Links

ആണവക്കരാര്‍ ; സത്യവും മിഥ്യയും (3)

ആണവക്കരാറിന്റെ കാര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന ബഹളങ്ങള്‍ എന്ത് കൊണ്ട് ? അത് മനസ്സിലാവണമെങ്കില്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇരട്ടത്താപ്പുകളും പ്രചാരവേലകളുടെ പൊള്ളത്തരങ്ങളും എല്ലാം കണക്കിലെടുക്കണം . ഗാട്ട് കരാര്‍ ഒപ്പ് വെക്കുന്ന സമയത്തെ ഒച്ചപ്പാടുകള്‍ ഓര്‍മ്മയുണ്ടോ ? അന്നും ബി.ജെ.പി.യും ഇടത് പക്ഷവും ഒരേ സ്വരത്തില്‍ പറഞ്ഞത് ഈ കരാര്‍ മൂലം നമ്മുടെ രാജ്യത്തിന്റെ പരമാധികാരം സര്‍ക്കാര്‍ അമേരിക്കയ്ക്ക് പണയം വെക്കുന്നു എന്നായിരുന്നു . അന്നത്തെ അതേ വാദങ്ങള്‍ ഇപ്പോഴും ആവര്‍ത്തിയ്ക്കുന്നത് , പരമാധികാരം പണയം വെക്കുക എന്ന പ്രയോഗം ജനങ്ങളുടെ സെന്റിമെന്റ്സിനെ സ്പര്‍ശിക്കും എന്നത് കൊണ്ടായിരിക്കാം . അമേരിക്കയില്‍ നിന്ന് ആണവ സാമഗ്രികളും സാങ്കേതികജ്ഞാനവും വാങ്ങണമെങ്കില്‍ അവരുടെ സെക്‍ഷന്‍ 123 നിയമപ്രകാരമുള്ള കരാറില്‍ ഒപ്പ് വെക്കണം . അപ്രകാരം റഷ്യയും ചൈനയും ഒപ്പ് വെച്ചിട്ടുണ്ട് . നമ്മള്‍ ഒപ്പ് വെക്കുമ്പോള്‍ മാത്രമാണ് അത് പരമാധികാരപ്പണയമാവുന്നത് . ബി.ജെ.പി.ക്ക് യു.പി.ഏ . സര്‍ക്കാരിനെ ശിഥിലീകരിച്ച് അധികാരം കരസ്ഥമാക്കണമെന്നേയുള്ളൂ . പ്രതിപക്ഷമെന്ന നിലയില്‍ അവരുടെ പെര്‍ഫോമെന്‍സ് എപ്പോഴും അങ്ങനെയായിരുന്നു . അവര്‍ ഭരണത്തിലിരുന്ന ആറ് വര്‍ഷക്കാലം പ്രതിപക്ഷത്തിരുന്ന കോണ്‍ഗ്രസ്സ് ദൈനംദിനഭരണത്തില്‍ അവര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നില്ല . ഒച്ചപ്പാടുകള്‍ക്കും ബഹളങ്ങള്‍ക്കുമിടയില്‍ കോണ്‍ഗ്രസ്സിന്റെ വ്യത്യസ്ഥമായ കുലീനത്വം തിരിച്ചറിയാതെ പോകുന്നു . രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ പാര്‍ട്ടി , ഭരണം കിട്ടുമ്പോള്‍ ഏകാധിപത്യം സ്ഥാപിക്കാന്‍ എല്ലാ ചുറ്റുപാടും അനുകൂലമായി ഉണ്ടായിട്ടും ഇവിടെ ഉന്നതമായ ജനാധിപത്യസംവിധാനം അരക്കിട്ടുറപ്പിച്ച പാര്‍ട്ടി , ഇന്ന് പരമാധികാരം പണയം വെക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണങ്ങള്‍ക്ക് മുന്നില്‍ പതറുന്നത് അവര്‍ക്ക് ഈ കുത്സിതമായ കപടരാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ അറിയില്ല എന്നത് കൊണ്ടാണ് .

ബി.ജെ.പി.യുടെ കാര്യം അവിടെ നില്‍ക്കട്ടെ . അവര്‍ ഒരു ദേശീയപ്പാര്‍ട്ടിയാണ് . ആറ് വര്‍ഷം ഭരണം നടത്തിയിട്ടുണ്ട് . ഇനിയും യു.പി.ഏ. പരാജയപെട്ടാല്‍ ഭരണം നടത്തേണ്ട പാര്‍ട്ടി കൂടിയാണത് . ഏതൊരു പാര്‍ട്ടിയേയും ഭരണത്തില്‍ നിന്ന് അകറ്റണം എന്ന് പറയുന്ന ഭാഷ ജനാധിപത്യത്തിന്റേതല്ല . അത് ജനങ്ങള്‍ക്ക് സ്വീകാര്യമാവുകയുമില്ല . സ്വന്തം ആശയം മുന്‍‌നിര്‍ത്തി ഭരണത്തില്‍ എത്താന്‍ വേണ്ടി പ്രവര്‍ത്തിക്കാനേ ഏതൊരു പാര്‍ട്ടിക്കും അവകാശമുള്ളൂ . അധികാരം കൈക്കലാക്കാന്‍ അവര്‍ ഉപയോഗിക്കുന്ന തുറുപ്പ് ശീട്ട് ഹിന്ദു സെന്റിമെന്റലിസമാണ് പ്രധാനമായും . അതിനെതിരേ മതേതര ആശയങ്ങള്‍ ജനങ്ങള്‍ക്കിടയേ പ്രചരിപ്പിച്ച് മതേതരമൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കനാണ് മറ്റുള്ള പാര്‍ട്ടികള്‍ ശ്രമിക്കേണ്ടത് . ഭരണത്തില്‍ നിന്ന് അകറ്റണം എന്ന് നയം പ്രഖ്യാപിക്കുക, വ്യവസ്ഥാപിതരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെതിരെ പരമാധികാരം പണയം വെക്കുന്നു എന്ന ആരോപണം ഉന്നയിക്കുക ഇതൊക്കെ വികൃതിപ്പിള്ളേരുടെ ഭാ‍ഷയാണ് . ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്ന നേതാക്കന്മാര്‍ ഇങ്ങനെയൊക്കെ വിളിച്ചു കൂവുന്നത് നമ്മുടെ ജനങ്ങളുടെ സാംസ്ക്കാരികനിലവാരക്കുറവാണ് സൂചിപ്പിക്കുന്നത് . ജനങ്ങളുടെ മനോഭാവത്തില്‍ കുലീനതയുണ്ടായാലേ നേതാക്കളിലും അത് പ്രതിഫലിക്കൂ .

ഈ കരാറിനെ ഇടത് പക്ഷം പൊതുവേയും മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശക്തമായും എതിര്‍ക്കുന്നത് എന്ത് കൊണ്ട് ? ഉത്തരം ഒറ്റ വാക്കില്‍ പറയാന്‍ കഴിയില്ല . അടുത്ത അധ്യായത്തില്‍ ഞാനത് വിശദീകരിക്കാം . എന്നാല്‍ ആമുഖമായി ഒന്ന് പറഞ്ഞ് വെക്കാം . അത് അവര്‍ അമേരിക്കയുടെ ഗൂഢ ലക്ഷ്യം മണത്തറിഞ്ഞിരിക്കുന്നു . പക്ഷെ ആ ഗൂഢലക്ഷ്യം നമ്മുടെ ഭാവിയ്ക്ക് ഗുണപ്രദമാണ് . ആ ഗുണം തന്നെയാണ് ഇടത് പാര്‍ട്ടികള്‍ക്ക് ദോഷമായും ഭവിക്കുക . അതാണവരുടെ ആശങ്ക . ഇന്ത്യയെ ഏഷ്യാ വന്‍‌കരയില്‍ ചൈനക്കൊപ്പം ഉയര്‍ത്തിക്കൊണ്ടുവരിക , അതാണ് ബുഷിന്റെ ഉള്ളിലിരുപ്പ് . പാക്കിസ്ഥാനും ചൈനയും ഇന്ത്യയെ പോലെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന് ബുഷ് മനസ്സിലാക്കുന്നു . ഈ കരാര്‍ നടപ്പായാല്‍ ഇന്ത്യയുടെ പുരോഗതിക്ക് ആനുപാതികമായി ചൈനയുടെ ഗതി അത്ര പുരോഗമനം ആവണമെന്നില്ല . ഇതിന്റെ രാഷ്ട്രീയം പിന്നെ നോക്കാം .

ഇന്ത്യ അമേരിക്കയുമായി ഇതാദ്യമായല്ല ഒരു കരാറിലേര്‍പ്പെടുന്നത് . അമേരിക്കന്‍ സഹായത്തോടെ ആണവവൈദ്യുതനിലയം സ്ഥാപിക്കുന്നതും ആദ്യമായല്ല. 1969 ല്‍ താരാപ്പൂറില്‍ സ്ഥാപിച്ച ആണവവൈദ്യുത നിലയം അമേരിക്കയുമായി ഇത്തരമൊരു കരാറില്‍ ഏര്‍പ്പെട്ടും അവരുടെ സഹായത്തോടെയുമാണ് . അത് ഇപ്പോഴും വിജയകരമായി പ്രവര്‍ത്തിക്കുന്നു . യൂറേനിയത്തിന്റെ കുറവേയുള്ളൂ പ്രശ്നം . അതേപോലെ കാനഡയുടെ സഹായത്തോടെ 1972ല്‍ രാജസ്ഥാനില്‍ സ്ഥാപിക്കപ്പെട്ട ആണവനിലയവും നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു . ഇപ്പറയുന്ന കരാറുകളും നിബന്ധനകളും ഒക്കെ പാലിച്ചുകൊണ്ട് തന്നെയാണ് 69ലും 72ലും ആണവവൈദ്യുതനിലയങ്ങള്‍ തുടങ്ങിയത് . കരാരില്‍ ഒപ്പ് വെക്കലും നിബന്ധനകള്‍ അംഗീകരിക്കലും പരമാധികാരം പണയം വെക്കലാണെങ്കില്‍ നമ്മളത് 1969ലേ വെച്ചു കഴിഞ്ഞു . പിന്നെ ഇപ്പോള്‍ ബുഷിന്റെ വശം വെക്കാന്‍ നമുക്ക് പരമാധികാരമെവിടെ ?

ആണവസംബന്ധമായ എല്ലാ കരാറുകള്‍ക്കും ഒരു അന്താരാഷ്ട്ര സ്റ്റാന്‍ഡേര്‍ഡ് ഉണ്ട് . 2006 സെപ്റ്റബറില്‍ തമിഴ് നാട്ടിലെ തിരുനെല്‍‌വേലി ജില്ലയില്‍ കൂടംകുളത്ത് ഒരു ആണവ വൈദ്യുത നിലയം അന്നത്തെ രാഷ്ട്രപതി അബ്ദുല്‍ കലാം രാഷ്ട്രത്തിന് സമര്‍പ്പിക്കുകയുണ്ടായി . (അന്ന് അദ്ദേഹം നടത്തിയ പ്രഭാഷണം ) റഷ്യയുടെ സഹായത്തോടെ നിര്‍മ്മിച്ചതായിരുന്നു അത് . എല്ലാ അന്താരാഷ്ട്ര നിബന്ധനകള്‍ക്ക് വിധേയമായും റഷ്യയുമായി കരാറിലേര്‍പ്പെട്ടുമായിരുന്നു അത് . അന്നൊന്നും കരാറിന്റെ ടെക്സ്റ്റ് കാണണമെന്ന് ആരും ആവശ്യപ്പെട്ടില്ല. അതൊന്നും സര്‍ക്കാര്‍ പരസ്യപ്പെടുത്തിയുമില്ല . അമേരിക്കയുമായി ഇതിന് മുന്‍പ് ഏര്‍പ്പെട്ടതും റഷ്യയുമായി ഉണ്ടാക്കിയത് പോലെയുമാണ് ഇപ്പോഴും കരാര്‍ ഉണ്ടാക്കുന്നത് . അന്നൊന്നും ഇത്ര ബഹളങ്ങള്‍ ഉണ്ടാക്കിയില്ല . ബഹളങ്ങള്‍ ഉണ്ടാക്കുന്നത് അപ്പപ്പോഴത്തെ രാഷ്ട്രീയകാലാവസ്ഥയ്ക്കനുസരിച്ചാണ് . ബോഫേര്‍സ് ഓര്‍മ്മയില്ലെ . ചില്ലറ ലക്ഷങ്ങളാണ് , കൃത്യമായി പറഞ്ഞാല്‍ രൂപ 64 ലക്ഷം കമ്മീഷന്റെ കാര്യം . എന്തായിരുന്നു എത്രകാലമായിരുന്നു ബഹളം . ഇന്ന് അഴിമതി ആരോപണം രണ്ടക്ക കോടികളില്‍ കുറവാണെങ്കില്‍ അതിന് വിധേയനാവുന്ന തുക്കടാ നേതാവിന് പോലും അപമാനമാണ് .

അണുശക്തി വ്യവഹാരത്തില്‍ റഷ്യയുമായി ഉണ്ടാക്കിയ കരാര്‍ അമേരിക്കയുമായുണ്ടാക്കുന്ന കരാറിനേക്കാളും ഇളവുകള്‍ ഉള്ളതായിരുന്നു എന്ന് ധരിക്കരുത് . അണുശക്തിയെ ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങള്‍ക്ക് ആണവഇന്ധനമോ , യന്ത സാമഗ്രികളോ സാങ്കേതികപരിജ്ഞാനമോ നല്‍കരുത് എന്ന് തീരുമാനമെടുത്തിട്ടുള്ള 45 അംഗ സംഘടനയില്‍ അംഗങ്ങളാണ് റഷ്യയും അമേരിക്കയും . അപ്പോള്‍ അന്താരാഷ്ട്രമാനദണ്ഡങ്ങള്‍ അനുസരിച്ച നിബന്ധനകള്‍ക്ക് വിധേയമായിരിക്കും റഷ്യയുടെയും അമേരിക്കയുടേയും കരാറുകളും .

