ജമാഅത്തേ ഇസ്ലാമി കണ്ണൂര്‍ ജില്ല കമ്മറ്റി ഒരുക്കുന്നതായിരുന്നു പാര്‍ട്ടി. കുറെ വര്‍ഷങ്ങളായി കണ്ണൂരില്‍ ജമാഅത്തേ ഇസ്ലാമി ഇങ്ങനെ ഇഫ്താര്‍ വിരുന്ന് ഒരുക്കുന്നു. സമൂഹത്തിലെ വിവിധ തുറകളില്‍ ഇടപെടുന്നവരും പ്രമുഖരും സാധാരണക്കാരും എല്ലാം പങ്കെടുക്കുന്ന വിരുന്നാണ്. ആദ്യമായാണ് ഞാന്‍ ഇത്തരം ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്. വിരുന്ന് നടക്കുന്ന ഹാളില്‍ എത്തുമ്പോള്‍ തന്നെ എനിക്ക് വ്യത്യസ്തത ഫീല്‍ ചെയ്തു. അപരിചിതരുടെ നടുക്ക് എത്തിപ്പെട്ട പോലെ എനിക്ക് തോന്നിയില്ല. എല്ലാവരും എന്നെ നോക്കുകയും പുഞ്ചിരിക്കുകയും ചെയ്യുന്നു ചിരപരിചിതരെ പോലെ. സംഘാടകരുടെ മുഖത്ത് മാത്രമല്ല സദസ്സില്‍ പങ്കെടുക്കുന്നവരുടെയും മുഖത്ത് പരിചിതഭാവം. മൊത്തത്തില്‍ സൌഹാര്‍ദ്ദത പ്രസരിക്കുന്ന ഒരന്തരീക്ഷം. മനുഷ്യര്‍ തമ്മില്‍ അപരിചിതത്വം ആവശ്യമില്ലായിരുന്നു എന്നും മനുഷ്യന്‍ എന്ന ഒറ്റക്കാരണത്താല്‍ അവന് എവിടെ പോയാലും അംഗീകാരവും പരിഗണനയും പരിചിതത്വവും ലഭിക്കേണ്ടതാണ് എന്നും ഞാനെന്റെ ഓര്‍ക്കുട്ട് പ്രൊഫൈലില്‍ ഒരിക്കല്‍ എഴുതി വെച്ചിരുന്നു.
ഇന്നത്തെ ഇഫ്താര്‍ സംഗമത്തില്‍ ജമാഅത്തേഇസ്ലാമിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ ടി.ആരിഫലി പങ്കെടുത്ത് ഇഫ്താര്‍ സന്ദേശം നല്‍കിയത് കേള്‍ക്കാനിടയായത് എനിക്ക് നല്ലൊരു അനുഭവമായിരുന്നു. സന്ദേശം കേള്‍ക്കാന്‍ എത്തിയവരില്‍ പ്രമുഖര്‍ ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് രഞ്ജിത്ത്, R.S.S. സംസ്ഥാന സഹസംഘചാലക് അഡ്വ: കെ.കെ.ബാലറാം , കോണ്‍ഗ്രസ്സ് ജില്ലാപ്രസിഡണ്ട് പി.രാമകൃഷ്ണന്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ സണ്ണി ജോസഫ്, ഫാദര്‍ തൈത്തോട്ടം, ചെറുകഥാകൃത്ത് ടി.പത്മനാഭന്‍, കണ്ണൂര്‍ എം.എല്‍.ഏ. അബ്ദുള്ളക്കുട്ടി, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ദിനകരന്‍ കൊമ്പിലാത്ത് മറ്റും പലര്‍ ഉണ്ടായിരുന്നു.
ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന മനുഷ്യന്റെ മഹത്വം, ഏകത്വം , സമത്വം എന്ന സന്ദേശത്തെ അടിസ്ഥാനപ്പെടുത്തിയാണ് ആരിഫലി ഏറെ സംസാരിച്ചത്. ഈ സന്ദേശത്തിന് വര്‍ത്തമാനകാലത്ത് ഏറെ പ്രസക്തിയുണ്ട്. സമൂഹത്തില്‍ അടുത്തകാലത്തായി അപകടകരമായ ധ്രുവീകരണം നടക്കുന്നു. ജാതിയുടെയും മതത്തിന്റെയും ഒക്കെ അടിസ്ഥാനത്തില്‍. ഈ ധ്രുവീകരണം ത്വരിതപ്പെടുത്താനല്ല മറിച്ച് ഇല്ലാതാക്കാനാണ് രാഷ്ട്രീയപ്രവര്‍ത്തകരും മാധ്യമങ്ങളും സാംസ്ക്കാരിക പ്രവര്‍ത്തകരും അങ്ങനെ പൊതുസമൂഹത്തില്‍ ഇടപെടുന്ന എല്ലാവരും ചെയ്യേണ്ടതെന്ന് ആരിഫലി ആഹ്വാനം ചെയ്തു. മുസ്ലീം സമൂഹത്തില്‍ ചില ചെറുപ്പക്കാര്‍ തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ഇതരസമൂഹങ്ങള്‍ക്കിടയില്‍ സംശയവും അകല്‍ച്ചയും ഉണ്ടാക്കിയിട്ടുണ്ടെന്നും തീവ്രവാദപ്രവര്‍ത്തനം അത് ഏത് സമുദായത്തിലായാലും പ്രകടമാവുമ്പോള്‍ അവിടെ വെച്ചു തന്നെ മുളയിലെ നുള്ളിക്കളയാന്‍ , വേരോടെ പിഴുത് കളയാന്‍ എല്ലാവരും കൂട്ടായി ശ്രമിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഒരു ബഹുസ്വരസമൂഹത്തില്‍ ജീവിയ്ക്കുവാന്‍ സമന്വയത്തിന്റെ മാര്‍ഗ്ഗമാണ് എല്ലാവരും സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം ഊന്നി പറഞ്ഞു.
പ്രസംഗം നല്ലൊരു കലയാണ്. പക്ഷെ ആ കലയെ രാഷ്ട്രീയപ്രാസംഗികര്‍ വികൃതമാക്കി നശിപ്പിച്ചു കളഞ്ഞു എന്ന് ഖേദപൂര്‍വ്വം പറയട്ടെ. ഒരു പ്രസംഗം കേട്ടാല്‍ നമ്മുടെ മനസ്സ് അല്പമെങ്കിലും വികസിതമാകണം, മാലിന്യം അല്പമെങ്കിലും തുടച്ചുനീക്കപ്പെടണം, മാനവികതയുടെ ഒരു പടവെങ്കിലും കയറാന്‍ കഴിയണം, ശാന്തമായി ഈ സമൂഹത്തെ പറ്റിയും സഹജീവികളെ പറ്റിയും ആലോചിക്കാന്‍ കഴിയണം. ശ്രേഷ്ടതരമായ ഒരു വികാരം നമ്മുടെ ബോധമനസ്സില്‍ അനുരണനം ചെയ്യണം. നാം എവിടെ നില്‍ക്കുന്നു, നമ്മുടെ കര്‍ത്തവ്യങ്ങള്‍ എന്തെല്ലാമാണ്, ഉല്‍കൃഷ്ടമായ പ്രവര്‍ത്തികള്‍ കൊണ്ട് ജീവിതത്തെ എങ്ങനെ കുറച്ചെങ്കിലും സാര്‍ത്ഥകമാക്കാം എന്നൊരു അവബോധം പ്രാസംഗികന്‍ നമുക്ക് നല്‍കണം. ആരിഫലി പ്രസംഗിച്ചതില്‍ ഒരു അക്ഷരം പോലും വേസ്റ്റ് ആയി തള്ളിക്കളയാന്‍ പറ്റുന്നതായിരുന്നില്ല. കാച്ചിക്കുറുക്കിയ പോലെ, സ്പുടമായ വാക്കുകള്‍. എല്ലാവരും നിശ്ശബ്ദമായി കേട്ടുകൊണ്ടിരുന്നു. ഇതുപോലെയുള്ള പാര്‍ട്ടികള്‍ എല്ലാ സംഘടനകളും നടത്തിയിരുന്നുവെങ്കില്‍ മനുഷ്യര്‍ക്ക് മനുഷ്യരെ തിരിച്ചറിയാന്‍ സാധിക്കുമായിരുന്നു. എനിക്ക് ഭാഷ വഴങ്ങുമായിരുന്നുവെങ്കില്‍ ഇതിനേക്കാളും ഗംഭീരമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയേനേ.. ഇനി ചില ഫോട്ടോകളിലേക്ക്...
വേദിയില്‍ ആശംസാപ്രാസംഗികര്‍
ജമാഅത്തേ ഇസ്ലാമി സംസ്ഥാന അദ്ധ്യക്ഷന്‍ ടി.ആരിഫലിയുടെ ഇഫ്താര്‍ സന്ദേശം
അബ്ദുള്ളക്കുട്ടി എം.എല്‍.ഏ.
ടി.പത്മനാഭന്‍
ഫാദര്‍ തോമസ് തൈത്തോട്ടം
ഞാന്‍ പങ്കെടുത്തതിനും തെളിവ് വേണമല്ലൊ അല്ലേ.. (ഇടത്ത് നിന്ന് ഞാന്‍ , അഡ്വ: കെ.കെ.ബാല്‍റാം RSS സംസ്ഥാന വൈസ് ചെയര്‍മാന്‍, എം.കെ.ശശീന്ദ്രന്‍ ബി.ജെ.പി. മുന്‍ കണ്ണൂര്‍ ജില്ല പ്രസിഡണ്ട്, ഇപ്പോഴത്തെ ജില്ല പ്രസിഡണ്ട് രഞ്ജിത്ത്...
249 comments:
«Oldest ‹Older 201 – 249 of 249OpenThoughts said >>>>>>>>>സഹോദരന്‍ നൌഷാദിന്നു,
ലത്തീഫ് സൂചിപ്പിച്ചത് പോലെ നിങ്ങള്‍ രണ്ടായി നില്‍ക്കുന്ന ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ അനുഭാവി ആണെങ്കില്‍ , ആ പരിസരം വൃത്തിയാക്കിയിട്ട് ഇവിടെ വരുന്നതല്ലേ നല്ലത്. പരിപാവനമായ പരിശുദ്ധ റമദാനില്‍ പോലും പള്ളിക്കകം പോലും ചോര ചിന്തുന്ന അവസ്ഥ, പരസ്പര ആരോപണ പ്രത്യാരോപണങ്ങള്‍ ... ഗൂഗിളില്‍ ചെറിയ ചീത്ത കീ വേര്‍ഡ്സ് കള്‍ അടിച് തിരഞ്ഞാല്‍ ആദ്യം പൊങ്ങി വരിക ഇവയാണ്.
വാല്‍ക്കഷ്ണം: ഒരു ജി. സി.സി രാഷ്ട്ര ത്തില്‍ ഒരു പ്രശനം, തറാവിഹ് , 22 വേണോ 8 വേണോ ...അവസാനം പള്ളി പൂട്ടിയിടാനയിരുന്നു തീരുമാനം ... വെറും ശാഖാ പരമായ പ്രശ്നത്തില്‍, വിശ്വാസികള്‍ തമ്മിലുള്ള ശത്രുത ...അത് ഹറാമാണ് ...തറവീഹോ, സുന്നത്തും ..!<<<<<<<<<<<<<
ഇവിടെ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുവാന്‍ എനിക്ക് യോഗ്യതയില്ല എന്ന് പറയുവാന്‍ കണ്ടെത്തിയ കാരണങ്ങള്‍ ജോറായി . ഇത് ജമാഅത്തെ ഇസ്ലാമി മത വിഷയങ്ങളില്‍ പണ്ടേ എടുക്കാറുള്ള നപുംസക നിലപാടുകളുടെ തുടര്‍ച്ച മാത്രം . അങ്ങനെയേ കാണുന്നുള്ളൂ..(അത് വേറെ വേദിയില്‍ ചര്‍ച്ച ചെയ്യാം . വള്ളിക്കുന്ന് ബ്ലോഗില്‍ ഇത് മുന്‍പ് ചര്ച്ചയായതാണ് ജമാഅത്തെ ഇസ്ലാമിയെ ആര്‍ക്കും വേണ്ടേ എന്ന തലക്കെട്ടുള്ള പോസ്റ്റില്‍ . മറുപടി അവിടെ തപ്പിയാല്‍ കിട്ടും . ഇവിടെ വിഷയവുമായി ബന്ധപ്പെട്ടത് പറ, ഓപ്പണ്‍ അല്ലാത്ത ചിന്തകാ )
ഇന്ത്യ എന്ന മത നിരപേക്ഷ രാജ്യം അങ്ങനെതന്നെ നില്‍ക്കുമോ ഇല്ലയോ എന്നത് ഒരു സാങ്കല്പികചോദ്യമല്ലേ? അതിനെങ്ങനെ മറുപടി പറയാന്‍ കഴിയും. ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍ 48 മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നു. എന്നിട്ടും മാവോയിസ്റ്റുകള്‍ ഇവിടെ തൊഴിലാളിവര്‍ഗ്ഗാധിപത്യം സ്ഥാപിച്ച് നമ്മുടെ മതേതരത്വവും ജനാധിപത്യവും ഇല്ലായ്മ ചെയ്ത് അവരുടെ സ്വേച്ഛാധിപത്യം നടപ്പാക്കുമോ എന്നാരും ചോദിക്കുന്നില്ലല്ലൊ. എന്താ ചോദിക്കാത്തേ, നമ്മുട ജനാധിപത്യ-മതേതര സംവിധാനത്തില്‍ അത്രയും വിശ്വാസം നമുക്കുണ്ട്. നാളെ ബി.ജെ.പി.യോ അവരുടെ പോഷകസംഘടനകളോ ഇവിടെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുമെന്ന് പറഞ്ഞാല്‍ ആരെങ്കിലും കണക്കിലെടുക്കുമോ? ഇല്ല. എന്താ കാരണം? നമ്മുടെ രാഷ്ട്രത്തിന്റെ ബഹുസ്വരതയില്‍ അധിഷ്ഠിതമായ സംവിധാനത്തില്‍ നമുക്കുള്ള അചഞ്ചലമായ വിശ്വാസം. വിശ്വാസം, അതല്ലേ എല്ലാം :)
ലത്തീഫ്
മതത്തിന്‍റെ പേരിലുള്ള പ്രസ്ഥാനങ്ങള്‍ അവയുടെ രാഷ്ട്രിയ സാമൂഹ്യ ഇടപെടലുകള്‍ അത് എന്ത് ന്യായികരണത്തിന്‍റെ പേരിലാണെങ്കിലും ഇന്ത്യക്ക് ഭൂഷണമല്ല എന്ന് ഞാന്‍ അടിയുറച്ചു വിശ്വസിക്കുന്നു. ഇന്ത്യക്കും പുറത്തുമുള്ള ജമാഅത്തെ യുടെ താത്വിക നിലപാടുകളെക്കുറിച്ച് ഒരുപാട് വായിച്ചറിഞ്ഞതില്‍ നിന്നും മനസ്സിലയത് ഒരു ഇസ്ലാമിക വ്യവസ്ഥയാണ് അതിന്‍റെ ലക്ഷ്യമെന്ന് തന്നെയാണ്. അതുകൊണ്ടുതന്നെ ഒരു മതേതര ജനാധിപത്യ വ്യവസ്ഥയില്‍ വിശ്വസിക്കുന്ന എനിക്ക് സ്വീകാര്യമല്ല. പന്നെ നിങ്ങളുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഒരു കാലത്തും അത്തരമൊരു ലക്ഷ്യം കൈവരിക്കില്ല എന്നും അറിയാം. എന്നാല്‍ നിങ്ങളുടെ സാന്നിദ്ധ്യം ഇവിടുത്തെ ഹൈന്തവ പ്രസ്ഥാനങ്ങള്‍ക്ക് വളമാണ്. അവരത് ഫലപ്രദമായി വിനയോഗിക്കും.അത് തടയണം. അതുകൊണ്ടുതന്നെ മതേതര പ്രസ്ഥാനങ്ങള്‍ ഇവിടെ വളര്‍ന്നു വരണം. എല്ലാവരും വിശ്വാസങ്ങളെ അവനവന്‍റെ സ്വകാര്യതയായി കൊണ്ടു നടന്നാല്‍ തീരാവുന്നതേയുള്ളൂ ഇതൊക്കെ. അപ്പോള്‍ പൊതുപ്രശ്നങ്ങള്‍ക്ക് സ്വാഭാവികമായ കൂട്ടയിമ്മകള്‍ ഉടലെടുക്കും.അതിനു ഒരു പ്രത്യേക മതത്തിന്‍റെ ചിന്ന്മോ ട്രേഡ് മാര്‍ക്കോ ആവശ്യമില്ല.
kps
മതത്തിനും രാഷ്ട്രിയത്തിനുമായി ജമാഅത്തെ നെ പോലെ ഞങ്ങള്‍ക്കും ഒരു സംഘടന മതി എന്ന് ഇവിടുത്തെ ഹൈന്തവര്‍ തീരുമാനിച്ചാല്‍ എന്നാണ് ചോദ്യം ?
‘ശിര്‍ക്’ ആണ് മനുഷ്യര്‍ ചെയ്യുന്ന ഏറ്റവും കൊടിയ പാപം. അതൊഴികെയുള്ള ഏതു മഹാപാപവും അല്ലാഹു പൊറുക്കും. ശിര്‍കിനെ മണ്ണടിയിച്ച് തൌഹീദ് സ്ഥാപിക്കലാണ് ഇസ്ലാമിന്റെ -ജമാ അത്തിന്റെയും- ലക്ഷ്യം. !
ശിര്‍ക്= അല്ലാഹു അല്ലാത്ത ദൈവങ്ങളോടു പ്രാര്‍ത്ഥിക്കല്‍, ആരാധിക്കല്‍.
തൌഹീദ്= അല്ലാഹു എന്ന ഏക ദൈവത്തെ മാത്രം ആരാധിക്കല്‍.
ഇസ്ലാമിന്റെ ഈ അടിസ്ഥാന സിദ്ധാന്തം തന്നെ സങ്കുചിതവും വര്‍ഗ്ഗീയവും അസഹിഷ്ണുതാപരവും അന്യമതവിദ്വേഷത്തിലധിഷ്ഠിതവുമാണ്.
>>>>>ഇന്ത്യ എന്ന മത നിരപേക്ഷ രാജ്യം അങ്ങനെതന്നെ നില്‍ക്കുമോ ഇല്ലയോ എന്നത് ഒരു സാങ്കല്പികചോദ്യമല്ലേ? >>>>ഇത് ഗുജറാത്തിലെ ഒരു സാദ മുസല്‍മാനോട് ചോദിക്കണം സര്‍ ? അള്ളയെന്നു ഉറക്കെയൊന്നു വിളിക്കണമെങ്കില്‍ ചുറ്റും ആദ്യമൊന്നു നോക്കണം.
വെള്ളം കയറുന്ന ഓട്ടകള്‍ അടയ്ക്കാന്‍ മിനക്കെടാതെ മുങ്ങില്ല എന്ന ഒരു വിശ്വാസത്തിന്‍റെ പുറത്തു കപ്പലോടിക്കുന്ന കപ്പിത്താനെ പോലെ സര്‍ സംസാരിക്കുന്നു. ഇത്തരം കാഴ്ച്ചപ്പടുള്ളവരാണ് നമ്മുടെ നാടിനെ നയിക്കുന്നതും. ഇന്ത്യയുടെ ശാപവും
ഹൈന്ദവര്‍ എന്നാല്‍ നമ്മളെല്ലാം ഹൈന്ദവര്‍ തന്നെയാണ് ബി.എം. പിന്നെ ചില കൂട്ടര്‍ ഹിന്ദുത്വം കൊണ്ടു നടക്കുന്നുണ്ട്. അവരുടെ സ്ഥിതി അറിയാലോ. ബഹുസ്വരതയില്‍ വിശ്വസിക്കാത്ത ഒന്നിനെയും ഹൈന്ദവതയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ജമാഅത്തേ ഇസ്ലാമി എന്താണ് എന്ന് ജമാഅത്തേഇസ്ലാമിയാണ് പറയേണ്ടത്. അവരത് പറയുമ്പോള്‍ അല്ല നിങ്ങള്‍ വേറെ മറ്റെന്തോ ആണെന്ന് പറയുന്നത് മനസ്സിലാക്കാന്‍ കഴിയുന്നില്ല.
kps
ജമാഅത്തെ ഒരു മതപ്രസ്ഥാനം തന്നെ അല്ലേ ? അല്ലായെന്ന് അവര്‍ ഒരടത്തും പറഞ്ഞിട്ടില്ല. അപ്പോ ഞാന്‍ പറഞ്ഞത് അത്തരം പ്രസ്ഥാനങ്ങള്‍ നമ്മുടെ രാജ്യത്തിന് യോജിച്ചതല്ല എന്നാണ്. ഇത് മനസ്സിലകുന്നില്ലായെങ്കില്‍ എന്ത് പറയാന്‍.
ഇവിടെ നൗഷാദ് സംസാരിക്കുന്നത് കാലാകാലങ്ങളായി അവരുടെ വിവിധ ലേഖകരും നേതാക്കളും ജമാഅത്ത് സാഹിത്യങ്ങളില്‍നിന്ന് സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്ത് അവരെ എന്തൊക്കെയോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു അതേ മുന്‍ധാരണയോടു കൂടിയാണ്. അതുകൊണ്ട് ചിന്തകന്റെ കമന്റ് യഥാവിധി കെ.പി.എസ് മനസ്സിലാക്കിയപ്പോള്‍ നൗഷാദിന് മനസ്സിലാക്കാന്‍ സാധിക്കാതെ പോയി. നൗഷാദ് അതുസംബന്ധമായി പറഞ്ഞത് അബദ്ധവും കെ.പി.എസ് പറഞ്ഞത് സുബദ്ധവുമാണ്. ചിന്തകന്‍ പറഞ്ഞത് ജമാഅത്ത് ഒരു സംമ്പൂര്‍ണ സംഘടനാ സ്വഭാവമുള്ളത് കൊണ്ട് വിദ്യാഭ്യാസം, സംസ്‌കാരം, രാഷ്ട്രീയം മതപരം എന്നീ വ്യത്യസ്ഥ മേഖലകളില്‍ അതിന് ഇടപെടാന്‍ കഴിയും എന്നാണ്. ഒന്നു കൂടി തെളിയിച്ചു പറഞ്ഞാല്‍ മതകാര്യത്തില്‍ ഒരു നേതാവും രാഷ്ട്രീയ കാര്യങ്ങളില്‍ ഒരു നേതാവും അതിന് ആവശ്യമില്ല. എന്ന് വെച്ചാല്‍ എല്ലാവരും ജമാഅത്തില്‍ ലയിക്കണം എന്നല്ല. മുജാഹിദ് പ്രസ്ഥാനം പിരിച്ചുവിടണം എന്നുമല്ല. ജീവിതത്തിന്റെ എല്ലാ രംഗവും കൈകാര്യം ചെയ്യാന്‍ അതിന്റെ പ്രവര്‍ത്തകര്‍ക്ക് തങ്ങള്‍ തെരഞ്ഞെടുക്കുന്ന ഒരൊറ്റ നേതാവു മതി. ഈ സൗകര്യം മുജാഹിദ് സംഘടനകള്‍ക്ക് സ്വപ്‌നം കാണാന്‍ കഴിയില്ല.
open thoughts
>>>>മറുപടി വ്യക്തമായില്ല ...
പക്ഷെ ഇന്ത്യയുടെ ഭാവിയുടെ പ്രശനവും ഒരാളുടെ വിശ്വാസത്തിന്റെ പ്രശ്നവും...രണ്ടും വളരെ പ്രാധന്യമാര്‍ഹിക്കുന്നതെന്നത് നിസ്തര്‍ക്കം ...<<<<എല്ലാവരും മതത്തിന്‍റെ അടിസ്ഥാനത്തില്‍ രാഷ്ട്രിയം കളിക്കുകയും ഭൂരിപക്ഷ മതത്തിന്‍റെ ആള്‍ക്കാര്‍ അധികാരത്തില്‍ വരുകയും നൂനപക്ഷ വിശ്വാസത്തിന്‍മ്മേല്‍ അവര്‍ കുതിരകേറുകയും ചെയ്യും എന്നാണ് അര്‍ത്ഥമാക്കിയത്. അത് നടക്കുന്നുമുണ്ട് . ചുമരുണ്ട് എങ്കിലേ ചിത്രം വരക്കനാവൂ. ഏതായാലും എന്‍റെ വാക്കുകള്‍ വായിക്കാന്‍ ക്ഷമ കാണിച്ചവര്‍ക്കും അതിനു അവസരം തന്ന ബഹുമാന്യ കെ പി സുകുമാരന്‍ അവറകള്‍ക്കും എന്‍റെ നന്ദി നമസ്കാരം .
>>> kps
ജമാഅത്തെ ഒരു മതപ്രസ്ഥാനം തന്നെ അല്ലേ ? അല്ലായെന്ന് അവര്‍ ഒരടത്തും പറഞ്ഞിട്ടില്ല. അപ്പോ ഞാന്‍ പറഞ്ഞത് അത്തരം പ്രസ്ഥാനങ്ങള്‍ നമ്മുടെ രാജ്യത്തിന് യോജിച്ചതല്ല എന്നാണ്. ഇത് മനസ്സിലകുന്നില്ലായെങ്കില്‍ എന്ത് പറയാന്‍. <<<
ചോദ്യം കെ.പി.എസ് നോടാണെങ്കിലും ഇതിന് ആദ്യം ഉത്തരം പറയേണ്ടത് ഞാനാണ്. ജമാഅത്തെ ഇസ്‌ലാമി ഒരു കേവലം മതസംഘടനയല്ല. ഒരു രാഷ്ട്രീയ സംഘടനയുമല്ല. ഹിന്ദുമതം ക്രിസ്തുമതം പോലെയുള്ള ഒരു മതമല്ല ഇസ്‌ലാം. ഇസ്‌ലാമിനെ അപ്രകാരം കാണുന്നവരുണ്ട് അവരെ സംബന്ധിച്ചടത്തോളം അത് മതം തന്നെ. ജമാഅത്തെ ഇസ്‌ലാമി ഇസ്‌ലാമിനെ ഒരു സംമ്പൂര്‍ണ ജീവിത വ്യവസ്ഥയായി കാണുന്നു. മനസ്സിലാകാത്തതും അതിന് ശ്രമിക്കാത്തതും ബി.എം ന് തന്നെയാണ്.
ഒരു സമഗ്രമാനവിക ദര്‍ശനം രാഷ്ട്രീയത്തില്‍ അതിന്റെ വീക്ഷണമവതരിപ്പിക്കുന്നതിനെ രാഷ്ട്രീയക്കാര്‍ മതം ചുഷണം ചെയ്യുമ്പോഴുണ്ടാകുന്ന കുഴപ്പം പറഞ്ഞ് പേടിപ്പിക്കുന്നത് നീതിയല്ല. ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കുഴപ്പങ്ങള്‍ക്ക് രണ്ട് പ്രകടകാരണങ്ങള്‍:
1.മത സംഘടനകള്‍ രാഷ്ട്രീയക്കാരെ വരുതിയില്‍ നിര്‍ത്തി അവരുദ്ദേശിക്കുന്നത് നേടിയെടുക്കുന്നു.
2. രാഷ്ട്രീയക്കാര്‍ മതത്തെ ഉപയോഗപ്പെടുത്തി തങ്ങളുടെ താല്‍പര്യം സംരക്ഷിക്കുകയും. ചെറിയ അപ്പക്കഷ്ണം തങ്ങളെ സഹായിച്ച മതസംഘടനകള്‍ക്ക് നല്‍കി അവരുടെ പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യുന്നു.
ഒരു പുതിയ മാര്‍ഗം പരീക്ഷിക്കാന്‍ നമ്മുക്ക് സമയമായി. നീതിയിലും മൂല്യങ്ങളിലും അടിയുറച്ച ഒരു രാഷ്ട്രീയം നമ്മുക്ക് പരീക്ഷിക്കേണ്ടതുണ്ട്. അവിടെ മതപരമായ വിവേചനമോ. രാഷ്ട്രീയക്കാരുടെ അധര്‍മമോ മത പുരോഹിതരുടെ ചൂഷണമോ ഉണ്ടാവില്ല.
മറ്റുള്ള മുസ്ലിം സംഘടനകളുടെ പ്രവര്‍ത്തകര്‍ മതേതര ജനാധിപത്യ പാര്‍ട്ടികളില്‍ പ്രവര്തിക്കല്‍ അല്ലാഹു കര്‍ശനമായി വിരോധിച്ചതും പൊറുക്കില്ലെന്നു വ്യക്തമായി പ്രഖ്യാപിച്ചതുമായ ശിര്‍ക്ക് ( ബഹു ദൈവ ആരാധന ) ആയി പ്രഖ്യാപിക്കുകയാണ് ഇവര്‍ ചെയ്തത് .(പ്രത്യേകം ശ്രദ്ധിക്കുക ഏതെന്കിലും രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ അഴിമതിക്കാരോ ,കൊള്ളരുതാതവരോ ആയതല്ല ഇവരുടെ വിരോധത്തിന് കാരണം .മറിച്ചു അവരൊന്നും അല്ലാഹുവിന്റെ പരമാധികാരം അന്ഗീകരിക്കാത്തവരാന് എന്നതാണ് ഇവരുടെ എതിര്‍പ്പിനു കാരണം . അതാകട്ടെ ഇസ്ലാം മത വിശ്വാസമനുസരിച്ച് കൊടും പാതകവും നരക പ്രവേശനത്തിനുള്ള ഒന്നാമത്തെ കാരണവും ) ഇപ്പോള്‍ അതേ മതേതര ജനാധിപത്യം തന്നെയാണ് ഇന്ത്യയില്‍ നിലവിലുള്ളത് എന്നാണു എന്റെ വിശ്വാസം .ആ നിലക്ക് അന്ന് കൊടും പാതകമായിരുന്ന ഒരു കാര്യം ഇന്ന് അനുവദനീയമാക്കുവാനുള്ള ദയനീയ ശ്രമത്തിലാണ് ജമാഅത്തെ ഇസ്ലാമി ഇപ്പോള്‍ .
എന്റെ ചോദ്യത്തിന് മറുപടി കിട്ടുന്നില്ല എന്ന് മാത്രമല്ല അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന് മറ്റുള്ളവരുടെ ചോദ്യത്തിന് മറുപടി കൊടുക്കുന്ന ജമാഅത്തെ ഇസ്ലാമിക്കാരെ സഹിക്ക വയ്യാത്തതിനാല്‍ ഇവിടം വിടുന്നു . ആരും പ്രകൊപിപ്പിക്കരുത് എന്ന് പ്രത്യേകം പറഞ്ഞോട്ടെ :)
ഏവര്‍ക്കും (യുക്തി വാദികള്‍ക്കും അടക്കം )റമദാന്‍ മുബാറക് .
>>> ‘ശിര്‍ക്’ ആണ് മനുഷ്യര്‍ ചെയ്യുന്ന ഏറ്റവും കൊടിയ പാപം. അതൊഴികെയുള്ള ഏതു മഹാപാപവും അല്ലാഹു പൊറുക്കും. ശിര്‍കിനെ മണ്ണടിയിച്ച് തൌഹീദ് സ്ഥാപിക്കലാണ് ഇസ്ലാമിന്റെ -ജമാ അത്തിന്റെയും- ലക്ഷ്യം. ! ശിര്‍ക്= അല്ലാഹു അല്ലാത്ത ദൈവങ്ങളോടു പ്രാര്‍ത്ഥിക്കല്‍, ആരാധിക്കല്‍.
തൌഹീദ്= അല്ലാഹു എന്ന ഏക ദൈവത്തെ മാത്രം ആരാധിക്കല്‍.
ഇസ്ലാമിന്റെ ഈ അടിസ്ഥാന സിദ്ധാന്തം തന്നെ സങ്കുചിതവും വര്‍ഗ്ഗീയവും അസഹിഷ്ണുതാപരവും അന്യമതവിദ്വേഷത്തിലധിഷ്ഠിതവുമാണ്.<<<
നൗഷാദിനെ അനുകരിച്ച് ജബ്ബാര്‍മാഷും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു. താങ്കളുടെ അര്‍ഥകല്‍പനയില്‍ തെറ്റുണ്ടെന്ന് ഞാന്‍ പറയില്ല. പക്ഷെ താങ്കള്‍ അതുകൊണ്ടുദ്ദേശിച്ചത് തെറ്റാണ്. ശിര്‍ക് മണ്ണടിച്ച് തൗഹീദ് സ്ഥാപിക്കാന്‍ ദൈവം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇവിടെ ജൂതനും ക്രൈസ്തവനും ഹിന്ദുവും മതമില്ലാത്തവനും അന്ത്യദിനം വരെ ഉണ്ടാകും. അവരുടെ നിലനില്‍പ്പും ആരാധനാ സ്വാതന്ത്ര്യവും ഇവിടെ സംരക്ഷിക്കപ്പെടണം. മതത്തിന്റെ പേരില്‍ വിവേചനം പാടില്ല. എന്നാല്‍ ശിര്‍ക്കിനെതിരെ പ്രബോധനം ചെയ്യാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. മതങ്ങള്‍ മണ്ണടിയട്ടെ എന്ന് പറയുന്ന പോലെ ശിര്‍ക്ക് മണ്ണടിയട്ടേ എന്ന് മുദ്രാവാക്യം ഇസ്്‌ലാം മുഴക്കില്ല. പ്രബോധനം ലക്ഷ്യം കണ്ടാല്‍ ശിര്‍ക്ക് നീങ്ങിയേക്കാം. അതില്‍ എന്ത് ചെയ്യാന്‍ കഴിയും ശിര്‍ക്ക് ചെയ്യുന്നവര്‍ അതില്‍നിന്ന് മാറാന്‍തീരുമാനിച്ചാല്‍ അവര്‍ക്ക് മാറാന്‍ കഴിയണമല്ലോ.
ഇസ്‌ലാമിന്റെ അടിസ്ഥാന സിദ്ധാന്തം അവര്‍ഗീയവും സഹിഷ്ണുതാപരവും വിശാല വീക്ഷണത്തോടു കൂടിയുമാണ്. അന്യമതവിദ്വോഷം അതിന് അന്യമാണ്. ഞാന്‍ പറയുന്നതിനൊക്കെ എനിക്ക് തെളിവ് ലഭ്യമാണ്. മറിച്ച് ജബ്ബാര്‍ മാഷിനുള്ള തെളിവ് യുദ്ധസന്ദര്‍ഭത്തിലിറങ്ങിയ ചില സൂക്തങ്ങളും ബഹുദൈവത്വത്തിന്റെ നിരര്‍ഥകത ചൂണ്ടിക്കാണിക്കുന്ന ചില സൂക്തങ്ങളുമാണ്.
ജബ്ബാര്‍ മാഷിനോട് സംസാരിക്കാന്‍ താല്‍പര്യമില്ല. കാരണം മുന്‍ധാരണകള്‍ അദ്ദേഹത്തിന്റെ ദൗര്‍ബല്യമാണ്. നിരര്‍ഥകമായ-അടിസ്ഥാനരഹിതമായ ആരോപണമുന്നയിക്കുന്നതില്‍ ഒട്ടും മനസ്സാക്ഷിക്കുത്ത് അനുഭവിക്കാത്തവനും. അതിനാല്‍ അദ്ദേഹവുമായുള്ള സംവാദത്തിന് ഒരു കുതര്‍ക്കത്തിന്റെ രൂപമേ സാധ്യമാകൂ.
statement 1>>>ജമാഅത്തെ ഇസ്‌ലാമി ഒരു കേവലം മതസംഘടനയല്ല. ഒരു രാഷ്ട്രീയ സംഘടനയുമല്ല. ഹിന്ദുമതം ക്രിസ്തുമതം പോലെയുള്ള ഒരു മതമല്ല ഇസ്‌ലാം. ഇസ്‌ലാമിനെ അപ്രകാരം കാണുന്നവരുണ്ട് അവരെ സംബന്ധിച്ചടത്തോളം അത് മതം തന്നെ. ജമാഅത്തെ ഇസ്‌ലാമി ഇസ്‌ലാമിനെ ഒരു സംമ്പൂര്‍ണ ജീവിത വ്യവസ്ഥയായി കാണുന്നു.>>> statement 2>>>>>ഒരു പുതിയ മാര്‍ഗം പരീക്ഷിക്കാന്‍ നമ്മുക്ക് സമയമായി. നീതിയിലും മൂല്യങ്ങളിലും അടിയുറച്ച ഒരു രാഷ്ട്രീയം നമ്മുക്ക് പരീക്ഷിക്കേണ്ടതുണ്ട്. അവിടെ മതപരമായ വിവേചനമോ. രാഷ്ട്രീയക്കാരുടെ അധര്‍മമോ മത പുരോഹിതരുടെ ചൂഷണമോ ഉണ്ടാവില്ല. <<<അതായത് ജമാഅത്തെ പറയുന്ന, ഹിന്ദു ക്രിസ്ത്യ മതത്തെക്കാള്‍ വരേണ്ന്യമായ ഇസ്ലാം മതത്തിന്‍റെ ജീവിതവ്യവസ്ഥ പരിക്ഷിക്കാന്‍ സമയമായിരിക്കുന്നു. ഇങ്ങനെ വളരെ മാന്യമായ ഭാഷയില്‍ പച്ചക്ക് വര്‍ഗിയം പറയുന്ന ജമാഅത്തെ അത്തെക്കാരനും അവന്‍റെ പ്രസ്ഥാനത്തിനും അവര്‍ക്ക് സര്‍വമംഗളങ്ങളും നേരുന്ന ഇന്നലത്തെ (X) യുക്തിവാദിക്കാരനായ കെ പി എസ് നും റംസാന്‍ ആശംസകള്‍
>>> മതത്തെക്കാള്‍ വരേണ്ന്യമായ ഇസ്ലാം മതത്തിന്‍റെ ജീവിതവ്യവസ്ഥ പരിക്ഷിക്കാന്‍ സമയമായിരിക്കുന്നു. ഇങ്ങനെ വളരെ മാന്യമായ ഭാഷയില്‍ പച്ചക്ക് വര്‍ഗിയം പറയുന്ന ജമാഅത്തെ അത്തെക്കാരനും അവന്‍റെ പ്രസ്ഥാനത്തിനും അവര്‍ക്ക് സര്‍വമംഗളങ്ങളും നേരുന്ന ഇന്നലത്തെ (X) യുക്തിവാദിക്കാരനായ കെ പി എസ് നും ആശംസകള്‍. <<<
ഞാന്‍ രണ്ട് കമന്റായി വേറിട്ട് നല്‍കിയത് ഇടക്ക് നിന്ന് ചിലത് മുറിച്ച് മാറ്റി താങ്കളുടേതായ ഒരു പദം ചേര്‍ത്തപ്പോള്‍ അത് പച്ചയായ വര്‍ഗീയതയായി താങ്കള്‍ക്ക് തോന്നി. സ്വാഭാവികം. പറഞ്ഞത് പറഞ്ഞത് പോലെ വായിക്കുകയോ മനസ്സിലാക്കുകയോ ചെയ്യാതെ വര്‍ഗീയത ആരോപിക്കുക, തോല്‍പിക്കുക എന്നീ ലക്ഷ്യങ്ങള്‍ സംവാദത്തിന് വെക്കുമ്പോഴുള്ള പ്രശ്‌നമാണിത്. ജമാഅത്ത് വിമര്‍ശകര്‍ നടത്തുന്ന ഈ തന്ത്രം മനസ്സിലാക്കാന്‍ കെ.പി.എസിന് സാധിക്കുന്നു. കാരണം വളരെ തുറന്ന മനസ്സോടു കൂടിയാണ് അദ്ദേഹം ചര്‍ചകള്‍ വീക്ഷിക്കുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ അദ്ദേഹത്തിന് നിങ്ങളോട് യോജിക്കാന്‍ കഴിയാതെ പോകുന്നുണ്ടെങ്കില്‍ അതുകൊണ്ടുമാത്രം അദ്ദേഹത്തിന്റെ യുക്തിവാദത്തെ സംശയിക്കേണ്ടതില്ല എന്നാണ് എന്റെ പക്ഷം
നിങ്ങള്‍ക്കും നന്മനേരുന്നു.
ജമാഅത്ത് മുന്നോട്ട് വെക്കുന്ന ഒരു രാഷ്ട്രീയ സംസ്‌കാരമുണ്ട് അതാണ് രണ്ടാമത്തെ കമന്റില്‍ ഞാന്‍ ഉദ്ദേശിച്ചത്. അല്ലാതെ നിങ്ങള്‍ക്കെല്ലാം ഇസ്‌ലാം പരീക്ഷിക്കാന്‍ സമയമായി എന്നല്ല ഞാന്‍ പറഞ്ഞത്. അതാണ് ഉദ്ദേശിച്ചതെങ്കില്‍ ഞാനങ്ങനെയായിരിക്കില്ല പറയുക. അങ്ങനെ പറയുന്നത് പ്രബോധനമാണോ എന്ന കാര്യം എനിക്ക് സംശയമാണ്. ഇസ്‌ലാമിന്റെ എല്ലാ വശങ്ങളും ഒരാളെ ബോധ്യപ്പെടുത്തിയതിന് ശേഷം പോലും ഒരാളോട് ഇങ്ങനെ പറയാമോ. കാരണം അത് ഒരാള്‍ സ്വയം തീരുമാനിക്കേണ്ടതാണ്.
അപ്പോള്‍ പിന്നെ ഞാനുദ്ധേശിച്ചതെന്ത്?. അതിന് ഞാന്‍ അവിടെ നല്‍കിയ കമന്റ് മുഴുവന്‍ വായിക്കുക. തുടര്‍ന്ന് ഈ പറയാന് പോകുന്നതും.
മതി ലത്തീഫ്
എത്ര ശ്രമിച്ചാലും പട്ടിയെ ആടാക്കുവാന്‍ ആവില്ല. വിശദീകരണം എനിക്ക് വേണ്ടിയാനങ്കില്‍ വേണ്ട. നന്ദി സുഹൃത്തേ
@B.M
ആടിനെ പട്ടിയാക്കാന്‍ വേണ്ടി ആടിന്റെ മുകളിലിട്ട പട്ടിയുടെ തോല്‍ നീക്കം ചെയ്യാന്‍ എനിക്ക് കഴിയും. അപ്പോള്‍ പട്ടിയും പട്ടി പേപ്പട്ടിയുമാണെന്ന് കരുതി അകന്ന് മാറുകയും പേടിച്ചോടുകയും ചെയ്തവര്‍ തിരിച്ചുവരും. ഞാന്‍ വിശദീകരിക്കുന്നത് താങ്കള്‍ക്ക് വേണ്ടി മാത്രമല്ല. കെ.പി.എസിന്റെ ബ്ലോഗ് സന്ദര്‍ശിക്കുന്ന ആയിരക്കണക്കിന് വായനക്കാര്‍ക്ക് വേണ്ടിയാണ്. അതിന് സഹകരിച്ച താങ്കളോടുള്ള നന്ദി രേഖപ്പെടുത്തുന്നു.
ജീവിതത്തെ ഒരു ഏകകമായി കാണുന്ന ഒരു പ്രസ്ഥാനത്തിന് എല്ലാത്തിനു കൂടി ഒരു സംഘാടനം മതി. അതായത് ഇന്ത്യയിലെ ഇസ്ലാം വിശ്വാസികള്‍ക്കെല്ലാം ഒരേ കുടക്കീഴില്‍ അണിനിരക്കുക, എന്ന സന്ദേശമാണ് ജമാഅത്തിന്റേതെങ്കില്‍.....ഹൈന്ദവ സമൂഹവും ഇങ്ങനെയൊരു തീരുമാനമെടുറ്ത്താലോ ? എന്ന ബി. എം ചോദിച്ചപോലെ ഈ പോസ്റ്റുടമയും മുന്നേ ചോദിച്ചത് കാണുക.
“ഇന്നും നമ്മുടെ രാജ്യം ഒരു മതേതരരാഷ്ട്രമായി തുടരാന്‍ കാരണം ഭൂരിപക്ഷം ജനങ്ങളും മതം വേറെ രാഷ്ട്രീയം വേറെ എന്ന് കരുതുന്നത് കൊണ്ടാണ്. മതവും രാഷ്ട്രീയവും ഒന്നായിരിക്കണം എന്ന് ഭൂരിപക്ഷം പേരും എന്ന് കരുതുന്നുവോ അന്ന് ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാവും. അതില്‍ ലത്തീഫിന് അല്പം പോലും സംശയം വേണ്ട.“
ചര്‍ച്ചയ്ക്ക് വേണ്ടിയാണേ; പിന്നെ ഈ ചര്‍ച്ച ഒരു ജമ-മുജ ചര്‍ച്ചയായി വഴിമാറില്ലെന്ന് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുമല്ലോ.
വേഷവും സംസാരവും ചില പ്രവര്‍ത്തന രീതികളും കണ്ട് ഒരു പോലീസ് ഉദ്യോഗസ്ഥനെ ഞങ്ങള്‍ കുറെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടുണ്ട്. ആളെ കുറിച്ച് കുറെ കേട്ടറിവുകള്‍ മാത്രമേ ഉള്ളൂ ...താന്‍ നിരപരാധിയെന്ന് പിന്നീട് കോടതിയില്‍ തെളിഞ്ഞ ഒരു കേസില്‍ പെട്ട് സസ്പെന്‍ഷനില്‍ കഴിയുമ്പോള്‍ അദ്ദേഹവുമായി അടുത്തറിയാന്‍ കഴിഞ്ഞു. അന്നുള്‍ക്കൊണ്ട ഒരു വലിയ കാര്യമുണ്ട്...ഒന്നിന്‍റെയും പുറം കണ്ടോ മറ്റോ നമ്മള്‍ മുന്‍ വിധിയോടെ കാര്യങ്ങള്‍ വിലയിരുത്തരുത് ...
കെ.പീ. എസ് ചെയ്തത് പോലെ ഞങ്ങള്‍ അദ്ദേഹത്തോട് തുറന്നു പറഞ്ഞു. 'നിങ്ങളെ കുറിച്ച് ഒരു പാട് തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നു ഞങ്ങള്‍ക്ക് ...' ...!
അത് പോലെ ജ.ഇ ഇന്ത്യയില്‍ ഒരു മുസ്ലിം മതരാഷ്ട്രം സ്ഥാപിക്കുമെന്ന് പറഞ്ഞതായി ഞാന്‍ ഇത് വരെ കേട്ടിട്ടില്ല ... അതൊരു മുസ്ലിം സാമുദായിക പാര്‍ട്ടി യുമല്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്
സസ്നേഹം,
ഓപണ്‍ തോട്സ്
>>> ഹൈന്ദവ സമൂഹവും ഇങ്ങനെയൊരു തീരുമാനമെടുറ്ത്താലോ ? എന്ന ബി. എം ചോദിച്ചപോലെ ഈ പോസ്റ്റുടമയും മുന്നേ ചോദിച്ചത് കാണുക. <<<
യരലവ പറഞ്ഞത് ശരിയാണ് അന്ന് സുകുമാരന്‍ സാര്‍ എന്നോട് ചോദിച്ചതും ഇന്ന് ബി.എം എന്നോട് ചോദിച്ചതും വലിയ സാമ്യമുണ്ട്. പക്ഷെ രണ്ടുപേര്‍ക്കും രണ്ട് വ്യത്യസ്ത മനോഭാവമാണ്. അതുകൊണ്ട് മാസങ്ങള്‍ക്ക് ശേഷം കെ.പി.എസിന് ചില കാര്യങ്ങള്‍ മനസ്സിലാകുകയും തീരുമാനത്തിലും അഭിപ്രായത്തിലും ചെറിയ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു.
വ്യത്യാസം ഇതാണ് കെ.പി.എസ് ഇങ്ങനെ പറഞ്ഞാണ് ചര്‍ച അവസാനിപ്പിച്ചത്:
>>> ഓരോരുത്തര്‍ക്കും താന്‍ ജനിച്ച,വളര്‍ന്ന, ശീലിച്ച, വിശ്വസിച്ച, ചിന്തിച്ച,അറിഞ്ഞ ഒരു ബൌദ്ധിക നിലപാട് തറയില്‍ നിന്ന് കൊണ്ട് മാത്രമേ സംസാരിക്കാനാവുകയുള്ളൂ. അത്കൊണ്ടാണ് എന്റേതായ ഒരു നിലപാട് തറയില്‍ നിന്നകൊണ്ട് ഒരു ബ്ലോഗ് വായനക്കാരന്‍ എന്ന നിലയില്‍ ഞാനിവിടെ കമന്റ് എഴുതിയിട്ടുള്ളത്. അല്ലാതെ എനിക്ക് സ്ഥാപിച്ചെടുക്കാനോ വിശ്വസിപ്പിക്കാനോ എന്റേതായ ഒരു ആശയവുമില്ലെന്ന് ഇതിനാല്‍ ബന്ധപ്പെട്ട എല്ലാവരെയും അറിയിക്കുന്നു. ഇനി മാറി നിന്ന് ചര്‍ച്ച ഒരു കൌതുകത്തിന് വേണ്ടി വീക്ഷിക്കും, പങ്കെടുക്കില്ല.
എല്ലാവര്‍ക്കും സ്നേഹപൂര്‍വ്വം , <<<
ഇതില്‍ കാണുന്ന സത്യാന്വേഷണവും തുറന്ന മനസ്സുമല്ല ബി.എം അവസാനിപ്പിച്ചുകൊണ്ടു പറഞ്ഞ വാക്കിലുള്ളത്.
>>> മതി ലത്തീഫ്
എത്ര ശ്രമിച്ചാലും പട്ടിയെ ആടാക്കുവാന്‍ ആവില്ല. വിശദീകരണം എനിക്ക് വേണ്ടിയാനങ്കില്‍ വേണ്ട. നന്ദി സുഹൃത്തേ <<<
അതുകൊണ്ട് പത്തുവര്‍ഷത്തിന് ശേഷവും ഈ മാഷ് ഒരു പാഠവും പുതുതായി പഠിക്കില്ല. ഇന്ന് പറഞ്ഞ അതേ ടോണില്‍ അന്നും പറയും. ഇയാള്‍ക്ക് നല്‍കാവുന്ന സ്ഥാനപ്പേരാണ് യുക്തിവാദി. അതുകൊണ്ടാണ് തീരുമാനം മാറ്റിയതിനാല്‍ കെ.പി.എസിനെ- അതില്‍ കാര്യമുണ്ടോ എന്ന് നോക്കാന്‍ ശ്രമിക്കാതെ-ഇന്നലത്തെ (X) യുക്തിവാദിയാക്കി റംസാന്‍ ആശംസകള്‍ നേര്‍ന്ന് സ്ഥലം വിട്ടത്. :( (സങ്കുചിതമായി ചിന്തിക്കുകയും മറ്റുള്ളവരുടെ നന്മ മറച്ചുവെക്കുകയും തിന്മകളെ പൊലിപ്പിച്ച് കാണിക്കുകയും ചെയ്യുന്നവരേ യുക്തിവാദിയാകൂ എന്ന ആ വികലയുക്തി നിങ്ങള്‍ക്കതില്‍ കാണാം.)
എന്നാല്‍ കെ.പി.എസ് വളരെ സൂക്ഷമായി ജമാഅത്ത് ചര്‍ചകളെ പിന്തുടരുകയായിരുന്നു മാസങ്ങളോളം. പക്ഷെ അദ്ദേഹത്തിന് മനസ്സിലാക്കിയതിന് മാതൃക അനുഭവത്തില്‍ ലഭിച്ചിരുന്നില്ല. അത് ലഭിച്ചപ്പോള്‍ താന്‍ ഇത് വരെ കേട്ട ജമാഅത്തിന്റെ നന്‍മകള്‍ അദ്ദേഹം നേരിട്ടനുഭവിച്ചു. അദ്ദേഹം അത് തുറന്നെഴുതി. സത്യത്തില്‍ ആ ഇഫ്താര് മീറ്റില്‍ പങ്കെടുത്ത് പ്രസംഗിച്ചവരും ഇതേ പോലുള്ള വാക്കുകള്‍ പറഞ്ഞിരിക്കാം. ബ്ലോഗര്‍ എന്ന നിലയില്‍ അവിടെ സ്‌റ്റേജില്‍ പറയാനുള്ളത് കെ.പി.എസ് ഇവിടെ പങ്കുവെച്ചു. പക്ഷെ ഇസ്‌ലാമിനെയും ജമാഅത്തിനെയും അപഹസിച്ചുമാത്രം പരിചയമുള്ള യുക്തവാദികള്‍ക്ക് അത് സഹിക്കാന്‍ കഴിഞ്ഞില്ല അതല്ലേ കാര്യം.
ഇതൊക്കെ അദ്ദേഹം ഇവിടെ എഴുതിയ പോസ്റ്റില്‍നിന്നും കമന്റില്‍നിന്നും ഞാന്‍ മനസ്സിലാക്കിയതാണ്. തെറ്റുണ്ടെങ്കില്‍ അദ്ദേഹം തന്നെ തിരുത്തും.
ഇഫ്ത്താര്‍ സംഗമത്തില്‍ കെപിഎസിനെ ജമാഅത്ത് ഭാരവാഹികള്‍ അഭിസംബോധന ചെയ്തത് ‘അസ്സലാമു അലൈകും, വറഹ്മതുല്ലാഹി വബറകാതുഹു വജന്നതുഹു’ എന്നു പറഞ്ഞ് തന്നെ യായിരിക്കും. അല്ലെ. ലതീഫെ. ? ജമാഅത്തെ ഇസ്ലാമി ആഗോളമാനവീകത യുടെ കുത്തക ഏറ്റെടുക്കുമ്പോള്‍ അങ്ങിനയേ അഭിസംബോധന ചെയ്യാവൂ.
ഇവിടെ ചര്‍ചയില്‍ പങ്കെടുത്ത കുറേയെറെ ആളുകള്‍ ജമാഅത്ത് പ്രവര്‍ത്തകരോ അനുഭാവികളോ അതിനെ അടുത്ത് പരിചയപ്പെട്ടവരോ ആണ്. അവരെ മുന്‍നിര്‍ത്തി എനിക്ക് ഒരു കാര്യം ഉറച്ച് പറയാന്‍ കഴിയും. ഇവിടെ ജമാഅത്തിനെ വിമര്‍ശിച്ച ആളുകളെക്കാള്‍ കെ.പി.എസ് ജമാഅത്തിനെ വായിക്കുകയും അറിയുകയും ചെയ്തിട്ടുണ്ട്.
ജമാഅത്തിനെ വിമര്‍ശിക്കാന്‍ വരുന്നവര്‍ മിനിമം 'ജമാഅത്തെ ഇസ്‌ലാമി വായനയും പ്രതിനിധാനവും' എന്ന പുസ്തകമെങ്കിലും ഏറ്റവും ചുരുങ്ങിയത് വായിക്കുക.
പിന്നെ കാണാം.
@യരലവ
അസ്സലാമു അലൈകും (നിങ്ങളില്‍ സമാധാനം ഉണ്ടാകട്ടെ) ..ഇതിന്റെ അര്‍ത്ഥത്തില്‍ അഭിപ്രായ വ്യത്യാസമില്ല എന്ന് കരുതട്ടെ ..
ഒരിക്കല്‍ ഒരു സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ട് ഒരു ജില്ല കലക്ടര്‍ ഇസ്ലാമിനെ പുകഴ്ത്തി കൊണ്ട് പറഞ്ഞു...."അവരുടെ പള്ളികളില്‍ നിന്നും അഞ്ചു പ്രാവശ്യമെങ്കിലും അള്ളാഹു അക്ബര്‍ എന്ന് വിളിച്ചു പറയാറുണ്ട്. എന്തൊരു ഉദാത്തമായ മാതൃക. മത സൌഹൃദത്തിന്റെ പ്രതീകമായിരുന്നു മുഗള്‍ ചക്രവര്‍ത്തി അക്ബറിന്നെ മുസ്ലിങ്ങള്‍ ഇപ്പോഴും സ്മരിക്കുന്നു ...!!!"
സസ്നേഹം
ഓപണ്‍ തോട്സ്
>>>>>>>ഒരുമനുഷ്യന്റെ ഏറ്റവും വലിയ സ്വാധീന വലയമായ ഭാര്യ കുട്ടികള് ഇവിലേക്ക് പോലും പകരാന് കഴിയാത്ത, ഉട്ടോപ്യന് മുദ്രാവാക്യവും മുഴക്കി നിഷേധാത്മക ചിന്തകള് പ്രസരിക്കുന്നതിന് പകരം മതവിശ്വാസികളെ അവരുടെ മതത്തോടൊപ്പം സ്നേഹിക്കാനും സഹകരിക്കാനും കഴിയാത്ത അത്യപൂര്വ ജന്മങ്ങളെ അവഗണിച്ച് തന്നെയാണ് ലോകം മുന്നോട്ട് പോകുന്നത്.<<<<<<<
@latheef:
മനുഷയന്റെ ഉദാത്തമായ മാനവികബോധം ഇല്ലായ്മ ചെയ്യുന്നതിലാണ് മതബോധത്തിന്റെ പരിശിലനം തുടങ്ങുന്നത്. ഇളം കുഞ്ഞു മനസ്സുകളില് താരാട്ട്പാട്ടിനൊപ്പം കുത്തിവെപ്പുകള് ആരംഭിക്കുന്നു. പിന്നെ മതപാഠശാലകളില്, പള്ളികളില്, തന്റെ ചുറ്റുപാടിലൂടെ അവനെ എല്ലാം തികഞ്ഞ ഒരു മതവാദിയായി വളര്ത്തിയെടുക്കുമ്പോള്; അവനില് വളര്ന്നു വരേണ്ടിയിരുന്ന സ്വഭാവിക നന്മ-തിന്മയുടെ തിരിച്ചറിവും ധര്‍മ്മാധര്‍മ്മ ബോധവും ഇല്ലാതാകുന്നു. പിന്നെ മതത്തിന്റെ വിധിവിലക്കുകള്‍ക്കപ്പുറം അവനില്‍ ശെരി തെറ്റുകളില്ല. മതത്തിന്റെ തെറ്റ് അവന്റെ തെറ്റും മതത്തിന്റെ ശെരി അവന്റെ ശെരിയുമാവുമ്പോള്‍ അവനിലെ മാനവികതയ്ക്ക് വിലയില്ലാതാവുന്നു.
പിന്നീട് മതത്തിന്റെ കൂട്ടായ്മയുടെ അടിമത്വബോധത്തില് ചിന്തിക്കുക എന്നതിനേക്കാള് അനുസരിക്കുക എന്നതാകും അവനിലെ മുന്‍ഗണന. പിന്നെ മതത്തിന്റെ സംഘബലം അവനെ ഒന്നു പിടയാന്‍ പോലും അനുവദിക്കാതെ വരിഞ്ഞുമുറുക്കുന്നു.
ചുറ്റുപാടിന്റെ പച്ചയായ ജീവിതാനുഭവപാഠങ്ങള്‍ തന്നിലെ മാനവികത തിരിച്ചുകൊടുത്തെങ്കില്‍ അവന്‍ വീണ്ടും ഒരു മനുഷ്യനായിത്തീരും.
എന്നെ സംബന്ധിച്ചിടത്തോളം ലതീഫ് ഒരു മതജീവിയാണ്, അത്കൊണ്ടാണ് നിങ്ങളുടെ ഭത്സങ്ങള്‍ക്ക് വിലകൊടുക്കാത്തത്. നിങ്ങളുടെ ഭാഷയും ധര്‍മ്മബോധവും മതബോധത്തിനപ്പുറം സഞ്ചരിക്കില്ല.
മതവാദികള്‍ മതത്തിന്റെ ഇരകളാണ്; മതത്തിന്റെ തോട്പൊട്ടിച്ച് പൂമ്പാറ്റകളെ പോലെ മാനാവികതയുടെ ലോകത്തേക്ക് നിങ്ങളും ചിറക് വിരിക്കും എന്ന പ്രതീക്ഷയാണ്,സ്നേഹമാണ്, അഷ്ണുതയുടെ തീവ്രമായ വികാരവേലിയേറ്റത്തിന്റെ ഭീഷണികള്‍ക്കിടയിലും ഞങ്ങളെ ഇത്തരം ചര്‍ച്ചകളില്‍ ഭാഗവാക്കാകുന്നത്. ഒരു സംഘബോധത്തിന്റെ പിന്‍ബലമില്ലാതെ നിവര്‍ന്ന് നിന്നു സംസാരിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത് മനുഷ്യത്വത്തിലുള്ള നിഷ്കളങ്കമായ വിശ്വാസമാണ്.
നമ്മളിലെ നമ്മെ ഇല്ലാതാക്കുന്ന മതങ്ങള്‍ ഇല്ലാതാവണം. നാം ഒന്നാവണം. അതിര്‍ത്തികളും വേലിക്കെട്ടുകളുമില്ലാത്ത ഒരു ലോകത്തേക്ക് എല്ലാവര്‍ക്കും സ്വാഗതം. (off: അതായത് എല്ലാവര്‍ക്കും അടിച്ച് ചാവാം എന്നര്‍ത്ഥം...ഹ ഹ ഹ )
ഭഗവാന്‍ രജനീഷ് അനുയായികളെ ക്ഷണിക്കാറുള്ളതും അങ്ങനെ ഒരു ലോകത്തേക്ക് ആണ്. 'മറയില്ലാത്ത' ഒരു ലോകത്തേക്ക് ...! ഇവിടെ നിങ്ങള്ക്ക് അടിച് പൊളിക്കാം ...!!! ആനന്ദത്തിന്റെ ആ മൂര്‍ധന്യം തീര്‍ന്നാല്‍ അവര്‍ തളരുന്നു ... പിന്നീട് കാത്തിരിക്കണം ...!
അമേരിക്കക്കാരി മേരി, പ്രശസ്തയായ കലാകാരി ...ഇഷ്ടം പോലെ ആരാധകര്‍ ..പണം, പത്രാസ് ഒന്നിന്നും കുറവില്ല. പക്ഷെ ഒന്ന് മാത്രമില്ല, മനസ്സമാധാനം ...നന്നായി ഒന്നുറങ്ങാന്‍ ഗുളിക കഴിക്കണം.
അവസാനം മാനസിക രോഗിയായി ആശുപത്രിയില്‍ ...അപ്പോള്‍ തിരിഞ്ഞു നോക്കാന്‍ ആരുമില്ല... ഏകാന്തത ..
