Links

സ്വാതന്ത്ര്യം ജനങ്ങൾക്ക് !

NSUI മുൻ പ്രസിഡണ്ട് അൽകാ ലാംബാ കോൺഗ്രസ്സിൽ നിന്ന് രാജി വെച്ച് ആം ആദ്മി പാർട്ടിയിൽ ചേർന്നിരിക്കുന്നു. അവർ കോൺഗ്രസ്സിനെയും എ.എ.പി.യെയും താരതമ്യപ്പെടുത്തി പറഞ്ഞ ഒരു വാചകം ഇന്ത്യയിൽ മുഴുവൻ രാഷ്ട്രീയക്കാരും ശ്രദ്ധിക്കേണ്ട ഒന്നാണു. പാർട്ടിയിൽ ചില്ലറ ആൾക്കാർ അടച്ചിട്ട മുറിയിൽ കൂടിയിരുന്നാണു എല്ലാ തീരുമാനങ്ങളും എടുക്കുന്നത് എന്നാൽ ആം ആദ്മി പാർട്ടി ജനങ്ങളോട് ചോദിച്ചിട്ടാണു എല്ലാം തീരുമാനിക്കുന്നത് എന്നാണു. ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ പാർട്ടികൾക്കോ സർക്കാരുകൾക്കോ ജനങ്ങളിൽ നിന്ന് ഒന്നും മറച്ചു വയ്ക്കാൻ ഉണ്ടാകരുത്. എല്ലാം സുതാര്യമായിരിക്കണം. ഏത് പാർട്ടിയിൽ വിശ്വസിച്ചാലും ജനങ്ങൾ ഒന്നാണു. ഇന്ത്യയുടെ മക്കളാണു.

അങ്ങനെ സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ജനങ്ങൾക്ക് ഒരു നിലയും വിലയും വരുന്ന കാഴ്ചയാണു കാണുന്നത്. ഇത് വരെ രാഷ്ട്രീയക്കാർ കരുതിയത് ജനങ്ങൾക്ക് വേണ്ടി തീരുമാനം എടുക്കാൻ കഴിവുള്ളവർ നേതാക്കളായ ഞങ്ങൾ മാത്രമാണു എന്നും, ഞങ്ങൾ പറയുന്നത് ജനങ്ങൾ അനുസരിച്ചാൽ മതിയെന്നുമായിരുന്നു. നേതാക്കൾ എന്നാൽ ഒരു വരേണ്യവർഗ്ഗം ആണെന്നും എല്ലാ പാർട്ടികളിലെയും നേതാക്കൾ ഈ വർഗ്ഗത്തിൽ പെട്ടതാണെന്നും എല്ലാ പാർട്ടിക്കാരും വിശ്വസിച്ചു. ജനങ്ങളെ ഈ നേതാക്കൾ പങ്ക് വെച്ചു. എന്നിട്ട് അടച്ചിട്ട മുറികളിലിരുന്നു തങ്ങളുടെ വോട്ട് ബാങ്കിൽ ഇത്ര അടിമകളുടെ വോട്ട് ഉണ്ട് എന്ന് വിലപേശി സീറ്റ് ചർച്ചകളിൽ മുഴുകി.

ജനങ്ങൾക്ക് എന്തെങ്കിലുമായി അഭിപ്രായമുണ്ടാകും എന്ന് ഈ നേതാക്കൾക്ക് ചിന്തിക്കുവാൻ കഴിഞ്ഞില്ല. താനാരാണെന്നറിയാമോ സവിശേഷസിദ്ധിയുള്ള നേതാവാണു താൻ എന്നാണു ഓരോ നേതാവിന്റെയും ഭാവം. ഈ നേതൃവർഗ്ഗവും ഉദ്യോഗസ്ഥപ്രഭുക്കളും വൻകിട മൂലധനമാഫിയകളും ചേർന്നാണു ഇന്ത്യയെ ഭരിക്കുന്നത്. ഈ ഭരണം ജനങ്ങൾക്ക് വേണ്ടിയല്ല. മറിച്ച്, ഇപ്പറഞ്ഞ നേതൃവർഗ്ഗ-ഉദ്യോഗസ്ഥ-മൂലധന കൂട്ടുക്കെട്ടിനു വേണ്ടിയാണു. അവർ മൃഷ്ടാന്നം തിന്നു ഏമ്പക്കം ഇട്ടു എണീറ്റുപോകുമ്പോൾ ജനങ്ങൾക്ക് എന്തെങ്കിലും എല്ലിൻ കഷണം എറിഞ്ഞുകൊടുക്കുകയാണു പതിവ്.

യഥാർത്ഥ ജനനായകർ ആദ്യം ചെയ്യേണ്ടത് ഈ രാഷ്ട്രീയ-ഉദ്യോഗസ്ഥ-മൂലധന അവിശുദ്ധ കൂട്ടുകെട്ട് തകർക്കണം. പിന്നെ രാജ്യത്തെ സകല സർക്കാർ ആഫീസുകളിലെയും ജീവനക്കാരെക്കൊണ്ട് പണി എടുപ്പിക്കണം. പണി എടുക്കാതെ സർക്കാർ ഉദ്യോഗസ്ഥരെ ശമ്പളം കൊടുത്ത് പോറ്റുന്ന ഏർപ്പാട് അവസാനിപ്പിക്കണം. ഈ ഓഫീസർ അഥവാ ഉദ്യോഗസ്ഥൻ എന്ന വാക്ക് തന്നെ നിരോധിക്കണം. കൊളോണിയൽ ഭരണത്തിലാണു ആഫീസർമാർ വിലസിയത്. ജനാധിപത്യത്തിൽ ആഫീസർ ഉണ്ടാകാൻ പാടില്ല. ജനസേവകരേ പാടുള്ളൂ.

ഇന്ത്യൻ ജനത അവരുടെ യഥാർത്ഥ സ്വാതന്ത്ര്യത്തിനു വേണ്ടി ഒരു രണ്ടാം സ്വാതന്ത്ര്യസമരം നടത്തേണ്ടതുണ്ട്. ആദ്യത്തെ സമരത്തിൽ സ്വാതന്ത്ര്യം കിട്ടിയത് രാഷ്ട്രീയപാർട്ടികൾക്കും ഉദ്യോഗസ്ഥവർഗ്ഗത്തിനും മൂലധനശക്തികൾക്കും ആണു. രണ്ടാം സമരത്തിൽ സ്വാതന്ത്ര്യം കിട്ടിയാൽ ജനങ്ങൾ ഇപ്പറഞ്ഞവർക്ക് മേൽ ആധിപത്യം നേടും. ആം ആദ്മി പാർട്ടി സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ജനകീയപ്രസ്ഥാനമായി ഉയർന്നു വരാൻ പോവുകയാണു. ആ ഉയർച്ച നാളെയോ മറ്റന്നാളോ വിജയം കാണും എന്നില്ല. ആത്യന്തികമായി ജനങ്ങൾ വിജയിക്കുക തന്നെ ചെയ്യും.  

No comments: