Links

കണ്ണൂരിൽ യുദ്ധസമാന സാഹചര്യം

യുദ്ധസമാനമായ സാഹചര്യമാണു കണ്ണൂരിൽ ഇപ്പോഴുള്ളത്. നാളെ ജനസമ്പർക്കവുമായി മുഖ്യമന്ത്രി എത്തുന്നു. തങ്ങളുടെ കരുത്ത് കാണിക്കാൻ സി.പി.എമ്മും കച്ച മുറുക്കുന്നു. കഴിഞ്ഞവരവിൽ കാർ അക്രമിക്കപ്പെട്ട് മുഖ്യമന്ത്രിക്ക് പരിക്ക് പറ്റിയതിനാൽ ആയിരക്കണക്കിനു പോലീസുകാർ എന്തിനും തയ്യാറായി നിലയുറപ്പിച്ചുകഴിഞ്ഞു. എന്തിനാണിതൊക്കെ?

മുഖ്യമന്ത്രിമാർ ജനസമ്പർക്കപരിപാടി നടത്തുന്നതും പരാതി കേൾക്കുന്നതും പരിഹരിക്കുന്നതും ഒന്നും പുതിയ ഏർപ്പാടല്ല. എന്തോ ആയിക്കോട്ടെ , എന്തെങ്കിലും സഹായം കിട്ടുന്നെങ്കിൽ അത് നമ്മളുടെ ആൾക്കാർക്ക് തന്നെയല്ലേ എന്ന് കരുതിയാൽ പോരേ? ഇതിൽ വിമർശിക്കാനോ പുച്ഛിക്കാനോ എന്താണുള്ളത്. പരിഹരിക്കപ്പെടാത്ത പരാതികൾ ഉള്ളവർ നാട്ടിൽ കുറേയുണ്ട് എന്നാണു ഈ പരിപാടിയിലെ പങ്കാളിത്തം കാണിക്കുന്നത്.

ഉദ്യോഗസ്ഥന്മാരെക്കൊണ്ട് ചെയ്യിച്ചുകൂടേ എന്നാണു ചിലർ ചോദിക്കുന്നത്. ശരിയാണു. നയനാറും അച്യുതാനന്ദനും ഒക്കെ കൃത്യമായി ഉദ്യോഗസ്ഥരെക്കൊണ്ട് പണി എടുപ്പിച്ചതിനാൽ അന്നൊന്നും പരാതിയുള്ളവർ നാട്ടിൽ ആരും ഉണ്ടായിരുന്നില്ല. സർക്കാർ ഓഫീസുകളിൽ പടി കയറേണ്ട താമസം ഉദ്യോഗസ്ഥർ വന്ന്, ശ്ശൊ താങ്കൾ ഇന്നലെയേ വരാമായിരുന്നില്ലേ എന്ന് ചോദിച്ചുകൊണ്ട് പരാതി വാങ്ങി കസേരയിലിരുത്തി കുടിക്കാൻ ചായയും കൊടുത്ത് അപ്പോൾ തന്നെ പരിഹരിച്ചു കൊടുക്കുമായിരുന്നു. ഉമ്മൻ ചാണ്ടിക്ക് അത്രയും ഭരണനൈപുണ്യം ഇല്ല. അതങ്ങ് ക്ഷമിച്ചൂടേ? ഏതായാലും ജനങ്ങൾ അഞ്ച് കൊല്ലത്തേ തെരഞ്ഞെടുത്ത് പോയില്ലേ? തിരുവനന്തപുരത്തെ സന്ധ്യ ചോദിച്ച പോലെ ഏതായാലും തെരഞ്ഞെടുത്ത് പോയി എന്നാ പിന്നെ അഞ്ച് കൊല്ലം ഭരിക്കാൻ വിട്ടൂടേ? അടുത്ത പ്രാവശ്യം പിണറായി സഖാവ് മുഖ്യമന്ത്രിയായാൽ ഉദ്യോഗസ്ഥർ കൃത്യമായി പണി എടുത്ത് ജനങ്ങൾക്ക് ഒരു പരാതിയും ബാക്കി വെക്കില്ല എന്നറിയാം. ശരി, ജനങ്ങൾക്ക് പറ്റിപ്പോയി, ഒന്ന് ക്ഷമിച്ചൂടേ?

ശരിക്കും സഖാക്കളേ എന്താ നിങ്ങൾക്ക് വേണ്ടത്? സരിതയുമായി ചേർന്ന് ആ പാവപ്പെട്ട ശ്രീധരൻ നായരെ പറ്റിച്ച ഒരു മുഖ്യമന്ത്രിയുടെ ഭരണത്തിൻ കീഴിൽ ജീവിക്കാനുള്ള പ്രയാസമാണോ? അതിനിങ്ങനെ മാസക്കണക്കിനു വെയിലും കൊണ്ട് അലയണോടോ? മുഖ്യനോ ഉപമുഖ്യനോ ആക്കാമെന്ന് ആ മാണിയോടൊന്ന് ഊതിയാൽ മതിയല്ലോ 24 മണിക്കൂർ കൊണ്ട് നിങ്ങൾക്ക് ഉമ്മൻ ചാണ്ടിയെ താഴെ ഇറക്കാലോ. അതും വയ്യ അല്ലേ? അപ്പോ ഉദ്ദേശം ആരോ പറഞ്ഞ പോലെ നാലു രക്തസാക്ഷികളെ കിട്ടുമോ എന്ന് നോക്കലോ അതോ സന്ധ്യ പറഞ്ഞ പോലെ പൈസ പിരിച്ച് പിരിച്ച് പണം സമ്പാദിക്കലോ? ഒന്നും തിരിയുന്നില്ലാലോ മാർക്സ് കടവുളേ ..

No comments: