Links

തെങ്ങ് എന്ന അന്തകവൃക്ഷം

ള്ള സ്ഥലത്ത് ഒരു തെങ്ങിന്‍ തൈ നടുക എന്ന ശീലം ഇന്നും മലയാളി ഉപേക്ഷിച്ചിട്ടില്ല. അതും അതിരിനോട് ചേര്‍ന്നാണ് നടുക. തെങ്ങ് വലുതാവുമ്പോള്‍ അതിന്റെ മണ്ട അയല്‍ക്കാരന്റെ പുരയിടത്തിലേക്ക് ചാഞ്ഞോളുമല്ലൊ.  എന്നാല്‍ തെങ്ങ് ഒരു അന്തകവൃക്ഷമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന യാഥാര്‍ഥ്യം പലര്‍ക്കും ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല എന്ന് തോന്നുന്നു.  തെങ്ങിന്മേല്‍ കയറി തേങ്ങ പറിക്കാന്‍ നാട്ടില്‍ ആളുകള്‍ ഇല്ല എന്നതും അവനവന് തെങ്ങേല്‍ കയറാന്‍ പറ്റുന്നില്ല എന്നതുമാണ് തെങ്ങിനെ ആളെക്കൊല്ലി വൃക്ഷമാക്കുന്നത്. ഏത് നിമിഷവും തലയില്‍ വീഴാം എന്ന മട്ടില്‍ ഉണങ്ങിയ തേങ്ങാക്കുലകള്‍ ഇപ്പോള്‍ ഏത് തെങ്ങിലും കാണാം. പലരുടെയും വഴിയിലാണ് ഇങ്ങനെയുള്ള തെങ്ങുകള്‍ ഉള്ളത്.  പണ്ടൊക്കെ കുട്ടികള്‍ പോലും  തെങ്ങില്‍ കയറുമായിരുന്നു.  ഇപ്പോള്‍ തേങ്ങ പറിക്കുന്ന ജോലിക്കാര്‍ നാട്ടില്‍ അപൂര്‍വ്വമാണ്.  അത്തരക്കാരുടെ വീട്ടില്‍ പുലര്‍ച്ചയ്ക്ക് തന്നെ ആളുകള്‍ ക്യൂ ആയിരിക്കും. നാളെ വരാം എന്ന് ഉറപ്പാണ് എല്ല്ലാവര്‍ക്കും കിട്ടുക. ഇങ്ങനെ രണ്ട് മാസം തുടര്‍ച്ചയായി തേങ്ങപറിക്കാരന്റെ വീട്ടില്‍ പുലരുമ്പോള്‍ പോയി വന്ന എന്റെ സുഹൃത്ത് ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. മറ്റൊരു വഴിയില്ലല്ലൊ.

ഞാന്‍ പക്ഷെ , ഒരു ശപഥമെടുത്തു. ഇനി തേങ്ങപറിക്കാരനോട് ഇരക്കാന്‍ വയ്യ.  തേങ്ങ അരച്ച കൂട്ടാന്‍ കൂട്ടിയില്ലെങ്കില്‍ ചത്തുപോവുകയൊന്നുമില്ല.  നാട്ടില്‍ പണ്ടേ ഒരു തരം കറി വെക്കാനേ പെണ്ണൂങ്ങള്‍ക്ക് അറിയൂ.  തേങ്ങ അരച്ച് കൊഴുപ്പുള്ള മീന്‍ കറി.  എന്തെല്ലാം തരത്തില്‍ കറി വെക്കാം. അതിനൊക്കെ പക്ഷെ പ്രത്യേകമായൊരു വൈഭവവും ഭാവനയും വേണം.  ചക്കക്കുരുവും പരിപ്പും മുരിങ്ങയിലയും ഉണ്ടെങ്കില്‍ സ്വാദിഷ്ടമായ കൂട്ടാന്‍ ഉണ്ടാക്കാം. പല തരത്തില്‍ സാമ്പാറും  രസവും വേറെയും ഉണ്ടാക്കാം.  സത്യത്തില്‍ ഈ തേങ്ങയും വെളിച്ചെണ്ണയും  ബേഡ് കൊളസ്ട്രോള്‍ ഉണ്ടാക്കുന്നതാണ്. ആ സത്യം പക്ഷെ നാട്ടില്‍ തുറന്ന് പറയാന്‍ പറ്റില്ല. നാളികേര കര്‍ഷകന്റെ നട്ടെല്ല് അതോടെ തകര്‍ന്നുപോകും എന്നാണ് വയ്പ്പ്. എനിക്കതിന്റെ എക്കണോമിക്സ് അന്നും ഇന്നും  മനസ്സിലായിട്ടില്ല.  തേങ്ങയും വെളിച്ചെണ്ണയും നാട്ടുകാര്‍ തന്നെയാണ് വില കൊടുത്ത് വാങ്ങുന്നത്.  മിക്ക പുരയിടങ്ങളിലും തെങ്ങ് ഉണ്ടെങ്കിലും  തേങ്ങയും വെളിച്ചെണ്ണയും കാശ് കൊടുത്ത് വാങ്ങുന്നവരാണ് ഭൂരിപക്ഷവും.  തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില കുറഞ്ഞേ , കേരളം മുടിഞ്ഞേ എന്ന് രാഷ്ട്രീയക്കാര്‍ അലമുറയിടുമ്പോള്‍ ഭൂരിപക്ഷം സാധാരണക്കാരും സന്തോഷിക്കാറാണ് പതിവ്.  കാരണം അവ രണ്ടും വിലക്കുറവില്‍ കിട്ടാനാണ് അവര്‍ ആഗ്രഹിക്കുന്നത്.  വെളിച്ചെണ്ണയ്ക്ക് വില വര്‍ദ്ധിക്കാന്‍ വേണ്ടി പാമോയില്‍ ഇറക്കുമതി ചെയ്യുന്നതിന് പോലും എതിര് നില്‍ക്കുന്ന രാഷ്ട്രീയക്കാരെ ജനം മനസ്സ്കൊണ്ട് ശപിച്ചിട്ടുണ്ടാവും.

ഇപ്പോള്‍ മറ്റെല്ല്ലാറ്റിനുമെന്ന പോലെ തേങ്ങയ്ക്കും നല്ല വിലയാണ്. അത്കൊണ്ടെന്താ തേങ്ങ പറിക്കുന്നവന്‍ രാജാവായി. എന്താ ഒരു ഗരിമ.  എനിക്ക് ആകെക്കൂടി ഇരുപത്തഞ്ച് തെങ്ങ് മാത്രമേയുള്ളൂ.  രണ്ട് മാസം മുന്‍പ് , കാലില്‍ വീണ് തൊഴുതതിന്റെ ഫലമായി ഒരു തേങ്ങപറിക്കാരനെ കിട്ടി. ചെറിയ തെങ്ങില്‍ മാത്രമേ കയറുകയുള്ളൂ.  ഉണങ്ങിയ തേങ്ങ കുറെയുള്ള രണ്ട് മൂന്ന് തെങ്ങ് കാണിച്ചിട്ട് അവന്‍ പറഞ്ഞു , ഇതിന്റെ മേലെയൊന്നും കയറാന്‍ പറ്റില്ല പീറ്റയായി, ആര്‍ക്കെങ്കിലും കൊടുത്ത് കള..  ഞാന്‍ ഭവ്യതയോടെ കേട്ടുനിന്നു. പോകുമ്പോള്‍ ചോദിച്ച കൂലിയും കൊടുത്തു. ഇപ്പോള്‍ തെങ്ങിലെ എല്ലാ കുലകളിലെയും തേങ്ങകള്‍ ഉണങ്ങി നില്‍ക്കുകയാണ്. മഴ പെയ്യുമ്പോള്‍ എല്ലാം അടര്‍ന്നു വീഴും.  ഉള്ള തെങ്ങുകള്‍ എല്ലാം വെട്ടിക്കളയാന്‍ ഞാന്‍ മാനസികമായി തയ്യാറെടുത്തു.  അപ്പോഴുമുണ്ട് പ്രശ്നം.  തെങ്ങ് മുറിക്കുന്ന ആളെ കിട്ടണ്ടെ.  പണ്ട് തെങ്ങ് അന്വേഷിച്ച് ആളുകള്‍ വരുമായിരുന്നു.  ഓട് മേയുന്ന വീടുകള്‍ക്ക്  കഴുക്കോലിന് തെങ്ങിന്റെ തടി ഉപയോഗിക്കും. ഇന്ന് ഒരു തെങ്ങ് മുറിച്ച് മാറ്റാന്‍ 2000 രൂപ വീതമാണ് ചോദിക്കുന്നത്.  എന്നാലും ആളെ കിട്ടാനില്ല.

എല്ലാവര്‍ക്കും  എന്തിനെങ്കിലുമായി മറ്റുള്ളവരെ ജോലിക്ക് ആവശ്യമുണ്ടായിരുന്നു.  എന്നാല്‍ ഒരു ജോലിക്കും ഇപ്പോള്‍ ആളെ കിട്ടാതായി.  തൊഴിലുറപ്പ് പദ്ധതി വന്നപ്പോള്‍ ഉള്ള ആളുകള്‍ അതിനും പോയി. തൊഴിലുറപ്പ് ആവുമ്പോള്‍ ഉപകാരമുള്ള ഒരു പണിയും എടുക്കേണ്ട, അതാണതിന്റെ വശ്യത. റോഡ് സൈഡിലെയും വയല്‍ വരമ്പത്തെയും പുല്ല് ചെത്തിക്കളയുക എന്നതാണ് തൊഴിലുറപ്പിലെ മേജര്‍ പണി. അമ്പത് പേര്‍ ഇങ്ങനെ പുല്ല് ചെത്തിക്കോരിയാല്‍ നൂറ് പേരുടെ ഒപ്പിട്ട് പണം കൈപ്പറ്റാം എന്നൊരു ഗുണവും ആ പദ്ധതിക്കുണ്ട്.  ഇപ്പോള്‍ നാട്ടില്‍ പണിക്ക് തമിഴന്മാരും ഇല്ല.  തമിഴ്‌നാട്ടില്‍ വെറും പത്ത് രൂപയുണ്ടെങ്കില്‍ ഒരു കുടുംബത്തിന് സുഖമായി ജീവിയ്ക്കാം.  കളര്‍ ടീവിയും കേബിളും വരെ ഫ്രീയല്ലെ.  സമൂഹത്തിന്റെ ഊടും പാവും തമ്മിലുള്ള സന്തുലനവും കെട്ടുറപ്പും നഷ്ടമായി.  സര്‍ക്കാരിന്റെ ജനപ്രിയപരിപാടികള്‍ അതിന് ആക്കം കൂട്ടുകയാണ്.  നികുതി ആവശ്യത്തിലധികം കിട്ടുന്നുണ്ട് എന്നത്കൊണ്ട് ജനങ്ങളെ കുടിയന്മാരും അലസന്മാ‍രുമാക്കുകയാണ് സര്‍ക്കാര്‍.  അതേ സമയം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍‌വലിയുകയും ചെയ്യുന്നു.

ഇക്കണക്കിന് സോഷ്യലിസവും സമത്വവും ഒക്കെ വന്നാല്‍ ആരെങ്കിലും എന്തെങ്കിലും പണി എടുക്കുമോ എന്നാണ് ഞാന്‍ ആലോചിക്കുന്നത്.  ഇന്നത്തെ കാലത്ത് പത്താം ക്ലാസ്സ് വരെ പാസ്സാകാന്‍ ഒരു വിഷമവുമില്ല.  ഉത്തരക്കടലാസില്‍ എന്തെങ്കിലും കുത്തിക്കുറിച്ചാലും മോഡറേഷന്റെ ആനുകൂല്യത്തില്‍ പത്ത് പാസ്സായിക്കിട്ടും.  പത്ത് പാസ്സായാല്‍ പിന്നെ ഒരു കൈത്തൊഴിലും പഠിക്കാന്‍ പാടില്ല എന്നാണ് ഇപ്പോഴത്തെ അവസ്ഥ.  പിന്നെ എങ്ങനെ സമൂഹത്തിന് മുന്നോട്ട് പോകാനാവും?  മമത ബാനര്‍ജി ബംഗാളിലെ സ്ഥിതി മെച്ചപ്പെടുത്തുകയാണെങ്കില്‍ ബംഗാളികളും ഇങ്ങോട്ട് വരാതാവും.  കേരളത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം മനുഷ്യാധ്വാനം കയറ്റുമതി ചെയ്യുന്നതിലൂടെയാണ്. അതേ സമയം എന്തെങ്കിലും ചെറിയ മെയിന്റനന്‍‌സ് ജോലിക്ക് പോലും ആളെ കിട്ടാതെ നാട്ടിലുള്ളവര്‍ ക്ലേശിക്കുകയും ചെയ്യുന്നു.