പക്ഷെ അവരുടെ ജീവിതത്തില്‍ വഴിത്തിരിവായ അയല്‍വാസിയായ ഒരു സ്ത്രീയുടെ സാന്ത്വന സ്പര്‍ശത്തെ കുറിച്ച് അവര്‍ പറയുന്നുണ്ട്.
ആശുപത്രിയില്‍ അവരെ സന്ദര്‍ശിച്ച ആ സ്ത്രീ മേരിയുടെ കൈകള്‍ ചേര്‍ത്ത് പിടിച് അവള്‍ കെട്ടിയിരിക്കുന്ന വാച്ചിനെ കുറിച്ച് സംസാരിച്ചു..എത്ര വ്യവ്സ്ഥാപിതമായാണ് ആ വാച്ച് പ്രവര്‍ത്തിക്കുന്നത്. പിന്നീട് ഒരു വ്യവസ്ഥാപിത ലോകത്തെ നിയന്ത്രിക്കുന്നവനെ കുറിച്ച് ...
'എനിക്ക് കേള്‍ക്കണ്ട, കാണാന്‍ പറ്റാത്ത ഒരു ദൈവമോ ?' മേരി ആ ശക്തിയെ കാണാതെ അതില്‍ വിശ്വസിക്കില്ലെന്ന് ..!
പക്ഷെ പിന്നീട് അവള്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു, കാണാന്‍ പറ്റാത്തത് ആ ശക്തിയുടെ കുഴപ്പമല്ല ... തന്റെ കഴിവ് കേടാണ് ...പുറത്ത് വീശുന്ന കാറ്റും, ഈ ഇലക്ട്രിക്ക് വയറിലൂടെ ഒഴുകുന്ന വൈദ്യുതിയും ...ഇതൊക്കെ കാണാന്‍ പറ്റാത്തത് ..അതേ അതിനുള്ള ശക്തി തന്റെ കണ്ണുകള്ക്കില്ല ...
രോഗം പരിപൂര്‍ണമായി ഭേദപ്പെട്ട് പുതിയ ഒരു ലോകത്തേക്ക് പ്രവേശിച്ച നിരവധി മേരിമാരുടെ അനുഭവങ്ങള്‍ ഇനിയും നിങ്ങള്ക്ക് പറഞ്ഞു തരാം ..
കേള്‍ക്കാനുള്ള ക്ഷമ കാണിക്കണം ...അത് മാത്രം മതി ..
സസ്നേഹം,
ഓപണ്‍ തോട്സ്
പ്രിയ കേപീയെസ്,
താങ്കള്‍ നല്‍കിയ “ഇഫ്താര്‍ സന്ദേശം”
അതിന്‍റെ ലക്ഷ്യങ്ങളെന്താണോ,അത്രയും നേടി
എന്ന് മേല്‍ചര്ച്ചയില്‍ പങ്കെടുത്ത മാന്യരായ
ബ്ളോഗ് സുഹൃത്തുക്കള്‍ തെളിയിച്ചിരിക്കുന്നു...!
ഒരു ഇഫ്താര്‍സംഗമംസശ്രദ്ധംവീക്ഷിക്കപ്പെടുക
എന്നതിനേക്കാള്‍ പ്രസ്തുതപരിപാടിസ്പോണ്‍സര്‍
ചെയ്ത ജമാഅത്തെ ഇസ്ലാമിയാണല്ലൊ ഇവിടെസസൂക്ഷ്മംവിലയിരുത്തപ്പെട്ടിരിക്കുന്നത്.
എനിക്ക് വല്ലാത്ത അത്ഭുതം തോന്നിയിട്ടുണ്ട്
പലപ്പോഴും,എന്തു കൊണ്ടാണ്‍ ഈ ഒരു
പ്രസ്ഥാനം സകലമാന വിഭാഗക്കാരില് നിന്നും
തീവ്രവിമര്‍ശനങ്ങള്‍ക്കു വിധേയമായിത്തീരുന്നത്
എന്ന്..! ഇതെന്ത് കഥ..? രാഷ്ട്രീയരംഗത്ത്
സര്‍വ്വരാലും-ഇടത് വലത്-കവിഞ്ഞ എതിര്‍പ്പ്..
മത-മതേര രംഗത്ത് പറയാനില്ലൊന്നും ബാക്കിയിനി,ഹമീദ്-കാരശ്ശേരിമാര്‍ക്ക് ഇനി
ജമാഅത്തെ ഇസ്ലാമിയെ എന്ത്പറഞ്ഞാണ്‍
വിമര്‍ഷിക്കേണ്ടതെന്ന കാര്യത്തില്‍ പുതിയ
എന്തെങ്കിലുമൊക്കെ ഗവേഷണം നടത്തി
കണ്ടെത്തേണ്ടി വരും.അവരുടെ ആരോപണം
പഴയത് പോലെ ഫലിക്കുന്നില്ല എന്ന്
അവര്‍ തന്നെ പരാതിപ്പെടുന്നുണ്ടല്ലൊ..
ഇവിടെ ആരോപണങ്ങളുന്നയിച്ച പല ബ്ളോഗ്
സുഹൃത്തുക്കളും,ജമാഅത്തെ ഇസ്ലാമിയെ
വിമര്‍ശിച്ച്കൊണ്ട് വളരേ മുമ്പേ പലരും
ഉന്നയിച്ച വിഷയങ്ങള്‍ തന്നെയാണ്‍ വീണ്ടും
ആവര്‍ത്തിച്ചിട്ടുള്ളത്.നന്നെ ചുരുങ്ങിയത്
വിമര്‍ശകര്‍ ഒരു കാര്യം മറന്ന് പോവുന്നു,
ജമാഅത്തെ ഇസ്ലാമിയുടെ ഭാഗത്ത്നിന്ന്
വരുന്ന മറുപടികളും വിശദീകരങ്ങളും യഥാവിധി
വായിച്ചു മനസ്സിലാക്കി അവ ബോദ്ധ്യമായില്ല
എന്നാണെങ്കില്‍ വീണ്ടും അതേ വിഷയത്തില്‍
ചര്‍ച്ചയാവാം.മറിച്ച്,ഒരു കാര്യം ചര്ച്ചക്ക്
വിഷയാമാവുന്നേരം ഉടന്‍ വരും അതുമായി
യാതൊരു ബന്ധവുമില്ലാത്ത മറ്റൊന്ന്..!
ഇവിടേയും അത്തരം കമന്‍റുകള്‍ കാണാം.
ഇടക്ക് ഇത്തരം സ്കലിതങ്ങള്‍ വരുന്നെന്നാലും
ചര്‍ച്ച ഇപ്പോഴും മര്‍മ്മത്തിലും,സ്ഥാനത്തും
തന്നെ നിര്‍ത്തുന്നതില്‍ താങ്കളുടെ ഇടപെടലുകളും
തലോടലുകളും ഫലപ്രദമാവുന്നുണ്ട്.
പലരും തീണ്ടാപ്പാടകലെ നിര്‍ത്തിയ ഒരു
പ്രസ്ഥാനം ഈവിധം വിശദമായി ചര്‍ച്ചക്ക്
വിധേയമാക്കപ്പെട്ടത്,ആ സംഘടനയേയും അതിന്‍റെ ലക്ഷ്യപരിപാടികളേയും ജനകീയ
ഇടപെടലുകളേയും കുറിച്ച ചില വ്യക്തതകള്‍
അതിനെ ഇതുവരെ സംശയദൃഷ്ട്യാ കണ്ടിരുന്ന
ചിലര്‍ക്കെങ്കിലും ഉണ്ടാക്കിയിരിക്കുന്നു എന്ന്
മനസ്സിലാവുന്നു.കൂടാതെ,സാധാരണ നടക്കുന്ന
നടപ്പ് ചര്‍ച്ചയില്‍ നിന്നും തികച്ചും വ്യ്ത്യസ്ഥത
പുലര്‍ത്തുന്ന രീതിയിലാണ്‍ ഇതില്‍ എല്ലാ
ബ്ളോഗ് സുഹൃത്തുക്കളും താന്താങ്ങളുടെ ഭാഗം
വളരെ മാന്യമായി നിര്‍വ്വഹിച്ചിരിക്കുന്നത്
എന്നതും സന്തോഷം പകരുന്നു.
സസ്നേഹം,
ഹാരൂണ്‍ക്ക.
>>>>>>>രോഗം പരിപൂര്‍ണമായി ഭേദപ്പെട്ട് പുതിയ ഒരു ലോകത്തേക്ക് പ്രവേശിച്ച നിരവധി മേരിമാരുടെ അനുഭവങ്ങള്‍ ഇനിയും നിങ്ങള്ക്ക് പറഞ്ഞു തരാം ..<<<<<
@Open thoughts: അത്തരം ഒരു മേരി തന്നെയാണ് ഞാനും. നേരെ തിരിച്ചാണെന്നു മാത്രം.
ഒരു മനുഷ്യനെ വധിക്കുന്നത് മനുഷ്യകുലത്തെ മുഴുവന്‍ വധിക്കുന്നതിന് തുല്യമാണെന്ന് പഠിപ്പിക്കുന്ന ഇസ്ലാം; ഒരു മനുഷ്യന്‍ നരകാവകാശിയാവുന്നതും ലോകത്തെ മുഴുവന്‍ മനുഷ്യനെ നരകത്തിലിടുന്നതും ഒരുപോലെയാണെന്നുള്ള നീതിബോധം ദൈവത്തിന്റെ നീതിനിര്‍വ്വഹണത്തിലില്ലാതെ പോവുന്നത് അല്ലാഹു എന്ന ദൈവം മുഹമ്മദ് നബിയുടെ ഭാവനാവിലാസമായത് കൊണ്ടാണ്.
എനിക്ക് മുന്നേ വന്നുപോയ ഇനിവരാനുള്ള സഹസ്രങ്ങളെ നരകത്തിലെ വിറകെന്ന് ഒരു മതം പറഞ്ഞ് തരുമ്പോള്‍ സ്വയം വിറകാവുന്നതാണ് സ്വാര്‍ത്ഥനായ ഒരു മനുഷ്യനാവുന്നതിനേക്കാള്‍ മനുഷ്യത്വം. മനുഷ്യന്റെ നീതിബോധം പോലും ഇല്ലാത്ത, അഗ്നിയില്‍ മനുഷ്യനെ ശാശ്വതമായി വസിപ്പിക്കും എന്ന് പറയുന്ന ഒരു മതത്തിനേക്കാളും ദൈവത്തിനേക്കാളും മീതെയാണ് എന്റെ മാനവിക സ്നേഹം.
ഇസ്ലാം ഞാന്‍ അനുഭവിച്ചതാണ്. ഇസ്ലാമില്‍ മനുഷ്യരില്ല; മുസ്ലിമേയുള്ളൂ. നിസ്സാരനായി ഒരു മനുഷ്യന്റെ അദ്ധ്വാനത്തിനും പ്രാര്‍ത്ഥനയ്ക്കും വഴിപാടിനും കുമ്പിടലിനും കാത്തിരിക്കുന്ന ക്രൂരനായ ദൈവ സങ്കല്പമാണ് ഇസ്ലാമിന്റേത്. ഭയം എന്ന വികാരത്തില്‍ മനുഷ്യന്റെ സ്വഭാവികമായ എല്ലാ നന്മയും ഇല്ലാതാക്കി പരലോക ചിന്തയില്‍ ഒരു ജന്മം ഒന്നുമല്ലാതാക്കുന്ന സംഞ്ജ. തന്റെ സൃഷ്ടിപ്പില്‍ തനിക്ക് ഒരുത്തരവാദിത്തമില്ലാതെ തീയിലെറിയാന്‍ എന്തിനാണാവോ ഒരു ഭൂമിയില്‍ ഒരു പ്രതിനിധി.
മനുഷ്യന്റെ മാനവികസ്നേഹം അവന്റെ സ്വകാര്യ അസ്തിത്വ ചിന്തയില്‍നിന്നുണ്ടാവുന്നതാണ്. അസ്തിത്വ ചിന്തയില്‍ നിന്നും കണ്ടെത്തുന്ന ദൈവചിന്തയോട് സ്വയം സംവദിക്കാന്‍ പഠിക്കുക. താങ്കള്‍ക്ക് താങ്കളിലെ ദൈവത്തെ കണ്ടെത്താം.
സ്വച്ഛന്ദം,മാനവികതയുടെ അനുഭവങ്ങളിലൂടെ, സ്വാതന്ത്യത്തോടെ ജീവിക്കുക; ജീവിതത്തിന് താളവും ഓളവും താനേ വരും. എങ്കിലേ, നമ്മള്‍ നമ്മളിലെ ദൈവബോധം തിരിച്ചറിയൂ, മനുഷ്യന്‍ എത്ര നല്ലവനാണെന്നോ. സംഘടിത മതബോധം അവനെ അവനല്ലാതാക്കി കുരുതികൊടുക്കുകയാണ്.ഇവിടെ നമ്മുടെ ആവശ്യങ്ങള്‍ എല്ലാം ഒന്നാണ്. ഇനി വല്ല ലോകവും ഉണ്ടാവുകയാണെങ്കില്‍ അവിടേയും അങ്ങിനെ തന്നെയായിരിക്കട്ടെ.
പ്രിയ കെ പി എസ് സാര്‍,
സന്തോഷകരമായ ഒരു സായാഹ്നം ലഭ്യമായതിന്റെ അനുഭൂതിയാല്‍ എഴുതിയ ഈ പോസ്റ്റ് നന്നായി ആസ്വദിച്ച് വായിച്ചു. എന്നാല്‍ കമന്റുകള്‍ പലതും ആവര്‍ത്തന വിരസവും മടുപ്പിക്കുന്നതുമായി തോന്നി.
താങ്കള്‍ക്ക് സന്തോഷകരമായി തോന്നിയ ഈ മത സൌഹാര്‍ദ്ദ ചടങ്ങിനു വിപരീതമായ ഒരു അനുഭവം എനിക്കു ഉണ്ടായി:
ഞങ്ങളുടെ കോളേജില്‍ കുറെ വര്‍ഷങ്ങളായി ഓണക്കാലത്ത് പി ടി എ വക ഓണ സദ്യ ഉണ്ടാവാറുണ്ട്. എന്നാല്‍ രണ്ടു വര്‍ഷം മുന്നെ നടത്തിയ ഓണസദ്യക്ക് ചില എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. ഓണ സദ്യ നടത്തുന്നത് റസാന്‍ നോമ്പ് കാലമായതിനാല്‍ മുസ്ലിം വിദ്യാര്‍ഥി വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാന്‍ പറ്റില്ല എന്നതിനാല്‍ ചില മാതാപിതാക്കളും കുട്ടികളും സദ്യ വേണ്ട എന്ന അഭിപ്രായം പി ടി എ മീറ്റിങ്ങില്‍ പറഞ്ഞു. എന്നാല്‍ ഭൂരി പക്ഷം അംഗങ്ങളും സദ്യ നടത്തുന്നതിനു അനുകൂലം ആയിരുന്നു. മാത്രവുമല്ല, നോമ്പ് തുറക്കുമ്പോള്‍ കഴിക്കാനായി പായസവും പഴവുമൊക്കെ തയ്യാറാക്കി വച്ച് അവരേയും സന്തോഷിപ്പിക്കാം എന്ന ധരണയില്‍ കഴിഞ്ഞ കൊല്ലവും ഓണ സദ്യ ഗംഭീരമായി നടത്തി. എന്നാല്‍ ഓണസദ്യക്കു ശേഷം ഒട്ടേറെ പരാതികള്‍ പ്രിന്‍സിപ്പാളായ എനിക്കു കിട്ടി. അവയില്‍ പലതും
അനോണിമസും ഭീഷണിയുടെ സ്വരത്തിലുമായിരുന്നു. മുസ്ലീങ്ങളായ കുട്ടികള്‍ സെനറ്റ് മീറ്റിംഗിലും, മുസ്ളീം അധ്യാപകരായ ചിലര്‍ സ്റ്റാഫ് മീറ്റിംഗിലും നോമ്പ് കാലത്തെ ഓണസദ്യ പാടില്ല എന്ന് വാദിച്ചു.
ഈ പ്രശ്നം പി ടി എ മീറ്റിംഗില്‍ വിവാദം സൃഷ്ടിച്ചു. ഓണ സദ്യ വേണമോ വേണ്ടയോ എന്ന കര്യത്തില്‍ വിഭിന്ന അഭിപ്രായങ്ങള്‍ വന്ന സാഹചര്യത്തില്‍ അന്തിമ തീരുമാനം പ്രിന്‍സിപ്പാളിനെടുക്കാമെന്ന് പി ടി എ യോഗം അഭിപ്രായപ്പെട്ടു.
സമീപ കാലത്ത് അദ്യാപകനുണ്ടായ ദുരനുഭവം എനിക്കോ എന്റെ കോളെജില്‍ ആര്‍ക്കെങ്കിലുമോ ഉണ്ടാവരുതെന്ന മുന്‍ കരുതലില്‍ പി ടി എ വക ഓണ സദ്യ ഇക്കൊല്ലം വേണ്ട എന്നു വച്ചു.
അല്പം അസാധാരണവും അപ്രതീഷിതവുമായ ആ ഇഫ്താര്‍ വിരുന്ന് മാതൃകയാക്കേണ്ടതാണെന്നു തോന്നിയതുകൊണ്ടാവാം താങ്കള്‍ ഈ പോസ്റ്റ് എഴുതിയതെന്ന് വിശ്വസിക്കുന്നു. ഇത്തരം സംഭവങ്ങള്‍ സാധാരണമായിരുന്നു എങ്കില്‍ ഈ പോസ്റ്റിന് ഇത്രയും പ്രാധാന്യം വരില്ലായിരുന്നു. എന്നാല്‍ അസന്തുഷ്ടകരമായ അസഹിഷ്ണുതകളും നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട് എന്നറിയിക്കാനാണ് ഈ കമന്റ് എഴുതുന്നത്.
നന്ദി
>>>>നമ്മളിലെ നമ്മെ ഇല്ലാതാക്കുന്ന മതങ്ങള്‍ ഇല്ലാതാവണം. നാം ഒന്നാവണം. അതിര്‍ത്തികളും വേലിക്കെട്ടുകളുമില്ലാത്ത ഒരു ലോകത്തേക്ക് എല്ലാവര്‍ക്കും സ്വാഗതം. (off: അതായത് എല്ലാവര്‍ക്കും അടിച്ച് ചാവാം എന്നര്‍ത്ഥം...ഹ ഹ ഹ )>>>>
September 5, 2010 2:46 AM
@ open thoghts : ഭഗവാന്‍ രജനീഷ് ക്ഷണിക്കുന്ന മറയില്ലാത്ത ലോകത്തേക്കല്ല; താങ്കളെ ക്ഷണിക്കുന്നത്. മതങ്ങളും ജാതികളും സംഘടനകളും രാഷ്ടങ്ങളും തീര്‍ത്ത അതിര്‍ത്തികളുടേയും വേലിക്കെട്ടുകളുടേയും ലോകത്ത് നിന്ന് ഉദാത്തമായ മാനവികതയിലേക്കാണ്. ഭീഷണമായ ഇന്നത്തെ ലോകത്തെ യുദ്ധങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും ഒരു കൈത്താങ്ങായി പ്രതീക്ഷയര്‍പ്പിക്കുന്നത് മനുഷ്യനിലെ മാനവികതയിലാണ്.
ഹല്ലാതെ; വേലിക്കെട്ട് തകര്‍ക്കൂ എന്നു കേള്‍ക്കുമ്പോള്‍ തുണിയഴിച്ചെറിഞ്ഞു മതിലുചാടുന്നത്;താങ്കളുടെ ചിന്തയ്ക്ക് പ്രായ്പൂര്‍ത്തിയാവാത്തനാലാണ്. പിന്നെ off പറഞ്ഞത് മത/ജാതി ചിന്ത എന്നു തമ്മില്‍ തല്ലേ ഉണ്ടാക്കൂ എന്നത് ഒന്ന് തമാശരൂപത്തില്‍ പറഞ്ഞതാണ്, അടിക്കാര് ക്ഷമിക്കുമല്ലോ.
~~~~~~~~~kps said...
ബഹുസ്വരതയില്‍ വിശ്വസിക്കാത്ത ഒന്നിനെയും ഹൈന്ദവതയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല.~~~~~~~~~~~
How come you judge something like above??
it is easy to smell THE difference in you.
:)
@ സത, ഹൈന്ദവം എന്നതിനെ കുറിച്ചു എന്റെ അഭിപ്രായം ഞാന്‍ മുന്‍പേ പറഞ്ഞിട്ടുണ്ട് പല കമന്റുകളിലും. അതിനിപ്പോഴും മാറ്റം വന്നിട്ടില്ല. ബാലചന്ദ്രന്‍ ചുള്ളിക്കാട് ബുദ്ധമതം സ്വീകരിച്ചപ്പോഴും മാധവിക്കുട്ടി ഇസ്ലാം മതം സ്വീകരിച്ചപ്പോഴും ഞാന്‍ പ്രതികരിച്ചത് അവരൊക്കെ ആദ്യമായി ഒരു മതം സ്വീകരിക്കുകയാണെന്നും അത് മതം മാറ്റമല്ല എന്നുമാണ്. ഹിന്ദു എന്നതിനെ മതമായി മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ലോകത്ത് പല മതങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിലൊക്കെ ആളുകള്‍ ചേരുകയും ചേരാതിരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലും ബുദ്ധ-ജൈന ഇത്യാദി മതങ്ങള്‍ ഉണ്ടായിട്ടുണ്ടല്ലൊ. അപ്പോള്‍ ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ ജീവിയ്ക്കുന്ന എല്ലാവരും ഹൈന്ദവത എന്ന സാംസ്ക്കാരിക ധാരയുടെ പിന്‍തുടര്‍ച്ചാവകാശികള്‍ എന്നാണ് ഞാന്‍ കരുതുന്നത്. ഇവിടെ ഹൈന്ദവത എനിക്ക് മതമല്ല. മതങ്ങളുടെയും മതമില്ലാത്തവരുടെയും കൂട്ടായ്മയാണ്. ബഹുസ്വരത എന്നത്കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നതതാണ്. ഇതേ ആശയത്തിന് സമാനമായ രീതിയില്‍ ആറെസ്സെസ്സും ഹൈന്ദവതയെ വ്യാഖ്യാനിക്കുന്നുണ്ടെന്ന് തോന്നുന്നു. അത്കൊണ്ട് എന്നെ സംഘപരിവാറുകാരന്‍ എന്നും ചിലര്‍ മുദ്ര കുത്താന്‍ നോക്കിയിട്ടുണ്ട്.
എന്റെ യുക്തിവാദം എനിക്ക് മാത്രമേ മനസ്സിലാവൂ. യുക്തിവാദം തികച്ചും വൈയക്തികമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മതവിശ്വാസം മനുഷ്യമനസ്സിന്റെ വ്യാകുലതകള്‍ക്കുള്ള ഔഷധമാണെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു. അത്കൊണ്ട് ഒരു മതത്തോടും എനിക്ക് ഇന്ന് വിരോധമില്ല. അടുത്തറിഞ്ഞപ്പോള്‍ ജമാഅത്തേ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങളില്‍ എനിക്ക് നന്മ കണ്ടെത്താന്‍ കഴിഞ്ഞു. അതിന്റെ പേരില്‍ ഞാന്‍ മാര്‍ഗ്ഗം കൂടി എന്ന് ഒരു യുക്തിവാദി സുഹൃത്ത് പറഞ്ഞു. ഈ പോസ്റ്റ് ആരെയും പ്രകോപിപ്പിക്കാന്‍ വേണ്ടി എഴുതിയതല്ല. പുറത്ത് കാണുന്ന ആളല്ല ഒരു യഥാര്‍ത്ഥ മനുഷ്യന്‍. അയാളുടെ ഉള്ളില്‍ ഒറ്റപ്പെട്ട ഒരു വ്യക്തിയുണ്ട്. അപൂര്‍വ്വം അവസരങ്ങളിലേ അവനവന്‍ തന്നെ അയാളെ കണ്ടുമുട്ടുന്നുള്ളൂ. ആ വ്യക്തിയെ എനിക്ക് കാണാന്‍ കഴിയുന്നത്കൊണ്ടാണ് എന്റെ ഈ നിലപാട്. പിന്നെ ആത്യന്തികമായ സത്യം യുക്തിവാദികള്‍ക്കും അറിയില്ലല്ലൊ.
@Yaralava,
>>> ഇസ്ലാം ഞാന്‍ അനുഭവിച്ചതാണ്. ഇസ്ലാമില്‍ മനുഷ്യരില്ല; മുസ്ലിമേയുള്ളൂ. നിസ്സാരനായി ഒരു മനുഷ്യന്റെ അദ്ധ്വാനത്തിനും പ്രാര്‍ത്ഥനയ്ക്കും വഴിപാടിനും കുമ്പിടലിനും കാത്തിരിക്കുന്ന ക്രൂരനായ ദൈവ സങ്കല്പമാണ് ഇസ്ലാമിന്റേത്. ഭയം എന്ന വികാരത്തില്‍ മനുഷ്യന്റെ സ്വഭാവികമായ എല്ലാ നന്മയും ഇല്ലാതാക്കി പരലോക ചിന്തയില്‍ ഒരു ജന്മം ഒന്നുമല്ലാതാക്കുന്ന സംഞ്ജ. തന്റെ സൃഷ്ടിപ്പില്‍ തനിക്ക് ഒരുത്തരവാദിത്തമില്ലാതെ തീയിലെറിയാന്‍ എന്തിനാണാവോ ഒരു ഭൂമിയില്‍ ഒരു പ്രതിനിധി. <<<
ഇതാണ് യരലവ അനുഭവിച്ച ഇസ്ലാം. അദ്ദേഹത്തിന്റെ ഇസ്‌ലാം വിരോധത്തിന് കാരമമന്വേഷിച്ച് നാം എവിടെയും പോകേണ്ടതില്ല. ഈ വിരോധമാകാട്ടെ അദ്ദേഹത്തിന്റെ മാനവിക ബോധത്തില്‍നിന്നാണ് എന്ന് മനസ്സിലാക്കാനും എനിക്ക് പ്രയാസമില്ല. എനിക്ക് ചുറ്റും മഹാഭൂരിപക്ഷം അനുഭവിക്കുന്നതും ഇത്ര കടുപ്പമില്ലെങ്കിലും ഒരു വഴിപാട് ഇസ്്‌ലാമിനെയാണ്. ദൈവം ക്രൂരനായും മറ്റുമൊക്കെ പിന്നീട് യുക്തിവാദം അദ്ദേഹത്തിന് നല്‍കിയ ബോധമാകാനേ വഴിയുള്ളൂ. ഒരു ശിക്ഷിക്കുന്ന ദൈവം മാത്രമല്ലല്ലോ ഇസ്്‌ലാം പരിചയപ്പെടുത്തുന്നത്. നന്മ ചെയ്യുന്നവര്‍ക്ക് അളവറ്റ പ്രതിഫലവും വാഗ്ദാനം ചെയ്യുന്ന കാരുണ്യവാനായ ദൈവത്തെയാണ് ഖുര്‍ആനില്‍ കാണാന്‍ കഴിയുക. ദൈവത്തിന്റെ ഏറ്റവും ആവര്‍ത്തിക്കപ്പെട്ട ഗുണം കാരുണ്യവാന്‍ എന്നാണ്.
ചുരുക്കത്തില്‍ മതത്തില്‍നിന്ന് നേരിടേണ്ടിവന്ന ചില കൈപ്പുറ്റ അനുഭവം ഇത്തരക്കാരെ നേരെ മറുചേരിയിലെത്തിച്ചു. സകല ചിന്തയെയും തുടരന്വേഷണത്തെയും തടസ്സപ്പെടുത്തിയ യുക്തിവാദം മിക്കവരെയും നേര്‍ക്ക് നേരെ ചിന്തിക്കാനുള്ള അവസരം തല്ലിക്കെടുത്തി. നോക്കൂ യരലവയോടുള്ള സംസാരം കുടം കമഴ്തി വെള്ളമൊഴിക്കുന്നത് പോലെ നിഷ്ഫലമായി മാറുന്നത് നിങ്ങള്‍ക്ക് കാണാം. പരിഹാരം അദ്ദേഹം തന്നയായിരുന്നു കാണേണ്ടത്. താന്‍ മനസ്സിലാക്കിയ ഇസ്ലാമിനപ്പുറം മറ്റുവല്ല വ്യാഖ്യാനവും അതിനുണ്ടോ ആ വ്യാഖ്യാനങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന ഒരു ജനമുണ്ടോ എന്നൊക്കെ ചിന്തിക്കാന്‍ അദ്ദേഹം ആദ്യം ഉള്‍കൊണ്ട യഥാസ്തിക സമൂഹം അദ്ദേഹത്തെ അനുവദിച്ചതുമില്ല. ഞാനനുഭവിച്ച ഇസ്ലാം ഇതില്‍നിന്ന് നേരെ ഭിന്നമാണ്.
യരലവയും ജബ്ബാര്‍ മാഷും അനുഭവിച്ച ഒരു ഇസ്്‌ലാമുണ്ട്. അതവരെ ഇസ്്‌ലാമില്‍നിന്ന് അകറ്റി. പിന്നീട് തങ്ങളുടെ അകല്‍ച്ചക്ക് കൂടുതല്‍ ന്യായം കണ്ടെത്താനുള്ള ശ്രമമായി. ഇസ്്‌ലാമിനെ രാക്ഷസവല്‍കരിച്ച് അവര്‍ അതിന് ന്യായം കണ്ടു. അതാണ് ഇസ്ലാമെന്ന് പറയാന്‍ ജബ്ബാര്‍ 30 വര്‍ഷം ചെലവഴിച്ചു. ഇസ്‌ലാമിനെ പ്രാഥമിക ധാരണയുള്ള ഒരു മുസ്ലിമിനും അത് ബോധ്യം വന്നില്ല. എന്നാല്‍ അവരുടെ ശത്രുത പുകയുന്നത് അവര്‍ക്ക് ആ മോശമായ അനുഭവം നല്‍കിയ യാഥാസ്ഥിതിക കാഴ്ചപ്പാടിനോടായിരുന്നില്ല. അതിനെതിരെ ഇസ്‌ലാമിന്റെ മാനുഷിക മുഖം പ്രതിനിധാനം ചെയ്ത ജമാഅത്തെ ഇസ്‌ലാമിയോടായിരുന്നുവെന്നത് മനഃശാസ്ത്ര ഡോക്ടറും യുക്തിവാദിയുമായ മുഹമ്മദ് അലിക്കു പോലും അപ്രാപ്യമായ മനഃശാസ്ത്ര പ്രഹേളിക.
ഇത് പതിവ് പല്ലവികള്‍ മാത്രം,
മതങ്ങള്‍ ശിക്ഷയെ കുറിച്ചും നരകത്തെ കുറിച്ചും തീയിനെ കുറിച്ചും മാത്രമല്ല പറഞ്ഞിട്ടുള്ളത്. ഒരു വ്യവസ്ഥയെ കുറ്റപ്പെടുത്താന്‍ ഇക്കാര്യം മാത്രം ഉദ്ധരിച് പറയുന്നത് ശരിയാണോ. നന്മ ചെയ്യുന്നവര്‍ക്ക് ഒരു പാട് സന്തോഷ വാര്‍ത്തകള്‍ ആണുള്ളത്. പിന്നെ തെറ്റ് ചെയ്താലും നന്ദി കേടുകള്‍ ചെയ്താലും ശിക്ഷിക്ക തന്നെ വേണമെന്നതാണ് യുക്തി. എവിടെ ആര്‍ പ്രതിഫലം നല്‍കും ആര്‍ ശിക്ഷിക്കും എന്ന് ചോദിച്ചാല്‍ അത് ദൈവം തന്നെ എന്നാണ് വിശ്വാസികളുടെ മറുപടി.
ഞങ്ങള്‍ മനസ്സിലാക്കിയ ദൈവം കരുണാ വാരിധിയാണ്. ദാഹിച്ച് വളഞ്ഞ പട്ടിക്ക് വെള്ളം കൊടുത്ത അഭിസാരികയെ പാപമോചിതയാക്കാന്‍ കഴിഞ്ഞത് അത് കൊണ്ടാണ്. മാനവികതയിലടിസ്ഥാനമായ സാമൂഹിക, സേവന പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടാന്‍ അവരെ പ്രേരിപ്പുക്കുന്നതും ദൈവ സ്നേഹം തന്നെ ..
ദൈവം നല്‍കിയ അനേകം അനുഗ്രഹങ്ങളില്‍ നന്ദി കാണിക്കണം...
മരണ വക്രത്തില്‍ കിടന്നു പിടയുന്ന ഒരു മനുഷ്യന്‍, ജീവിച്ച കാലത്ത് പണം കൊണ്ട്ട് മറ്റുള്ളവരെ കയ്യിലെടുത്ത ഒരാള്‍ ...ഇപ്പോള്‍ ഡോക്ടോറോട് കരഞ്ഞു പറയുകയാണ് ...എത്ര പണമെങ്കിലും ആയിക്കോട്ടെ, എവിടെ വേണമെങ്കിലും കൊണ്ട് പൊയ്ക്കോളൂ ...മരണത്തിന്റെ സമയം നീട്ടി കൊടുക്കാന്‍ ...
മരണത്തിന്റെ താക്കോല്‍ ഡോക്ടരുടെ കയ്യിലല്ല എന്ന 'യുക്തി' ആദ്യം തന്നെ ഉള്‍ക്കൊണ്ടിരുന്നുവെങ്കില്‍ മരണത്തെ അയാള്‍ സന്തോഷത്തോടെ പുല്കുമായിരുന്നു ...
സസ്നേഹം,
ഓപണ്‍ തോട്സ്
അതോടൊപ്പം യരലവയെ പോലുള്ളവരെ കുറ്റപ്പെടുത്തുന്നില്ല ...
അവര്‍ കേട്ടറിഞ്ഞ ഒരു ഇസ്ലാമുണ്ട്..
കെ.ടി. മുഹമ്മദിന്റെ ഒരു നാടക കഥാപാത്രം അരിഞ്ഞത് പോലെ ...
യാതാസ്ഥികനായ പിതാവ് മകള്‍ക്ക് നരകത്ത്ന്റെ തീക്ഷണതയെ കുറിച്ച് പറഞ്ഞ കൊടുക്കുകയാണ് ...
നരകത്തിലെ തീ, തീജെന്നാല്‍ (തീ എന്നാല്‍ ) ഇവിടെയുള്ള തീജിന്റെ 70000 ഇരട്ടി ചൂട് ..അതിന്റെ മേലെ കൂടെ ഒരു മുടി ഏഴു കഷണമാക്കി ഒരു പാലം ...
പേടിച് കേള്‍ക്കുന്ന മോളോട് നരകത്തിലെ ശിക്ഷ വിവരിക്ക്യാണ് ...പാപികള്‍ ആ പാലത്തിലൂടെ നടക്കാന്‍ കഴിയാതെ നരകക്കുഴിലെക്ക് ....
അപ്പോള്‍ മകളുടെ ഒരു ചോദ്യം, 70000 ഇരട്ടി ചൂട് , ഒരു മുടി ഏഴു കഷണമാക്കി ഒരു പാലം .. അപ്പൊ ആ പാലം ഉരുകി പോവൂലേ ...
പിതാവിന്റെ ഭാവം മാറി ...കുരുത്തം കേട്ട ശേയ്താന്‍, ഞാന്‍ പറയണത് അങ്ങോട്ട് കേട്ടാ പോരെ ...!!!
>>> ഈ പ്രശ്നം പി ടി എ മീറ്റിംഗില്‍ വിവാദം സൃഷ്ടിച്ചു. ഓണ സദ്യ വേണമോ വേണ്ടയോ എന്ന കര്യത്തില്‍ വിഭിന്ന അഭിപ്രായങ്ങള്‍ വന്ന സാഹചര്യത്തില്‍ അന്തിമ തീരുമാനം പ്രിന്‍സിപ്പാളിനെടുക്കാമെന്ന് പി ടി എ യോഗം അഭിപ്രായപ്പെട്ടു.
സമീപ കാലത്ത് അദ്യാപകനുണ്ടായ ദുരനുഭവം എനിക്കോ എന്റെ കോളെജില്‍ ആര്‍ക്കെങ്കിലുമോ ഉണ്ടാവരുതെന്ന മുന്‍ കരുതലില്‍ പി ടി എ വക ഓണ സദ്യ ഇക്കൊല്ലം വേണ്ട എന്നു വച്ചു. <<<
ബഹു. പ്രിന്‍സിപ്പള്‍
തീര്‍ചായും നിങ്ങളുള്‍ക്കൊണ്ട പി.ടി.എ എത്തിചേര്‍ന്ന തീരുമാനം തൃപ്തികരമായി തോന്നിയില്ല. നിങ്ങള്‍ ഈ തീരുമാനമെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്നത് ശരി. ഓണസദ്യനടത്തണം എന്ന തീരുമാനത്തിന് മുസ്‌ലിംകള്‍ യോജിക്കുകയായിരുന്നു വേണ്ടിയിരുന്നത്. നിങ്ങളുടെ ബ്ലോഗില്‍ ഭാവനയെ മുന്‍നിര്‍ത്തി ഒരു പോസ്റ്റ് കണ്ടു. ഇതുമൊന്ന് ഭാവനയില്‍ കണ്ടുനോക്കൂ. ഓണസദ്യ ഗംഭീരമായി നടത്തുന്നു. ഭക്ഷണം തയ്യാറാക്കാനും വിളമ്പാനും തയ്യാറാകുന്ന നോമ്പനുഷ്ടിച്ച മുസ്ലിം സഹോദരങ്ങള്‍. അന്നുതന്നെ ഇഫ്താര്‍ സംഗമം അവിടെ ഉച്ചക്ക് സദ്യഉണ്ട സഹോദരങ്ങള്‍ ഇഫ്താര്‍ വിഭവങ്ങളൊരുക്കുകയും (സഹായിക്കുകയും) വിതരണം ചെയ്യുകയും ചെയ്ത് സഹകരിക്കുന്ന ഒരു നാട് എത്ര അനുഗ്രഹപൂര്‍ണമായിരിക്കും. ഇത്തരമൊരു സഹകരണത്തിന് ഒരു മുസ്ലിമിനെ തടയുന്ന ഒന്നുമില്ല എന്നാണ് എന്റെ ഇസ്‌ലാം അനുഭവം. ആ ഭാവനക്ക് എനിക്ക് തടസ്സമാകാതിരിക്കുന്നത് ജമാഅത്ത് പകര്‍ന്ന് തന്ന ഇസ്‌ലാമികാനുഭവമാണ്. ആദ്യവര്‍ഷം നിങ്ങളുടെ പി.ടി.എക്ക് ഇത് സാധിച്ചിരുന്നെങ്കില്‍ ഈ വര്‍ഷം. കഴിഞ്ഞ വര്‍ഷം സദ്യയുണ്ടവര്‍ പറയും നമ്മുക്ക് നോമ്പുതുറക്കുന്ന സമയത്ത് ഒരുമിച്ച് കഴിക്കാമെന്ന്. നോമ്പിന് ഓണസദ്യനടത്തരുത് എന്നഭിപ്രായമുള്ള മറുവശത്തിന്റെ അഭിപ്രായം അത് വേണ്ടതില്ല എന്നായിരിക്കും. അതിനെതുടര്‍ന്നാണ് ഇപ്പോള്‍ നിങ്ങളെടുത്ത് തീരുമാനമെടുത്തിരുന്നെങ്കില്‍ അത് ഉചിതമായേനെ. നിങ്ങളിപ്പോള്‍ ഇവിടെ പ്രകടിപ്പിച്ച അസ്വസ്തത അതിനെ തുടര്‍ന്ന് ഉണ്ടാകുന്നതുമല്ല.സമൂഹം എന്നാല്‍ ഇങ്ങനെയാണ് നന്മയാണ് അതാഗ്രഹിക്കുക. പക്ഷെ ആ നന്മ പുറത്തുവരാന്‍ നാം അനുവദിക്കണമെന്ന് മാത്രം.
ബ്ലോഗില്‍ സാധാരണയായി കാണുന്ന നിഷേധാത്മകയുക്തിവാദ വീക്ഷണക്കാര്‍ ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ പ്രശ്‌നത്തെ വശളാക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂ എന്ന് തീരുമാനമെടുക്കേണ്ടി വരുന്നവര്‍ പ്രത്യേകം മനസ്സിലാക്കണം.
>>> അടുത്തറിഞ്ഞപ്പോള്‍ ജമാഅത്തേ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങളില്‍ എനിക്ക് നന്മ കണ്ടെത്താന്‍ കഴിഞ്ഞു. <<<
പ്രിയ കെ.പി.എസ്,
താങ്കളത് തുറന്ന് പറഞ്ഞതാണ് 'തെറ്റ്'. അത് പറഞ്ഞതിന് നിങ്ങള്‍ക്ക് നല്‍കാവുന്ന ശിക്ഷകളുടെ കൂട്ടത്തില്‍ പെട്ടതാണ് പ്രസ്തുത ആരോപണങ്ങളൊക്കെ കൂടുതല്‍ തുറന്ന് പറഞ്ഞാല്‍ ഇപ്പോള്‍ രാമനുണ്ണിക്കെതിരെ തിരിഞ്ഞതിനേക്കാള്‍ രൂക്ഷമായി അവര്‍ രംഗത്ത് വരും. ഞങ്ങളിഷ്ടപ്പെടുന്നവരെ പറ്റി ഞങ്ങളിഷ്ടപ്പെടുന്നതേ പറയാവൂ എന്നാണ് അവര്‍ ഉദ്ദേശി്ക്കുന്നത്. വ്യക്തിസ്വാതന്ത്ര്യത്തില്‍ പോലും കൈകടത്തുന്ന യുക്തിവാദത്തിനേക്കാള്‍ എത്രയോ ഇരട്ടി വിശാലമാണ് എനിക്ക് എന്റെ മതം നല്‍കുന്ന സ്വാതന്ത്യം.
നോമ്പു കാലത്ത് ഓണ സദ്യ ഒരുക്കുന്നതിൽ ഒരു തെറ്റുമില്ല. മുസ്ലീംങ്ങൾക്ക് മാത്രമേ നോമ്പ് ബാധകമുള്ളൂ. നോമ്പ് കാലത്താണെന്ന് കരുതി ഓണ സദ്യ മാറ്റേണ്ടതില്ല. മാറ്റണമെന്ന് വാശിപിടിക്കുന്നവർ സത്യത്തിൽ നോമ്പിനെകുറിച്ച് അറിയാത്തവരാണെന്നേ എനിക്ക് പറയാൻ പറ്റൂ. ഭക്ഷണം മുമ്പിലുണ്ടായിരിക്കേ അത് കഴിക്കാതിരിക്കാൻ കഴിയുന്നതാണല്ലോ നോമ്പ്. അപ്പോൾ സദ്യയല്ല മറ്റെന്തു തന്നെയുണ്ടായാലും പ്രശ്നമാക്കേണ്ടതില്ല. നോമ്പനുഷ്ടിച്ചവർക്ക് അത് മുറിച്ച സമയത്ത് ഭക്ഷണം കഴിക്കാനുള്ള ഏർപാടുണ്ടാക്കുന്നതും ഒരു ഒപ്ഷനായിട്ടെടുക്കാവുന്നതാണ്.
എന്ത് തന്നെയായാലും ഓണ സദ്യ തടസ്സപെടാനുദ്ധരിക്കപ്പെട്ട സാഹചര്യം ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്താതാണ്.
>>>>ഇതാണ് യരലവ അനുഭവിച്ച ഇസ്ലാം. അദ്ദേഹത്തിന്റെ ഇസ്‌ലാം വിരോധത്തിന് കാരണമന്വേഷിച്ച് നാം എവിടെയും പോകേണ്ടതില്ല. ഈ വിരോധമാകാട്ടെ അദ്ദേഹത്തിന്റെ മാനവിക ബോധത്തില്‍നിന്നാണ് എന്ന് മനസ്സിലാക്കാനും എനിക്ക് പ്രയാസമില്ല. എനിക്ക് ചുറ്റും മഹാഭൂരിപക്ഷം അനുഭവിക്കുന്നതും ഇത്ര കടുപ്പമില്ലെങ്കിലും ഒരു വഴിപാട് ഇസ്ലാമിനെയാണ്>>>>>
@latheef:
ഞാന്‍ മനസ്സിലാക്കിയതും ജീവിച്ചിരുന്നതും ഒരു വഴിപാട് ഇസ്ലാമിനെയല്ല്. ഇസ്ലാമിനെ പൂര്‍ണ്ണമായി ഉള്‍കൊള്ളാന്‍ ശ്രമിച്ചപ്പോഴാണ് ഞാന്‍ ഇസ്ലാമില്‍ നിന്ന് പിന്‍വാങ്ങിയത്. എന്റെ മാനവിക ബോധം തന്നെയാണ് എന്നെ ഞാനാക്കിയതും. ഇന്നും താങ്കളോട് പറയാനുള്ളത് ഇസ്ലാമിനെ നിറംകൊടുക്കാത്ത മനസ്സുമായി വായിക്കുക. ജബ്ബാറ് മാഷും മുസ്ലിംകളോട് ഖുറാന്‍ വായിക്കാനാണ് പറയുക, 43 വയസ്സിന് ശേഷമാണ് മുഹമ്മദ് നബി ഇസ്ലാമിലെ നിസ്കാരം നോമ്പ് എന്നീ ആചാരങ്ങള്‍ തുടങ്ങിയത്. ഇന്ന് ഏഴ് വയസ്സായ കൊച്ചുങ്ങളെ കൊണ്ട് ഒരു മാസം പകല്‍ മുഴുവന്‍ നോമ്പ് നോല്‍പ്പിക്കുന്ന രക്ഷിതാക്കളെ കണ്ടിട്ടുണ്ട്. ഒരു തവണ ഒട്ടകപ്പുറത്തേറി ഹജ്ജ് ചെയത മുഹമ്മദ് നബിയെ അനുകരിച്ചു വര്‍ഷം ഇന്ത്യയില്‍ നിന്ന് മാത്രം ഒന്നരലക്ഷം പേര്‍ ഹജ്ജിനുപോകുന്നു, ചിലര്‍ രണ്ടും മൂന്നും തവണ (No.s 150,000 n X Rs. 140,000 = 21,000,000,000) religious tourism തിന്റെ പേരില്‍ ഇന്ത്യയില്‍ ഗരീബി ലോഗ് ചിലവാക്കുന്ന തുകയ്ക്കു വിശ്വാസമാണ് കാരണം.
@open thoughts : വിശ്വാസവും കുറ്റവും തീരുമാനിക്കുന്നത് ആപേക്ഷിക സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലായിരിക്കും എന്ന് പറയേണ്ടി വരുന്ന ഒരു ഹദീസ് താഴെ. അഭിസാരികയുടെ കഥപറഞ്ഞത് കൊണ്ട് ഓര്‍മ്മവന്നതാണ്; - നിയതിയുടെ ഒരു യോഗമേ !!!
A person once asked the Prophet Muhammad: "What is faith?" The Prophet replied: "When a
good deed becomes a source of pleasure for you and an
evil deed becomes a source of disgust, then you are a
believer." He was then asked: "What is a sin?"The Prophet
said: "When something pricks your conscience, give it up."
