Links

സി.എ.ജി.യുടെ മായക്കണക്കും ബി.ജെ.പി.യുടെ ദുഷ്ടലാക്കും..

2008ല്‍ 2ജി ലേലം ചെയ്യാത്തത്കൊണ്ട് സര്‍ക്കാരിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്ന് സി.എ.ജി.യുടെ റിപ്പോര്‍ട്ട് പുറത്ത് വന്ന ഉടനെ തന്നെ അതൊരു മായക്കണക്ക് ആണെന്നും അമ്മാതിരി കണക്ക് തയ്യാറാക്കിയ കണക്കപ്പിള്ളയുടെ തല പരിശോധിക്കേണ്ടതാണെന്നും ഞാന്‍ പറഞ്ഞിരുന്നു. കാരണം, 2010ല്‍ 3ജി ലേലം ചെയ്തപ്പോള്‍ സര്‍ക്കാരിന് ലഭിച്ച തുകയുമായി തുലനം ചെയ്ത്, 2008ല്‍ 2ജി ലേലം ചെയ്തിരുന്നുവെങ്കില്‍ ഇതേ തോത് വെച്ച് അന്ന് 2ജിക്കും പണം ലഭിക്കുമായിരുന്നു എന്നും അങ്ങനെ  അന്ന് ലേലം ചെയ്യാത്തത്കൊണ്ട് സര്‍ക്കാരിന് മേപ്പടി തുക നഷ്ടമായി എന്നുമായിരുന്നു ആ കണക്ക്. ഇങ്ങനെ ഒരു സാങ്കല്പിക കണക്ക് തയ്യാറാക്കാന്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ആര്‍ക്കെങ്കിലും സാധിക്കുമോ?  ഈ കണക്ക് സുബോധമുള്ള ആരെങ്കിലും കണക്കിലെടുക്കുമോ?

സി.എ.ജി. ആ കല്പിതകണക്ക് തയ്യാറാക്കിയത് ബി.ജെ.പി.ക്ക് രാഷ്ട്രീയം കളിക്കാനാണ് എന്നും ഞാന്‍ അന്നേ പറയുന്നുണ്ടായിരുന്നു. ഞാന്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് ഇപ്പോള്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് മറ്റാരുമല്ല, Comptroller and Auditor General (CAG) of India യുടെ Director General of Audit ആയിരുന്ന ആര്‍.പി.സിങ്ങ് തന്നെയാണ്. അദ്ദേഹം പറയുന്നു, ഞാന്‍ കണക്കാക്കിയ നഷ്ടം 37, 000 കോടി മാത്രമായിരുന്നു , ആ തുക തന്നെ സര്‍ക്കാരിന് വീണ്ടെടുക്കാനും കഴിയുമായിരുന്നു.

 ( Mr Singh questioned the national auditor's estimates of presumptive loss figure of Rs. 1.76 lakh crore in the 2G spectrum allocation. He said that according to him, the loss due to the first-come-first -served policy followed by the government was Rs. 37, 000 crore and this too, he said, was entirely recoverable. Ref: http://goo.gl/PTef5 )

ആ കണക്ക് സി.എ.ജി. പാര്‍ലമെന്റിന് നല്‍കുന്നതിന്റെ തലേ ദിവസം ബി.ജെ.പി.യുടെ നേതാവ് മുരളി മനോഹര്‍ ജോഷി സി.എ.ജി. ഉദ്യോഗസ്ഥന്മാരെ കണ്ടിരുന്നതായും ആര്‍.പി.സിങ്ങ്  എന്‍.ഡി.ടി.വി.ക്ക് അനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.  സ്വാഭാവികമായും ഈ ആരോപണം ജോഷിയും ബി.ജെ.പി.ക്യാമ്പും നിഷേധിച്ചിട്ടുണ്ട് എന്നത് വേറെ കാര്യം. ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്ന ഒരു കാര്യം എന്തെന്ന് വെച്ചാല്‍ കോണ്‍ഗ്രസ്സ് ഭരിക്കുമ്പോള്‍ ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് രാജ്യം കുട്ടിച്ചോറാക്കാന്‍ ബി.ജെ.പി.ക്ക് കഴിയുന്നു എന്നും അതിന് ഭരണഘടന പദവി വഹിക്കുന്ന ബ്യൂറോക്രാറ്റുകള്‍ കൂട്ടുനില്‍ക്കും എന്നുമാണ്. കോണ്‍ഗ്രസ്സ് ഭരിക്കുമ്പോള്‍ മാത്രമേ ഈ പ്രശ്നമുള്ളൂ. ബി.ജെ.പി. ഭരിക്കുമ്പോള്‍ കോണ്‍ഗ്രസ്സ് ഇമ്മാതിരി തറവേല കാണിക്കാറുമില്ല. ബി.ജെ.പി. ആരോപണങ്ങളെയോ വിവാദങ്ങളെയോ കൂസാറുമില്ല.

അപ്പോള്‍ ഞാന്‍ പറഞ്ഞുവരുന്നത്, ഒരു ഉദ്യോഗസ്ഥന് സര്‍ക്കാരിനെക്കൊണ്ട് കുരങ്ങ് കളിപ്പിക്കാനും രാജ്യം അലങ്കോലമാക്കാനും ഇനിയും കഴിയരുത്. അത്കൊണ്ട് രണ്ട് സി.എ.ജി.മാരെ കൂടി ഉടനെ നിയമിച്ച് മൂന്നംഗ സി.എ.ജി. എന്ന നിലയുണ്ടാക്കണം. തനിക്ക് ഒറ്റക്ക് എന്തും കഴിയും എന്ന ധാര്‍ഷ്ട്യം ഒരു ബ്യൂറോക്രാറ്റിനും മേലില്‍ ഉണ്ടാ‍കരുത്. അത്പോലെ തന്നെ 2008ല്‍ അനുവദിക്കപ്പെട്ട 122 സ്പെക്ട്രം ലൈസന്‍സ് റദ്ധാക്കിയ കോടതി നടപടി ‌- ഇവിടെ ഒരു പ്രശ്നമുണ്ട്. കോടതി നടപടി തെറ്റാണെന്ന് പറയാന്‍ പാടില്ല. ദൌഭാഗ്യകരം എന്നേ പറയാന്‍ പറ്റൂ. ഇല്ലെങ്കില്‍ കോടതിയലക്ഷ്യമാകും- സാമാ‍ന്യയുക്തിക്ക് നിരക്കുന്നതല്ല. കാരണം അന്ന് അനുവദിച്ച മറ്റ് ലൈസന്‍സുകള്‍ കോടതി റദ്ധാക്കിയുമില്ല. അത്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിയെക്കൊണ്ട് കോടതിയോട് റഫറന്‍സ് ചോദിപ്പിച്ചത്.

കോടതിയലക്ഷ്യമായാലും വേണ്ടില്ല, ഇപ്പോഴൊക്കെ കോടതി സര്‍ക്കാരിനെ കയറി ഭരിക്കാനും അസ്ഥാനത്തുള്ള പരാമര്‍ശങ്ങളിലൂടെ സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നതായി ഒരു പൌരന്‍ എന്ന നിലയില്‍ എനിക്ക് തോന്നുന്നുണ്ട്. അത്കൊണ്ട് കോടതിയുടെയും സര്‍ക്കാരിന്റെയും അധികാരപരിധികള്‍ സുവ്യക്തമായി നിര്‍വ്വചിക്കണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു. സര്‍ക്കാരിന്റെ നയപരവും ഭരണപരവുമായ കാര്യങ്ങളില്‍ കോടതിക്കോ സി.എ.ജി.ക്കോ ഇടപെടാന്‍ കഴിയരുത്. അത്പോലെ തന്നെ കോടതിയുടെ നീതി-ന്യായ നിര്‍വ്വഹണത്തില്‍ സര്‍ക്കാരിനും ഇടപെടാന്‍ കഴിയരുത്. ഭരണഘടനാപദവി വഹിക്കുന്നവര്‍ക്കിടയെ ഈഗോക്ലാഷ് വരാനുള്ള സാധ്യതകള്‍ തടയപ്പെടണം.

പ്രതിപക്ഷപാര്‍ട്ടി എന്ന നിലയില്‍ എന്ത് തറപ്പരിപാടി കളിച്ചാലും ബി.ജെ.പി. എന്ന പാര്‍ട്ടി എവിടെയും എത്താന്‍ പോകുന്നില്ല എന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷെ ആരോപണങ്ങളുടെയും വിവാദങ്ങളുടെയും പുകപടലങ്ങളില്‍ പെട്ട് രാജ്യം സ്തംഭിച്ചുപോകുന്നു എന്നതാണ് ദുരന്തം. ടെലികോം മേഖല ആകപ്പാടെ നാശകോശമായി എന്ന് പറയാം. വികസിതരാജ്യങ്ങളില്‍ ഇപ്പോള്‍ 4ജി സാങ്കേതിക വിദ്യയാണ് വിദൂരവാര്‍ത്താവിനിമയ രംഗത്ത് പ്രചാരത്തിലുള്ളത്. അതിവേഗ ഇന്റര്‍നെറ്റ് അവിടെ ജനങ്ങള്‍ക്ക് ലഭ്യമാണ്. ഇന്ത്യയില്‍ 3ജി ഇനി പച്ചപിടിക്കാന്‍ പോകുന്നില്ല.  2ജിയില്‍ തന്നെ മൊബൈല്‍ കോളിന്റെ ചാര്‍ജ്ജ് വര്‍ദ്ധിക്കാനാണ് സാധ്യത. നമുക്ക് ഇങ്ങനെയൊക്കെ മതിയല്ലൊ.

കടപ്പാട് :  NDTV

വാര്‍ത്ത കാണുക.

കൂടംകുളം ആണവനിലയം ഉപേക്ഷിക്കണമോ?





കൂടംകുളം ആണവനിലയം ഉപേക്ഷിക്കണമോ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സംവാദം നിര്‍മുക്ത എന്ന സംഘടന 15-11-2012 ന് തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ചിരുന്നു. കൂടംകുളം ആണവനിലയത്തെയും ആണവോര്‍ജ്ജത്തെയും അനുകൂലിച്ച് ഞാനും എതിര്‍ത്തുകൊണ്ട് പ്രഫ: ആര്‍.വി.ജി.മേനോനും സംസാരിക്കുകയുണ്ടായി. സംവാദത്തില്‍ ഞാന്‍ അവതരിപ്പിച്ച രേഖ താഴെ കൊടുക്കുന്നു. സംവാദത്തെ കുറിച്ച് വിശദമായ ഒരു പോസ്റ്റ് ഞാന്‍ പിന്നീട് എഴുതുന്നതാണ്.

കൂടംകുളം ആണവനിലയം നമ്മുടെ ഊര്‍ജ്ജസ്വയം‌പര്യാപ്തിക്ക് അനിവാര്യം

ശാസ്ത്രസാഹിത്യപരിഷത്തിന്റെ കൂടംകുളം-ആണവോര്‍ജ്ജ വിരുദ്ധനിലപാട് ശാസ്ത്രവിരുദ്ധം

കേരളീയ സമൂഹത്തില്‍ ഗുണപരമായ പല മുന്നേറ്റങ്ങള്‍ക്കും , പ്രത്യേകിച്ച് ശാസ്ത്രാവബോധം സമൂഹത്തിന് പകര്‍ന്നു നല്‍കുന്നതിലും നേതൃത്വപരമായ പങ്ക് വഹിച്ച കേരള ശാസ്ത്രസാഹിത്യപരിഷത്ത് ഇപ്പോള്‍ കൂടംകുളം പദ്ധതി ഉപേക്ഷിക്കുക, ആണവമുക്ത ഭാരതത്തിനായി പോരാടുക എന്ന മുദ്രാവാക്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ഇത് അങ്ങേയറ്റം ശാസ്ത്രവിരുദ്ധവും പ്രതിലോമപരവുമായ നിലപാടാണ്. കൂടംകുളം ആണവനിലയത്തെയും ആണവപദ്ധതികളെയും എതിര്‍ക്കാന്‍ പരിഷത്ത് ആശ്രയിക്കുന്നത് അര്‍ദ്ധസത്യങ്ങളെയും വസ്തുതാവിരുദ്ധമായ ഭാവനകളെയും അജ്ഞത മൂലം ജനങ്ങളില്‍ ഉണ്ടായിട്ടുള്ള സാങ്കല്പിക ഭയങ്ങളെയുമാണ്. പരിഷത്തിന്റെ ലഘുലേഖ വായിച്ചാല്‍ ശാസ്ത്രീയ വീക്ഷണമുള്ള ആര്‍ക്കും ഇത് മനസ്സിലാകും.

