Links

സാം പിട്രോഡ - 1

ന്ന് മൊബൈല്‍ ഫോണ്‍ ഇല്ലാത്തവര്‍ ചുരുങ്ങും. ഏകദേശം 60 കോടി മൊബൈല്‍ ഫോണുകള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് കണക്ക്. എവിടെ പോയാലും പബ്ലിക്ക് കോള്‍ ബൂത്തുകളും കാണാം. നമ്മള്‍ ഓരോരുത്തരും  ഇരുപത്തിനാല് മണിക്കൂറും  നമ്മുടെ ബന്ധുക്കളുമായും വേണ്ടപ്പെട്ടവരുമായും കണക്ടഡാണ്. റെയില്‍‌വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും യാത്രയയ്ക്കാന്‍ പോകുന്നവര്‍ ഇന്ന് ചിരിച്ചുകൊണ്ടാണ് റ്റാ റ്റാ പറയുന്നത്. മുന്‍പ് അങ്ങനെയായിരുന്നില്ല. പൊട്ടിക്കരഞ്ഞുകൊണ്ടാണ് പലരും യാത്രയയ്ക്കാറ്. ട്രെയിന്‍ പോയിക്കഴിഞ്ഞാല്‍ കൈലേസ് കൊണ്ട് പലരും കണ്ണീരൊപ്പുന്നത് കാണാം. കാരണം യാത്ര പറഞ്ഞുപോയവരില്‍ നിന്ന് ഇനിയൊരു വിവരം അറിയണമെങ്കില്‍ ആഴ്ചകള്‍ കാത്തിരിക്കേണ്ടി വരും. സുരക്ഷിതരായി ലക്ഷ്യസ്ഥാനത്ത് എത്തിയോ എന്ന് ഉടനെ അറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ല. നമ്മൂടെ ടെലിക്കമ്മ്യൂണിക്കേഷന്‍ രംഗത്ത് ഒരു വിപ്ലവം തന്നെയാണ് നടന്നത്. എന്നാല്‍ ആ വിപ്ലവത്തിന്റെ വിത്ത് പാകിയ, ആധുനിക ഇന്ത്യന്‍ ടെലിക്കമ്മ്യൂണിക്കേഷന്റെ പിതാവ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന സാം പിത്രോഡയെ എത്ര പേര്‍ ഓര്‍മ്മിക്കുന്നുണ്ട്?

25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെ വാര്‍ത്താവിനിമയരംഗം വളരെ ശോചനീയമായ അവസ്ഥയിലായിരുന്നു. ടെലിഫോണ്‍ ഉള്ള വീടുകള്‍ പണക്കാരുടെയോ ഉയര്‍ന്ന ഉദ്യോഗസ്ഥരുടേതോ മാത്രമായിരുന്നു. ആഡംബരചിഹ്നമായിരുന്നു ടെലിഫോണുകള്‍. പോസ്റ്റോഫീസുകളില്‍ മാത്രമായിരുന്നു പബ്ലിക്ക് ഫോണ്‍ ലഭ്യമായിരുന്നത്.  STD/ISD എന്നിവ വിളിക്കണമെങ്കില്‍ ട്രങ്ക് കോള്‍ ബുക്ക് ചെയ്തിട്ട് കാത്തിരിക്കണം. 97 ശതമാനം ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ടെലിഫോണ്‍ സൌകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഈ സ്ഥിതിയിലാണ് 1984ല്‍ ഗവണ്മേന്റിന്റെ കീഴില്‍ C-DOT (Centre for Development Telematics) എന്നൊരു ഗവേഷണ സ്ഥാപനം തുടങ്ങി അതിന്റെ ചെയര്‍മാന്‍ സ്ഥാനത്തിരുന്നുകൊണ്ട് വെറും ആറ് വര്‍ഷം കൊണ്ട് ഇന്ത്യയൊട്ടാകെ ശക്തമായൊരു ടെലിക്കമ്മ്യൂണിക്കേഷന്‍ ബേക്ക്ബോണ്‍ സ്ഥാപിച്ച് എവിടെ നോക്കിയാലും പബ്ലിക്ക് കോള്‍ ബൂത്തുകളും ഗ്രാമങ്ങളിലെല്ലാം ഫോണ്‍ കണക്‍ഷനുകളും നല്‍കി വാര്‍ത്താവിനിമയവിപ്ലവത്തിന് സാം പിട്രോഡ നേതൃത്വം നല്‍കിയത്. ഇന്ന് കാണുന്ന സാമ്പത്തികപുരോഗതിക്കെല്ലാം അസ്തിവാരം ഈ വാര്‍ത്താവിനിമയവിപ്ലവമായിരുന്നു എന്നും ഓര്‍ക്കേണ്ടതുണ്ട്.

1942ല്‍ ഒറീസ്സയിലെ തിത്ത്‌ലഗര്‍ എന്ന ഗ്രാമത്തിലാണ് ഒരു ആശാരികുടുംബത്തില്‍ സാം പിട്രോഡ ജനിച്ചത്. ഗുജറാത്തില്‍ നിന്ന് ഒറീസ്സയിലേക്ക് കുടിയേറിയതാണ് കുടുംബം. സത്യനാരായണ്‍ ഗംഗാറാം പിത്രോഡ എന്നാണ് ശരിയായ പേര്. എട്ട് മക്കളായിരുന്നു സാമിന്റെ അച്ഛന്. തന്റെ കടയില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് എട്ട് മക്കളെയും പഠിപ്പിച്ചു. പതിനൊന്നാമത്തെ വയസ്സില്‍ ഗുജറാത്തിലുള്ള ഹൈസ്കൂളില്‍ സാം ചേര്‍ന്നു. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ മഹരാഷ്ട്ര സായിറാവു സര്‍വ്വകലാശാലയില്‍ ഭൌതികശാസ്ത്രത്തില്‍(Physics)ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ സാം 1964ല്‍ പിതാവ് നല്‍കിയ 400 ഡോളര്‍ പണവുമായി അമേരിക്കയില്‍ പോയി ഷിക്കാഗോ നഗരത്തിലെ IIT (Illinois Institute of Technology)യില്‍ M.S in Electrical Engineering പഠിക്കാന്‍ ചേര്‍ന്നു. മെറ്റെല്ലാ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും പോലെ പാര്‍ട്ട് ടൈം ജോലി ചെയ്തുകൊണ്ടാണ് പഠിപ്പ് പൂര്‍ത്തിയാക്കിയത്. പിന്നീട് ഷിക്കാഗോയില്‍ തന്നെ GTE എന്ന സ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്നു. 1974 വരെ GTE യില്‍ Digital Switching ല്‍ റിസര്‍ച്ച് എഞ്ചിനീയറായി ജോലി നോക്കുമ്പോള്‍ മുപ്പത്തോളം കണ്ടുപിടുത്തങ്ങള്‍ക്ക് അദ്ദേഹം പേറ്റന്റ് നേടിയിരുന്നു. ഇതിനിടയില്‍ ഒരു ഇന്ത്യക്കാരിയെ കല്ല്യാണം കഴിക്കുകയും അമേരിക്കന്‍ പൌരത്വം സമ്പാദിക്കുകയും അച്ചനമ്മമാരെയും മിക്കവാറും എല്ലാ സഹോദരങ്ങളെയും അമേരിക്കയില്‍ എത്തിക്കുകയും ചെയ്തിരുന്നു.

1974ല്‍ അച്ഛന്റെ ഉപദേശപ്രകാരം സാം Wescom Switching Inc. എന്നൊരു കമ്പനി തുടങ്ങി. രണ്ട് അമേരിക്കന്‍ സുഹൃത്തുക്കള്‍ നല്‍കിയ പണമായിരുന്നു മൂലധനം. ആ സ്ഥാപനം 20 കണ്ടുപിടുത്തങ്ങള്‍ക്ക് പേറ്റന്റ് സമ്പാദിച്ചു ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം Rockwell എന്ന സ്ഥാപനത്തിന് 4 മില്ല്യണ്‍ ഡോളറിന് വിറ്റു. അങ്ങനെ മുപ്പത്തിയെട്ടാമത്തെ വയസ്സില്‍ സാം അമേരിക്കയിലെ ഡ്രീം മില്ല്യണയര്‍ ആയി. (ഇത് ഇവിടെ പറയാന്‍ കാരണം സാം പിട്രോഡയ്ക്കെതിരെ ഇന്ത്യയില്‍ പിന്നീട് ഒരു അഴിമതിക്കേസ് ചാര്‍ജ്ജ് ചെയ്തിരുന്നു. കെ.പി.ഉണ്ണികൃഷ്ണന്‍ ടെലിക്കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ആയിരുന്നപ്പോള്‍)