എന്തായാലും ഒരു കാര്യം ഉറപ്പാണ്, തെങ്ങ് എന്ന ഈ അന്തകവൃക്ഷത്തെ എത്രയും വേഗം മുറിച്ചുമാറ്റുന്നതാണ് നല്ലത്. തലയില്‍ തേങ്ങ വീഴാന്‍ സാധ്യതയുള്ള തെങ്ങുകളെ ഇന്ന് തന്നെ മുറിക്കാന്‍ ഏര്‍പ്പാട് ചെയ്യുക.  ചെറിയ തെങ്ങിന്‍ തൈകളെ ഇപ്പോഴാണെങ്കില്‍ അവനവന് തന്നെ വെട്ടിമാറ്റാം. അല്ലാതെ അവ വളരുമ്പോഴേക്ക് നാട്ടില്‍ തേങ്ങ പറിക്കാനോ തെങ്ങ് മുറിക്കാനോ ആളുണ്ടാവില്ല.   

60 comments:

ente lokam said...

തേങ്ങ തലയില്‍ വീണു ഒരു
ദുരന്തം ആകാതെ നോക്കണം ..
തെങ്ങ് ചതിക്കാതെയും ..
അത് തന്നെ കാര്യം ...

ഒരു യാത്രികന്‍ said...

തെങ്ങിന്റെ കാര്യത്തില്‍ പറഞ്ഞതൊക്കെ ശരി വെക്കുന്നു. റബറിന്റെ കാര്യവും വ്യത്യസ്തമല്ല. അച്ഛന്‍ പലപ്പോഴും ഇതിന്റെ പേരില്‍ അസ്വസ്തനാവുന്നത് കാണാറുണ്ട് .......സസ്നേഹം

Unknown said...

ഇത് ശിഥില ചിന്തകളല്ല സമകാലിക ചിന്തകള്‍

ഷബീര്‍ - തിരിച്ചിലാന്‍ said...

സത്യം... തേങ്ങവലിക്കാരെ കിട്ടാനില്ലാത്തതിനാല്‍ കുട്ടികള്‍ മുറ്റത്തേക്കിറങ്ങുംബോഴേക്കും പേടിയാണ് എല്ലാര്‍ക്കും. ഈ വിഷയത്തില്‍ ഞാനും ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇവിടെ വായിക്കാം
കാര്യം കാണാന്‍

രമേശ്‌ അരൂര്‍ said...

തേങ്ങ പറിക്കാന്‍ ആളെ കിട്ടുന്നില്ല എന്നത് ശരിയാണ് ,അതെ സമയം ആളെ ക്കൊല്ലി എന്നത് സമ്മതിക്കാന്‍ പറ്റില്ല ..കഴിഞ്ഞ കൊല്ലം തേങ്ങ വീണു എത്ര പേര്‍ മരിച്ചു ..? എന്ന ഒരു കണക്കു എടുക്കൂ ..വണ്ടി ഇടിച്ചു എത്ര പേര്‍ മരിച്ചു എന്നും .വണ്ടി ഇടിച്ചാണ് മരണം കൂടുതല്‍ എന്ന് കാണാം .അത് കൊണ്ട് വാഹനങ്ങള്‍ നിരോധിക്കണം എന്ന് പറയാന്‍ പറ്റുമോ ?
തേങ്ങ പറിക്കല്‍ എന്നത് പരവനെ മാത്രം ആശ്രയിച്ചു ചെയ്യേണ്ട കാലം അസ്തമിച്ചു .ഇന്ന് ജാതിയും മതവും നോക്കാതെ പെണ്ണുങ്ങളെ വരെ തെങ്ങില്‍ കയറാന്‍ പരിശീലിപ്പിക്കുന്ന കാലമാണ് . ആരെയും കിട്ടിയില്ലെങ്കില്‍ സാറിനു തന്നെ ഉള്ള തെങ്ങില്‍ കയറി തേങ്ങ ഇട്ടു സ്വയം പര്യാപ്തന്‍ ആകാം .വേണമെങ്കില്‍ അയല്‍ക്കാര്‍ക്കും ഇട്ടു കൊടുക്കാം ,ചില്ലറ വരുമാനവും ആകും . അത് ചെയ്യാതെ നാട്ടുകാരുടെ തെങ്ങ് മുഴുവന്‍ വെട്ടിക്കളഞ്ഞാല്‍ തേങ്ങയ്ക്കും വെളിച്ചെണ്ണ യ്ക്കും എന്ത് ചെയ്യും ..എല്ലാവരും നമ്മളെ പോലെ തേങ്ങകൂട്ടി കറി വയ്ക്കാതെയും വെളിച്ചെണ്ണ തേച്ചു കുളിക്കാതെയും ഇരിക്കുമോ ?

K.P.Sukumaran said...

ente lokam , SONY.M.M. എന്നിവരുടെ കമന്റിനും ഒരു യാത്രികന്റെ സ്നേഹത്തിനും രമേശ് അരൂരിന്റെ ഉപദേശത്തിനും നന്ദി. ഷബീറിന്റെ ലിങ്കിന് പ്രത്യേക നന്ദി..

Noushad Vadakkel said...

ഈ പോസ്റ്റില്‍ ഒരു രോഷം കാണുന്നു ...ഉള്ളവനെ പിഴിയുന്ന ഇല്ലാത്തവനെതിരില്‍ ഉള്ള രോഷം ...അതിനപ്പുറം തെങ്ങിനെ കയ്യൊഴിയാന്‍ നമുക്ക് മലയാളികല്‍ക്കെങ്കിലും കഴിയുമോ ..തെങ്ങില്‍ നിന്നും തേങ്ങ ലഭിക്കുമ്പോള്‍ അതില്‍ നിന്നും എണ്ണ മാത്രമല്ല നമുക്ക് ലഭിക്കുന്നത് ...ഉപകാരപ്രടമല്ലാത്ത ഒന്നും തെങ്ങില്‍ നിന്നും ലഭിക്കുന്നില്ല ..നമ്മള്‍ ഉപയോഗപ്പെടുത്തുന്നില്ല എന്നതല്ലേ സത്യം ...മാറേണ്ടത് മലയാളിയുടെ ജാടയാണ് ..ഇവിടെ വണ്ടി ഓടിച്ചു ജീവിക്കുവാന്‍ മടിക്കുന്നവന്‍ വിദേശത്ത് ചെന്ന് വണ്ടി കഴുകി ജീവിക്കുന്ന ഒരു ജാഡ ഉണ്ടല്ലോ ..അത് ..അതാണ്‌ മാറേണ്ടത് ...തേങ്ങ ഇടുന്ന യന്ത്രം ഉപയോഗിച്ചാല്‍ നമുക്ക് തന്നെ തേങ്ങ പറിക്കാം ..അതിനു വലിയ വിലയൊന്നും ഇല്ല എന്നതാണ് സത്യം ..(ധൈര്യം വേണം എന്നതും വേറെ കാര്യം ) പ്രകൃതിയില്‍ ഉള്ള യാതൊന്നും ഉപകാര പ്രദമല്ലാതെ ദൈവം ശ്രിഷ്ടിച്ചതല്ല ..നമ്മള്‍ അവ ഉപയോഗപ്പെടുത്തുന്നത് എങ്ങിനെ എന്നാണു ചിന്തിക്കേണ്ടത് എന്നാണു എന്റെ അഭിപ്രായം ...:)

K.P.Sukumaran said...

മലയാളിയുടെ ജാഡ മാറ്റാനൊന്നും കഴിയില്ല നൌഷാദ്... ചിലപ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വിദേശതൊഴിലാളികളെ ആവശ്യമില്ലാത്ത ഒരു കാലം വന്നാല്‍ ജാഡ ഇല്ലാതാകുമായിരിക്കാം. എന്നാല്‍ അത് മറ്റൊരു ദുരന്തമായിരിക്കും. കാരണം ഗള്‍ഫ് പണം അപ്പപ്പോള്‍ കേരളം ധൂര്‍ത്തടിച്ച് കളയുന്നുണ്ടല്ലൊ. പ്രത്യുല്പാദനമേഖലയില്‍ ഒരു ചില്ലിക്കാശ് പോലും നിക്ഷേപിച്ചില്ലല്ലൊ. ഈ പോസ്റ്റില്‍ എന്റെ രോഷമല്ല ഉള്ളത്. പ്രാണഭയമാണ്. എന്നെക്കുറിച്ചല്ല, പേരക്കുട്ടികളെക്കുറിച്ച്. അയല്പക്കത്തെ തെങ്ങ് ഞങ്ങള്‍ക്ക് റോഡിലേക്ക് പോകാനുള്ള ഞങ്ങളുടെ തന്നെ വിഴിയില്‍ ചാഞ്ഞിട്ടാണ് ഉള്ളത്. ഇന്ന് രാവിലെ കൂടി തേങ്ങ വഴിയില്‍ വീണു...

mini//മിനി said...

സുകുമാരേട്ടാ റിമോട്ട് അമർത്തിയാൽ തെങ്ങിൽ കയറി തേങ്ങ പറിക്കുന്ന യന്ത്രം കണ്ടെത്തി എന്നല്ലെ വാർത്തിയിൽ പറയുന്നത്; പിന്നെന്തിന് പേടിക്കണം.
(എന്റെ സഹോദരപുത്രനെ (3വയസ്) വീട്ടിന്റെ മുറ്റത്ത് പോലും ഇറക്കാറില്ല. കാരണം കടലോരത്ത് ആയതിനാൽ തഴച്ചു വളർന്ന തെങ്ങും തേങ്ങയും തന്നെ)

ഷെരീഫ് കൊട്ടാരക്കര said...

തേങ്ങാ ഇടാന്‍ ആളെ കിട്ടുന്നില്ലാ എന്നത് സത്യം തന്നെയാണ്. പക്ഷേ അതിനു തെങ്ങ് മുറിച്ച് മാറ്റണമെന്ന് പറയുന്നതിനോട് യോജിപ്പില്ല. ഇവിടെ ഏത് ജോലിക്കാണ് ആളെ ഇപ്പോള്‍ കിട്ടുന്നത്. വര്‍ഷങ്ങള്‍ക്കപ്പുറം കുട്ടനാട്ടില്‍ കൊയ്ത്ത് നടത്തുന്നത് നിലാവുള്ള രാത്രിയില്‍ ആയിരുന്നു. പകല്‍ നടത്തിയാല്‍ ഒരാളെ വേണ്ടിടത്ത് 10 പേര്‍ വന്ന് നിരക്കുമായിരുന്നു. ഇന്ന് നെല്ല് കൊയ്യാന്‍ ചെല്ലും ചെലവും കൊടുത്ത് ദൂരെ സ്ഥലങ്ങളില്‍ പോയി കാലു പിടിച്ചാണ് ആളെ സംഘടിപ്പിക്കുന്നത്. എല്ലാ മേഖലയിലും ഇത് തന്നെ ഗതി. പഠനം നടക്കുമ്പോള്‍ നിനക്ക് ആരാകണം എന്ന ചോദ്യത്തിന് ഡോക്റ്റര്‍ ആകണം എഞ്ചിനീയര്‍ ആകണം എന്നു മാത്രമല്ലേ പറയാന്‍ വിദ്യാര്‍ത്ഥിക്ക് കഴിയൂ.ഒരു തെങ്ങ് കയറ്റകാരന്‍ ആകണം എന്ന് ആരെങ്കിലും പറയുമോ? സമൂഹം അങ്ങിനെ ഒരു പ്രതി സന്ധിയില്‍ ചെന്ന് നില്‍ക്കുകയാണ്. ഈ അവസ്ഥ കുറച്ചിടം വരെ പോകും. പിന്നെ മാറും എന്നാണ് കാലം നമ്മെ പഠിപ്പിക്കുന്നത്.

