Links

ചിദംബരം എന്ത് ചെയ്യണമായിരുന്നു ?

ചിത്രകാരന്‍ എന്ന പ്രശസ്ത ബ്ലോഗര്‍ ഒരു ബ്ലോഗില്‍ എഴുതിയ കമന്റ് വായിച്ചപ്പോള്‍ എനിക്ക് അല്പം അസ്വസ്ഥതയായി. അതാണ് ഈ പോസ്റ്റിന് ആധാരം.  മാവോയിസ്റ്റുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ചില നീക്കങ്ങള്‍ നടത്തുന്നുണ്ട്. അത് ഇനിയും ശക്തമാക്കാനാണ് സാധ്യത. മാവോയിസ്റ്റുകളാണ് ഇപ്പോള്‍ രാജ്യത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി എന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞല്ലൊ. മാവോയിസ്റ്റുകളെ ഇനിയും വളരാന്‍ അനുവദിച്ചാല്‍ അത് വന്‍‌ദുരന്തത്തിലാണ് കലാശിക്കുക. എത്രയും പെട്ടെന്ന് മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുന്നുവോ അത്രയും രക്തച്ചൊരിച്ചല്‍ ഒഴിവായികിട്ടും.  മിഡ്നാപ്പുര്‍ ജില്ലയില്‍ സുരക്ഷാസേന നടത്തിയ റെയിഡില്‍ മൂന്ന് സ്ത്രീകളടക്കം എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. അക്കൂട്ടത്തില്‍ ഒരു സ്ത്രീയുടെ ജഢം സെക്യൂരിറ്റി ഭടന്മാ‍ര്‍ എടുത്തുകൊണ്ട് പോകുന്ന ചിത്രം  ഹിന്ദുവിന്റെ ഓണ്‍‌ലൈന്‍  എഡിഷനില്‍ പ്രസിദ്ധീകരിച്ചിരുന്നു. ആ ചിത്രത്തെ ആസ്പദമാക്കി ഒരു ബ്ലോഗര്‍ എഴുതിയ പോസ്റ്റിലാണ് ചിത്രകാരന്‍ മേപ്പടി കമന്റ് എഴുതിയത്.  നമ്മുടെ രാജ്യം ജനാധിപത്യസമ്പ്രദായം പിന്തുടരുന്നത്കൊണ്ട് അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ പൌരന്മാര്‍ അല്പം ഉത്തരവാദിത്വബോധം പാലിക്കേണ്ടതാണ്. അല്ലാതെ വൈകാരികമായി എടുത്തുചാടി ഇത്തരത്തില്‍ പ്രതികരിക്കുമ്പോള്‍ നാം തന്നെ നമ്മുടെ ജനാധിപത്യത്തെ വികൃതമാക്കുകയാണ്. ധാരാളമായി അനുഭവിക്കുന്നത്കൊണ്ടാണ് ജനാധിപത്യത്തിന്റെ വിലയും മഹത്വം നമ്മള്‍ തിരിച്ചറിയാതെ പോകുന്നത്. ചൈനയില്‍ ഇത്തരം സംഭവങ്ങള്‍ നടന്നാല്‍ പൌരന്മാര്‍ അറിയുക പോലുമില്ല. അറിഞ്ഞാലും മനസ്സില്‍ വെക്കുകയെ നിവൃത്തിയുള്ളൂ.  ചിദംബരത്തിന്റെ സ്ഥാനത്ത് ചിത്രകാരന്‍ ആയിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു. പ.ബംഗാളില്‍ നിന്ന് സുരക്ഷാസേനയെ പിന്‍‌വലിക്കുമായിരുന്നോ? പോട്ടെ, ചിദംബരം എന്ത് ചെയ്യണമായിരുന്നു എന്നാണ് ചിത്രകാരന്‍ പ്രതീക്ഷിക്കുന്നത്? മാവോയിസ്റ്റുകള്‍ റെയില്‍ പാളം തകര്‍ത്തപ്പോള്‍ തീവണ്ടി കൂട്ടിയിടിച്ചും സ്ത്രീകളും കുട്ടികളും ഇതേ പോലെ  മരിച്ചിട്ടുണ്ട്. അവരുടെയും ജഢങ്ങള്‍ അവിടത്തെ ചുറ്റുപാടിനനുസരിച്ച് നീക്കം ചെയ്തിട്ടുണ്ട്.  അതിലൊന്നും ചിത്രകാരന് ധാര്‍മ്മികരോഷമില്ലേ?

മാവോയിസ്റ്റുകള്‍ ട്രെയിന്‍ അട്ടിമറി നിര്‍ത്തിവെച്ചിട്ടൊന്നുമില്ല. ഇനിയും ധാരാളം സാധാരണക്കാര്‍ മരിച്ചെന്നിരിക്കും. ആദിവാസികള്‍ , വെറും ആദിവാസികളല്ല  ആയുധമണിഞ്ഞ മാവോയിസ്റ്റ് ആദിവാസികള്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം ചുരക്കുന്ന കണ്ണീരിന്റെ പേരെന്താണ് സര്‍ ? ഇനി അഥവാ റെയിഡ് നടക്കുമ്പോള്‍ നിരപരാധികളായ ആദിവാസികള്‍ കൊല്ലപ്പെട്ടു എന്ന് തന്നെ വയ്ക്കുക. അപ്പോഴും ചിദംബരത്തിനോ സുരക്ഷാഭടന്മാര്‍ക്കോ എന്ത് ചെയ്യാന്‍ പറ്റും?  നിരപരാധികളെ കൊല്ലരുത് എന്ന തത്വം മാവോയിസ്റ്റുകള്‍ക്ക് ബാധകമല്ലേ?  മരണം പ്രതീക്ഷിക്കാതെയാണ് യാത്രക്കാര്‍ തീവണ്ടികളില്‍ കയറുന്നത്. പട്ടാളവും സുരക്ഷാസേനയും അവര്‍ക്ക് ആ‍യുദ്ധങ്ങളും ഇവിടെയുണ്ട് എന്നറിഞ്ഞുകൊണ്ടാണ് മാവോയിസ്റ്റുകള്‍ സായുധസമരത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. പരമാവധി ആയുധങ്ങള്‍ ശേഖരിച്ചു വരികയാണ് അവര്‍ .  ചിത്രകാരനെ പോലെയുള്ളവര്‍ക്ക് ഏകപക്ഷീയമായ ധാര്‍മ്മികരോഷം അണപൊട്ടി ഒഴുകുന്നുണ്ടെങ്കില്‍ അവരോട് നമുക്ക് ഒന്നേ പറയാനുള്ളൂ. ആഭ്യന്തര സുരക്ഷ ഉറപ്പ് വരുത്താന്‍ തന്നെയാണ് ചിദംബരത്തെ ഞങ്ങള്‍ ആ സ്ഥാനത്ത് ഇരുത്തിയിരിക്കുന്നത്.  മാവോയിസ്റ്റുകളുമായി അന്തിമയുദ്ധത്തിന് ഒരുങ്ങാന്‍ ഒരു പൌരന്‍ എന്ന നിലയില്‍ ഞാന്‍ ചിദംബരത്തോട് ആവശ്യപ്പെടുന്നു.

എന്താണ് മാവോയിസ്റ്റ് പ്രശ്നം? എന്താണ് മാവോയിസ്റ്റുകള്‍ക്ക് വേണ്ടത്? ആദിവാസി മേഖലയില്‍ ദാരിദ്ര്യമുണ്ട്, പട്ടിണിയുണ്ട്, എല്ലാ തരത്തിലുമുള്ള ചൂഷണവുമുണ്ട്. ഇതൊക്കെ നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്നതാണ്. സ്വാതന്ത്ര്യം കിട്ടിയ ഉടനെ ഒറ്റയടിക്ക് ഇതൊന്നും പരിഹരിക്കാന്‍ മാന്ത്രികവടിയൊന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കൈയില്‍ ഇല്ല.  മാത്രമല്ല സ്വകാര്യസ്വത്തിലും സ്വകാര്യമൂലധനത്തിലും അധിഷ്ഠിതമായ ഒരു ജനാധിപത്യവ്യവസ്ഥിതിയാ‍ണ് നമ്മള്‍ സ്വാതന്ത്ര്യാനന്തരം തെരഞ്ഞെടുത്തത്. അത്തരം സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന ഭരണകൂടത്തിന് പരിമിതികളുണ്ട്. അങ്ങനെയുള്ള ഭരണകൂടത്തിന് സ്ഥിതിസമത്വം ഏര്‍പ്പെടുത്താനുള്ള ബാധ്യതയുമില്ല. വികസനപ്രവര്‍ത്തനങ്ങളും ക്ഷേമപദ്ധതികളും നടപ്പാക്കുക, പൌരന്റെ ജീവനും സ്വത്തിനും (എന്ന് വെച്ചാല്‍ ഏറ്റവും ധനികന്റെയും ഏറ്റവും ദരിദ്രന്റെയും) സംരക്ഷണം ഉറപ്പ് വരുത്തുക, നിയമവാഴ്ചയും ആഭ്യന്തര ഐക്യവും സുരക്ഷയും ഉറപ്പിക്കുക ഇവയൊക്കെയാണ് സര്‍ക്കാരിന്റെ പ്രാഥമിക കര്‍ത്തവ്യങ്ങള്‍ . സ്വന്തം ജീവിതം മെച്ചപ്പെടുത്താനുള്ള ബാധ്യത പൌരജനങ്ങള്‍ക്ക് മാത്രമാണ്. പണക്കാരന്റെ കൈയില്‍ നിന്ന് കുറെ തട്ടിപ്പറിച്ച് ആദിവാസികള്‍ക്ക് വിതരണം ചെയ്യാനുള്ള സംവിധാനം ഈ സമ്പ്രദായത്തിലുള്ള സര്‍ക്കാരിനില്ല എന്ന് പച്ചമലയാളത്തില്‍ പറയാം. അതിനൊക്കെ കമ്മ്യൂണിസ്റ്റ്കാരുടെ വിപ്ലവവും അവരുടെ നേതൃത്വത്തില്‍ ഏകകക്ഷിഭരണവും വരണമായിരുന്നു. അത് വന്നാല്‍ ആദിവാസികള്‍ രക്ഷപ്പെടുമായിരുന്നോ എന്നത് വേറെ കാര്യം.

