Links

ആണവക്കരാര്‍ ; ഇടതുകളുടെ ഗതികേട് !

ആണവക്കരാറിന്റെ കാര്യത്തില്‍ ഇടത് പാര്‍ട്ടികളുടെ അനുഭാവികള്‍ പൊതുവേയും സി.പി.എമ്മിന്റെ അണികള്‍ പ്രത്യേകിച്ചും വളരെ ശക്തമായി ഇപ്പോഴും എതിര്‍ത്തു വരുന്നുണ്ട് . ഇക്കാര്യത്തില്‍ ബി.ജെ.പി.യും ഇടതുകളും ഫലത്തില്‍ ഒരേ ചേരിയിലാണ് . കോണ്‍ഗ്രസ്സും യു.പി.ഏ. യിലെ ഇതരഘടക കക്ഷികളും ആണവക്കരാര്‍ രാജ്യ താല്പര്യത്തിന് അത്യന്താപേക്ഷിതമാണ് എന്നാണ് നമ്മെ ഉല്‍ബോധിപ്പിക്കുന്നത് . രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നതിന്റെ തെളിവായി , സ്വന്തം നിലനില്‍പ്പിന് വേണ്ടി യു.പി.ഏ.യില്‍ ചേക്കാറാന്‍ തയ്യാറായി നില്‍ക്കുന്ന മുലായം സിങ്ങ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ക്ക് ആണവക്കരാര്‍ ഇപ്പോള്‍ രാജ്യതാല്പര്യത്തിന്റെ പ്രതീകമാണ് . അങ്ങനെ ആണവക്കരാറിന്റെ കാര്യത്തില്‍ ഉണ്ടായ വിവാദങ്ങള്‍ വെറും രാഷ്ട്രീയപ്രേരിതം മാത്രമായിരുന്നുവെന്ന് അസന്നിഗ്ദമായി തെളിഞ്ഞു . ആണവക്കരാറിനെതിരെ എന്തെല്ലാം ന്യായവാദങ്ങളുമായാണ് ഇടത് അനുഭാവികള്‍ രംഗത്ത് വന്നത് . ഇപ്പോള്‍ ആണവക്കരാര്‍ നടപ്പിലാവാന്‍ പോകുന്നു . ഇനി ഇടതുകള്‍ എന്ത് ചെയ്യും ? നമ്മുടെ രാജ്യം ഈ കരാര്‍ മൂലം അമേരിക്കയ്ക്ക് പണയദ്രവ്യമാവുമ്പോള്‍ അത് വീണ്ടെടുക്കാനുള്ള മഹായജ്ഞത്തിനുള്ള തയ്യാറെടുപ്പിലാവുമോ ഇനി അവര്‍ ? അതിന് അവരോടൊപ്പം ബി.ജെ.പി.യും ചേരുമോ ?

പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലാത്ത ഒരു കരാര്‍ എന്നായിരുന്നു ബി.ജെ.പി.യും. ഇടതുകളും ഒരേ സ്വരത്തില്‍ ആണവക്കരാറിനെതിരെ ആഞ്ഞടിച്ചത് . ആ സ്ഥിതിവിശേഷമാണ് 24 മണിക്കൂറിനുള്ളില്‍ മാറിക്കിട്ടിയത് . ബുഷിനേക്കാളും മാരകം അദ്വാനിയാണെന്ന അമര്‍സിങ്ങിന്റെ പ്രസ്ഥാവന മൂലം ഞെട്ടിയത് യഥാര്‍ഥത്തില്‍ ഇടതന്മാരായിരിക്കും .

ഒരു വലിയ സത്യമാണ് അമര്‍ സിങ്ങ് രണ്ടേ രണ്ട് വാക്കുകളില്‍ സിമ്പിളായി പറഞ്ഞത് . ഏതാനും മാസങ്ങളില്‍ വൈറ്റ് ഹൌസിന്റെ പടിയിറങ്ങി അമേരിക്കന്‍ രാഷ്ട്രീയപാരമ്പര്യമനുസരിച്ച് തന്റെ പഴയ ലാവണങ്ങളിലേക്ക് തിരിച്ചു പോകാനൊരുങ്ങുന്ന ബുഷിന് ഇന്‍ഡ്യയെ ഒരു പോറലുമേല്‍പ്പിക്കാന്‍ കഴിയില്ല . എന്നാല്‍ പ്രധാനമന്ത്രി ആകാന്‍ ദുര മൂത്ത് അക്ഷമയോടെ നില്‍ക്കുന്ന ഒരേ ഒരു വ്യക്തിയേ ഇന്‍ഡ്യയിലുള്ളൂ . അത് അദ്വാനിയാണ് . അതിന് വേണ്ടി അദ്ദേഹത്തിന്റെ ആവനാഴിയിലുള്ള ആയുധങ്ങള്‍ ഹൈന്ദവ വര്‍ഗ്ഗീയതയാണ് . ഇന്‍ഡ്യയെ കാവി പുതപ്പിച്ച് അഭിനവ ഹിന്ദു സാമ്രാജ്യം സൃഷ്ടിക്കലാണ് അദ്ദേഹത്തിന്റെ ലക്ഷ്യം . അതേ പോലെ ഭാരതത്തെ ഇസ്ലാമീകരിക്കുക എന്ന ലക്ഷ്യം മനസ്സില്‍ താലോലിക്കുന്ന ഇസ്ലാം സംഘടനകളും ഇവിടെ അവസരം കാത്തിരിക്കുന്നുണ്ട് . ഭാഗ്യവശാല്‍ മതേതരവാദികള്‍ ഹിന്ദു-മുസ്ലീം-കൃസ്ത്യനാദി സമുദായങ്ങളില്‍ ഇവിടെ ഭൂരിപക്ഷം ഉള്ളത് കൊണ്ടാണ് ഈ ദുഷ്ടശക്തികള്‍ക്ക് ഇന്‍ഡ്യയെ ഒരു പോര്‍ക്കളമാക്കി മാറ്റാന്‍ ഇനിയും കഴിയാത്തത് . ഈ ഒരു സന്തുലനം ഇല്ലാതാക്കാനാണ് ഇടതുകള്‍ ഫലത്തില്‍ ശ്രമിച്ചത് . സമാജ് വാദി പാര്‍ട്ടി ആ ഗൂഢ ശ്രമം തകര്‍ത്തു . അദ്വാനിയാണ് ബുഷിനെക്കാള്‍ മാരകം എന്ന അമര്‍സിങ്ങിന്റെ വാക്കുകള്‍ ഇന്‍ഡ്യന്‍ മതേതരത്വത്തിന്റെ ശക്തിയും ചൈതന്യവുമാണ് കാണിക്കുന്നത് . അവസരത്തിനൊത്ത് ഉയരാന്‍ മതേതരവാദികള്‍ക്ക് കഴിയുമെന്ന് ഇത് തെളിയിക്കുന്നു . എന്തും പ്രത്യയശാസ്ത്രക്കണ്ണാടിയിലൂടെയേ കാണൂ എന്ന് ശാഠ്യമുള്ള ഇടതുകള്‍ക്ക് ഇതിന്റെ വില മനസ്സിലാവില്ല .

തങ്ങള്‍ മാത്രമാണ് യഥാര്‍ഥ രാജ്യസ്നേഹികള്‍ എന്നും കോണ്‍ഗ്രസ്സും സഖ്യകക്ഷികളും രാജ്യത്തെ പണയപ്പെടുത്താന്‍ ശ്രമിക്കുന്ന ദേശദ്രോഹികള്‍ ആണെന്നുമുള്ള ബി.ജെ.പി.യുടെയും ഇടതുകളുടെയും സംയുക്തമായ അവകാശവാദമാണ് സമാജ് വാദി പാര്‍ട്ടി ഒറ്റ പ്രസ്ഥാവന കൊണ്ട് തകര്‍ത്ത് തരിപ്പണമാക്കിയത് .

ആണവക്കരാറിന്റെ പേരില്‍ ഇല്ലാത്ത ഭീതി സൃഷ്ടിച്ച് യു.പി.ഏ. സര്‍ക്കാറിനെ മുട്ട് കുത്തിക്കാനും അട്ടിമറിക്കാനും ശ്രമിച്ച ഇടതുകള്‍ , അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ അധികാരം സംഘപരിവാറുകളുടെ ചോര പുരണ്ട കൈകളില്‍ ഏല്‍പ്പിക്കാനുള്ള നീചവും മാരകവും ആയ പ്രവൃത്തിയിലായിരുന്നു ഏര്‍പ്പെട്ടിരുന്നത് . ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് പറഞ്ഞ പോലെ . ആണവക്കരാറില്‍ തട്ടി യു.പി.ഏ. സര്‍ക്കാര്‍ നിലം പതിച്ചിരുന്നുവെങ്കില്‍ , പിന്നീട് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. അധികാരം കരസ്ഥമാക്കുകയും കരാര്‍ പൂര്‍ണ്ണമായും നടപ്പാക്കുകയും ചെയ്യുമായിരുന്നു . അതിന്റെ ഫലം നമ്മുടെ രാജ്യത്തിലെ മതേതരശക്തികള്‍ ദുര്‍ബ്ബലമാവുകയും ഹൈന്ദവവര്‍ഗ്ഗീയത ആസുരവളര്‍ച്ച നേടുകയുമായിരുന്നു . ഇത് ഇടതുകള്‍ക്ക് അറിയാത്തതല്ല . ആ ഒരു വിപത്താണ് സമാജ് വാദി പാര്‍ട്ടി ഒറ്റയടിക്ക് തകര്‍ത്തത് . ഇപ്പോള്‍ അദ്വാനിയുടെ പ്രധാനമന്ത്രിപദ മോഹം സഫലമാകാനുള്ള സാധ്യത അത്ര കൈയെത്താവുന്ന അടുത്തല്ല .

നിര്‍ണ്ണായകമായ അവസരങ്ങളിലെല്ലാം രാജ്യത്തിന്റെ താല്പര്യങ്ങള്‍ക്ക് എതിരായ ഒരു നിലപാടുതറയില്‍ നിന്ന് നാടിനെ തകര്‍ക്കാന്‍ കൂട്ട് നില്‍ക്കുക എന്നത് ഇന്‍ഡ്യയിലെ ഇടതുകളുടെ ഒരു നിയോഗം പോലെയാണ് അവര്‍ കാണുന്നത് എന്ന് തോന്നുന്നു . പാക്കിസ്ഥാന്‍ വിഭജനത്തിന് വേണ്ടി മുസ്ലീംകളെക്കാളും വീറോടെ അന്ന് വാദിച്ചത് ഇവിടത്തെ ഇടതുകളായിരുന്നു . ക്വിറ്റ് ഇന്‍ഡ്യാ സമരകാലത്ത് ബ്രിട്ടീഷ് കാരോടൊപ്പം നില്‍ക്കേണ്ടി വന്നു അവര്‍ക്ക് . ബ്രിട്ടനെതിരെ പോരാടാന്‍ അഹ്വാനം ചെയ്ത നേതാജി അവര്‍ക്ക് ജപ്പാന്റെ ചെരുപ്പ് നക്കി ആയിരുന്നു . ചൈന നമ്മെ ആക്രമിച്ചപ്പോള്‍ ആര് അരെ ആക്രമിച്ചു എന്നറിയാത്ത പോലെ പൊട്ടന്‍ കളി കളിച്ച് ഫലത്തില്‍ ചൈനയ്ക്ക് അനുകൂല നിലപാടെടുത്തു . കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ രണ്ടായി പിളര്‍ത്തി ആ പാര്‍ട്ടികള്‍ തന്നെ ഇന്‍ഡ്യയില്‍ അശുവാകാനുള്ള കാരണം അന്നത്തെ ആ നിലപാടായിരുന്നു . ഇന്നും ഇടതുകള്‍ക്ക് ഇന്‍ഡ്യക്കാരാകാന്‍ കഴിഞ്ഞിട്ടില്ല . അത് പോലെ തന്നെ വിശ്വപൌരത്വം എന്ന സങ്കല്‍പ്പത്തിലേക്കുയരാനും കഴിഞ്ഞിട്ടില്ല.

1947 ആഗസ്റ്റ് 15 ന് നമ്മുടെ നാട് ആവേശപൂര്‍വ്വം സ്വാതന്ത്ര്യപ്പൊന്‍പ്പുലരിയെ സ്വാഗതം ചെയ്യുമ്പോള്‍ ഇവിടത്തെ ഇടതുകള്‍ കരിദിനം ആചരിക്കുകയായിരുന്നു . ഇന്‍ഡ്യ സ്വതന്ത്രമായില്ല എന്നായിരുന്നു അവരുടെ വാദം . ഇന്‍ഡ്യയിലെ ഇടതുകള്‍ അന്ന് തൊട്ട് ഇന്നേ വരെ ഔദ്യോഗികമായി ഇന്‍ഡ്യ സ്വതന്ത്രമായി എന്ന് പറഞ്ഞിട്ടില്ല . ഗതികേട് കൊണ്ട് ഇടത് മന്ത്രിമാര്‍ സ്വാതന്ത്ര്യദിനത്തിന് ദേശീയ പതാക ഉയര്‍ത്താറുണ്ടെങ്കിലും ഒരു ഇടതന്‍ അനുഭാവി പോലും ഇന്നേ വരെ ദേശീയപതാക കൈ കൊണ്ട് തൊട്ടിട്ടില്ല . ചെങ്കോട്ടയില്‍ ചെങ്കൊടി ദേശീയപതാകയായി ഉയര്‍ത്താനാണ് അവര്‍ കാത്തിരിക്കുന്നത് . ത്രിവര്‍ണ്ണ പതാക ഇടതുകള്‍ക്ക് ഹറാമാണ് . അവരാണ് ഇപ്പോള്‍ ദേശസ്നേഹത്തിന്റെ അഭിനവ അപ്പോസ്തലന്മാരായി അഭിനയിക്കുന്നത് . കാലം മാറുന്നത് മാറ്റത്തിന്റെ ഉസ്താദുകള്‍ക്ക് മനസ്സിലാവുന്നില്ല . ആണവക്കരാറിനെ എതിര്‍ത്തത് മറ്റൊരു ചരിത്രപരമായ മണ്ടത്തരമായിരുന്നെന്ന് ഇടതുകള്‍ക്ക് വൈകാതെ മനസിലാകും .

യു.പി.ഏ. സര്‍ക്കാര്‍ തല്‍ക്കാലം രക്ഷപ്പെടുന്നത് നമ്മുടെ മതേതരപാരമ്പര്യങ്ങള്‍ക്കും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും കൂടി രക്ഷയാണ് . ഇതില്‍ ഇളിഭ്യരായത് ഇടതുകളാണെങ്കിലും ഭരണം കിട്ടിപ്പോയി എന്നു കരുതിയിരുന്ന സംഘപരിവാറുകള്‍ക്ക് നിരാശ മുത്ത് പിരാന്ത് പിടിച്ച പോലെ പിച്ചും പേയും പുലമ്പുകയാണ് . മുന്‍ രഷ്ട്രപതി അബ്ദുള്‍ കലാം , ആണവക്കരാര്‍ ഇന്‍ഡ്യയ്ക്ക് അനുഗുണമാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാക്കളോട് പറഞ്ഞത് ദൌര്‍ഭാഗ്യകരവും ദു:ഖകരവുമാണെന്ന് പത്രസമേളനം വിളിച്ച് പറഞ്ഞ യശ്വന്ത് സിഹ്ന പൊട്ടിക്കരഞ്ഞില്ല എന്നേയുള്ളൂ . സമാജ് വാദി പാര്‍ട്ടിയുടെ നിലപാട് ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്ന തിരിച്ചറിവാണ് ആ പൊട്ടിത്തെറിക്ക് ആധാരം . ഇന്‍ഡ്യയിലെ മതേതരശക്തികള്‍ ഒരു കുടക്കീഴില്‍ അണിനിരന്ന് വര്‍ഗ്ഗീയശക്തികള്‍ക്കെതിരെ ചെറുത്ത് നില്‍ക്കാനുള്ള സാധ്യതയാണ് തെളിഞ്ഞ് വന്നത് . മൂന്നാം‌മുന്നണി തട്ടിക്കൂട്ടി ഉണ്ടാക്കി ത്രികോണ മത്സരം മുഖേന മതേതരശക്തികളെ ദുര്‍ബ്ബലപ്പെടുത്തി അധികാരം സംഘപരിവാറുകള്‍ക്ക് വെള്ളിത്താലത്തില്‍ കാഴ്ച വെക്കാനുള്ള ഇടതുകളുടെ സ്വപ്നമാണ് പൊലിഞ്ഞത് .

പാവം ഇടതുകള്‍ എന്ത് ചെയ്യും ? അവര്‍ക്ക് ശക്തിയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സാണ് മുഖ്യരാഷ്ട്രീയ പ്രതിയോഗി . എന്നാല്‍ കോണ്‍ഗ്രസ്സിനെ മാത്രം നേരിട്ട്, ഉള്ള സംസ്ഥാനങ്ങളില്‍ ഒതുങ്ങി ദേശീയരാഷ്ട്രീയത്തില്‍ നിന്ന് വിട്ട് നില്‍ക്കാനും കഴിയുന്നില്ല . പിന്നെ പ്രകാശ് കാരാട്ടിനും , ബര്‍ദ്ദനും വേറെന്ത് പണി ? ചന്ദ്രബാബു നായിഡുവിനെപ്പോലെയും , ജയലളിതയെയും പോലെ അവസരം പോലെ ബി.ജെ.പി.യോട് കൂട്ട് കൂടാനും വയ്യ . അങ്ങനെയാണ് അവര്‍ക്ക് ഇപ്പോള്‍ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ ദുഷ്ടന്റെ ഫലം ചെയ്യുന്ന ശുദ്ധന്റെ റോളില്‍ ചാനലുകള്‍ക്ക് മുന്നില്‍ മെയ്ക്കപ്പ് ഇടേണ്ടി വരുന്നത് . അത് കൂടാതെയാണ് ചുമക്കേണ്ടി വരുന്ന പ്രത്യയശാസ്ത്രച്ചുമടിന്റെ ഭാരം . കാരാട്ടിനെ സമ്മതിക്കണം . ചില്ലറപ്പണിയൊന്നുമല്ല അത് .

ജനകീയജനാധിപത്യവിപ്ലവം എന്നാലെന്തെന്ന് ആണവക്കരാരിനെ എതിര്‍ക്കുന്ന , നേതാവ് പറയുന്നതിനൊപ്പിച്ച് തത്തമ്മേ പൂച്ച പൂച്ച എന്ന് പാടുന്ന , ഏതെങ്കിലും ഇടത് അനുഭാവികള്‍ക്ക് അറിയാമോ ? അതാണ് ഞാന്‍ പറഞ്ഞ പ്രത്യയശാസ്ത്രച്ചുമടുകളിലെ ഒരു ഭാണ്ഡക്കെട്ട് . അത് എന്താണെന്ന് മനസ്സിലായാലേ , പ്രധാനമന്ത്രി പദം നല്‍കപ്പെട്ടപ്പോള്‍ അത് തിരസ്കരിച്ചത് ഒരു ഹിമാലയന്‍ വിഡ്ഢിത്തം ആയിപ്പോയെന്ന ജ്യോതി ബസുവിന്റെ സുപ്രസിദ്ധ വചനത്തിന്റെ പൊരുളും മനസ്സിലാവൂ . ഇന്നും ഇടതുകള്‍ക്ക് ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയാത്തതിന്റെ കാരണം സി.പി.എം. എന്ന പാര്‍ട്ടിയുടെ പരിപാടിയില്‍ എഴുതിവെച്ചിട്ടുള്ള ആ ഖണ്ഡികകളാണ് . സി.പി.ഐ.ക്ക് ആ അസ്ക്യതയില്ല . എന്നാല്‍ ഇടത് ഐക്യം എന്ന ചതിക്കുഴിയിലാണ് അവര്‍ . സി.പി.എം. എന്ന മഹത്തായ സംഘടന ഈ ചുമടുകള്‍ പേറുന്ന കാലത്തോളം അവര്‍ക്ക് ദുഷ്ടന്റെ ഫലം ചെയ്യാനേ കഴിയൂ . പാവം അണികള്‍ കഥയറിയാതെ ആട്ടം കാണുന്നു . കടലാസിലുറങ്ങുന്ന പാര്‍ട്ടിപ്പരിപാടി തങ്ങളെ ചൂട് ചോറ് മാന്തിക്കുന്നു എന്ന് അവരുണ്ടോ അറിയുന്നു ? കഷ്ടം !

( കോണ്‍ഗ്രസ്സിനോടും യു.പി.ഏ. സഖ്യകക്ഷികളോടും ഒരഭ്യര്‍ഥനയുണ്ട് . പിന്തുണ പിന്‍‌വലിക്കും ... ഇപ്പോ പിന്‍‌വലിക്കും .. നോക്കിക്കോ പിന്‍‌വലിക്ക്വേ ... ഇമ്മട്ടിലുള്ള ഉമ്മാക്കി കാട്ടിയതാണ് ഇപ്പോള്‍ സമാജ് വാദി പാര്‍ട്ടിയുടെ യു.പി.ഏ . പ്രവേശനത്തിന് കളമൊരുക്കിയത് . അടുത്ത പൊതു തെരഞ്ഞെടുപ്പിനെ നേരിടാന്‍ നിങ്ങള്‍ക്കത് അളവറ്റ ആത്മവിശ്വാസം നല്‍കും . അതിനാല്‍ ഒരു നന്ദിയെങ്കിലും ഇടതുകളോട് പറയാന്‍ മറക്കണ്ട . ഒന്നുമില്ലെങ്കിലും നാലു കൊല്ലം നിങ്ങളെ താങ്ങി ഇപ്പോള്‍ ഒന്നുമില്ലാതെ രാഷ്ട്രീയനടുത്തെരുവില്‍ നില്‍ക്കേണ്ട അവസ്ഥയിലായില്ലെ അവര്‍ ? മുലായം ഇല്ലാതെ എന്ത് മൂനാം മുന്നണി ? മൂനാം മുന്നണിയില്ലാതെ ഇടതുകള്‍ക്ക് ഡല്‍ഹിയിലെന്ത് കാര്യം ? )

21 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

രാജാവിനെക്കാളും വലിയ രാജഭക്തി കാണിയ്ക്കുക എന്നൊരു ചൊല്ലുണ്ട്.താങ്കളുടെ ബ്ലോഗ് വായിച്ചപ്പോള്‍ അങ്ങനെ ആണു തോന്നിയത്.ആ‍ണവക്കരാറീന്റെ കാര്യത്തില്‍ കോണ്‍ഗസിനു ഇല്ലാത്ത താല്‍‌പര്യമാണല്ലോ താങ്കള്‍ക്ക്.എന്നാല്‍ എന്തുകൊണ്ട് അതു വേണം എന്നു അക്കമിട്ടു സ്ഥാപിയ്ക്കാന്‍ താങ്കള്‍ ശ്രമിച്ചിരുന്നു എങ്കില്‍ ഇതൊരു നല്ല ബ്ലോഗ് ആയിരുന്നേനേ.ആങ്ങള ചത്താലും നാത്തൂന്റെ കണ്ണുനീര്‍ കണ്ടാല്‍ മതി എന്ന നിലപാടു ആണ് താങ്കള്‍ക്കുള്ളത്.ഈ ബ്ലോഗിലുടനീളം ഇടതു പക്ഷത്തെ പ്രതിക്കൂട്ടിലാക്കാന്‍ താങ്കള്‍ നടത്തുന്ന വിഫലശ്രമം കണ്ടാല്‍ കോണ്‍ഗ്രസുകാര്‍ക്കു പോലും നാണം തോന്നും.ഇപ്പോളത്തെ ഈ അവസ്ഥ വരുത്തി വച്ചത് ഇടതുപക്ഷം ആണെന്ന് തോന്നും.ബൂര്‍ഷ്വാ രാഷ്ട്രീയപാര്‍ട്ടികളുടെ രാഷ്ട്രീയ ചാഞ്ചാട്ടങ്ങളെക്കുറിച്ചു നൂറ്റാണ്ടിനുമുന്‍പ് മാര്‍ക്സും എംഗല്‍‌സും ഒക്കെ പറഞ്ഞു വച്ചത് എത്രയോ ശരിയാണെന്നാണ് സമാജ്‌വാദി പാര്‍ട്ടിയുടെ ചാഞ്ചാട്ടം കണ്ടാല്‍ തോന്നുന്നത്.അവസരവാദ രാഷ്ട്രീയം മുഖമുദ്രയാക്കിയ ഇത്തരം ആള്‍ക്കാരെ പുകഴ്‌ത്താല്‍ വേണ്ടി എന്തിനു താങ്കളുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തുന്നു, എന്നിട്ടു അതൊക്കെ വായിച്ചു നമ്മളും സമയം കളയണം.ഇടതു പക്ഷത്തെ വിമര്‍ശിയ്ക്കാന്‍ താങ്കള്‍ക്കു അവകാശമുണ്ട്.പക്ഷേ അതു സന്ദര്‍ഭോജിതവും വസ്തു നിഷ്ഠവുമായിരിയ്ക്കണം..കൈയില്‍ കിട്ടുന്ന വടി എല്ലാം എടുത്ത് അവരുടെ പുറകില്‍ ചാര്‍ത്താം എന്നു വച്ചാല്‍ താങ്കള്‍ സ്വയം പരിഹാസ്യനായിത്തീരുകയേ ഉള്ളൂ.ഈ ആണവക്കരാര്‍ ഇത്ര വലിയ സാധനമാണെങ്കില്‍ പിന്നെ അതു നടപ്പിലാക്കുന്നതു വഴി സര്‍ക്കാര്‍ വീണാല്‍ ബി.ജെ.പി വരും എന്ന് എന്തിനാണ് താങ്കളെപ്പോലെയുള്ളവര്‍ പ്രചരിപ്പിയ്ക്കുന്നത്?നിങ്ങളാണ് യഥാര്‍ഥ സംഘപരിവാര്‍ അനുയായി.കോണ്‍ഗ്രസിലെ മണിശങ്കര്‍ അയ്യര്‍ പോലും ഇന്നലെ ഈ കരാറില്‍ തെറ്റുണ്ടെന്നു NDTV യിലെ അഭിമുഖത്തില്‍ പറഞ്ഞത് കേട്ടുകാണില്ല എന്ന് കരുതുന്നു.

Nachiketh said...

):-

Unknown said...

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)യുടെ പാര്‍ട്ടി പരിപാടി വായിച്ചവര്‍ ആരെങ്കിലും ബ്ലോഗിലുണ്ടോ ?

തൊളിലാളി വര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ ജനകീയജനാധിപത്യവിപ്ലവം പൂര്‍ത്തിയാക്കണം എന്ന പാര്‍ട്ടിപ്പരിപാടിയിലെ ഒറ്റവരിയാണ് , രണ്ടോ മൂന്നോ എം.പി.മാര്‍ മാത്രമുള്ള പാര്‍ട്ടികളുടെ പ്രതിനിധികള്‍ പോലും കേബിനറ്റ് മന്ത്രിമാരായി രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുമ്പോള്‍ അറുപത് എം.പി.മാര്‍ ഉണ്ടായിട്ടും ഇടത് പക്ഷത്തിന് സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ ഇടപെടാന്‍ കഴിയാതെ മാറി നില്‍ക്കേണ്ടി വരുന്നത് . അത് കൊണ്ടാണ് ഇന്ത്യന്‍ ചരിത്രത്തില്‍ ,ജ്യോതി ബസുവിന് മുന്‍പ്രധാനമന്ത്രി എന്ന സ്ഥാനം നഷ്ടമായത് .

പാര്‍ട്ടി പരിപാടി കാലോചിതമായി പരിഷ്കരിച്ച് , നടക്കാത്ത വിപ്ലവങ്ങളുടെ പിറകേ പോയി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശകുനി വേഷം ധരിക്കാതെ ജനാധിപത്യപ്രസ്ഥാനങ്ങളുടെ മുഖ്യധാരയില്‍ ഇന്‍ഡ്യന്‍ ഇടത് പക്ഷങ്ങള്‍ കോണ്‍ഗ്രസ്സ് അടക്കമുള്ള മതേതര പാര്‍ട്ടികളോട് കൈ കോര്‍ക്കണം എന്നാണ് എന്റെ അഭിപ്രായം .

ആണവക്കരാര്‍ തങ്ങള്‍ക്കിഷ്ടമല്ല എന്ന് ഇടത് പക്ഷം പറയുമ്പോള്‍ തങ്ങള്‍ക്കത് ഇഷ്ടമാണെന്ന് പറയാന്‍ മറ്റുള്ളവര്‍ക്കും അവകാശമുണ്ട് . തീരുമാനങ്ങള്‍ ഭൂരിപക്ഷപ്രകാരം നടപ്പിലാവും . അതാണ് ജനാധിപത്യം . ഈ ശൈലി അംഗീകരിക്കാന്‍ ഇടത് പക്ഷം ബാധ്യസ്ഥമാണ് , സര്‍ക്കാറിന്റെ ഭാഗമായാലും അല്ല്ലെങ്കിലും .

അതല്ല , ജനകീയജനാധിപത്യവിപ്ലവം ഞങ്ങള്‍ പൂര്‍ത്തിയാക്കി ഇവിടെ യഥാര്‍ത്ഥ സോഷ്യലിസ്റ്റ് വിപ്ലവം നടത്തുക തന്നെ ചെയ്യും എന്ന് പറയാന്‍ തയ്യാറുള്ള സഖാവ് ആരെങ്കിലും ബ്ലോഗിലുണ്ടെങ്കില്‍ ഞാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ് . അല്ലാതെ വെറുതെ കണാകുണാ പറഞ്ഞിട്ട് കാര്യമില്ല്ല .

ആണവക്കരാര്‍ ഇന്ത്യയ്ക്ക് ആവശ്യമാണെന്ന് പറയേണ്ടത് ഭരിക്കുന്ന സര്‍ക്കാറും ബന്ധപ്പെട്ട വിദഗ്ദരുമാണ് . ഞാനല്ല . തീരുമാനിക്കേണ്ടത് ഭൂരിപക്ഷത്തിന്റെ യോജിപ്പോടെയും ! അതംഗീകരിക്കേണ്ട ബാധ്യത മാത്രമാണ് ഒരു പൌരന്‍ എന്ന നിലയില്‍ എനിക്കുള്ളത് എന്ന് ഞാന്‍ കരുതുന്നു . കാരണം ഞാന്‍ ഒരു ആണവ വിദഗ്ദനോ സാമ്പത്തിക-സാമൂഹ്യ വിദഗ്ദനോ അല്ല എന്നത് തന്നെ .

കടത്തുകാരന്‍/kadathukaaran said...

സുനില്‍കൃഷ്ണന്‍.....
"ബൂര്‍ഷ്വാ രാഷ്ട്രീയപാര്‍ട്ടികളുടെ രാഷ്ട്രീയ ചാഞ്ചാട്ടങ്ങളെക്കുറിച്ചു നൂറ്റാണ്ടിനുമുന്‍പ് മാര്‍ക്സും എംഗല്‍‌സും ഒക്കെ പറഞ്ഞു വച്ചത് എത്രയോ ശരിയാണെന്നാണ്"

നൂറ്റാണ്ടുകള്‍ക്ക് മുന്പ് മഷിയിട്ട് നോക്കിപ്പറഞ്ഞപ്പോള്‍, ഒരു ചൈനയുണ്ടാകുമെന്നും, ചൈനക്ക് വേണ്ടി ഇന്ത്യന്‍ കുട്ടിസഖാക്കള്‍ അടുപ്പുംകല്ലു കൂട്ടിയിട്ടതു പോലെ മുഖത്തോട് മുഖം നോക്കിയിരുന്ന് കുഴലൂത്ത് നടത്തേണ്ടി വരുമെന്നും മാര്‍ക്ക്സ് ഏങ്കല്‍സ് എന്ന കണ്ടരര്‍ ജ്യോല്‍സ്യനര്‍ മഷിയില്‍ തെളിഞ്ഞ് കണ്ടിരിക്കില്ല.

Mr. K# said...

"ഇന്‍ഡ്യയിലെ മതേതരശക്തികള്‍ ഒരു കുടക്കീഴില്‍ അണിനിരന്ന് വര്‍ഗ്ഗീയശക്തികള്‍ക്കെതിരെ ചെറുത്ത് നില്‍ക്കാനുള്ള സാധ്യതയാണ് തെളിഞ്ഞ് വന്നത് ."
മാഷേ ദാണ്ടെ കിടക്കുന്നു കുറെ മതേതരന്മാരുടെ പ്രസ്താവനകള്‍.

ഭൂരിപക്ഷം മുസ്ലീമുകളും ആണവകരാറിനെതിരായതിനാല്‍ അതിനെ സപ്പോര്ട്ട് ചെയ്യുന്നതിനു മുമ്പ് രണ്ടു പ്രാവശ്യം ആലോചിക്കണമെന്ന് മുലായം സിങ് യാദവിന്‍ സി.പി.എം പോളിറ്റ് ബ്യൂറോ മെംപര്‍ എം.കെ പാന്‍ഥേയുടെ ഉപദേശം. http://www.expressindia.com/latest-news/Ndeal-support-may-cost-Muslim-votes-CPM-warns-SP/326483/

ആണവകരാര്‍ മുസ്ളീം വിരുദ്ധമെന്ന് മായാവതി - http://economictimes.indiatimes.com/PoliticsNation/Mayawati_says_nuclear_deal_is_anti-Muslim/articleshow/3186275.cms

ഞങ്ങളുടെ മുസ്ളീം വോട്ടേഴ്സിനെ ഞങ്ങള്‍ സമാധാനിപ്പിച്ചു കൊള്ളാമെന്ന് അമര്സിങ്ങ് - http://www.ibnlive.com/news/well-convince-our-muslim-voters-of-ndeal-amar/68418-3.html

ആണവകരാറിനെതിരെ ഇന്ത്യയിലെ മുസ്ളിങ്ങള്‍ക്കിടയില്‍ രോഷം പുകയുന്നതായി സര്‍വെ. കരാറിനെ അനുകൂലിക്കുന്ന സമാജ്വാദി പാര്‍ടി ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ ഷഹീദ് സിദ്ദിഖി പത്രാധിപരായുള്ള 'നയി ദുനിയ' ഉറുദു വാരികയാണ് സര്‍വെ പ്രസിദ്ധീകരിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി പറഞ്ഞതുപോലെ രാജ്യത്തെ 70 ശതമാനം മുസ്ളിങ്ങളും ആണവകരാറിനെതിരാണെന്ന് സര്‍വെ പറയുന്നു.- http://deshabhimani.com/Profile.aspx?user=21420

ramachandran said...

അഞ്ചരക്കണ്ടികളേ,

താങ്കളുടെ പോസ്റ്റ് വായിച്ചു. സുനില്‍ കൃഷ്ണന്‍ പറഞ്ഞതിനോട് നൂറു വട്ടം യോജിക്കുന്നു. ആണവ കരാറിന്റെ ഗുണദോഷത്തേക്കുറിച്ചു ചര്‍ച്ച ചെയ്യുക എന്നതിനുപരി "ഇടതുകളെ" ഒതുക്കുക എന്ന ജീവിത ദൌത്യം നിര്‍വഹിക്കുവാന്‍ നിശ്ചയിച്ചുറപ്പിച്ച ഒരു ചാവേറിന്റെ ദൌത്യമാണിവിടെ താങ്കള്‍ നിര്‍വ്വഹിക്കുന്നത് എന്ന് തോന്നുന്നു. പക്ഷെ ആര്‍ക്കു വേണ്ടിയാണ് താങ്കള്‍ സംസാരിക്കുന്നത് ? എന്താണ് താങ്കളുടെ നിലപാട് ? കോണ്‍ഗ്രസ്സിനു വേണ്ടിയാണോ താങ്കളുടെ വക്കാലത്ത്? കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)യുടെ പാര്‍ട്ടിയുടെ പരിപാടി വായിച്ചവര്‍ ആരെങ്കിലും ബ്ലോഗിലുണ്ടോ എന്നും മറ്റും ചോദിക്കാന്‍ അസാമാന്യ അഹന്തയും പരപുച്ഛവും ഉള്ള ഒരാള്‍ക്കേ കഴിയൂ എന്ന് വളരെ വിനീതമായി പറയട്ടെ.

ആദ്യമേ തന്നെ പറയട്ടെ, നിഴല്‍ യുദ്ധത്തിന് താല്‍പ്പര്യമില്ല. എന്തെങ്കിലും ഒരു ഐഡിയോളജിയില്ലാത്ത, രാഷ്ട്രീയ നിലപാടില്ലാത്ത , രാഷ്ട്രീയ നപുംസകങ്ങളോട് രാഷ്ട്രീയം സംസാരിച്ച് സമയം കളയുന്നതിലര്‍ത്ഥമില്ല. രാഷ്ട്രീയനിലപാടില്ലാത്ത ആള്‍ക്കോ അയാളോട് സംസാരിക്കുന്ന രാഷ്ട്രീയമുള്ള ആള്‍ക്കോ അത് ഒരു പ്രയോജനവും ചെയ്യില്ല എന്ന് അനുഭവം. എങ്കിലും തെറ്റിദ്ധാരണാജനകമായ പലതും ഇവിടെ എഴുന്നള്ളിച്ചിട്ടുള്ളത് കൊണ്ട് അല്പം എഴുതുന്നു.

താങ്കള്‍ ചോദിക്കുന്നുവല്ലോ “നമ്മുടെ രാജ്യം ഈ കരാര്‍ മൂലം അമേരിക്കയ്ക്ക് പണയദ്രവ്യമാവുമ്പോള്‍ അത് വീണ്ടെടുക്കാനുള്ള മഹായജ്ഞത്തിനുള്ള തയ്യാറെടുപ്പിലാവുമോ ഇനി അവര്‍( ഇടതുകള്‍) ”? തീര്‍ച്ചയായും ആ പ്രവര്‍ത്തനം നടത്തും , നടത്തണം എന്നാണഭിപ്രായം. അമ്മയെയെയും പെങ്ങളെയും പണയം വെച്ച് കിട്ടുന്ന പൈസക്ക് ആര്‍മ്മാദിച്ച് നടന്നുശീലിച്ചവര്‍ക്ക് പോരാടാന്‍ മനസ്സുണ്ടാവില്ല.

താങ്കള്‍ പറയുന്നു, “പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലാത്ത ഒരു കരാര്‍ എന്നായിരുന്നു ബി.ജെ.പി.യും. ഇടതുകളും ഒരേ സ്വരത്തില്‍ ആണവക്കരാറിനെതിരെ ആഞ്ഞടിച്ചത് . ” താങ്കള്‍ ഏതു ലോകത്തിലാണ് ജീവിക്കുന്നത്?

പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടായിരുന്നില്ല എന്ന് 2007 നവമ്പര്‍ 2008 ന് പാര്‍ലിമെന്റില്‍ നടന്ന ചര്‍ച്ച തെളിയിച്ചില്ലേ. ഈ മുലയമുള്‍പ്പെടെ മുഴുവന്‍ പ്രതിപക്ഷവും പാര്‍ലമെന്റ് ബഹിഷ്ക്കരിച്ചതു കൂടാതെ ഇടത്പക്ഷവും തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തി. ഒരു വോട്ടിംഗ് ഉണ്ടായാല്‍ സര്‍ക്കാര്‍ പരാജയപ്പെടുമെന്നുറപ്പായിരുന്ന യു പി എ സര്‍ക്കര്‍ ഈ വിഷയം ചര്‍ച്ച ചെയ്തത് റൂള്‍ 193 അനുസരിച്ചായിരുന്നു. (The much-awaited debate on the Indo-US civil nuclear cooperation deal started at 2 p.m. under rule 193 of the Rules of Procedure of the House. Under the rule, there cannot be voting at the end of the debate. )

“ബുഷിനേക്കാളും മാരകം അദ്വാനിയാണെന്ന അമര്‍സിങ്ങിന്റെ പ്രസ്ഥാവന മൂലം ഞെട്ടിയത് യഥാര്‍ഥത്തില്‍ ഇടതന്മാരായിരിക്കും” എന്നു പറഞ്ഞുകൊണ്ട് സന്തോഷം കൊള്ളുന്ന താങ്കള്‍ ഈ വാര്‍ത്താവിശകലനമൊന്നു വായിക്കൂ...

മുലായംസിങിന്റേത് ആത്മവഞ്ചന

"നേരുപറഞ്ഞാല്‍ അച്ഛന്‍ അമ്മയെ തല്ലും; നേരുപറഞ്ഞില്ലെങ്കില്‍ അച്ഛന്‍ പട്ടിമാംസം തിന്നും.'' ആണവകരാര്‍ എന്ന അമേരിക്കന്‍ വഞ്ചനാ ഉടമ്പടിയുമായി മന്‍മോഹന്‍സിങിനെ മുന്നോട്ടുപോവാന്‍ അനുവദിച്ചാല്‍ രാജ്യത്തെ അമേരിക്കയ്ക്ക് അടിയറ വച്ചു എന്ന അപവാദം കേള്‍ക്കേണ്ടിവരും; കരാറിന്റെ പേരില്‍ സര്‍ക്കാരിനെ പിടിച്ചു താഴെയിറക്കിയാല്‍ സംഘപരിവാര ഫാഷിസം രാജ്യത്തിന്റെ ഭരണം കൈക്കലാക്കുന്നതു നോക്കിനില്‍ക്കേണ്ടിവരും. രാജ്യത്തെ ഇടതുപക്ഷം അടക്കമുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളും മതേതര മനസ്സുകളും ഇതുപോലെ ദൂഷിതവലയത്തിലകപ്പെട്ട സന്ദര്‍ഭങ്ങള്‍ ഏറെ ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ് അഥവാ മന്‍മോഹന്‍ അഥവാ സോണിയാഗാന്ധി വിചാരിച്ചിരുന്നുവെങ്കില്‍ മതേതരത്വത്തെ ഈ നിര്‍ണായക പ്രതിസന്ധിയില്‍ നിന്നു രക്ഷിക്കാമായിരുന്നു.( വല്ലതും മനസ്സിലാകുന്നുണ്ടോ മാഷേ?)

ആണവകരാര്‍ ഒപ്പിടുക വഴി ഇന്ത്യയിലെ നദികളിലെയോ തോടുകളിലെയോ ജലം തേനോ പാലോ ആയി മാറാന്‍ പോവുന്നില്ല എന്നറിയാത്തവരൊന്നുമല്ല കോണ്‍ഗ്രസ് നേതൃത്വം. സമീപഭാവിയില്‍ രാജ്യം നേരിടുന്ന ഇന്ധനക്ഷാമത്തിന്റെ പത്തുശതമാനം പോലും പരിഹരിക്കാന്‍ നിര്‍ദിഷ്ട കരാര്‍ ഉപകരിക്കില്ലെന്നു തറപ്പിച്ചുപറയുന്നത് ഇന്ത്യയിലെ പരിണതപ്രജ്ഞരായ ശാസ്ത്രജ്ഞരും നേതാക്കളുമാണ്. അമേരിക്കയ്ക്കാണ് ഇന്ത്യക്കു വേണ്ടി ഇങ്ങനെയൊരു ഉപകാരം ചെയ്യാന്‍ വാശി. ഇതേ, ഇതേ സമയം കഴിഞ്ഞു എന്നു പറഞ്ഞ് അവര്‍ പിന്നാലെ നടക്കുന്നതില്‍ നിന്നു തന്നെ സംഭവത്തിലടങ്ങിയ കൊലച്ചതി പ്രകടമാണ്. ( അമേരിക്കയുടേയും ബ്രിട്ടന്റെയും പിറകെ നടന്നിട്ടും ആ തെണ്ടികള്‍ ഇന്ത്യയെ സഹായിച്ചിട്ടില്ല എന്നത് അവരുടെ എച്ചില്‍ നക്കികള്‍ക്ക് പെട്ടെന്ന് മറക്കാനാകും, അല്ലേ മാഷേ?).

സമാജ്‌വാദി പാര്‍ട്ടി നേതാക്കളായ മുലായംസിങിന്റെയും അമര്‍സിങിന്റെയും നിലപാടുകളാണ് ഏറ്റവും പരിതാപകരം. അമര്‍സിങ് പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. ജോര്‍ജ് ബുഷിനേക്കാള്‍ വലിയ ഭീഷണിയാണ് അഡ്വാനി. പക്ഷേ, രണ്ടും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. ആണവകരാറിലൊപ്പിട്ട് അമേരിക്കയുടെ കൈയില്‍ കത്തിയും കഴുത്തും കൊടുത്താല്‍ അതില്‍ നിന്നു തലയൂരുക ക്ഷിപ്രസാധ്യമല്ല. ഇതല്ല അഡ്വാനിമാരുടെ സ്ഥിതി. അവരെ നിലയ്ക്കു നിര്‍ത്താന്‍ ഇന്ത്യന്‍ ജനതയ്ക്കറിയാം. ഒരിക്കല്‍ ഇവരെ അധികാരത്തില്‍ നിന്ന് ഇറക്കിവിട്ടതാണ് ഇന്ത്യന്‍ ജനത. സമാജ് വാദി പാര്‍ട്ടിക്ക് മതേതരത്വത്തോട് ആത്മാര്‍ഥമായ പ്രതിബദ്ധതയുണ്ടെങ്കില്‍ മുലായം വേണ്ടത് കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുന്നതിനു പകരം ആത്മഹത്യാപരമായ നീക്കത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുകയാണ്. മുലായം നടത്തിക്കൊണ്ടിരിക്കുന്ന വഞ്ചന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വേറിട്ടൊരു അനുഭവമായി അവശേഷിക്കുക തന്നെ ചെയ്യും....“

എന്റെ പൊന്നു മാഷെ, 1977 വരെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഏകകക്ഷിഭരമായിരുന്നുവല്ലോ ? എന്താണീ കോണ്‍ഗ്രസ്സ് അത്രയും കാലം ചെയ്തു കൊണ്ടിരുന്നത്? ഇപ്പോഴാണോ ഇന്‍ഡ്യയിലെ മതേതരശക്തികള്‍ ഒരു കുടക്കീഴില്‍ അണിനിരന്ന് വര്‍ഗ്ഗീയശക്തികള്‍ക്കെതിരെ ചെറുത്ത് നില്‍ക്കാനുള്ള ഉള്‍വിളിയുണ്ടാവുന്നത് . ഇനി അതും പോകട്ടെ , ഇടതു പക്ഷത്തെ വാദിച്ചു തോല്‍പ്പിക്കാന്‍, അതിനു മാത്രം, വര്‍ഗ്ഗീയശക്തികള്‍ക്കെതിരെ ചെറുത്തു നില്‍പ്പ് എന്നൊക്കെ ബഡായി അടിക്കുന്ന താങ്കള്‍ ഈ വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ കമാന്നൊരക്ഷരം പറഞ്ഞ് ഞാന്‍ കണ്ടിട്ടില്ല.

പിന്നെ, താങ്കള്‍ക്കറിയാത്ത ഒരു ചരിത്രം കൂടി പറയട്ടെ...ഇതും വാര്‍ത്താവിശകലനം തന്നെ..

