Links

അണുവൈദ്യുതി നമുക്ക് ആവശ്യമാണ്

ണുവൈദ്യുതി അല്ലെങ്കില്‍ ആണവവൈദ്യുതി നിലയം എന്നു കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് ഭയം തോന്നാന്‍ കാരണം അണുബോമ്പ് എന്ന് കേട്ടപ്പോള്‍ ഉണ്ടായ ഭീതി കൊണ്ടാണെന്ന് തോന്നുന്നു.  അണുവിന്റെ ഉള്ളില്‍ അപരിമിതമായ ഊര്‍ജ്ജം ഉണ്ട് എന്ന് കണ്ടെത്തിയത് ഐന്‍സ്റ്റീന്‍ ആണല്ലൊ. ഈ ഊര്‍ജ്ജം രണ്ട് വിധത്തില്‍ ഉപയോഗിക്കാം. സര്‍വ്വനാശത്തിനും സര്‍വ്വതോമുഖമായ പുരോഗതിക്കും. ഇതില്‍ മനുഷ്യനെ നശിപ്പിക്കാനാണ് അണു ഊര്‍ജ്ജം ആറ്റംബോമ്പിന്റെ രൂപത്തില്‍ ആദ്യമായി ഉപയോഗിച്ചത്. അന്ന് മുതല്‍ അണു എന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് പേടിയാണ്. ഇന്നും ലോകത്തെ മൊത്തം സംഹരിക്കാന്‍ ആവശ്യമായ അണുവായുധങ്ങള്‍ വിവിധരാജ്യങ്ങളില്‍ ശേഖരിച്ചുവെച്ചിട്ടുണ്ട്.  ഇത് ഒരു വശം.  എന്നാല്‍ മനുഷ്യന്റെ പുരോഗതിക്കും അണു ഊര്‍ജ്ജം ഉപയോഗിക്കാം എന്ന് പറഞ്ഞല്ലോ. ഇതില്‍ പ്രധാനപ്പെട്ടത് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ആണവോര്‍ജ്ജത്തെ ഉപയോഗിക്കാമെന്നതാ‍ണ്.

അണു ഊര്‍ജ്ജവും വൈദ്യുതിയുമെല്ലാം അണു എന്ന പദാര്‍ത്ഥവുമായി ബന്ധപ്പെട്ടതാണ്.  അണു എന്നാല്‍ എന്താണ്? ഇക്കാണുന്നതെല്ലാം അണു തന്നെ. എന്താണ് വൈദ്യുതി അല്ലെങ്കില്‍ കരണ്ട് എന്ന് പറയുന്നത്. അണുവില്‍ പ്രോട്ടോണ്‍ എന്ന പോസിറ്റീവ് ചാര്‍ജ്ജ് ഉള്ള കണികയും ചാര്‍ജ്ജ് ഇല്ലാത്ത ന്യൂട്രോണ്‍ എന്ന കണികയുമുണ്ട്. ഈ രണ്ടും ചേര്‍ന്ന കേന്ദ്രഭാഗത്തെ അണുവിന്റെ ന്യൂക്ലിയസ്സ് എന്നു പറയുന്നു. ഈ ന്യൂക്ലിയസ്സിനെ ചുറ്റി നെഗറ്റീവ് ചാര്‍ജ്ജുള്ള എലക്ട്രോണുകള്‍ കറങ്ങുന്നുണ്ട്. ഇങ്ങനെ കറങ്ങുന്ന എലക്ട്രോണുകള്‍ അണുവില്‍ നിന്ന് സ്വതന്ത്രമായി ഒഴുകുന്നതിനെയാണ് നമ്മള്‍ കരണ്ട് എന്ന് പറയുന്നത്. അതായത് എലക്ട്രോണുകളുടെ പ്രവാഹമാണ് വിദ്യുച്ഛക്തി.  എലക്ട്രോണുകളെ ചലിപ്പിച്ച് വൈദ്യുതി പ്രവാഹം ഉണ്ടാക്കാന്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കണം. ജനറേറ്റര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ അതിനോട് ബന്ധിപ്പിച്ച ടര്‍ബൈന്‍ കറങ്ങണം. ഈ ടര്‍ബൈന്‍ കറക്കാനാണ് നമുക്ക് ശക്തി അല്ലെങ്കില്‍ ഊര്‍ജ്ജം വേണ്ടി വരുന്നത്. അപ്പോള്‍ വൈദ്യുതി ഉണ്ടാക്കാന്‍ ഏതെല്ലാം മാര്‍ഗ്ഗത്തില്‍ ഊര്‍ജ്ജം കണ്ടെത്താം എന്ന് നോക്കാം.  വ്യത്യസ്തമായ രൂപത്തിലുള്ള ഊര്‍ജ്ജസ്രോതസ്സ് ഉപയോഗപ്പെടുത്തുമ്പോള്‍ അതാത് പേരിലാണ് ആ വൈദ്യുതപദ്ധതികള്‍ അറിയപ്പെടുക.

1) താപ വൈദ്യുത നിലയങ്ങള്‍ 2) ജലവൈദ്യുത നിലയങ്ങള്‍ 3) കാറ്റാടി നിലയങ്ങള്‍ 4) സൌരോര്‍ജ്ജ വൈദ്യുതനിലയങ്ങള്‍ 5) ആണവവൈദ്യുത നിലയങ്ങള്‍.

ഇത്രയും മാര്‍ഗ്ഗങ്ങള്‍ ഉണ്ടാവുമ്പോള്‍ എന്തിനാണ് അണുവൈദ്യുതനിലയങ്ങള്‍ എന്നാണ് ചോദിക്കുന്നത്.  ഇതില്‍ ആണവവൈദ്യുതിനിലയങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ പരിസ്ഥിതിക്ക് ഒരു ദോഷവും ഉണ്ടാക്കുന്നില്ല. ഒരു തടസ്സവുമില്ലാതെ അനുസ്യൂതമായി ഒരേ പോലെ വിദ്യുച്ഛക്തി ഉല്പാദിപ്പിക്കാന്‍ പറ്റും.  ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ മറ്റുള്ളവയെ അപേക്ഷിച്ച് ഏറ്റവും കുറവ് സ്ഥലം മതി.  വൈദ്യുതിയുടെ ഉല്പാദനച്ചെലവ് കുറവാണ്. അത്കൊണ്ട് തന്നെ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയും.  നമുക്ക് ഓരോന്നും പരിശോധിക്കാം.

1) താപവൈദ്യുതി നിലയങ്ങള്‍ :  NTPC എന്ന പൊതുമേഖലാസ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് ഇന്ത്യയില്‍ താപവൈദ്യുത നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 30.9.2011 വരെയുള്ള കണക്ക് വെച്ച് ആകെ 99,753 . 38 മെഗാവാട്ട് വൈദ്യുതിയാണ് താപനിലയങ്ങളില്‍ നിന്ന് ഉല്പാദിപ്പിക്കുന്നത്. (പട്ടിക ഇവിടെ നോക്കുക ). ഇത് നമ്മള്‍ ആകെ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 66 ശതമാനമാണ്. അടുത്ത വര്‍ഷവും താപനിലയങ്ങളില്‍ നിന്ന് ഇത്രയും വൈദ്യുതി ഉല്പാദിപ്പിക്കണമെങ്കില്‍ നമുക്ക് 696 ദശലക്ഷം ടണ്‍ കല്‍ക്കരി വേണം. ഇതില്‍ 554 മില്യണ്‍ ടണ്‍ കല്‍ക്കരി ഇവിടെ നിന്ന് ഖനനം ചെയ്തെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും 114 മില്യണ്‍ ടണ്‍ കല്‍ക്കരി നാം വിദേശത്ത് നിന്ന് ഇറക്ക്മതി ചെയ്യേണ്ടി വരും. (അവലംബം) കല്‍ക്കരി ക്ഷാമം നിമിത്തം നമ്മുടെ താപവൈദ്യുതനിലയങ്ങളില്‍ പൂര്‍ണ്ണമായ തോതില്‍ വൈദ്യുതോല്പാദനം നടക്കാത്ത സ്ഥിതിയുണ്ട്. ഇപ്പോള്‍ തന്നെ രണ്ടോ മൂന്നോ ആഴ്ചത്തേക്കുള്ള കല്‍ക്കരി മാത്രമേ സ്റ്റോക്ക് ഉള്ളൂ. രാജ്യത്തെ കല്‍ക്കരി നിക്ഷേപം 2040 ആകുമ്പോഴേക്കും നിശ്ശേഷം തീര്‍ന്നു പോകും എന്ന് കണക്കാക്കിയിട്ടുണ്ട്.  ഒരു ഭാഗത്ത് നമ്മുടെ വൈദ്യുതി ആവശ്യം വര്‍ദ്ധിച്ചു വരുന്നു. മറുഭാഗത്ത് കല്‍ക്കരി തീര്‍ന്നു വരുന്നു. അപ്പോള്‍ നമ്മുടെ താപനിലയങ്ങളുടെ ഭാവി എന്താകും എന്നത് ചിന്തിക്കേണ്ടതുണ്ട്. അത് കൂടാതെ ആഗോളതാപനം കുറച്ചുകൊണ്ടു വരുന്നതിന് വേണ്ടി അന്തരീക്ഷത്തിലേക്ക് തള്ളുന്ന കാര്‍ബണ്‍ ഡൈ‌ഓക്സൈഡിന്റെ അളവും നിയന്ത്രിക്കേണ്ടിയിരിക്കുന്നു.

