Links

പി.രാമകൃഷ്ണന് ഒരു തുറന്ന കത്ത്


ണ്ണൂര്‍ ഡി.സി.സി. പ്രസിഡണ്ട് സ്ഥാനം രാജി വെച്ച ശ്രീ.പി.രാമകൃഷ്ണന്‍ ഒരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. ആ വിവരം പത്രദ്വാര ജനങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. സത്യം ധീരമായി എന്നാണ് ബ്ലോഗിന്റെ ടൈറ്റില്‍. അവിടെ ഒരു പോസ്റ്റ് ഇതിനകം പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഈ ഇമേജില്‍ ക്ലിക്ക് ചെയ്താല്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ എത്താം.  ബ്ലോഗിലെ ആദ്യത്തെ പോസ്റ്റ് വായിച്ചപ്പോള്‍ ഒരു കമന്റ് അവിടെ എഴുതാമെന്ന് തോന്നി. ടൈപ്പ് ചെയ്ത് വന്നപ്പോള്‍ അത് നീണ്ടുപോയി. വീടിനേക്കാളും വലിയ പടിപ്പുര എന്ന അവസ്ഥ. അത്കൊണ്ട് അദ്ദേഹത്തോട് പറയാനുള്ളത് ഒരു തുറന്ന കത്തായി ഇവിടെ പബ്ലിഷ് ചെയ്ത് ഇതിന്റെ ലിങ്ക് അവിടെ കമന്റ് ബോക്സില്‍ നല്‍കാനാണ് ഞാന്‍ തീരുമാനിച്ചത്. കത്തിലേക്ക് :

സുഹൃത്തെ,

താങ്കള്‍ എന്ത് വിചാരിച്ചാലും എഴുതിയാലും സാധാരണക്കാര്‍ ഓര്‍മ്മിക്കുന്ന ഒരു കാര്യമുണ്ട്. കണ്ണൂര്‍ ജില്ലയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ നിര്‍ഭയം പോരാടിയത് ഒരു കാലത്ത് എന്‍.രാമകൃഷ്ണനും പിന്നീട് കെ.സുധാകരനുമാണ് എന്നതാണത്. ഡി.സി.സി. പ്രസിഡണ്ടിന്റെ കസേരയില്‍ പലരും ഇരുന്നിട്ടുണ്ടാവാം, പക്ഷെ മാര്‍ക്സിസ്റ്റ് അക്രമണരാഷ്ട്രീയത്തെയും ജനാധിപത്യധ്വംസന പ്രവണതകളെയും പ്രതിരോധിക്കാന്‍ ഉര്‍ജ്വസ്വലമായി ആര് മുന്നില്‍ നിന്നു എന്ന് ഓര്‍ക്കുമ്പോള്‍ ഈ രണ്ട് പേരെയും മാത്രമേ എല്ലാവരുടെയും മനസ്സില്‍ ഉയര്‍ന്നു വരികയുള്ളൂ എന്നതാണ് സത്യം.

താങ്കള്‍ നല്ല ആദര്‍ശശാലിയായിരിക്കാം എന്നാല്‍ കോണ്‍ഗ്രസ്സിന്റെ അണികള്‍ ആഗ്രഹിക്കുന്നത് മാര്‍ക്സിസ്റ്റുകാരില്‍ നിന്നുള്ള സംരക്ഷണമായിരുന്നു. ഗുണ്ടാനേതാവ് എന്ന് സുധാകരനെ ആക്ഷേപിക്കുമ്പോള്‍ അത് സി.പി.എം.കാരന്റെ ഗീബല്‍‌സിയന്‍ പ്രചരണത്തെ താങ്കള്‍ അനുകൂലിക്കുകയാണ് ചെയ്യുന്നത്. സുധാകരന്റെ കൂടെ ഗുണ്ടകള്‍ അഥവാ ഉണ്ടെങ്കില്‍ തന്നെ അത് സി.പി.എം. അക്രമത്തെ പ്രതിരോധിക്കാനാണെന്ന് മനസ്സിലാവുന്നില്ലേ?

ഗാന്ധിസം നല്ല ആദര്‍ശം തന്നെ. എന്നാല്‍ കുത്താന്‍ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ലല്ലൊ. സി.പി.എം. അക്രമത്തെ പ്രതിരോധിക്കാന്‍ ചിലപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കേണ്ടതുണ്ടായിരുന്നു. ഇന്ന് കണ്ണൂര്‍ ജില്ല അക്ഷരാര്‍ത്ഥത്തില്‍ സി.പി.എമ്മിന്റെ സര്‍വ്വാധിപത്യത്തില്‍ നിന്ന് മോചിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ കാരണക്കാര്‍ എന്‍. രാമകൃഷ്ണനും കെ.സുധാകരനുമാണെന്ന് സ്വന്തം ഈഗോ മാറ്റി വെച്ച് ആലോചിച്ചാല്‍ മനസ്സിലാ‍വും.

