Links

അണുശക്തി ; സത്യവും മിഥ്യയും

ണവവൈദ്യുത നിലയങ്ങളെ പറ്റി വളരെ തെറ്റിദ്ധാരണാജനകങ്ങളായ വിവരങ്ങളാണ് പ്രചരിപ്പിച്ചു വരുന്നത്.  എന്നാല്‍ വാസ്തവം എന്താണ്? ഒരു പാര്‍ശ്വഫലവും ഇല്ലാത്ത ക്ലീന്‍ എനര്‍ജിയാണ് ആണവവൈദ്യുതി.  ആണവവൈദ്യുത നിലയങ്ങളില്‍ നിന്ന് ഒരു തുള്ളി പുകയോ മറ്റ് രാസപദാര്‍ത്ഥങ്ങളോ പുറത്തേക്ക് പോകുന്നില്ല. അതേ സമയം കല്‍ക്കരികൊണ്ട് പ്രവര്‍ത്തിക്കുന്ന താപനിലയങ്ങളില്‍ നിന്ന് വന്‍ തോതില്‍ കാര്‍ബണ്‍ ഡൈ‌ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് വ്യാപിച്ച് ആഗോളതാപനത്തിന് ആക്കം കൂട്ടുന്നത് കൂടാതെ മറ്റ് പല രാ‍സപദാര്‍ത്ഥങ്ങളും ഉപോല്പന്നങ്ങളായി ബഹിര്‍ഗ്ഗമിച്ച് പരിസ്ഥിതിക്ക് കോട്ടം ഉണ്ടാക്കുന്നുണ്ട്.

ആണവ നിലയങ്ങളെ പറ്റി ആകെ പറയുന്നത് ആണവവേസ്റ്റില്‍ നിന്ന് റേഡിയേഷന്‍ ഉണ്ടാകുമെന്നും അത് ആളുകളെ കൊന്നൊടുക്കുമെന്നുമാണ്. എന്നാല്‍ ആണവറിയാക്ടറുകളില്‍ ബാക്കി വരുന്ന ഇന്ധനം ഭൂമിക്കടിയില്‍ കോണ്‍ഗ്രീറ്റ് അറകള്‍ ഉണ്ടാക്കി സൂക്ഷിക്കുകയാണ് ചെയ്ത് വരുന്നത്.  ഇങ്ങനെ ഭൂമിക്കടിയില്‍ സൂക്ഷിക്കുന്ന സ്പെന്റ് ഫ്യൂവല്‍ എന്ന് പറയുന്ന വേസ്റ്റ് റേഡിയേഷന്‍ ഉണ്ടാക്കും എന്നു പറയുന്നത് മിഥ്യയാണ്. അങ്ങനെ ഉണ്ടായതായി എവിടെയും അറിവില്ല.  കൂടംകുളത്ത് ഭൂമിക്കടിയില്‍ 20 അടി താഴ്ചയില്‍ 1½ മീറ്റര്‍ ഘനമുള്ള കോണ്‍ഗ്രീറ്റ് ഭിത്തിക്കുള്ളിലാണ് ആണവവേസ്റ്റ് സൂക്ഷിക്കുക.

ആണവ വേസ്റ്റ് എന്ന് പറഞ്ഞാല്‍ യൂറേനിയം235 എന്ന മൂലകം ഊര്‍ജ്ജമായി മാറി ശേഷിക്കുന്ന മൂലകങ്ങളാണ്. അതിലും യൂറേനിയം ഉണ്ടാകും. കൂടാതെ പ്ലൂട്ടോണിയവും മറ്റ് മൂലകങ്ങളും ഉണ്ടാവും. ഈ ശേഷിക്കുന്ന വേസ്റ്റ് തോറിയവും ചേര്‍ത്ത് റീസൈക്കിള്‍ ചെയ്ത് വീണ്ടും  ഇന്ധനമായി ഉപയോഗിക്കുക എന്നതാണ് ഇന്ത്യയുടെ പദ്ധതി. അതിനുള്ള സാങ്കേതികവിദ്യ ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചിട്ടുണ്ട്. ഇവിടെ നമുക്ക് സുലഭമായി തോറിയം ഉണ്ട്. ലോകത്ത് ആകെയുള്ള തോറിയം നിക്ഷേപത്തിന്റെ മൂന്നില്‍ ഒന്ന് ഇന്ത്യയിലാണ്.  നമ്മൂടെ ആണവവൈദ്യുതപ്ലാന്റുകള്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നമുക്ക് യൂറേനിയം ഇറക്കുമതി ചെയ്യേണ്ടി വരില്ല. അത്കൊണ്ടാണ് , ആണവക്കരാറില്‍ ഒപ്പ് വെക്കുമ്പോള്‍ ഇറക്കുമതി ചെയ്യുന്ന യുറേനിയം റീസൈക്കിള്‍ ചെയ്യാന്‍ പാടില്ല എന്ന് അമേരിക്ക ശാഠ്യം പിടിച്ചത്.  കുറെക്കാലമായി ഇന്ത്യയ്ക്ക് ആണവ ഉപരോധം നേരിടേണ്ടി വന്നപ്പോഴാണ് നാം ഈ സാങ്കേതികവിദ്യ സ്വയം ആര്‍ജ്ജിച്ചത്. അങ്ങനെ വരുമ്പോള്‍ ആണവവേസ്റ്റിന്റെ 75% വും വീണ്ടും ഇന്ധനമായി ഉപയോഗിക്കാന്‍ കഴിയും. മറ്റൊരു ഇന്ധനവും ഇപ്രകാരം റിന്യൂ  ചെയ്യാന്‍ കഴിയില്ല.

താപവൈദ്യുതി കൊണ്ട് മാത്രം നാം ഉദ്ദേശിക്കുന്ന സാമ്പത്തിക വളര്‍ച്ച നേടാന്‍ കഴിയില്ല. 12ആം പദ്ധതിയില്‍ (by 2017) 70,000 മെഗാവാട്ട് വൈദ്യുതി അധികം ഉല്പാദിപ്പിക്കണം എന്നാണ് നമ്മുടെ ടാര്‍ജറ്റ്. അത് 2022 ആകുമ്പോഴേക്കും 75,000 - 80,000 മെഗാവാട്ട് പിന്നെയും ഉല്പാദനവര്‍ദ്ധനവ് ഉണ്ടാക്കണം. കാരണം വളര്‍ച്ച എന്നത് വൈദ്യുതിയുടെ ലഭ്യതയെ ആശ്രയിച്ചാണ് എന്ന് പറയേണ്ടതില്ലല്ലൊ. ജനസംഖ്യ വര്‍ദ്ധിക്കുന്നതിനനുസരിച്ച് അടിസ്ഥാന സൌകര്യങ്ങളും കൂട്ടണമല്ലൊ. ചുരുക്കി പറഞ്ഞാല്‍ അടുത്ത ഒരു ദശകത്തില്‍ വര്‍ഷം തോറും 15,000 മെഗാവാട്ട് വൈദ്യുതി വീതം നാം അധികം ഉല്പാദിപ്പിക്കേണ്ടതുണ്ട്. ഇത് എങ്ങനെ സാധിക്കും? താപനിലയങ്ങള്‍ കൊണ്ട് കഴിയുമോ? നമുടെ കല്‍ക്കരി നിക്ഷേപം കുറഞ്ഞുവരുന്നു എന്ന് ഓര്‍ക്കുക. സൌരോര്‍ജ്ജവും കാറ്റാടികളും ഒക്കെ പറയാമെങ്കിലും പ്രായോഗികമായി ഒരിക്കലും കഴിയാത്ത കാര്യമാണത്.  ഇവിടെയാണ് ആണവക്കരാറിന്റെയും ആണവവൈദ്യുതിനിലയങ്ങളുടെയും നമ്മുടെ ആണവഗവേഷണങ്ങളുടെയും പ്രസക്തി.

ഇനി ആണവവൈദ്യുത പദ്ധതികളുടെ ചെലവ് നോക്കാം. ഒരു മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ആണവനിലയങ്ങള്‍ക്ക് 12 കോടി രൂപയും താപനിലയങ്ങള്‍ക്ക് 4കോടി രൂപയും എന്നായിരുന്നു ഏകദേശ കണക്ക്. അതിപ്പോള്‍ റിവേഴ്സായി വരികയാണ്. എന്തെന്നാല്‍ 1995 മുതലിങ്ങോട്ട് ക്രൂഡ് ഓയിലിന്റെയും മറ്റും വിലവര്‍ദ്ധനവ് കാരണം കല്‍ക്കരിയുടെയും വില ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നു.  കല്‍ക്കരി മുതലായ ഫോസ്സില്‍ ഇന്ധനങ്ങള്‍ കുറഞ്ഞുവരുന്നതും കണക്കിലെടുക്കണം. തുല്യഭാരം കല്‍ക്കരി കൊണ്ട് ഉല്പാദിപ്പിക്കാന്‍ കഴിയുന്നതിന്റെ രണ്ട് ദശലക്ഷം ഇരട്ടി വൈദ്യുതി യുറേനിയം കൊണ്ട് ആണവനിലയങ്ങളില്‍ നിന്ന് ഉല്പാദിപ്പിക്കാന്‍ കഴിയും എന്നതാണ് വസ്തുത.  അത്കൊണ്ടാണ് പറയുന്നത്, നാളെയുടെ ആവശ്യങ്ങളെ മീറ്റ് ചെയ്യാന്‍ നാം ആണവനിലയങ്ങള്‍ പുതിയതായി സ്ഥാപിച്ചേ പറ്റൂ.  തോറിയം ഉപയോഗിച്ച് ആണവവേസ്റ്റ് പുന:സംസ്കരിച്ച് ഇന്ധനമായി ഉപയോഗിക്കാന്‍ കഴിയും എന്നത് ഊര്‍ജ്ജരംഗത്ത് നമുക്ക് ശുഭപ്രതീക്ഷ നല്‍കുന്നു.