ആദ്യകാലത്ത് ഇന്ത്യയില്‍ ആണവവൈദ്യുതനിലയങ്ങള്‍ സ്ഥാപിക്കാന്‍ സഹായസഹകരണങ്ങള്‍ നല്‍കിയ അമേരിക്കയും കാനഡയും അതില്‍ നിന്ന് പിന്‍‌വാങ്ങാന്‍ കാരണം 1974 ല്‍ നാം ഭൂമിക്കടിയില്‍ വെച്ച് ആണവസ്പോടനം നടത്തിയതായിരുന്നു . അമേരിക്കയും കൂട്ടാളികളും ഇന്ത്യയ്ക്ക് മേല്‍ പല നിരോധനങ്ങളും അതിന്റെ പേരില്‍ ഏര്‍പ്പെടുത്തി . 1988 ല്‍ വീണ്ടും ഭൂമിക്കടിയില്‍ അണുപരീക്ഷണം നടത്തിയതോടെ സാര്‍വ്വദേശീയമായി ഇന്ത്യ ഒറ്റപ്പെട്ടു എന്ന് തന്നെ പറയാം . നിയന്ത്രണങ്ങള്‍ കര്‍ക്കശമായി . എന്നാല്‍ 1974 ല്‍ തുടങ്ങിയ ഈ നിരോധനങ്ങള്‍ ഇന്ത്യയ്ക്ക് ഊര്‍വ്വശീ ശാപം ഉപകാരം എന്ന പോലെയാണ് ഭവിച്ചത് . നാം സ്വന്തം നിലയില്‍ ആണവഗവേഷണങ്ങള്‍ ത്വരിതപ്പെടുത്തി. പല ഗവേഷണ സ്ഥാപനങ്ങളും ആരംഭിച്ചു . അതില്‍ എടുത്തു പറയാവുന്ന ഒരു നേട്ടം , പ്രയോജനരഹിതം എന്ന് കരുതി അമേരിക്ക ഉപേക്ഷിച്ച ഒരു സങ്കേതിക വിദ്യയില്‍ നമ്മള്‍ ഏറേ മുന്നേറിയതാണ് . തോറിയം ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യ ആണത് . ഭാവിയില്‍ നമുക്കത് വളരെ ഗുണം ചെയ്യും . കാരണം നമ്മുടെ തീ‍ര പ്രദേശത്ത് ധാരാളം തോറിയം നിക്ഷേപമുണ്ട് . ഇത്രയൊക്കെ മുന്നേറിയ നമ്മള്‍ പരമാധികാരം പണയം വെക്കുമോ തോഴര്‍കളേ ? പരമാധികാരം എന്താ കൈവളയോ കാല്‍ത്തളയോ ?

സ്വന്തം പരിശ്രമത്തില്‍ 34 വര്‍ഷങ്ങളായി ഇത്രയും മുന്നേറിയ നാം ഇപ്പോള്‍ എന്തിനാണ് ആണവ വിഷയത്തില്‍ അന്യരാജ്യങ്ങളുടെ സഹായമഭ്യര്‍ഥിച്ചു കൊണ്ട് നില്‍ക്കുന്നത് എന്ന സംശയം സ്വാഭാവികമാണ് . മുഖ്യകാരണം നമ്മുടെ വിദ്യുച്ഛക്തി വിശപ്പ് ആണ് . ഇവിടത്തെ വൈദ്യുതോല്പാദനം നമുക്ക് തികയുന്നില്ല . നാമോരുരുത്തരും അനുഭവിക്കുന്ന, തെളിവുകള്‍ ആവശ്യമില്ലാത്ത യാഥാര്‍ഥ്യമാണിത് . അണുശക്തി കൊണ്ടേ നമുക്ക് ഇത് പരിഹരിക്കാനാവൂ‍ . ഇന്ത്യയിലുള്ള ആണവവൈദ്യുത നിലയങ്ങളുടെ ഉല്പാദനശേഷി 220 മെഗാ വാട്ട് മാത്രമാണ് . 500 മെ.വാ. ഉല്പാദനശേഷിയുള്ളത് നിര്‍മ്മിക്കാന്‍ തുടങ്ങിയത് അടുത്ത കാലത്താണ് . കൂടംകുളം ന്യൂക്ലിയര്‍ പവ്വര്‍ സ്റ്റേഷന്റെ ഉല്പാദനശേഷി 1000 മെ.വാട്ട് ആണ് . ശേഷി പ്രയോജനപ്പെടുത്തണമെങ്കില്‍ യൂറേനിയം വേണം . നമ്മുടെ യൂറേനിയം കരുതല്‍ കുറവാണ് . ഇപ്പോള്‍ വളഞ്ഞ വഴിയില്‍ കൂടുതല്‍ വില കൊടുത്ത് റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നുമാണ് വാങ്ങുന്നത് . അമേരിക്കയുമായി കരാറില്‍ ഒപ്പിട്ടാല്‍ യൂറേനിയം നമുക്ക് തരാന്‍ ഒട്ടേറെ രാജ്യങ്ങള്‍ സന്നദ്ധമാണ് . അമേരിക്കയില്‍ നിന്ന് തന്നെ വാങ്ങണമെന്നില്ല .
(തുടരും)

17 comments:

ഒരു “ദേശാഭിമാനി” said...

താ‍ങ്കളുടെ കാഴ്ച്ചപ്പാടുകളും വാദഗതികളും അംഗീകരിക്കാം. എന്നിരുന്നാലും ഇന്ത്യ പോലെ ജനസംഖ്യയിലും, വിദ്യാഭ്യാസത്തിലും, പ്രക്രുതിവിഭവശേഷിയിലും, മുന്‍പില്‍ നില്‍ക്കുന്ന ഒരുരാജ്യത്ത്, കൂ
ടാതെ, ബൌദ്ധികമായും, നമ്മള്‍ പിന്നിലല്ലാതിരുന്നിട്ടും, ഏതുതരം റ്റെക്നോളജിയും വികസിപ്പിച്ചെടുക്കാന്‍ വിദ്യാഭ്യാസവും സാംബത്തികവും ഉള്ള നമ്മള്‍, സ്വയം പര്യാപ്തമാകത്തതു നമ്മുടെ വ്യവസ്തിയുടെ കുറ്റം മാത്രമാണോ? നമുക്കു ഒരു കാര്യത്തിനും അമേരിക്കയുടേയോ, യൂറോപ്യന്‍ രാജ്യങ്ങളേയോ ആശ്രയിക്കേണ ആവശയം ഉണ്ടു എന്നു തോന്നുന്നില്ല. ഉദാഹരണത്തിനു, ഇറാന്‍ എന്ന വികസനപരമായി വളരെ പുറകില്‍ നില്‍ക്കുന്നവര്‍ക്കു പോലും യൂറേനിയവും, മറ്റു ആണവ റോ മെറ്റീയിത്സ്സും ലഭിക്കുമെങ്കില്‍ എന്തുകൊണ്ടാണു ഇഡ്യക്കു അതു അപ്രാപ്യമാകുന്നതു?ഇനിയും ഈ വിഷയത്തില്‍ ഒരു സംശയം ഉണ്ട് - ഈ ആണവ റീയാക്ടറുകള്‍ സ്ഥാ‍ാപിക്കാനുള്ള സമയം, പണം, അതുകഴിഞ്ഞു ഇതു പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട അസംസ്ക്രുത ആണവ സാമഗ്രികള്‍ നമുക്കു ലഭിക്കണമെന്നു നിര്‍ബ്ബമുണ്ടോ? എല്ലാ ഡവലപ്പിങ്ങ് രാ‍ജ്യങ്ങളും, ഇത്തരം ഒരു ഊര്‍ജ്ജ വ്യവസ്ഥിതിയെ ആശ്രയിക്കാന്‍ തുടങ്ങിയാല്‍, വ്യാപാരം മാത്രം ലക്ഷ്യമാക്കിയുള്ള അമേരിക്കന്‍ പോളിസ്സി, അവര്‍ നല്‍ക്കുന്ന ഇന്ധനത്തിന് ന്യായമായും വില വര്‍ദ്ധിപ്പിക്കുകയില്ലേ?

ആഗോളികരണം നടത്താന്‍ മുന്‍‌കൈ എടുത്തതു, അമേരിക്കയല്ലെ! അവരുടെ ആവശ്യങ്ങള്‍ അവര്‍ ലോകത്തെ കൊണ് അംഗീകരിപ്പിക്കുകയും, അവരുടേ കാര്യത്തില്‍ ഒരു നിയമവും ബാധകവുമാല്ലത്ത ഒരു എഗ്രിമെന്റല്ലേ എപ്പോഴും അവര്‍ മുന്നോട്ടു വയ്ക്കുന്നതു? ഇന്നു, ലോകത്തുള്ള എല്ലാ സാമ്പത്തിക പ്രശനങ്ങളും, അമേരിക്കയുടെ കഴുകന്‍ കണ്ണുകളും, കുറുക്കന്‍ ബുദ്ധിയും, കൊക്കിന്റെ ക്ഷമയും, ആണു! നമ്മളുടെ വിദ്യാഭ്യാസമുള്ള ആളുകള്‍ അമേരിക്കയില്‍ പോയി അവരുടെ ടെക്നോളജി വികസിപ്പിച്ചു കൊടുക്കും, അവരെ നമ്മള്‍ ഉപയോഗിക്കണം! അവിടെ പൊയി ആവശത്തിനു പരിചായസമ്പന്നരായാല്‍ തിരിച്ചു അവരെ വിളിച്ചു ആവശ്യത്തിനു ശം‌മ്പളവും, ആനുകൂല്യങ്ങളും നല്കി നമ്മള്‍ സ്വന്ത്ം കാലില്‍ നില്ക്കാന്‍ പഠിക്കണം!

രാഷ്ട്രീയം എന്നാല്‍ ഭരിക്കാന്‍ വേണ്ടി കടിപിടിക്കൂടുകയും, പരസ്പരം കുറ്റം പറയുകയും, രാജ്യത്തിന്നു എന്തു സംഭവിച്ചാലും തനിക്കൊന്നുമില്ല - സ്ഥാനമാനം - പണം ഇതു രണ്ടും കിട്ടിയാല്‍ മതി എന്നാണു നേതാക്കന്മാരുടെ പ്രവര്‍ത്തനളില്‍ നിന്നും തോന്നുന്നതു! ദീര്‍ഘവീക്ഷണം എന്നൊന്നു നമുക്കില്ല!

Unknown said...

ദേശാഭിമാനിയുടെ ചോദ്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞതാണ് , പ്രത്യേകിച്ചും അമേരിക്കയെ സംബന്ധിക്കുന്നവ . ഇത് സമൂഹത്തില്‍ പ്രചരിക്കുന്ന അതിശയോക്തി നിറഞ്ഞതും പര്‍വ്വതീകരിച്ചതുമായ പ്രചരണങ്ങള്‍ സ്വയം വിശകലനവിധേയമാക്കാതെ അതേപടി സ്വന്തം ചിന്തയുടെ ഭാഗമാക്കി മാറ്റുന്നത് കൊണ്ടാണ് . സത്യത്തില്‍ ചൈനയോടോ പാക്കിസ്ഥാനോടോ ഇല്ലാത്ത വിരോധമൊന്നും നമുക്ക് അമേരിക്കയോട് തോന്നേണ്ട കാര്യമില്ലായിരുന്നു .

പിന്നെ നമ്മള്‍ സ്വയം പര്യാപ്തമാകുന്ന കാര്യം . എങ്ങനെ ഒരാള്‍ക്ക് തനിയേ ഈ ലോകത്ത് ജീവിയ്ക്കാന്‍ കഴിയില്ലയോ അതേ പോലെ ഒരു രാജ്യത്തിനും ഇന്ന് മറ്റ് രാജ്യങ്ങളെ ആശ്രയിക്കാതെയോ സഹായം സ്വീകരിക്കുകയോ ചെയ്യാതെ നിലനില്‍ക്കാന്‍ കഴിയാത്തവണ്ണം പരസ്പാശ്രിതത്വത്തില്‍ അധിഷ്ടിതമാണ് ഓരോ രാജ്യത്തിന്റെ നിലനില്പും . ഞാന്‍ പറയുന്നത് താങ്കള്‍ക്ക് മനസ്സിലാവണമെന്നില്ല . താങ്കള്‍ ഉദ്ദേശിച്ച പോലെ ഒരു മറുപടി തരാന്‍ കഴിയാത്തതില്‍ ഖേദമുണ്ട് . എന്ത് അഭിപ്രായവ്യത്യാസങ്ങളും വൈരുദ്ധ്യങ്ങളും ഉണ്ടെങ്കിലും ലോകത്തെ ഒരു കുടുംബമായി കാണാനാണ് എനിക്ക് താല്പര്യം . രാഷ്ട്രീയക്കാരുടെ പ്രസ്ഥാവനകള്‍ സദാ പിന്തുടരുന്നവര്‍ക്ക് ഈ വിശാല വീക്ഷണം ലഭിക്കുകയില്ല . ഞാന്‍ പൊതുവേ പറഞ്ഞതാണ് . താങ്കളെ ഉദ്ദേശിച്ചല്ല.

Manoj മനോജ് said...

ദേശാഭിമാനിയോട് ഞാന്‍ യോജിക്കുന്നു. ഇന്ത്യയില്‍ ഗവേഷണത്തിന് അമേരിക്കയിലെയും, യൂറോപ്പിലെയും പോലെ നല്ലൊരു അന്തരീക്ഷമൊരിക്കിയിരുന്നെങ്കില്‍ ഇന്ന് നാം എവിടെ എത്തിയാനെ. ഇപ്പോള്‍ ഇത് തിരിച്ചറിഞ്ഞ ചൈന (ഇപ്പോള്‍ പറയും ദാ ഇവന്‍ ചുവപ്പന്‍ തന്നെയെന്ന്) ഗവേഷണ മേഖലയിലെ ശാസ്ത്രജ്ഞരെ മടക്കി വിളിക്കുന്നു. പണവും, മറ്റ് എല്ലാ സൌകര്യവും നല്‍കി കൊണ്ട് തന്നെ.
എന്നാല്‍ ഇന്ത്യ എന്താണിപ്പഴും ചെയ്യുന്നത്? നമ്മുടെ ശാസ്ത്രജ്ഞര്‍ പണ ചെലവ് കുറഞ്ഞ തോറിയം റിയാക്ടര്‍ വികസിപ്പിച്ച് ലോകത്തിന് മുന്‍പില്‍ അവതരിപ്പിച്ചു. ഈ റിയാക്ടര്‍ വഴി നമുക്ക് വന്‍ ബിസിനസ്സ് കൊയ്യാം. എന്നാല്‍ യുറേനിയത്തിന്റെ പുറകേ പോകാനാണ് മന്മോഹന് ആഗ്രഹം, തോറിയം ഇന്ത്യയില്‍ സുലഭമായുള്ളപ്പോള്‍. കാശ് നമുക്ക് വാരാം എന്നിരിക്കേ എന്തിന് നാം കാശ് മറ്റുള്ളവര്‍ക്ക് കൊടുക്കണം. ഇതിന് സുകുമാര്‍ജി എങ്കിലും ഉത്തരം തരണം. നമ്മുടെ ഈ ശാസ്ത്രജ്ഞരെ അപമാനിക്കുന്ന മന്മോഹനെ എന്ത് ചെയ്യണം എന്നും പറയണം..

പിന്നെ “രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ പാര്‍ട്ടി , ഭരണം കിട്ടുമ്പോള്‍ ഏകാധിപത്യം സ്ഥാപിക്കാന്‍ എല്ലാ ചുറ്റുപാടും അനുകൂലമായി ഉണ്ടായിട്ടും ഇവിടെ ഉന്നതമായ ജനാധിപത്യസംവിധാനം അരക്കിട്ടുറപ്പിച്ച പാര്‍ട്ടി“.. സുകുമാര്‍ജി ഇന്തിരാജിയുടെ ഉരുക്ക് മുഷ്ടിയും, ആ കറുത്ത അടിയന്തരാവസ്ഥയും (സുകുമാര്‍ജി മറന്നാലും) ഒരിന്ത്യക്കാരന് മറക്കുവാന്‍ കഴിയുമോ? പിന്നെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയത്. ഇടതന്മാര്‍ പണ്ട് ബ്രിട്ടീഷുകാരെ അനുകൂലിച്ചു എന്നതു പോലെ തന്നെ ഗാന്ധിയും അനുകൂലിച്ചിരുന്നു. പൂര്‍ണ്ണ സ്വാതന്ത്ര്യത്തേക്കാള്‍ ബ്രിട്ടനുമായി ഭരണം പങ്കിടുന്നതാണ് നല്ലതെന്നാണ് ഗാന്ധി പറഞ്ഞത്. ഇതൊക്കെ കൊണ്ടല്ലേ ബോസ്സിനെ പോലെയുള്ളവര്‍ കോണ്‍ഗ്രസ്സ് വിട്ട് പോയതും.പുതിയ ചരിത്ര തെളിവുകള്‍ വെച്ച് നോക്കിയാല്‍ ഗാന്ധിയുടെ സമരം ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യയ്ക്ക് 1947നു മുന്‍പേ സ്വാതന്ത്യം കിട്ടുമായിരുന്നില്ലേ? ഇനി എന്ത് കൊണ്ടാണ് ഇന്ത്യയ്ക്കൊപ്പം മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം കിട്ടിയത്. അവിടെ ഗാന്ധിമാരില്ലായിരുന്നല്ലോ? ഉത്തരം നിസ്സാരം... രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടന് സാമ്പത്തികമായി പിടിച്ച് നില്‍ക്കുവാന്‍ കഴിയുമായിരുന്നില്ല. ഇതോടൊപ്പം പുതിയ ശക്തികള്‍ ഉദയം ചെയ്തു. വെറുതെ അവരോട് തോറ്റ് നാണം കെടുന്നതിലും നല്ലത് കയ്യൊഴിയുകയല്ലേ? പിന്നെ കോണ്‍ഗ്രസ്സ് പിരിച്ച് വിടണം എന്ന് ഗാന്ധി പറഞ്ഞിട്ട് ചെയ്യാതിരുന്നത് എന്തിനാണ്? നെഹ്രുവിന്റെ സ്ഥാന മോഹം. അത് ഒന്ന് കൊണ്ട് മാത്രമല്ലേ ഇന്ത്യയുടെ വിഭജനത്തിലും കലാശിച്ചത്...

അപ്പോള്‍ തോറിയം റിയാക്ടറിനെ കുറിച്ച് അഭിപ്രായം പറയുവാന്‍ മറക്കണ്ട...

Manoj മനോജ് said...

തോറിയം റിയാക്ടറും, യുറേനിയം റിയാക്ടറും തമ്മിലുള്ള അന്തരത്തെ കുറിച്ച് എന്ന് വായിക്കുക

അനില്‍@ബ്ലോഗ് // anil said...

മാഷെ,പേരിന്റെ കൂടെ ഒരു വാലുകൂടി കൂട്ടി കേട്ടൊ.
1)പരമാധികാരം എന്നതുകൊണ്ടു താങ്കള്‍ എന്താണാവോ ഉദ്ദേശിക്കുന്നതു?
ഗാട് കരാറും ഉദാരവല്‍ക്കരണവും ഇന്ത്യയില്‍ ഒരു പ്രശ്നങ്ങളും ഉണ്ടാക്കിയില്ല എന്നാണോ പറയുന്നതു? ഇന്ത്യയിന്നു അഭിമുഖീകരിക്കുന്ന വിലക്കയറ്റം,പണപ്പെരുപ്പം,കാര്‍ഷിക പ്രതിസന്ധി ഇവയെല്ലാം ലിബെറലൈസേഷന്റെ ഭാഗമാണെന്നു ഇവിടുത്തെ കൊച്ചുകുട്ടിക്കു പോലും അറിയാം. 17 വര്‍ഷം മുന്‍പു ഇടതുപ്രസ്ഥാനങ്ങള്‍ ഇതു മുന്നറിയിപ്പു നല്‍കിയപ്പൊള്‍ താങ്കളെപ്പൊലെയുള്ള ആള്‍ക്കാര്‍ അതു പരിഹസിച്ചു. അതിന്റെ പിതാവു ശ്രീമാന്‍. മന്മൊഹന്‍ തന്നെ കഴിഞ്ഞവര്‍ഷം പറഞ്ഞു തെറ്റുപറ്റിയെന്നും,ഇവിടുത്തെ ജനസാമാന്യത്തിനും അതു ദൊഷം ചെയ്തു എന്നും.പിന്നെയും താങ്കള്‍ കണ്ണടച്ചു ഇരുട്ടാക്കുകയാണൊ?
2)ചൈന കരാ‍റ് ഒപ്പുവച്ചെങ്കില്‍ അതു വെണ്ട ഭെദഗതികളൊറ്റെയാണു എന്നു ഒര്‍മിപ്പിക്കട്ടെ. ഇന്ധനങ്ങളുടെ പുനരുപയോഗം,റിപ്പൊര്‍ട്ടിങ് തുടങ്ങിയവ.
3)ജനാധിപത്യ വ്യവസ്ഥിതിയില്‍ ഭരണം ക്രിയാത്മകമാകണമെങ്കില്‍ പ്രതിപക്ഷം ഇടപെടുകതന്നെ വേണം.എന്‍.ഡി.എ.ഭരണകാലത്തു മിണ്ടാതെ കുത്തിയിരുന്നെങ്കില്‍ അതു കൊണ്‍ഗ്രസ്സിന്റെ കഴിവു കേടല്ലെ മാഷെ?
4)ഇന്ത്യയില്‍ മറ്റൊരു രാജ്യാന്തര എജന്‍സി കയറി പരിശോധന നടത്താം എന്നു സമ്മതിക്കുന്നതു പരമാധികാരത്തിന്മെലുള്ള വിട്ടുവീഴ്ച്ചയല്ലെ?
താങ്കലുടെ വീട്ടില്‍ കയറി ഞാന്‍ വലിപ്പു പരിശോധിച്ചാല്‍ ??
5)ബൊഫോര്‍സ് അഴിമതി ജനങ്ങള്‍ മറന്നതു പിന്നെയും പൊക്കിയെടുക്കുന്നതെന്തിനാണു?
6)ആണവ മേഖലയില്‍ ഇന്ത്യ അമേരികയുടെ മുന്നിലാണെന്നു താങ്കള്‍ തന്നെ തെളീവുകള്‍ നിരതുന്നുവല്ലൊ,അങ്ങിനെയെങ്കില്‍ ഈ കരാറില്‍ ആര്‍ക്കായിരിക്കും ഗുണം കിട്ടുക.
7)കഴിഞ്ഞ പൊസ്റ്റ് ഇല്‍ ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കു താങ്കള്‍ മറുപടി പറഞ്ഞിരുന്നു എങ്കില്‍ അവസ്സാന ഖണ്ടിക താങ്കള്‍ക്കു എഴുതേണ്ടി വരില്ലായിരുന്നു.കേവലം 4 ശതമാനമാണു നമ്മുടെ ഊര്‍ജ്ജാവശ്യം ഈ കരാറിലൂടെ അധികം കിട്ടാന്‍ സാധ്യതയുള്ളൂ.
ഇറാന്‍ വാതകക്കുഴല്‍ കരാറായാല്‍ ഇതിലധികം നമുക്കു കിട്ടിയേനെ.
8)മറ്റെല്ലാ കാര്യങ്ങളും കരാറ് വായിച്ചാല്‍ ബോധ്യപ്പെടും. റിപ്പോര്‍ട്,പരിശോധന എന്നീ ഭാഗങ്ങള്‍ പ്രത്യെകം ശ്രദ്ധിക്കണം.

brinoj said...