1999ല്‍ ജയലളിതയുടെ എഐഎഡിഎംകെ വാജ്‌പേയി സര്‍ക്കാരിനെ വീഴ്ത്തിയപ്പോള്‍ ബദല്‍സര്‍ക്കാര്‍ രൂപീകരിക്കാന്‍ സോണിയാഗാന്ധി 272 എംപിമാരുടെ പട്ടികയുമായി രാഷ്ട്രപതി കെ ആര്‍ നാരായണനെ കണ്ടിരുന്നു. അതില്‍ എസ്‌പി എംപിമാരുടെ പേരും ഉണ്ടായിരുന്നു. എന്നാല്‍, ദിവസങ്ങള്‍ക്കകം സോണിയാഗാന്ധിയുടെ വിദേശ ജന്മപ്രശ്നമുയര്‍ത്തി പിന്തുണ നല്‍കാനാകില്ലെന്ന് മുലായംസിങ് പറഞ്ഞു. അന്ന് സോണിയാഗാന്ധിക്ക് പിന്തുണ നല്‍കിയിരുന്നെങ്കില്‍ പിന്നീടുള്ള അഞ്ചുവര്‍ഷത്തെ എന്‍ഡിഎ ഭരണം ഒഴിവാക്കാമായിരുന്നു. അന്ന് വര്‍ഗീയതയാണ് ഏറ്റവും വലിയ ആപത്തെന്നും ബുഷിനേക്കാള്‍ അദ്വാനിയാണ് അപകടകാരിയെന്നും സമാജ്‌വാദി പാര്‍ടി കരുതിയിരുന്നെങ്കില്‍ ഒരു വര്‍ഗീയകക്ഷി അധികാരത്തില്‍ വരുന്നത് തടയാമായിരുന്നു. അതിന് തയ്യാറാകാത്ത എസ്‌പിയാണ് ഇപ്പോള്‍ ബുഷിനെയും അദ്ദേഹത്തിന്റെ അരുമശിഷ്യന്‍ മന്‍മോഹന്‍സിങ്ങിനെയും രക്ഷിക്കാന്‍ തയ്യാറായിട്ടുള്ളത്. വര്‍ഗീയത ഏറ്റവും വലിയ അപകടമാണെന്ന് ഇന്ന് തിരിച്ചറിയുന്ന സമാജ്‌വാദി പാര്‍ടി 2002 ജൂണില്‍ നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ഥി ഡോ. എ പി ജെ അബ്ദുള്‍കലാമിനെ പിന്തുണച്ചെന്നുമാത്രമല്ല സ്ഥാനാര്‍ഥിയെ കണ്ടെത്തി നല്‍കിയതും മുലായംതന്നെയായിരുന്നു. 2007ല്‍ യുപിഎ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി നടത്തിയ ശ്രമത്തിന് അവര്‍ കരുവാക്കാന്‍ തീരുമാനിച്ചതും മുലായമിനെത്തന്നെയായിരുന്നു. ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ഭൈരോസിങ് ശെഖാവത്തിനെ വിജയിപ്പിക്കാന്‍ സഹായിച്ചാല്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് യുഎന്‍പിഎ നേതാവായ മുലായത്തെ പിന്തുണയ്ക്കാമെന്നായിരുന്നു ബിജെപി നേതാവ് ജസ്വന്ത്സിങ്ങിന്റെ വാഗ്ദാനം. ഇത്തരമൊരു വാഗ്ദാനം മുലായത്തിനുമുമ്പില്‍ വയ്ക്കാന്‍ ബിജെപിക്ക് ധൈര്യം നല്‍കിയത് മുലായത്തിന്റെ കോണ്‍ഗ്രസ് വിരുദ്ധ സമീപനവും എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പിന്തുണച്ച സംഭവവുമായിരുന്നു. യുഎന്‍പിയെ തകര്‍ത്ത് അതിലെ അംഗങ്ങളായ അസം ഗണപരിഷത്തിനെയും ഇന്ത്യന്‍ നാഷണല്‍ ലോക്‍ദളിനെയും ബിജെപി ക്യാമ്പിലേക്ക് തള്ളിവിട്ട പാപഭാരംകൂടി മുലായത്തിനുതന്നെ.

ഇനി ഇപ്പോഴത്തെ പിന്തുണക്കു നല്‍കേണ്ടി വരുന്ന വിലയെപ്പറ്റി...

ഇതുകൊണ്ടുതന്നെ കോണ്‍ഗ്രസും സമാജ്‌വാദിപാര്‍ടിയും തമ്മിലുള്ള ബന്ധം തീര്‍ത്തും അവസരവാദപരമായ കൂട്ടുകെട്ടാണെന്നു പറയാം. ഈ കൂട്ടുകെട്ട് ഇടതുപക്ഷത്തിന്റെ 'ബ്ലാക്ക്മെയില്‍' രാഷ്ട്രീയത്തില്‍നിന്ന് രക്ഷപ്പെടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രചരിപ്പിക്കുന്നത്. എന്നാല്‍, പിന്തുണ നല്‍കാന്‍ തയ്യാറാകുന്നതിനുമുമ്പുതന്നെ യഥാര്‍ഥ ബ്ലാക്ക്മെയില്‍ രാഷ്ട്രീയം എന്താണെന്ന് സമാജ്‌വാദിപാര്‍ടിയില്‍നിന്ന് കോണ്‍ഗ്രസിന് മനസ്സിലായിത്തുടങ്ങി. സമാജ്‌വാദിപാര്‍ടിക്ക് താല്‍പ്പര്യമുള്ള അനില്‍ അംബാനിയുടെയും സുബ്രതോ റോയിയുടെയും ബിസിനസ് സാമ്രാജ്യം രക്ഷിക്കാന്‍ ധനമന്ത്രിയെയും പെട്രോളിയംമന്ത്രിയെയും റിസര്‍വ് ബാങ്ക് ഗവര്‍ണറെയും മാറ്റണമെന്നാണ് അമര്‍സിങ് ആവശ്യപ്പെട്ടിട്ടുള്ളത്. അതോടൊപ്പം മുലായത്തിന്റെയും മകന്‍ അഖിലേഷ് യാദവിന്റെയും അവിഹിത സ്വത്തുസമ്പാദനത്തിനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുക, സഹാറ ഗ്രൂപ്പിനെതിരെ റിസര്‍വ്ബാങ്ക് പുറപ്പെടുവിച്ച ഉത്തരവുകള്‍ പിന്‍വലിക്കുക, വനിതാ സംവരണ ബില്‍ പാസാക്കാതിരിക്കുക, ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് സഖ്യത്തിന് തയ്യാറാവുക തുടങ്ങിയ ആവശ്യവും അവര്‍ ഉന്നയിക്കുകയുണ്ടായി. ദേശീയതാല്‍പ്പര്യത്തിന്റെ മറവില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി എടുത്തുവരുന്ന നിലപാടിനു വിരുദ്ധമായി ആണവകരാറിനെ അനുകൂലിക്കുന്ന സമാജ്‌വാദി പാര്‍ടിയുടെ യഥാര്‍ഥ താല്‍പ്പര്യം മേല്‍പ്പറഞ്ഞവയാണെന്നു വ്യക്തം.

ഇനി ഇവരൊക്കെകൂടി ഉണ്ടാക്കുവാന്‍ പോകുന്ന ഭാവിയെപ്പറ്റി എഴുതി സമയം കളയേണ്ടല്ലോ..ഇതിനെയൊക്കെയാണ് “സമാജ് വാദി പാര്‍ട്ടി ഗൂഢശ്രമം തകര്‍ത്തു” എന്ന ഉള്ളുപൊള്ളയായ കവലപ്രസംഗശൈലിയില്‍ താങ്കള്‍ ഉയര്‍ത്തുന്നത്..കഷ്ടേ....

“ആണവക്കരാര്‍ തങ്ങള്‍ക്കിഷ്ടമല്ല എന്ന് ഇടത് പക്ഷം പറയുമ്പോള്‍ തങ്ങള്‍ക്കത് ഇഷ്ടമാണെന്ന് പറയാന്‍ മറ്റുള്ളവര്‍ക്കും അവകാശമുണ്ട് . തീരുമാനങ്ങള്‍ ഭൂരിപക്ഷപ്രകാരം നടപ്പിലാവും . അതാണ് ജനാധിപത്യം . ഈ ശൈലി അംഗീകരിക്കാന്‍ ഇടത് പക്ഷം ബാധ്യസ്ഥമാണ് , സര്‍ക്കാറിന്റെ ഭാഗമായാലും അല്ല്ലെങ്കിലും” . ആണവക്കരാര്‍ ഇഷ്ടമല്ല എന്നല്ല ഇടത്പക്ഷം പറയുന്നത്. ഇഷ്ടാനിഷ്ടങ്ങള്‍ക്ക് ഇതില്‍ യാതൊരു പ്രസക്തിയും ഇല്ല. കാര്യകാരണ സഹിതം കരാര്‍ എന്തുകൊണ്ട് രാജ്യത്തിനാപത്ത് എന്ന് വിശദീകരിച്ചുകൊണ്ടു തന്നെയാണവര്‍ അതിനെ എതിര്‍ക്കുന്നത്. താങ്കള്‍ ഒന്നും വായിക്കുകയോ പഠിക്കുകയോ ചെയ്യാത്തതിനു അവരെന്തു പിഴച്ചു? താങ്കള്‍ക്കതൊന്നും അറിയേണ്ട കാര്യമില്ലല്ലോ? അതൊക്കെ പഠിക്കാന്‍ ഇദഗ്ദന്മാരെ ഏല്‍പ്പിച്ചിരിക്കുകയാണല്ലോ? മാര്‍ക്സിസ്റ്റുകളെ തെറി വിളിക്കുവാന്‍ മാത്രം വേറെ ഒരു വിദഗ്ദന്റെയും ആവശ്യമില്ലല്ലോ?

ഒരു കാര്യം ഇവിടെ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഇടതുപക്ഷത്തിനു ഇന്ത്യയില്‍ വലിയ ശക്തിയൊന്നുമില്ല. എങ്കിലും ജനജീവിതത്തെ ബാധിക്കുന്ന നയരൂപീകരണത്തില്‍ സാധാരണക്കാരുടെ ജീവത്തായ പ്രശ്നങ്ങള്‍ അവര്‍ ഉയര്‍ത്തിയിട്ടില്ല എന്നു പറയണമെങ്കില്‍ ഒരാള്‍ക്ക് രാഷ്ട്രീയമായ തിമിരം ബാധിച്ചിട്ടുണ്ടാവണം.

യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു പതനത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതില്‍ കോണ്‍ഗ്രസ്സിനുള്ള പങ്ക് താങ്കള്‍ കാണുന്നില്ല. 61 ഇടതു പക്ഷ എം പി മാരുള്ളതില്‍ 54 ഉം കോണ്‍ഗ്രസ്സുകാരെ പരാജയപ്പെടുത്തിയാണ് ലോക്‍സഭയില്‍ എത്തിയതെങ്കിലും രാഷ്ട്ര താല്‍പ്പര്യം മുന്‍‌നിറുത്തിയാണ് ഒരു കോമണ്‍ മിനിമം പ്രോഗ്രാമിന്റെ അടിസ്ഥാനത്തില്‍ യൂപിഎ സര്‍ക്കാരിനവര്‍ പിന്തുണ നല്‍കിയത്. ഇടത്-യൂപിഎ സംയുക്ത കമ്മിറ്റിയുടെ തീരുമാനം വരാതെ ആണവകരാറില്‍ മുന്നോട്ട് പോകില്ല എന്ന് വാഗ്ദാനം ലംഘിച്ചതാരാണിവിടെ?

അവസാനമായി ഒരു വാക്ക്, ഈ ജനകീയജനാധിപത്യവിപ്ലവം എന്നാലെന്തെന്ന് ആണവക്കരാരിനെ അനുകൂലിക്കുന്ന താങ്കള്‍ ഒന്നു പഠിപ്പിച്ചുതരുമോ? എവിടെയാണതിലെ പിഴവുകള്‍ എന്നതും..ചുമ്മാ വലിയ വലിയ വാക്കുകള്‍ എടുത്തുപയോഗിച്ച് മനുഷ്യനെ പേടിപ്പിക്കാതെ സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയില്‍ എഴുതണേ..താങ്കള്‍ ഒരു പഴയ മാക്സിസ്റ്റായതുകൊണ്ടും “കൂലി ,വില, ലാഭം” തുടങ്ങിയ പ്രൌഢ രചനകള്‍ സ്വായത്തമാക്കിയതിനുശേഷം മാര്‍ക്സിസ്റ്റായ വ്യക്തിയായതിനാലുമാണീ അപേക്ഷ. സദയം കനിയണേ..ക്വിറ്റ് ഇന്ത്യാ സമരവും രണ്ടാം ലോകമഹായുദ്ധവുമൊക്കെക്കഴിഞ് പതിറ്റാണ്ടുകള്‍ക്ക് ശേഷം കമ്യൂണിസ്റ്റ് ആയ താങ്കള്‍ക്ക് എവിടെ വച്ചാണ് മാക്സിസത്തില്‍ സ്പെല്ലിങ് മിസ്റ്റേക്കുകള്‍ കണ്ടത്താനായത് എന്നു കൂടി വിശദീകരിച്ച് എഴുതിയാല്‍ നന്ന്. പിന്നെ “സി.പി.ഐ.ക്ക് ആ അസ്ക്യതയില്ല .“എന്ന് ജനകീയജനാധിപത്യത്തെക്കുറിച്ച് പറയുന്നതിന്റെ കൂട്ടത്തില്‍ പറയുന്നത് അവരുടെ പരിപാടി വായിച്ചിട്ടാണോ? ദേശീയ ജനാധിപത്യവിപ്ലവം എന്ന വാക്ക് കേട്ടിട്ടുണ്ടോ? ആ വരികളിലൂടെ സി.പി.ഐയെ ഇകഴ്ത്തുകയോ പുകഴ്ത്തുകയോ ചെയ്യുന്നത്?

സമയമുണ്ടെങ്കില്‍ ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളെ താരതമ്യം ചെയ്ത് ഒരു പോസ്റ്റിടൂ..താങ്കള്‍ അതില്‍ ഏതിനെ അനുകൂലിക്കുന്നു എന്നും സൂചിപ്പിക്കൂ..നമുക്ക് ചര്‍ച്ചയാകാം ..താങ്കളുടെ വെല്ലുവിളി സ്വീകരിക്കുന്നു.

പിന്നെ ഇടതു നിലപാടിനെക്കുറിച്ച് അറിവില്ലായ്മ മൂലമാണ് താങ്കള്‍ ഇങ്ങനെയൊക്കെ അന്ധമായ ഇടതു വിരോധം പ്രചരിപ്പിക്കുന്നതെങ്കില്‍, ഇതൊക്കെ ഒന്നു വായിച്ചു നോക്കൂ.

1) ഇതും
2) ഇതും
3) ഇതും
4) ഇതും

ramachandran said...

2007 നവമ്പര്‍ 28 നാണ് ലോകസഭയില്‍ ചര്‍ച്ച നടന്നത്.

Unknown said...

ഇതു വായിച്ചിട്ട്‌ രണ്ടുകാര്യം മനസ്സിലായി.

(1) ജീവിതത്തിൽ ഒരിക്കലെങ്കിലും ചെങ്കൊടി കൈകൊണ്ടുതൊട്ടിട്ടുള്ളവർ പിന്നീട്‌ എന്തെങ്കിലും കാരണവശാൽ ഇടതുവിമർശകരായി മാറിയാൽ - വാക്കുകൾക്ക്‌ വല്ലാത്ത മൂർച്ചയായിരിക്കും.

(2) മൊത്തം 540-ൽ‌പ്പരം ലോക്‌സഭാമണ്ഡലങ്ങളുള്ളതിൽ കഴിഞ്ഞ 12 വർഷങ്ങൾക്കിടെ ബി.ജെ.പി. ഒരിക്കലെങ്കിലും വിജയിച്ചിട്ടുള്ള മണ്ഡലങ്ങളുടെ എണ്ണം മുന്നൂറിനു തൊട്ടു താഴെ വരും. പകുതിയിലും വളരെ മുകളിൽ. ചെറിയ മാർജിനുകളിൽ നഷ്ടപ്പെട്ടിട്ടുള്ളവ വേറേയും. കഴിഞ്ഞ രണ്ടുദശകങ്ങൾക്കുള്ളിൽ എന്തുകൊണ്ടാണവർക്ക്‌ ദേശീയരാഷ്ട്രീയത്തിലെ ഒരു പ്രബലകക്ഷിയായി വളരാൻ കഴിഞ്ഞത്‌ എന്നതേപ്പറ്റി അവരെ എതിർക്കുന്നവർക്ക്‌ ഇപ്പോളും കാര്യമായ പിടിയൊന്നുമില്ല. വർഗ്ഗീയത - ഫാഷിസം - മുതലായ വാക്കുകൾക്കു ചുറ്റും മാത്രമാണ് ഇപ്പോളും അവരുടെ കറക്കം.

Unknown said...

മിസ്റ്റര്‍ രാമചന്ദ്രന്റെ കമന്റ് വായിച്ചു .

