Links

യാഥാസ്ഥിതികരാഷ്ട്രീയവും സി.പി.എമ്മും ആം ആദ്മി മുന്നേറ്റവും

മുഖ്യമന്ത്രിയുടെ ജനസമ്പർക്കപരിപാടി കണ്ണൂരിൽ സർക്കാർ ആസൂത്രണം ചെയ്യുമ്പോൾ ആ സൗകര്യം ഉപയോഗപ്പെടുത്തി തങ്ങളുടെ പാർട്ടിക്ക് എങ്ങനെ പണം സംഭരിക്കാം എന്ന് പദ്ധതിയിടുകയായിരുന്നു അസാമാന്യ ബിസിനസ്സ് ബുദ്ധിയുള്ള സി.പി.എം. കണ്ണൂർ നേതൃത്വം. ജനസമ്പർക്കപരിപാടിക്ക് വേദിയും പന്തലും കസേരകളും എല്ലാം കൂടി ബ്രഹ്മാണ്ഡസൗകര്യമാണു ജവഹർ സ്റ്റേഡിയത്തിൽ ഒരുക്കിയത്. തൃശൂരിലുള്ള ഒരു കോൺട്രാക്ടർക്കാണു ഇതിന്റെ നിർമ്മാണച്ചുമതല. 20 ലക്ഷത്തോളമാണു ചെലവ്. സർക്കാർ പണമല്ലേ, സാരമില്ല. ഈ വേദി ചുളുവിൽ ഉപയോഗിച്ച് പണം ഉണ്ടാക്കാനുള്ള മാർഗ്ഗമാണു പാർട്ടി ആലോചിച്ചത്.

 കണ്ണൂരിൽ പാർട്ടിക്ക് ഏരിയ കമ്മറ്റി കെട്ടിടം നിർമ്മിച്ചിട്ടുണ്ട്. അതിന്റെ കടം തീർക്കാനെന്ന പേരിൽ ഒരു മെഗാ ഷോ നടത്തുക. ഡിസമ്പർ 17നാണു ജനസമ്പർക്കം. കരാറുകാരനെ കാണുന്നു. മെഗാ ഷോ ഡിസമ്പർ 21നു. പന്തൽ പൊളിക്കുന്നത് നാലു ദിവസം കഴിഞ്ഞിട്ട് മതി. അങ്ങനെ കരാറുകാരനു ചെറിയ പൈസ കൊടുത്ത് 20ലക്ഷത്തിന്റെ വേദിയും പന്തലും കസേരയും സൗകര്യങ്ങളും കിട്ടി. ഒരു സാംസ്ക്കാരിക സംഘടനയുടെ പേരിലായിരുന്നു മെഗാഷോ. പിന്നണിഗായകൻ അഫ്സലിന്റെ നേതൃത്വത്തിൽ ഗാനമേളയും കോമഡിഷോയും ഒക്കെ ചേർന്നാണു മെഗാഷോ. ടിക്കറ്റുകൾ വിറ്റത് പാർട്ടിക്കമ്മറ്റികൾ മുഖേന മാത്രം. അത്കൊണ്ട് പരസ്യങ്ങളൊന്നും വേണ്ടി വന്നില്ല. ടിക്കറ്റ് ഉള്ളവർക്കല്ലാതെ മാധ്യമപ്രവർത്തകർക്ക് പോലും ഷോയിൽ പ്രവേശനമുണ്ടായിരുന്നില്ല. അങ്ങനെ തികച്ചും സ്വകാര്യമായി ഒരു ധനസംഭരണം. പാർട്ടിക്കാർ മാത്രമല്ലേ ടിക്കറ്റെടുത്തുള്ളൂ പിന്നെ നിങ്ങൾക്കെന്ത് കാര്യം എന്ന് ചോദിക്കാം. പന്തലും മറ്റും സ്വകാര്യകോൺട്രാക്ടരുടേതും. പരിപാടിക്ക് നഗരസഭയുടെ അനുമതി പിന്നെ സ്വാഭാവികമായും കിട്ടുമല്ലൊ.

