Links

ഉപ്പും ഹൈ ബിപി യും ..

അധിക ബി പി ഉള്ളവർ ഉപ്പ് കഴിക്കരുത് എന്ന് പലരും നിരുത്സാഹപ്പെടുത്തുന്നത് കാണാം. പ്രത്യേകിച്ചും അച്ചാറ്, പപ്പടം ഒക്കെ കഴിക്കുമ്പോൾ. എന്നാൽ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു ധാതു ആണ് സോഡിയം. ഈ സോഡിയം നമുക്ക് കിട്ടുന്നത് ഉപ്പിൽ നിന്നാണ്. ഒരു ദിവസം 2.3 ഗ്രാം സോഡിയം നമുക്ക് ലഭിച്ചിരിക്കണം. ഇത്രയും സോഡിയം ലഭിക്കണമെങ്കിൽ ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത ആഹാരം നമ്മൾ ദിവസവും കഴിക്കണം എന്നാണ് മനസ്സിലാക്കേണ്ടത്.

ഒരു ടീസ്പൂൺ ഉപ്പ് എന്ന് പറഞ്ഞാൽ 5 ഗ്രാം ആണ് ഉണ്ടാവുക. ആ ഉപ്പ് എന്നത് സോഡിയം ക്ലോറൈഡ് ആണ്. ഇതിൽ 45 ശതമാനമാണ് സോഡിയം ഉണ്ടാവുക. ബാക്കി ക്ലോറിൻ ആണ്. അപ്പോൾ 5 ഗ്രാം ഉപ്പിൽ 2.3 ഗ്രാം സോഡിയം മാത്രമേ ഉണ്ടാകൂ. അതുകൊണ്ടാണ് ദിവസേന ഒരു സ്പൂൺ ഉപ്പ് ആഹാരത്തിൽ നിന്ന് ലഭിക്കണം എന്ന് പറയുന്നത്.
ഉപ്പ് രക്തസമ്മർദ്ധം അധികരിപ്പിക്കും എന്നാണല്ലോ പറയുന്നത്. എന്നാൽ രക്തസമ്മർദ്ദം നിലനിർത്തുന്നതിനും, ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നതിനും, നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനും, ഗ്ലൂക്കോസ്, അമിനോ ആസിഡുകൾ തുടങ്ങിയ പോഷകങ്ങളുടെ ആഗിരണത്തിൽ ഒരു പങ്കു വഹിക്കുന്നതിനും സഹായിക്കുന്ന ഒരു അവശ്യ ധാതുവാണ് സോഡിയം എന്നതാണ് വസ്തുത.
ഉപ്പ് അധികമാകുന്നത് പോലെ തന്നെ അപകടമാണ് ഉപ്പ് കുറച്ചാൽ സോഡിയത്തിന്റെ കുറവ് മൂലം ഉണ്ടാകുന്നതും . ഈ ഉപ്പ് പേടി മൂലം ഇന്ന് എത്രയോ ആളുകൾ സോഡിയം കുറഞ്ഞതിന്റെ പേരിൽ ആസ്പത്രികളിൽ എത്തുന്നുണ്ട്. സോഡിയം കുറഞ്ഞ അവസ്ഥയിൽ എത്രയും പെട്ടെന്ന് ആസ്പത്രിയിൽ എത്തിയില്ലെങ്കിൽ പക്ഷാഘാതം വരെ സംഭവിക്കാം. ഭക്ഷണത്തിൽ ചേർക്കുന്ന ഉപ്പിൽ കൂടിയാണല്ലോ നമുക്ക് സോഡിയം കിട്ടുന്നത്. അതുകൊണ്ട് ഉപ്പ് ചേർന്ന ആഹാരം കഴിക്കുന്നതിൽ പേടിക്കണ്ട എന്ന് മാത്രമല്ല കഴിക്കണം എന്ന് പറയാനാണ് ഈ കുറിപ്പ് എഴുതുന്നത്. ഒരു ടീസ്പൂൺ ഉപ്പ് അല്ലേ ആകെക്കൂടി നമ്മൾ ഒരു ദിവസം കഴിക്കുകയുള്ളൂ അല്ലേ?
ചിലർ ഇന്ദുപ്പ് കഴിച്ചാൽ നല്ലതാണ് എന്ന് പ്രചരിപ്പിക്കാറുണ്ട്. ഇന്ദുപ്പ് എന്നാൽ പൊട്ടാസിയം ക്ലോറൈഡ് ആണ്. അതിൽ പൊട്ടാസിയവും ക്ലോറിനും ആണുള്ളത്. ഇതും നമുക്ക് ആവശ്യമാണ്. പക്ഷെ സോഡിയത്തിന് പകരമാവില്ലല്ലോ പൊട്ടാസിയം. വാഴപ്പഴങ്ങളിലും ഉരുളക്കിഴങ്ങിലും ഒക്കെ പൊട്ടാസിയം ഉണ്ട്. ആരോഗ്യം കീപ്പ് ചെയ്യാൻ നമ്മൾ സമീകൃത ആഹാരം കഴിക്കണം എന്ന് പറയുമ്പോൾ ഇത് പോലത്തെ എല്ലാ ധാതുക്കളും ലവണങ്ങളും വൈറ്റമിൻസും പ്രോട്ടീനും ഒക്കെ ആവശ്യത്തിന് ഒരോ ദിവസത്തെയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം എന്നാണ് ഉദ്ദേശിക്കുന്നത്. അളവിൽ കൂടുന്നത് പോലെ തന്നെ ദോഷമാണ് അളവിൽ കുറയുന്നതും. അതുകൊണ്ടാണ് ബാലൻസ്‌ഡ് ഡയറ്റ് എന്ന് പറയുന്നത്.
നമ്മുടെ ശരീരം ഓരോ ദിവസവും പുതുപ്പിക്കപ്പെടുന്നുണ്ട്. അതായത് ആകെയുള്ള ശരീരകോശങ്ങളിൽ ഒരു ശതമാനം കോശങ്ങൾ ഓരോ ദിവസവും മരിക്കുകയും പകരം അത്രയും പുതിയ കോശങ്ങൾ നിർമ്മിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അങ്ങനെ പുതിയ കോശങ്ങൾ നിർമ്മിക്കാനുള്ള സാമഗ്രികൾ ലഭിക്കാനാണ് എല്ലാ പോഷക ഘടകങ്ങളും ഉൾക്കൊള്ളുന്ന ആഹാരം കഴിക്കേണ്ടത്. അതാണ് സമീകൃതാഹാരം. ആരോഗ്യം ആഹാരത്തിലാണ്, എന്നാൽ അത് ബാലൻസ്‌ഡ് ആയിരിക്കണം. എല്ലാം ചേരണം, ഒന്നും കുറയാനോ കൂടുതലാകാനോ പാടില്ല എന്നർത്ഥം.

ഷുഗറും കൊളസ്ട്രോളും പിന്നെ ബിരിയാണിയും

ഞാനൊരു ബിരിയാണിപ്രിയനാണ്. ഇന്നത്തെ ഉച്ചഭക്ഷണത്തിന് ബിരിയാണിയാണ് ഉണ്ടാക്കിയത്. അല്പം കൂടുതൽ കഴിച്ചുപോയി. പ്രി-ഡയബറ്റിക് ആണ്. ശ്രദ്ധിച്ച് മാത്രമേ ആഹാരം കഴിക്കാറുള്ളൂ. ഉച്ചക്ക് ശേഷം ഒന്ന് കറങ്ങാൻ പോയി. അതുകൊണ്ടാണ് ഈ ബിരിയാണി വിശേഷം എഴുതാൻ വൈകിയത്. ഇവിടെ ബാംഗ്ലൂരിൽ പലവിധ ബിരിയാണികൾ ഉണ്ട്. ആമ്പൂർ ബിരിയാണി, തലപ്പാക്കട്ടി ബിരിയാണി, ഡിണ്ടിഗൽ ബിരിയാണി, അഞ്ചപ്പാർ ബിരിയാണി എന്നിങ്ങനെ.

ഞങ്ങളുടെ നാട്ടിൽ പക്ഷെ ഒരേയൊരു തരം ബിരിയാണിയാണ് പ്രചാരത്തിലുള്ളത്. ധം ബിരിയാണി എന്ന് പറയുന്നു. പച്ചരി ചോറിന്റെ നടുക്ക് രണ്ട് കഷണം പൊരിച്ച ചിക്കൻ കഷണവും അല്പം മസാലയും ചേർത്ത് ഇങ്ങ് തരും. കൂടെ സവാളയും തൈരും കൊണ്ടൊരു സാലഡും. ആ സാലഡ് പെരക്കിയിട്ട് വേണം ആ പച്ചരിച്ചോറ് തിന്നാൻ. നാട്ടുകാർക്ക് ഈ ബിരിയാണിയാണ് പ്രിയം. രണ്ട് മൂന്ന് കല്യാണത്തിന് പോയി ഈ ബിരിയാണി കിട്ടി ഞാൻ പെട്ടുപോയി. ഒന്നാമത് വേവാത്ത ചോറ്, പിന്നെ വറുത്ത് പൊരിച്ച് കൊള്ളിക്കഷണം പോലെയായ ചിക്കൻ കഷണവും. വെറുത്തുപോയി ഞാൻ.

ബിരിയാണിക്ക് അങ്ങനെ പ്രത്യേകിച്ച് ഒരു റെസിപ്പിയും ഇല്ല. പക്ഷെ ബിരിയാണിക്കായിട്ടുള്ള ജീരകശാല അരിയും മസാലക്കൂട്ടും ചിക്കനും ഒന്നിച്ച് കുഴഞ്ഞ് വേവണം. അതാണ് ബിരിയാണിയുടെ ടേസ്റ്റ്. നാട്ടിൽ ചോറിന്റെ നടുക്ക് വറുത്ത് പൊരിച്ച ചിക്കൻ കഷണം പൂഴ്ത്തി വെച്ച് വിളമ്പുന്ന ബിരിയാണി ആരുടെ കണ്ടുപിടുത്തം ആണെന്ന് അറിയില്ല. എല്ലാം ഒരുമിച്ച് വേവിക്കുന്ന കുഴഞ്ഞ ബിരിയാണി നാട്ടിൽ ആർക്കും ഇഷ്ടം അല്ല പോലും. അല്ലെങ്കിലും എല്ലാറ്റിലും ഡ്യൂപ്പിനാണല്ലോ നാട്ടിൽ മാർക്കറ്റ്.

ഇപ്പോൾ പൊതുവെ ഭക്ഷണക്കാര്യം പറയുമ്പോൾ ആളുകൾ ഷുഗറിന്റെ കാര്യം പറഞ്ഞ് പേടിപ്പിക്കുകയാണ്. എന്നാലോ എന്താണ് ഷുഗർ എന്നതിനെ പറ്റി പൊതുവെ ഒരു ധാരണയും ഇല്ല താനും. നമ്മൾ കഴിക്കുന്ന ആഹാരങ്ങളിൽ അഞ്ച് തരം ഘടകങ്ങളാണുള്ളത്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്, വൈറ്റമിൻസ് പിന്നെ ധാതുലവണങ്ങൾ. വെള്ളത്തിന്റെ കാര്യം ഇതിൽ കൂട്ടിയിട്ടില്ല. ഇതിൽ കാർബോഹൈഡ്രേറ്റും പ്രോട്ടീനും കൊഴുപ്പും യഥാക്രമം ഗ്ലൂക്കോസ് ആയും അമിനോആസിഡ്‌സ് ആയും ഫാറ്റി ആസിഡ് ആയും ചെറുകുടലിൽ വെച്ച് വിഘടിക്കപ്പെട്ടതിന് ശേഷമാണ് രക്തത്തിൽ കലരുന്നത്. ഇപ്രകാരം വലിയ തന്മാത്രകൾ ലഘു തന്മാത്രകളായി വിഘടിക്കുന്നതിനെയാണ് ദഹനം എന്ന് പറയുന്നത്. എന്താണ് ദഹനം എന്ന് ആളുകൾ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. ഓരോ ആഹാരഘടകം വിഘടിക്കുന്നതും ഓരോ തരം എൻസൈമിന്റെ സമ്പർക്കത്തിലാണ്.