2) ജലവൈദ്യുത നിലയങ്ങള്‍ :  ഇന്ത്യയില്‍ ജലവൈദ്യുതനിലയങ്ങളില്‍ നിന്ന് ആകെ 38,706 . 40 മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത് എന്ന് മേലെ കൊടുത്ത പട്ടികയുടെ ലിങ്കില്‍ കാണാവുന്നതാണ്. ഇത് ആകെ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 21 ശതമാനമാണ്. എന്നാല്‍ ജലവൈദ്യുതി നിലയങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്ന പോലെ ഉല്പാദനം നടക്കുന്നില്ല. എന്തെന്നാല്‍ വിചാരിച്ച പോലെ മഴ ലഭിക്കുന്നില്ല.  ലോകത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്തുകൊണ്ടിരുന്ന ചിറാപൂഞ്ചിയില്‍ പോലും കഴിഞ്ഞ അഞ്ച് വര്‍ഷമായി മഴ വേണ്ടത്ര ലഭിക്കുന്നില്ല.  ജലവൈദ്യുതപദ്ധതികള്‍ കാലാവസ്ഥയെ ആശ്രയിച്ചായത്കൊണ്ട് അത് വിശ്വസിച്ച് നമുക്ക് ഭാവിയിലേക്ക് ആസൂത്രണം ചെയ്യാന്‍ കഴിയില്ല.

3) കാറ്റാടി യന്ത്രങ്ങള്‍ :  കാറ്റാടിയന്ത്രങ്ങള്‍ മുഖേന വൈദ്യുതി ഉല്പാദിപ്പിക്കുമ്പോള്‍ പരിസ്ഥിതിക്ക് ഒരു ദോഷവും സംഭവിക്കുന്നില്ല എന്നത് നേരാണ്. എന്നാല്‍ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ ഒരുപാട് സ്ഥലം വേണം. മാത്രമല്ല സ്ഥിരമായി കാറ്റ് കിട്ടുകയും വേണം. ഇന്ത്യയില്‍ ഇപ്പോള്‍ 14,550 മെഗാവാട്ട് വൈദ്യുതി ആകെ ഉല്പാദിപ്പിക്കുന്നുണ്ട് എന്നാണ് കണക്ക്.  ഇപ്പോഴും കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചു വരുന്നുമുണ്ട്.  പക്ഷെ കാറ്റാടിയന്ത്രങ്ങളിലെ WIND TURBINE കറങ്ങി വൈദ്യുതി ഉല്പാദിപ്പിക്കണമെങ്കില്‍ 11 KM/h മുതല്‍ 19 KM/h  വരെ വേഗതയില്‍ കാറ്റ് വീശണം. വര്‍ഷത്തില്‍ മെയ് മുതല്‍ സെപ്തംബര്‍ വരെ അഞ്ച് മാസം വരെ മാത്രമേ ഈ വേഗതയില്‍ കാറ്റ് കിട്ടുന്നുള്ളൂ. ഇതിനാല്‍ സ്ഥിരമായി വൈദ്യുതി ഉല്പാദനം നടക്കുന്നില്ല.

4) സൌരോര്‍ജ്ജ നിലയങ്ങള്‍ : സൂര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കാന്‍ മറ്റൊരു ഊര്‍ജ്ജവും വേണ്ട. എന്നാല്‍ സൌരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന വൈദ്യുതനിലയങ്ങള്‍ സ്ഥാപിക്കാനുള്ള ചെലവ് വളരെ കൂടുതലാണ്. മാത്രമല്ല വന്‍‌കിട തൊഴില്‍‌ശാലകള്‍ക്ക് ആവശ്യമായ വൈദ്യുതി സൌരോര്‍ജ്ജം കൊണ്ട് ഉല്പാദിപ്പിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ ഇനിയും വികസിപ്പിച്ചിട്ടുമില്ല.  അന്തരീക്ഷം പുകയും പൊടിപടലങ്ങളും കൊണ്ടും മറ്റ് കാരണങ്ങളാലും സൂര്യപ്രകാശം കിട്ടാത്ത സാഹചര്യങ്ങളില്‍ വൈദ്യുതോല്പാദനം നടക്കില്ല എന്നൊരു ന്യൂനതയുമുണ്ട്. വീടുകള്‍ക്കും ചെറിയ തൊഴില്‍ സ്ഥാപനങ്ങള്‍ക്കും സൂര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ പ്ലാന്റ് ഗുജറാത്തില്‍ ആണ് ഉള്ളത് (Adani Bitta Solar Plant). അവിടെ നിന്ന് 40 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നു.

5)ആണവ വൈദ്യുത നിലയങ്ങള്‍ :  ഇന്ത്യയില്‍ അണു ഊര്‍ജ്ജത്തിന്റെ പിതാവ് ഹോമി ജഹാംഗിര്‍ ഭാഭയാണ്. അദ്ദേഹമാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അണുശക്തി കമ്മീഷന്‍ ചെയര്‍മാന്‍.1956 ലാണ് അണുശക്തി പദ്ധതി ഇന്ത്യയില്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ 20 ആണവ വൈദ്യുതനിലയങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


ഇതില്‍ നിന്ന് എല്ലാം കൂടി 4385 മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത്. ഇത് ആകെ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 3 ശതമാനത്തിനടുത്ത് മാത്രമാണ്.  ആളുകള്‍ ചോദിക്കുന്നതും ഇത് തന്നെയാണ്. ആകെ ഉല്പാദിപ്പിക്കുന്നത് 3ശതമാ‍നമാണെങ്കില്‍ എന്തിനാണ് അണുവൈദ്യുതിയെ ആശ്രയിക്കുന്നത് എന്നാണ് ചോദ്യം. ന്യായമായ ചോദ്യമാണിത്. എന്നാല്‍ മേല്‍ക്കാണിച്ച നാലു മാര്‍ഗ്ഗങ്ങളിലും നമുക്ക് ആവശ്യമായ വൈദ്യുതി നിരന്തരമായി ഉല്പാദിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരുന്നു എന്നാണ് അതിനുള്ള ഉത്തരം.

ലോകത്തുള്ള വികസിതരാജ്യങ്ങള്‍ എല്ലാം തന്നെ അണുവൈദ്യുതിയെ വലിയ തോതില്‍ ഉപയോഗിച്ചു വരുന്നു എന്നതാണ് യാഥാര്‍ഥ്യം. അമേരിക്കയില്‍ മാത്രം 104 ആണവ വൈദ്യുതനിലയങ്ങളുണ്ട്. ലോകത്ത് മൊത്തം 30 രാജ്യങ്ങളിലായി 432 ആണവ നിലയങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.  (പട്ടിക കാണുക) 63 ആണവ നിലയങ്ങള്‍ നിര്‍മ്മാണ ദശയിലാണ്. 350 ആണവ നിലയങ്ങള്‍ പ്രൊപ്പോസ് ചെയ്യപ്പെട്ടിട്ടുണ്ട്.   ജര്‍മ്മനി  2022ല്‍  ആണവവൈദ്യുതോല്പാദനം അവസാനിപ്പിക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ കാരണം അടുത്ത പോസ്റ്റില്‍ വിശദീകരിക്കാം.  സാമ്പത്തികമായി മുന്നേറിയ രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ആണവ വൈദ്യുതിയുടെ ഉല്പാദനത്തില്‍ നമ്മള്‍ വളരെ പിന്നിലാണെന്ന് കാണാം. ( മറ്റൊരു പട്ടിക )

ഇന്ത്യ 2050 ആകുമ്പോഴേക്കും ആകെ ആവശ്യമായി വരുന്ന വൈദ്യുതിയുടെ 50 ശതമാനം ആണവനിലയങ്ങളില്‍ നിന്ന് ഉല്പാദിപ്പിക്കണമെന്ന് പദ്ധതി ഇട്ടിട്ടുണ്ട്. അത് ആളുകളെ കൊന്നിട്ട് വേണോ എന്ന് ചിലര്‍ ചോദിച്ചേക്കാം. ഇക്കാര്യത്തില്‍ “ആദ്യം സുരക്ഷിതത്വം, പിന്നെ ഉല്പാദനം” എന്നൊരു നയമാണ് അണുശക്തി കമ്മീഷന്‍  പിന്തുടരുന്നത്. അണുശക്തി മേഖലയില്‍ കഴിഞ്ഞ 50 കൊല്ലത്തെ അനുഭവങ്ങളും കമ്മീഷനുണ്ട്.  നമ്മുടെ ശാസ്ത്രജ്ഞന്മാരെ വിശ്വാസിക്കാന്‍ നാം തയ്യാറാവണം.  ആണവ വൈദ്യുതനിലയങ്ങളില്‍ നിന്ന് പരിസ്ഥിതിക്ക് കേട് വരുത്തുന്ന ഒന്നും പുറത്ത് വരുന്നില്ല. ഏത് കാലാവസ്ഥയിലും 24 മണിക്കൂറും തുടര്‍ന്ന് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുക ആണവനിലയങ്ങളില്‍ നിന്ന് മാത്രമാണ്. അത്കൊണ്ടാണ് അണുവൈദ്യുതി മനുഷ്യരാശിക്ക് ലഭിച്ച വരപ്രസാദമാണെന്ന് മുന്‍ രാഷ്ട്രപതി ഡോ. അബ്ദുള്‍ കലാം വിശേഷിപ്പിച്ചത്.
(തുടരും)

29 comments:

Murali said...