സുധാകരന്റെ രാഷ്ട്രീയം ഗുണ്ടായിസം എന്ന് പറയുമ്പോള്‍ സി.പി.എമ്മിന് എതിരാളികളെ വക വരുത്താന്‍ എല്ലാ ലോക്കല്‍ കമ്മറ്റികളിലും തെരഞ്ഞെടുക്കപ്പെട്ട കേഡര്‍മാരുണ്ടെന്ന് താങ്കള്‍ക്കറിയാത്തതാണോ? അന്ന് കൂത്തുപറമ്പില്‍ സംഘടിച്ചത് ഇങ്ങനെ ജില്ലയിലെ വിവിധഭാഗങ്ങളില്‍ നിന്നുള്ള കേഡര്‍മാരായിരുന്നു എന്നതും ശരിയല്ലേ? അന്ന് എം.വി.ആര്‍ കൂത്തുപറമ്പില്‍ പോയത് എങ്ങനെ തെറ്റാവും? സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ ഒരു രാജ്യമല്ലേ ഇത്? കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രിക്ക് നാട്ടില്‍ സഞ്ചരിക്കേണ്ടേ? ഒരു വിഭാഗം മന്ത്രിയെ വഴി തടയുന്നു എന്ന് വെച്ച് മന്ത്രി പൊതുപരിപാടികളില്‍ പങ്കെടുക്കേണ്ടേ? വേണ്ടെങ്കില്‍ പിന്നെ നമുക്ക് എന്തിനാണ് ഈ സ്വാതന്ത്ര്യം?  എന്തിനായിരുന്നു ആ വഴി തടയല്‍? മന്ത്രിയുടെ എന്തെങ്കിലും അഴിമതിയോ പെരുമാറ്റദൂഷ്യമോ കൊണ്ടായിരുന്നോ?

എം.വി.രാഘവന്‍ കൂത്തുപറമ്പില്‍ പോയത്കൊണ്ടാണ് കുഴപ്പമുണ്ടായത് എന്നും കെ.സുധാകരനാണ് അവിടെ പോകാന്‍ നിര്‍ബ്ബന്ധിച്ചത് എന്നും പറയുമ്പോള്‍ അപരാധം രാഘവന്റെയും സുധാ‍കരന്റെയും മേല്‍ ആരോപിക്കുന്നതില്‍ എന്ത് ന്യായമാണ് ഉള്ളത്. രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ , ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രിയെ വക വരുത്താന്‍ ജില്ലയുടെ നാനാ ഭാഗത്ത് നിന്നും ക്രിമിനലുകള്‍ സംഘടിച്ചതല്ലെ അപരാധം? അപ്രകാരം ക്രിമിനലുകള്‍ അന്ന് അവിടെ സംഘടിച്ചിരുന്നു എന്ന് താങ്കളും ചാനല്‍ അഭിമുഖത്തില്‍ സമ്മതിച്ചത് കണ്ടല്ലൊ.

മന്ത്രി അവിടെ പോകാതിരുന്നാല്‍ കുഴപ്പം ഉണ്ടാകില്ലായിരുന്നു എന്നൊരു വാദം അന്നും ഇന്നും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ക്രിമിനലുകളെ ഭയന്ന് പോകാതിരുന്നാല്‍ അത് രാഷ്ട്രീയ ക്രിമിനലസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമല്ലേ? ആത്മാഭിമാനമുള്ള ഒരു രാഷ്ട്രീയപ്രവര്‍ത്തകന് അങ്ങനെ പോകാതിരിക്കാന്‍ പറ്റുമോ? ഒരു കാലത്ത് ജീവനില്‍ ഭയമില്ലാതെ എന്‍.രാമകൃഷ്ണന്‍ പെരളശ്ശേരി പോലുള്ള സ്ഥലങ്ങളില്‍ ഇത് പോലെ നിര്‍ഭയം സഞ്ചരിച്ചത്കൊണ്ടാണ് ജില്ലയില്‍ കോണ്‍ഗ്രസ്സിന് വേരുകള്‍ ഉണ്ടായത് എന്ന ചരിത്രം താങ്കള്‍ മനസ്സിലാക്കിയിട്ടുണ്ടോ.

പാമ്പന്‍ മാധവന്‍ ആയിരുന്നല്ലോ ഒരു കാലത്ത് ജില്ലയില്‍ കോണ്‍ഗ്രസ്സ് നേതാവ്. എന്നാല്‍ പാമ്പന്‍ മാധവന്റെ നേതൃത്വത്തില്‍ അന്ന് കോണ്‍ഗ്രസ്സുകാര്‍ക്ക് ജില്ലയിലെ എത്രയോ പ്രദേശങ്ങള്‍ ബാലികേറാമലയായിരുന്നു.  പാമ്പന്‍ മാധവന്റെ ഗാന്ധിസവും ആദര്‍ശവും അല്ല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് ജില്ലയില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്താനുള്ള സ്വാതന്ത്ര്യം നേടിക്കൊടുത്തത്, മറിച്ച് എന്‍.രാമകൃഷ്ണന്റെ പ്രതിരോധത്തില്‍ ഊന്നിയുള്ള രാഷ്ട്രീയപ്രവര്‍ത്തനശൈലിയായിരുന്നു. അതേ ശൈലി പിന്തുടരുന്നത്കൊണ്ടാണ് കെ.സുധാകരന്‍ കോണ്‍ഗ്രസ്സ് അണികള്‍ക്കും എന്നെ പോലെയുള്ള മാര്‍ക്സിസ്റ്റ് അക്രമരാഷ്ട്രീയത്തെ എതിര്‍ക്കുന്നവര്‍ക്കും അഭിമതനും സ്വീകാര്യനുമാവുന്നത് എന്ന് താങ്കള്‍ മനസ്സിലാക്കണം.

താങ്കള്‍ ഡി.സി.സി.പ്രസിഡണ്ട് ആയിരിക്കുമ്പോഴാണല്ലൊ കെ.സുധാകരന്‍ പാപ്പിനിശ്ശേരിയിലെ കണ്ടല്‍‌പാര്‍ക്ക് സംരംഭത്തെ എതിര്‍ത്ത് തോല്‍പ്പിച്ചത്. വളപട്ടണം പുഴയുടെ തീരത്ത് വിശാലമായി സ്ഥലം കയ്യേറി ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള ചില സി.പി.എം. നേതാക്കളുടെ സ്വപ്നപദ്ധതിയായിരുന്നു അത്. നിയമവിരുദ്ധമായ ആ പ്രൊജക്റ്റ് പൊളിച്ചടുക്കിയത് കെ.സുധാകരന്റെ ഇടപെടല്‍ ഒന്ന്കൊണ്ട് മാത്രമായിരുന്നു. അപ്പോള്‍ തന്നെയായിരുന്നു കണ്ണൂര്‍ തെക്കി ബസാറില്‍ കള്ള്ഷാപ്പ് സമരവും നടന്നത്.

ഡി.സി.സി. പ്രസിഡണ്ടിന്റെ കസേരയില്‍ ആര്‍ ഇരിക്കുന്നു എന്നല്ല ആളുകള്‍ നോക്കുക. ജനങ്ങളുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നാണ്.  കഴിവുകള്‍ ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. സുധാകരന്റെ കഴിവ് സുധാകരന് മാത്രം. ആ കഴിവ് ജില്ലയിലെ കോണ്‍ഗ്രസ്സ്കാര്‍ക്ക് സ്വയരക്ഷയ്ക്ക് വേണം. താങ്കള്‍ക്കും താങ്കളുടെ കഴിവ് ഉണ്ടാകാം. ആ കഴിവ് കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന് നല്‍കുകയാണ് താങ്കള്‍ ചെയ്യേണ്ടത്. അല്ലാതെ കെ.സുധാകരനെതിരെ നിഴല്‍ യുദ്ധം നടത്തിയാല്‍ അത്കൊണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് പോലും പ്രയോജനമുണ്ടാവില്ല.

മറ്റൊന്ന് കൂടി താങ്കളടക്കമുള്ള എല്ലാ കോണ്‍ഗ്രസ്സ് നേതാക്കളോടും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്,  ജനങ്ങള്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യുന്നത് കോണ്‍ഗ്രസ്സ് നേതാക്കളുടെ സ്റ്റൈലും ഇസ്തിരി ചുളിയാത്ത ഖദര്‍ കുപ്പായവും കണ്ടിട്ടല്ല. മാര്‍ക്സിസ്റ്റുകാരുടെ അക്രമരാഷ്ട്രീയത്തോട് വെറുപ്പ് ഉള്ളത്കൊണ്ടാണ്. ജനങ്ങള്‍ക്ക് സ്വൈര്യവും സമാധാനവും പൊതുജീവിതത്തില്‍ നേരും നെറിയുമാണ് വേണ്ടത്.  മാര്‍ക്സിസ്റ്റുകാര്‍ സ്വഭാവം നന്നാക്കി, അക്രമരാഷ്ട്രീയവും കുതന്ത്രങ്ങളും ധാര്‍ഷ്ട്യം കലര്‍ന്ന ശരീരഭാഷയും ഒക്കെ ഒഴിവാക്കി ജനാധിപത്യസംസ്കാരം സ്വായത്തമാക്കി രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിരുന്നുവെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ പൊടി പോലും കാണില്ല്ലായിരുന്നു.

അവര്‍ക്ക് എന്തായാലും ഇനി മാറ്റം വരുത്താനൊന്നും കഴിയില്ല. രാഷ്ട്രീയത്തില്‍ മൊത്തം വന്ന ജീര്‍ണ്ണത അവരെയാണ് കൂടുതല്‍ ബാധിച്ചത്. നിലവില്‍ , പാര്‍ട്ടി നടത്തിക്കൊണ്ടുപോകുന്ന ബിസിനസ്സുകളുടെ പുറത്താണ് അവരുടെ ഇന്നത്തെ നിലനില്‍പ്പ്. കറ കളഞ്ഞ ജനകീയരാഷ്ട്രീയപ്രവര്‍ത്തനമൊന്നും ഇനിയവര്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ല. എനിക്കെന്ത് കിട്ടും എന്ന് നോക്കി തന്നെയാണ് ആ പാര്‍ട്ടിയില്‍ പ്രവര്‍ത്തകന്മാര്‍ കടന്നുവരുന്നത്. അത്കൊണ്ട് കേരളത്തില്‍ കോണ്‍ഗ്രസ്സ് പോലുള്ള ജനാധിപത്യ പാര്‍ട്ടികള്‍ ആവശ്യമുണ്ട്. സംഘടനാതെരഞ്ഞെടുപ്പ് നടത്തി പാര്‍ട്ടിയെ ബൂത്ത് തലം തൊട്ട് ശക്തിപ്പെടുത്തുമോ എന്നത് കോണ്‍ഗ്രസ്സിന്റെ ആഭ്യന്തരമായ കാര്യമാണ്. അതിലേക്ക് ഞാന്‍ കടക്കുന്നില്ല.