കാർബോഹൈഡ്രേറ്റ് എന്ന വലിയ തന്മാത്ര വിഘടിച്ച് ഗ്ലൂക്കോസ് തന്മാത്രയായി രക്തത്തിൽ കലരുന്നതിനെയാണ് ഷുഗർ എന്ന് പറയുന്നത്. കാർബണും ഹൈഡ്രജനും ഓക്സിജനും എന്നീ മുന്ന് മൂലകങ്ങൾ ചേർന്ന് ഉണ്ടാകുന്നത് കൊണ്ടാണ് കാർബോഹൈഡ്രേറ്റ് എന്ന് പറയുന്നത്. ചെടികളാണ് ഇത് ഉണ്ടാക്കുന്നത്. ചെടികൾക്ക് മാത്രമേ ഇത് ഉണ്ടാക്കാൻ കഴിയൂ. ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും ഊർജ്ജസ്രോതസ്സ് കാർബോഹൈഡ്രേറ്റും കാർബോഹൈഡ്രേറ്റിന്റെ വകഭേദാമായ സെല്ലുലോസും ആണ്. സെല്ലുലോസ് എന്ന തന്മാത്രയെയാണ് നമ്മൾ ഫൈബർ എന്ന് പറയുന്നത്.

കാർബോഹൈഡ്രേറ്റിന്റെ അടിസ്ഥാന യൂനിറ്റാണ് ഗ്ലൂക്കോസ് എന്ന തന്മാത്ര. നമ്മൾ രക്തത്തിലെ ഷുഗർ എന്ന് പറയുന്നത്. അനേകം ഗ്ലൂക്കോസ് തന്മാത്രകൾ ചേർന്നാണ് കാർബോഹൈഡ്രേറ്റ് എന്നും സെല്ലുലോസ് എന്നും പറയുന്ന കൂറ്റൻ തന്മാത്രകൾ ഉണ്ടാകുന്നത്. ഗ്ലൂക്കോസ് പോലെ വേറെ മൂന്ന് തരം ഷുഗർ തന്മാത്രകൾ കൂടിയുണ്ട്. അവ ഫ്രക്ടോസ്, ലാക്ടോസ്, മാൾട്ടോസ് എന്നിവയാണ്. പക്ഷെ എന്ത് കഴിച്ചാലും രക്തത്തിൽ കലരുന്നത് ഗ്ലൂക്കോസ് ആയിട്ടാണ്. അതുകൊണ്ട് രക്തത്തിൽ ഗ്ലൂക്കോസ് എന്ന ഷുഗർ മാത്രമേയുള്ളൂ. നമ്മൾ ചായയിൽ ഇടുന്ന പഞ്ചസാര ഈ ഷുഗർ അല്ല. അത് സൂക്രോസ് എന്ന ഡൈസാക്കറൈഡ് തന്മാത്രയാണ്. ടേബിൾ ഷുഗർ എന്നാണ് ശരിക്കും ഇതിന്റെ പേര്. ഈ ടേബിൾ ഷുഗറും ഗ്ലൂക്കോസ് ആയിട്ട് മാത്രമേ രക്തത്തിൽ കടക്കൂ. അതുകൊണ്ട് വിത്തൗട്ട് ചായ മാത്രമേ കഴിക്കൂ എന്ന് ശഠിക്കുന്നത് പൊട്ടത്തരമാണ്. രക്തത്തിൽ എത്തുന്ന ഗ്ലൂക്കോസ് ഏതിൽ നിന്ന് വന്നു എന്നത് രക്തത്തിന് വിഷയമല്ല.

രക്തത്തിൽ എത്തുന്ന ഗ്ലൂക്കോസ് തന്മാത്രയും ശ്വസിക്കുന്ന വായുവിലെ ഓക്സിജൻ തന്മാത്രയും ചേർന്ന് ശരീര കോശങ്ങളിൽ വെച്ച് നടക്കുന്ന രാസപ്രവർത്തനത്തിൽ റിലീസ് ആകുന്ന ഊർജ്ജം ആണ് നമ്മുടെ ജീവൻ നിലനിർത്താനും എല്ലാ ശാരീരിക പ്രവർത്തനങ്ങൾക്കും നിദാനമാകുന്നത്. അതുകൊണ്ട് രക്തത്തിൽ ഒരളവ് ഷുഗർ അഥവാ ഗ്ലൂക്കോസ് എപ്പോഴും ഉണ്ടായിരിക്കേണ്ടതാണ്. ഈ അളവ് ബാലൻസ് ചെയ്യുന്നത് ഇൻസുലിൻ എന്ന ഹോർമോൺ ആണ്. ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തന ക്ഷമതയോ ക്വാളിറ്റിയോ കുറയുന്നതാണ് നമ്മളെയെല്ലാം ബാധിക്കുന്ന ടൈപ്പ് 2 പ്രമേഹത്തിന് കാരണം, ഡോക്ടർമാർ ഇതിന് പറയുന്നത് ഇൻസുലിൻ റെസിസ്റ്റൻസ് എന്നാണ്. അതുകൊണ്ടാണ് രക്തത്തിൽ ഷുഗർ കൂടുന്നത്. അപ്പോൾ നമ്മൾ ചെയ്യേണ്ടത് ഷുഗറിനെ പേടിക്കുകയോ ഒഴിവാക്കുകയോ അല്ല. ദിവസവും മുന്ന് നേരം കഴിക്കുന്ന കാർബോഹൈഡ്രേറ്റ് ആഹാരങ്ങൾ കുറേശ്ശെയായി അഞ്ചോ ആറോ നേരം കഴിക്കുക. അപ്പോൾ രക്തത്തിൽ ഗ്ലൂക്കോസ് ഒരു സമയം കുറേ അളവിൽ എത്തുന്നത് ഒഴിവാ‍ക്കാനാകും. ഒരുമിച്ച് കുറേ ഗ്ലൂക്കോസ് രക്തത്തിൽ എത്തുന്നതാണ് പ്രശ്നം.

രക്തത്തിൽ അഥവാ അല്പം അധികം ഗ്ലൂക്കോസ് എത്തിയാലും ശരീരം അത് കിഡ്‌നി വഴി പുറന്തള്ളും. അതിന് രക്തത്തിൽ ആവശ്യത്തിന് ജലം ഉണ്ടായിരിക്കണം. അതുകൊണ്ട് ആവശ്യത്തിന് വെള്ളവും കുടിക്കണം. ഇതൊന്നും അറിയാത്തത് കൊണ്ടും ഒന്നും ശ്രദ്ധിക്കാത്തത് കൊണ്ടും ആണ് പ്രമേഹത്തിന് ഇരയാകുന്നത്. പ്രമേഹം നമ്മുടെ കിഡ്‌നിയെയും നേരിയ രക്തക്കുഴലുകളെയും അങ്ങനെ കണ്ണിനെയും എല്ലാം ബാധിക്കുന്നു. ശരിയായ ഭക്ഷണക്രമവും ഭക്ഷണഘടകങ്ങളെ കുറിച്ചുള്ള ആധുനിക അറിവും ഉണ്ടെങ്കിൽ പ്രമേഹം എന്നല്ല ഒരു ജീവിതശൈലി രോഗവും ബാധിക്കില്ല. എല്ലാ പോഷകഘടകങ്ങളും അടങ്ങിയ സമീകൃത ആഹാരവും മിതമായ വ്യായാമവും ആയാൽ ഒരു രോഗവും ബാധിക്കില്ല. നമ്മുടെ ശരീരത്തിന്റെ ഇമ്മ്യൂണിറ്റി എന്ന് പറയുന്നത് സമീകൃത ആഹാരം കൊണ്ട് മാത്രം കിട്ടുന്നതാണ്. നിലവിൽ ഇൻസുലിൻ റസിസ്റ്റൻസ് കൊണ്ട് പ്രമേഹത്തിന്റെ ബോർഡറിൽ ആണെങ്കിൽ സമീകൃത ആഹാരവും വ്യായാമവും കൊണ്ട് ഇൻസുലിന്റെ ക്വാളിറ്റി മെച്ചപ്പെടുത്താനും പ്രമേഹമായി മാറുന്നത് തടയാനും പറ്റും.

ഒരു അടിക്കുറിപ്പ് കൂടി.

കൊളസ്ട്രോൾ ഒരു രോഗം അല്ല. നമുക്ക് മാംസാഹാരങ്ങളിൽ നിന്ന് മാത്രമാണ് കൊളസ്ട്രോൾ കിട്ടുന്നത്. അത് വിഘടിക്കാനൊന്നുമില്ല. എന്തെന്നാൽ കൊളസ്ട്രോൾ കൊഴുപ്പ് അല്ല. കൊഴുപ്പ് പോലത്തെ സ്വഭാവം ഉണ്ട് എന്നേയുള്ളൂ. കൊളസ്ട്രോൾ ഒരു ലഘു തന്മാത്രയാണ്. അതുകൊണ്ട് മാംസാഹാരത്തിലെ കൊളസ്ട്രോൾ ചെറുകുടലിൽ വെച്ച് നേരിട്ട് രക്തത്തിൽ കലരുകയാണ്. കൊളസ്ട്രോൾ ഓരോ സെക്കന്റിലും ശരീരത്തിനാവശ്യമാണ്. കാരണം ഓരോ സെക്കന്റിലും ശരീരത്തിൽ പുതിയ കോശങ്ങൾ നിർമ്മിക്കപ്പെടുന്നുണ്ട്. അങ്ങനെ പുതിയ കോശങ്ങൾ ഉണ്ടാകാൻ കൊളസ്ട്രോൾ കൂടിയേ തീരൂ. അതുകൊണ്ട് ശരീരത്തിന് ആവശ്യമായ കൊളസ്ട്രോൾ ലിവർ ആണ് നിർമ്മിച്ചുകൊണ്ടേയിരിക്കുന്നത്. മാംസാഹാരത്തിൽ നിന്ന് കിട്ടുന്ന കൊളസ്ട്രോൾ തുച്ഛമാണ്. അത് പോര, അതുകൊണ്ട് ആവശ്യാനുസരണം നിർമ്മിച്ചുകൊണ്ട് ലിവർ കൊളസ്ട്രോളിന്റെ അളവ് സദാ ബാലൻസ് ചെയ്യുന്നു.





കുട്ടി ആണോ പെണ്ണോ?

എല്ലാ പുരുഷന്മാരും ആദ്യം പെണ്ണായാണ് ഗർഭപാത്രത്തിൽ ജന്മം കൊള്ളുന്നത് എന്നും പിന്നെയാണ് ആണായി മാറുന്നത് (All babies are female at first) എന്നുമുള്ള ഒരു പ്രസ്താവന നിങ്ങൾ കേട്ടിരിക്കും. ഇതിൽ ചെറിയൊരു വാസ്തവം ഉണ്ടെങ്കിലും സാങ്കേതികമായി തികച്ചും തെറ്റാണ്. കാരണം മാതാപിതാക്കളുടെ അണ്ഡവും ബീജവും സംയോജിച്ച് ഒരു ഏകകോശ ഭ്രൂണം ഉണ്ടാകുമ്പോൾ തന്നെ കുട്ടി ആണോ പെണ്ണോ എന്ന് നിർണ്ണയിക്കപ്പെടുന്നുണ്ട്. കോശങ്ങളാണ് നമ്മുടെ ശരീരത്തിന്റെ ബിൽഡിങ്ങ് ബ്ലോക്കുകൾ എന്നും കോശവിഭനത്തിലൂടെയാണ് ഗർഭപാത്രത്തിൽ വെച്ച് ഒരു ഏകകോശ ഭ്രൂണം വളർന്ന് കുഞ്ഞായി ജനിക്കുന്നത് എന്നും അറിയാമല്ലോ.
നമ്മുടെ കോശങ്ങളുടെ ന്യൂക്ലിയസ്സിൽ 23 ജോഡി ക്രോമോസോമുകൾ ഉണ്ട്. ഇതിൽ 23 ആമത്തെ ജോഡി ക്രോമോസോം സെക്സ് ക്രോമോസോം ആണ്. X എന്നും Y എന്നും ആണ് ഈ ജോഡിയിലെ ഓരോ ക്രോസോമിനും പേരിട്ടിരിക്കുന്നത്. സ്ത്രീകളിലെ കോശങ്ങളിൽ X X എന്ന ജോഡിയാണുള്ളത്. പുരുഷന്മാരിൽ X Y എന്ന ജോഡിയും. അതുകൊണ്ട് മാതാവിന്റെ അണ്ഡത്തിൽ X എന്ന ഒറ്റ ക്രോമോസോമും പിതാവിന്റെ ബീജത്തിൽ X Y ഇവയിൽ ഏതെങ്കിലും ഒരു ക്രോസോം ആണുണ്ടാവുക. അപ്പോൾ പിതാവിന്റെ X ക്രോമോസോം ആണ് അണ്ഡവുമായി സംയോജിക്കുന്നെങ്കിൽ കുഞ്ഞ് പെണ്ണ് , Y ക്രോസോം ആണെങ്കിൽ കുഞ്ഞ് ആണ്. അപ്പോൾ കുഞ്ഞ് ആണോ പെണ്ണോ എന്ന് നിർണ്ണയമാകുന്നത് പിതാവിൽ നിന്ന് ലഭിക്കുന്ന ക്രോമോസോം X ആണോ Y ആണോ എന്നതിനെ ആശ്രയിച്ചാണ്. അതുകൊണ്ട് ബീജ-അണ്ഡ സംയോജന സമയത്ത് തന്നെ കുഞ്ഞ് ആണോ പെണ്ണോ എന്ന് തീരുമാനമാകുന്നുണ്ട്.
പിന്നെ എന്താണ് ആദ്യം എല്ലാ ആണും പെൺകുഞ്ഞ് പിന്നെ അത് ആൺകുഞ്ഞായി മാറുന്നു എന്ന പ്രസ്താവനക്ക് കാരണം എന്നല്ലേ? എല്ലാ മനുഷ്യ ഭ്രൂണങ്ങളും വികാസത്തിന്റെ പ്രാരംഭ ഘട്ടത്തിൽ സ്ത്രീ സ്വഭാവ സവിശേഷതകളോടെയാണ് വികസിക്കുന്നത് എന്നതാണതിന് കാരണം. അതിന്റെ കാരണം ഗർഭാവസ്ഥയുടെ ഏകദേശം 7 മുതൽ 8 ആഴ്ച വരെ, രണ്ട് ലിംഗക്കാർക്കും പുരുഷ ലൈംഗികാവയവങ്ങളോ സ്ത്രീ ലൈംഗികാവയവങ്ങളോ ആയി വ്യത്യാസപ്പെടാവുന്ന സമാനമായ പ്രാഥമിക ജനനേന്ദ്രിയങ്ങളായ ലൈംഗികാവയവ സെറ്റ് ആണുള്ളത്. അതായത് നമ്മുടെ ലൈംഗികാവയവങ്ങൾ ഒരേ അടിത്തറയിൽ നിന്നാണ് ഉണ്ടായി വരുന്നത്. ഇതോടൊപ്പമുള്ള ചിത്രത്തിൽ വൃത്തത്തിൽ അടയാളപ്പെടുത്തിയിട്ടുള്ളത് നോക്കുക.
ചുരുക്കി പറഞ്ഞാൽ കുഞ്ഞ് ആണാണെങ്കിലും ആണിന്റേതായ ലൈംഗികാവയവങ്ങൾ വളർന്ന് വികസിക്കുന്നത് ഗർഭാവസ്ഥയുടെ എട്ടാമത്തെ ആഴ്ച മുതലാണ്. അപ്പോൾ മുതൽ ആ പൊതു ലൈംഗിക അവയവ സെറ്റിൽ എന്ന് ആണിന്റെ ലൈംഗിക അവയങ്ങൾ വളരുകയും പെണ്ണായി മാറാവുന്ന അവയങ്ങളുടെ വളർച്ച തടയപ്പെടുകയും ചെയ്യുന്നു. ഇതിന്റെ അർത്ഥം ഭ്രൂണം ആണിന്റെ ആണെങ്കിലും ശരിക്കും ആൺകുഞ്ഞായി മാറുന്നത് എട്ടാമത്തെ ആഴ്ച മുതലാണെന്നതാണ്. അതേ സമയം ഭ്രൂണം പെണ്ണിന്റെ ആണെങ്കിൽ തുടക്കം മുതൽ പെൺകുഞ്ഞായി തന്നെ വളരുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ആൺ ഭ്രൂണം ആണായി മാറാൻ എട്ടാമത്തെ ആഴ്ച വരെ താമസം എന്ന് ചോദിച്ചാൽ അൺകുഞ്ഞിന്റെ കോശത്തിലെ Y ക്രോമോസോമിലെ സെക്സ് ജീൻ (SRY) അത് വരെ ആക്റ്റിവേറ്റ് ആകുന്നില്ല എന്നതാണ്. എട്ടാമത്തെ ആഴ്ച മുതൽ ആ ജീൻ ആക്റ്റിവേറ്റ് ആവുകയും കുഞ്ഞ് ആണായി വളരുകയും ചെയ്യുന്നു.
നമ്മുടെ ലൈംഗികാവയവങ്ങൾ ആണിന്റെയും പെണ്ണിന്റെയും ഒരേ അടിത്തറയിൽ നിന്നാണ് വരുന്നത് എന്ന പറഞ്ഞല്ലോ. അതുകൊണ്ട് പുരുഷന്മാരിലെ വൃഷണം സ്ത്രീകളിലെ അണ്ഡാശയത്തിന് തുല്യമാണ്, പുരുഷ ലിംഗം സ്ത്രീകളുടെ ക്ലിറ്റോറിസിനും തുല്യമാണ്. പുരുഷന്റേത് ശരീരത്തിന്റെ പുറത്തേക്കും സ്ത്രീയുടെത് അകത്തേക്കും വളരുന്നു. (രതിക്രിയയിൽ സ്ത്രീയുടെ ക്ലിറ്റോറിസ് 4-5 ഇഞ്ച് വലിപ്പത്തിൽ അകത്തോട്ട് ഉദ്ധരിക്കുന്നുണ്ട് എന്നത് അധികം പേർക്കും പുതിയ അറിവായിരിക്കും) വൃഷണത്തിൽ ബീജങ്ങൾ ഉല്പാദിപ്പിക്കപ്പെടുന്നു അണ്ഡാശയത്തിൽ അണ്ഡവും. വൃഷണങ്ങൾ അകത്തായിരുന്നെങ്കിൽ ശരീരത്തിന്റെ ഊഷ്മാവിൽ ബീജങ്ങൾ നശിച്ചു പോയേനേ. പുറത്തായത് കൊണ്ടാണ് ബീജങ്ങൾ ജീവനോടെ നിൽക്കുന്നത്.
ഭൂമിയിലെ എല്ലാ ബയോളജിക്കൽ പ്രതിഭാസങ്ങളും നമുക്ക് മനസ്സിലാക്കാനും വിശദീകരിക്കാനും സാധിക്കുന്നത് പരിണാമ സിദ്ധാന്തത്തിന്റെ വെളിച്ചത്തിലാണ്. നേച്വറൽ സെലക്‌ഷൻ എന്ന പ്രക്രിയയിലൂടെയാണ് ജീവജാലങ്ങൾ ഒരു തുടർച്ചയായി നിലനിന്ന് വന്നത്. ഇതൊക്കെ അസന്നിഗ്ദ്ധമായി തെളിയിക്കപ്പെട്ടതാണ്. ചില വിശ്വാസികൾ പരിണാമ സിദ്ധാത്തെയും നേച്വറൽ സെലക്‌ഷൻ തീയറിയെയും എതിർക്കുന്നത് തങ്ങളുടെ പടച്ചോന് എന്തെങ്കിലും കോട്ടം പറ്റിപ്പോകുമോ എന്ന ഭയത്തിലാണ്. അങ്ങനെ എതിർക്കുന്നതിലൂടെ അവർ തങ്ങളെ തന്നെ വിഡ്ഡികളാക്കുകയാണ് ചെയ്യുന്നത്.

.
.

എന്താണ് ആകാശം?

ആകാശം, ഭൂമി, ജലം, വായു, അഗ്നി എന്നിവയാണ് പഞ്ചഭൂതങ്ങൾ എന്ന് അറിയപ്പെടുന്നത്. പണ്ട് പണ്ട് വളരെ പണ്ട് ഈ പഞ്ചഭൂതങ്ങളാണ് പ്രകൃതിയിലുള്ള സർവ്വചരാചരങ്ങളും നിർമ്മിതമായിരിക്കുന്നതിന്റെ അടിസ്ഥാനഘടകങ്ങൾ എന്ന് വിശ്വസിച്ചിരുന്നു. അങ്ങനെയാണ് പഠിപ്പിക്കപ്പെട്ടത്. എന്തുകൊണ്ടാണ് മണ്ണിനൊപ്പം ആകാശവും പഞ്ചഭൂതങ്ങളിൽ ഒന്നായി കരുതപ്പെട്ടത് എന്ന് ചെറുപ്പത്തിൽ ഞാൻ ആലോചിച്ചിരുന്നു. മണ്ണ് നമുക്ക് ടാൻജിബിൾ ആയിട്ടുള്ള എന്ന് വെച്ചാൽ കൈയിൽ വാരിയെടുക്കാവുന്ന ഒരു പദാർത്ഥമാണ്. എന്നാൽ ആകാശം എന്നത് അമൂർത്തമായ ഒന്നാണ്.

ആകാശം എന്നും നമ്മെ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ചയാണ്. എന്നാൽ ആകാശം എന്ന ഒന്ന് ശരിക്കും അവിടെയുണ്ടോ? അതോ മിഥ്യയായ ഒരു മായക്കാഴ്ചയോ? ഭൂമിയിൽ അല്ലാതെ വേറെ ഏതെങ്കിലും ഗ്രഹത്തിൽ ആകാശം ഉണ്ടോ? ചന്ദ്രനിൽ എന്തായാലും ആകാശം ഇല്ല. ചൊവ്വയിൽ നേരിയ തോതിൽ ഒരാകാശം പേരിനുണ്ട്. അതെന്താണ് അങ്ങനെ? ചന്ദ്രനിൽ അന്തരീക്ഷം എന്നൊന്ന് ഇല്ല. അതുകൊണ്ട് അവിടെ ആകാശം ഇല്ല. ചൊവ്വയിലെ അന്തരീക്ഷത്തിൽ കാർബൺ ഡൈ‌ഓക്സൈഡ് തന്മാത്രകളും വളരെ നേർത്ത പൊടിപടലങ്ങളുമാണുള്ളത്. അതുകൊണ്ട് നേരിയ ഒരാകാശവും.
അപ്പോൾ അന്തരീക്ഷം ഉണ്ടെങ്കിലേ ആകാശവും ഉണ്ടാകൂ. എന്താണ് അന്തരീക്ഷം എന്നത്? ഒരു ഗ്രഹം അതിന്റെ ആകർഷണബലം കൊണ്ട് പിടിച്ചു വയ്ക്കുന്ന ലഘുതന്മാത്രകളുടെയും പൊടിപടലങ്ങളുടെയും ആവരണമാണ് അന്തരീക്ഷം എന്നത്. ചന്ദ്രന്റെ ആകർഷണബലം എന്നത് ഭൂമിയുടേതിനേക്കാളും ആറിൽ ഒന്ന് മാത്രമാണ്. അതുകൊണ്ട് ചന്ദ്രനിൽ അന്തരീക്ഷവും ഇല്ല ആകാശവും ഇല്ല. നൈട്രജൻ, ഓക്സിജൻ, കാർബൺഡൈഓക്സൈഡ് മുതലായ തന്മാത്രകളെയും പൊടിപടലങ്ങളെയും ജലകണികകളെയും ഭൂമി അതിന്റെ ആകർഷണബലത്താൽ പിടിച്ചു വയ്ക്കുന്നു. അതാണ് ഭൂമിയുടെ അന്തരീക്ഷം. അങ്ങനെ ഒരന്തരീക്ഷം ഉള്ളത് കൊണ്ടാണ് സമ്പൂർണ്ണമായ ഒരാകാശം നമുക്ക് കാണാൻ കഴിയുന്നത്. അതെ, ആകാശം ഒരു കാഴ്ച മാത്രമാണ്. അല്ലാതെ മണ്ണ് പോലെ ഒരു പദാർഥം അല്ല.
ആകാശത്തെ നീല പശ്ചാത്തലത്തിലാണ് നമ്മൾ കാണുന്നത്. അത് തന്നെയാണ് നമ്മളെ പ്രലോഭിപ്പിക്കുന്ന മാസ്മരികതയും. സൂര്യപകാശത്തിൽ ഏഴ് വർണ്ണരാജികൾ ആണല്ലോ ഉള്ളത്. പ്രകാശത്തിൽ വിവിധ തരംഗദൈർഘ്യമുള്ള കിരണങ്ങളാണുള്ളത് എന്ന് നമുക്ക് അറിയാം. അതിൽ ദൈർഘ്യം കുറഞ്ഞ നീല തരംഗം വേഗത്തിൽ സഞ്ചരിക്കുന്നു. അന്തരീക്ഷത്തിലെ പൊടിപടലങ്ങളിലും തന്മാത്രകളിലും സൂര്യപ്രകാശം പതിക്കുമ്പോൾ അത് വിവിധ തരംഗങ്ങളായി ചിതറുകയും വേഗത്തിൽ സഞ്ചരിക്കുന്ന നീല തരംഗം നമ്മുടെ കണ്ണുകളിൽ എത്തുകയും ചെയ്യുന്നു. അങനെയാണ് ആകാശം നീലയായി നമ്മൾ കാണുന്നത്. ചുരുക്കി പറഞ്ഞാൽ അന്തരീക്ഷത്തിലെ തന്മാത്രകളും പ്രകാശരശ്മികളുടെ ചിതറലും എല്ലാം ചേർന്ന് സംഭവിക്കുന്ന ഒരു ദൃശ്യപ്രതിഭാസം മാത്രമാണ് ആകാശം എന്നത്.
എല്ലാ വസ്തുക്കളും പ്രകാശരശ്മികളെ പ്രതിഫലിപ്പിക്കുന്നു. അങ്ങനെ പ്രതിഫലിക്കുന്ന രശ്മികൾ കണ്ണിലെ റെറ്റിനയിൽ കൂടി കടന്ന് തലച്ചോറിൽ എത്തുമ്പോഴാണ് നമ്മൾ ആ വസ്തുവിനെ കാണുന്നത്. ഉദാഹരണത്തിന് പച്ചിലകൾ പച്ചനിറം തരുന്ന രശ്മിയെ പ്രതിഫലിപ്പിക്കുകയും മറ്റെല്ലാ രശ്മികളെയും ആഗിരണം ചെയ്യുകയും ചെയ്യുമ്പോൾ നമ്മൾ പച്ചിലകളെ കാണുന്നു. രണ്ട് കണ്ണുകളും രണ്ട് ദൃശ്യങ്ങളാണ് തലച്ചോറിലേക്ക് കടത്തി വിടുന്നത്. തലച്ചോർ അവയെ ഒറ്റക്കാഴ്ചയായി സമന്വയിപ്പിക്കുന്നത് കൊണ്ടാണ് നമ്മൾ ചുറ്റുപാടുകളെയും വസ്തുക്കളെയും നീളം വീതി ഘനം എന്നീ മൂന്ന് പരിമാണത്തിൽ കാണുന്നത്. മനുഷൻ ഒഴികെ മറ്റൊരു ജീവിയ്ക്കും ഇത്ര സമ്പൂർണ്ണമായ കാഴ്ചാനുഭവം ഇല്ല. മനുഷ്യനെ പോലെ എല്ലാ വർണ്ണങ്ങളും മറ്റ് ജീവികൾ കാണുന്നുമില്ല.
എത്രയോ കാലം ഭൂമി പരന്നതാണ് എന്ന് വിശ്വസിച്ചിരുന്നു. എന്നാൽ വസ്തുതാപരമായി തെളിയിക്കപ്പെട്ടപ്പോൾ ആ വിശ്വാസം തിരുത്തി. അതുപോലെ ഹൈഡ്രജൻ മുതൽ യുറേനിയം വരെ 92 അടിസ്ഥാന മൂലകങ്ങളാണ് ഭൂമിയിലെ സർവ്വ ചരാചര വസ്തുക്കളുടെയും ഘടകപദാർത്ഥങ്ങൾ എന്ന് തെളിയിക്കപ്പെട്ടതാണ്. എന്നിട്ടും ചിലർ ഇപ്പോഴും പഞ്ചഭൂത സിദ്ധാന്തത്തെ മുറുകെ പിടിക്കുന്നുണ്ട്. അത് തെറ്റാണ് എന്ന് പറഞ്ഞാൽ പറയുന്നവർ ഭാരത വിരുദ്ധരാണ് എന്ന് പറയുന്നവരും നമ്മുടെ കൂട്ടത്തിൽ ഉണ്ട്.
പണ്ട് പണ്ടത്തെ പുരാതന വിശ്വാസങ്ങൾ മുറുകെ പിടിച്ചാലേ ഭാരതീയൻ ആകൂ എന്ന് ശഠിച്ചാൽ ഇന്ത്യയിലെ എല്ലാ സർവ്വകലാശാലകളും പൂട്ടിക്കെട്ടേണ്ടി വരും. കാരണം എല്ലാ യൂനിവേഴ്‌സിറ്റികളും പഠിപ്പിക്കുന്നത് ആധുനികശാസ്തമാണ്. അല്ലാതെ വിശ്വാസ ശാസ്ത്രങ്ങളല്ല. നമ്മൾ ജീവിയ്ക്കുന്നത് ആധുനിക ശാസ്തത്തിന്റെ കണ്ടുപിടുത്തങ്ങൾ പ്രയോജനപ്പെടുത്തിയിട്ടാണ്. അതൊക്കെ കണ്ടുപിടിച്ചത് പാശ്ചാത്യ ശാസ്ത്രജ്ഞരാണ് താനും. പുരാതന വിശ്വാസങ്ങളും ഭാരതത്തിലെ ഋഷിമാർ കണ്ടുപിടിച്ചതും മാത്രം മതിയെങ്കിൽ നമ്മൾ പണ്ടത്തെ കാനന ജീവിതത്തിലേക്ക് മടങ്ങി പോകേണ്ടി വരും.

ബോച്ചേക്ക് ജാമ്യം; എന്റെ നിരീക്ഷണങ്ങൾ

ബോബി ചെമ്മണ്ണൂരിന് ഒരു ചികിത്സ അത്യാവശ്യമായിരുന്നു, അത് കിട്ടിക്കഴിഞ്ഞു എന്നാണ് വിചാരിക്കുന്നത്. അദ്ദേഹത്തിന് ജാമ്യം കിട്ടിയതിൽ ആശ്വാസം തോന്നുന്നു. ആറ് ദിവസം ജയിലിൽ കിടന്നത് നല്ലൊരു അനുഭവമായിട്ടാണ് അദ്ദേഹം കാണേണ്ടത്. ഞാൻ മദ്രാസിൽ അവിടത്തെ പഴയ സെൻട്രൽ ജയിലിൽ ഒരാഴ്ച കിടന്നിട്ടുണ്ട്. ടിക്കറ്റ് എടുക്കാതെ ഇലക്ട്രിക് ട്രെയിനിൽ കോടമ്പാക്കത്ത് നിന്ന് അടുത്ത സ്റ്റേഷനായ ചേറ്റ്‌പെട്ട് വരെ സഞ്ചരിച്ചപ്പോൾ സ്കോഡ് പിടുത്തമിടുകയായിരുന്നു. ജയകാന്തന്റെ കാവൽ ദൈവം എന്ന തമിഴ് നോവൽ വായിച്ചു തീർത്ത സമയം ആയിരുന്നു അത്. എനിക്ക് ജയിലിനെ പറ്റി മനസ്സിലാക്കണമായിരുന്നു. യാദൃച്ഛികമായി അതിനൊരു അവസരം ഒത്ത് വന്നു. ജീവിതത്തിൽ കുറച്ച് കഷ്ടപ്പാടുകൾ ഏതൊരാളും അനുഭവിക്കുന്നത് നല്ലതാണ്. ജീവിതം പഠിക്കും, പഠിക്കണം.

ബോച്ചേക്ക് അശ്ലീലച്ചുവയുള്ള ദ്വയാർത്ഥ പ്രയോഗങ്ങളുടെ രാജാവ് എന്ന കുപസിദ്ധി ആവശ്യമില്ല. ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ സുപ്രസിദ്ധിയാണ് അദേഹം അർഹിക്കുന്നത്. അതിന് ഇനി അദ്ദേഹം ആ ആഭാസത്തരം ഒഴിവാക്കും എന്ന് പ്രതീക്ഷിക്കാം. മറ്റൊരാൾക്ക് അഹിതമായതോ ഫീലിംഗ്‌സ് വൃണപ്പെടുത്തുന്നതോ ആയ വാക്കുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് മാന്യത. തന്നെ പോലെ വികാരവും ആത്മാഭിമാനവും ഉള്ള മനസ്സാണ് എല്ലാവർക്കും ഉള്ളത് എന്ന് എല്ലാവരും ചിന്തിക്കണം. എങ്കിലും പലപ്പോഴും നമുക്ക് കൺട്രോൾ നഷ്ടപ്പെട്ട് പോകും. ആരും ഹൺഡ്രഡ് പെർസെന്റ് പെർഫക്ട് അല്ലല്ലോ. അത്തരം സന്ദർഭങ്ങളിൽ മനസ്സിന്റെ സമനില വീണ്ടെടുത്ത് പശ്ചാത്തപിക്കുകയാണ് വേണ്ടത്. അങ്ങനെ ആർക്കും നല്ല മനുഷ്യരാകാൻ കഴിയും.
ഒരാൾ വസ്ത്രം ധരിക്കുന്നത് അയാളുടെ സ്വാതന്ത്ര്യമാണ്. അതിൽ കുറ്റം പറയാനോ വിമർശിക്കാനോ ആർക്കും അവകാശമില്ല. ഇങ്ങനെയേ വസ്ത്രം ധരിക്കാവൂ, അങ്ങനെ ധരിക്കരുത് എന്നൊക്കെ പറയാനോ ആജ്ഞാപിക്കാനോ ആർക്കും അധികാരവുമില്ല. വസ്ത്രധാരണം തികച്ചും പേഴ്‌സണൽ ആണ്. അവരവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനാണ് ഒരു വ്യക്തി പൊതുവിടങ്ങളിൽ സഞ്ചരിക്കുമ്പോൾ വസ്ത്രം ധരിക്കുന്നത്. വസ്ത്രധാരണത്തിന്റെ പ്രഥമവും പ്രധാനവുമായ ഉദ്ദേശ്യം ശരീരത്തിന്റെ സൗന്ദര്യവൽക്കരണം തന്നെയാണ്. വസ്ത്രം ധരിക്കുന്നത് കൊണ്ടാണ് സുന്ദരന്മാരെയും സുന്ദരികളെയും നമുക്ക് കാണാൻ കഴിയുന്നത്. നമ്മൾ മറ്റുള്ളവരുടെ മുന്നിൽ സൗന്ദര്യമുള്ളവരായി കാഴ്ച നൽകാൻ ആഗ്രഹിക്കുന്നു. അത് പോലെ മറ്റുള്ളവരുടെ സൗന്ദര്യം നമ്മൾ രസിക്കുകയും ചെയ്യുന്നു. ഇത് മനുഷ്യസഹജമാണ്.
മറ്റുള്ളവർ വസ്ത്രം ധരിച്ചതിൽ ശരീരഭാഗങ്ങൾ കാണുന്നെങ്കിൽ അതിൽ അമർഷം കൊള്ളുന്നവരും രോഷം പ്രകടിപ്പിക്കുന്നവരും സ്വന്തം മനസ്സിലെ വൃത്തികേട് കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. അത് കാണുന്നത് തങ്ങൾക്ക് അരോചകമായി തോന്നുന്നെങ്കിൽ നോക്കാതിരിക്കണം. അത്രയേ ചെയ്യാവൂ. അല്ലാതെ ശരീരം പ്രദർശിപ്പിച്ചു പോകുന്നേ എന്ന് കമന്റ് പാസ്സാക്കരുത്. അത് അവരുടെ സൗകര്യം എന്ന് വിട്ടേക്കണം. മറ്റുള്ളവർക്ക് അസൗകര്യം ഇല്ലാത്ത തരത്തിൽ ജീവിച്ചു പോകാനുള്ള അവകാശവും അധികാരവും ഏതൊരു പൗരനും ലഭിക്കുന്നതിനെയാണ് നമ്മൾ ജനാധിപത്യവ്യവസ്ഥിതി എന്ന് പറയുന്നത്. ജനാധിപത്യത്തിൽ ഒരാളുടെ യജമാനൻ അയാൾ തന്നെയാണ്, അത് സ്ത്രീ ആയാലും പുരുഷൻ ആയാലും.
എങ്കിലും വിമർശിക്കാനുള്ള സ്വാതന്ത്ര്യവും ജനാധിപത്യത്തിൽ ജന്മസിദ്ധമാണ്. ആരും വിമർശനത്തിന് അതീതരല്ല. വിമർശനം സദുദ്ദേശ്യപരമായിരിക്കണം എന്ന് മാത്രം. സ്വന്തം ശരീരം കെട്ടുകാഴ്ചയായി മാർക്കറ്റ് ചെയ്ത് ആൾക്കൂട്ടത്തെ ആകർഷിക്കുന്നെങ്കിൽ അത് വിമർശിക്കപ്പെടും. എന്തിലും ഏതിലും മര്യാദ എന്നൊരു ലക്ഷ്മണരേഖയുണ്ട്. അത് ലംഘിച്ചാൽ വിമർശനം നേരിടേണ്ടി വരും. ബോച്ചേക്ക് , അദ്ദേഹത്തിന്റെ നല്ല സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നന്മകൾ നേരുന്നു !

ജീവിതം എത്ര സുന്ദരം !

ഓരോ ദിവസവും ഞാൻ കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരിക്കുന്നത് ഒരു വിദ്യാർഥിയായിട്ടാണ്. എന്തെന്തെന്ന് വിവരങ്ങളാണ് ഇനിയും മനസ്സിലാക്കാനും പഠിക്കാനുമുള്ളത്. എല്ലാം പഠിക്കാൻ എത്രയോ ആയുസ്സ് വേണ്ടി വരും. ഇന്റർനെറ്റ് എന്നത് വിവരങ്ങളുടെ അതിബൃഹത്തായ ഒരു വെർച്വൽ കലവറയാണ്. ഈ ഒരു ഇന്റർനെറ്റ് കാലത്ത് ജീവിക്കാൻ കഴിഞ്ഞത് എന്തൊരു ഭാഗ്യമാണ്. ഓരോ വിവരവും എന്നെ അത്ഭുതപ്പെടുത്തുന്നതാണ്. അത് ഒരു ആറ്റത്തിന്റെയാകാം, അല്ലെങ്കിൽ ഒരു കോശത്തിന്റെയാകാം , ഒരു മഴത്തുള്ളിയുടെയോ, മൺതരിയുടെയോ ആകാം.

പ്രകൃതിയിൽ നടക്കുന്ന ഈ വക ഒരോന്നും മനസ്സിലാക്കുമ്പോൾ ഈ അത്ഭുതങ്ങളൊന്നും അടുത്തുള്ളവരുമായി പങ്ക് വെക്കാൻ കഴിയുന്നില്ലല്ലോ എന്ന നിരാശയാണ് എനിക്ക്. ഫേസ്ബുക്കിൽ എഴുതിയാൽ ഉടനെ കമന്റ് വരും ഇതൊക്കെ ആ ഡിസൈനർ ഡിസൈൻ ചെയ്യുന്നതല്ലേ എന്ന്. അങ്ങനെ വിശ്വസിക്കുന്നവർക്ക് എന്ത് അത്ഭുതം.
ആരാണ് ആ ഡിസൈനർ എന്ന് ചോദിച്ചാൽ ഉത്തരം ഉണ്ടാവില്ല. അതിഭയങ്കര കഴിവുള്ള ഒരു സൂപ്പർമാൻ ആയിരിക്കും അവരുടെ മനസ്സിൽ ഉണ്ടാവുക. കാരണം ചിന്തിക്കാനും ഡിസൈൻ ചെയ്യാനും ഒരു തലച്ചോർ വേണമല്ലോ. അപ്പോൾ വിശ്വാസികളുടെ മനസ്സിൽ ഉള്ള ഡിസൈനർ സൂപ്പർ തലച്ചോറുള്ള ഒരു അൾട്രാ സൂപ്പർമാൻ ആയിരിക്കും. വിശ്വാസിക്ക് വിശ്വാസം മതി. വിശ്വാസം ഒരു തടവറയാണ്. വിവരങ്ങൾ അതിന്റെ പടിക്ക് പുറത്താണ്.
ജീവിതം എനിക്കൊരു പരീക്ഷണം ആയിരുന്നു. അതുകൊണ്ടാണ് പതിനാലാം വയസ്സിൽ കള്ളവണ്ടി കയറി നാട് ചുറ്റിയത്. ലൈബ്രറികളാണ് എവിടെ പോയാലും തേടി നടന്നത്. പത്ത് കൊല്ലത്തോളം മദ്രാസിൽ ജീവിച്ചപ്പോൾ അധിക സമയവും ചെലവഴിച്ചത് എഗ്‌മോറിലെ കന്നിമാറ ലൈബ്രറിയിലും പിന്നെ മൗണ്ട് റോഡിലെ LLB ലൈബ്രറി ആസ്ഥാനത്തും ആയിരുന്നു. വിവരങ്ങൾ സമ്പാദിക്കുക എന്നല്ലാതെ കാശ് ഉണ്ടാക്കുക എന്റെ അജണ്ടയിൽ ഇല്ലായിരുന്നു. രണ്ട് മൂന്ന് ദിവസം പട്ടിണിയിൽ കഴിഞ്ഞ് വിശപ്പ് അസഹ്യമാകുമ്പോഴാണ് ഏതെങ്കിലും ഹോട്ടലിൽ ചെന്ന് സപ്ലൈയറുടെ ഒഴിവുണ്ടോ എന്ന് ചോദിക്കുക. ചോദിച്ചിടത്തൊക്കെ ജോലി കിട്ടും. പക്ഷെ ഒരാഴ്ചയിൽ കൂടുതൽ എവിടെയും ജോലി ചെയ്തിട്ടില്ല. ഞായറാഴ്ചകളിൽ സ്റ്റാർ ഹോട്ടലുകളിൽ എക്സ്ട്രാ ഡ്യൂട്ടി ചെയ്യും. നല്ല ടിപ്പും കിട്ടും.
അങ്ങനെയൊരു ഹോട്ടലിന്റെ ചിത്രമാണ് ഈ പോസ്റ്റിന്റെ കൂടെയുള്ളത്. മൗണ്ട് റോഡിൽ ജെമിനി സ്റ്റുഡിയോയുടെ എതിർവശം കത്തീഡ്രൽ റോഡിൽ ഏക്കറ് കണക്കിന് പരന്നു കിടക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്ന വുഡ്‌ലാന്റ്സ് ഡ്രൈവ് ഇൻ റസ്റ്റാറന്റ്. തെന്നിന്ത്യയിലെ ആദ്യത്തെ ഡ്രൈവ് ഇൻ റസ്റ്റാറന്റ് ആയിരുന്നു അത്. ആളുകൾ കാറുകളിൽ വരും. സപ്ലൈയേർസ് കാറിന്റെ അടുത്ത് പോയി ചില്ല് താഴ്ത്തിയ ഡോറിൽ സ്റ്റീലിന്റെ ട്രേ ഘടിപ്പിക്കും. ഓർഡർ ചെയ്യുന്ന പലഹാരങ്ങൾ കൗണ്ടറിൽ നിന്ന് വാങ്ങി ട്രേയിൽ വെക്കും. ഇംഗ്ലീഷിൽ സംസാരിച്ച് വിനയപൂർവ്വം സേർവ് ചെയ്യുന്ന എനിക്ക് ആരും ടിപ്പ് തരാതെ പോയിട്ടില്ല. ആ പൈസ എനിക്ക് ഒരാഴ്ചത്തേക്കുള്ള ചെലവിന് മതിയായിരുന്നു. രാവിലെ കയറിയാൽ വൈകുന്നേരമാണ് ലൈബ്രറിയിൽ നിന്ന് ഇറങ്ങുക.
ഇന്ന് ഇതൊക്കെ ഓർമ്മിക്കാൻ കാരണം ഇന്നത്തെ മാതൃഭൂമിയിൽ രവിമേനോൻ എഴുതിയ ജയചന്ദ്രൻ അനുസ്മരണത്തിൽ അയാളും ജയചന്ദ്രനും വുഡ്‌ലാന്റ്സ് ഡ്രൈവ് ഇൻ റസ്റ്റാറന്റിൽ പോയതും പി.ബി.ശ്രീനിവാസനുമായി സംസാരിച്ചിരുന്നതും സ്റ്റീൽ ടംബ്ലറിൽ ഫിൽട്ടർ കാപ്പി കുടിച്ചതും ഒക്കെ വായിച്ചപ്പോഴാണ്. ഇപ്പോൾ ആ റസ്റ്റാറന്റ് അവിടെയില്ല. 2008 ൽ അത് പൂട്ടിയിരുന്നു. ഇപ്പോൾ അതേ പേരിൽ അതിന്റെ ഉടമയുടെ പിൻതലമുറക്കാർ അരുമ്പാക്കത്ത് പുതുതായി റസ്റ്റാറന്റ് തുടങ്ങിയിട്ടുണ്ട് എന്ന് അറിയാൻ കഴിഞ്ഞു. അങ്ങനെ പഴയ 1964-1976 കാലത്തെ മദാസിലെ കാര്യങ്ങൾ എന്ത് പറഞ്ഞാലും അതൊക്കെ ഏതെങ്കിലും വിധത്തിൽ എന്നോട് കണക്റ്റ് ചെയ്യുന്നതായിരിക്കും. ഞാൻ പക്ഷെ അന്ന് ജീവിതത്തിന്റെ പുറമ്പോക്കിൽ വെറും കാഴ്ചക്കാരൻ ആയിരുന്നു എന്ന് മാത്രം.
ഇത്രയൊക്കെ അനുഭവങ്ങൾ ഉണ്ടെങ്കിലും എന്റെ കൈയിൽ ഭാഷയിലെ വാക്കുകൾ വളരെ കുറവായിരുന്നു. ഉള്ള വാക്കുകൾ കൊണ്ട് എന്തെങ്കിലും എഴുതി മുഴുമിക്കാനുള്ള കഴിവും എനിക്കില്ലായിരുന്നു. അതുകൊണ്ട് എനിക്ക് എവിടെയും എത്താൻ കഴിഞ്ഞില്ല. എത്ര പേർ വാക്കുകൾ ഉപയോഗിക്കാനുള്ള വൈഭവം കൊണ്ട് അതിപ്രശസ്തരും ആരാധനാപാത്രങ്ങളും ആയിട്ടുണ്ട്. കഴിവുകൾ ജന്മസിദ്ധമാണ്. ഓരോരുത്തരുടെ കഴിവും വ്യത്യസ്തമാണ്. എല്ലാവരുടെ കഴിവുകളും ചേരുമ്പോഴാണ് എല്ലാവർക്കും ജീവിയ്ക്കാൻ കഴിയുന്നതും സമൂഹം മുന്നോട്ട് പോകുന്നതും. ആരുടെ കഴിവും കുറച്ച് കാണരുത്.
എവിടെയും എത്തിയില്ല എന്ന പരിഭവം ഒന്നും എനിക്കില്ല. ഓർക്കുമ്പോൾ ഇത്രയും കാലം ജീവിച്ചല്ലോ ഇന്നും ജീവിക്കുന്നല്ലോ എന്ന ആശ്ചര്യമാണെനിക്ക്. കൊച്ചു കൊച്ചു ആഗ്രഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് കൊണ്ട് കിട്ടിയതിൽ ഞാൻ പൂർണ്ണ സംതൃപ്തനാണ്. പ്രത്യേകിച്ചും എന്റെ രണ്ട് മക്കളും നൽകുന്ന സംരക്ഷണവും കരുതലും. എന്തൊക്കെയായാലും ഈ ജീവിതം മനോഹരവും സുന്ദരവും ആണ്. ഇത് വിട്ടുപോയേ തീരൂ എന്നത് കൊണ്ട് ആ റിയാലിറ്റി അംഗീകരിച്ചേ പറ്റൂ. എനിക്ക് മുൻപും എനിക്ക് ശേഷവും ഞാൻ എന്ന എന്റെ ഈ അസ്തിത്വം ഇല്ലായിരുന്നു, ഉണ്ടാവുകയും ചെയ്യില്ല എന്നതാണ് യാഥാർഥ്യം എന്നും ഞാൻ കരുതുന്നു.

ഒരു എഫ് ബി പോസ്റ്റ് അപാരത

 

ചേമ്പിനെ കുറിച്ച് പറഞ്ഞ് കൃഷിയിൽ രാസവളത്തിന്റെ ആവശ്യകതയെ പറ്റി എഴുതിയ എന്റെ കഴിഞ്ഞ പോസ്റ്റ് മൂന്ന് ലക്ഷത്തിലധികം പേർ കണ്ടതായും രണ്ടര ലക്ഷത്തിലധികം പേർ വായിച്ചതായും പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എനിക്ക് തന്നെ വിശ്വാസം വരുന്നില്ല, പിന്നെയല്ലേ നിങ്ങൾക്ക്. എന്നാൽ ഫേസ്ബുക്കിന്റെ insights കാണിക്കുന്നത് അങ്ങനെയാണ്. എന്റെ ആ പോസ്റ്റ് അക്ഷരാർത്ഥത്തിൽ വൈറൽ ആയിരിക്കുന്നു. ആളുകൾക്ക് ജൈവകൃഷിയുടെ നിഷ്പ്രയോജനം മനസ്സിലായി വരുന്നതിന്റെയും രാസവളം ഉപയോഗിക്കാൻ താല്പര്യം കൂടി വരുന്നതിന്റെയും സൂചനയായിട്ടാണ് ആ പോസ്റ്റിന്റെ റീച്ചിനെ ഞാൻ കാണുന്നത്.

നാട്ടിൽ ഇപ്പോൾ പച്ചക്കറികൃഷി തീർത്തും അപ്രത്യക്ഷമായി എന്ന് തന്നെ പറയാം. കാരണം രണ്ട് വട്ടം ജൈവരീതിയിൽ കൃഷി ചെയ്താൽ പിന്നെയാരും അതിന് മെനക്കെടില്ല. ജൈവകൃഷിയിൽ ചെടികൾക്ക് ആവശ്യമുള്ള പോഷണം കിട്ടാതെ അരണ്ട് വളരുകയും കായ്‌ഫലം ശുഷ്ക്കമായതും കൊണ്ടാണ് ആളുകൾ പച്ചക്കറികൃഷി തന്നെ ഉപേക്ഷിച്ചത്. ജൈവകൃഷി പ്രോത്സാഹിപ്പിച്ച് കൃഷിയെ തന്നെ ഇങ്ങനെ നശിപ്പിച്ചതിൽ മാധ്യമങ്ങളും കഴിഞ്ഞ മന്ത്രിസഭയിലെ കൃഷിമന്ത്രി സുനിൽ കുമാറും നിർവഹിച്ച പങ്ക് വളരെ വലുതാണ്. ഇപ്പോൾ കൃഷി നാട്ടിൽ നിന്ന് അപ്രത്യക്ഷമായപ്പോൾ ആർക്കും മിണ്ടാട്ടമില്ല.
പച്ചക്കറികൾ അവനവന്റെ വീട്ടുമുറ്റത്തോ ടെറസ്സിലോ കൃഷി ചെയ്ത് അവരവരുടെ വീട്ടാവശ്യത്തിന് ആാവശ്യമായത് സമൃദ്ധമായി ഉണ്ടാക്കാനുള്ള അവസരം ഇപ്പോഴുമുണ്ട്. ഈ സമയം അതിന് പറ്റിയതാണ് താനും. ചെടികൾക്ക് വേണ്ടത് ആവശ്യത്തിന് പോഷണവും വെള്ളവും സൂര്യപ്രകാശവും ആണ്. ഇതിൽ ഏതെങ്കിലും ഒന്ന് കുറഞ്ഞാൽ ചെടികൾ ആരോഗ്യത്തോടെ വളരില്ല.
മുറ്റത്തും ടെറസ്സിലും ഗ്രോബാഗിൽ ചെടികൾ വളർത്താവുന്നതാണ്. ഗ്രോബാഗിൽ നിറക്കാൻ ഉപയോഗിക്കുന്ന മേൽമണ്ണിൽ ആവശ്യമുള്ള പോഷണങ്ങൾ ഒരിക്കലും ഉണ്ടാവില്ല. എവിടെയെങ്കിലും ഉണ്ടാകാം പക്ഷെ അങ്ങനെയുള്ള മണ്ണ് എല്ലാവർക്കും കിട്ടില്ല. ആ കുറവ് പരിഹരിക്കേണ്ടത് രാസവളം വാങ്ങി വെള്ളത്തിൽ കലക്കി അപ്പപ്പോൾ കുറേശ്ശേ ഒഴിച്ചു കൊടുത്തോ ഇലകളിൽ സ്പ്രേ ചെയ്തോ ആണ്. ഇലകളിൽ സ്പ്രേ ചെയ്താൽ ഗ്രോ ബാഗിലെ മണ്ണിൽ പതിക്കുമല്ലോ.
ടെറസ്സിൽ ഗ്രോബാഗിൽ നിറക്കാൻ മണ്ണ് എടുക്കുമ്പോൾ ആ മണ്ണ് വെയിലിൽ ഉണക്കുന്നത് നല്ലതാണ്. അപ്പോൾ മണ്ണിലുള്ള വൈറസ്സുകളും ബാക്റ്റീരിയകളും നശിച്ചു പോകും. ചെടികളെ ബാധിക്കുന്ന സൂക്ഷ്മജീവികൾ മണ്ണിൽ നിന്നാണ് ചെടികളിലേക്ക് പടരുന്നത്. ടെറസ്സിൽ ആകുമ്പോൾ പിന്നീട് ആ മണ്ണിൽ സൂക്ഷ്മജീവികൾ കടന്ന് വരില്ല. വല്ല കീടങ്ങളോ പ്രാണികളോ ചുറ്റുപാടിൽ നിന്ന് വന്ന് ചെടികളെ ആക്രമിക്കുന്നെങ്കിൽ അപ്പോൾ രാസകീടനാശിനികൾ സ്പ്രേ ചെയ്ത് കൊടുക്കണം. ഒരു ലിറ്റർ വെള്ളത്തിൽ 5ml രാസകീടനാശിനി ഏതാണോ അത് ചേർത്ത് നേർപ്പിച്ചിട്ടാണ് സ്പ്രേ ചെയ്യേണ്ടത്. അങ്ങനെ ചെയ്താൽ കീടങ്ങൾ നശിക്കും. അവശേഷിക്കുന്ന കീടനാശിനി അവശിഷ്ടങ്ങൾ വെയിലിൽ വിഘടിച്ചു പോകും. ഇങ്ങനെയൊക്കെ ചെയ്താൽ ചെടികളും ഹാപ്പി നമ്മളും ഹാപ്പിയാകും.
ചെടികൾക്ക് വേണ്ടത് 13 മൂലകങ്ങൾ ആണെന്നും അതിൽ പ്രധാനം N.P.K എന്ന മൂന്ന് മൂലകങ്ങൾ ആണെന്നും ഇന്നലത്തെ പോസ്റ്റിൽ പറഞ്ഞിരുന്നല്ലോ. ആ വളം ആണ് വാങ്ങി ഉപയോഗിക്കേണ്ടത്. ചിലപ്പോൾ മെഗ്‌നീഷ്യം, കാൽസിയം , ബോറോൺ , മൊളിബ്‌ഡിനം എന്നീ മൂലകങ്ങളുടെ കുറവ് അപൂർവ്വമായി ഉണ്ടാകാം. ഇലകൾക്ക് നല്ല കരിം‌പച്ച ഇല്ലാതിരിക്കലാണ് ഇതിന്റെ ലക്ഷണങ്ങൾ. അങ്ങനെയുണ്ടെങ്കിൽ മേല്പറഞ്ഞ മൂലകങ്ങൾ അടങ്ങിയ വളം വാങ്ങി അല്പ, മാത്രം സ്പ്രേ ചെയ്യേണ്ടി വരും. എല്ലാ വളങ്ങളും ഓൺലൈനിൽ ലഭിക്കും. NPK18:18:18, Urea, DAP (Diammonium phosphate), Factomphos ഇവയിൽ ഏതെങ്കിലും വാങ്ങി ഉപയോഗിച്ചിട്ട് ചെടിക്ക് നല്ല ആരോഗ്യവും ഇലകൾക്ക് നല്ല പച്ച നിറവും കാണുന്നെങ്കിൽ മറ്റൊന്നും ആലോചിക്കേണ്ട.
ജലത്തിന്റെ സമ്പർക്കം കൊണ്ട് ചെടികൾക്ക് പെട്ടെന്ന് ആഗിരണം ചെയ്യാൻ കഴിയും വിധമാണ് രാസവളത്തിന്റെ മോളിക്യൂൾ ഘടന. അതുകൊണ്ട് വളം കൊടുത്തതിന്റെ റിസൾട്ട് രണ്ടോ മൂന്നോ ദിവസം കൊണ്ട് കാണാൻ കഴിയും. അല്പം മാത്രം എടുത്ത് വെള്ളത്തിൽ കലക്കി ഒഴിക്കുമ്പോൾ വേരിന് തട്ടുമോ എന്ന് പേടിക്കേണ്ട. എന്നാലും കഴിയുന്നതും ചെടിയുടെ മുരട് ഒഴിവാക്കി ചുറ്റും ഒഴിക്കുന്നതാണ് സേഫ്റ്റി.
ശരിക്ക് പറഞ്ഞാൽ ചെടികൾക്ക് പുഷ്ടിയോടെ വളരാനും നൂറ് ശതമാനം പോഷകഗുണമുള്ള കായ്‌ഫലങ്ങൾ വിളയാനും നമ്മൾ 13 മൂലകങ്ങൾ അവയ്ക്ക് നൽകിയാൽ മതി. മണ്ണ് വേണമെന്നില്ല. അങ്ങനത്തെ കൃഷിരീതിക്ക് ലോകത്ത് ഇന്ന് നല്ല പ്രചാരം ഉണ്ട്. ഹൈഡ്രോപോണിക് എന്നാണ് ആ രീതിയുടെ പേര്. അതിന് നമ്മൾ 13 മൂലകങ്ങളും കൃത്യമായ അനുപാതത്തിൽ അടങ്ങിയ ലായനി സ്വയം തയ്യാറാക്കുകയോ ഓൺലൈൻ മാർക്കറ്റിൽ നിന്ന് വാങ്ങുകയോ വേണം. ഹൈഡ്രോപോണിക്കിൽ വിവിധ സിസ്റ്റം രീതികൾ ഉണ്ട്. അതിൽ ഏറ്റവും എളുപ്പം തിരി സിസ്റ്റം ആണ്. താഴെയുള്ള ഇമേജ് കാണുക. അത് ഏത് സാധാരണക്കാർക്കും പ്ലാസ്റ്റിക്ക് ബോട്ടിൽ കൊണ്ട് പോലും ചെയ്യാം.
ഞാൻ നാട്ടിൽ വന്ന് ഹൈഡ്രോപോണിക്കിന്റെ സിസ്റ്റം സ്ഥാപിച്ച് കൃഷി ചെയ്യാനും ആളുകൾക്ക് പരിശീലനം നൽകാനും ന്യൂട്രിയന്റ് ലായനി തയ്യാറാക്കാനും ഒക്കെ പ്ലാൻ ചെയ്തിരുന്നു. പക്ഷെ നാട്ടിൽ എനിക്ക് ഇനിയും സ്ഥിരതാമസമാക്കാൻ പറ്റിയില്ല. ഇതിനിടയിൽ പ്രായം കടന്നു പോവുകയും ചെയ്യുന്നു. മറ്റാരെങ്കിലും ഇതിന് തയ്യാറാവുകയാണെങ്കിൽ അതൊരു നല്ല സാമൂഹ്യപ്രവർത്തനം ആകുമായിരുന്നു. ആഹാരത്തിൽ നിറയെ പച്ചക്കറികൾ ഉൾപ്പെടുത്തിയാൽ ജീവിതശൈലി രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാം. അധികം കഴിക്കുന്ന കാർബോഹൈഡ്രേറ്റ് ആണ് നമ്മുടെ ആരോഗ്യം കവരുന്ന വില്ലൻ. അല്ലാതെ കൊളസ്ട്രോൾ അല്ല. രാസം എന്നാൽ വിഷം എന്ന ഭീതിയും മൂഢത്വവും ഉപേക്ഷിക്കാൻ എല്ലാവർക്കും കഴിയട്ടെ. കീടങ്ങൾക്കും സൂക്ഷ്മജീവികൾക്കും വിഷം ആയത് അവയേക്കാൾ എത്രയോ മടങ്ങ് വലിയ ശരീരവും ബോഡി പ്രൊട്ടക്‌ഷനും ഉള്ള നമുക്ക് വിഷമാവില്ല എന്ന സാമാന്യബോധവും നമുക്ക് ഉണ്ടാകേണ്ടതാണ്.

രാസവളം വിഷം അല്ല


വെറുതെ ഇരിക്കുമ്പോൾ ഇട്ടമ്മില് രണ്ട് മൂട് വാഴച്ചേമ്പിന്റെ വിത്ത് നട്ടതാണ്. അതിന് അല്പം N.P.K വളം ഇട്ടുകൊടുത്തിരുന്നു. അതുകൊണ്ട് നന്നായി പോഷിച്ചു വളർന്നു. കിളച്ചു നോക്കിയപ്പോൾ തോന വിത്തുകൾ കിട്ടി. ഇന്നലെ പകുതി എടുത്ത് പുഴുങ്ങി. എന്താ ഒരു ടേസ്റ്റ്. എനിക്ക് വാഴച്ചേമ്പ് പുഴുങ്ങിയത് വളരെ ഇഷ്ടമാണ്. ചുമ്മാ ഉപ്പ് മാത്രം ഇട്ട് പുഴുങ്ങിയാൽ മതി. അല്പം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കണം. വേറെ ഒന്നും വേണ്ട. നല്ലത് പോലെ വെന്താൽ വെണ്ണ പരുവത്തിലാകും. അതാണ് ടേസ്റ്റ്.

ഇത്രയും വിത്തുകൾ കിട്ടിയത് N.P.K എന്ന വളം ഇട്ടുകൊടുത്തത് കൊണ്ടാണ്. എന്തുകൊണ്ട് N.P.K ? അത് പറയാനാണ് ഈ കുറിപ്പ്. നാട്ടിൽ രാസവളം എന്നാൽ വിഷം ആണ്. വീട്ടിലെ ജൈവമാലിന്യം കൊണ്ട് ഉണ്ടാക്കുന്ന കമ്പോസ്റ്റ് പിന്നെ ചാണകം ഒക്കെയാണ് വളം. രാസവളം ഇട്ടാൽ ലഭിക്കുന്ന വിളവുകളും വിഷം ആയിരിക്കും എന്നാണ് പൊതുബോധം. പൊതുബോധത്തോട് ഒരു രക്ഷയും ഇല്ല. അങ്ങോട്ട് ഒന്നും പറയാൻ പറ്റില്ല. അത്യാവശ്യം പച്ചക്കറി നടുന്ന അയൽക്കാരനോട് ഞാൻ പറഞ്ഞു, ലേശം N.P.K ഇട്ടുകൊടുത്തുകൂടേ? അവജ്ഞയോടെ അവൻ പറഞ്ഞു, അതൊന്നും ഞങ്ങൾ ഉപയോഗിക്കാറില്ല. എന്റെ അഭിപ്രായത്തെ വിഷം തീറ്റിക്കാനുള്ള ദുരുപദേശം ആയിട്ടായിരിക്കും അവൻ എടുത്തിരിക്കുക.
ജൈവകൃഷി എന്നത് ഏറ്റവും വലിയ മൂഢവിശ്വാസം ആണ്. നമ്മൾ ഭക്ഷണം കഴിക്കുന്നില്ലേ. അതൊക്കെ അതിന്റെ ഏറ്റവും ചെറിയ രൂപത്തിൽ തന്മാത്രകളും തന്മാത്രകൾ മൂലകങ്ങൾ ചേർന്നതും ആണ്. ചുരുക്കി പറഞ്ഞാൽ ഇക്കാണുന്ന ജീവൻ ഉള്ളതും ഇല്ലാത്തതും എല്ലാം തന്നെ മൂലകങ്ങൾ കൊണ്ട് ഉണ്ടായതാണ്. ആഹാരത്തിലെ കാർബോഹൈഡ്രേറ്റ് കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നീ മൂന്ന് മൂലകങ്ങൾ ചേർന്നതാണ്. അതുകൊണ്ടാണ് കാർബോഹൈഡ്രേറ്റ് എന്ന് പറയുന്നത്. അവ മൂന്നിന്റെയും കൂടെ നൈട്രജൻ എന്ന നാലാമതൊരു മൂലകം കൂടി ചേർന്നാൽ അത് പ്രോട്ടീൻ തന്മാത്രയായി. വെള്ളം രണ്ട് ഹൈഡ്രജനും ഒരു ഓക്സിജനും മൂലകങ്ങൾ ചേർന്ന് ഉണ്ടായ തന്മാത്രകളാണ്. വായുവിലെ ഓക്സിജൻ എന്ന് നമ്മൾ പറയുന്നത് രണ്ട് ഓക്സിജൻ മൂലകങ്ങൾ ചേർന്ന തന്മാത്രയാണ്.
ഒരു മൂലകവും കൃത്രിമമായി ഉണ്ടാക്കാൻ സാധ്യമല്ല. രാസവളം നിർമ്മിക്കുന്നത് പ്രകൃതിയിലെ തന്മാത്രകൾ ശേഖരിച്ച് അവയെ മൂലകങ്ങളായി പിരിച്ചും തന്മാത്രകളായി കൂട്ടിച്ചേർത്തും ആണ്. യൂറിയയിൽ ഉള്ള നൈട്രജൻ വായുവിൽ ഉള്ള നൈട്രജൻ തന്നെയാണ്. വായുവിൽ 79 ശതമാനവും നൈട്രജൻ മൂലകം ആണുള്ളത് എന്ന് ഓർക്കുക. ആ നൈട്രജൻ തന്നെയാണ് ശേഖരിച്ച് ഒരു കൃത്രിമത്വവും ഇല്ലാതെ ഡാപ്, യൂറിയ, ഫേക്ടംഫോസ്, മുതലായ രാസവളങ്ങൾ ആക്കി മാറ്റിയിട്ടുള്ളത്. എളുപ്പത്തിൽ ചെടികൾക്ക് ആഗിരണം ചെയ്യാൻ കഴിയും വിധം ആണ് അതിന്റെ നിർമ്മാണം. എന്നിട്ടാണ് ഇതിനെ ആളുകൾ വിഷം എന്ന് വിശ്വസിച്ച് പേടിക്കുന്നതും പേടിപ്പെടുത്തുന്നതും. ജൈവകൃഷി എന്ന മൂഢപ്രചാരണമാണ് കേരളത്തിൽ കൃഷി നശിക്കാൻ കാരണം.
അല്പം ഡാപ്പ് അല്ലെങ്കിൽ യൂറിയയോ ഫേക്ടംഫോസോ പിന്നെ ലേശം പൊട്ടാസ്യവും ഇട്ടുകൊടുത്ത് ചെടികൾ പോഷിച്ചു വളരുകയും നല്ല വിളവ് കിട്ടുകയും ചെയ്യുമ്പോൾ ആളുകൾ ഉത്സാഹത്തോടെ അവരവർക്ക് വേണ്ടുന്ന പച്ചക്കറികൾ നട്ടു വളർത്തുമായിരുന്നു. ജൈവം എന്ന് പറയുന്നതിൽ 99.9 ശതമാനവും കാർബൺ മൂലകം ആണുള്ളത്. കാർബൺ മൂലകം ചെടികൾക്ക് മണ്ണിൽ നിന്ന് ആവശ്യമില്ല. അതുകൊണ്ടാണ് ജൈവം ഇട്ടുകൊടുത്ത ചെടികൾ മഞ്ഞളിച്ച് ശോഷിച്ച് അങ്ങനെ മുരടിച്ച് വളരുന്നത്.
നമുക്ക് ആഹാരത്തിൽ കൂടി നിശ്ചിത എണ്ണം മൂലകങ്ങളാണ് കിട്ടേണ്ടത് എന്ന പോലെ ചെടികൾക്ക് മണ്ണിൽ നിന്നും അന്തരീക്ഷത്തിൽ നിന്നും കൂടി കിട്ടേണ്ടത് ആകെ 16 മൂലങ്ങളാണ്. അവ താഴെ കൊടുക്കുന്നു :
Carbon (C), Oxygen (O), Hydrogen (H), Nitrogen , Phosphorus (P), Potassium (K), Calcium (Ca), Magnesium (Mg), Sulfur (S), Iron (Fe), Manganese (Mn), Zinc (Zn), Copper (Cu), Boron (B), Molybdenum (Mo), and Chlorine (Cl).
ഇവയിൽ ആദ്യത്തെ മൂന്ന് എണ്ണം Carbon (C), Oxygen (O), Hydrogen (H) എന്നിവ അന്തരീക്ഷത്തിൽ നിന്നും ജലത്തിൽ നിന്നും കിട്ടുന്നു. അന്തരീക്ഷത്തിലെ കാർബൺ ഡൈ‌ഓക്സൈഡിൽ നിന്നാണ് കാർബൺ കിട്ടുന്നത്. മണ്ണിൽ നിന്ന് ചെടികൾ കാർബൺ എടുക്കുന്നില്ല. അതുകൊണ്ടാണ് 99.9 ശതമാനവും അടങ്ങിയ ജൈവം ചെടികൾക്ക് പ്രയോജനം ഇല്ല എന്ന് പറയാൻ കാരണം. ബാക്കി 0.01 ശതമാനം മൂലകങ്ങൾക്ക് വേണ്ടി കൊട്ടക്കണക്കിന് ജൈവം ഇടേണ്ട കാര്യം ഇല്ലല്ലോ. അതേ സമയം ചാരത്തിൽ ആവശ്യമുള്ള മൂലകങ്ങൾ ഉണ്ട്. ചാരം എന്നത് കാർബൺ കത്തി കാർബൺ ഡൈഓക്സൈഡായി പോയി ശേഷിക്കുന്ന മൂലകങ്ങളാണ്. അത് ചെടികൾക്ക് ഗുണം ചെയ്യും. എന്നാൽ ചാരം ഇപ്പോൾ എവിടെ കിട്ടാനാണ്. ആ കുറവ് നികത്താനാണ് ഏറ്റവും ഫലപ്രദവും സയന്റിഫിക്കും ആയ രാസവളങ്ങൾ ഉപയോഗിക്കേണ്ടത്.
ചെടികൾക്ക് മണ്ണിൽ നിന്ന് കിട്ടേണ്ടത് മേലെ കൊടുത്തവയിൽ Carbon (C), Oxygen (O), Hydrogen (H) ഒഴികെ 13 മൂലകങ്ങളാണ്. ഇവയിൽ Nitrogen , Phosphorus , Potassium ഈ മൂന്നെണ്ണമാണ് അധികം കിട്ടേണ്ടത്. അതാണ് N.P.K എന്ന വളത്തിന്റെ പ്രസക്തി. മേല്പറഞ്ഞ 13 മൂലകങ്ങളും മണ്ണിൽ ഉള്ളതാണ്. മണ്ണ് എന്ന് പറയുന്നത് തന്നെ ഇത് പോലത്തെ കുറേ മൂലകങ്ങൾ ചേർന്ന മിശ്രിതം അല്ലാതെ മറ്റൊന്നല്ല. ചെടികളും വൃക്ഷങ്ങളും ഒക്കെ മണ്ണിൽ നിന്ന് ഇപ്പറഞ്ഞ 13 മൂലകങ്ങൾ വലിച്ചെടുത്തുകൊണ്ടാണ് വളരുന്നത്. എന്നാൽ തുടർന്ന് ഒരു സ്ഥലത്ത് കൃഷി ചെയ്യുമ്പോൾ ചെടികൾക്ക് അധികം ആവശ്യമായ Nitrogen , Phosphorus , Potassium എന്നീ മൂലകങ്ങൾ മേൽമണ്ണിൽ ശോഷിച്ചു പോകും അല്ലെങ്കിൽ തീരെ കുറഞ്ഞു പോകും. ആ കുറവ് നികത്താനാണ് നമ്മൾ N.P.K എന്ന കോം‌പ്ലക്സ് വളം ഇട്ടുകൊടുക്കേണ്ടത്. ചെടികൾ തഴച്ചു വളരും. ആ കാഴ്ച തന്നെ എത്ര നയനമനോഹരമാണ്.
പ്രകൃതിയിലെ പ്രതിഭാസങ്ങളുടെ പ്രവർത്തന രീതികൾ മനസ്സിലാക്കുന്നത് നമ്മെ അത്ഭുതപ്പെടുത്തും. എല്ലാവരും അതൊക്കെ മനസ്സിലാക്കാൻ ശ്രമിച്ചെങ്കിൽ എത്ര നന്നായിരുന്നു എന്ന് ഞാൻ വെറുതെ ആശിക്കാറുണ്ട് .....

കൊളസ്ട്രോൾ ടെസ്റ്റിന്റെ പൊട്ടക്കണക്കും തട്ടിപ്പും


ഇപ്പോഴൊക്കെ  രോഗത്തെ പറ്റിയും ആരോഗ്യത്തെ പറ്റിയും ഏത് ഡോക്ടർ പറയുമ്പോഴും കൊളസ്ട്രോളിനെ പറ്റി പരാമർശിക്കാതിരിക്കില്ല. കൊളസ്ട്രോൾ അധികമായാൽ അതൊരു ഗുരുതര ആരോഗ്യപ്രശ്നം ആണ് എന്നാണ് സകല ഡോക്ടർമാരും നിരന്തരം ജനങ്ങളെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് സമൂഹം ഒന്നാകെ കൊളസ്ട്രോൾ പേടിയിലാണ്. കൊളസ്ട്രോൾ ആർക്കും ഒരിക്കലും അധികമാവില്ല എന്ന് കാര്യകാരണ സഹിതം കുറേ പോസ്റ്റുകൾ ഞാൻ എഴുതിയിട്ടുണ്ട്.. ഞാൻ ഇപ്പറയുന്ന കാര്യങ്ങളൊക്കെ ആധികാരികമാണ്. സയൻസ് അറിയുന്ന ആർക്കും ഇതൊന്നും നിഷേധിക്കാൻ കഴിയുന്നില്ല.

ഇപ്പോൾ പറയാൻ പോകുന്നത് ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് എന്ന  പൊട്ടത്തരത്തെ പറ്റിയാണ്. 

കൊളസ്ട്രോളിനെ പറ്റി ഒരു സ്റ്റാൻഡേർഡ് സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്. അത് ഇങ്ങനെയാണ് : 

A normal total cholesterol level is less than 200 milligrams per deciliter (mg/dL). A level of 200–239 mg/dL is considered borderline high, and a level of 240 mg/dL or higher is considered high. 

അതായത് ടെസ്റ്റ് ചെയ്താൽ നിങ്ങളുടെ ടോട്ടൽ കൊളസ്ട്രോൾ 200 mg/dL ൽ താഴെ ആയാലാണ് നോർമൽ എന്ന്. 200 ൽ കൂടിയാൽ അപകടമാണ് എന്നാണ് പൊതുബോധം. നിങ്ങൾ ടെസ്റ്റ് ചെയ്ത് അതിന്റെ റിപ്പോർട്ട് ഡോക്ടറെ കാണിച്ചാൽ അതിൽ ടോട്ടൽ കൊളസ്ട്രോൾ 200 ന് മേൽപ്പോട്ട് 240 ഒക്കെ ആണെങ്കിൽ ഡോക്ടർ ഒന്നും ചിന്തിക്കാതെ ഉടനെ സ്റ്റാറ്റിൻ ഗുളിക കുറിച്ച് തരും. നിങ്ങൾ അത് വാങ്ങി കഴിക്കുകയും ചെയ്യും. ഇപ്രകാരം സ്റ്റാറ്റിൻ ഗുളിക നാട്ടിൽ നിരവധി ആളുകൾ കഴിക്കുന്നുണ്ട്. ഇന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത്  മരുന്ന് എന്ന പേരിൽ സ്റ്റാറ്റിൻ ഗുളികകൾ ആണ്. പല പേരുകളിലാണ് ഇത് വിൽക്കപ്പെടുന്നത്. കുറെക്കാലം തുടർന്ന് സ്റ്റാറ്റിൻ ഗുളിക കഴിച്ചാൽ അപകടമാണ് എന്ന് ഡോക്ടർമാർ പറയാറില്ല, ഗുളിക കഴിക്കുന്നവർക്കും അറിയില്ല. 

എന്താണ് ഈ ടെസ്റ്റിലെ പൊട്ടക്കണക്കും തട്ടിപ്പും എന്നല്ലേ? ടെസ്റ്റ് റിപ്പോർട്ടിൽ ടോട്ടൽ കൊളസ്ട്രോൾ എന്നാണ് കാണിക്കുക. എന്നിട്ട് 200 ൽ അധികമായാൽ കൊളസ്ട്രോൾ അധികം എന്ന് പറയും. എന്നിട്ട് കൊളസ്ട്രോൾ കുറക്കാൻ ഗുളികയും എഴുതിത്തരും. ടോട്ടൽ കൊളസ്ട്രോൾ അധികമായാൽ എങ്ങനെയാണ് കൊളസ്ട്രോൾ അധികമെന്ന് പറയാൻ കഴിയുക? അത് മനസ്സിലാകണമെങ്കിൽ നിങ്ങൾ ആ ടെസ്റ്റ് റിപ്പോർട്ട് ഒന്ന് നോക്കണം. ഒരു സാമ്പിൾ താഴെ കൊടുക്കുന്നുണ്ട്. ടോട്ടൽ കൊളസ്ട്രോൾ കണക്കാക്കുന്ന ഫോർമ്യുല ഇങ്ങനെയാണ് :

LDL + HDL + 1/5 of Triglyceride = Total cholesterol .

അതായത് LDL ഉം HDL ഉം ട്രൈഗ്ലിസറൈഡിന്റെ അഞ്ചിൽ ഒരു ഭാഗവും കൂട്ടി കിട്ടുന്നതാണ് ടോട്ടൽ കൊളസ്ട്രോൾ. ഈ കണക്കിൽ ഒറിജിനൽ കൊളസ്ട്രോളിന്റെ കണക്ക് എവിടെയാണുള്ളത്? കൊളസ്ട്രോളുമായി ഒരു ബന്ധവും ഇല്ലാത്ത ട്രൈഗ്ലിസറൈഡിനെ എന്തിനാണ് ഇതിൽ കൂട്ടിക്കെട്ടുന്നത്? കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും രണ്ടും രണ്ട് പദാർത്ഥങ്ങളാണ്, രണ്ട് വിധം തന്മാത്രകളാണ്. അത് പോലെ  LDL ഉം HDL ഉം രണ്ട് തരം കൊളസ്ട്രോൾ അല്ല. കൊളസ്ട്രോൾ തന്മാത്ര ഒരു തരം മാത്രമേയുള്ളൂ, രണ്ട് തരം ഇല്ല. എന്നിട്ട് മേല്പറഞ്ഞ മൂന്നും കൂട്ടി ടോട്ടൽ കൊളസ്ട്രോൾ എന്നും പറഞ്ഞ് ഒരു കണക്ക് തട്ടിക്കൂട്ടി കൊളസ്ട്രോൾ അധികം എന്ന് പറഞ്ഞ് സ്റ്റാറ്റിൻ ഗുളിക തീറ്റിക്കുകയാണ്. ആ ഗുളിക നിർമ്മിക്കുന്ന കമ്പനിക്ക് വേണ്ടിയാണ് ഇങ്ങനെയൊരു ടെസ്റ്റും ഫോർമ്യുലയും തട്ടിക്കൂട്ടിയത് എന്ന് തീർച്ചയായും പറയാവുന്നതാണ്. ഡോക്ടർ സമൂഹം ഇതിനെ പറ്റി ചിന്തിക്കുകയോ പരിശോധിക്കുകയോ ചെയ്യുന്നില്ല. ഒരു തെറ്റായ കീഴ്വഴക്കം അവർ ഫോളോ ചെയ്യുകയാണ്. 

മേൽപ്പറഞ്ഞതിൽ നിന്ന് ഒറിജിനൽ കൊളസ്ട്രോളിന്റെ അളവ് ടെസ്റ്റിൽ കണക്കാക്കുന്നില്ല എന്ന് നിങ്ങൾക്ക് മനസ്സിലാകേണ്ടതാണ്. താഴെ കാണുന്ന സാമ്പിൾ റിപ്പോർട്ടിൽ ടോട്ടൽ കൊളസ്ട്രോൾ കണക്കാക്കിയത് എങ്ങനെ എന്ന് നോക്കാം;-

1) LDL  = 135.06

2) HDL =  42.30

3) Triglyceride = 220.70 - 1/5 0f 220.70 = 44.14

1+2+3 = 221.50 ഇതാണ് അതിൽ കാണിച്ചിരിക്കുന്ന ടോട്ടൽ കൊളസ്ട്രോൾ. ഈ ടോട്ടൽ കണ്ട ഉടനെ ഡോക്ടർ കൊളസ്ട്രോൾ കുറക്കാൻ സ്റ്റാറ്റിൻ ഗുളിക കുറിച്ചു കൊടുത്തിട്ടുണ്ടാകും. എന്നാൽ ഈ കണക്കിൽ ഒറിജിനൽ കൊളസ്ട്രോൾ അധികം എന്ന് എവിടെയാണുള്ളത്. ചുരുക്കി പറഞ്ഞാൽ ലാബുകാർ കൊളസ്ട്രോളിന്റെ അളവ് കണക്കാക്കുന്നേയില്ല. 

വാസ്തവം എന്തെന്നല്ലേ? കൊളസ്ട്രോൾ നമ്മുടെ ലിവർ നിർമ്മിക്കുന്നതാണ്.  ആഹാരത്തിൽ നിന്ന് പരമാവധി 20 ശതമാനം കൊളസ്ട്രോൾ മാത്രമേ നമുക്ക് ലഭിക്കൂ; ബാക്കി 80 ശതമാനം കൊളസ്ട്രോളും ലിവർ ദിവസവും നിർമ്മിക്കുകയാണ്. ലിവർ ഒരിക്കലും ആവശ്യത്തിൽ അധികം കൊളസ്ട്രോൾ നിർമ്മിക്കുകയില്ല. അതുകൊണ്ട് ആർക്കും ഒരിക്കലും കൊളസ്ട്രോൾ അധികം എന്ന രോഗം ഉണ്ടാവില്ല. 

ഇനി ഈ LDL  എന്നതും  HDL എന്നതും രണ്ട് തരം കൊളസ്ട്രോൾ അല്ല. 

LDL ന്റെ ഫുൾ ഫോം ലോ ഡെൻസിറ്റി ലിപോപ്രോട്ടീൻ എന്നാണ്. കൊളസ്ട്രോളും ട്രൈഗ്ലിസറൈഡ്‌സും ഒരു മാതിരി പ്രോട്ടീൻ ആവരണം കൊണ്ട് പൊതിഞ്ഞ പായ്ക്കറ്റ് ആണ് LDL എന്നത്. ഇതും ലിവർ ആണ് പായ്ക്ക് ചെയ്ത് ബ്ലഡ്ഡിലേക്ക് കടത്തി വിടുന്നത്. കൊളസ്ട്രോളും ട്രൈഗ്ലിസറൈഡ്‌സും ശരീരകോശങ്ങളിൽ ഇറക്കി വെച്ചിട്ട് മിച്ചം കൊളസ്ട്രോളുമായി ലിവറിലേക്ക് ബ്ലഡ്ഡിലുടെ തിരിച്ചു വരൂന്ന പായ്ക്കറ്റ് ആണ്  HDL എന്നത്. അങ്ങനെ തിരിച്ചു വരുന്ന കൊളസ്ട്രോളിനെ ലിവർ വീണ്ടും ഉപയോഗിക്കുന്നു. ഇതാണ് ബയോളജിക്കലായ ഉണ്മ. ഈ വസ്തുത എത്ര പറഞ്ഞിട്ടും ആർക്കും മനസ്സിലാകുന്നില്ല. 60 വർഷമായി ഈ തട്ടിപ്പ് നടന്ന് വരുന്നു. സ്റ്റാറ്റിൻ ഗുളിക കഴിക്കുന്നവരോട് എനിക്ക് സഹതാപം തോന്നുന്നു. സ്ഥിരമായി കഴിക്കുന്നവർക്ക് ഓർമ്മക്കുറവും മറ്റ് ശാരീരിക അവശതകളും വരാം.

അധിക വായനക്ക് ഈ പോസ്റ്റുകൾ നോക്കുക.