Unknown said...

തെങ്ങു കേറാൻ ആളേ കിട്ടാത്തതിന്ന് തെങ്ങു വെട്ടാൻ ആഹ്വാനം.

ഹാ ശിഥില ചിന്തകളേ കഷ്ടം!

ശ്രീജിത് കൊണ്ടോട്ടി. said...

പോസ്റ്റ്‌ ചര്‍ച്ച ചെയ്യുന്ന വിഷയത്തോട് വിയോജിക്കുന്നു...

manoj said...

Dear K.P.S.,

really a problem....

Lx* said...

Hi Sukumarji!

"Shidhila ChinthakaL" kaadu kayaRunnO?!

I appreciate your analysis, but not the thesis! First of all let me point out that the coconut and its oil do not contain LDL, the 'bad' cholesterol; but the HDL, the good one only; so say the 'leasrned' people... And moreover, the HDL is powerful enough to remove the bad effects of the LDL, the bad one. Also they help us recover from so many illness, and also to improve our heaslth! So, gentlemen, don't be afraid of the coconuts and the trees...Better, let us take precaution. (The question of dearth of labourers is another 'social' problem. The Government cannot proclaim any ordinance!)

കാവലാന്‍ said...

ഭാവനയില്ലാത്ത 'കുക്കി'കളുടേയും കരുണയില്ലാത്ത 'കേരഭീകരത'യുടേയും പീഡനത്തിനിരയായി കുടുമ്മത്ത് ഒരരുക്കായവര്‍ക്കുള്ള ചെറുകുറിപ്പ്.അടുപ്പത്ത് കലം കേറ്റാതെയും അത്യാവശ്യം വിശപ്പടക്കാം.

1) കാന്താരിമുളക് + കല്ലുപ്പ്+ചോന്നുള്ളി+വാളന്‍പുളി
2) വറ്റല്‍മുളക് ചുട്ടത് +കല്ലുപ്പ് + ചോന്നുള്ളി + വാളന്‍ പുളി
3) കാന്താരി/പച്ചമുളക്+വെളുത്തുള്ളി+ഉപ്പ്
4) പച്ചമുളക് + കണ്ണിമാങ്ങ + കല്ലുപ്പ്
5) മോര് ഒരു ഗ്ലാസ് + ഉപ്പ്+ പപ്പടം ചുട്ടത്
6) മോര് കൂട്ടിക്കുഴച്ച് ചളപളയായ ചോറ്+ഒരു കാന്താരിമുളക്
7) ഉണക്കമീന്‍ (തലമുറിയന്‍ മത്തി/അറഞ്ഞല്‍/മാന്തള്‍/മുള്ളന്‍) ചുട്ടത്
8) ഇരുമ്പാമ്പുളി +കല്ലുപ്പ്+ചുട്ടമുളക്

കൂടുതല്‍ വേണമെങ്കില്‍ കാശുതരണാം.

Note: വിശപ്പുള്ളവര്‍ക്ക് മാത്രമേ ഈ കുറിപ്പുകള്‍ ഉപകരിക്കൂ.

Unknown said...

'തെങ്ങ് മുറിച്ചു മാറ്റണം' എന്നു ശ്രീ സുകുമാരന്‍ സര്‍ പറഞ്ഞത്; സിംബോളിക് ആണെന്നു പോലും മനസ്സിലാക്കാനുള്ള ഗ്രാഹ്യം, പുതു തലമുറക്കില്ലെന്നെനിക്കു തോന്നി.

ഞാന്‍ ഒരു പാവം കൃഷിക്കാരനാണ്. റബ്ബര്‍ തൈകള്‍ നട്ടു. പക്ഷെ ബാക്കി പണിക്ക് ഒരാളെയും നാട്ടില്‍ കിട്ടാനില്ല. ഇവിടെയെല്ലാം, നാനൂറും അഞ്ഞൂറും ആണ് കൂലി. അത് കൊടുക്കാന്‍ നാം തയ്യാര്‍ ആണെങ്കിലും, ആളെ കിട്ടാനില്ല!

മറു വശവും കൂടി പറയാം;
കാട് (കള)വെട്ടുന്ന യന്ത്രവുമായിട്ടു ഒരാള്‍ രാവിലെ ഇറങ്ങിയാല്‍, അവന്‍ പത്ത് മണിക്കൂര്‍ ജോലി ചെയ്യും. മണിക്കൂറിനു നൂറ്റമ്പത് ആണ് കൂലി. എല്ലാ ചിലവും കഴിച്ചു, ആയിരത്തി ഇരുനൂറു അവന്‍ സമ്പാദിക്കും. പിന്നെ അവനു പറമ്പ് കിളക്കണോ?

ഏഴായിരം കൊടുത്തിട്ട് ഒരു മരം മുറിക്കുന്ന യന്ത്രം വാങ്ങിയാല്‍, അവനു കൂലി ദിവസം രണ്ടായിരം.
അവനു പറമ്പ് കിളക്കണോ?

ശ്രീ രമേശ്‌ അരൂര്‍, തെങ്ങില്‍ കയറുന്ന യന്ത്രം ഇന്ന് സുലഭമാണ്. അമ്പതു കഴിഞ്ഞ വയോധികരോട്, യന്ത്രം ഉപയോഗിച്ച് തെങ്ങില്‍ കയറാന്‍ പറയുന്നത്, കഷ്ടമല്ലേ? 'ഏട്ടിലെ പശു പുല്ലു തിന്നില്ല' എന്ന്, പണ്ട് ഏതോ വിവരദോഷി പറഞ്ഞിട്ടുണ്ട്.

ഇന്നത്തെ തലമുറക്ക് അനുഭവങ്ങളുടെ പോരായ്മയുണ്ട്.
ഒരു കരിക്ക് കൊടുത്താല്‍, സ്വന്തമായിട്ട് അതു വെട്ടി(ചെത്തി) തിന്നാന്‍ കഴിവുള്ള എത്ര യോഗ്യന്മാരുണ്ട് പുതു തലമുറയില്‍?

കരിക്ക് വെട്ടി അതില്‍ ഒരു സ്ട്രോയും ഇട്ടു കൊടുത്താല്‍, വലിച്ചു കുടിച്ചിട്ട്, രണ്ടു എമ്പോക്കവും വിട്ടു്, ഗീര്‍വാണം പറയും!!

Mizhiyoram said...

ആശംസകള്‍ നേരുന്നു ആദ്യം തന്നെ, വളരെ വ്യക്തമായി തെങ്ങ് എന്ന കരള വൃക്ഷത്തിന്‍റെ ഇന്നത്തെ അവസ്ഥയും, അതിനെ മലയാളി നോക്കി കാണുന്ന കാണുന്നതിന്റെയും ഒരു പൂര്‍ണ്ണ രൂപം വിവരിച്ചതിനു. സത്യത്തില്‍ എല്ലാ കൃഷി മേഖലകളും ഒന്നല്ലെങ്കില്‍ മറ്റൊരു നിലക്ക് ഇതുപോലുള്ള ഭീഷണി നേരിടുന്നുണ്ട്. എന്ന് കരുതി അതെല്ലാം വെട്ടി തെളിച്ചു മിണ്ടാതിരിക്കാന്‍ കഴിയുമോ? അതിനെ എങ്ങിനെ നേരിടണം എന്ന് ചിന്തിക്കാതെ സാറിനെ പോലെ പക്വതയും തന്‍റെടവുമുള്ള ആളുകള്‍ ഇങ്ങനൊരു നിഗമനത്തില്‍ എത്താമോ? പക്വത കുറവിന്‍റെ അടിസ്ഥാനത്തില്‍ ആരെങ്കിലും അങ്ങിനെ അഭിപ്രായപ്പെട്ടാല്‍ തന്നെ എതിര്‍ക്കേണ്ട വ്യക്തികളല്ലേ താങ്കളെ പോലോത്ത ബുദ്ദിയും വിവരവുമുള്ളവര്‍. അഭിമാനത്തോടെ വിദേശ നാടുകളിലിരുന്നു ഞങ്ങള്‍ പറയാറുണ്ട്‌ കേരളത്തിന്‍റെ പച്ചപ്പിനെ കുറിച്ച്. ആ പച്ചപ്പ്‌ തരുന്നതില്‍ കൂടുതല്‍ പങ്കു വഹിക്കുന്നത് ഈ തെങ്ങ് തന്നെയാണ്. തെങ്ങിനെ പോലെ ഉപകാര പ്രഥമായിട്ടുള്ള എത്ര വൃക്ഷമുണ്ട്‌ വേറെ? എല്ലാ ഭാഗങ്ങളും ഇത്രക്കും ഉപകാര പ്രഥമായിട്ടുള്ള ഈ വൃക്ഷത്തെ പിഴുതെറിഞ്ഞാല്‍ തടയാന്‍ കഴിയുമോ അപക മരണങ്ങളെല്ലാം? വെള്ളത്തില്‍ മുങ്ങി മരിക്കുന്നവര്‍ക്ക് വേണ്ടി എങ്കില്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും? വെള്ളം പൂര്‍ണ്ണമായും വറ്റിച്ചു മുങ്ങി മരണങ്ങളില്‍ നിന്നും അവരെ രെക്ഷിക്കാമോ? ഈ പ്രതിസന്ധിയെ നേരിടാന്‍ നമ്മള്‍ കണ്ടെത്തേണ്ട മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഒന്നാമത് പാരമ്പര്യമായി ചില വര്‍ഗ്ഗങ്ങള്‍ ചെയ്യേണ്ട ജോലി എന്ന നിലയില്‍ പല ജോലികളും സംവരണാടിസ്ഥാനത്തില്‍ എന്നോണം മാറ്റപ്പെട്ടിരിക്കുന്നു. ഈ കാഴ്ചപ്പാടിന് മാറ്റം വരുത്തണം. എല്ലാ ജോലിയും എല്ലാവര്‍ക്കും ചെയ്യാം എന്ന നിലപാടില്‍ എത്തണം. ഏറ്റവും ചുരുങ്ങിയത് എന്‍റെ വീട്ടിലെ ജോലിയെങ്കിലും എനിക്ക് ചെയ്യാന്‍ കഴിയും എന്ന നിലപാട് എടുക്കണം. അതിനു തയ്യാറുള്ള ഒരു മനസ്സ് ഉണ്ടാകണം. ആര് ജോലി ചെയ്യാന്‍ വന്നില്ലെങ്കിലും ഒരു മുടക്കും കൂടാതെ എന്‍റെ വീട്ടിലെ കാര്യങ്ങള്‍ നടക്കും എന്ന മാതൃക സര്‍ തന്നെ ജനങ്ങള്‍ക്ക്‌ കാണിച്ചു കൊടുക്കണം. അങ്ങിനെ സാറില്‍ നിന്നും തുടങ്ങട്ടെ നാളത്തെ കേരളത്തിന്‍റെ ഒരു നല്ല ഭാവിയുടെ തുടക്കം.

Prasanna Raghavan said...

‘’എന്തെല്ലാം തരത്തില്‍ കറി വെക്കാം. അതിനൊക്കെ പക്ഷെ പ്രത്യേകമായൊരു വൈഭവവും ഭാവനയും വേണം. ചക്കക്കുരുവും പരിപ്പും മുരിങ്ങയിലയും ഉണ്ടെങ്കില്‍ സ്വാദിഷ്ടമായ കൂട്ടാന്‍ ഉണ്ടാക്കാം. പല തരത്തില്‍ സാമ്പാറും രസവും വേറെയും ഉണ്ടാക്കാം.‘

മാഷേ ഇതേലൊരോന്നിന്റെ റസിപ്പി ഒന്നു പരസ്യപ്പെടുത്തുമോ?:)പോസ്റ്റായിട്ട്.

