Links

ജി.എം.വിത്തുകളും അന്ധവിശ്വാസങ്ങളും

ഞാന്‍ കീടനാശിനികള്‍ക്കും,  രാസവളങ്ങള്‍ക്കും, ജി.എം.വിത്തുകള്‍ക്കും വേണ്ടി വക്കാലത്ത് എടുക്കുന്ന ഒരു ജനവിരുദ്ധനാണെന്ന് ആരും കരുതേണ്ടതില്ല.  ഇതൊന്നുമില്ലാത്ത പാരമ്പര്യകൃഷികളും ആഹാരപദാര്‍ത്ഥങ്ങളും തന്നെയാണ് നല്ലത്. പക്ഷെ ലോകത്ത് ജനസംഖ്യ കൂടുന്ന മുറയ്ക്ക് എല്ലാവരേയും തീറ്റിപ്പോറ്റാന്‍ ആവശ്യമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാരമ്പര്യകൃഷിരീതികൊണ്ട് ഉല്പാദിപ്പിക്കാന്‍ കഴിയാതെ വന്നു. അങ്ങനെയാണ് കൃഷിരംഗത്തും ശാസ്ത്രത്തിന് ശ്രദ്ധ പതിപ്പിക്കേണ്ടി വന്നത്.  മനുഷ്യന് ഈ ഭൂമിയില്‍ അതിജീവനം സുസാദ്ധ്യമാക്കിയത് ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളാണ്.  ശാസ്ത്രം ഒന്നും കണ്ടുപിടിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ന് ഈ ഭൂമുഖത്ത് മനുഷ്യന്‍ എന്ന ജീവി ഉണ്ടാകുമായിരുന്നോ എന്ന് സംശയമാണ്.  വൈറസ്സുകളുടെയും ബാക്റ്റീരിയകളുടെയും കൂട്ടായ ആക്രമണത്തില്‍ മനുഷ്യന് വംശനാശം വന്നിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.  അല്ലെങ്കില്‍ ആവശ്യത്തിന് ഭക്ഷണമോ പോഷണഘടകങ്ങളോ ലഭിക്കാതെയും അങ്ങനെ സംഭവിച്ചിരിക്കാം.

തുടര്‍ച്ചയായ വിളവെടുപ്പിലൂടെ മണ്ണിലെ പോഷകഘടകങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ അത് തല്‍ക്ഷണം പരിഹരിക്കപ്പെടുന്നതിനാണ് രാസവളങ്ങള്‍ കണ്ടുപിടിച്ചത്.  രാസവളങ്ങള്‍ കണ്ടുപിടിച്ചില്ലായിരുന്നുവെങ്കില്‍ പട്ടിണിയാല്‍ ഈ ഭൂമിയില്‍ നിന്ന് മനുഷ്യര്‍ അപ്രത്യക്ഷമായിട്ടുണ്ടായിരിക്കും എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല.  പട്ടിണിയിലും മനുഷ്യന്‍ ജന്മസിദ്ധമായ വാസനയാല്‍ പ്രത്യുല്പാദനം നടത്തിയിരിക്കും എന്നതാണ് ഞാനതിന് കാണുന്ന കാരണം.  ജനസംഖ്യ ലോകത്ത് ഏതാനും കോടികളില്‍ പരിമിതപ്പെട്ടിരുന്നുവെങ്കില്‍ ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല.  എല്ലാം പാരമ്പര്യരീതി അനുസരിച്ചു മതി.  രാസവളത്തിന്റെ കണ്ടുപിടുത്തത്തോടെ  ഭക്ഷ്യസുരക്ഷ സാധ്യമായത്കൊണ്ടാണ് ഇന്ന് ചിലര്‍ക്ക് രാസവളത്തെ തള്ളിപ്പറയാന്‍ കഴിയുന്നത്.  രാസവളം ഇല്ലാതെ ഇത്രയും ജനങ്ങള്‍ക്ക്  ആഹാരപദാര്‍ത്ഥങ്ങള്‍ ഉല്പാദിപ്പിക്കാന്‍ കഴിയില്ല എന്ന യാഥാര്‍ഥ്യം ഇന്ന് എന്നത്തേക്കാളും പ്രസക്തമാണ്.  കൃഷിഭൂമി വര്‍ദ്ധിക്കുന്നില്ല. എന്നാല്‍ ജനങ്ങള്‍ പെരുകിക്കൊണ്ടേ വരുന്നു.

ചെടികളെയും സസ്യങ്ങളെയും സംബന്ധിച്ച് അവയ്ക്ക് മണ്ണില്‍ നിന്ന് ലഭിക്കേണ്ടത്  ചില പോഷകമൂലകങ്ങളാണ്. അത് ജൈവവളത്തില്‍ നിന്നായാലും രാസവളത്തില്‍ നിന്നായാലും ചെടികള്‍ക്ക് ഒരേ പോലെയാണ്.  രാസവളമാകുമ്പോള്‍ ആവശ്യമുള്ളത് അപ്പോള്‍ തന്നെ പെട്ടെന്ന് ലഭിക്കും. ജൈവവളമാവുമ്പോള്‍ അത് വിഘടിച്ച് ചെടികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ തക്ക പാകത്തിലാകണമെങ്കില്‍ കാലതാമസം നേരിടും.  ആവശ്യമുള്ളപ്പോള്‍ മൂലകങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ചെടികള്‍ക്ക് പ്രയോജനവുമില്ല.  മാത്രമല്ല,  ആകമാനമുള്ള കൃഷിക്ക് ആവശ്യമായ അത്രയും  ജൈവവളം ഉല്പാദിപ്പിക്കാന്‍ എന്തുകൊണ്ടും കഴിയുകയുമില്ല.  രാസവളം ഇന്ന് പലരും കരുതുന്ന പോലെ വിഷമല്ല. അത് ചെടികള്‍ക്ക് ആവശ്യമായ പോഷണ മൂലകങ്ങളാണ്.  ഇന്ന് പ്രചരിക്കുന്ന ഏറ്റവും അപകടകരമായ അന്ധവിശ്വാസമാണ് രാസവളം വിഷമാണ് എന്നത്.

കീടനാശിനികളെ സംബന്ധിച്ച് പറഞ്ഞാല്‍ അത് വിഷപദാര്‍ത്ഥം തന്നെയാണ്.  എന്നാല്‍ കീടങ്ങള്‍  സര്‍വ്വത്ര ഉള്ളത്കൊണ്ട് കീടനാശിനികള്‍ നമുക്ക് ഒഴിവാക്കാന്‍ പറ്റില്ല. കീടനാശിനികള്‍ ഇല്ലാതെ വ്യാവസായികമായി കൃഷി നടത്താന്‍ പറ്റില്ല. അവനവന് ആവശ്യമുള്ളത് അവനവന്‍ തന്നെ കൃഷി ചെയ്ത് ഉല്പാദിക്കുന്ന രീതിയല്ലല്ലോ നമുക്കുള്ളത്.  കൃഷി എന്നത് ഒരു വ്യവസായം തന്നെയാണ്. ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്താണ് ഭൂവുടമകള്‍ കൃഷി ചെയ്യുന്നത്.  ലോകത്തുള്ള എല്ലാവര്‍ക്കും ആഹാരപദാര്‍ത്ഥങ്ങള്‍ ഉല്പാദിപ്പിക്കണമെങ്കില്‍ ഈ രീതിയിലുള്ള കേന്ദ്രീകൃത കൃഷിസമ്പ്രദായം മാത്രമേ പറ്റൂ. അല്ല്ലെങ്കില്‍ വെറും ഇര തേടുന്ന ജീവി മാത്രമായി മനുഷ്യന്‍ ചുരുങ്ങിപ്പോകും.  അപ്പോള്‍ വമ്പിച്ച തോതിലുള്ള കൃഷി നടത്തിക്കൊണ്ടുപോകണമെങ്കില്‍ കീടനാശിനികള്‍ തളിക്കാതെ പറ്റില്ല.  മറ്റൊരു ബദല്‍ മാര്‍ഗ്ഗവും  കേന്ദ്രീകൃതകൃഷിക്ക് പറ്റില്ല. അപ്പോള്‍ കീടനാശിനികളുടെ ഉപയോഗത്തിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും മേല്‍നോട്ടത്തിന് കൃഷി ഉദ്യോഗസ്ഥരെ നിയമിക്കുകയും  ഭക്ഷ്യപരിശോധന ഫലപ്രദമായി നടപ്പാക്കുകയുമാണ് ചെയ്യേണ്ടത്. അല്ലാതെ കീടനാശിനികളെ നിരോധിക്കണം എന്ന് മുറവിളി കൂട്ടുന്നത് എലിയെ പേടിച്ച് ഇല്ലം ചുടണം എന്ന് പറയുന്ന പോലെയാണ്.

ജി.എം.വിത്തുകള്‍  ഈ നൂറ്റാണ്ടിന്റെ അനിവാര്യതയാണ്.  രാസവളങ്ങളെ പോലെ തന്നെ യാതൊരു ദൂഷ്യവുമില്ലാത്തതാണ് ജി.എം.വിത്തുകളും. ആധുനികശാസ്ത്രത്തിന്റെ മഹത്തായ കണ്ടുപിടുത്തമാണ് ഇത്.  ഇനിയങ്ങോട്ട്  മനുഷ്യരാശിക്ക്  ആവശ്യമായ ആഹാരപദാര്‍ത്ഥങ്ങള്‍ ഉല്പാദിപ്പിക്കണമെങ്കില്‍ ജി.എം.വിത്തുകള്‍ ഉപയോഗിച്ചേ പറ്റൂ.  ജി.എം.വിത്തുകളെ എതിര്‍ക്കുന്നത് മതപരവും , രാഷ്ട്രീയവും,  സാമ്പത്തികവുമായ കാരണങ്ങളാലാണ്. അല്ലാതെ അത് ദോഷമായത്കൊണ്ടല്ല. ആളുകള്‍ ഈ പ്രചാരവേലകളില്‍ കുടുങ്ങി ജി.എം.വിത്തുകളും മാരകമാണ് എന്ന് അന്ധമായി വിശ്വസിക്കാന്‍ ഇടയാകുന്നു.  സയന്‍സിന്റെ ബാലപാഠം അറിയുന്നവര്‍ ഈ അന്ധവിശ്വാസത്തില്‍ കുടുങ്ങുകയില്ല.  കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും അനുഗുണവും അഭിലഷണീയവുമായ ഫലങ്ങള്‍ ജനിതകസാങ്കേതിക വിദ്യ ഉപയോഗിച്ച് ജീന്‍ മോഡിഫിക്കേഷനിലൂടെ വിത്തുകളില്‍ ഉണ്ടാക്കുന്നു എന്നതാണ് സംഗതി.  നിരവധി ശാസ്ത്രജ്ഞന്മാര്‍ ഗവേഷണം നടത്തിയിട്ടാണ് ഇത്തരം വിത്തുകള്‍ കണ്ടുപിടിക്കുന്നത്.  ഇത്രയും ആളും അര്‍ത്ഥവും  സമയവും  ഉപയോഗിച്ച്  മനുഷ്യന് ഹാനികരമായ വിത്തുകള്‍ ശാസ്ത്രം  കണ്ടുപിടിക്കുമോ? മാത്രമല്ല, നല്ലതാണെങ്കില്‍ മാത്രമല്ലേ ആ വിത്തുകളും  അത് ഉല്പാദിച്ച് വിതരണം നടത്തുന്ന കമ്പനികളും  നിലനില്‍ക്കുകയുള്ളൂ.

ബയോടെക്‍നോളജി ഉപയോഗിച്ചുള്ള ഇത്തരം  ജനിതകപരീക്ഷണങ്ങള്‍  ദൈവത്തിന്റെ സൃഷ്ടിയിലുള്ള മനുഷ്യന്റെ കയ്യേറ്റമായാണ് മതങ്ങള്‍ കാണുന്നത്.  അത്കൊണ്ട്  ജൈവസാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള എല്ലാ പരീക്ഷണങ്ങള്‍ക്കും മതങ്ങള്‍ എതിരാണ്.  ജി.എം.വിത്തുകളോട്  ഒരു എതിര്‍പ്പ് ഇതാണ്.  മറ്റൊന്ന്  ജി.എം.വിത്തുകള്‍ ഉല്പാദിപ്പിക്കുന്നതും  ലോകവ്യാപകമായി വിതരണം നടത്തുന്നതും  അമേരിക്കയിലെ മോന്‍സാന്റോ  എന്ന കമ്പനിയാണ്. ഈ രംഗത്ത് അവര്‍ കുത്തകയാണ് എന്ന് പറയാം.  മറ്റ് കമ്പനികള്‍ ഈ മേഖലയില്‍ ഉയര്‍ന്ന് വരാത്തത് മോന്‍സാന്റിന്റെ കുറ്റമല്ലല്ലൊ.  കാര്‍ഷികമേഖലയിലെ അമേരിക്കന്‍ കുത്തക അവസാനിപ്പിച്ച് അത് പിടിച്ചടക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ ഇപ്പോള്‍ സംയുക്തമായി പരിശ്രമിച്ചു വരികയാണ്.  അമേരിക്ക ഉല്പാദിപ്പിക്കുന്ന കാര്‍ഷികപ്രധാനമായ എന്തിനെയും  അന്താരാഷ്ട്രതലത്തില്‍  എതിര്‍ത്ത് പ്രചാരണം നടത്തി തോല്‍പ്പിക്കാന്‍ ശ്രമിക്കുക എന്നതാണ് അവരുടെ രീതി.  അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ പരിസ്ഥിതി സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി ഫലത്തില്‍ അത്തരം സംഘടനകളെ വിലക്കെടുത്തിട്ടാണ് യൂറോപ്യന്‍ യൂനിയന്‍ തങ്ങളുടെ ഹിഡന്‍ അജണ്ട മറച്ചുപിടിച്ചുകൊണ്ട് ലോബിയിങ്ങ് നടത്തിക്കൊണ്ടിരിക്കുന്നത്. പരിസ്ഥിതിക്ക് ആഘാതം ഉണ്ടാക്കും, ജൈവവൈവിധ്യം നശിക്കും എന്നൊക്കെ പറയുന്നത് ഈ പ്രചാരവേലയുടെ ഭാഗമാണ്.

രാഷ്ട്രീയമായ എതിര്‍പ്പ് ഇവിടെ വരുന്നത് മോന്‍സാന്റോ പോലുള്ള കുത്തകകമ്പനികള്‍ ഈ രംഗത്ത് ഗവേഷണം നടത്തുകയും അവര്‍ കണ്ടുപിടിക്കുന്ന വിത്തുകള്‍ക്ക് പേറ്റന്റ് സമ്പാദിക്കുകയും വിത്തിന്റെ വിതരണം അവര്‍ കുത്തകയാക്കി വെക്കുന്നതും കൊണ്ടാണ്.  മറ്റെന്താണ് ചെയ്യാന്‍ സാധിക്കുക.  കോടിക്കണക്കിന് ഡോളര്‍ മുടക്കി കണ്ടുപിടിക്കുന്ന വിത്തിന് അവര്‍ക്ക് പേറ്റന്റ് വേണ്ടേ?  വിത്തിന് അവര്‍ കാശ് വാങ്ങേണ്ടേ?  ചൈനയില്‍ ഈ പ്രശ്നമൊന്നുമില്ല.  അവര്‍ തികച്ചും പ്രായോഗികവാദികളാണ്.  മോന്‍സാന്റോയുടെ പക്കല്‍ നിന്നും കാശ് കൊടുത്ത് വിത്ത് വാങ്ങുന്നു. ആ വിത്ത് ഉപയോഗിച്ച് കൃഷി ചെയ്ത് ലഭിക്കുന്ന വിളവ് വിറ്റ് കാശാക്കുന്നു.  പിന്നെയും വിത്ത് വാങ്ങുന്നു, വിളവ് വിറ്റ് ലാഭം ഉണ്ടാക്കുന്നു.  മോന്‍സാന്റോക്കും ലാഭം,കര്‍ഷകര്‍ക്കും ലാഭം.  സംഗതി നടന്നുപോകുന്നു.  ജി.എം.വിത്തില്‍ ഗവേഷണം നടത്താനും വിത്ത് കച്ചവടം നടത്താനും ചൈനീസ് സര്‍ക്കാരോ പാര്‍ട്ടിയോ തയ്യാറല്ല. അവര്‍ക്ക് വേറെയും പണികളുണ്ട്.  ലോകത്ത് ചില സംഗതികള്‍  കുത്തകകള്‍ ഉണ്ടെങ്കിലേ നടന്നുപോകൂ എന്ന് ചൈനക്കാര്‍ക്ക് അറിയാം. അത്കൊണ്ടാണ് വിദേശകുത്തകകളെയും അവര്‍ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നത്.

ജി.എം.വിത്തുകളെ പറ്റി ഇവിടെ പ്രചാരത്തിലുള്ള അന്ധവിശ്വാസങ്ങള്‍  അതിശയത്തിലും അതിശയകരമാണ്.  ജി.എം.പരുത്തിക്കൃഷി ചെയ്ത് കന്നുകാലികള്‍ ചത്തൊടുങ്ങിയെന്നും പരുത്തിക്കര്‍ഷകര്‍ കൂട്ട ആത്മഹത്യ ചെയ്യൂന്നു എന്നുമാണ് ഒന്ന്.   ഇന്ന് ലോകമാസകലം  ആളുകള്‍ കോട്ടണ്‍ വസ്ത്രത്തിലേക്ക് മടങ്ങുകയാണ്.  അത്കൊണ്ട് കൂടുതല്‍ പരുത്തി  ഉല്പാദിപ്പിക്കേണ്ടി വരുന്നു. പാരമ്പര്യ പരുത്തി വിത്തുകള്‍ കൊണ്ട് ആവശ്യമായത്ര പരുത്തി ഉല്പാദിപ്പിക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ ഇന്ന്  ജി.എം.പരുത്തിക്കൃഷി വ്യാപകമായും വിജയകരമായും ചെയ്തുവരുന്നു. പരുത്തിക്കര്‍ഷകര്‍ സന്തോഷത്തിലാണ്.  സമീപകാലമായി ഒരു പരാതിയും കേള്‍ക്കുന്നില്ല. പണ്ടെങ്ങോ ഏതോ കാരണത്താല്‍ ചില പശുക്കള്‍ ചത്തതാണ് ഇന്നും എതിര്‍ക്കുന്നവര്‍ ആയുധമാക്കുന്നത്.  പരിസ്ഥിതി നശിക്കും എന്നൊക്കെ പറയുന്നത് ചിലരുടെ ഭാവനയാണ്. ആ ഭാവനകളെ ശാസ്ത്രം സാധൂകരിക്കുന്നില്ല.  സര്‍ക്കാര്‍ ഗവേഷണം നടത്തി ഈ രംഗത്തെ കുത്തകവല്‍ക്കരണം  തടയണം എന്നാണ് ഇടത് പക്ഷത്തെ ശാസ്ത്രാനുകൂലികള്‍ പറയുന്നത്. അതൊന്നും ഇവിടത്തെ സര്‍ക്കാരിന് കഴിയാത്ത കാര്യമാണ്. അത്രയും മുതല്‍ മുടക്കാനോ സ്വകാര്യകമ്പനികള്‍ ചെയ്യുന്ന പോലെ വിത്തിന്റെ ഉല്പാദനവും വിതരണവും ഒന്നും സര്‍ക്കാരിന് കഴിയില്ല. ആറളം ഫാം ഇന്ന് എവിടെയെത്തി?  ഇത്തരം സംരംഭങ്ങള്‍ സ്വകാര്യമേഖലയില്‍ മാത്രമേ വിജയിക്കൂ എന്നാണ് അനുഭവം.