എനിക്ക് താങ്കളോട് പറയാനുള്ളത് കെ.സുധാകരനോട് നിഴല്‍ യുദ്ധം നടത്താന്‍ താങ്കളുടെ ഊര്‍ജ്ജം ദുര്‍വിനിയോഗം ചെയ്യാതിരിക്കൂ എന്നാണ്. ഗ്രൂപ്പ് രാഷ്ട്രീയം എന്നത് യാഥാര്‍ഥ്യമായതിനാലും ഓരോരുത്തര്‍ക്കും തങ്ങളുടെ വ്യക്തിത്വവും കാഴ്ചപ്പാടുകളും ശീലങ്ങളും ഒന്നും മാറ്റാന്‍ കഴിയില്ല എന്നതിനാലും താങ്കള്‍ സുധാകരന്റെ ഒപ്പം കൂടണം എന്നില്ല. അതേ സമയം കെ.സുധാകരന്റെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നതിലൂടെ ജില്ലയിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് താങ്കളിലുള്ള വിശ്വാസം കുറഞ്ഞുവരികയേയുള്ളൂ എന്ന് മനസ്സിലാക്കി സുധാകരവിരോധം ഒഴിവാക്കി പാര്‍ട്ടിക്ക് വേണ്ടി തന്നാലായത് പ്രവര്‍ത്തിക്കൂ എന്നും അഭ്യര്‍ഥിക്കുകയാണ്. സുധാകരന്‍ എന്ന വ്യക്തിയല്ല ഇവിടെ പ്രശ്നം. അദ്ദേഹം ഒരു പ്രതീകമാണ്.

അഭിവാദനങ്ങളോടെ,
കെ.പി.എസ്.


പിന്‍‌മൊഴി :  ഇന്ത്യാരാജ്യത്ത് ആരുടെയെങ്കിലും വഴി തടഞ്ഞ് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് പൌരന്മാരുടെ മൌലികാവശങ്ങളുടെ നേര്‍ക്കുള്ള കടന്നുകയറ്റമാണെന്നും അത്കൊണ്ട് തന്നെ അത് ക്രിമിനലിസമാണെന്നും ഞാന്‍ കരുതുന്നു. 

( പാമ്പന്‍ മാധവന്റെ ഫോട്ടോ കടപ്പാട് : കെ.പി.മനോഹരന്‍, അലവില്‍)

19 comments:

Ape said...

മാര്‍ക്സിസ്റ്റുകാര്‍ സ്വഭാവം നന്നാക്കി, അക്രമരാഷ്ട്രീയവും കുതന്ത്രങ്ങളും ധാര്‍ഷ്ട്യം കലര്‍ന്ന ശരീരഭാഷയും ഒക്കെ ഒഴിവാക്കി ജനാധിപത്യസംസ്കാരം സ്വായത്തമാക്കി രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിരുന്നുവെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ പൊടി പോലും കാണില്ല്ലായിരുന്നു. അതെനിക്ക് ഇഷ്ടപ്പെട്ടു.

Sunil Alakkat said...

നന്നായിട്ടുണ്ട് സുകുമാര്‍ജി, ആര് മന്ത്രിയായി അല്ലെങ്കില്‍ ആര് ഡി സി സി പ്രസിഡണ്ടായി എന്നതല്ല ഇവിടെ കാര്യം. അവര്‍ സാധാരണ പ്രവര്‍ത്തകര്‍ക്കുവേണ്ടി എന്തു ചെയ്തു എന്നതിലാണ് കാര്യം. ആദര്‍ശ ധീരത കൊണ്ട് മാര്‍ക്സിസ്റ്റുകാരുടെ അടിയുടെ വേദന മാറുകയില്ല. പി രാമകൃഷ്ണന്‍ മാര്‍ക്സിസ്റ്റ് അക്രമത്തില്‍ പലതും നഷ്ടപ്പെട്ട കണ്ണൂരിലെ സാധാരണ പ്രവര്‍ത്തകരെയാണ് സ്വന്തം പ്രവര്‍ത്തിയിലൂടെ അപമാനിച്ചത്. അല്ലാതെ കെ സുധാകരനെ അല്ല എന്നും ഞാന്‍ ഇവിടെ പറയുന്നു . പടയാളി പത്രത്തില്‍ നാല് ലേഖനങ്ങള്‍ എഴുതിയാല്‍ മാറുന്നതല്ല അല്ലെങ്കില്‍ ഉണ്ടാക്കാവുന്നതല്ല കണ്ണൂരിലെ പ്രവര്‍ത്തകരുടെ പ്രവര്‍ത്തന സ്വാതന്ത്യം.

san said...

ശ്രീ കെ. പി. സുകുമാരന്‍,
താങ്കളുടെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ ഞാന്‍ മനസിലാക്കിയിരുന്നത്, താങ്കള്‍ക്ക് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെക്കുറിച്ച് ഒന്നും അറിയില്ല എന്നായിരുന്നു. ഇപ്പോള്‍ മനസിലായി, താങ്കള്‍ക്ക് കോണ്‍ഗ്രസ്‌ പാര്‍ട്ടിയെക്കുറിച്ചും ഒന്നും അറിയില്ല.

K.P.Sukumaran said...

@ san , എനിക്കുള്ള അറിവ് മാത്രമേ എനിക്ക് ഉള്ളൂ. ഇല്ലാത്ത അറിവ് ഒട്ടും ഇല്ല.

manoj said...

