Links

സോമനാഥ് ചാറ്റര്‍ജിയുടെ പുറത്താക്കപ്പെടല്‍ ; സി.പി.എമ്മിന്റെ ആശയശൂന്യത !

സി.പി.എം. എന്ന പാര്‍ട്ടിയുടെ ശക്തിയും സമ്പത്തും എന്താണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ . പാര്‍ട്ടി നേതാക്കള്‍ പറയുന്നത് ഒരേ സ്വരത്തില്‍ ഏറ്റുപറയുന്ന , നേതൃത്വം മനസ്സില്‍ കാണുന്നത് കൈയോടെ പ്രവര്‍ത്തിച്ചു കാണിക്കുന്ന അണികള്‍ അതാണ് ആ പാര്‍ട്ടിയുടെ ബലം . കമ്മ്യൂണിസ്റ്റുകാര്‍ക്ക് മന:സാ‍ക്ഷി അനുവദനീയമല്ല . പാര്‍ട്ടി തീരുമാനം അത് മാത്രമാണ് അവര്‍ക്ക് എല്ലാം . എം.വി.രാഘവന്‍ എന്ന അജയ്യനായ നേതാവിനെ പാര്‍ട്ടി പുറത്താക്കിയതും പിന്നീട് എത്രയോ വര്‍ഷങ്ങള്‍ പാര്‍ട്ടി അണികള്‍ അദ്ദേഹത്തെ വേട്ടയാടിയതും കൂത്തുപറമ്പ് സംഭവം വരെ എത്തിയതും ആരും മറന്നിരിക്കാനിടയില്ല . വര്‍ഗ്ഗശത്രു എന്ന് ആരോപിച്ച് മതിലുകളായ മതിലുകളിലെല്ലാം വികൃതകോലങ്ങള്‍ വരച്ച് വെച്ച് ചുവട്ടില്‍ രാഘവന്‍ എന്ന് എഴുതി, ചെല്ലുന്നിടത്തെല്ലാം കൊലവിളിയുമായി അണികള്‍ വേട്ടയാടി . എം.വി.ആര്‍ എന്ന ഒറ്റ വ്യക്തിക്ക് മാത്രമേ അത്തരം വേട്ടയാടപ്പെടലില്‍ നിന്ന് അതിജീവനം സാധ്യമാകുമായിരുന്നുള്ളൂ . എന്തായിരുന്നു എം.വി.ആര്‍. ചെയ്ത കൊടിയ അപരാധം ? മുസ്ലീം ലീഗ് എന്ന പാര്‍ട്ടിയെ ഒപ്പം കൂട്ടണമെന്ന ഒരു നിര്‍ദ്ദേശം പാര്‍ട്ടി സമ്മേളനത്തില്‍ ബദല്‍ രേഖ എന്ന പേരില്‍ അവതരിപ്പിച്ചു പോലും . ആ ഒറ്റ രേഖ അവതരിപ്പിക്കല്‍ മാത്രമാണ് അദ്ദേഹം കൊടിയ വര്‍ഗ്ഗവഞ്ചകനായി ചിത്രീകരിക്കപ്പെടാനും അണികളാല്‍ എങ്ങ് പോയാലും വേട്ടയാടപ്പെടാനും കാരണം . അതാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി പറയുന്ന ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ സാമ്പിള്‍ . പ്രി-‌ഡിഗ്രി സമരകാലത്ത് , സഹകരണമന്ത്രിയായിരുന്ന എം.വി.ആറിനെ വധിക്കാന്‍ ജില്ല്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കേഡര്‍മാര്‍ കൂത്തുപറമ്പില്‍ ഒത്തുകൂടിയതാണ് കുപ്രസിദ്ധമായ അന്നത്തെ പോലീസ് വെടിവെപ്പിലേക്ക് എത്തിച്ചത് . സി.പി.എമ്മിന്റെ ജനാധിപത്യമുതലക്കണ്ണിരിന്റെ മറ്റൊരു ഉദാഹരണം . പിന്നീട് പാര്‍ട്ടി മുസ്ലീം ലീഗിന്റെ പിന്നാലെ കൂടിയതും ഐസ്ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിച്ചതുമെല്ലാം ചരിത്രം .

ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് സോമനാഥ് ചാറ്റര്‍ജി പുറത്താക്കപ്പെട്ടപ്പോള്‍ എവിടെയും ഒരു ഒച്ചയുമനക്കവുമില്ല . അദ്ദേഹം പ്രസിഡണ്ട് പദം മോഹിച്ചെന്നും പദവി വ്യാമോഹം കലശലായി പിടിപ്പെട്ടെന്നും മറ്റും സെബാസ്റ്റ്യന്‍ പോള്‍ ദുര്‍ബ്ബലമായി ആരോപിച്ചതല്ലാതെ വേറെങ്ങും യാതൊരു പ്രതിഷേധത്തിന്റെ ലാഞ്ഛന പോലുമില്ല . അണികളും നേതൃത്വവും എല്ലാം മനസ്സിലിട്ടടക്കുകയാണ് . കാരണം രണ്ടു മൂന്ന് ദിനം കൊണ്ട് സോമനാഥ് ചാറ്റര്‍ജി പാര്‍ട്ടിയേക്കാളും വളര്‍ന്ന് ഒരു പ്രതിഭാസമായി മാറിയിരിക്കുന്നു . ഇന്ത്യന്‍ പാര്‍ലമെന്റും ജനാധിപത്യവും അതിന്റെ നാണക്കേടില്‍ നിന്നും തകര്‍ച്ചയില്‍ നിന്നും ഒരേ ഒരു വ്യക്തിയാല്‍ സംരക്ഷിക്കപ്പെട്ടു എങ്കില്‍ , താരം മറ്റാരുമല്ല അത് സോമനാഥ് ചാറ്റര്‍ജി തന്നെ .

സോമനാഥ് തന്നെ സ്പീക്കര്‍ എന്ന തലക്കെട്ടില്‍ ദീപിക എഴുതിയ മുഖ പ്രസംഗം താഴെ :
*****************************************************************


പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടേ പേര് തങ്കലിപികളില്‍ രേഖപ്പെടുത്തപ്പെടും എന്നതില്‍ സംശയം വേണ്ട. സ്പീക്കര്‍ നിഷ്പക്ഷനായിരിക്കണം. വ്യവസ്ഥയില്ലാത്ത വിധം നിഷ്പക്ഷന്‍. അതിര്‍ത്തിവരമ്പുകളില്ലാത്ത വിധം നിഷ്പക്ഷന്‍. സ്പീക്കര്‍ സ്ഥാനത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിച്ച നിരവധി സ്പീക്കര്‍മാര്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലും ഉണ്ടായിട്ടുണ്ടെന്നു സമ്മതിക്കുന്നു. എന്നാല്‍, സോമനാഥ് ചാറ്റര്‍ജിക്കു നേരിടേണ്ടിവന്നത്ര സമ്മര്‍ദവും സംഘര്‍ഷവും ഒരു മുന്‍ സ്പീക്കര്‍ക്കും നേരിടേണ്ടിവന്നിട്ടുണ്ടാവില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അംഗമാണെങ്കിലും യു.പി.എയുടെ സ്ഥാനാര്‍ഥിയായിട്ടാണ് അദ്ദേഹം സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടത്. സ്പീക്കറായ നിമിഷം മുതല്‍ അദ്ദേഹം ഒരുവിധ പാര്‍ട്ടി ബന്ധവുമില്ലാത്ത സ്പീക്കറായി. സ്പീക്കര്‍ പാര്‍ട്ടി വിധേയത്വത്തിന് അതീതനായിരിക്കണമെന്ന ജനാധിപത്യ വ്യവസ്ഥയിലെ അലിഖിത നിയമം സോമനാഥിന്റെ ഇന്നേവരെയുള്ള നടപടികളെ നൂറുശതമാനവും സ്വാധീനിച്ചു.

അതിപ്രഗത്ഭനായ പാര്‍ലമെന്റേറിയന്‍ എന്ന അംഗീകാരം സ്വന്തമാക്കി പാര്‍ലമെന്ററി ജീവിതത്തില്‍ മികവു തെളിയിച്ച പ്രഗത്ഭനും അങ്ങേയറ്റം മാന്യനുമായ ഒരു വ്യക്തിയാണ് സോമനാഥ് ചാറ്റര്‍ജി. മാര്‍ക്സിസ്റ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ലോക്സഭയിലേക്കുവന്ന സോമനാഥ് ചാറ്റര്‍ജി സ്പീക്കറാകുന്ന നിമിഷം വരെ ആ പാര്‍ട്ടിയുടെ ആധികാരിക വക്താവും പാര്‍ലമെന്റിലെ പാര്‍ട്ടി നേതാവുമായിരുന്നു. സ്പീക്കര്‍ പദവിയുടെ ഔന്നത്യം മനസിലാക്കിയ അദ്ദേഹം സ്പീക്കറായ ആദ്യനിമിഷം തന്നെ പാര്‍ട്ടിക്കുപ്പായം അഴിച്ചുവച്ച് നിഷ്പക്ഷതയുടെ പര്യായമായ സ്പീക്കര്‍ക്കുപ്പായം അണിഞ്ഞുവെന്നതാണ് സത്യം. അതില്‍ ഏറ്റവും അഭിമാനിക്കേണ്ടത് അദ്ദേഹത്തിന്റെ പാര്‍ട്ടിയായിരുന്നു. എന്നാല്‍, നിഷ്പക്ഷതയെന്തെന്നോ ജനാധിപത്യമെന്തെന്നോ അറിയില്ലാത്ത ആ പാര്‍ട്ടി അദ്ദേഹത്തെ അവസാനം തള്ളിപ്പറഞ്ഞിരിക്കുകയാണ്.

'പാര്‍ലമെന്ററി വ്യാമോഹം' എന്നു അവജ്ഞയോടെ പറയുന്നവര്‍ക്ക് പാര്‍ലമെന്ററി വ്യാമോഹം ആവശ്യത്തിലധികം ഉണ്ടെങ്കില്‍ പോലും പാര്‍ലമെന്ററി ജനാധിപത്യമോ നിഷ്പക്ഷനായ സ്പീക്കറോ അവരുടെ തത്വശാസ്ത്രത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമല്ല. അതുകൊണ്ടാണ് ഇടതുപക്ഷം കേന്ദ്രഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിച്ചയുടന്‍ സ്പീക്കര്‍സ്ഥാനം രാജിവയ്ക്കാന്‍ പാര്‍ട്ടി സെക്രട്ടറി സോമനാഥിനോട് ആവശ്യപ്പെട്ടത്. അതുകൊണ്ടുമാത്രമാണ് സ്പീക്കറോട് ഒന്ന് ആലോചിക്കുകപോലും ചെയ്യാതെ പിന്തുണ പിന്‍വലിക്കുന്നവരുടെ ലിസ്റില്‍ അദ്ദേഹത്തിന്റെ പേരും ചേര്‍ത്ത് രാഷ്ട്രപതിക്ക് നല്‍കിയത്.

തന്നെ സ്പീക്കറാക്കിയ ലോക്സഭയോടുള്ള, ജനപ്രതിനിധികളോടുള്ള, രാഷ്ട്രത്തോടുള്ള കടപ്പാട് പാര്‍ട്ടിയോടുള്ള ബാധ്യതയേക്കാള്‍ വലുതാണെന്നറിയാവുന്ന, അക്കാര്യത്തില്‍ ഉത്തമ വിശ്വാസമുള്ള സോമനാഥ് ചാറ്റര്‍ജി പാര്‍ട്ടി നേതൃത്വത്തിന്റെ വരുതിക്കു തുള്ളാന്‍ തയാറായില്ല. വ്യക്തികള്‍ക്കോ വ്യക്തിത്വത്തിനോ സ്ഥാനം കല്പിക്കാത്ത ഒരു പാര്‍ട്ടിക്ക് ഇത് ഒട്ടും ദഹിക്കുന്ന കാര്യമായിരുന്നില്ല. പാര്‍ട്ടിയുടെ കല്പന ലംഘിക്കുന്നത് സ്പീക്കറായാലും വെറുതെ വിടില്ലെന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിക്കൊണ്ട്, പാര്‍ട്ടിയുടെ ഏകശാസനാ സ്വഭാവത്തിന്റെ വിശ്വരൂപം സ്റാലിനും ലെനിനുമൊക്കെ ചെയ്തതുപോലെ ഇന്ത്യന്‍ മാര്‍ക്സിസ്റ് പാര്‍ട്ടിയും പുറത്തെടുത്തിരിക്കുകയാണ്. പ്രതിയോഗികളോട് ലെനിനും സ്റാലിനും പ്രതികരിച്ചതുപോലെ പ്രതികരിക്കാന്‍ ഇന്ത്യയില്‍ അവര്‍ക്കു സാധിക്കാത്തത് സോമനാഥിന്റെ മഹാഭാഗ്യം!

മാര്‍ക്സിസ്റുകാരും ഇടതുപക്ഷവും അവരുടെ സഹയാത്രികരും അവരുടെ ആവനാഴിയിലുള്ള സര്‍വ അമ്പുകളുമെടുത്ത് ധീരനായ സോമനാഥിനെ എയ്യുമെന്നതില്‍ സംശയം വേണ്ട. 'പാര്‍ട്ടി വഞ്ചക'നെന്നതായിരിക്കും ചരിത്രത്തില്‍ സോമനാഥ് ചാറ്റര്‍ജിക്കുള്ള സ്ഥാനമെന്നു കേരളത്തിലെ പാര്‍ട്ടി സെക്രട്ടറി പറയുമ്പോള്‍ അദ്ദേഹം രാഷ്ട്രീയ ധിക്കാരം കാണിച്ചെന്നും വ്യക്തി കേന്ദ്രീകൃതമായി പ്രവര്‍ത്തിച്ച് ഇടതു രാഷ്ട്രീയ പ്രസ്ഥാനത്തെ നിഷ്ക്രിയമാക്കുന്ന സമീപനം സ്വീകരിച്ചുവെന്നുമാണ് മാര്‍ക്സിസ്റ്റ് സഹയാത്രിക സ്വതന്ത്ര വേഷം ധരിക്കുന്ന മറ്റൊരു നേതാവ് ആരോപിച്ചത്.

പ്രതിയോഗികള്‍ക്കെതിരെ പ്രയോഗിക്കുന്നതിനു പാര്‍ട്ടി നിഘണ്ടുവില്‍ തയാറാക്കി വച്ച് അണികളെ പഠിപ്പിച്ചിരിക്കുന്ന എല്ലാ വിശേഷണങ്ങളും ഇനി സോമനാഥിന് അവര്‍ നല്‍കിക്കൊണ്ടിരിക്കും. അത് അദ്ദേഹത്തെ നിഷ്ക്രിയനോ നിഷ്പ്രഭനോ ആക്കുകയില്ല, തീര്‍ച്ച. വരാന്‍ പോകുന്നവയെപ്പറ്റി അറിയാതെയല്ല ധൈര്യത്തിന്റെ ആള്‍രൂപമായ സോമനാഥ് തലയുയര്‍ത്തിനിന്നു വിശ്വാസ പ്രമേയ ചര്‍ച്ചയുടെയും വോട്ടെടുപ്പിന്റെയും അവസാന നിമിഷംവരെ പാര്‍ലമെന്റിനെ നയിച്ചത്. ലോക്സഭയില്‍ വിശ്വാസ പ്രമേയാവതരണ ചര്‍ച്ചയില്‍ നടന്ന അലങ്കോലങ്ങളും അഴിഞ്ഞാട്ടങ്ങളും അച്ചടക്കരാഹിത്യങ്ങളും കണ്ട ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായിപ്പറയും നിഷ്പക്ഷനായ ഒരു സോമനാഥിനുമാത്രമേ സ്പീക്കറിന്റെ കസേരയില്‍ അക്ഷോഭ്യനായി ഇരുന്ന് സഭയെ നിയന്ത്രിക്കാനാകുമായിരുന്നുള്ളവെന്ന്. തീര്‍ച്ചയായും ആ കറതീര്‍ന്ന നിഷ്പക്ഷതയുടെ മുമ്പില്‍ രാഷ്ട്രം ബഹുമാനാദരവോടെ വന്ദനം പറയും. ആത്മശക്തിയുടെ, ബോധ്യത്തിന്റെ കരുത്താണ് സ്പീക്കറിലൂടെ ലോകസഭയില്‍ കഴിഞ്ഞദിവസങ്ങളില്‍ പ്രകടമായത്.

സ്പീക്കര്‍ക്കു രാഷ്ട്രീയം പാടില്ലെന്നു പറയുന്നത് കാപട്യമാണെന്നു പറയുന്ന ഇടതു പ്രസ്ഥാനങ്ങള്‍ക്ക് ജനാധിപത്യത്തില്‍ അണുമാത്ര വിശ്വാസം പോലുമില്ലെന്നേ പറയാനാകൂ. സ്പീക്കര്‍ തന്റെ രാഷ്ട്രീയ ചായ്‌വ് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ നിയമസഭകളും ലോക്‍സഭയുമൊക്കെ പാര്‍ട്ടിയുടെ കളിയരങ്ങായിമാറും. 'ഹിസ് മാസ്റ്റേര്‍സ് വോയ്‌സ് ’ ആകുകയാണ് സ്പീക്കറുടെ ചുമതലയെങ്കില്‍ പിന്നെ അങ്ങനെ ഒരു പദവിയുടെ ആവശ്യമേയില്ല. ഏക പാര്‍ട്ടി ഏകാധിപത്യമെന്ന ജനാധിപത്യം നടക്കുന്ന രാജ്യങ്ങളില്‍ അത്തരം നോക്കുകുത്തി സ്പീക്കര്‍മാര്‍ ധാരാളം മതിയാകുമെന്നതു വേറെ കാര്യം.

പാര്‍ലമെന്റിന്റെ അന്തസ് ഉയര്‍ത്തിപ്പിടിച്ച, പാര്‍ലമെന്റിന്റെ പരമാധികാരത്തെ സംരക്ഷിച്ച അതി പ്രഗത്ഭനായ സോമനാഥ് ചാറ്റര്‍ജി ഭാരതത്തിന്റെ അഭിമാന പുത്രനാണ്. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ കൈക്കൂലി വാങ്ങിയവരെന്നു കണ്ട എംപിമാരെ പാര്‍ലമെന്റില്‍ നിന്നു പുറത്താക്കാന്‍ കാണിച്ച ധാര്‍മിക ധീരതയെ ജനാധിപത്യ വിശ്വാസികള്‍ക്ക് മറക്കാനാകുമോ? സോമനാഥിന്റെ രാഷ്ട്രീയാദര്‍ശ നിലപാടുകളോടു യോജിക്കാത്തവര്‍ക്കു പോലും അദ്ദേഹത്തിന്റെ സത്യസന്ധതയേയും ആ സത്യസന്ധതയില്‍ നിന്നു രൂപം കൊണ്ട ധൈര്യത്തേയും ധര്‍മനിഷ്ഠയേയും അംഗീകരിക്കാതിരിക്കാനാകുമോ? കണ്ടില്ലെന്നു വയ്ക്കാനാകുമോ? അംഗീകരിക്കാതിരിക്കാന്‍, കണ്ടില്ലെന്നുവയ്ക്കാന്‍ സാധിക്കണമെങ്കില്‍ ഒരുവന് രാഷ്ട്രീയാന്ധത ബാധിക്കുകതന്നെ വേണം. പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെട്ടാലും ഭാരത ജനതയുടെ ഹൃദയങ്ങളില്‍ അദ്ദേഹം സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. അവിടെ നിന്നും അദ്ദേഹത്തെ ഇറക്കിവിടാന്‍ ഒരു പാര്‍ട്ടി ശക്തിക്കും സാധിക്കുകയില്ല, തീര്‍ച്ച.



സോമനാഥ് ചാറ്റര്‍ജിയെ പുറത്താക്കിയ നടപടി അവരുടെ പാര്‍ട്ടിക്ക് തത്സമയം വലിയ തോതില്‍ പോറല്‍ ഒന്നും ഏല്‍പ്പിക്കുകയില്ലെങ്കിലും പാര്‍ട്ടിയുടെ ശക്തി ശിഥിലീകൃതമാവുന്ന പ്രക്രിയയെ അത് ത്വരിതപ്പെടുത്തുക തന്നെ ചെയ്യും . പുറത്ത് പറയുന്ന ജനാധിപത്യത്തോട് സി.പി.എമ്മിന് എന്ത് മാത്രം പ്രതിബദ്ധതയുണ്ടെന്ന് മറ്റുള്ളവരും വിലയിരുത്തും . ഏതായാലും ജനാധിപത്യസമ്പ്രദായത്തിന് സംഭാവനകള്‍ ഒന്നും ചെയ്യാന്‍ ആ പാര്‍ട്ടിക്ക് ബാധ്യത ഇല്ലാത്തതിനാലും , നിലവിലുള്ള ജീര്‍ണ്ണതകള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ എന്തെങ്കിലും കഴിയാത്തവിധം ആ പാര്‍ട്ടിയും വെറും പൊള്ളയായ പ്രസ്ഥാവനകളില്‍ മാത്രം ഒതുങ്ങുന്ന ഒരു രാഷ്ട്രീയ സംഘടന ആയി മാറിയതിനാലും പ്രത്യേകിച്ച് ഒന്നും നടക്കാനില്ല . പാര്‍ട്ടികള്‍ മൊത്തത്തില്‍ അധ:പതിച്ചു വരുന്നു . എന്നാല്‍ ചില വ്യക്തികള്‍ക്ക് പോലും നമ്മുടെ പാര്‍ലമെന്റിനെയും ഡിമോക്രാറ്റിക് സിസ്റ്റത്തെയും താങ്ങി നിര്‍ത്താന്‍ കഴിയും വിധം അടിയുറപ്പുള്ളതാണ് നമ്മുടെ ഭരണഘടനയും രാജ്യവും എന്നത് ശുഭപ്രതീക്ഷ നല്‍കുന്നു .

25 comments:

മൂര്‍ത്തി said...

സംഘടനാ പ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ പോലും അറിയാത്തവര്‍ക്കേ "കമ്മ്യൂണിസ്റ്റുകാര്‍ക്ക് മന:സാ‍ക്ഷി അനുവദനീയമല്ല . പാര്‍ട്ടി തീരുമാനം അത് മാത്രമാണ് അവര്‍ക്ക് എല്ലാം." എന്നൊക്കെ നെഗറ്റീവ് ധ്വനിയോടെ എഴുതാന്‍ കഴിയൂ. ആ പാര്‍ട്ടി തീരുമാനം പല മന:സാക്ഷികള്‍ പലതട്ടില്‍ ചര്‍ച്ച ചെയ്ത് ഭൂരിപക്ഷാഭിപ്രായം അനുസരിച്ച് എടുക്കുന്നതാണ്. അങ്ങിനെ ഒരു തീരുമാനം എടുത്തുകഴിഞ്ഞാല്‍ അതിന്റെ ഒപ്പം നില്‍ക്കുക എന്നത് ഒരു അംഗത്തിന്റെ പ്രാഥമികവും പ്രധാനവും ആയ ചുമതലയും. എതിരഭിപ്രായങ്ങള്‍ സംഘടനാവേദികളില്‍ അവതരിപ്പിക്കുന്നതിനൊന്നും യാതൊരു തടസ്സവുമില്ല. ഇത് പറ്റില്ല എങ്കില്‍ സംഘടനയില്‍ പ്രവര്‍ത്തിക്കേണ്ട കാര്യമില്ലല്ലോ. ഒറ്റവാചകത്തില്‍ പറയണമെങ്കില്‍ വ്യക്തി സംഘടനക്കും, ന്യൂനപക്ഷം ഭൂരിപക്ഷത്തിനും, കീഴ്ക്കമ്മിറ്റി മേല്‍ക്കമ്മിറ്റിക്കും കീഴ്പ്പെട്ട് പ്രവര്‍ത്തിക്കുക എന്നത് സംഘടനാ പ്രവര്‍ത്തനത്തില്‍ അവശ്യം വേണ്ട ഒന്നാണ്. ചിട്ടയോടെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കേ ഇത് ബാധകമുള്ളൂ എന്നു കൂടി ചേര്‍ക്കാം.

കൃത്യമായി എല്ലാ തട്ടിലും സമ്മേളനങ്ങള്‍ നടത്തുകയും തെരഞ്ഞെടുപ്പ് നടത്തുകയും ഒക്കെ ചെയ്യുന്നതായി ഇടത് കക്ഷികളല്ലാതെ വേറെ ഏത് പ്രസ്ഥാനം ഉണ്ടെന്നാണ് പറയുന്നത്? ജനാധിപത്യത്തിന്റെ മകുടോദാഹരണമായി താങ്കള്‍ കൊണ്ടാടുന്ന കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നതായി കേട്ടിട്ടുണ്ടോ? വാര്‍ഡ് തലത്തില്‍ വരെ പ്രസിഡന്റിനെയും ഒക്കെ മുകളില്‍ നിന്ന് നോമിനേറ്റ് ചെയ്യുകയല്ലേ?

ദീപിക മുഖപ്രസംഗത്തില്‍ തന്നെ ഉണ്ട് ഇതുവരെയും നിഷ്പക്ഷനായി സോമനാഥ് പ്രവര്‍ത്തിച്ചുവെന്ന്. അവര്‍ അറിയാതെയാണെങ്കിലും സമ്മതിക്കുന്ന സത്യം അദ്ദേഹത്തിന്റെ സംഘടന അദ്ദേഹത്തില്‍ ഒരു സമ്മര്‍ദ്ദവും ചെലുത്തിയില്ല എന്നും നിഷ്പക്ഷനായി നില്‍ക്കാന്‍ പൂര്‍ണ്ണമനസ്സോടെ സമ്മതിച്ചു എന്നും തന്നെയാണ്. സ്പീക്കര്‍ ആയി ഇരിക്കെ നിഷ്പക്ഷനായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും പാര്‍ട്ടി പിന്തുണ പിന്‍‌വലിച്ചപ്പോള്‍ പാര്‍ട്ടി തീരുമാനം അംഗീകരിക്കണം എന്നു ആവശ്യപ്പെടുന്നതില്‍ എന്ത് ജനാധിപത്യ വിരുദ്ധത ഉണ്ടെന്നാണ് പറയുന്നത്?

Unknown said...

മൂര്‍ത്തീ , പാര്‍ട്ടിയുടെ സംഘടനാ തത്വങ്ങളും ഭരണഘടനയുമനുസരിച്ച് , (മറ്റേതൊരു പാര്‍ട്ടിയുമെന്ന പോലെ )സോമനാഥ് ചാറ്റര്‍ജിയെ പുറത്താക്കാനേ കഴിയുമായിരുന്നുള്ളൂ . എന്നാല്‍ ഇവിടെ പാര്‍ട്ടി അത്തരം ഒരു കുരുക്കില്‍ പ്രകാശ് കാരാട്ടിന്റെ അമിതാവേശം നിമിത്തവും പാര്‍ട്ടിക്ക് ജനാധിപത്യമര്യാദകളോട് പ്രതിബദ്ധത ഇല്ലാത്തത് കൊണ്ടും പെട്ടു പോവുകയായിരുന്നു . പിന്‍‌തുണ പിന്‍‌വലിക്കുന്ന കത്തില്‍ സ്പീക്കറുടെ പേര്‍ ഒഴിവാക്കാമായിരുന്നു . എന്നിട്ട് സ്വാഭാവികമായ ഒരു പരിണാമത്തിന് കാത്തിരിക്കാമായിരുന്നു . അങ്ങനെയായിരുന്നുവെങ്കില്‍ സോമനാഥ് ചാറ്റര്‍ജി ഇപ്പോഴും പാര്‍ട്ടിയില്‍ ഉണ്ടാവുമായിരുന്നു . സ്പീക്കര്‍ പദവിയില്‍ ഇരുന്ന പലരും പിന്നീടും രാഷ്ട്രീയത്തില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട് . എന്നാല്‍ സോമനാഥ് ചാറ്റര്‍ജിക്ക് അഭിമുഖീ‍കരിക്കേണ്ടി വന്ന അവസ്ഥ സമാനതകള്‍ ഇല്ലാത്തതാണ് . നാല് വര്‍ഷം സ്പീക്കറായി ഇരുന്ന അദ്ദേഹത്തിന് വീണ്ടും പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കണെമെങ്കില്‍ സ്പീക്കര്‍ പദവിയില്‍ നിന്ന് വിരമിച്ച് അല്പം സാവകാശം ലഭിക്കണമായിരുന്നു എന്നാണ് എന്റെ വിലയിരുത്തല്‍ .

അനില്‍@ബ്ലോഗ് // anil said...

മാഷെ,
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയെപ്പറ്റി താങ്കള്‍ക്കു ക്ലാസ്സ് തരേണ്ട ആവശ്യകത ഇല്ലല്ലൊ.ഒറ്റക്കാര്യം മാത്രം ഓര്‍മിപ്പിക്കുകയാണു, ഇതൊരു കേഡര്‍ പാര്‍ട്ടിയാണ്. വ്യക്തികള്‍ ഇവിടെ പ്രസക്തമല്ല. ഏതൊരു മനുഷ്യന്റെയും ജീവിതത്തിന്റെ അടിസ്ഥാനം അച്ചടക്കമാണു.അതു സ്വയം പാലിക്കെണ്ടതും പര പ്രേരണയാല്‍ നിര്‍ബ്ന്ധമായും ചെയ്യെണ്ട ഒന്നായും വരാം. ഒരു പാര്‍ട്ടി നിയമാവലിയനുസരിച്ച് പാര്‍ട്ടി നിലപാടുകളെ വിമറ്ശിക്കാനും അവനവന്റെ നിലപാടുകള്‍ പറയാനു വേദികള്‍ നിജപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഭൂരിക്ഷതീരുമാനം അംഗീകരിക്കാന്‍ ബാദ്ധ്യത്ഥനുമാണു. എം.വി.ആര്‍. ചെയ്തതു ശരിയോ തെറ്റൊ എന്നുള്ളതല്ല പാര്‍ട്ടി നിലപാടുകളെ അംഗീകരിച്ചൊ ഇല്ലയൊ എന്നാണു ചോദ്യം.ഉത്തരം ഇല്ല എന്നുള്ളതാണു.ഗൌരിയമ്മയെ പാര്‍ട്ടി പുറത്താക്കിയതിന്റെ അടുത്ത ദിവസം കെ.അജിത അവരുടെകൂടെ കൂടി . ഒരു മാസത്തിനുള്ളില്‍ മൊഴിചൊല്ലി പിരിഞ്ഞു, എന്തു കൊണ്ടു? കണ്ണന്റെ തിരുസന്നിധിയില്‍ എന്നു തലക്കെട്ടോടെ പത്ര വാര്‍ത്ത താങ്കളും കണ്ടിരിക്കുമല്ലൊ.ഭക്തി ശരിയൊ തെറ്റൊ എന്നുള്ളതല്ല ഞാന്‍ പറഞ്ഞു വരുന്നതു, മറിച്ചു ഒരൊ വ്യക്തിയുടെ അവസര വാദം സൂചിപ്പിച്ചൂ എന്നെയുള്ളൂ.സ്പീക്കര്‍ പദവിയില്‍ നിന്നും രാജിവക്കണം എന്നുള്ളതാണു പാര്‍ട്ടി നിലപാടെങ്കില്‍ സോമനാഥ് ചാറ്റര്‍ജി രാജിവക്കണമായിരുനു. അദ്ദെഹത്തിന്റെ വ്യക്തി പ്രഭാവമല്ല മറിച്ചു പാര്‍ട്ടി അംഗത്വമാണു അവിടെ ഇരുത്തിയിരിക്കുന്നതു.രാജിവച്ചു പാര്‍ട്ടി വേദികളില്‍ തന്റെ നിലപാടു വ്യക്തമാകിയശേഷം വേണമെങ്കില്‍ അദ്ദെഹത്തിനു പാര്‍ട്ടി അംഗത്വം രാജിവച്ചു മാന്യനായി പുറത്തിറങ്ങി പോകാമായിരുന്നു.എങ്കില്‍ താങ്കള്‍ ഈ പുകഴ്ത്തുന്ന സംഗതികള്‍ ജനങ്ങള്‍ അംഗീകരിച്ചേനെ. അതില്ലാതെ അച്ചടക്കം പാലിക്കാതെ , തന്നിഷ്ടം പ്രവര്‍ത്തിച്ചു മഹാനെന്നു നടിച്ചു , ഇപ്പൊഴും ആ പദവിയില്‍ അള്ളിപ്പിടിച്ചിരിക്കുന്നതു അധികാര മോഹമല്ലാതെ മറ്റെന്താണു?
ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണു അയാളുടെ സ്ഥാനം. ഒരു സോമനാഥ് പൊയെന്നു കരുതി മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കു ഒന്നും സംഭവില്ലില്ല.

Unknown said...

അനില്‍ , എം.വി.ആര്‍ ഒരു തെറ്റും ചെയ്തിരുന്നില്ല . ഒരംഗത്തിന്റെ അവകാശം ഉപയോഗിച്ച് ബദലായി ഒരു രേഖ അവതരിപ്പിച്ചു എന്ന് മാത്രം . അത് ചര്‍ച്ച ചെയ്ത് സ്വീകാര്യമല്ലെങ്കില്‍ തള്ളിക്കളയാം . അന്ന് ആ രേഖയെ നായനാര്‍,പുത്തലത്ത് നാരായണന്‍ തുടങ്ങി കണ്ണൂര്‍ ലോബ്ബി മുഴുവന്‍ പിന്‍‌തുണച്ചിരുന്നു . പിണറായിയും ഇ.പി.ജയരാജനും മാത്രം അന്ന് അച്യുതാനന്ദന്റെ കൂടെ ആയിരുന്നു . ഇ.എം.എസ്സിന്റെ പരോക്ഷമായ സഹായത്തോടെ അച്യുതാനന്ദന്‍ എം.വി.ആറിനെ പുറത്താക്കുകയായിരുന്നു. ആ രേഖ സമ്മേളനത്തില്‍ ഒപ്പമുള്ളവരോട് ചേര്‍ന്ന് പ്രതിനിധികള്‍ക്ക് നല്‍കി എന്നതല്ലാതെ വാക്കിലോ പ്രവൃത്തിയിലോ എം.വി.ആര്‍.യാതൊരു പാര്‍ട്ടിവിരുദ്ധനടപടിയിലും ഏര്‍പ്പെട്ടിരുന്നില്ല . എം.വി.ആര്‍ പുറത്തായ വിടവിലാണ് പിണറായി വളര്‍ന്നത് . അതൊക്കെ പഴയ കഥ പോട്ടെ ....


ഒരു സോമനാഥ് പോയെന്നു കരുതി മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കു ഒന്നും സംഭവിക്കില്ല എന്ന് ഒരു അനുഭാവി (അതോ മെംബറോ)എന്ന നിലയില്‍ അനിലിന് പറയാം . പക്ഷെ ഞാന്‍ ഇന്നും ഒരു അനുഭാവി ആയിരുന്നെങ്കില്‍ അതില്‍ ദു:ഖിച്ചേനേ ! ഇതാണ് നിങ്ങള്‍ പാര്‍ട്ടിക്കാരുടെ ഒരു ദോഷം എന്റെ കാഴ്ചപ്പാടില്‍ .....

Manikandan said...

രാഘവനെക്കിട്ടാഞ്ഞ് പാപ്പിനിശേരിയിലെ പാമ്പുകളെ ചുട്ടുകൊല്ലുന്നതില്‍ വരെയെത്തി അദ്ദേഹത്തോടുള്ള വിരോധം. തങ്ങളെ എതിര്‍ക്കുന്നവരെ ഇല്ലാതാക്കുകയെന്ന നയത്തോടാ‍ണ് എനിക്കു എതിര്‍‌പ്പ്. അവരെ ആദര്‍‌ശപരമായി എതിര്‍ക്കാതെ കായികമായി നേരിടുന്നതും, വ്യക്തിഹത്യ നടത്തുന്നതും ഒരു ജനാധിപത്യ സമൂഹത്തിന് ചേര്‍‌ന്നതല്ല.

കണ്ണൂസ്‌ said...

സുകുമാരന്‍ മാഷേ, പാര്‍ട്ടിയില്‍ ഒരു വേറിട്ട ചിന്ത അവതരിപ്പിക്കുന്നത് അത്ര വലിയ പതകമൊന്നുമല്ല അതു കൊണ്ടു തന്നെയാണ് നായനാര്‍ ഉള്‍പ്പടെയുള്ളവര്‍ ഒരു താകീതില്‍ രക്ഷപ്പെട്ടത്. രാഘവന്‍ പുറത്താക്കപ്പെട്ടത്, ബദല്‍ രേഖ അവതരിപ്പിച്ചതിനല്ല അതിനായി പാര്‍ട്ടിയില്‍ ലോബിയിംഗ് നടത്തിയതിനാണ്.

പി.എസ് - രാഘവന്റെ ബദല്‍ രേഖ എന്താണെന്നു കൂടി എല്ലാവരും അറിയുക. കോണ്‍ഗ്രസ്സ് ആണ് മുഖ്യ ശത്രു എന്നും അവരെ തോല്‍പ്പിക്കുന്നതിനായി ലീഗ് മുതലായ വര്‍ഗീയകക്ഷികളോട് ചേരുന്നത് തെറ്റല്ല എന്നുമായിരുന്നും അത്.പക്ഷേ പാര്‍ട്ടിയില്‍ നിന്ന് പുറത്തായപ്പോല്‍ രാഘവന്‍ ചെയ്തതോ, ആള്‍ മുഖ്യ ശത്രു എന്നു പറഞ്ഞ കോണ്‍ഗ്രസ്സ് മുന്ന്നണിയില്‍ ചേര്‍ന്നു. :)

Unknown said...

എം.വി.ആര്‍. പാര്‍ട്ടിയില്‍ ലോബിയിങ്ങ് നടത്തി എന്നത് കണ്ണൂസിന്റെയും മറ്റും വ്യാഖ്യാനം . തന്റെ അഭിപ്രായത്തിന് പാര്‍ട്ടിയില്‍ മറ്റുള്ളവരുടെയും പിന്‍‌തുണ തേടുന്നത് തെറ്റല്ല . ആശയസമരം പോലുള്ള തീവ്രമായ ഉള്‍പ്പാര്‍ട്ടിപ്രവര്‍ത്തനം പോലും ആ ബദല്‍ രേഖയുടെ പേരില്‍ നടത്തിയിട്ടില്ല .മാത്രമല്ല കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ എം.വി.ആറിന്റെ ആ രേഖ അന്നും ഇന്നും തെറ്റല്ല . മുസ്ലീം ലീഗ് ഒരു വര്‍ഗ്ഗീയപ്പാര്‍ട്ടി ആണെന്ന് പറയാന്‍ കഴിയില്ല . ഒരു പരിധി വരെ കേരളത്തില്‍ മുസ്ലീം വര്‍ഗ്ഗീയതയെ ചെറുക്കുന്നത് ആ പാര്‍ട്ടി തന്നെയാണ് . അത് കൊണ്ട് തന്നെയാണ് ലീഗിനെ പാട്ടിലാക്കാന്‍ പിണറായി കിണഞ്ഞ് ശ്രമിച്ചതും . അച്യുതാനന്ദന്‍ സഖാവ് കുറുക്കെ നില്‍ക്കുന്നില്ലെങ്കില്‍ ലീഗിനെ സി.പി.എം.ഒപ്പം കൂട്ടിയിരിക്കും ,കൂട്ടുകയും ചെയ്യും .

ലോബിയിങ്ങ് എന്നത് പുറത്താക്കലിനെ അണികളുടെ മുന്‍പില്‍ ന്യായീകരിക്കാന്‍ വേണ്ടി കണ്ടുപിടിച്ച ഒരു വാഗ്‌പ്രയോഗമാണ് . നായനാര്‍ക്കും മറ്റും നല്‍കിയ പോലെയുള്ള താക്കീതേ എം.വി.ആറും അര്‍ഹിക്കുന്നുണ്ടായിരുന്നുള്ളൂ . എന്നാല്‍ എം.വി.ആറിനെ പുറത്താക്കുക എന്നത് ചിലരുടെ താല്പര്യമായിരുന്നു . അതിനെ സംബന്ധിക്കുന്ന പിന്നാമ്പുറകഥകള്‍ വാമൊഴിയായി നാട്ടില്‍ പ്രചരിച്ചിരുന്നു . ബദല്‍ രേഖ ഒരു നിമിത്തമായി അവതരിക്കുകയും പ്രയോജനപ്പെടുത്തപ്പെടുകയും ചെയ്തു അത്ര തന്നെ . രാഷ്ട്രീയം അത്രയ്ക്കങ്ങ് ആദര്‍ശനിബദ്ധമല്ല കണ്ണൂസേ .... അത് അധികാരം കൈയ്യടക്കാനുള്ള ഗൂഢതന്ത്രങ്ങള്‍ മെനയാവുന്ന മേഖലകൂടിയാണ് . സോവ്യറ്റ് യൂനിയനില്‍ ക്രൂഷ്ചേവിന് സ്ഥാനചലനം സംഭവിച്ചത് യോഗത്തില്‍ വെച്ച് പാനലിന്റെ ലിസ്റ്റ് തട്ടിപ്പറിച്ചോടിയിട്ടാണെന്നും മറ്റുമുള്ള കഥകള്‍ വായിച്ചതായി ഓര്‍ക്കുന്നു .

പിന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്തായപ്പോള്‍ രാഘവന്‍ ചെയ്തതോ, ആള്‍ മുഖ്യ ശത്രു എന്നു പറഞ്ഞ കോണ്‍ഗ്രസ്സ് മുന്നണിയില്‍ ചേര്‍ന്നു എന്നു പറയുന്നത് . സംഗതി രാഷ്ട്രീയമല്ലെ . രാഘവന്‍ രാഷ്ട്രീയം മതിയാക്കാന്‍ തീരുമാനിച്ചില്ല . അപ്പോള്‍ കോണ്‍ഗ്രസ്സിന്റെ കൂടെ ചേരണമല്ലൊ . കണ്ടില്ലേ മന്‍‌മോഹന്‍ സര്‍ക്കാറിന് കഴിഞ്ഞ നാല് കൊല്ലക്കാലം പിന്‍‌തുണ നല്‍കിയത് , ഇനിയും നല്‍കുകയും ചെയ്യും . അതൊക്കെ പറയുമ്പോള്‍ പല വ്യക്തികളുടെയും പാര്‍ട്ടികളുടെയും നിലപാടുകളില്‍ മുന്‍ പിന്‍ വൈരുദ്ധ്യങ്ങള്‍ കാണാന്‍ കഴിയും . താരതമ്യേന എം.വി.ആര്‍ നിര്‍ദ്ദോഷി ആയിരുന്നു . അദ്ദേഹത്തിന്റെ ആര്‍ജ്ജവം അനുപമമായിരുന്നു.

ഞാന്‍ ഇതൊന്നും ആവര്‍ത്തിക്കാന്‍ വേണ്ടിയായിരുന്നില്ല പോസ്റ്റില്‍ എം.വി.ആറിനെ ഉദ്ധരിച്ചത് . പുറത്താക്കപ്പെടുന്ന നേതാവിനെ എത്ര ക്രൂരവും യുക്തിരഹിതവുമായാണ് വേട്ടയാടപ്പെടുന്ന ഒരു രീതി കമ്മ്യൂണിസ്റ്റുകാര്‍ വികസിപ്പിച്ച് വെച്ചിട്ടുള്ളത് എന്ന് ചൂണ്ടിക്കാട്ടാനായിരുന്നു .ട്രോട്‌സ്കിയുടെ അനുഭവം നോക്കുക .

ഞാന്‍ ഇടത് പക്ഷം വിരോധം നിമിത്തമാണ് ഇപ്രകാരം ഒക്കെ എഴുതുന്നത് എന്ന് പലരും ധരിച്ചിട്ടുണ്ട് . മനുഷ്യസ്നേഹം മാത്രമാണ് എന്റെ ചേതോവികാരം . ഭൂമിയില്‍ ജനിക്കുന്ന,ജീവിയ്ക്കുന്ന എല്ലാ മനുഷ്യരേയും മനുഷ്യന്‍ എന്ന ഒറ്റക്കാരണത്താല്‍ ഞാന്‍ സ്നേഹിക്കുന്നു . എല്ലാവരുടെ മനസ്സിലും അത്തരം സ്നേഹം വേണം എന്നും ഞാന്‍ പ്രതീക്ഷിക്കുന്നു . ആശയങ്ങളാണ് വെറുക്കപ്പെടേണ്ടത് , അല്ലാതെ അത് മനസ്സില്‍ കൊണ്ടുനടക്കുന്ന വ്യക്തിയെ അല്ല . ഇത് മനസ്സിലാകണമെങ്കില്‍ മനസ്സ് വികസിക്കണം . ഇവിടെ ഭൂമിയില്‍ ഓരോ വ്യക്തിക്കുമുള്ള അധികാരവും അവകാശവും തുല്യമാണ് . ആര്‍ക്കും കൂടുതല്‍ ഇല്ല . ഒരാള്‍ക്ക് വേണമെങ്കില്‍ സ്വന്തം ജീവനെ ഒടുക്കാം . എന്നാല്‍ മറ്റൊരു ജീവനെ ഇല്ല്ലാതാക്കാന്‍ അവകാശമില്ല,സ്വയരക്ഷക്കല്ലാതെ .

നമ്മള്‍ ആശയങ്ങളുടെ തടവുകാരായി എന്തിന് , ആര്‍ക്ക് വേണ്ടി തുടരണം ? ഇന്നലത്തെ പോംവഴികള്‍ ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുകയില്ല, നാളത്തേക്ക് നളെയുടെ പോംവഴികള്‍ നളെയുള്ളവര്‍ കണ്ടെത്തിക്കോളും . വെരി സിമ്പിള്‍ . മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പരിപാടി മാറ്റൂ . വിപ്ലവം എന്ന് വാക്ക് നിരര്‍ത്ഥകമായി . സമൂഹത്തിന്റെ പുനരുജ്ജീവനത്തിന് സമൂര്‍ത്തവും വസ്തുനിഷ്ടവും ആയ പരിഹാരങ്ങള്‍ ആരായാം . മനുഷ്യന്റെ പ്രശ്നങ്ങള്‍ എന്താണെന്ന് അവന്റെ മനസ്സില്‍ നിന്ന് ആണ് വരേണ്ടത് . അല്ലാതെ ഇന്നതാണ് നിന്റെ പ്രശ്നം എന്ന് അവന്റെ മനസ്സില്‍ ഫീഡ് ചെയ്യുകയല്ല വേണ്ടത് . ഇന്ന് അതാണ് നടക്കുന്നത് . പ്ലീസ് എന്നെ മനസ്സിലാക്കൂ കണ്ണൂസ് ..... !

t.k. formerly known as thomman said...

കേഡര്‍ പാര്‍ട്ടിയാണ്; വ്യക്തികള്‍ പ്രശ്നമല്ല എന്നൊക്കെ യാതൊരു ഉളുപ്പുമില്ലാതെ ഇവിടെ പറഞ്ഞു കാണുന്നതില്‍ ചെറിയ വിഷമം തോന്നുന്നു. ഇത്തരം പാര്‍ട്ടി റോബോട്ടുകളാണ് ആരുടെ മെക്കട്ടും കേറാന്‍ തയ്യാറായി നടക്കുന്നവര്‍.

നാത്‌സി പാര്‍ട്ടിയും നല്ല അച്ചടക്കമുള്ള കേഡര്‍ പാര്‍ട്ടിയായിരുന്നു. അത്തരം പാര്‍ട്ടിക്കാര്‍ക്ക് ജനങ്ങളെ വകവരുത്താനേ അറിയുകയുള്ളൂ.

പാര്‍ട്ടി ജനങ്ങള്‍ക്കു വേണ്ടിയോ ജനങ്ങള്‍ പാര്‍ട്ടിക്കു വേണ്ടിയോ എന്ന ലളിതമായ ഒരു ലിറ്റ്‌മസ് ടെസ്റ്റ് നടത്തുന്നത് എല്ലാ പാര്‍ട്ടികള്‍ക്കും നല്ലതാണ്. സോമനാഥ് ചാറ്റര്‍ജി അത്തരമൊരു തീരുമാനം എടുക്കേണ്ടിവന്നപ്പോള്‍ ശരിയായ തീരുമാനമെടുത്തത് ജനാധിപത്യത്തിന്റെ വിജയം.

മസ്തിഷ്ക്കം അടിയറ വച്ച റോബോട്ടുകള്‍ പഠിപ്പിച്ചുകൊടുത്ത ലൈനുകള്‍ തെറ്റുന്നതുകൊണ്ട് അലമുറയിട്ടുകൊണ്ടിരിക്കും.

ചതുര്‍മാനങ്ങള്‍ said...

മൂര്‍ത്തി,
പാര്‍ലിമെന്റ്റില്‍ 5 വര്‍ഷത്തേക്കു ഒരു സ്പീക്കറെ തിരഞ്ഞെടുക്കുന്നതും സര്‍ക്കാ‍രിനുള്ള പിന്തുണയും തമ്മില്‍ എന്താണു ബന്ധം?

സര്‍ക്കാരിനുള്ള രാഷ്ട്രീയ പിന്തുണ പിന്‍‌വലിക്കുമ്പോള്‍ മന്ത്രിമാരുണ്ടെങ്കില്‍ അവരെ പിന്‍വലിക്കണം എന്നു പറയുന്നതു മനസ്സിലാക്കാം. പക്ഷേ സ്പീക്കര്‍ പോസ്റ്റിനെ‍ രാഷ്ട്രീയ പിന്തുണയുടെ ഭാഗമായി താങ്കളും പാര്‍ട്ടിയും കരുതുന്നതു എന്തിന്റെ അടിസ്ഥാനത്തിലാണു? അങ്ങിനെ കരുതുന്നതുകൊണ്ടാണല്ലോ രാഷ്ട്രീയ പിന്തുണ പിന്‍‌വലിക്കുമ്പോള്‍ സ്പീക്കറും രാജിവക്കണമെന്ന് ആവശ്യപ്പെടുന്നതു. ഒരു രാഷ്ട്രീയ പിന്തുണയുടെ ഭാഗമായി സ്പീക്കറെ കരുതുന്നെങ്കില്‍, അങ്ങിനെ ഒരു രാഷ്ട്രീയ പിന്തുണയുടെ ശക്തിക്ഷയങ്ങള്‍ക്കനുസരിച്ചു സ്പീക്കര്‍ തീരുമാനങ്ങളെടുക്കണം എന്നു ഡിമാന്റ് ചെയ്യുന്നെങ്കില്‍ സ്പീക്കറെ നിഷ്പക്ഷനെന്നുവിളിക്കുന്നതില്‍ എന്തു കാര്യം?

Nachiketh said...

സുകുമാരേട്ടാ, നന്നായിരിയ്കുന്നു

1930 കളില്‍ സ്റ്റാലിനും കൂട്ടരും നടത്തിയ ഒരു തീവണ്ടി കൊള്ള പ്രസിദ്ധമാണല്ലോ, അതില്‍ ഏതാണ്ട് 100 പേരുടെ മരണത്തിനും പാര്‍ട്ടിഫണ്ടിലേയ്ക് 35 ലക്ഷം ഡോളര്‍ വിലവരുന്ന വസ്തു വഹകള്‍ സമാഹരിയ്ക്കാനുമായത്രേ, ആ സംഭവത്തിനെ പറ്റി ലെനിന്‍ പറഞ്ഞ വാക്കുകളിതാണ്.

“എനിയ്കു വേണ്ടത് ഇത്തരം ആള്‍ക്കാരെയാണ്, പാര്‍ട്ടി വളര്‍ത്താ‍ന്‍ എന്തിനും തയ്യാറാവുന്നവര്‍”

അല്ലാതെ സോമനാഥിനെ പോലെ പാര്‍ലിമെന്റിന്റെ അന്തസ്സു നിലനിര്‍ത്തുന്നവരെയല്ല ഇപ്പോഴും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്കാവശ്യം, ജനാധിപത്യത്തിന്റെ അന്തസ്സു നിലനിര്‍ത്തുതിനൊന്നും പാര്‍ട്ടിയ്കെന്തു താല്പര്യം.

പിന്നെ ഒരു വാര്‍ത്തയില്‍ കേട്ടിരുന്നു, ടി.കെ.ഹംസ്സ വക

ചാറ്റര്‍ജി ... ചീറ്റര്‍ജീയായി...

സ്പീക്കര്‍ സ്ഥാനത്തിരിയ്കുന്ന ഒരാളെ വ്യക്തിപരമായി അധിക്ഷേപിയ്കൂന്ന ഒരു പാര്‍ലിമെന്റ് മെമ്പര്‍ ഏതു ജനാധിപത്യമാണു സംരക്ഷിയ്കുന്നത്..

മൂര്‍ത്തി said...

ശ്രീ.വര്‍ക്കല രാധാകൃഷ്നന്‍ എഴുതിയ ലേഖനം ചതുര്‍മാനങ്ങളുടെ സംശയങ്ങള്‍ക്കുള്ള മറുപടി നല്‍കും എന്ന് തോന്നുന്നു.

മാരീചന്‍ said...

1930 കളില്‍ സ്റ്റാലിനും കൂട്ടരും നടത്തിയ ഒരു തീവണ്ടി കൊള്ള പ്രസിദ്ധമാണല്ലോ, അതില്‍ ഏതാണ്ട് 100 പേരുടെ മരണത്തിനും പാര്‍ട്ടിഫണ്ടിലേയ്ക് 35 ലക്ഷം ഡോളര്‍ വിലവരുന്ന വസ്തു വഹകള്‍ സമാഹരിയ്ക്കാനുമായത്രേ, ആ സംഭവത്തിനെ പറ്റി ലെനിന്‍ പറഞ്ഞ വാക്കുകളിതാണ്.

“എനിയ്കു വേണ്ടത് ഇത്തരം ആള്‍ക്കാരെയാണ്, പാര്‍ട്ടി വളര്‍ത്താ‍ന്‍ എന്തിനും തയ്യാറാവുന്നവര്‍”


നചികേതസേട്ടാ നന്നായിരിക്കുന്നു..
1924 ജനുവരി 21ന് മരിച്ച ലെനിന്‍, 1930കളില്‍ നടത്തിയ തീവണ്ടക്കൊളളയെക്കുറിച്ച് ഇങ്ങനെയൊരു വാചകം പറഞ്ഞത് വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ ഉദാഹരണമായി ചരിത്രത്തില്‍ ഇടംനേടും.

ഈ വാചകം പറഞ്ഞിട്ടാണോ മരിച്ചത്, അതോ മരിച്ചിട്ടാണോ പറഞ്ഞത്... ഒന്നു വ്യക്തമാക്കിയാല്‍ ഉപകാരമായി...

absolute_void(); said...

'കാരണം രണ്ടു മൂന്ന് ദിനം കൊണ്ട് സോമനാഥ് ചാറ്റര്‍ജി പാര്‍ട്ടിയേക്കാളും വളര്‍ന്ന് ഒരു പ്രതിഭാസമായി മാറിയിരിക്കുന്നു'

ആഹാ, അങ്ങനെ പ്രതിഭാസമായി മാറിയോ? പുരയ്ക്കു് മേലേ ചാഞ്ഞമരം സ്വര്‍ണ്ണം കായ്ക്കുന്ന മരമായാലും വെട്ടിമാറ്റുക തന്നെവേണം. സിപിഎമ്മിന്റെ പാനലില്‍ നിന്നു് മത്സരിച്ചുജയിച്ച ഒരു പാര്‍ലമെന്റംഗം പാര്‍ട്ടിപറയുന്നതു് അനുസരിക്കുന്നില്ലെങ്കില്‍ പിന്നെ എന്താണാവോ ചെയ്യേണ്ടതു്?

പിന്നെ രാഘവനെ പുകഴ്ത്തിയിരിക്കുന്നതുകണ്ടു. രാഘവനുമായിട്ടു് സിപിഎം നേതാക്കള്‍ക്കു് ഈയിടെയായി ചില ഒളിസേവയൊക്കെയുണ്ടെന്ന യാഥാര്‍ത്ഥ്യം അവിടെ നില്‍ക്കട്ടെ. പക്ഷെ കണ്ണൂരിലെ സിപിഎമ്മിനെ ഇന്നുകാണുന്ന ഗുണ്ടാപ്പടയാക്കിവളര്‍ത്തിയതു് ആ രാഘവനല്ലായിരുന്നോ? അതോ പരമഗാന്ധിയനായിരുന്നോ അദ്ദേഹം?

Unknown said...

പക്ഷെ കണ്ണൂരിലെ സിപിഎമ്മിനെ ഇന്നുകാണുന്ന ഗുണ്ടാപ്പടയാക്കിവളര്‍ത്തിയതു് ആ രാഘവനല്ലായിരുന്നോ?
കണ്ണൂരിനെ ഇങ്ങനെ അപമാനിക്കരുത് സെബിനേ ...ചുരുക്കം ചില ക്രിമിനലുകളേ കണ്ണൂര്‍ സി.പി.എമ്മിലുള്ളൂ . അത്രയോ അതിലേറെയോ ക്രിമിനലുകള്‍ ആറെസ്സെസ്സിലുമുണ്ട് . എന്നാലും അവരെല്ലാം രാഷ്ട്രീയപ്രവര്‍ത്തകര്‍ തന്നെയാണ് . സാഹചര്യങ്ങള്‍ മനുഷ്യരില്‍ ഉറങ്ങിക്കിടക്കുന്ന ക്രിമിനാലിറ്റിയെ ഉണര്‍ത്തുന്നതാവാം . കണ്ണൂരില്‍ ഒരു പാര്‍ട്ടിക്കും സ്ഥിരം ഗുണ്ടകള്‍ ഇല്ല എന്ന് മനസ്സിലാക്കുക . അവരൊക്കെ ജീവിതത്തിന്റെ ഇതരമണ്ഡലങ്ങളില്‍ നല്ലവരായി വ്യവഹരിക്കുന്നവരാണ് .

ഇനി കണ്ണൂരിലെ സിപിഎമ്മിനെ ഇന്നുകാണുന്ന ഗുണ്ടാപ്പടയാക്കിവളര്‍ത്തിയതു് ആ രാഘവന്‍ തന്നെ എന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാലും രാഘവനെ ആര് വളര്‍ത്തി ? അതിലും പിന്നോട്ട് പോയാല്‍ സ്റ്റാലിനെ ആര് വളര്‍ത്തി ? ഉത്തരം സങ്കീര്‍ണ്ണമാണ് .

Unknown said...

സെബിനോട് ഇതും കൂടി പറഞ്ഞാലേ എനിക്ക് മന:സമാധാനം കിട്ടുകയുള്ളൂ . ബ്ലോഗിലായാലും നാട്ടിലായാലും സി.പി.എമ്മിനെ വിമര്‍ശിക്കാന്‍ ഞാന്‍ ഭയപ്പെട്ടിട്ടില്ല . അവരുടെ ആക്രമണോത്സുകതയെ ഞാന്‍ എന്നും എതിര്‍ത്തിട്ടുണ്ട് . നാട്ടിലായിരുന്നപ്പോള്‍ സംഭാവന പിരിക്കാന്‍ വരുന്ന സഖാക്കളോട് ആക്രമങ്ങളെ എതിര്‍ത്ത് സംസാരിക്കാറുമുണ്ട് . പക്ഷെ അവരൊക്കെ ഗുണ്ടാപ്പടയാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല . പൊതുവേ സമൂഹത്തില്‍ ജീര്‍ണ്ണത സര്‍വ്വ മേഖലയിലും വ്യാപിച്ചു വരുന്ന ഇക്കാലത്ത് തികഞ്ഞ സാമൂഹ്യപ്രതിബദ്ധതയും സദാചാരബോധവും ഉള്ളവരും താരതമ്യേന മദ്യപാനികളല്ലാത്തവരും , സമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും സി.പി.എം. പ്രവര്‍ത്തകര്‍ മാത്രമാണ് . അവരെ ഗുണ്ടാപ്പട എന്ന് വിശേഷിപ്പിച്ച സെബിനെ ഞാന്‍ കുറ്റം പറയില്ല . അത്തരമൊരു ഇമേജ് അയല്‍ ജില്ലക്കാര്‍ക്ക് കണ്ണുരിനെ പറ്റി മനസ്സില്‍ ഉറച്ചു പോയതില്‍ ദു:ഖിക്കാനേ കഴിയൂ . ഒറ്റപ്പെട്ട സംഭവങ്ങള്‍ അതും ഒന്നോ രണ്ടോ പഞ്ചായത്തുകളില്‍ മാത്രം സംഭവിക്കുന്നത് മാധ്യമങ്ങള്‍ പെരുപ്പിച്ചു കാട്ടുന്നു .

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിപ്ലവപ്പരിപാടി മാറ്റി ജനാധിപത്യപ്പാര്‍ട്ടിയായി മാറുമായിരുന്നുവെങ്കില്‍ സമൂഹത്തിന് മുത്ത് പോലത്തെ ലക്ഷക്കണക്കിന് സാമൂഹ്യപ്രവര്‍ത്തകരെ കിട്ടുമായിരുന്നുവല്ലോ എന്ന എന്റെ വ്യാമോഹം ആരുമായാണ് എനിക്ക് പങ്ക് വെക്കാന്‍ കഴിയുക ?

Mr. K# said...

"പൊതുവേ സമൂഹത്തില്‍ ജീര്‍ണ്ണത സര്‍വ്വ മേഖലയിലും വ്യാപിച്ചു വരുന്ന ഇക്കാലത്ത് തികഞ്ഞ സാമൂഹ്യപ്രതിബദ്ധതയും സദാചാരബോധവും ഉള്ളവരും താരതമ്യേന മദ്യപാനികളല്ലാത്തവരും , സമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും സി.പി.എം. പ്രവര്‍ത്തകര്‍ മാത്രമാണ്"

:-)

Unknown said...

പ്രിയ കുതിരവട്ടന്‍ , മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകന്മാര്‍ പൊതുവേ സാമൂഹ്യപ്രതിബദ്ധതയുള്ളവരും ,സദാചാരശീലരും , മദ്യപാനികളല്ലാത്തവരും ആണെന്ന് പറയാനാണ് ഉദ്ദേശിച്ചിരുന്നത് . ടൈപ്പ് ചെയ്ത് വന്നപ്പോള്‍ വാക്കുകള്‍ തെറ്റിദ്ധാരണാജനകമായതില്‍ ഖേദിക്കുന്നു .എന്റെ സര്‍ട്ടിഫിക്കറ്റൊന്നും അവര്‍ക്ക് ആവശ്യമില്ല . എന്ത് കൊണ്ടാണ് മാര്‍ക്സിസ്റ്റ് പര്‍ട്ടിയുടെ ജനകീയാടിത്തറ നിലനില്‍ക്കുന്നത് എന്നത് മറ്റ് പാര്‍ട്ടികള്‍ക്ക് പാഠമാകേണ്ടതാണ് . സി.പി.എം. പ്രവര്‍ത്തകര്‍ ജനങ്ങളുടെ കൂടെ എന്നുമുണ്ട് . കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകരെ കാണുക തെരഞ്ഞെടുപ്പ് വരുമ്പോള്‍ സ്ലിപ്പ് കൊടുക്കാന്‍ മാത്രമാണ് . ഞങ്ങളുടെയിടയില്‍ ഒരു സംസാരമുണ്ട് , മാര്‍ക്സിസ്റ്റ് പാര്‍ട്ടി അക്രമം വെടിയുകയാണെങ്കില്‍ കേരളത്തില്‍ മറ്റൊരു പാര്‍ട്ടിയുടെയും പൊടി കാണില്ല എന്ന് . കോണ്‍ഗ്രസ്സിനെ കേരളത്തില്‍ താങ്ങി നിര്‍ത്തുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിലെ ആക്രമണോത്സുകതയും നിഷേധാത്മകശൈലിയുമാണ് എന്നതില്‍ തര്‍ക്കമില്ല .

കണ്ണൂസ്‌ said...

മാഷേ, രാഘവനെ ആരു വളര്‍ത്തി എന്ന ചോദ്യത്തില്‍ നിന്ന് സ്റ്റാലിന്‍ വരെ പോകുന്നതിനിടയില്‍ പി.ആര്‍.കുറുപ്പ് എന്ന കണ്ണൂര്‍ രാഷ്ട്രീയത്തിലെ ആദ്യ ഗുണ്ടയെ ആരു വളര്‍ത്തി എന്ന് കൂടി ചിന്തിക്കാന്‍ മറക്ക്കരുതേ.

നചികേതസ്സ്, സ്പീക്കര്‍ നിഷ്‌പക്ഷനായിരിക്കണം. പക്ഷേ സോമനാഥ് ചാറ്റര്‍ജി സഭക്ക് വെളിയില്‍ നിഷ്‌പക്ഷനാവണം എന്നുണ്ടോ? ആവാന്‍ പാടുണ്ടോ?

Unknown said...

കണ്ണൂസേ , പി.ആര്‍ .കുറുപ്പിന്റെ സാമ്രാ‍ജ്യം പാനൂര്‍ എന്ന ലോക്കല്‍ ഏരിയ മാത്രമായിരുന്നു . അക്കാലങ്ങളില്‍ പ്രാദേശികപ്രമാണിമാര്‍ എല്ലാ സ്ഥലങ്ങളിലുമുണ്ടായിരുന്നു . കുറുപ്പ് പിന്നെ മന്ത്രിയൊക്കെ ആയത് കൊണ്ട് നല്ല പബ്ലിസിറ്റി കിട്ടി.

Vadakkoot said...

സോമനാഥ് ചാറ്റര്‍ജിയെ സ്പീക്കര്‍ ആക്കിയതിന് സ്വീകരിച്ച മാനദണ്ഡം അദ്ദേഹത്തിന്റെ നിഷ്പക്ഷതയെക്കാള്‍ ഉപരി രാഷ്ട്രീയം ആയിരുന്നു എന്നിരിക്കെ മാറിയ സാഹചര്യത്തില്‍ രാജി വക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുമ്പോള്‍ ബ്ബ ബ്ബ ബ്ബ പറയുന്നതു ന്യായമാണോ?