Al-Tirmidhi, Hadith 8
ആപേക്ഷികം എന്നത് രണ്ടു വിരുദ്ധ കാര്യങ്ങളില്‍ അല്ലെങ്കില്‍ താരതമ്യങ്ങളില്‍ തീര്‍ച്ചയായും ഉപയോഗപ്പെടുത്തും. അത് പ്രകൃതിയുടെ ഒരു പ്രതിഭാസം തന്നെയാണ്. നന്മ - തിന്മ, തെറ്റ് - ശരി എല്ലാറ്റിലും ഇത് ബാധകമാണ്. മതത്തെ വെറും ഒരു ചട്ടക്കൂട് മാത്രമായി എടുക്കുമ്പോഴാണ് അതിന്റെ വിശാല മാനങ്ങള്‍ നഷ്ടപ്പെടുന്നത്... ഒരു ജീവിത വ്യവസ്ഥ ആയി എടുത്താല്‍ പാലിക്കപ്പെടുന്ന ചിട്ടകള്‍ പലപ്പോഴും പ്രകൃതിയോട് യോജികുന്നതായി കാണാം ...എന്‍റെ മകന്‍ നോമ്പെടുക്കുന്നത് വിശ്വാസത്തിന്റെ ഒരു ഭാരമായിട്ടല്ല ഉള്‍ക്കൊള്ളുന്നത് ...കൊടും ചൂടില്‍ കുറച്ചു നേരം ഫാന്‍ ഇടാതെ, ഇതും കുറച്ചനുഭവിക്കണം എന്ന ഒരു ബോധം അവനില്‍ ഉണ്ടാകണം ..അതിലൂടെ എന്തെല്ലാം ബുദ്ധിമുട്ടുകള്‍ അനുഭവപെട്ടലും അനുഭവിക്കുന്ന അനുഗ്രഹങ്ങള്‍ക്ക് ആപേക്ഷികമായി അവന്‍ ഉള്‍ക്കൊള്ളുന്ന ചില യാതര്ത്യങ്ങള്‍ക്ക് വലിയ മാനങ്ങളുണ്ട്.
പ്രിയ P K Latheef,
ഞാന്‍ എഴുതിയ വിഷയത്തില്‍ ആത്മാര്‍ഥതയോടെ പ്രതികരിച്ചതിന് നന്ദി. താങ്കള്‍ എഴുതിയതുപോലെ പൂര്‍ണമായും മനസ്സിനു തൃപ്തികരമായി എടുത്ത തീരുമാനമല്ല അത്. താങ്കള്‍ ചിന്തിച്ചതുപോലെ തന്നെ ഞാനും ആലോചിച്ചതാണ്. കുറേ മുസ്ലീം വിദ്യാര്‍ഥികള്‍ തന്നെ അതിനു തയ്യാറായതുമാണ്. താങ്കള്‍ ഭാവനയില്‍ കണ്ട തരത്തിലുള്ള കാര്യങ്ങള്‍ തന്നെയാണ് നടക്കേണ്ടിയിരുന്നതും എന്നാല്‍ അത് പരീക്ഷിച്ച് നോക്കാനുള്ള ആത്മവിശ്വാസം ഇല്ലാതെ പോയി. അതിനു വ്യക്തമായ കാരണങ്ങളും ഉണ്ട്. ഇരുപതോളം വര്‍ഷങ്ങളായി അധ്യാപന രംഗത്ത് എത്തിയിട്ട്. എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി വര്‍ഗീയതയുടെ അതിപ്രസരം പലകുട്ടികളിലും കാണപ്പെടുന്നു. ഒണ സദ്യയുമായി മുന്നോട്ട് പോവുകയും, അതിനെ അട്ടിമറിക്കാണ്‍ ആരെങ്കിലും ശ്രമിക്കുകയും ചെയ്താലുള്ള സ്ഥിതി ഒന്ന് ആലോചിച്ചു നോക്കൂ.
ഈ ശ്രമം വിജയിച്ചിപ്പിക്കാന്‍ നോമ്പ് നോല്‍ക്കുന്ന കുട്ടികളും കൂടി സഹകരിച്ചിരുന്നുവെങ്കില്‍ കെ പി എസ് സാര്‍ എഴുതിയപോലൊരു സദുദ്ദേശ ബ്ലോഗ്ഗ് പോസ്റ്റ് എഴുതാന്‍ പറ്റുമായിരിക്കും. എന്നാല്‍ എന്തങ്കിലും പാളിച്ചകള്‍ പറ്റിയിരുന്നെങ്കിലോ?
എല്ലാ ഉത്തരവാദിത്വവും സ്ഥാപന മേധാവിയുടെ ചുമലില്‍ എടുത്ത് വയ്ക്കാന്‍ സകലരും ശ്രമിക്കും.
നമ്മുടെ ബഹുമാനപ്പെട്ട വിദ്യഭ്യാസ മന്ത്രി പറഞ്ഞതുപോലെ മഠയനായ ഒരു പ്രിന്‍സിപ്പാളായി ഞാന്‍ അറിയപ്പെടുകയും ചെയ്യും!
എന്നാല്‍ അതിനെക്കാളേറെ എന്നെ പിന്‍ തിരിപ്പിച്ചത്, എന്റെ കുട്ടികള്‍ക്കോ, സഹപ്രവര്‍ത്തകര്‍ക്കോ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളാണ്.
ശ്രീ ലത്തീഫ് താങ്കള്‍ എഴുതിയത് വളരെ ശരിയാണ്. സമൂഹത്തിലെ നന്മകള്‍ പുറത്ത് വരാനാവാത്ത വിധത്തില്‍ എവിടെയോ തടസ്സങ്ങളുണ്ട്. പരസ്പര വിശ്വാസമില്ലായ്മ അതിലൊന്നാണ്!
ശ്രീ ചിന്തകന്‍,
താങ്കള്‍ എഴുതിയത് വളരെ ശരിയാണ്. എന്നാല്‍ എന്റെ കോളേജില്‍ ചിലര്‍ക്കെങ്കിലും അത് മനസ്സിലാവാതെ പോയി.
നന്ദി.
@princi
തീര്‍ച്ചയായും നിങ്ങളോട് യോജിക്കുന്നു.
വിദ്യാര്തികളിലും യുവജനങ്ങളിലും ഇത്തരത്തില്‍ ഒരു സംകുചിത ചിന്താഗതി വളരുന്നുവെന്നത് നിഷേദിക്കാന്‍ കഴിയില്ല ..
അതേ സമയം, ഇത്തരം വിഷയങ്ങളില്‍ നമുക്ക് മാറി നില്‍ക്കാനും പറ്റില്ല ...
സസ്നേഹം,
ഓപണ്‍ തോട്സ്
>>>>അതുകൊണ്ട് പത്തുവര്‍ഷത്തിന് ശേഷവും ഈ മാഷ് ഒരു പാഠവും പുതുതായി പഠിക്കില്ല. ഇന്ന് പറഞ്ഞ അതേ ടോണില്‍ അന്നും പറയും. ഇയാള്‍ക്ക് നല്‍കാവുന്ന സ്ഥാനപ്പേരാണ് യുക്തിവാദി. അതുകൊണ്ടാണ് തീരുമാനം മാറ്റിയതിനാല്‍ കെ.പി.എസിനെ- അതില്‍ കാര്യമുണ്ടോ എന്ന് നോക്കാന്‍ ശ്രമിക്കാതെ-ഇന്നലത്തെ (X) യുക്തിവാദിയാക്കി റംസാന്‍ ആശംസകള്‍ നേര്‍ന്ന് സ്ഥലം വിട്ടത്. :( (സങ്കുചിതമായി ചിന്തിക്കുകയും മറ്റുള്ളവരുടെ നന്മ മറച്ചുവെക്കുകയും തിന്മകളെ പൊലിപ്പിച്ച് കാണിക്കുകയും ചെയ്യുന്നവരേ യുക്തിവാദിയാകൂ എന്ന ആ വികലയുക്തി നിങ്ങള്‍ക്കതില്‍ കാണാം.)>>>>>> എനിക്ക് പറയാനുള്ളത് ഇവിടെ വായിക്കുക
ബ്ലോഗര്‍ കൂടിയായ പ്രിന്‍സിപ്പാളിന്റെ അനുഭവം ഇവിടെ പങ്ക് വെച്ചത് നന്നായി. എനിക്കതിന് മറുപടി പറയാന്‍ പരിമിതി ഉള്ളതിനാല്‍ മാറി നില്‍ക്കുകയായിരുന്നു. ലത്തീഫ് അതിന് വളരെ ഉചിതമായി മറുപടി പറഞ്ഞു. ചിന്തകനും നല്ല മറുപടി പറഞ്ഞു. തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ ലത്തീഫിനും ചിന്തകനും നന്ദി രേഖപ്പെടുത്തുകയും ചെയ്തത് ഈ പോസ്റ്റിന്റെ സാര്‍ത്ഥകത തന്നെയാണ്. ഇത്തരത്തിലുള്ള സംവാദങ്ങള്‍ തുടര്‍ന്നാല്‍ സമൂഹത്തിലെ അകല്‍ച്ച കുറയും. ഭൌതികസാഹചര്യങ്ങള്‍ അഭൂതപൂര്‍വ്വമായി മെച്ചപ്പെട്ടത്കൊണ്ടായിരിക്കണം ഇപ്പോഴൊക്കെ മനുഷ്യനും മനുഷ്യനും പരസ്പരം അടുത്തറിയാന്‍ അവസരം ലഭിക്കുന്നില്ല. അകല്‍ച്ചയും സംഘര്‍ഷവും ഉണ്ടാകുന്നത് അത്കൊണ്ടാണെന്ന് തോന്നുന്നു. ഏതായാലും നമുക്ക് വൈകിപ്പോയിട്ടില്ല. സമൂഹത്തില്‍ സൌഹാര്‍ദ്ധത വളര്‍ത്താന്‍ ഇപ്പോഴും പരിശ്രമിക്കാമല്ലൊ. അത്കൊണ്ടാണ് ഇഫ്താര്‍ വിരുന്നുകള്‍ പോലുള്ള കൂട്ടായ്മകള്‍ എല്ലാ പാര്‍ട്ടികളും സംഘടനകളും നടത്താന്‍ മുന്നോട്ട് വരണമെന്ന് ഞാന്‍ നിര്‍ദ്ദേശിച്ചത്. മതസൌഹാര്‍ദ്ധം വെറുതെ നേതാക്കള്‍ പ്രസംഗിച്ചാല്‍ പോരല്ലൊ.
യുക്തിവാദികള്‍ ദൌര്‍ഭാഗ്യവശാല്‍ നിഷേധാത്മകമായാണ് ഇതിനോട് പ്രതികരിച്ചത്. ഒന്ന് രണ്ട് യുക്തിവാദികള്‍ എന്നെ പരിഹസിക്കാനും മറന്നില്ല. യുക്തിവാദികള്‍ക്ക് യുക്തിവാദികള്‍ എന്ന നിലയില്‍ സമൂഹത്തില്‍ സൃഷ്ടിപരമായി ഒന്നും ചെയ്യാനില്ല. അവര്‍ പ്രകോപിതരാകും എന്നതിനാല്‍ കൂടുതല്‍ ഒന്നും പറയുന്നില്ല. ഏതായാലും വിശ്വാസികളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണം എന്ന യുക്തിവാദികളോടുള്ള എന്റെ വ്യക്തിപരമായ അഭ്യര്‍ത്ഥന ഞാന്‍ പിന്‍വലിക്കുന്നു. എന്നെ മുന്‍യുക്തിവാദി എന്നാണ് ഒരു യുക്തിവാദി വിശേഷിപ്പിച്ചത്. മുന്‍യുക്തിവാദി എന്ന വിശേഷണത്തിന്റെ മലയാളം തര്‍ജ്ജമ എന്താണെന്ന് ആ യുക്തിവാദിയോട് ഞാന്‍ ചോദിക്കുന്നില്ല. ഇവിടെ ഇത്രയെങ്കിലും പരാമര്‍ശിക്കാതിരിക്കാന്‍ കഴിയില്ല. എന്തെന്നാല്‍ എന്നെ പ്രകോപിപ്പിക്കാന്‍ മാര്‍ഗ്ഗം കൂടി എന്ന് യുക്തിവാദി എന്ന് പറയുന്ന ഒരു യുക്തിവാദി എഴുതിയിട്ടും ഞാന്‍ സംയമനം പാലിച്ചിട്ടുണ്ട്. മതങ്ങള്‍ മണ്ണടിയാന്‍ യുക്തിവാദികള്‍ സമ്മേളനങ്ങള്‍ നടത്തട്ടെ. മനുഷ്യനെ ഒന്നിപ്പിക്കാനും അനീതികള്‍ക്കും അധാര്‍മ്മികതകള്‍ക്കും ജനപക്ഷത്ത് നിന്ന് പോരാടാന്‍ ജമാഅത്തേ ഇസ്ലാമിയെ പോലുള്ള സംഘടനകള്‍ മുന്നോട്ട് വരട്ടെ.
ഈ പോസ്റ്റിലെ ചര്‍ച്ചകള്‍ ഇത്ര സമ്പന്നവും അര്‍ത്ഥപൂര്‍ണ്ണവുമാക്കാന്‍ സഹായിച്ച ലത്തീഫിനോടും കമന്റ് എഴുതിയ മറ്റെല്ലാവരോടും അനേകം വായനക്കാരോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. നമ്മൂടെ വാക്കുകള്‍ സമൂഹത്തില്‍ പോസിറ്റീവായ ഫലങ്ങള്‍ ഉളവാക്കാനേ ഉച്ചരിക്കൂ എന്ന് സദാ ഓര്‍മ്മിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. നമ്മളാരും പൂര്‍ണ്ണമനുഷ്യരല്ല. എന്നാലും പൂര്‍ണ്ണത നോക്കിയായിരിക്കണം നമ്മുടെ പ്രയാണം.
നന്ദി, ശ്രീ കെ.പീ എസ്
ഇനിയും ഒരു പാട് ചര്‍ച്ചകള്‍ വഴി കാര്യങ്ങള്‍ നീട്ടെണ്ടതില്ല ...
അതേ സമയം ആരോഗ്യപരമായ സംവാദങ്ങള്‍ അനിവാര്യം തന്നെ ..
ഒരു ഇഫ്താറില്‍ പങ്കെടുടുത്ത അനുഭവക്കുറിപ്പ് ഇത്രയും വലിയ ചരച്ചയകുമെന്നു പ്രതീക്ഷിച്ചു കാണില്ല, അല്ലേ കെ.പീ. എസ് ?
തല്‍കാലം ഞാനും വിടവാങ്ങുന്നു ,,
ഒരു പാട് സ്നേഹത്തോടെ,
ഓപണ്‍ തോട്സ്
മേലേയുള്ള എന്റെ കമന്റിലെ രണ്ടാം ഖണ്ഡികയിലെ അവസാന വരികളില്‍ ഒരു വാക്ക് കൂടി ചേര്‍ത്ത് ഇപ്രകാരം വായിക്കുക: “മനുഷ്യനെ ഒന്നിപ്പിക്കാനും അനീതികള്‍ക്കും അധാര്‍മ്മികതകള്‍ക്കും എതിരെ ജനപക്ഷത്ത് നിന്ന് പോരാടാന്‍ ജമാഅത്തേ ഇസ്ലാമിയെ പോലുള്ള സംഘടനകള്‍ മുന്നോട്ട് വരട്ടെ.
ഓപ്പന്‍ തോട്ട്‌സിന് നന്ദി...
ഈ ചര്‍ച്ച ഇവിടെ ഉപസംഹരിക്കുന്നു. വീണ്ടും എല്ലാവര്‍ക്കും നന്ദി!
Post a Comment