നമുക്ക്  യഥാര്‍ഥത്തില്‍  ഭക്ഷ്യസമൃദ്ധി എന്നൊന്ന് ഇവിടെ നിലവിലില്ല.  പ്രധാനാഹാരമായ അരി സുലഭമായി ലഭ്യമായത്കൊണ്ട് ഭക്ഷ്യക്ഷാമം ഇല്ലെന്നേയുള്ളൂ.  മറ്റെല്ലാറ്റിനും ക്ഷാമം തന്നെയാണ്. അത്കൊണ്ടാണ് എല്ലാറ്റിനും  വിലക്കൂടുതല്‍.  വില കൂടിയത്കൊണ്ട്  നമ്മള്‍ അരിയൊഴികെ മറ്റെല്ലാം കുറച്ചു മാത്രം വാങ്ങി ഉപയോഗിക്കുന്നു എന്നതാണ് വാസ്തവം.  എല്ലാവര്‍ക്കും ആവശ്യമായത്ര ഒന്നും സ്റ്റോക്കില്ല.  ഉയര്‍ന്ന വില നിമിത്തം ആളുകള്‍ ഉപഭോഗം കുറച്ചത്കൊണ്ടാണ് ഇത്രയും സാധനങ്ങള്‍ കടകളില്‍ കാണുന്നത്. ഉദാഹരണത്തിന് മാമ്പഴ സീസണില്‍ എല്ലാവര്‍ക്കും ഓരോ മാങ്ങ വീതം ദിവസവും തിന്നാന്‍ പറ്റുമോ? വേണ്ടാഞ്ഞിട്ടാണോ?  അല്ല കിട്ടാനില്ല.  മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്നത് തന്നെ മൂപ്പ് എത്താത മാങ്ങകള്‍ പറിച്ച് കാര്‍ബൈഡ് വാതകം നിറച്ച ഗോഡൌണുകളില്‍ സൂക്ഷിച്ച് കൃത്രിമമായി പഴുപ്പിച്ചിട്ടാണ്.  അങ്ങനെ പഴുപ്പിക്കുന്ന മാങ്ങകള്‍ക്ക്  മഞ്ഞ നിറം ഉണ്ടെന്നേയുള്ളൂ.  ഒരു രുചിയും ഇല്ല.  എല്ലാ പദാര്‍ത്ഥങ്ങളും സുഭിക്ഷമായി ഉല്പാദിപ്പിച്ചിരുന്നുവെങ്കില്‍ ഉപഭോക്താക്കള്‍ക്ക് എല്ലാം യഥേഷ്ടം ലഭിക്കുമായിരുന്നു.  കുറച്ച് ഉല്പാദിപ്പിച്ച് കൂടുതല്‍ ലാഭം ഉണ്ടാക്കുക എന്നതാണ് നിലവിലെ രീതി. കര്‍ഷകര്‍ക്ക് കൂടുതല്‍ വില കിട്ടണം എന്നാണ് ഇവിടെ രാഷ്ട്രീയക്കാര്‍ പറയാറ്.  കൂടുതല്‍ ഉല്പാദിപ്പിച്ചും വരുമാനം  വര്‍ദ്ധിപ്പിക്കാമായിരുന്നു. അപ്പോള്‍  ഉപഭോക്താക്കളുടെ കാര്യവും നടക്കും.  ഭക്ഷ്യസുരക്ഷയില്‍ നിന്ന് ഭക്ഷ്യസമൃദ്ധിയിലേക്ക് നയിക്കാന്‍  പര്യാപ്തമായ ഒന്നാണ് ജി.എം. വിത്തുകളുടെ ഉല്പാദനവും  കൃഷിയും.

ഇടത്പക്ഷ നേതാക്കളോട്  ഒരു അഭ്യര്‍ത്ഥനയുള്ളത്,  നിലവില്‍ എല്ലാ കാര്യങ്ങളെക്കുറിച്ചും  സമൂഹത്തില്‍ കടുത്ത അന്ധവിശ്വാസങ്ങളാണുള്ളത്.  ഇടത്പക്ഷത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നവരും  അനുഭാവികളും  ഈ അന്ധവിശ്വാസങ്ങളില്‍ നിന്ന് മുക്തരല്ല.   പ്രസ്ഥാവനകള്‍ കൊണ്ട് നിങ്ങള്‍  അവരില്‍ കൂടുതല്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കരുത്.   ജി.എം. വിത്തുകള്‍ എന്ന  ശാസ്ത്രീയ സാധ്യതകളെ  നിങ്ങള്‍ അംഗീകരിക്കുന്നുവെങ്കില്‍  അത് തുറന്നു പറയുക.  കുത്തകകളുടെ കാര്യം വേറെ.  രണ്ടും കൂട്ടിക്കുഴക്കരുത്.  ഈ ലേഖനം  വായിച്ചിട്ടാണ് ഇങ്ങനെ പറയുന്നത്. കുത്തക ഉണ്ടാക്കിയാലും  സര്‍ക്കാര്‍ ഉണ്ടാക്കിയാലും  ജി.എം.വിത്ത് എന്നത് ഒന്നാണല്ലൊ. അത് ശാസ്ത്രത്തിന്റെ കണ്ടുപിടുത്തമാണല്ലൊ.  സര്‍ക്കാര്‍ ഈ രംഗത്ത് മുതല്‍ മുടക്കി വിത്തുകള്‍ ഉല്പാദിക്കുന്നവരെ കുത്തകകളുടെ ജി.എം.വിത്തുകള്‍ കര്‍ഷകര്‍ ഉപയോഗിക്കുന്നതിനെ എന്തിന് എതിര്‍ക്കണം.  ഒന്നും ഇല്ലാത്ത അവസ്ഥയില്‍ എന്തെങ്കിലും ഉണ്ടാകുന്നതല്ലേ നല്ലത്.  ഇനി മറ്റൊന്ന്, ആരെതിര്‍ത്താലും  ജി.എം.വിത്തുകള്‍ ലോകത്തിന് ആവശ്യമുണ്ട്.  നിങ്ങള്‍ ഈ യാഥാര്‍ഥ്യം ഇപ്പോള്‍ അംഗീകരിക്കുന്നില്ലെങ്കില്‍  കമ്പ്യൂട്ടറിന്റെ കാര്യത്തില്‍ എന്ന പോലെ പതിനഞ്ച് കൊല്ലം കഴിഞ്ഞാല്‍ ഇതും  അംഗീകരിക്കേണ്ടി വരും.  കമ്പ്യൂട്ടറും  ഐടിയും  ഇപ്പോഴും കുത്തകകളുടെ കൈകളില്‍ ആണെന്ന വസ്തുതയും മറക്കണ്ട.

GM Food Pros and Cons 

50 comments:

Kadalass said...

കാര്‍ഷികമേഖലയില്‍ ഇനിയും പുതിയ പഠനങ്ങളും പരീക്ഷണങ്ങളും നടക്കേണ്ടതുണ്ടു. പ്രക്രതിക്കും മനുഷ്യനും ഗുണകരമായ രീതിയില്‍ കാര്‍ഷികരംഗം വികസിക്കേണ്ടതുണ്ടു.
വിവരങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചതിനു നന്ദി
എല്ലാ ഭാവുകങ്ങളും!

Anonymous said...

കൂടുതല്‍ സ്റ്റോറേജ്‌ ലൈഫ്‌ ഉള്ള തക്കാളി അതായത്‌ അകത്ത്‌ അരി ഇല്ലാത്തത്‌ ജനിതക മാറ്റം വരുത്തിയതാണു അതു ഇരുപത്‌ കൊല്ലമായി നമ്മള്‍ ഉപയോഗിക്കുന്നു ഒരു കുഴപ്പവും ഇല്ല

മോണ്‍സാണ്റ്റോ വിത്തുണ്ടാക്കി അവിടെ വച്ചിട്ട്‌ കാര്യമില്ലല്ലോ വിറ്റാല്‍ മാത്റമേ അവറ്‍ക്ക്‌ ലാഭം കിട്ടു, അമേരിക്കയില്‍ ആണു എല്ലാ ടെക്നോളജിയും ഉണ്ടാകുന്നത്‌ അതിനു കാരണം അവിടത്തെ ലബോറട്ടറികളും മുതല്‍ മുടക്കാന്‍ താല്‍പ്പര്യമുള്ള ആളുകളും ഗവേഷണത്തിനു അനുസരിച്ചുള്ള സാഹചര്യങ്ങളും, അതെന്തു കൊണ്ടെന്നു അവിടെ ജോലി എടുക്കുന്നവരോട്‌ ചോദിക്കണം

ഇവിടെ എല്ലാം ഫ്റീ ആയി കിട്ടണം മുരിക്കന്‍ കുട്ടനാട്ടില്‍ മൂന്നു പ്റാവശ്യം ക്റിഷി നടത്തിയതും അയാളുടെ ഗവേഷണം ആണു,അയാളുടെ സ്വന്തം തലച്ചോറ്‍ ഉപയോഗിച്ചാണു, അത്‌ ദേശസാല്‍ക്കരിച്ചിട്ട്‌ എന്തു പറ്റി ഒരു പൂ പോലും ക്രിഷി ചെയ്യാന്‍ കഴിഞ്ഞില്ല

ഇടതു പക്ഷം എന്നും എല്ലാത്തരം പുതിയ ചിന്താഗതികളോടും പുതിയ പധതികളോടും പുതിയ ടെക്നോളജിയോടും പുറം തിരിഞ്ഞു നിന്നിട്ടെ ഉള്ളു ഒടുവില്‍ കൊള്ളാമെന്നു തോന്നിയാല്‍ ഉടനെ അതിണ്റ്റെ തല തൊട്ടപ്പന്‍ ആവുകയും ചെയ്യും ലേറ്റസ്റ്റ്‌ ഉദാഹരണം കുടുംബ ശ്രീ

മോണ്‍ സാണ്റ്റോ പരുത്തി വന്ന ശേഷം പരുത്തി എക്സ്പോറ്‍ട്ടില്‍ ഇന്ത്യ ഒന്നാം സ്ഥാനം കൈവരിച്ചു അതാരും മിണ്ടുന്നില്ല

എവിടെയോ ഒരു ആടു അതു കഴിച്ചു ചത്തതാണു ഉടക്ക്‌,

എന്‍ഡോസള്‍ഫാന്‍ ഹെലി കോപ്റ്ററ്‍ വാടക കമ്മീഷന്‍ കിട്ടാന്‍ വേണ്ടി മാത്റം ആവശ്യമില്ലാതെ കോരി ജനത്തിണ്റ്റെ തലയില്‍ ഒഴിച്ചവനു ഒരു കുഴപ്പവുമില്ല അന്വേഷണവും ഇല്ല

ഇവിടെ എല്ലാം നിരോധിക്കണം , എല്ലാം നിരോധിച്ചിട്ട്‌ അതു തന്നെ ഒളിച്ചു എല്ലാവരും ചെയ്യുകയും ചെയ്യും,

ഇത്തരം പെറ്‍വറ്‍ട്ടുകളെ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കേണ്ട സുകുമാരേട്ട ,ഞാന്‍ നന്നാവില്ല

അങ്കിള്‍ said...

SRP യുടെ വാർത്താ സമ്മേളനം ഇപ്പോൾ കേട്ടതേ ഉള്ളൂ. സി.പി.എം ന്റെ ഈ പ്രശ്നത്തിലുള്ള നിലപാട് എനിക്ക് വ്യക്തമാകുന്നില്ല.
അതായത്:
1) ജനിതക മാറ്റം വരുത്തുന്ന നമ്മുടേതായ ഒരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാൻ സർക്കാർ മുതൽ മുടക്കണമെന്നോ, അതോ
2) ജനിതക മാറ്റം വരുത്തിയ നിലവിലുള്ള സാങ്കേതികവിദ്യ അനുസരിച്ചുള്ള വിത്തുകൾ സർക്കാർ തന്നെ വാങ്ങി (കുത്തകമുതലാളികളെ അനുവദിക്കാതെ) കർഷകർക്ക് വിതരണം ചെയ്യണമെന്നോ

ഇതിൽ ഏതിനോടാണു സി.പി.എം ഇപ്പോൾ അനുഭാവം പ്രകടിപ്പിക്കുന്നത്?

ഷൈജൻ കാക്കര said...

"ഇടത്പക്ഷ നേതാക്കളോട് ഒരു അഭ്യര്‍ത്ഥനയുള്ളത്, നിലവില്‍ എല്ലാ കാര്യങ്ങളെക്കുറിച്ചും സമൂഹത്തില്‍ കടുത്ത അന്ധവിശ്വാസങ്ങളാണുള്ളത്. ഇടത്പക്ഷത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നവരും അനുഭാവികളും ഈ അന്ധവിശ്വാസങ്ങളില്‍ നിന്ന് മുക്തരല്ല. പ്രസ്ഥാവനകള്‍ കൊണ്ട് നിങ്ങള്‍ അവരില്‍ കൂടുതല്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കരുത്. ജി.എം. വിത്തുകള്‍ എന്ന ശാസ്ത്രീയ സാധ്യതകളെ നിങ്ങള്‍ അംഗീകരിക്കുന്നുവെങ്കില്‍ അത് തുറന്നു പറയുക. കുത്തകകളുടെ കാര്യം വേറെ. രണ്ടും കൂട്ടിക്കുഴക്കരുത്."

ഇതിന്റെ കൂടെ പ്രഖ്യാപിത പരിസ്ഥിതി വാദികളോടും ഒരു കാര്യം... ഭയം വിതറി മനുഷ്യനെ അന്ധവിശ്വാസി ആക്കല്ലെ...

കുത്തക കമ്പനികളെ വിത്തിനായി ആശ്രയിക്കണം എന്നതിൽ കവിഞ്ഞ്‌ ജി.എം. വിളയുടെ ദോഷവും എഴുതണം...

ദോഷമില്ലെങ്ങിൽ...

ദോഷമാണ്‌ എന്ന്‌ പറയുന്നവർ പറയുന്ന കാര്യവും അതിനുള്ള മറുപടിയും...

K.P.Sukumaran said...

@ അങ്കിള്‍ , എല്ലാ കാര്യത്തിലും സി.പി.എമ്മിന്റെ നിലപാട് വേണ്ടണം എന്നാണ്. അതായത് നമ്മള്‍ ഭരിക്കുകയാണെകില്‍ എല്ലാം വേണം,മറിച്ചാണെങ്കില്‍ ഒന്നും വേണ്ട. അതാണ് അവരുടെ നിലപാടുകള്‍ ആര്‍ക്കും വ്യക്തമാകാത്തത്. ജി.എം.വിത്തിനെ കുറിച്ച് സര്‍ക്കാര്‍ മുതല്‍മുടക്കി ഗവേഷണം നടത്താനോ മറ്റ് കമ്പനികളില്‍ നിന്ന് വിത്ത് വാങ്ങി വിതരണം നടത്താനോ പോകുന്നില്ല. അതെല്ലാം അപ്രായോഗികമാണ്. ഇപ്പോള്‍ തന്നെ രാജ്യത്ത് ഗോതമ്പ്,നെല്ല്, ചോളം, പരുത്തി എന്നിവയുടെ ജി.എം.വിത്തുകള്‍ ഉപയോഗിക്കുന്നുണ്ട്.ഒരു കുഴപ്പവുമില്ല.

ഈ രംഗത്ത് ഇപ്പോള്‍ കുത്തകയുള്ളത് മോന്‍സാന്റോ എന്ന കമ്പനിക്കാണ്. മറ്റ് കമ്പനികള്‍ ഈ രംഗത്ത് വരുമ്പോള്‍ അവരുടെ വിത്തുകളും കര്‍ഷകര്‍ വാങ്ങിനോക്കും. സര്‍ക്കാര്‍ ഗവേഷണം നടത്തി വിത്തുകള്‍ ഉല്പാദിപ്പിച്ച് വിതരണം നടത്തട്ടെ എന്ന് ആര്‍ക്കും പറയാന്‍ പറ്റും. അതിന് ആരും വില കല്‍പ്പിക്കുകയില്ല. സി.പി.എമ്മോ മറ്റ് ഇടത് പാര്‍ട്ടികളോ ജി.എം.വിളകളെ അംഗീകരിച്ചില്ലെങ്കിലും ഒരു കുഴപ്പവുമില്ല. ബി.ടി.വഴുതനങ്ങ കേരളത്തില്‍ അനുവദിക്കില്ല എന്നാണ് പറയുന്നത്. കേരളത്തില്‍ ആരാണ് വഴുതനങ്ങ വ്യാവസായികമായി കൃഷി ചെയ്യുന്നത്. ഇവിടെ ഒരു വിത്തും വിളയും വേണ്ട. അയല്‍ സംസ്ഥാനക്കാര്‍ ഉല്പാദിപ്പിച്ചു തന്നോളും. അക്കൂട്ടത്തില്‍ ജി.എം.തക്കാളിയും ബി.ടി.വഴുതനങ്ങയും എല്ല്ലാം ഉണ്ട്. അതൊക്കെ ബഹിഷ്ക്കരിക്കാന്‍ ആ ഇടത്പക്ഷങ്ങള്‍ ആഹ്വാനം ചെയ്യുകയല്ലേ വേണ്ടത്. ബംഗാളിലും കൃഷിയൊന്നും വേണമെന്നില്ല. ബംഗാളികള്‍ തൊഴില്‍ തേടി രാജ്യമൊട്ടാകെ കുടിയേറിക്കൊണ്ടിരിക്കുകയാണ്. ഇതൊക്കെയാണ് ഇടത് നിലപാടുകളുടെ ബാക്കിപത്രം.

പ്രവാസം..ഷാജി രഘുവരന്‍ said...