പ്രീയപെട്ട കെ പി എസ്‌.,

ശാസ്ത്രീയമായ നിലപാടുട്കള്‍ക്കും ജനാധിപത്യ സംരക്ഷണത്തിനും വേണ്ടി പ്രതിഫലം ഇച്ചിക്കാതെ, നഷ്ടങ്ങള്‍ സഹിച്ചുകൊണ്ട് താങ്കള്‍ നടത്തുന്ന പ്രവര്‍ത്തനം പ്രശംസാര്‍ഹാമാണ് , എല്ലാ ഭാവുകങ്ങളും .

കായികമായി ആക്രമിക്കുന്ന ഗുണ്ടകളെക്കാള്‍ ഇന്ന് മാര്‍ക്സിസ്റ്റു ഫാസിസം കണ്ണൂരില്‍ ഉപയോഗിക്കുന്നത് ഒരു തരം "integrated ഗുണ്ടായിസം" ശൈലി" ആണെന്ന് കെ പി എസ്‌. തിരിച്ചറിഞ്ഞിട്ടുണ്ടാവും എന്ന് കരുതുന്നു. അതിങ്ങിനെയാണ് :

*ചിലരെ ഭീഷണിപെടുത്തി നിയന്ത്രിക്കും,
*ചിലരെ സര്‍കാര്‍ നല്‍കേണ്ട ആനുകൂല്യങ്ങള്‍ നല്‍കാതെ നിയന്ത്രിക്കും,
*നിയമത്തെ ദുര്വ്യ്ഖ്യാനം നല്‍കി, ഉദ്യോഗസ്ഥരെ കൊണ്ട് എതിരാളികളെ പീഡിപിക്കും,
* രണ്ടു പേര്‍ തമ്മിലുള്ള പ്രശ്നത്തില്‍
രാഷ്ട്രീയ എതിരാളിക്കെതിരെ ഉള്ള ഭാഗത്ത്‌ ചേര്‍ന്ന് , രാഷ്ട്രീയ എതിരാളിയെ പീഡിപിക്കും,
*പോലീസിനെ അന്യായമായി ഉപയോഗിക്കാവുന്ന അവസരങ്ങളില്‍, രാഷ്ട്രീയ എതിരാളിയെ അതുപയോഗിച്ചു പീഡിപിക്കും.

-ചുരുക്കി പറഞ്ഞാല്‍ രാഷ്ട്രീയ എതിരാളിയെ എങ്ങിനെ ഏറ്റവും സമര്‍ത്ഥമായി എങ്ങിനെ ഒതുക്കം, പീഡിപ്പിക്കാം എന്ന് ബൌധികമായും സമര്‍ത്ഥമായും തിരിച്ചറിഞ്ഞു , അത്തരത്തില്‍ പീഡിപിക്കുക എന്നതാണ് ഈ " integrated ഗുണ്ടായിസം" ശൈലി".

ഇവിടെ രാഷ്ട്രീയ എതിരാളിയെന്നാല്‍ , കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ ആവണമെന്നില്ല, മാര്‍ക്സിസ്റ്റ്‌ പാര്ടി എടുക്കുന്ന നിലപാടുകള്‍ അതേപടി അന്ഗീകരിക്കാത്ത ആരും ആവാം എന്നതാണ് കൂടുതല്‍ ഖേദകരം

Noushad Vadakkel said...

അബ്ദുള്ളക്കുട്ടിയെ മാറ്റി കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ്‌ കൊടുത്തിരുന്നെങ്കില്‍ പി രാമകൃഷ്ണന്റെ ഈ ആദര്‍ശ പ്രസംഗം ഉണ്ടാവുമായിരുന്നില്ല .

നിരാശ ബാധിച്ച ഒരു വൃദ്ധ നേതാവായി മാത്രം പി രാമകൃഷ്ണന്‍ മാറി എന്നത് അടുത്ത കാലത്തെ അദ്ധേഹത്തിന്റെ ടി വി ചാനലുകളിലെ പ്രസ്താവനകളിലെ ഭാഷ പരിശോധിച്ചാല്‍ മനസ്സിലാകും ..

Prinsad said...

നന്നായി പറഞ്ഞു..

Manoj മനോജ് said...

എന്നാലും ഗാന്ധിയന്‍ ആദര്‍ശം തെറ്റായിരുന്നു എന്ന് വിളിച്ച്പറയുവാനുള്ള ചങ്കൂറ്റം കോണ്‍ഗ്രസ്സ് അനുഭാവിയായ താങ്കള്‍ കാട്ടിയല്ലോ :) എടുത്തിട്ടടിക്കുന്ന ബ്രിട്ടീഷുകാരോട് എതിരിടാന്‍ അക്രമം തന്നെയാണ് വേണ്ടതെന്ന് അന്തകാലത്ത് അദ്ദേഹത്തോട് നേരിട്ട് പറയുവാന്‍ താങ്കള്‍ക്ക് കഴിയാതെ പോയല്ലോ.