ആണവോര്‍ജ്ജം ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് 60 കൊല്ലത്തെ ചരിത്രമുണ്ട്. ഇന്ന് ലോകത്ത്  31 രാജ്യങ്ങളിലായി 435 ആണവനിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 62 നിലയങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുകയുമാണ്. 350 ആണവ നിലയങ്ങള്‍ പ്രൊപ്പോസ് ചെയ്യപ്പെട്ടിട്ടുമുണ്ട്.  ഇന്ത്യയില്‍ ആകെ 20 ആണവറിയാക്ടറുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 7 യൂനിറ്റുകള്‍ പൂര്‍ത്തിയാകാനുമുണ്ട്. ഇപ്പറഞ്ഞ 60 കൊല്ലത്തെ ആണവ ചരിത്രത്തില്‍ ആകെ മൂന്ന് അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. 1979ല്‍ അമേരിക്കയിലെ ത്രീമൈല്‍ അയലന്റിലും 1986ല്‍ അന്നത്തെ സോവിയറ്റ് യൂനിയനില്‍ പെട്ട ചെര്‍ണോബിലും 2011ല്‍ ഫുക്കുഷിമയിലും.

ത്രീമൈല്‍ അയലന്‍ഡ് അപകടത്തില്‍ ആരും മരിച്ചിട്ടില്ല എന്ന് പരിഷത്ത് ലഘുലേഖ തന്നെ സമ്മതിക്കുന്നുണ്ട്. ചെര്‍ണോബില്‍ നേരിട്ടുള്ള ജീവനാശം ഏറെയൊന്നും ഉണ്ടായില്ല എന്ന വസ്തുതയും ലഘുലേഖയില്‍ പറയുന്നുണ്ട്.  ഫുക്കുഷിമയില്‍ ആണവവികിരണം കൊണ്ട് ആരും മരിച്ചിട്ടില്ല. സുനാ‍മിയിലും ഭൂകമ്പത്തിലും പെട്ടാണ് 25,000ത്തോളം ആളുകള്‍ മരിക്കുകയും മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുള്ളത്.

ചുരുക്കി പറഞ്ഞാല്‍ ആണവാപകടം നിമിത്തം ലോകത്ത് ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടെങ്കില്‍ അത്  ചെര്‍ണോബില്‍ അപകടത്തില്‍ മാത്രമാണ്. ഈ പറഞ്ഞ മൂന്ന് അപകടങ്ങളില്‍ തന്നെ നിര്‍മ്മാണത്തിന്റെയും മനുഷ്യന്റെയും പിഴവ് കൊണ്ട് അപകടം ഉണ്ടായത്  ചെര്‍ണോബില്‍ മാത്രമാണ് താനും. ഫുക്കുഷിമയില്‍ സംഭവിച്ചത് ഭൂകമ്പവും സുനാമിയും ഒരുമിച്ച് വന്നത്കൊണ്ടാണ്. അല്ലാതെ നിര്‍മ്മാണത്തിലെ തകരാറ് കൊണ്ടല്ല. അന്ന് സംഭവിച്ചത് പോലെ സുനാമിയും ഭൂകമ്പവും ഒരുമിച്ച് വന്നില്ലായിരുന്നുവെങ്കില്‍ ഫുക്കുഷിമ ആണവനിലയം ഇപ്പോഴും പതിവ് പോലെ പ്രവര്‍ത്തിക്കുന്നുണ്ടാകുമായിരുന്നു. അപ്പോള്‍ ഭൂകമ്പവും സുനാമിയും ഒരുമിച്ച് വന്നാല്‍ ഒരാണവനിലയം അപകടത്തില്‍ പെടുമെങ്കില്‍ നമ്മുടെ മുന്നിലുള്ള പോംവഴി എന്താണ്? എല്ലാ ആണവനിലയങ്ങളും അടച്ചുപൂട്ടലും പുതിയവ നിര്‍മ്മിക്കാതിരിക്കലുമാണോ അതോ ഭൂകമ്പവും സുനാമിയും വരാന്‍ സാധ്യത ഇല്ല്ല്ലാത്ത സ്ഥലത്ത് ആണവനിലയം സ്ഥാപിക്കലോ? അതാണ് കൂടംകുളത്ത് ചെയ്തിട്ടുള്ളത്.

എന്താണ് ഫുക്കുഷിമയില്‍ സംഭവിച്ചത് എന്ന് നോക്കാം. 2011 മാര്‍ച്ച് 11ന് റിക്ടര്‍ സ്കെയിലില്‍ 8.9 അടയാളപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് ഫുകുഷിമാ ആണവ റിയാക്ടറില്‍ ഘടിപ്പിച്ചിട്ടുള്ള Control Rods  താനാകവേ ഇറങ്ങി Nuclear chain reaction നിര്‍ത്തുകയുണ്ടായി. അപ്പോള്‍ റിയാക്ടറില്‍ ഉള്ള  Decay heat എന്ന ചൂട് തണുപ്പിക്കുന്നതിന് വേണ്ടിയുള്ള എലക്ട്രിക്ക് പമ്പ് പ്രവര്‍ത്തിച്ചില്ല. ഭൂകമ്പം നിമിത്തം വൈദ്യുതി നിലച്ചത്കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.  ഇത്തരം ഘട്ടങ്ങളില്‍ എലക്ട്രിക്ക് പമ്പ് പ്രവര്‍ത്തിക്കുന്നതിന് ഡീസല്‍ ജനറേറ്റര്‍ ഉണ്ടാവും.  ദൌര്‍ഭാഗ്യവശാല്‍ ഭൂകമ്പവും സുനാമിയും ഒരുമിച്ച് വന്നപ്പോള്‍ ഉണ്ടായ വെള്ളപ്പെരുക്കില്‍ ഡീസല്‍ ജനറേറ്റര്‍ മുങ്ങിപ്പോയി.  ഈ സാഹചര്യത്തില്‍ ECCS എന്നു പറയുന്ന Emergency Core Cooling System പ്രവര്‍ത്തനരഹിതമായിപ്പോയി. അപ്പോള്‍ അതിചൂടുള്ള Zirconium alloy എന്ന ലോഹം നീരാവി കലര്‍ന്ന് ഹൈഡ്രജന്‍ വാതകം രൂപപ്പെടാന്‍ തുടങ്ങി.  ഈ ഹൈഡ്രജന്‍ വാതകം  കൂടുതലായി ഘനീഭവിച്ച് ആണവപ്ലാന്റിന്റെ കെട്ടിടത്തിന്റെ പുറത്തേക്ക് വ്യാപിച്ചു.  ഇതാണ് ആളുകള്‍ ടെലിവിഷനില്‍ കണ്ട പുകപടലം.  ഇതില്‍ നിന്നും ഈ ദുരന്തം നടന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1) ഭൂകമ്പം.  2)  സുനാമി. 3) ഡീസല്‍ ജനറേറ്റര്‍ പ്രവര്‍ത്തനരഹിതമായത്.  4) ഒരു വിദ്യുച്ഛക്തിയും ഇല്ലാതെ റീയാക്ടര്‍ തണുപ്പിക്കുന്നതിനാവശ്യമായ സുരക്ഷാസംവിധാനം ഇല്ലാത്തത്. 5) ആണവപ്ലാന്റിന്റെ കെട്ടിടത്തിനകത്ത് രൂപം കൊണ്ട ഹൈഡ്രജന്‍ വാതകത്തെ ആഗിരണം ചെയ്യാനുള്ള ഉപകരണങ്ങള്‍ ഇല്ലാത്തത്.

ഫുക്കുഷിമയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് കൂടംകുളം. പ്രധാനപ്പെട്ട കാര്യം ഫുക്കുഷിമയിലേത് പഴയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കപ്പെട്ടത് ആയിരുന്നെങ്കില്‍ കൂടംകുളത്തേത് നവീനമായ മൂന്നാം തലമുറ ടെക്നോളജി ഉപയോഗിച്ച് നിര്‍മ്മിക്കപ്പെട്ടതാണ്.  ഫുക്കുഷിമയും കൂടംകുളവും നമുക്കൊന്ന് താരതമ്യം ചെയ്തുനോക്കാം:

ഭൂകമ്പം :  ജപ്പാന്‍ ഭൂകമ്പങ്ങളുടെ നാടാണ് എന്ന് എല്ലാവര്‍ക്കുമറിയാം. 7 റിക്ടര്‍ സ്കെയില്‍ അളവില്‍ വരെ ഭൂകമ്പങ്ങള്‍ അവിടെ സാധാരണയാണ്. എന്നാല്‍ കൂടംകുളം ഭൂകമ്പസാധ്യത ഇല്ലാത്ത seismic zone 2 ലാണ് ഉള്ളത്.  അതായത് കൂടംകുളത്ത് ഭൂകമ്പം ഉണ്ടാവാനുള്ള സാധ്യത വളരെ വിരളമാണ്.

സുനാമി : സുനാമി എന്ന വാക്ക് തന്നെ ജപ്പാനിലാണ് ഉണ്ടായത് എന്ന് അറിയാമല്ലൊ. Harbour wave എന്നാണ് ജപ്പാന്‍ ഭാഷയില്‍ സുനാമിയുടെ അര്‍ത്ഥം. 14 മീറ്ററില്‍ കൂടുതല്‍ ഉയരത്തിലുള്ള തിരമാലകളാണ് ഫുകുഷിമയെ വിഴുങ്ങാന്‍ വന്നത്. 2004 ല്‍ ചെന്നൈയിലും തമിഴ്നാടിന്റെ മറ്റ് കടലോര പ്രദേശങ്ങളിലും സുനാമി അടിച്ചത്കൊണ്ട് ഫുകുഷിമയില്‍ വന്നത് പോലെഉള്ള സുനാമി കൂടംകുളത്തും വന്നുകൂടേ എന്ന് ന്യായമായും ചോദിക്കാം. സുനാമി പോലുള്ള വന്‍ തിരമാലകള്‍ രൂപംകൊള്ളുന്ന സ്ഥലങ്ങളെ  tsunamigenic fault  എന്നാണ് പറയുക. ഇങ്ങനെയുള്ള സ്ഥലത്ത് ഉടലെടുക്കുന്ന സുനാമിയുടെ തിരമാലകളുടെ ഉയരം അത് സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ദൂരം കുറയുമ്പോള്‍ തിരമാലകളുടെ ഉയരം കൂടുകയും , ദൂരം കൂടുമ്പോള്‍ ഉയരം കുറയുകയും ചെയ്യും. ജപ്പാനില്‍ ഈ സുനാമി രൂപം കൊണ്ട fault ഫുകുഷിമാവില്‍ നിന്ന്130 കി.മീ. മാത്രം അകലെയാണ്. അത്കൊണ്ടാണ് അത്രയും ഭീമാകാരമായ തിരമാലകള്‍ അവിടെ ആഞ്ഞടിച്ചത്. എന്നാല്‍  സുനാമി രൂപം കൊള്ളുന്ന fault ല്‍ നിന്ന് 1300 കി.മീ. അകലെയാണ് കൂടംകുളം സ്ഥിതി ചെയ്യുന്നത്. അതായത് കൂടംകുളത്തെ സുനാമി ആക്രമിച്ചാല്‍ തന്നെ ആ കടല്‍ത്തീരത്ത് എത്തുന്ന തിരമാലകളുടെ ഉയരം ഏറിയാല്‍ 3മീറ്റര്‍ ആയിരിക്കും.  സമുദ്രനിരപ്പില്‍ നിന്ന് 9 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ചിട്ടുള്ള കൂടംകുളം പ്ലാന്റിനെ സുനാമി ഒരു തരത്തിലും ബാ‍ധിക്കുകയില്ല എന്നു പറയുന്നത് ഇത്കൊണ്ടാണ്.

ഡീസല്‍ ജനറേറ്റര്‍ : ഫുകുഷിമാവില്‍ ഡീസല്‍ ജനറേറ്റര്‍ താഴ്ന്ന ഇടത്തില്‍ സ്ഥാപിച്ചത്കൊണ്ട് വെള്ളത്തിനടിയില്‍ മുങ്ങിപ്പോയി. എന്നാല്‍ കൂടംകുളത്ത് ഡീസല്‍ ജനറേറ്റര്‍ 9.3 മീറ്റര്‍ ഉയരത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. മാത്രമല്ല കൂടംകുളത്ത് ഒരു റീയക്ടറിന് 4 ഡീസല്‍ ജനറേറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്.