ഇന്നലെ മാഷിന്റെ കഴിഞ്ഞ പോസ്റ്റ്‌ വായിച്ചിരുന്നു ...
ഈ എഴുത്തില്‍ കണ്ടിരുന്നു ..ജി.എം.വിത്തുകള്‍ ഈ നൂറ്റാണ്ടിന്റെ അനിവാര്യതയാണ്. രാസവളങ്ങളെ പോലെ തന്നെ യാതൊരു ദൂഷ്യവുമില്ലാത്തതാണ് ജി.എം.വിത്തുകളും. ആധുനികശാസ്ത്രത്തിന്റെ മഹത്തായ കണ്ടുപിടുത്തമാണ് ഇത്........പല ദൃശ്യമാധ്യമങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ഇതു ചര്‍ച്ച ചെയ്യപ്പെട്ടു വരുന്നു വിദേശ ചാനലുകളിലും ഇതിന്റെ ചര്‍ച്ച കാണുവാന്‍ കഴിഞ്ഞു.ശാസത്രന്ജര്‍മാര്‍ പലതരത്തില്‍ ആണ് പ്രതികരിക്കുന്നത്.കുറച്ചു പേര്‍ അനുകുലിക്കുന്നു കുറെ പേര് എതിര്‍ക്കുന്നു(ഇവര്‍ യുറോപ്യന്‍ യുണിയനില്‍ പെട്ടവരായിരുനില്ല)
ശാസ്ത്ര സാേങ്കതികനേട്ടങ്ങളെ ഉപയോഗപെടുത്തുക തന്നെ വേണം,പല രാജ്യങ്ങളിലും ഇതിന്റെ ഉത്പാദനം നടത്തിവരുന്നു എന്നത് കൊണ്ട് നമ്മളും അതിനു പുറകെ പോകണം ഇന്നു പറയുന്നത് ശരിയല്ല നമ്മുടെ കാര്‍ഷിക മേഖല മറ്റുള്ളതില്‍ നിന്നും വ്യതസ്തമാണ്. ...ഈ വിത്തിനങ...്ങളെ തീര്‍ത്തും എതിര്‍ക്കുന്നത് അന്ധവിശ്വാസമാണ്........ശരിയാണ് ..എന്നാല്‍ ഇതു മനുഷ്യനും പ്രകൃതിക്കും യാതൊരു ദോഷവും ഉണ്ടാകില്ല എന്നു ഉറപ്പു വരുത്തിയതിനു ശേഷമേ പ്രയോഗത്തില്‍ കൊണ്ട് വരാവൂ.നമ്മളും നമ്മുടെ ഭുപ്രകൃതിയും ചിലര്‍ക്ക് പര...ീക്ഷണ ശാലയാക്കുവാന്‍ കൊടുക്കുന്നതിനാണോ ചില വന്കിടക്കാര്‍ക്കുവേണ്ടി ചിലര്‍ നടത്തുന്ന ഈ ചുവടുമാറ്റം,ഇതു കൊണ്ട് വരുന്നതിനു സമയമായിട്ടില്ല സംശയങ്ങള്‍ ദുരീകരിക്കെന്ടവര്‍ തന്നെ സംശയം പറയുമ്പോള്‍ .....നമ്മുടെ കാര്‍ഷിക രംഗത്ത് വികസനം വേണം കുതിച്ചു ചാട്ടം വേണം എന്നാല്‍ ആവാസവ്യവസ്ഥക്ക് എതിരായിട്ടുള്ള കുതിച്ചു ചാട്ടം വേണോ..പരീക്ഷണങ്ങള്‍ അവസാനിക്കട്ടെ എന്നിട്ട് പോരെ ഈ അഭിവാദനങ്ങള്‍ അര്‍പ്പിക്കല്‍. അമേരിക്കയില്‍ ജനിതകമാറ്റം വരുത്തിയ ഫുഡ്‌ സപ്ലിമെന്റ്‌ കഴിച്ച (എല്‍ ട്രിപ്‌റ്റോഫാന്‍) ആളുകളില്‍ കുറെപേര്‍ മരിക്കുകയും ആയിരക്കനക്കിന്‌ ആളുകള്‍ക്ക്‌ പല അസുഖങ്ങള്‍ ബാധിക്കുകയും ചെയ്‌തു. ഇത...ിന്‌ നഷ്ടപരിഹാരമായി ജപ്പാന്റെ ഷോവാ ഡെങ്കോ കമ്പനിക്ക്‌... 2 ബില്യണ്‍ ഡോളര്‍ കൊടുക്കേണ്ടിവന്നു......ഇതു ഇന്നലെ നടന്ന കാര്യമല്ല ഇതിനു ഒരു മറുപടി ഉണ്ടായിട്ടില്ല ഇതുവരെ ..അതൊക്കെ കഴിഞ്ഞിട്ട് പോരെ ..അതിന്റെ ദോഷങ്ങള്‍ ഉണ്ടെങ്കില്‍ ഇന്നു സ്വാഗതം പറഞ്ഞവര്‍ അതിനു കരികൊടി കാണിക്കും വേണേല്‍ അവരെ ടാറില്‍ അഭിഷേകവും ചെയ്യും ..അതിനൊക്കെ നില്‍ക്കണോ സംശയങ്ങള്‍ ദുരീകരിക്കട്ടെ ..എന്നിട്ട് മാത്രമേ തിരുമാനിക്കാവൂ വിശ്വാസമാണോ അതോ അന്ധവിശ്വാസമാണോ എന്നു. ഇതിനെ ആരും എതിര്‍ക്കുമെന്നുതോന്നുനില്ല എന്നാല്‍ .അതിനുള്ള സമയം ആയിട്ടില്ല എന്നാണ് പറയുന്നത്.പരീക്ഷണഫലങ്ങള്‍ പുറത്തു വന്നിട്ട് പോരേ .....

K.P.Sukumaran said...

@ഷാജി രഘുവരന്‍, പരീക്ഷണഫലങ്ങള്‍ പുറത്തു വന്നിട്ട് പോരേ ജി.എം.വിത്തുകള്‍ എന്നൊക്കെ ചോദിച്ചാല്‍ ആരാണ് ഇതിനെക്കുറിച്ച് പരീക്ഷണങ്ങള്‍ നടത്തുന്നതും നടത്തേണ്ടതും? ഒരു കമ്പനി ഗവേഷണം നടത്തി ഒരു ജി.എം.വിത്ത് കണ്ടുപിടിക്കുന്നു. ഉദാഹരണത്തിന് മോന്‍സാന്റോ കോട്ടണ്‍ സീഡ്. ആ പരുത്തിവിത്തിന് പ്രസ്തുതകമ്പനി പേറ്റന്റും സമ്പാദിക്കുന്നു. ആ കോട്ടണ്‍ സീഡ് ആവശ്യമുള്ള കര്‍ഷകന്‍ അത് വാങ്ങി പരുത്തിക്കൃഷി ചെയ്യുകയെന്നല്ലാതെ അതിനെക്കുറിച്ച് പിന്നെ എന്ത് പരീക്ഷണം? ഇതൊക്കെ ഒരു തരം ഒഴികഴിവ് ന്യായങ്ങളാണ്. ജി.എം.വിത്തുകള്‍ വാങ്ങാന്‍ ആരും നിര്‍ബന്ധിക്കുന്നില്ലല്ലൊ. കോടിക്കണക്കിന് രൂപ മുടക്കി കണ്ടുപിടിക്കുന്ന വിത്ത് മാര്‍ക്കറ്റില്‍ പിടിച്ചുനില്‍ക്കണം എന്ന കാര്യത്തില്‍ കമ്പനിക്കല്ലേ മറ്റാരേക്കാളും താല്പര്യമുണ്ടാ‍വുക. ജി.എം.വിത്തുകളെ എതിര്‍ക്കുന്നവര്‍ എല്ലാം യൂറോപ്യന്‍ യൂനിയനില്‍ പെട്ടവരല്ല. അവരുടെ ലോബിയിങ്ങ് ശൃംഖലയില്‍ പെട്ട കണ്ണികളാണ്. ജി.എം.വിത്തുകള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ നിന്ന് ഒന്നും നെഗറ്റീവ് ആയ റിപ്പോര്‍ട്ടുകള്‍ ഇത് വരെയിലും ഇല്ല. തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നത്കൊണ്ട് ഇന്റര്‍നെറ്റില്‍ കുറെ ലിങ്കുകള്‍ കിട്ടിയേക്കും. ഷാജി ഇവിടെ പറഞ്ഞ L-tryptophan എന്നത് ജി.എം.വിത്ത് അല്ല. ഇങ്ങനെയാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. L-tryptophan എന്നത് ഏതോ കമ്പനി ഇറക്കിയ ഫുഡ് സപ്ലിമെന്റാണ്. അതിന്റെ കുഴപ്പവും ജി.എം.വിത്തിന്റെ മേലെ ചാരാനാണ് ഷാജി ശ്രമിക്കുന്നത്. ഇത്തരം നിരവധി ഫുഡ് സപ്ലിമെന്റുകള്‍ നാട്ടിലെ പല ആയുര്‍വ്വേദകമ്പനികളും ഉണ്ടാക്കുന്നുണ്ട്. പലതിലും ലെഡിന്റെ അളവ് കൂടുതലാണ്. അത്കൊണ്ട് ജി.എം.വിത്തുകളുടെ പരീക്ഷണം തീരുന്നവരെ മലയാളികള്‍ കാത്തുനില്‍ക്കട്ടെ. ആവശ്യമുള്ളവര്‍ ഇപ്പോഴേ ഉപയോഗിക്കുന്നുണ്ട്. നമുക്കെന്തിനാ വിത്തുകള്‍ :)

അങ്കിള്‍ said...

ജനിതക മാറ്റം വരുത്തിയ നെൽ‍വിത്ത്: ഓരോ പ്രാവശ്യം കൃഷി ചെയ്യുമ്പോഴും പുതിയ വിത്തുകൾ മോൺസാന്റോയിൽ നിന്നോ അവരുടെ വിതരണക്കാരിൽ നിന്നോ വാങ്ങി വേണം വിതക്കാൻ. കൃഷിക്കാർക്ക് അത് യോജിച്ചതാണു, കൂടുതൽ പ്രയോജനം ഉള്ളതാണെന്നു കണ്ടാൽ, തനതു വിത്തുകൾ ക്രമേണ ഇല്ലാതാകും. അങ്ങനെ വിപണിയിൽ നിന്നും വിത്തു വാങ്ങി കൃഷിചെയ്യുന്ന രീതി മാത്രം നിലവിൽ വന്നാൽ, ആ കൃഷിയെല്ലാം നിയന്ത്രിക്കുന്നത് മോൺസാന്റോ ആണെന്നു വരില്ലെ. ഏതെങ്കിലും കാരണത്താൽ അമേരിക്കൻ കമ്പനിയെ ഇൻഡ്യക്ക് വിത്ത് വിതരണം ചെയ്യുന്നതിൽ നിന്നും വിലക്കിയാൽ ഉണ്ടാകാവുന്ന ഭവിഷ്യത്ത് നേരിടാൻ നാം സജ്ജരായിരിക്കുമോ?.

സ്വന്തമായി ജനിതക മാറ്റം വരുത്താനുള്ള സങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാനുള്ള ഒരുക്കത്തിനോട് യോജിക്കാവുന്നതേ ഉള്ളൂ, കാരണം അത്തരം ജനതിക മാറ്റം നല്ലതാണെന്നു മോൺസാന്റോ തെളിയിച്ചിട്ടുണ്ട്. എന്നാൽ അവർക്ക് പേറ്റന്റ് ലഭിച്ചതിനാൽ മറ്റാർക്കെങ്കിലും അതേ രീതിയിലുള്ള വിത്തുകൾ വികസിപ്പിച്ചെടുക്കുന്നത് അനുവദനീയമാണോ?

കാർഷിക വൃത്തിയുമായി ബന്ധമില്ലാത്തതു കൊണ്ട് എന്റെ സംശയങ്ങൾ ചിലപ്പോൾ ബാലിശമായേക്കാം.

K.P.Sukumaran said...

മാഷേ, വിത്തുകളുടെ ജനിതകഘടനയുടെ അടിസ്ഥാനം നാം ആദ്യമായി മനസ്സിലാക്കണം. വിത്തുകളുടെ മാത്രമല്ല ഏതൊരു സസ്യ-ജന്തു ജീവജാലങ്ങള്‍ക്കും ബാധകമാണിത്. മാതൃസസ്യത്തിന്റെ ഗുണം അതിന്റെ വിത്തുകള്‍ക്ക് ഉണ്ടാവില്ല. ഒട്ടുമാവിന്റെ കാര്യം എടുക്കം. ഒട്ടുമാ‍വ് എന്നാല്‍ ജനിതകമാറ്റം വരുത്തിയ ചെടിയാണ്. നമ്മള്‍ അത് കൈകൊണ്ട് ചെയ്യുന്നു എന്നേയുള്ളൂ. സംഗതി ഒന്ന് തന്നെ. ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് വ്യത്യസ്ത ചെടികള്‍ക്കുള്ള ഗുണമല്ല ഒട്ടിച്ചതിന് ശേഷം കിളിര്‍ക്കുന്ന ചെടിക്കുള്ളത്. അത് തികച്ചും വ്യത്യസ്തമായ ഒരു മാവിന്‍ ചെടിയാണ്. അത് വളര്‍ന്ന് മാങ്ങയുണ്ടായാല്‍ അതില്‍ നിന്ന് ലഭിക്കുന്ന മാങ്ങയണ്ടിക്ക് ആ മാവിന്റെ ഗുണം എല്ലാം ഉണ്ടാവില്ല. എന്തെന്നാല്‍ ആ മാങ്ങയണ്ടിയില്‍ ഉള്ള ഭ്രൂണം വ്യത്യസ്തമാണ്. ആ ഒട്ടുമാവിന്റെ സവിശേഷതകള്‍ അതിന് മാത്രം സ്വന്തമാണ്. അതേ പോലെ മറ്റൊന്ന് വേണമെങ്കില്‍ പതിവെക്കല്‍ എന്ന സങ്കേതത്തിലൂടെ മറ്റൊന്ന് സൃഷ്ടിക്കാമെന്ന് മാത്രം. അതിന്റെ വിത്തിന് നാം അഭിലഷിക്കുന്ന മാതൃചെടിയുടെ ഗുണം ഉണ്ടാവില്ല. പരാഗണം നടക്കുന്നത്കൊണ്ടാണ് ഇത്.

നെല്‍ച്ചെടിയുടെ കാര്യത്തിലും ഇതാണ് സംഭവിക്കുന്നത്. അതേ ഗുണമുള്ള വിത്തുകള്‍ വേണമെങ്കില്‍ അതേ വിത്ത് തന്നെ വീണ്ടും വീണ്ടും വാങ്ങേണ്ടി വരും. തനത് വിത്തുകള്‍ ഇല്ലാതാകുന്നെങ്കില്‍ അതിന് മോന്‍സാന്റോ എന്ത് പിഴച്ചു. ആവശ്യമുള്ളവര്‍ക്ക് തനത് വിത്തുകള്‍ സൂക്ഷിക്കുകയും കൃഷി ചെയ്യുകയും ചെയ്യാമല്ലൊ. തുടരെത്തുടരെ ജി.എം.വിത്തുകള്‍ തന്നെ വാങ്ങണം എന്ന് ആര് നിര്‍ബന്ധിക്കുന്നു? ഇനി ലാഭകരമെന്ന് കണ്ടാല്‍ കര്‍ഷകര്‍ ജി.എം.വിത്തുകള്‍ മാത്രം ഉപയോഗിക്കാനും തനത് വിത്തുകളെ കൈയൊഴിയാനും തീരുമാനിക്കുകയാണെങ്കില്‍ നമുക്കെന്ത് ചെയ്യാ‍ന്‍ പറ്റും? ആവശ്യമൂള്ളവര്‍ തനത് വിത്തുകള്‍ സൂക്ഷിക്കട്ടെ. ഇവിടെ മനുഷ്യന് മതിയായ ആഹാരവും അത് ഉല്പാദിപ്പിക്കുന്ന കര്‍ഷകന് കൃഷി ചെയ്യാനുള്ള പ്രേരണയുമാണ് പ്രശ്നം.

ഇനി പേറ്റന്റിന്റെ കാര്യം. മോന്‍സാന്റോ വികസിപ്പിക്കുന്ന വിത്തിന് മാത്രമാണ് അവര്‍ക്ക് പേറ്റന്റ്. അങ്ങനെ ആര്‍ക്കും എത്രയോ വിത്തുകള്‍ വികസിപ്പിച്ച് പേറ്റന്റുകള്‍ കരസ്ഥമാക്കാമല്ലൊ. ഇനി അതൊന്നും കഴിയുന്നില്ലെങ്കില്‍ സര്‍ക്കാരിന് തന്നെ വിത്ത് ബാങ്ക് സജ്ജമാക്കാമല്ലോ. എല്ലാ തനത് വിത്തുകളും അവിടെ സൂക്ഷിക്കാ‍മല്ലൊ. ഇവിടെയൊന്നും ഒരു അടിച്ചേല്‍പ്പിക്കലും സംഭവിക്കുന്നില്ല. “എന്നാൽ അവർക്ക് പേറ്റന്റ് ലഭിച്ചതിനാൽ മറ്റാർക്കെങ്കിലും അതേ രീതിയിലുള്ള വിത്തുകൾ വികസിപ്പിച്ചെടുക്കുന്നത് അനുവദനീയമാണോ” എന്ന് ചോദിച്ചാല്‍ എന്തിന് അങ്ങനെ അനുവദിക്കപ്പെടണം? ആര്‍ക്കും വ്യത്യസ്ത വിത്തുകള്‍ വികസിപ്പിക്കാമല്ലൊ. മോന്‍സാന്റോ വിത്തിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും ഗവേഷണം നടത്തണമെങ്കില്‍ പോലും അവര്‍ക്ക് റോയല്‍റ്റി കൊടുക്കണം. ഇതൊക്കെ ബിസിനസ്സിന്റെ ഭാഗമാണ്. മോന്‍സാന്റോ ഒരു സാമൂഹ്യസേവന സംഘടനയല്ല. സര്‍ക്കാരുകള്‍ക്ക് ഇത്തരം വിത്തുകള്‍ ഉല്പാദിപ്പിക്കാന്‍ എന്തായാലും കഴിയില്ല. പ്രതിരോധം,ബഹിരാകാശം തുടങ്ങിയ മേഖലകളിലാണ് ഗവേഷണത്തിന് സര്‍ക്കാര്‍ മുതല്‍മുടക്കുന്നത് കാണുന്നത്. ഇക്കാര്യത്തില്‍ എനിക്ക് അഭിപ്രായമൊന്നുമില്ല. ജി.എം.വിത്തുകള്‍ വേണോ വേണ്ടയോ എന്ന കാ‍ര്യത്തില്‍ നമുക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാം. സാങ്കല്പികഭീതിയ്ക്ക് സമാധാനം പറയാന്‍ കഴിയില്ലല്ലൊ. മനുഷ്യന്‍ അതിജീവിയ്ക്കുക തന്നെ ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം :)

Sidheek Thozhiyoor said...

കുറെ കാര്യങ്ങള്‍ മനസ്സിലാക്കാനായി ..സന്തോഷം ...

Manoj മനോജ് said...

"മോന്‍സാന്റോ വിത്തിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും ഗവേഷണം നടത്തണമെങ്കില്‍ പോലും അവര്‍ക്ക് റോയല്‍റ്റി കൊടുക്കണം."
ദോ ദിത് തന്നെ പ്രശ്നം മാഷേ... ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ഗവേഷണങ്ങള്‍ മോണസാന്റൊയും അത് പോലെയുള്ള കമ്പനികളും സ്പോണ്‍സേര്‍ഡ് ചെയ്തവയാണ്. അത് കൊണ്ട് തന്നെ അവരുടെ ഗവേഷണങ്ങള്‍ സത്യസന്ധമാണെന്ന് പറയുവാന്‍ പ്രയാസമാണ്. ന്യൂട്രല്‍ ഗവേഷണത്തിന് അനുവദിക്കണം എന്ന് പറയുമ്പോള്‍ മോണസാന്റോ ഉള്‍പ്പെടെയുള്ള കമ്പനികള്‍ പുറം തിരിഞ്ഞാണ് നില്‍ക്കുന്നത്.

അങ്കിള്‍ സൂചിപ്പിച്ചത് പോലെ ഇപ്പോഴുള്ള വിത്തിനങ്ങള്‍ നഷ്ടമാകും. ബി.ടി.കളില്‍ നിന്ന് പരാഗണം നടക്കുമെന്നതിനാല്‍ കെ.പി.എസ്സ്. പറയുന്നത് പോലെ നിസ്സാരമായി ഇതിനെ കാണുവാന്‍ കഴിയില്ല. ബി.ടി. ഉപയോഗിക്കാത്ത കര്‍ഷകന്‍ തന്റെ അടുത്ത വിളവിറക്കുമ്പോള്‍ അടുത്ത ഫാമിലെ കര്‍ഷകന്റെ ബി.ടി. സാധനമായിരിക്കും ചിലപ്പോള്‍ വിളയുക. കമ്പനി വന്ന് പരിശോധിച്ച് ആ പാവം കര്‍ഷകന്റെ പിടലിക്ക് പിടിക്കും എന്ന് ക്യാനഡയില്‍ മോണസാന്റോ തെളിയിച്ചു. അവിടത്തെ കോടതി ആ പാവം കര്‍ഷകനെ വെറുതെ വിട്ടു എന്നത് വേറെ കാര്യം. ഇന്ത്യയില്‍ അത് പോലെ സംഭവിക്കില്ല എന്ന് അടുത്ത കാലത്തെ വാര്‍ത്തകള്‍ തെളിയിക്കുന്നു. ചുരുക്കത്തില്‍ കാര്‍ഷിക രംഗം മൊത്തം ചില കമ്പനികളുടെ നിയന്ത്രണത്തില്‍.

ഇനി അമേരിക്കയില്‍ ജി.എം. ഫുഡ്സില്‍ അതുണ്ട് എന്ന് രേഖപ്പെടുത്തേണ്ടതില്ല. അതിനാല്‍ തന്നെ വാങ്ങുന്നവ ഏതെന്ന് തിരിച്ചറിയാന്‍ ഉപഭോക്താവിന് കഴിയുന്നില്ല. നേരെ മറിച്ച് ഓര്‍ഗാണിക്ക് ഫുഡ് ലേബള്‍ ചെയ്യണം. എന്നാല്‍ കമ്പനികള്‍ അവകാശപ്പെടുന്നത് അവരുടെ ജി.എം. പ്രോഡക്റ്റ്സ് കഴിച്ചിട്ട് ജനങ്ങള്‍ക്ക് ഒരു കുഴപ്പവും ഇത് വരെ ഉണ്ടായിട്ടില്ല എന്നാണ്!!! ലേബള്‍ ചെയ്യാത്തിടത്തോളം കാലം ഉപഭോക്താവ് കഴിച്ചത് ഏതെന്ന് കമ്പനികള്‍ എങ്ങിനെ തിരിച്ചറിഞ്ഞു!!! അല്ലെങ്കില്‍ മനുഷരെ അവരുടെ അനുവാദമില്ലാതെ കമ്പനികള്‍ പരീക്ഷണവസ്തുവാക്കിയിരിക്കുന്നു. ഇന്ത്യയിലെ പോലെയല്ല അമേരിക്കയിലെ നിയമം. അമേരിക്കയില്‍ ഒരു എലിയില്‍ പോലും പരീക്ഷണം നടത്തുവാന്‍ പോലും കടമ്പകള്‍ എത്ര കടക്കണം. അതിനാലാണല്ലോ ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള പരീക്ഷണത്തിന് അമേരിക്കന്‍ സ്ഥാപനത്തിന് വേണ്ടി കേരളത്തിലെ രോഗികളെ പരീക്ഷണ വസ്തുവാക്കി എന്ന് പറഞ്ഞ് പണ്ട് ബഹളമുണ്ടായത്. അങ്ങിനെയുള്ള അമേരിക്കയില്‍ കമ്പനികള്‍ അവകാശപ്പെടുന്നത് പോലെ ഒരു പരീക്ഷണം അസംഭവ്യം. അപ്പോള്‍ ഏക പരീക്ഷണശാല ഇന്ത്യയെ പോലെയുള്ള രാജ്യങ്ങള്‍ തന്നെ..... പദ്രകള്‍ ഉണ്ടാകുമ്പോള്‍ വേണം അവര്‍ക്ക് നിരോധിക്കുവാന്‍!!!

ജി.എം. ഫുഡ് കഴിച്ച് ജനങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നം വന്നാല്‍ അത് കമ്പനിയുടെ പിടലിക്ക് വരുമെന്ന് അമേരിക്കയില്‍ നിയമം ഉണ്ട്. അതായത് കമ്പനികള്‍ നല്‍കുന്ന ഡാറ്റകള്‍ എഫ്.ഡി.എ. വിശ്വസിക്കുന്നു, വിപണി തുറന്ന് കൊടുക്കുന്നു. ഇന്ത്യയെ പോലെയുള്ള രാജ്യങ്ങളിലോ? പെസ്റ്റിസൈഡ് ലവല്‍ എത്ര വേണം എന്ന് പോലും നിയമം ഇല്ലാത്ത രാജ്യമാണ് ഇന്ത്യ പിന്നെയാണ് ഇനി.....

മനുഷ്യരിലും, ജന്തുക്കളിലും ദീര്‍ഘകാലത്തെ ഉപയോഗത്തിന്റെ ഫലം എന്തായിരിക്കും എന്ന് ആരെങ്കിലും പറയുന്നുണ്ടോ!!! 10-15 കൊല്ലം മാത്രം പ്രായമുള്ള ഈ മേഖലയ്ക്ക് എന്ത് ദീര്‍ഘകാല പരീക്ഷണം!!!!!

K.P.Sukumaran said...

മനോജേ ഇവിടെ ജനറ്റിക്കലി മോഡിഫൈഡ് വിത്തുകളെ പറ്റിയാണ് സംസാരിക്കുന്നത്. ജനറ്റിക്കലി മോഡിഫൈ ചെയ്തു എന്ന് പറയപ്പെടുന്ന ഫുഡിനെ പറ്റിയോ ഫുഡ് സപ്ലിമെന്റുകളെ പറ്റിയോ അല്ല. മനോജ് ഈ കണ്‍ഫ്യൂഷന്‍ സ്വയം തീര്‍ക്കുകയും മറ്റുള്ളവരെ കണ്‍ഫ്യൂഷന്‍ അടിപ്പിക്കുന്നത് നിര്‍ത്തുകയും വേണം. വിത്ത്, കൃഷി,വിളവ് ഇവ മാത്രമാണ് എന്റെ വിഷയം. മറ്റ് ഫുഡ്, ഫുഡ് സപ്ലിമെന്റ് ഇതൊന്നും എന്റെ വിഷയമല്ല. ആഹാരം കഴിയുന്നതും സ്വയം പാചകം ചെയ്തു കഴിക്കണമെന്നും കമ്പനികള്‍ നിര്‍മ്മിക്കുന്ന ആഹാരങ്ങള്‍ അത് ആയുര്‍വ്വേദക്കാരുടെ ലേഹ്യമോ രസായനമോ ആയാല്‍ പോലും പ്രത്യേകിച്ച് ഗുണമൊന്നും ഇല്ല എന്നുമാണ് എന്റെ അഭിപ്രായം.

Manoj മനോജ് said...

എന്റെ മാഷേ വിത്തിന്റെ കാര്യവും ഞാന്‍ പറഞ്ഞിരുന്നു... അത് കണ്ടില്ല എന്ന് നടിക്കുവാന്‍ എത്ര കാലം കഴിയും മാഷേ :)

“ആഹാരം കഴിയുന്നതും സ്വയം പാചകം ചെയ്തു കഴിക്കണമെന്നും കമ്പനികള്‍ നിര്‍മ്മിക്കുന്ന ആഹാരങ്ങള്‍ അത് ആയുര്‍വ്വേദക്കാരുടെ ലേഹ്യമോ രസായനമോ ആയാല്‍ പോലും പ്രത്യേകിച്ച് ഗുണമൊന്നും ഇല്ല എന്നുമാണ് എന്റെ അഭിപ്രായം.“

ഞാന്‍ എവിടെയാണാവോ ടിന്നിലടച്ച ഫുഡിനെ കുറിച്ച് പറഞ്ഞത്... ഇനി ഫുഡ് എന്ന് പറഞ്ഞത് തെറ്റ് ധരിച്ചെങ്കില്‍ ആ വാചകം വിപുലീകരിച്ച് “ജി.എം. വിത്ത് മുളച്ച് വലുതായി കഴിഞ്ഞ് വിളവെടുത്തിട്ട് കിട്ടുന്ന സാധനം” എന്ന് പറയാം... ഉദാ: കോണ്‍, അരി, സൊയാബീന്‍സ്, വെജിറ്റബിള്‍ ഓയിത്സ്...... :) :) :) :)

അതല്ല വിത്തില്‍ മാത്രമേ കാര്യമുള്ളൂ അത് മുളച്ച് വിളഞ്ഞ് കഴിഞ്ഞാല്‍ പ്രശ്നമില്ല എന്നാണ് മാഷിന്റെ “വിശ്വാസമെങ്കില്‍” അതിന് മാഷിന്റെ ലേഖനത്തിന്റെ തലകെട്ട് ചേരും....

പതിവ് പോലെ എന്റെ സമയം വെറുതെ പോയത് മിച്ചം... എങ്കിലും മറ്റ് വായനക്കാര്‍ക്ക് മാഷില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുവാന്‍ അവസരം കിട്ടുമല്ലോ :)

K.P.Sukumaran said...

ജി.എം.വിത്തിന്റെ കാര്യത്തില്‍ ഞാനും സി.പി.എമ്മിലെ ശാസ്ത്രീയ വീക്ഷണമുള്ളവരും ഒരേ അഭിപ്രായത്തിലാണ്. കുത്തകകമ്പനികള്‍ ഈ ഗവേഷണ സാധ്യത പ്രയോജനപ്പെടുത്തുന്ന കാര്യത്തില്‍ മാത്രമാണ് സി.പി.എം.കാര്‍ക്ക് അഭിപ്രായ വ്യത്യാസമുള്ളത്. സര്‍ക്കാര്‍ ഗവേഷണം നടത്തി ജനിതക വിത്തുകള്‍ കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയ്ക്ക് നല്‍കട്ടെ എന്നാണ് ചിന്തിക്കുന്ന സി.പി.എം.കാര്‍ പറയുന്നത്. അത് നടക്കാത്ത കാര്യമാണ്. ഇത്രയധികം മുന്നേറിയ ചൈന പോലും അങ്ങനെ ചെയ്യുന്നില്ല. അവരും മോന്‍സാന്റോ വിത്തുകളാണ് വാങ്ങുന്നത്. കര്‍ഷകന്‍ പണം കൊടുത്ത് ജി.എം.വിത്ത് വാങ്ങിയാല്‍ അവന് കൂടുതല്‍ ഉല്പാദനവും അങ്ങനെ കൂടുതല്‍ ലാഭവും കിട്ടും. അത് പോരേ? മനോജ് ഇങ്ങനെ സമയം വെറുതെ പോക്കുന്നതില്‍ എനിക്കും വിഷമമുണ്ട്.

ആട്ടെ മനോജ് സി.പി.എമ്മില്‍ ഏത് വിഭാഗത്തില്‍ പെടും? എസ്.ആര്‍.പി.ലൈന്‍ അല്ല, അല്ലേ :)

Anonymous said...

ഈ വിഷയത്തില്‍ എന്തെങ്കിലും അഭിപ്രായം പറയാനുള്ള പറയാമോ പരിചയമോ എനിക്കില്ല. എങ്കിലും താങ്കള്‍ പറഞ്ഞ ഒരു കാര്യത്തെ കുറിച്ച്.."ശാസ്ത്രം ഒന്നും കണ്ടു പിടിച്ചില്ലായിരുന്നെങ്കില്‍ മനുഷ്യ വംശം അന്യം നിന്ന് പോയേനെ.." യോജിക്കാന്‍ കഴിയുന്നില്ല ശ്രീ.കെ.പി.എസ്..ശാസ്ത്രം ഒന്നും കണ്ടു പിടിച്ചിട്ടല്ല മനുഷ്യന്‍ ഇവിടെ ഉണ്ടായത്.മനുഷ്യന്‍ എങ്ങനെ ഉണ്ടായതാണെന്ന് മാത്രം ആണ് ശാസ്ത്രം കണ്ടു പിടിച്ചത്.പിന്നെ,ലോകത്ത് ജന സംഖ്യാ ഇത്ര കൂടാനും ഒരു മൂല കാരണം ശാസ്ത്രത്തിനെ പുരോഗതി അല്ലെ ?പ്രകൃതി മനുഷ്യന് കല്പിച്ച ആയുസ്സിനെ വലിച് ഇഴച്ചു 100 എത്തിച്ചത് ആധുനിക ശാസ്ത്രം തന്നെയാണ്.രോഗാണുക്കള്‍ ഇത്ര പെരുകാനും ശസ്ത്ര പുരോഗതിക്കു പങ്കുണ്ട്.എല്ലാം പ്രകൃതിയുടെ താളത്തില്‍ ആയിരുന്നെങ്കില്‍ ഒരിക്കലും ഭക്ഷണ ക്ഷാമം ഉണ്ടാകാന്‍ മാത്രം ഉള്ള ജന പെരുപ്പം ഇവിടെ ഉണ്ടാകുമായിരുന്നില്ല.കാരണം ഭൂമിയിലെ സര്‍വ ജീവ ജാലങ്ങള്‍ക്കും സാദാരണ ജീവിതം നയിക്കാന്‍ വേണ്ടതെല്ലാം ഇവിടെ തന്നേ ഉണ്ടായേനെ ശാസ്ത്രത്തെ പൂര്‍ണമായി നിരാകരിക്കാന്‍ പറഞ്ഞതല്ല..ഈ അഭിപ്രായം പോസ്റ്റ്‌ ചെയ്യാന്‍ ശാസ്ത്രം ഇല്ലായിരുന്നു എങ്കില്‍ എനിക്ക് സാധിക്കുമായിരുന്നില്ലല്ലോ. :)

ഒരു കാര്യം കൂടി ..അഭിപ്രായം രേഖപെടുതിയവര്‍ക്ക് മറുപടി പറയേണ്ട ബാധ്യത താങ്കള്‍ക്ക് ഇല്ല. പക്ഷെ മറുപടി പറയുകയാണെങ്കില്‍ അത് അവരുടെ അഭിപ്രായത്തെ പൂര്‍ണമായി മനസിലാക്കിയതിനു ശേഷം മാത്രം ആകണം. മനോജ്‌ പറഞ്ഞ കാര്യങ്ങള്‍ ഏതൊരാള്‍ക്കും ഒറ്റ നോട്ടത്തില്‍ മനസിലാകും..എന്നിട്ടും താങ്കള്‍ മനോജ്‌ സൂചിപ്പിച്ചിട്ടു പോലും ഇല്ലാത്ത കാര്യത്തെ കുറിച്ച് വാചാലനാകുന്നു..എല്ലാ പോസ്റ്റിലും താങ്കളുടെ മറുപടികള്‍ ഇങ്ങനെ തന്നെയാണ്..മറ്റുള്ളവരുടെ അഭിപ്രായത്തെയും മാനിക്കൂ..മറുപടി എഴുതുകയാണെങ്കില്‍ താങ്കളുടെ അഭിപ്രായത്തെ മാത്രം highlight ചെയ്യാതെ കൃത്യമായ ഉത്തരം നല്‍കൂ..ഇത് എന്‍റെ മാത്രം അഭിപ്രായം അല്ല,പല പോസ്റ്റിലും ഈ അഭിപ്രായം ഞാന്‍ കണ്ടു..താങ്കള്‍ ശ്രദ്ധിക്കുമല്ലോ.

അങ്കിള്‍ said...

ജനിതക മാറ്റം വരുത്തിയ വിത്തുകളെ അന്ധക വിത്തെന്നും പറഞ്ഞുവരുന്നു. കാരണം, അവ ഒരു പ്രാവശ്യം മാത്രം വിളയിക്കാനേ ഉപകരിക്കൂ. അടുത്ത തവണ വിത്തിടാൻ പുതിയ വിത്തുകൾ വാങ്ങണം. അതു മോൺസാന്റൊയിൽ നിന്നാകേണ്ടിയും വരും. കാരണം, അവർക്കാണു പേറ്റന്റ് ഉള്ളത്.

ജി.എം. വിത്തുകൾക്ക് കൂടുതൽ ഉല്പാദനശേഷിയുണ്ടെന്ന് പറയുന്നത് തെറ്റാണെന്നാണു ഞാൻ മനസ്സിലാക്കിയത്. ആ വിത്തിൽ നിന്നുണ്ടാകുന്ന ഫലത്തിൽ കീടനാശിനി സ്വയം ഉണ്ടാകുന്നതു കൊണ്ട് പാഴാകുന്ന ഫലങ്ങൾ കുറവായിരിക്കും. നെൽകതിരിൽ പതിര് വളരെ കുറവായിരിക്കും. അങ്ങനെ ഉല്പാദനം കൂടുതൽ കിട്ടും. അല്ലാതെ ജി.എം. വിത്തുകൾ കൂടുതൽ ഉല്പാദനം നൽകുന്നില്ല.

ജനിതക മാറ്റം വരുത്തുന്ന പ്രക്രീയയോടൊ നമുക്ക് യോജിക്കാം. കൂടുതൽ കൂടുതൽ ഗവേഷണം നടക്കട്ടെ. എന്നാൽ ഇപ്പോഴത്തെ ഗവേഷണം നടക്കുന്നത് ഭക്ഷണത്തിലാണെന്നത് ഓർമ്മിക്കണം. ഒട്ടു മാവ് നടുന്നതു പോലെയല്ല, നെൽ വിത്തുകളിൽ പന്നിയുടേയോ മറ്റു മൃഗങ്ങളുടെയോ വിഷ ജീനുകൾകൂടെ ചേർത്ത് സ്വയം കീടനാശിനികൾ ഉണ്ടാകുന്ന തരത്തിലുള്ള നെൽ വിത്തുകൾ വികസിപ്പിച്ചെടുക്കുന്നത്. അല്പാല്പമായെങ്കിലും ആ വിത്തുകളിൽ കൂടി വിഷം കൂടി ഭക്ഷിക്കാനിടയില്ലേ എന്നൊരു ശങ്ക. ശാസ്ത്ര വികസനമായതു കൊണ്ട്, കൈവിടാനും വൈയ്യ.

K.P.Sukumaran said...