കമ്മ്യൂണിസ്റ്റുകള്‍ നടപ്പാക്കും എന്ന് പറയുന്ന കാര്യങ്ങള്‍ ഈ സമ്പ്രദായത്തില്‍ നടപ്പാക്കികിട്ടണം എന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല.  നാട്ടില്‍ സമ്പത്തും കുത്തകമുതലാളിമാരും ഉള്ളതാണല്ലൊ ആദിവാസികളുടെ കാര്യമായ പ്രശ്നം.  ആദിവാസികള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്നതേ സര്‍ക്കാരിന് കഴിയുകയുള്ളൂ. കഴിയുന്നത് എല്ലാം ചെയ്യുന്നുണ്ട് എന്ന് ഞാനും കരുതുന്നില്ല.  സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ചെയ്യേണ്ടത് ചെയ്ത്കിട്ടാന്‍ വ്യവസ്ഥാപിതമാ‍യ മാര്‍ഗ്ഗത്തില്‍ പ്രവര്‍ത്തിക്കണം. എല്ലാം ചെയ്യേണ്ടത് സര്‍ക്കാരാണ്, ജനങ്ങള്‍ ചുമ്മാ പെറ്റുപെരുകിയാല്‍ മതി എന്നാണെങ്കില്‍ ഇപ്പോള്‍ തന്നെ വിപ്ലവത്തിന് ഇറങ്ങിപ്പുറപ്പെടണം. ഇത് ക്യാപിറ്റലിസ്റ്റ് വ്യവസ്ഥിതി തന്നെയാണ്. സോഷ്യലിസത്തില്‍ അപ്പറഞ്ഞത് സാധിക്കുമെങ്കില്‍ ആ വ്യവസ്ഥിതി വരുത്താന്‍ വിപ്ലവം നടത്തുക. അല്ലാ‍തെ ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാറി മാറി വരുന്ന സര്‍ക്കാരുകളോട് സോഷ്യലിസം നടപ്പാക്കിത്തരൂ എന്ന് പറയുന്നതില്‍ കാര്യമില്ല. സത്യത്തില്‍ അതിന് തന്നെയാണ് മാവോയിസ്റ്റുകള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

അതെ മാവോയിസ്റ്റുകളുടെ അന്തിമലക്ഷ്യം വിപ്ലവമാണ്. അല്ലാതെ ആദിവാസികളെ ഉദ്ധരിക്കല്‍ മാത്രമല്ല. വിപ്ലവം നടത്താനുള്ള സായുധസമരത്തിന്റെ പാതയിലാണ് മാവോയിസ്റ്റുകള്‍ .  ആദിവാസികളെ അതിനാണ് സംഘടിപ്പിച്ച് ആയുധമണിയിക്കുന്നത്. ഗറില്ലാ യുദ്ധമുറയാണ് മാവോയിസ്റ്റുകള്‍ ആദിവാസികളെ പരിശീലിപ്പിക്കുന്നത്. ഭൂമിശാസ്ത്രപരമായി സുരക്ഷിതമായ ഇടനാഴിയില്‍ നിലയുറപ്പിച്ചുകൊണ്ട് അവര്‍ സര്‍ക്കാരിനെയും നമ്മുടെ ജനാധിപത്യസമ്പ്രദായത്തെയും വെല്ലുവിളിക്കുന്നു. അപ്പോള്‍ ചിദംബരം എന്ത് ചെയ്യണം ചിത്രകാരാ?  നമ്മുടെ രാജ്യത്ത് ഭൂരിപക്ഷം പേരും ഈ ജനാധിപത്യവും നിലവിലെ സാമ്പത്തികവ്യവസ്ഥിതിയും നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നത്കൊണ്ടാണ് ഈ സമ്പ്രദായം ഇവിടെ തുടരുന്നത്. അല്ലാതെ മന്‍‌മോഹന്‍സിങ്ങോ ചിദംബരമോ മാത്രം ഇച്ഛിക്കുന്നത്കൊണ്ടല്ല. ബഹുഭൂരിപക്ഷത്തിന്റെ ആശയാഭിലാഷങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ആയുധങ്ങളുമായി ഒരു പറ്റം മാവോയിസ്റ്റുകള്‍ മുന്നോട്ട് വന്നാല്‍ നമ്മുടെ പട്ടാളം ചുമ്മാ ഇരിക്കില്ല ചിത്രകാരാ. ഈ യുദ്ധത്തില്‍ ആദിവാസി സ്ത്രീകള്‍ ഇനിയും മരിച്ചെന്നിരിക്കും.  നിരപരാധികളെയും തീവണ്ടിയാത്രക്കാരെയുമൊക്കെ സംരക്ഷിക്കാ‍നുള്ള ചുമതല ഞങ്ങളാണ് ചിദംബരത്തെ ഏല്‍പ്പിച്ചത്. അത് കൊണ്ട് ചിദംബരത്തെ വെറുതെ വിടുക!