വിദ്യുച്ഛക്തി ഇല്ലാതെ റീയാക്ടര്‍ തണുപ്പിക്കുന്നതിനാവശ്യമായ സുരക്ഷാസംവിധാനം : ഇത് വളരെ പ്രധാനപ്പെട്ട ഒരു സുരക്ഷാസംവിധാനമാണ്. ഫുകുഷിമാവില്‍ ഈ സംവിധാനം ഇല്ല്ലായിരുന്നു. ഒരു വേള നാല് ഡീ‍സല്‍ ജനറേറ്ററുകളും നിശ്ചലമാവുകയാണെങ്കില്‍  Passive heat removal system എന്ന അതിനൂതനമായ സുരക്ഷാസംവിധാനത്താല്‍ കൂടംകുളം പ്ലാന്റിലെ റീയാക്ടറുകള്‍ തണുപ്പിക്കും. അത്കൊണ്ട് ഒരു കാരണവശാലും ഫുകുഷിമായില്‍ സംഭവിച്ചത് പോലെ കൂടംകുളത്ത് Decay Heat എന്ന താപം തണുപ്പിക്കാതിരിക്കില്ല.

ഹൈഡ്രജന്‍ വാതകത്തെ ആഗിരണം ചെയ്യാനുള്ള ഉപകരണങ്ങള്‍ : ഹൈഡ്രജന്‍ വാതകത്തെ നിയന്ത്രിക്കാന്‍ കഴിയാതെ പോയതാണ് ഫുകുഷിമായില്‍ ഏര്‍പ്പെട്ട നാശനഷ്ടങ്ങള്‍ക്ക് അടിസ്ഥാനമായ മുഖ്യകാരണം. എന്നാല്‍ കൂടംകുളത്ത്  Hydrogen recombiner എന്ന ഉപകരണങ്ങള്‍ നിരവധി സ്ഥാപിച്ചിട്ടുള്ളത്കൊണ്ട് അഥവാ ഹൈഡ്രജന്‍ ഉണ്ടായാല്‍ തന്നെ  ഈ ഉപകരണങ്ങള്‍ ഹൈഡ്രജനെ ഓക്സിജനുമായി സംയോജിപ്പിച്ച് നീരാവിയാക്കി മാറ്റും. കൂടാതെ Core  Catcher എന്നൊരു പ്രധാനപ്പെട്ട സുരക്ഷിതസംവിധാനവും അവിടെ ഒരുക്കിയിട്ടുണ്ട്.

പൊതുവെ കരുതപ്പെടുന്നത് പോലെ ആണവ റിയാക്ടറുകള്‍ പൊട്ടിത്തെറിക്കുകയില്ല. പരിഷത്തിന്റെ ലഘുലേഖയില്‍ 15ആം പേജില്‍ ‘പല കാരണങ്ങളാലും റിയാക്ടറിലെ നീരാവി മര്‍ദ്ധം അതിര് കടന്ന് അത് പൊട്ടിത്തെറിക്കാം’ എന്ന് എഴുതിക്കാണുന്നു. പരിഷത്ത് ലഘുലേഖകര്‍ തന്നെ ഇങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോള്‍ എന്താ ചെയ്യുക!  വാസ്തവം പറഞ്ഞാല്‍ റിയാക്ടറുകള്‍ മര്‍ദ്ധം കൂടിയാല്‍ ഉരുകിപ്പോവുകയാണ് ചെയ്യുക. ഒരു പക്ഷെ എല്ലാ സുരക്ഷാസംവിധാനങ്ങളും പാളിപ്പോയി റിയാക്ടര്‍ ഉരുകിപ്പോയാലും അതൊന്നും പുറത്തേക്ക് പോകാതെ സംരക്ഷിക്കുന്ന ഒരു സംവിധാനമാണ് Core  Catcher എന്നത്. ഈ സംവിധാനം ഫുക്കുഷിമയില്‍ ഇല്ലായിരുന്നു. കാരണം അത് നിര്‍മ്മിക്കുന്ന കാലത്ത് ആ ടെക്നോളജി ലഭ്യമല്ലായിരുന്നു. ഇങ്ങനെ എല്ലാ വിധത്തിലും മുന്‍‌കരുതലും സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടുള്ള കൂടംകുളം ആണവനിലയത്തെ 50വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച ഫുക്കുഷിമാ ആണവനിലയത്തോട് താരതമ്യപ്പെടുത്തി ഭയപ്പെടുന്നതിലോ ഭയം ജനിപ്പിക്കുന്നതിലോ യാതൊരു അര്‍ത്ഥവുമില്ല.

അപകടങ്ങള്‍ എല്ലാ രംഗത്തും ഉണ്ടാകാറുണ്ട്. പക്ഷെ അതിന്റെ പേരില്‍ നാം വാഹനയാ‍ത്രയോ വ്യവസായങ്ങളോ ഒന്നും വേണ്ടെന്ന് വയ്ക്കാറില്ലല്ലൊ എന്ന് ചോദിച്ചിട്ട് പരിഷത്ത് ലഘുലേഖകന്‍ അപകടങ്ങളെക്കുറിച്ച് കാ‍ല്പനികമായി തന്നെ വിവരിക്കുന്നുണ്ട്. മനുഷ്യസാധ്യമായ സുരക്ഷാസംവിധാനങ്ങള്‍ മാത്രമല്ലെ നമുക്ക് ഒരുക്കാന്‍ പറ്റൂ. അതിനപ്പുറത്ത് അജ്ഞാത കാരണങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന അപകടങ്ങളെ എങ്ങനെയാണ് മുന്‍‌കൂട്ടി കാണാന്‍ കഴിയുക? പരിഷത്ത് പറയുന്നത്, കൂടംകുളത്തായാ‍ലും മറ്റേതൊരു റിയാക്ടറില്‍ ആയാലും അപകടം ഒരിക്കലും ഉണ്ടാവില്ല എന്ന് ആര്‍ക്കും ഉറപ്പ് പറയാന്‍ കഴിയില്ല എന്നാണ്. ഈ ഉറപ്പില്ലായ്മ ആണവറിയാക്ടറുകള്‍ക്ക് മാത്രമാണോ? മനുഷ്യന്റെ ഏത് സംരഭത്തിനാണ് അപകടം ഉണ്ടാവില്ല എന്ന് ഉറപ്പ് പറയാന്‍ കഴിയുക? ആണവറിയാക്ടറുകള്‍, അതില്‍ നിന്നുണ്ടാകുന്ന അപകടം അല്ലെങ്കില്‍ അതുണ്ടാക്കുന്ന അപകടം  ഒഴിവാക്കാന്‍ മാത്രമേ സുരക്ഷാസംവിധാനങ്ങള്‍ കൊണ്ട് കഴിയൂ. അമേരിക്കയില്‍ ഇപ്പോള്‍ ആഞ്ഞടിച്ച സാന്‍ഡി പോലെ അതിന്റെ എത്രയോ ഇരട്ടി ശക്തിയുള്ള കൊടുങ്കാറ്റും പേമാരിയും വന്നാല്‍ എന്ത് ചെയ്യും? അഭൂതപൂര്‍വ്വമായ പ്രളയത്തില്‍ ഒരു ഭൂഖണ്ഡം തന്നെ ഒലിച്ചുപോയാലോ അല്ലെങ്കില്‍ ശൂന്യാകാശത്തില്‍ നിന്ന് ഭീമാകാരമായ ഉല്‍ക്ക ഭൂമിയില്‍ പതിച്ചാലോ എന്ത് ചെയ്യാന്‍ സാധിക്കും? സാങ്കല്പികമായ അപകടഭീതിയ്ക്ക് ഉത്തരം പറയാന്‍ അര്‍ക്കും കഴിയുകയില്ല.

എന്ത്കൊണ്ടാണ് ശാസ്ത്രപരിഷത്ത് ആണവനിലയങ്ങളെ എതിര്‍ക്കുന്ന നിലപാടിലേക്ക് എത്തിച്ചേര്‍ന്നത് എന്ന് ചോദിച്ചാല്‍ വിചിത്രമായ മറുപടിയാണ് ലഭിക്കുക. പരിഷത്ത് ലഘുലേഖയുടെ 24ആം പേജില്‍ പറയുന്നു: ‘ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകളുടെ മകുടമണി എന്ന് വാഴ്ത്തപ്പെട്ട  ആണവവിദ്യ പൂര്‍ണ്ണതയിലെത്തും മുന്‍പേ കാലഹരണപ്പെട്ടുപോയ ഒരു സാങ്കേതിക വിദ്യയാണ്. സൌരോര്‍ജ്ജത്തിലും പവനോര്‍ജ്ജത്തിലും വന്ന പുത്തന്‍ കുതിപ്പുകളാണ് അതിനെ കാലഹരണപ്പെടുത്തിയത്. ആ അര്‍ത്ഥത്തില്‍ ഇനിയും ആണവോര്‍ജ്ജത്തെ മുറുകെപ്പിടിക്കുന്നത് പിന്തിരിപ്പന്‍ സമീപനമാണ്”

എന്താണ്, സൌരോര്‍ജ്ജ സാങ്കേതികവിദ്യയിലും പവനോര്‍ജ്ജത്തിലും വന്ന പുത്തന്‍ കുതിപ്പുകള്‍? പരിഷത്ത് തന്നെ പറയുന്നു:‘സൌരോര്‍ജ്ജത്തിന്റെ കാര്യത്തില്‍ ചില സാങ്കേതിക മുന്നേറ്റങ്ങള്‍ കൂടി നടത്തേണ്ടതുണ്ട്. അതായത് സൌരോര്‍ജ്ജ വൈദ്യുതിയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാനപ്രശ്നത്തിന് പരിഹാരം കാണണം. സൌരോര്‍ജ്ജം കൊണ്ട് ഉല്പാദിപ്പിക്കുന്ന വൈദ്യുതി സൂക്ഷിച്ചുവെക്കാനുള്ള വഴി കണ്ടെത്തണം എന്നതാണത്. സൌരോര്‍ജ്ജം പകലാണല്ലൊ കിട്ടുക. വൈദ്യുതിയാണെങ്കില്‍ രാവും പകലും ആവശ്യമുണ്ട്. അതിനുള്ള വഴി കണ്ടെത്താന്‍ എല്ലാ രാജ്യങ്ങളും മുന്‍‌ഗണന കൊടുക്കണം’

സംഗതി പിടികിട്ടിക്കാ‍ണുമല്ലൊ. സൌരോര്‍ജ്ജവും പവനോര്‍ജ്ജവും കൊണ്ട് വൈദ്യുതി ഉല്പാദിപ്പിച്ച് അവ ശേഖരിച്ച് വെച്ച് വാണിജ്യാടിസ്ഥാനത്തില്‍ വിതരണം ചെയ്യാനുള്ള സാങ്കേതിക വിദ്യ നിലവിലില്ല. ലളിതമായി പറഞ്ഞാല്‍ സൌരോര്‍ജ്ജം കൊണ്ട് ഒരു ബള്‍ബ് കത്തുമ്പോഴാണ് ആ‍ ബള്‍ബ് കത്താനുള്ള വൈദ്യുതി ഉല്പാദിപ്പിക്കപ്പെടുന്നത്. വീടുകളിലൊക്കെയാണെങ്കില്‍ സൂര്യറാന്തല്‍ ഒക്കെ മതി. നിലവില്‍ ജലവൈദ്യുതി നിലയങ്ങളില്‍ നിന്നോ താപ- ആണവ നിലയങ്ങളില്‍ നിന്നോ വൈദ്യുതി ഉല്പാദിപ്പിച്ച് രാവും പകലും അനുസ്യൂതമായി വിതരണം ചെയ്യുന്ന പോലെ സൌരോര്‍ജ്ജവും പവനോര്‍ജ്ജവും കൊണ്ട് കഴിയില്ല. എന്നിട്ടാണ് സൌരോര്‍ജ്ജ രംഗത്തെ പുത്തന്‍ കുതിപ്പ് , നാലാം തലമുറയിലേക്ക് പുരോഗമിക്കുന്ന ആണവ സാങ്കേതിക വിദ്യയെ കാലഹരണപ്പെടുത്തി എന്ന് പരിഷത്ത് മേനി പറയുന്നത്.

എങ്കില്‍ തന്നെയും പരിഷത്തിന് രണ്ട് നിര്‍ദ്ദേശങ്ങളുണ്ട്. (പേജ്:21) ഒന്ന്, പകല്‍ ഉല്പാദിപ്പിക്കുന്ന അധിക വൈദ്യുതി ഉപയോഗിച്ച് ഹൈഡ്രജന്‍ ഉണ്ടാക്കുക. അത് സൂക്ഷിച്ചുവെച്ച് ആവശ്യാനുസരണം വൈദ്യുതി ഉല്പാദിപ്പിക്കാം. രണ്ടാമത്തെ വഴി,  പകല്‍ ഉല്പാദിപ്പിക്കുന്ന അധിക വൈദ്യുതി ഉപയോഗിച്ച് വെള്ളമോ വായുവോ പമ്പ് ചെയ്ത് ഉന്നത മര്‍ദ്ധത്തില്‍ ശേഖരിച്ചുവെച്ച് പമ്പ്‌ഡ് സ്റ്റോറേജ് മെത്തേഡില്‍ ആവശ്യാനുസരണം വൈദ്യുതി ഉല്പാദിപ്പിക്കാം.  ഈ സാങ്കേതിക വിദ്യ തെളിഞ്ഞുവരും വരെ എണ്ണ , ഗ്യാസ്, കല്‍ക്കരി എന്നീ ഫോസില്‍ ഇന്ധനങ്ങളെ കുറെക്കാലത്തേക്ക് കൂടി ആശ്രയിച്ചേ മതിയാകൂ എന്നും പരിഷത്ത് നിര്‍ദ്ദേശിക്കുന്നു.

ഇതില്‍ രണ്ട് പ്രശ്നങ്ങളുണ്ട്. ഒന്ന്, പകല്‍ സമയത്ത് സൌരോര്‍ജ്ജം ഉപയോഗിച്ച് ഈ ആവശ്യത്തിനായി അധികവൈദ്യുതി ഉണ്ടാക്കാ‍ന്‍ കഴിയുമോ? കഴിഞ്ഞാല്‍ തന്നെയും എപ്പോഴാണ് ഈ സാ‍ങ്കേതിക വിദ്യ തെളിഞ്ഞുവരിക? സൌരോര്‍ജ്ജം ഉപയോഗിച്ച് ഹൈഡ്രജന്‍ ഉണ്ടാക്കി സൂക്ഷിച്ച് വെച്ച് വൈദ്യുതി ഉണ്ടാക്കാം എന്നൊക്കെ പറയുന്നത് അറ്റം കാണാത്ത റിസര്‍ച്ച് ഫീല്‍ഡാണ്. ഇത്രയും വലിയ അളവില്‍ ഹൈഡ്രജന്‍ സൂക്ഷിക്കാനുള്ള സാമ്പത്തികപരമായും പ്രായോഗികപരമായും ഉള്ള മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ ഇതുവരെ നിലവില്‍ വന്നിട്ടില്ല. അത്പോലെ തന്നെ ആണവോര്‍ജ്ജം വഴി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്ന അത്രയും വൈദ്യുതി, പവനോര്‍ജ്ജമോ സൌരോര്‍ജ്ജമോ ഉപയോഗിച്ച്  വെള്ളം പമ്പ് ചെയ്ത് അതിനെ  പൊട്ടന്‍ഷ്യല്‍ എനര്‍ജിയാക്കി മാറ്റി ഉല്പാദിപ്പിക്കാം എന്നൊക്കെ പറയുന്നത് ഇന്നത്തെ നിലയില്‍ ഭാവനയില്‍ കവിഞ്ഞ മറ്റൊന്നുമല്ല.

ഇങ്ങനെയൊക്കെയാണെങ്കിലും, സൌരോര്‍ജ്ജം ഉപയോഗിച്ച് നീരാവിയുണ്ടാക്കി ടര്‍ബൈന്‍ കറക്കി വൈദ്യുതി ഉല്പാദിപ്പിക്കുന്ന സോളാര്‍ തെര്‍മല്‍ പവര്‍ പ്ലാന്റുകളും ലോകത്ത് നിലവില്‍ വന്നിട്ടുണ്ട്. ഇന്ത്യയിലും ആ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ലോകത്ത് ഇന്ന് നിലവിലുള്ള നൂറോളം സോളാര്‍ തെര്‍മല്‍ പവര്‍ പ്ലാന്റുകളില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന ആകെ വൈദ്യുതി 4,000 മെഗാവാട്ട് ആണ്. കൂടംകുളത്തെ രണ്ട് യൂനിറ്റ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ തന്നെ 2,000 മെഗാവാട്ട് ഉല്പാദിപ്പിക്കാന്‍ കഴിയും. ആകെ 4,000 മെഗാവാട്ട് വൈദ്യുതി ഉല്പാദിക്കാന്‍ കഴിയുന്ന 4റിയാക്ടറുകളാണ് കൂടംകുളത്ത് വിഭാവനം ചെയ്യുന്നത്.

ഇന്ത്യയില്‍ ഇന്ന് ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 66 ശതമാനവും കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്ന തെര്‍മല്‍ പ്ലാ‍ന്റുകളില്‍ നിന്നാണ്. കല്‍ക്കരിയുടെ ലഭ്യത ഏറിയാല്‍ ഇനി 40 കൊല്ലത്തേക്ക് മാത്രമേയുണ്ടാകൂ. മാത്രമല്ല കല്‍ക്കരി ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കുമ്പോള്‍ ഉണ്ടാകുന്ന ആഗോളതാപനത്തെ താങ്ങാന്‍ നമ്മുടെ ഭൂമിക്ക് എത്ര കാലം താങ്ങാന്‍ കഴിയുമെന്ന ചോദ്യവുമുണ്ട്.

ആണവനിലയങ്ങളില്‍ നിന്ന് വെറും 3 ശതമാനം വൈദ്യുതിയാണ് നാം ഇപ്പോള്‍ ഉല്പാദിപ്പിക്കുന്നത്. അതായത് ഇന്ത്യയില്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 20 റിയാക്ടറുകളില്‍ നിന്ന് ആകെ ഉല്പാദിപ്പിക്കാന്‍ കഴിയുന്നത് 4385 മെഗാവാട്ട് വൈദ്യുതി മാതമാണ്. കൂടംകുളത്ത് ഒരു യൂനിറ്റില്‍ നിന്ന് മാത്രം 1000മെഗാവാ‍ട്ട് ഉല്പാദിപ്പിക്കാന്‍ കഴിയും.അത് മാത്രമല്ല കല്‍ക്കരിശേഖരം തീര്‍ന്നു പോകുന്ന സാഹചര്യത്തില്‍ ഊര്‍ജ്ജസുരക്ഷ കൈവരിക്കണമെങ്കില്‍ നാം കൂടുതല്‍ കൂടുതലായി ആണവനിലയങ്ങളെ ആശ്രയിച്ചേ മതിയാകൂ. സൌരോര്‍ജ്ജത്തെയും പവനോര്‍ജ്ജത്തെയും അങ്ങനെ എല്ലാ ഊര്‍ജ്ജസ്രോതസ്സുകളെയും വൈദ്യുതിയുല്പാദനത്തിനായി നാം ആശ്രയിക്കേണ്ടതുണ്ട്. എന്തെന്നാല്‍ നമുക്ക് പിറകോട്ട് പോകാന്‍ കഴിയില്ല. വൈദ്യുതിയുടെ ആവശ്യം പെരുകിപ്പെരുകി എത്ര കിട്ടിയാലും തികയില്ല എന്ന അവസ്ഥയിലാണ് നമ്മള്‍ ഇപ്പോള്‍ ഉള്ളത്. പാചകാവശ്യത്തിനും ഇപ്പോള്‍ വൈദ്യുതി ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഈ സാഹചര്യത്തില്‍ ആണവവൈദ്യുതിയോട് അയിത്തം കല്‍പ്പിക്കേണ്ട കാര്യമെന്താണ്? എന്താണ് അതിന്റെ കുഴപ്പം? ആണവമാലിന്യങ്ങളെ പറ്റിയാണ് മറ്റൊരു ആശങ്ക. പൊതുവെ രണ്ട് തരത്തിലുള്ള മാലിന്യങ്ങളാണ് റീയാക്ടറുകളില്‍ ഉണ്ടാവുക. ഒന്നാമത്തേത്, റിയാക്ടറുകളില്‍ ഉപയോഗിക്കുന്ന ഇന്ധനേതര പദാര്‍ത്ഥങ്ങളാണ്. ഒരു വേള ആണവികിരണം അതില്‍ ഏറ്റിരിക്കാമെന്നത്കൊണ്ട് അതൊക്കെ കോണ്‍ക്രീറ്റ് അറയില്‍ സൂക്ഷിക്കുകയാണ് ചെയ്യുക. 7 വര്‍ഷം കഴിഞ്ഞാല്‍ അതൊക്കെ വീണ്ടും എടുത്ത് റി-സൈക്കിള്‍ ചെയ്ത് ഉപയോഗിക്കാം. രണ്ടാമത്തെ ആണവമാലിന്യം എന്ന് പറയുന്നത് ഇന്ധനം അതായത് യുറേനിയം ഉപയോഗിച്ചു കഴിഞ്ഞാല്‍ അവശേഷിക്കുന്നതാണ്. ഇതിന് സ്പെന്റ് ഫ്യൂവല്‍(Spent fuel)എന്നാണ് പറയുക. ഒരു കിലോഗ്രാം യൂറേനിയം 10ഗ്രാം സ്പെന്റ് ഫ്യൂവല്‍ ആണ് അവശേഷിപ്പിക്കുന്നത്. അമേരിക്ക ഈ അവശിഷ്ടം ഭൂമിക്കടിയില്‍ സുരക്ഷിതമായ അറകള്‍ ഉണ്ടാക്കി സൂക്ഷിക്കുകയാണ്. ചെയ്യുന്നത്.  എന്നാല്‍ ഫ്രാന്‍സ് ഇത് വിജയകരമായി റി-സൈക്കിള്‍ ചെയ്ത് വീണ്ടും ഇന്ധനമായി ഉപയോഗിക്കുന്നു.

കൂടംകുളം ആണവനിലയം നാലാം തലമുറയില്‍ പെട്ട പവര്‍ പ്ലാന്റ് ആയി വികസിപ്പിക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അതായത് അവിടെ ഇന്ധനമായി ഉപയോഗിക്കുന്ന യുറേനിയം ഉപയോഗിച്ചു കഴിഞ്ഞാല്‍ ശേഷിക്കുന്ന സ്പെന്റ് ഫ്യൂ‍വല്‍ 75ശതമാനവും തോറിയം ഉപയോഗിച്ച് റി-പ്രോസസ്സ് ചെയ്ത് വീണ്ടും ഇന്ധനമായി ഉപയോഗിക്കാന്‍ സാധിക്കും. നൂറ് ശതമാനം സ്പെന്റ് ഫ്യൂവലും പ്രോസസ്സ് ചെയ്ത് വീണ്ടും ഉപയോഗിക്കാന്‍ കഴിയും എന്ന് പ്രതീക്ഷയുണ്ട്. അതിനും വേണ്ടിയുള്ള ഗവേഷണത്തിലാണ് ഇന്ത്യയിലെ ന്യൂക്ലിയര്‍ ശാസ്ത്രസമൂഹം. നമ്മുടെ രാജ്യത്ത് വന്‍പിച്ച തോറിയം നിക്ഷേപം ഉണ്ടെന്ന് പറയേണ്ടതില്ലല്ലൊ. അങ്ങനെ വരുമ്പോള്‍ ആണവമാലിന്യം എന്ന പ്രശ്നം ഉദിക്കുന്നില്ല എന്ന് മാത്രമല്ല, തോറിയം ബേസ്‌ഡ് ആയിട്ടുള്ള ടെക്നോളജി നമുക്ക് വികസ്വരരാജ്യങ്ങള്‍ക്ക് വില്‍ക്കാനും കഴിയും.

കൂടംകുളം പദ്ധതിയെ സമരം ചെയ്ത് തോല്‍പ്പിക്കുക എന്ന് പറഞ്ഞാ‍ല്‍ തോല്‍ക്കപ്പെടുക കേവലം ഒരു ആണവനിലയം മാത്രമല്ല. തദ്ദേശീയമായി വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന നാലാം തലമുറ ആണവ സാങ്കേതികവിദ്യയും അറുപതോളം വര്‍ഷങ്ങളായി നാം സ്വരുക്കൂട്ടുന്ന വൈജ്ഞാനിക നിക്ഷേപങ്ങളും ഭാവിയിലെ നമ്മുടെ ഊര്‍ജ്ജ സുരക്ഷയുമാണ്. അതായിരിക്കാം അമേരിക്കന്‍ ആണവലോബിയും ആഗ്രഹിക്കുന്നത്. കൂടംകുളത്ത് സമരം നയിക്കുന്ന ഉദയകുമാര്‍ ആണവ വിദഗ്ദ്ധ സമിതിയോട് 50 ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. ഈ ചോദ്യങ്ങള്‍ അത്രയും ജനങ്ങളുടെ സുരക്ഷയെ കരുതിയുള്ള ചോദ്യങ്ങള്‍ മാത്രമല്ല. അന്യരാജ്യങ്ങളുടെ കൈകളില്‍ എത്തിപ്പെട്ടാല്‍ നമ്മുടെ ആണവോര്‍ജ്ജ പദ്ധതികളുടെ രഹസ്യങ്ങള്‍ അവര്‍ക്ക് മനസ്സിലാ‍ക്കാന്‍ കഴിയുന്ന തരത്തില്‍ ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്ന ചോദ്യങ്ങളും അവയില്‍ ഉള്‍പ്പെട്ടത് യാദൃച്ഛികമാവാന്‍ ഇടയില്ല.


ലോകത്ത് ആണവ നിലയങ്ങള്‍ മൂടിക്കൊണ്ടിരിക്കുന്നു എന്നാണ് മറ്റൊരു പ്രചാരണം. എവിടെയാണ് മൂടിയത്? ജപ്പാനിലെ ആണവനിലയങ്ങള്‍ 2030ഓട് കൂടി പ്രവര്‍ത്തനം അവസാനിപ്പിക്കും എന്നാണ് അവര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതായത് നിലവിലെ എല്ലാ നിലയങ്ങളും ഇനിയും 18 വര്‍ഷം കൂടി പ്രവര്‍ത്തിക്കും എന്ന്. ജര്‍മ്മനി പറയുന്നത് 2022ല്‍ ആണവ വൈദ്യുതനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതോല്പാദനം അവര്‍ അവസാനിപ്പിക്കും എന്നാണ്. അതായത് ഇനിയും 10 കൊല്ലത്തേക്ക് ഒരു മാറ്റവും ഇല്ല എന്ന് അര്‍ത്ഥം. ഇത് കേട്ട് ലോകത്ത് മറ്റെല്ലാ രാജ്യങ്ങളും ആണവപ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ പോകുമ്പോള്‍ നമ്മളെന്തിനാണ് ആണവപദ്ധതിയുടെ പിന്നാലെ പോകുന്നത് എന്നാണ് ചിലര്‍ ചോദിക്കുന്നത്.

ജര്‍മ്മനി ഒരു വികസിത രാജ്യമാണ്. 2022ല്‍ അവിടെ ആണവനിലയം മതിയാക്കും എന്നു പറയുന്നത് 2011 മാര്‍ച്ചില്‍ ഫുകുഷിമായില്‍ സുനാമി അടിച്ചത്കൊണ്ടല്ല. അവിടെയുള്ള യുറേനിയം നിക്ഷേപം അപ്പോഴേക്കും തീര്‍ന്നുപോകും എന്ന് മുന്‍‌കൂട്ടി കണ്ടത്കൊണ്ടാ‍ണ്. അതായത് നമുക്ക് കല്‍ക്കരി നിക്ഷേപം തീര്‍ന്നുപോകുന്ന പോലെ അവര്‍ക്ക് യുറേനിയം അയിരിന്റെ നിക്ഷേപവും തീരാന്‍ പോവുകയാണ്.  യുറേനിയം ഇറക്കുമതി ചെയ്യുമ്പോള്‍ അതിന്  അധികം വില കൊടുക്കേണ്ടി വരും എന്നത്കൊണ്ടും പാരമ്പര്യേതര ഊര്‍ജ്ജം ഉപയോഗിച്ച് വൈദ്യുതി ഉല്പാ‍ദിപ്പിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ അവര്‍ക്ക് ഉള്ളത്കൊണ്ടുമാണ് ദീര്‍ഘവീഷണത്തോടുകൂടി 2022ല്‍ ആണവനിലയങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് അവര്‍ തീരുമാനിച്ചത്. അല്ലാതെ അപകടത്തെയോ റേഡിയേഷനെയോ പേടിച്ചിട്ടല്ല.  ജര്‍മ്മനിയുടെ എനര്‍ജി സെക്യുരിറ്റിക്ക് ഇനി ആണവവൈദ്യുതപദ്ധതി വേണ്ട എന്നത്കൊണ്ടാണ് അവരുടെ തീരുമാനം എന്ന് സാ‍രം. ഫുകുഷിമായില്‍ ഉണ്ടായ സുനാമിയും അവരുടെ തിരുമാനവും തമ്മില്‍ ബന്ധമില്ല. ഓരോ രാജ്യവും തങ്ങളുടെ സാമ്പത്തികസ്ഥിതിയും ആവശ്യങ്ങളും പ്രകൃതിവിഭവങ്ങളും കൈവശമുള്ള സാങ്കേതികവിദ്യയുടെയുമൊക്കെ അടിസ്ഥാനമാക്കിയാണ് പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്. അത്കൊണ്ട് ഒരു രാജ്യത്തെ മറ്റൊരു രാജ്യത്തിന് അനുകരിക്കാന്‍ പറ്റില്ല.

അണുശക്തി മനുഷ്യരാശിക്ക് എതിരാണ് എന്ന തെറ്റായ പ്രചാ‍രണമാണ് നടക്കുന്നത്. ഇത് ദൌര്‍ഭാഗ്യകരമാണ്.  ന്യൂക്ലിയര്‍‌ ടെക്നോളജി എത്രയോ പേര്‍ക്ക് ആയുസ്സ് നീട്ടി നല്‍കുന്നുണ്ട് എന്ന് വിസ്മരിച്ചുകൂട. റേഡിയോതെറാപി ഒരു ഉദാ‍ഹരണം. ആരോഗ്യം, വൈദ്യം, ഭക്ഷണം, കൃഷി, കുടിനീര്‍ ഇങ്ങനെ എത്രയോ മേഖലകളില്‍ ന്യൂക്ലിയര്‍‌ സാങ്കേതിക വിദ്യ നമുക്ക് ഉപകരിക്കുന്നുണ്ട്. ന്യൂക്ലിയര്‍‌ ടെക്നോളജിയും ഊര്‍ജ്ജവും  ഒരു കാരണവശാലും നമുക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഇക്കാലത്ത് വൈദ്യുതോല്പാദനത്തിന് മാത്രം അത് ഉപയോഗപ്പെടുത്തരുത് എന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ്.  എക്സ്‌റേയും എം.ആര്‍‌.ഐ. സ്കാനിങ്ങും റേഡിയോതെറാപിയും എല്ല്ലാം റേഡിയേഷന്‍‌ എന്ന പ്രതിഭാസത്തെ അടിസ്ഥാനപ്പെടുത്തി തന്നെയാണ്. ആണവറിയാക്ടര്‍‌ എന്നാല്‍‌ ആറ്റം ബോംബ് ആണ് എന്ന മട്ടില്‍‌ പ്രചരിപ്പിച്ച് ആളുകളെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു റിയാക്ടര്‍‌ സ്ഥാപിച്ചിട്ട് അതിന് വേണ്ടി പണി എടുത്ത ശാസ്ത്ര-സാങ്കേതിക വിദഗ്ദ്ധന്മാര്‍‌ അവിടെ നിന്ന് ഓടിപ്പോവുകയല്ല ചെയ്യുന്നത്.  തദ്ദേശവാസികളെ സുരക്ഷിതമായ അകലത്തില്‍‌ മാറ്റിപ്പാര്‍പ്പിച്ചിട്ട് അവരൊക്കെ കുടുംബസമേതം അവിടെ താമസിക്കുന്നുണ്ട്.  കൂടംകുളത്ത് റിയാക്ടറിന് സമീപം ഉള്ള ടൌണ്‍‌ഷിപ്പില്‍‌ ആയിരത്തോളം പേര്‍‌ കുട്ടികളടക്കം താമസിക്കും. കല്പാക്കത്തും ഇങ്ങനെ ടൌണ്‍‌ഷിപ്പ് ഉണ്ട്. ലോകത്തുള്ള നാനൂറിലധികം റിയാക്ടറുകളില്‍‌ ഇങ്ങനെ ലക്ഷക്കണക്കിന് സാങ്കേതിക വിദഗ്ദ്ധരും ജീവനക്കാരും താമസിക്കുന്നു. ദൂരെ മാറിത്താമസിക്കുന്ന ജനങ്ങളെപ്പറ്റി പറയുന്നവര്‍‌ ഈ ജീവനക്കാരെ പറ്റി പറയുന്നില്ല.

ആണവോര്‍ജ്ജം പോലെ തന്നെ പരിസ്ഥിതിക്ക് കോട്ടം വരുത്താത ക്ലീന്‍ എനര്‍ജി തന്നെയാണ് സൌരോര്‍ജ്ജവും കാറ്റും.  എന്നാല്‍ നമുക്ക് ആവശ്യമായ വൈദ്യുതി ഇപ്പറഞ്ഞ ഊര്‍ജ്ജം ഉപയോഗിച്ച് ഉല്പാദിപ്പിക്കാനുള്ള ശേഷിയോ ടെക്നോളജിയോ നമുക്ക് ഇന്നില്ല. ആ രംഗത്തും ഗവേഷണങ്ങളും മുതല്‍‌ മുടക്കലും നടക്കുന്നുണ്ട്.  അതേ സമയം നമുക്ക് ആവശ്യമുള്ള വൈദ്യുതോര്‍ജ്ജം മുഴുവന്‍ സൂര്യപ്രകാശത്തില്‍‌ നിന്നോ കാറ്റില്‍‌ നിന്നോ ഉല്പാദിപ്പിക്കാന്‍ കഴിയില്ല എന്ന യാഥാര്‍ഥ്യവും മനസ്സിലാക്കണം. കല്‍ക്കരി നിക്ഷേപം ശോഷിച്ചു വരുന്നതിനാലും അത് വന്‍ തോതില്‍‌ ആഗോളതാപനം ഉണ്ടാക്കുന്നതിനാലും നാം ബദല്‍‌ മാര്‍ഗ്ഗങ്ങള്‍ വികസിപ്പിച്ചേ പറ്റൂ. ആ നിലയ്ക്ക്, ആണവോര്‍ജ്ജത്തോടൊപ്പം സൌരോര്‍ജ്ജവും പവനോര്‍ജ്ജവും എല്ല്ലാം തന്നെ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ് ശരി. ആണവോര്‍ജ്ജത്തിനെതിരെ ഉന്നയിക്കുന്ന ഒരു വാദങ്ങള്‍ക്കും ശാസ്ത്രീയമായ യാതൊരു പിന്‍ബലവുമില്ല. അത്കൊണ്ട് കൂടംകുളം പ്ലാന്റ് എത്രയും പെട്ടെന്ന് ആരംഭിക്കുകയാണ് വേണ്ടത്.

കൊച്ചി മെട്രോയും പരിയാരം കോളേജും

പിടിച്ചതിനേക്കാളും വലുത് മാളത്തില്‍ എന്നു പറഞ്ഞത് പോലെയാണ് കൊച്ചി മെട്രോ നിര്‍മ്മിക്കാന്‍ ഡല്‍ഹിയില്‍ പോയപ്പോഴത്തെ അവസ്ഥ. അവിടെ DMRCക്ക് പിടിപ്പത് പണിയുണ്ട്. ഡല്‍ഹി മെട്രോയുടെ തേര്‍ഡ് ഫേസും ഫോര്‍ത്ത് ഫേസും ആയി 400 കിലോമീറ്ററുകള്‍ 2021ഓടെ പണി പൂര്‍ത്തിയാക്കണം. ഇപ്പോള്‍ പൂര്‍ത്തിയാക്കിയ രണ്ട് ഘട്ടങ്ങളുടെ മെയിന്റനന്‍സും ചെയ്യണം. അത് കൂടാതെ ഡല്‍ഹി വിമാനത്താവള എക്സ്പ്രസ്സ് ലൈന്‍ , നിര്‍മ്മാണത്തിലെ പിഴവുകള്‍ നിമിത്തം അടഞ്ഞുകിടക്കുകയാണ്. ഇതിനൊക്കെ പുറമെ ഇപ്പോള്‍ DMRC ഏറ്റെടുത്ത കണ്‍സല്‍ട്ടന്‍സി പണികളുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ DMRCക്ക് നിന്ന് തിരിയാന്‍ നേരമില്ല. കൊച്ചി മെട്രോയുടെ നിര്‍മ്മാണച്ചുമതല കൂടി ഏറ്റെടുത്താല്‍ ഡല്‍ഹിയിലെ ജോലികള്‍ അവതാളത്തിലാകും. അത്കൊണ്ടാണ് പുറം പണികള്‍ DMRC ഏറ്റെടുക്കണമെങ്കില്‍ അതിന്റെ ബോര്‍ഡിന്റെ അനുമതി വേണം എന്ന് അവര്‍ തീരുമാനിച്ചത്. ഇതൊന്നും ബഹുമാനപ്പെട്ട ഇ.ശ്രീധരന്‍ മനസ്സിലാക്കിയിട്ടില്ല. 