ആണവാപകടങ്ങളെ കുറിച്ച് നോക്കാം. അത് പറഞ്ഞാണല്ലോ ആളുകളെ പേടിപ്പിക്കുന്നത്. ആണവവൈദ്യുതനിലയങ്ങള്‍ ലോകത്ത് നിലവില്‍ വന്നിട്ട് 60 വര്‍ഷങ്ങള്‍ ആയല്ലൊ. ഇതിനകം എത്ര പേര്‍ ആണവാപകടം കൊണ്ട് മരണപ്പെട്ടിട്ടുണ്ട് എന്ന് ആലോചിച്ചിട്ടുണ്ടോ?

60 കൊല്ലത്തെ ചരിത്രത്തില്‍ ആകെ മൂന്ന് അപകടങ്ങളാണ്  ആണവനിലയങ്ങള്‍ മുഖേന ഉണ്ടായിട്ടുള്ളത്.  ഇതില്‍  ആണവവികരണം കൊണ്ട് മരണപ്പെട്ടത് 1986ല്‍ ചെര്‍ണോബിലില്‍ 50-ലധികം ആളുകളാണ്. 1979ല്‍ അമേരിക്കയിലെ ത്രീമൈല്‍ അയലന്‍ഡില്‍ വികിരണം കൊണ്ട് ആരും മരണപ്പെട്ടിട്ടില്ല. ഇക്കഴിഞ്ഞ 2011 മാര്‍ച്ച് 11ന് ഫുകുഷിമായില്‍ വികിരണം കൊണ്ട് ആരും മരണപ്പെട്ടില്ല. എന്നാല്‍ അന്ന് ഭൂകമ്പത്തിലും സുനാമിയിലും പെട്ട് 25,000 പേരാണ് മരണപ്പെട്ടത്. കൂടാതെ കനത്ത നാശനഷ്ടങ്ങളുമുണ്ടായി.

1986 ല്‍ അന്നത്തെ സോവ്യറ്റ് യൂനിയന്റെ ഭാഗമായ ഉക്രെയിനില്‍ ചെര്‍ണോബില്‍ ആണവദുരന്തത്തില്‍ പലര്‍ക്കും പല അളവില്‍ റേഡിയേഷന്‍ ഏല്‍ക്കുകയുണ്ടായി. എന്നാല്‍ തന്നെ അഗ്നിശമനസേന വിഭാഗത്തില്‍ പെട്ട 56 പേര്‍ മാത്രം വികിരണം മൂലം മരണപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. നിരവധി പേര്‍ക്ക് റേഡിയേഷന്‍ ഏറ്റെങ്കിലും അമ്പതോളം പേര്‍ മാത്രമേ മരിച്ചിട്ടുള്ളൂ എന്നത് , വികിരണം എന്നത് വിചാരിക്കുന്ന പോലെ അത്ര ഭീകരമല്ല എന്ന വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

എന്താണ് ഈ ആണവവികിരണം എന്നറിയാമോ? യൂറേനിയം പോലുള്ള ഭാരം കൂടിയ മൂലകങ്ങള്‍ക്കെല്ലാം ഐസോടോപ്പുകള്‍ ഉണ്ട്. ഈ മൂലകങ്ങള്‍ക്ക് സ്ഥിരസ്വഭാവമില്ല. സ്ഥിരത കൈവരിക്കാന്‍ വേണ്ടി അവ വികിരണങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടിരിക്കും. അവസാനം അങ്ങനെയുള്ള മൂലകങ്ങള്‍ സ്ഥിരതയുള്ള മറ്റൊരു മൂലകമായി മാറും. ഉദാഹരണത്തിന് പ്ലൂട്ടോണിയം കാരീയ (ലെഡ്)മായി മാറും.  ഇങ്ങനെ മറ്റൊരു മൂലകമായി മാറി സ്ഥിരത കൈവരിക്കുന്ന ആ കാലയളവിനെ ആ മൂലകത്തിന്റെ അര്‍ദ്ധായുസ്സ് (ഹാഫ് ലൈഫ്) എന്ന് പറയുന്നു. ഇങ്ങനെ, അര്‍ദ്ധായുസ്സ് ഏതാ‍നും സെക്കന്റ് മുതല്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ വരെയുള്ള ഐസോടോപ്/മൂലകങ്ങള്‍ ഉണ്ട്.

റേഡിയേഷന്‍ എന്ന് പറയുമ്പോള്‍ പല രൂപത്തില്‍ ഉണ്ട് എന്ന് അറിയാമല്ലോ.  നമ്മള്‍ എക്സ്‌റേ എടുക്കുമ്പോള്‍ ഒരു തരം റേഡിയേഷന്‍ ആണ് നമ്മുടെ ശരീരത്തെ തുളച്ചു പോകുന്നത്.  ക്യാന്‍സര്‍ ചികിത്സയ്ക്ക് കീമോതെറാപ്പി ചെയ്യുന്നതും റേഡിയേഷനാണ്. പ്രധാനപ്പെട്ട മൂന്ന് റേഡിയേഷനുകള്‍ ആല്‍ഫ, ബീറ്റ, ഗാമ എന്നിവയാണ്. ഫിസിക്സിന്റെ ഈ ബാലപാഠങ്ങളൊന്നും ആ‍രും പഠിച്ചത് മറന്നുപോകരുതായിരുന്നു.

ചെര്‍ണോബിലില്‍ Iodine-131 and Cesium-137 എന്നിങ്ങനെയുള്ള ഐസോടോപ്പുകളില്‍ നിന്നാണ് ആളുകള്‍ക് റേഡിയേഷന്‍ ഏറ്റത്.  ഇത്കൊണ്ട് പലര്‍ക്കും അവിടെ തൈറോയ്ഡ് ക്യാന്‍സര്‍ ഉണ്ടായിട്ടുണ്ട്.  Iodine-131 ല്‍ നിന്നുള്ള റേഡിയേഷന്‍ തൈറോയ്ഡ് ഗ്രന്ഥി ആഗിരണം ചെയ്തത്കൊണ്ടാണിത് സംഭവിച്ചത്. തൈറോയ്ഡ് ക്യാന്‍സര്‍ താരതമ്യേന ചികിത്സിച്ച് ഭേദമാക്കാന്‍ എളുപ്പമാണ്. ബ്ലഡ് ക്യാന്‍സര്‍ (leukemia) പോലെ മാരകമല്ല. 99 ശതമാനം പേരുടെയും തൈറോയ്ഡ് ക്യാന്‍സര്‍ അവിടെ ഭേദമായിട്ടുണ്ട്. ലോകാരോഗ്യസംഘടനയും മറ്റ് ഏജന്‍സികളും അവിടെ പഠനം നടത്തിയിട്ട് , വികിരണം ഏറ്റതിന്റെ ഫലമായി ആര്‍ക്കെങ്കിലും ജനിതക വൈകല്യങ്ങള്‍ ഉണ്ടായതായി തെളിഞ്ഞിട്ടില്ല. എന്തിനേറെ പറയുന്നു, രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തില്‍ 1945ല്‍ ആറ്റംബോമ്പ് വര്‍ഷിച്ച് തകര്‍ന്ന ജപ്പാനില്‍ പിന്നീടുള്ള തലമുറയില്‍ ജനിതകവൈകല്യങ്ങള്‍ ഉണ്ടായിട്ടില്ല.

പറഞ്ഞുവന്നത്,  ആണവവൈദ്യുത നിലയങ്ങളെ പറ്റിയും ആണവോര്‍ജ്ജത്തെ പറ്റിയും വികിരണത്തെ പറ്റിയും ഒക്കെ നിറം പിടിപിച്ച ഭീതിയാണ് പ്രചരിപ്പിക്കുന്നത് എന്നാണ്. അപകടങ്ങളെ പറ്റിയും ദുരന്തങ്ങളെയും പറ്റിയുമാണെങ്കില്‍ മനുഷ്യന്‍ മുഖാന്തിരവും പ്രകൃതി മുഖേനയും എന്തെല്ലാം അപകടങ്ങളും ദുരന്തങ്ങളും നടക്കുന്നു. അതൊക്കെയുമായി താരതമ്യം ചെയ്താല്‍ ആണവവൈദ്യുതനിലയങ്ങള്‍ കൊണ്ട് ഇക്കാലത്തുണ്ടായ അപകടങ്ങള്‍ നിസ്സാരമാണെന്ന് കാണാന്‍ കഴിയും.

ഇനി, എന്ത്കൊണ്ടാണ് ജര്‍മ്മനി ആണവവൈദ്യുതനിലയങ്ങള്‍ വേണ്ടെന്ന് വെക്കുന്നത് എന്ന് നോക്കാം. ജര്‍മ്മനി 2022ല്‍ ആണവ വൈദ്യുതനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതോല്പാദനം അവസാനിപ്പിക്കും എന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതായത് ഇനിയും 11 കൊല്ലത്തേക്ക് ഒരു മാറ്റവും ഇല്ല എന്ന് അര്‍ത്ഥം. ഇത് കേട്ട് ലോകത്ത് മറ്റെല്ലാ രാജ്യങ്ങളും ആണവപ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ പോകുമ്പോള്‍ നമ്മളെന്തിനാണ് ആണവപദ്ധതിയുടെ പിന്നാലെ പോകുന്നത് എന്നാണ് ചിലര്‍ ചോദിക്കുന്നത്.