‌@ അങ്കിള്‍, //ജനിതക മാറ്റം വരുത്തിയ വിത്തുകളെ അന്ധക വിത്തെന്നും പറഞ്ഞുവരുന്നു//

അന്തകവിത്തെന്നോ കൊലയാളിവിത്തെന്നോ എന്തും പറയാമല്ലോ. അതൊക്കെ അവരവരുടെ ശാസ്ത്രീയവീക്ഷണത്തെയും ഭാഷ ഉപയോഗിക്കുന്നതിന്റെ സംസ്ക്കാരത്തെയും ആശ്രയിച്ചിരിക്കുന്നു. ജനിതകമാറ്റം വരുത്തുന്ന ശാസ്ത്രീയരീതിക്കെതിരെ കത്തോലിക്ക സഭ ശക്തമായി രംഗത്തുണ്ട്. ജനസംഖ്യാനിയന്ത്രണത്തിനെതിരെയും ചില മതങ്ങള്‍ രംഗത്തുണ്ട്. അതൊക്കെ അവരവരുടെ സൌകര്യം. ജി.എം.വിത്തുകള്‍ക്ക് കമ്മ്യൂനിസ്റ്റുകാര്‍ പൊതുവെ എതിരല്ല. ചൈനയില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നു. അവിടെ തര്‍ക്കമേയില്ല. ഇവിടെ ചില കമ്മ്യൂനിസ്റ്റുകാര്‍ അന്തകവിത്തെന്നൊക്കെ പറയുന്നത്, ശാസ്ത്രം അറിയാഞ്ഞിട്ടോ അങ്ങനെയാണ് ജനങ്ങളുടെ അന്ധവിശ്വാസത്തിനൊപ്പിച്ച് പറയേണ്ടത് എന്ന് കരുതിയിട്ടോ ആവാം.

//അവ ഒരു പ്രാവശ്യം മാത്രം വിളയിക്കാനേ ഉപകരിക്കൂ. അടുത്ത തവണ വിത്തിടാൻ പുതിയ വിത്തുകൾ വാങ്ങണം. അതു മോൺസാന്റൊയിൽ നിന്നാകേണ്ടിയും വരും. കാരണം, അവർക്കാണു പേറ്റന്റ് ഉള്ളത്.//

അതെ, വാങ്ങണം.അതിനെന്താ? വാങ്ങാതിരിക്കുകയും ചെയ്യാമല്ലൊ. അവര്‍ നിര്‍ബ്ബന്ധിക്കുന്നില്ലല്ലൊ. ഒരു പ്രാവശ്യം വിത്തിട്ട് പിന്നെ വേണ്ടെങ്കില്‍ വാങ്ങണ്ട, വേണമെങ്കില്‍ വാങ്ങാം. അത്രയല്ലേയുള്ളൂ. മോന്‍സാന്റോയ്ക്ക് പേറ്റന്റ് ഉള്ളത് ഭൂമിയിലെ മൊത്തം വിത്തുകള്‍ക്കല്ല. അവര്‍ ജനിതകമായി മോഡിഫൈ ചെയ്ത് വികസിപ്പിച്ചെടുക്കുന്ന വിത്തുകള്‍ക്ക് മാത്രമാണ്. ആര്‍ക്കും അങ്ങനെ വികസിപ്പിക്കാം.

//ജി.എം. വിത്തുകൾക്ക് കൂടുതൽ ഉല്പാദനശേഷിയുണ്ടെന്ന് പറയുന്നത് തെറ്റാണെന്നാണു ഞാൻ മനസ്സിലാക്കിയത്. ആ വിത്തിൽ നിന്നുണ്ടാകുന്ന ഫലത്തിൽ കീടനാശിനി സ്വയം ഉണ്ടാകുന്നതു കൊണ്ട് പാഴാകുന്ന ഫലങ്ങൾ കുറവായിരിക്കും. നെൽകതിരിൽ പതിര് വളരെ കുറവായിരിക്കും. അങ്ങനെ ഉല്പാദനം കൂടുതൽ കിട്ടും. അല്ലാതെ ജി.എം. വിത്തുകൾ കൂടുതൽ ഉല്പാദനം നൽകുന്നില്ല.//

ജനിതകമാറ്റം ചെയ്യുക എന്ന് വെച്ചാല്‍ ഉല്പാദനം കൂട്ടുക എന്ന് മാത്രമല്ല ഉദ്ദേശിക്കുന്നത്. ഒരു ചെടിയുടെ തനത് ജനിതകഘടനയില്‍ അഭിലഷണീയമായ സ്വഭാവവിശേഷങ്ങള്‍ അഡീഷനലായി കൂട്ടിച്ചേര്‍ക്കുകയും അനഭിലഷണീയമായവ നീക്കം ചെയ്യുകയും ചെയ്യുന്ന സങ്കീര്‍ണ്ണമായ പ്രക്രിയയാണത്. അതിന്റെ സാധ്യതകള്‍ അനന്തമാണ്. ഉദാഹരണത്തിന്, കീടങ്ങളെ ചെറുക്കാനുള്ള കഴിവ്, വരള്‍ച്ചയെ അതിജീവിയ്ക്കാനുള്ള കഴിവ് അങ്ങനെയങ്ങനെ. വയലുകളില്‍ വളരുന്ന റബ്ബര്‍ മരങ്ങള്‍ ജനിതകമാറ്റത്തിലൂടെ വികസിപ്പിക്കാന്‍ ഇന്ത്യയിലെ റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ശ്രമിക്കുമ്പോള്‍ ആ റബ്ബറിന് കേരളത്തിലെ പേര് അന്തകറബ്ബര്‍ എന്നായിരിക്കും. എന്തായാലും ഈ ശാസ്ത്രശാഖ ആരംഭദശയിലാണിപ്പോള്‍. ചില്ലറ പേര്‍ എതിര്‍ക്കുന്നു എന്ന് വെച്ച് ഈ ശാസ്ത്രശാഖ വികസിക്കാതെ പോവില്ല.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പോസ്റ്റ്‌ വിജ്ഞാനപ്രദം.
സയന്‍സിനെക്കുറിച്ച് എനിക്കറിയില്ല. പക്ഷെ ഒന്ന് നേരില്‍ ബോധ്യമുണ്ട്. പണ്ട് എന്‍റെ വീട്ടുവളപ്പില്‍ കൃഷിക്ക്‌ ജൈവവളങ്ങള്‍ ആയിരുന്നു ഉപയോഗിച്ചിരുന്നുത്. അന്ന് വാഴപ്പഴതിനൊക്കെ വലുപ്പം കുറവെങ്കിലും ഉയര്‍ന്ന ഗുണനിലവാരവും മധുരവും കൂടുതല്‍ ദിവസം കേടാകാതെ ഇരിക്കുകയും ചെയ്തിരുന്നു. പക്ഷെ അതിനു ശേഷം രാസവള ഉപയോഗത്തോടെ ഫലങ്ങള്‍ക്ക് വലിപ്പമെന്കിലും മധുരം കമ്മിയും ഗുണനിലവാരം മോശവും പെട്ടെന്ന് കേടുവരുന്ന്തും ശ്രദ്ധയില്‍പെട്ട
ഏറ്റവും വലിയ കാര്യം, രാസവള പ്രയോഗത്തോടെ പ്രകൃതിയുടെ കലപ്പ എന്ന് പറയുന്ന മണ്ണിരയും മറ്റു സൂക്ഷ്മജീവികളും മണ്ണില്‍ നിന്ന് അപ്രത്യക്ഷമായി എന്നതാണ്.
എന്‍റെ അറിവില്‍, ലോകത്തെ പട്ടിണിക്ക് കാരണം കൃഷിയില്ലാതതോ ഭക്ഷ്യധാന്യങ്ങളുടെ കുറവോ അല്ല. ലോകജനത വയറുനിറയെ ഭക്ഷിച്ചാല്‍ പോലും ബാക്കിയാവുന്ന ശേഖരം ഇവിടെയുണ്ട് പക്ഷെ അവയുടെ വിതരണത്തിലുള്ള സൂക്ഷ്മതക്കുറവ് തന്നെയാണ് പ്രശ്നം..

K.P.Sukumaran said...

അങ്കിളിന്റെ മേല്‍ക്കമന്റില്‍ വളരെ അപകടം പിടിച്ച ഒരു നിരീക്ഷണമുണ്ട്. “ആ വിത്തിൽ നിന്നുണ്ടാകുന്ന ഫലത്തിൽ കീടനാശിനി സ്വയം ഉണ്ടാകുന്നതു കൊണ്ട് പാഴാകുന്ന ഫലങ്ങൾ കുറവായിരിക്കും.” എന്നതാണത്.

ദയവ് ചെയ്ത് ഇങ്ങനെയൊന്നും ആരോടും പറഞ്ഞേക്കല്ലേ. നമ്മള്‍ ഇപ്പോള്‍ കടകളില്‍ നിന്ന് വാങ്ങുന്ന തക്കാളി ജി.എം.തക്കാളിയാണ്. പഴയ തക്കാളി അപൂര്‍വ്വമായേ കാണുന്നുള്ളൂ. ചീഞ്ഞുപോകാതെ കുറെക്കാലം നില്‍ക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. കടക്കാരന് നല്ലത്. കേടായി പോകുന്നില്ല. നമുക്കാണെങ്കില്‍ പഴയ നാടന്‍ തക്കാളിയുടെ രുചി കിട്ടുന്നില്ല. ഇങ്ങനെയൊരു വശം ജി.എം.ഫലങ്ങള്‍ക്ക് ഉണ്ട്.

പക്ഷെ അപകടം അതല്ല. ഫലത്തില്‍(പഴം)കീടനാശിനി സ്വയം ഉണ്ടാകുന്നു എന്ന പ്രസ്ഥാവനയാണ്. കീടനാശിനികള്‍ എന്നാല്‍ വിഷം തന്നെയാണെന്ന് നമുക്കറിയാം. അപ്പോള്‍ മേല്‍പ്പറഞ്ഞ തക്കാളിയിലും വിഷം ഉണ്ടെന്നല്ലേ ആളുകള്‍ കരുതുക. ജി.എം.വിത്തുകള്‍ മുളച്ചുണ്ടാകുന്ന ചെടികളിലോ അവയുടെ ഫലങ്ങളിലോ കീടനാശിനികള്‍ സ്വയം ഉണ്ടാവുകയല്ല ചെയ്യുന്നത്, കീടങ്ങളെ ചെറുക്കാന്‍ കഴിവുള്ള ജീനുകള്‍ ആ വിത്തുകളില്‍ സന്നിവേശിപ്പിക്കപ്പെടുകയാണ് ചെയ്യുന്നതെന്ന് ദയവായി മനസ്സിലാക്കുക.

ആചാര്യന്‍ said...

നമ്മുടെ ഈ പര്ടിഇക്കാര്‍ക്ക്..വിവേകം ഉദിക്കുന്നത് എല്ലാം കഴിഞ്ഞിട്ടാണ്..അന്ന് കമ്പ്യുട്ടര്‍ വന്നപ്പോള്‍ അതിനെ എതിര്‍ത്തു സമരം ചെയ്തവര്‍ ഇപ്പോള്‍ ഒന്നും രണ്ടും നോട്ബൂക്കുകള്‍ കൊണ്ടാണ് നടപ്പ് അല്ലെ ..അത് പോലെ ആദ്യം എല്ലാത്തിനെയും എതിര്‍ക്കും ..അവസാനം അനുകൂലിക്കുകയും ചെയ്യും..ചരിത്ര പരമായ മണ്ടത്തരങ്ങള്‍ ..അല്ലെ

ajith said...

സുകുമാരന്‍ സാര്‍ ഒരു ചെറിയ ചോദ്യത്തിനുത്തരം പറയുവാന്‍ ബാദ്ധ്യസ്ഥനാണ്. സാര്‍ പറഞ്ഞു ജനസംഖ്യ കൂടുന്നത് കൊണ്ട് ഭക്ഷണദൌര്‍ലഭ്യം വരും എന്ന്. മൂന്ന് നാ‍ലു മാസം മുമ്പ് നമ്മുടെ സുപ്രീം കോടതി ഒരു അഭിപ്രായം പറയുകയുണ്ടായി: പാഴായി പോകുന്ന ധാന്യങ്ങള്‍ സൌജന്യമായോ ചുരുങ്ങിയ വിലക്കോ പാവങ്ങള്‍ക്ക് കൊടുക്കണം എന്ന്. സാര്‍ തീര്‍ച്ചയായും അത് ശ്രദ്ധിച്ചിട്ടുണ്ടാവണം. ലക്ഷക്കണക്കിന് ടണ്‍ അരിയും ഗോതമ്പും ചീഞ്ഞ് പോകുന്നത് കണ്ടുള്ള വിഷമം കൊണ്ടാണ് കോടതി അങ്ങിനെയൊരു നിലപാടെടുക്കേണ്ടിവന്നത്. എന്നാല്‍ നമ്മുടെ അത്യന്തം ധനവാനായ (സ്വന്തമായി മില്ലുകളും ഫാക്ടറികളുമുള്ള കപ്പലുകളുമുള്ള (Prathibha shipping) മന്ത്രി എടുത്ത വായിലേ പറഞ്ഞത് ആ പൂതി നടക്കുകയില്ല എന്നാണ്. സാര്‍ ഭക്ഷണം ഇല്ലാത്തതല്ല പ്രശ്നം. അതിന്റെ വിതരണത്തിലാണ് പ്രശ്നം എന്നാണെനിക്ക് തോന്നുന്നത്. സാറിന്റെ ഇവ്വിഷയകമായ അഭിപ്രായം അറിയാന്‍ താല്പര്യമുണ്ട്.

K.P.Sukumaran said...

അജിത്, ഞാന്‍ പറയുന്ന കാര്യങ്ങള്‍ ഒന്ന് പ്രത്യേകം ശ്രദ്ധിക്കുക!

1960കളില്‍ ഇവിടെ കടുത്ത ഭക്ഷ്യക്കമ്മിയും ഭക്ഷ്യക്ഷാമവുമായിരുന്നു. അന്ന് ജനസംഖ്യ ഇന്നത്തേതിന്റെ പകുതിയില്‍ താഴെയായിരുന്നു. അരി കിട്ടാനേയില്ല.അക്കാലത്ത് കൃഷി തികച്ചും പാരമ്പര്യരീതിയില്‍ ആയിരുന്നു. അരിയും ഗോതമ്പും പേരിന് റേഷന്‍ നല്‍കിയിരുന്നു. എന്നാല്‍ അത് ആഴ്ചയില്‍ രണ്ട് ദിവസത്തേക്ക് തികയില്ല. കൃഷിയില്ലാത്ത പാവപ്പെട്ടവര്‍ അര്‍ദ്ധപട്ടിണിയില്‍ ആയിരുന്നു.

പിന്നീടാണ് രാസവളങ്ങളും കീടനാശിനികളും പ്രചാരത്തില്‍ വരുന്നത്. കൂടവേ തന്നെ സങ്കരയിനം വിത്തുകളുടെ ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും നടന്നു. ഹരിതവിപ്ലവം എന്ന പേരില്‍ നടന്ന ഈ പ്രവര്‍ത്തങ്ങളുടെ ഫലമാണ് ഇന്ന് കാണുന്ന ഭക്ഷ്യസുരക്ഷ.

രാസവളങ്ങളും കീടനാശിനികളും കണ്ടുപിടിച്ചില്ലായിരുന്നുവെങ്കില്‍, അന്നത്തെ പോലെ പാരമ്പര്യരീതിയിലുള്ള ജൈവകൃഷിയായിരുന്നു പിന്തുടര്‍ന്നിരുന്നുവെങ്കില്‍ നമ്മൂടെ രാജ്യത്ത് പട്ടിണികൊണ്ട് ജനം നാമാവശേഷമാകുമായിരുന്നു എന്ന് പറയുകയാണ് ഞാന്‍. ഇന്നത്തെ ഭക്ഷ്യസുരക്ഷയില്‍ നിന്നുകൊണ്ട് രാസവളങ്ങളെയും കീടനാശിനികളെയും രാജ്യത്ത് നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കുകയാണെങ്കില്‍ നമ്മള്‍ വീണ്ടും പഴയ അവസ്ഥയിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചു പോകും എന്നും ജൈവകൃഷിയുടെ ആരാ‍ധകര്‍ക്ക് ഞാന്‍ മുന്നറിയിപ്പ് തരുന്നു.

മറ്റൊന്ന്, ഇവിടെ ഭക്ഷ്യധാന്യങ്ങളുടെ സുഭിക്ഷത മാത്രമാണ് ഉള്ളത്. പഴങ്ങളും പച്ചക്കറികളും കമ്മി തന്നെയാണ്. സാധാരണക്കാ‍ര്‍ക്ക് പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും യഥേഷ്ടം ലഭിക്കുന്നില്ല. ഈ അവസ്ഥയെയാണ് ഭക്ഷ്യസമൃദ്ധിയില്ലായ്മ എന്ന് ഞാന്‍ വിശേഷിപ്പിക്കുന്നത്. ഭാവിയില്‍ ജനസംഖ്യാവര്‍ദ്ധനവിനോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള ഭക്ഷ്യക്കമ്മി പരിഹരിക്കാനും ഭക്ഷ്യസമൃദ്ധി കൈവരിക്കാനും ബയോടെക്നോളജിയുടെ സാധ്യതകള്‍ കൊണ്ടു കഴിയും. ഇന്നത്തെ ജനറ്റിക്ക് മോഡിഫിക്കേഷന്‍ ഒരു തുടക്കം മാത്രമാണ്.

ഇക്കാര്യങ്ങളാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് എഴുതിയ പോസ്റ്റുകളിലൂടെ വ്യക്തമാക്കാന്‍ ഞാന്‍ ശ്രമിച്ചത്.

ഭക്ഷണം ഇല്ലാത്തതല്ല, അതിന്റെ വിതരണത്തിലാണ് പ്രശ്നം എന്ന് അജിത്തിന് തോന്നാന്‍ കാരണം പഴയകാല അവസ്ഥ അറിയാത്തത്കൊണ്ടാണ്. ഭക്ഷ്യസമൃദ്ധി ഉണ്ടാവുകയും, സര്‍ക്കാര്‍ ഏറ്റെടുത്ത് വിതരണം ചെയ്യേണ്ടതായ അവസ്ഥ ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് അഭിലഷണീയം എന്ന് ഞാന്‍ കരുതുന്നു. ആളുകളുടെ ക്രയശേഷി ഉയരുകയും, ഉല്പാദനം വര്‍ദ്ധിക്കുകയും , സര്‍ക്കാരിന്റെ ഇടപെടലുകള്‍ കുറയുകയും ചെയ്യുന്ന അവസ്ഥയെയാണ് ഞാന്‍ ആഗ്രഹിക്കുക.

ഷൈജൻ കാക്കര said...

"ആളുകളുടെ ക്രയശേഷി ഉയരുകയും, ഉല്പാദനം വര്‍ദ്ധിക്കുകയും , സര്‍ക്കാരിന്റെ ഇടപെടലുകള്‍ കുറയുകയും ചെയ്യുന്ന അവസ്ഥയെയാണ് ഞാന്‍ ആഗ്രഹിക്കുക."

ക്രയശേഷിയില്ലാത്തതുകൊണ്ട് വിതരണം നടപ്പിലാകുന്നില്ല...