അണു വൈദ്യുതി വേണോ വേണ്ടയോ എന്നതിൽ അഭിപ്രായ വ്യത്യാസമുണ്ടാകാം. പക്ഷെ കേരളത്തിലെയും ഇൻഡ്യയിൽ പൊതുവെയും വൈദ്യുതി മേഖലയിൽ അവശ്യം വേണ്ട ഒന്നാണ് സ്വതന്ത്ര വിപണി. ഗവണ്മെന്റ് കുത്തകയാണ് ഇന്നത്തെ പ്രതിസന്ധിക്ക് അടിസ്ഥാന കാരണം. ഇൻഡ്യയിലെ വൈദ്യുതി ബോർഡുകൾ ഇതുവരെ വരുത്തി വച്ചിട്ടുള്ള സഞ്ചിത നഷ്ടം ഒരു ലക്ഷം കോടിയിലധികമാണ്. ഓർക്കുക, ഇത് മൊബൈൽ ഫോണുകളുടെയോ മറ്റു ഇലക്ട്രോണിക് സാധനങ്ങളുടെയോ പോലെ കഴുത്തറുപ്പൻ മൽസരം നടക്കുന്ന ഒരു വിപണിയല്ല, മറിച്ച് സർക്കാരിന് നൂറു ശതമാനം കുത്തകയുള്ള ഒരു മേഖലയാണ്. ഇത് 2001-ൽ 40000 കോടി കേന്ദ്രസർക്കാർ നൽകി 'ബെയിൽ ഔട്ട്' നടത്തിയതിനു ശേഷം ഉണ്ടായ നഷ്ടമാണെന്നുകൂടി മറക്കരുത്. സർക്കാർ ബിസിനസ്സിൽ ഇടപെടുന്നത് സർവ നാശത്തിലേ കലാശിക്കുകയുള്ളൂ എന്നതിന് വേറേ തെളിവു വേണോ?

ആണവനിലയങ്ങളുടെ സുരക്ഷ, സാങ്കേതിക മേന്മകൾ, ന്യൂനതകൾ എല്ലാം അവിടെ നിൽക്കട്ടെ. പക്ഷെ അവയെല്ലാം വരാൻ പോകുന്നത് പൊതുമേഖലയിലായിരിക്കുമല്ലോ. അപ്പോൾ അവയും വൈദ്യുതി ബോർഡുകളെ പോലെ വെള്ളാനകാളായിത്തീരാനേ തരമുള്ളൂ. അവ ഒന്നിനും പരിഹാരമല്ല എന്ന് അർത്ഥം. മറിച്ച് നികുതിപ്പണം പാഴാക്കാനുള്ള തമോഗർത്തങ്ങളായിത്തീരുകയേ ഉള്ളൂ.

സർക്കാർ കുത്തക അവസാനിപ്പിക്കുക. വെള്ളാനകളായ വൈദ്യുതി ബോർഡുകളെ പിരിച്ചുവിട്ട് വൈദ്യുതി മേഖല പൂർണ്ണമായും സ്വകാര്യ മേഖലക്ക് തുറന്നുകൊടുക്കുക. അതേയുള്ളൂ വൈദ്യുതി പ്രതിസന്ധി തരണം ചെയ്യുവാനുള്ള വഴിയായിട്ടുള്ളൂ.

Murali said...

മുൻ കമന്റിൽ എഴുതിയതിനേക്കാൾ ഭീകരമാണ് വൈദ്യുതിമേഖലയുടെ അവസ്ഥ. ഇത് വായിച്ചുനോക്കൂ: http://www.firstpost.com/economy/with-rs-210000-cr-losses-power-tariffs-may-have-to-rise-50-111954.html

സർക്കാർ ബ്യൂറോക്രസിയുടെ മൂന്ന് വികൃത മുഖങ്ങളെക്കുറിച്ച് മുൻപൊരിക്കൽ സക്കറിയ പ്രസ്താവിച്ചത് ഓർക്കുന്നുണ്ടാവുമോ? അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ആ മൂന്നു മുഖങ്ങൾ കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും, ജനനിന്ദയുടെയുമാണ്. ഇത് നൂറുശതമാനം ശരിയാണെന്ന് വൈദ്യുതി ബോർഡുകൾ നിത്യവും തെളിയിച്ചുകൊണ്ടിരിക്കുന്നു. ബില്ലിംഗ് കൗണ്ടറിൽ ഇരിക്കുന്നവന്റെ അഹന്തയും ജനനിന്ദയും അനുഭവിച്ചിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. ഈ നിന്ദ്യമായ സത്യം 'വെറുതെ ഒരു ഭാര്യ' എന്ന സിനിമയിൽ നർമ്മ രസത്തോടെ അവതരിപ്പിച്ചിരിക്കുന്നത് മനസ്സിൽ തങ്ങിനിൽക്കുന്നു.

Murali said...

ഇതിന് മുൻപ് ഒരു കമന്റ് കൂടി ഇട്ടിരുന്നു. അത് എങ്ങനെയോ അപ്രത്യക്ഷമായി.

K.P.Sukumaran said...

മുരളി , അത് സ്പാമില്‍ പോയതായിരുന്നു. റിലീസ് ചെയ്തിട്ടുണ്ട് :)

Murali said...

നന്ദി മാഷേ :)

K.P.Sukumaran said...

//അണു വൈദ്യുതി വേണോ വേണ്ടയോ എന്നതിൽ അഭിപ്രായ വ്യത്യാസമുണ്ടാകാം// ഇക്കാര്യത്തില്‍ അണുവൈദ്യുതി അവശ്യം വേണം എന്ന പക്ഷത്ത് നിന്നാണ് ഞാന്‍ എഴുതുന്നത്. മുരളി പറയുന്ന കാര്യം ഈ പോസ്റ്റിന്റെ പരിധിയില്‍ വരുന്നതല്ല. ഞാന്‍ മുരളി പറഞ്ഞതിനോട് തികച്ചും യോജിക്കുന്നു. ഇത് പക്ഷെ മറ്റൊരു അവസരത്തില്‍ ചര്‍ച്ച ചെയ്യാമല്ലൊ.

Murali said...

ശരിതന്നെ. പക്ഷെ അണുവൈദ്യുതിക്കും എൻജിനീയറിങ്ങ് ഇക്കണോമിക്സിനെ കടത്തിവെട്ടുവാൻ ആവില്ലല്ലോ. Cost effective ആയി പ്രവർത്തിപ്പിക്കാൻ കഴിയുമെങ്കിൽ, അവ പണിയുവാനുദ്ദേശിക്കുന്ന സ്ഥലങ്ങളിലെ വ്യക്തികളുടെ സ്വകാര്യ സ്വത്തവകാശത്തെ മാനിക്കുമെങ്കിൽ ആണവ വൈദ്യുതിയും ആകാം എന്നുതന്നെയാണ് എന്റെയും അഭിപ്രായം.

Joymon said...

സംഗതി ശരി തന്നെ.ഏത് കാലാവസ്ഥയിലും അണുശക്തി ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാം.മര്യാദക്ക് സുരക്ഷ ഉറപ്പാക്കിയാല്‍ കുഴപ്പമില്ല.ഇന്‍ഡ്യ ആണെങ്കില്‍ വികസിക്കുന്നു.ഊര്‍ജം അത്യാവശ്യമാണ്. പക്ഷേ

- ആണവഅവശിഷ്ടങ്ങള്‍ എന്തു ചെയ്യും?
- എന്തെങ്കിലും പറ്റിയാല്‍, ജപ്പാനില്‍ സുനാമി വന്നതുപോലെ മനുഷ്യന്‍റെ കയ്യില്‍ നില്‍ക്കാത്ത എന്തെങ്കിലും വന്നാല്‍ എങ്ങിനെ നേരിടും..ജപ്പാനില്‍ എന്തോ ഭാഗ്യത്തിന് വിചാരിച്ചത്ര നാശനഷ്ടങ്ങള്‍ ഉണ്ടായില്ല.അത് ശരി തന്നെ .പക്ഷേ ഇവിടെ അങ്ങിനെയാകണമെന്നില്ല.

