Links

നിരക്ഷരന്റെ ബ്ലോഗും മൈസൂര്‍ യാത്രയും .....

മൈസൂറിലേക്ക്  കുടുംബസമേതം ഒരു യാത്ര പോകാന്‍ തീരുമാനിച്ചത്  പൊടുന്നനെയായിരുന്നു.  പോകുന്ന വഴിയില്‍ വഴിയോരക്കാഴ്ചകള്‍ കാണുന്നുണ്ടെങ്കിലും ചിന്തകളില്‍ നിറഞ്ഞുനിന്നത്  നിരക്ഷരന്റെ ബ്ലോഗിലെ  ശ്രീരംഗപട്ടണം എന്ന പോസ്റ്റ് ആയിരുന്നു. ചിന്തകളുടെ അത്ഭുതകരമായ ഒരു പ്രത്യേകത ഓഷോ എടുത്ത് പറഞ്ഞിട്ടുണ്ട്. വര്‍ത്തമാനകാലത്ത് ആര്‍ക്കും ചിന്തിക്കാന്‍ പറ്റില്ല എന്നതാണത്.  ചിന്തകള്‍ക്ക് ധാരാളം ഇടം വേണം. വര്‍ത്തമാനകാ‍ലം എന്നാല്‍ കാലത്തിന്റെ ഏറ്റവും ചെറിയ ഈ ബിന്ദുവാണ്. ഈ ബിന്ദുവില്‍ പ്രവേശിക്കാന്‍ ചിന്തകള്‍ക്ക് കഴിയില്ല. അത്കൊണ്ട് ചിന്തകള്‍ എപ്പോഴും ഭൂതകാലത്തെയോ ഭാവിയെയോ തേടിപ്പോകുന്നു. വര്‍ത്തമാനം നമുക്ക് അനുഭവിക്കാനുള്ളതാണ്. എന്നാല്‍ എന്ത് അനുഭവവും ചിന്തയോടുകൂടി സംയോജിക്കുമ്പോള്‍ മാത്രമേ അതിന്റെ മുഴുവന്‍ രുചിയോടുകൂടി നമുക്ക് ആസ്വദിക്കാന്‍ കഴിയൂ. നമ്മള്‍ നോക്കിനില്‍ക്കേ വര്‍ത്തമാനം നമ്മോട് യാത്ര പറയുന്നു. അത്കൊണ്ട് പല അനുഭവങ്ങളും നമ്മള്‍ പലപ്പോഴും അനുഭവിക്കുന്നത് അതിനെ ഭൂതകാലത്തോട് ചേര്‍ത്ത് വെച്ച്കൊണ്ട് ചിന്തകളില്‍ പുനരാവിഷ്ക്കരിച്ചിട്ടാണ്.

യാത്രവിവരണബ്ലോഗുകളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് നിരക്ഷരന്റെ “ചില യാത്രകള്‍ ”എന്ന ബ്ലോഗ്. മലയാളത്തിലെ ബൂലോഗയാത്രികരുടെ ലിങ്കുകളും അവിടെയുണ്ട്.  അത്കൊണ്ട് ഒരു സമ്പൂര്‍ണ്ണ മലയാളം യാത്രാവിവരണ ബ്ലോഗാണ് നിരക്ഷരന്റേത് എന്ന് പറയാം. യാത്രാവിവരണങ്ങള്‍  മാത്രമല്ല ബൂലോഗത്തിലെ നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനും നിരക്ഷരന്‍ മുന്നിലുണ്ട്.  ബ്ലോഗ് മീറ്റുകളിലും നിറസാന്നിധ്യമാണ് ഇപ്പറഞ്ഞ നിരക്ഷരന്‍ . ബ്ലോഗിലെത്തുന്ന  പുതിയ വായനക്കാര്‍ ആരാണ് ഈ നിരക്ഷരന്‍ എന്ന് ബ്ലോഗില്‍ പോയി മനസ്സിലാക്കട്ടെ. ഒരിക്കല്‍ നിരക്ഷരന്റെ ബസ്സ് വായിച്ചിട്ട് അതിനെ പറ്റി ഞാന്‍ ബ്ലോഗില്‍ എഴുതിയപ്പോള്‍ നിരക്ഷരന്റെ യഥാര്‍ഥ പേര് സൂചിപ്പിച്ചിരുന്നു.  പക്ഷെ എല്ലാവര്‍ക്കും പ്രിയപ്പെട്ട നിരക്ഷരന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തന്നെയാണ്  തനിക്ക് താല്പര്യം എന്ന് എന്നോട് തമാശരൂപത്തില്‍ നിരക്ഷരന്‍ പറഞ്ഞത് ഇപ്പോള്‍ ഓര്‍ക്കാതിരിക്കാന്‍ കഴിയുന്നില്ല.

ശ്രീരംഗപട്ടണത്ത് കുറച്ചു സമയം മാത്രമേ ഞങ്ങള്‍ ചെലവഴിച്ചുള്ളൂ. അതിനിടക്ക്  എന്നെ ധാര്‍മ്മികരോഷം കൊള്ളിച്ചത് ത്രിവേണി സംഗമത്തില്‍ പോയപ്പോഴാണ്. റോഡ് നേരെ ചെല്ലുന്നത് ഈ സംഗമം കാണാനുള്ള  മുനമ്പിലേക്കാണ്. എന്നാല്‍ ആ മുനമ്പിന്റെ മൂന്ന് ഭാഗവും കച്ചവടക്കാര്‍ സ്റ്റാളുകള്‍ കെട്ടി മറച്ചിരിക്കുന്നു. എത്തുന്നതിന് മുന്നേ തന്നെ പാര്‍ക്കിങ്ങ് ഫീ എന്ന പേരില്‍ ഒരു സംഘം അനധികൃത പിരിവ് നടത്തുന്നുണ്ട്. വണ്ടി നിര്‍ത്തിച്ച് അവര്‍ 20രൂപ വാങ്ങും. പാര്‍ക്കിങ്ങ് ഫീ പല സ്ഥലത്തും സര്‍വ്വസാധാരണമായതിനാല്‍ ഇതും അത്തരം പിരിവ് ആണെന്നേ  പുതിയതായി എത്തുന്നവര്‍ കരുതുകയുള്ളൂ. എന്നാല്‍ നിയമാനുസൃതമായ പാര്‍ക്കിങ്ങ് ഫീസ് 10രൂപയില്‍ കൂടുതല്‍ എവിടെയും കണ്ടിട്ടില്ല. അവര്‍ തരുന്ന കൂപ്പണില്‍ സീല്‍ ഒന്നും ഇല്ല.  രംഗനാഥസ്വാമി ക്ഷേത്രത്തിലേക്ക് പോകുന്ന റോഡില്‍ വെച്ചും ഒരു വിദ്വാന്‍ വണ്ടി കൈകാട്ടി നിര്‍ത്തി 20രൂപയുടെ ഒരു കൂപ്പണ്‍ തന്നു. കാശ് കൊടുത്ത് മുന്നോട്ട് പോകുമ്പോള്‍ ആ കൂപ്പണ്‍ നോക്കി, അതില്‍ കന്നടയില്‍ ക്ഷേത്രത്തിന്റെ പേരുണ്ട് എന്ന് മാത്രം. സീല്‍ പതിച്ചിട്ടുണ്ട്. സീല്‍ പതിക്കാന്‍ ഒരു സ്റ്റാമ്പ് ആര്‍ക്കും ഉണ്ടാക്കാം.

സംഗമത്തില്‍ എത്തിയപ്പോള്‍ യഥാര്‍ത്ഥ സംഗമം കാണണമെങ്കില്‍ ഈ സ്റ്റാളുകള്‍ക്കിടയില്‍ ഉള്ള ചെറിയ പഴുതിലൂടെ താഴെ പാറക്കെട്ടില്‍ ഇറങ്ങണം. കാല് തെറ്റിയാല്‍ താഴെ വീഴും. അവിടെ വളച്ചുകെട്ടിയ കച്ചവടക്കാര്‍ സന്ദര്‍ശകരോട് യാതൊരു ഔദാര്യവും കാണിക്കുന്നില്ല. തങ്ങളുടെ സ്റ്റാളുകള്‍ കാണാനാണ് ആളുകള്‍ വരുന്നത് എന്ന മനോഭാവമാണ് അവര്‍ക്ക്.  സംഗമം കാണാന്‍ ഒരു നിവൃത്തിയും ഉണ്ടായിരുന്നില്ല. തിക്കിത്തിരക്കി താഴെ പാറക്കെട്ടില്‍ ഇറങ്ങാന്‍ എനിക്ക് ധൈര്യം ഉണ്ടായില്ല. കാല്‍ തെറ്റി വീണാലോ എന്ന് പേടിച്ചിട്ടാണ്.  അവിടെയുള്ള സ്റ്റാളുകള്‍ ആ മുനമ്പില്‍ നിന്ന് മാറ്റി , അവിടെ എത്തുന്നതിന് മുന്‍പുള്ള റോഡ് സൈഡിലേക്ക് മാറ്റാമല്ലൊ.  ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥ ക്രിമിനല്‍ കുറ്റം തന്നെയാണ്. അവിടെ എത്തുന്ന സന്ദര്‍ശകരും ചന്തയില്‍ വന്നവരെ പോലെ സാധനങ്ങള്‍ വാങ്ങി കച്ചവടക്കാരെ പ്രോത്സാഹിപ്പിച്ച് ഔചിത്യബോധം എന്നത് ഇന്ത്യക്കാര്‍ക്ക് പറഞ്ഞതല്ല എന്ന് തെളിയിക്കുകയും ചെയ്യുന്നു. ഏതായാലും എന്റെ മകന്‍  താഴെയിറങ്ങി എടുത്ത ഒരു ഫോട്ടോ താഴെ കൊടുക്കുന്നു.


ശ്രീരംഗപട്ടണത്തില്‍ എത്തി ആദ്യം പോയത് ,  ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച ജാമിയ മസ്‌ജിദിലാണ്. അവിടെ ചുറ്റിപ്പറ്റി കുറെ ഗൈഡുകള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ പക്ഷെ ഗൈഡിനെ ഒന്നും ആശ്രയിച്ചില്ല. വേഗം തന്നെ യാത്ര തുടരണമായിരുന്നു.  മസ്‌ജിദിന്റെയും  ടിപ്പു വെടിയേറ്റ് വീണ സ്ഥലത്തിന്റെയും  വീഡിയോ മൊബൈലില്‍ പകര്‍ത്തിയത് താഴെ:



                              സമ്മര്‍ പാലസ്സിലേക്ക് :




വിശദമായ യാത്രാവിവരണം എഴുതാനുള്ള തയ്യാറെടുപ്പിലല്ല ഈ പോസ്റ്റ് എഴുതുന്നത്. അത്കൊണ്ട് മൈസൂര്‍ കൊട്ടാരത്തിന്റെ  മുറ്റത്ത് നിന്ന് എടുത്ത ഒരു വീഡിയോ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഈ പോസ്റ്റ് അവസാനിപ്പിക്കുന്നു. മൈസൂര്‍ പാലസിന്റെ അകം ഒന്ന് കാണേണ്ടത് തന്നെയാണ്.


വാള്‍മാര്‍ട്ടിന് സ്വാഗതം

ചൈനയില്‍ വാള്‍മാര്‍ട്ട് വെന്നിക്കൊടി പാറിക്കുമ്പോള്‍ ഇന്ത്യയില്‍ പതിവ് പോലെ ബി.ജെ.പി.യും ഇടത്പക്ഷവും മറ്റ് കോണ്‍ഗ്രസ്സിതര പാര്‍ട്ടികളും കൈകോര്‍ത്ത്കൊണ്ട് പ്രക്ഷോഭത്തിലാണ്. ചില്ലറവില്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന്റെ പേരിലാണിത്. ഗാട്ട് കരാറിന്റെയും ആസിയാന്‍ കരാറിന്റെയും കാലത്തെന്ന പോലെയുള്ള തനിയാവര്‍ത്തനങ്ങള്‍. ഇതില്‍ നമ്മള്‍ ഓര്‍ക്കേണ്ട ഒരു കാര്യം, ഇത്തരം നയങ്ങളിലും കരാറുകളിലും ഇന്ത്യയേക്കാള്‍ ചൈന എപ്പോഴും മുന്നിലായിരിക്കും എന്നതാണ്. ചൈനയില്‍ പരീക്ഷിച്ച് വിജയം കണ്ടതാണ് നമ്മള്‍ അനുകരിച്ചു വരുന്നത്.  സോഷ്യലിസത്തിലും എല്ലാം സര്‍ക്കാര്‍ അധീനതയില്‍ എന്നും ഉള്ള സമ്പ്രദായത്തില്‍ പുരോഗതി മുരടിച്ച് രാജ്യം ദാരിദ്ര്യത്തിലും പട്ടിണിയിലും കൂപ്പ് കുത്തിയപ്പോഴാണ് ചൈന അതിന്റെ നയം മാറ്റിയത്.  പൂച്ച വെളുത്തതായാലും കറുത്തതായാലും എലിയെ പിടിച്ചാല്‍ മതി എന്നാണ് ഈ നയം മാറ്റത്തെ അന്നത്തെ ചൈനീസ് നേതാവ് ഡെങ്ങ് സിയാവോ പിങ്ങ് വിശേഷിപ്പിച്ചത്. ആ നയം മാറ്റത്തിലൂടെയാണ് ചൈന ഇന്ന് ഒന്നാമത്തെ ലോക സാമ്പത്തിക ശക്തിയായി മുന്നേറിക്കൊണ്ടിരിക്കുന്നത്.

അതൊക്കെ ചൈനയ്ക്കാവാം ഇവിടെ പറ്റില്ല എന്നും , ഇവിടെ എല്ലാം പാരമ്പര്യരീതിയില്‍ മാത്രമേ നടന്നു പോകാന്‍ പാടുള്ളൂ എന്നും ബി.ജെ.പി.യും ഇടതുകാരും മറ്റും ശാഠ്യം പിടിക്കാന്‍ കാരണമെന്താണ്?  ഉത്തരം വ്യക്തമാണ്, ഭരണം അവരുടെ കൈയില്‍ ഇല്ല. അത് തന്നെ.  ലോകം ചുരുങ്ങിച്ചുരുങ്ങി ഒരു യൂനിവേഴ്സല്‍ വില്ലേജായി മാറിക്കൊണ്ടിരിക്കുന്ന ഈ ആധുനികകാലത്ത് വെറും സ്വദേശിയും പറഞ്ഞ് കൂനിക്കൂടിയിരിക്കാന്‍ പറ്റില്ലെന്ന് ആര്‍ക്കാണറിയാത്തത്?  ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോഴും 25കൊല്ലം മുന്‍പത്തെ തലച്ചോറുമായി ചിന്തിക്കുമ്പോള്‍ ചൈനയിലെ സര്‍ക്കാര്‍ 25കൊല്ലം മുന്‍‌കൂട്ടി കണ്ടിട്ടാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. ബി.ജെ.പി.ക്കാര്‍ക്ക് ആയിരം കൊല്ലം മുന്‍പത്തെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനാണ് താല്പര്യം.  വര്‍ത്തമാനകാലത്തോടൊപ്പം സഞ്ചരിക്കാന്‍ തത്രപ്പെടുന്ന ഇന്ത്യാ സര്‍ക്കാരാണ് ബി.ജെ.പി.യുടെയും ഇടത് പാര്‍ട്ടികളുടെയും പൊതുശത്രു എന്നത് വിരോധാഭാസമാണ്.

വാള്‍മാര്‍ട്ട് ഇന്ത്യയില്‍ വന്നാല്‍ ഇവിടെയുള്ള ലക്ഷക്കണക്കിന് വ്യാപാരികള്‍ തെരുവാധാരമായി പോകും എന്നാണ് ഈ പാര്‍ട്ടികള്‍ വിലപിക്കുന്നത്.  എന്തൊരു വ്യാപാരിസ്നേഹം! ഈ സ്നേഹത്തിന്റെ ഒരംശം ഇക്കൂട്ടര്‍ക്ക് ഉപഭോക്താക്കളോടും വേണ്ടേ?  ഇന്ന് നമുക്കറിയാം ഇവിടത്തെ വ്യാപാരികള്‍ എങ്ങനെയൊക്കെയാണ് ഉല്പാദകരെയും ഉപഭോക്താക്കളെയും ചൂഷണം ചെയ്യുന്നത് എന്ന്.  ഒരു വാഴക്കര്‍ഷകന്‍ ആറ് മാസം കാത്തിരുന്നു ഒരു കുല കൃഷി ചെയ്ത് ഉണ്ടാക്കിയാല്‍ വ്യാപാരി കര്‍ഷകന് കൊടുക്കുന്നത് ഒരു കിലോയ്ക്ക് 18 രൂപയാണെങ്കില്‍ അത് ഉപഭോക്താവിന് വില്‍ക്കുക 28രൂപയ്ക്കായിരിക്കും. കര്‍ഷകന് ഉല്പാദനച്ചെലവും ആറ് മാസത്തെ കാത്തിരിപ്പും കഴിഞ്ഞ് കിലോയ്ക്ക് 8രൂപ കിട്ടുമ്പോള്‍ വ്യാപാരിക്ക് മേലനങ്ങാതെ ഒന്നോ രണ്ടോ ദിവസം കൊണ്ട് 10രൂപ കിട്ടുന്നു.

അതിരിക്കട്ടെ, ഇന്ത്യയെ പോലെ ബൃഹത്തായ ഒരു രാജ്യത്ത് വാള്‍മാര്‍ട്ട് വന്നാല്‍ എല്ലാ കച്ചവടസ്ഥാപനങ്ങളും പൂട്ടിപ്പോകും എന്നും അവരൊക്കെ തൊഴില്‍ രഹിതരും ആയിപ്പോകും എന്നാരാണ് പറഞ്ഞത്? വിദേശത്ത് നിന്ന് മൂലധനമല്ലാതെ ആള്‍ക്കാരും വരുന്നുണ്ടോ? ഇന്ത്യക്കാര്‍ക്ക്  തൊഴിലവസരങ്ങള്‍ കിട്ടില്ലേ?  ഇടത്തട്ടുകാരായ വ്യാപാരികളുടെ പ്രശ്നമാ‍ണോ വലുത് അതല്ല ഉല്പാദകരുടെയും ഉപഭോക്താളുടെയും പ്രശ്നമോ?  ഇവിടെയുള്ള പഴകിയ ഉല്പാദന-വിതരണ സമ്പ്രദായപ്രകാരം  ഉല്പാദകനും ഉപഭോക്താവിനുമിടയില്‍ അസംഖ്യം ഇടത്തട്ടുകാരാണ് ഉള്ളത്.  ഇത്രയും ഇടത്തട്ടുകാരെ രാജ്യം പോറ്റിക്കൊള്ളണം എന്നതിലെ ലോജിക്ക് എന്താണ്. പോറ്റിയാല്‍ പോരല്ലൊ, അവരുടെ കൊള്ളലാഭത്തിനും നിന്നുകൊടുക്കണമല്ലൊ.

ചിലര്‍ പറയുന്നു, സര്‍ക്കാരിന് സംഭരിച്ച് പൊതുവിതരണം ശക്തമാക്കിക്കൂടേ എന്ന്.  എല്ലാം സര്‍ക്കാര്‍ ചെയ്യണം എന്ന് പറയുന്നത് പഴയ കാലഹരണപ്പെട്ടൊരു പ്രത്യയശാസ്ത്രത്തിന്റെ ഹാങ്‌ഓവര്‍ കൊണ്ടാണ്. അങ്ങനെയായിരുന്നെങ്കില്‍ ചൈനയില്‍ വാള്‍മാര്‍ട്ടിനെ കാല് കുത്താന്‍ അവര്‍ അനുവദിക്കുമായിരുന്നോ?  സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ പരമാവധി ഉദാരീകരിക്കുക എന്നതാണ് ലോകത്ത് ഇപ്പോള്‍ സര്‍വ്വത്രയുള്ള നയം.  സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൈകളില്‍ അധികാരവും പൊതുസ്വത്തും കേന്ദ്രീകരിക്കുന്നത് ഒരു തരത്തിലും ആശാസ്യമല്ല. മന്ത്രിമാര്‍ ഇന്ന് വരും നാളെ പോകും. പല വകുപ്പുകളിലും മന്ത്രിമാരെ ഭരിക്കാന്‍ പ്രാപ്തിയുള്ളവരാണ് സര്‍ക്കാര്‍ വകുപ്പുകളിലെ താപ്പാ‍നകള്‍.  രാജ്യം ബ്യൂറോക്രാറ്റ് രാജ് ആയത്കൊണ്ടായിരുന്നു നമ്മുടെ പുരോഗതി എത്രയോ ദശകങ്ങള്‍ തടയപ്പെട്ടത്. യഥാര്‍ഥ സ്വാതന്ത്ര്യം നമുക്ക് അനുഭവവേദ്യമായത് ഉദാരവല്‍ക്കരണത്തിന് ശേഷമാണ്. രണ്ട് ചാക്ക് സിമന്റിന് താലൂക്ക് ആഫീസില്‍ അപേക്ഷ കൊടുത്തിട്ട് ഒരു വര്‍ഷം കാത്തിരുന്ന ഒരു ഭൂതകാലം നമുക്കുണ്ട്.

വാള്‍മാര്‍ട്ട് പോലെയുള്ള സ്ഥാപനങ്ങള്‍ വരുമ്പോള്‍ ആരോഗ്യകരമായ മത്സരമാണ് നടക്കുക.  അത് ഉപഭോക്താവിന് നല്ലതാണ്. പിടിച്ചു നിക്കാന്‍ കഴിയാത്ത ചെറുകിട കച്ചവടക്കാര്‍ പൂട്ടുന്നെങ്കില്‍ പൂട്ടട്ടെ. അയാള്‍ക്ക് ഒന്നുകില്‍ വാള്‍മാര്‍ട്ടിന്റെ ഷോപ്പുകളില്‍ ജോലി കണ്ടെത്താം. അല്ല്ലെങ്കില്‍ വാള്‍മാര്‍ട്ടില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി സ്വന്തം കടയില്‍ മിതമായ ലാഭമെടുത്ത് വില്‍ക്കാം.  ഇന്നത്തെ ഇടത്തട്ട് കുത്തകയില്‍ നിന്ന് ഇന്ത്യന്‍ വിപണി മോചിതമാകേണ്ടതുണ്ട്.

മാത്രമല്ല ചില്ലറ വിപണിയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അനുമതി നല്‍കിയത് വഴി രാജ്യത്തെ കരാര്‍ കൃഷി സമ്പ്രദായത്തില്‍ പുതിയ അധ്യായം തന്നെ തുറക്കപ്പെടും.  ഇത് കാര്‍ഷികരംഗത്തെ ഉല്പാദനശക്തികളെ കെട്ടഴിച്ചു വിടുന്നതിന് തുല്യമാണ്. വിദൂരങ്ങളില്‍ നിന്ന് സാധനങ്ങള്‍ ശേഖരിക്കുക മാത്രമല്ല വാള്‍മാര്‍ട്ട് ചെയ്യുക. സമീപപ്രദേശങ്ങളില്‍ കരാര്‍ കൃഷി പ്രോത്സാഹിപ്പിക്കും. അപ്പോള്‍ ഒരേ സമയം കര്‍ഷകന് ഇന്നത്തേതില്‍ നിന്ന് കൂടുതല്‍ വില കിട്ടുകയും ഉപഭോക്താവിന് കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ കിട്ടുകയും ചെയ്യും. സപ്ലൈ ചെയിനിലെ ഇടത്തട്ടുകാര്‍ ഇല്ലാതാകുന്നത്കൊണ്ടാണ് ഇത് സാധ്യമാകുന്നത്. സംഭരണസംവിധാനം വരുന്നതോടെ പഴങ്ങളും പച്ചക്കറികളും പാലുല്പന്നങ്ങളും ഒക്കെ  കേടായി നശിക്കുന്നതും ഒഴിവാകും. കേടായി നശിക്കുന്നതിന്റെ നഷ്ടം ആത്യന്തികമായി ഉപഭോക്താവിന്റെ ചുമലിലാണ് പതിക്കുന്നത്.