ജര്‍മ്മനി ഒരു വികസിത രാജ്യമാണ്. 2022ല്‍ അവിടെ ആണവനിലയം മതിയാക്കും എന്നു പറയുന്നത് 2011 മാര്‍ച്ചില്‍ ഫുകുഷിമായില്‍ സുനാമി അടിച്ചത്കൊണ്ടല്ല. അവിടെയുള്ള യുറേനിയം നിക്ഷേപം അപ്പോഴേക്കും തീര്‍ന്നുപോകും എന്ന് മുന്‍‌കൂട്ടി കണ്ടത്കൊണ്ടാ‍ണ്. അതായത് 2006 മുതല്‍ 2008 വരെ 3332 ടണ്‍ യൂറേനിയം അവര്‍ക്ക് ആവശ്യമുണ്ടായിരുന്ന സ്ഥാനത്ത് വെറും 68ടണ്‍ യുറേനിയം മാത്രമാണ് ജര്‍മ്മനിക്ക് ഖനനം ചെയ്ത് എടുക്കാനായത്. (സമ്പുഷ്ടയുറേനിയത്തിന്റെ കണക്കല്ല കേട്ടോ. യുറേനിയം അയിരില്‍ കേവലം 3ശതമാനം മാത്രമേ ഇന്ധനത്തിന് ഉപയോഗിക്കുന്ന U235 കിട്ടുകയുള്ളൂ) ബാക്കി യുറേനിയം അവര്‍ക്ക് ഇറക്കുമതി ചെയ്യേണ്ടി വന്നു.

അത്കൊണ്ട് ഇറക്കുമതി ചെയ്താല്‍ യൂറേനിയത്തിന് അധികം വില കൊടുക്കേണ്ടി വരും എന്നത്കൊണ്ടും പാരമ്പര്യേതര ഊര്‍ജ്ജം ഉപയോഗിച്ച് വൈദ്യുതി ഉല്പാ‍ദിപ്പിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ അവര്‍ക്ക് ഉള്ളത്കൊണ്ടുമാണ് ദീര്‍ഘവീഷണത്തോടുകൂടി 2022ല്‍ ആണവനിലയങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് അവര്‍ തീരുമാനിച്ചത്. അല്ലാതെ അപകടത്തെയോ റേഡിയേഷനെയോ പേടിച്ചിട്ടല്ല.  ജര്‍മ്മനിയുടെ എനര്‍ജി സെക്യുരിറ്റിക്ക് ഇനി ആണവവൈദ്യുതപദ്ധതി വേണ്ട എന്നത്കൊണ്ടാണ് അവരുടെ തീരുമാനം എന്ന് സാ‍രം. ഫുകുഷിമായില്‍ ഉണ്ടായ സുനാമിയും അവരുടെ തിരുമാനവും തമ്മില്‍ ബന്ധമില്ല.

ഓരോ രാജ്യവും തങ്ങളുടെ സാമ്പത്തികസ്ഥിതിയും ആവശ്യങ്ങളും പ്രകൃതിവിഭവങ്ങളും കൈവശമുള്ള സാങ്കേതികവിദ്യയുടെയുമൊക്കെ അടിസ്ഥാനമാക്കിയാണ് പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്. അത്കൊണ്ട് ഒരു രാജ്യത്തെ മറ്റൊരു രാജ്യത്തിന് അനുകരിക്കാന്‍ പറ്റില്ല.  അണുശക്തി മനുഷ്യരാശിക്ക് എതിരാണ് എന്ന തെറ്റായ പ്രചാ‍രണമാണ് നടക്കുന്നത്. ഇത് ദൌര്‍ഭാഗ്യകരമാണ്. അണുശക്തി എത്രയോ പേര്‍ക്ക് ആയുസ്സ് നീട്ടി നല്‍കുന്നുണ്ട് എന്ന് വിസ്മരിച്ചുകൂട. കീമോ തെറാപിയെയാണ് ഉദ്ദേശിച്ചത്. ഒരു ഉദാഹരണം പറഞ്ഞു എന്നു മാത്രം.

അണു ഊര്‍ജ്ജം പോലെ തന്നെ പരിസ്ഥിതിക്ക് കോട്ടം വരുത്താത ക്ലീന്‍ എനര്‍ജിയാണ് സൌരോര്‍ജ്ജവും കാറ്റും.  എന്നാല്‍ നമുക്ക് ആവശ്യമായ വൈദ്യുതി ഇപ്പറഞ്ഞ ഊര്‍ജ്ജം ഉപയോഗിച്ച് ഉല്പാദിപ്പിക്കാനുള്ള ശേഷിയോ ടെക്നോളജിയോ നമുക്ക് ഇന്നില്ല. ജര്‍മ്മനിയെ പോലെ അല്ല ഇന്ത്യ. എന്നെങ്കിലും ആ കഴിവ് ഇന്ത്യ ആര്‍ജ്ജിക്കുമായിരിക്കും. അത് വരെ കാത്തിരിക്കാന്‍ പറ്റില്ലല്ലൊ. ഇന്നത്തേക്കും നാ‍ളത്തേക്കും വൈദ്യുതി വേണ്ടേ. അത്കൊണ്ട് നമുക്ക് ആണവനിലയങ്ങളും  ആണവോര്‍ജ്ജവും കൂടിയേ തീരൂ.

(കടപ്പാട് :  www.abdulkalam.com , www.nuclearfriendsfoundation.com)
(അവസാനിച്ചു.)






41 comments:

Manoj മനോജ് said...

"ആണവവൈദ്യുത നിലയങ്ങളില്‍ നിന്ന് ഒരു തുള്ളി പുകയോ മറ്റ് രാസപദാര്‍ത്ഥങ്ങളോ പുറത്തേക്ക് പോകുന്നില്ല."

ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇത് പോലെ വായനക്കാരെ തെറ്റ്ധാരണയുടെ ആഴകടലിലേയ്ക്ക് തള്ളിയിടരുത്.

“ആണവക്കരാറില്‍ ഒപ്പ് വെക്കുമ്പോള്‍ ഇറക്കുമതി ചെയ്യുന്ന യുറേനിയം റീസൈക്കിള്‍ ചെയ്യാന്‍ പാടില്ല എന്ന് അമേരിക്ക ശാഠ്യം പിടിച്ചത്.“

ശുദ്ധീകരിച്ചാല്‍ അത് ആണവ ആയുധങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കുമെന്നതാണ് അമേരിക്കയുടെ പ്രധാന പേടി. അത്കൊണ്ട് തന്നെയാണ് അമേരിക്കയില്‍ സ്പെന്റ് ഫ്യുവല്‍ ശുദ്ധീകരിക്കുവാന്‍ നിയമം അനുവദിക്കാത്തതും.

“നിരവധി പേര്‍ക്ക് റേഡിയേഷന്‍ ഏറ്റെങ്കിലും അമ്പതോളം പേര്‍ മാത്രമേ മരിച്ചിട്ടുള്ളൂ എന്നത് , വികിരണം എന്നത് വിചാരിക്കുന്ന പോലെ അത്ര ഭീകരമല്ല എന്ന വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.“

നോ കമന്റ്. ഇത് പോലെയുള്ള ബ്ലണ്ടറുകള്‍ ഇനിയും എഴുതി പിടിപ്പിക്കാതെ നോക്കുക :(

കുസുമം ആര്‍ പുന്നപ്ര said...

മാഷേ.. ജപ്പാനില്‍ നടന്നത് നമ്മള്‍ കണ്ടതല്ലേ??

K.P.Sukumaran said...

@ മനോജ് , ശക്തമായി പ്രതിഷേധിക്കുകയല്ല വേണ്ടത്. കാര്യകാരണ സഹിതവും വിഷയങ്ങള്‍ പഠിച്ചും സ്ഥാപിക്കുകയാണ് വേണ്ടത് :)
(ചുളുവില്‍ ലിങ്ക് പതിക്കരുതേ)

@ കുസുമം , ജപ്പാനില്‍ എന്താണ് നടന്നത് എന്ന്
http://kpsukumaran.blogspot.com/2011/11/blog-post_14.html ഈ പോസ്റ്റില്‍ ഞാന്‍ വിശദീകരിച്ചിരുന്നു. ഒന്ന് വായിക്കമല്ലോ.

shahir chennamangallur said...

നന്നായി അവതരിപ്പിച്ചു. പക്ഷെ, വീക്ഷണത്തില്‍ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. എല്ല്ലാം എഴുതാനൊ, റഫറന്‍സുകള്‍ വെക്കാനൊ ഇപ്പോള്‍ സമയം അനുവദിക്കുന്നില്ല. ജപ്പാനിലെ പുതിയ തലമുറയില്‍ വികിരണ പ്രശനങ്ങളില്ല എന്നത് ആദ്യമായാണ് കേള്‍കുന്നത്. ആധികാരികമായി എതിര്‍ക്കാന്‍ മറ്റു വിവരങ്ങള്‍ ഇല്ലാത്തത് കൊണ്ട്, എതിര്‍ക്കുന്നില്ല. എന്നാല്‍ ആദ്യമായി കേട്ടത് കൊണ്ടും, ഇതു വരെ അറിഞ്ഞതില്‍ നിന്നും വ്യത്യസ്ഥമായത് കൊണ്ടും ഈ വിഷയത്തില്‍ മാഷെ പൂര്‍ണ്ണമായി പിന്തുണക്കുന്നും ഇല്ല.

സ്നേഹപൂര്‍‌വ്വം
ശാഹിര്‍, ബാംഗളൂര്‍

K.P.Sukumaran said...