- ഇന്ധനം നമ്മള്‍ വാങ്ങിക്കണം.എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞു ഒരു ഉപരോധം വന്നാല്‍ പിന്നെ കോടികള്‍ മുടക്കിയ ആണവ നിലയങ്ങള്‍ എന്തു ചെയ്യും? തോറിയം ഉണ്ട്.പക്ഷേ അത് ഉപയോഗിക്കണമെങ്കില്‍ ഇനിയ ഗവേഷണങ്ങള്‍ വേണം എന്നു തോന്നുന്നു.

- രാജസ്ഥാന്‍ മരുഭൂമി ,അല്ലെങ്കില്‍ അതുപോലെ ജനവാസം വളരെ കുറഞ്ഞ സ്ഥലങ്ങളില്‍ വേണമെങ്കില്‍ നിലയം നിര്‍മ്മിക്കാം.അല്ലാതെ കൂടംകുളം പോലുള്ള ജനങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ വേണോ?

- രാജ്യത്തിനകത്ത് ഉള്ളവര്‍ പോലും തീവ്രവാദികളുമായി ചങ്ങാത്തം സ്ഥാപിക്കുന്ന നമ്മുടെ രാജ്യത്തു എന്തുറപ്പില്‍ ആണവ ഇന്ധനം നിലയങ്ങളില്‍ സൂക്ഷിയ്ക്കും?

മറ്റു സങ്കേതങ്ങള്‍ക്കു ദക്ഷത കുറവാണ് .സമ്മതിച്ചു.പക്ഷേ ഇതിലും സുരക്ഷിതമായി നമുക്ക് വികസിപ്പിച്ചെടുക്കാവുന്ന വേറെ സങ്കേതങ്ങള്‍ അല്ലേ നല്ലത്?

dreamer said...

നന്നായി പറഞ്ഞു. ശാസ്ത്രത്തിനും വികസനത്തിനും നേരെ മുഖം തിരിഞ്ഞു നില്‍കുന്നവര്‍ മാറും എന്ന പ്രതീക്ഷയോടെ...

Manoj മനോജ് said...

1) ബാബയേ ഓര്‍ക്കുമ്പോള്‍ ടാറ്റയെ മറക്കരുത് :)

2) മറ്റൊന്ന്

<<“ആണവ വൈദ്യുതനിലയങ്ങളില്‍ നിന്ന് പരിസ്ഥിതിക്ക് കേട് വരുത്തുന്ന ഒന്നും പുറത്ത് വരുന്നില്ല”>>

ഈ തെറ്റ് തിരുത്തുമെന്ന് കരുതുന്നു.

3) ആണവവൈദ്യുതി ഭസ്മാസുരന് കിട്ടിയ വരം പോലെ എന്ന് പറയുന്നതല്ലേ ശരി :)

Ape said...

“ആണവ വൈദ്യുതനിലയങ്ങളില്‍ നിന്ന് പരിസ്ഥിതിക്ക് കേട് വരുത്തുന്ന ഒന്നും പുറത്ത് വരുന്നില്ല” - ഈ പറഞ്ഞത് പൂര്‍ണമായും ശെരി ആണോ? എന്തെങ്ങിലും വേസ്റ്റ് ഇല്ലാതിരിക്കുമോ? ആ വേസ്റ്റില്‍ നിന്ന് നിരന്തരം അനുവികരണം ഉണ്ടാകുന്നില്ലേ? ഇത് അറകളില്‍ സൂക്ഷിക്കുന്നു എന്ന് പറയുന്നു. അറകള്‍ നിറഞ്ഞാല്‍? ഈ അറകളില്‍ നിന്ന് ഒന്നും പുറത്തു പോകില്ലേ? എത്ര കാലം ഇത് അറകളില്‍ സൂക്ഷിക്കും? ഇങ്ങനെ കുറെ ചോദ്യങ്ങള്‍ ഉണ്ട് സാധാരണക്കാര്‍ക്. ഈ ആണവ നിലയങ്ങളുടെ സുരക്ഷിതത്വം ആണ് വേറെ കാര്യം. മൂലമറ്റം പൊട്ടിത്തെറി ഉണ്ടായത് അവിടെ സമയത്ത് മാറ്റങ്ങള്‍ നടക്കാത്ത കൊണ്ടാണ്. അതൊക്കെ ആണ് ആളുകള്‍ പേടിക്കുന്നത്.

K.P.Sukumaran said...

@ Ape , ആണവനിലയങ്ങള്‍ പരിസ്ഥിതിയെ ഒട്ടും ബാധിക്കുന്നില്ല. അതേ സമയം കല്‍ക്കരി കൊണ്ട് പ്രവര്‍ത്തിക്കുന്ന താപവൈദ്യുതിനിലയങ്ങള്‍ അന്തരീക്ഷത്തിലേക്ക് തള്ളുന്ന കാര്‍ബണ്‍ ഡൈ‌ഓക്സൈഡ് അന്തരീക്ഷത്തിന്റെ താപം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നുണ്ട്. ആഗോളതാപനം എന്ന് മനുഷ്യന്റെ മുന്നിലുള്ള വലിയൊരു വിപത്താണ്.

ആണവ വേസ്റ്റ് എന്നത് റീയാക്ടറില്‍ ഇന്ധനമായി ഉപയോഗിക്കുന്ന യൂറേനിയം ഫിഷന്‍ മൂലം ഊര്‍ജ്ജമായി മാറി ശേഷിക്കുന്നത് പ്ലൂട്ടോണിയമായി മാറുന്നതാണ്. ഒരു കിലോഗ്രാം യൂറേനിയം 10ഗ്രാം സ്പെന്റ് ഫ്യൂവല്‍ ആണ് അവശേഷിപ്പിക്കുന്നത്. അമേരിക്ക ചെയ്യുന്നത് ഈ അവശിഷ്ടം ഭൂമിക്കടിയില്‍ സുരക്ഷിതമായ അറകള്‍ ഉണ്ടാക്കി സൂക്ഷിക്കുകയാണ്. എന്നാല്‍ ഫ്രാന്‍സ് ഇത് വിജയകരമായി റി-സൈക്കിള്‍ ചെയ്ത് വീണ്ടും ഇന്ധനമായി ഉപയോഗിക്കുന്നു. നമ്മളും റി-സൈക്കിള്‍ ചെയ്യാനുള്ള ടെക്നോളജി വികസിപ്പിച്ചിട്ടുണ്ട്.

faisu madeena said...

സാറ് പറഞ്ഞത് പോലെ ആണവം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം വരുന്ന ആ പേടിയും പിന്നെ നല്ല ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യേണ്ട ഇത്തരം നിലയങ്ങള്‍ നമ്മുടെ നാട്ടിലെ ബൂലോക മടിയന്മാരായ ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചാല്‍ എന്തുണ്ടാവും എന്ന പേടിയും കൂടി ആവുമ്പോള്‍ ഇതിനെ സാധാരണക്കാര്‍ എതിര്‍ത്ത് പോകും ...!

faisu madeena said...

ഞാന്‍ പറഞ്ഞത് മനഃപൂര്‍വ്വം ചെയ്തുകൂട്ടുന്ന അന്യായത്തേക്കുറിച്ചാണ്. അലസതകൊണ്ടും, അറിവില്ലായ്മകൊണ്ടും, ഗുണമേന്മയോടുള്ള നിസ്സംഗമനോഭാവം കൊണ്ടും, മേന്മയില്ലാത്ത വസ്തുക്കളുടെ ഉപയോഗം കൊണ്ടും, രൂപകല്‍പ്പനയിലെ പാകപ്പിഴകൊണ്ടും, അശ്രദ്ധമായ നടത്തിപ്പുകൊണ്ടും, ആസൂത്രണത്തിന്റെ പോരായ്മ (അഭാവം എന്നു വരെ പറയാം) കൊണ്ടും വരുത്തിവയ്ക്കുന്ന നിര്‍മ്മാണപ്പിഴവുകളേക്കുറിച്ച് എഴുതാന്‍ തുടങ്ങിയാല്‍ ജഗതി പറഞ്ഞതുപോലെ "കാണ്ഡം കാണ്ഡമായി" എഴുതേണ്ടി വരും. 1994ല്‍ കര്‍ണ്ണാടകത്തിലെ കൈഗാ അണുശക്തിനിലയത്തിന്റെ ഒന്നാം റിയാക്ടറിന്റെ ഡോം (Dome) നിര്‍മ്മാണത്തിനിടെ തകര്‍ന്നുവീണത് കുറച്ചുപേര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടാകുമല്ലോ. ഹിമാലയത്തോളം കോണ്‍ക്രീറ്റ് ഒഴുക്കിയ ജലവൈദ്യുതപദ്ധതിയും, തൃശ്ശൂര്‍ പട്ടണത്തിലെ എല്ലാകെട്ടിടങ്ങളിലും ചേര്‍ന്നുള്ളത്രയും കോണ്‍ക്രീറ്റ് ഒഴിച്ച റാഫ്റ്റ് (അടിത്തറ) ഉള്ള അണുവൈദ്യുതിനിലയവും ഭാവിയില്‍ ഒരു സുനാമിയോ ഭൂകമ്പമോ താങ്ങുമോ? എനിക്കു വിശ്വാസമില്ല. ജപ്പാനില്‍ അപകടമുണ്ടായ ഉടന്‍ ജര്‍മനി അന്നാട്ടിലെ നാല്പതുവര്‍ഷത്തിലധികം പഴക്കമുള്ള എല്ലാ റിയാക്ടറുകളും അടച്ചുപൂട്ടി അവയുടെ സുരക്ഷാസംവിധാനങ്ങള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചു. നമ്മുടെ നാട്ടില്‍ ഒരനക്കവുമുണ്ടായില്ല. സത്യസന്ധമായ ഒരു സൂക്ഷ്മപരിശോധനയെ അതിജീവിക്കാന്‍ പ്രാപ്തിയുള്ള ഒരൊറ്റ അണുശക്തിനിലയവും ഇന്ത്യയിലുണ്ടാകുമെന്നു തോന്നുന്നില്ല.