സുകുമാരന്‍ സാര്‍,
പണ്ടു നടന്ന യുക്തിവാദ ചര്‍ചക്കു ശേഷം ഇതാദ്യമായാണു ഇവിടെ കമന്റ്‌ ഇടുന്നത്‌.വായിക്കാറുണ്ടായിരുന്നു...
ഊര്‍ജ്ജ പ്രതിസന്ധി ഉണ്ടെന്നതും അതിനു വേണ്ടി ആണവോര്‍ജം അടക്കമുള്ള സ്രോതസ്സുകള്‍ തേടണമെന്നതും അംഗീകരിക്കുന്നു.ഏങ്കില്‍ തന്നെയും ഈ ഡീലിനു പിന്നില്‍ അവ്യക്തമായ പലതും ഉണ്ടെന്നു തന്നെയാണു മനസിലാക്കാന്‍ കഴിഞ്ഞത്‌.ഇപ്പോഴും ആ കാര്യത്തില്‍ വ്യക്തമായ ഒരു നിലപാടെടുക്കാന്‍ കഴിയാത്തതു കൊണ്ട്‌ ആ വിഷയത്തിലേക്കു കടക്കുന്നില്ല.
കോണ്‍ഗ്രസ്സിന്റെ വ്യത്യസ്തമായ കുലീനത്വം എന്നു പറഞ്ഞത്‌ ഒന്നും ആലോചിക്കാതെയാണോ എന്നു സംശയിക്കുന്നു.അടിയന്തിരാവസ്തയും സഞ്ജയ്‌ ഗാന്ധിയും ഇന്റ്യയെന്തെന്നു പോലും അറിയാത്തവരെ നെഹ്രു കുടുംബത്തില്‍ പിറന്നതിന്റെ പേരില്‍ കാലില്‍ വീണു കുംബിടുന്നതും രാജ്യത്തിന്റെ കടിഞ്ഞാണ്‍ ഏല്‍പ്പിക്കുന്നതും അടക്കം പലതും ഈ കുലീനതക്കു പിന്നില്‍ മറഞ്ഞു കിടക്കുന്നില്ലേ.
ഗാട്ട്‌ കരാറും ആഗോള വല്‍കരണവും ഇന്റ്യന്‍ മിഡില്‍ ക്ലാസ്സില്‍ ഉണ്ടാക്കിയുട്ടുള്ള യൂഫോറിയ അതേ സമയത്ത്‌ കര്‍ഷകരിലും വളരെ പാവപ്പെട്ടവരിലും ഉണ്ടാക്കിയ ദുരിതങ്ങളെ മറച്ചു കളഞ്ഞതല്ലേ??
ഊര്‍ജ പ്രതിസന്ധിയെ നേരിടാന്‍ കൂടുതല്‍ ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുക മാത്രം അല്ല ഉപഭോഗം നിയന്ത്രിക്കുകയും വേണ്ടെ?അതിനു ഏറ്റവും ആവശ്യം ഇന്റ്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ആയ ജനപ്പെരുപ്പം നിയന്ത്രിക്കുകയല്ലേ?വേറെ ആരുടെയും സഹായം വേണ്ടാത്ത ഇത്തരം പ്രാധമിക കാര്യങ്ങളില്‍ എന്തു കൊണ്ടാണു കോണ്‍ഗ്രസ്സിനു ദൂരക്കാഴ്ചകളോ നിലപാടുകളോ ഇല്ലാത്തത്‌?
ഉത്തരമായി എനിക്ക്‌ ഒന്നേ തോന്നുന്നുള്ളൂ.എല്ലാ പാര്‍ട്ടികളും തങ്ങളുടേതായ സങ്കുചിതമായ ലക്ഷ്യങ്ങള്‍ക്ക്‌ വേണ്ടി മാത്രമാണു നില കൊള്ളുന്നത്‌.സി.പി,എം നു പ്രത്യയ ശാസ്ത്ര ശാഠ്യമാണെങ്കില്‍ ബി ജെ പി ക്കു ഹിന്ദുത്വം കോണ്‍ഗ്രസ്സിനു നെഹ്രു കുടുംബത്തിനോടുള്ള വിധേയത്വവും അധികാരവും.
അമേരിക്കയോടു വിരോധം തോന്നിയില്ലെങ്കിലും അടുക്കുമ്പോള്‍ അല്‍പം സൂക്ഷിക്കുകയെങ്കിലും വേണ്ടെ?ഹിറ്റ്ലറെയും സ്റ്റാലിനെയും ഓര്‍മിക്കുന്നവര്‍ക്ക്‌ വിയറ്റ്നാമും ഇറാക്കും ഹിറോഷിമയും നാഗസാക്കിയും മറക്കാനാകുമോ?ഇസ്രായേലിന്റെ ആണവ പരിപാടിക്കള്‍ക്കെതിരെ കണ്ണടച്ചു കൊണ്ട്‌ ഇല്ലാത്ത ആയുധങ്ങള്‍ തേടി ഇറാക്കിനെ ആക്രമിച്ചത്‌ അത്ര നല്ല കാര്യമാണോ?
ഇതൊന്നും വേണ്ട,കരാര്‍ ഒപ്പിട്ടു സംയുക്ത സൈനികാഭ്യാസവും നടത്തി നാളെ ചൈനക്കെതിരെ ഒരു യുദ്ധം ചെയ്യണമെന്ന് അമേരിക്കക്ക്‌ തോന്നിയാല്‍? സ്വാഭാവികമായും ഇന്റ്യയില്‍ ഒരു സൈനിക താവളം അവര്‍ ലക്ഷ്യമിടും.പകരം വീട്ടാന്‍ അറ്റ കൈക്ക്‌ ചൈന ഇന്റ്യയെ ആക്രമിച്ചാല്‍ നഷ്ടം അമേരിക്കക്കല്ലല്ലോ?അതു കൊണ്ടു തന്നെ സഹകരണത്തിനു വ്യക്തമായ അതിര്‍ വരമ്പുകള്‍ വേണം.
മന്മോഹന്‍ സിംഗ്‌ ഈ വിഷയം കൈകാര്യം ചെയ്ത രീതി ശരിയായില്ല എന്നു തന്നെയാണു തോന്നുന്നത്‌.ബ്രജേഷ്‌ മിശ്രയും കര്‍ക്കോദരും ഇതിനു വേണ്ടി വാദിക്കുന്നെങ്കിലും അയ്യങ്കാറും എന്‍.ഗോപാലകൃഷ്ണനും വേറെ അഭിപ്രായമാണുള്ളത്‌.(http://www.rediff.com/news/2008/jul/10ndeal15.htm)ചുരുങ്ങിയ പക്ഷം ആണവകാര്യങ്ങളില്‍ പ്രവര്‍ത്തി പരിചയമുള്ള ശാസ്ത്രജ്ഞ്രരെയെങ്കിലും ഗവണ്‍മന്റ്‌ വിശ്വാസത്തിലെടുക്കേണ്ടതായിരുന്നു.

Unknown said...

മനോജ് , അനില്‍, ബ്രിനോജ് .. വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി . ഞാന്‍ ഈ സീരിയല്‍ പോസ്റ്റ് മുഴുമിപ്പിക്കാനുള്ള ശ്രമത്തിലാണ് . നിങ്ങളുടെ വാദഗതികളെക്കുറിച്ചുള്ള എന്റെ അഭിപ്രായം പറയാന്‍ എനിക്ക് സാവകാശം വേണം. വിഷയത്തില്‍ നിന്ന് എന്റെ ഏകാഗ്രത നഷ്ടപ്പെടാതിരിക്കാനാണത് . മറ്റാരും ഇടപെടുന്നില്ലെങ്കില്‍ ഞാന്‍ തന്നെ ഒടുവില്‍ എല്ലാറ്റിനും ഉത്തരം പറയാം . ഏവര്‍ക്കും ഒരേ അഭിപ്രായത്തില്‍ എത്തിച്ചേരാന്‍ കഴിയില്ല എന്ന സത്യം നിങ്ങള്‍ ഓര്‍ക്കുമല്ലോ . എന്നാല്‍ വിരുദ്ധമായ അഭിപ്രായങ്ങള്‍ പുലര്‍ത്തുന്നുവെങ്കിലും ആരോഗ്യകരമായ സംവാദങ്ങള്‍ നടത്താന്‍ സഹിഷ്ണുതയോടെ തയ്യാറാവുന്നത് ജനാധിപത്യത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ട മുന്നുപാധിയാണ് . നമുക്ക് ചര്‍ച്ച തുടരാം . ഞാന്‍ പറഞ്ഞു തീര്‍ക്കട്ടെ ..സ്നേഹപൂര്‍വ്വം !

മലമൂടന്‍ മരമണ്ടന്‍ said...

പണ്ട്, ആ കൂടംകുളത്തുവന്ന ആണവനിലയം കേരളത്തില്‍ വരേണ്ടതായിരുന്നു... സമരം ചെയ്ത് അത് കളഞ്ഞു...കാരണം അത് പൊട്ടിയാല്‍, ആ കാറ്റടിച്ച് നമ്മുടെ കാറ്റ് പോകും എന്ന പേടി എന്നിട്ടോ... തമിഴന്‍ അത് വാങ്ങി നമ്മുടെ അടുത്ത് തന്നെ വച്ചു...കാറ്റടിച്ചാല്‍ അവിടെ ലീക്ക് വന്നാല്‍ ഈ റിയാക്ടറില്‍ നിന്നും വരുന്ന സാധനം നേരെ രണ്ട് മണിക്കൂറില്‍ കേരളത്തിലെത്തും...എന്നിട്ടിപ്പോള്‍ കേന്ദ്രപൂളും നോക്കി ഇരക്കേണ്ട ഗതികേടിലും....അന്ന് പകരം ഇരന്ന് വാങ്ങിയ സാധനമാണ് കായംകുളം കല്‍ക്കരി സാധനം...വിവരമുള്ള രാജ്യങ്ങള്‍ കണ്ടം ചെയ്തു തുടങ്ങിയ ഒരു സാധനം.. ലോകത്ത് ഏറ്റവും കൂടുതല്‍ ഗ്രീന്‍ ഹൌസ് ഗ്യാസ് പുറത്ത് വിടുന്ന ഒരു വിദ്യ... ഓട്ടിസം എന്ന ഡവലപ്പ്മെന്റല്‍ ഡിസൊഡറിന് കാരണമാകും എന്ന് കരുതുന്ന രാസവസ്തുക്കള്‍ പിന്തള്ളുന്ന സംഭവം....ഹാ എന്തോരു സ്നേഹം നാട്ടുകാരോട്!

പിന്നെ വേറൊന്ന്....അങ്ങ് ദുഫായില്‍ ഡീസലില്‍ നിന്നും കറന്റ് എടുക്കുന്നു.... എന്നാലിരിക്കട്ടെ ഡീസലില്‍ ഒന്ന് ബ്രഹ്മപുരത്ത്..... ദാണ്ടേ ഓയിലിന്റെ വില ബ്രഹ്മാസ്ത്രം പോലെ പോകുന്നു... അങ്ങനെ അതും ദാണ്ടേ ബ്രഹ്മ!

വെള്ളം ഇഷ്ടം പോലെ.... എന്നാല്‍ അവിടുന്നാകട്ടെ..... എന്നിട്ടോ..... പടിഞ്ഞാറ് കാറ് കണ്ടില്ലെങ്കില്‍ പവര്‍കട്ടാണ് നാട്ടില്‍! നാല്‍പ്പത്തിനാല് നദിയുള്ള നാട്ടില്‍ മാറി മാറി ഫരിച്ചവരാരെങ്കിലും നേരാമണ്ണം ഒരു പരിഹാരം ഉണ്ടാക്കിയോ? സൈലന്റ് വാലി വന്നപ്പോള്‍ പകൃതിസ്നേഹം!

ഇപ്പോളെന്താ ന്യായം..... ഇറാനില്‍ നിന്നും പ്രകൃതിവാതകം കൊണ്ടുവരൂ... ഈ ഗ്യാസ് വച്ചുള്ള സാധനം കത്തിച്ചാല്‍ കിട്ടുന്നതും ഗ്രീന്‍ ഹൌസ് ഗ്യാസായ കാര്‍ബണ്‍ ഡൈ ഓക്സൈഡല്ലേ! പിന്നെ അത് കൊണ്ടു വരുന്ന പാട്..... ഇക്കഴിഞ്ഞ ആഴ്ച ചുമ്മ പടക്കംപൊട്ടണപോലെയല്ലെ അങ്ങ് അഫ്ഗാനിസ്ഥാനിലെ നമ്മുടെ എംബസിയില്‍ ബൊംബ് പോട്ടിയത്..... അപ്പോള്‍ കിലോമീറ്ററൊളം വരുന്ന ആ ഏരിയായില്‍കൂടി വരുന്ന പൈപ്പില്‍കൂടി ഈ ഗ്യാസിങ്ങ് കിട്ടുമെന്ന് എന്നാ ഗ്യാരന്റ്റി?

അതിനിടയ്ക്ക് ഫരിക്കുന്ന കോണ്‍ഗ്രസിന്റെ മണ്ടത്തരങ്ങളും.... കരാറ് രഹസ്യരേഖയാണ് മണ്ണാങ്കട്ടയാണ്..... ഒന്ന് മാത്രം മലമൂടനറിയാം.... മലമൂടന്‍ സഞ്ചരിച്ച പല വികസിതരാജ്യങ്ങളിലും ആണവനിലയങ്ങള്‍ ഉണ്ട്...അവരില്‍ പലരും അമേരിക്കയുമായി ഈ വണ്‍-ടൂ-ത്രീ ഒപ്പ് വച്ചവരുമാണ്....അവരൊക്കെ പവര്‍ക്കട്ടില്ലാതെ ജീവിക്കുന്നു...... ജീവിക്കാന്‍ ഇപ്പോഴും പല മലമൂടന്മാരും ആ രാജ്യങ്ങളിലേക്ക് കുറ്റിയും പറിച്ച് ഓടുന്നു..... എന്നാലും വിപ്ലവം ജയിക്കട്ടെ!

ഒരു “ദേശാഭിമാനി” said...

സുർകുമാർജി, അമേരിക്കയെ പറ്റിയുള്ള എന്താരോപണവും ആരുപറഞ്ഞാലും അതു പർവ്വതീകരിക്കലാവില്ല! അതിനുമാത്രം കുടിലമാണു അവരുടെ രാഷ്ടീയ പോളിസികൾ! ഇതു ഞാൻ എന്റെ അഭിപ്രായം മാത്രമായി പറയുന്നതല്ല! മറിച്ചു, ദിവസവും, വിവിധ രാജ്യക്കാരായ പലരുമായും സംസാരിക്കുമ്പോൾ ലഭിക്കുന്ന അവസാനത്തെ narrated openion ആണു.

പൊളിറ്റിക്കൽ സൈക്കോളജിയും, ബിസ്സിനസ്സ് സൈക്കോളജിയും അവർ പ്രാ‍വർത്തികമാക്കുന്നു. അതിനുപയോഗിക്കുന്ന പ്രധാനപ്പെട്ട ടൂൾസുകളാണു, ആണവ സംബന്ധമായ തർക്കങ്ങൾ ഉണ്ടാക്കുക, സാമ്പത്തികവും വ്യാവസായികമായ അസംതുലിതാവസ്ത ഉണ്ടാക്കുക, അനാവശ്യമായി മറ്റു രാജ്യങ്ങളിലെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുക, എന്നിട്ടു അവരുടെ ശത്രുരാജങ്ങളുമായി “അടി” ഉണ്ടാക്കിക്കുക - അടി ഉശിരനാവാൻ ആയുധം കൊടുക്കുക പണം നേടുക, തോറ്റരാജ്യങ്ങളുടെ സംര്ക്ഷണം എന്ന വ്യാജേന അവിടെ കടന്നു അവരുടേ വിഭവങ്ങൾ കൊള്ളയടിക്കുക,പ്രക്രുതിയുടെ സംതുലിതാവസ്ഥയെ തകിടം മറിക്കുന്നരീതിയിൽ പ്രക്രുതിയെ മലിനപ്പെടുത്തുക, എന്നിട്ടു ആ കുറ്റം ഇന്ത്യ്ക്കും ചൈനക്കും നൽക്കുക -- ഇതൊക്കെ ചെയ്യുന്ന അമേരിക്കയെ ആരു വിശസ്സിക്കും?

ആണവകരാറിനെ പറ്റി പറഞ്ഞാൽ, - നമ്മൾ ബുഷ് എന്ന ശകുനി ഉള്ളപ്പോൾ തന്നെ ഒപ്പു വച്ചിലങ്കിലും നമുക്കു ഒന്നും സംഭവിക്കൻ പോകുന്നില്ല! അതിനുമാത്രം ഒരു ടെൻഷൻ നമുക്കും അമേരിക്കക്കും ഇടയിൽ ഇല്ല! ഈ അമേരിക്കൻഭരണകൂടും അടുത്ത് കുറച്ചുനാളുകൾ കൂടികഴിഞ്ഞാൽ മാറും! രാഷ്ട്രീയ സ്ഥിതിഗതികൾ മാറും, നമുക്കു കൂടുതൽ നെഗോസിയേഷൻ സമയം വേണമെങ്കിൽ വാങ്ങാം, പിന്നെ എന്തിനു തിടുക്കം? അമേരിക്കയിലോ, മറ്റു ഏതെങ്കിലും പാശ്ചാത്യരാജ്യത്തിലോ, ചൈനയിലോ, റഷ്യയിലോ പോയി അവരുടെ രഹസ്യസ്വഭാവം സൂക്ഷിക്കെണ്ടതായ സൈനിക കേന്ദ്രങ്ങളിൽ പരിശോധിക്കാൻ ആർക്കെങ്കിലും അവസരം ലഭിക്കുമോ? നമ്മൾ തീർച്ചയായും തല അമേരിക്കയുടെ കക്ഷത്തിൽ വച്ചു കൊടുക്കുവാൻ തുനിയുകയാണ് ഈ തിടുക്കം കൊണ്ട്.

നിരുപാധികം ഉപയോഗിക്കാൻ അവകാശം ലഭിക്കാത്ത ഒരു കരാറിനും മുന്നിൽ മുട്ടുമടക്കേണ്ട ഒരു രാഷ്ട്രീയ പാപ്പരത്തം ദൈവസഹായത്താൽ നമ്മുടെ രാജ്യത്തിനില്ല! ഇതു മനസ്സിലാക്കി, നമ്മുടെ ശക്തിയെ മനസ്സിലാക്കി മുന്നോട്ടു പോകാൻ നട്ടെല്ലുള്ള , ദീർഘവീക്ഷണമുള്ള ഭരണകർത്താക്കളും അർപ്പണബോധമുള്ള ശാത്രജ്ഞരും, ഉൽ‌ബുദ്ധരായ ഒരു ജനതയും നമുക്കുണ്ടാവണം!.

ആനക്കു ആനയുടെ ശക്തി മനസ്സികാത്തതു കൊണ്ടാല്ലേ അതു പാപ്പാന്റെ തോട്ടിക്കു മുന്നില് മൂത്രമൊഴിക്കുന്നതു! നമ്മൾ അതു മനസ്സിലാക്കണം.

Unknown said...

സൈനിക കേന്ദ്രങ്ങളിൽ പരിശോധിക്കാൻ ഇവിടെയും ആര്‍ക്കും അവകാശം കൊടുത്തിട്ടില്ല ദേശാഭിമാനി സര്‍ , താങ്കള്‍ വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു . നമ്മുടെ ആണവ പദ്ധതികള്‍ സൈനികമെന്നും സൈനികേതരമെന്നും വേര്‍തിരിക്കും . സൈനികേതരമായ അതായത് സിവില്‍ ന്യൂക്ലിയര്‍ പ്രോജക്ടുകളില്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി പരിശോധിക്കും . നമ്മള്‍ വാങ്ങുന്ന ആണവ ഇന്ധനം സൈനികാവശ്യത്തിന് ഉപയോഗിക്കുന്നുണ്ടോ എന്ന് നോക്കാന്‍ . അമേരിക്കയല്ല പരിശോധിക്കുക . പരിശോധിക്കുന്ന ഏജന്‍സിയില്‍ ചൈനയും റഷ്യയും അംഗരാഷ്ട്രങ്ങളാണ് .

നമ്മുടെ നാടിന്റെ എത്രയോ ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ചൈന ഇപ്പോഴും അനധികൃതമായി കൈവശം വെച്ചനുഭവിക്കുകയും , സിക്കിമിലും അരുണാചല്‍ പ്രദേശിലും നിത്യേനയെന്നോണം കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നു . ഈ വിവരങ്ങളൊന്നും നിങ്ങളോട് ആരും സംസാരിക്കാത്തതില്‍ അതിശയം തോന്നുന്നു . അമേരിക്ക ഇന്ത്യക്കാര്‍ക്ക് ഒരു ദോഷവും ചെയ്തിട്ടില്ല . ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും ചെയ്യാന്‍ പോകുന്നതും ചൈനയും പാക്കിസ്ഥാനുമാണ് . പ്രചണ്ഡയുടെ നേപ്പാള്‍ കൂടി ഭാവിയില്‍ ഈ അച്ചുതണ്ടില്‍ ചേര്‍ന്നാല്‍ നമ്മള്‍ അക്ഷരാര്‍ത്ഥത്തില്‍ ശത്രുക്കളാല്‍ വലയം ചെയ്യപെടും . അങ്ങോട്ടേക്കാണ് പോക്ക് . ഇന്ത്യയിലെ വിപ്ലവകാരികള്‍ക്ക് ഇന്ത്യ ദുര്‍ബ്ബലമാവുകയാണ് വേണ്ടത് . വിപ്ലവം നടക്കുമ്പോള്‍ അവരെ സഹായിക്കേണ്ടത് ചൈനയാണ് . ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രചണ്ഡയെയും കൂട്ടിന് കിട്ടും . നമ്മള്‍ അമേരിക്കയുടെ സഖ്യകക്ഷിയായാല്‍, ചൈനയുടെ സഹായത്തോടെ ഇവിടെ വിപ്ലവം നടത്താന്‍ തുനിഞ്ഞാല്‍ അമേരിക്കന്‍ പട്ടാളം നമ്മുടെ സഹായത്തിനെത്തും . ഇടത് പക്ഷങ്ങളുടെ അമേരിക്കന്‍ വിരോധത്തിന്റെ അടിസ്ഥാനം അതാണ് . എന്നാല്‍ അത് നടക്കാന്‍ പോകുന്നില്ല . ഇടത് പക്ഷങ്ങളുടെ പരിപാടി നടപ്പില്ല . കോണ്‍ഗ്രസ്സ് തകര്‍ന്നാലും ബി.ജെ.പി. അമേരിക്കക്കെതിരല്ല . കേരളത്തിലെ ആളുകളുടെ അമേരിക്കന്‍ വിരോധം ഇടത് പക്ഷങ്ങളുടെ ഗീബത്സിയന്‍ പ്രചാരണം കൊണ്ട് മനസ്സില്‍ പതിഞ്ഞ് പോയതാണ് . കേരളം വിട്ടാല്‍ പിന്നെ അമേരിക്കന്‍ വിരോധം കേള്‍ക്കണമെങ്കില്‍ ബംഗാളിലോ ത്രിപുരയിലോ പോകണം . പിന്നെ മുസ്ലീംങ്ങളുടെ അമേരിക്കന്‍ വിരോധം . കുവൈറ്റിലും സൌദിയിലും ഒക്കെ ഉള്ളവര്‍ മുസ്ലിംങ്ങള്‍ തന്നെയാണ് . അവര്‍ക്കൊന്നും അമേരിക്കന്‍ വിരോധമില്ല . സ്റ്റാലിന്‍ മുതല്‍ ടിയാനന്‍മെന്‍സ്ക്വയര്‍ വരെ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതികള്‍ എന്തെല്ലാം ക്രൂരതകള്‍ മനുഷ്യരാശിക്കെതിരെ ചെയ്തിട്ടുണ്ട് സര്‍ , അതൊന്നും എന്താ ആരും പറയാത്തേ .. ഭയം വേറെന്താ .....

ഒരു “ദേശാഭിമാനി” said...

ചൈനയും പാക്കിസ്താനും തമ്മിലുള്ള നമ്മുടെ അഭിപ്രാ‍യ വ്യത്യാസങ്ങൾ അതിർത്തിതർക്കം എന്ന രീതിയിൽ ആണു. ഈ തർക്കങ്ങൾ രണ്ടു രീതിയിലെപരിഹരിക്കപ്പെടുകയുള്ളു.
1. ഇരു കക്ഷികളും സഹകരിച്ചു ഒരു ഒത്തു തീർപ്പിലൂടെ
2. യുദ്ധം

അമേരിക്കു ആവശ്യം ശത്രുക്കളുള്ള രാജ്യങ്ങളെ ആണു. നമ്മളും നമ്മുടെ അയൽ രാജ്യങ്ങളും ആയി സഹകരണം മെച്ചപെടാനുള്ള രാഷ്റ്റ്രീയ അന്തരീക്ഷം ഇല്ലാതാക്കാൻ അമേരിക്ക, ഫ്രാൻസു, തുടങ്ങിയവർ കഴിവതും ശ്രമിക്കും. അതിനുള്ള രാഷ്റ്റ്രീയ അടിവലിവുകൾ അവർ നിത്യേന നടത്തുന്നുമുണ്ട്. കാരണം അവരുടെ പ്രധാനപ്പെട്ട കളിപ്പാട്ടശേഖരങ്ങളാണല്ലൊ ബോംബും, തോക്കും, യുദ്ധവിമാനവുമെല്ലാം. ഇതു ചിലവാകണമെങ്കിൽ ലോകത്തു പരസ്പര ശത്രുക്കളെ സ്രുഷ്ടിച്ചുകൊണ്ടിരിക്കേണ്ടതു അവരുടെ ആവശ്യമാണു. മദ്ധ്യപൂർവേഷ്യയിൽ നടന്ന ഇറാൻ ഇറാക്കു യുദ്ധം, കുവൈറ്റ്-ഇറാക്കു യുദ്ധം , അതിനോടനുബന്ധിച്ചൂള്ള അധിനിവേശം ഇതൊക്കെ വച്ചു നോക്കുമ്പോൾ, നമ്മൾ എന്താണു പഠിക്കേണ്ടതു?

അയൽ ബന്ധം മെച്ചപ്പെടുത്താനുള്ള വഴികൾ ആലോചിക്കുക എന്ന പോസിറ്റിവു ചിന്തക്കായിരിക്കും ബുദ്ധിമതികളായ ഭരണാധികാരികൾ ശ്രമിക്കുക. ഉദാഹരണമാണു യൂറോപ്യൻ യൂണിയൻ! ഇന്നു അവരൊഴികെ, മറ്റൊരു ക്കൂട്ടുകെട്ടും നിലനിൽക്കുന്നതു അമേരിക്കക്കു സഹിക്കുകയില്ല! അതിനാണു ഗൾഫ് യൂണിനെ തകർക്കാൻ ശ്രമിക്കുന്നതു. ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായമ എന്തുകൊണ്ട് ഫലപ്രദമായി നടപ്പാകുന്നില്ല? നമ്മുടെ അയൽ രാജ്യങ്ങളിലെ ജനങ്ങളുടെ അഭിപ്രായം ചോദിക്കൂ - അവർക്കും യുദ്ധമല്ല ആവശ്യം , സമാധാനമാണു! പിന്നെ തീരാത്ത തർക്കം , അതു കേവലം ഒരു കസേരക്കു വേണ്ടി മാത്രം- സിംഹാസനം!

സുകുമാർജി, കുരങ്ങു അപ്പം പങ്കു വച്ചപോലെ, യാങ്കികളു,പറങ്കികളു,ബിലാത്തികളും, ഈ ലോകത്തെ പരസ്പരം തമ്മിലടിപ്പിച്ചു മുതലെടുക്കുവാൻ മാത്രം ശ്രമിക്കുന്നവരണു.
ഇതു മനസ്സിലാക്കാനുള്ള വിവേകം,നമ്മുടെ രാഷ്ടീയ നിരീക്ഷകർക്കും, ഭരണാധികാരികൾക്കും, ഇടതു വലതു പക്ഷ വാ‍ദികൾക്കും ഉണ്ടാവണം. വിപ്ലവം പ്രസംഗിക്കുന്ന ഇടതുപക്ഷം ഒന്നു മനസ്സിലാക്കണം - ഇവിടെ വിപ്ലവമല്ല ആവശ്യം - ഒരു നവോദ്ധാനമാണു! നമുക്കു സ്വാതന്ത്രം കിട്ടിയശേഷം, അതിന്റെ ഒരു ഉണർവ്വും, ഉത്സ്സാഹവും നമ്മൾ വേണ്ടത്ര ഉൾക്കൊണ്ടില്ല! ജപ്പാന്റെ കാര്യം ശ്രദ്ധിക്കു !- ഈ ഇത്തിരി പോന്നചെറിയ രാജ്യത്തെക്കാൾ ചെറുതല്ലെ നമ്മുടെ ഇച്ഛാശക്തി? ഇസ്രായേലിനെ നോക്കു -പേരുകൊണ്ടൊരു രാജ്യം, കുറഞ്ഞ ജനസംഖ്യയും! അവരുടെ യുണൈറ്റിയും,സ്തിരോത്സാഹവും അവരെ ലോകത്തിൽ വേർതിർച്ചു നിർത്തുന്നു. ശരിക്കു പറഞ്ഞാൽ ലോകസമ്പത്തു വ്യവസ്ഥിതിയെ നിയന്ത്രിക്കുന്നതു യഹൂദികളാണു! ബൌദ്ധികമായ കണ്ടുപിടുത്തങ്ങൾ നടത്തുന്നതു ജപ്പാനും!