ഇംഗ്ലണ്ടില്‍ എല്ലാ കര്‍ഷകരും കരാര്‍കൃഷിയാണ് പിന്തുടരുന്നത്. ഈ സമ്പ്രദായം അവരുടെ സാമ്പത്തികസ്ഥിതി വലിയ തോതില്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ചില്ലറവിപണിയില്‍ വിദേശനിക്ഷേപം വരുന്നതോടെ കൃഷി വീണ്ടും ലാഭകരമായി മാറും എന്ന് മാത്രമല്ല തരിശായി കിടക്കുന്ന എത്രയോ സ്ഥലം കൃഷിയിടങ്ങളായി മാറാനും സാധ്യതയുണ്ട്.

ഇത്രയും നിങ്ങള്‍ വായിച്ചെങ്കില്‍ ഇക്കാര്യത്തെ കുറിച്ച് സിമി നസ്രേത്തിന് പറയാനുള്ളത് കൂടി ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാന്‍ താല്പര്യപ്പെടുന്നു.

ഇത് കൂടി വായിക്കാം:   Why India Should Stop Fearing Walmart

ഓണ്‍‌ലൈന്‍ ഷോപ്പിങ്ങ് ശീലമാക്കുക

ഇ-കോമേഴ്സിന്റെ ഭാഗമായ ഓണ്‍‌ലൈന്‍ ഷോപ്പ് എന്ന സമ്പ്രദായം ഇപ്പോള്‍ ആളുകളുടെ വിശ്വാസ്യത ആര്‍ജ്ജിച്ചു വരുന്നുണ്ട്. EBAY , AMAZON എന്നിവപ്രശസ്തമായ വെര്‍ച്വല്‍ ഷോപ്പുകളാണ്.  മൊബൈല്‍ ഫോണുകളോ വാച്ചുകളോ മറ്റെന്ത് ഇലക്‍ട്രോണിക്ക് സാധനങ്ങളായാലും ഇപ്പോള്‍ ഓണ്‍‌ലൈന്‍ ഷോപ്പിങ്ങിലൂടെ വാങ്ങുന്ന ശീലം വ്യാപിച്ചുവരുന്നുണ്ട്.  നമ്മുടെ പര്‍ച്ചേസിങ്ങ് ശീലം എന്നത് കടകളിലോ അല്ലെങ്കില്‍ സൂപ്പര്‍ മാര്‍ക്കറ്റിലോ പോയി സാധനം കണ്ട് , തൊട്ടും തിരിച്ചും മറിച്ചും നോക്കിയും സെലക്റ്റ് ചെയ്യുക എന്ന ഒരു തരം പരമ്പരാഗത രീതിയാണ്.

ഇപ്പോഴൊക്കെ സാധനം വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന രീതി തികച്ചും മാറിപ്പോയി.  വില പേശുക എന്ന സമ്പ്രദായം തീരെ ഇല്ലാതായി. MRP എന്നൊരു സംഗതിയുണ്ട്.  പരമാവധി വില എന്നാണ് ഉദ്ദേശിക്കുന്നതെങ്കിലും കുറച്ചു തരുമോ എന്ന് ആരും ചോദിക്കുന്നുമില്ല, കടക്കാരന്‍ ഒട്ടും കുറക്കുന്നുമില്ല.  ഫലത്തില്‍ എം‌ആര്‍‌പി എന്നത് ഇപ്പോള്‍ ഫിക്സ്ഡ് വില തന്നെയാണ്.  സാധനം ഉല്പാദിപ്പിക്കുന്നവര്‍ റീടെയില്‍ വ്യാപാരികള്‍ക്ക് പ്രോത്സാഹനമായിക്കോട്ടെ എന്ന് വെച്ച് വില്‍ക്കാവുന്ന വിലയുടെ എത്രയോ ഇരട്ടിയാണ് MRP ആയി ലേബലില്‍ കാണിക്കുന്നത്. അത്രയും തുകയ്ക്ക് തന്നെ ഉപഭോക്താവ് ഉല്പന്നം വാങ്ങേണ്ടി വരുന്നു. ഇക്കാര്യത്തില്‍ ഒരു ചോദ്യവും പറച്ചിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നോ ഉണ്ടാകുന്നില്ല.

ഇതിന്റെയൊരു ദോഷം എന്താണെന്ന് വെച്ചാല്‍ ക്വാളിറ്റിയും വിലയും കര്‍ശനമായി പാലിക്കുന്ന ബ്രാന്റഡ് കമ്പനികളുടെ ഉല്പന്നങ്ങള്‍ പല സൂപ്പര്‍ മാര്‍ക്കറ്റുകളിലോ ഷോപ്പിങ്ങ് മാളുകളിലോ ലഭിക്കുന്നില്ല എന്നതാണ്.  തങ്ങള്‍ക്ക് അമിത ലാഭം കൊയ്യാന്‍ കഴിയുന്ന മൂന്നാംകിട കമ്പനികളുടെ ചവറ് ഉല്പന്നങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് മിക്ക കടകളും.  ഒരു പ്രത്യേക കമ്പനിയുടെ സാധനങ്ങള്‍ മാത്രമേ വാങ്ങൂ എന്ന് നിഷ്കര്‍ഷയുള്ള ഒരു ഉപഭോക്താവിന് ആ  സാധനം കടകളില്‍ കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല. അവിടെയുള്ളത് വാങ്ങേണ്ടി വരുന്നു.

ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍ വളരെ കൂടുതല്‍ ലാഭം ഈടാക്കി സ്വദേശി വ്യാപാരികള്‍ നമ്മെ കൊള്ളയടിക്കുകയാണ്.  സൂപ്പര്‍മാര്‍ക്കറ്റുകളും ഷോപ്പിങ്ങ് മാളുകളും അവര്‍ തന്നെ തോന്നിയ പോലെ വില രേഖപ്പെടുത്തിയ സ്റ്റിക്കര്‍ സാധനങ്ങളില്‍ ഒട്ടിച്ച് വില്‍ക്കുന്ന സമ്പ്രദായവും ഇപ്പോള്‍ നിലവില്‍ വന്നിട്ടുണ്ട്.  മുന്‍പൊക്കെ കസ്റ്റമേഴ്സിനെ ആകര്‍ഷിക്കാന്‍ വില കുറച്ച് , അതായത് ലാഭത്തില്‍ കുറവ് വരുത്തിയിട്ട് വില്‍ക്കുക എന്നൊരു രീതി കച്ചവടക്കാര്‍ക്കിടയെ ഉണ്ടായിരുന്നു. അത്തരമൊരു മത്സരമായിരുന്നു കമ്പോളത്തില്‍ വിലസ്ഥിരതയും വിലക്കുറവും നിലനിര്‍ത്തിയിരുന്നത്.  മാത്രമല്ല വില പേശാനും സ്വാതന്ത്ര്യമുണ്ടാ‍യിരുന്നു.  എന്തായാലും തങ്ങള്‍ക്ക് ഇത്ര ലാഭം കിട്ടുമല്ലൊ അത്കൊണ്ട് ചോദിച്ച വിലയ്ക്ക് കൊടുക്കാം എന്നൊരു മനോഭാവം വ്യാപാരികള്‍ക്ക് ഉണ്ടായിരുന്നു. ഇന്ന് വ്യാപാരികള്‍ സംഘടിതരായി. ഉപഭോക്താക്കള്‍ അസംഘടിതരും.

നമ്മുടെ വിപണി എന്നു പറയുന്നത് വ്യാപാരികള്‍ക്ക് ഉപഭോക്താക്കളെ കണ്ടമാനം കൊള്ളയടിക്കാനുള്ള ചൂഷണകേന്ദ്രങ്ങളാണ് ഇപ്പോള്‍.  സര്‍ക്കാരുകളാകട്ടെ ഇങ്ങനെയൊരു പ്രതിഭാസം അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.  രാഷ്ട്രീയക്കാരാകട്ടെ വ്യാപാരികള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിലക്കയറ്റത്തിന് സര്‍ക്കാരാണ് ഉത്തരവാദി എന്നാണവര്‍ പറയുന്നത്. പെട്രോളിന് ലിറ്ററിന് ചില്ലറ രൂപ വര്‍ദ്ധിപ്പിച്ചാല്‍ ഉടനെ എല്ലാ വിഭാഗം വ്യാപാരികളും തോന്നിയ പോലെ വില കയറ്റാനുള്ള പ്രചാരണം അവര്‍ തന്നെ നടത്തിക്കോളും. അങ്ങനെ പെട്രോളിന് ലിറ്ററിന് രണ്ട് രൂപ വര്‍ദ്ധിച്ചാല്‍ ഹോട്ടല്‍കാരന്‍ പോലും ഒരു ഊണിന് രണ്ട് രൂപയില്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്ന സാഹചര്യമാണിന്ന്. സാധനങ്ങള്‍ക്ക് ഗുണനിലവാരവും വിലനിയന്ത്രണവും ഏര്‍പ്പെടുത്തേണ്ടത് സര്‍ക്കാരിന്റെ പ്രാഥമികകര്‍ത്തവ്യമാണ്. പക്ഷെ ആരോട് പറയാന്‍!

പറഞ്ഞ് വന്നത് ഓണ്‍‌ലൈന്‍ ഷോപ്പിങ്ങിനെ പറ്റിയാ‍ണല്ലൊ. തുടക്കത്തില്‍ പരാമര്‍ശിച്ച ഈബേയും  ആമസോണും അന്താരാഷ്ട്ര കമ്പനിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍‌ലൈന്‍ ഷോപ്പ് ഏതെന്ന് ചോദിച്ചാല്‍ ഫ്ലിപ്‌കാര്‍ട്ട്  ആണെന്ന് ഇന്ന് നിസ്സംശയം പറയാന്‍ കഴിയും. ഒട്ടേറെ ഇന്ത്യന്‍ ഓണ്‍‌ലൈന്‍ ഷോപ്പുകള്‍ ഇന്ത്യയില്‍ വിശ്വസ്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന വസ്തുത വിസ്മരിച്ചുകൊണ്ടല്ല ഇത് പറയുന്നത്.  ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ പ്രത്യേകത , സാധനങ്ങള്‍  നമുക്ക് തെരഞ്ഞെടുക്കാനും മറ്റുള്ള കമ്പനികള്‍ വിക്കുന്ന വിലയുമായും മാര്‍ക്കറ്റിലെ വിലയുമായും താരതമ്യം ചെയ്യാനുള്ള അവസരമാണ്.  മറ്റൊരു പ്രത്യേകത സാധനങ്ങള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താമെന്നതാണ്.

ഉദാഹരണമായി നമുക്കൊരു വാക്വം ക്ലീനര്‍ വേണമെന്നിരിക്കട്ടെ,  ഗൂഗിളില്‍ വാക്വം ക്ലീനര്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ ഏതൊക്കെ കമ്പനികളുടെ വാക്വം ക്ലീനര്‍ എവിടെ കിട്ടുമെന്നും വില എത്രയെന്നും ഒക്കെയുള്ള അനേകം ലിങ്കുകള്‍ നമുക്ക് ലഭിക്കുന്നു.  ഓരോ വാ‍ക്വം ക്ലീനറും പരിശോധിച്ച് വില മനസ്സിലാക്കി അപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.  ഓര്‍ഡര്‍ ചെയ്യുമ്പോള്‍ തന്നെ അതിന്റെ വില ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് മുഖാന്തിരം നമ്മള്‍ പേ ചെയ്യേണ്ടതുണ്ട്.  അങ്ങനെ പേ ചെയ്താല്‍ നമ്മുടെ കാശ് പോകുമോ, തട്ടിപ്പായിരിക്കുമോ എന്ന് സംശയിക്കുകയോ ഭയപ്പെടുകയോ വേണ്ട. അങ്ങനെ തട്ടിപ്പ് നടത്തുന്നവര്‍ക്ക് ഇ-കോമേഴ്സ് രംഗത്ത് നിലയുറപ്പിക്കാന്‍ കഴിയില്ല.

കടയില്‍നിന്നു നേരിട്ടു വാങ്ങുന്നതിനെ അപേക്ഷിച്ച് ആകര്‍ഷകമായ വിലക്കുറവാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ മറ്റൊരു നേട്ടം. 10-20 ശതമാനം വരെ വിലക്കുറവ് സാധാരണമാണ്. ഇടനിലക്കാര്‍ക്കായി കമ്മീഷന്‍ ചോര്‍ന്നു പോകാത്തതിനാല്‍ നിര്‍മ്മാതാക്കള്‍ക്കും ലാഭം.  സാധനങ്ങള്‍ നമ്മുടെ താമസസ്ഥലത്ത് എത്തിക്കുന്നതിനുള്ള ഷിപ്പിങ്ങ് ചാര്‍ജ്ജ് ഫ്രീയാണ്.  24 മണിക്കൂറും കസ്റ്റമര്‍ സര്‍വ്വീസും ടോള്‍ ഫ്രീ നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ര്‍നെറ്റ് ലഭ്യത ഉയര്‍ന്നതും കംപ്യൂട്ടര്‍ ഉപയോക്താക്കളുടെ എണ്ണം ഉയര്‍ന്നതും ഓണ്‍ലൈന്‍ ഷോപ്പിങ് വ്യാപനത്തിന് അനുകൂല ഘടകമാണ്. വേഗതയേറിയ ഇന്‍ര്‍നെറ്റ് ലഭ്യത ഓണ്‍‌ലൈന്‍ പര്‍ച്ചെയിസിങ്ങ്  എളുപ്പമാക്കുന്നു. ബിസിനസുകാരെ സംബന്ധിച്ചിടത്തോളം ഓണ്‍ലൈന്‍ വ്യാപാരം ചെലവു കുറയ്ക്കുന്നു. ത്രീജി ഇന്റര്‍നെറ്റ് സൌകര്യം വര്‍ദ്ധിക്കുന്ന മുറയ്ക്ക് ഓണ്‍‌ലൈന്‍ ഷോപ്പിങ്ങിന്റെ പ്രചാരം ഇനിയും വര്‍ദ്ധിക്കുകയേയുള്ളൂ.  ലോകത്തിന്റെ ഏത് മൂലയിലുമുള്ള നിര്‍മ്മാതാവില്‍ നിന്നും നമുക്ക് സാധനങ്ങള്‍ വാങ്ങാന്‍ കഴിയും എന്നതും , ലോകത്ത് എവിടെയും വിപണി വ്യാപിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് കഴിയും എന്നതും  ഇ-കോമേഴിസിന്റെ പ്രത്യേകത തന്നെ.

ഫ്ലിപ്കാര്‍ട്ടിന്റെ പ്രത്യേകത നമ്മള്‍ സാധനത്തിന് ഓര്‍ഡര്‍ നല്‍കിയാല്‍ കേഷ് ഓണ്‍ ഡലിവറി  എന്നൊരു സൌകര്യം ഉണ്ട് എന്നതാണ്.  സാധനം വീട്ടില്‍ എത്തുമ്പോള്‍ കൊറിയര്‍കാരന്റെ അടുത്ത് ബില്‍ തുക കൊടുത്താല്‍ മതി.  നമ്മുടെ വിലാസവും ഫോണ്‍ നമ്പറും കൊടുത്ത് ഓര്‍ഡര്‍ ചെയ്താല്‍ അവരുടെ ഓഫീസില്‍ നിന്ന് നമുക്ക് ഫോണ്‍ കോള്‍ വരും. ഓര്‍ഡര്‍ കണ്‍ഫോം ചെയ്യാനാണത്.  പുസ്തകങ്ങള്‍ മുതല്‍  അടുക്കള ഉപകരണങ്ങള്‍ വരെ ഇങ്ങനെ ഓര്‍ഡര്‍ ചെയ്യാം.

IIT  ബിരുദധാരികളായ രണ്ട് ചെറുപ്പക്കാരാണ് ബാംഗ്ലൂരില്‍ ഫ്ലിപ്കാര്‍ട്ട് തുടങ്ങിയത്.  തുടക്കത്തില്‍ പുസ്തകങ്ങളാണ് അവര്‍ ഓണ്‍‌ലൈനില്‍ കൂടി വിതരണം ചെയ്തത്.  അവരെ പറ്റി കൂടുതലായി മനസ്സിലാക്കാന്‍ ഇവിടെ  വായിക്കുക.  കച്ചവട രീതികളും സങ്കേതങ്ങളും ശീലങ്ങളും ഒക്കെ ഇപ്പോള്‍ പല രീതിയിലും  പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിക്കുകയാണ്.  അക്കൂട്ടത്തില്‍ കുറെക്കൂടി എളുപ്പവും വിശ്വസനീയവുമായ ഒരു സങ്കേതമാണ് ഓണ്‍‌ലൈന്‍ ഷോപ്പിങ്ങ് എന്ന് പറയാനാണ് ഇത് ഞാന്‍ എഴുതുന്നത്.

എം എല്‍ എം അഥവാ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങ് എന്നൊരു സമ്പ്രദായം നിലവിലുണ്ട്. ആംവേ ഉദാഹരണം. ആംവേയെ പിന്‍‌പറ്റി എത്രയോ മള്‍ട്ടിലവല്‍ മാര്‍ക്കറ്റിങ്ങ് കമ്പനികള്‍ കേരളത്തിലും ഇന്ത്യയുടെ ഇതരഭാഗങ്ങളിലും തട്ടിപ്പ് നടത്തുന്നുണ്ട്. ശുദ്ധഗതിക്കാരായ ആളുകളെ വിശ്വസിപ്പിച്ചും കബളിപ്പിച്ചും അവരുടെ കീശയിലെ പണം തട്ടിപ്പറിക്കുകയാണ് എം‌എല്‍‌എം‌കാര്‍ ചെയ്യുന്നത്.  എളുപ്പത്തില്‍ പണം സമ്പാദിക്കാം എന്ന വ്യാമോഹവും പ്രലോഭനങ്ങളുമാണ് ആളുകള്‍ മള്‍ട്ടി ലവല്‍ മാര്‍ക്കറ്റിങ്ങ് തട്ടിപ്പുകള്‍ക്ക് ഇരയാകാന്‍ കാരണം.  ജീവിതത്തിന്റെ ഉദ്ദേശ്യമോ ലക്ഷ്യമോ പണം സമ്പാദിക്കലല്ല. ജീവിതം അക്ഷരാര്‍ത്ഥത്തില്‍ അനുഭവിക്കുകയാണ് വേണ്ടത്.  അതിന് പണം വേണം എന്നത് നേരാണ്. പക്ഷെ ആ പണം നേരായ മാര്‍ഗ്ഗത്തില്‍ കൂടി മാത്രമേ സമ്പാദിക്കാനും ചെലവാക്കാനും പാടുള്ളൂ.

മുല്ലപെരിയാര്‍ പരിഹാരം എന്ത് ?

 mperiyarഇമേജില്‍ ക്ലിക്ക് ചെയ്ത് കാണുക.
മുല്ലപെരിയാര്‍ പ്രശ്നത്തില്‍ വീണ്ടും ഒച്ചപ്പാടും ബഹളങ്ങളും തുടങ്ങിയിരിക്കുന്നു. ഇന്നലെ രാത്രിയില്‍ ഇടുക്കിയില്‍ ഭൂചലനമുണ്ടായി എന്ന് ചാനലുകള്‍ വാര്‍ത്ത നല്‍കുന്നു. സര്‍വ്വകക്ഷിയോഗം ചേരുന്നു.  മന്ത്രിമാര്‍ പ്രധാനമന്ത്രിയെ കാണുന്നു. കോടതിയില്‍ ഉള്ള പ്രശ്നമായതിനാല്‍ കേന്ദ്രസര്‍ക്കാരിന് പെട്ടെന്ന് ഇടപെടാന്‍ പരിമിതിയുണ്ടെന്ന്  കേന്ദ്രമന്ത്രി പറയുന്നു.  പ്രശ്നം കോടതിക്ക് പുറത്ത് വെച്ച് പരിഹരിച്ച് പുതിയ അണക്കെട്ട് കെട്ടണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെടുന്നു. ബൂലോഗം ആക്റ്റിവിസ്റ്റുകളും ക്യാന്‍ഡല്‍ വിജില്‍ ക്യാ‍മ്പയിന്‍ നടത്തുന്നു. ഇതൊക്കെ കുറെ കാലമായി നടന്നുവരുന്നതിന്റെ തനിയാവര്‍ത്തനമല്ലെ. പ്രശ്നപരിഹാരത്തിന്റെ അടുത്തെങ്കിലും നമ്മള്‍ ഇപ്പോഴും എത്തിയോ?  അണക്കെട്ടില്‍ വിള്ളല്‍ ഉണ്ട് എന്നും ഇന്നലെയും ഇടുക്കിയില്‍ ഭൂചലനമുണ്ടായി എന്നും പറയുമ്പോള്‍ , പുതിയ അണക്കെട്ട് എന്ന ആവശ്യം ഉയര്‍ത്തി പ്രക്ഷോഭത്തിലും പ്രതിഷേധത്തിലും ഇറങ്ങുമ്പോള്‍ പ്രശ്നപരിഹാ‍രവുമായി നാം ഇപ്പോഴും എത്ര അകലെയാണെന്ന് ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ?

കാരണം , പുതിയ അണക്കെട്ട് കെട്ടുക എന്നത് തീരുമാനിക്കാനും കുറെ കടമ്പകളുണ്ട്. അതൊക്കെ കടന്ന് അണക്കെട്ട് കെട്ടാന്‍ തീരുമാനിച്ചാലും അതിന്റെ പണി പൂര്‍ത്തിയാകാന്‍ ഇന്നത്തെ നിലയില്‍ അഞ്ച് വര്‍ഷത്തില്‍ കൂടുതലാകും. ആസന്നമായി എന്ന് നമ്മള്‍ ഭയപ്പെടുന്ന അപകടം അത് വരെ കാത്തിരിക്കുമോ? പുതിയ അണക്കെട്ട് നിര്‍മ്മാണത്തിന്റെ പദ്ധതി തുടങ്ങാന്‍ വേണ്ടി രണ്ട് സംസ്ഥാനങ്ങളും കൂടി ഒരു സമവായത്തില്‍ എത്താനുള്ള ലക്ഷണം പോലും ഇതെഴുതുമ്പോള്‍ കാണാനില്ല. യാഥാര്‍ഥ്യം ഇങ്ങനെയായിരിക്കെ ഇപ്പോഴും പുതിയ അണക്കെട്ട് എന്ന് നമ്മള്‍ ഉരുവിട്ടുകൊണ്ടിരുന്നാല്‍ മതിയോ? അടിയന്തിരമായി എന്തൊക്കെയാണ് മുന്‍ഗണനാക്രമത്തില്‍ ചെയ്യേണ്ടത് എന്ന് എന്തെങ്കിലും നിര്‍ദ്ദേശങ്ങളോ ആലോചനകളോ നടക്കുന്നുണ്ടോ?

അപകടം എന്നത് ക്ഷണിച്ചിട്ട് വരുന്നതല്ലല്ലൊ. പുതിയ അണക്കെട്ട് തന്നെ പോംവഴി എന്ന് തീര്‍ച്ചപ്പെടുത്തിയാല്‍ അത് പൂര്‍ത്തിയാകുന്നതിന് മുന്‍പ് അവിടത്തെ ജനങ്ങളെ അഞ്ച് വര്‍ഷത്തേക്കോ അതില്‍ കൂടുതല്‍ കാലയളവിലേക്കോ മാറ്റി താമസിക്കുകയോ പുനരധിവസിപ്പിക്കുകയോ അല്ലേ ആദ്യമായി ചെയ്യേണ്ടത്. അങ്ങനെ വരുമ്പോള്‍ പുതിയ അണക്കെട്ട് കെട്ടിയേ മതിയാവൂ എന്നൊരു നിര്‍ബ്ബന്ധവും സമ്മര്‍ദ്ധവും എല്ലാവര്‍ക്കും ഉണ്ടാവുമല്ലൊ.  ഇങ്ങനെയൊന്നും ആരും ചിന്തിക്കുന്നില്ലെങ്കില്‍ ഇപ്പോഴത്തെ ഈ പ്രതികരണങ്ങളും പ്രതിഷേധങ്ങളുമെല്ലാം പതിവ്കലാപരിപാടികളും ആഘോഷങ്ങളുമായി ആവര്‍ത്തിക്കുകയേയുള്ളൂ.

യഥാര്‍ത്ഥത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരാതെ കാലാകാലങ്ങളില്‍ നിലനില്‍ക്കേണ്ടത് തമിഴ്നാടിന്റെ ആവശ്യമാണ്. എന്തെന്നാല്‍ തമിഴ്നാട്ടില്‍ നാലോളം ജില്ലകളില്‍ കൃഷി നടക്കണമെങ്കില്‍ അണക്കെട്ട് ഭദ്രമായിരിക്കുകയും 152 അടിയെങ്കിലും ജലനിരപ്പ് താങ്ങാനുള്ള ശേഷി അതിനുണ്ടാവുകയും വേണം.  ആ അണക്കെട്ട് നിര്‍മ്മിക്കപ്പെടുന്നതിന് മുന്‍പ് പശ്ചിമഘട്ട പര്‍വ്വതനിരകളുടെ ഇപ്പുറത്ത് പെരിയാര്‍ നദിയില്‍ നിന്ന് വെള്ളപ്പൊക്കവും അപ്പുറത്ത് തമിഴ്നാടിന്റെ നാലഞ്ച് ജില്ലകളില്‍ വരള്‍ച്ചയുമായിരുന്നു അവസ്ഥ. അന്നത്തെ തിരുവിതാകൂര്‍ രാജ്യത്തുള്ള പെരിയാര്‍ നദിക്ക് കുറുകെ അണകെട്ടി അതിലെ വെള്ളം മലതുരന്നു മദ്രാസ് പ്രവിശ്യയിലെ മുല്ലയാര്‍ നദിയിലേക്ക് ഒഴുക്കിയാല്‍ അവിടത്തെ വരള്‍ച്ചയ്ക്ക് പരിഹാരമാവുമെന്ന് കണ്ടെത്തിയത് വെള്ളക്കാരനായിരുന്നു. ആദ്യമൊന്നും തിരുവിതാംകൂര്‍ രാജാവ് സമ്മതിച്ചില്ല. പിന്നെ സമ്മര്‍ദ്ധം കൂടിയപ്പോള്‍ രാജാവ് വഴങ്ങി. അങ്ങനെയാണ് മുല്ലയാറും പെരിയാ‍റും ഇണയുന്ന മുല്ലപെരിയാര്‍ അണക്കെട്ട് യാഥാര്‍ഥ്യമാവുന്നത്. അന്നത്തെ ടെക്‍നോളജി വെച്ച് വെള്ളക്കാരാണ് അത് നിര്‍മ്മിച്ചത്.


anicut    ഇമേജില്‍ ക്ലിക്ക് ചെയ്ത് കാണുക.
ഇന്ത്യയിലെ ആദ്യത്തേതും ലോകത്ത് തന്നെ ഏറ്റവും പഴക്കം ചെന്നതില്‍ ഒന്നുമായ അണക്കെട്ട് തമിഴ്നാട്ടിലാണുള്ളത്. തഞ്ചാവൂരില്‍ കാവേരി നദിക്ക് കുറുകെ കരികാല ചോളന്‍ എന്ന രാജാവ് ക്രി.വ. ഒന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച കല്ലണയാണത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് എഞ്ചിനീയര്‍ അത് പുനരുദ്ധരിച്ച് ഗ്രാന്‍ഡ് അണക്കെട്ട് (Grand Anicut)എന്ന് പേരു നല്‍കി. ആ അണക്കെട്ട് കേട് കൂടാതെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അണക്കെട്ടിന്റെ ആ‍യുസ്സ് പ്രവചിക്കുന്നവര്‍ക്ക് ഈ അണക്കെട്ട് ഒരു പാഠമാണ്.  ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച് പത്തൊന്‍പതാം നൂറ്റാണ്ടില്‍ പുനരുദ്ധരിച്ച ഒരണക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കില്‍ , മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണോ അതോ പുനരുദ്ധരിച്ചാല്‍ മതിയോ എന്ന് തീരുമാനിക്കേണ്ടത് വിദഗ്ദ്ധരായ എഞ്ചിനീയര്‍മാരായിരുന്നു.  എന്നാല്‍ ആളുകള്‍ക്ക് ഇപ്പോള്‍ അതാത് മേഖലയില്‍ വിദഗ്ദ്ധരായ ആള്‍ക്കാരെ വിശ്വാസമില്ലല്ലൊ. അതാണ് കൂടംകുളത്ത് കാണുന്നത്.

മുല്ലപെരിയാര്‍ പ്രശ്നം ആരംഭിച്ചപ്പോള്‍ തന്നെ അതൊരു തമിഴ്-മലയാളി പ്രശ്നമായാണ് അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യയിലെ ഒരു പ്രശ്നമായി എല്ല്ലാവരും കണ്ടിരുന്നുവെങ്കില്‍ ഇത് എത്രയോ മുന്‍പേ പരിഹരിക്കപ്പെട്ടിരിക്കും. ഏത് പ്രശ്നം വന്നാലും അത് ഭരിക്കുന്ന സര്‍ക്കാരിനെ അടിക്കാന്‍ ഭരിക്കാത്ത പാര്‍ട്ടിക്കാര്‍ വടിയായി ഉപയോഗപ്പെടുത്തുന്നതാണ് നമ്മുടെ ശാപവും പ്രശ്നങ്ങള്‍ തീരാതിരിക്കാനുള്ള കാരണവും.  രാഷ്ട്രീയക്കാര്‍ക്ക് ജനങ്ങളെ പേടിക്കേണ്ടി വരുന്നു. ഭരിക്കാത്ത പാര്‍ട്ടിക്കാരന്റെ പ്രചാരണത്തില്‍ പെട്ട് തങ്ങള്‍ക്ക് വോട്ട് കുറഞ്ഞുപോകുമോ എന്നാണ് ഭരിക്കുന്ന പാര്‍ട്ടിക്കാരന്റെ പേടി. പ്രശ്നം എന്തോ ആയിക്കോട്ടെ, അത് എന്തായാല്‍ നമുക്കെന്താണ്, ഭരിക്കുന്ന പാര്‍ട്ടിക്കാരന് കിട്ടുന്ന വോട്ടില്‍ നിന്ന് തങ്ങള്‍ക്കെന്തെങ്കിലും കിട്ടുമോ എന്നാണ് ഭരിക്കാത്ത പാര്‍ട്ടിക്കാരന്റെ നോട്ടം.  ഇങ്ങനെയുള്ള രാഷ്ട്രീയാഭ്യാസം നടത്തുന്ന എല്ലാ നേതാക്കള്‍ക്കും അവരെ സംരക്ഷിക്കാന്‍ അണികളുമുണ്ട്.  അത്കൊണ്ട് ഒരു രാഷ്ട്രീയക്കാരനും ഇച്ഛാശക്തിയോടുകൂടി എന്തെങ്കിലും തീരുമാനം എടുക്കാന്‍ കഴിയുന്നില്ല. പിന്നെങ്ങനെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും? രാജ്യം മുന്നോട്ട് പോകും?

(ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന്, അജ്ഞാത ഫോട്ടോഗ്രാഫര്‍ക്ക് നന്ദി;കടപ്പാട്)

(ഇത് കൂടി വായിച്ചോളൂ )

പി.രാമകൃഷ്ണന് ഒരു തുറന്ന കത്ത്


ണ്ണൂര്‍ ഡി.സി.സി. പ്രസിഡണ്ട് സ്ഥാനം രാജി വെച്ച ശ്രീ.പി.രാമകൃഷ്ണന്‍ ഒരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. ആ വിവരം പത്രദ്വാര ജനങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. സത്യം ധീരമായി എന്നാണ് ബ്ലോഗിന്റെ ടൈറ്റില്‍. അവിടെ ഒരു പോസ്റ്റ് ഇതിനകം പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഈ ഇമേജില്‍ ക്ലിക്ക് ചെയ്താല്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ എത്താം.  ബ്ലോഗിലെ ആദ്യത്തെ പോസ്റ്റ് വായിച്ചപ്പോള്‍ ഒരു കമന്റ് അവിടെ എഴുതാമെന്ന് തോന്നി. ടൈപ്പ് ചെയ്ത് വന്നപ്പോള്‍ അത് നീണ്ടുപോയി. വീടിനേക്കാളും വലിയ പടിപ്പുര എന്ന അവസ്ഥ. അത്കൊണ്ട് അദ്ദേഹത്തോട് പറയാനുള്ളത് ഒരു തുറന്ന കത്തായി ഇവിടെ പബ്ലിഷ് ചെയ്ത് ഇതിന്റെ ലിങ്ക് അവിടെ കമന്റ് ബോക്സില്‍ നല്‍കാനാണ് ഞാന്‍ തീരുമാനിച്ചത്. കത്തിലേക്ക് :

സുഹൃത്തെ,

താങ്കള്‍ എന്ത് വിചാരിച്ചാലും എഴുതിയാലും സാധാരണക്കാര്‍ ഓര്‍മ്മിക്കുന്ന ഒരു കാര്യമുണ്ട്. കണ്ണൂര്‍ ജില്ലയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ നിര്‍ഭയം പോരാടിയത് ഒരു കാലത്ത് എന്‍.രാമകൃഷ്ണനും പിന്നീട് കെ.സുധാകരനുമാണ് എന്നതാണത്. ഡി.സി.സി. പ്രസിഡണ്ടിന്റെ കസേരയില്‍ പലരും ഇരുന്നിട്ടുണ്ടാവാം, പക്ഷെ മാര്‍ക്സിസ്റ്റ് അക്രമണരാഷ്ട്രീയത്തെയും ജനാധിപത്യധ്വംസന പ്രവണതകളെയും പ്രതിരോധിക്കാന്‍ ഉര്‍ജ്വസ്വലമായി ആര് മുന്നില്‍ നിന്നു എന്ന് ഓര്‍ക്കുമ്പോള്‍ ഈ രണ്ട് പേരെയും മാത്രമേ എല്ലാവരുടെയും മനസ്സില്‍ ഉയര്‍ന്നു വരികയുള്ളൂ എന്നതാണ് സത്യം.

താങ്കള്‍ നല്ല ആദര്‍ശശാലിയായിരിക്കാം എന്നാല്‍ കോണ്‍ഗ്രസ്സിന്റെ അണികള്‍ ആഗ്രഹിക്കുന്നത് മാര്‍ക്സിസ്റ്റുകാരില്‍ നിന്നുള്ള സംരക്ഷണമായിരുന്നു. ഗുണ്ടാനേതാവ് എന്ന് സുധാകരനെ ആക്ഷേപിക്കുമ്പോള്‍ അത് സി.പി.എം.കാരന്റെ ഗീബല്‍‌സിയന്‍ പ്രചരണത്തെ താങ്കള്‍ അനുകൂലിക്കുകയാണ് ചെയ്യുന്നത്. സുധാകരന്റെ കൂടെ ഗുണ്ടകള്‍ അഥവാ ഉണ്ടെങ്കില്‍ തന്നെ അത് സി.പി.എം. അക്രമത്തെ പ്രതിരോധിക്കാനാണെന്ന് മനസ്സിലാവുന്നില്ലേ?

ഗാന്ധിസം നല്ല ആദര്‍ശം തന്നെ. എന്നാല്‍ കുത്താന്‍ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ലല്ലൊ. സി.പി.എം. അക്രമത്തെ പ്രതിരോധിക്കാന്‍ ചിലപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കേണ്ടതുണ്ടായിരുന്നു. ഇന്ന് കണ്ണൂര്‍ ജില്ല അക്ഷരാര്‍ത്ഥത്തില്‍ സി.പി.എമ്മിന്റെ സര്‍വ്വാധിപത്യത്തില്‍ നിന്ന് മോചിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ കാരണക്കാര്‍ എന്‍. രാമകൃഷ്ണനും കെ.സുധാകരനുമാണെന്ന് സ്വന്തം ഈഗോ മാറ്റി വെച്ച് ആലോചിച്ചാല്‍ മനസ്സിലാ‍വും.

സുധാകരന്റെ രാഷ്ട്രീയം ഗുണ്ടായിസം എന്ന് പറയുമ്പോള്‍ സി.പി.എമ്മിന് എതിരാളികളെ വക വരുത്താന്‍ എല്ലാ ലോക്കല്‍ കമ്മറ്റികളിലും തെരഞ്ഞെടുക്കപ്പെട്ട കേഡര്‍മാരുണ്ടെന്ന് താങ്കള്‍ക്കറിയാത്തതാണോ? അന്ന് കൂത്തുപറമ്പില്‍ സംഘടിച്ചത് ഇങ്ങനെ ജില്ലയിലെ വിവിധഭാഗങ്ങളില്‍ നിന്നുള്ള കേഡര്‍മാരായിരുന്നു എന്നതും ശരിയല്ലേ? അന്ന് എം.വി.ആര്‍ കൂത്തുപറമ്പില്‍ പോയത് എങ്ങനെ തെറ്റാവും? സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ ഒരു രാജ്യമല്ലേ ഇത്? കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രിക്ക് നാട്ടില്‍ സഞ്ചരിക്കേണ്ടേ? ഒരു വിഭാഗം മന്ത്രിയെ വഴി തടയുന്നു എന്ന് വെച്ച് മന്ത്രി പൊതുപരിപാടികളില്‍ പങ്കെടുക്കേണ്ടേ? വേണ്ടെങ്കില്‍ പിന്നെ നമുക്ക് എന്തിനാണ് ഈ സ്വാതന്ത്ര്യം?  എന്തിനായിരുന്നു ആ വഴി തടയല്‍? മന്ത്രിയുടെ എന്തെങ്കിലും അഴിമതിയോ പെരുമാറ്റദൂഷ്യമോ കൊണ്ടായിരുന്നോ?

എം.വി.രാഘവന്‍ കൂത്തുപറമ്പില്‍ പോയത്കൊണ്ടാണ് കുഴപ്പമുണ്ടായത് എന്നും കെ.സുധാകരനാണ് അവിടെ പോകാന്‍ നിര്‍ബ്ബന്ധിച്ചത് എന്നും പറയുമ്പോള്‍ അപരാധം രാഘവന്റെയും സുധാ‍കരന്റെയും മേല്‍ ആരോപിക്കുന്നതില്‍ എന്ത് ന്യായമാണ് ഉള്ളത്. രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ , ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രിയെ വക വരുത്താന്‍ ജില്ലയുടെ നാനാ ഭാഗത്ത് നിന്നും ക്രിമിനലുകള്‍ സംഘടിച്ചതല്ലെ അപരാധം? അപ്രകാരം ക്രിമിനലുകള്‍ അന്ന് അവിടെ സംഘടിച്ചിരുന്നു എന്ന് താങ്കളും ചാനല്‍ അഭിമുഖത്തില്‍ സമ്മതിച്ചത് കണ്ടല്ലൊ.

മന്ത്രി അവിടെ പോകാതിരുന്നാല്‍ കുഴപ്പം ഉണ്ടാകില്ലായിരുന്നു എന്നൊരു വാദം അന്നും ഇന്നും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ക്രിമിനലുകളെ ഭയന്ന് പോകാതിരുന്നാല്‍ അത് രാഷ്ട്രീയ ക്രിമിനലസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമല്ലേ? ആത്മാഭിമാനമുള്ള ഒരു രാഷ്ട്രീയപ്രവര്‍ത്തകന് അങ്ങനെ പോകാതിരിക്കാന്‍ പറ്റുമോ? ഒരു കാലത്ത് ജീവനില്‍ ഭയമില്ലാതെ എന്‍.രാമകൃഷ്ണന്‍ പെരളശ്ശേരി പോലുള്ള സ്ഥലങ്ങളില്‍ ഇത് പോലെ നിര്‍ഭയം സഞ്ചരിച്ചത്കൊണ്ടാണ് ജില്ലയില്‍ കോണ്‍ഗ്രസ്സിന് വേരുകള്‍ ഉണ്ടായത് എന്ന ചരിത്രം താങ്കള്‍ മനസ്സിലാക്കിയിട്ടുണ്ടോ.

പാമ്പന്‍ മാധവന്‍ ആയിരുന്നല്ലോ ഒരു കാലത്ത് ജില്ലയില്‍ കോണ്‍ഗ്രസ്സ് നേതാവ്. എന്നാല്‍ പാമ്പന്‍ മാധവന്റെ നേതൃത്വത്തില്‍ അന്ന് കോണ്‍ഗ്രസ്സുകാര്‍ക്ക് ജില്ലയിലെ എത്രയോ പ്രദേശങ്ങള്‍ ബാലികേറാമലയായിരുന്നു.  പാമ്പന്‍ മാധവന്റെ ഗാന്ധിസവും ആദര്‍ശവും അല്ല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് ജില്ലയില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്താനുള്ള സ്വാതന്ത്ര്യം നേടിക്കൊടുത്തത്, മറിച്ച് എന്‍.രാമകൃഷ്ണന്റെ പ്രതിരോധത്തില്‍ ഊന്നിയുള്ള രാഷ്ട്രീയപ്രവര്‍ത്തനശൈലിയായിരുന്നു. അതേ ശൈലി പിന്തുടരുന്നത്കൊണ്ടാണ് കെ.സുധാകരന്‍ കോണ്‍ഗ്രസ്സ് അണികള്‍ക്കും എന്നെ പോലെയുള്ള മാര്‍ക്സിസ്റ്റ് അക്രമരാഷ്ട്രീയത്തെ എതിര്‍ക്കുന്നവര്‍ക്കും അഭിമതനും സ്വീകാര്യനുമാവുന്നത് എന്ന് താങ്കള്‍ മനസ്സിലാക്കണം.

താങ്കള്‍ ഡി.സി.സി.പ്രസിഡണ്ട് ആയിരിക്കുമ്പോഴാണല്ലൊ കെ.സുധാകരന്‍ പാപ്പിനിശ്ശേരിയിലെ കണ്ടല്‍‌പാര്‍ക്ക് സംരംഭത്തെ എതിര്‍ത്ത് തോല്‍പ്പിച്ചത്. വളപട്ടണം പുഴയുടെ തീരത്ത് വിശാലമായി സ്ഥലം കയ്യേറി ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള ചില സി.പി.എം. നേതാക്കളുടെ സ്വപ്നപദ്ധതിയായിരുന്നു അത്. നിയമവിരുദ്ധമായ ആ പ്രൊജക്റ്റ് പൊളിച്ചടുക്കിയത് കെ.സുധാകരന്റെ ഇടപെടല്‍ ഒന്ന്കൊണ്ട് മാത്രമായിരുന്നു. അപ്പോള്‍ തന്നെയായിരുന്നു കണ്ണൂര്‍ തെക്കി ബസാറില്‍ കള്ള്ഷാപ്പ് സമരവും നടന്നത്.

ഡി.സി.സി. പ്രസിഡണ്ടിന്റെ കസേരയില്‍ ആര്‍ ഇരിക്കുന്നു എന്നല്ല ആളുകള്‍ നോക്കുക. ജനങ്ങളുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നാണ്.  കഴിവുകള്‍ ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. സുധാകരന്റെ കഴിവ് സുധാകരന് മാത്രം. ആ കഴിവ് ജില്ലയിലെ കോണ്‍ഗ്രസ്സ്കാര്‍ക്ക് സ്വയരക്ഷയ്ക്ക് വേണം. താങ്കള്‍ക്കും താങ്കളുടെ കഴിവ് ഉണ്ടാകാം. ആ കഴിവ് കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന് നല്‍കുകയാണ് താങ്കള്‍ ചെയ്യേണ്ടത്. അല്ലാതെ കെ.സുധാകരനെതിരെ നിഴല്‍ യുദ്ധം നടത്തിയാല്‍ അത്കൊണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് പോലും പ്രയോജനമുണ്ടാവില്ല.

മറ്റൊന്ന് കൂടി താങ്കളടക്കമുള്ള എല്ലാ കോണ്‍ഗ്രസ്സ് നേതാക്കളോടും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്,  ജനങ്ങള്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യുന്നത് കോണ്‍ഗ്രസ്സ് നേതാക്കളുടെ സ്റ്റൈലും ഇസ്തിരി ചുളിയാത്ത ഖദര്‍ കുപ്പായവും കണ്ടിട്ടല്ല. മാര്‍ക്സിസ്റ്റുകാരുടെ അക്രമരാഷ്ട്രീയത്തോട് വെറുപ്പ് ഉള്ളത്കൊണ്ടാണ്. ജനങ്ങള്‍ക്ക് സ്വൈര്യവും സമാധാനവും പൊതുജീവിതത്തില്‍ നേരും നെറിയുമാണ് വേണ്ടത്.  മാര്‍ക്സിസ്റ്റുകാര്‍ സ്വഭാവം നന്നാക്കി, അക്രമരാഷ്ട്രീയവും കുതന്ത്രങ്ങളും ധാര്‍ഷ്ട്യം കലര്‍ന്ന ശരീരഭാഷയും ഒക്കെ ഒഴിവാക്കി ജനാധിപത്യസംസ്കാരം സ്വായത്തമാക്കി രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിരുന്നുവെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ പൊടി പോലും കാണില്ല്ലായിരുന്നു.

അവര്‍ക്ക് എന്തായാലും ഇനി മാറ്റം വരുത്താനൊന്നും കഴിയില്ല. രാഷ്ട്രീയത്തില്‍ മൊത്തം വന്ന ജീര്‍ണ്ണത അവരെയാണ് കൂടുതല്‍ ബാധിച്ചത്. നിലവില്‍ , പാര്‍ട്ടി നടത്തിക്കൊണ്ടുപോകുന്ന ബിസിനസ്സുകളുടെ പുറത്താണ് അവരുടെ ഇന്നത്തെ നിലനില്‍പ്പ്. കറ കളഞ്ഞ ജനകീയരാഷ്ട്രീയപ്രവര്‍ത്തനമൊന്നും ഇനിയവര്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ല. എനിക്കെന്ത് കിട്ടും എന്ന് നോക്കി തന്നെയാണ് ആ പാര്‍ട്ടിയില്‍ പ്രവര്‍ത്തകന്മാര്‍ കടന്നുവരുന്നത്. അത്കൊണ്ട് കേരളത്തില്‍ കോണ്‍ഗ്രസ്സ് പോലുള്ള ജനാധിപത്യ പാര്‍ട്ടികള്‍ ആവശ്യമുണ്ട്. സംഘടനാതെരഞ്ഞെടുപ്പ് നടത്തി പാര്‍ട്ടിയെ ബൂത്ത് തലം തൊട്ട് ശക്തിപ്പെടുത്തുമോ എന്നത് കോണ്‍ഗ്രസ്സിന്റെ ആഭ്യന്തരമായ കാര്യമാണ്. അതിലേക്ക് ഞാന്‍ കടക്കുന്നില്ല.

എനിക്ക് താങ്കളോട് പറയാനുള്ളത് കെ.സുധാകരനോട് നിഴല്‍ യുദ്ധം നടത്താന്‍ താങ്കളുടെ ഊര്‍ജ്ജം ദുര്‍വിനിയോഗം ചെയ്യാതിരിക്കൂ എന്നാണ്. ഗ്രൂപ്പ് രാഷ്ട്രീയം എന്നത് യാഥാര്‍ഥ്യമായതിനാലും ഓരോരുത്തര്‍ക്കും തങ്ങളുടെ വ്യക്തിത്വവും കാഴ്ചപ്പാടുകളും ശീലങ്ങളും ഒന്നും മാറ്റാന്‍ കഴിയില്ല എന്നതിനാലും താങ്കള്‍ സുധാകരന്റെ ഒപ്പം കൂടണം എന്നില്ല. അതേ സമയം കെ.സുധാകരന്റെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നതിലൂടെ ജില്ലയിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് താങ്കളിലുള്ള വിശ്വാസം കുറഞ്ഞുവരികയേയുള്ളൂ എന്ന് മനസ്സിലാക്കി സുധാകരവിരോധം ഒഴിവാക്കി പാര്‍ട്ടിക്ക് വേണ്ടി തന്നാലായത് പ്രവര്‍ത്തിക്കൂ എന്നും അഭ്യര്‍ഥിക്കുകയാണ്. സുധാകരന്‍ എന്ന വ്യക്തിയല്ല ഇവിടെ പ്രശ്നം. അദ്ദേഹം ഒരു പ്രതീകമാണ്.

അഭിവാദനങ്ങളോടെ,
കെ.പി.എസ്.


പിന്‍‌മൊഴി :  ഇന്ത്യാരാജ്യത്ത് ആരുടെയെങ്കിലും വഴി തടഞ്ഞ് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് പൌരന്മാരുടെ മൌലികാവശങ്ങളുടെ നേര്‍ക്കുള്ള കടന്നുകയറ്റമാണെന്നും അത്കൊണ്ട് തന്നെ അത് ക്രിമിനലിസമാണെന്നും ഞാന്‍ കരുതുന്നു. 

( പാമ്പന്‍ മാധവന്റെ ഫോട്ടോ കടപ്പാട് : കെ.പി.മനോഹരന്‍, അലവില്‍)

കൂടംകുളം സമരക്കാരും 50 ചോദ്യങ്ങളും,

കാര്യമായിട്ടിന്നുമില്ല, കൂടംകുളം സമരത്തെ പറ്റി ഒരു ലഘു പ്രഭാ‍ഷണമാണ്.  കേള്‍ക്കുമല്ലോ ..


അണുശക്തി ; സത്യവും മിഥ്യയും

ണവവൈദ്യുത നിലയങ്ങളെ പറ്റി വളരെ തെറ്റിദ്ധാരണാജനകങ്ങളായ വിവരങ്ങളാണ് പ്രചരിപ്പിച്ചു വരുന്നത്.  എന്നാല്‍ വാസ്തവം എന്താണ്? ഒരു പാര്‍ശ്വഫലവും ഇല്ലാത്ത ക്ലീന്‍ എനര്‍ജിയാണ് ആണവവൈദ്യുതി.  ആണവവൈദ്യുത നിലയങ്ങളില്‍ നിന്ന് ഒരു തുള്ളി പുകയോ മറ്റ് രാസപദാര്‍ത്ഥങ്ങളോ പുറത്തേക്ക് പോകുന്നില്ല. അതേ സമയം കല്‍ക്കരികൊണ്ട് പ്രവര്‍ത്തിക്കുന്ന താപനിലയങ്ങളില്‍ നിന്ന് വന്‍ തോതില്‍ കാര്‍ബണ്‍ ഡൈ‌ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് വ്യാപിച്ച് ആഗോളതാപനത്തിന് ആക്കം കൂട്ടുന്നത് കൂടാതെ മറ്റ് പല രാ‍സപദാര്‍ത്ഥങ്ങളും ഉപോല്പന്നങ്ങളായി ബഹിര്‍ഗ്ഗമിച്ച് പരിസ്ഥിതിക്ക് കോട്ടം ഉണ്ടാക്കുന്നുണ്ട്.

ആണവ നിലയങ്ങളെ പറ്റി ആകെ പറയുന്നത് ആണവവേസ്റ്റില്‍ നിന്ന് റേഡിയേഷന്‍ ഉണ്ടാകുമെന്നും അത് ആളുകളെ കൊന്നൊടുക്കുമെന്നുമാണ്. എന്നാല്‍ ആണവറിയാക്ടറുകളില്‍ ബാക്കി വരുന്ന ഇന്ധനം ഭൂമിക്കടിയില്‍ കോണ്‍ഗ്രീറ്റ് അറകള്‍ ഉണ്ടാക്കി സൂക്ഷിക്കുകയാണ് ചെയ്ത് വരുന്നത്.  ഇങ്ങനെ ഭൂമിക്കടിയില്‍ സൂക്ഷിക്കുന്ന സ്പെന്റ് ഫ്യൂവല്‍ എന്ന് പറയുന്ന വേസ്റ്റ് റേഡിയേഷന്‍ ഉണ്ടാക്കും എന്നു പറയുന്നത് മിഥ്യയാണ്. അങ്ങനെ ഉണ്ടായതായി എവിടെയും അറിവില്ല.  കൂടംകുളത്ത് ഭൂമിക്കടിയില്‍ 20 അടി താഴ്ചയില്‍ 1½ മീറ്റര്‍ ഘനമുള്ള കോണ്‍ഗ്രീറ്റ് ഭിത്തിക്കുള്ളിലാണ് ആണവവേസ്റ്റ് സൂക്ഷിക്കുക.

ആണവ വേസ്റ്റ് എന്ന് പറഞ്ഞാല്‍ യൂറേനിയം235 എന്ന മൂലകം ഊര്‍ജ്ജമായി മാറി ശേഷിക്കുന്ന മൂലകങ്ങളാണ്. അതിലും യൂറേനിയം ഉണ്ടാകും. കൂടാതെ പ്ലൂട്ടോണിയവും മറ്റ് മൂലകങ്ങളും ഉണ്ടാവും. ഈ ശേഷിക്കുന്ന വേസ്റ്റ് തോറിയവും ചേര്‍ത്ത് റീസൈക്കിള്‍ ചെയ്ത് വീണ്ടും  ഇന്ധനമായി ഉപയോഗിക്കുക എന്നതാണ് ഇന്ത്യയുടെ പദ്ധതി. അതിനുള്ള സാങ്കേതികവിദ്യ ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചിട്ടുണ്ട്. ഇവിടെ നമുക്ക് സുലഭമായി തോറിയം ഉണ്ട്. ലോകത്ത് ആകെയുള്ള തോറിയം നിക്ഷേപത്തിന്റെ മൂന്നില്‍ ഒന്ന് ഇന്ത്യയിലാണ്.  നമ്മൂടെ ആണവവൈദ്യുതപ്ലാന്റുകള്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നമുക്ക് യൂറേനിയം ഇറക്കുമതി ചെയ്യേണ്ടി വരില്ല. അത്കൊണ്ടാണ് , ആണവക്കരാറില്‍ ഒപ്പ് വെക്കുമ്പോള്‍ ഇറക്കുമതി ചെയ്യുന്ന യുറേനിയം റീസൈക്കിള്‍ ചെയ്യാന്‍ പാടില്ല എന്ന് അമേരിക്ക ശാഠ്യം പിടിച്ചത്.  കുറെക്കാലമായി ഇന്ത്യയ്ക്ക് ആണവ ഉപരോധം നേരിടേണ്ടി വന്നപ്പോഴാണ് നാം ഈ സാങ്കേതികവിദ്യ സ്വയം ആര്‍ജ്ജിച്ചത്. അങ്ങനെ വരുമ്പോള്‍ ആണവവേസ്റ്റിന്റെ 75% വും വീണ്ടും ഇന്ധനമായി ഉപയോഗിക്കാന്‍ കഴിയും. മറ്റൊരു ഇന്ധനവും ഇപ്രകാരം റിന്യൂ  ചെയ്യാന്‍ കഴിയില്ല.

താപവൈദ്യുതി കൊണ്ട് മാത്രം നാം ഉദ്ദേശിക്കുന്ന സാമ്പത്തിക വളര്‍ച്ച നേടാന്‍ കഴിയില്ല. 12ആം പദ്ധതിയില്‍ (by 2017) 70,000 മെഗാവാട്ട് വൈദ്യുതി അധികം ഉല്പാദിപ്പിക്കണം എന്നാണ് നമ്മുടെ ടാര്‍ജറ്റ്. അത് 2022 ആകുമ്പോഴേക്കും 75,000 - 80,000 മെഗാവാട്ട് പിന്നെയും ഉല്പാദനവര്‍ദ്ധനവ് ഉണ്ടാക്കണം. കാരണം വളര്‍ച്ച എന്നത് വൈദ്യുതിയുടെ ലഭ്യതയെ ആശ്രയിച്ചാണ് എന്ന് പറയേണ്ടതില്ലല്ലൊ. ജനസംഖ്യ വര്‍ദ്ധിക്കുന്നതിനനുസരിച്ച് അടിസ്ഥാന സൌകര്യങ്ങളും കൂട്ടണമല്ലൊ. ചുരുക്കി പറഞ്ഞാല്‍ അടുത്ത ഒരു ദശകത്തില്‍ വര്‍ഷം തോറും 15,000 മെഗാവാട്ട് വൈദ്യുതി വീതം നാം അധികം ഉല്പാദിപ്പിക്കേണ്ടതുണ്ട്. ഇത് എങ്ങനെ സാധിക്കും? താപനിലയങ്ങള്‍ കൊണ്ട് കഴിയുമോ? നമുടെ കല്‍ക്കരി നിക്ഷേപം കുറഞ്ഞുവരുന്നു എന്ന് ഓര്‍ക്കുക. സൌരോര്‍ജ്ജവും കാറ്റാടികളും ഒക്കെ പറയാമെങ്കിലും പ്രായോഗികമായി ഒരിക്കലും കഴിയാത്ത കാര്യമാണത്.  ഇവിടെയാണ് ആണവക്കരാറിന്റെയും ആണവവൈദ്യുതിനിലയങ്ങളുടെയും നമ്മുടെ ആണവഗവേഷണങ്ങളുടെയും പ്രസക്തി.

ഇനി ആണവവൈദ്യുത പദ്ധതികളുടെ ചെലവ് നോക്കാം. ഒരു മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ആണവനിലയങ്ങള്‍ക്ക് 12 കോടി രൂപയും താപനിലയങ്ങള്‍ക്ക് 4കോടി രൂപയും എന്നായിരുന്നു ഏകദേശ കണക്ക്. അതിപ്പോള്‍ റിവേഴ്സായി വരികയാണ്. എന്തെന്നാല്‍ 1995 മുതലിങ്ങോട്ട് ക്രൂഡ് ഓയിലിന്റെയും മറ്റും വിലവര്‍ദ്ധനവ് കാരണം കല്‍ക്കരിയുടെയും വില ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നു.  കല്‍ക്കരി മുതലായ ഫോസ്സില്‍ ഇന്ധനങ്ങള്‍ കുറഞ്ഞുവരുന്നതും കണക്കിലെടുക്കണം. തുല്യഭാരം കല്‍ക്കരി കൊണ്ട് ഉല്പാദിപ്പിക്കാന്‍ കഴിയുന്നതിന്റെ രണ്ട് ദശലക്ഷം ഇരട്ടി വൈദ്യുതി യുറേനിയം കൊണ്ട് ആണവനിലയങ്ങളില്‍ നിന്ന് ഉല്പാദിപ്പിക്കാന്‍ കഴിയും എന്നതാണ് വസ്തുത.  അത്കൊണ്ടാണ് പറയുന്നത്, നാളെയുടെ ആവശ്യങ്ങളെ മീറ്റ് ചെയ്യാന്‍ നാം ആണവനിലയങ്ങള്‍ പുതിയതായി സ്ഥാപിച്ചേ പറ്റൂ.  തോറിയം ഉപയോഗിച്ച് ആണവവേസ്റ്റ് പുന:സംസ്കരിച്ച് ഇന്ധനമായി ഉപയോഗിക്കാന്‍ കഴിയും എന്നത് ഊര്‍ജ്ജരംഗത്ത് നമുക്ക് ശുഭപ്രതീക്ഷ നല്‍കുന്നു.

ആണവാപകടങ്ങളെ കുറിച്ച് നോക്കാം. അത് പറഞ്ഞാണല്ലോ ആളുകളെ പേടിപ്പിക്കുന്നത്. ആണവവൈദ്യുതനിലയങ്ങള്‍ ലോകത്ത് നിലവില്‍ വന്നിട്ട് 60 വര്‍ഷങ്ങള്‍ ആയല്ലൊ. ഇതിനകം എത്ര പേര്‍ ആണവാപകടം കൊണ്ട് മരണപ്പെട്ടിട്ടുണ്ട് എന്ന് ആലോചിച്ചിട്ടുണ്ടോ?

60 കൊല്ലത്തെ ചരിത്രത്തില്‍ ആകെ മൂന്ന് അപകടങ്ങളാണ്  ആണവനിലയങ്ങള്‍ മുഖേന ഉണ്ടായിട്ടുള്ളത്.  ഇതില്‍  ആണവവികരണം കൊണ്ട് മരണപ്പെട്ടത് 1986ല്‍ ചെര്‍ണോബിലില്‍ 50-ലധികം ആളുകളാണ്. 1979ല്‍ അമേരിക്കയിലെ ത്രീമൈല്‍ അയലന്‍ഡില്‍ വികിരണം കൊണ്ട് ആരും മരണപ്പെട്ടിട്ടില്ല. ഇക്കഴിഞ്ഞ 2011 മാര്‍ച്ച് 11ന് ഫുകുഷിമായില്‍ വികിരണം കൊണ്ട് ആരും മരണപ്പെട്ടില്ല. എന്നാല്‍ അന്ന് ഭൂകമ്പത്തിലും സുനാമിയിലും പെട്ട് 25,000 പേരാണ് മരണപ്പെട്ടത്. കൂടാതെ കനത്ത നാശനഷ്ടങ്ങളുമുണ്ടായി.

1986 ല്‍ അന്നത്തെ സോവ്യറ്റ് യൂനിയന്റെ ഭാഗമായ ഉക്രെയിനില്‍ ചെര്‍ണോബില്‍ ആണവദുരന്തത്തില്‍ പലര്‍ക്കും പല അളവില്‍ റേഡിയേഷന്‍ ഏല്‍ക്കുകയുണ്ടായി. എന്നാല്‍ തന്നെ അഗ്നിശമനസേന വിഭാഗത്തില്‍ പെട്ട 56 പേര്‍ മാത്രം വികിരണം മൂലം മരണപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. നിരവധി പേര്‍ക്ക് റേഡിയേഷന്‍ ഏറ്റെങ്കിലും അമ്പതോളം പേര്‍ മാത്രമേ മരിച്ചിട്ടുള്ളൂ എന്നത് , വികിരണം എന്നത് വിചാരിക്കുന്ന പോലെ അത്ര ഭീകരമല്ല എന്ന വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

എന്താണ് ഈ ആണവവികിരണം എന്നറിയാമോ? യൂറേനിയം പോലുള്ള ഭാരം കൂടിയ മൂലകങ്ങള്‍ക്കെല്ലാം ഐസോടോപ്പുകള്‍ ഉണ്ട്. ഈ മൂലകങ്ങള്‍ക്ക് സ്ഥിരസ്വഭാവമില്ല. സ്ഥിരത കൈവരിക്കാന്‍ വേണ്ടി അവ വികിരണങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടിരിക്കും. അവസാനം അങ്ങനെയുള്ള മൂലകങ്ങള്‍ സ്ഥിരതയുള്ള മറ്റൊരു മൂലകമായി മാറും. ഉദാഹരണത്തിന് പ്ലൂട്ടോണിയം കാരീയ (ലെഡ്)മായി മാറും.  ഇങ്ങനെ മറ്റൊരു മൂലകമായി മാറി സ്ഥിരത കൈവരിക്കുന്ന ആ കാലയളവിനെ ആ മൂലകത്തിന്റെ അര്‍ദ്ധായുസ്സ് (ഹാഫ് ലൈഫ്) എന്ന് പറയുന്നു. ഇങ്ങനെ, അര്‍ദ്ധായുസ്സ് ഏതാ‍നും സെക്കന്റ് മുതല്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ വരെയുള്ള ഐസോടോപ്/മൂലകങ്ങള്‍ ഉണ്ട്.

റേഡിയേഷന്‍ എന്ന് പറയുമ്പോള്‍ പല രൂപത്തില്‍ ഉണ്ട് എന്ന് അറിയാമല്ലോ.  നമ്മള്‍ എക്സ്‌റേ എടുക്കുമ്പോള്‍ ഒരു തരം റേഡിയേഷന്‍ ആണ് നമ്മുടെ ശരീരത്തെ തുളച്ചു പോകുന്നത്.  ക്യാന്‍സര്‍ ചികിത്സയ്ക്ക് കീമോതെറാപ്പി ചെയ്യുന്നതും റേഡിയേഷനാണ്. പ്രധാനപ്പെട്ട മൂന്ന് റേഡിയേഷനുകള്‍ ആല്‍ഫ, ബീറ്റ, ഗാമ എന്നിവയാണ്. ഫിസിക്സിന്റെ ഈ ബാലപാഠങ്ങളൊന്നും ആ‍രും പഠിച്ചത് മറന്നുപോകരുതായിരുന്നു.

ചെര്‍ണോബിലില്‍ Iodine-131 and Cesium-137 എന്നിങ്ങനെയുള്ള ഐസോടോപ്പുകളില്‍ നിന്നാണ് ആളുകള്‍ക് റേഡിയേഷന്‍ ഏറ്റത്.  ഇത്കൊണ്ട് പലര്‍ക്കും അവിടെ തൈറോയ്ഡ് ക്യാന്‍സര്‍ ഉണ്ടായിട്ടുണ്ട്.  Iodine-131 ല്‍ നിന്നുള്ള റേഡിയേഷന്‍ തൈറോയ്ഡ് ഗ്രന്ഥി ആഗിരണം ചെയ്തത്കൊണ്ടാണിത് സംഭവിച്ചത്. തൈറോയ്ഡ് ക്യാന്‍സര്‍ താരതമ്യേന ചികിത്സിച്ച് ഭേദമാക്കാന്‍ എളുപ്പമാണ്. ബ്ലഡ് ക്യാന്‍സര്‍ (leukemia) പോലെ മാരകമല്ല. 99 ശതമാനം പേരുടെയും തൈറോയ്ഡ് ക്യാന്‍സര്‍ അവിടെ ഭേദമായിട്ടുണ്ട്. ലോകാരോഗ്യസംഘടനയും മറ്റ് ഏജന്‍സികളും അവിടെ പഠനം നടത്തിയിട്ട് , വികിരണം ഏറ്റതിന്റെ ഫലമായി ആര്‍ക്കെങ്കിലും ജനിതക വൈകല്യങ്ങള്‍ ഉണ്ടായതായി തെളിഞ്ഞിട്ടില്ല. എന്തിനേറെ പറയുന്നു, രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തില്‍ 1945ല്‍ ആറ്റംബോമ്പ് വര്‍ഷിച്ച് തകര്‍ന്ന ജപ്പാനില്‍ പിന്നീടുള്ള തലമുറയില്‍ ജനിതകവൈകല്യങ്ങള്‍ ഉണ്ടായിട്ടില്ല.

പറഞ്ഞുവന്നത്,  ആണവവൈദ്യുത നിലയങ്ങളെ പറ്റിയും ആണവോര്‍ജ്ജത്തെ പറ്റിയും വികിരണത്തെ പറ്റിയും ഒക്കെ നിറം പിടിപിച്ച ഭീതിയാണ് പ്രചരിപ്പിക്കുന്നത് എന്നാണ്. അപകടങ്ങളെ പറ്റിയും ദുരന്തങ്ങളെയും പറ്റിയുമാണെങ്കില്‍ മനുഷ്യന്‍ മുഖാന്തിരവും പ്രകൃതി മുഖേനയും എന്തെല്ലാം അപകടങ്ങളും ദുരന്തങ്ങളും നടക്കുന്നു. അതൊക്കെയുമായി താരതമ്യം ചെയ്താല്‍ ആണവവൈദ്യുതനിലയങ്ങള്‍ കൊണ്ട് ഇക്കാലത്തുണ്ടായ അപകടങ്ങള്‍ നിസ്സാരമാണെന്ന് കാണാന്‍ കഴിയും.

ഇനി, എന്ത്കൊണ്ടാണ് ജര്‍മ്മനി ആണവവൈദ്യുതനിലയങ്ങള്‍ വേണ്ടെന്ന് വെക്കുന്നത് എന്ന് നോക്കാം. ജര്‍മ്മനി 2022ല്‍ ആണവ വൈദ്യുതനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതോല്പാദനം അവസാനിപ്പിക്കും എന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതായത് ഇനിയും 11 കൊല്ലത്തേക്ക് ഒരു മാറ്റവും ഇല്ല എന്ന് അര്‍ത്ഥം. ഇത് കേട്ട് ലോകത്ത് മറ്റെല്ലാ രാജ്യങ്ങളും ആണവപ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ പോകുമ്പോള്‍ നമ്മളെന്തിനാണ് ആണവപദ്ധതിയുടെ പിന്നാലെ പോകുന്നത് എന്നാണ് ചിലര്‍ ചോദിക്കുന്നത്.

ജര്‍മ്മനി ഒരു വികസിത രാജ്യമാണ്. 2022ല്‍ അവിടെ ആണവനിലയം മതിയാക്കും എന്നു പറയുന്നത് 2011 മാര്‍ച്ചില്‍ ഫുകുഷിമായില്‍ സുനാമി അടിച്ചത്കൊണ്ടല്ല. അവിടെയുള്ള യുറേനിയം നിക്ഷേപം അപ്പോഴേക്കും തീര്‍ന്നുപോകും എന്ന് മുന്‍‌കൂട്ടി കണ്ടത്കൊണ്ടാ‍ണ്. അതായത് 2006 മുതല്‍ 2008 വരെ 3332 ടണ്‍ യൂറേനിയം അവര്‍ക്ക് ആവശ്യമുണ്ടായിരുന്ന സ്ഥാനത്ത് വെറും 68ടണ്‍ യുറേനിയം മാത്രമാണ് ജര്‍മ്മനിക്ക് ഖനനം ചെയ്ത് എടുക്കാനായത്. (സമ്പുഷ്ടയുറേനിയത്തിന്റെ കണക്കല്ല കേട്ടോ. യുറേനിയം അയിരില്‍ കേവലം 3ശതമാനം മാത്രമേ ഇന്ധനത്തിന് ഉപയോഗിക്കുന്ന U235 കിട്ടുകയുള്ളൂ) ബാക്കി യുറേനിയം അവര്‍ക്ക് ഇറക്കുമതി ചെയ്യേണ്ടി വന്നു.

അത്കൊണ്ട് ഇറക്കുമതി ചെയ്താല്‍ യൂറേനിയത്തിന് അധികം വില കൊടുക്കേണ്ടി വരും എന്നത്കൊണ്ടും പാരമ്പര്യേതര ഊര്‍ജ്ജം ഉപയോഗിച്ച് വൈദ്യുതി ഉല്പാ‍ദിപ്പിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ അവര്‍ക്ക് ഉള്ളത്കൊണ്ടുമാണ് ദീര്‍ഘവീഷണത്തോടുകൂടി 2022ല്‍ ആണവനിലയങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് അവര്‍ തീരുമാനിച്ചത്. അല്ലാതെ അപകടത്തെയോ റേഡിയേഷനെയോ പേടിച്ചിട്ടല്ല.  ജര്‍മ്മനിയുടെ എനര്‍ജി സെക്യുരിറ്റിക്ക് ഇനി ആണവവൈദ്യുതപദ്ധതി വേണ്ട എന്നത്കൊണ്ടാണ് അവരുടെ തീരുമാനം എന്ന് സാ‍രം. ഫുകുഷിമായില്‍ ഉണ്ടായ സുനാമിയും അവരുടെ തിരുമാനവും തമ്മില്‍ ബന്ധമില്ല.

ഓരോ രാജ്യവും തങ്ങളുടെ സാമ്പത്തികസ്ഥിതിയും ആവശ്യങ്ങളും പ്രകൃതിവിഭവങ്ങളും കൈവശമുള്ള സാങ്കേതികവിദ്യയുടെയുമൊക്കെ അടിസ്ഥാനമാക്കിയാണ് പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്. അത്കൊണ്ട് ഒരു രാജ്യത്തെ മറ്റൊരു രാജ്യത്തിന് അനുകരിക്കാന്‍ പറ്റില്ല.  അണുശക്തി മനുഷ്യരാശിക്ക് എതിരാണ് എന്ന തെറ്റായ പ്രചാ‍രണമാണ് നടക്കുന്നത്. ഇത് ദൌര്‍ഭാഗ്യകരമാണ്. അണുശക്തി എത്രയോ പേര്‍ക്ക് ആയുസ്സ് നീട്ടി നല്‍കുന്നുണ്ട് എന്ന് വിസ്മരിച്ചുകൂട. കീമോ തെറാപിയെയാണ് ഉദ്ദേശിച്ചത്. ഒരു ഉദാഹരണം പറഞ്ഞു എന്നു മാത്രം.

അണു ഊര്‍ജ്ജം പോലെ തന്നെ പരിസ്ഥിതിക്ക് കോട്ടം വരുത്താത ക്ലീന്‍ എനര്‍ജിയാണ് സൌരോര്‍ജ്ജവും കാറ്റും.  എന്നാല്‍ നമുക്ക് ആവശ്യമായ വൈദ്യുതി ഇപ്പറഞ്ഞ ഊര്‍ജ്ജം ഉപയോഗിച്ച് ഉല്പാദിപ്പിക്കാനുള്ള ശേഷിയോ ടെക്നോളജിയോ നമുക്ക് ഇന്നില്ല. ജര്‍മ്മനിയെ പോലെ അല്ല ഇന്ത്യ. എന്നെങ്കിലും ആ കഴിവ് ഇന്ത്യ ആര്‍ജ്ജിക്കുമായിരിക്കും. അത് വരെ കാത്തിരിക്കാന്‍ പറ്റില്ലല്ലൊ. ഇന്നത്തേക്കും നാ‍ളത്തേക്കും വൈദ്യുതി വേണ്ടേ. അത്കൊണ്ട് നമുക്ക് ആണവനിലയങ്ങളും  ആണവോര്‍ജ്ജവും കൂടിയേ തീരൂ.

(കടപ്പാട് :  www.abdulkalam.com , www.nuclearfriendsfoundation.com)
(അവസാനിച്ചു.)