Links

മുല്ലപെരിയാര്‍ പരിഹാരം എന്ത് ?

 mperiyarഇമേജില്‍ ക്ലിക്ക് ചെയ്ത് കാണുക.
മുല്ലപെരിയാര്‍ പ്രശ്നത്തില്‍ വീണ്ടും ഒച്ചപ്പാടും ബഹളങ്ങളും തുടങ്ങിയിരിക്കുന്നു. ഇന്നലെ രാത്രിയില്‍ ഇടുക്കിയില്‍ ഭൂചലനമുണ്ടായി എന്ന് ചാനലുകള്‍ വാര്‍ത്ത നല്‍കുന്നു. സര്‍വ്വകക്ഷിയോഗം ചേരുന്നു.  മന്ത്രിമാര്‍ പ്രധാനമന്ത്രിയെ കാണുന്നു. കോടതിയില്‍ ഉള്ള പ്രശ്നമായതിനാല്‍ കേന്ദ്രസര്‍ക്കാരിന് പെട്ടെന്ന് ഇടപെടാന്‍ പരിമിതിയുണ്ടെന്ന്  കേന്ദ്രമന്ത്രി പറയുന്നു.  പ്രശ്നം കോടതിക്ക് പുറത്ത് വെച്ച് പരിഹരിച്ച് പുതിയ അണക്കെട്ട് കെട്ടണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെടുന്നു. ബൂലോഗം ആക്റ്റിവിസ്റ്റുകളും ക്യാന്‍ഡല്‍ വിജില്‍ ക്യാ‍മ്പയിന്‍ നടത്തുന്നു. ഇതൊക്കെ കുറെ കാലമായി നടന്നുവരുന്നതിന്റെ തനിയാവര്‍ത്തനമല്ലെ. പ്രശ്നപരിഹാരത്തിന്റെ അടുത്തെങ്കിലും നമ്മള്‍ ഇപ്പോഴും എത്തിയോ?  അണക്കെട്ടില്‍ വിള്ളല്‍ ഉണ്ട് എന്നും ഇന്നലെയും ഇടുക്കിയില്‍ ഭൂചലനമുണ്ടായി എന്നും പറയുമ്പോള്‍ , പുതിയ അണക്കെട്ട് എന്ന ആവശ്യം ഉയര്‍ത്തി പ്രക്ഷോഭത്തിലും പ്രതിഷേധത്തിലും ഇറങ്ങുമ്പോള്‍ പ്രശ്നപരിഹാ‍രവുമായി നാം ഇപ്പോഴും എത്ര അകലെയാണെന്ന് ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ?

കാരണം , പുതിയ അണക്കെട്ട് കെട്ടുക എന്നത് തീരുമാനിക്കാനും കുറെ കടമ്പകളുണ്ട്. അതൊക്കെ കടന്ന് അണക്കെട്ട് കെട്ടാന്‍ തീരുമാനിച്ചാലും അതിന്റെ പണി പൂര്‍ത്തിയാകാന്‍ ഇന്നത്തെ നിലയില്‍ അഞ്ച് വര്‍ഷത്തില്‍ കൂടുതലാകും. ആസന്നമായി എന്ന് നമ്മള്‍ ഭയപ്പെടുന്ന അപകടം അത് വരെ കാത്തിരിക്കുമോ? പുതിയ അണക്കെട്ട് നിര്‍മ്മാണത്തിന്റെ പദ്ധതി തുടങ്ങാന്‍ വേണ്ടി രണ്ട് സംസ്ഥാനങ്ങളും കൂടി ഒരു സമവായത്തില്‍ എത്താനുള്ള ലക്ഷണം പോലും ഇതെഴുതുമ്പോള്‍ കാണാനില്ല. യാഥാര്‍ഥ്യം ഇങ്ങനെയായിരിക്കെ ഇപ്പോഴും പുതിയ അണക്കെട്ട് എന്ന് നമ്മള്‍ ഉരുവിട്ടുകൊണ്ടിരുന്നാല്‍ മതിയോ? അടിയന്തിരമായി എന്തൊക്കെയാണ് മുന്‍ഗണനാക്രമത്തില്‍ ചെയ്യേണ്ടത് എന്ന് എന്തെങ്കിലും നിര്‍ദ്ദേശങ്ങളോ ആലോചനകളോ നടക്കുന്നുണ്ടോ?

അപകടം എന്നത് ക്ഷണിച്ചിട്ട് വരുന്നതല്ലല്ലൊ. പുതിയ അണക്കെട്ട് തന്നെ പോംവഴി എന്ന് തീര്‍ച്ചപ്പെടുത്തിയാല്‍ അത് പൂര്‍ത്തിയാകുന്നതിന് മുന്‍പ് അവിടത്തെ ജനങ്ങളെ അഞ്ച് വര്‍ഷത്തേക്കോ അതില്‍ കൂടുതല്‍ കാലയളവിലേക്കോ മാറ്റി താമസിക്കുകയോ പുനരധിവസിപ്പിക്കുകയോ അല്ലേ ആദ്യമായി ചെയ്യേണ്ടത്. അങ്ങനെ വരുമ്പോള്‍ പുതിയ അണക്കെട്ട് കെട്ടിയേ മതിയാവൂ എന്നൊരു നിര്‍ബ്ബന്ധവും സമ്മര്‍ദ്ധവും എല്ലാവര്‍ക്കും ഉണ്ടാവുമല്ലൊ.  ഇങ്ങനെയൊന്നും ആരും ചിന്തിക്കുന്നില്ലെങ്കില്‍ ഇപ്പോഴത്തെ ഈ പ്രതികരണങ്ങളും പ്രതിഷേധങ്ങളുമെല്ലാം പതിവ്കലാപരിപാടികളും ആഘോഷങ്ങളുമായി ആവര്‍ത്തിക്കുകയേയുള്ളൂ.

യഥാര്‍ത്ഥത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരാതെ കാലാകാലങ്ങളില്‍ നിലനില്‍ക്കേണ്ടത് തമിഴ്നാടിന്റെ ആവശ്യമാണ്. എന്തെന്നാല്‍ തമിഴ്നാട്ടില്‍ നാലോളം ജില്ലകളില്‍ കൃഷി നടക്കണമെങ്കില്‍ അണക്കെട്ട് ഭദ്രമായിരിക്കുകയും 152 അടിയെങ്കിലും ജലനിരപ്പ് താങ്ങാനുള്ള ശേഷി അതിനുണ്ടാവുകയും വേണം.  ആ അണക്കെട്ട് നിര്‍മ്മിക്കപ്പെടുന്നതിന് മുന്‍പ് പശ്ചിമഘട്ട പര്‍വ്വതനിരകളുടെ ഇപ്പുറത്ത് പെരിയാര്‍ നദിയില്‍ നിന്ന് വെള്ളപ്പൊക്കവും അപ്പുറത്ത് തമിഴ്നാടിന്റെ നാലഞ്ച് ജില്ലകളില്‍ വരള്‍ച്ചയുമായിരുന്നു അവസ്ഥ. അന്നത്തെ തിരുവിതാകൂര്‍ രാജ്യത്തുള്ള പെരിയാര്‍ നദിക്ക് കുറുകെ അണകെട്ടി അതിലെ വെള്ളം മലതുരന്നു മദ്രാസ് പ്രവിശ്യയിലെ മുല്ലയാര്‍ നദിയിലേക്ക് ഒഴുക്കിയാല്‍ അവിടത്തെ വരള്‍ച്ചയ്ക്ക് പരിഹാരമാവുമെന്ന് കണ്ടെത്തിയത് വെള്ളക്കാരനായിരുന്നു. ആദ്യമൊന്നും തിരുവിതാംകൂര്‍ രാജാവ് സമ്മതിച്ചില്ല. പിന്നെ സമ്മര്‍ദ്ധം കൂടിയപ്പോള്‍ രാജാവ് വഴങ്ങി. അങ്ങനെയാണ് മുല്ലയാറും പെരിയാ‍റും ഇണയുന്ന മുല്ലപെരിയാര്‍ അണക്കെട്ട് യാഥാര്‍ഥ്യമാവുന്നത്. അന്നത്തെ ടെക്‍നോളജി വെച്ച് വെള്ളക്കാരാണ് അത് നിര്‍മ്മിച്ചത്.


anicut    ഇമേജില്‍ ക്ലിക്ക് ചെയ്ത് കാണുക.
ഇന്ത്യയിലെ ആദ്യത്തേതും ലോകത്ത് തന്നെ ഏറ്റവും പഴക്കം ചെന്നതില്‍ ഒന്നുമായ അണക്കെട്ട് തമിഴ്നാട്ടിലാണുള്ളത്. തഞ്ചാവൂരില്‍ കാവേരി നദിക്ക് കുറുകെ കരികാല ചോളന്‍ എന്ന രാജാവ് ക്രി.വ. ഒന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച കല്ലണയാണത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് എഞ്ചിനീയര്‍ അത് പുനരുദ്ധരിച്ച് ഗ്രാന്‍ഡ് അണക്കെട്ട് (Grand Anicut)എന്ന് പേരു നല്‍കി. ആ അണക്കെട്ട് കേട് കൂടാതെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അണക്കെട്ടിന്റെ ആ‍യുസ്സ് പ്രവചിക്കുന്നവര്‍ക്ക് ഈ അണക്കെട്ട് ഒരു പാഠമാണ്.  ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച് പത്തൊന്‍പതാം നൂറ്റാണ്ടില്‍ പുനരുദ്ധരിച്ച ഒരണക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കില്‍ , മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണോ അതോ പുനരുദ്ധരിച്ചാല്‍ മതിയോ എന്ന് തീരുമാനിക്കേണ്ടത് വിദഗ്ദ്ധരായ എഞ്ചിനീയര്‍മാരായിരുന്നു.  എന്നാല്‍ ആളുകള്‍ക്ക് ഇപ്പോള്‍ അതാത് മേഖലയില്‍ വിദഗ്ദ്ധരായ ആള്‍ക്കാരെ വിശ്വാസമില്ലല്ലൊ. അതാണ് കൂടംകുളത്ത് കാണുന്നത്.

മുല്ലപെരിയാര്‍ പ്രശ്നം ആരംഭിച്ചപ്പോള്‍ തന്നെ അതൊരു തമിഴ്-മലയാളി പ്രശ്നമായാണ് അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യയിലെ ഒരു പ്രശ്നമായി എല്ല്ലാവരും കണ്ടിരുന്നുവെങ്കില്‍ ഇത് എത്രയോ മുന്‍പേ പരിഹരിക്കപ്പെട്ടിരിക്കും. ഏത് പ്രശ്നം വന്നാലും അത് ഭരിക്കുന്ന സര്‍ക്കാരിനെ അടിക്കാന്‍ ഭരിക്കാത്ത പാര്‍ട്ടിക്കാര്‍ വടിയായി ഉപയോഗപ്പെടുത്തുന്നതാണ് നമ്മുടെ ശാപവും പ്രശ്നങ്ങള്‍ തീരാതിരിക്കാനുള്ള കാരണവും.  രാഷ്ട്രീയക്കാര്‍ക്ക് ജനങ്ങളെ പേടിക്കേണ്ടി വരുന്നു. ഭരിക്കാത്ത പാര്‍ട്ടിക്കാരന്റെ പ്രചാരണത്തില്‍ പെട്ട് തങ്ങള്‍ക്ക് വോട്ട് കുറഞ്ഞുപോകുമോ എന്നാണ് ഭരിക്കുന്ന പാര്‍ട്ടിക്കാരന്റെ പേടി. പ്രശ്നം എന്തോ ആയിക്കോട്ടെ, അത് എന്തായാല്‍ നമുക്കെന്താണ്, ഭരിക്കുന്ന പാര്‍ട്ടിക്കാരന് കിട്ടുന്ന വോട്ടില്‍ നിന്ന് തങ്ങള്‍ക്കെന്തെങ്കിലും കിട്ടുമോ എന്നാണ് ഭരിക്കാത്ത പാര്‍ട്ടിക്കാരന്റെ നോട്ടം.  ഇങ്ങനെയുള്ള രാഷ്ട്രീയാഭ്യാസം നടത്തുന്ന എല്ലാ നേതാക്കള്‍ക്കും അവരെ സംരക്ഷിക്കാന്‍ അണികളുമുണ്ട്.  അത്കൊണ്ട് ഒരു രാഷ്ട്രീയക്കാരനും ഇച്ഛാശക്തിയോടുകൂടി എന്തെങ്കിലും തീരുമാനം എടുക്കാന്‍ കഴിയുന്നില്ല. പിന്നെങ്ങനെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും? രാജ്യം മുന്നോട്ട് പോകും?

(ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന്, അജ്ഞാത ഫോട്ടോഗ്രാഫര്‍ക്ക് നന്ദി;കടപ്പാട്)

(ഇത് കൂടി വായിച്ചോളൂ )

45 comments:

ASOKAN T UNNI said...

കല്ലണയിൽ എത്ര അടി വെള്ളം നിലവിലുണ്ട്...?

എത്ര ഭുകംബങ്ങൾ കല്ലണയോടു ചേർന്ന് അടുത്ത കാലത്തുണ്ടായി...?

കല്ലണയിൽ എന്തെങ്കിലും ചെയ്യുന്നതിനു അതു നില്ക്കുന്ന സംസ്താനത്തിനു
ആരോടെങ്കിലും അനുവാദം ചോദിക്കേണ്ടതുണ്ടോ...?

കല്ലണയിലെ ജലം മറ്റേതെങ്കിലും സംസ്താനത്തിനു മുഖം കഴുകാനെങ്കിലും കൊടുക്കുന്നുണ്ടോ...?

കല്ലണയോടു ചേർന്ന വൃഷ്ടിപ്രദേശത്ത് വർഷത്തിൽ എത്ര സെന്റീമീറ്റർ മഴ പെയ്യുന്നുണ്ട്...?

K.P.Sukumaran said...

കല്ലണയുടെ കാര്യം ഈ പോസ്റ്റില്‍ പറഞ്ഞു എന്ന് മാത്രം. T.U. അശോകന്റെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാനുള്ള ബാധ്യത എനിക്കില്ല. മുല്ലപെരിയാര്‍ അണക്കെട്ട് ഇപ്പോള്‍ ഉള്ളത് ഇടിച്ച് മറ്റൊന്ന് പുതിയതായി പണിയണമെങ്കില്‍ അങ്ങനെ ചെയ്യുക തന്നെ വേണം. കല്ലണക്ക് ഒരു കേടും ഇല്ലെങ്കില്‍ മുല്ലപെരിയാറിനും കേട് ഉണ്ടാവില്ല എന്നാരെങ്കിലും പറയുമോ? അതേ സമയം അണക്കെട്ട് പൊളിയാന്‍ പോകുന്നേ, ജനങ്ങള്‍ ഒലിച്ചുപോകുമേ എന്ന് നെലോളിച്ചോണ്ടിരുന്നാല്‍ മതിയോ? പുതിയത് കെട്ടുന്നത് വരെ അപകടം ഒന്നും വരില്ല എന്ന് ആരെങ്കിലും ഗ്യാരണ്ടി തന്നിട്ടുണ്ടോ? അതും ആലോചിക്കണം എന്ന് ഒരു ഇന്ത്യക്കാരന്റെ ലവലില്‍ ഞാന്‍ എഴുതിയ പോസ്റ്റാണിത്.

മാണിക്യം said...

"മുല്ലപെരിയാര്‍ പ്രശ്നം ആരംഭിച്ചപ്പോള്‍ തന്നെ അതൊരു തമിഴ്-മലയാളി പ്രശ്നമായാണ് അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യയിലെ ഒരു പ്രശ്നമായി എല്ല്ലാവരും കണ്ടിരുന്നുവെങ്കില്‍ ഇത് എത്രയോ മുന്‍പേ പരിഹരിക്കപ്പെട്ടിരിക്കും. ഏത് പ്രശ്നം വന്നാലും അത് ഭരിക്കുന്ന സര്‍ക്കാരിനെ അടിക്കാന്‍ ഭരിക്കാത്ത പാര്‍ട്ടിക്കാര്‍ വടിയായി ഉപയോഗപ്പെടുത്തുന്നതാണ് നമ്മുടെ ശാപവും പ്രശ്നങ്ങള്‍ തീരാതിരിക്കാനുള്ള കാരണവും. രാഷ്ട്രീയക്കാര്‍ക്ക് ജനങ്ങളെ പേടിക്കേണ്ടി വരുന്നു. ഭരിക്കാത്ത പാര്‍ട്ടിക്കാരന്റെ പ്രചാരണത്തില്‍ പെട്ട് തങ്ങള്‍ക്ക് വോട്ട് കുറഞ്ഞുപോകുമോ എന്നാണ് ഭരിക്കുന്ന പാര്‍ട്ടിക്കാരന്റെ പേടി. പ്രശ്നം എന്തോ ആയിക്കോട്ടെ, അത് എന്തായാല്‍ നമുക്കെന്താണ്, ഭരിക്കുന്ന പാര്‍ട്ടിക്കാരന് കിട്ടുന്ന വോട്ടില്‍ നിന്ന് തങ്ങള്‍ക്കെന്തെങ്കിലും കിട്ടുമോ എന്നാണ് ഭരിക്കാത്ത പാര്‍ട്ടിക്കാരന്റെ നോട്ടം. ഇങ്ങനെയുള്ള രാഷ്ട്രീയാഭ്യാസം നടത്തുന്ന എല്ലാ നേതാക്കള്‍ക്കും അവരെ സംരക്ഷിക്കാന്‍ അണികളുമുണ്ട്. അത്കൊണ്ട് ഒരു രാഷ്ട്രീയക്കാരനും ഇച്ഛാശക്തിയോടുകൂടി എന്തെങ്കിലും തീരുമാനം എടുക്കാന്‍ കഴിയുന്നില്ല. പിന്നെങ്ങനെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും?
രാജ്യം മുന്നോട്ട് പോകും????

ഇതാണ് സത്യാവസ്ഥ.!!

Anonymous said...

ഇവിടത്തെ മീഡിയക്ക് വേണ്ടത് സെന്‍സേഷന്‍, ഇവിടത്തെ പ്രതിപക്ഷത്തിന് വേണ്ടത് പിറവം എങ്ങിനെ എങ്കിലും അട്ടിമറിച്ചു ജയിക്കണം, അതിനുള്ള ഒരു എന്‍ഡോ സള്‍ഫാന്‍ ആണ് ഈ മുല്ലപ്പെരിയാര്‍

കൈരളി ടീ വി നേരം വെളുക്കുമ്പോള്‍ മുതല്‍ കാണിച്ചു ജനങ്ങളെ ഭയപ്പെടുത്തുന്നത് അതിനു വേണ്ടി ആണ്

ഭൂകമ്പം ഉണ്ടായാല്‍ മുല്ലപെരിയാര്‍ മാത്രമല്ല ഇടുക്കിയും തകരാം

ഇതിനു ഒരു തീരുമാനം എടുക്കാന്‍ കഴിവുള്ള തലമുറ അല്ല ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത്

കേന്ദ്രത്തിലെ ഭരണം നില നിര്‍ത്തുന്ന ഡീ എം കെ , കേരളത്തിലെ ഭരണം നില നിര്‍ത്തുന്ന എല്ലാ ഈര്‍ക്കിലി പാര്‍ട്ടികള്‍, amist of this Manmohan singh government is in a standstill position even to take care of Telangana issues which are more violent.

ഈ ഒരു സിച്ചുവേഷനില്‍ ഉമ്മന്‍ ചാണ്ടി ഒരു വിധം ഭംഗിയായി കാര്യങ്ങള്‍ നിര്‍വഹിക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം

പുതിയ ഒരു ഡാം കെട്ടുമ്പോഴത്തെ പാരിസ്തിതിക പ്രശ്നങ്ങള്‍ അതിനു വേണ്ട സമയം കൊണ്ട്രാക്റ്റ് അതിലെ അഴിമതി , ജപ്പാന്‍ കുടിവെള്ളം എന്ന പേരില്‍ കുറച്ചു പൈപ്പ് ഇടാന്‍ പോലും അഞ്ചു വര്ഷം കഴിഞ്ഞിട്ട് പോലും കഴിയാത്ത നമ്മുടെ കെടുകാര്യസ്ഥത

ഇതൊക്കെ വച്ച് നോക്കിയാല്‍ ആവശ്യമില്ലാത്ത പരിഭ്രാന്തി പരതാതിരിക്കാന്‍ ആണ് മീഡിയ ശ്രമിക്കേണ്ടത്

ആരോട് പറയാന്‍

ChethuVasu said...

എന്താ പ്രശ്നം എന്ന് വച്ചാല്‍ .. ഈ ജനാധിപത്യം അതാണ്‌ പ്രശ്നം ! പ്രശ്നപരിഹാരത്തിനായി ആരെങ്കിലും ഒന്ന് വിട്ടു വീഴ്ച ചെയ്താല്‍ ആയ ഒറ്റ കാരണം കൊണ്ട് ജനം അവരെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കും. പിന്നെ എന്ത് ചെയ്യും ! ജനങ്ങളുടെ ആഗ്രഹമല്ലേ ജനാധിപത്യത്തില്‍ മര്‍മ പ്രധാനം !! നിവൃത്തിയില്ല !!

Sankar said...

കല്ലണ കാവേരിയിലെ ജലം ചെറിയ കൈവഴികളായി തിരിച്ചുവിടാനുള്ള തടയണ മാത്രമാണ്.309മീറ്റര്‍ നീളത്തിലും 20മീറ്റര്‍ വീതിയിലും 5.5മീറ്റര്‍ മാത്രം ഉയരവുമുള്ള സമുദ്രനിരപ്പില്‍ സ്ഥിതിചെയ്യുന്ന ഒന്നാണ്.ഇതിനു ജലസംഭരണി ഒന്നുമില്ല.

നിരക്ഷരൻ said...

മുല്ലപ്പെരിയാർ പ്രശ്നം നാളെ തീർക്കണമെങ്കിൽ നാളെ തീർക്കാനാനുള്ള ഒരു പോംവഴി എനിക്ക് നിർദ്ദേശിക്കാനുണ്ട്. നിർദ്ദേശം മാത്രം. തീരുമാനിക്കേണ്ടത് കേരളത്തിലെ ജനങ്ങളും സർക്കാരുമാണ്.

നിർദ്ദേശം :‌- ഏക്കറിന് 5 രൂപയായിരുന്നു ബ്രിട്ടീഷുകാരന്റെ കാലത്തുണ്ടാക്കിയ പാട്ടക്കരാൻ തുക. അതായത് 8000 ഗുനം 5 സമം 40,000 രൂപ. ഏക്കറിന് 30 രൂപയാണ് അച്ചുതമേനോന്റെ കാലത്ത് പുതുക്കിയ പാട്ടക്കരാരിലെ തുക. എന്നുവെച്ചാൽ 8000ഗുണം 30 സമം 2,40,000 രൂപയാണ് വർഷാവർഷം കേരളത്തിന് കിട്ടുന്നത്.

പുതിയ ഡാമുണ്ടാക്കിയാലും തമിഴ്‌നാടിന് ഇപ്പോൾ കൊടുക്കുന്ന അത്രയും വെള്ളം കൊടുക്കാമെന്ന് കേരളം പറയുന്നുണ്ട്. പക്ഷെ അപ്പോൾ കരാർ തുക എത്രയായിരിക്കും എന്നതിനെപ്പറ്റി പറയുന്നില്ല. തീർച്ചയായും അത് കോടികളിൽത്തന്നെ ആയിരിക്കും. ആ തുകയാണ് തമിഴ്‌നാടിന്റെ പേടിസ്വപ്നം. അതിനെ ഭയന്നാണ് അവർ പുതിയ ഡാമിനെ ഏതിർക്കുന്നത്. പുതിയ ഡാം വന്നാലും എത്ര വേണമെങ്കിലും വെള്ളം ഇപ്പോളത്തെ കരാർ തുക നിരക്കിൽത്തന്നെ തരാമെന്ന് കേരളം പറഞ്ഞാൽ ആ നിമിഷം എതിർപ്പുകൾ എല്ലാം നീങ്ങും. പക്ഷെ അത് പറയാനാവുമോ കേരളമക്കൾക്കും കേരള സർക്കാരിനും ? ആലോചിച്ച് തീരുമാനിക്കേണ്ട വിഷയമാണ്. എന്തായാലും 35 ലക്ഷം ജീവിതത്തേക്കാൾ വലുതല്ല കുറേ കോടികൾ.

Basheer Vallikkunnu said...

മാഷുടെ ലേഖനം വായിച്ചു. പതിവ് പോലെ സ്വതസിദ്ധമായ ശൈലിയില്‍ വേറിട്ട ഒരു കാഴ്ചപ്പാട് അവതരിപ്പിച്ചു. പ്രശ്നത്തെ വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്യുക വഴി നമുക്ക് നമ്മുടെ തന്നെ വീക്ഷണങ്ങളെ ചെത്തി മിനുക്കിയെടുക്കാന്‍ പറ്റും. അതിനീ ലേഖനം ഉപകരിക്കും. ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നം ഒരു വശത്തും കരാര്‍ പാലനത്തിന്റെ അനിവാര്യത മറുവശത്തുമായി വരുമ്പോള്‍ ജീവന്റെ സംരക്ഷണം ആണ് പ്രധാനമായി കാണേണ്ടത്. മുല്ലപ്പെരിയാറിന്റെ സുരക്ഷയുടെ കാര്യത്തില്‍ വിദഗ്ധ ഏജന്‍സികള്‍ തന്നെ ആശങ്ക പറഞ്ഞു കഴിഞ്ഞു. ഭൂചലനങ്ങള്‍ ഉണ്ടായിക്കോണ്ടേ ഇരിക്കുന്നു. ഇവിടെ ജനങ്ങളുടെ ജീവന്റെ സുരക്ഷ വളരെ പ്രധാനമാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ താഴ്ത്തി ഡാമിന്റെ പ്രഷര്‍ കുറയ്ക്കുക. ഒരപകടം ഉണ്ടായാല്‍ തന്നെ അതിന്റെ ഭീകര വ്യാപ്തി കുറക്കാന്‍ ഇത് വഴി സാധിക്കും. അതേസമയം പുതിയ ഡാമിന്റെ നിര്‍മാണം ത്വരിതപ്പെടുത്തുക. അത് വഴി കേരളത്തിനു ജീവസുരക്ഷയും തമിഴ്നാടിനു ജലസുരക്ഷയും ലഭിക്കും. ഭൂചലനങ്ങള്‍ ഉണ്ടാകുമോ ഇല്ലയോ എന്നത് നമുക്ക് പ്രവചിക്കുക വയ്യ. പക്ഷേ ഇത്തരം ചെറിയ മുന്നൊരുക്കങ്ങള്‍ എങ്കിലും നടത്തിയില്ലെങ്കില്‍ അവിടെ ജീവിക്കുന്ന ജനങ്ങളുടെ ഭീതി എങ്ങനെ കുറക്കാന്‍ കഴിയും?. ലക്ഷക്കണക്കിന്‌ ജനങ്ങളെ അവരുടെ വീടും കൃഷിയിടവും ഉപേക്ഷിച്ചു മറ്റൊരു സ്ഥലത്ത് കുടിയിരുത്തുക അത്ര എളുപ്പമല്ല. അതിനേക്കാള്‍ എളുപ്പമാണ് ഡാമിന്റെ ജലനിരപ്പ്‌ താഴ്ത്തുക എന്നത്. മറ്റൊരു ഡാം കെട്ടിത്തീരുന്നത് വരെ നിലവിലുള്ള ഡാമിനെ ബലപ്പെടുത്തുന്ന എന്തും ചെയ്യുകയുമാവാം. ഞാനെന്റെ ബ്ലോഗില്‍ പറഞ്ഞ പോലെ തമിഴന്മാരെപ്പോലുള്ള ഒരു അതിവൈകാരിക സമൂഹത്തോട് അതേ നാണയത്തില്‍ നമുക്ക് പ്രതികരിക്കുക നമുക്ക് വയ്യെങ്കിലും സാധാരണക്കാരന്റെ ആശങ്കയും പ്രതിഷേധവും നാം പുറത്തു അറിയിച്ചേ മതിയാവൂ. രാഷ്ട്രീയം കളിക്കുന്നവര്‍ അത് കളിച്ചു കൊണ്ടിരിക്കും. പക്ഷേ ലക്ഷം ജനങ്ങളുടെ ആശങ്കകളെ നമുക്ക് അങ്ങിനെ തള്ളിക്കളയാന്‍ ആവില്ല.

manoos said...

എന്തോ അപകടം ഈ മുല്ലപ്പെരിയാറില്‍ മണക്കുന്നു അത് ഡാം പൊട്ടി ഉണ്ടാകുന്നതല്ല , ഒരു രാഷ്ട്രീയ പാര്‍ടിയുടെ ആള്‍ക്കാര്‍ പോലും മിണ്ടാതിരിക്കുമ്പോള്‍ (ഉപ തെരഞ്ഞെടുപ്പിന്റെ സമയം ആയിട്ടുപോലും ) എന്തക്കയോ വശപിശാക് തോന്നുന്നു ,,, ഒരു കാശ്മീര്‍ പ്രശ്നത്തില്‍ ചീട്ടിപോയ ഐ എസ ഐ , വേറൊരു രൂപത്തില്‍ വന്നത് ആണോ എന്ന് , FB യില്‍ വായിച്ച ഒരു നോടിലെ പ്പോലെ ഇതിനു വേണ്ടി ഏറ്റവും ഖോര ഖോരം പ്രസങ്ങിക്കുന്നവര്‍ അക്കൌന്റ്റ്‌ തുടങ്ങിയിട്ട് കഷ്ടി ഒരു മാസമേ ആയിട്ടുള്ളൂ ,,,, എന്തോ എന്റെ അഭിപ്രായം പറഞ്ഞു ,,,, പത്തു വായിച്ചിട്ട് വേണേല്‍ എന്നെ തെറി പറഞ്ഞോ പക്ഷെ രാജ്യദ്രോഹി എന്നാ വാക്ക് ഉപയോഗിക്കരുത്

K.P.Sukumaran said...

നിരക്ഷരന്റെ നിര്‍ദ്ദേശത്തെ ഞാന്‍ ചില കൂട്ടിച്ചേര്‍ക്കലോടുകൂടി പിന്താങ്ങുന്നു. ഇങ്ങനെയാണ് പോസിറ്റീവായി നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവരേണ്ടത്. അല്ലാതെ എല്ലാം വൈകാരികമായി എടുത്ത് പരസ്പരം കുറ്റപ്പെടുത്തിയത്കൊണ്ട് എന്ത് കാര്യം.

അണക്കെട്ട് കെട്ടാനുള്ള ചെലവ് തമിഴ്നാട് സര്‍ക്കാര്‍ വഹിക്കുക. അച്ചുതമേനോന്റെ കാലത്ത് പുതുക്കിയ പാട്ടക്കരാറിലെ തുക ഇന്നത്തെ നിലയ്ക്ക് വേണമെങ്കില്‍ വീണ്ടും പുതുക്കുക. അങ്ങനെ പുതുക്കുമ്പോള്‍ അണക്കെട്ട് നിര്‍മ്മിക്കാനുള്ള ചെലവ് തമിഴ്നാടാണ് വഹിക്കുന്നത് എന്ന കാര്യം കണക്കിലെടുക്കണം. കേരളത്തിന് വരവേയുള്ളൂ ചെലവില്ല. (നമ്മുടെ സ്ഥലമല്ലേ, വെള്ളമല്ലേ എന്നൊന്നും പറയരുത്. ആ വെള്ളം വറ്റിച്ച് സ്ഥലം കേരളത്തിലുള്ളവര്‍ വീതം വയ്ക്കാനൊന്നും പോകുന്നില്ലല്ലൊ) ഇതാണ് ഞാന്‍ നിര്‍ദ്ദേശിക്കുന്ന കൂട്ടിച്ചേര്‍ക്കല്‍.

ഇങ്ങനെ ഞാന്‍ പറയാന്‍ കാരണമുണ്ട്, അണക്കെട്ട് കെട്ടാനുള്ള പണം കേരളം വഹിക്കുകയും വെള്ളം തമിഴ്നാടിന് കൊടുക്കുകയും വേണം അങ്ങനെ സമ്മതിച്ചാല്‍ മാധ്യസ്ഥം വഹിക്കാമെന്ന് ഏതോ കേന്ദ്രന്‍ പറഞ്ഞതായി പത്രത്തില്‍ വായിച്ചിരുന്നു. ഉള്ളതാണോ എന്നറിയില്ല.

നമുക്ക് ബൂലോഗര്‍ക്ക് എന്ത്കൊണ്ട് ഈ നിര്‍ദ്ദേശം കേരള-തമിഴ്നാട് സര്‍ക്കാരുകളുടെ പരിഗണനയ്ക്ക് വെച്ചുകൂട?

ഒരു ഹരജി തയ്യാ‍റാക്കി ബൂലോഗരുടെ ഒപ്പും ശേഖരിച്ച് നമുക്ക് രണ്ട് സംസ്ഥാനങ്ങളിലെയും അധികാ‍രികളെ കാണാലോ. നിരക്ഷരന്‍ തന്നെ മുന്‍‌കൈ എടുക്കൂ . എന്തായാലും ബൂലോഗത്ത് നിരക്ഷരന്‍ തന്നെയാണല്ലൊ ആദ്യം മുതലേ മുല്ലപെരിയാര്‍ ഇഷ്യൂ ഉയര്‍ത്തിക്കൊണ്ടുവന്നത് :)

ബയാന്‍ said...

ഇതല്ലേ അതിലും നല്ലത്; ഭാവിയില്‍ വെള്ളം എന്നത് യുദ്ധം ചെയ്യാന്‍ വരെ കാരണമാക്കുന്ന ഒന്നായിരിക്കും.

ChethuVasu said...

നിരക്ഷരന്റെ നിര്‍ദ്ദേശം സ്വാഗതാര്‍ഹാമാണ് . നല്ല പോം വഴി തന്നെ !

പക്ഷെ ജനാധിപത്യത്തില്‍ ഇത് പരസ്യമായി നടപ്പാക്കാന്‍ പറ്റുമോ എന്നതാണ് പ്രശനം ! കാരണം സംസ്ഥാനത്തിന്റെ സ്വത്ത് വെറുതെ കൊടുക്കുന്നു , അതി ഇവിടത്തെ വികസനത്തിന്‌ ഉപയോഗിച്ച് കൂടെ എന്ന് ചിലര്‍ പറഞ്ഞാല്‍ ഒരു നല്ല ശതമാനം ആളുകള്‍ അത് ന്യായമായി കാണും .. ഇവിടെ ജയിക്കാനും തോല്‍ക്കാനും ഒരു രണ്ടു ശതമാനം വോട്ടു മാറി മറഞ്ഞാല്‍ മതിയല്ലോ .

മറ്റൊരു പ്രശ്നം സാങ്കേതികമായി ഉള്ളത് , പുതിയ തടയണ ഇത്ര കണ്ടു വെള്ളത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതയിരിക്കുമോ എന്നതാണ് .അങ്ങനെ അല്ലെങ്കില്‍ അതും തമിഴ്നാട് രാഷ്ട്രീയത്തിന് സമ്മതിക്കാന്‍ ആവുന്ന ഒന്നായിരിക്കില്ല .

പകരമായി കേരളത്തിലേക്ക് തമിഴ്നാടില്‍ നിന്നും കുറഞ്ഞ വിലക്ക് അരി ചോദിച്ചാലോ ..? നമ്മളുടെ വെള്ളമല്ലേ ഒന്നുമില്ലെങ്കിലും ആ നെല്ലിന്റെ പിന്നില്‍ ..? ;-)

K.P.Sukumaran said...

yaraLava~യരലവ ഒരു പത്രറിപ്പോര്‍ട്ടിന്റെ ലിങ്കാണ് മേലെ കൊടുത്തിട്ടുള്ളത്. വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന മട്ടിലാണ് നിരുത്തരവാദപരമായി പത്ര-ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ ഇപ്പോള്‍ വാര്‍ത്തകള്‍ നല്‍കുന്നത്. ഇക്കാരണം കൊണ്ട് പൌരജനങ്ങളുടെ അഭിപ്രായരൂപീകരണം തെറ്റിലേക്ക് പോകുന്നുണ്ട്.

പുതിയ ഡാമിന് തമിഴ്നാടിന്റെ അനുമതി കേരളത്തിന് ആവശ്യമില്ലെന്ന് നിയമോപദേശം കിട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടര്‍ പറയുന്നത്. എവിടെ നിന്നാണ് റിപ്പോര്‍ട്ടര്‍ക്ക് ഈ വാര്‍ത്ത കിട്ടിയിരിക്കുക? ഇനി നിയമോപദേശത്തിന്റെ കാര്യം. നിയമോപദേശം എന്നത് ഇവിടെ ആര്‍ക്കും സുലഭമായി കിട്ടും. എന്താണതിനൊക്കെ വില? അച്യുതാനന്ദനും കുഞ്ഞാലിക്കുട്ടിക്കും അവരവര്‍ക്കാവശ്യമുള്ള നിയമോപദേശങ്ങള്‍ അപ്പപ്പോള്‍ കിട്ടി വരുന്നുണ്ട്.

മുല്ലപെരിയാര്‍ ഇഷ്യു കോടതിയുടെ പരിഗണനയിലാണ്. അതാണ് സര്‍ക്കാര്‍ കണക്കിലെടുക്കേണ്ടത്.

പുതിയ അണക്കെട്ടിന് തമിഴ്നാടിന്റെ അനുമതി വേണ്ടെന്നാണ് പോലും നിയമോപദേശം. അങ്ങനെ അനുമതി വേണമെന്ന് ആരാണ് പറയുന്നത്? അതും നിലവിലുള്ള അണക്കെട്ടിന്റെ 1300 അടി താഴ്ചയില്‍ കേരളത്തിന്റെ സ്വന്തം സ്ഥലത്ത് സ്വന്തം പണം മുടക്കി നിര്‍മ്മിക്കാന്‍.

അപ്രകാരം അണക്കെട്ട് കെട്ടിയിട്ട് ഇപ്പോഴുള്ള അണക്കെട്ട് ഇടിക്കുമോ? അവിടെയായിരിക്കും പ്രശ്നങ്ങള്‍ ഉയര്‍ന്നു വരിക. ഒന്നാമത് പാട്ടക്കരാര്‍. തമിഴ്നാടുമായി സമവായത്തില്‍ എത്താതെ ഏകപക്ഷീയമായി മുന്നോട്ട് പോയാല്‍ ഉണ്ടാവുന്ന അന്തര്‍സംസ്ഥാന സംഘര്‍ഷങ്ങള്‍. 1300 അടി താഴ്ചയില്‍ അണക്കെട്ട് കെട്ടിയാല്‍ തമിഴ്നാട്ടിലേക്കുള്ള നീരൊഴുക്ക് ബാധിക്കുകയില്ല എന്ന് ഇവിടെ നിന്ന് പറഞ്ഞാല്‍ മതിയോ? അത് തമിഴ്നാടിനും ബോധ്യമാകണ്ടേ? തമിഴ്നാടിന് വെള്ളം കൊടുക്കാനായിട്ട് മാത്രം കെട്ടുന്ന അണക്ക് കേരളം പണം മുടക്കുന്നതെന്തിന്?

ഇതൊക്കെ ചുമ്മാ പറയുന്നതാണ്. ഇതൊന്നും പ്രശ്നപരിഹാരത്തിനുള്ള വഴികളല്ല.പുതിയ അണ നിര്‍മ്മിക്കാന്‍ തമിഴ്നാടുമായി സമവായമാണ് വേണ്ടത്. അല്ലാതെ അനുമതിയല്ല.

എത്രയും പെട്ടെന്ന് ഈ പ്രശ്നം കോടതിക്ക് പുറത്ത് എത്തിച്ച്, ഒരു മേശക്ക് ചുറ്റും രണ്ട് സംസ്ഥാ‍നത്തെയും നേതാക്കളും അധികാരികളും വിദഗ്ദ്ധരും (മീഡിയക്കാരെ അടുപ്പിക്കരുത്)ഇരുന്ന് മുന്‍‌വിധിയില്ലാതെ സംസാരിച്ച് പരിഹാരം കാണുന്നതാണ് ഒന്നാമത്തെ വഴി. കോടതി വിധിക്ക് കാ‍ത്ത് നിന്ന് ആ വിധി അനുസരിക്കുകയാണ് രണ്ടാമത്തെ വഴി. ഈ രണ്ട് വഴിയേയുള്ളൂ. അല്ലാതെ നിയമോപദേശത്തിന് അതെഴുതി നല്‍കിയ കടലാസിന്റെ വില പോലുമില്ല.

ബയാന്‍ said...

കെപിയെസേ; അപ്പോ‘കോടതി’ വെറും നോക്കുകുത്തിയാണോ ? ഇത്രയും അടിയന്തിരമായ ഒരു കാര്യത്തില്‍ നമ്മുടെ വ്യവസ്ഥയുടെ നിസ്സഹായതയ്ക്ക് മുന്നില്‍ ഏറ്റവും വലിയ ജനാധിപത്യം തലതാഴ്തട്ടെ.

kaalidaasan said...

>>>അണക്കെട്ട് കെട്ടാനുള്ള ചെലവ് തമിഴ്നാട് സര്‍ക്കാര്‍ വഹിക്കുക. അച്ചുതമേനോന്റെ കാലത്ത് പുതുക്കിയ പാട്ടക്കരാറിലെ തുക ഇന്നത്തെ നിലയ്ക്ക് വേണമെങ്കില്‍ വീണ്ടും പുതുക്കുക. അങ്ങനെ പുതുക്കുമ്പോള്‍ അണക്കെട്ട് നിര്‍മ്മിക്കാനുള്ള ചെലവ് തമിഴ്നാടാണ് വഹിക്കുന്നത് എന്ന കാര്യം കണക്കിലെടുക്കണം. കേരളത്തിന് വരവേയുള്ളൂ ചെലവില്ല. (നമ്മുടെ സ്ഥലമല്ലേ, വെള്ളമല്ലേ എന്നൊന്നും പറയരുത്. ആ വെള്ളം വറ്റിച്ച് സ്ഥലം കേരളത്തിലുള്ളവര്‍ വീതം വയ്ക്കാനൊന്നും പോകുന്നില്ലല്ലൊ)<<<

എത്ര ലളിതമായി ഈ വിഷയം പണത്തില്‍ കൊണ്ടു കെട്ടിയിരിക്കുന്നു. ഇത്ര നിസാരമാണോ ഈ പ്രശ്നം?

പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ കേരളവും തമിഴ്നാടും 1979 ല്‍ സംയുക്ത സര്‍വെ നടത്തി സ്ഥലം കണ്ടെത്തിയിരുന്നു. അതിനു ശേഷം അവര്‍ അതില്‍ നിന്നു പിന്നാക്കം പോയി. ഇപ്പോള്‍ പുതിയ അണ എന്ന ആശയത്തെ ഇതു വരെ തമിഴ് നാട് എതിര്‍ക്കുന്നു. അത് മൂന്നാം കിട രാഷ്ട്രീയമാണ്. തമിഴ് നാടിന്റെ മൂന്നാം കിട രാഷ്ട്രീയം. അതുകൊണ്ട് ഇത് മുഖ വിലക്കെടുക്കാന്‍ പ്രയാസമുണ്ട്. ഇതാണു തമിഴ് നാടിന്റെ ആവശ്യമെന്ന് ഇവര്‍ ഇതു വരെ പറഞ്ഞിട്ടില്ല. അനേകം വട്ടം ചര്‍ച്ചകള്‍ നടത്തിയപ്പോഴൊന്നും ഈ വിഷയം ഉയര്‍ന്ന് വന്നിട്ടില്ല.

കുറഞ്ഞ വിലക്ക് വെള്ളം ലഭിക്കുക എന്നതാണ്, അവരുടെ ലക്ഷ്യമെങ്കില്‍ അതനുവദിച്ചു കൊടുക്കാന്‍ പറ്റില്ല. ആത്മാഭിമാനമുള്ള ആര്‍ക്കും അതനുവദിക്കാന്‍ ആകില്ല. നിസാര വിലക്ക് അവര്‍ നമുക്ക് അരിയും പച്ചക്കറികളും നല്‍കുമെങ്കില്‍ ഈ നിര്‍ദ്ദേശം പരിഗണിക്കാം എന്നു മാത്രം.

സാമ്പത്തിക വിഗഗ്ദ്ധനായ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടുത്ത കാലത്ത് പറഞ്ഞത്, വില കമ്പോളം നിശ്ചയിക്കും എന്നാണ്. അടിക്കടി ഇന്ധന വില കൂടിയപ്പോളാണത് പറഞ്ഞത്. തമിഴ് നാടു തരുന്ന പച്ചക്കറിയുടെയും അരിയുടെയും വില നിശ്ചയിക്കുന്നത് നമ്മളല്ല. കമ്പോളമാണ്. അതേ മാന്ദണ്ഡപ്രകാരം വെള്ളത്തിന്റെ വിലയും കമ്പോളം നിശ്ചയിക്കണം.

ഇതിലെ പ്രശ്നം വെറും രാഷ്ട്രീയമാണ്. ആരു ഭരിച്ചാലും കേന്ദ്ര സര്‍ക്കാരില്‍ സ്വാധീനമുണ്ടാക്കി, തമിഴ് രാഷ്ട്രീയക്കാര്‍, ഡി എം കെ ആയാലും എ ഡി എം കെ ആയാലും  തമിഴ് വികാരം ഉണര്‍ത്തി, തമിഴരെ ഇളകി വിടുന്നു. സമ്മര്‍ദ്ദം ചെലുത്തി അനര്‍ഹമായത് നേടി എടുക്കുന്നു. മലയാളികള്‍ അത് വെറുതെ നോക്കി നില്‍ക്കുന്നു.

ശ്രീ സുകുമാരന്‍ നിര്‍ദ്ദേശിക്കുന്നതുപോലെ തമിഴ് നാട് കേരളത്തില്‍ അണ നിര്‍മ്മിക്കേണ്ട അവശ്യമില്ല. കേരളത്തിന്റെ മണ്ണില്‍ അണ കേരളമാണു നിര്‍മ്മിക്കേണ്ടത്. . വെള്ളം തമിഴ് നാടിനു കൊടുക്കാം. അണയുടെ നിയന്ത്രണം കേരളത്തിനായിരിക്കണം.

കോടതി തീരുമാനിച്ചാലും, കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചാലും 999 വര്‍ഷത്തേക്കുള്ള പാട്ടം എന്ന അസംബന്ധം അവസാനിപ്പിക്കണം. ലോകത്തൊരിടത്തും ഇല്ലാത്ത ഒരു വിചിത്ര വ്യവസ്ഥയാണത്. തമിഴ് നാട് ആ വ്യവസ്ഥയില്‍ കടിച്ചു തൂങ്ങിയാണ്, സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കുന്നത്. അത് ബ്രിട്ടീഷ് കാര്‍  ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഭീക്ഷണി പ്രയോഗിച്ച് ഉണ്ടാക്കിയ കരാറാണ്. അത് സ്വതന്ത്ര ഇന്‍ഡ്യക്ക് ബാധകമല്ല എന്ന് കോടതിയോ സര്‍ക്കാരോ വ്യക്തമാക്കണം. അത് അസാധുവാക്കിയില്ലെങ്കില്‍ ഈ പ്രശ്നം പരിഹരിക്കാന്‍ ആകില്ല. എന്നിട്ട് ഒരു ക്ളീന്‍ സ്ലേറ്റില്‍ നിന്നും ആരംഭിക്കണം. പുതിയ അണ നിര്‍മ്മിക്കണം. പുതിയ കരാറുണ്ടാക്കണം.തമിഴ് നാടിന്‌ ആവശ്യമുണ്ടെങ്കില്‍ പുതിയ കരാര്‍ വ്യവസ്ഥ അനുസരിച്ച് വെള്ളം കൊണ്ടുപോകാം. മറ്റ് അണകളില്‍ നിന്നും വെള്ളം കൊണ്ടു പോകുന്ന പോലെ.

കൂടുതല്‍ ഇവിടെ എഴുതിയിട്ടുണ്ട്.

http://kaalidaasan-currentaffairs.blogspot.com/2011/11/blog-post_27.html

ഇ.എ.സജിം തട്ടത്തുമല said...

മുല്ലപ്പെരിയാർ ഇപ്പോൾ ജനജീവിതത്തിനുമേൽ ഉയർത്തുന്ന ഭീഷണി ഒരു പക്ഷെ മാധ്യമ സൃഷ്ടിയാണെന്ന് ആരെങ്കിലും സമർത്ഥിച്ചാൽ പോലും അപകടസൂചന അവഗണിക്കാവുന്നതല്ല. പുതിയ അണക്കെട്ട് എന്നായാലും നിർമ്മിച്ചേ മതിയാകൂ.പുതിയത് കെട്ടിത്തീരും മുമ്പ് ദുരന്തമുണ്ടായാലോ എന്ന ചോദ്യം ഇവിടെ പ്രസക്തമല്ല. ഇപ്പോൾ മുല്ലപ്പെരിയാറിൽ എന്തെങ്കിലും സംഭവിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ നേരിടാനുള്ള സർവ്വസന്നാഹങ്ങൾ ഒരുക്കുകയാണു വേണ്ടത്.താൽകാലിക പുനരധിവാസത്തിനുള്ള സംവിധാനങ്ങൾ ഒരുക്കാൻ വൈകുന്നത് ബുദ്ധിയല്ല. മുല്ലപ്പെരിയാർ ഉയർത്തുന്ന അപകടഭീഷണി ഏതെങ്കിലും ജ്യോത്സ്യന്റെ പ്രവചനമല്ലാ എന്നു നാം മനസിലാക്കണം. സ്വത്തിന്റെ കാര്യം പോട്ടെ, നമ്മുടെ ജനങ്ങളുടെ ജീവൻ എങ്ങനെ സംരക്ഷിക്കാം എന്നതിലാണ് നാം അടിയന്തിര ശ്രദ്ധ പതിക്കേണ്ടത്. പുതിയ ഡാമും പുതുക്കിപ്പണീയലും കരാറുമൊക്കെ പിന്നീടുള്ള കാര്യങ്ങളാണ്. നിരക്ഷരൻ മുന്നോട്ട് വച്ച നിർദ്ദേശം കൊള്ളാം. പക്ഷെ എനിക്ക് പറയാനുള്ളത് അവർക്ക് ഫ്രീയായിത്തന്നെ വെള്ളം കൊടുത്താലും വേണ്ടില്ല. പുണ്യവും കിട്ടും ജീവനും സംരക്ഷിക്കാം. ജീവനല്ലേ വലുത്. നിവൃത്തികെട്ടാൽ പിന്നെ എന്താ ചെയ്യുക? ഇനിയും ചിലർ മുല്ലപ്പെരിയാർ പൊട്ടിയാലെന്നല്ല, കേരളം മൊത്തം ഒരു ഭൂകമ്പമുണ്ടായാലോ, അതുമല്ലെങ്കിൽ ലോകം തന്നെ ഒരു വേള അവസാനിച്ചുകൂടെന്നുണ്ടോ എന്നൊക്കെ ചോദിച്ച് ഈ വിഷയത്തിന്റെ ഗൌരവം കുറച്ചാലെന്തു ചെയ്യാൻ? നമ്മുടെ അറിവിൽ‌പ്പെടുന്ന അപകടങ്ങൾക്കെതിരെയല്ലേ നമുക്ക് മുൻ കരുതലുകൾ എടുക്കാൻ കഴിയൂ. ലോകാവസാനത്തിനെതിരെ മുൻ കരുതലെടുത്തിട്ടുവേണോ മുല്ലാപ്പെരിയാർ അപകടത്തിനെതിരെ മുൻ കരുതലെടുക്കാൻ?

ഇ.എ.സജിം തട്ടത്തുമല said...

http://easajim.blogspot.com/2011/11/blog-post_27.html

ChethuVasu said...

സത്യം പറഞ്ഞാല്‍ ഒരു കാര്യം ഇപ്പോഴും എനിക്ക് വ്യക്തമല്ല .. ! നമുക്ക് ഒരു ഡാം ഇപ്പുറത്ത് , ഇപ്പോഴത്തെ ഡാമിന്റെ ഒരു 100 മീറ്റര്‍ മാറി ഇപ്പോള്‍ തന്നെ കെട്ടിയാല്‍ എന്താ ..? പഴയ ഡാം അങ്ങനെ നിന്നോട്ടെന്നേ .. അത് പൊളിയുമ്പോള്‍ അതില്‍ നിന്നുള്ള വെള്ളം ഈ പുതിയ ഡാമില്‍ തങ്ങി നിന്നോളും ..! അത്രയല്ലേ ഉള്ളൂ പ്രശ്നം ! അതോടെ തമിഴനാടിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആകും .കേരള ജനങ്ങള്‍ക്ക്‌ ആശങ്ക കുറയുകയും ചെയ്യും .

ഇപ്പോഴത്തെ ഡാമിന് ഒരു നൂറു മീറ്റര്‍ അടുത്താണ് പുതിയ ഡാം എങ്കില്‍ , ഇപ്പോഴുള്ള ഡാം പൊളിയുമ്പോള്‍ സ്വതന്ത്രമാകുന്ന ഗതികോര്‍ജ്ജം ഈസിയായി പുതിയ ഡാം താങ്ങിക്കൊള്ളും. ജനങ്ങള്‍ ഒട്ടും പേടിക്കേണ്ട ആവശ്യമില്ല . ! ആ ആമിന്റെ പൈസ കേന്ദ്ര സര്‍ക്കാര്‍ തന്നാല്‍ എല്ലാം ശുഭം , അല്ലെങ്കില്‍ നമുക്ക് തന്നെ എടുക്കാം . നമ്മുടെ നാട്ടുകാരുടെ ജീവന്റെ കാര്യമല്ലേ..? ഒരു സെകണ്ട് ലെവല്‍ ബാരിയര്‍ കൊണ്ട് തടയാവുന്ന പ്രശനമല്ലേ ഉള്ളൂ .. ഇനി ഭാവിയുല്‍ മുല്ലപ്പെരിയാര്‍ അങ്ങേ അറ്റം മോശമാകുബോള്‍ ഇത് രണ്ടിനും ഇടയ്ക്കു അതെ നിരപ്പില്‍ ജലം നിറച്ചു രണ്ടു വശത്തെയും സ്ഥിതികോര്‍ജ്ജം തുല്യമാക്കി ആദ്യത്തെ ഡാം എളുപ്പം പൊളിച്ചു കളയാവുന്നതെ ഉള്ളൂ ..ഏതെങ്കിലും വിദഗ്ധരുമായി (?) വാസുവിനെ ഒന്ന് മുട്ടിച്ചു തരാമോ ..? ചില ഊര്‍ജ്ജ തന്ത്ര വിഷയങ്ങള്‍ ഒന്ന് ചര്‍ച്ച ചെയ്തു പരിഹാരം കാണാന്‍ കഴിയുമോ എന്ന് നോക്കാം .

വാസു ഈ നിര്‍ദേശം മുന്നോട്ടു വക്കുന്നു .

ആവശ്യമെങ്കില്‍ ഡാം നിര്‍മാണത്തിന് നേതൃത്വം കൊടുക്കാന്‍ തയാറാണ് .!
.

Manoj മനോജ് said...
This comment has been removed by the author.
Manoj മനോജ് said...

കെ.പി.എസ്സ്. ഉന്നയിച്ചവയാണ് യഥാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നത്. ഒരു ഡാം പണിയാം എന്ന തീരുമാനം അറിയുമ്പോഴേയ്ക്കും ഇപ്പോള്‍ ഉണ്ടാകുമെന്ന് പറയുന്ന ഭീഷണികള്‍ സുല്ലിട്ട് നില്‍ക്കുമോ? പുതിയ ഡാം പണിത് തീരുന്നത് വരെ ഭൂചലനം ഉണ്ടാകാതെ ഭൂമി നോക്കി കൊള്ളുമോ?

കേരളത്തിലെ രാഷ്ട്രീയക്കാര്‍ കൂട്ടായി എടുത്ത തീരുമാനം എന്ന് പറയുന്ന 120 അടിയില്‍ വെള്ളം നിര്‍ത്തുക എന്നത് ഉടനെ ചെയ്യാന്‍ തയ്യാറാകണം എന്ന് തോന്നുന്നു. ഇനി അണ എങ്ങാന്‍ പൊട്ടിയാല്‍ അത്രയും കുറവ് ജലമല്ലേ ഉണ്ടാകൂ. എറണാകുളം എങ്കിലും മൊത്തമായി വെള്ളത്തിന്റെ അടിയില്‍ ആകില്ലല്ലോ ;)

വാസുവിന്റെ ഐഡിയ കൊള്ളാം :) മുല്ലപെരിയാറില്‍ നിന്ന് വര്‍ഷാ വര്‍ഷം പുറത്ത് കളയുന്ന ജലം കൊണ്ട് പുതിയ ഡാം നിറഞ്ഞ് കൊള്ളും ;)

മറ്റൊരു സംശയം പുതിയ ഡാം വന്നാല്‍ ഈ ഭൂമികുലുക്കം നില്‍ക്കുമോ? അതോ കൂടുമോ? വേറൊരു ഡാം കുറച്ച് അകലെയായി ആര്‍ച്ച് രൂപത്തില്‍ നില്‍പ്പുണ്ടല്ലോ അതിന് എന്ത് സംഭവിക്കുമെന്നറിയാനാണ് :)

kaalidaasan said...

>>>>കെപിയെസേ; അപ്പോ‘കോടതി’ വെറും നോക്കുകുത്തിയാണോ ? ഇത്രയും അടിയന്തിരമായ ഒരു കാര്യത്തില്‍ നമ്മുടെ വ്യവസ്ഥയുടെ നിസ്സഹായതയ്ക്ക് മുന്നില്‍ ഏറ്റവും വലിയ ജനാധിപത്യം തലതാഴ്തട്ടെ.<<<

യരലവ,

ഇക്കാര്യത്തില്‍ കോടതി വെറും നോക്കുകുത്തി മാത്രമല്ല, തമിഴ് നാടിന്റെ താളത്തിനനുസരിച്ച് തുള്ളുകയുമാണ്. അണക്കെട്ടിന്റെ ജീര്‍ണ്ണാവസ്ഥ വെളിപ്പെടുത്താനുള്ള ചിത്രങ്ങളെടുക്കാന്‍ കേരളം നടത്തിയ ശ്രമം പോലും കോടതി തടഞ്ഞിട്ടുണ്ട്. ഇത് അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്ന് കോടതിക്കിത് വരെ തോന്നിയിട്ടില്ല.

kaalidaasan said...

>>>>ഇതൊക്കെ ചുമ്മാ പറയുന്നതാണ്. ഇതൊന്നും പ്രശ്നപരിഹാരത്തിനുള്ള വഴികളല്ല.പുതിയ അണ നിര്‍മ്മിക്കാന്‍ തമിഴ്നാടുമായി സമവായമാണ് വേണ്ടത്. അല്ലാതെ അനുമതിയല്ല. <<<<


സുകുമാരന്‍,

പുതിയ അണനിര്‍മ്മിക്കാന്‍ തമിഴ് നാടുമായി സമവായമോ? അതെന്താണ്? ഇതില്‍ സമവായമൊന്നും ആവശ്യമില്ല. പുതിയ അണ എന്ന ഒരു വായമോ ഉള്ളു.

ഈ പ്രശ്നത്തിനുള്ള പരിഹാരം പുതിയ അണ മാത്രമേ ഉള്ളു. അതിനിയും അമാന്തിക്കാന്‍ പാടില്ല എന്നതാണു കേരളത്തിന്റെ നിലപാട്. അതിനെ തമിഴന്‍ എതിര്‍ക്കുന്നതാണു പ്രശ്നം പരിഹരിക്കാനുള്ള തടസം. അവര്‍ ഈ നിലപാടിലേക്ക് വന്നാല്‍ ഈ വിഷയം ​വളരെ എളുപ്പത്തില്‍  പരിഹരിക്കാം.


ആരും മലയാളിയേയും തമിഴനെയും തമ്മിലടിപ്പിക്കുന്നില്ല. മാദ്ധ്യമങ്ങള്‍  ഈ വിഷയം ജനസമക്ഷം അവതരിപ്പിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. ഇതുപോലെ അടിയന്തര പ്രധാന്യമുള്ള വിഷയം  ചര്‍ച്ച ചെയ്യേണ്ടത് മാദ്ധ്യമ ധര്‍മ്മം കൂടിയാണ്. സന്തോഷ് പണ്ഡിറ്റിനെ തെറി പറയുവാന്‍ നടക്കുന്ന സമയത്ത് ഇതുപോലെയുള്ള വിഷയങ്ങളാണ്, മാദ്ധ്യമങ്ങള്‍ ശ്രദ്ധിക്കേണ്ടതും.

തമിഴന്‌ ഇപ്പോള്‍ ലഭിക്കുന്നതുപോലെ തുടര്‍ന്നും വെള്ളം ലഭിക്കണമെങ്കില്‍ പുതിയ അണ എന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചേ മതിയാകൂ.

മലയാളി തമിഴനെ തല്ലാനോ കൊല്ലാനോ പോകില്ല. പോകരുത്. അത് അവര്‍ കേരളത്തിനു അരിയും പച്ചക്കറിയും  തരുന്നു എന്നതുകൊണ്ടല്ല. കുറച്ചു കൂടെ വിവേകം ഉള്ളതുകൊണ്ടാണ്.

ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയാണ്. കേന്ദ്ര ഭരണവും കേരള ഭരണവും അവരുടെ കയ്യിലാണ്. ഉമ്മന്‍ ചാണ്ടി നാട്ടുരാജാവിനേപ്പോലെ പാരിതോഷികങ്ങള്‍ വിതരണം ചെയ്ത് നടക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് മദ്ധ്യ കേരളത്തില്‍ ഈ വിഷയം ഉയര്‍ത്തി സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമമാണു നടത്തുന്നത്. ഈ വിഷയം ഉയര്‍ത്തി അവര്‍ ഒരു പക്ഷെ ഡി എം കെ യുടെയോ എ ഡി എം കെയുടെയോ കേരള പതിപ്പാകാന്‍ ശ്രമം നടത്തിയാലും അതില്‍ അതിശയിക്കേണ്ടതില്ല.

ChethuVasu said...

കളിയില്‍ അല്പം കാര്യം കൂടി ഉണ്ട് കേട്ടോ ..!
ഇന്നലെ കമന്റിട്ടതിന് ശേഷ ഞാന്‍ വെറുതെ മുല്ലപ്പെരിയാറിലെ വെള്ളത്തിന്റെ പ്രഷറും , ഇപ്പോള്‍ കിട്ടുന്ന നല്ല സ്ടീലിന്റെ ബ്രേക്കിംഗ് ഷിയറും ഒന്ന് താരതമ്യം ചെയ്തു നോക്കി . ധാരാളം .. സ്റ്റീല്‍ കൊണ്ടുള്ള തടയായാകുമ്പോള്‍ ഭൂമികുലുക്കാതെ ഒരു പരിധി വരെ തടയും ... അപ്പോള്‍ നമുക്ക് 1300 അടി നീളത്തിനും 200 അടി വീതിയിലും ഉള്ള ഒരു സ്റ്റീല്‍ ഷീറ്റ് സംഖടിപ്പിച്ചാല്‍ അഞ്ചു വര്ഷം കാക്കാതെ തന്നെ ഒരു തടയണ കെട്ടാം .(പഴയ ഏതെങ്കിലും കപ്പല്‍ പൊളിച്ചാല്‍ കിട്ടുന്ന സ്റ്റീല്‍ ആയാലും മതി , അല്ലെങ്കില്‍ ആക്രിക്കടയില്‍ ചോദിക്കാം )

എന്നിട്ട് ചെയ്യേണ്ടത് , ഈ സ്റ്റീല്‍ പ്ലേറ്റുകള്‍ കുണ്ട് വന്നു വേള്‍ഡ് ചെയ്തു പിടിപ്പിക്കണം . ഓരോ 100 X 200 അടി പ്ലേറ്റില്‍ നിന്നും ഹാങ്ങിംഗ് ബ്രിഡ്ജ് മാതൃകയില്‍ സ്റ്റീല്‍ കേബിളുകള്‍ ഉപയോഗിച്ച് വശങ്ങളിലേക്ക് മുന്നോട്ടായി ( നദിയുടെ മുകളിക്കെകായി ) വലിച്ചു കുട്ടണം ..സാ ഹന്ഗിംഗ് ബ്രിഡ്ജിന്റെ പോലെ ഉള്ള കേബില്‍ത്തന്നെ മതിയാകും . സ്റ്റീല്‍ പ്ലേറ്റുകള്‍ അടിഭാഗം 20 അടി താഴ്ചയില്‍ കൊണ്ക്രീട്ടില്‍ നദി തട്ടിന് താഴെ ഇറക്കി പിടിപ്പിക്കണം ..പ്ലേറ്റിനു ചുറ്റും എന്‍ വയര്‍മെന്ടല്‍ പ്രോടക്ഷന്‍ ആയി ഒരു ഒന്ന് രണ്ടു അടി വീതിയില്‍ സിമന്റും വാടര്‍ പ്രൂഫിങ്ങും ചെയ്യാം..

എല്ലാം കൂടെ നോക്കിയാല്‍ സ്ടീലിന്റെ ചെലവ് മാത്രമേ കാര്യമായി ഉണ്ടാകൂ.. അത് ഇപ്പറഞ്ഞ കപ്പലുംമ്മട്ടും പൊളിച്ചു കിട്ടുന്ന സ്റ്റീല്‍ ആയാലും മതി.. നല്ല ഡാം സൌകര്യം പോലെ പിന്നെ പണിയാം.. ഇതാകുമ്പോള്‍ ഒരു വര്ഷം കൊണ്ട് കാര്യം നടക്കും . രണ്ടു ഇടതും വെള്ളത്തിന്റെ നിരപ്പ് തുല്യമായാല്‍ പിന്നെ ഗതികോര്‍ജ്ജത്തെ പേടിക്കേണ്ട ആകപ്പാടെ നിശ്ചലമായ വെള്ളത്തില്‍ ഉണ്ടാകുന്ന ഹൈദ്രോളിക് പ്രെഷര്‍ മാത്രം നോക്കിയാല്‍ മതി.. അതാകുമ്പോള്‍ ഇതൊരു ഡാമിനും വെറും പുല്ലാണ് ! ( വെള്ളത്തിന്റെ വെലോസിട്ടിയാണ് പ്രശനമുണ്ടാക്കുന്നത് )

രാഷ്ട്രീയക്കാരന്‍ said...

@chethuvasu said...

"""ഇപ്പോഴത്തെ ഡാമിന് ഒരു നൂറു മീറ്റര്‍ അടുത്താണ് പുതിയ ഡാം എങ്കില്‍ , ഇപ്പോഴുള്ള ഡാം പൊളിയുമ്പോള്‍ സ്വതന്ത്രമാകുന്ന ഗതികോര്‍ജ്ജം ഈസിയായി പുതിയ ഡാം താങ്ങിക്കൊള്ളും. ജനങ്ങള്‍ ഒട്ടും പേടിക്കേണ്ട ആവശ്യമില്ല . !""""

ഫയങ്കര ഊര്‍ജ്ജ തന്ത്ര അജ്ഞാനമാണല്ലോ!!!

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ എത്ര വെള്ളം ഉണ്ടെന്ന് ഇഷ്ടനു വല്ല ബിബരവുമുണ്ടോ എന്തോ! ഈ വെള്ളം മുഴുവന്‍ ഒറ്റയടിക്ക് കുത്തിയൊലിച്ചു വന്നാല്‍ തടയാന്‍ കെല്‍പ്പുള്ള ഈ അണ അണ്ണന്‍ എന്തു വസ്തു കൊണ്ടാണ്, ഉണ്ടാക്കാന്‍ പോകുന്നത്?

ഊര്‍ജ്ജ തന്ത്ര പ്രഫസറോട് ഒരു ചോദ്യം. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഇടുക്കി അണക്കെട്ട് തകരുമോ?

രാഷ്ട്രീയക്കാരന്‍ said...

@chethuvasu said...

"""ഏതെങ്കിലും വിദഗ്ധരുമായി (?) വാസുവിനെ ഒന്ന് മുട്ടിച്ചു തരാമോ ..? ചില ഊര്‍ജ്ജ തന്ത്ര വിഷയങ്ങള്‍ ഒന്ന് ചര്‍ച്ച ചെയ്തു പരിഹാരം കാണാന്‍ കഴിയുമോ എന്ന് നോക്കാം .

വാസു ഈ നിര്‍ദേശം മുന്നോട്ടു വക്കുന്നു .

ആവശ്യമെങ്കില്‍ ഡാം നിര്‍മാണത്തിന് നേതൃത്വം കൊടുക്കാന്‍ തയാറാണ് .!""""

കേരളം രക്ഷപ്പെട്ടു. എന്റെ ശിവനേ. കേരളം കാത്തിരുന്ന ആ അവതാരം ഇതാ. ഇനി ഒന്നു മുട്ടിയാല്‍ മാത്രം മതി.

സുകുമാരന്‍ സാറിനു മുട്ടിക്കുന്ന ഏര്‍പ്പാടുണ്ടെങ്കില്‍ ഒന്ന് മുട്ടിച്ചു കൊടുക്കുക. ഇതുപോലെയുള്ള തലകള്‍ കണ്ടു കിട്ടാന്‍ പ്രയാസമാണ്.

രാഷ്ട്രീയക്കാരന്‍ said...

@chethuvasu said...

"""ഇന്നലെ കമന്റിട്ടതിന് ശേഷ ഞാന്‍ വെറുതെ മുല്ലപ്പെരിയാറിലെ വെള്ളത്തിന്റെ പ്രഷറും , ഇപ്പോള്‍ കിട്ടുന്ന നല്ല സ്ടീലിന്റെ ബ്രേക്കിംഗ് ഷിയറും ഒന്ന് താരതമ്യം ചെയ്തു നോക്കി . ധാരാളം .. സ്റ്റീല്‍ കൊണ്ടുള്ള തടയായാകുമ്പോള്‍ ഭൂമികുലുക്കാതെ ഒരു പരിധി വരെ തടയും ... അപ്പോള്‍ നമുക്ക് 1300 അടി നീളത്തിനും 200 അടി വീതിയിലും ഉള്ള ഒരു സ്റ്റീല്‍ ഷീറ്റ് സംഖടിപ്പിച്ചാല്‍ അഞ്ചു വര്ഷം കാക്കാതെ തന്നെ ഒരു തടയണ കെട്ടാം )""""

ഹെന്റമ്മോ!!!!

ഇതിലും ഭേദം മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടി മലയളികല്‍ ചത്തു പോകുന്നതാണ്.

1300 അടി നിളത്തിലും 200 അടി വീതിയിലും ഉള്ള ഈ സ്റ്റീല്‍ ഷീറ്റ് എങ്ങനെ വെള്ളത്തെ തടയാന്‍ ഉറപ്പിച്ചു നിറുത്തുമെന്നു കൂടീ ആ തിരുമണ്ട കൊണ്ട് ഒന്ന് വിശദീകരിച്ചാല്‍ നന്നായിരുന്നു.

ഇതുപോലത്തെ ആക്രികച്ചവട ഇനങ്ങള്‍ കേരള ജലസേചന വകുപ്പില്‍ ഇല്ലാത്തത് മലയാളികളുടെ മഹാഭാഗ്യം.

Noufal said...

chethuvasu ഒരു സര്‍കാസം അടിച്ചതാനെന്നാണ് ആദ്യം തോന്നിയത്.പിന്നീടാണ് മനസ്സിലായത് ആളൊരു "സന്തോഷ്‌ പണ്ഡിറ്റ്‌" ആണെന്ന്.
@chethuvasu
കുട്ടനാട്ടിലെ പോലെ പൈല്‍ ആന്‍ഡ്‌ സ്ലാബ് പരീക്ഷിച്ചാലോ അതോ പരിസ്ഥിതിക്ക് നാശം ഉണ്ടാവാത്ത ചെളി കൊണ്ടുള്ള തടയണ മതിയോ?

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ കാഴ്ച്ചപ്പാടുകൾ വളരെ നന്നായിട്ടുണ്ട് കേട്ടൊ ഭായ്.
ഇതൊക്കെ വായിച്ച് പൊളിറ്റിഷ്യ്ൻസിന് വല്ല ബോധവൽക്കരണം വരുമോ..അല്ലേ ?

ഈ തർക്കം തീർക്കാൻ ഒരു പക്ഷേ നിരക്ഷരന്റെ അഭിപ്രായം വളരെ സ്വീകരണീയമായതായി തോന്നുന്നു...

രാഷ്ട്രീയക്കാരന്‍ said...

""""chethuvasu ഒരു സര്‍കാസം അടിച്ചതാനെന്നാണ് ആദ്യം തോന്നിയത്.പിന്നീടാണ് മനസ്സിലായത് ആളൊരു "സന്തോഷ്‌ പണ്ഡിറ്റ്‌" ആണെന്ന്.""""""

അത് സതോഷ് പണ്ഡിറ്റിനു നണക്കേടാണ്. അദ്ദേഹം സ്വന്ത കഴിവുകൊണ്ട്, സിനിമ എന്ന ഒരു സാധനം നിര്‍മ്മിച്ച് മലയാളികളെ കാണിച്ചു. പക്ഷെ ചെത്തുകാരനോ? ഒരു രാത്രി മുഴുവന്‍ ഉറക്കമിളച്ചിരുന്നു നിരൂപിച്ചെടുത്ത പ്രോഡക്റ്റ് കണ്ട് മലയാളികലൊന്നാകെ ആത്മ ഹത്യ ചെയ്യാത്തതെന്താണെന്റെ ശിവനേ.

ഇനി മലയാളികള്‍ക്ക് സുഖമായി ഉറങ്ങാം. ഒരു മുല്ലയേയും പേടിക്കേണ്ട.

ChethuVasu said...

ഹ ഹ ! അതാണ്‌ !!
പുല്ലു പോലെ ചെയ്തു കാണിക്കാം ..!
വെറുതെ പറയുന്നതല്ല കേട്ടാ ...!

ChethuVasu said...

@ Noufal

"കുട്ടനാട്ടിലെ പോലെ പൈല്‍ ആന്‍ഡ്‌ സ്ലാബ് പരീക്ഷിച്ചാലോ അതോ പരിസ്ഥിതിക്ക് നാശം ഉണ്ടാവാത്ത ചെളി കൊണ്ടുള്ള തടയണ മതിയോ?"

Any material with a sheer strength above that of the 200 feet hydrolic pressure + atmospheric would suffice..!!

FYI

ChethuVasu said...

@രാഷ്ട്രീയക്കാരന്‍

താങ്കള്‍ക്ക് നൊന്തതില്‍ ഖേദിക്കുന്നു

Anybody want to commit suicide , they are free to do so..Not my botheration!!

ChethuVasu said...

"1300 അടി നിളത്തിലും 200 അടി വീതിയിലും ഉള്ള ഈ സ്റ്റീല്‍ ഷീറ്റ് എങ്ങനെ വെള്ളത്തെ തടയാന്‍ ഉറപ്പിച്ചു നിറുത്തുമെന്നു കൂടീ ആ തിരുമണ്ട കൊണ്ട് ഒന്ന് വിശദീകരിച്ചാല്‍ നന്നായിരുന്നു. "

അതല്ലേ ഇഷ്ടാ മലയാളത്തില്‍ എഴുതി വച്ചിരിക്കുന്നത് ..താഴെ 20 അടി കൊണ്ക്രീട്ടിലും മേലെ കേബിളും..ഇയാക്ക്‌ വായിച്ചാലും മനസ്സിലാവോല്ലന്നു വച്ചാ ഞാന്‍ എന്താ ചെയ്യാ എന്റെ ശിവനെ...

ChethuVasu said...

"ഊര്‍ജ്ജ തന്ത്ര പ്രഫസറോട് ഒരു ചോദ്യം. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഇടുക്കി അണക്കെട്ട് തകരുമോ?"

താങ്കളെ പോലുള്ള രാഷ്ട്രീയക്കാരാണ് ഇക്കാര്യത്തില്‍ മുന്നോട്ടിരങ്ങടത്..ഇവിടെ ബ്ലോഗില്‍ ഒതുങ്ങിപ്പോകരുത്‌ ..പിന്നെ ഊര്‍ജ്ജ തന്ത്ര പ്രൊഫസര്‍ എന്നൊക്കെ വിളിച്ചു കൊച്ചാക്കരുത്..ച്ചായ് !

ഇടുക്കി അണക്കെട്ടിന്റെ നിര്‍മാണ രീതി അറിയാതെ പറയാന്‍ കഴിയില്ല . മുലപ്പെരിയാര്‍ ഡാം അത്ര ഹയിറ്റില്‍ വച്ചാണ് തകരുന്നത് എന്നും ആശ്രയിച്ചിരിക്കും ..!ആ സമയത്ത് ആ ഹയിട്ടിനു മേലെ അത്ര ഖന അടി വെള്ളം ഉണ്ട് എന്നും ആശ്രയിച്ചിരിക്കും ...ആ വെള്ളത്തിന്റെ പ്രവേഗം .അതിനിടയില്‍ എത്ര തടയണകള്‍ ഉണ്ട് എന്നതും പ്രധാനം ..

മുല്ലപ്പെരിയാരിനും ഇടുക്കിക്കും ഇടയ്ക്കു ഒരു ചെറിയ തടയിണ നിര്മ്മിച്ചാ; ഈ ഭീതി വല്ലാതെ കുറയ്ക്കാം ..

k. jayachandran cheriyappilly said...

Your blog write up on Mullaperiyar has been shared by me in my facebook account. Thank you

രാഷ്ട്രീയക്കാരന്‍ said...

"""@രാഷ്ട്രീയക്കാരന്‍

താങ്കള്‍ക്ക് നൊന്തതില്‍ ഖേദിക്കുന്നു"""


നിങ്ങള്‍ നോവിക്കാന്‍ എഴുതിയതാണോ? ഞാന്‍ ഇതു വരെ കരുതിയത് നിങ്ങളെന്തോ സന്തോഷ് പണ്ഡിറ്റ് ലെവല്‍ തമാശ പറഞ്ഞതാണെന്നണ്.

ബൈ ദ ബൈ ഏത് കോളേജിലാ പഠിച്ചത്? ഇതുപോലെ വിവരക്കേട് പഠിപ്പിക്കുന്ന ആ കോളേജിന്റെ പേരൊന്നു പറയാമോ?

രാഷ്ട്രീയക്കാരന്‍ said...

"""അതല്ലേ ഇഷ്ടാ മലയാളത്തില്‍ എഴുതി വച്ചിരിക്കുന്നത് ..താഴെ 20 അടി കൊണ്ക്രീട്ടിലും മേലെ കേബിളും..ഇയാക്ക്‌ വായിച്ചാലും മനസ്സിലാവോല്ലന്നു വച്ചാ ഞാന്‍ എന്താ ചെയ്യാ എന്റെ ശിവനെ..."""


എന്നു വച്ചാല്‍ 20 അടി ഉയരത്തില്‍ കോണ്‍ക്രീറ്റ് അണ. അതിന്റെ മുകളില്‍ 130 അടി ഉയരത്തില്‍ കേബിള്‍ അണ. ആനന്ദ ലബ്ദിക്കിനി എന്തു വേണം.

കേബിളുകൊണ്ട് അണ ഉണ്ടാക്കാമെന്നു പറയുന്ന ആദ്യ ബിദഗ്ദ്ധനാണു നിങ്ങള്‍.... തല പുറത്തു കാണിക്കേണ്ട. നോബല്‍ സമ്മാന കമ്മിറ്റി റഞ്ചിക്കൊണ്ട് പോയി സമ്മാനം തരും. അത് മേടിക്കാന്‍ രണ്ട് കേബിളും കൂടി കൊണ്ടു പോകേണ്ടി വരും.

രാഷ്ട്രീയക്കാരന്‍ said...

"""ഇടുക്കി അണക്കെട്ടിന്റെ നിര്‍മാണ രീതി അറിയാതെ പറയാന്‍ കഴിയില്ല . മുലപ്പെരിയാര്‍ ഡാം അത്ര ഹയിറ്റില്‍ വച്ചാണ് തകരുന്നത് എന്നും ആശ്രയിച്ചിരിക്കും ..!ആ സമയത്ത് ആ ഹയിട്ടിനു മേലെ അത്ര ഖന അടി വെള്ളം ഉണ്ട് എന്നും ആശ്രയിച്ചിരിക്കും ...ആ വെള്ളത്തിന്റെ പ്രവേഗം .അതിനിടയില്‍ എത്ര തടയണകള്‍ ഉണ്ട് എന്നതും പ്രധാനം .."""


ഹഹഹ. മുല്ലപ്പെരിയാര്‍ അണ പല ഹയിറ്റില്‍ വച്ചും തകരാം ഇല്ലേ. ഒരു നൂറടി മുകളില്‍ വച്ച് തകര്‍ന്നു എന്നു കരുതുക. ബാക്കി കൂടി തകരാതിരിക്കാനുള്ള ഊര്‍ജ്ജതന്ത്ര ഗണിതം ഒന്നു കണക്കു കൂട്ടി പറയാമോ പ്രഫസറേ.

ഇപ്പോള്‍ മുല്ലപെരിയാറില്‍ 11 ദശലക്ഷം ഘനയടി വെള്ളമുണ്ട്. അതു മുഴുവന്‍ ഒരുമിച്ച് ഒഴുകി വന്നാല്‍ ഇടുക്കി അണകെട്ട് തകരുമോ?

ഇടുക്കി അണക്കെട്ടിന്റെ നിര്‍മ്മാണ രീതിയേക്കുറിച്ചൊന്നും പ്രഫസര്‍ അങ്ങത്ത ഇതു വരെ കേട്ടിട്ടില്ലേ? എന്നിട്ടാണോ അസ്മാദ്രുശ്യര്‍ക്ക് ഇതുപോലെ ബിബരം പകര്‍ന്നു നല്‍കാന്‍ സമയം കളയുന്നത്.

മുല്ലപ്പെരിയരിനു താഴെ മുഴത്തിനു മുഴത്തിനു തടയണകള്‍ ഉണ്ട് സാറേ. തടയണ കാരണം അവിടെ നടക്കാന്‍ വയ്യ. ഒരു സംശയം ചോദിച്ചോട്ടേ. സാര്‍  ഏത് നാട്ടിലാണു ജീവിക്കുന്നത്?


ഇനി അറിയാന്‍ ഇടുക്കി അണക്കെട്ടിന്റെ നിര്‍മ്മണ രീതി കൂടി മത്രം. അതും കൂടി അറിഞ്ഞാല്‍ പിന്നെ മലയാളിക്ക് പരമസുഖം. കേബിളും സ്റ്റീളുമൊക്കെ വിളക്കി ചേര്‍ത്ത ഒരു ആക്രി അണ കൂടി പണുതാല്‍ പരമാനന്ദം.

രാഷ്ട്രീയക്കാരന്‍ said...

"""Any material with a sheer strength above that of the 200 feet hydrolic pressure + atmospheric would suffice..!!."""


11 ദശലക്ഷം ഘനയടി വെള്ളത്തെ തടുത്തു നിറുത്താന്‍ 1300 അടി നീളത്തില്‍ വലിച്ച് കെട്ടേണ്ട കേബിളിന്റെ വ്യാസം കൂടി ഒന്നു പറഞ്ഞു താ പ്രഫസറേ. അഥവ കേബിളിനു പകരം ​ആക്രിക്കട സ്റ്റീല്‍ ഷീറ്റാണെങ്കില്‍ എത്ര കട്ടി ഉണ്ടാകണം.

Noufal said...

വാസൂനെ വിട്, 1300 അടി നീളത്തില്‍ കേബിള്‍ അടുത്തുള്ള തെങ്ങിലോ കമുങ്ങിലോ വലിച്ചു കെട്ടിയാല്‍ അയാളുടെ പ്രശ്നം തീര്‍ന്നു.ചര്ചിച്ചു സമയം കളയണ്ട.

അല്പം യഥാര്‍ത്ഥ ബോധത്തോടെയുള്ള കണക്കാണ് മാതൃഭൂമി അവതരിപിച്ചത് എന്ന് തോന്നുന്നു. ഡാം ഇപ്പോള്‍ തകരുകയാനെങ്കില്‍ വെള്ളം ഇടുക്കിയില്‍ സംഭരിക്കാം.എന്നാല്‍, ഇടുക്കി ഡാമിലെ ജലനിരപ്പ്, കനത്ത മഴയില്‍ കൂടുതല്‍ ഉയര്‍ന്നാല്‍ ഇതിന് കഴിയാതെവന്നേക്കാം.

മുല്ലപ്പെരിയാറില്‍ 11.2 ദശലക്ഷം ഘനയടി വെള്ളം; ഇടുക്കി നിറയാന്‍ 10 ദശലക്ഷം ഘനയടിമതി.