പ്രിയ ശാഹിര്‍ , ഈ വിഷയത്തില്‍ ഞാന്‍ എഴുതിയ മൂന്ന് ലേഖനങ്ങളും വായിച്ച് ഒരു നിഗമനത്തില്‍ എത്തുക. ഞാന്‍ ഡോ. ഏ.പി.ജെ. അബ്ദുല്‍ കലാമിന്റെ സ്വന്തം പോര്‍ട്ടലും മറ്റ് കുറെ വെബ്‌സൈറ്റുകളും മനനം ചെയ്തിട്ടാണ് ഈ പോസ്റ്റുകള്‍ തയ്യാറാക്കിയിട്ടുള്ളത്.

സസ്നേഹം,

സങ്കൽ‌പ്പങ്ങൾ said...

‘അണു ഊര്‍ജ്ജം പോലെ തന്നെ പരിസ്ഥിതിക്ക് കോട്ടം വരുത്താത ക്ലീന്‍ എനര്‍ജിയാണ് സൌരോര്‍ജ്ജവും കാറ്റും. എന്നാല്‍ നമുക്ക് ആവശ്യമായ വൈദ്യുതി ഇപ്പറഞ്ഞ ഊര്‍ജ്ജം ഉപയോഗിച്ച് ഉല്പാദിപ്പിക്കാനുള്ള ശേഷിയോ ടെക്നോളജിയോ നമുക്ക് ഇന്നില്ല. ജര്‍മ്മനിയെ പോലെ അല്ല ഇന്ത്യ. എന്നെങ്കിലും ആ കഴിവ് ഇന്ത്യ ആര്‍ജ്ജിക്കുമായിരിക്കും. അത് വരെ കാത്തിരിക്കാന്‍ പറ്റില്ലല്ലൊ‘
‘ആണവക്കരാറില്‍ ഒപ്പ് വെക്കുമ്പോള്‍ ഇറക്കുമതി ചെയ്യുന്ന യുറേനിയം റീസൈക്കിള്‍ ചെയ്യാന്‍ പാടില്ല എന്ന് അമേരിക്ക ശാഠ്യം പിടിച്ചത്. കുറെക്കാലമായി ഇന്ത്യയ്ക്ക് ആണവ ഉപരോധം നേരിടേണ്ടി വന്നപ്പോഴാണ് നാം ഈ സാങ്കേതികവിദ്യ സ്വയം ആര്‍ജ്ജിച്ചത്.‘
ചോദ്യവും ഉത്തരവും താങ്ങൾ തന്നെ പറഞ്ഞിരിക്കുന്നു.മുകളിൽ പറഞ്ഞതിൽ നിന്നു തന്നെ വ്യക്തമാണ് ആവശ്യമെങ്കിൽ പുതിയ ടെക്നോളജികൾ കണ്ടെത്താൻ മാത്രം ശക്തമാണ് ഇന്ത്യൻ ശാസ്ത്ര നിരയെന്ന്.പിന്നെയെന്തിനാണ് ആളുകൾ ഭയക്കുന്ന ഒരിക്കലാരംഭിച്ചു കഴിഞ്ഞാൽ പന്നീടവസാനിപ്പിക്കാനാവാത്ത മഹാവിപത്ത് തലയിൽ കയറ്റി വയ്ക്കുന്നത്.
ആണവദുരന്തെങ്ങളെയൊക്കെ മരിച്ചവരുടെ ആളെണ്ണം നോക്കി വിലയിരുത്തുന്നത് ബാലിശമാണ്,അതില്ലും എത്രയോ അധികമാണ് രോഗപീഡകാരണം കഷ്ടപ്പെടുന്നത്.

kpofcochin said...

ഒരു വലിയ പരിധി വരെ ഞാന്‍ മനോജിന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നു.
അമേരിക്ക ഇറാഖില്‍ വര്‍ഷിച്ചത് 300 ടണ്‍ യുറേനിയം ചണ്ടി[വേസ്റ്റ്] ആണ്, 93 -92 യുദ്ധത്തില്‍ 250 ടണ്‍ [രണ്ടു ദിവസം മുന്‍പ് ഹിസ്റ്ററി ചാനലില്‍ കണ്ടതാണ്], ഇറാഖിലെ സദ്ദാം കാന്‍സര്‍ സെന്റെര്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള ആശുപത്രി ആണ്. അവിടെ മുഴുവന്‍ ഈ യുറേനിയം ബോംബിന്റെ വികിരണത്താല്‍ രോഗം ബാധിച്ചവര്‍ ആണ്. [അമേരിക്കയില്‍ ഉള്ള യുറേനിയം ചണ്ടി മുഴുവന്‍ വെറും ബോംബ്‌ എന്നാ പേരില്‍ അവന്മാര്‍ മറ്റു രാജ്യങ്ങളില്‍ നിക്ഷേപിക്കുന്നു, ചെറ്റകള്‍ ], അത് പോലെ നമ്മളും മറ്റുള്ളവരും ചെയ്താലോ എന്ന പേടി അവര്‍ക്കുണ്ട്. [കോഴികള്ളനല്ലേ തലയില്‍ പൂട തപ്പുകയുള്ളൂ]

kpofcochin said...

ഈ മനോജ്‌, ഞാന്‍ ഉദ്ദേശിക്കുന്ന ആള്‍ ആണെങ്കില്‍ [ജെര്‍ലി തോമസിന്റെ ശിഷ്യന്‍, അമേരിക്കയില്‍ രസതന്ത്രത്തില്‍ ഡോക്ടറേറ്റ് /Phd] അപ്പൊ അങ്ങേരുടെ വാക്കുകള്‍ വെറുതെ ആവില്ല.
ആള്‍ അത് തന്നെ ആണോ?

ente lokam said...

പുരോഗതിയുടെ മുന്നില്‍ പുറം തിരിഞ്ഞു നില്‍ക്കുന്നത് ഒരു രാജ്യത്തിനും ഭൂഷണം അല്ല..

പക്ഷെ അല്പം റിസ്ക്‌ എടുക്കാതെ ഒരു പുരോഗതിയും സാധ്യവുമല്ല...അതിന്റെ ഏറ്റകുറച്ചിലുകള്‍ കണ്ടു അറിയേണ്ടത്
സര്കാരും വിദഗ്ദ്ധരുമാണ്.. വിഷയത്തെപ്പറ്റി പഠിക്കാത്തത്
കൊണ്ടു കൂടുതല്‍ പറയാന്‍ ആകില്ല...എങ്കിലും ഈ എഴുത്തിനും
വിശദമായ വിശകലനത്തിനും നന്ദി.

faisu madeena said...

ലിങ്ക് ഇടരുത് എന്ന് പറഞ്ഞത് കൊണ്ട് മുഴുവനായി ഇവിടെ അങ്ങ് പോസ്റ്റുന്നു ...ഇത് സത്യമാണോ സര്‍ ..?

http://www.mathrubhumi.com/online/malayalam/news/story/903230/2011-04-24/kerala

K.P.Sukumaran said...

പ്രിയ ഫൈസു, പത്രസ്റ്റോറിയുടെ ഈ കോപ്പി-പേസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ ഞാന്‍ അനുവാദം ചോദിക്കുന്നു. ലിങ്ക് പാടില്ല എന്നല്ല പറഞ്ഞത്. കഴിയുന്നതും അവനവന്‍ പഠിച്ച് സ്വന്തം ഭാഷയില്‍ എഴുതണം എന്നാണ്. എന്റെ ശൈലി ഞാന്‍ പറഞ്ഞെന്നേയുള്ളൂ. പത്രത്തില്‍ ആര് എന്ത് ചവറ് എഴുതിക്കൊടുത്താലും അത് പ്രസിദ്ധീകരിക്കും. ഇത്രയും കോപ്പി-പേസ്റ്റ് ഇവിടെ കനം തൂങ്ങി നില്‍ക്കുമെന്നത് കൊണ്ട് അത് ഡിലീറ്റ് ചെയ്യുന്നു. ലിങ്ക് ഇപ്പോഴത്തെ കമന്റില്‍ ഉണ്ടല്ലൊ. ഒന്നും വിചാരിക്കരുത് :)

ഇ.എ.സജിം തട്ടത്തുമല said...

"തോറിയം ഉപയോഗിച്ച് ആണവവേസ്റ്റ് പുന:സംസ്കരിച്ച് ഇന്ധനമായി ഉപയോഗിക്കാന്‍ കഴിയും എന്നത് ഊര്‍ജ്ജരംഗത്ത് നമുക്ക് ശുഭപ്രതീക്ഷ നല്‍കുന്നു."
സംഗതിയൊക്കെ ശരിതന്നെ. ഊർജ്ജാവശ്യം നിറവേറ്റാൻ ഇതാവശ്യവും തന്നെ. എങ്കിലും നമ്മുടെ അടുത്തെങ്ങാനും ഒരു ആണവനിലയം വരുന്നെന്നറിഞ്ഞാൻ ഒരു ഉൾഭയം. നമ്മളില്ലെങ്കിൽ പിന്നെ എന്തിനാണ് ഊർജ്ജം? ചെലവല്പം കൂടിയാലും മനുഷ്യ ജീവനു ഭീഷണിയില്ലാത്ത ഊർജ്ജ സ്രോതസ്സുകൾക്ക് പ്രാധാന്യം നൽകണം എന്നാണ് ഈയുള്ളവന്റെ പക്ഷം. പിന്നെ ഉള്ളത് ആകെക്കൂടി ഈ ആണവ ഊർജ്ജം മാത്രമേ നമ്മൾ കണ്ടുപിടിച്ചിരുന്നുള്ളൂ എങ്കിൽ എന്തു ചെയ്യുമായിരുന്നു? എത്ര അപകടമുണ്ടെങ്കിലും നമ്മൾ അത് ഉപയോഗിച്ചല്ലേ പറ്റുമായിരുന്നുള്ളൂ. അത്രത്തോളം അപകടമില്ലാത്ത മാർഗ്ഗങ്ങൾ വേറെ ഉള്ളപ്പോൾ അവ കൂടുതൽ പ്രയോജനപ്പെടുത്തുന്നതായിരിക്കും ബുദ്ധിപരം. ലേഖനം വിജ്ഞാനപ്രദം. ചെർണോബിൽ അന്ന് അൻപതുപേരേ മരിച്ചുള്ളോ? അതൊ കണക്കുതെറ്റിയോ?

K.P.Sukumaran said...

@ ഇ.എ.സജിം ,

// അത്രത്തോളം അപകടമില്ലാത്ത മാർഗ്ഗങ്ങൾ വേറെ ഉള്ളപ്പോൾ അവ കൂടുതൽ പ്രയോജനപ്പെടുത്തുന്നതായിരിക്കും ബുദ്ധിപരം. //

വേറെ എന്ത് മാര്‍ഗ്ഗം? മനസ്സില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഇവിടെ പങ്ക് വയ്ക്കൂ. കാറ്റ്, തിരമാല, സൂര്യപ്രകാശം എന്നൊക്കെ പറയല്ലേ. നമ്മുടെ നിലവില്‍ ഉള്ളതും വര്‍ദ്ധിക്കുന്നതുമായ വൈദ്യുതാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഈ മാര്‍ഗ്ഗം ഉപയോഗിച്ച് കറണ്ട് ഉല്പാദിപ്പിക്കാനുള്ള സാധ്യതയും സാഹചര്യവും അടുത്ത ഭാവിയില്‍ ഒന്നുമില്ല.

faisu madeena said...

എന്ത് വിചാരിക്കാന്‍ ..താങ്കള്‍ കൈകാര്യം ചെയ്യുന്ന ഇത്തരം കാമ്പുള്ള വിഷയങ്ങള്‍ ഇഷ്ട്ടമുള്ളത് കൊണ്ടാണ് വീണ്ടും വീണ്ടും ഇവിടെ വരുന്നത്.ഒരു സാധാരണക്കാരന്റെ പേടിയും ഇതിനെ എതിര്‍ക്കാനുള്ള കാരണവും പറഞ്ഞു എന്ന് മാത്രം.ഒരുപക്ഷെ നിങ്ങള്‍ പറഞ്ഞ പോലെ ആരെന്തു എഴുതി കൊടുത്താലും പ്രസിദ്ധീകരിക്കുന്ന നമ്മുടെ നാട്ടിലെ മാധ്യമങ്ങളുടെ കുഴപ്പം കൊണ്ടാവാനും മതി.എന്നെ പോലെയുള്ള സാധാരണക്കാര്‍ ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കുന്നത് ഇത്തരം പത്രങ്ങളില്‍ കൂടിയും മറ്റും ആണ്. ..!!

2005 ലെ ഔദ്യോഗിക കണക്കനുസരിച്ച് 60 പേരാണ് ചെര്‍ണോബില്‍ ദുരന്തത്തില്‍ മരിച്ചത്. ഇതിലേറെയും ആണവ നിലയത്തില്‍ ജോലിചെയ്തിരുന്നവരാണ്. കൂടാതെ ഇവരുടെ മക്കളും. എന്നാല്‍ ചെര്‍ണോബില്‍ ഫോറവും ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള എട്ട് മറ്റ് സംഘടനകളും നടത്തിയ അന്വേഷണങ്ങളില്‍ ചെര്‍ണോബില്‍ അപകടം 4000 മനുഷ്യജീവനെ കവര്‍ന്നെടുത്തെന്ന് രേഖപ്പെടുത്തി. ഗ്രീന്‍പീസ് എന്ന സംഘടനയാകട്ടെ ഇത് 93,000 മരണമായിട്ടാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ...ഇതിനെ കുറിച്ച് എന്താണ് താങ്കളുടെ പ്രതികരണം ...?

K.P.Sukumaran said...

എത്ര ലിങ്കുകളില്‍ തപ്പിയിട്ടും ചെര്‍ണോബില്‍ മരണപ്പെട്ടത് 50 പേരില്‍ കൂടുതല്‍ ഉണ്ടെന്ന് എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. ഒരു റിപ്പോര്‍ട്ട് ഇങ്ങനെ :

How many people died as an immediate result of the accident?

The initial explosion resulted in the death of two workers. Twenty-eight of the firemen and emergency clean-up workers died in the first three months after the explosion from Acute Radiation Sickness and one of cardiac arrest.

Ref : http://www.iaea.org/newscenter/features/chernobyl-15/cherno-faq.shtml

മറ്റ് സംഘടനകളുടെ കാര്യത്തില്‍ , പ്രത്യേകിച്ചും ഗ്രീന്‍ പീസുകാരുടെ പഠനത്തില്‍ ഞാന്‍ എന്ത് പറയാനാണ്.

Santhosh Vengattery said...

Sukumaretta, there are always two sides to the story. People within 20 miles (or more) radius (around the site in Japan affected by Tsunami) are still not allowed back. Same with Chernobyl after all these years. When developed or countries with much more experience in the technology had such incidents, would you want such an installation in your back-yard? Politicians might have their own agenda, but I guess people of Koodankulam have a right to have their voice heard as well

K.P.Sukumaran said...

പ്രിയ സന്തോഷ് , റേഡിയേഷനില്‍ നിന്ന് ഒഴിവാകാന്‍ ആളുകളെ അകറ്റി പാര്‍പ്പിക്കുന്നത് സ്വാഭാവികമാണ്. അമേരിക്കയിലെ ത്രീമൈല്‍ അയലന്റിലും ചെര്‍ണോബിലും ഫുകുഷിമായിലും സംഭവിച്ചത് അപകടങ്ങളാണ്. ഇതില്‍ ജപ്പാനില്‍ സംഭവിച്ചത് വെറുമൊരു ടെക്നിക്കല്‍ എറര്‍ ആണ്. സുനാമിയും ഭൂകമ്പവും വരുത്തിവെച്ച ദുരന്തമാണത്. ഇക്കഴിഞ്ഞ 60 വര്‍ഷക്കാലത്തിനിടയില്‍ നടന്ന മൂന്ന് അപകടങ്ങളാണിത്. ഇതിന്റെ അര്‍ത്ഥം ആണവനിലയങ്ങള്‍ എന്നാല്‍ എല്ലാ സ്ഥലത്തും അപകടങ്ങള്‍ ഉണ്ടാകും എന്ന് തീര്‍ച്ചപ്പെടുത്തുന്നത് എന്തിനാണ്. കൂടംകുളത്ത് സമരത്തെ പറ്റി പറയുമ്പോള്‍ ആളുകള്‍ ചോദിച്ചത് , ചെന്നൈക്ക് 50.കി.മീ. തെക്ക് മാറി കല്‍പ്പാക്കത്ത് ആണവ റീയാക്ടര്‍ ഉണ്ടല്ലൊ എന്നായിരുന്നു. ഇപ്പോള്‍ കല്പാക്കവും പൂട്ടണമെന്ന് അണു ഊര്‍ജ്ജ വിരുദ്ധരും അവിടത്തെ ചില രാഷ്ട്രീയക്കാരും വൈകോ, ഡോ.രാമദാസ് മുതല്‍ പേര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. അമേരിക്കയില്‍ ഇപ്പോള്‍ 104 പ്ലാന്റുകള്‍ ഉണ്ടെന്ന് നെറ്റില്‍ കാണുന്നു. 3മൈല്‍ ദ്വീപ് അപകടത്തിന്റെ പേരില്‍ അതൊക്കെ പൂട്ടണം എന്നു പറഞ്ഞാല്‍ ശരിയാകുമോ :)

Santhosh Vengattery said...

I did not mean any of that - about closing down all plants etc. What I meant was fears of the local people should be addressed and safety / fail-over systems and measures should be reviewed more intensely, even more so in the light of Japanese Earth-quake / Tsunami (natural disasters of that scale are not that rare in India either). That is happening with nuclear installations all over the world. In the meanwhile people like Vaiko should be kicked out - preferably to Sri Lanka :-)

K.P.Sukumaran said...

‎// fears of the local people should be addressed. // അതാണ് കാര്യം. ഇക്കഴിഞ്ഞ നവ: 6ന് കൂടംകുളത്ത് സന്ദര്‍ശിച്ച് വിശദമായ പരിശോധനയും കൂടിയാലോചനയും നടത്തിയ ഡോ. എ.പി.ജെ. കലാം ഇക്കാര്യവും ഉന്നിപ്പറഞ്ഞിട്ടുണ്ട്. കൂടംകുളത്തെ പ്ലാന്റ് ലേറ്റസ്റ്റ് ടെക്നോളജി പ്രകാരം 100% സേഫ്റ്റി ആണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതിനപ്പുറം എന്ത് ചെയ്യാന്‍ പറ്റും? ഒരു ഉദയകുമാറാണ് അവിടെ താരം :)

Manoj മനോജ് said...

@kpofcochin പി.എച്ച്.ഡി. കിട്ടിയത് കൊണ്ട് വിവരം ഉണ്ടാകണമെന്നില്ലല്ലോ ;)

@കെ.പി.എസ്സ്.:
ലിങ്ക് ഇടരുത് എന്ന് പറഞ്ഞതിനാല്‍ ഇടുന്നില്ല. എങ്കിലും വായിക്കുവാന്‍ താല്പര്യമുണ്ടെങ്കില്‍ വിക്കിയില്‍ Ionizing radiation നോക്കുക. അത്രയും പറയണമെങ്കില്‍ ഞാന്‍ മറ്റൊരു പോസ്റ്റിടണം. അതിനുള്ള സമയം അനുവദിക്കുന്നില്ല :)

എങ്കിലും വികരണം എത്ര ഭീകരനാണെന്ന് തെളിയിക്കാന്‍ ചിലത്.

ലീനിയാര്‍ എനര്‍ജി ട്രാന്‍സ്ഫര്‍ ഏറ്റവും കൂടുതല്‍ ആണവ വേയ്സ്റ്റിലാണ്. LET എന്തെന്ന് നെറ്റില്‍ തിരയുക. ഞാന്‍ വായിച്ചിട്ടുള്ള പുസ്തകത്തിന്റെ ലിങ്ക് നെറ്റില്‍ ലഭ്യമല്ല.

എല്ലാ കൊല്ലവും ജോലിയുടെ ഭാഗമായി കയറേണ്ട ഒരു സൈറ്റ് ആണ് http://www.epa.gov/rpdweb00/topics.html

ചുളുവിന് ഇട്ടതല്ല കേട്ടോ. ഇത് രണ്ടാമത്തെ കൊല്ലമാണ് ആ സൈറ്റ് കുത്തിയിരുന്ന് വായിക്കുന്നത്. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സൈറ്റില്‍ തിരിച്ച് ചെന്ന് കഴിഞ്ഞ് അവിടെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം 80% ശരിയാക്കിയാലെ അടുത്ത സെക്ഷനിലേയ്ക്ക് പോകുവാന്‍ കഴിയൂ :)

ഇനി ആണവ വേയ്സ്റ്റിലേയ്ക്ക് തിരിച്ച് വരാം. അതില്‍ എന്നെ ആകര്‍ഷിക്കുന്നത് ഗാമ രശ്മികള്‍ ഉണ്ടാകുന്നു എന്നതാണ് [ഈ ഗാമയെ കിട്ടാന്‍ കോട്ടയത്തെ റമ്പര്‍ ബോര്‍ഡില്‍ രാവിലെ ബൈക്കിന് പോയിരുന്നത്, ഒന്നും രണ്ടും കൊല്ലമല്ല 6 കൊല്ലം, ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ ബോറടിക്കുന്നു]. [[ഒരു ഓഫ്: വെള്ളത്തിനടിയില്‍ കൊബാള്‍ട്ട്-60 കിടക്കുന്നത് കാണണമെങ്കില്‍ റമ്പര്‍ ബോര്‍ഡില്‍ പോയാല്‍ മതി. വെള്ളത്തിന് നീല നിറമായി അങ്ങിനെ കിടക്കുന്നത് കാണുവാന്‍ നല്ല ചേലാണ് :) ]]

തിരിച്ച് വിഷയത്തിലേയ്ക്ക്. നമ്മുടെ ശരീരത്തില്‍ വെള്ളമാണ് കൂടുതലും എന്ന് ഹൈസ്കൂളില്‍ പഠിച്ചത് മറന്നിട്ടില്ലല്ലോ ;) വികിരണം വെള്ളത്തിനെ പ്രധാനമായും ഹൈഡ്രോക്സില്‍ റാഡിക്കലും, ഹൈഡ്രേറ്ററ്റ് ഇലക്ട്രോണും ആക്കി മാറ്റി പിന്നെ അവിടെ അടി പിടി ബഹളം എന്തിനേറെ പറയുന്നു ഡി.എന്‍.എ. മാത്രമല്ല ഒട്ടുമിക്ക എല്ലാ രാസവസ്തുക്കളെയും രൂപമാറ്റം വരുത്തി പുള്ളി അങ്ങ് കടന്ന് പോകും. ഇത് ഇന്‍ഡയറക്റ്റ് ഇഫക്റ്റ്. ഡയറക്റ്റ് എഫക്റ്റ് വേറെ അനുഭവിക്കണം. അനുഭവിക്കുവാനുള്ളത് നമ്മുടെ ശരീരവും.

യുറേനിയത്തില്‍ നിന്ന് വരുന്ന ആല്‍ഫയെ നമുക്ക് നമ്മുടെ പുറം തൊലി കൊണ്ട് തടുത്ത് നിര്‍ത്താം പക്ഷേ ഗാമയെ എന്ത് ചെയ്യും?

ഇനി ആണവ മലിനീകരണം സംഭവിച്ച ഭക്ഷണം കഴിച്ചാലോ, ജപ്പാനില്‍ ഇപ്പോള്‍ സംഭവിക്കുന്നത് പോലെ!! ആല്‍ഫ പോലും നേരെ അകത്ത് നിന്ന് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങും.

ചുരുക്കത്തില്‍ വമ്പന്‍ വില കൊടുത്ത് വേണം ആണവ ഊര്‍ജ്ജം ഉണ്ടാക്കുവാന്‍, ആണവ വേയ്സ്റ്റ് സംരക്ഷിക്കുവാന്‍!!!!

ഇവിടെ ആരോ പറയുന്നത് കേട്ടു ആണവ നിലയങ്ങള്‍ പ്രൈവറ്റ് ചെയ്യണമെന്ന് :) ഗവണ്മെന്റുകള്‍ സബ്സിഡി കൊടുക്കുന്നത് കൊണ്ടാണ് “ചുളുവിലയില്‍‌” ആണവ വൈദ്യുതി ലഭ്യമാകുന്നത്. ആണവ നിലയങ്ങള്‍ കാലാവധി കഴിഞ്ഞാല്‍ അതിനെ നിര്‍വീര്യമാക്കാന്‍ എത്ര പണം ചെലവാകുമെന്ന് അമേരിക്കയുടെ നൂക്ലിയര്‍ സൈറ്റില്‍ കാണാം. അത് കൂടി ഈ പ്രൊഡക്ഷന്‍ സമയത്ത് കമ്പനികള്‍ കണ്ടെത്തണ്ടേ? പുത്തന്‍ ടോള്‍ പാലങ്ങളും റോഡുകളും ഒരു ചെറിയ അനുഭവമായി കേരളീയര്‍ക്ക് മുന്നിലുണ്ട്.

അമേരിക്കയില്‍ പോലും സബ്സിഡി കൊടുക്കുന്നു. അപ്പോഴാണ് ഇന്ത്യയില്‍ സര്‍ക്കാര്‍ ഒഴിഞ്ഞ് മാറണമെന്ന് പറയുന്നത്!!!

K.P.Sukumaran said...

@ മനോജ്, വികിരണങ്ങളുടെ കാര്യം ഒക്കെ ശരി തന്നെ. പക്ഷെ ആണവറിയാക്ടറുകളില്‍ നിന്ന് റേഡിയേഷനുകള്‍ ഒരു ഘട്ടത്തിലും പുറത്ത് വരുന്നില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ലോകത്തിലെ 400ലധികം റിയാക്ടറുകളില്‍ ആ‍രും ജോലി ചെയ്യുകയില്ലല്ലോ. റിയാക്ടറുകളില്‍ അപകടമുണ്ടാവുകയാണെങ്കില്‍ അതിന്റെ ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ ആരും അധിവസിക്കരുതെന്നു മുന്‍‌കരുതല്‍ എടുത്തിട്ടുണ്ട്. ആണവനിലയങ്ങളെ എതിര്‍ക്കാ‍ന്‍ ഒരു കാരണവുമില്ല. അമേരിക്കയില്‍ 104 ആണവറിയാക്ടറുകള്‍ ഒരു പ്രശ്നവുമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രശ്നം ഉള്ളത് ഗ്രീന്‍ പീസുകാര്‍ക്കാണ്. അവര്‍ക്ക് അതല്ലെ പണിയുള്ളൂ.

Manoj മനോജ് said...

റേഡിയേഷന്‍ പുറത്ത് വരുന്നില്ല എന്ന് എന്നോട് പറയരുത് മാഷേ. അത് അളക്കുന്ന യന്ത്രം ബാര്‍ക്കിലെ പ്രധാന കെട്ടിടങ്ങളില്‍ കാണാം. അനുവദിനീയമായ അളവ് ഉണ്ട്!! അതില്‍ കൂടുതല്‍ ആകുന്നുണ്ടോ എന്നറിയാന്‍. എന്നാല്‍ സാധാരണ സ്ഥലത്തേതിലും കൂടിയ അളവിലാണ് നിലയത്തോട് അടുത്ത് വരുമ്പോള്‍ എന്ന് അവിടം സന്തര്‍ശിച്ചവര്‍ക്ക് മനസ്സിലാകും. ഒരു വര്‍ഷം ഒരാള്‍ക്ക് ഇത്ര അളവില്‍ റേഡിയേഷന്‍ അടിക്കാമെന്നുണ്ട്. ചുരുങ്ങിയ അളവില്‍ കുറേകാലം റേഡീയേഷന്‍ അടിച്ചാല്‍ ക്യാന്‍സര്‍ വരുമെന്നും ഇല്ല എന്നും അറ്റി നടന്ന് കൊണ്ടിരിക്കുന്നു. അതിനാല്‍ തന്നെ ഇല്ല എന്ന പക്ഷത്ത് നില്‍ക്കാം. പക്ഷേ റേഡിയേഷന്‍ ഒന്നും വരുന്നില്ല എന്ന് എന്നൊട് പറഞ്ഞാല്‍ :)))))))

K.P.Sukumaran said...