നമ്മൾ നല്ലതിനെ കോപ്പി അടിക്കാൻ പഠിച്സിട്ടില്ല സുകുമാർജി!
മദ്ധ്യേഷ്യയിൽ അവിടത്തെ സാഹചര്യങ്ങളിൽ ഉരുതിരിഞ്ഞു വന്ന മതങ്ങളും, ചൈനയിലും, റഷ്യയിലും, മ്റ്റും, നിലവിൽ നിന്ന ദുർഭരണത്തിന്റെ ഫലമായി ഉരുതിരിഞ്ഞു വന്ന വിപ്ലവചിന്തകളും നമ്മളിൽ അടിച്ചേൽ‌പ്പിക്കാൻ നല്ല ഉത്സാഹമാണു! എന്നാൽ പുരോഗമനത്തിനും, ഐക്യത്തിനും നിദാനമായ എന്ത് നാം പഠിച്ചു - എന്തു നാം ഉൾക്കൊണ്ടു?

ഭാ‍രതീയൻ, ഭാ‍രതീയനായി നിന്നുകൊണ്ട്, നമ്മിൽ പരസ്പര ഐക്യം നിലനിർത്തി അച്ചടക്കത്തോടെ ജീവിക്കുന്ന ഒരു തലമുറ വരട്ടെ! ഈ ലോകം നമ്മുടെ പുറകെ വരും.
പകരം നമ്മൾ, മതം പഠിപ്പിക്കനും, വിപ്ലവം പഠിപ്പികാനും നമ്മുടെ വിദ്യാലയങ്ങൾ ദുരുപയോഗം ചെയ്യുന്നു.

നമ്മഉടെ നേതാക്കൽ ദേശീയ പുരോഗതിക്കു വേണ്ടി ക്രിയാത്മകമായ കാര്യങ്ങൾ അല്ല ചെയ്യുന്നതു.
സുകുമാർജി, നമ്മൾ മാറേണ്ടിയിരിക്കുന്നു, നമ്മുടെ സാധാരണക്കാരുടെയും, ബിസ്സിനസ്സു കാരുടെയും, രാഷ്ട്രീയ ക്കാരുടെയും, കാഴ്ചപ്പാടു മാറണം! ഇല്ലങ്കിൽ വീണ്ടും, അടുത്ത സ്വാന്ത്രസമരമോ, വിപ്ലവമോ വരുന്ന തലമുറ്ക്കു നടത്തേണ്ടിടത്തേക്കു നമ്മുടെ രജ്യം പോകും!

അമേരിക്ക ആരുടേയും മിത്രമല്ല! അവർക്കു മിത്രമാവാന സാധിക്കില്ല

ചിലർക്കു അവർ ഒരു വ്യവസ്സായ കൂട്ടാളി ആണു.
ചിലർക്കു അവർ ഒരു ക്ലയിന്റ്റാണു
ചിലർക്കു അവർ ഒരു ബ്രോക്കർ ആണു
അവർ പ്രോട്ടോക്കോളും, ഡിപ്ലൊമസി യും, വച്ചു മുതലെടുക്കാൻ പഠിച്ച കള്ളന്മാരാണു!
ചുരുക്കി പറഞ്ഞാൽ അവർ ഒരു “ഡോൺ” മാതിരി ആണു! ഒരു ബ്ലേഡുകമ്പനി പോലെ ആണു - ഒരു പക്കാ ഗുണ്ടാ ആണു!

Unknown said...

ഇടതുപക്ഷം ഒന്നു മനസ്സിലാക്കണം - ഇവിടെ വിപ്ലവമല്ല ആവശ്യം - ഒരു നവോത്ഥാനമാണു! പ്രിയ ദേശാഭിമാനി സര്‍ , ഇപ്പറഞ്ഞത് സി.പി.എം.കാര്‍ കേള്‍ക്കണ്ട . താങ്കള്‍ക്കറിയോ , 90 കളില്‍ കമ്മ്യൂണിസം തകര്‍ന്നപ്പോള്‍ റഷ്യയിലും കി.യൂറോപ്പിലും കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ അവരുടെ കൊടിയും പേരും മാറ്റി ജനാധിപത്യപ്പാര്‍ട്ടികളായി മാറിയപ്പോള്‍ ആട്ടുകല്ലിന് കാറ്റ് പിടിച്ചത് പോലെ ഒരേയൊരു കമ്മ്യൂ.പാര്‍ട്ടി മാത്രം ലോകത്ത് ഉലയാതെ ഉറച്ചു നിന്നു . അത് സി.പി.എം.ആണ് . സായുധവിപ്ലവത്തിലൂടെ ഇന്ത്യയില്‍ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കും എന്ന പരിപാടിയില്‍ അല്പം ഇളവ് പോലും അനുവദിക്കാന്‍ അവര്‍ ഇനിയും തയ്യാറായിട്ടില്ല . സത്യത്തില്‍ ശുദ്ധഗതി നിമിത്തം താങ്കള്‍ വസ്തുതകളെ ലഘുവായി കാണുന്നു . അയല്‍ രാജ്യമായ നേപ്പാളിലെ സംഭവവികാസങ്ങള്‍ നമ്മെ ചിന്തിപ്പിക്കേണ്ടതാണ് . അവിടത്തെ മാവോയിസ്റ്റ് പാര്‍ട്ടിയെ പോലെ ഇന്ത്യയിലെ സി.പി.എമ്മിന്റെ കൈയില്‍ ആയുധമില്ലല്ലോ എന്ന് സമാധാനിക്കാം . എന്നാല്‍ അവരുടെ പരിപാടി മാറ്റാത്ത കലത്തോളം നാം അവരെ ഭയപ്പെടേണ്ടതുണ്ട് . ആയുധങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ആര്‍ജ്ജിക്കാം . അടിത്തറ വിപുലമായാല്‍ . അവരുടെ ഉള്ളിലിരുപ്പ് ആര് കണ്ടു ? എന്തിനും ഒരു ജാഗ്രത നല്ലതാണ് . ചൈനയും തല്‍ക്കാല നേപ്പാളും അയലത്തുള്ളപ്പോള്‍ . ഒരു സമാധാനം ശ്രീലങ്കയിലെ പുലികള്‍ തളര്‍ന്ന് വരുന്നു എന്നതാണ് . പുലികള്‍ കമ്മ്യൂണിസ്റ്റല്ലെങ്കിലും പ്രഭാകരന്‍ മാര്‍ക്സിസ്റ്റാണ് എന്ന് പലര്‍ക്കും അറിയില്ല . അടുത്ത അദ്ധ്യായത്തിന് വേണ്ടി ഞാന്‍ കരുതി വെച്ചവ താങ്കളോട് പറഞ്ഞു തീര്‍ത്തു ...

Unknown said...

പ്രിയപ്പെട്ട ദേശാഭിമാനി സര്‍ , എനിക്ക് ധാരാളം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സുഹൃത്തുക്കളുണ്ട് . അവരൊക്കെ എന്റെ ഈ കമന്റുകള്‍ വയിച്ചു അരിശം കൊള്ളുന്നുണ്ടാവും . പക്ഷെ സോവിയറ്റ് ജനത അനുഭവിച്ചത് പോലെ നമ്മള്‍ അനുഭവിക്കാനിട വരരുത് എന്ന എന്റെ താല്പര്യമാണ് ഈ അഭിപ്രായ പ്രകടനങ്ങള്‍ക്ക് കാരണം . തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന ഓമനപ്പേരിലുള്ള സ്വേച്ഛാധിപത്യം ഇനി എവിടെയും വരാന്‍ അനുവദിച്ചുകൂട .

Nachiketh said...

):-

ഒരു “ദേശാഭിമാനി” said...

സുകുമാർജി, നമുക്കു തെറ്റുപറ്റുന്നു! ചൈനയിൽ കമ്മുണിസം, കപ്പിറ്റലിസത്തിനു വഴിമാറി വരുന്നു. ഇനി നേപ്പളിലെ കാര്യം എടുക്കാം, അവിടെ ഉണ്ടായ ഭരണമാറ്റം പാക്കിസ്താൻ തീവ്രവാദി ഭീകരരുടെ പ്രവർത്തനങ്ങൾക്കു സഹായിക്കുന്നില്ലങ്കിൽ നമുക്കു ഒന്നും ഭയപ്പെടാനില്ല! ചൈന നമ്മോട് ഇനി ഒരു യുദ്ധ്ത്തിനു മുതിരേണ്ട ആവശ്യമുണ്ടോ? ഇ എം എസ് പറ്ഞ്ഞ പോലെ അവർ അവരുടെതെന്നും നമ്മൾ നമ്മുടെതെന്നും പറയുന്ന“ സ്ഥലങ്ങളുടെ തർക്കങ്ങൾ പരഹരിക്കേണ്ടതു അവരുടെയും നമ്മുടെ യും ആവശ്യമാണു. അതിനു അവർ മുതിരുകയും ചെയ്യും.

നമ്മുക്കു നേരിട്ടു ഭയപ്പെടേണ്ട ശത്രുക്കൾ നമ്മുടെ വർഗ്ഗീയത മാത്രമാണു. അതു കൈകാര്യം ചെയ്യുന്നതിലെ പോരായ്മകൾ നമ്മുടെ നമുക്കു ആപത്താ‍ണു. ദേശീയമായ രാഷ്റ്റ്രീയകളികളിലെ മതങ്ങളെ വച്ചുകൊൻടുള്ള കുരിരക്കച്ചവടം അവസ്സനിപ്പിച്ചാൽ നമ്മൾ സേഫ് ആണു സുകുമാർജി!

തങ്കളുടെ മെയിൻ സ്ട്രീമിൽ നിന്നും നമ്മൾ മാറി പോയി! ക്ഷമിക്കുക - തങ്കളുടെ ലേഖനം മുഴുമിപ്പിക്കുക!
സ്നേഹത്തോടേ.

Baiju Elikkattoor said...

ക്ഷമിക്കണം. എഴുതിയതില്‍ അല്പം പിശക് വന്നുപോയി. രാധേയന്റെ പോസ്റ്റിനു അനോമണി (not anony) കൊടുത്തിരിക്കുന്ന കമന്റും ലിങ്കുകളും വായിക്കു എന്നാണ് ഞാനുദ്ദേശിച്ചത്.

Unknown said...

സുകുമാരേട്ടാ...

ഞാന്‍ ഈ ലേഖന പരമ്പര നേരത്തെ കണ്ടിരുന്നെങ്കിലും അല്പം തിരക്കിലായിരുന്നതുകൊണ്ട് കമന്റ് ചെയ്യാന്‍ പറ്റിയില്ല. ഇപ്പോഴും സമയക്കുറവുണ്ടെങ്കിലും ചിലത് പറയാതിരിക്കാന്‍ വയ്യ.

"ഈ കരാറിനെ ഇടത് പക്ഷം പൊതുവേയും മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശക്തമായും എതിര്‍ക്കുന്നത് എന്ത് കൊണ്ട് ? ... അത് അവര്‍ അമേരിക്കയുടെ ഗൂഢ ലക്ഷ്യം മണത്തറിഞ്ഞിരിക്കുന്നു . പക്ഷെ ആ ഗൂഢലക്ഷ്യം നമ്മുടെ ഭാവിയ്ക്ക് ഗുണപ്രദമാണ് ... ഇന്ത്യയെ ഏഷ്യാ വന്‍‌കരയില്‍ ചൈനക്കൊപ്പം ഉയര്‍ത്തിക്കൊണ്ടുവരിക , അതാണ് ബുഷിന്റെ ഉള്ളിലിരുപ്പ് ...'

ക്ഷമിക്കണം സര്‍, ഒരു സംശയം... ഇവിടത്തെ ഇടതുപാര്‍ട്ടികള്‍ 'മണത്തറിഞ്ഞ' ആ 'ഗൂഢലക്ഷ്യം' മനസ്സിലാക്കാന്‍ ചൈനയിലെ, അവരേക്കാളും മൂത്ത കമ്യൂണിസ്റ്റുകള്‍ക്ക് കഴിവില്ല എന്നാണോ താങ്കള്‍ കരുതുന്നത്? അല്ലെങ്കില്‍ എന്തേ ഇന്‍‌ഡോ - അമേരിക്കന്‍ കരാറിനെ എതിര്‍ക്കുന്നില്ല എന്ന് അവര്‍ പ്രഖ്യാപിച്ചത്? ഇന്ത്യയുമായി അമേരിക്ക കരാറില്‍ ഏര്‍പ്പെട്ടാലും അത് തങ്ങളുടെ താല്പര്യങ്ങളെ ബാധിക്കില്ല എന്ന് അവര്‍ കരുതുന്നതു കൊണ്ടാവുമല്ലോ? അപ്പോള്‍പ്പിന്നെ ചൈനയുടെ താല്പര്യം മുന്‍‌നിര്‍ത്തിയാണ് ഇടതുപക്ഷം കരാറിനെ എതിര്‍ക്കുന്നത് എന്നു പറയുന്നതില്‍ എന്തു യുക്തിയാണുള്ളത്?

'അമേരിക്കയില്‍ നിന്ന് ആണവ സാമഗ്രികളും സാങ്കേതികജ്ഞാനവും വാങ്ങണമെങ്കില്‍ അവരുടെ സെക്‍ഷന്‍ 123 നിയമപ്രകാരമുള്ള കരാറില്‍ ഒപ്പ് വെക്കണം. അപ്രകാരം റഷ്യയും ചൈനയും ഒപ്പ് വെച്ചിട്ടുണ്ട്. നമ്മള്‍ ഒപ്പ് വെക്കുമ്പോള്‍ മാത്രമാണ് അത് പരമാധികാരപ്പണയമാവുന്നത് ..' (സെക്‍ഷന്‍ 123 നിയമം' അല്ല, അവരുടെ ആണവ നിയമത്തിന്റെ (Atomic Energy Act 1954) സെക്‍ഷന്‍ 123 ആണ്.) 'റഷ്യയും ചൈനയും' (ജപ്പാനും പിന്നെ വേറെ പലരും) ഒപ്പു വെച്ചിട്ടുണ്ട് എന്നതു കൊണ്ടു മാത്രം ഇന്ത്യയും ഒപ്പുവെക്കണോ...? (അങ്ങനെയാണെങ്കില്‍ (കു)പ്രസിദ്ധമായ 'ആണവ നിര്‍വ്യാപന കരാര്‍' (Nuclear Non-Proliferation Treaty - NPT)-യില്‍ എന്തേ ഇന്ത്യ അന്നും ഇന്നും ഒപ്പു വെക്കാതെ എതിര്‍ക്കുന്നത്? പിന്നെ, 'റഷ്യയും ചൈനയും ഒപ്പുവെച്ചു' എന്നു വലിയ കാര്യം പോലെ പറയുന്നവര്‍, ആ രാജ്യങ്ങള്‍ ഒപ്പിട്ട കരാറും ഇപ്പോള്‍ നമുക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന കരാറും ഒരേ പോലുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ...? (ചൈനയുമായുള്ള 123 കരാറിന്റെ ഒരു ഭാഗം ഉദ്ധരിക്കട്ടെ: '...the parties recognize, with respect to the observance of this agreement, the principle of international law that provides that a party may NOT invoke the provisions of its internal law as jurisdiction...' എന്നു വെച്ചാല്‍, കരാറില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങള്‍ തങ്ങളുടെ ആഭ്യന്തര നിയമങ്ങള്‍ കരാറിന്റെ നടപ്പാക്കലില്‍ ഇടപെടുത്തരുത് എന്നല്ലേ? ഇന്ത്യയുടെ കരാറോ...? Art. 2.1 '...Each Party shall implement this Agreement IN ACCORDANCE WITH its respective applicable treaties, national laws, regulations, and license requirements concerning the use of nuclear energy...' (emphasis added) (അതായത്, കരാര്‍ നടപ്പാക്കുന്നത് (രാജ്യാന്തര കരാറുകള്‍ക്കു പുറമേ) അതതു രാജ്യങ്ങളുടെ ആഭ്യന്തര നിയമങ്ങള്‍ക്ക് അനുസരിച്ചാ‍യിരിക്കണം - ചൈനയോടു പറഞ്ഞതിന്റെ നേര്‍ വിപരീതം!)

ഇനി, ജപ്പാനുമായുള്ള കരാര്‍: Art. 14: '"…If any dispute arising out of the interpretation or application of this agreement is not settled by negotiation, mediation, conciliation, or other similar procedure, the parties may agree to submit such dispute to an arbitral tribunal which shall be composed of three arbitrators...' (കരാര്‍ നടപ്പാക്കുന്നതിനെസ്സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍) തത്തുല്യമായി ഇന്ത്യന്‍ കരാറിലുള്ളതോ? Art. 15: 'Any dispute concerning the interpretation or implementation of the provisions of this Agreement shall be promptly negotiated by the Parties with a view to resolving that dispute.' വെറും 'negotiation' മാത്രം. ചര്‍ച്ച പരാജയപ്പെട്ടാല്‍...? ഇന്ത്യക്ക് വെച്ചു നീട്ടിയിട്ടുള്ള കരാറും മറ്റു രാജ്യങ്ങളുമായുള്ള കരാറും... വ്യത്യാസം വ്യക്തമല്ലേ...? അപ്പോള്‍പ്പിന്നെ 'റഷ്യയും ചൈനയും ഒപ്പുവെച്ച'(തല്ലാത്ത) കരാര്‍ നമ്മള്‍ ഒപ്പിടുമ്പോള്‍ ആ ഇരട്ടത്താപ്പിനെതിരെ എതിര്‍പ്പുയരുന്നത് സ്വാഭാവികം മാത്രമല്ലേ...?)


'രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ പാര്‍ട്ടി , ഭരണം കിട്ടുമ്പോള്‍ ഏകാധിപത്യം സ്ഥാപിക്കാന്‍ എല്ലാ ചുറ്റുപാടും അനുകൂലമായി ഉണ്ടായിട്ടും ഇവിടെ ഉന്നതമായ ജനാധിപത്യസംവിധാനം അരക്കിട്ടുറപ്പിച്ച പാര്‍ട്ടി...' വീണ്ടും ക്ഷമിക്കണം സര്‍, അങ്ങനെ 'അരക്കിട്ടുറപ്പിച്ച' ജനാധിപത്യത്തെ അടിയന്തരാവസ്ഥയുടെ അരക്കില്ലത്തില്‍ ചുട്ടെരിച്ച പാര്‍ട്ടി' എന്നു കൂടി പറയാതിരുന്നത് മന:പൂര്‍വമോ അതോ 1975 - 77 കാലത്ത് 'മറവി രോഗം' ബാധിച്ചിരുന്നതുകൊണ്ടോ...? 'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്...' എന്ന മട്ടില്‍ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ പാരമ്പര്യം പറയുന്നത് അതിനു ശേഷമുള്ളതൊന്നും പറയാന്‍ കൊള്ളാത്തതായതുകൊണ്ടാണോ?

'1969 ല്‍ താരാപ്പൂറില്‍ സ്ഥാപിച്ച ആണവവൈദ്യുത നിലയം അമേരിക്കയുമായി ഇത്തരമൊരു കരാറില്‍ ഏര്‍പ്പെട്ടും അവരുടെ സഹായത്തോടെയുമാണ് . അത് ഇപ്പോഴും വിജയകരമായി പ്രവര്‍ത്തിക്കുന്നു ...' ശരിയാണു സര്‍, വളരെ വിജയകരമായി തന്നെ പ്രവര്‍ത്തിക്കുന്നു. പക്ഷേ 1974-നു ശേഷം അതിന് 'വിജയകരമായി' പ്രവര്‍ത്തിക്കാനുള്ള ഇന്ധനം എവിടെ നിന്നു കിട്ടി എന്നു എന്തേ പറയാതിരുന്നത്? പ്ലാന്റിന് ആവശ്യമായ യുറേനിയം നല്‍കാം എന്നു കരാറില്‍ ഏര്‍പ്പെട്ട അമേരിക്ക '74-ലെ ആണവപരീക്ഷണത്തെത്തുടര്‍ന്ന് ഏകപക്ഷീയമായി കരാരില്‍ നിന്ന് പിന്മാറിയതും അതിനു ശേഷം കുറച്ചു കാലം സോവിയറ്റ് യൂണിയന്റെയും അതിനു ശേഷം ഫ്രാന്‍സിന്റെയും ഒക്കെ സഹായം കൊണ്ടാണ് താരാപ്പൂര്‍ നിലയം 'വിജയകരമായി' പ്രവര്‍ത്തിച്ചതെന്നും അങ്ങേയ്ക്ക് അറിയാതിരിക്കാന്‍ വഴിയില്ല. (ഇപ്പോള്‍ ഒപ്പിടുന്ന ഈ കരാറില്‍ നിന്നും അതുപോലെ സ്വന്തം താല്പര്യമനുസരിച്ച് പിന്മാറില്ല എന്ന് വല്ല ഉറപ്പും നല്‍കാനാവുമോ മന്‍‌മോഹന്‍ - പ്രണബ് - അമര്‍ സിങ്ങ് - അദ്വാനി പ്രഭൃതികള്‍ക്ക്? അങ്ങനെ പിന്മാറിയാല്‍ ബഹുസഹസ്രകോടികള്‍ ചെലവിട്ട് സ്ഥാപിക്കുന്ന പ്ലാന്റുകള്‍ അടച്ചുപൂട്ടേണ്ടി വരില്ല എന്ന് എന്താണുറപ്പ്...?)

'അമേരിക്കയുമായി ഇതിന് മുന്‍പ് ഏര്‍പ്പെട്ടതും റഷ്യയുമായി ഉണ്ടാക്കിയത് പോലെയുമാണ് ഇപ്പോഴും കരാര്‍ ഉണ്ടാക്കുന്നത് .' ആണോ സര്‍...? അങ്ങനെയായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് അമേരിക്ക വിവാദമായ 'ഹൈഡ് ആക്റ്റ്' പാസ്സാക്കിയത്? 'An Act to exempt from certain requirements of the Atomic Energy Act of 1954 a proposed nuclear agreement for cooperation with India' എന്നാണ് ഹൈഡ് ആക്ട് സ്വയം വിശദമാക്കുന്നത്. അതായത്, ഇന്ത്യയുമായി കരാര്‍ ഉണ്ടാക്കുന്നതിന് അമേരിക്കന്‍ ആണവ നിയമത്തിലെ ചില വ്യവസ്ഥകള്‍ എതിരാണ് എന്നതുകൊണ്ടാണ് അതിനെ മറികടക്കാന്‍ നിയമം ഉണ്ടാക്കിയത് എന്നര്‍ഥം. ഇപ്പറഞ്ഞതിന്റെ മറ്റൊരര്‍ഥം, 'അമേരിക്കയുമായി ഇതിന് മുന്‍പ് ഏര്‍പ്പെട്ട' കരാര്‍ അങ്ങനെ അയിരുന്നില്ല എന്നല്ലേ?


'ദേശാഭിമാനി'യുടെ കമന്റിനു താങ്കളുടെ മറുപടി: 'സൈനിക കേന്ദ്രങ്ങളിൽ പരിശോധിക്കാൻ ഇവിടെയും ആര്‍ക്കും അവകാശം കൊടുത്തിട്ടില്ല ദേശാഭിമാനി സര്‍ , താങ്കള്‍ വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു . നമ്മുടെ ആണവ പദ്ധതികള്‍ സൈനികമെന്നും സൈനികേതരമെന്നും വേര്‍തിരിക്കും . സൈനികേതരമായ അതായത് സിവില്‍ ന്യൂക്ലിയര്‍ പ്രോജക്ടുകളില്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി പരിശോധിക്കും...' ഹൈഡ് ആക്റ്റ് വായിച്ചു കഴിഞ്ഞിട്ട് ഇപ്പറഞ്ഞത് വായിച്ചപ്പോള്‍ ഒരു സംശയം... ആരാണ് 'വല്ലാതെ തെറ്റിദ്ധരി(പ്പി)ക്കപ്പെട്ടിരിക്കുന്നത്?

'The President shall keep the appropriate congressional committees fully and currently informed of the facts and implications of any significant nuclear activities of India, including significant changes in the production by India of nuclear weapons or in the types or amounts of fissile material produced; and changes in the purpose or operational status of any unsafeguarded nuclear fuel cycle activities in India' Sec. 104 (g)(1)(C) & (D)


'Not later than 180 days after the date on which an agreement for cooperation with India... enters into force, and annually thereafter, the President shall submit to the appropriate congressional committees a report including...

an estimate of (i) the amount of uranium mined and milled in India during the previous year; (ii) the amount of such uranium that has likely been used or allocated for the production of nuclear explosive devices; and (iii) the rate of production in India of (i) fissile material for nuclear explosive devices; and (ii) nuclear explosive devices...' (Sec. Sec. 104 (g)(2)(H))

അതായത്, ഇന്ത്യയില്‍ എത്ര യുറേനിയം ഉല്പാദിപ്പിക്കുന്നു, അതില്‍ എത്ര ആണവായുധങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു, എത്ര ആയുധങ്ങള്‍ ഉണ്ടാക്കുന്നു, ഉണ്ടാക്കുന്ന ആണവ വസ്തുക്കളുടെ (fissile material) തരം, അളവ് എന്നിവയില്‍ മാറ്റം ഉണ്ടോ, 'unsafeguarded' (അതായത് 'സൈനിക') ആണവ നിലയങ്ങളുടെ പ്രവര്‍ത്തന നില (operational status)... എന്നു വേണ്ട, നമ്മുടെ സൈനിക ആണവ പദ്ധതിയുടെ 'A to Z' അമേരിക്കന്‍ കോണ്‍ഗ്രസ്സിന് പ്രസിഡന്റ് വര്‍ഷം തോറും റിപ്പോര്‍ട്ടു ചെയ്യണമത്രെ...! 'സൈനിക കേന്ദ്രങ്ങളിൽ പരിശോധിക്കാൻ ഇവിടെയും ആര്‍ക്കും അവകാശം കൊടുത്തിട്ടില്ല' എങ്കില്‍ പിന്നെ എങ്ങനെയാണോ ആവോ ഈ തന്ത്രപ്രധാന വിശദാംശങ്ങള്‍ മുഴുവന്‍ അമേരിക്കന്‍ പ്രസിഡന്റിനു കിട്ടാന്‍ പോകുന്നത്? മന്‍‌മോഹന്‍‌ജി നേരിട്ട് വൈറ്റ് ഹൌസില്‍ കൊണ്ടു കൊടുക്കുമായിരിക്കും? ശരിയാണ്, നമ്മുടെ സൈനിക ആണവ നിലയങ്ങളില്‍ IAEA-യുടെ പരിശോധകര്‍ വരില്ല. പക്ഷേ അവരൊന്നും ഇല്ലാതെ തന്നെ അറിയാനുള്ളതൊക്കെ (അറിയാന്‍ പാടില്ലാത്തതൊക്കെ?) അമേരിക്കന്‍ പാര്‍ലമെന്റ് - ഫലത്തില്‍ പൊതുജനം - അറിയും...! 'തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകുന്നത്'ആരാണു സര്‍?