 അതാണു പറഞ്ഞത്, സി.പി.എമ്മിനെ സംബന്ധിച്ച് പണമുണ്ടാക്കാൻ ആയിരം വഴികളാണു. എങ്ങനെയൊക്കെയാണു ഈ വഴികൾ തെളിഞ്ഞുവരുന്നത് എന്ന് ആലോചിച്ച് നമ്മൾ മൂക്കത്ത് വിരൽ വെച്ചുപോകും. നിലവിലെ പാരമ്പര്യരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ സി.പി.എം.ആണു. അത്കൊണ്ട് നിലവിലെ യാഥാസ്ഥിതിക രാഷ്ട്രീയത്തെ മാറ്റത്തിനു വിധേയമാക്കാൻ സി.പി.എം. ഒരിക്കലും സമ്മതിക്കില്ല. നിലവിലെ രാഷ്ട്രീയമാണു ധനസമ്പാദനത്തിനു സി.പി.എമ്മിനു എളുപ്പവും അനുകൂലവും.

 സാമ്പ്രദായിക രാഷ്ട്രീയത്തിനു അന്ത്യം കുറിച്ചുകൊണ്ട് യഥാർത്ഥ ജനാധിപത്യരാഷ്ട്രീയത്തിന്റെ തേരു തെളിച്ചുകൊണ്ടാണു ആം ആദ്മി പാർട്ടിയുടെ വരവ്. അത്കൊണ്ടാണു ഡൽഹിയിൽ മന്ത്രിസഭ രൂപീകരിക്കണോ എന്ന് ആം ആദ്മി പാർട്ടി ജനങ്ങളോട് അഭിപ്രായം ചോദിച്ചത്. നേതാക്കളുടെ തലയിൽ ഉദിക്കുന്നതല്ല നടപ്പാക്കേണ്ടത്. ജനങ്ങളോട് അഭിപ്രായം ചോദിച്ച് സമന്വയം സ്വരൂപിച്ചതിനു ശേഷമാണു നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കേണ്ടത്. ജനങ്ങളുടെ അഭിപ്രായം ചോദിക്കണമെന്ന് ഇത് വരെ ഒരു പാർട്ടിക്കും തോന്നിയിട്ടില്ല. അത്കൊണ്ട് ജനാധിപത്യരാഷ്ട്രീയത്തിന്റെ സാധ്യതകൾ ജനം മനസ്സിലാക്കിയുമില്ല. ഇപ്പോൾ ആധുനികസാങ്കേതികവിദ്യയും സോഷ്യൽ മീഡിയകളും ഈ പരിവർത്തനത്തെ സുഗമവും സുസാധ്യവുമാക്കുന്നു.

 ഒരു രസികൻ പോസ്റ്റ് എഫ് ബിയിൽ വായിക്കാനിടയായി. അതിങ്ങനെയാണു:  "ആം ആദ്മി പാർട്ടി കണ്ണൂരിൽ ശക്തിപ്പെടുത്താൻ തീരുമാനിച്ചു. അങ്ങനെ ആം ആദ്മി പാർട്ടിയുടെ കേരളത്തിലെ ആദ്യരക്തസാക്ഷി എവിടെ നിന്നാകുമെന്ന് തീരുമാനമാനവുമായി." കേരളത്തിലെ പാരമ്പര്യരാഷ്ട്രീയവും സി.പി.എമ്മിന്റെ അക്രമണോത്സുകതയും നരഹത്യസന്നദ്ധതയും കണ്ടുകൊണ്ടിരിക്കുന്നവർക്ക് ഈ പോസ്റ്റിൽ കമന്റായി ഒരു സ്മൈലി  രേഖപ്പെടുത്താനേ കഴിയൂ.

 പക്ഷെ ആം ആദ്മി പാർട്ടി പ്രവർത്തകരെ ആക്രമിക്കാനോ കൊല്ലാനോ സി.പി.എമ്മിനു കഴിയില്ല. കാരണം ആം ആദ്മി പാർട്ടി താഴെത്തട്ടിൽ നിന്ന് ജനങ്ങളുടെ മനസ്സിൽ നിന്നാണു ഉയർന്നുവരുന്നത്. അതിന്റെ മുന്നിൽ സി.പി.എം. എന്ന ജൈജാന്റിക്ക് എസ്റ്റാബ്ലിഷ്മെന്റ് വെറും കടലാസ് പുലി മാത്രമാണു എന്ന് തെളിയിക്കപ്പെടാൻ പോവുകയാണു. ഇന്ന് (22-12-2013) കണ്ണൂരിൽ ആം ആദ്മി പാർട്ടിയുടെ അംഗത്വവിതരണ സമ്മേളനം നടക്കുന്നു. അതിനു എല്ലാവിധ ഭാവുകങ്ങളും നേരുന്നു !