കോണ്‍ഗ്രസ്സിന് രാഷ്ട്രീയത്തില്‍ പണ്ട് തൊട്ടേ ആദര്‍ശമൊന്നുമില്ലല്ലോ. നെഹ്രുവിനെ ഗാന്ധി ശിഷ്യനാക്കിയ ആ അച്ഛന് വരെ “പ്രത്യേക” ലക്ഷ്യം ഉണ്ടായിരുന്നല്ലോ [പാവം ഗാന്ധി അത് തിരിച്ചറിഞ്ഞില്ല]. അത് ഇപ്പോഴും കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ പിന്തുടരുന്നു, ഇനിയും തുടരും. തല അങ്ങിനെയെങ്കില്‍ പിന്നെ വാലുകള്‍ എങ്ങിനെ ആയിരിക്കണം?

Manoj മനോജ് said...

ജനങ്ങള്‍ക്ക് മുന്നില്‍ “രാഷ്ട്രീയ ശത്രുക്കള്‍‌” ആയി “നടിക്കുന്ന” കണ്ണൂരിലെ മുന്‍ നിര രാഷ്ട്രീയ നേതാക്കളുടെ പിന്നാമ്പുറ “കച്ചവട രഹസ്യങ്ങള്‍‌“ 1997ല്‍ (ആണ് എന്ന് തോന്നുന്നു) മാത്രഭൂമി പത്രത്തില്‍ ഒരു പരമ്പരയായി പുറത്ത് വന്നിരുന്നത് മാഷിന് ഓര്‍മ്മയുണ്ടോ?

K.P.Sukumaran said...

Dear manoj ,

integrated ഗുണ്ടായിസം എന്നു പറയുന്ന ആ രാഷ്ട്രീയശൈലി കൊണ്ട് തന്നെയാണ് സി.പി.എം. ഇന്ന് ഇക്കാണുന്ന നിലയില്‍ എത്തിയത്. പത്ത് മെമ്പര്‍മാരുള്ള ഒരു ക്ലബ്ബോ വായനശാലയോ സൊസൈറ്റിയോ അവര്‍ ഈ മാര്‍ഗ്ഗത്തിലൂടെ പിടിച്ചെടുത്തിരിക്കും. അത്കൊണ്ടൊന്നും അവര്‍ക്ക് ജനപിന്തുണയുടെ കാര്യത്തില്‍ വലിയ മെച്ചം ഒന്നുമില്ല.

ഭാരിച്ച സ്വത്ത് ഉണ്ട് എന്നു മാത്രം. അതിനാ‍ല്‍ തന്നെ നാളെ സ്വത്തുക്കളെ ചുറ്റിപ്പറ്റിയുള്ള അടിയാണ് അതില്‍ നടക്കുക. എന്താണോ അവരുടെ രാഷ്ട്രീയ ലക്ഷ്യം - അത് വിപ്ലവത്തെ അടിസ്ഥാനമാക്കിയതോ അല്ലെങ്കില്‍ ജനാധിപത്യത്തെ അടിസ്ഥാനമാക്കിയതോ എന്തായാലും - അതില്‍ നിന്ന് അവര്‍ ബഹുദുരം വ്യതിചലിച്ചു പോയിരിക്കുന്നു. എന്തോ ആകട്ടെ, അവര്‍ക്ക് ഭാവിയില്‍ അവര്‍ക്ക് ആരോടും കണക്ക് പറയേണ്ടല്ലൊ.

ഭാവുകങ്ങള്‍ക്ക് പ്രത്യേക നന്ദി :)

K.P.Sukumaran said...

@ Manoj മനോജ് , ഇത് പി.രാമകൃഷ്ണനുള്ള ഒരു കത്താണ്. ആ ഒരു പരിമിതിക്കകത്ത് നിന്നുകൊണ്ട് മാത്രമേ ഈ പോസ്റ്റില്‍ ഞാന്‍ കമന്റുകള്‍ക്ക് മറുപടി പറയൂ. മറ്റ് രാഷ്ട്രീയ കാര്യങ്ങള്‍ പിന്നെയും ചര്‍ച്ച ചെയ്യാമല്ലൊ :)

Aneesh Tvm said...

K P Sukumaran chetta,P.Ramakrishanan'ulla marupadiyayi thangal blog il ezhuthiya thuranna kathu (letter) njan vayichu. gambheeram ennu paranjal pora athi gambheeram ennu thanne paranjale poornamavukayullu.

ethu pole oru letter keralathile muzhuvan congress nethakkalum pravarthakarum anubhavikalum vayikkan vendy pathra madhyamangalil koody presidheekarikanam.

san said...