1981ല്‍ സാം ഒരവധിക്ക് ഇന്ത്യയില്‍ വന്ന് ഒറീസ്സയിലുള്ള സ്വന്തം ഗ്രാമത്തില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന് അമേരിക്കയിലേക്ക് ഫോണ്‍ ചെയ്യേണ്ടി വന്നു. എന്നാല്‍ അദ്ദേഹത്തിനതിന് കഴിഞ്ഞില്ല. അടുത്തെങ്ങും ടെലഫോണ്‍ സൌകര്യം ഇല്ലായിരുന്നു. അവധിക്കാലം കഴിഞ്ഞ് അമേരിക്കയില്‍ മടങ്ങിയെത്തിയ അദ്ദേഹത്തിന്റെ ചിന്തയെല്ലാം തന്റെ മാതൃരാജ്യത്തെക്കുറിച്ചായിരുന്നു. ഒരു കുറ്റബോധം മനസ്സിനെ അലട്ടി. 38 വയസ്സിനുള്ളില്‍ ടെലിക്കമ്മ്യൂണിക്കേഷന്‍ രംഗത്ത് 50ലധികം പേറ്റന്റുകള്‍ നേടി കോടീശ്വരനായി. പക്ഷെ തന്റെ രാജ്യത്ത് സാമ്പത്തികവളര്‍ച്ചയുടെ നട്ടെല്ലായി വര്‍ത്തിക്കേണ്ട ടെലിക്കമ്മ്യൂണിക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പരിതാപകരമായ അവസ്ഥയിലാണുള്ളത്. പാശ്ചാത്യനാടുകളില്‍ നിന്ന് കാലഹരണപ്പെട്ട Mechanical Switches കോടിക്കണക്കിന് രൂപ കൊടുത്ത് ഇന്ത്യന്‍ ടെലിക്കമ്മ്യൂണിക്കേഷന്‍ വകുപ്പിന് ഇറക്കുമതി ചെയ്ത് വാങ്ങേണ്ടി വരുന്നു. ഇന്ത്യയിലെ ടെലിക്കമ്മ്യൂണിക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആധുനികവല്‍ക്കരിക്കാനുള്ള ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള ഒരു പദ്ധതിയും DOT (Department of Telecommunications) എന്ന സര്‍ക്കാര്‍ വകുപ്പിന് ഇല്ല. ഈ രംഗത്ത് തന്നെക്കൊണ്ട് കഴിയുന്നത് ചെയ്യണമെന്ന് സാം പിട്രോഡ മനസ്സില്‍ ഉറപ്പിക്കുന്നു.

(തുടരും)


18 comments:

Unknown said...

സാം പിട്രോഡ എന്ന് മലയാളത്തില്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ എനിക്ക് കിട്ടിയത് നമത് വാഴ്വും കാലത്തിന്റെ ഒരു ബ്ലോഗ് പോസ്റ്റിന്റെ ലിങ്കും പിന്നെ ചില പത്രറിപ്പോര്‍ട്ടുകളും മാത്രമാണ്. അത്കൊണ്ട് ഇങ്ങനെയൊരു ലേഖനപരമ്പര എഴുതാന്‍ തീരുമാനിച്ചു.

Hari | (Maths) said...

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നാഷണല്‍ നോളജ് കമ്മീഷന്റെ അധ്യക്ഷന്‍ കൂടിയല്ലേ സാം പിത്രോഡ? മന്‍മോഹന്‍ സിങ്ങിന് അദ്ദേഹം നല്‍കുന്ന പിന്തുണ ചെറുതൊന്നുമല്ലെന്നാണ് അറിവ്.

വായിച്ചത്രയും ഭാഗത്തു നിന്നും മൂന്നു നാലു കാര്യങ്ങള്‍ എന്നെ ആകര്‍ഷിക്കാതിരുന്നില്ല.

1) വിദേശത്ത് പഠിക്കാനാരംഭിച്ചപ്പോള്‍ മറ്റ് വിദ്യാര്‍ത്ഥികളെപ്പോലെ പാര്‍ട്ട് ടൈം ജോലി ചെയ്താണ് പഠിക്കാനാവശ്യമായ പണം കണ്ടെത്തിയത്. ഇത്തരമൊരു സംസ്ക്കാരത്തെ നമ്മുടെ നാട്ടിലെ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടോ?