ഏറ്റവും പ്രകൃതിരമണീയമായ, ജലസമൃദ്ധിയുള്ള ഇടങ്ങളില്‍ മാത്രമാണ് ഇന്ത്യയിലെ അണുശക്തിനിലയങ്ങളും ജലവൈദ്യുതപദ്ധതികളും സ്ഥാപിക്കപെടുന്നത്. ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ച അണുശക്തിനിലയ സമുച്ചയത്തിനായി നിര്‍ദ്ദേശിക്കപ്പെട്ട ഇടം ഇന്ത്യയില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഭൂവിഭാഗമായ (മഹാരാഷ്ട്രയിലെ) രത്നഗിരി ജില്ലയിലാണ്. ഭൂമിയെ ധിക്കരിച്ച്, കാടുകള്‍ മുക്കിയെടുത്ത്, എല്ലാനടപടികളിലും വെള്ളം ചേര്‍ത്ത് കെട്ടിപ്പൊക്കുന്ന ഈ മഹാസൌധങ്ങളെ അതേ ഭൂമിയും വെള്ളവും പ്രതികാരബുദ്ധിയോടെ ആക്രമിച്ചാലോ? അഴിമതി നാറാപിള്ളമാരും ഉലകേഴും കീശേലാക്കും ഉണ്ണിക്കണ്ട്രാക്കുമാരും കയറിയിറങ്ങിയതിന്റെ ശേഷിപ്പുകളായ ഈ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്ക് പ്രകൃതിയുടെ രൌദ്രത താങ്ങാനാവില്ലെന്നുറപ്പ്. അങ്ങനെയെന്തെങ്കിലും അനിഷ്ടം സംഭവിച്ചാല്‍, ജപ്പാനിലേപ്പോലെ നമ്മുടെ നാടിനേയും നാട്ടുകാരേയും സംരക്ഷിക്കാന്‍ ഒരുകൂട്ടം ചാവേറുകള്‍ തയ്യാറാകുമോ ...?

http://vaalattam.blogspot.com/2011_04_01_archive.html

Ajith said...

Excellent post.
Countries such as France, S.Africa,Sweden ,S.Korea have more nuclear plant per populated areas than in India. Hydro electric plants produce more harm to ecology than any other source, even that, have not prevented countries from developing mamoth hydro electric projects such as Three Gorges Dam (http://en.wikipedia.org/wiki/Three_Gorges_Dam).

Where can be 100% security assured ?, If it is about Tsunami - human inhabitation should be be prevented from at least 40 km from the coastal areas. Nuclear plants can be more effectively guarded against terror attacks than many other installations , due to the layers of security (This when compared to Crude oil plants etc)

Sudeep said...

ശ്രീ എ പി ജെ അബ്ദുല്‍ കലാം എഴുതിയ എന്തുകൊണ്ട് കൂടംകുളം ആവശ്യമാണ്‌ എന്ന നീണ്ട വാദങ്ങള്‍ക്ക് സുരേന്ദ്ര ഗഡെക്കര്‍ മറുപടി കൊടുത്തിരുന്നു: The nuclear energy debate in India: Response to Dr APJ Abdul Kalam from Dr Surendra Gadekar

In the below videos, Rada Krishna, who was the construction manager in building the last and the largest nuclear reactor of the US in San Onofre, California goes beyond the known clichés for and against the same, to talks about issues rarely, if at all, talked about. He busts many myths surrounding the construction, working, dismantling and the zillion hazards -- economic, social, environmental and political - of a nuclear power plant.

video 1
video 2
video 3

ഇതും കാണുക -- D. Raghunandan of the All India Peoples' Science Network argues for an independent review of nuclear safety measures and audit said to be concluded by the Atomic Energy establishment of the Indian government.

K.P.Sukumaran said...

ശ്രീ. എ പി ജെ അബ്ദുല്‍ കലാമിന് സുരേന്ദ്ര ഗഡെക്കര്‍ മറുപടി കൊടുത്തത്കൊണ്ട് എന്താ കാര്യം? കലാം ഇന്ത്യയുടെ ഭാവിയാണ് വരച്ചുകാണിച്ചിരിക്കുന്നത്. സുരേന്ദ്ര ഗഡെക്കറും ചില്ലറ ആള്‍ക്കാരും പറയുന്നു എന്ന് വെച്ച് ഇന്ത്യയിലെ ഇപ്പോഴുള്ള 20 അണു റിയാക്ടറും പൂട്ടിക്കെട്ടി അണുശക്തി കമ്മീഷനും പിരിച്ചു വിട്ട് ചുമ്മായിരിക്കാന്‍ സര്‍ക്കാരിനാവുമോ?

കൂടംകുളത്ത് മാത്രമല്ല ജനങ്ങള്‍ ഉള്ളത് കോടിക്കണക്കിന് ആള്‍ക്കാര്‍ പാര്‍ക്കുന്ന ചെന്നൈ നഗരത്തിന് അടുത്താണ് കല്‍പാക്കം ഉള്ളത്. അപ്പോള്‍ കല്പാക്കവും പൂട്ടണം എന്ന് പറയുന്നുണ്ടല്ലോ എന്ന് വാദിക്കാം.

എന്തായാലും അണുവൈദ്യുതപദ്ധതികളുമായി നമ്മുടെ സര്‍ക്കാരിന് മുന്നോട്ട് പോകാതിരിക്കാനാവില്ല.

രവിചന്ദ്രന്‍ സി said...

സര്‍,
എന്റെ ബ്‌ളോഗില്‍ താങ്കളുടെ ഒരു കമന്റ് വൈകിയാണ് കണ്ടത്.

താങ്കളിവിടെ ഉന്നയിച്ച വിഷയം പ്രസക്തവും എനിക്ക് അനുകൂല അഭിപ്രായമുള്ളതുമാണ്. നന്നായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍. കൂടംകുളം പ്രോജക്റ്റ് നമുക്കിനി ഉപേക്ഷിക്കാനാവില്ല.

വികസനത്തിന്റെ ചെലവിനെ(the cost of development) കുറിച്ച് പര്യാലോചിക്കുമ്പോള്‍ വൈകാരികതയും അതിഭാവുകത്വവുമൊക്കെ കടന്നുവരിക സാധാരണമാണ്. പക്ഷെ അഞ്ച് മിനിട്ട് കറന്റ് പോയാല്‍ സഹിക്കാനാവാത്തവനാണ് നാഗരികമനുഷ്യന്‍.

പ്രകൃതിയില്‍ ഇടപെടുമ്പോള്‍, വികസനം കൊണ്ടുവരുമ്പോള്‍ അല്‍പ്പം ചോര പൊടിയുക സ്വാഭാവികമാണ്. ഒരു ബ്രെയിന്‍ സര്‍ജറി നടത്തുന്ന സൂക്ഷ്മതയോടെയേ പ്രകൃതിയില്‍ കൈവെക്കാവൂ. എങ്കിലും ചിലപ്പോള്‍ നമുക്കത് ചെയ്യേണ്ടിവരും. പണ്ട് രാമസേതുവിനെ കുറിച്ച് ഇതേ വാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഞാനൊരു പുസ്തകം തന്നെ എഴുതിക്കളഞ്ഞു.

ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക്റ്റുകള്‍ക്കായി ഒരിഞ്ച് വനഭൂമി വിട്ടുകൊടുക്കാനാവില്ലെന്ന് വാദിച്ച് ഉറഞ്ഞുതുള്ളുന്നവര്‍ ശബരിമല തീര്‍ത്ഥാടനത്തിന് നൂറുകണക്കിന് ഏക്കര്‍ വനഭൂമി വിട്ടുകൊടുക്കുമ്പോള്‍ മിണ്ടുന്നില്ല.

നാളെ മലയാറ്റൂരിലും ഇതേ ആവശ്യം ഉയരാം. വനം നശിപ്പിക്കരുതെന്ന മുറവിളിയൊക്കെ രണ്ട് ശരണം വിളിയില്‍ തീരുകയാണ്!

faisu madeena said...

രവിചന്ദ്രന്‍ സി പറഞ്ഞ പോയിന്റ്റുകള്‍ വളരെ ശ്രദ്ധേയമാണ് ..

ChethuVasu said...

പ്രസക്തമായ ഒരു വിഷയമാണ് ഊര്‍ജ്ജ പ്രതിസന്ധി എന്നത് . എങ്ങനെ നോക്കിയാലും പാരമ്പര്യ ഊര്‍ജ്ജ സ്രോതസ്സുകള്‍ ഇനിയുള്ള ഏതാനും വര്‍ഷങ്ങള്‍ മാത്രമേ നില നില്‍ക്കൂ . മാത്രവുമാല്‍ , അടുത്ത മൂന്നോ മാലോ വര്‍ഷങ്ങള്‍ കൊണ്ട് തന്നെ ക്രൂഡ് ഓയില്‍ വില ഇരട്ടിയോ അതില്‍ കൂടുതലോ ആയേക്കും ,ഇനി ഒരു തിരിച്ചു താഴേക്ക്‌ വരവ് ഇല്ല.

ആ നിലക്ക് ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് , ഇനിയും വളര്‍ച്ച അതിന്റെ ശൈശവം വിടാത്ത ഒരു രാജ്യത്ത് ഊര്‍ജ്ജ വിഭവങ്ങള്‍ കണ്ടെത്തിയേ തീരൂ .
പിന്നെ ആണ് വൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കാന്‍ അനുയോജ്യമായതു മരുഭൂമികളും മറ്റും തന്നെയാണ് ..ആണവ നിലയങ്ങളുടെ അടുത്ത് വീട് എടുക്കാന്‍ നമ്മളാരും ധൈര്യപ്പെടില്ല എന്നതാണ് സത്യം !

Manoj മനോജ് said...

കൂടംകുളത്ത് ഉള്ളത് പോലെയുള്ള നിലയങ്ങള്‍ ഒരിക്കലും മരുഭൂമികളില്‍ സ്ഥാപിക്കാനാവില്ല. കാരണം നിലയത്തിന്റെ പ്രവര്‍ത്തനം നടത്തുന്ന വെള്ളം തണുപ്പിക്കുവാന്‍ വേണ്ട സംവിധാനം ചുളുവിന് കടല്‍ നല്‍കുന്നു എന്നത് തന്നെ. ചൂടായ വെള്ളം കടലിലൂടെ പോകുന്ന കുഴലിലൂടെ കറങ്ങി തണുത്ത് നിലയത്തില്‍ തിരിച്ചെത്തുന്നു. അത് കൊണ്ട് തന്നെയാണ് അവിടെയുള്ള ജലത്തിന്റെ താപ നില ഉയരുമെന്നും അത് മിന്‍പിടുത്തത്തെ ബാധിക്കുമെന്നും പറയുന്നത്.

കല്‍ക്കരിയേക്കാള്‍ ഭീകരനാണ് ആണവനിലയങ്ങള്‍ എന്ന് എല്ലാ വര്‍ഷവും ലോകത്തെ അറിയിക്കുന്ന വാര്‍ത്തകള്‍ വിവിധ നിലയങ്ങളില്‍ നിന്ന് പുറത്ത് വരുന്നുണ്ടല്ലോ.

വെറും 10ഗ്രാം എന്ന് നിസ്സാരമായി പറയാം. അതില്‍ നിന്ന് വരുന്ന വികിരണങ്ങളുടെ കാഠിന്യം എത്ര എന്ന് കൂടി പറഞ്ഞാലല്ലേ അതിന്റെ ഭീകരത മനസ്സിലാകൂ :) ആ 10ഗ്രാം പൊതിഞ്ഞ് സൂക്ഷിക്കുവാന്‍ വേണ്ട പാത്രത്തിന്റെ വലിപ്പമോ/കനം?

പിന്നെ ആണവ വേയ്സ്റ്റ് സൂക്ഷിക്കുവാന്‍ ചെലവിടുന്നത് പോലെ പണം മുടക്കിയാല്‍ കല്‍ക്കരി നിലയങ്ങളില്‍ കാര്‍ബണ്‍ അന്തരീക്ഷത്തിലേയ്ക്ക് പോകാതെ ആഗിരണം ചെയ്ത് എടുക്കാമല്ലോ ;)

ചിമ്മണികളില്‍ കൂടി പുറത്ത് വരുന്ന പുകയില്‍ നൈട്രിക്ക്, സള്‍ഫര്‍ ഓക്സൈഡുകള്‍ പാടില്ല എന്നതിനാല്‍ അതിനെ ആഗിരണം ചെയ്യുവാനുള്ള സംവിധാനങ്ങള്‍ ഏലൂര്‍ ഫാക്റ്ററികള്‍ സന്തര്‍ശിച്ചാല്‍ കാണാം :) എന്നാല്‍ പുറത്ത് വരുന്നത് അത്ര ശുദ്ധമൊന്നുമല്ല എന്ന് പണ്ട് എം.എസ്സ്.സി. പ്രൊജക്റ്റ് ചെയ്ത എന്റെ രണ്ട് സുഹൃത്തുക്കള്‍ തെളിയിച്ചിട്ടുള്ളതാണ്.

അതാണ് ഫൈസു ചൂണ്ടി കാണിച്ച പ്രശ്നവും. എവിടെയെങ്കിലും ഒരു ചെറീയ അഴിമതി നടന്നാല്‍ എല്ലാം തകിടം മറിയും.

റീസൈക്ലിങ്ങ് ഫ്രാന്‍സില്‍ മാത്രമേ വിജയിച്ചിട്ടുള്ളൂ (!!!) എന്ന് മാഷ് പറയുന്നത് തന്നെ ഈ ആണവ വേയ്സ്റ്റിന് എന്ത് സംഭവിക്കുന്നു എന്നതിനുള്ള ഉത്തരമാണ്. റീപ്രൊസസിങ്ങിന് “കുഴിച്ച് മൂടുന്നതിനേക്കാള്‍‌“ ഇരട്ടി ചെലവ് വരുമെന്നതിനാല്‍ പല രാജ്യങ്ങളും കുഴിച്ച് മൂടുവാനാണ് തയ്യാറാകുന്നത്. ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് പോലും വ്യവസായിക അടിസ്ഥാനത്തില്‍ വരുമ്പോള്‍ എത്രമാത്രം വിജയിക്കുമെന്ന് ഉറപ്പുണ്ടോ!

സങ്കൽ‌പ്പങ്ങൾ said...

മാഷെ ,ഈ ലക്കം മാത്രുഭുമി വായിച്ചിട്ടെഴുതണ്ടതായിരുന്നു.
ഏതായാല്ലും ലോകത്തൊരു രാജ്യത്തും ഊർജാവശ്യത്തിൽ കൂടുതൽ ആണവ വൈദ്യുതിയല്ല.

K.P.Sukumaran said...

@ മനോജ് ,

/ / കാരണം നിലയത്തിന്റെ പ്രവര്‍ത്തനം നടത്തുന്ന വെള്ളം തണുപ്പിക്കുവാന്‍ വേണ്ട സംവിധാനം ചുളുവിന് കടല്‍ നല്‍കുന്നു എന്നത് തന്നെ/ /

അതെന്താ മനോജേ , “ചുളു”വിന് കടല്‍ വെള്ളം? കടല്‍ ആരുടെയെങ്കിലും വകയാണോ? തണുപ്പിക്കാന്‍ വെള്ളം വേണം. ഭൂമിയുടെ നാലില്‍ മൂന്ന് ഭാഗം സമുദ്രങ്ങള്‍ ആണ് താനും. പിന്നെന്താ പ്രശ്നം?

/ /കല്‍ക്കരിയേക്കാള്‍ ഭീകരനാണ് ആണവനിലയങ്ങള്‍ എന്ന് എല്ലാ വര്‍ഷവും ലോകത്തെ അറിയിക്കുന്ന വാര്‍ത്തകള്‍ വിവിധ നിലയങ്ങളില്‍ നിന്ന് പുറത്ത് വരുന്നുണ്ടല്ലോ./ /

എവിടുന്നാ ആ വാര്‍ത്ത? ഇന്ത്യയില്‍ 20 റീയാക്ടറുകള്‍ പ്രവര്‍ത്തിക്കുന്നു. എവിടുന്നെങ്കിലും വാര്‍ത്തയുണ്ടോ? ചെന്നൈക്കടുത്ത് സമുദ്രതീരത്ത് കല്‍പ്പാക്കത്ത് ആണവറീയാക്ടറുണ്ട്. അവിടെ മത്സ്യബന്ധനവും സഹജമായ ആള്‍പ്പാര്‍പ്പും എല്ലാം ഉണ്ട്. അവിടെ എന്തെങ്കിലും പ്രശ്നമുണ്ടോ?