തൊഴിലാളി വര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ മാത്രമേ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ മുന്നോടിയായി നടക്കേണ്ടുന്ന ജനാധിപത്യവിപ്ലവം പൂര്‍ത്തീകരിക്കാവൂ എന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി പരിപാടി . അതിന്റെ പേര് ജനകീയ ജനാധിപത്യ വിപ്ലവം .അതായത് പച്ചയായി പറഞ്ഞാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് മറ്റുള്ള പാര്‍ട്ടികളെ അപേക്ഷിച്ച് കൂടുതല്‍ സീറ്റ് പാര്‍ലമെന്റില്‍ ഉണ്ടെങ്കില്‍ മാത്രമേ അത് ഒരു കൂട്ടുകക്ഷി മന്ത്രി സഭയില്‍ പങ്ക് ചേരൂ . അത് കൊണ്ടാണ് ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കാമെന്ന നിര്‍ദ്ദേശം അന്ന് സി.പി.എം. തള്ളിയത് . അന്നത്തെ പാര്‍ട്ടിയുടെ ആ തീരുമാനത്തെ ഏറ്റവും പുച്ഛിച്ചത് പിന്നീട് ജ്യോതി ബസു തന്നെയാണ് “അതൊരു ഹിമാലയന്‍ ബ്ലണ്ടര്‍ ആയിരുന്നു” എന്ന സുപ്രസിദ്ധ വാക്യത്തിലൂടെ .

രാമചന്ദ്രന്‍ ആത്മാര്‍ഥതയുള്ള ഒരു സി.പി.എം അനുഭാവിയോ മെമ്പറോ ആണെങ്കില്‍ ആദ്യം തര്‍ക്കിക്കേണ്ടത് ജ്യോതി ബസുവിനോടായിരുന്നു .

ജനാധിപത്യവിപ്ലവം ബൂര്‍ഷ്വകളുടെ നേതൃത്വത്തിലായാലും ആവാം എന്നത് സി.പി.ഐ. പരിപാടി . അതിന്റെ പേര് ദേശീയജനാധിപത്യ വിപ്ലവം . പച്ചയായി പറഞ്ഞാല്‍ ഏത് മുന്നണി സര്‍ക്കാറിലും കൂട്ട് ചേരാന്‍ അവര്‍ക്ക് തടസ്സമില്ല . ആ പാര്‍ട്ടിയുടെ പരിപാടിയുടെ ആനുകൂല്യം ഉപയോഗിച്ചു കൊണ്ടാണ് മുന്‍പ് ഇന്ദ്രജിത്ത് ഗുപ്ത കേന്ദ്രത്തില്‍ കേബിനറ്റ് മന്ത്രി ആയത് . സി.പി.ഐ.ക്ക് അസ്ക്യതയില്ല എന്ന എന്റെ പ്രയോഗം ആ അര്‍ഥത്തിലാണ് .

മാര്‍ക്സിസ്റ്റ് പാര്‍ട്ടി പരിപാടിയുടെ സാങ്കേതികത നിമിത്തം അവര്‍ക്ക് ഒരിക്കലും മൂന്ന് സംസ്ഥാനങ്ങളിലൊഴികെ മറ്റ് ഒരു സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണത്തില്‍ പങ്ക് എടുക്കാന്‍ കഴിയില്ല . അത് മാറ്റണം എന്ന് പറയാന്‍ എനിക്ക് അവകാശമുണ്ട് . കാരണം ഏത് പൊതു സംഘടനയും ഒരുത്തന്റെയും തറവാട്ട് സ്വത്തല്ല . ഏതൊരുത്തനും അതില്‍ അംഗമോ അനുഭാവിയോ ആകാമെന്നേയുള്ളൂ . ഈ അവകാശം ഉപയോഗപ്പെടുത്തിത്തന്നെയാണ് സി.പി.എമ്മും ലോകത്തിലുള്ള സര്‍വ്വതിനേയും വിമര്‍ശിക്കുന്നതും . പിന്നെ പരിപാടി മാറ്റുന്നത് ആ പാര്‍ട്ടിയുടെ സൌകര്യം . ആണവക്കരാര്‍ കണ്ടില്ലേ അത് നടപ്പാക്കുന്നത് കോണ്‍ഗ്രസ്സിന്റെയും സഖ്യകക്ഷികളുടെയും സൌകര്യം . അതില്‍ എതിര്‍പ്പുള്ളവര്‍ അതങ്ങ് സഹിച്ചേക്കണം . പരിപാടി മാറ്റിയില്ലെങ്കില്‍ ഞാനങ്ങ് സഹിക്കണം . അത്രേയുള്ളൂ .

വിപ്ലവം എങ്ങനെ എപ്പോള്‍ നടത്തണം എന്നതൊക്കെ കമ്മ്യൂണിസ്റ്റുകളുടെ കാര്യമാണ് . ഇനി ലോകത്ത് എവിടെയും ഒരിക്കലും കമ്മ്യൂണിസ്റ്റുകള്‍ക്ക് സായുധവിപ്ലവം പോയിട്ട് സാദാ വിപ്ലവം പോലും നടത്താന്‍ കഴിയില്ലെന്നും, സോഷ്യലിസം പോലും മനുഷ്യന്റെ ജന്മസഹജമായ സ്വാര്‍ത്ഥതയും ആക്രമണവാസനയും നിമിത്തം ഭൂമിയില്‍ മന്‍ഷ്യന്‍ ഉള്ള കാലത്തോളം പ്രായോഗികമല്ലെന്നും കരുതുന്ന എനിക്ക് വിപ്ലവത്തെ കുറിച്ച് ഒന്നും ചര്‍ച്ച ചെയ്യാന്‍ കഴിയില്ല . അത് കമ്മ്യൂ. ഗ്രൂപ്പുകള്‍ നടത്തിയാല്‍ മതി .

ഒരു വ്യക്തിയുടെ ഭാവി പ്രവചനാതീതമായി അനിശ്ചിതത്വം നിറഞ്ഞത് പോലെ തന്നെയാണ് ഒരു രാജ്യത്തിന്റെയും ഭാവി . വര്‍ത്തമാന കാല ഇന്ത്യയില്‍ കൂട്ടുകക്ഷി ഭരണം ഒരു യാഥാര്‍ഥ്യമായി . നാളെ എന്ത് എന്ന് നാളെയേ തീരുമാനമാകൂ . സി.പി.എം . അതിന്റെ വരട്ടുതത്വവാദങ്ങളില്‍ നിന്ന് മോചിതമായാല്‍ ഇന്ത്യയിലെ നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ അതിന് മതേതരപരമായ ശക്തികള്‍ക്ക് ഊര്‍ജ്ജം പകരാന്‍ കഴിയുമല്ലോ എന്നത് മര്‍ക്സിസ്റ്റല്ലാത്ത എന്റെ ചിന്തയാണ് . മാര്‍ക്സിസ്റ്റ് പാര്‍ട്ടി മാറണമെന്നത് മാര്‍ക്സിസ്റ്റുകാരല്ല്ലാത്ത എല്ലാവരുടേയും അഭിപ്രായമാണ് . ഞങ്ങള്‍ മാറേണ്ട ആവശ്യമില്ല , ഞങ്ങളാണ് ശരി എന്ന് തീര്‍ച്ച മാര്‍ക്സിസ്റ്റുകള്‍ക്കും ഉറച്ചു നില്‍ക്കാം . അപ്പോള്‍ ഏത് ശരി എന്ന് കാലം തീരുമാനിക്കും .

മിസ്റ്റര്‍ രാമചന്ദ്രനെ ഒരിക്കല്‍ ഞാന്‍ എന്റെ ബ്ലോഗില്‍ എനിക്ക് അനഭിമതനായ സന്ദര്‍ശകനായി പ്രഖ്യാപിച്ചതാണ് . കാരണം വ്യക്തിപരമായ പരിഹാസ ശൈലിയിലേ അയാള്‍ക്ക് ഇടപെടാന്‍ കഴിയൂ . എനിക്കാണെങ്കില്‍ ആശയങ്ങളേയും സംഘടനകളേയും മാത്രമേ വിമര്‍ശിക്കാ‍ന്‍ കഴിയൂ . വ്യക്തിയെ അധിക്ഷേപിക്കുക എന്റെ രീതിയല്ല . രാമചന്ദ്രന്റെ നിലവാരത്തിലേക്ക് താഴാന്‍ എനിക്ക് കഴിയില്ല . എന്ന് വെച്ച് രാമചന്ദ്രന്‍ ഏറ്റവും മോശം എന്നര്‍ത്ഥമില്ല . മാര്‍ക്സിസ്റ്റുകളുടെ പ്രവര്‍ത്തനശൈലിയും അവര്‍ മുദ്രാവാക്യം വിളിക്കുന്നതില്‍ ഉപയോഗിക്കുന്ന വാക്കുകളും എല്ലാവര്‍ക്കും അറിയാം . അത്തരം ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായ വ്യക്തി എന്ന നിലയില്‍ രാമചന്ദ്രനില്‍ നിന്ന് മാന്യമായ വാക്കുകള്‍ പ്രതീക്ഷിക്കാന്‍ കഴിയില്ല .

പക്ഷെ രാമചന്ദ്രന്‍ ഒന്നോര്‍ക്കണം . ഞങ്ങള്‍ കണ്ണൂര്‍കാര്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അനുഭാവികളല്ലാത്തവര്‍ അവിടെ ജീവിയ്ക്കുന്നത് ഏത് നിമിഷവും മാര്‍ക്സിസ്റ്റുകളാല്‍ ആക്രമിക്കപ്പെട്ടേക്കാം എന്ന ഭീതിയില്‍ തന്നെയാണ് . എന്നിട്ടും അവിടെ മറ്റ് പാര്‍ട്ടിക്കാരും ഒരു പാര്‍ട്ടിയിലും പെടാത്തവരും ഉണ്ട് . ആക്രമിക്കുന്നവരാണ് ഭീരുക്കള്‍ . ആക്രമണങ്ങളെ നേരിടുന്നവരാണ് ധീരന്മാര്‍ . ആ അര്‍ഥത്തില്‍ മാര്‍ക്സിസ്റ്റുകളെ ഭീ‍രുക്കളായേ ഞാന്‍ കണ്ടിട്ടുള്ളൂ . അടിയന്തരാവസ്ഥയില്‍ സാക്ഷാല്‍ പിണറായി പഞ്ചായത്തില്‍ പോലും ഞാനത് നേരിട്ട് കണ്ടിട്ടുണ്ട് .

രാമചന്ദ്രന്റെ വ്യക്തിപരമായ കൂടുതല്‍ വിവരങ്ങളൊന്നും നെറ്റില്‍ ലഭ്യമല്ല . അഥവാ അങ്ങനെ ലഭ്യമായാലും ഞാന്‍ വ്യക്തിപരമായ പരാമര്‍ശങ്ങളൊന്നും നടത്താന്‍ തയ്യാറാവുകയില്ല . ഏതായാലും രാമചന്ദ്രന്‍ വെറുമൊരു അനോണിയല്ലെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട് .

അത്കൊണ്ട് വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കില്‍ നമുക്ക് സംവദിക്കാം . മറിച്ചാണെങ്കില്‍ വെറുതെ ടൈപ്പ് ചെയ്ത് സമയം കളയണ്ട . ചില അനോണി വീരന്മാര്‍ ചെയ്യുന്ന പോലെ സ്വന്തം ബ്ലോഗില്‍ എനിക്കെതിരെ തെറിപ്പോസ്റ്റ് ഇട്ടാല്‍ മതി .

Mr. K# said...

"ആണവ കരാറിന്റെ ഗുണദോഷത്തേക്കുറിച്ചു ചര്‍ച്ച ചെയ്യുക എന്നതിനുപരി "ഇടതുകളെ" ഒതുക്കുക എന്ന ജീവിത ദൌത്യം...."

ആണവകരാറിന്റെ ഗുണദോഷങ്ങളന്വേഷിച്ചിട്ടാണല്ലേ ഇടതന്മാര്‍ കരാറിനെ എതിര്ക്കുന്നത്? അധികം പഴയതല്ലാത്ത ഒരു വാര്ത്ത കൂടി ഇവിടെ.

ആണവകരാറിനെതിരേ സി.പി.ഐ: ഇന്ത്യയെ കൂട്ടുപിടിച്ച് ചൈനയെ തകര്ക്കാനുള്ള നീക്കമെന്ന് ബര്ദാന്‍ - June 15 2008 - മംഗളം പത്രക്ലിപ്പിങ്ങ് ഇവിടെ. http://koosism-exposed.blogspot.com/2008/06/blog-post.html

Unknown said...

കുതിരവട്ടനോട് : ആണവക്കരാറിനെ സംബന്ധിച്ച് ഇടത് പക്ഷങ്ങള്‍ക്കുള്ള ആശങ്കയും , ഭയവും, വിയോജിപ്പും, വെറുപ്പും എല്ലാം ഇന്ത്യ അമേരിക്കയുടെ സഖ്യകക്ഷിയോ മറ്റോ ആയിപ്പോകുമെന്നാണ്. ഇന്നത്തെ മാറിയ ലോകത്ത് ഏറ്റവും വലിയ രണ്ട് ജനാധിപത്യരാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയും . അത് കൊണ്ട് തന്നെ ഈ ഇരു രാജ്യങ്ങളും പരസ്പര സൌഹൃദവും സഹകരണവും പങ്ക് വെക്കുന്നതില്‍ തെറ്റില്ല എന്നതാണ് സമകാലിക സത്യം . ഇത് ഇടത് പക്ഷങ്ങള്‍ക്ക് ദഹിക്കുകയില്ല . അവര്‍ മുറവിളി കൂട്ടുന്നു എന്നേയുള്ളൂ . പിന്നെ അങ്ങനെ അമേരിക്കയെ എതിര്‍ക്കുമ്പോള്‍ മുസ്ലീമിങ്ങളുടെ പ്രീതി പിടിച്ചു പറ്റി അവരുടെ വോട്ട് നേടാമെന്നും കണക്ക് കൂട്ടുന്നു . എങ്ങനെ കൂട്ടിയാലും കിഴിച്ചാലും ബംഗാളിലും ത്രിപുരയിലും സ്ഥിരമായും കേരളത്തില്‍ ഒന്നിടവിട്ടും ഭരിക്കാമെന്നേയുള്ളൂ . അല്ലാതെ സോഷ്യലിസം നടപ്പാക്കാനൊന്നും കഴിയില്ല . ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുമോ എന്ന് പറഞ്ഞ പോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലോകത്ത് നിന്ന് പതുക്കെ അപ്രത്യക്ഷമാവുന്നത് അവര്‍ക്ക് മനസ്സിലാകുന്നില്ല്ല . ഇത് പറയുമ്പോള്‍ കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയില്‍ സന്തോഷിക്കുന്നവര്‍ എന്ന് നമ്മെ നോക്കി പറയും . പക്ഷെ കമ്മ്യൂണിസത്തെ തകര്‍ത്തത് കമ്മ്യൂണിസ്റ്റ് വിരുദ്ധരല്ല . സ്വന്തം കൈയ്യിലിരുപ്പ് കൊണ്ട് കമ്മ്യൂണിസ്റ്റുകള്‍ തന്നെയാണ് സ്വയം തകരുന്നത് . പിന്നെ എന്ത് കൊണ്ട് കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ ഉണ്ടാവുന്നു എന്ന് ഇപ്പോഴും സ്റ്റാലിന്റെ പടം ഭിത്തികളില്‍ തൂക്കി ആരാധിക്കുന്നവര്‍ക്ക് മനസ്സിലാവുകയില്ല . നല്ലതേ കാലത്തെ അതിജീവിയ്ക്കൂ . ഫാസിസത്തേക്കാളും നാസിസത്തെക്കാളും വിപല്‍ക്കരമായിരുന്നു കമ്മ്യൂണിസം എന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട് . അത് കൊണ്ട് തന്നെ ഫാസിസത്തിനും നാസിസത്തിനും നേരിട്ട ഗതി കമ്മ്യൂണിസത്തിനും വന്നേ പറ്റൂ . മാര്‍ക്സിസം മഹത്തായ ദര്‍ശനം എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല . മാര്‍ക്സിസം കമ്മ്യൂണിസ്റ്റുകളുടെ കൈയില്‍ കിട്ടിയപ്പോല്‍ അവര്‍ക്ക് നിഷ്ടൂരമായ സര്‍വ്വാധിപത്യം സ്ഥാപിക്കാനുള്ള ഉപകരണമായി അത് . മാര്‍ക്സിസം വേറെ , കമ്മ്യൂണിസം വേറെ . ആദ്യത്തേത് മനുഷ്യരാശിക്ക് ഒരു നല്ല ലോകം സൃഷ്ടിക്കാനുള്ള മാര്‍ഗ്ഗരേഖ, മറ്റേത് എന്ത് വൃത്തികെട്ട വഴിയിലൂടെയും സര്‍വ്വാധിപത്യം സ്ഥാപിക്കാനുള്ള കുതന്ത്രം . ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടതുണ്ട് . കമ്മ്യൂണിസം തകരും , അല്ല മിക്കവാറും തകര്‍ന്നു . മാര്‍ക്സിസം അവിടെ ബാക്കിയുണ്ട് ,മറ്റനേകം ദര്‍ശനങ്ങളെ പോലെ . വേണമെങ്കില്‍ മനുഷ്യന് ഉപയോഗപ്പെടുത്താം എന്ന് മാത്രം .

Unknown said...

എന്തുകൊണ്ടാണ് ബി.ജെ.പി.ക്ക് ദേശീയരാഷ്ട്രീയത്തിലെ ഒരു പ്രബലകക്ഷിയായി വളരാൻ കഴിഞ്ഞത്‌ എന്നതേപ്പറ്റി അവരെ എതിർക്കുന്നവർക്ക്‌ ഇപ്പോളും കാര്യമായ പിടിയൊന്നുമില്ല. നകുലന്റെ ഈ വാദം തീര്‍ത്തും ശരിയല്ല. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ്സിനെതിരെ കുപ്രചരണങ്ങള്‍ നടത്തിയും , ജനങ്ങളുടെ ദാരിദ്ര്യം , ഭാഷാപരവും പ്രാദേശിക മനോഭാവം പോലുള്ള വൈകാരിക പ്രശ്നങ്ങള്‍ മുതലെടുത്തും നിഷേധാത്മക രാഷ്ട്രീയം കളിച്ചും അവസരവാദ മുന്നണികള്‍ ഉണ്ടാക്കിയും സംസ്ഥാനങ്ങളിലും ദേശീയാടിസ്ഥാനത്തിലും പാര്‍ട്ടികള്‍ വളരുകയും തളരുകയും ചെയ്തിട്ടുണ്ട് . നിഷ്പക്ഷമതികളായ ചരിത്ര വിദ്യാര്‍ത്ഥികള്‍ പഠനവിഷയമാക്കേണ്ട ഒരു സംഗതിയാണത് . ബി.ജെ.പി.യുടെ വളര്‍ച്ച അതായത് അവര്‍ വളര്‍ന്നിട്ടുണ്ടെങ്കില്‍ അത് മൂല്യാധിഷ്ടിതരാഷ്ട്രീയം കൈകാര്യം ചെയ്തിട്ടല്ല എന്ന് നിസ്സംശയം പറയാന്‍ കഴിയും . പിന്നെ സ്വാതന്ത്ര്യാനന്തര രാഷ്ട്രീയം കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കുക എന്ന തന്ത്രത്തിലേക്ക് മാറിയപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടിയുള്ള ശ്രമത്തില്‍ കോണ്‍ഗ്രസ്സും ഒരു പാട് ദുഷിച്ചു പോയിട്ടുണ്ട് . ഇന്നും ബി.ജെ.പി.ക്ക് നിഷ്പക്ഷമതികളെ ആകര്‍ഷിക്കാന്‍ പോന്ന മുദ്രാവാക്യങ്ങളോ പ്രവര്‍ത്തനശൈലിയോ ഇല്ല. ഹിന്ദു വികാരം ഒഴികെ . ഇനിയും ബി.ജെ.പി.ക്ക് ഇവിടെ വളരണമെങ്കില്‍ ഇസ്ലാം മതമൌലിക വാദികളുടെ സഹായവും മതേതര പാര്‍ട്ടികള്‍ എന്നു പറയുന്നവരുടെ മുസ്ലീം പ്രീണനം എന്ന ശൈലിയും അപരിമിതമായി ലഭിക്കണം . ഇന്ത്യയില്‍ ഇസ്ലാം മതമൌലിക വാദം നിശ്ശേഷം ഇല്ലാതാവുകയും , ഇവിടെയുള്ള മതേതര പാര്‍ട്ടികള്‍ യഥാര്‍ഥ മതേതരത്വം എന്തെന്ന് തിരിച്ചറിഞ്ഞ് അത്തരം ഒരു പ്രവര്‍ത്തനശൈലി ആവിഷ്കരിക്കുകയും ചെയ്യുമായിരുന്നെങ്കില്‍ ബി.ജെ.പി.യുടെ നിലനില്‍പ്പ് കാറ്റ് പോയ ബലൂണ്‍ പോലെയാവും . പക്ഷെ ദൈവം(എന്റെ വിശ്വാസമല്ല കേട്ടോ)സഹായിച്ച് ഇസ്ലാം മൌലിക വാദം ഇല്ലാത്താവാനോ മതേതരപ്പാര്‍ട്ടികള്‍ പ്രീണനശൈലി ഉപേക്ഷിക്കാനോ സാധ്യത കാണുന്നില്ല . ആയതിനാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ തന്നെ ബി.ജെ.പി . ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയാലും ആശ്ചര്യപ്പെടാനില്ല . അതൊന്നും ബി.ജെ.പി. എന്ന പാര്‍ട്ടിയുടെ മേന്മയോ മികവോ ആയി നകുലന്‍ പോലും മന്‍സ്സിലാക്കുകയില്ല .

അനില്‍@ബ്ലോഗ് // anil said...

ഹാ കഷ്ടം !!
എന്നല്ലതെ എന്തുപറയാന്‍?
തീവ്രമായ ഇടതുപക്ഷ വിരൊധം മാത്രമാണു ഈ പൊസ്റ്റ് ഇല്‍ കാ‍ണാനാവുന്ന എക വികാരം.
“ഇക്കാര്യത്തില്‍ ബി.ജെ.പി.യും ഇടതുകളും ഫലത്തില്‍ ഒരേ ചേരിയിലാണ്.“
ഒരൊ വാചകം എടുത്തുള്ള പരിശൊധനയല്ല, എങ്കിലും ചൂണ്ടിക്കാണിക്കട്ടെ, ആണവ കരാര്‍ ഇന്ത്യക്കു ആവശ്യമാനെന്നതാണു ബി.ജെ.പി. നിലപാടു.അവര്‍ അതു വ്യക്തമാക്കിയതുമാണു.
പൊകട്ടെ, കൊണ്‍ഗ്രസ്സിന്റെ ഇന്നത്തെ തകര്‍ച്ചക്കു കാരണമെന്താണ്?പഴയ ഇന്ത്യന്‍ നാഷനല്‍ കൊണ്‍ഗ്രെസ്സ് ന്റെ പ്രേത ബാധയുണ്ടെന്ന അവകാശവാദം മാത്രമല്ലതെ അവര്‍ക്കു എന്താണു പ്രത്യയശസ്ത്രപരമായി അടിസ്താനമുല്ലതു?
കെവലം വ്യക്തികളെയൊ കുടുംബങ്ങളെയൊ കെന്ദ്രബിന്ദുവാക്കി, വ്യക്തിപൂജ മാത്രം അടിസ്താനമാക്കി ഒരു പ്രസ്ഥാനത്തിനു അധികകാലം പിടിച്ചുനില്‍ക്കാനവില്ല.എല്ലാ സംസ്ഥാനങ്ങളിലുമുള്ള നെത്ര്രുനിരയിലുള്ള വ്യക്തികള്‍ മുഴുവന്‍ പലകാരണങ്ങളാല്‍ പുറത്തു പൊയി.മറ്റുചില നെതാക്കളാകട്ടെ, വിധിയുടെ വിളിയില്‍ ഇഹലൊക വാസം വെടിഞ്ഞു.കൂനിന്മ്മെല്‍ കുരുവായി സോണിയാ ഗാന്ധിയുടെ രംഗപ്രവേശം കൂടിയായപ്പൊള്‍ പൂര്‍ണ്ണം.തുറന്ന പുസ്തകമായി എല്ലാം മുന്നില്‍ നില്‍ക്കയല്ലെ, നൊക്കിക്കാണാമല്ലൊ. ചരിത്രത്തിലാദ്യമായി സംഘടനാ നേതാക്കളെ കണ്ടെത്താന്‍ പരീക്ഷ നടത്തിയ ക്രെടിറ്റും നിങ്ങല്‍ള്‍ക്കു തന്നെ.ഉപജാപകവ്രുന്ദവുമായി പടക്കിറങ്ങിയാല്‍ ഭലം പരാജയം തന്നെയായിരിക്കും. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ബി.ജെ.പി. വരുന്നു എന്നു അലമുറയിട്ടിട്ടു കാര്യമില്ല.
പിന്നെ ബുഷ് സ്ഥാനമൊഴിയാന്‍ പൊകുന്നു എന്ന പരാമര്‍ശം. അമേരിക്ക ഇറാക്കിനെ ആക്രമിക്കുമ്പോള്‍ ബുഷ് നു എത്ര കാലം ബാക്കിയുടായിരുന്നു? അവിടുത്തെ എണ്ണ് മുഴുവന്‍ കൊരിയെടുത്തു സ്വന്തം വീട്ടിലെ കിണ്റ്റില്‍ കൊണ്ടുപൊയി സൂക്ഷിക്കാം എന്നു അങ്ങെര്‍ കരുതിയിരുന്നൊ അവൊ!!
ബുഷ് ഒരു പ്രതിനിധി മാത്രമാണ്, കച്ചവടം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള മൂലധനത്തിന്റെ.
ഇത്തരം ബാലിശമായ പരാമര്‍ശങ്ങല്‍ പൊസ്റ്റ്ന്റെ നിലവാരം കെടുത്തിയെന്നു തന്നെ പറയട്ടെ, ക്ഷമിക്കുക.
ഇനി ഇടതുകക്ഷികളുടെ നിലപാടുകള്‍ , അതൊരു കമന്റു ബോക്സില്‍ പറഞ്ഞുതീര്‍ക്കാന്‍ കഴിയയില്ലെന്നു താങ്കള്‍ക്കുതന്നെ അറിയാമല്ലൊ.
ഇടതുപക്ഷം ഇന്ത്യന്‍ രാഷ്ടീയത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞതിനാലാണു ഞാനും നിങ്ങളും ഇപ്പൊളും സ്വതന്ത്രമായി ബ്ലൊഗ് എഴുതാനിരിക്കുന്നതു.
ഇല്ലയെങ്കില്‍ സംഘപരിവാറിന്‍ ത്രിശ്ശൂലത്താലൊ അല്ലാത്ത പക്ഷം സാമ്രാജ്യത്വത്തിന്‍ സാമ്പത്തിക അടിമത്താത്താലൊ കൊന്നൊടുക്കപ്പെട്ടേനെ. ഇന്ത്യയിലെ പാവങ്ങലുടെ പട്ടിണി മാറ്റുക എന്നതിനേക്കാള്‍ പ്രാമുഖ്യം അണവകരാറിനു നല്‍കുന്ന മന്മൊഹന്‍സിങ് ഒരു പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ പൊലും മത്സരിച്ചിട്ടില്ലാത്ത ഒരു ലോകബാങ്കു ഗുമസ്തനായിരുന്നു എന്ന കാര്യവും വിസ്മരിക്കരുതു.

Unknown said...

അനില്‍ ,പോസ്റ്റിനോടുള്ള വിയോജിപ്പ് എങ്ങനെ പരസ്പര ബഹുമാനത്തോടെയും അന്തസ്സോടെയും എഴുതാമെന്നതിന് നല്ല മാതൃകയായി അനിലിന്റെ കമന്റ് . രാജ്യകാര്യമല്ലേ, നമുക്ക് പുലരുന്നത് വരെ സംസാരിക്കാം . ഒന്നും വ്യക്തിപരമായെടുത്ത് വികാരം കൊള്ളേണ്ട കാര്യമില്ല . അനിലിനെ ഞാന്‍ അഭിനന്ദിക്കുന്നു .

പിന്നെ ആണവക്കരാര്‍, അമേരിക്ക , ഇറാക്ക് , ജനാധിപത്യം തുടങ്ങിയ നിരവധി ദേശീയവും അന്തര്‍ദ്ദേശീയവുമായ കാര്യങ്ങളില്‍ വ്യത്യസ്ഥമായ പല അഭിപ്രായങ്ങളുണ്ട് . അതൊക്കെ ചര്‍ച്ച ചെയ്യുകയുമാവാം . ഇവിടെ പ്രബലമായ ഒരഭിപ്രായം ചിലര്‍ക്കുണ്ട് . ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ ഭാഗമായി നിന്ന് കൊണ്ടേ രാഷ്ട്രീയാഭിപ്രായം പറയാവൂ എന്ന് . എന്നാല്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും വിശ്വസ്തനായ അനുഭാവിയാകാതെയും രാഷ്ട്രീയമായ അഭിപ്രായം വെച്ചുപുലര്‍ത്തുകയും പറയുകയും ആവാം . രാഷ്ട്രീയം എന്നത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ മാത്രം കുത്തകയാണെന്ന് കരുതരുത് .

അനില്‍ പറഞ്ഞതിനെപ്പറ്റി ഞാന്‍ എന്റെ അഭിപ്രായം നാളെ പറയാം .

ആശംസകളോടെ ,

Unknown said...

അനില്‍ , ഞാന്‍ അല്പം കൂടി വിശദീകരിച്ച് ഈ മറുപടി അവസാനിപ്പിക്കുകയാണ്. വേണമെങ്കില്‍ മാന്യത കാത്ത് സുക്ഷിച്ചു കൊണ്ട് വീണ്ടും എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ അതിനനുസരിച്ച് ഞാന്‍ മറുപടി പറയാം . ഇപ്പോഴൊക്കെ നാട്ടില്‍ രാഷ്ട്രീയച്ചര്‍ച്ച തീരെയില്ല . ഒന്ന് പറഞ്ഞ് രണ്ടാമത് കത്തിയോ സൈക്കിള്‍ ചെയിനോ എടുക്കുക എന്നതാണ് സ്വഭാവം . കാരണം രാഷ്ട്രീയം സ്വന്തമായി വിശകലനം ചെയ്യാനോ അവതരിപ്പിക്കനോ കഴിവില്ല, മറ്റൊന്ന് സഹിഷ്ണുത തീരെയുമില്ല . ഞാന്‍ ഇവിടെ എഴുതിയത് നാട്ടില്‍ വെച്ച് നേരില്‍ പറഞ്ഞിരുന്നുവെങ്കില്‍ ഇന്ന് വീണ്ടും പറയാന്‍ ഞാന്‍ ഉണ്ടാകുമായിരുന്നില്ല . അതിനുള്ള കോപ്പൊക്കെ അനിലിന്റെ പാര്‍ട്ടിക്ക് വേണ്ടുവോളമുണ്ട് .

അനിലിന്റെ വാദങ്ങളിലേക്ക് വരാം . ഈ പോസ്റ്റില്‍ ഇടത് പക്ഷവിരോധം ആണ് കാണുന്നത് എന്നാണ് ഒന്നാമത്തെ ആരോപണം . അതെ അതിനെന്താ ഇടത് പക്ഷ വിരോധം ആയിക്കൂടേ ? ഇടതുകാര്‍ മറ്റുള്ളവരുടെ മേലെ പതിവായി ആരോപിക്കുന്ന ഒരു കുറ്റമാണ് കമ്യൂണിസ്റ്റ് വിരോധം ഉള്ളവര്‍ എന്നത് . ഇടത് പക്ഷവിരോധവും കമ്യൂണിസ്റ്റ് വിരോധവും കമ്മ്യൂണിസ്റ്റുകാരനല്ലാത്തവര്‍ക്ക് ആവാം . അത് തെറ്റോ പാപമോ അല്ലെന്ന് ആദ്യം മനസ്സിലാക്കുക . കമ്യൂണിസ്റ്റുകാര്‍ക്ക് എന്തിനോടെല്ലാം വിരോധമുണ്ട് ? കമ്മ്യൂണിസ്റ്റുകാര്‍ കമ്മ്യൂണിസമൊഴികെ മറ്റെല്ലാറ്റിനോടും തീവ്രമായ വിരോധം ഉള്ളവരാണ് . അപ്പോള്‍ കമ്മ്യൂണിസ്റ്റ്കാരോട് മറ്റുള്ളവര്‍ക്കും വിരോധം ഉണ്ടാവുന്നതില്‍ അസ്വാഭാവികത ഒന്നുമില്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട് . 70 കൊല്ലത്തിലധികം കാലം ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നാട് ഭരിച്ചിട്ട് കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ അന്ത്യനാളുകളില്‍ സോവിയറ്റ് നാട്ടില്‍ ആ പാര്‍ട്ടിക്ക് വേണ്ടി ജാഥ നയിക്കാന്‍ പത്ത് ആളുകളെ കിട്ടിയിരുന്നോ ? ബര്‍ലിന്‍ മതില്‍ അവിടത്തെ പൌരന്മാര്‍ നിരന്ന് നിന്ന് ചുറ്റിക കൊണ്ടും ഉരുളന്‍ കല്ലുകള്‍ കൊണ്ടും തകര്‍ക്കുന്ന ദൃശ്യം ടെലിവിഷനുകളില്‍ കണ്ടിരുന്നോ ? ജനങ്ങളുടെ വിരോധം സമ്പാദിക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് ഭരണക്കാര്‍ ഹിറ്റ്ലറേക്കാളും മുസ്സോളിനിയേക്കാളും മുന്നിലായിരുന്നു എന്നതിന്റെ വാചാലമായ തെളിവുകളായിരുന്നു അവ . അതൊക്കെ ചരിത്രത്തിന്റെ ഭാഗമായി കമ്മ്യൂണിസ്റ്റ് വിരുദ്ധരെ സൃഷ്ടിച്ചു കൊണ്ടേയിരിക്കും . പരിതപിച്ചിട്ട് കാര്യമില്ല .