പിന്നെ തേങ്ങാ മാത്രമല്ല മാഷേ, റബ്ബറും വെട്ടിക്കളയണ്മെന്ന അവസ്ഥയണ്. റബ്ബറുവെട്ടാനാളെ കിട്ടേണ്ടേ.

vijayakumarblathur said...

സത്യം സുകുമാരേട്ട

ajith said...

തെങ്ങ് മുറിച്ചുമാറ്റാന്‍ കെ പി എസ് പറഞ്ഞത് അക്ഷരാര്‍ഥത്തില്‍ എടുത്തപോലെയാണ് പല അഭിപ്രായങ്ങളും വായിക്കുമ്പോള്‍ തോന്നുന്നത്. അപ്പച്ചന്‍ ഒഴാക്കലിന്റെ അഭിപ്രായവും കൂടെ ചേര്‍ത്ത് വായിക്കാനപേക്ഷ. ഷബീര്‍ തിരിച്ചിലാന്‍ എഴുതിയ പോസ്റ്റ് വിവാദമാക്കി അതിനൊരു മറുപോസ്റ്റും വന്നിരുന്നു ബൂലോകത്ത്. (എന്തായാലും സംഗതി വിവാദമായതിനാല്‍ ഞാന്‍ ഓടി രക്ഷപ്പെടട്ടെ. വല്ല കമന്റ് തേങ്ങയും തലയില്‍ വീണാലോ!!)

Muralee Mukundan , ബിലാത്തിപട്ടണം said...

പേടിക്കണ്ട ഭായ് ...
ഇനി ഒറീസക്കാരും,ബംഗാളികലൂം,ബീഹാറികളുമൊക്കെ ഇതെല്ലാം അഭ്യസിച്ച് നമ്മൾ മല്ലൂസിന് മുന്നിൽ ഓച്ചാനിച്ച് നിൽക്കും...!

കാഴ്ചകൾ said...

എലിയെ തോല്‍പ്പിക്കാന്‍ ഇല്ലം ചുടല്ലേ.

അനസ്‌ മാള said...

വളരെ ശരി. ദുബൈയില്‍ നിന്ന് വന്നതിന്റെ പിറ്റേന്ന് കൊടൈക്കനാല്‍ യാത്ര പോയി. തമിഴ്‌നാട് അതിര്‍ത്തി കടന്നതുമുതലാണ് തെങ്ങുകള്‍ വൃത്തിയോടെ നിറഞ്ഞുനില്‍ക്കുന്നത് കാണുന്നത്. പിന്നെ മനോഹരമായ വാഴത്തോട്ടങ്ങളും. എന്റെ നാട്ടില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു തെങ്ങിനെയും കാണാനൊത്തില്ല. തല പോയ കുറെയെണ്ണമുണ്ട്. തെങ്ങുകളെ സം‌രക്ഷിക്കുക തന്നെ വേണം, മനുഷ്യന്റെ തലയില്‍ വീഴാതെ!

Reaz said...

മലയാളിക്ക് തേങ്ങ ഇല്ലാത്ത കറി ആലോചിക്കാന്‍ കഴിയുമോ. ഗള്‍ഫില്‍ 25 രൂപ ( AED 2) നല്‍കിയാണ് ഒരു തേങ്ങ വാങ്ങുന്നത്. അതും ശ്രീലങ്കന്‍ തേങ്ങ. പോസ്റ്റില്‍ പറഞ്ഞത്‌ നടപ്പാക്കിയാല്‍ അവസാനം തേങ്ങയും ഇറക്കുമതി ചെയ്യേണ്ടി വരും.
അല്പം കൂടി കഴിഞ്ഞാല്‍ സാദാരണ സ്കൂള്‍ അധ്യാപകര്‍ക്ക് പോലും ബുദ്ധിമുട്ട് നേരിടും.

അപ്പോള്‍ സ്കൂളും, പഠനവും നിര്‍ത്തിവെക്കാന്‍ പറ്റുമോ ?

Anonymous said...

പോസ്റ്റ്‌ വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് പറയട്ടെ : സര്‍ പറഞ്ഞത്‌ കുറെയേറെ ശരിയാണ് . എന്നാലും തെങ്ങിനെ മുറിച്ചു മാറ്റാന്‍ മനസ്സുരക്കാത്ത ചിലര്‍ ഇന്നുമുണ്ട് നമ്മുടെ നാട്ടില്‍ . ഞങ്ങളുടെ ബാപ്പയ്ക്കു തേങ്ങാ പണിയാണ് ഗള്‍ഫില്‍ കാശ് കൊടുത്തു തേങ്ങാ വാങ്ങി കറി വെക്കുന്ന എനിക്കൊക്കെ നാട്ടില്‍ പോയാല്‍ ഏറ്റവും ഇഷ്ടം തേങ്ങാ കൊണ്ടുള്ള വിഭവങ്ങള്‍ തന്നെ . പിന്നെ ഞങ്ങള്‍ടെ നാട്ടിലെ കുറ്റ്യാടി വെളിച്ചെണ്ണ, കുറ്റ്യാടി ക്കാര്‍ക്കു എന്തിനും ഏതിനും തങ്ങു തന്നെ . അതുകൊണ്ടാകാം തെങ്ങിനെ വല്ലാതങ്ങു മുറിച്ചു മാറ്റാന്‍ തോന്നാത്തത് . നമ്മുട നാടിലെ ആളുകള്‍ക്ക് പട്ടിണി കിടന്നാലും ഇങ്ങനെയുള്ള ജോലിയെടുക്കുന്നത് കുറച്ചില .. മടിയന്മാരുള്ളിടത്ത് ഇതല്ല ഇതിനപ്പുറവും നാം ചിന്തിച്ചു പോകും. എന്നാലും നമ്മുടെ കേരളത്തിന്റെ ലേബല്‍ അല്ലെ അത് അതിനെ അത്ര പെട്ടെന്ന് വെട്ടിമാട്ടാണോ
........ സാറിന്റെ ചിന്തകള്‍ അല്‍പ്പം കടന്നു പോയോ എന്നൊരു സംശയം ഇല്ലാതില്ല ...

Unknown said...

തെങ്ങ് നമ്മുക്ക് ഒരനുഗ്രഹമാണ് .....അതാണ് നമ്മുടെ ഉപ്പും ചോറും നിയന്ത്രിചിരിന്നത് ഒരു കാലത്ത് . അതിനാല്‍ മനുഷ്യനു നഷ്ടപ്പെടുത്താന്‍ ഒരു ഭാഗവുമില്ലത്ത് ഒന്നാണ് തെങ്ങ് ......അതിനെ ഇത്തരത്തില്‍ ആക്കിയതിന് കാരണക്കാരന്‍ മനുഷ്യന്‍റെ ആര്ത്തിയാകുന്നു.........

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഈ പോസ്റ്റിലെ വരികളല്ല, ആശയങ്ങളാണ് ഞാന്‍ വായിച്ചത് .
അതിനാല്‍ തന്നെ തികച്ചും പ്രസക്തമാണ്.
ആശംസകള്‍!

nilamburan said...

പര്തിസന്ധികള്‍ എല്ലാം തരണം ചെയ്യും എന്ന് വിശ്വസിക്കുന്നു. താങ്കളുടെ മുന്‍ വാക്ക് പോലെ ലോകം അങ്ങിനെയാണ്ണ്‍ മുന്നേറിയുട്ടുല്ലത്.
ഇതിലും വലിയ പ്രശ്നങ്ങള്‍ തരണം ചെയ്തിട്ടില്ലേ.
പ്രതികരണം നല്ലത്.

Anonymous said...

തേങ്ങ പറിക്കാന്‍ തിരുവനന്തപുരത്ത്‌ ആളെക്കിട്ടും പക്ഷെ രാവിലെ തന്നെ അടിച്ചു കിണ്ടയിട്ടാണു വരുന്നത്‌ അവന്‍ തെങ്ങില്‍ നിന്നും വീണാല്‍ പിന്നെ അവണ്റ്റെ ഫാമിലി പെന്‍ഷന്‍ ചികിത്സാ ചെലവ്‌ തുടങ്ങിയവ നമ്മുടെ പിടലിക്കാകുമെന്നതിനാല്‍ വേണ്ട എന്നു വച്ചു

വേലിയില്‍ ഇരിക്കുന്ന പാമ്പിനെ എന്തിനു?

എനിക്കു തെങ്ങില്‍ കയറാന്‍ അറിയാമായിരുന്നു തളപ്പിട്ട്‌

പ്രത്യേകിച്ചും മാര്‍ ഇവാനിയോസിലെ തെങ്ങുകളില്‍ രാത്രി കരിക്കിടാന്‍ ഒക്കെ എക്സ്പര്‍ട്ടായിരുന്നു പക്ഷെ ആ പണി ഇപ്പോള്‍ പറ്റില്ല കാല്‍ വഴങ്ങുന്നില്ല

രണ്ടു മീറ്റര്‍ കയറിയപ്പോള്‍ ഒരു തല കറക്കം പിന്നെ ഒരു കോണീ വച്ചു പകുതി വരെ എത്തി അവിട്‌ എനിന്നും വലിയ ഒരു തോട്ടി അതിണ്റ്റെ അറ്റത്തു മൂര്‍ച്ചയുള്ള അരിവാള്‍ വച്ചു കെട്ടി വലിച്ചും പിടിച്ചും ഒക്കെയായി ഒരു മണിക്കൂറ്‍ കൊണ്ട്‌ ഞാന്‍ സാധിച്ചു

ഈ സമയം എല്ലാം അധ്വാനിക്കുന്ന ജനവിഭാഗം എന്നെ പുഛത്തോടെ നോക്കുകയും കമണ്റ്റുകള്‍ പാസാക്കുകയും ചെയ്തു

നൂറ്റി എട്ടില്‍ വിളീക്കാന്‍ റെഡിയായി ഭാര്യയും ടെന്‍ഷന്‍ അടിച്ചു സമീപം

അപ്പോള്‍ അറിയാത്ത പണിക്കിറങ്ങരുത്‌ കയറിയാല്‍ ഇറങ്ങാന്‍ ഫയര്‍ എന്‍ ജിന്‍ വരേണ്ടിവരും

അവര്‍ക്കും നീന്തലും മരം കേറലും അറിയില്ല വെറുതെ ഇരുന്നു കുടവയര്‍ ചാടിയവര്‍ ആണു ഫയര്‍ ഫോര്‍സ്‌

കോഴിക്കോട്‌ രാമദാസ്‌ വൈദ്യന്‍ ആദ്യം തുടങ്ങി തെങ്ങുകയറ്റ കോര്‍സ്‌ , ഇതു കുട്ടിക്കാലത്തു തന്നെ പഠിക്കണം അല്ലാതെ നാല്‍പ്പത്‌ കഴിഞ്ഞു ഇതിനിറങ്ങിയാല്‍ പ്രത്യേകിച്ചു പകുതി വഴിക്കു തല കറങ്ങിയാല്‍ വലിയ അപകടം ആണു

ഒരു രാമദാസ്‌ വൈദ്യന്‍ തിരുവനന്തപുരത്ത്‌ ഈ കോര്‍സ്‌ നടത്തിയാല്‍ പഠിക്കാന്‍ ഞാന്‍ റെഡി

നമ്മടെ സ്കില്‍ഡ്‌ ലേബറ്‍ മൊത്തം ബിവറേജസ്‌ കാരണം കരള്‍ രോഗികള്‍ ആയി തീരുകയാണു വലിയ ഒരു കഷ്ടം തന്നെ, ഒരു ടയറ്‍ പഞ്ചറ്‍ ഒട്ടിക്കാന്‍ പോലും ആരുമില്ല

വണ്ടി പിടിത്തം, മറിപ്പ്‌ തിരിപ്പ്‌ ഇങ്ങിനെ ആണു യുവതലമുറ ഇഷ്ടപ്പെടുന്ന തൊഴിലുകള്‍

പിന്നെ മൊബൈല്‍ താഴെ വച്ചിട്ട്‌ വേണ്ടെ എന്തെങ്കിലും പണി എടുക്കാന്‍?

ChethuVasu said...

എന്തായാലും വീട്ടു പറമ്പില്‍ നടക്കുമ്പോഴും ഹെല്‍മട്ടു ഉപയോഗിക്കാന്‍ നിയമം കൊണ്ട് വരുമായിരിക്കും ഭാവിയില്‍ .!

നമ്മളുടെ തെങ്ങില്‍ കയറാന്‍ ആളെ വേണം എന്നതിനാല്‍ അപ്പുറത്തെ ചെക്കന്‍ സ്കൂളില്‍ പോണ്ട , നല്ല വരുമാനം കിട്ടുന്ന തൊഴിലുകള്‍ ഒന്നും ചെയ്യേണ്ട എന്ന് പറയാന്‍ പറ്റില്ലല്ലോ ..?തെങ്ങ് കയറ്റം അധ്വാനം ഉള്ള പണി എന്നതിനേക്കാള്‍ ഏറ്റവും രിസ്കുള്ള ഒരു ജോലിയാണ് ..അത്ര റിസ്ക് ഉള്ള ഒരു ജോലി ക്ക് തത്തുല്യമായ പ്രതിഭലം കൊടുക്കാന്‍ തേങ്ങയുടെ ഏകോണോമി അനുവദിക്കില്ല .. അതെ സമയം കറിക്ക് തേങ്ങ ആവശ്യമാണ് താനും .. എന്ത് ചെയ്യും ..അല്ലെ ?

അധികം അന്വേഷിച്ചു നടക്കേണ്ടതില്ല .. ഉയരം കൂടിയ തെങ്ങുകള്‍ മുറിച്ചു കളയുക തന്നെ ചെയ്യണം . പകരം ഉയരം കുറഞ്ഞ '30 അടി ഉയരം മാത്രം വളരുന്ന ദ്വാര്ഫ് ' ഇനത്തില്‍ പ്പെട്ട തെങ്ങുകള്‍ കൃഷി ചെയ്യാവുന്നതെ ഉള്ളൂ .. ഒരു നല്ല തോട്ടിയുന്ടെങ്കില്‍ തേങ്ങയും മടലും ചെത്തി താഴെ ഇടാവുന്നത്തെ ഉള്ളൂ ...മാത്രമല്ല ഇത്തരം ഇനം തെങ്ങുകള്‍ നേരെ വളവില്ലാതെ വളരുന്നതിനാല്‍ തെങ്ങ് കയറുന്ന യന്ത്രം എളുപ്പം ഉപയോഗിക്കാവുന്നത് ആണ് .

K.P.Sukumaran said...

മുകളില്‍ കമന്റ് എഴുതിയ എല്ലാവര്‍ക്കും നന്ദി. ഉയരം കൂടിയ തെങ്ങുകള്‍ ഇന്നത്തെ കാലത്ത് എല്ലാവര്‍ക്കും ഭീഷണി തന്നെയാണ്. മൂന്നും നാലും തെങ്ങ് ഉള്ളവര്‍ക്ക് ആരും തേങ്ങ പറിച്ചുകൊടുക്കുകയില്ല. ഉണങ്ങിയ തേങ്ങ തെങ്ങിന്മേല്‍ ഉണ്ടായാലും ആവശ്യത്തിന് തേങ്ങ കാശ് കൊടുത്ത് വാങ്ങുന്നവരെ എനിക്കറിയാം. തേങ്ങ തലയില്‍ വീഴുന്നത് മാത്രമല്ല പ്രശ്നം. ഈ ഒരവസ്ഥ അല്പം അതിശയോക്തി കലര്‍ത്തി ഞാന്‍ എഴുതിയെന്നേയുള്ളൂ. ഇതിലെ സിമ്പോളിക്ക് വശം തിരിച്ചറിഞ്ഞ അപ്പച്ചന്‍ ഒഴാക്കലിനും അജിത്തിനും പ്രത്യേക നന്ദി. നമ്മള്‍ പറയുന്നത് അതേ അര്‍ത്ഥത്തില്‍ മറ്റുള്ള എല്ലാവരും ഗ്രഹിക്കണമെന്നില്ല.

ഈ പ്രശ്നത്തില്‍ ശരിയായ പോംവഴി പറഞ്ഞിരിക്കുന്നത് വാസുവാണ്. ഉയരം കൂടിയ തെങ്ങുകള്‍ ക്രമേണ മുറിച്ചുമാറ്റുക. പകരം ഉയരം കുറഞ്ഞ ഇനം തെങ്ങിന്‍ തൈകള്‍ വെച്ചു പിടിപ്പിക്കുക. തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും ഇത്തരം ഉയരം കുറഞ്ഞ തെങ്ങുകള്‍ കാണാം. നമ്മള്‍ മലയാളികള്‍ക്ക് ആരുമായും ഒരു കോമ്പ്രമൈസില്‍ എത്തുന്നതില്‍ താല്പര്യമില്ല. അവനവന്റെ സ്റ്റാന്‍ഡില്‍ റിജിഡ് ആയി അങ്ങനെ നിലയുറപ്പിക്കും. ഞാന്‍ ഇങ്ങനെ എഴുതുന്നതിലപ്പുറം വേറെ ഒന്നും പ്രതീക്ഷിക്കുന്നില്ല.

shahir chennamangallur said...

തേങ്ങ പറിക്കാന്‍ റിമോട്ട് കണ്ട്റോള്‍ യന്ത്രം കണ്‍റ്റു പിടിച്ചതായി പത്രത്തില്‍ ഉണ്ടായിരുന്നു. ഇനി കെ പി എസ് തെങ്ങു മുറിക്കണ്ട. ആകെ പതിനയ്യായിരം രൂപയോളമെ വരൂ യന്ത്രത്തിന്.

K.P.Sukumaran said...

@ ഷാഹിര്‍ , എന്റെ പ്രശ്നം അത്ര സാരമുള്ളതല്ല. ബാംഗ്ലൂരില്‍ ഞങ്ങള്‍ തേങ്ങ അവിടെ നിന്ന് കാശ് കൊടുത്ത് വാങ്ങുകയാണ് ചെയ്യുന്നത്. നാട്ടില്‍ നിന്ന് കൊണ്ടുപോകാറില്ല. നാട്ടില്‍ ഈയ്യിടെ ഒരു 25സെന്റ് സ്ഥലം വാങ്ങി. അവിടെ തെങ്ങ് മാത്രമേയുള്ളൂ. ആ സ്ഥലം വെറുതെ മുടങ്ങിക്കിടക്കുകയാണ്. തേങ്ങ പറിക്കാന്‍ ആളില്ല. തേങ്ങ വേണമെങ്കില്‍ നാട്ടിലും കാശ് കൊടുത്ത് വാങ്ങാവുന്നതേയുള്ളൂ. നമുക്ക് തേങ്ങ മാത്രം പോരല്ലൊ. വേറെന്തെല്ലാം പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും കൃഷി ചെയ്യാനുണ്ട്. ആ സ്ഥലത്ത് നിന്ന് തെങ്ങ് ഒഴിവാക്കി ചക്ക,മാങ്ങ മുതല്‍ എല്ലാം കൃഷി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പിന്നെ റിമോട്ട് കണ്‍‌ട്രോള്‍ മിഷ്യന്റെ കാര്യം, അതൊക്കെ നാളികേര കര്‍ഷകര്‍ക്ക് കൊള്ളാം. പുരയിടത്തില്‍ നാലും അഞ്ചും തെങ്ങ് ഉള്ളവര്‍ക്ക് പ്രശ്നം ബാക്കി തന്നെയാണ്. തലയ്ക്ക് മുകളില്‍ തേങ്ങ ഉണങ്ങി നില്‍ക്കുന്ന വഴിയിലൂടെ സഞ്ചരിക്കേണ്ടി വരുന്നവരുടെ ഭീതിയും ഭയപ്പാടും പെട്ടെന്നൊന്നും തീരുമെന്ന് തോന്നുന്നില്ല.

സന്തോഷ്‌ said...

@ കെ.പി.എസ്,

മരംകയറ്റം കുലത്തൊഴില്‍ ആയിട്ടുള്ള ഒരു സമൂഹം കേരളത്തില്‍ ഉണ്ട്, പക്ഷെ ഈ സമൂഹത്തിലെ പുതുതലമുറയിലെ ഒരാള്‍ പോലും തങ്ങളുടെ പാരമ്പര്യതൊഴില്‍ മേഖലയിലേക്ക് കടന്നു വരാറില്ല എന്നതാണ് സത്യം.

നാട്ടിലെ ഇരുപത്തഞ്ചു സെന്റു സ്ഥലത്തെ ഉയരം കൂടിയ തെങ്ങുകളെ ഒഴിവാക്കി നല്ല ഉത്പാദന ക്ഷമത ഉള്ള ഉയരം കുറഞ്ഞ ഇനം തെങ്ങുകള്‍ വച്ച് പിടിപ്പിക്കുവാനുള്ള ചെലവ് സര്‍ക്കാര്‍ തരും. അതിനു ഇപ്പോളുള്ള തെങ്ങുകളില്‍ ഏതെങ്കിലും കീടബാധ ഉണ്ടായാല്‍ മതി. കൃഷിഭവന്‍കാരുടെ മേല്‍ നോട്ടത്തില്‍ പഞ്ചായത്തില്‍ നിന്നും ആളു വന്നു കേടായ തെങ്ങുകള്‍ എല്ലാം മുറിയ്ക്കുകയും ചെയ്യും ഒപ്പം പുതിയ തെങ്ങിന്‍ തൈ വയ്ക്കുവാനുള്ള ചിലവും അവര്‍ വഹിക്കും. നല്ലയിനം തെങ്ങിന്‍ തൈകള്‍ അവര്‍ തന്നെ എത്തിച്ചു തരികയും ചെയ്യും.

(ഇപ്പോള്‍ തേങ്ങാ ഉള്ള തെങ്ങുകളുടെ മണ്ടയില്‍ അസുഖം വരുവാനുള്ള വല്ല പൊടിക്കൈയ്യും അറിയാമെങ്കില്‍ പരീക്ഷിച്ചു നോക്കിക്കോ...)

-------------------
വീട്ടിലെ കേടായ രണ്ടു തെങ്ങുകള്‍ കഴിഞ്ഞ വര്ഷം മുറിച്ചു മാറ്റി പകരം പുതിയവ നട്ടു. ഈ വര്ഷം അവയുടെ ചുവട്ടില്‍ ഇടുവാനുള്ള കുമ്മായം കൃഷിഭവനില്‍ നിന്നും ലഭിക്കുകയും ചെയ്തു.

വിധു ചോപ്ര said...

൧).തെങ്ങിന്മേല്‍ കയറി തേങ്ങ പറിക്കാന്‍ നാട്ടില്‍ ആളുകള്‍ ഇല്ല എന്നതും അവനവന് തെങ്ങേല്‍ കയറാന്‍ പറ്റുന്നില്ല എന്നതുമാണ് തെങ്ങിനെ ആളെക്കൊല്ലി വൃക്ഷമാക്കുന്നത്.

൨). ഇപ്പോള്‍ തേങ്ങ പറിക്കുന്ന ജോലിക്കാര്‍ നാട്ടില്‍ അപൂര്‍വ്വമാണ്. അത്തരക്കാരുടെ വീട്ടില്‍ പുലര്‍ച്ചയ്ക്ക് തന്നെ ആളുകള്‍ ക്യൂ ആയിരിക്കും. നാളെ വരാം എന്ന് ഉറപ്പാണ് എല്ല്ലാവര്‍ക്കും കിട്ടുക. ഇങ്ങനെ രണ്ട് മാസം തുടര്‍ച്ചയായി തേങ്ങപറിക്കാരന്റെ വീട്ടില്‍ പുലരുമ്പോള്‍ പോയി വന്ന എന്റെ സുഹൃത്ത് ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. മറ്റൊരു വഴിയില്ലല്ലൊ.

൩). ചക്കക്കുരുവും പരിപ്പും മുരിങ്ങയിലയും ഉണ്ടെങ്കില്‍ സ്വാദിഷ്ടമായ കൂട്ടാന്‍ ഉണ്ടാക്കാം. പല തരത്തില്‍ സാമ്പാറും രസവും വേറെയും ഉണ്ടാക്കാം.

൪)മിക്ക പുരയിടങ്ങളിലും തെങ്ങ് ഉണ്ടെങ്കിലും തേങ്ങയും വെളിച്ചെണ്ണയും കാശ് കൊടുത്ത് വാങ്ങുന്നവരാണ് ഭൂരിപക്ഷവും.

൫)തൊഴിലുറപ്പ് പദ്ധതി വന്നപ്പോള്‍ ഉള്ള ആളുകള്‍ അതിനും പോയി. തൊഴിലുറപ്പ് ആവുമ്പോള്‍ ഉപകാരമുള്ള ഒരു പണിയും എടുക്കേണ്ട, അതാണതിന്റെ വശ്യത. റോഡ് സൈഡിലെയും വയല്‍ വരമ്പത്തെയും പുല്ല് ചെത്തിക്കളയുക എന്നതാണ് തൊഴിലുറപ്പിലെ മേജര്‍ പണി.

൬)സര്‍ക്കാരിന്റെ ജനപ്രിയപരിപാടികള്‍ അതിന് ആക്കം കൂട്ടുകയാണ്. നികുതി ആവശ്യത്തിലധികം കിട്ടുന്നുണ്ട് എന്നത്കൊണ്ട് ജനങ്ങളെ കുടിയന്മാരും അലസന്മാ‍രുമാക്കുകയാണ് സര്‍ക്കാര്‍.

൭)മമത ബാനര്‍ജി ബംഗാളിലെ സ്ഥിതി മെച്ചപ്പെടുത്തുകയാണെങ്കില്‍ ബംഗാളികളും ഇങ്ങോട്ട് വരാതാവും. എന്നീ നല്ല നിരീക്ഷണങ്ങളില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്‌.തേങ്ങ വീഴാന്‍ പോകുന്നത് ഏതാനും മലയാളികളുടെ ഒറ്റപ്പെട്ട തലയില്‍ മാത്രമല്ല.മൊത്തത്തില്‍ കേരളത്തിന്റെ നിറുകന്തലക്കു തന്നെയാണ്‌.
പൊന്നു കായ്ക്കുന്ന മരമായാല്‍ പോലും പുരക്കു ചാഞ്ഞാല്‍ മുറിക്കണം എന്ന പഴഞ്ചൊല്ല് ഈ നാട്ടില്‍ ഇപ്പോഴും നിലവിലുണ്ടല്ലോ? ആ നിലക്ക് തെങ്ങു മാത്രമല്ല നികുതിപ്പണത്തിനായി നടുന്ന ബാറുകള്‍,വോട്ടിനായി നടുന്ന ഒറ്റരൂപ അരിയടവ്,തൊഴിലുറപ്പുതൈകള്‍,എന്നിവയെല്ലാം നാളത്തെ തലമുറമുറിച്ചു മാറ്റുമായിരിക്കും.
സ്നേഹപൂര്‍വം,വിധു

എന്റെ എഴുത്തുമുറി said...

തെങ്ങ് നമ്മുടെ (മലയാളികളുടെ ദേശീയ വൃക്ഷമാണ്.അത് എത്ര ഉപദ്രവം ചെയ്യുന്നുണ്ടെങ്കിലും അതിനെ നമ്മള്‍ ഒരിക്കലും കൈ വിടരരുത് എന്നാണു എന്റെ അഭിപ്രായം.തേങ്ങയിടാന്‍ ആളെ കിട്ടുന്നില്ല എന്നതാണ് പ്രശനമെങ്കില്‍ നമ്മുക്ക് ബോണ്‍സായി തെങ്ങുകളെ കുറിച്ച് ആലോചിച്ചു കൂടെ.

Mohamedkutty മുഹമ്മദുകുട്ടി said...

ഇടയ്ക്കൊരു കാര്യം പറഞ്ഞോട്ടെ, സാമാന്യം വലിയൊരു കമന്റെഴുതി പോസ്റ്റില്‍ ക്ലിക്കിയപ്പോള്‍ എന്തോ എറര്‍ കാണിച്ചു ഒന്നും പോസ്റ്റായില്ല. വീണ്ടും എഴുതിയപ്പോള്‍ ആദ്യം എഴുതിയതൊക്കെ മറന്നു. അതു കൊണ്ട് ഗൂഗിളിന്റെ ഈ ചതിയില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു നോട്ട് പാഡില്‍ ആദ്യം കമന്റെഴുതി കോപി ചെയ്യുകയാണിപ്പോള്‍. ഇതെല്ലാവര്‍ക്കും അനുകരിക്കാവുന്നതാണ്.
ഇനി വിഷയത്തിലേക്ക് കടക്കാം. തെങ്ങു കയറ്റപ്രശ്നം പല പ്രാവശ്യം ചര്‍ച്ച ചെയ്തതാണെങ്കിലും അതു ഗൌരവത്തിലെടുക്കേണ്ട കാര്യം തന്നെയാണ്. എന്നാല്‍ എല്ലാ തെങ്ങുകളും വെട്ടുന്നതിനോട് യോജിക്കാന്‍ പറ്റില്ല. പലരും പല വിധ നിര്‍ദ്ദേശങ്ങളും കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ എല്ലാ കാര്യത്തിനും യന്ത്രങ്ങളാണല്ലോ? .കൂടുതല്‍ പ്രായൊഗികമായവ ഇറക്കുമതി ചെയ്തിട്ടെങ്കിലും വാടകയ്ക്കു ലഭ്യമാക്കിയാല്‍ മതിയല്ലോ? .പ്രവര്‍ത്തിപ്പിക്കാന്‍ ചെറുപ്പക്കാര്‍ മുന്നോട്ടു വന്നാല്‍ തീര്‍ക്കാവുന്ന പ്രശ്നമേയുള്ളൂ. കുറഞ്ഞ സമയം ജോലി ചെയ്തു കൂടുതല്‍ കാശുണ്ടാക്കുന്ന രീതിയിലായാല്‍ എല്ലാവരും രംഗത്തു വരും. ഉയരം കൂടിയ തെങ്ങുകള്‍ മുറിച്ചു മാറ്റി കുറിയ ഇനങ്ങള്‍ നട്ടു വളര്‍ത്തണം. ഇന്നു അത്തരം ധാരാളം ഇനങ്ങള്‍ ലഭ്യമാണ്. ഒരിക്കല്‍ ഒരു ചൈനക്കാരന്‍ ഇന്തോനേഷ്യയില്‍ ഇത്തരം കുറിയ ഇനം കൃഷി ചെയ്ത് തോട്ടി കൊണ്ട് തേങ്ങ പറിച്ചു സമ്പാദിക്കുന്നതിനെപ്പറ്റി പത്രത്തില്‍ വായിച്ചിരുന്നു. ഇവിടെയും ഇതൊക്കെ പരീക്ഷിക്കാവുന്നതേയുള്ളൂ. തമിഴ് നാട്ടിലും കര്‍ണ്ണാടകയിലും ഇതൊക്കെ സുഗമമായി ചെയ്യുന്നു. കേരളത്തില്‍ മാത്രം പറ്റുന്നില്ല!. കാരണം ഇവിടെ കാശ് കൊടുത്തു മേടിക്കാന്‍ കിട്ടിയാല്‍ കഞ്ഞി പോലും വീട്ടിലുണ്ടാക്കാന്‍ മടിയാണ്. നമ്മുടെ മനോ ഭാവമാണ് മാറേണ്ടത്. തേങ്ങയരച്ചു കറി കൂട്ടിയിരുന്ന ആ പഴയ കാലത്തേക്ക് തിരിച്ചു പോകാവുന്നതേയുള്ളൂ ( മുളകിട്ടാല്‍ മതിയെന്നുള്ളവര്‍ക്ക് അങ്ങിനെയും ചെയ്യാമല്ലോ). ഇപ്പോള്‍ മരം മുറിക്കാനും കാടു വെട്ടാനും മണ്ണു മാന്താനുമെല്ലാം യന്ത്രങ്ങള്‍ ഉപയോഗിക്കുന്നു. കൃഷി പണികള്‍ ചെയ്യാനും പലയിനം യന്ത്രങ്ങള്‍ ലഭ്യമാണ്. ചെറുപ്പക്കാര്‍ മുന്നോട്ടു വന്നാല്‍ ഇത്തരം യന്ത്രങ്ങള്‍ വാങ്ങിയോ വാടകക്കെടുത്തോ പലതരം ജോലികളും എളുപ്പത്തില്‍ ചെയ്തു കുറഞ്ഞ സമയത്തില്‍ കൂടുതല്‍ വരുമാനമുണ്ടാക്കന്‍ കഴിയും. ജങ്ങള്‍ക്കും വളരെയധികം ഉപകാര പ്രദമാവുകയും ചെയ്യും. ഇന്നു വര്‍ത്താ വിനിമയത്തില്‍ കാര്യങ്ങള്‍ എളുപ്പമായ പോലെ നമ്മള്‍ അല്പം ശ്രമിച്ചാല്‍ എല്ലാ മേഖലകളിലും ഇതു പോലെ സൌകര്യങ്ങള്‍ വരുത്താവുന്നതാണ്. ആദ്യം തന്നെ ഇതൊരാവശ്യമായി നാം അംഗീകരിക്കണം. എന്നാലേ അതിനുള്ള ശ്രമങ്ങള്‍ നടക്കൂ. സര്‍ക്കാരും ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഒന്നാമതായി വെറുതെ തിരിഞ്ഞു കളിച്ച് പുല്ലു ചെത്തുന്നതിനും മറ്റും തൊഴിലുറപ്പെന്ന പേരില്‍ നമ്മുടെ നികുതിപ്പണം ചിലവഴിക്കരുത്. അതാത് പഞ്ചായത്തില്‍ തന്നെ തേങ്ങയിടാനും മറ്റു കൃഷി പണിചെയ്യാനും അത്യാവശ്യം മറ്റു ജോലികള്‍ക്കും ആളെ ലഭ്യമാക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യണം. പരിശീലനം വേണ്ടവര്‍ക്കു അതു കൊടുക്കാവുന്നതേയുള്ളൂ. പുതിയ പഞ്ചായത്തു മന്ത്രിയുടെ ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടായിരിക്കണം. വകുപ്പുകള്‍ വിഭജിച്ചത് കൂടുതല്‍ കാര്യക്ഷമമാക്കാനാണെങ്കില്‍ ഇതൊക്കെ അതില്‍ ഉള്‍പ്പെടുത്താവുന്നതാണ്. നാട്ടിലുള്ളവര്‍ക്ക് ഇത്തരം തൊഴിലുകള്‍ ചെയ്യാന്‍ മടിയാണെങ്കില്‍ ബംഗാളികളെയും തമിഴരെയും( അവരെ ഇനി കിട്ടുമെന്നു തോന്നുന്നില്ല, അത്രക്കും സുഖമാണവര്‍ക്കു നാട്ടില്‍ ജീവിക്കാന്‍. വോട്ടു ചെയ്താല്‍ മാത്രം മതി!) മറ്റു ദേശക്കാരെയും ഇറക്കു മതി ചെയ്താല്‍ മതി. വീട്ടിലുള്ള തെങ്ങില്‍ നിന്നു ഇളനീര്‍ പറിച്ചു ദിവസവും കഴിക്കാന്‍ കഴിഞ്ഞാല്‍ തന്നെ നമ്മുടെ ആരോഗ്യം മെച്ചപ്പെടും. രോഗം വരുന്നതും കുറയും. അങ്ങിനെ ഒരു നല്ല നാളെയെ നമുക്കു സ്വപ്നം കാണാം.

CKLatheef said...

മുമ്പൊക്കെ എല്ലാ തെങ്ങിലും കയറുമായിരുന്നു. തേങ്ങയുണ്ടോ ഇല്ലേ എന്ന് നോക്കാറുണ്ടായിരുന്നില്ല. തേങ്ങയുള്ളതില്‍നിന്ന് പറിക്കുകയും അല്ലാത്തവയില്‍ വീഴാറായ മടലുകള്‍ വെട്ടുകയും ക്ലീനാക്കി ഇറങ്ങുകയും ചെയ്യും. ഇപ്പോഴാകട്ടെ. തേങ്ങകുറവുള്ള തെങ്ങില്‍ കയറ്റാന്‍ ഉടമക്കും താല്‍പര്യമുണ്ടാകില്ല. അങ്ങനെ കയറാതെ പോയ തെങ്ങില്‍നിന്ന് ഇന്ന് രാവിലെ രണ്ട് തേങ്ങ മുറ്റത്ത് വീണപ്പോള്‍ ഇവിടെ ഒരു കമന്റിടണമെന്ന് തോന്നി. മുമ്പൊരു യുക്തിവാദി ബ്ലോഗര്‍ തന്റെ പെങ്ങളുടെ കൊച്ചുകുഞ്ഞ് തേങ്ങവീണ് മരിച്ചുപോയതില്‍ ദൈവത്തെ ആക്ഷേപിച്ച് പോസ്റ്റിട്ട് വിശ്വാസികളുമായി സംവാദം നടത്തിയതും ഓര്‍ത്തുപോകുന്നു. ഗുണപാഠം: തെങ്ങിനെ പരിഗണിക്കാതെ അത് ചതിക്കില്ലെന്ന വിശ്വാസം നിങ്ങളെ രക്ഷിച്ചെന്ന് വരില്ല.

മുന്തിരിപുളിക്കും എന്നൊക്കെ പറയുന്ന പോലെ തേങ്ങ ലഭ്യമല്ലെങ്കില്‍ മറ്റുപരിഹാരങ്ങള്‍ ആലോചിക്കാം. ഗള്‍ഫിലെ പോലെ തേങ്ങാപാല്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ഇപ്പോഴെ ലഭ്യമായി ഇനി ഉണക്കിയ തേങ്ങാപീരയും പൊടിയും വരുമെന്ന് പ്രതീക്ഷിക്കാം. എന്നാലും ഇത്രയും കാലം നാം സ്‌നേഹിക്കുകയും നമ്മെ സേവിക്കുകയും ചെയ്ത നമ്മുടെ പ്രിയപ്പെട്ട കേരവൃക്ഷത്തെയും അതിന്റെ ഉല്‍പന്നങ്ങളെയും കുറ്റം പറയുന്നത് സഹിക്കാന്‍ കഴിയുന്നില്ല.

വെളിച്ചെണ്ണയില്‍ കൊളസ്‌ട്രോള്‍ ഇല്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ ശരീരത്തിന് ദോശകരമായതല്ല എന്നൊക്കെ കേട്ടിരുന്നു. ഏതായാലും തെങ്ങുള്ളവര്‍ അത് വെട്ടാതെ തന്നെ കുറച്ചുകാലം കൂടി ക്ഷമിക്കുക.

ഒരു തേങ്ങാ പ്രേമി..

കുസുമം ആര്‍ പുന്നപ്ര said...

ഞങ്ങള് തിരോന്തോരം കാര്‍ക്ക് ഇതൊരു പ്രശ്നമല്ല. ഊരാളികള്‍ (എന്നാണ് തേങ്ങയിടുന്നവരെ ഇവിടെ പറേന്നത്.) വലിയ കുഴപ്പമില്ലാതെ വന്ന് തേങ്ങയിട്ടു തരുന്നുണ്ട്.

jiya | ജിയാസു. said...

ഒരു സഹികെട്ട മലയാളിയുടെ ഗതികെട്ടാ നിവേധനം...!!

Sidheek Thozhiyoor said...

ചിന്തനീയം.അടുത്ത തലമുറ തീര്‍ച്ചയായും കഷ്ടപ്പെടും.

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

തെങ്ങിന് അന്ത്യകൂദാശ ചൊല്ലാന്‍ എന്തായാലും ഞാനില്ല. എങ്കിലും ചേട്ടന്റെ ഒട്ടുമിക്കവാറും വാദഗതികള്‍ വാസ്തവമാണ്.....അഭിനന്ദനങ്ങള്‍....
'ഈ തെങ്ങ് പുരാണത്തിനും...'

പാമ്പള്ളി
www.pampally.com
www.paampally.blogspot.com

V.B.Rajan said...

സുകുമാരേട്ടാ,

കുട്ടികളെ എഞ്ചിനിയര്‍മാരും, ബിസിനസ്സ് എക്സിക്യൂട്ടിവുകളുമാക്കി നാടുകടത്തുകയാണ് ഇന്ന് നമ്മുടെ ലക്ഷ്യം. കൃഷിരീതികള്‍ അവരെ പഠിപ്പിക്കുന്നതിനോ പ്രകൃതിയോടിണങ്ങി എങ്ങിനെ ജീവിക്കണമെന്ന് അവര്‍ക്ക് പറഞ്ഞുകൊടുക്കുന്നതിനോ ഇന്ന് ആര്‍ക്കും താല്പര്യമില്ല. തമിഴ്നാട്ടില്‍ നിന്ന്‍ലഭിക്കുന്ന വിഷലിപ്തമായ ഭക്ഷ്യസാധനങ്ങള്‍ കഴിച്ച് അര്‍ബുദവും മറ്റ് രോഗങ്ങളുമായി നമുക്ക് കഴിയാം.

വാര്‍ദ്ധക്യത്താല്‍ കിടപ്പിലായാ മൂപ്പിലാന്മാര്‍ വരെ തൊഴിലുറപ്പു പദ്ധതിയിലെ അംഗങ്ങളായി സര്‍ക്കാര്‍ പണം വാങ്ങിക്കുന്ന അത്ഭുതം കഴിഞ്ഞപ്രാവശ്യം നാട്ടില്‍ ചെന്നപ്പോള്‍ കാണാന്‍ സാധിച്ച കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ.

കിട്ടിയ അവസരം മുതലാക്കി യുക്തിവാദികളുടെ തലയില്‍ ഒരു നാളികേരം അടിക്കാന്‍ ലത്തീഫ് നോക്കിയല്ലോ? മനുഷ്യന്‍ ജനിക്കുന്നതിനുമുമ്പേ മരണം തലയില്‍ നാളികേരം വീണായിരിക്കുമെന്ന് പുസ്തകത്തില്‍ എഴുതിവച്ചിരിക്കുന്ന ദൈവത്തെ രക്ഷപ്പെടുത്താനുള്ള ശ്രമം ഇവിടെയെങ്കിലും ഒഴിവാക്കാമായിരുന്നു.

അനില്‍@ബ്ലോഗ് // anil said...

ഇതൊരു വിഷയവും പരമാവധി പിന്തിരിപ്പനായി അവതരിപ്പിക്കാന്‍ മാഷിനെ കഴിഞ്ഞേ വേറെ ആള് കാണൂ.

Unknown said...

സുകുമാരേട്ടന്റെ ഈ ആക്ഷേപഹാസ്യം നന്നായിരിക്കുന്നു.

പക്ഷെ, ഒരു സംശയം!! തെങ്ങ് പോയാല്‍ പിന്നെ കേരളത്തിനു നമ്മള്‍ എന്തു പേര് വിളിക്കും?

http://vastudarshan.blogspot.com/

K.P.Sukumaran said...

എല്ലാവരുടെയും കമന്റിന് വിസ്തരിച്ച് മറുപടി എഴുതണമെന്നുണ്ടായിരുന്നു. ടൈപ്പ് ചെയ്യാനുള്ള മടികൊണ്ടാണ് എഴുതാതിരിക്കുന്നത്. അതില്‍ എന്നോട് ആരും മുഷിയരുത്.


അനിലിന്റെ കമന്റിന് രണ്ട് വാക്ക് മറുപടി പറയാമെന്ന് തോന്നുന്നു. ‘ഏതൊരു വിഷയവും പരമാവധി പിന്തിരിപ്പനായി അവതരിപ്പിക്കാന്‍ മാഷിനെ കഴിഞ്ഞേ വേറെ ആള് കാണൂ’ എന്ന അനിലിന്റെ കമന്റ് ഒരു ക്രഡിറ്റായും അംഗീകാരവുമായിട്ടാണ് ഞാന്‍ കണക്കിലെടുക്കുന്നത്. എന്തെന്നാല്‍ ഞാന്‍ പിന്തിരിപ്പന്‍ ആണെന്ന് അനില്‍ പറഞ്ഞാല്‍ ഞാനാണ് മുന്തിരിപ്പന്‍ എന്നതാണ് വാസ്തവം. ഇടത് കണ്ണിലൂടെയാണ് അനില്‍ എന്നെ കാണുന്നത്. അതാണ് പ്രശ്നം. ഏറ്റവും വലിയ പിന്തിരിപ്പന്മാരാണ് ഇടത്പക്ഷത്തുള്ളത് എന്ന് എല്ലാവര്‍ക്കുമറിയാം. അത്കൊണ്ടാണ് അവര്‍ പുതിയത് എല്ലാറ്റിനെയും എതിര്‍ക്കാറുള്ളത്. സമൂഹത്തെ കഴിവിന്റെ പരമാവധി പിറകോട്ട് പിടിച്ച് വലിച്ച് മുന്നോട്ടുള്ള പോക്കിനെ തടയുക എന്ന ദൌത്യമാണ് ഇടത്കാര്‍ എല്ലായ്പ്പോഴും നിര്‍വ്വഹിച്ചിട്ടുള്ളത്. അതിന്റെ ബാക്കിപത്രമാണ് സമകാലികകേരളം. തെങ്ങിന്റെ കാര്യം തന്നെ എടുക്കാം. ഇനിയങ്ങോട്ട് തെങ്ങ്കയറ്റം എന്ന പണിക്ക് ആരും മുന്നോട്ട് വരികയില്ല. അത്കൊണ്ട് നിലവിലുള്ള ഉയരം കൂടിയ തെങ്ങുകള്‍ ഒന്നൊന്നായി മുറിച്ചുമാറ്റുകയും പകരം ഉയരം കുറഞ്ഞ തെങ്ങിന്‍ തൈകള്‍ ഇപ്പോഴെ വെച്ചുപിടിപ്പിക്കുകയുമാണ് ആളുകള്‍ ചെയ്യേണ്ടത്. നാം വെച്ചുപിടിപ്പിക്കുന്ന വൃക്ഷങ്ങളില്‍ നിന്ന് നമുക്ക് തന്നെ അതിന്റെ ഫലങ്ങള്‍ എടുക്കാനും കഴിയണം. ഇത് പറഞ്ഞാല്‍ ഞാന്‍ പിന്തിരിപ്പനാകും ഇടത്കാരുടെ കണ്ണില്‍ .

ഏത് വിഷയത്തിലും ഇതാണ് അവസ്ഥ. മറ്റൊരു ഉദാഹരണം നോക്കാം. പൌരജനങ്ങളെ മദ്യത്തില്‍ മയക്കിക്കിടത്തിയും ലോട്ടറി എന്ന ചൂതാട്ടത്തില്‍ വ്യാമോഹിപ്പിച്ചും സര്‍ക്കാര്‍ പണം സമ്പാദിക്കരുത് എന്നാണ് എന്റെ അഭിപ്രായം. ഇത് ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും പുരോഗമനപരമായ അഭിപ്രായമായാണ് ഞാന്‍ കാണുന്നത്. എന്നാല്‍ ഇടത്കാര്‍ക്ക് ഇത് പിന്തിരിപ്പനായി തോന്നും. കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. ഏതായാലും അനിലിനോട് ഞാന്‍ തര്‍ക്കത്തിനില്ല. ഇവിടെ തന്നെയുള്ളത്കൊണ്ട് ഇനിയും എഴുതാമല്ലൊ....

അനില്‍@ബ്ലോഗ് // anil said...