/ / പിന്നെ ആണവ വേയ്സ്റ്റ് സൂക്ഷിക്കുവാന്‍ ചെലവിടുന്നത് പോലെ പണം മുടക്കിയാല്‍ കല്‍ക്കരി നിലയങ്ങളില്‍ കാര്‍ബണ്‍ അന്തരീക്ഷത്തിലേയ്ക്ക് പോകാതെ ആഗിരണം ചെയ്ത് എടുക്കാമല്ലോ / /

പണം മുടക്കിയാല്‍ എന്തും സാധിക്കുമോ? കാര്‍ബണ്‍ അല്ല കാര്‍ബണ്‍ ഡൈ‌ഓക്സൈഡ് ആണ്. അത് അന്തരീക്ഷത്തിലേയ്ക്ക് പോകാതെ ആഗിരണം ചെയ്യാനുള്ള ടെക്നോളജി ആര് തരും?

/ /ചിമ്മണികളില്‍ കൂടി പുറത്ത് വരുന്ന പുകയില്‍ നൈട്രിക്ക്, സള്‍ഫര്‍ ഓക്സൈഡുകള്‍ പാടില്ല എന്നതിനാല്‍ അതിനെ ആഗിരണം ചെയ്യുവാനുള്ള സംവിധാനങ്ങള്‍ ഏലൂര്‍ ഫാക്റ്ററികള്‍ സന്ദര്‍ശിച്ചാല്‍ കാണാം/ /

ഇവിടെ കാര്‍ബണ്‍ ഡൈ‌ഓക്സൈഡാണ് വില്ലന്‍. അന്തരീക്ഷത്തില്‍ CO2 ആവശ്യമാണ് പക്ഷെ അത് ആഗോളതാപനത്തെ അധിമാക്കും വിധം കൂടുതല്‍ ആകുന്നതാണ് പ്രശ്നം.

/ /അതാണ് ഫൈസു ചൂണ്ടി കാണിച്ച പ്രശ്നവും. എവിടെയെങ്കിലും ഒരു ചെറിയ അഴിമതി നടന്നാല്‍ എല്ലാം തകിടം മറിയും./ /

ഇത് ഒരു തരം അഴിമതിമാനിയ ആണ്. എല്ലാം ഇങ്ങനെ അഴിമതി എന്നു വിചാരിച്ച് മിണ്ടാതിരിക്കാന്‍ പറ്റുമോ? രാജ്യം ഇപ്പോഴും നടന്നുപോകുന്നില്ലേ?

/ /റീസൈക്ലിങ്ങ് ഫ്രാന്‍സില്‍ മാത്രമേ വിജയിച്ചിട്ടുള്ളൂ എന്ന് മാഷ് പറയുന്നത് തന്നെ ഈ ആണവ വേയ്സ്റ്റിന് എന്ത് സംഭവിക്കുന്നു എന്നതിനുള്ള ഉത്തരമാണ്./ /

ഫ്രാന്‍സ് റീസൈക്ലിങ്ങ് ചെയ്യുന്നു എന്നാണ് പറഞ്ഞത്. അമേരിക്കയ്ക്കും ചെയ്യാമായിരുന്നു. ഫ്രാന്‍സ് ചെയ്യുന്ന പോലെ മറ്റ് രാജ്യം ചെയ്യണമെന്നില്ല.

/ /റീപ്രൊസസിങ്ങിന് “കുഴിച്ച് മൂടുന്നതിനേക്കാള്‍‌“ ഇരട്ടി ചെലവ് വരുമെന്നതിനാല്‍ പല രാജ്യങ്ങളും കുഴിച്ച് മൂടുവാനാണ് തയ്യാറാകുന്നത്./ /

ചെലവ് വികസിതരാജ്യങ്ങള്‍ക്ക് പ്രശ്നമല്ല. ടെക്നോളജിയാണ് പ്രശ്നം.

/ /ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് പോലും വ്യവസായിക അടിസ്ഥാനത്തില്‍ വരുമ്പോള്‍ എത്രമാത്രം വിജയിക്കുമെന്ന് ഉറപ്പുണ്ടോ/ /

ഇന്ത്യയുടെ ആണവ പദ്ധതികള്‍ ഹോമി ഭാഭ വിഭാവനം ചെയ്തതാണ്. അത് ഉദ്ദേശിച്ച രീതിയില്‍ തന്നെ മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നു. ഇനിയും പോവുകയും ചെയ്യും.

K.P.Sukumaran said...

@ സങ്കൽ‌പ്പങ്ങൾ ,

/ / ഏതായാല്ലും ലോകത്തൊരു രാജ്യത്തും ഊർജാവശ്യത്തിൽ കൂടുതൽ ആണവ വൈദ്യുതിയല്ല/ /

അതെയല്ലൊ. ലോകത്ത് ആകെ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 17 ശതമാനം മാത്രമാണ് ആണവ വൈദ്യുത പ്ലാന്റുകളില്‍ നിന്ന് ഉല്പാദിപ്പിക്കുന്നത്. ആ പതിനേഴ് ശതമാനം കൂടിയാണ് ലോകത്തിന്റെ വൈദ്യുതി ആവശ്യം നിറവേറ്റുന്നത് എന്ന് ഓര്‍ക്കുക.

ആണവവൈദ്യുതിയെ എന്തിനാണിങ്ങനെ ശത്രു പക്ഷത്ത് നിര്‍ത്തുന്നത്? അപകടങ്ങളുടെ പേരിലാണെങ്കില്‍ മറ്റ് അപകടങ്ങളെ താരതമ്യപ്പെടുത്തിയാല്‍ ആണവാപകടങ്ങള്‍ തുലോം കുറവാണ്. ആകെ മൂന്ന് അപകടങ്ങള്‍.1979 ല്‍ അമേരിക്കയില്‍ ത്രീ മൈല്‍ അയലന്റില്‍ ഒന്ന്, അവിടെ ആളപായം ഒന്നും ഉണ്ടായിട്ടില്ല. 1986 ല്‍ റഷ്യയില്‍ ചെര്‍ണോബിലില്‍ ഒന്ന്, അവിടെ 56 ആളുകളാണ് മരണപ്പെട്ടത്. പിന്നെ ഇക്കൊല്ലത്തെ ഫുകുഷിമ, അത് സുനാമിയും ഭൂകമ്പവും ഒരുമിച്ച് വന്നത്കൊണ്ട്.

പിന്നെ, അണു എന്ന് പറയുമ്പോള്‍ ഇത്ര ഭിതിയെന്തിനാ? 65 കൊല്ലങ്ങള്‍ക്ക് മുന്‍പ് ജപ്പാനില്‍ അണുബോംബ് വര്‍ഷിച്ചല്ലോ. എന്നിട്ട് ഇപ്പോള്‍ ജപ്പാനില്‍ ആളുകള്‍ ഇല്ലേ? സാങ്കല്പിക ഭയത്തില്‍ പുതിയ ടെക്‍നോളജി ഒന്നും വേണ്ട എന്നത് തീരെ ചെറിയ ന്യുനപക്ഷത്തിന്റെ മെന്റാലിറ്റിയാണ്. അതില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. ലോകത്തിന് അതിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പുതിയവ കണ്ടുപിടിച്ച് മുന്നേറേണ്ടതുണ്ട്.

Murali said...

മുൻപെഴുതിയ കമന്റിൽ ഞാൻ പറഞ്ഞു: "Cost effective ആയി പ്രവർത്തിപ്പിക്കാൻ കഴിയുമെങ്കിൽ, അവ പണിയുവാനുദ്ദേശിക്കുന്ന സ്ഥലങ്ങളിലെ വ്യക്തികളുടെ സ്വകാര്യ സ്വത്തവകാശത്തെ മാനിക്കുമെങ്കിൽ ആണവ വൈദ്യുതിയും ആകാം എന്നുതന്നെയാണ് എന്റെയും അഭിപ്രായം." പക്ഷെ, ആണവോർജ്ജം cost effective ആണെന്ന് പറയാൻ വയ്യ. എന്നാൽ ആണവോർജ്ജത്തെ എതിർക്കുന്നവർ സുരക്ഷക്കാണ്, സാമ്പത്തികത്തിനല്ല ഊന്നൽ കൊടുക്കുന്നത്. ഇത് തെറ്റായ ഒരു വാദമാണ്. safety അല്ല, cost ആണ് ആണവോർജജത്തിന്റെ അടിസ്ഥാന പ്രശ്നം. ഇത് വായിച്ചു നോക്കൂ: http://reason.com/archives/2011/03/25/the-truth-about-nuclear-power/singlepage

സുരക്ഷയെപ്പറ്റി പറയുന്നത് നോക്കുക:
Writing in the Journal of American Physicians and Surgeons, Bernard Cohen, a physics professor at the University of Pittsburgh, puts the risk from nuclear power into context, comparing the relative risk of nuclear power to other activities. He used a one-in-a-million chance of increased risk of premature death as a standard. His calculations indicate that if one lived at the boundary of a nuclear power plant for five years, there would be an increased risk of premature death from nuclear radiation of one in a million. That risk would decline significantly as one moved further away from the plant.

പക്ഷെ, engineering economics എന്ന മതിലിൽ തട്ടി ആണവോർജ്ജം വീണുപോകുകയേ ഉള്ളൂ.

മുൻപ് പറഞ്ഞത് ആവർത്തിക്കാതെ വയ്യ - ആണവോർജ്ജം ഇല്ലാത്തതല്ല നമ്മുടെ ഊർജ്ജ പ്രതിസന്ധിക്ക് കാരണം. ഗവണ്മെന്റ് കുത്തകയാണ്.

പിന്നെ തദ്ദേശവാസികളുടെ സ്വകാര്യ സ്വത്തവകാശം. അതിന്റെ നഗ്നമായ ലംഘനമാണ് ജൈതാപ്പൂരിൽ കണ്ടത്. ആണവോർജ്ജം, മറ്റ് ഊർജ്ജ സ്രോതസ്സുകളെ പോലെ സ്വതന്ത്ര കമ്പോളത്തിൽ മൽസരിച്ച് മുന്നേറട്ടെ. അവയ്ക്ക് പിടിച്ചുനിൽക്കാനായാൽ നല്ലത്.

K.P.Sukumaran said...

@ Murali

/ / His calculations indicate that if one lived at the boundary of a nuclear power plant for five years, there would be an increased risk of premature death from nuclear radiation of one in a million. That risk would decline significantly as one moved further away from the plant./ /

മേല്‍ക്കാണിച്ച വിശദീകരണത്തില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമല്ലേ. ഞാന്‍ പറഞ്ഞല്ലോ ചെന്നൈയില്‍ നിന്ന് കല്പാക്കത്തേക്ക് 50 കി.മീറ്ററീല്‍ താഴെ ദൂരമേയുള്ളൂ. 1986ലാണ് അവിടെ പ്രവര്‍ത്തനം തുടങ്ങുന്നത്. ഇത് വരെ ഒരു പ്രശ്നവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സമീപവാസികളും സഹജമായി ജീവിച്ചു വരുന്നു.

ഇങ്ങനെയാണെങ്കിലും, കല്പാക്കത്തെ രണ്ട് റിയാക്ടറുകളില്‍ നിന്നുമായി വെറും 404 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഉല്പാദിപ്പിക്കുന്നത്. എന്നാല്‍ കൂടംകുളത്തെ രണ്ട് റിയാക്ടറും പ്രവര്‍ത്തനസജ്ജമായാല്‍ 2000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയും. ഇതില്‍ നിന്ന് തമിഴ്‌നാടിന് വിഹിതമായി 925 മെഗാവാട്ടും കേരളത്തിന്റെ വിഹിതമായി 266 മെഗാവാട്ടും വൈദ്യുതി ലഭിക്കും എന്ന് പറയുമ്പോള്‍ കൂടംകുളത്തിന്റെ പ്രാധാന്യം എത്രയാണെന്ന് പറയേണ്ടല്ലൊ.

/ / safety അല്ല, cost ആണ് ആണവോർജജത്തിന്റെ അടിസ്ഥാന പ്രശ്നം/ /

ചെലവ് എത്രയായാല്‍ എന്താണ്? വൈദ്യുതി ഇല്ലാതെ ഇന്ന് ഒരു നിമിഷം ജീവിയ്ക്കാന്‍ പ്രയാസമാണ് ആളുകള്‍ക്ക്. എന്നാ‍ല്‍ ചെലവ് എന്നത് ഒരു പെരുപ്പിച്ചുകാണിക്കുന്ന വിവരമാണ്. കൂടംകുളത്ത് നിന്ന് ഒരു യൂനിറ്റിന് 2. 50 to 3. 00 നിരക്കില്‍ കേരളത്തിന് വൈദ്യുതി ലഭിക്കും.

/ / ആണവോർജ്ജം ഇല്ലാത്തതല്ല നമ്മുടെ ഊർജ്ജ പ്രതിസന്ധിക്ക് കാരണം. ഗവണ്മെന്റ് കുത്തകയാണ്./ /

വൈദ്യുതി ക്ഷാമമാണ് നമ്മുടെ പ്രശ്നം. മെട്രോ റയില്‍‌വേകള്‍ വരുന്നു. ഉള്ള റെയില്‍‌വേ ലൈനുകള്‍ വൈദ്യുതീകരിക്കപ്പെടുന്നു. കൃഷിക്കുള്ള ജലസേചനത്തിന് ആവശ്യമായ വൈദ്യുതിയും ഇന്ന് ആവശ്യത്തിന് ലഭിക്കുന്നില്ല.

വികസിത രാജ്യങ്ങളെ പോലെ , 120 കോടി ജനങ്ങളുള്ള ഇന്ത്യാമഹാരാജ്യത്ത് എല്ലാം തന്നെ സ്വകാര്യവല്‍ക്കരിക്കാന്‍ കഴിയില്ല മുരളി. പൊതുമേഖലയോടൊപ്പം സ്വകാര്യമേഖലയെയും പങ്കെടുപ്പിക്കാനേ കഴിയൂ. ആ രീതിയിലുള്ള ഒരു മിശ്രസാമ്പത്തിക വ്യവസ്ഥയാണ് നാം പിന്‍‌തുടരുന്നത്. അതായത് ശരിയായ രീതിയില്‍ തന്നെയാണ് നാം മുന്നോട്ട് പോകുന്നത് എന്ന് നിഷ്പക്ഷമായി ആലോചിച്ചാല്‍ മനസ്സിലാകും :)

faisu madeena said...

ഞാന്‍ ഇട്ട കമെന്റിനു അടിയില്‍ ഉള്ള ലിങ്ക് സാര് നോക്കിയില്ല എന്ന് തോന്നുന്നു .....

K.P.Sukumaran said...

@ faisu madeena , ആ ലിങ്കില്‍ പോയി ആ ബ്ലോഗ് പോസ്റ്റ് വാ‍യിച്ചിരുന്നു. അതില്‍ ഞാന്‍ എന്ത് പറയാനാണ്? എനിക്ക് നമ്മുടെ മുന്‍ രാഷ്ട്രപതിയെയും ഇന്ത്യയിലെ ശാസ്ത്രസമൂഹത്തെയും സര്‍ക്കാ‍രിനെയും എല്ലാം വിശ്വസിക്കേണ്ടതുണ്ട്. അങ്ങിങ്ങ് ഒറ്റപ്പെട്ട അപവാദങ്ങള്‍ ഉണ്ടെന്ന് വെച്ച് എല്ലാറ്റിനെയും അവിശ്വസിക്കാനും എല്ലാം ദോഷൈക ദൃഷ്ടിയോടെ കാണാനും ഞാനില്ല.

Manoj മനോജ് said...

മരുഭൂമിയില്‍ വെള്ളം എത്തിക്കണമെങ്കില്‍ വേറെ ഒഅണ ചെലവ് വരില്ലേ അങ്ങിനെ നോക്കുമ്പോള്‍ കടല്‍‌/ജലം അടുത്തെങ്കില്‍ ചുളുവില്‍ അല്ലെ. അതിന് ആര്‍ക്കും പണം കൊടുക്കുകയും വേണ്ട :) ഇതൊക്കെ വിശദീകരിക്കണമെന്ന് വന്നാല്‍ :P

മാഷേ കാര്‍ബണ്‍ എന്നതാണ് പുതിയ ശൈലി. കാര്‍ബണ്‍ ഓക്സൈഡുകള്‍ അതില്‍ വരും.

കാര്‍ബണ്‍ ഡൈ ഓക്സൈഡ് ശേഖരിച്ച് എന്തൊക്കെ ചെയ്യാമെന്ന ഇവിടെ വിശദമായി വായിക്കാം. http://en.wikipedia.org/wiki/Carbon_capture_and_storage

<<"ചെലവ് വികസിതരാജ്യങ്ങള്‍ക്ക് പ്രശ്നമല്ല. ടെക്നോളജിയാണ് പ്രശ്നം.">>
ടെക്നോളജി ഇല്ലാഞ്ഞിട്ടല്ല. ഇന്നത്തെ അവസ്ഥയില്‍ ചെലവ് തന്നെയാണ് വികസിതരാജ്യങ്ങളുടെ പ്രശ്നം. :)