Baiju Elikkattoor said...

'ചിന്തവിഷ്ടയായ ശ്യാമള' എന്ന സിനിമയില്‍ ശ്രീനിവാസന്റെ കഥാപാത്രം ശബരിമലയില്‍ പോയിവന്നപോലെയാണ് സോമനാഥ് സ്പീക്കര്‍ ആയതിനു ശേഷം!

Nachiketh said...

ക്ഷമിയ്ക്കണം മരീചന്‍ ആ സംഭവം 1930 മുമ്പാണെന്നതു മാത്രം വായിച്ചറിഞ്ഞത് കൂടുതല്‍ റഫറന്‍സിനു മുതിര്‍ന്നിട്ടില്ല തെറ്റു തിരുത്തിയതില്‍ സന്തോഷം.

Joker said...

ഓടോ...

നചികേതസ്സ് said...
ക്ഷമിയ്ക്കണം മരീചന്‍ ആ സംഭവം 1930 മുമ്പാണെന്നതു മാത്രം വായിച്ചറിഞ്ഞത് കൂടുതല്‍ റഫറന്‍സിനു മുതിര്‍ന്നിട്ടില്ല തെറ്റു തിരുത്തിയതില്‍ സന്തോഷം.

================
ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ കഴിഞ്ഞ ആഴ്ച പ്രക്ഷേപണം ചെയ്ത ‘വന്‍ വീഴ്ചകള്‍’ എന്ന പരിപാടിയില്‍ കഴിഞ്ഞ എപ്പിസോഡ് ‘സ്റ്റാലിനെ’ കുറിച്ചുള്ളതായിരുന്നു.

ഏഷ്യാനെന്റ് പറഞ്ഞ വാചകങ്ങള്‍ അങ്ങനെതന്നെ ചര്‍ദ്ദിച്ചിരിക്കുകയാണ് നചികേതസ്സ് ഇവിടെ ചെയ്തത്.

ഈശ്വരാ എന്തൊക്കെ കാണണം കേള്‍ക്കണം.ഫയങ്കര റഫറന്‍സാണല്ലോ ഏഷ്യാനെറ്റ്.

Joker said...

സോമനാഥ് ചാറ്റര്‍ജിയോട് സി.പി.എം രാജിവെക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ്സ് പറഞ്ഞത്.ഇങ്ങനെയൊരവസരത്തില്‍ ലോക്സഭയെ അനാഥമാക്കാന്‍ ഇടത് പക്ഷങ്ങള്‍ക്ക് എങ്ങനെ സാധിക്കുന്നു എന്നാണ്.ഇത് കേട്ടാല്‍ തോന്നുക ചാറ്റര്‍ജി ഇല്ലെങ്കില്‍ പിന്നെ ഇന്ത്യന്‍ പാര്‍ലമെന്റ് ആകെക്കൂടി ഒലിച്ച് ഗംഗയില്‍ പോയി ലയിക്കുമെന്നാണ് .ഒരു ചാറ്റര്‍ജി പോയാല്‍ മറ്റ് ചാറ്റര്‍ജിമാര്‍ രംഗം കൈയടക്കും എന്നത് ചരിത്രമാണ്.ചാറ്റര്‍ജിക്കും മുന്‍പേ കൊടികുത്തിയ കുറെ സ്പീക്കര്‍മാര്‍ ആ സ്ഥാനത്ത് ഇരുന്നിട്ടുണ്ട്.കളികളിലെ ഒരു റഫറിക്ക് അപ്പുറം എന്ത് സ്ഥാനമാണ് ഒരു സ്പീക്കര്‍ക്ക് സഭയിലുള്ളത്.രാഷ്ട്രീയപരമായ മാന്ദണ്ഡങ്ങളില്‍ കൂടി അധികാരത്തിലെത്തിയെങ്കില്‍ പിന്നീടുള്ള രാഷ്ട്രീയമനുസരിച്ചും നീങ്ങാന്‍ ചാറ്റര്‍ജിക്ക് സാധിക്കേണ്ടതായിരുന്നു.ഇക്കാര്യത്തില്‍ ഇടതുപക്ഷം ഒരു ധ്യതിയും കാണിച്ചിട്ടില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.നിരവധി ചര്‍ച്ചകളും കൂടികാഴ്ചകള്‍ക്കും ശേഷമാണ് സി.പി.എം അവസാന തീരുമാനം പ്രഖ്യാപിക്കുന്നത്.പിന്നെ സി.പി.എം എന്ത് ചെയ്താലും അതിന് കൊട്ടാന്‍ നടക്കുന്നവര്‍ക്ക് നിക്ഷപക്ഷമായി കാര്യങ്ങള്‍ കാണുക പ്രയാസം തന്നെയായിരിക്കും.

ചാറ്റര്‍ജിയെ സംബന്ധിച്ചേടത്തോളമുള്ള അധികാര മോഹത്തിന്റെ കഥകള്‍ ഒരുപാടുണ്ട്.അല്ലെങ്കില്‍ പിന്നെ സഭയില്‍ എന്തെങ്കിലും ബഹളമുണ്ടാകുമ്പോള്‍ ‘ഞാന്‍ രാജിവെക്കും ഞാന്‍ രാജി വെക്കും ‘ എന്ന് പറഞ്ഞ് നടന്ന ചാറ്റര്‍ജി ഒടുക്കം രാജിക്ക് സമയമായപ്പോള്‍ നാക്കിറങ്ങിപോയി എന്നതാണ് സത്യം.(കുരക്കും പട്ടി കടിക്കില്ല).

ഇനി ആറ്‌ മാസത്തിന് ശേഷം ഒരു പക്ഷെ ചാറ്റര്‍ജി കോണ്‍ഗ്രസ്സിലേക് പോവാന്‍ മതി.പ്രതിഭാ പാട്ടീലിന് ശേഷം പ്രസിഡന്റിന്റെ കുപ്പായം തുന്നി ഇരിക്കുന്ന ആളാണ് അദ്ദേഹം.ഇപ്പോള്‍ കോണ്‍ഗ്രസ്സിനെ സുഖിപ്പിച്ച് നിര്‍ത്തിയത് കൊണ്ട് അതിന് സ്കോപ്പുണ്ട്.അല്ലെങ്കില്‍ അടുത്ത തെരെഞ്ഞേടുപ്പില്‍ കോണ്‍ഗ്രസ്സ് വരികയാണേങ്കില്‍ ഏതെങ്കിലും കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ മത്സരിച്ച് വല്ല മന്ത്രി ആവാനും സാധ്യതയുണ്ട്.

എന്തായാലും ഫയങ്കരം ഫയങ്കരം എന്ന് പറഞ്ഞ പുലികള്‍ അവസാനം എലികള്‍ ആവുന്നതാണ് രാഷ്ട്രീയത്തിലെ പതിവ്, കൂടാതെ കോണ്‍ഗ്രസ്സ് ഇപ്പോള്‍ കാണിക്കുന്ന ഈ ബഹുമാനം ഇനി ചാറ്റര്‍ജി സ്പീക്കര്‍ അല്ലാതാവുമ്പോള്‍ കാണിക്കുമോ എന്നത് കാത്തിരുന്നു കാണാം.സി.പ്.എം നെ കുളത്തിലിറക്കിയ കാരണവര്‍ കോണ്‍ഗ്രസ്സിനും വഴങ്ങില്ലെന്ന് കോണ്‍ഗ്രസ്സിനും അറിയാം.കെ.കരുണാകരനെ പോലെ ഒരു ചാറ്റര്‍ജിയും ഭാവിയില്‍ ഒരു കറിവേപ്പില പോലെ രാഷ്ട്രീയത്തില്‍ കാണുമായിരിക്കും..

ഞാന്‍ ഒരു സി.പി.എം കാരന്‍ അല്ലെങ്കില്‍ കൂടി അധികാരത്തില്‍ കടിച്ചു തൂങ്ങി ക്കിടന്ന് ഷൈന്‍ ചെയ്യുന്ന മൂന്നാം കിട കര്‍ക്കശക്കാരനായ ഒരു ഓഫീസ് സൂപ്രണ്ടിന്റെ സ്ഥാനമേ എന്റെ മനസ്സില്‍ ഇയാള്‍ക്കുള്ളൂ.രാഷ്ട്രീയ നയ വണ്‍ചകന്‍ എന്ന ലേബലും ചരിത്രം ഇയാള്‍ക്കുമേല്‍ ചാര്‍ത്തി കൊടുക്കും എന്നത് തീര്‍ച്ച.

ചരിത്രം നമ്മള്‍ക്ക് മുന്നില്‍ അതാണ് കാണിച്ചു തരുന്നത്.ശ്രീ.രാഷവന്റെയും , ഗൌര്യമ്മയുടെയും എല്ലാം അവസ്ഥ കാണുമ്പോള്‍ ചിലപ്പോല്‍ ചിരി പൊട്ടും.കാരണം പുറത്ത് പോയിട്ട് കാട്ടിക്കൂട്ടുന്ന അഭ്യാസം കാണ്‍ഊമ്പോഴാണ് അതിരസം.

Anonymous said...

Veruthe oru idathu virudha post. Partyil pravarthicha oral enna nilayil aa partyude rulukal manasilakendathu somnathinte utharavadithamanu. oru adhikara mohi maathramayirunnu somnath chatterjee. allenkil pakaram kanapettathu entho adhehathinu labhichu kaanum.