ചെറുതോണി: അനുവദനീയമായ പരമാവധി സംഭരണ ശേഷിയായ 136അടി പിന്നിട്ട മുല്ലപ്പെരിയാര്‍ ഡാമില്‍ ഇപ്പോഴുള്ളത് 11.2 ദശലക്ഷം ഘനയടി വെള്ളം. അതേസമയം, മുല്ലപ്പെരിയാര്‍ ഡാമിന് ദുരന്തമുണ്ടായാല്‍ ജലപ്രവാഹം ഉള്‍ക്കൊള്ളേണ്ട ഇടുക്കി ഡാം നിറയാന്‍ 10 ദശലക്ഷം ഘനയടി വെള്ളംമതി. ബാക്കി 1.2 ദശലക്ഷം ഘനയടി വെള്ളം ഇടുക്കി പദ്ധതിയുടെ ചെറുതോണി ഡാമിലെ ഷട്ടറുകളിലൂടെ തുറന്നുവിടാന്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ബുദ്ധിമുട്ടില്ലെന്ന് കെ.എസ്.ഇ.ബി. പറയുന്നുണ്ട്. എന്നാല്‍, ഇടുക്കി ഡാമിലെ ജലനിരപ്പ്, കനത്ത മഴയില്‍ കൂടുതല്‍ ഉയര്‍ന്നാല്‍ ഇതിന് ഴിയാതെവന്നേക്കാം.കൂടുതല്‍ ..

http://www.mathrubhumi.com/online/malayalam/news/story/1304640/2011-11-29/kerala

kaalidaasan said...

http://mangalam.com/index.php?page=detail&nid=511772&lang=malayalam


മുല്ലപ്പെരിയാറിലെ ജലം ഇടുക്കി താങ്ങുമെന്ന്‌ റിസര്‍ച്ച്‌ വിഭാഗം


ചെറുതോണി: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തകരുന്ന സാഹചര്യം ഉണ്ടായാല്‍പോലും അധികമായി വരുന്ന വെള്ളം ശേഖരിക്കാനുള്ള ശേഷി ഇടുക്കി ജലസംഭരണിക്ക്‌ ഇപ്പോള്‍ ഉണ്ടെന്ന്‌ ഡാം റിസര്‍ച്ച്‌ വിംഗ്‌ അധികൃതര്‍.. 136 136

136 അടിയാണ്‌ ഇപ്പോള്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌..
ഇത്‌ ഏകദേശം 11 ദശലക്ഷം ഘനഅടി വെള്ളം വരും. ഇടുക്കി ഡാമിന്റെ സംഭരണശേഷി 70 ദശലക്ഷം ഘന അടി വെള്ളമാണ്‌. ഇന്നലത്തെ കണക്കുപ്രകാരം 60 ദശലക്ഷം ഘന അടി വെള്ളമാണ്‌ ഇടുക്കി സംഭരണിയില്‍ ഉള്ളത്‌.

10 ദശലക്ഷം ഘന അടി വെള്ളംകൂടി ഇടുക്കിക്ക്‌ ഇപ്പോഴത്തെ അവസ്‌ഥയില്‍ ഉള്‍ക്കൊള്ളാനാകും. 136 അടി എത്തിയതോടെ അളവില്‍ കവിഞ്ഞുള്ള വെളളം ഇടുക്കിയിലേക്ക്‌ ഒഴുകാന്‍ തുടങ്ങിയിട്ടുണ്ട്‌. ഒരു സെക്കന്‍ഡില്‍ 107 ഘന അടി വെളളമാണ്‌ ഇടുക്കിയിലേക്ക്‌ ഈ രീതിയില്‍ ഒഴുകിയെത്തുന്നത്‌. ഇത്‌ ഡാമിലെത്താന്‍ 24 മണിക്കൂറെടുക്കും.

ഇന്നലത്തെ കണക്കുപ്രകാരം 2384 ഘന അടി വെളളമാണ്‌ ഇപ്പോള്‍ ഡാമിലുള്ളത്‌. ഇത്‌ സംഭരണശേഷിയുടെ 79 ശതമാനം വരും. പദ്ധതിയുടെ വൃഷ്‌ടി പ്രദേശത്ത്‌ ഇന്നലെ രണ്ടു മില്ലിമീറ്റര്‍ മഴ ലഭിച്ചു. 3.8 ദശലക്ഷം വൈദ്യുതിയാണ്‌ ഇന്നലെ ഉല്‍പാദിപ്പിച്ചത്‌.

നിരക്ഷരൻ said...

മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കി താങ്ങിയാൽ എല്ലാ പ്രശ്നവും തീർന്നു അല്ലേ ? ഇടുക്കി ഡാമിനും മുല്ലപ്പെരിയാറിനും ഇടയിൽ ജീവിക്കുന്ന പതിനായിരങ്ങളുടെ ജീവന് ഇവരൊന്നും ഒരു വിലയും കൽ‌പ്പിച്ചിട്ടില്ലേ ? കഷ്ടം :(

kaalidaasan said...

നിരക്ഷരന്‍,

ഇപ്പോള്‍ മുല്ലപ്പെരിയാറിലുള്ള വെള്ളം കൂടി ഉണ്ടായാലും ഇടുക്കിയുടെ സംഭരണ ശേഷിയേ ആകൂ എന്നു മാത്രമേ ഇവര്‍ പറഞ്ഞതിനു വിവക്ഷയുള്ളു.സാധാരണ രീതിയില്‍ കുറേശേ കുറേശേ ആയി വന്ന് നിറഞ്ഞാല്‍ അത് പ്രശ്നമുണ്ടാക്കില്ല. പക്ഷെ ഒന്നായി കുത്തിയൊലിച്ചു വന്നാല്‍ വരുന്ന വഴിയിലെ എല്ലാം തകര്‍ത്തു തരിപ്പണമാക്കും.അധിക മര്‍ദ്ദത്തില്‍ ഇടുക്കി അണക്കെട്ടു പോലും തകരാം.

ചെറിയ ഉരുള്‍പൊട്ടലുണ്ടാക്കുന്ന നാശം നമ്മള്‍ എല്ലാ വര്‍ഷവും കണ്‍മുന്നില്‍ കാണുന്നതല്ലേ. അപ്പോള്‍ 11 ദശലക്ഷം ഘനയടി ജലം ഒരേ സമയം  കുത്തിയൊലിച്ചു വന്നാല്‍ എന്തുണ്ടാകുമെന്ന് മനസിലാക്കാന്‍ ഒരു വിദഗ്‌ദ്ധന്റെയും  തീട്ടൂരം ആവശ്യമില്ല. വളരെ കുറഞ്ഞ ചിന്താശേഷി മതി.

kaalidaasan said...

http://mangalam.com/index.php?page=detail&nid=512296&lang=malayalam


മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഇടുക്കി കരകവിയും; കല്ലും മണ്ണും ജലവിതാനം പൊടുന്നനെ ഉയര്‍ത്തും


ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ എത്തുന്ന വെള്ളം മുഴുവന്‍ ഇടുക്കി അണക്കെട്ട്‌ താങ്ങുമെന്ന വാദഗതി അടിസ്‌ഥാനമില്ലാത്തത്‌.

മുല്ലപ്പെരിയാറിലെ വെള്ളത്തിന്റെ അളവു മാത്രം പരിഗണിച്ചാണ്‌ തമിഴ്‌നാട്‌ ഈ വാദമുയര്‍ത്തുന്നത്‌. എന്നാല്‍ കുത്തിയൊലിച്ച്‌ എത്തുന്ന വെള്ളത്തോടൊപ്പം നിരവധി അവശിഷ്‌ടങ്ങള്‍ കൂടിക്കലരുമെന്ന സാമാന്യ വസ്‌തുത മറച്ചുവയ്‌ക്കപ്പെടുന്നു.

15 ടി.എം.സി വെള്ളമാണ്‌ ഇപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാമിലുള്ളത്‌.- 40,000 കോടി ലക്ഷം ലിറ്റര്‍ വെള്ളം. ചിന്താഗതിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാവുന്നതിലധികം വരുമിത്‌. ഒരു പെന്‍സ്‌റ്റോക്ക്‌ പൈപ്പിലൂടെ ഒഴുകുന്നതിനേക്കാള്‍ കോടിക്കണക്കിന്‌ ഇരട്ടി ലക്ഷമാണ്‌ ഇതിന്റെ അളവ്‌.

പന്നിയാര്‍ പവര്‍ ഹൗസിലേക്ക്‌ വെള്ളം എത്തിക്കുന്ന പെന്‍സ്‌റ്റോക്ക്‌ പൈപ്പ്‌ തകര്‍ന്നപ്പോഴുണ്ടായ വെള്ളത്തിന്റെ കുത്തൊഴുക്ക്‌ ഇടുക്കിക്കാര്‍ നേരിട്ടു കണ്ടതാണ്‌.

പെന്‍സ്‌റ്റോക്ക്‌ ദുരന്തത്തില്‍ അകപ്പെട്ട നാരകക്കാനം സ്വദേശി ജയ്‌സന്റെ മൃതദേഹം പോലും ഇനിയും കണ്ടെത്താനായിട്ടില്ല.

ഇക്കാര്യം ജനമനസുകളില്‍ വിങ്ങുന്ന വേദനയായിഅവശേഷിക്കുന്നു. ഇതില്‍ നിന്നു തന്നെ മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാലുണ്ടാകുന്ന വെള്ളത്തിന്റെ പ്രഹരശേഷി സങ്കല്‍പ്പിക്കാം.

ഞൊടിയിടയില്‍ പാഞ്ഞെത്തുന്ന വെള്ളപ്പാച്ചിലില്‍ മരങ്ങള്‍ പിഴുതെറിയപ്പെടും. കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങളും പാറക്കെട്ടുകളും നിലംപൊത്തും. ഇതിനൊപ്പം ടണ്‍ കണക്കിന്‌ മണ്ണും ഇളകിപ്പോരും.

ഇവയെല്ലാം കൂടിക്കലര്‍ന്നാകും വെള്ളം കുത്തിയൊലിക്കുക. ഇങ്ങനെ മരങ്ങളുടെയും കെട്ടിടങ്ങളുടെയും അവശിഷ്‌ടങ്ങള്‍ക്കൊപ്പം പാറക്കല്ലുമടങ്ങിയ വെള്ളമാകും ഇടുക്കി ജലാശയത്തിലേക്ക്‌ എത്തുക.

അവശിഷ്‌ടങ്ങളുടെ സാന്നിധ്യം കൊണ്ടുതന്നെ ഇടുക്കിയിലെ ജലവിതാനം വളരെ പെട്ടെന്നു കുതിച്ചുപൊങ്ങും.

കല്ലുകളും കോണ്‍ക്രീറ്റ്‌ അവശിഷ്‌ടങ്ങളും പലയിടങ്ങളിലായി കുമിഞ്ഞു കൂടുന്നതിലൂടെ പ്രതീക്ഷിക്കാത്ത നിരവധി സ്‌ഥലങ്ങളിലൂടെ വെള്ളം കവിഞ്ഞൊഴുകിയേക്കാം.

ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെ മുല്ലപ്പെരിയാര്‍ ഡാമില്‍ നിലവിലുള്ള വെള്ളത്തിന്റെ തോതു മാത്രം പരിഗണിച്ചാണ്‌ ഇതുവരെ കണക്കെടുപ്പുകള്‍ നടന്നിട്ടുള്ളത്‌. അവശിഷ്‌ടങ്ങള്‍ അടിയുന്നതോടെ ഇടുക്കി ജലാശയത്തിന്റെ സംഭരണ ശേഷി 40 ശതമാനമെങ്കിലും നഷ്‌ടപ്പെടും.

പിന്നീടുള്ള ആവശ്യത്തിന്‌ അണക്കെട്ട്‌ ഉപയോഗിക്കുക പോലും വൈഷമ്യമാകും. എത്തുന്ന അവശിഷ്‌ടങ്ങള്‍ പ്രഹരമേല്‍പ്പിക്കുമ്പോള്‍ അണക്കെട്ട്‌ താങ്ങിയാല്‍ തന്നെ ജലാശയം കവിഞ്ഞൊഴുകുമെന്നുറപ്പാണ്‌. 2403 അടിയാണ്‌ ഇടുക്കിയുടെ പരമാവധി സംഭരണ ശേഷി. ഇടുക്കി, ചെറുതോണി, കുളമാവ്‌ എന്നിവിടങ്ങളില്‍ ജലനിരപ്പ്‌ ഉയര്‍ന്ന്‌ പൊങ്ങുന്നത്‌ ഒരേപോലെയായിരിക്കും.

എന്നാല്‍ വെള്ളത്തിന്റെ പ്രഹരം ഏറ്റവും കൂടുതല്‍ താങ്ങേണ്ടി വരിക കുളമാവ്‌ ഡാമിനായിരിക്കുമെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.

ആര്‍ച്ച് ഡാമായതിനാല്‍ ഇടുക്കിയ്‌ക്ക് കുറേക്കൂടി പ്രഹരം താങ്ങാന്‍ കഴിയും. ചെറുതോണി ഡാമിന്‌ ഷട്ടറുകള്‍ ഉള്ളതും ഇവിടെ ഉയര്‍ന്ന മലകളുള്ളതും പ്രഹരശേഷി കുറയ്‌ക്കുന്ന ഘടകങ്ങളാണ്‌.

കുളമാവിന്‌ ഇത്തരം സഹായ ഘടകങ്ങളൊന്നുമില്ല. തൊടുപുഴ, മൂവാറ്റുപുഴ പ്രദേശങ്ങള്‍ക്ക്‌ മേലാണ്‌ അപകട സാഹചര്യത്തില്‍ ആശങ്കയുടെ കരിനിഴല്‍ ഏറെ പതിക്കുന്നത്‌.

Unknown said...

കുളമാവ് saddle തള്ളി പോയാൽ തീർന്നു