അനിലിനും എനിക്കും ബ്ലോഗ് എഴുതാനുള്ള സ്വാതന്ത്ര്യം കിട്ടുന്നത് ഇടത് പക്ഷത്തിന്റെ ഇടപെടലുകള്‍ നിമിത്തമാണെന്ന കണ്ടുപിടുത്തം മിതമായ ഭാഷയില്‍ പറഞ്ഞാല്‍ കുട്ടിത്തം ആയിപ്പോയി . മാര്‍.പാര്‍ട്ടിക്ക് ഇന്ത്യയിലെവിടെയും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ട് . എന്നാല്‍ സ്വാതന്ത്ര്യം കിട്ടിയിട്ട് 60 കൊല്ലം കഴിഞ്ഞിട്ടും ദേശാഭിമാനി ഒഴികെ മറ്റ് പത്രങ്ങള്‍ക്ക് പ്രവേശനം ഇല്ലാത്ത കമ്മ്യൂ.പഞ്ചായത്തുകള്‍ എന്റെ ജില്ലയിലുണ്ട് . ബ്രിട്ടീഷുകാര്‍ കമ്മ്യൂണിസ്റ്റുകാരുടെ കൈകളിലാണ് ഇന്ത്യയെ ഏല്‍പ്പിച്ചു പോയിരുന്നെങ്കില്‍ അനില്‍ ഇന്ന് ബ്ലോഗ് എഴുതുമായിരുന്നു . ഞാനോ ?


ഇനി കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ കാര്യം . ഞാന്‍ ഒരു പാര്‍ട്ടിക്കാരനല്ലാത്തത് കൊണ്ട് ആ പാര്‍ട്ടിയെക്കുറിച്ച് ആധികാരികമായി ന്യായീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട് . പൌരന്മാര്‍ ഒരു പാര്‍ട്ടിയുടെയും വിശ്വാസികളാവരുത് എന്നതാണ് എന്റെ നയം . പാര്‍ട്ടികളും ,അവകള്‍ക്ക് അംഗങ്ങളും പ്രവര്‍ത്തകരും ആകാം . പൌരന്മാര്‍ രാഷ്ട്രീയം പഠിച്ച് വിശകലനം ചെയ്ത് അപ്പപ്പോള്‍ തെരഞ്ഞെടുപ്പില്‍ മന:സാക്ഷിക്കനുസരിച്ച് വോട്ട് ചെയ്ത് തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കണം . ഇതാണ് ജനാധിപത്യം . അല്ലാതെ ഞാന്‍ ഇന്ന ചിഹ്നത്തിനേ കുത്തൂ എന്നത് പക്വമായ ജനാധിപത്യബോധത്തിന് നിരക്കുന്നതല്ല്ല്ല എന്ന് മാത്രമല്ല ജനാധിപത്യവിരുദ്ധവുമാണ് . ദൌര്‍ഭാഗ്യവശാല്‍ ഈ ജനാധിപത്യ വിരുദ്ധരീതിയാണ് നമ്മുടെ നാട്ടിന്റെ ഇന്നത്തെ ശാപം . എത്ര എളുപ്പത്തിലാണ് രാഷ്ട്രീയ ആള്‍ദൈവങ്ങള്‍ ഉണ്ടാവുന്നതും അവര്‍ സര്‍വ്വ ഐശ്വര്യാഭിവൃദ്ധികളോടെ വാഴുന്നതും . എന്നിട്ട് പാടിനടക്കുന്നത് പട്ടിണിപ്പാവങ്ങളുടെ കദനകഥകളും . പട്ടിണിപ്പാവങ്ങളാണ് ഇവരുടെ പണിയായുധങ്ങള്‍ . പാവങ്ങളുടെ പട്ടിണി മാറിയാല്‍ പിന്നെ പട്ടിണിപ്പാവങ്ങളാവുക ഈ രാഷ്ട്രീയ ആള്‍ദൈവങ്ങളാവും .

പറഞ്ഞു വന്നത് കോണ്‍ഗ്രസ്സിനെപ്പറ്റിയാണല്ലൊ. ഞാന്‍ ചോദിക്കട്ടെ , കോണ്‍ഗ്രസ്സിനെക്കാളും മികച്ച പാര്‍ട്ടിയേതാണ് ഇന്ത്യയില്‍ ? ആ മികവുകള്‍ വിശദീകരിക്കാമോ ? ഇടത് പക്ഷങ്ങളെ വിടുക . അവര്‍ക്ക് ബംഗാളും കേരളവും ത്രിപുരയും നമുക്ക് വിട്ടുകൊടുക്കാം . അപ്പോള്‍ കോണ്‍ഗ്രസ്സിന്റെ മികവുകളും പോരായ്മകളും ഞാനും വിശദീകരിക്കാം . പിന്നെ പാവങ്ങളുടെ പട്ടിണി മാറ്റുന്ന കാര്യം . സ്വാതന്ത്ര്യം കിട്ടിയത് മുതല്‍ പറഞ്ഞുകേള്‍ക്കുന്ന സംഗതിയാണത് . അരിയെവിടേ തുണിയെവിടേ എന്നായിരുന്നു അന്നത്തെ മുദ്രാവാക്യം . ഇന്നോ ? ഉത്തരവാദിത്വങ്ങള്‍ ഒന്നുമില്ലല്ലൊ . ഇങ്ങനെ ചോദ്യങ്ങള്‍ എറിഞ്ഞാല്‍ മതിയല്ലോ . പിന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പട്ടിണി മാറ്റുന്ന കാര്യം അത് ചര്‍വ്വിതചര്‍വ്വണം നടത്തണോ ?

പിന്നെ ത്രിശൂലം , അമേരിക്കന്‍ സാമ്രാജ്യത്വ ഭീഷണി മുതലായവയൊക്കെ ഈ കമ്മ്യുണിസം ഉദ്ദേശിച്ച പോലെ ലോകത്ത് പടര്‍ന്ന് പിടിക്കാത്തത് കൊണ്ട് കമ്മ്യൂണിസ്റ്റുകാര്‍ക്ക് തോന്നുന്ന മാനസിക പരാധീനതകളാണ് അനിലേ . മറ്റാര്‍ക്കും ഇത്തരം സാങ്കല്‍പ്പിക ഭയങ്ങളില്ല എന്ന് തിരിച്ചറിയുക . നിങ്ങള്‍ എത്ര പ്രചരിപ്പിച്ചാലും അത് മറ്റുള്ളവരുടെ മനസ്സില്‍ ഏശുകയുമില്ല . അമേരിക്ക എന്നൊരു രാജ്യം അവിടെയില്ലായിരുന്നുവെങ്കില്‍ ഇന്ന് ലോകത്ത് കമ്മ്യൂണിസ്റ്റ് സര്‍വ്വാധിപത്യം വ്യാപിച്ചു ഈ ഭൂലോകം മൊത്തം ഒരു തടവറ ആയേനേ എന്ന് നെടുവീര്‍പ്പിടുന്നവരാണ് കമ്മ്യൂണിസ്റ്റുകാരല്ലാത്ത ജനാധിപത്യവാദികള്‍ എന്നതാണ് നേര് .

മന്‍‌മോഹന്‍ സിങ്ങിന്റെ കാര്യം . അദ്ദേഹത്തിന് ഇന്ത്യന്‍ ചരിത്രത്തിലുള്ള സ്ഥാനം ഏത് കമ്മ്യൂണിസ്റ്റ് ഭരണാധികാരിയേക്കാളും മികച്ചതായിരിക്കും . ഞാന്‍ കൂടുതല്‍ പറയുന്നില്ല . ഇന്ത്യന്‍ രാഷ്ട്രീയത്തെ ജാതീയത കൊണ്ട് മലീമസമാക്കിയ വി.പി.സിങ്ങ് ആണല്ലോ ഇടത് പക്ഷങ്ങളുടെ മാതൃകാപ്രധാനമന്ത്രി . അത് കാഴ്ചപ്പാടുകളുടെ വൈരുദ്ധ്യമാണ് പറഞ്ഞാല്‍ തീരില്ല .

ഇനിയും ഒരുപാട് പറയാനുണ്ട് . ഞാന്‍ ഏകപക്ഷീയമായി പറഞ്ഞുപോകുന്നത് ശരിയല്ല . ഇടയ്ക്ക് വന്ന് ആരും ശല്യപ്പെടുത്തുന്നില്ലെങ്കില്‍ നമുക്ക് തുടരാം ..

അനില്‍@ബ്ലോഗ് // anil said...

വാദപ്രതിവാദങ്ങല്‍ക്കു വേദിയെന്നനിലയിലല്ല ഞാന്‍ താങ്കലുടെ പൊസ്റ്റില്‍ വന്നതു.ഇതിലൂടെ നമുക്കു പരസ്പരം ബോധവല്‍ക്കരിക്കാനും കഴിയുകയില്ല. എങ്കിലും എന്തെങ്കിലും പറയാതിരുന്നാല്‍ താങ്കളുടെ മരുപടി അംഗീകരിച്ചതായൊ അല്ലെങ്കില്‍ അവഗണിച്ചതായൊ തെറ്റിദ്ധരിക്കപ്പെട്ടെക്കാം.
കണ്ണൂര്‍ മോഡെല്‍ രാക്ഷ്ടീയത്തൊടു എനിക്കു യൊജിപ്പില്ല. പക്ഷെ അതു ആ പ്രദേശത്തിന്റെ മാത്രം പ്രത്യെകതയാണു.മറ്റുള്ളവരുടെ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ അങ്കക്കച്ചചുറ്റി സ്വയം മരണം എറ്റുവാങ്ങുന്ന ചേകവന്മാരുടെ നാടാണതു. രക്തം കണ്ടു അറപ്പുതീര്‍ന്നവര്‍.അതു കെരളത്തിന്റെ പൊതു സ്വഭാവമായി അവതരിപ്പിക്കരുതു.
കമ്മുണിസ്റ്റ് വിരൊധം തെറ്റല്ല, പക്ഷെ നില്‍നില്‍പ്പിനു കമ്മുണിസ്റ്റു വിരൊധം മാത്രം ആശ്രയിക്കുന്നതു തെറ്റുതന്നെയാണു.
പിന്നെ പൌരന്മാരുടെ രാക്ഷ്ട്രീയം.കണ്ണും കാതുമുള്ള വര്‍ പ്രതികരിക്കും, ആ പ്രതികരണം അവനില്‍ അടിസ്താനമായി കിടക്കുന്ന ആശയങ്ങല്‍ അനുസരിച്ചാവണം എന്നാണു എന്റെ അഭിപ്രായം.
അപ്പപ്പൊള്‍ കാണുന്ന വ്യക്തിയുടെ സൌന്ദര്യം നൊക്കി പിതാക്കന്മാരെ മറ്റാനാവില്ലല്ലൊ.
അമേരിക്ക ലൊകത്തിനു ഭീഷണിയല്ല എന്നു പറയുന്നതിനു എനിക്കു മറുപടി ഒന്നുമില്ല.
ഇനി മന്മൊഹന്‍. 1966 യു.എന്‍.ന്റെ ഒരു സാമ്പത്തിക കാര്യ ഉദ്യൊഗസ്തനായാണു അദ്ദേഹം ന്യൂയൊര്‍ക്കില്‍ എത്തുന്നതെന്നാണു എന്റെ ചെറിയ അറിവു.70 കള്‍ മുതല്‍ ഇന്ത്യയുടെ വിവിധ സാമ്പത്തിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ച് നരസിംഹ റാവു വിന്റെ ധനകാര്യമന്ത്രിയായി. അന്നു തുടങ്ങിവച്ച നവ ലിബെറല്‍ സാമ്പത്തിക നയങ്ങള്‍ ഇന്ത്യന്‍ കര്‍ഷകന്റെയും ഇന്ത്യന്‍ സമ്പത് വ്യവസ്ഥയെയും തകര്ത്തു തരിപ്പണമാക്കി.അന്നു ഇതിനെതിരെ ശബ്ദമുയര്‍ത്തിയ ഇടതു കഷികളെ ആരും മുഖവിലക്കെടുത്തില്ല.ആ വ്യക്തിയെ എത്ര മഹത്വവല്‍ക്കരിച്ചാലും താങ്കള്‍ക്കു ഒരു ഇന്ത്യക്കാരെന്ന നിലയില്‍ പരാജയമെ സമ്മാനിക്കൂ.

ഭൂലോകം said...

KPS Anjarakandy said...
സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ്സിനെതിരെ കുപ്രചരണങ്ങള്‍ നടത്തിയും , ജനങ്ങളുടെ ദാരിദ്ര്യം , ഭാഷാപരവും പ്രാദേശിക മനോഭാവം പോലുള്ള വൈകാരിക പ്രശ്നങ്ങള്‍ മുതലെടുത്തും നിഷേധാത്മക രാഷ്ട്രീയം കളിച്ചും അവസരവാദ മുന്നണികള്‍ ഉണ്ടാക്കിയും സംസ്ഥാനങ്ങളിലും ദേശീയാടിസ്ഥാനത്തിലും പാര്‍ട്ടികള്‍ വളരുകയും തളരുകയും ചെയ്തിട്ടുണ്ട് . നിഷ്പക്ഷമതികളായ ചരിത്ര വിദ്യാര്‍ത്ഥികള്‍ പഠനവിഷയമാക്കേണ്ട ഒരു സംഗതിയാണത് . ബി.ജെ.പി.യുടെ വളര്‍ച്ച അതായത് അവര്‍ വളര്‍ന്നിട്ടുണ്ടെങ്കില്‍ അത് മൂല്യാധിഷ്ടിതരാഷ്ട്രീയം കൈകാര്യം ചെയ്തിട്ടല്ല എന്ന് നിസ്സംശയം പറയാന്‍ കഴിയും . പിന്നെ സ്വാതന്ത്ര്യാനന്തര രാഷ്ട്രീയം കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കുക എന്ന തന്ത്രത്തിലേക്ക് മാറിയപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടിയുള്ള ശ്രമത്തില്‍ കോണ്‍ഗ്രസ്സും ഒരു പാട് ദുഷിച്ചു പോയിട്ടുണ്ട് .


ജനങ്ങളുടെ ദാരിദ്ര്യം വെറും വൈകാരിക പ്രശ്ന്മാണെന്നുള്ളതു പോലത്തെ കണ്ടെത്തലുകൽ തന്നെയാണ് കോൺഗ്രസ്സിന്റെ അടിത്തറ ഇളകാൻ കാരണം.

നകുലേട്ടന്റെ ചോദ്യത്തിനു താങ്കൾ കണ്ടെത്തിയ ഉത്തരങ്ങൾ അവരെ പിന്തുണക്കുന്നവർ കാര്യ്ങ്ങൾ മനസ്സിലാക്കാൻ കഴിവില്ലാത്തവരാണെന്ന് അബദ്ധ ധാരണ മൂലമാണ്.