ഇക്കാര്യത്തില്‍ സി.പി.എമ്മും എന്‍.കെ.പ്രേമചന്ദ്രനും നല്ല കുളം കലക്കലാണ് ചെയ്യുന്നത്. എങ്ങനെ കൊച്ചി മെട്രോ യാഥാര്‍ഥ്യമാക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരക്കം പായുമ്പോഴും DMRC അതിന്റെ നിസ്സഹായാവസ്ഥ പ്രകടിപ്പിക്കുമ്പോഴും സി.പി.എമ്മും പ്രേമചന്ദ്രനും പറയുന്നത്, കൊച്ചി മെട്രോ DMRCയെയും ശ്രീധരനെയും ഏല്‍പ്പിക്കുന്നത് തടയാന്‍ ഉമ്മന്‍ ചാണ്ടിയും സര്‍ക്കാരും ഷീല ദീക്ഷിതും കമല്‍ നാഥും തൊട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് വരെ ഗൂഢാലോചന നടത്തുന്നു എന്നാണ്. കോടികള്‍ തട്ടാന്‍ വേണ്ടിയാണ് പോലും ഈ ഗൂഢാലോചന. DMRCയും ശ്രീധരനും ഇല്ലാതെ കൊച്ചി മെട്രോ പാടില്ല എന്നാണ് ഇടത്പക്ഷത്തിന്റെ പ്രഖ്യാപിത നിലപാട്. ഉമ്മന്‍ ചാണ്ടിക്കാണെങ്കില്‍ ഇടത് പക്ഷത്തിനെ ധിക്കരിക്കാനുള്ള നട്ടെല്ലുമില്ല. പിണറായി സഖാവ് ക്ഷോഭിക്കുമോ എന്നാണ് അദ്ദേഹത്തിന്റെ ഉള്‍ഭയം. ഒന്നുമില്ലെങ്കില്‍ അടുത്ത പ്രാവശ്യം ഭരണം വെച്ചുമാറേണ്ടതല്ലേ. 

ഒന്നും ഉണ്ടാക്കാന്‍ സി.പി.എമ്മുകാര്‍ സമ്മതിക്കുകയില്ല. ആരെങ്കിലും ഉണ്ടാക്കിയത് മസ്സില്‍ പവ്വര്‍ ഉപയോഗിച്ച് പിടിച്ചെടുത്ത് പാര്‍ട്ടിയെ വളര്‍ത്താന്‍ ഉപയോഗിക്കുകയേയുള്ളൂ. പരിയാരം മെഡിക്കല്‍ കോളേജ് കാണുന്നില്ലേ? അത് ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത് ചണ്ടിയാക്കി, ആയിരം പാര്‍ട്ടിക്കാരെ നിയമിച്ച്, 500 കോടി കടവുമാക്കി ഇപ്പോള്‍ സര്‍ക്കാരിനെ ഏല്പിക്കാന്‍ വേണ്ടി സഹകരണമന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ പിന്നാലെ കൂടുകയാണ്. ആ 500 കോടി കൊണ്ട് സര്‍ക്കാരിന് വേറെ രണ്ട് മെഡിക്കല്‍ കോളേജ് തുടങ്ങാം. പരിയാരം കോളേജ് സഹകരണ മേഖലയില്‍ നിന്ന് മാറ്റി സി.പി.എമ്മിന്റെ സ്വകാര്യ ട്രസ്റ്റിനെ ഏല്‍പ്പിക്കുകയാണ് ശരിക്കും ചെയ്യേണ്ടത്. അവര്‍ക്കാണെങ്കില്‍ 500കോടി ഒരു പ്രശ്നമേയല്ല. 

കൊച്ചി മെട്രോ നിര്‍മ്മിക്കാന്‍ കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് കൊച്ചി മെട്രോ റയില്‍ ലിമിറ്റഡ് (KMRL) എന്നൊരു കമ്പനി രൂപീകരിച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ , ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, തുടങ്ങിയ മെട്രോകള്‍ നിര്‍മ്മിക്കുന്നത് DMRC അല്ല. അതാത് സംസ്ഥാ‍നങ്ങളില്‍ രൂപീകരിക്കപ്പെട്ട റയില്‍ കമ്പനികളാണ്. കേരളത്തിനും മനസ്സ് വെച്ചാല്‍ കൊച്ചി മെട്രോ നിര്‍മ്മാണം KMRL നെ കൊണ്ട് നടത്തിക്കാന്‍ കഴിയും. അതിന് പക്ഷെ സി.പി.എമ്മിന്റെ സമ്മതവും മുഖ്യമന്ത്രിക്ക് നട്ടെല്ലും വേണം. ഇത് രണ്ടും സംശയമാണ്. സി.പി.എമ്മിനെ സംബന്ധിച്ച് ഇത് ഭരണം തിരിച്ചു പിടിക്കാനുള്ള ആയുധമാണ്. കുടുംബശ്രീ സമരവും മനുഷ്യമെട്രോ സംരംഭവും സംസ്ഥാനത്ത് സി.പി.എമ്മിന്റെ ജനപ്രീതി കുത്തനെ കൂട്ടിയിട്ടുണ്ട് എന്നാണ് പൊതുവെ വിലയിരുത്തല്‍. 

ചുരുക്കി പറഞ്ഞാല്‍, കൊച്ചി മെട്രോ യാഥാര്‍ഥ്യമാകണമെങ്കിലും പിന്നീട് അതിന്റെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടക്കണമെങ്കിലും KMRL കമ്പനിയെ അതിന് സജ്ജമാക്കുകയാണ് വേണ്ടത്. അല്ലാതെ വെറുതെ എന്തിനാണ് ഒരു കടലാസ് കമ്പനി. ഇപ്പറഞ്ഞത് നടക്കണമെങ്കില്‍ സി.പി.എമ്മിന്റെയും പ്രേമചന്ദ്രന്റെയും വിടുവായത്തം അവഗണിക്കാനുള്ള ചങ്കൂറ്റം കേരള മന്ത്രിസഭയിലെ ആര്‍ക്കെങ്കിലും ഉണ്ടാകണം.

യു.പി.എ. സര്‍ക്കാര്‍ മുന്നോട്ട് !

ഇത്തവണത്തെ മന്ത്രിസഭാ പുന:സംഘടനയോടെ 2014ല്‍ നടക്കാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശക്തമായ മുന്നൊരുക്കം നടത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്സ്. ശല്യക്കാരായ തൃണമൂല്‍ കോണ്‍ഗ്രസ്സ് ഒഴിഞ്ഞുപോയി. ഡി.എം.കെ. സ്വയം ഒതുങ്ങി. ഇടത്പക്ഷക്കാരാണെങ്കില്‍ ഞങ്ങള്‍ക്ക് ഒന്നും കഴിയില്ല എന്ന് പരാജയം മുന്‍‌കൂട്ടി സമ്മതിച്ചു. ബി.ജെ.പി.ആണെങ്കില്‍ വീണിതല്ലൊ കിടക്കുന്നു ധരണിയില്‍ എന്ന മട്ടില്‍ ഒരു പോരാട്ടത്തിന് പോലും കോപ്പ് കൂട്ടാന്‍ കഴിയാത്ത പരുവത്തിലും. അഴിമതിവിരുദ്ധത്തിന്റെ അപ്പോസ്തലന്മാരായ പാര്‍ട്ടിയുടെ അദ്ധ്യക്ഷന്റെ കമ്പനിയില്‍ ബിനാമി ഡയരക്ടര്‍മാര്‍. അങ്ങനെ നോക്കുമ്പോള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ യു.പി.എ.യെ നേരിടാന്‍ തക്ക ശക്തമായ ഒരു മുന്നണിയോ പാര്‍ട്ടിയോ രംഗത്ത് ഇല്ല എന്നു പറയാം. 

എന്ത്കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? കോണ്‍ഗ്രസ്സ് വിരുദ്ധം എന്ന ഒറ്റ തുറുപ്പ് ശീട്ട് മാത്രമാണ് ഇന്ത്യയിലെ സകല കോണ്‍ഗ്രസ്സ് വിരുദ്ധ പാര്‍ട്ടികള്‍ക്കും ഉള്ളത്. വേറെ നയങ്ങളോ പരിപാടികളോ ഒന്നും ഇല്ല. കോണ്‍ഗ്രസ്സിനെ കുറ്റം പറഞ്ഞ് ജനങ്ങളെ തെറ്റ്ദ്ധരിപ്പിച്ചും കബളിപ്പിച്ചും കാലാകാലം പാര്‍ട്ടിയെ കൊണ്ടുനടക്കാം എന്നാണ് കോണ്‍ഗ്രസ്സിതരര്‍ വിചാരിക്കുന്നത്.  വായ തുറന്നാല്‍ കോണ്‍ഗ്രസ്സ് വിരുദ്ധം പറയാനല്ലാതെ സ്വന്തമായ ഒരു ആദര്‍ശമോ ആശയമോ പോസിറ്റീവായി ജനങ്ങളോട് പറയാന്‍ മറ്റ് പാര്‍ട്ടികളുടെ നേതാക്കള്‍ക്കോ അണികള്‍ക്കോ ഇല്ല. ഏതെങ്കിലും ഒരു കോണ്‍ഗ്രസ്സ് വിരുദ്ധ നേതാവിന്റെ പ്രസംഗം കേട്ടുനോക്കൂ. കോണ്‍ഗ്രസ്സിനെ കുറ്റം പറയാനല്ലാതെ, വാ കൂട്ടരെ നമുക്ക് ഇപ്രകാരം ഒരു ആദര്‍ശരാഷ്ട്രീയത്തെ അടിസ്ഥാനമാക്കി നല്ലൊരു പ്രസ്ഥാനം കെട്ടിപ്പടുക്കാം എന്നൊരുത്തനും പ്രസംഗിക്കുന്നില്ല. അണികളുടെ തലച്ചോറില്‍ വെറുപ്പിന്റെ വിഷം കുത്തിവെക്കാന്‍ മാത്രമാണ് നേതാക്കള്‍ പ്രസംഗം എന്ന കലയെ ദുരുപയോഗം ചെയ്യുന്നത്. പ്രസംഗം കേട്ടു പോകുന്ന അണികളുടെ മനസ്സില്‍ വിദ്വേഷമല്ലാതെ പോസിറ്റീവായ മറ്റൊരു ചിന്തയുമുണ്ടാകില്ല. 

ഫേസ്‌ബുക്കിലെയും അത് പോലെ മറ്റ് സോഷ്യല്‍ കമ്മ്യൂണിറ്റികളിലെയും കോണ്‍ഗ്രസ്സ് വിരുദ്ധര്‍ക്കും കോണ്‍ഗ്രസ്സിനെ തെറി പറയാനും പരിഹസിക്കാനും അല്ലാതെ സ്വന്തം പാര്‍ട്ടിയുടെ നല്ല വശങ്ങളോ തത്വങ്ങളോ നയങ്ങളോ ഒന്നും പറയാനില്ല. ആ രീതിയില്‍ മസ്തിഷ്കപ്രക്ഷാളനം ചെയ്യപ്പെട്ടത്കൊണ്ടാണത്. അഴിമതി,വിലക്കയറ്റം, ജനദ്രോഹനയങ്ങള്‍ എന്നൊക്കെ പറഞ്ഞ് പ്രശ്നങ്ങളെ പര്‍വ്വതീകരിച്ചും അതിശയോക്തി കലര്‍ത്തിയും ദുഷ്പ്രചരണം നടത്തുന്നവര്‍ക്ക് ബദല്‍ നയങ്ങള്‍ ഒന്നും പറയാനില്ല. കോണ്‍ഗ്രസ്സിന് പകരം ബി.ജെ.പി.യുടെ നേതൃത്വത്തില്‍ എന്‍.ഡി.ഏ. ഇന്ത്യ ഭരിച്ചല്ലൊ, അപ്പോള്‍ എന്ത് മഹത്തായ കാ‍ര്യമാണ് അവര്‍ ഇവിടെ ചെയ്തത്. അവര്‍ തന്നെ കുറ്റം പറഞ്ഞുകൊണ്ടിരുന്ന കോണ്‍ഗ്രസ്സിന്റെ നയങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ നടപ്പാക്കുകയല്ലേ അവര്‍ ചെയ്തത്? 