2) നന്നേ ചെറുപ്പത്തിലേ തന്നെ മുപ്പത്തോളം കണ്ടുപിടുത്തങ്ങള്‍ക്ക് അദ്ദേഹം പേറ്റന്റ് നേടിയിരുന്നു. ഒരു വ്യക്തിയുടെ അദമ്യമായ കണ്ടെത്തലുകള്‍ക്ക് പുറമേ പായുന്ന മനസ്സ്. അനുകരണീയമാണത്.

3) സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടപ്പോള്‍ വേണ്ടപ്പെട്ടവരെ മറന്നില്ല. ആരെയും ബാധ്യതയായി കണ്ടില്ല. അച്ചനമ്മമാരെയും സഹോദരങ്ങളെയും അമേരിക്കയില്‍ എത്തിക്കാനുള്ള സന്മനസ്സ് കാട്ടി

4) നാട്ടിലെത്തിയ പിത്രോഡയ്ക്ക് ഫോണ്‍ ചെയ്യാന്‍ ബുദ്ധിമുട്ടേണ്ടി വന്ന അനുഭവത്തിന്റെ വെളിച്ചത്തില്‍ രാജ്യത്തിനൊട്ടാകെയാണ് ആ സൗകര്യം ഉണ്ടാക്കാന്‍ യത്നിച്ചത്.

അവതരണം നന്നായി, കെ.പി.എസ്.

ഒരു യാത്രികന്‍ said...

സുകുമാരേട്ടാ...നല്ല ലേഖനം. തുടര്ഭാഗത്തിനായി കാത്തിരിക്കുന്നു. പ്രതിഭാധനരായ ഇത്തരം വിശിഷ്ട വ്യക്തിത്വങ്ങളെ ഇനിയും പരിചയപ്പെടുത്തു......സസ്നേഹം

mini//മിനി said...

വിവരങ്ങൾ നന്നായിരിക്കുന്നു.

ഒരു നുറുങ്ങ് said...

ഹൃദ്യമീ പരിചയപ്പെടുത്തല്‍..
നമിച്ചു നെഞ്ചിലേറ്റേണ്ടവരെയും
നാം കേസിലുള്‍പെടുത്തിയെന്നത്
അമ്പരിപ്പിച്ചു കളഞ്ഞു..!!
ഈ കഴിഞ്ഞ ഈദ് രാവില്‍ മൊബയില്‍
നെറ്റ് വര്‍ക്ക് ജാമായപ്പോള്‍ഈമഹാമനുഷ്യനെ
ഓര്‍ത്തുപോയി,നമ്മുടെപരിമിതികളെക്കുറിച്ചും..!
അതുല്യ സംഭാവനകളര്‍പ്പിച്ച സാം പിത്രോഡയെ
ഇനിയും ഏറെ അറിയാനിരിക്കുന്നല്ലൊ..
കെ.പി.എസ്സിന്‍റെ ശ്രമം ഭാവിയില്‍ മലയാളം
ഗൂഗിളില്‍ തദ്വിഷയകമായി അന്വേഷിക്കുന്നവരെ
തൃപ്തരാക്കുമല്ലൊ.
ആശംസകള്‍.

C.K.Samad said...

Really informative:-

ചിന്തകന്‍ said...

നന്നായി മാഷെ... ഈ ഓര്‍മ്മപെടുത്തല്‍.

Mohamedkutty മുഹമ്മദുകുട്ടി said...

അല്ലെങ്കിലും നമ്മള്‍ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നല്ലാതെ അതിനു വഴിയൊരുക്കിയവരെപ്പറ്റി ചിന്തിക്കാറില്ല.എന്റെ വീട്ടിലെ ലാന്റ് ഫോണ്‍ 2 അക്കത്തിലായിരുന്നു. അതായത് ആദ്യത്തെ 100 ഫോണില്‍ ഒന്ന്. ഇപ്പോള്‍ 7 അക്കത്തില്‍ നില്‍ക്കുന്നു. ഇന്നിപ്പോള്‍ ലാന്റ് ഫോണിനു കമ്പമില്ല. ആളെക്കൂട്ടാന്‍ ബി.എസ്.എന്‍.എല്‍ ഫ്രീ സിം കൊടുക്കുന്നു. ഞാനും വാങ്ങി ഒരെണ്ണം!ഈ വഴിക്കും വരണേ.

Unknown said...

