Links

കൊലരഹിത കേരളത്തിനായി പ്രാർത്ഥിക്കുക !

ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പാതിവഴിയിൽ അട്ടിമറിക്കപ്പെട്ടു എന്ന് ഇന്ന് എല്ലാവരും മനസ്സിലാക്കുന്നുണ്ട്. അതിന്റെ പേരിൽ ആഭ്യന്തരമന്ത്രി ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണനെ കുറ്റപ്പെടുത്താനാണു എല്ലാവരും ശ്രമിക്കുന്നത്. ഒരുതരം തിരുവഞ്ചൂർ വിരുദ്ധവികാരം ഇപ്പോൾ കോൺഗ്രസ്സിൽ പ്രകടമാണു. എന്നാൽ ടി.പി.കൊലക്കേസിൽ വെള്ളം ചേർത്തതിനും അന്വേഷണം ജില്ലാ നേതാക്കളിലേക്ക് എത്തുന്നത് പോലും മരവിപ്പിച്ചത് തിരുവഞ്ചൂർ ഒറ്റയ്ക്കാണോ? നമുക്കറിയാം, മുഖ്യമന്ത്രിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനാണു ശ്രീമാൻ തിരുവഞ്ചൂർ. തിരുവഞ്ചൂരിനെ വിമർശിക്കുന്നവരെയെല്ലാം ഒരു മാതിരി പരിഹാസത്തോടെ നേരിടാൻ അദ്ദേഹത്തിനു ഊർജ്ജം കിട്ടുന്നത് എവിടെ നിന്നാണു. അത് ഉമ്മൻ ചാണ്ടിയിൽ നിന്നല്ലാതെ മറ്റാരിൽ നിന്നും അല്ല. തിരുവഞ്ചൂരിനു ഒരാളോട് മാത്രമേ ബാധ്യതയുള്ളൂ. അത് മുഖ്യമന്ത്രിയോട് മാത്രം. ടി.പി.വധക്കേസ് ഇങ്ങനെ ഡൈല്യൂട്ട് ചെയ്യപ്പെട്ടെങ്കിൽ അത് മുഖ്യമന്ത്രിയുടെ താല്പര്യത്തിന്റെയും സമ്മതത്തിന്റെയും പുറത്ത് തന്നെയാണു.

എന്ത്കൊണ്ട് മുഖ്യമന്ത്രി ഇങ്ങനെ ചെയ്യുന്നു? നമുക്കറിയാം, ഉമ്മൻ ചാണ്ടിയും പിണറായി വിജയനും എല്ലാം ഭരണവർഗ്ഗമാണു. നമ്മൾ എന്ത് തലകുത്തി മറിഞ്ഞാലും ഉമ്മൻ ചാണ്ടിയും പിണറായിയും ഒക്കെ ഭരണവർഗ്ഗമായി അവിടെ തന്നെയുണ്ടാകും. അവരെ നമുക്ക് ഒന്നും ചെയ്യാനാകില്ല. ഉമ്മൻ ചാണ്ടി മരിക്കുന്നത് വരെ ഇനി മറ്റാരും കോൺഗ്രസ്സിൽ നിന്ന് മുഖ്യമന്ത്രിയാവില്ല. പിണറായിയാണെങ്കിൽ SNDP യെ വെള്ളാപ്പള്ളി സ്വന്തമാക്കിയ പോലെ മാർക്സിസ്റ്റ് പാർട്ടിയെ സ്വന്തം പോക്കറ്റിലാക്കി. അടുത്ത മുഖ്യമന്ത്രി പിണറായി അല്ലാതെ മറ്റാരുമല്ല. അപ്പോൾ ഉമ്മൻ ചാണ്ടിയും പിണറായിയും നാളെയും നാളെയും കാണേണ്ടവരാണു. പബ്ലിക്കിന്റെ മുന്നിൽ നിന്ന് മൈക്കിലൂടെ പ്രസംഗിക്കുന്നത് നോക്കണ്ട. അത് അവരുടെ തൊഴിലിന്റെ ഭാഗമാണു. ഭരണവർഗ്ഗം ഒറ്റക്കെട്ടാണു. അതിനർത്ഥം പിണറായിയും ഉമ്മൻ ചാണ്ടിയും സഹപ്രവർത്തകരാണു എന്നതാണു. ഉമ്മൻ ചാണ്ടിക്ക് ദിവസവും നേരിൽ കാണേണ്ടത് കോൺഗ്രസ്സിന്റെ ബൂത്ത് കമ്മറ്റി ഭാരവാഹികളെയല്ല പിണറായി വിജയനെയാണു. പിണറായിയെ മുഷിപ്പിക്കാൻ ഉമ്മൻ ചാണ്ടിക്കാവില്ല. ഭരണക്കാർ തമ്മിലുള്ള വർഗ്ഗപരമായ ഐക്യവും സഹകരണവും പരസ്പരാശ്രിതത്വവും ദൃഢമാണു.

ടി.പി.വധക്കേസ് സി.പി.എമ്മിന്റെ അടപ്പ് ഊരാൻ പര്യാപ്തമായൊരു കേസായിരുന്നു. അത് പിണറായിയുടെ രാഷ്ട്രീയാസ്തിത്വം തന്നെ ഇല്ലാതാക്കും. അപ്പോൾ പിണറായിയെ ആരാണു രക്ഷിക്കുക? വർഗ്ഗപരമായ കാരണങ്ങളാൽ അത് ഉമ്മൻ ചാണ്ടിയുടെ കർത്തവ്യമാണു. ആ കടമയാണു ശ്രീ. തിരുവഞ്ചൂർ ഭംഗിയായി നിർവ്വഹിച്ചത്. നമ്മളിതിനെ അഡ്‌ജസ്റ്റ്‌മെന്റ് രാഷ്ട്രീയം എന്നു പറയുന്നു. ഇന്ത്യയിൽ രാഷ്ട്രീയക്കാർ എന്ന ഭരണവർഗ്ഗം എപ്പോഴും ജനങ്ങൾക്ക് മീതെ ഒരു പോറലും ഇല്ലാതെ അവിടെയുണ്ടാകും. വളരെ അപൂർവ്വം ചിലർക്ക് മാത്രമേ അടിപതറി പോയിട്ടുള്ളൂ. നമ്മൾ ജനങ്ങൾക്ക് ഈ വർഗ്ഗത്തെ ഒന്നും ചെയ്യാൻ പറ്റില്ല. ആ രീതിയിലാണു ഇന്ത്യൻ ജനാധിപത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഘടന.

മാർക്സിസ്റ്റ് പാർട്ടിയുടെ കൊലപാതകരാഷ്ട്രീയത്തിനു എന്നെന്നേക്കുമായി അന്ത്യം കുറിക്കാനുള്ള സുവർണ്ണാവസരമായിരുന്നു ടി.പി.വധക്കേസ്. നമ്മളും അങ്ങനെ ആശിച്ചതാണു. മാർക്സിസ്റ്റ് നേതൃത്വവും ഒരു വേള അങ്ങനെ അങ്കലാപ്പിലായതാണു. തങ്ങളുടെ വാൾ ഇനിയൊരിക്കലും ഉറയിൽ നിന്ന് ഊരാൻ കഴിയില്ല എന്ന യാഥാർത്ഥ്യം അവരെ അമ്പരപ്പിച്ചതുമാണു. ഒരു ജില്ലാസെക്രട്ടരിയെ എങ്കിലും നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നു ശിക്ഷ ഉറപ്പാക്കിയിരുന്നുവെങ്കിൽ ഇനിയൊരിക്കലും മാർക്സിസ്റ്റുകാർ ആരേയും കൊല്ലുകയില്ലായിരിന്നു. രണ്ട് ജില്ലാക്കമ്മറ്റികൾ ചേർന്ന് ആസൂത്രണം ചെയ്ത് സംസ്ഥാനനേതൃത്വത്തിന്റെ അറിവോടുകൂടി മാത്രമേ ഈ കൊല നടക്കൂ എന്ന് സി.പി.എമ്മിന്റെ സംഘടനാസെറ്റപ്പ് അറിയുന്ന ആർക്കും മനസ്സിലാകും എന്ന് ടി.പി.യുടെ വിധവ കെ.കെ.രമ പറഞ്ഞത് ഓർക്കുക. 

സി.പി.എം. നടത്തുന്ന കൊലകൾ വിവിധതട്ടുകളിലാണു ആസൂത്രണം ചെയ്യപ്പെടുക. താഴെത്തട്ടിലുള്ള അനുഭാവികൾക്കും ആരെ വേണമെങ്കിലും തോന്നിയാൽ കൊല്ലാം. എന്തിനാണു കൊന്നത് എന്ന് ആരും ചോദിക്കുകയില്ല. കൊന്നിട്ട് നേരെ പാർട്ടി ഓഫീസിൽ പോയാൽ മതി. ബാക്കി കാര്യങ്ങൾ നോക്കാൻ പാർട്ടിയിൽ ഇൻ-ചാർജ്ജ് ഉള്ള നേതാക്കളുണ്ട്. അങ്ങനെയൊരു കൊലയാണു മിനിഞ്ഞാന്ന് (1-12-2013) പയ്യന്നൂരിൽ വെച്ച് നടത്തിയത്. ആ വിനോദ് കുമാറിനെ കൊല്ലാൻ പറയത്തക്ക കാരണം ഒന്നുമില്ല. കുറെയായില്ലെ നമ്മൾ ഒന്നിനെ കൊന്നിട്ട് എന്ന് ഏതോ ചില സഖാക്കൾക്ക് തോന്നി. എന്നിട്ട് ഒരു കൊടിമരത്തെ മുൻനിർത്തി കൊന്നു. ഇനി ബാക്കി കാര്യങ്ങൾ പാർട്ടി നോക്കിക്കോളും. ടി.പി.വധക്കേസ് ശരിയായ ദിശയിൽ പോയിരുന്നുവെങ്കിൽ ആ വിനോദിനെയെന്നല്ല ആരെയും കൊല്ലാൻ സഖാക്കൾക്ക് ധൈര്യം വരില്ലായിരുന്നു. ഇനി തോന്നുമ്പം തോന്നുമ്പം കൈത്തരിപ്പ് മാറ്റാൻ സഖാക്കൾക്ക് ആരെയും കൊല്ലാം. ഈ ഒരു സഹായമാണു ടി.പി.വധിക്കപ്പെട്ടതിനു ശേഷം മാർക്സിസ്റ്റുകാർക്ക് ഉമ്മൻ ചാണ്ടി സർക്കാർ ചെയ്തുകൊടുത്തിരിക്കുന്നത്. ഇനി മേലിൽ സഖാക്കൾ കൊല്ലുന്ന കൊല്ലലിലെല്ലാം പാപത്തിന്റെ പങ്ക് ശ്രീ,ഉമ്മൻ ചാണ്ടിക്കും തിരുവഞ്ചൂർ രാധാകൃഷ്ണനും അവകാശപ്പെട്ടതാണു. 

നമുക്ക് ഇതിലൊന്നും ചെയ്യാൻ കഴിയില്ല. കേരളരാഷ്ട്രീയം വെൽ എസ്റ്റാബ്ലിഷ്ഡ് ആണു. ഉമ്മൻ ചാണ്ടിയും പിണറായിയും മാറി മാറി ഭരിക്കും. ഇതിനു മാറ്റം വരാൻ ഒരു സാധ്യതയുണ്ട്. ബംഗാളിൽ മമത ബാനർജി ചെയ്ത പോലെ ഒരു മാർക്സിസ്റ്റ് വിരുദ്ധ തൃണമൂൽ കോൺഗ്രസ്സ് കേരളത്തിലും ഉണ്ടാക്കണം. മുന്നണിയൊന്നും വേണ്ട. ഭരണമായിരിക്കരുത് ലക്ഷ്യം. മാർക്സിസ്റ്റ് ഫാസിസത്തിൽ നിന്ന് കേരളത്തെ രക്ഷിക്കുക. അതിനു പറ്റിയ ഒരു നേതാവും ഉണ്ട്. നമ്മുടെ കെ.സുധാകരൻ.  സുധാകരൻ ഈ ദൗത്യം ഏറ്റെടുക്കുമോ എന്നറിയില്ല. എനിക്കിനി വലിയ മോഹങ്ങളൊന്നും ഇല്ല എന്ന് സുധാകരൻ ഇന്ന് മാധ്യമങ്ങളോട് പറയുകയുണ്ടായി. പക്ഷെ ജനാധിപത്യകേരളത്തിനു ഒരു മോഹമുണ്ട്. ഇന്നത്തെ നിലയിൽ അത് വ്യാമോഹം തന്നെയാണു. മാർക്സിസ് ഫാസിസത്തെ തകർക്കുക എന്നതാണു ആ മോഹം. അങ്ങനെ ഇനി മേലിൽ മാർക്സിസ്റ്റുകാർക്ക് ബലി കൊടുക്കാൻ നിർബ്ബന്ധിതരാവുന്ന പാവപെട്ടവരുടെ ജീവൻ രക്ഷിക്കുക. കെ.സുധാകരൻ ഇനിയുള്ള കാലം ഈ ദൗത്യം ഏറ്റെടുത്ത് പ്രവർത്തിക്കുകയാണെങ്കിൽ എത്രയോ അമ്മമാരും ഭാര്യമാരും സഹോദരിമാരും അദ്ദേഹത്തെ ദൈവമായി കാണും. അല്ലാതെ മാർക്സിസ്റ്റുകാർ കൊല നിർത്തുകയില്ല. പറഞ്ഞാൽ അവിടെ കൊന്നില്ലേ, ഇവിടെ കൊന്നില്ലേ എന്ന് ചോദിക്കും. 

ഒരു കൊലരഹിത കേരളത്തിനായി നമുക്ക് പ്രാർത്ഥിക്കാം. 

1 comment:

ajith said...

കെ സുധാകരന്‍ പറ്റിയ ആളാട്ടോ!!