സോഷ്യലിസ്റ്റ് സർക്കാരുകൾ ചെയ്യേണ്ടത്‌ ജനഗളുടെ ക്രയശേഷി വർദ്ധിപ്പിക്കുക എന്നതാണ്‌... അതിന്‌ പകരം ഭക്ഷണം വിതരണം ചെയ്തുകൊണ്ടിരുന്നാൽ... ഉല്പാദനം കുറയും... വിതരണവും താറുമാറാകും... പട്ടിണി സുലഭവും...

Manoj മനോജ് said...

//ഇവിടെ ചില കമ്മ്യൂനിസ്റ്റുകാര്‍ അന്തകവിത്തെന്നൊക്കെ പറയുന്നത്, ശാസ്ത്രം അറിയാഞ്ഞിട്ടോ അങ്ങനെയാണ് ജനങ്ങളുടെ അന്ധവിശ്വാസത്തിനൊപ്പിച്ച് പറയേണ്ടത് എന്ന് കരുതിയിട്ടോ ആവാം.//
ഇത്തരം “അനന്ധവിശ്വാസങ്ങള്‍” എഴുതി പിടിപ്പിക്കാതെ മാഷേ... അന്തക വിത്ത് എന്തെന്ന് ആദ്യം മനസ്സിലാക്കൂ. അങ്കിളിനെ പോലെയുള്ളവരോട് മറുപടി പറയുമ്പോഴെങ്കിലും കുറച്ച് റെസ്പോണ്‍സിബിളിറ്റി ഒക്കെ കാണിച്ച് കൂടേ :)

അത് “ചില കമ്മ്യൂനിസ്റ്റുകാരുടെ” കണ്ട്പിടുത്തമൊന്നുമല്ല. മോണസാന്റോയുടെ “ടെര്‍മിനേറ്റര്‍ സീഡ്” എന്തെന്ന് ഗൂഗിളമ്മച്ചി വരെ പറഞ്ഞ് തരും മാഷേ. :)

//ജി.എം.വിത്തുകള്‍ മുളച്ചുണ്ടാകുന്ന ചെടികളിലോ അവയുടെ ഫലങ്ങളിലോ കീടനാശിനികള്‍ സ്വയം ഉണ്ടാവുകയല്ല ചെയ്യുന്നത്, കീടങ്ങളെ ചെറുക്കാന്‍ കഴിവുള്ള ജീനുകള്‍ ആ വിത്തുകളില്‍ സന്നിവേശിപ്പിക്കപ്പെടുകയാണ് ചെയ്യുന്നതെന്ന് ദയവായി മനസ്സിലാക്കുക.//
:)കീടനാശിനികള്‍ സ്വയം ഉണ്ടാകുന്നില്ല എന്ന മാഷിന്റെ പ്രസ്താവന ഉത്തരവാദിത്തമീല്ലാത്ത ഒന്നായിപ്പോയി.... പെസ്റ്റിസൈഡ് പ്രൊഡ്യൂസിങ് ജി.എം. ചെടികളില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ഒന്ന് പറഞ്ഞ് തരാമോ...

മറ്റൊന്ന് കൂടി കൂട്ടി ചേര്‍ക്കുന്നു... പെസ്റ്റിസൈഡ് പ്രൊഡ്യൂസിങ് ജി.എം. മൂലം ആദ്യമൊക്കെ കീടങ്ങള്‍ നശിച്ച് പോകുമെങ്കിലും കീടനാശിനികളെ ചെറുത്ത് നില്‍ക്കുവാനുള്ള കഴിവ് കീടങ്ങള്‍ക്ക് പതുക്കെ ഉണ്ടാകുമെന്ന് ഇന്ത്യയിലെ ബി.ടി. കോട്ടണ്‍ കൃഷിയിടങ്ങള്‍ ലോകത്തിന് തെളിയിച്ച് കൊടുത്തിട്ടുണ്ട്, ചുരുങ്ങിയ കാലത്തിനുള്ളില്‍!!!!

ഓ.ടോ.: കാര്യങ്ങള്‍ പറയുവാന്‍ സി.പി.എം.കാരനാകണമെന്നും അതില്‍ തന്നെ ചില ഗ്രൂപ്പുകളില്‍ അംഗമാകണമെന്നുമുള്ള താങ്കളുടെ കണ്ട് പിടുത്തത്തെ സമ്മതിച്ച് തന്നിരിക്കുന്നു :) :)

Manoj മനോജ് said...

//പിന്നീടാണ് രാസവളങ്ങളും കീടനാശിനികളും പ്രചാരത്തില്‍ വരുന്നത്. കൂടവേ തന്നെ സങ്കരയിനം വിത്തുകളുടെ ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും നടന്നു. ഹരിതവിപ്ലവം എന്ന പേരില്‍ നടന്ന ഈ പ്രവര്‍ത്തങ്ങളുടെ ഫലമാണ് ഇന്ന് കാണുന്ന ഭക്ഷ്യസുരക്ഷ.//

പക്ഷേ അതിന്റെ മറുപുറം എന്താണ്... അടുത്ത തലമുറയ്ക്ക് അവകാശപ്പെട്ട ഭൂഗര്‍ഭ ജലത്തില്‍ പോലും നമ്മള്‍ കീടനാശിനികള്‍ കലക്കി!!!!

Saha said...

ഈ വിഷയത്തില്‍ ഏറ്റവും സുപ്രധാനമായ വിഷയം പരാമര്‍ശിച്ചത് മനോജ്‌ ആണ്.
തുടര്‍ചര്‍ച്ചയില്‍ ആ കാര്യം ചര്‍ച്ച ചെയ്യാതെ പോയത് ദൌര്‍ഭാഗ്യകരം തന്നെ!
മറ്റുള്ളവര്‍ക്ക് ശല്യമില്ലാതെ ആര്‍ക്കും എന്തും ചെയ്യാം എന്നാ അടിസ്ഥാനപ്രമാണം ഇവിടെ ലംഘിക്കപ്പെടുന്നു , എന്നത് നിസ്സാരകാര്യമല്ല.
ജി എം വിത്തുകള്‍ സംരക്ഷിതമേഖലയില്‍ (മറ്റു വിളകളുടെ പ്രകൃതിജന്യ ഗുണങ്ങള്‍ക്ക് പരാഗണവും മറ്റും വഴി വ്യതിയാനം വരാത്ത രീതിയില്‍ ) കൃഷി ചെയ്യുന്നതും ഉപയോഗിക്കുന്നതുമാവും അഭികാമ്യം. എന്തും കൃഷി ചെയ്യാനും വിളവ്‌ ഉപയോഗിക്കാനും അതിനോട് താത്പര്യമുള്ളവര്‍ക്ക് അങ്ങനെ കഴിയും.
(ഗുണവും ദോഷവും അവര്‍ക്കുതന്നെ അനുഭവിക്കാമല്ലോ?)

സാധാരണമായ വിളവുകളില്‍ പരപരാഗണം നടക്കാതെയും അങ്ങനെ ജനിതക പരിണാമം ഒഴിവാക്കിയും തന്നെ വേണം ഇവയുടെ കൃഷിയും ഉപയോഗവും.
അല്ലെങ്കില്‍ വെച്ചൂര്‍ പശുവും മറ്റും ഏറെക്കുറെ അന്യം നിന്നതും ജനിതകശുദ്ധി നഷ്ടപ്പെട്ടതും പോലെയുള്ള ദൂരവ്യാപകമായ ദോഷഫലങ്ങള്‍ ജി എം വിത്തുകള്‍ ഉണ്ടാക്കും.
ഇത് മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടില്ല.
പക്ഷെ ഈ വിഷയം മനോജ്‌ ഉന്നയിച്ചപ്പോഴും സുകുമാരന്‍ മാഷ് അര്‍ഹമായ പ്രാധാന്യം കൊടുത്തുകണ്ടില്ല!
മോണ്‍സാന്റോയുടെ പരുത്തിവിത്തുകള്‍ രണ്ടാം തലമുറ വിത്തുകള്‍ക്ക് മുളയ്ക്കാനുള്ള ശേഷി ഇല്ലാതാക്കുമ്പോള്‍,
അവരുടെ വാണിജ്യ താത്പര്യങ്ങള്‍ക്കും ബൌദ്ധികസ്വത്തവകാശങ്ങള്‍ക്കും ഒപ്പം
അയല്‍ കര്‍ഷകന്റെയും ഉപഭോക്താവിന്റെയും പ്രാഥമിക, അവകാശമായ പ്രകൃതിജന്യവിളവുകളുടെയും വിത്തുകളുടെയും (അവയുടെ "ഗുണവും" "ഉത്പാദനശേഷിയും" എത്ര "ചെറുതാ"യാല്‍പോലും) ശുദ്ധിപരിപാലനത്തിനും തുല്യപ്രാധാന്യം ഉണ്ടെന്നത് വിസ്മരിക്കാന്‍ പാടില്ല.
ഇവയുടെ പരപരാഗണം സസ്യവിത്തുക്കളില്‍ വന്ധ്യത ഉണ്ടാക്കുന്നു എന്നത് തീര്‍ച്ചയായും പരിഗണിക്കപ്പെടണം.
അത്യുത്പാദനശേഷിയുള്ള വിളവുകള്‍ നല്ലതാവാം; പക്ഷെ, അത് വേറൊന്നിനെ നശിപ്പിച്ചാകരുത്!
ഇക്കാര്യങ്ങള്‍ പൂര്‍ണമായും തെളിയിക്കപ്പെടുംവരെ ഇവയെല്ലാം നല്ല ശ്രദ്ധാപൂര്‍വ്വം തന്നെ വേണം കാണേണ്ടത്.

K.P.Sukumaran said...

@സാഹ, ഇവിടെ രണ്ട് പക്ഷമുണ്ട്. തനത് ജൈവവൈവിദ്ധ്യം,വംശശുദ്ധി,ജനിതകശുദ്ധി,ശുദ്ധിപരിപാലനം ഒക്കെ സംരക്ഷിക്കപ്പെടണം എന്ന് വാദിക്കുന്ന പരിസ്ഥിതിവാദികള്‍ ഒരു വശത്ത്, മനുഷ്യന്റെ ആവശ്യങ്ങള്‍ക്ക് അവയേക്കാളും പ്രാധാന്യം നല്‍കുന്ന പ്രായോഗിക വാദികള്‍ മറുവശത്ത്. വന്ദനശിവ പോലുള്ള പരിസ്ഥിതിവാദികളില്‍ നിന്ന് പ്രചോദനം നേടുന്നവരാണ് ഇപ്പറഞ്ഞ പരിസ്ഥിതിവാദികള്‍. ഞാന്‍ അവരോടൊപ്പമല്ല. എനിക്ക് മനുഷ്യനാണ് വലുത്. മനുഷ്യനെ മാറ്റി നിര്‍ത്തി പരിസ്ഥിതിയെ സ്നേഹിക്കാന്‍ ഞാനില്ല. മനുഷ്യന് വേണ്ടി പരിസ്ഥിതി, അല്ലാതെ പരിസ്ഥിതിക്ക് വേണ്ടി മനുഷ്യന്‍ അല്ല എന്നാണ് എന്റെ അഭിപ്രായം. മനുഷ്യന്റെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കപ്പെടുമ്പോള്‍ ജൈവവൈവിധ്യം നഷ്ടപ്പെടുന്നുണ്ടെങ്കില്‍ നഷ്ടപ്പെടട്ടേ എന്ന് പറയാന്‍ എനിക്ക് മടിയില്ല. വെച്ചൂര്‍ പശു വംശനാശം വന്നോ എന്നതല്ല എന്റെ വിഷയം, നാട്ടിലെ എല്ലാ കുട്ടികള്‍ക്കും ഒരു നേരം ഒരു ഗ്ലാസ് പാലെങ്കിലും കിട്ടുന്നുണ്ടോ എന്നാണ്. ധവളവിപ്ലവം വിജയകരമായിരുന്നുവെങ്കില്‍ അത് സാധിക്കുമായിരുന്നുവല്ലോ എന്നാണ് ഇപ്പോഴും എന്റെ ദു:ഖം. അല്ലാതെ തനത് നാടന്‍ പശുക്കള്‍ ഇല്ലാതായിപ്പോയല്ലോ എന്നല്ല.

പരപരാഗണം ഏകപക്ഷീയമല്ല. അങ്ങോട്ടും ഇങ്ങോട്ടും ഉള്ളതാണ്. അന്തരീക്ഷത്തില്‍ വേലി കെട്ടാന്‍ നിര്‍വാഹമില്ലല്ലൊ. സസ്യവിത്തുക്കളില്‍ വന്ധ്യത ഉണ്ടാക്കുന്നു എന്നത് അന്ധവിശ്വാസമാണ്. വന്ധ്യത എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ഇവിടെ മാറുകയാണ്. ബീജസങ്കലനം നടക്കാത്ത അവസ്ഥയാണ് വന്ധ്യത. പരാഗണം നടക്കുക എന്നതിന്റെ അര്‍ത്ഥം ബീജസങ്കലനമാണ്. ഏതൊരു വിത്തിലും ഉള്ളത് മുളയ്ക്കുന്ന ഒരു ബീജവും, സ്വയം നിര്‍മ്മിക്കാന്‍ കഴിയുന്നവരെ വളരാനുള്ള ആഹാരവുമാണ്. പരാഗണം നടന്നില്ലെങ്കില്‍ വിത്തോ ഫലമോ ഉണ്ടാകില്ല. ഏത് വിത്തും അനുകൂലസാഹചര്യത്തില്‍ മുളയ്ക്കും.

മനുഷ്യന് ആവശ്യമുള്ള എല്ലാ അമിനോ ആസിഡുകളും ജീവകങ്ങളും മറ്റും ഉള്‍ക്കൊള്ളുന്ന പഴങ്ങളും ഫലങ്ങളും വിളയുന്ന ചെടികളുടെ വിത്തുകള്‍ ബയോടെക്നോളജിയുടെ പണിപ്പുരയിലാണ്. അതൊന്നും തടയാനോ നിര്‍ത്തിവെപ്പിക്കാനോ പരിസ്ഥിതിവാദികള്‍ക്ക് കഴിയില്ല. സംവാദങ്ങളും ചര്‍ച്ചകളും നമുക്ക് തുടരാം. ഇപ്പോള്‍ ഇത്രയേ പറയുന്നുള്ളൂ.

BorN said...

http://articles.mercola.com/sites/directory/GMO/default.aspx


All Read from this sites.
GMO is mostly not good for our land and human body. It spoiling our soil .

Manoj മനോജ് said...

//മനുഷ്യന്റെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കപ്പെടുമ്പോള്‍ ജൈവവൈവിധ്യം നഷ്ടപ്പെടുന്നുണ്ടെങ്കില്‍ നഷ്ടപ്പെടട്ടേ എന്ന് പറയാന്‍ എനിക്ക് മടിയില്ല.//

ഇത്ര ക്രൂര ഹൃദയനോ മാഷ്... അടുത്ത തലമുറയ്ക്ക് വേണ്ട സൌകര്യങ്ങള്‍ ചൂഷണം ചെയ്തും നശിപ്പിച്ചും കടന്ന് പോകുവാന്‍ മാഷിന് കഴിയുമായിരിക്കും പക്ഷേ ചിലര്‍ക്കെങ്കിലും അതിനാവില്ല. അങ്ങിനെ ശബ്ദമുയര്‍ത്തുന്നവരെ പല ലേബലുകള്‍ പതിപ്പിച്ച് പുഛിക്കുമ്പോള്‍ ഒന്നാലോചിക്കുന്നത് നല്ലത്... പദ്രയില്‍ കാണുന്നത് പോലെയുള്ള വികൃത രൂപങ്ങള്‍ “ചുറ്റും” നേരില്‍ കാണേണ്ടി വരുമ്പോഴും ഈ “വീരവാദം” പറയുവാന്‍ ധൈര്യം ഉണ്ടാകണം :)

മാഷിന് വായിക്കുവാന്‍ ഒരു ലേഖനം ബ്ലോഗില്‍ എത്തിയിട്ടുണ്ട്. കുഞ്ഞൂസ് എന്ന ബ്ലോഗര്‍ ലെഡിനെ കുറിച്ച് എഴുതിയത്. സമയമുണ്ടെങ്കില്‍ വായിക്കുക... അതിന്റെ അവസാന പാരഗ്രാഫെങ്കിലും.....

അപ്പോള്‍ ഇനി മാഷിന്റെ അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു :)

ജയരാജ്‌മുരുക്കുംപുഴ said...

itharam thuranna charchakal valare avashyamay asamayamanu ithu.... aashamsakal....

K.P.Sukumaran said...

മനോജേ, വാക്കുകള്‍ അടര്‍ത്തിയെടുത്ത് വളച്ചൊടിച്ചാല്‍ ആര്‍ക്കും ആരേയും ക്രൂരനാക്കാന്‍ കഴിയും. മനുഷ്യന്റെ ആഹാരത്തിന്റെയും നിലനില്‍പ്പിന്റെയും കാര്യത്തിലും, അവന്‍ നേരിടുന്ന അനിശ്ചിതത്വത്തിലും നിസ്സഹായതയിലും സദാ ദു:ഖിക്കുന്ന മനസ്സാണ് എന്റേത്. മനുഷ്യനില്ലെങ്കില്‍ ആര്‍ക്ക് വേണ്ടി ഇവിടത്തെ ജൈവവൈവിധ്യം എന്നേ എനിക്ക് തോന്നൂ. മനോജിന് ഒരു പദ്രയല്ലേ പറയാനുള്ളൂ, പിന്നെ ഭൂഗര്‍ഭജലം കീടനാശിനികൊണ്ട് നിറച്ചെന്നും. ഇത്രയും കോടി ജനങ്ങള്‍ ഇന്ന് ലോകത്ത് ഉല്ലാസവാന്മാ‍രായി ജീവിയ്ക്കുന്നത് ശാസ്ത്രത്തിന്റെ തുണ ഒന്ന്കൊണ്ട് മാത്രമാണ് എന്ന് ഞാന്‍ കരുതുന്നു. അത് മനോജ് കാണുന്നില്ല. മനോജിന്റെ കണ്ണില്‍ പദ്രയും വിഷവും മാത്രം. ഇതൊക്കെ ഒരു തരം രോഗമാണ്. എന്തിലും നെഗറ്റീവ് മാത്രം കാണുന്ന രോഗം. ഈ പദ്ര കൊണ്ടും കീടനാശിനികള്‍ കൊണ്ടും ലോകം നാളെയൊന്നും അവസാനിക്കാന്‍ പോകുന്നില്ല. മനോജിന്റെ വാക്ക് കേട്ടാല്‍ തോന്നുക നാളെ മുതല്‍ കിണറില്‍ ഊറി വരുന്ന ഭൂഗര്‍ഭജലം ആരും കുടിക്കരുത് എന്നാണ്.

ഞാന്‍ മനോജിന് മറുപടി പറയാന്‍ ഉദ്ദേശിച്ചതല്ലായിരുന്നു. ക്രൂരന്‍ എന്ന ആ വിശേഷണം എനിക്ക് ക്ഷ ബോധിച്ചു. പേപ്പട്ടികളോടാണ് മനേകാ ഗാന്ധിക്ക് ഇഷ്ടം. സിംഹവാലന്‍ കുരങ്ങന്മാര്‍ ഇല്ലാതായാല്‍ ചിലക്ക് സഹിക്കില്ല. ഇപ്പോള്‍ പറയുന്നു ജൈവവൈവിദ്ധ്യം സംരക്ഷിക്കപ്പെടണമെന്ന്. ഈ വൈവിധ്യത്തില്‍ ഏതൊക്കെ പെടണം. ദിനോസറുകളൊക്കെ വേണോ? പ്രകൃതിനിര്‍ദ്ധാരണവും സര്‍വൈവല്‍ ഒഫ് ദ ഫിറ്റസ്റ്റ് എന്ന പ്രകൃതി തത്വവുമൊക്കെ നിങ്ങള്‍ അംഗീകരിക്കുമോ? ഇവിടെ ജൈവസമ്പത്തും പരിസ്ഥിതിയും ആവാസവ്യവസ്ഥയും പ്രകൃതിയും ഒക്കെ സംരക്ഷിക്കപ്പെടേണ്ടത് മനുഷ്യന്റെ നിലനില്‍പ്പിന് അനുഗുണമായിട്ടായിരിക്കണം എന്നാണ് എന്റെ മാനിഫെസ്റ്റോ.

ശാസ്ത്രം മനുഷ്യനന്മക്കാണ്. അത് ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടെങ്കില്‍ ശാസ്ത്രത്തിന്റെ കുറ്റമല്ല. പദ്ര ആരുണ്ടാക്കി? ശാസ്ത്രമോ അതോ ആകാശത്ത് നിന്ന് വര്‍ഷിച്ചവരോ? നിങ്ങള്‍ എത്ര മുറവിളി കൂട്ടിയാലും ശാസ്ത്രം മുന്നോട്ട് പോകും. എന്തെന്നാല്‍ മനുഷ്യന് അത് ആവശ്യമുണ്ട്. അത്കൊണ്ടാണ് ജൈവകൃഷി ഒരു പരിഹാരമല്ലെന്നും രാസവളവും കീടനാശിനികളും ജി.എം.വിത്തുകളും അനിവാര്യമാണെന്നും എസ്.രാമചന്ദ്രന്‍ പിള്ള അസന്നിഗ്ദമാ‍യി പറഞ്ഞത്. സമൂഹത്തോട് ഉത്തരവാദിത്വമുള്ള ആ‍ര്‍ക്കും അങ്ങനെയേ പറയാന്‍ കഴിയൂ.

Subair said...

"1. ജി.എം വിളകളെ എതിര്‍ക്കുന്നവരെ അപഹസിക്കാന്‍ മൊണ്‍സാന്‍േറായും മറ്റും സ്ഥിരം പ്രയോഗിക്കുന്ന ഒരു അടവ് അന്താരാഷ്ട്ര കേരളപഠന കോണ്‍ഗ്രസും ആവര്‍ത്തിച്ചു. ജൈവ സാങ്കേതികവിദ്യയെയും ജനിതക പരിവര്‍ത്തന സാങ്കേതികവിദ്യയെയും തുല്യപ്പെടുത്തി ജനിതകപരിവര്‍ത്തന സാങ്കേതികവിദ്യയെ എതിര്‍ക്കുന്നവരെല്ലാം ജൈവ സാങ്കേതികവിദ്യയെയും എതിര്‍ക്കുന്നുവെന്ന് സ്ഥാപിക്കുകയാണ് ഈ അടവ്. അങ്ങനെ എതിരാളികളെല്ലാം ശാസ്ത്ര വിരുദ്ധരും അന്ധവിശ്വാസികളുമായി മാറുന്നു. ജൈവ സാങ്കേതികവിദ്യയുടെ (ബയോടെക്‌നോളജി) അസംഖ്യം ശാഖകളില്‍ ഒന്നുമാത്രമാണ് ജനിതക പരിവര്‍ത്തന സാങ്കേതികവിദ്യ. ജി.എം സാങ്കേതികവിദ്യയോടുള്ള വിമര്‍ശം ജൈവ സാങ്കേതികവിദ്യക്കെതിരെയുള്ള എതിര്‍പ്പായി ആരും വളച്ചൊടിക്കേണ്ടതില്ല. ശൈശവദശയിലുള്ള ജനിതകപരിവര്‍ത്തന സാങ്കേതികവിദ്യക്ക് പിന്നിലുള്ള അപകടകരമായ ശാസ്ത്രത്തെക്കുറിച്ചും ചെറുകിട-നാമമാത്ര കര്‍ഷകരുടെ ഉപജീവന സുരക്ഷിതത്വത്തെ തകര്‍ക്കുന്ന ഇതിന്റെ സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളോടുമാണ് എതിര്‍പ്പുയര്‍ന്നിരിക്കുന്നത്.

2. ജി.എം വിളകള്‍ അപകടകരമാണെന്നതിനല്ല, മറിച്ച് സുരക്ഷിതമാണെന്നതിനാണ് തെളിവുകളില്ലാത്തത്. അമേരിക്കയിലേതുപോലെത്തന്നെ ആധികാരിക ഗവേഷണ പഠനങ്ങള്‍ക്ക് സൗകര്യമുള്ള യൂറോപ്യന്‍രാജ്യങ്ങള്‍ ജി.എം വിളകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് അന്ധവിശ്വാസം കൊണ്ടല്ല. ഈ വിളകള്‍ മനുഷ്യരുടെയും ജീവജാലങ്ങളുടെയും ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷകരമാണെന്ന് വ്യക്തമായ സൂചനകള്‍ ലഭിച്ചതുകൊണ്ടാണ്്.

3.ബി.ടി ജീന്‍ മണ്ണില്‍ കാണപ്പെടുന്ന ബാസിലസ് തുറുന്‍ജിയെന്‍സിസ് എന്ന ബാക്ടീരിയയില്‍നിന്നെടുത്തതാണ്. ഇങ്ങനെ അന്യജാതി ചെടികളില്‍നിന്നും ജന്തുക്കളില്‍നിന്നുമെല്ലാം കൂട്ടിച്ചേര്‍ക്കപ്പെട്ട ജീനുകള്‍ അപരിചിതമായ പുതിയ സാഹചര്യത്തില്‍ എങ്ങനെ പെരുമാറുമെന്ന് കൃത്യമായി പ്രവചിക്കാനാവാത്തതാണ് ജി.എം വിളകളുടെ യഥാര്‍ഥപ്രശ്‌നം. ഈ ജീനുകള്‍ നിയന്ത്രിക്കപ്പെടുന്നതെങ്ങനെ എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണകള്‍ ഇനിയും ലഭിച്ചിട്ടില്ല. ഇക്കാരണത്താല്‍ തന്നെ ജി.എം വിളകളെ സംബന്ധിച്ച് മുന്‍കരുതലായി ഒരു ജൈവസുരക്ഷിതത്വ നടപടിയും സ്വീകരിക്കാനാവില്ല. ചോദ്യമില്ലാതെ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നതുപോലെയുള്ള ഒരു പാഴ്‌വേല മാത്രമായിരിക്കും അത്.

4.ജനിതകപരിവര്‍ത്തനത്തിലൂടെ സന്നിവേശിപ്പിക്കപ്പെട്ട ജീനുകള്‍ മനുഷ്യന്റെ ഭക്ഷണത്തിലേക്ക് ഇതുവരെയും കടന്നുവന്നിട്ടില്ലാത്ത പ്രോട്ടീനുകള്‍ ഉല്‍പാദിപ്പിക്കും. ഇവ മനുഷ്യ ശരീരത്തില്‍ സൃഷ്ടിച്ചേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ഇന്നത്തെ നിലയില്‍ ശാസ്ത്രത്തിന് ഒരു ഗ്രാഹ്യവുമില്ല. ജനിതകമായി പരിഷ്‌കരിച്ചെടുത്ത പല വിളകളും മനുഷ്യരില്‍ അലര്‍ജിയും മറ്റു ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നതായി ശാസ്ത്രീയമായ തെളിവുകളുണ്ട്. 'ബ്രസീല്‍നട്ട്' ചെടിയുടെ ജീന്‍ കടത്തിയ സോയാപയര്‍ ഇനം മാരകമായ 'ബ്രസീല്‍ നട്ട് അലര്‍ജി'ക്കു കാരണമാവുമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പയനിയര്‍ ഹൈബ്രിഡ് എന്ന വിത്തുകമ്പനി ഏതാനും വര്‍ഷം മുമ്പ് വിപണിയില്‍നിന്നു പിന്‍വലിക്കുകയായിരുന്നു

Subair said...

"5.യൂറോപ്യന്‍ ഭക്ഷ്യ സുരക്ഷാ അതോറിറ്റി അംഗീകരിച്ച ബി.ടി ചോളം ഇനമാണ് മോണ്‍ 863. ഈ ചോളം അപായരഹിതമാണെന്നായിരുന്നു മൊണ്‍സാന്‍േറായുടെ പഠനത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍, മറ്റൊരു സ്വതന്ത്ര ഏജന്‍സി ഇതേ പരീക്ഷണവിവരം പരിശോധിച്ചപ്പോള്‍ ഈ ചോളം ഭക്ഷിച്ച എലികളുടെ കരളും വൃക്കകളും തകര്‍ന്നതായി കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് ഫ്രഞ്ച് ഗവണ്‍മെന്റ് ഈ ചോളത്തിന്റെ വില്‍പന നിരോധിച്ചു.

6.ഇന്ത്യയില്‍ ബി.ടി വഴുതനയുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് മഹികോ കമ്പനി കേന്ദ്ര ഗവണ്‍മെന്റിനു നല്‍കിയ പരീക്ഷണ വിവരങ്ങള്‍ വിശകലനത്തിനു വിധേയമാക്കിയ ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ പ്രഫ. ഗില്ലസ് ഐറിക് സെറിലാനിയും അത്യന്തം ഗൗരവമേറിയ ചില നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. വ്യാപകമായി പ്രചാരത്തിലുള്ള കാനാമൈസിന്‍ എന്ന ആന്റിബയോട്ടിക്കിനോട് പ്രതിരോധശേഷി പ്രകടിപ്പിക്കുന്ന ഒരു പ്രോട്ടീന്‍ ബി.ടി വഴുതന ഉല്‍പാദിപ്പിക്കും. ഇത് മനുഷ്യരുടെ ആരോഗ്യത്തിന് വലിയ ഭീഷണിയായിരിക്കും. ബി.ടി വഴുതന തിന്നുന്ന ആടുകളില്‍ മുറിവുണങ്ങി രക്തം കട്ടപിടിക്കുന്നതിന് താമസം നേരിടുന്നു, പശുക്കളില്‍ പാലിന്റെ ഉല്‍പാദനത്തിലും ഘടനയിലും മാറ്റമുണ്ടാകുന്നു, ഇറച്ചിക്കോഴികളില്‍ തീറ്റ എടുക്കാനുള്ളശേഷി കുറയുന്നു, മത്സ്യങ്ങളുടെ തീറ്റ പരിവര്‍ത്തനശേഷി പരിമിതപ്പെടുന്നു, എലികളില്‍ വയറിളക്കവും ഭാരനഷ്ടവും ഉണ്ടാകുന്നു തുടങ്ങിയവയായിരുന്നു മൊണ്‍സാന്‍േറാക്കു വേണ്ടി മഹികോ കമ്പനി നല്‍കിയ പരീക്ഷണവിവരങ്ങള്‍ പരിശോധിച്ച് നടത്തിയ നിരീക്ഷണങ്ങള്‍.

7.അമേരിക്കന്‍വിപണിയിലിറക്കിയ ആദ്യ ജി.എം ഭക്ഷ്യവിളയായ ഫ്‌ളാവര്‍ സാവര്‍ തക്കാളി സുരക്ഷാ കാരണങ്ങളാല്‍ അധികം താമസിയാതെ പിന്‍വലിച്ചു. പിന്നീട് മൊണ്‍സാന്‍േറാ കാല്‍ജീന്‍ എന്ന കമ്പനിയായിരുന്നു ഈ തക്കാളിയുടെ ഉല്‍പാദകര്‍. ഫ്‌ളാവര്‍ സാവര്‍ തക്കാളിക്ക് അനുമതി നല്‍കാന്‍ എഫ്.ഡി.എ ആധാരമാക്കിയ 44,000ത്തോളം രേഖകള്‍ അടുത്തകാലത്ത് ഒരു നിയമയുദ്ധത്തെ തുടര്‍ന്ന് പുറത്തുവന്നു. ഈ രേഖകള്‍ പരിശോധിച്ച വിഖ്യാത ബയോകെമിസ്റ്റ് അര്‍ഷദ് പുസ്സായി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതകള്‍ മറച്ചുവെച്ചുകൊണ്ടാണ് എഫ്.ഡി.എ ഈ തക്കാളി വിപണിയിലിറക്കാന്‍ അനുമതി നല്‍കിയതെന്ന് കണ്ടെത്തി. 28 ദിവസത്തേക്ക് ഈ തക്കാളി ആഹാരമായി നല്‍കിയ എലികളുടെ ആന്തരികാവയവങ്ങളില്‍ രക്തസ്രാവമുണ്ടായി. പരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന 40 എലികളില്‍ ഏഴെണ്ണം രണ്ടാഴ്ചക്കുള്ളില്‍ ചത്തതായും പുറത്തായ രേഖകളിലുണ്ട്. റഷ്യന്‍ അക്കാദമി ഓഫ് സയന്‍സസിലെ ശാസ്ത്രജ്ഞ ജി.എം സോയ നല്‍കി നടത്തിയ പരീക്ഷണത്തില്‍ ഇതു തിന്ന എലികള്‍ പ്രസവിച്ച കുഞ്ഞുങ്ങള്‍ക്ക് ശാരീരിക വൈകല്യങ്ങളുണ്ടാകുന്നതായും കുഞ്ഞുങ്ങളുടെ വളര്‍ച്ച മുരടിക്കുന്നതായും കണ്ടെത്തി.
8.ജി.എം ഭക്ഷ്യ വിളകള്‍ മനുഷ്യന്റെ ആഹാരത്തെ കൂടുതല്‍ വിഷമയമാക്കും. ആരോഗ്യത്തെ തകര്‍ക്കും. പരിസ്ഥിതിയെ അപകടപ്പെടുത്തുന്ന ഗുരുതരമായ ജനിതക മലിനീകരണത്തിനു തന്നെ വാതില്‍ തുറന്നേക്കാം. ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ഒട്ടും യോജിച്ചതല്ല ഈ സാങ്കേതികവിദ്യ.

Unknown said...

GM വിത്തുകളെക്കുറിച്ച് മാധ്യമത്തില്‍ ഇന്ന് വന്ന ലേഖനം കൂടി വായിക്കുന്നത് നന്നായിരിക്കും...

http://www.madhyamam.com/news/32583/110106#

K.P.Sukumaran said...

ഇന്ത്യയില്‍ പരുത്തി കൃഷി ചെയ്യുന്ന മൊത്തം ഏരിയയില്‍ 90 ശതമാനവും ബി.ടി.കോട്ടണ്‍ ആണ് കൃഷി ചെയ്യുന്നത്. എന്നിട്ടും പറയുന്നു പരുത്തിക്കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണെന്ന്.
ഇതുംപിന്നെ
ഇതും വായിക്കാം.

ChethuVasu said...

ഏതു കാര്യവും ആദ്യമായി കാണുമ്പോഴും കേള്‍ക്കുമ്പോഴും ചെയ്യുമ്പോഴും ഒരു "ഭയം' തോന്നുക സ്വാഭാവികമായ , മനുഷ്യസഹജമായ , മനുഷ്യ ജനിതകത്തില്‍ അധിഷ്ടിതമായ ഒരു സ്വഭാവ ഗുണമാണ് . .. അത് കുറച്ചു പരിച്ചയമാവുമ്പോള്‍ മാറുന്ന ഒരു രീതിയുമാണ് .. ആദ്യമായി രടിയോ കണ്ടപ്പോ ആരൊക്കെയോ പഠിച്ചു അലമുറ ഇട്ടതു എന്നൊക്കെ കേട്ടിട്ടില്ലേ അത് പോലൊക്കെ തന്നെ ഇതും .. :-)

എന്തയാലും അത്യന്തം പ്രതീക്ഷ നല്‍കുന്നതും ആവേശമുണര്‍തുന്നതുമായ ഒരു ശാത്ര ശാഖയാണ്‌ ജനിതക ഗവേഷണം എന്നു പോത്വില്‍ എല്ലാവരും സമ്മതിക്കും ..അതിന്റെ ആദ്യ ഗുണ ഫലങ്ങള്‍ വരാന്‍ തുടങ്ങിയതല്ലേ ഉള്ളൂ ..പിച്ച വച്ച് നടക്കുന്ന ഈ കാലത്ത് തന്നെ അതിനെ പിടിച്ചു ഇങ്ങനെ ആരു കൊല ചെയ്യണോ..?

എന്തായാലും അനുകൂലമായും പ്രതികൂലമായും ന്യയീകടിക്കാന്‍ എല്ലാവരും ഉപയോഗിക്കുന്നത് ശാസ്ത്രം തന്നെ ആണ് എന്നതില്‍ ആശ്വാസമുണ്ട് ..കാരണം ശാസ്ത്രം ഉപയോഗിച്ചുള്ള വാദമാകുബോല്‍ എന്നെങ്ങിലും ഒരു തീര്‍പ്പുണ്ടാകും എന്ന് കരുതാം.

ഇതിനെ കുറിച്ച് കൂടുതല്‍ പഠിക്കാതെ വാസു തല്ക്കാലം കൂടുതലൊന്നും എഴുതുന്നില്ല ..പൊതുവില്‍ ജനിതക സാങ്കേതിക വിദ്യ കൂടുതല്‍ മനുഷ്യന് ഉപയോഗപ്പെടണം എന്ന് തന്നെയാണ് വാസുവിന്റെ അഭിപ്രായം . പക്ഷെ മറ്റു വിത്തിനങ്ങള്‍ വംശനാശം വന്നു പോകുന്നു എങ്കില്‍ അത് 'ദുഖകരം ' ആണ് താനും ..പക്ഷെ അതുനു എളുപ്പ വഴി ഉണ്ടല്ലോ .. എത്ര സ്ഥലം വെറുതെ കിടക്കുന്നു അവിടെ വെറുതെ വിത്ത് എറിഞ്ഞു കൊടുത്താല്‍ മതി ..ഇപ്പോഴത്തെ എല്ലാ ഇനങ്ങളും സ്വാഭാവികമായി നില നിന്നോളും ... അവിടയൊക്കെ പോയി സാധാരണ പ്രാണികളും ജീവിച്ചോളും .പിന്നെ ജനിത വിത്ത് ഭീകരന്‍ മറ്റുള്ള വയെ കൊന്നു തിന്നുകയില്ല എന്നാണു എന്റെ അറിവ് . പിന്നെ മനുഷ്യന്‍ കുറച്ചൊക്കെ കുടുംബാസൂത്രണം ചെയ്‌താല്‍ അവനവനോട് കാണിക്കുന്ന ഏറ്റവും വലിയ ബഹുമാനവും ആകും .