മുക്കിന്‌, മൂലയിലും ടെലഫോണ്‍ ബൂത്തുകളും, യഥേഷ്ടം ലാന്റ് ഫോണുകളും, പോരാത്തതിന്‌ ഒഴിയാ ഭാത പോലെ പിന്തുടരുന്ന മൊബൈല്‍ റിങ്ങുകളും....ഇതെങ്ങനെ സാധ്യമായി എന്ന് ചിന്തിക്കാന്‍ ഇത്തരം വിശിഷ്ട വെക്തികളെ കുറിച്ച് ഉണര്‍ത്തിയ ഈ ലേഖനത്തിന്റെ അടുത്തഭാഗത്തിനും കാത്തിരിക്കുന്നു

Dr.Jishnu Chandran said...

വളരെ നന്നായി. ഒരു പുതിയ അറിവ് പകര്‍ന്നു തന്ന ലേഖനം . ബാക്കി പോരട്ടെ...........

Unknown said...

@ ഹരി , വായനക്കും അഭിപ്രായത്തിനും നന്ദി..

@ ഒരു യാത്രികന്‍ , തുടര്‍ന്ന് എഴുതുന്നുണ്ട്. വായനയ്ക്കും സ്നേഹത്തിനും നന്ദി..

മിനി ടീച്ചര്‍ക്ക് നന്ദി..

ഹാരൂണ്‍ക്ക, സമദ് ഇരുമ്പുഴി,ചിന്തകന്‍ , മുഹമ്മദ്കുട്ടി മാഷ്, പാലക്കുഴി, ജിഷ്ണു വായനയ്ക്ക് നന്ദി.

Ajith said...

Good initiative , write ups about people who were behind such significant accompolishment are not much seen in malayalam blogs

expecting more posts of same kind..

Regards

ഗ്രീഷ്മയുടെ ലോകം said...

ഇന്ദിരാഗാന്ധി, സാം പിട്രോഡ, രാജീവ് ഗാന്ധി, ഇന്‍ഡ്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്റ്റ്രീസ് ( ഐ ടി ഐ) സി എം സ്റ്റീഫന്‍, സി ഡോട്, കൂടെ കുറെ പിന്നാമ്പുറകഥകളും കൂട്ടിയാലേ, വിപ്ലവത്തിന്റെ കഥ മുഴുവനാവൂ
:)

OpenThoughts said...

@മണി
കെ. പി. ഉണ്ണികൃഷ്ണന്,
അതും ലിസ്റ്റില്‍ ചേര്‍ക്കണം.

ഗ്രീഷ്മയുടെ ലോകം said...

@ OpenThoughts,
ശരിയാണ്. എന്റെ ലിസ്റ്റ് അപൂർണമാണ്. നമ്മുടെ കെ പി പി നമ്പ്യാരേയും കൂടി കണക്കിലെടുക്കാമെന്നു തോന്നുന്നു.

Unknown said...

@ മണി, പിന്നാമ്പുറക്കഥകള്‍ ?

IndianSatan said...

രാജീവ് ഗാന്ധി സാം പിട്രാഡോ ക്ക് കേന്ദ്ര കാബിനറ്റ് മന്ത്രിയുടേ റാങ്ക് കൊടുത്തു കമ്മീഷന്‍ അധ്യഷന്‍ ആക്കിയപ്പോ നമ്മുടേ നാട്ടില്‍ ആയിരുന്നു ഏറ്റവും ബഹളം, പിട്രാഡോ അമേരിക്കന്‍ ചാരനാണ് അതുകൊണ്ടാണ് ശമ്പളം വാങ്ങാതേ ജോലി ചെയ്യുന്നത് എന്നാ കേരളത്തിലേ സ്ഥിരം സമരക്കാര്‍ പറഞ്ഞത്.!

കാബിനറ്റ് മന്ത്രി യുടേറാങ്ക് തന്നാലേ ഇന്ത്യയില്‍ ജോലി ചെയ്യു, അല്ലംകില്‍ ഇവിടേ ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന്പറഞ്ഞ പിട്രാഡോ യുഡേ വാക്കുകള്‍ എത്ര ശരിയാണ്? അല്ല എങ്കില്‍ എന്ത് എങ്കിലും നടക്കുമായിരുന്നോ ?

ആ സാഹസം ചെയ്യാന്‍ ദൈര്യം കാണിച്ച രാജീവ് ഗാന്ധിക്കും ആശംസകള്‍.

നനവ് said...

നല്ല പോസ്റ്റ് അർപ്പണബോധം ഒരു പ്രധാനപ്പെട്ട ഘടകമാണ്.അതിൽ ബുദ്ധിയും,ശാസ്ത്രബോധവും കൂടി ചേരുമ്പോൾ അൽഭുതങ്ങൾ സംഭവിക്കുന്നു....