ശ്രീ ‍ കെ. പി സുകുമാരന്‍,
എനിക്ക് മനസിലാകുന്നില്ല, താങ്കളുടെ കോണ്‍ഗ്രസ്‌ ആദര്‍ശം. ഗാന്ധിസം + സുധാകരനിസം = കോണ്‍ഗ്രസ്‌ എന്നാണോ താങ്കളുടെ ഫോര്‍മുല. കമ്മ്യൂണിസ്റ്റ്‌കാര്‍ കാണിക്കുന്ന അക്രമം, അത് സുധാകരന്‍ കാണിക്കുമ്പോള്‍ എങ്ങനെയാണു അദ്ദേഹം മാത്രം താങ്കള്‍ക്ക് ആദര്ശവാനും, കമ്മ്യൂണിസ്റ്റ്‌കാര്‍ മൊത്തം അക്രമകാരികളും ആകുന്നത്‌? യഥാര്‍ഥത്തില്‍ കമ്മ്യൂണിസ്റ്റ്‌ കാര്‍ ചെയ്യുന്നത് തന്നല്ലേ താങ്കളും ചെയ്യുന്നത്. സ്വന്തം പാര്‍ട്ടിയോ പാര്ട്ടിക്കാരോ എന്ത് കാട്ടിയാലും അതിനെ ന്യായീകരിക്കുക. ഇത്തരം നേതാക്കളുടെ വളര്‍ച്ച, അതു ഏതു പാര്‍ട്ടിയാണെങ്കിലും, സമൂഹത്തിലുണ്ടാക്കുന്ന ദൂര വ്യാപകമായ ഭലം എന്താണെന്നു താങ്കള്‍ ചിന്തിച്ചിട്ടുണ്ടോ? അക്രമം ആരു കാണിച്ചാലും ഞാന്‍ അനുകൂലിക്കുന്നില്ല. കമ്മ്യൂണിസ്റ്റ്‌ കാര്‍ അടക്കിവാണിരുന്ന ആലപ്പുഴയില്‍ ശ്രീ വി എം സുധീരന്‍ എന്ത് ഗുണ്ടായിസം കാട്ടിയാണ് അവിടെ കോണ്‍ഗ്രസിന്റെ വെന്നിക്കൊടി പാറിച്ചത്? ജനാധിപത്യത്തില്‍ താങ്കള്‍ വിശ്വസിക്കുന്നു എന്നുണ്ടെങ്കില്‍ പാര്‍ട്ടി നോക്കാതെ അത്തരം പ്രവണതകളെ തള്ളിപ്പറയുകയാണ് വേണ്ടത്. അക്രമത്തിലൂടെ ഒരു പക്ഷെ പറ്റി നേതാക്കള്‍ വളര്ന്നെന്നിരിക്കും. പക്ഷെ പാര്‍ട്ടിയും സമൂഹവും വളരുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

K.P.Sukumaran said...

@ san , എന്റെ ആദര്‍ശം ഈ ഒരു പോസ്റ്റിലോ കമന്റിലോ മനസ്സിലാക്കിത്തരാന്‍ കഴിയില്ല. കണ്ണൂരില്‍ നിന്ന് സ്വന്തം അഭിപ്രായം മാന്യമായ ഭാഷയില്‍ ഭയമില്ലാതെ പറയാന്‍ കഴിഞ്ഞാല്‍ നന്നായിരുന്നു.

Santhosh Vengattery said...

സുകുമാരേട്ടാ, ബ്ലോഗ്‌ വായിച്ചു - പലരും പറയാന്‍ ആഗ്രഹിച്ചിട്ടു പറയാതിരുന്ന കാര്യങ്ങള്‍ കാര്യമാത്രപ്രസക്തമായി PR - നെ അറിയിക്കാന്‍ ശ്രമിച്ചതില്‍ നന്ദി! ചെറിയാന്‍ ഫിലിപ്പിന് ഒരു ദിവസം പെട്ടെന്ന് പാര്‍ട്ടി മതിയയത് AK ആന്റണി സീറ്റ്‌ തരപ്പെടുത്തി കൊടുക്കാതിരുന്നത് കൊണ്ടായിരുന്നു എന്ന് പറയുന്നത് പോലെ തന്നെയാണ് PR - ന്റെ സുധാകരവിരോധം ഉണ്ടായത് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിലും ചിലപ്പോള്‍ കുറച്ച് കാര്യം ഉണ്ടാകാം :-)

Shaju Pavithran said...

കണ്ണൂർ ജില്ലയിൽ കോൺഗ്രസ്സുകാർ ഇന്നു നട്ടെല്ലു നിവർത്തു നിൽക്കുന്നുണ്ടെങ്ങിൽ അതിന്റെ എല്ലാ അവകാശവും കെ. സുധാകരനു ഉള്ളതാണ് , കാരണം കെ.സുധാകരൻ അനുഭവിച്ചത് പോലെ കോൺഗ്രസ്സിൽ വേറേ ഒരു നേതാവും അനുഭവിച്ചിട്ടില്ല. കേരളത്തില്‍ വെച്ച് 4 തവന്ന മാർക്സിസ്റ്റു കാപലികർ വധിക്കാന്‍ ശ്രമിച്ചു. 2 കാർ ബോമ്പ് എറിഞ്ഞ് തകർത്തു. നിരവധി കള്ള കേസുകളില്‍ പെടുത്തി പീഡിപ്പിച്ചു. എന്നിട്ടും കണ്ണൂർ ജില്ലയിൽ കോൺഗ്രസ്സ്‌ പ്രവർത്തകർക്കു ഇന്നും എന്ത് പ്രശ്നം ഉണ്ടായലും ആദ്യം എത്തുന്ന നേതാവ് കെ.സുധാകരനാണ്. ഇന്നും കെ.സുധകരന്റെ വീട്ടിൽ 30-35 കോൺഗ്രസ്സ്‌ പ്രവർത്തകർ താമസിക്കുന്നുണ്ട്. മാർക്സിസ്റ്റു ആക്രമണം ഭയന്നു വീട്ടിൽ പോകാൻ പറ്റാത്തവര്‍. ഇങ്ങനെ കേരളത്തില്‍ വേറേ കോൺഗ്രസ്സ്‌ നേതാവുണ്ടോ?

Noushad Koodaranhi said...