മാഷേ,
സമീപനത്തിലെ വ്യത്യാസമാണ് ഓരോ വിഷയത്തെ സ്വീകാര്യമാക്കുന്നതും അസ്വീകാര്യമാക്കുന്നതും.
തെങ്ങ് എന്ന സംഗതി എന്റെ പറമ്പില്‍ ഉള്ളതും എനിക്ക് തേങ്ങ ഇടാന്‍ അറിയാത്തതും ആണല്ലോ.
എന്നാലും ഉള്ള തെങ്ങ് വെട്ടിക്കളയാതെ, ആളെ തിരഞ്ഞു പിടിച്ചു തെങ്ങ് കേറാന്‍ ഏല്‍പ്പിക്കുന്നത് ഞാന്‍ ഇടതു പക്ഷക്കാരന്‍ ആയതു കൊണ്ടാണ് എന്നാണോ പറഞ്ഞു വരുന്നത് ?
പ്രയാസമേറിയ ചില തൊഴിലുകളില്‍ ആളെ കിട്ടതാവുന്നത് എന്ത് കൊണ്ടാണെന്ന് കേരളത്തിന്റെ ഇന്നത്തെ സാമൂഹിക അവസ്ഥ അറിയുന്നവര്‍ക്ക് ബോധ്യമാകും.
അതും ഇടതു പക്ഷത്തിന്റെ കുറ്റപത്രത്തില്‍ ചെര്‍ക്കവുന്നത്തെ ഉള്ളൂ.

ഓഫ്‌:
ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന് ഇടക്ക് അറിയിക്കണ്ടെ, അതിനാ വരുന്നത് .
:)

തൂവലാൻ said...

തേങ്ങ ഇട്ടു തരാൻ ഇനി ബംഗാളിൽ നിന്നും മറ്റും ആളുകൾ വരുമെന്ന് കരുതാം..എന്റെ കണ്മുന്നിൽ വച്ചാണ് എന്റെ അമ്മച്ചിയുടെ കൈയ്യിൽ ഒരു തേങ്ങ വീണത്. ഭാഗ്യം കൊണ്ട് തലയിൽ വീണില്ല…ആ തെങ്ങ് നമ്മൾ എല്ലായിപ്പോഴും പെരുമ്മാറുന്ന ഒരു സ്ഥലത്തായത് കൊണ്ട് വെട്ടിക്കളഞ്ഞു..അപ്പച്ചൻ ഇവിടെ പറഞ്ഞതിനോട് തീർത്തും യോജിക്കുന്നു…

adam said...
This comment has been removed by the author.
adam said...

ഒരു തെങ്ങില്‍ കയറുന്ന യന്ത്രം വാങ്ങണം എന്ന് ആഗ്രഹിക്കുന്നു... ഈ സാദനം ഉപയോഗിച്ച് പരിചയം ഉള്ള ആരെങ്കിലും ഉണ്ടോ? ഒരു advice തരാന്‍. വാങ്ങുന്നതിനായി വല്ല Govt ഏജന്‍സി കളും ഉണ്ടോ? എവിടെ വാങ്ങാന്‍ കിട്ടും?

Abdul Hakkim said...

തേങ്ങ പറിക്കാന്‍ കുരങ്ങന്‍ മാരെയും അതുപോലെ യന്ത്രങ്ങളെയും ഉപയോഗിക്കുന്നു എന്ന് അറിവായിട്ടുണ്ട് ....

Absar Mohamed : അബസ്വരങ്ങള്‍ said...

തേങ്ങ ഓട്ടോമാറ്റിക്ക് ആയി നിലത്തെത്താന്‍ വല്ല തകിടോ യന്ത്രമോ (മാന്ത്രികം) ഉണ്ടായിരുന്നെങ്കില്‍.!!!!
www.absarmohamed.blogspot.com

കൂതറHashimܓ said...

മറ്റു ജോലിലളെക്കാള്‍ ഇപ്പോ തേങ്ങു കയറാറന്‍ ആളെ കിട്ടുന്നില്ലാ എന്നത് ശരി തന്നെ

ഒന്നാലോചിക്കുക
ഞാനിന്ന് വരെ കണ്ടതില്‍ ഏറ്റവും അപകട സാധ്യദ ഉള്ള ജോലിയാണ് തെങ്ങ് കയറ്റം
ഒരു സേഫ്റ്റീ പ്രിക്വേഷനും ഇല്ലാതെ ചെയ്യുന്ന ഈ പണിക്ക് ഒരു തെങ്ങിനു 10/15 രൂപ എന്നത് നല്‍കുന്നവനു വലുതാവാം
കയറുന്നിടെ / ഇറങ്ങുന്നിടെ കാലൊന്ന്/കയ്യൊന്ന് സ്ലിപ്പായാ നഷ്ട്ടപ്പെടുന്നത് ഒരു ജീവനും കൂടെ ഒരു കുടുമ്പവും... ഇതൊക്കെ ഓര്‍ക്കുമ്പോ ഇന്ന് തെങ്ങ് കയറ്റതിനു ആളെ കിട്ടാത്തതില്‍ എനിക്കൊട്ടും ആശങ്ക തോന്നാറില്ലാ...

ഒന്നൂടെ പറയാം: പരാതിക്കാരുടെ(ആളെ കിട്ടുന്നില്ലെന്ന് കമന്റില്‍ പറഞ്ഞവര്‍ ഉള്‍പ്പെടെ) കൊച്ചു മകനെയോ പേര്‍ക്കിടാങ്ങളേയോ (സ്വന്തം വീട്ടിലെ എങ്കിലും) തെങ്ങു കയറാന്‍ സന്തോഷ പൂര്‍വം ആശീര്‍വദിച്ച് കൂടെ വിടാമെങ്കില്‍ ഞാനുമുണ്ടാവും അവര്‍ക്കു മുന്നില്‍ മറ്റൊരു തെങ്കില്‍ ആദ്യം കയറാന്‍

ആരാന്റെ മക്കള്‍ ഒരു സേഫ്റ്റിയും ഇല്ലാതെ തന്റെ പറമ്പിലെ തേങ്ങയും പറിക്കട്ടെ എന്നാണ് മനോഭാവമെങ്കില്‍ ഈ ആട്ടക്കളിയിലെ കോമാളികള്‍ പരാതിക്കാര്‍ തന്നെ

K.P.Sukumaran said...

@ കൂതറHashimܓ , തെങ്ങ് കയറ്റക്കാരെ കിട്ടുന്നില്ല എന്ന പരാതി ഞാന്‍ ഈ പോസ്റ്റില്‍ ആരോടും പറഞ്ഞിട്ടില്ല. ഉള്ള ഉയരം കൂടിയ തെങ്ങുകള്‍ മുറിച്ചുമാറ്റി പകരം അവനവന് തേങ്ങ പറിക്കാന്‍ കഴിയുന്ന തരത്തില്‍ ഉയരം കുറഞ്ഞ തെങ്ങിന്‍ തൈകള്‍ വെച്ചുപിടിപ്പിക്കണം എന്നാണ് ഈ പോസ്റ്റിന്റെ സന്ദേശം. ഞാന്‍ എന്റെ വളപ്പിലുള്ള 25ഓളം തെങ്ങുകള്‍ മുറിച്ചുമാറ്റാന്‍ തയ്യാറായി നില്‍ക്കുകയാണ്. അത് ഇനി മേലില്‍ തെങ്ങ്കയറ്റക്കാരനോട് ഇരക്കാന്‍ വയ്യ എന്നത്കൊണ്ടാണ്. വേണമെങ്കില്‍ ഞാന്‍ കാശ് കൊടുത്ത് തേങ്ങ വാങ്ങും. കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും ഇപ്പോള്‍ കേരളത്തില്‍ ഉള്ളതിന്റെ എത്രയോ ഇരട്ടി തെങ്ങുകള്‍ ഉണ്ട്. തേങ്ങയും സുലഭം. പിന്നെ ഹാഷിം ഒന്ന് മനസ്സിലാക്കണം, ഇപ്പോഴും തേങ്ങ പറിച്ചു ഉപജീവനം നടത്തുന്ന തെങ്ങ്കയറ്റക്കാര്‍ നാട്ടില്‍ ഉണ്ട്. അവര്‍ക്ക് മറ്റ് ഉപജീവനമാര്‍ഗ്ഗം കണ്ടുപിടിക്കാന്‍ എളുപ്പമല്ല. ആള്‍ ഈ മേഖലയില്‍ കുറഞ്ഞത്കൊണ്ട് അല്പം പ്രയാസം എന്നേയുള്ളൂ. ഈ പണിയുടെ റിസ്ക്കിനെ പറ്റി ഹാഷിം അവര്‍ക്ക് ക്ലാസ്സ് എടുത്ത്കൊടുക്ക്. കണ്ണൂരൊക്കെ ഏണിയും തളപ്പും ഉപയോഗിച്ചാണ് തെങ്ങില്‍ കയറുന്നത്. പിന്നെ ഈ റിസ്ക് കള്ള് ചെത്തുന്നവര്‍ക്ക് ബാധകമല്ലെന്നുണ്ടോ. നാലും അഞ്ചും തെങ്ങ് പുരയിടത്തില്‍ ഉള്ളവര്‍ക്ക് ഞാന്‍ എഴുതിയ പ്രശ്നം മനസ്സിലാകും.

shahir chennamangallur said...

"പൌരജനങ്ങളെ മദ്യത്തില്‍ മയക്കിക്കിടത്തിയും ലോട്ടറി എന്ന ചൂതാട്ടത്തില്‍ വ്യാമോഹിപ്പിച്ചും സര്‍ക്കാര്‍ പണം സമ്പാദിക്കരുത് എന്നാണ് എന്റെ അഭിപ്രായം. ഇത് ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും പുരോഗമനപരമായ അഭിപ്രായമായാണ് ഞാന്‍ കാണുന്നത്."
Correct.. Me to support it

Irshad said...

തെങ്ങു കയറ്റക്കാരനു ഇപ്പോള്‍ നല്ല ഡിമാന്റുണ്ട്. കഴിഞ്ഞ ദിവസം മൂന്നാലു കിലോമീറ്റര്‍ ദൂരെയുള്ള ഒരാളെ രാവിലെ വീട്ടില്‍ പോയി ഉണര്‍ത്തിക്കൊണ്ടു വന്നാണ് തേങ്ങയിടീച്ചതു. അല്‍പ്പം റിസ്കുള്ള പണി തന്നെ.

കയ്യെത്തിപ്പറിക്കാവുന്ന ഉയരത്തില്‍ മാത്രം വളരുന്ന തെങ്ങുകളിലേക്കു മാറുന്നതു തന്നെ നല്ലതു.

വഴിപോക്കന്‍ | YK said...

തെങ്ങേന്നും കള്ള് ചെത്താന്‍ ആവശ്യത്തിനു ആളെ കിട്ടുന്നുണ്ടല്ലോ, തേങ്ങയിടാന്‍ മാത്രം ആള്‍ക്കര്‍ക്കെന്താ ഇത്ര മടി.

ബയാന്‍ said...

ലോകത്തിലെ മൊത്തം ചകിരി കയറ്റുമതിയില്‍ 60% ഉം കേരളത്തിന്റെ സംഭാവനയാണ്‍.

പക്ഷെ ചകിരിയുടെ ബൈപ്രൊഡക്റ്റായ ചകിരിച്ചോറ് (coir pith)ഉണ്ടാക്കുന്ന ശുദ്ധജല മലിനീകരണം ഒരു പരിസ്ഥിതി പ്രശ്നമായികാണാത്തത് തെങ്ങിന്‍ എന്തുമാവാം എന്ന തോന്നലാണോ ..:)

ഒരു വര്‍ഷം 100,000 Ton ചകിരിച്ചോറ് വെയിസ്റ്റ് ഉണ്ടാകുന്നുണ്ട്. It is not easily degradable due to its high lignin content. Coir pith takes a decade to decompose thereby posing environmental hazard and disposal problem and very often coir pith is heaped as mounds on way side. Large quantity of coir pith thus stored causes contamination of potable ground water, especially during rainy season.

തീരദേശവാസികള്‍ ഒരഹങ്കാരമായി കാണുന്ന ശുദ്ധവെള്ളത്തില്‍ മായം കലര്‍ത്തുന്ന coirpith നെ കരുതിയിരിക്കുക.

S.raj said...

പറവന്മാര്‍ തെങ്ങുകയടക്കാര്‍ അല്ല അവര്‍ ആ ജോലി ചെയ്യുന്നു

V_Happy said...

Why don't your explain your differences a little?