റേഡിയേഷന്‍ അളക്കുന്ന യന്ത്രം ബാര്‍ക്കിലും ഉണ്ടെങ്കില്‍ അത് വേണമല്ലൊ മനോജേ, അങ്ങനെ എല്ലാം മുന്‍‌കരുതലും എടുക്കുന്നു എന്നതിന്റെ അര്‍ത്ഥം ആണവനിലയങ്ങളില്‍ റേഡിയേഷനും അപകടങ്ങളും ദുരിതങ്ങളും തീര്‍ച്ചയായും ഉണ്ടാവും എന്നല്ല.

അപകടമുണ്ടായാല്‍ സമീപവാസികളെ ഒഴിപ്പിക്കുന്ന മോക്ക് ഡ്രില്‍ കൂടംകുളത്ത് നടത്തിയതാണ് അവിടെ പ്രശ്നമായത്. ഇങ്ങനെ ഒഴിപ്പിക്കുന്നെങ്കില്‍ തീര്‍ച്ചയായും അപകടമുണ്ടാവുമെന്നും ഞങ്ങള്‍ ഒഴിഞ്ഞുപോകേണ്ടി വരുമെന്നും കൂടംകുളം ഇടിന്തകര ഗ്രാമീണര്‍ അങ്ങ് തീരുമാനിച്ചു. തങ്ങള്‍ ജനിച്ച മണ്ണില്‍ ജീവിയ്ക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് കൂടംകുളത്തുകാര്‍ പൊരുതുന്നതെന്നാണ് സമരാനുകൂലികളും ആണവോര്‍ജ്ജവിരുദ്ധരും പ്രചരിപ്പിക്കുന്നത്.

എന്ത് പറഞ്ഞിട്ടെന്താ, ആണവവൈദ്യുതനിലയങ്ങള്‍ ഇല്ലാതെ ലോകത്തിന് മുന്നോട്ട് പോകാനാവില്ല. അല്ലെങ്കില്‍ വിദ്യുച്ഛക്തിയേ വേണ്ട ഞങ്ങള്‍ പ്രാകൃതകാലത്തെ പോലെ ജീവിച്ചോളാം എന്ന് തീരുമാനിക്കണം. മോഡേണ്‍ മെഡിസിനെയും , രാസവളങ്ങളെയും , കീടനാശിനികളെയും എതിര്‍ക്കുന്ന പോലെയുള്ള ചിലരുടെ കുത്തിത്തിരിപ്പുകളാണ് ആണവവിരുദ്ധ പ്രചാരണവും.

Paul said...

How many people died due to Chernobyl? Estimates range all the way up to 3 lakhs! For more read: http://www.hegaion.com/2011/11/number-of-victims-in-chernobyl.html

Apart from the risks, the huge economic cost of Chernobyl is beyond ones imagination. It is almost impossible to estimate the real economic costs and the impact of this accident on the social, cultural and psychological levels of people in the country. Some facts:

- 5-7% of govt spending even today on Chernobyl related activities. 7 million people are receiving various benefits as a result of being categorized as in some way affected by the accident.
- 586,000 most contaminated by the accident - the 200,000 clean-up workers, the 116,000 evacuated from around the plant and the 270,000 residents of the most radioactive areas.
- 784 320 hectares of agricultural land is not usable
- 694 200 hectares of forest land is not usable
- restored agricultural land needs higher cultivation costs due to special needs
- 330 000 people were relocated since the accident
To know more: http://www.iaea.org/Publications/Booklets/Chernobyl/chernobyl.pdf

Manoj മനോജ് said...

:) ഇന്ത്യയിലെ ആണവ നിലയങ്ങളില്‍ സുരക്ഷയുടെ കാര്യത്തില്‍ പ്രശ്നമുണ്ടാകില്ല എന്ന് ഉറപ്പുണ്ട്. നേരിട്ട് അറിയാവുന്നതിനാല്‍ എനിക്ക് പ്രശ്നമൊന്നും തോന്നുന്നില്ല. എന്നാല്‍ ആണവ വേയ്സ്റ്റ് എന്ത് ചെയ്യും എന്നതാണ് എന്റെ പ്രശ്നം. കുറഞ്ഞ അളവില്‍ ആണെങ്കിലും അവ സൂക്ഷിക്കേണ്ടത് ഒന്നോ രണ്ടോ വര്‍ഷങ്ങളല്ല ചിലപ്പോള്‍ പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ വേണം.


കൂടാതെ നിലയം സ്ഥാപിക്കുന്നതില്‍ മാത്രമല്ല. ഒരു ചോര്‍ച്ച വന്നാല്‍‌ എത്ര കോടികള്‍ മുടക്കണം? വന്‍ സബ്സിഡിയുടെ പിന്‍ബലമില്ലെങ്കില്‍ ഇവ നിലനില്‍ക്കില്ല.

സുരക്ഷയില്‍ പാളിച്ചകള്‍ വന്നാല്‍ ഇവ മനുഷ്യത്വമില്ലാത്തവരുടെ കയ്യില്‍ എത്തിയാല്‍‌. എത്തില്ല എന്ന് ഉറപ്പ് പറയുവാന്‍ കഴിയുമോ? ഇത്ര വലിയ സുരക്ഷയുള്ള അമേരിക്കയുടെ അതിര്‍ത്തിയില്‍ മെക്സിക്കോയില്‍ നിന്ന് തുരങ്കം നിര്‍മ്മിച്ച് അമേരിക്കയില്‍ കടക്കുവാന്‍ ഡ്രെഗ് കടത്തുകാര്‍ക്ക് കഴിയുന്നു എന്ന് ഇന്ന് വാര്‍ത്ത പുറത്ത് വന്നു എന്നിടത്താണ് പ്രശ്നങ്ങള്‍ വരുന്നത്.

കല്‍പ്പാക്കത്ത് പറമ്പില്‍ കിടന്ന റേഡിയേഷന്‍ പുറപ്പെടുവിക്കുന്ന വസ്തു ആരോ പുറത്ത് കൊണ്ട് പോയെന്ന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാര്‍ത്ത കണ്ടിരുന്നു. ഏതോ ആശുപത്രിയില്‍ നിന്ന് ആക്രിക്കാരന്‍ ഏതോ സാധനം വാങ്ങി കടയില്‍ കൊണ്ട് പോയി പൊളിച്ചപ്പോള്‍ റേഡിയേഷന്‍ അടിച്ചു എന്ന വാര്‍ത്ത വന്നിട്ടും കാലം അധികമായിട്ടില്ല. ആണവ നിലയങ്ങളുടെ ചര്‍ച്ചയ്ക്കൊപ്പം പോകേണ്ടത് കൂണുകളായി മുളയ്ക്കുന്ന ക്യാന്‍സര്‍ ട്രീറ്റ്മെന്റ്, സ്കാനിങ്ങ് സെന്ററുകളുടെ സുരക്ഷ കൂടിയാണ്. എത്ര എക്സ്രേകളാണ് ഒരു കൊല്ലം ഒരു മനുഷ്യന്‍ എടുത്ത് കൂട്ടുന്നത്? ആരെങ്കിലും സാധാരണക്കാരെ റേഡിയേഷന്റെ ദോഷ വശങ്ങളെ പറ്റി പറഞ്ഞ് കൊടുക്കുവാന്‍ തയ്യാറാകുന്നുണ്ടോ?

ശാസ്ത്രജ്ഞര്‍ സാധാരണ ജനങ്ങലില്‍ നിന്ന് അകന്നാണ് കഴിയുന്നത്. അതാണ് പ്രശ്നം. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞ് കൊടുത്തിരുന്നുവെങ്കില്‍ ഈ സമയത്ത് ഒരു പക്ഷേ കൂടംകുളം പ്രവര്‍ത്തനം ആരംഭിച്ചു എന്ന വാര്‍ത്തകള്‍ കൊണ്ട് മാധ്യമങ്ങള്‍ ആഘോഷിക്കുമായിരുന്നു!!!

Manoj മനോജ് said...

ഒരു കുറിപ്പ് കൂടി: ഞാനും റേഡിയേഷന്‍ അളക്കുന്ന ഒരു കുഞ്ഞ് യന്ത്രം എല്ലാ മാസവും പ്രവര്‍ത്തിച്ച് സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ട്. റേഡിയേഷന്‍ അനുവദനീയമായതില്‍ കൂടുതലില്ല എന്ന റിപ്പോര്‍ട്ട് നല്‍കാന്‍ :)

Well wisher said...

We need to replace our unclean and non-renewable energy sources with clean energy in a limited time-frame. Only nuclear energy can satisfy this criterion. Fossil fuel will get exhausted soon.

The people of Kundankulam should be given residential land near the catchment areas and guarantees of livelihood. But they should not demand the closing down of the nuclear power plant. They say they want to secure the future of their village. They should realise that nuclear energy is a guarantee for the safe future of the world.

Manu Varkey said...

വിവിധ സ്രോതസുകളില്‍ നിന്നുള്ള റേഡിയേഷന്‍ വികരണത്തിന്റെ തോത് അറിയുവാനായി ഈ ചാര്‍ട്ട് കാണുക...

http://xkcd.com/radiation/

Manu Varkey said...

അതില്‍ Living within 50 miles of a nuclear power plant എന്നതിന്റെ ഡോസേജ് ശ്രദ്ധിക്കുക ...

രമേശ്‌ അരൂര്‍ said...