ഇപ്പോള്‍ കോണ്‍ഗ്രസ്സിനെ കുറ്റം പറയുന്നവര്‍ക്ക് 2014ലെ തെരഞ്ഞെടുപ്പില്‍ യു.പി.എ.ക്ക് ബദലായ ഒരു പരിപാടിയും നയവുമായി മത്സരിക്കാന്‍ ഏത് പാര്‍ട്ടിയെയോ മുന്നണിയെയോ ആണ് ചൂണ്ടിക്കാട്ടാന്‍ കഴിയുക? ഇതൊന്നും കോണ്‍ഗ്രസ്സിന്റെ വക്കാ‍ലത്ത് സ്വീകരിച്ച് ഞാന്‍ പറയുന്നതല്ല. സംഘടനാപരമായ കാര്യങ്ങളില്‍ എനിക്ക് കോണ്‍ഗ്രസ്സിനോട് തീരെ യോജിപ്പില്ല. പക്ഷെ യോജിക്കാന്‍ വേറെ ഒരു പാര്‍ട്ടി ഇന്ത്യയില്‍ ഇല്ലാത്ത കാലത്തോളം എനിക്ക് കോണ്‍ഗ്രസ്സിന്റെ മഹത്വം പറയേണ്ടതുണ്ട്. എന്തെന്നാല്‍ ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ രാജ്യത്ത് സര്‍ക്കാരിന് നേതൃത്വം നല്‍കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ വേണം. അല്ലെങ്കില്‍ അരാജകത്വം ആയിരിക്കും ഫലം. കോണ്‍ഗ്രസ്സിനെ എതിര്‍ത്ത് വോട്ട് ചെയ്ത്, അനേകമനേകം വൈരുധ്യങ്ങള്‍ നിലനില്‍ക്കുന്ന ഈ മഹാരാജ്യത്തെ ബി.ജെ.പി.എന്ന ഹിന്ദുമതാനുകൂല പാര്‍ട്ടിയുടെയോ, സര്‍വ്വാധിപത്യപാര്‍ട്ടികളായ ഇടത്പക്ഷങ്ങളുടെയോ, പ്രാദേശികപാര്‍ട്ടികളുടെ അവിയല്‍ മുന്നണിയുടെയോ കൈകളില്‍ എറിഞ്ഞുകൊടുക്കാന്‍ എന്നിലെ രാജ്യസ്നേഹം എന്നെ അനുവദിക്കുന്നില്ല.

സമകാലിക ഇന്ത്യന്‍ രാഷ്ട്രീയം നിഷ്പക്ഷമായും ഉത്തരവാദിത്വബോധത്തോടെയും വിശകലനം ചെയ്യുമ്പോള്‍ എനിക്ക് കോണ്‍ഗ്രസ്സിനെ മാത്രമേ പിന്തുണയ്ക്കാന്‍ കഴിയൂ. എന്തെന്നാല്‍ 2014ല്‍ കോണ്‍ഗ്രസ്സിന് ബദലായി പരിശുദ്ധമായ മറ്റൊരു മുന്നണിയോ പാര്‍ട്ടിയോ അന്ന് ഇന്ത്യയില്‍ ഉയര്‍ന്നു വരാനില്ല. എന്തൊക്കെയാണോ ഇന്ന് കോണ്‍ഗ്രസ്സിനെതിരെ പറയുന്നത് അതൊക്കെയാണ് പകരം വരുന്നവരും ചെയ്യുക. വേറെ എന്താണ് ചെയ്യാന്‍ കഴിയുക? അത്കൊണ്ട്, ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്വവും രാജ്യത്തിന്റെ അഖണ്ഡതയും നിലനിര്‍ത്താന്‍, നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന കോണ്‍ഗ്രസ്സ് എന്ന ആ മഹാപ്രസ്ഥാനത്തിന് മാത്രമേ കഴിയൂ എന്ന് മാത്രമേ എത്ര ചിന്തിച്ചിട്ടും എനിക്ക് ബോധ്യമാകുന്നുള്ളൂ. പകരം വയ്ക്കാന്‍ മറ്റൊരു പാര്‍ട്ടിയെ ഞാന്‍ കാണുന്നില്ല. അത്കൊണ്ട് വെറുതെ അര്‍ത്ഥമില്ലാതെ കോണ്‍ഗ്രസ്സിനെ കുറ്റം പറയാതെ സ്വന്തം ആ‍ശയങ്ങളും നയപരിപാടികളും അങ്ങനെയൊന്നുണ്ടെങ്കില്‍ അത് ജനങ്ങളോട് പറയാന്‍ കോണ്‍ഗ്രസ്സ് വിരുദ്ധരോട് ഞാന്‍ ആഹ്വാനം ചെയ്യുന്നു. അപ്പോള്‍ ജനങ്ങള്‍ക്ക് ഒരു താരതമ്യത്തിന് അവസരം ലഭിക്കുമല്ലോ!



അങ്ങനെ കൊച്ചി മെട്രോ ഒരു വഴിക്കാകുന്നു....


കൊച്ചി മെട്രോ അടുത്തകാലത്തൊന്നും നടക്കാന്‍ പോകുന്നില്ല എന്ന് അങ്ങനെ ഏതാണ്ട് ഉറപ്പായി. അതിന്റെ രാഷ്ട്രീയസാധ്യത തിരിച്ചറിഞ്ഞാണ് സി.പി.എം. തിടുക്കത്തില്‍ ഒരു മനുഷ്യമെട്രോ പടുത്തുയര്‍ത്തിയത്. മനുഷ്യരെ ചേര്‍ത്ത് ചങ്ങല മുതല്‍ മെട്രോ വരെ പണിതുയര്‍ത്താനുള്ള സി.പി.എമ്മിന്റെ സംഘാടനപാടവം അങ്ങേയറ്റം പ്രശംസനീയമാണ്. എന്തായാലും മനുഷ്യമെട്രോ യാഥാര്‍ഥ്യമായ സ്ഥിതിക്ക് ഇനി കൊച്ചി മെട്രോ വന്നില്ലെങ്കിലും പ്രശ്നമൊന്നുമില്ല. മലയാളിക്ക് എന്നും വേണ്ടത് വിവാദങ്ങളാണ്. കൊച്ചി മെട്രോയുടെ പേരില്‍ ഇനി മലയാളികള്‍ക്ക് വിവാദിച്ച് കളിക്കാം. കളിയുടെ ഒടുവില്‍ അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് അനായാസം ജയിച്ചു കയറുകയും ചെയ്യാം. അത് വരെ സി.പി.എമ്മിന് കൊച്ചി മെട്രോ മുന്‍ നിര്‍ത്തി വില്ലേജ് ആഫീസ് മുതല്‍ സെക്രട്ടരിയേറ്റ് വരെ വളഞ്ഞും കൈയിലെടുത്ത് അമ്മാനമാടിയും അണികളുടെ ആവേശം അണയാതെ ജ്വലിപ്പിച്ച് നിര്‍ത്താം. കോണ്‍ഗ്രസ്സുകാര്‍ക്ക് പുന:സംഘടിച്ചും പ്രധാനമന്ത്രിക്ക് കത്തെഴുതിയും കാലം കഴിക്കാം. അങ്ങനെ എല്ലാവര്‍ക്കും സന്തോഷം. നിലയ്ക്കാത്ത വിവാ‍ദങ്ങള്‍ക്ക് സ്കോപ്പ് ഉണ്ടാവുക എന്നത് മലയാളികളെ സംബന്ധിച്ച് കോരിത്തരിപ്പ് ഉളവാക്കുന്ന കാര്യമാണ്. അതിന് വേണ്ടത് ഒന്നും നടക്കരുത്. അന്തരീക്ഷത്തില്‍ ഒട്ടനവധി സ്വപ്നപദ്ധതികള്‍ പാറിക്കളിക്കുകയും വേണം.

കൊച്ചി മെട്രോ നിര്‍മ്മിക്കാന്‍ കേരളത്തിലും ഒരു ബോര്‍ഡ് ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ പേര്  KMRL എന്നും  KMRC എന്നും പറഞ്ഞുകേള്‍ക്കുന്നുണ്ട്. സൂക്ഷ്മം എനിക്കറിയില്ല. ഒന്ന് മാത്രം അറിയാം, അത് ഒരു കടലാസ് കമ്പനിക്കപ്പുറം ഒന്നും ആകരുത് എന്ന് ഇവിടത്തെ സകല രാഷ്ട്രീയക്കാര്‍ക്കും നിര്‍ബ്ബന്ധമുണ്ട്. ബാംഗ്ലൂരിലും ചെന്നൈയിലും മെട്രോ നിര്‍മ്മിക്കാന്‍ ഇതേ പോലെ അവിടെയും കമ്പനികള്‍ രൂപീകരിച്ചിട്ടുണ്ട്. അവരെയും സാങ്കേതികമായി സഹായിക്കുന്നത് ഡല്‍ഹി മെട്രോ തന്നെയാണ്. എന്നാല്‍ അവിടെയൊക്കെ മെട്രോ പദ്ധതി കുറച്ചു ഭാഗം പൂര്‍ത്തിയാകുമ്പോഴേക്കും ആ കമ്പനികള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പര്യാപ്തമായി. കൊച്ചി മെട്രോ ഞങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറെന്നാണ് ബംഗ്ലൂരു മെട്രോ ബോര്‍ഡ് ഇപ്പോള്‍ പറയുന്നത്.

പ്രതിപക്ഷം ഒരുക്കിയ ചതിക്കുഴിയില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ശരിക്കും വീണിരിക്കുകയാണ്. ആ കുഴിയില്‍ നിന്ന് കര കയറാന്‍ സര്‍ക്കാരിന് കഴിയുമോ എന്ന് നിശ്ചയമില്ല. കൊച്ചി മെട്രോ DMRC യെയും ഇ.ശ്രീധരനെയും മാത്രമേ ഏല്‍പ്പിക്കാവൂ എന്നും ഇപ്പോള്‍ 5000 കോടിയില്‍ അധികവും ഭാവിയില്‍ പത്തോ പതിനയ്യായിരം കോടിയില്‍ അധികമോ ആകാവുന്ന ഈ പദ്ധതി ഒരു കാരണവശാലും ആഗോള ടെണ്ടര്‍ വിളിച്ച് വിദേശിയോ സ്വദേശിയോ ആയ മറ്റൊരു കമ്പനിയെയും ഏല്‍പ്പിക്കാന്‍ പാടില്ല എന്നുമാണ് സര്‍ക്കാരിന് എല്‍.ഡി.എഫ്. ഉത്തരവ് നല്‍കിയിരിക്കുന്നത്. സര്‍ക്കാരും ആ ഉത്തരവ് ശിരസ്സാവഹിച്ചിട്ടുണ്ട്. ഇത്രയും ബൃഹത്തായ ഒരു പദ്ധതിക്ക് ടെണ്ടര്‍ വിളിക്കാന്‍ പാടില്ല എന്ന കാര്യത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും ഒന്നിക്കാന്‍ കാരണം ടെണ്ടര്‍ വിളിച്ചാല്‍ കമ്മീഷന്‍ കിട്ടിപ്പോകും എന്നതാണത്രെ. കമ്മീഷന്‍ ഇത്ര മോശം ഏര്‍പ്പാടാണോ? എന്നാല്‍ എന്ത്കൊണ്ടാണ് നാട്ടില്‍ സകല ഇടപാടുകളിലും കമ്മീഷന്‍ സാര്‍വ്വത്രികമായത്. പണ്ട് ഗൌരിയമ്മ ഇടത്പ്ക്ഷത്തിന്റെ വ്യവസായമന്ത്രി ആയിരുന്നപ്പോള്‍ അവര്‍ പറഞ്ഞിട്ടുണ്ട് ഏത് ഇടപാടിലാണ് കമ്മീഷന്‍ ഇല്ലാത്തത് എന്ന്.