'അമേരിക്ക ഇന്ത്യക്കാര്‍ക്ക് ഒരു ദോഷവും ചെയ്തിട്ടില്ല...' ഹോ..! എന്തൊരു മഹാമനസ്കരുടെ രാജ്യം...! കാശ്മീരിന്റെ മണ്ണില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് 101% പിന്തുണയും സഹായവും നല്‍കുന്ന പാകിസ്ഥാന് 'തീവ്രവാദത്തിനെതിരെ'(?!) എന്ന പേരില്‍ പണവും ആയുധങ്ങളും നല്‍കിക്കൊണ്ടിരിക്കുന്നത് 'ഒരു ദോഷവും ചെയ്യാത്ത'വരല്ലേ? കാര്‍ഗിലില്‍ ഉള്‍പ്പെടെ നമുക്കെതിരെ ഉപയോഗിക്കപ്പെട്ട F 16 യുദ്ധവിമാനങ്ങള്‍ ചൈനീസ് നിര്‍മിതമായിരുന്നോ സര്‍?

ഇന്ന് (ചൈനക്കെതിരെ?) നമ്മളെ 'സഹായിക്കാന്‍' വരുന്നവര്‍ നാളെ സ്വന്തം താല്പര്യങ്ങള്‍ മാറിയാല്‍ നമുക്കെതിരെ തിരിയില്ല എന്ന് വല്ല ഗ്യാരന്റിയും ഉണ്ടോ സര്‍? 1980-കളിലെ ഒന്നാം ഗള്‍ഫ് യുദ്ധകാലത്ത് ഇറാനെതിരെ സദ്ദാം ഹുസൈന്റെ ഇറാഖിന് എല്ലാ 'സഹായ'വും നല്‍കിയ അതേ അമേരിക്ക തന്നെയായിരുന്നല്ലോ ഇല്ലാത്ത 'സര്‍വനാശകായുധങ്ങളുടെ' പേരു പറഞ്ഞ് ഇറാഖിനെ നശിപ്പിച്ചത്? ശീതസമര കാലത്ത് സോവിയറ്റ് യൂണിയനെതിരെ അഫ്‌ഗാനിസ്താനില്‍ തീവ്രവാദ ശക്തികളെ വളര്‍ത്തിയെടുത്തതും പിന്നീട് അഫ്‌ഗാനിസ്താനെ ലോകത്തിലെ ഏറ്റവും അപകടം പിടിച്ച സ്ഥലങ്ങളിലൊന്നാക്കി മാറ്റിയതും അമേരിക്കയല്ലാതെ മറ്റാരുമാ‍യിരുന്നില്ലല്ലോ? ചൈന ചെയ്യുന്ന 'ദോഷങ്ങള്‍'ക്കെതിരെ ഇന്ത്യയെ 'സഹായിക്കാന്‍' വരുന്ന മഹാമനസ്കര്‍ക്ക് , ബ്രിനോജ് ചോദിച്ചതു പോലെ നാളെ ചൈനയെ ആക്രമിക്കാന്‍ വേണ്ടി ഇന്ത്യയെ ഇടത്താവളമാക്കാന്‍ തോന്നിയാല്‍... തിരിച്ചടിക്കാന്‍ വേണ്ടി ചൈന നമുക്കെതിരെ ഒരു ആണവാക്രമണം നടത്തിയാല്‍ 'മഹാമനസ്ക'രുടെ '123 കരാര്‍ നിലയങ്ങള്‍' നമ്മളെ രക്ഷിക്കുമോ?

ഇനി, ‘ന്യൂക്ലിയര്‍ വെയ്‌സ്റ്റ് മാനേജ്‌മെന്റി’നെപ്പറ്റി ആലോചിക്കാം. ആണവ നിലയങ്ങളില്‍ ആവശ്യം കഴിഞ്ഞ് കിടക്കുന്ന ഇന്ധന അവശിഷ്ടങ്ങളുടെ കാര്യം. അത്യന്തം അപകടകാരിയായ ഈ റേഡിയോ ആക്റ്റീവ് അവശിഷ്ടങ്ങളെ നിര്‍മാര്‍ജനം ചെയ്യാനുള്ള 100% സുരക്ഷിതമായ സാങ്കേതിക സംവിധാനം ഇന്നും ഏറ്റവും മികച്ച സാങ്കേതികവിദ്യ കൈവശമുള്ള രാജ്യങ്ങള്‍ക്കു പോലും വിജയകരമായി വികസിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ മിക്ക രാജ്യങ്ങളും ചെയ്യുന്നത് ഇങ്ങനെ ബാക്കി വരുന്ന മാരകശേഷിയുള്ള അവശിഷ്ട ഇന്ധനത്തെ ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുകയാണ്. അതിനു കഴിവില്ലെങ്കില്‍ ഈ അവശിഷ്ടത്തെ ഏറ്റെടുത്ത് കൈകാര്യം ചെയ്യാന്‍ തയ്യാറുള്ള ഏതെങ്കിലും രാജ്യത്തിനു കൈമാറണം. ഇന്ത്യയുടെ കാര്യത്തില്‍, 123 കരാറിന്‍ കീഴില്‍ ഇറക്കുമതി ചെയ്യുന്ന ആണവ വസ്തുക്കളോ ഉപോല്പന്നങ്ങളോ ആയുധ നിര്‍മാണത്തിന് ഉപയോഗിക്കാന്‍ കഴിയില്ലല്ലോ. അപ്പോള്‍ പിന്നെ ഈ ‘തലവേദന’ ഒഴിവാക്കാന്‍ ഏക മാര്‍ഗം അവശിഷ്ട ഇന്ധനത്തെ അമേരിക്കയ്ക്കു തന്നെയോ മറ്റേതെങ്കിലും അംഗീകൃത ആണവശക്തിക്കോ കൈമാറുക മാത്രം. അവര്‍ക്കത് കൂടുതല്‍ ആയുധങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കാം. അതായത്, മറ്റുള്ളവര്‍ക്ക് ‘സര്‍വനാശകാ‍യുധങ്ങള്‍’ ഉണ്ടാക്കാന്‍ വേണ്ടുന്ന പ്ലൂട്ടോണിയവും മറ്റും നമ്മുടെ ചെലവില്‍, നമ്മുടെ മാത്രം ‘റിസ്കില്‍’ ഉണ്ടാക്കിക്കൊടുക്കുന്നു...! ആഹാ..!! എത്ര മനോഹരമായ സഹായമനസ്കത...!!! (ഇനി, അമേരിക്കയ്ക്കല്ലാതെ മറ്റാര്‍ക്കെങ്കിലുമാണ് ഈ ‘സഹായം’ നല്‍കുന്നതെങ്കില്‍ ‘സര്‍വനാശക ആയുധങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നു’ എന്നു പറഞ്ഞ് ഇന്ത്യക്കെതിരെ നീങ്ങാന്‍ ഇതേ അമേരിക്ക തന്നെ ഒരുങ്ങിക്കൂടായ്കയില്ല എന്നതു വേറെ കാര്യം.)

പിന്നെ, ‘പരമാധികാരപ്പണയ’ത്തിന്റെ കാര്യം. വീണ്ടും ഹൈഡ് ആക്റ്റിലേക്ക്...

Sec. 102(6)(B) “it is in the interest of the United States to enter into an agreement for nuclear cooperation arranged pursuant to section 123 of the Atomic Energy Act of 1954 (42 U.S.C. 2153) with a country that has never been a State Party to the NPT if -

the country has a functioning and uninterrupted democratic system of government, has a foreign policy that is congruent to that of the United States, and is working with the United States on key foreign policy initiatives related to nonproliferation.'

Sec. 104 (c) SUBMISSION TO CONGRESS:
(1) IN GENERAL.- The President shall submit to the appropriate congressional committees the determination made pursuant to subsection (b), together with a report detailing the basis
for the determination.
(2) INFORMATION TO BE INCLUDED.- To the fullest extent available to the United States, the report referred to in paragraph (1) shall include the following information:
:
:
(F) A description of the steps that India is taking to secure materials and technology applicable for the development, acquisition, or manufacture of weapons of mass destruction and the means to deliver such weapons through the application of comprehensive export control legislation and regulations, and through harmonization with and adherence to MTCR, NSG, Australia Group, and Wassenaar Arrangement guidelines, compliance with
United Nations Security Council Resolution 1540, and participation in the Proliferation Security Initiative.
(G) A description and assessment of the specific measures that India has taken to fully and actively participate in United States and international efforts to dissuade, isolate,
and, if necessary, sanction and contain Iran for its efforts to acquire weapons of mass destruction, including a nuclear weapons capability and the capability to enrich
uranium or reprocess nuclear fuel and the means to deliver weapons of mass destruction.
(Emphasis added. Reference to US plans against Iran is stressed at least three times in the Act.)


അതായത്, നമ്മുടെ വിദേശ നയം, മറ്റു രാജ്യങ്ങളുമായി (ഇറാന്‍ ഉള്‍പ്പെടെ) നമ്മുടെ ബന്ധം, നമുക്ക് യാതൊരു ബന്ധവുമില്ലാത്ത മിസൈല്‍ ടെക്നോളജി നിയന്ത്രണ സംവിധാനം തുടങ്ങിയ കാര്യങ്ങളില്‍ നമ്മുടെ നയപരിപാടികള്‍ അമേരിക്കയുടെ താല്പര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കണം എന്ന്. ഇതിന്റെ കൂടെ നേരത്തെ പറഞ്ഞ, സൈനിക ആണവ പരിപാടിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിങ്ങിന്റെ കാര്യം കൂടി ചേര്‍ത്താല്‍ എല്ലാമായി...! വിദേശ നയം, മറ്റു രാജ്യങ്ങളുമായുള്ള വ്യാപാര - വാണിജ്യേതര ബന്ധങ്ങള്‍, മറ്റു അന്താരാഷ്ട്ര സൈനിക - സൈനികേതര പരിപാടികള്‍ എന്നിങ്ങനെ പല വിഷയങ്ങളിലും സ്വതന്ത്രമായ നിലപാട് സ്വീകരിക്കാനുള്ള അവകാശം അമേരിക്കന്‍ താല്പര്യങ്ങള്‍ക്ക് അടിയറ വെക്കാനും തന്ത്രപ്രധാന സൈനിക പരിപാടികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ - ഇന്ത്യയുടെ പരമാധികാര സഭയായ പാര്‍ലമെന്റിനു പോലും അറിയാന്‍ അവകാശമില്ലാത്തവ പോലും - അമേരിക്കന്‍ പാര്‍ലമെന്റിന് റിപ്പോര്‍ട്ടു ചെയ്യാനും സമ്മതിക്കുന്നത് ‘പരമാധികാരം പണയം വെക്കല്‍’ അല്ലെങ്കില്‍ വേറെ എന്താണ് എന്ന് ഒന്നു വിശദമാക്കാമോ? അഞ്ചരക്കണ്ടിക്കാരനായ താങ്കള്‍ക്ക് തൊട്ടപ്പുറത്തെ പിണറായിക്കാരുമായുള്ള ബന്ധം, ബാംഗ്ലൂരിലെ പരിചയക്കാരുമാമായുള്ള സൌഹൃദം, ബ്ലോഗ് എഴുതുന്നത് തുടങ്ങിയവയൊക്കെ എന്റെ താല്പര്യത്തിനനുസരിച്ചാവണം... എന്നു മാത്രമല്ല, താങ്കളുടെ വീട്ടിലെ മേശവലിപ്പുകളുടെയും അലമാരകളുടെയും അവയുടെ താക്കോലുകളുടെയും സ്ഥിതിവിവരക്കണക്കുകള്‍... ഇവയൊക്കെ എനിക്കു തരണം എന്ന് ഞാന്‍ ആവശ്യപ്പെട്ടാല്‍...? മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ‘അക്രമം’ എന്നേ വിശേഷിപ്പിക്കാനാവൂ. അത്തരമൊരു അക്രമത്തിനു വഴങ്ങേണ്ട ഗതികേടുണ്ടോ നമുക്ക്?



‘അമേരിക്കയുമായി കരാറില്‍ ഒപ്പിട്ടാല്‍ യൂറേനിയം നമുക്ക് തരാന്‍ ഒട്ടേറെ രാജ്യങ്ങള്‍ സന്നദ്ധമാണ്’...’ തൊഴിലാളിയായ സ്ത്രീയോട്, അവള്‍ ‘തന്റെ താല്പര്യങ്ങള്‍ക്ക് വഴങ്ങാന്‍ തയ്യാറായാല്‍ ഇരട്ടി ശമ്പളം തരാന്‍ തയ്യാറാണെ‘ന്നു പറയുന്ന മുതലാളിയും ഇന്ത്യ തങ്ങളുടെ അധികാരാവകാശങ്ങള്‍ തങ്ങളുടെ താല്പര്യത്തിനനുസരിച്ച് ‘അഡ്‌ജസ്റ്റ്’ ചെയ്താല്‍ ഇന്ത്യക്കു വേണ്ട ഊര്‍ജത്തിന്റെ 7% തരാമെന്നു പറയുന്ന ബുഷും തമ്മില്‍ എന്താണു സര്‍ വ്യത്യാസം?