ചര്‍ച്ചകള്‍ തുടരട്ടെ ..@മനോജ്‌ വിപുലമായ ഇത്രയും അഭിപ്രായങ്ങള്‍ എഴുതാന്‍ സമയം ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച സംശയങ്ങള്‍ക്ക് മറുപടി പറയുന്ന ഒരു പോസ്റ്റും ആവാം .
സുകുമാരന്‍ സാര്‍ : പത്രത്തില്‍ ശാസ്ത്ര സംബന്ധിയായ വിഷയങ്ങള്‍ വാര്‍ത്തയായി കൊടുക്കുമ്പോള്‍ അത്തരം വിഷയങ്ങളെ ക്കുറിച്ച് ആധികാരികമായി എന്തെങ്കിലും
പറയാന്‍ പ്രാപ്തി ഉള്ളവരുടെ അഭിപ്രായങ്ങള്‍ കൂടി കൊടുക്കുകയോ അവരുടെതായ സ്ഥിരീകരണം നല്‍കുകയോ ചെയ്യാറുണ്ട് . അത് കൊണ്ട് അത്തരം വാര്‍ത്തകളെ ചവറുകള്‍ എന്ന് പറയാന്‍ പറ്റില്ല .ശാസ്ത്രഞ്ജന്‍മാര്‍ തമ്മില്‍ അഭിപ്രയാന്തരം ഉണ്ടെങ്കില്‍ അതില്‍ നിന്ന് ശരി കണ്ടെത്തുക സാധാരണക്കാര്‍ക്ക് കഴിയാവുന്നതല്ല ,ആണവ വികിരണത്തിന്റെ കാര്യത്തിലും അതുണ്ടാക്കാവുന്ന സുരക്ഷിതത്വ പ്രശ്നങ്ങളിലും ശാസ്ത്രജ്ഞരുടെ കാഴ്ചപ്പാടുകള്‍ സംബന്ധിച്ച വ്യത്യാസവും ഉണ്ട് . അത്തരം ഒരഭിപ്രായത്തിന്റെ (അബ്ദുല്‍ കലാമിന്റെ )
ചുവടു പിടിച്ചാണ് താങ്കളുടെ നിരീക്ഷണം .പക്ഷെ ലോകത്തിനു മുന്നില്‍ ഇത് വരെ സംഭവിച്ച ചെറുതും വലുതുമായ ആണവ ദുരന്തങ്ങളുടെ ജീവിക്കുന്ന ദൃഷ്ടാന്തങ്ങള്‍ ഉണ്ട് . അമ്പതുപേര്‍ മാത്രമേ മരിച്ചുള്ളൂ അതോ നാലായിരം പേര്‍ മരിച്ചോ എന്നത് മാത്രമല്ലല്ലോ വിഷയം .സാങ്കേതിക തകരാര്‍ സംഭവിച്ചാലും പ്രകൃതി ദുരന്തം ഉണ്ടായാലും ആണവ ഊര്‍ജ്ജത്തിന്റെ വികിരണം എല്ക്കുന്നവര്‍ക്ക് ദുരന്തം തന്നെയാണ് ഫലം .
വെടിയുണ്ട തോക്കിലോ പീരന്കിയുടെയോ ഉള്ളില്‍ ഇരുന്നാലും പേടിക്കേണ്ടതു തന്നെയല്ലേ ? :)

ഷാജു അത്താണിക്കല്‍ said...

നല്ല അറിവുകള്‍ നിറഞ്ഞ ഈ പോസ്റ്റിന് നന്ദി
ആശംസകള്‍

kaattu kurinji said...

Whatever is the out come, this is absolutely an Informative one..

Sandeep.A.K said...

കെ..പി.എസ്....

മൂന്നു ഭാഗങ്ങളും വായിച്ചു.. ശാസ്ത്രവിഷയങ്ങളില്‍ താത്പര്യങ്ങള്‍ ഉള്ളത് കൊണ്ട് കുറെയേറെ കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു ഈ ലേഖനത്തിലൂടെ...
ശാസ്ത്രത്തെ ഞാന്‍ അംഗീകരിക്കുന്നതിനോടൊപ്പം തന്നെ ഞാനൊരു പരിസ്ഥിതിവാദി കൂടിയാണ്.. ഈ ലേഖനത്തില്‍ പറഞ്ഞ പല കാര്യങ്ങളും ആണവനിലയങ്ങള്‍ എന്ന ആശയത്തെ പിന്താങ്ങാനായി പറയുന്ന mono type വാദങ്ങള്‍ ആയി തോന്നി പലപ്പോഴും.. എന്നാല്‍ വിഷയത്തെ പറ്റി കൂടുതല്‍ അറിവില്ലാത്തതിനാല്‍ ഞാന്‍ എതിര്‍വാദങ്ങള്‍ക്കില്ല.. അബ്ദുല്‍ കലാമിനെ പോലുള്ളവര്‍ പറയുമ്പോള്‍ കുറെയൊക്കെ നമുക്കെടുക്കാം എന്ന് വിചാരിക്കുന്നു..

കത്തി കൊണ്ട് കൈ മുറിയുമെന്നു നമുക്കെല്ലാം അറിയാമെങ്കിലും നമ്മള്‍ ഉപയോഗിക്കാതിരിക്കുന്നില്ലല്ലോ.. അത് പോലെ ഇവിടെയും പ്രകൃതിയ്ക്കും ജീവനും ദോഷം വരാത്ത രീതിയില്‍ ആണവശക്തി ഉപയോഗിക്കാം, സൂഷ്മതയോടെ.. എന്നാണു എന്റെ സാമാന്യബുദ്ധിയ്ക്ക്‌ തോന്നുന്നത്..

സ്നേഹപൂര്‍വ്വം
സന്ദീപ്‌

ആചാര്യന്‍ said...

വളരെ നല്ല ലേഖനം..നമ്മുടെ നാട്ടില്‍ പണ്ട് മുതലേ കണ്ടു വരുന്ന ഒരു രോഗമാണ് വികസനത്തിനു മുമ്പില്‍ പുറം തിരിഞ്ഞു നില്‍ക്കുക എന്നത്..ആദ്യം വിരോധികള്‍ അത് ഒഴിവാക്കും പിന്നെ അവര്‍ തന്നെ അത് കൊണ്ട് നടക്കുകയും ചെയ്യും ..അപ്പോഴേക്കും നമുക്ക് വര്‍ഷങ്ങള്‍ നഷ്ട്ടപ്പെട്ടിട്ടുണ്ടാകും..ഇന്നത്തെ പല പദ്ധതികളുടെയും കാല താമസം അടിസ്ഥാന വികസനം കാര്യമായി ചെയ്യാന്‍ കഴിയാത്തതാണ്..അതിനു ചില കോമാളികള്‍ അനുവദിക്കാത്തതാണ് ..ആണവ വികിരണം ഉണ്ടാവാതിരിക്കാന്‍ വേണ്ട മുന്‍ കരുതല്‍ എടുത്തിട്ടു തന്നെ അല്ലെ നിലയങ്ങള്‍ സ്ഥാപിക്കുക ?ഏതെങ്കിലും സാഹചര്യത്തില്‍ അങ്ങിനെ ഉണ്ടായാല്‍ തന്നെ അതിനെ പ്രതിരോധിക്കാനുള്ള സംവിധാനം നമ്മുടെ നാടിന്നു ഉണ്ട് എന്തേ?..പിന്നെ ഈ ചര്‍ച്ചകള്‍ ഒരിക്കലും അവസാനിക്കില്ല അത് പോലെ പഠനങ്ങളും ..മുല്ലപ്പെരിയാര്‍ തന്നെ ഉദാഹരണം അത് പൊട്ടിത്തകര്‍ന്നു ആളുകളും ഗ്രാമങ്ങളും മറ്റും ഇല്ലാണ്ടായാലെ ഇവറ്റകള്‍ ഈ പഠനവും ചര്‍ച്ചകളും അവസാനിപ്പിക്കൂ..യധാര്ത്യമാക്കാന്‍ ഒരു രാഷ്ട്രീയക്കാരനും തുനിയുന്നില്ലാ അതാണ്‌ സത്യം...

Harish said...
This comment has been removed by the author.
Harish said...

സുകുമാരന്‍ സാറിന്‍റെ വായില്‍ തോന്നിയതിനെല്ലാം ഇവിടെ മറുപടിയുണ്ട്. സി.ആര്‍ നീലകണ്ടനുമായി നടത്തിയ അഭിമുഖം

ഡൂള്‍ ന്യൂസില്‍ വായിക്കുക

http://www.doolnews.com/c-r-neelakandan-nuclear-issues-malayalam-articles234.html

ഗുണ്ടൂസ് said...

arivu pradaanam cheyyunna post. nanni.

ബെഞ്ചാലി said...
This comment has been removed by the author.
ബെഞ്ചാലി said...

ഈ പോസ്റ്റ് ഇപ്പഴാണ് ശ്രദ്ധയിൽ പെട്ടത്. കഴിഞ്ഞ ജൂണിൽ ഈ വിഷയത്തിലൊരൂ ലേഖനം ഞാൻ എഴുതിയിരുന്നു. അതേ വിഷയത്തിലുള്ള ലേഖനം ഇവിടെ കാണാനായതിൽ സന്തോഷം. റഫറൻസിനും ചർച്ചകൾക്കും ഇത് ഉപകാരപെടും എന്നതിൽ സംശയമില്ല.

നന്ദി.

മായാവി.. said...

NHKവേള്‍ഡ് എന്നൊരു ജാപനിസ് ചാനല്‍ ഞാന്‍ regularaayi കാണാറുണ്ട് ..സുകുമാരേട്ടനും ശ്രമിക്കുക അത് കണ്ടിരുന്നെകില്‍ ചേട്ടന്‍ ഫുകുഷിമ യെപറ്റി മിണ്ടില്ലായിരുന്നു.

Shijo said...

http://en.wikipedia.org/wiki/Chernobyl_disaster

More detailed and trust able details on this disaster.