എന്തായാലും ദൽഹിയിൽ ഇപ്പോൽ കോൺഗ്രസ്സും ഇടതും ചേർന്ന് നടത്തുന്നതു പോലത്തെ നാണം കെട്ട കളികൾ ബി ജെ പി ക്കു കൂടുതൽ പിന്തുണക്കരെ ലഭിക്കാൻ ഇടയാക്കും എന്നത് ഒരു വസ്തുതയാണ്.
അനോണി/കമന്റ് പ്രശ്നത്തിൽ താങ്കൾ നിലപാട് മാറ്റിയതിൽ സന്തൊഷിക്കുന്നു.

Unknown said...

ചില മാന്യന്മാര്‍ തലയില്‍ മുണ്ടിട്ട് അനോണിയായി വന്ന് തെറി കമന്റുകള്‍ എഴുതുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ അനുഭവിക്കാത്ത മലയാളം ബ്ലോഗെഴുത്തുകാര്‍ ചുരുക്കമാണ് . അത് കൊണ്ട് ഞാന്‍ പൊതുവെ ഒരു അനോണി വിരുദ്ധ നിലപാട് എടുത്തതായിരുന്നു . പിന്നെ ബ്ലോഗ് അക്കാദമി രൂപീകരിച്ച് പൊതുജനമധ്യത്തില്‍ ഇറങ്ങുന്ന ബ്ലോഗര്‍മാര്‍ അവിടെയും സ്വത്വം വെളിപെടുത്താന്‍ മടിക്കുന്നതിന്റെ ലോജിക്ക് എനിക്ക് ഉള്‍ക്കൊള്ളാനായില്ല . അങ്ങനെയാണെങ്കില്‍ അവരൊന്നും പബ്ലിക്കായി പ്രത്യക്ഷപ്പെടരുതായിരുന്നു അഥവാ ജനങ്ങളെ സമീപിക്കുന്നെങ്കില്‍ അത് സ്വന്തം പേര് വെളിപ്പെടുത്തിയായിരിക്കണം എന്നും എനിക്ക് തോന്നി . ബ്ലോഗ് ശില്പശാലയില്‍ അനോണിത്വം പാവനമായി സംരക്ഷിക്കപ്പെടണം,അവരുടെ ഫോട്ടോ ഒന്നും പബ്ലിക്കിനെ കാണിക്കരുത് എന്ന മട്ടിലുള്ള നിര്‍ബ്ബന്ധവും എനിക്കംഗീകരിക്കാനായില്ല . ഒരു അനോണിബ്ലോഗ്ഗര്‍ സ്വന്തം പേരും വിവരങ്ങളും ഒന്നും ബ്ലോഗില്‍ നല്‍കാതെ (ആ ബ്ലോഗറുടെ ബ്ലോഗ്നാമം “അനോണി ഡേഷ് ”)എന്റെ പേര്‍,വിലാസം,താമസസ്ഥലം എന്നിവ തലക്കെട്ടാക്കി പോസ്റ്റ് ഇറക്കി. ആ പോസ്റ്റ് പല ബോഗ്ഗര്‍മാരുടെയും വായനാലിസ്റ്റുകളില്‍ ഇടം കണ്ടെത്തി . ഇത്രയ്ക്കും അനോണി ആയി എഴുതുക എന്ന രീതിയെ വിമര്‍ശിച്ചു എന്നല്ലാതെ ഒരു ബ്ലോഗറെയും ഞാന്‍ പ്രത്യേകം വിമര്‍ശിച്ചിരുന്നില്ല . ഇക്കാര്യത്തില്‍ എന്റെ നിലപാട് മാറ്റത്തില്‍ സന്തോഷം രേഖപ്പെടുത്തിയ ഭൂലോകം എന്ന ബ്ലോഗ്ഗര്‍ അറിയാന്‍ വേണ്ടിയാണ് ഇത്രയും പറഞ്ഞത് .

ഇനി രാഷ്ട്രീയം . നമ്മുടേത് ഒരു ബഹുകക്ഷി ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യമാണല്ലോ . അത് തന്നെയാണ് നമുക്കേവര്‍ക്കും നല്ലത് . ഒറ്റപ്പാര്‍ട്ടി ഭരണക്കുത്തക നടപ്പിലാവുകയാണെങ്കില്‍ ആ പാര്‍ട്ടിയുടെ അനുഭാവിയായാലും സ്വാതന്ത്ര്യം നഷ്ടപ്പെടും . സോവിയറ്റ് യൂനിയന്‍ തകരാനുള്ള അടിസ്ഥാനകാരണം അവിടത്തെ പൌരസമൂഹം അനുഭവിക്കേണ്ടി വന്ന പാരതന്ത്ര്യം ആയിരുന്നു . അപ്പോള്‍ ഒരു ബഹുകക്ഷി സമ്പ്രദായത്തില്‍ എല്ലാ പാര്‍ട്ടികളും ജനങ്ങള്‍ക്ക് വേണ്ടി തന്നെയാണ് നിലനില്‍ക്കുന്നത് എന്നും ,ജനങ്ങളിലെ വിവിധ വിഭാഗങ്ങളാണ് ആ പാര്‍ട്ടികളെ താങ്ങി നിര്‍ത്തുന്നത് എന്നുമുള്ള യാഥാര്‍ഥ്യം അംഗീകരിക്കാനുള്ള വിനയവും രാഷ്ട്രീയപക്വതയും ഏത് പാര്‍ട്ടിക്കാരനും ഉണ്ടായേ പറ്റൂ . ആശയങ്ങളേയും നിലപാടുകളേയും പരിപാടികളേയും , സ്വന്തം പരിപാടികളും നയങ്ങളും ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചുകൊണ്ടാണ് വിമര്‍ശിക്കേണ്ടത് . അല്ലാതെ അമൂര്‍ത്തമായി ജനവിരുദ്ധം എന്നൊക്കെ പറഞ്ഞുകൊണ്ടല്ല . നമ്മുടെ രാഷ്ട്രീയം വെറും ബാലിശമായാണ് ഇപ്പോള്‍ കൈകാര്യം ചെയ്യപ്പെടുന്നത് . വ്യക്തിപരമായി, രണ്ടു പാര്‍ട്ടികള്‍ ദേശീയതലത്തില്‍ ശക്തി പ്രാപിച്ച് നമ്മുടെ ജനാധിപത്യം ആരോഗ്യകരമാവണം എന്നാണ് എന്റെ അഭിപ്രായം . അല്ലാതെ ഈ പാ‍ര്‍ട്ടി മാത്രം എന്ന് ചൂണ്ടിക്കാണിക്കാന്‍ എനിക്കൊരു പാര്‍ട്ടിയില്ല . പാ‍ര്‍ട്ടികള്‍ ജനിക്കും,വളരും,മരിക്കും പക്ഷെ ജനത അതൊരു തുടര്‍ച്ചയാണ് .
(തുടരാം)

ബഷീർ said...

ആണവകരാറും മുസ്ലിംങ്ങളും തമ്മിലല്ല ബന്ധപ്പെടുത്തേണ്ടത്‌.. ഇന്ത്യന്‍ ജനതയുടെ താത്പര്യവുമായാണു അത്‌ കൂട്ടികെട്ടേണ്ടത്‌.. ഒരിക്കല്‍ പോലും ജനവിധി നേടി അധികാരത്തില്‍ വരാന്‍ കഴിയാത്ത ശ്രീ മ ന്‍ മോഹന്‍ സിംങ്ങീന്റെ അമിത ആവേഷം.. ഇന്ത്യക്കാരെ അമേരിക്കകാരന്റെ അടുക്കളപണിക്കാരാക്കി മാറ്റാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം



ഈ വിഷയത്തില്‍ ഇന്ന് സിറാജ്‌ ദിനപത്രത്തില്‍ ഒരു ലേഖനം ( ഇന്ത്യ ഇരട്ട വിപത്തിനു അടിപ്പെടുമോ )
പ്രസിദ്ധീകരിച്ചിട്ടുള്ളത്‌ പ്രചാരകന്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌ അത്‌
-1-

CLICK HERE

-2-
രാജ്യം കളങ്കത്തിന്റെ വഴിയേ

CLICK HERE TO READ

നന്ദി

jp said...

ആണവക്കരാറിനെ ഇടതുപക്ഷം മാത്രം അന്ധമായി എതിര്‍ക്കുന്നു എന്ന ധ്വനിയാ‍ണ് ഇതു വായിച്ചാലുണ്ടാകുക. ശ്രീ.കെപി മനപൂര്‍വ്വം പറയാതെ പോകുന്ന ചില സത്യങ്ങളുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയക്കാരല്ലാതത ചില ശാസ്ത്രജ്ഞന്മാരും കരാര്‍ വേണ്ടവിധം ചര്‍ച്ച ചെയ്യാതെ ഇത്ര തിടുക്ക്കത്തില്‍ നടപ്പിലാക്കുന്നതിനെ എതിര്‍ക്കുന്നുണ്ട്. അറ്റമിക് എനര്‍ജി കമ്മീഷന്‍ മുന്‍ ചെയര്‍മാന്മാരായിരുന്ന മൂന്നു പേറ് ( ഡോ.എച്.എന്‍.സെത് ന, ഡോ. എം.ആര്‍. ശ്രീനിവാസന്‍, ഡോ.പി.കെ അയ്യങ്കാര്‍) അറ്റമില്‍ എനര്‍ജി രെഗ്ഗുലേറ്ററി ബോര്‍ദിനെ മുന്‍ ചെയര്‍മാന്‍ (ഡോ.എ.ഗോപാലകൃഷ്ണന്‍), ന്യൂക്ലീയാര്‍ പവ്വര്‍ കോറ്പ്പറേഷന്‍ മുന്‍ എം.ഡി (എസ്.എല്‍.കടി, ഭാഭാ ആറ്റമിക് റിസര്‍ച്ച് സെന്റര്‍ മുന്‍ ഡയറക്റ്റര്‍ (ഡോ.എ.എന്‍ പ്രസാദ്), ഇന്ധിരാഗാന്ധി സെന്റര്‍ ഫോറ് ആറ്റമിക് റിസര്‍ച്ചിന്റെ മുന്‍ ഡയറക്റ്റര്‍ (ഡോ പ്ലാസിഡ് റോഡ്രിഗ്സ്) ഇവര്‍ ഒപ്പിട്ട് നല്‍കിയ പ്രസ്താവന ആരും പരാമറ്ശിച്ചു കാണുന്നില്ല.

ഇതൊരു കച്ചവടക്കരാറാണ്. വ്യക്തികള്‍ തമ്മിലുള്ള കരാറണെങ്കില്‍ വാങ്ങുന്നവനും വില്‍കുന്നവനും പരമാവധി കരുതല്‍ പാലിയ്ക്കും. കമ്പനികള്‍ തമ്മിലോ രാജ്യങ്ങള്‍ തമ്മിലോ ഒക്കെയാകുമ്പോള്‍ മറ്റുപല ഘടകങ്ങളും കടന്നുവരും-രാഷ്ട്രീയം, അധികാരം, മറ്റു നേട്ടങ്ങള്‍, വിധേയത്വം, ധാര്‍ഷ്ട്യം, ഇമേജ്, മിഥ്യാഭിമാനം, കമ്മീഷന്‍- അങ്ങനെ കച്ചവടത്തിന്റെയും ഇടപാടുകാരുടേയും സ്വഭാവമനുസരിച്ച് പലതും. രാജ്യരക്ഷയും പരമാധികാരവും ഉള്‍പ്പെടുന്ന പ്രശ്നമാകുമ്പോള്‍ വിഭിന്നങ്ങളായ അഭിപ്രായവുമുണ്ടാകും. അവരെയൊക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരോ, ചൈനാപക്ഷക്കാരോ, രാജ്യദ്രോഹികളോ, അതോ അമേരിയ്ക്കന്‍ വിരുദ്ധരോ, വിവരദോഷികളോ ആയിക്കാണുന്നത് സൌകര്യമുള്ള ഒരു ഏര്‍പ്പാടാണ്.

ഈ വിഷയത്തെപ്പറ്റി ഇന്ത്യന്‍ വിദേശകാര്യ സര്‍വ്വീസിലെ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍ ഒരു സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞത് ഇതാണ്. ‘കരാറിനെ സര്‍വ്വീസിലുള്‍ല ഒരു ശാസ്ത്രജ്ഞനും എതിര്‍ത്തിട്ടില്ല. ഇന്ത്യയിലെ മഹാനായ ശാസ്ത്രജ്ഞന്നായ കലാം പോലും അനുകൂലിച്ചിട്ടുണ്ടല്ലോ’

ശരിതന്നെ. ഇന്ത്യയുണ്ടെ വീദേശകാര്യനയത്തെ പരസ്യമായി വിമര്‍ശിയ്ക്കാന്‍ അധികാരമില്ലാത്ത ഒരാള്‍ക്ക് തന്ത്രപരമായ ശാസ്ത്ര ഏജന്‍സികളുടെ തലപ്പത്തിരിയ്ക്കുന്നവരുടെ അവസ്ഥ അറിയാഞ്ഞിട്ടല്ല. പിന്നെ ആണവക്കാര്യത്തില്‍ ആധികാരികമായ ഒരു അഭിപ്രായം പറയാന്‍ കലാം, മുന്‍പ് പറഞ്ഞ ഏതെങ്കിലും വ്യക്തികളുടെയത്ര യോഗ്യനുമല്ലല്ലോ.
മന്മോഹന്‍ ഒരു രാഷ്ട്രീയക്കാരനല്ലെന്ന് പറയുന്നതിനോട് ഒട്ടുമേ യോജിപ്പില്ല. മുന്‍പ് ലോകബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഒരാള്‍ കോങ്ങ്രസ്സ് പാര്‍ട്ടിയില്‍ ചേര്‍ന്ന് രാജ്യത്തിന്റെ പ്രധാന്മന്ത്രിപദം വഹിയ്ക്കുകയും രാഷ്ട്രീയത്തിന്റെ എല്ലാ മേഖല്കളിലും വ്യാപരിയ്ക്കുകയും (തെരഞ്ഞെടുപ്പില്‍ ജയിയ്ക്കുക എന്നതൊഴിച്ച്) ചെയ്തിട്ടും എങ്ങനെയാണ് അരാഷ്ട്രീയക്കാരനാകുന്നത്?
ഇത് ആന്റണി, വാജ്പേയി, അബ്ദുള്‍കലാം എന്നിവരുടെയൊക്കെ കാര്യത്തില്‍ കാട്ടിക്കൂട്ടിയ മീഡിയ ഗിമ്മിക്കുകളില്‍ പെട്ടതുതന്നെ.

sunilfaizal@gmail.com said...

പ്രബലമായ ശക്തിയുള്ള വിഭവമുള്ള ഒരു ഇന്‍ഡ്യ യുടെ ഭരണാധികാരികള്‍ കോടി ജനതയുടെ പ്രതിനിധികള്‍ ഉള്ള പാര്‍ലമെന്റിനെ പോലും മുഖവിലക്കെടുക്കാതെ അമേരിക്കയുടെ മുമ്പില്‍ വണങ്ങുമ്പോള്‍ നട്ടെല്ല് റ പോലെ വളക്കുന്നല്ലോ കഷ്ടം. അമര്‍സിങ് ബുഷിനേക്കാള്‍ അപകടകാരി അധ്വാനി ആണെന്നു പറയുന്നതിനു കുറച്ചു ദിനം മുമ്പ് ഒരു അമേരിക്കന്‍ യാത്ര നടത്തിയ വിവരം മാധ്യമങ്ങളില്‍ വന്നിരുന്നു..
അമേരിക്കയെ സേവിക്കാന്‍ കോണ്‍ഗ്രസ്സിനെക്കാളും മിടുക്ക് ബി.ജെ.പി ക്കാണെന്ന് വാജ്പേയി സറ്ക്കാര്‍ തെളിയിച്ചതുമാണ്.
ചൂടന്‍ ചര്‍ച്ച തുടരട്ടെ.
എനിക്ക് പണ്ട് ചീരാല്‍ വായനശാലയില്‍ ആനുകാലിക വിഷയങ്ങളെ കുറിച്ചു പത്തോ പതിനഞ്ചോപേര്‍ നടത്താറുള്ള ചൂടന്‍ സംവാദങ്ങള്‍ ഓര്‍മ വരുന്നു.. ‍