(contd...)

ChethuVasu said...

ഇനി ജനിതക മാറ്റം വന്ന ഉത്തപന്നങ്ങള്‍ മനുഷ്യന്റെയോ മറ്റു ജീവികലുറെയോ ശാരീരിക രസതന്ത്രത്തെ ബാധിക്കുണ്ടോ എന്നതാണ് കൂടുതല്‍ പ്രസക്തമായ വിഷയം ..ഇവിടെ എഴുതിയ കമന്റുകളില്‍ അങ്ങനെ ഉള്ളതായി എഴുതിയിട്ട് കണ്ടു ..തനിക്ക് പരിചയമില്ലാത്ത ഒരു ബയോലോലോക്കള്‍ സ്ട്രക്ച്ചരിനെ അത് എത്ര നിസ്സരമെങ്ങിലും എതിരിടാല്‍ മനുഷ്യന്റെയും ഇതര ജീവികളുടെയും ശാരീരക രസതന്ത്രത്തിനു വളരെ വിഷമാണ് എന്നാണു ആയിട്സ് വൈറസ് , പുതിയ ഫ്ലു വൈറസ് തുടങ്ങിയവ കാണിച്ചു തരുന്നത് .. ആ അര്‍ത്ഥത്തില്‍ , ജനിതക മാറ്റം സംഭവിച്ച ഭക്ഷ്യ വസ്തുക്കള്‍ക്ക് എതെന്ഗ്ലും തരത്തില്‍ ജീവികളുടെ ജൈവിക ക്രമത്തെ തലം തെറ്റിക്കാന്‍ സാധിക്കുമോ എന്നുള്ള സംശയം ന്യായവും ശാസ്ത്രായവും ആണ് . പക്ഷെ അതിനുള്ള ഉത്തരം പറയണമെങ്ങില്‍ മോന്ടാസോ ചെയ്യുന്നതെന്താണെന്ന് നമുക്കരിയണം .. അതിന്റെ രസതന്ത്രം ( ബയോളജി അല്ല - ബയോ കെമിസ്ട്രി ) വാസുവിനറിയണം ..അത് ഇപ്പൊ എനിക്കരിയത്ത്തത് കൊണ്ട് അഭിപ്രായം പറയുന്നില്ല .

ച്രുക്കി പറഞ്ഞാല്‍ , ഒന്നുകില്‍ നമുടെ ശരീരത്തിന് മാനേജ് ചെയ്യാന്‍ പറ്റാവുന്ന ഒരു എക്സ്ട്ടെണല്‍ ബയോലോഗി ആണ് ജി എം ചോറ് , ജി എം കറി , ജി എം ഇഞ്ചം പുളി മുതലായവ എങ്കില്‍ പ്രശനമോന്നുമില്ല . പക്ഷെ അതല്ല എങ്കില്‍ അത് പ്രശനം ആണ് താനും .. പ്രത്യേകിച്ചും എതെന്ഗ്ലും തരത്തില്‍ ഫാള്‍സ് ട്രിഗ്ഗര്‍ കൊടുക്കുന്ന ഒരു കെമിക്കല്‍ ഫോര്‍മുല പുതിയ ജീന്‍ കംബിനഷനില്‍ ഉണ്ട് എങ്കില്‍ ..പക്ഷെ അത്ക്കെ ടെസ്റ്റ്‌ ചെയ്തിട്ട് തന്നെയായിരിക്കില്ലേ ഇതൊക്കെ അമേരിക്കയെ പ്പോലുള്ള രാജ്യത്തു ആളുകള്‍ക്ക് ഭക്ഷണമായി കൊടുക്കുന്നത് ...

ഓരോ പുതിയ കാഴ്ചകളും നമുക്ക് ആദ്യമായും അടിസ്ഥാനമായും നല്‍കുന്ന ഒരു വികാരം ഭയത്ന്റെതായിരിക്കും ... ആദ്യമായി ഇടിമിന്നല്‍ കാണുന്ന കുട്ടിയെപ്പോലെ ..ആദ്യമായി അപാരമായ കടല്‍ കാണുന്ന ഒരാളെപ്പോലെ ..ആദ്യമായി ടെലിവിഷന്‍ കാണുന്ന ഒരു അപരിഷ്ക്രിതനെപ്പോലെ ..നമ്മളെ കൊണ്ട് ദൈവമേ എന്ന് വിളിപ്പിക്കുന്ന ആ ഭയം ...അതൊക്കെ പതുക്കെ മാറിക്കോളും

K.P.Sukumaran said...

പ്രിയ സുശീലന്‍, ബോധവല്‍ക്കരിക്കാനൊന്നുമല്ല എഴുതുന്നത്. ഇങ്ങനെയും ഒരാള്‍ പറയുന്നുണ്ട് എന്ന് അടയാളപ്പെടുത്താന്‍ മാത്രം :)

K.P.Sukumaran said...

പ്രിയ വാസു, ടൈപ്പ് ചെയ്ത് പോയാല്‍ അക്ഷരത്തെറ്റുകളെ തിരിഞ്ഞുനോക്കാറില്ല എന്ന് അന്ന് പറഞ്ഞത് ഓര്‍മ്മിച്ചുകൊണ്ട് തന്നെ പറയട്ടെ, മംഗ്ലീഷില്‍ ടൈപ്പിങ്ങ് ചെയ്യുമ്പോള്‍ അധികം അക്ഷരത്തെറ്റുകള്‍ കടന്നുകൂടുന്നത് വായനയെ ചെറുതായി തടസ്സപ്പെടുത്തുന്നുണ്ട്.പ്രത്യേകിച്ചും ഗൌരവതരവും ദീര്‍ഘവുമായ കമന്റ് ആവുമ്പോള്‍ :)

ജനിതക വിത്തിനെ പറ്റി ഇവിടെയുള്ളത് പേടി മാത്രമല്ല, ബോധപൂര്‍വ്വം നുണകളും തെറ്റിദ്ധാരണകളുമാണ് പ്രചരിപ്പിക്കുന്നത്. പഠിച്ചിട്ട് മതി എന്നാണ് ചിലര്‍ പറയുന്നത്. ആര് എങ്ങനെ പഠിക്കാന്‍? ഒരു ആന്റി ബയോട്ടിക്ക് മരുന്ന് വിപണിയില്‍ ഇറങ്ങുമ്പോള്‍ അത് പഠിച്ചിട്ട് മതി എന്ന് ആരെങ്കിലും പറയാറുണ്ടോ? ഒരു പ്രതിരോധ വാക്സിന്‍ പുതിയതായി വികസിപ്പിച്ച് വിപണിയില്‍ ഇറങ്ങുമ്പോള്‍ ആരെങ്കിലും ഇങ്ങനെ ആവശ്യപ്പെടാറുണ്ടോ? പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടാണ് ഓരോന്നും പുറത്തിറങ്ങുക. എന്തെങ്കിലും തെറ്റ് വന്നാല്‍ ബന്ധപ്പെട്ട ഗവേഷണ സ്ഥാപനങ്ങള്‍ തന്നെയാണ് തിരുത്തുക.

ഇവിടെ പരിസ്ഥിതി വാദികള്‍ വഴിമുടക്കികളുടെ റോളിലാണ്. വന്ദനശിവയൊക്കെ പച്ചക്കള്ളമാണ് തട്ടിവിടുന്നത്. ബയോടെക്നോളജി എന്തായാലും മുന്നോട്ട് തന്നെയാണ്. ഇടത്പക്ഷക്കാര്‍ക്ക് ജനിതകമാറ്റത്തോട് വിയോജിപ്പില്ല. കുത്തകവല്‍ക്കരണമാണ് അവരുടെ പ്രശ്നം. നാളെ കുത്തകകള്‍ ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലില്ലേ എന്നാണ് അവര്‍ ചോദിക്കുന്നത്. നാളെ മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഒക്കെ മരവിപ്പിച്ച് ഐടി മേഖലയെ (ലോകത്തെ തന്നെയും,ഐടി ഇല്ലാതെ പിന്നെന്ത് ലോകം!) നിശ്ചലമാക്കില്ലേ എന്ന പോലൊരു ചോദ്യം.

ChethuVasu said...

ശരിയാണ് സുകുമാരേട്ടാ.. അക്ഷരതെറ്റുകള്‍ ഒരുപാടു കടന്നു കൂടിപ്പോയി എന്റെ കമന്റില്‍ ... ആകെ കല്ലുകടിയായിപ്പോയി എന്ന് പറയാതെ വയ്യ..എനിക്ക് തന്നെ വായിച്ചു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടിപ്പോയി ..ദയവായി ഇത്തവണതെക്ക് ക്ഷമിക്കുക .. ഉറപ്പായിട്ടും ഞാന്‍ നന്നാവും ..എന്നെ തല്ലിക്കോ .. :-)

ചേലെഴും ചിന്താപുഷ്പങ്ങള്‍ വിടരുമീ ...
സുകുമാരോദ്യാനം ഇത് മനോമോഹനം ..
ഹന്ത ! വന്നുവല്ലോ കാട്ടു കുരങ്ങതില്‍ ...
ഒട്ടു വകതിരിവുമില്ലഹോ ..ചെയ്തിയില്‍ ..
ചാടി കടന്നു വന്നു പിന്നെ തിടുക്കത്തില്‍ ..
പെരിനെന്തെക്കെയോ കുത്തിക്കുറിച്ചിടും ..
പിന്നയോ പെട്ടെന്ന് ഓടി കളഞ്ഞിടും..
ഒന്നു പോല്‍ തിരിഞ്ഞു നോക്കാത്തവന്‍ മര്‍ക്കടന്‍ !
വയിക്കുന്നവരോക്കോ കഷ്ടപ്പാടും കണ്ഫുഷനും
ഉദ്യനത്തിനോ പേരുദോഷവും മിച്ചം ..!

:-)

MIC said...

'നിങ്ങള്‍ ഈ യാഥാര്‍ഥ്യം ഇപ്പോള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ കമ്പ്യൂട്ടറിന്റെ കാര്യത്തില്‍ എന്ന പോലെ പതിനഞ്ച് കൊല്ലം കഴിഞ്ഞാല്‍ ഇതും അംഗീകരിക്കേണ്ടി വരും. കമ്പ്യൂട്ടറും ഐടിയും ഇപ്പോഴും കുത്തകകളുടെ കൈകളില്‍ ആണെന്ന വസ്തുതയും മറക്കണ്ട.'

That is true, CPM will approve later and they will take ownership. Such as Crop machine, Express way, Computer, etc..

Sukumaretta..... Very useful informations. Thanks

Ram Kumar said...

ജനിതക
മാറ്റം വരുത്തിയ വിളകളെക്കുറിച്ചുള്ള ഒരു പോസ്റ്റ്. വായനക്ക് ശേഷം കെ.പി.എസ് എഴുതിപ്പിടിപ്പിച്ചിട്ടുള്ളത്‌ ഒന്നു കൂടി വായിച്ചു നോക്കൂ...പ്രത്യേകിച്ച് കമന്റുകള്‍..
ലിങ്ക് ഇവിടെ

Saha said...

ജനിതക വിളകളെകുറിച്ച് എം പി വീരേന്ദ്രകുമാര്‍ മാതൃഭുമിയില്‍ ഇന്നലെയും ഇന്നുമായി എഴുതിയിരിക്കുന്നു:
ജനിതക വിളകളും വളരുന്ന ആശങ്കകളും

ഒന്നാം ഭാഗം
രണ്ടാം ഭാഗം

K.P.Sukumaran said...

@ Saha, മാതൃഭുമിയിലെ വീരേന്ദ്രകുമാറിന്റെ ലേഖനത്തിന്റെ രണ്ടാം ഭാഗവും ഇപ്പോള്‍ വായിച്ചു തീര്‍ത്തതേയുള്ളൂ. കുറെ അന്ധവിശ്വാസങ്ങളും അനാവശ്യഭീതിയും പ്രചരിപ്പിക്കുന്ന ലേഖനം എന്നേ എനിക്ക് അതിനെ പറ്റി അഭിപ്രായമുള്ളൂ. ജനിതകമാറ്റം എന്നത് പ്രകൃതിയില്‍ അനുസ്യൂതം നടക്കുന്ന പ്രക്രിയയാണ്. പ്രകൃതിനിയമത്തിന്റെ ഭാഗമാണത്. മനുഷ്യന്‍ പ്രകൃതിനിയമങ്ങള്‍ മനസ്സിലാക്കി, അതില്‍ ഇടപെടുകയും പരിഷ്ക്കരിക്കുകയും ചെയ്യുന്നു എന്നത് പുതിയ കാര്യമല്ല. ടെസ്റ്റ് ട്യൂബ് ശിശുവും ക്ലോണിങ്ങും ഒക്കെ ഉദാഹരണം. സസ്യങ്ങളിലും ജന്തുക്കളിലും അനുഗുണവും അഭിലഷണീയവുമായ ജനിതകമാറ്റങ്ങള്‍ ഉണ്ടാക്കുക എന്നതും ആധുനികശാസ്ത്രത്തിന്റെ സ്വാഭാവികമായ വളര്‍ച്ചയുടെ ഭാഗമാണ്. കുറെ പേര്‍ എതിര്‍ത്താലോ എതിര്‍ പ്രചാരണങ്ങള്‍ നടത്തിയാലോ ശാസ്ത്രത്തിന് എല്ലാം മതിയാ‍ക്കി മടങ്ങി പോകാനാവില്ല.

K.P.Sukumaran said...

മനുഷ്യന്‍ അവന്റെ നിലനില്പിനും അതിജീവനത്തിനും സന്തോഷത്തിനും ആഹ്ലാദത്തിനും വേണ്ടി പരിസ്ഥിതിയെയും പ്രകൃതിയെയും പരിഷ്ക്കരിക്കുകയും അങ്ങനെ ഒരു സമാന്തരപ്രകൃതി തന്നെ ഇവിടെ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. അതാണ് സര്‍വ്വത്ര കാണുന്നത്. അന്തരീക്ഷത്തിലൂടെ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരിക്കുന്ന വിദ്യുത്ക്കാന്തികതരംഗങ്ങള്‍ ചെറിയൊരു ഉദാഹരണം മാത്രം. ശുദ്ധപരിസ്ഥിതിയിലും ശുദ്ധപ്രകൃതിയിലും മനുഷ്യന് ജീവിയ്ക്കാന്‍ പറ്റില്ല.

ajith said...

പ്രിയ സുകുമാരന്‍ സാര്‍, എന്റെ ചോദ്യത്തിന് സാറിന്റെ മറുപടി വിശദമായിത്തന്നെ വായിച്ചു. വളരെ നന്ദി. എതിരഭിപ്രായം ഉണ്ടെങ്കിലും ഇനി എഴുതുന്നില്ല. പക്ഷെ വരാന്‍ കുറച്ച് ലേറ്റായി, തിരക്കു കാരണം. ഇനി സാറിന്റെ പുതിയ പോസ്റ്റുകളിലേക്ക് ഒന്ന് പോകട്ടെ. എന്തായാലും വരാനുള്ളത് വഴിയില്‍ തങ്ങുമോ, നമ്മള്‍ കുറച്ച് ബ്ലോഗേര്‍സ് വിചാരിച്ചാല്‍???

കാര്‍കൂന്‍ said...

മാഷേ.... ജനിതക വിത്തിനെ ഇത്രയും പുകഴ്ത്തിപ്പറഞ്ഞിട്ടും എന്താണു ജനിതക വിത്ത് എന്ന വിവരം പറഞ്ഞില്ലല്ലോ?....

ജനിതക വിത്തിനെതിരെയുള്ള കാര്യങ്ങൾ പറയുന്നവർ യൂറോപ്യൻ യൂണ്യന്റെ പണം പറ്റുന്നവർ..... ജനിതക വിത്ത് ഉല്പാദിപ്പിക്കുന്നവർ അമേരിക്ക...... പറയൂ... ലോബിയിങ്ങിൽ അതിമിടുക്കന്മാരായ അമേരിക്കക്കെതിരെ യൂറോപ്യൻ യൂണ്യൻ (അവരുടെ രാജ്യത്ത് തന്നെ) പണം നല്കി ലോബിയിങ്ങ് നടത്തിയിട്ട് എന്ത് സംഭവിച്ചു.....
വിജയിച്ചോ....

ഓർക്കണം.. പരിസ്ഥിതി വാദികളുടെ ഒരു പ്രധാന ആരോപണം അമേരിക്ക കൃത്യമായി ഫണ്ട് ഇറക്കിയിട്ടാണു ജനിത വിത്തിനനുകൂലമായി ആൾക്കാരെയും ഭരണ കൂടത്തെയും ഒരുക്കുന്നത് എന്നാണു.... ( അമേരിക്ക അതിന്റെ ചരിത്രം ലോബിയിങ്ങിന്റേതാണെന്നത് തർക്കമില്ലാത്തതാണു -ഈ കൊച്ചു കേരളത്തിൽ പോലും അതിനു സാക്ഷികളുണ്ട്..)

Rowdy said...

Please read Seeds of Deception and Research reports of Arpad Pusztai
http://www.actionbioscience.org/biotech/pusztai.html

Indi Mate said...

ജനിതക മാറ്റം വരുത്തിയ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഉണ്ടായത് ക്ഷാമം കൊണ്ടല്ല, മറിച്ച് ആര്‍ത്തികൊണ്ടാണെന്നു കരുതാനേ തെളിവുകളുള്ളൂ.

യൂറോപ്പിലെ വന്‍ ക്ഷീരോല്‍പ്പാദക (ക്ഷീരോല്‍പ്പന്ന കയറ്റുമതി) രാജ്യങ്ങളുടെ ആര്‍ത്തി മൂത്തപ്പോള്‍ പാല്‍ ഉല്‍പ്പാദനം കൂടാന്‍ വേണ്ടി മാടുകള്‍ക്ക് എല്ലുപൊടി ധാരാളമായി കൊടുത്ത് തുടങ്ങുകയും അത് മാഡ് കൌ ഡിസീസ്‌ (ഭ്രാന്തി പശു രോഗം) എന്ന മാരക രോഗം ലോകത്തിനു സമ്മാനിക്കുകയും ചെയ്തതു നമുക്കറിയാവുന്ന കാര്യമാണ്.

നാട്ടുവര്‍ത്താനങ്ങള്‍(ഒതളങ്ങാ വര്‍ത്താനങ്ങള്‍ക്കെതിരെ) said...

എങ്ങനെയാണു സാറെ ഈ ജീൻ സ്വയം കീടനാശിനിയെ ചെറുക്കുക എല്ലാം നിർമ്മിക്കപ്പെട്ടിരിക്കുന്നതു രാസവസ്തുക്കൾ കൊണ്ടല്ലെ അപ്പൊ ചെരുക്കുന്നതും ജീനിന്റെ സാന്നിധ്യത്തിലുണ്ടാകുന്ന രാസവസ്തുക്കൾ ഉപയോഗിച്ചാകുമല്ലൊ