സത്യത്തില്‍ അത് തന്നെയാണ് കാര്യം...കണ്ണൂരിലെങ്കിലും കാര്യം അതിജീവനമാണ്‌..ബാക്കിയെല്ലാം അതിനു ശേഷമേ വരൂ...

ChethuVasu said...

അദ്ദേഹം വായിച്ചു കാണും എന്ന് കരുതുന്നു :) .. പക്ഷെ ഇത് ശ്രി. രാമകൃഷ്ണന്റെ മാത്രം പ്രശ്നമാണ് എന്ന് കരുതേണ്ടതില്ല . പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പഴയ കാല നേതാക്കള്‍ക്ക് പ്രസക്തി ഇല്ല എന്നതാണ് ദുഖകരമായ സത്യം . സുധാകരന്‍ പോലും പഴയ പോലെ ശക്തനാണോ ഏന് സംശയം ഉണ്ട് .. UDF യില്‍ കോണ്ഗ്രസ്സിന്റെ നേതൃത്വം ഇപ്പോള്‍ ദുര്‍ബലമാണ് . കൊണ്ഗ്രസ്സില്‍ ആകട്ടെ പല പഴയകാല കോണ്ഗ്രസ് നേതാക്കള്‍ക്കും മുന്‍പത്തെ പോലെ വോയ്സ് ഇല്ല .. കാരണം ഇത് ജനാധിപത്യം ആണ് . അവിടെ തെരഞ്ഞെടുപ്പു ജയിപ്പിക്കുന്നവര്‍ , വോട്ടു മൊത്തമായും ചില്ലറയായും സപ്ലയ് ചെയ്യാന്‍ കഴിയുന്നവര്‍ എന്നിവര്‍ക്കെ സ്ഥാനം ഉള്ളൂ .. പല നേതാക്കള്‍ക്കും അസംതൃപ്തര്‍ ആയിക്കഴിയാന്‍ ആണ് ഇനിയങ്ങോട്ട് വിധി ..

ജനങ്ങളോട് പരാതിപ്പെടുകയല്ലാതെ മറ്റെന്താണ് പോംവഴി . തനിക്കു അര്‍ഹമായ സ്ഥാനം ഒരാള്‍ക്ക്‌ ലഭിക്കുന്നില്ല എങ്കില്‍ , തന്റെ ദീര്‍ഘ കാല പ്രവര്‍ത്തന പാരമ്പര്യം അംഗീകരിക്കപ്പെടുന്നില്ല എങ്കില്‍ അയാള്‍ക്ക്‌ വിഷമം ഉണ്ടാകുക സ്വാഭാവികം. അത് ന്യായം തന്നെ .!

യഥാര്‍ത്ഥത്തില്‍ രാമകൃഷ്ണന്‍ VS സുധാകരന്‍ ആയി ഈ പ്രശ്നം കാണരുത് .. ഇത് കോണ്ഗ്രസ് പോലെയുള്ള ഒരു പ്രസ്ഥാനത്തില്‍ സ്വാഭാവികമായുണ്ടാകുന്ന ഒരു പ്രതിഭാസം ആയി സാമാന്യവല്‍ക്കരിക്കെണ്ടാതുണ്ട് .. സമീപഭാവിയില്‍ ഇത്തരം നിരാശകള്‍ പലരും പ്രകടിപ്പിക്കുക തെന്നെ ചെയ്യും .. (കുറച്ചു നാള്‍ മുമ്പ പ്രായമുള്ള ഒരു നേതാവ് പരസ്യമായി കരഞ്ഞല്ലോ ...അവിടെയും ഇവിടെയും പ്രശ്ന്നം ഒന്ന് തന്നെ ). കമ്യുണിസ്റ്റ് പാര്‍ടി എന പോലെ കൊണ്ഗ്രസ്സിനും ഭാവിയില്‍ എന്ത് സംഭവിക്കും എന്നതിന്റെ ഒരു ചൂണ്ടു പലകയായി ഇതിനെ കണ്ടാല്‍ മതി എന്ന് തോന്നുന്നു .

ranjithmg said...

k sudhaakaran maathramaanu kannurile congress ennu thankal karuthunnundekil enthu parayaan, sudhaakaran sudhaakaranaayathu congressil vannathinu sheshamaanu.innale vare congressukaare theriparanhu nadanna abdullakkutti oru suprabhaathathil congressil vannappol ivide congressinuvendi poruthiya orupaadu nethaakanmaare maatti nirthikannuril abdullakkuttiye prathishtikkan shramam nadathiyathu enthinaanennu ellavarkkum ariyaam,ethu naaraayanankutty ninnalum congress jayikkunna mandalamaanu kannur ennu aarkkanu ariyaathathu. aanathamundenkil thalasseryyilo koothuparambilo thaliparambilo payyanuurilo ayaale nirthi malsarippikkukayalle vendiyirunnathu. muslimleaginte shakthamaaya pravarthanam onnu kondu maathramaanu innu udf bharikkunnathu ennath sathyamalle. gundakale valarthunna paarambaryam congressinu veno. oru paartiyum athinu thuniyaruthu ennanu ente abhipraayam,pinne sudhaakaran jayikkunnathu addehathinte maathram kazhivukondaanennu karuthunnundenkil thankalodu enthu parayaanaanu.sudhaakarante kuzhaloothukaaranaayi maaraathe yadhartha kaaryangal manassilaakkaanulla sanmanassu kaanikkuka