DMRCയെയും ഇ.ശ്രീധരനെയും മാത്രമേ കൊച്ചി മെട്രോ ഏല്‍പ്പിക്കാവൂ എന്നും മറിച്ചെന്തെങ്കിലും ആലോചിക്കുക പോലും ചെയ്താല്‍ അത് കൊച്ചി മെട്രോയെ അട്ടിമറിക്കാനാണ് എന്ന് സി.പി.എം. പറഞ്ഞ് ഫലിപ്പിച്ച് വെച്ചിട്ടുണ്ട്. മാത്രമല്ല ഉമ്മന്‍ ചാണ്ടി കമ്മീഷന്‍ വാ‍ങ്ങാനോ അല്ലെങ്കില്‍ മെട്രോ അട്ടിമറിക്കാനോ വേണ്ടി പദ്ധതിയില്‍ നിന്ന് DMRCയെയും ശ്രീധരനെയും ഒഴിവാക്കാന്‍ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് അണിയറയില്‍ ശ്രമിക്കുന്നുണ്ട് എന്ന് ഒരു മുഴം കടത്തിയെറിഞ്ഞിട്ടുമുണ്ട്. അയ്യോ ഞാന്‍ DMRCക്ക് വേണ്ടിയും ശ്രീധരന് വേണ്ടിയും നിരന്തരം പ്രധാനമന്ത്രിക്ക് കത്തെഴുതിക്കൊണ്ടിരിക്കുവാ എന്ന് തലയില്‍ കൈവെച്ച് നിലവിളിച്ചിട്ടും അതാരും ഗൌനിക്കുന്നേയില്ല.

നിലവില്‍ കൊച്ചി മെട്രോ പദ്ധതി DMRCയെയും ശ്രീധരനെയും ഏല്‍പ്പിക്കാനോ അല്ലെങ്കില്‍ DMRC ഏറ്റെടുക്കാനോ കടമ്പകള്‍ ഏറെയുണ്ട്. അത് മനസ്സിലാക്കിയാണ് കൌശലക്കാരനായ സി.പി.എം എം‌പി രാജീവ് തിടുക്കത്തില്‍ മനുഷ്യമെട്രോ പണി പൂര്‍ത്തിയാക്കിയത്. അതിലിടക്ക് ഈ ഇ.ശ്രീധരന്‍ DMRCയുടെ പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ മാത്രമാണെന്നും ദല്‍ഹിക്ക് പുറത്തുള്ള പദ്ധതികള്‍ ഏറ്റെടുക്കാന്‍ DMRC ബോര്‍ഡ് തീരുമാനിക്കണമെന്നും ശ്രീധരന് ആ ബോര്‍ഡില്‍ പ്രവേശനം ഇല്ല എന്നും നാം മനസ്സിലാക്കണം. ശ്രീധരന് ഉപദേശം നല്‍കാനേ കഴിയൂ. അതിലപ്പുറം അദ്ദേഹത്തിന് DMRCയില്‍ ഹോള്‍ഡ് ഒന്നുമില്ല. DMRC കൊച്ചി മെട്രോയുടെ കണ്‍സല്‍ട്ടന്റ് ആണ്. കണ്‍സല്‍ട്ടന്‍സി കമ്പനിക്ക് നിര്‍മ്മാണ ചുമതല നല്‍കരുത് എന്ന് സെന്‍‌ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ (CVC) നിയമമുണ്ട്. നിയമം മറി കടന്ന് പദ്ധതി DMRCയെയും ശ്രീധരനെയും ഏല്‍പ്പിച്ചാല്‍ മെട്രോ നിയമക്കുരുക്കില്‍ അകപ്പെടും. കേരളത്തിന് വേണ്ടി മാത്രം CVC നിയമം മാറ്റിയാല്‍ അത് മറ്റ് സംസ്ഥാനങ്ങളിലെ മെട്രോ കമ്പനികളെ ബാധിക്കും. 

ഇപ്പോ മനസ്സിലായില്ലേ കൊച്ചി മെട്രോയെ സി.പി.എമ്മിന് മനുഷ്യമെട്രോയും അനുബന്ധ പ്രക്ഷോഭമെട്രോകളും ആക്കിമാറ്റാനുള്ള അനുകൂല സാഹചര്യം എങ്ങനെ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പ്കേട് മൂലം ഉണ്ടായി വരുന്നു എന്ന്. സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത് പദ്ധതിയുടെ കണ്‍സല്‍ട്ടന്റായി  DMRCയെ നിയമിക്കുകയും പദ്ധതിയുടെ നിര്‍മ്മാ‍ണത്തിനായി ആഗോള ടെണ്ടര്‍ വിളിക്കുകയുമായിരുന്നു. അങ്ങനെയെങ്കില്‍ ഒരു പക്ഷെ ഏറ്റവും ആധുനികമായ ഒരു മെട്രോ റെയില്‍ സൌകര്യം കൊച്ചിയില്‍ യാഥാര്‍ഥ്യമായേനേ. അഴിമതിയും കമ്മീഷനും നാട്ടില്‍ സുലഭം പോലെ നടക്കുകയും അതിന്റെ പേരു പറഞ്ഞ് സകല വികസന പദ്ധതികളെയും ശ്വാസം മുട്ടിച്ച് കൊല്ലുകയും ചെയ്യുന്ന വിരോധാഭാസമാണ് രാജ്യത്ത് നടക്കുന്നത്.

അഴിമതിക്കെതിരെ ഒരു നല്ല വാര്‍ത്ത


കര്‍ണ്ണാടകയില്‍ നിന്ന് നല്ല വാര്‍ത്തയുണ്ട്. ബാംഗ്ലൂര്‍-മൈസൂര്‍ എക്സ്പ്രസ് ഹൈവേ (നൈസ് റോഡ്) പദ്ധതിക്കായി കര്‍ഷകരുടെ ഭൂമി ബലം പ്രയോഗിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ച് കര്‍ണ്ണാടകയിലെ മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ക്കെതിരെ മലയാളിയായ സാമൂഹ്യപ്രവര്‍ത്തകന്‍ ടി.ജെ.ഏബ്രഹാം നല്‍കിയ പരാതിയില്‍ ലോകായുക്ത കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് വരെ പിരിച്ചെടുത്ത ടോള്‍ തുകയും പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിയില്‍ അല്പഭാഗം കണ്ടുകെട്ടാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജ്യത്തിന് തന്നെ മാതൃകയായേക്കാവുന്ന ആ പദ്ധതി  രാ‍ജ്യത്തെ മാതൃകാ അഴിമതിപദ്ധതി ആയി മാറിയതിന്റെ കഥകളാണ് ചുരുളഴിയാന്‍ പോകുന്നത്. ദേവഗൌഡ, എസ്.എം.കൃഷ്ണ, യെദ്ധ്യൂരപ്പ എന്നിങ്ങനെ മൂന്ന് മുന്‍ മുഖ്യന്മാര്‍ മുതല്‍ ICICI ബാങ്ക് ഉദ്യോഗസ്ഥന്‍ വരെ 27 പേരാണ് അന്വേഷണം നേരിടാന്‍ പോകുന്നത്. നമ്മുടെ നീതിപീഠത്തിന്റെ കരുത്താണ് ഇവിടെ തെളിയുന്നതെന്ന് ടി.ജെ.അബ്രഹാം പ്രതികരിച്ചു.

അബ്രഹാമിനെ നമുക്ക് അഭിനന്ദിക്കാം. ഒരു വ്യക്തിക്ക് പോലും രാജ്യത്ത് പല നല്ല കാര്യങ്ങളും ചെയ്യാന്‍ കഴിയും എന്നാണ് ഇത് കാണിക്കുന്നത്. ബി.ജെ.പി.അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരിക്കെതിരെ കെജ്‌രിവാള്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെ വന്ന ഈ വാര്‍ത്തയും ശുഭോദര്‍ക്കമാണ്. അഴിമതിയുടെ മൊത്തം പാപഭാരവും കോണ്‍ഗ്രസ്സിന്റെ മേല്‍ കെട്ടിവെച്ച് മറ്റ് അഴിമതിക്കാര്‍ക്കെല്ലാം കൈ കഴുകാന്‍ അവസരമൊരുക്കുന്ന പ്രവണത മാറേണ്ടതുണ്ട്. അഴിമതിക്കാ‍ര്‍ എല്ലാ പാര്‍ട്ടികളിലുമുണ്ട്. അത്തരക്കാരെയെല്ലാം തുറന്നു കാട്ടണം. അഴിമതിയെ എല്ലാവരും ഭയക്കുന്ന സാഹചര്യം രാജ്യത്ത് ഉണ്ടാകണം. അതിന് കെജ്‌രിവാളിനെയും ടി.ജെ.അബ്രഹാമിനെയും പോലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കും. ഇനിയും ധാരാളം അഴിമതി വിരുദ്ധ പ്രവര്‍ത്തകരെ നമുക്ക് ആവശ്യമുണ്ട്. എല്ലാ പാര്‍ട്ടികളിലുമുള്ള അഴിമതിക്കാരെ മുഖം നോക്കാതെ തുറന്നു കാട്ടുന്ന കെജ്‌രിവാള്‍മാരെയാണ് ഇന്ത്യയ്ക്ക് ഇന്ന് ആവശ്യം.

അഴിമതിയുടെ കാര്യത്തില്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ-മുതലാളിവര്‍ഗ്ഗ അവിശുദ്ധ കൂട്ടുകെട്ടാണ് രാജ്യത്ത് നിലവിലുള്ളത്. ഈ കൂട്ടുകെട്ട് ജനങ്ങളെ വഞ്ചിക്കുകയും കൊള്ളയടിക്കുകയുമാണ്. ജനങ്ങളാണെങ്കില്‍ വിവിധപാര്‍ട്ടികളുടെ വിശ്വാസികളായി ഭിന്നിച്ചു നില്‍ക്കുകയും ചെയ്യുന്നു. അങ്ങനെ ജനങ്ങളെ ഭിന്നിപ്പിച്ച് കൊള്ളയടിക്കുക എന്ന തന്ത്രമാണ് ഈ രാഷ്ട്രീയ-ഉദ്യോഗസ്ഥ-മുതലാളി മുന്നണി രാജ്യത്ത് നടപ്പാക്കുന്നത്. ഇതിനെതിരെ ജനങ്ങള്‍ കക്ഷിരാഷ്ട്രീയം മറന്നു ജാഗരൂഗരാവേണ്ടതുണ്ട്.

സത്യം പറഞ്ഞാല്‍ അഴിമതി എന്നത് ഒരാഗോള പ്രതിഭാസമാണ്. അഴിമതി നടത്തിയതിന്റെ പേരില്‍ ചൈനയിലെ ഒരു പി.ബി.അംഗം പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്റില്‍ നിന്നും പുറത്താക്കപ്പെടുകയുണ്ടായി. അഴിമതിക്കെതിരെ ഒരു നടപടിയും ഇന്ത്യയില്‍ ഉണ്ടാകുന്നില്ല എന്നതാണ് പ്രശ്നം. ഇവിടെ നിയമങ്ങള്‍ ടണ്‍ കണക്കിന് കടലാസില്‍ ഉണ്ട്. എന്നാല്‍ എങ്ങനെ ചാടിയാലും പൂച്ച നാല് കാലില്‍ വീഴുന്ന പോലെ ഒരു രാഷ്ട്രീയക്കാരനും ശിക്ഷിക്കപ്പെടുന്നില്ല. അഴിമതിക്കെതിരെ ശബ്ദിക്കുന്നതും ഇവിടെ അഴിമതിയുടെ ഗുണഭോക്താക്കളായ രാഷ്ട്രീയക്കാരാണ് എന്നതാണ് വിരോധാഭാസം. അങ്ങനെ അഴിമതിയെ ജനകീയവല്‍ക്കരിക്കുകയാണ് രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്. അഴിമതി എന്നത് ഇന്ന് രാഷ്ട്രീയത്തിന്റെ ഭാ‍ഗമാണ്. അവര്‍ വാ‍ങ്ങുന്ന സംഭാവനകളില്‍ അഴിമതിയുടെ പാപക്കറയുണ്ട്. അത്കൊണ്ട് അഴിമതി വിരുദ്ധപോരാട്ടം രാ‍ഷ്ട്രീയത്തിന് പുറത്തുള്ള സാമൂഹ്യപ്രവര്‍ത്തകരാണ് ഏറ്റെടുക്കേണ്ടത്. അച്യുതാനന്ദനെ പോലുള്ള കപടരാഷ്ട്രീയക്കാര്‍ക്ക് അതെറിഞ്ഞുകൊടുക്കരുത്.