പിന്‍‌കുറിപ്പ്:  തമിഴ് പുലികളെ ഒടുക്കിയ ശേഷം ശ്രീലങ്കയുടെ ബാധിക്കപ്പെട്ട പ്രദേശങ്ങളുടെ പുനര്‍നവീകരണത്തിന് ഇന്ത്യാ ഗവണ്മേണ്ട് ശ്രീലങ്കന്‍ സര്‍ക്കാരിന് 1000 കോടി രൂപ സഹായധനം നല്‍കിയിരുന്നു. താറുമാറായ റോഡുകള്‍ , റെയില്‍‌വേ പാളങ്ങള്‍ മുതലായവ നവീകരിക്കാനുള്ള കരാര്‍ ശ്രീലങ്കന്‍ ഗവണ്മേന്റ് ചൈനയ്ക്കാണ് നല്‍കിയത്.  ആ ജോലികള്‍ ചെയ്യാന്‍ 25,000 തടവുകാരെ ചൈനീസ് സര്‍ക്കാര്‍ ശ്രീലങ്കയില്‍ എത്തിച്ചിരിക്കുന്നു. 

 ( ആധാരം )

26 comments:

Unknown said...

ചിത്രകാരന്റെ മറുപടി:

ചിദം‌മ്പരത്തിന്റേയോ, മന്മോഹന്‍ സിങ്ങിന്റേയോ, സര്‍ക്കാരിന്റേയോ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള നടപടിയെക്കുറിച്ച്
അഭിപ്രായം കാര്യങ്ങള്‍ സമഗ്രമായി പഠിച്ചശേഷമേ ശരിയാകു.അതിലേക്കു കടക്കുന്നില്ല.

എന്നാല്‍, കൊലചെയ്യപ്പെട്ട ഒരു മനുഷ്യനെ, അതും ഒരു സ്ത്രീയെ, അല്ലെങ്കില്‍ തടവിലാക്കപ്പെട്ട ഒരു മനുഷ്യനെ വേട്ട മൃഗത്തെ കൊന്ന് തണ്ടില്‍ കെട്ടിത്തൂക്കി കൊണ്ടുപോകുന്ന പോലെ അനുവര്‍ത്തിച്ച മനുഷ്യത്വ രഹിത രീതിയെയാണ് അവിടെ കമന്റിലൂടെ പ്രതിഷേധിച്ചിരിക്കുന്നത്.
ആ രീതിയില്‍ ശത്രു രാജ്യത്തെ കൊടും ഭീകരനെ കൊന്ന് കെട്ടിത്തൂക്കി കൊണ്ടുപോയാല്‍ പോലും നമ്മുടെ മനുഷ്യത്വത്തിന്റെ പേരില്‍ അപലപിക്കണമെന്നു തന്നെയാണ് അഭിപ്രായം. ആരെയെങ്കിലും കൊല്ലുന്നതിനേക്കാള്‍ ഗുരുതരമായ കുറ്റമാണ് കൊല്ലപ്പെട്ട മനുഷ്യന്റെ മൃതശരീരത്തോട് ചെയ്യുന്ന ഭീകരതയും അപമാനവും എന്ന വിശ്വാസക്കാരനാണ് ചിത്രകാരന്‍.

കാര്യം അത്രേള്ളു.

Unknown said...

ഒരു റെയിഡ് നടക്കുക, അതില്‍ ആരെങ്കിലും കൊല്ലപ്പെടുക അവരുടെ മൃതദേഹങ്ങള്‍ നീക്കം ചെയ്യുക ഇത്യാദി സര്‍വ്വകാര്യങ്ങളും കേന്ദ്ര ആഭ്യന്തരകാര്യമന്ത്രി അറിഞ്ഞോ നേരിട്ട് നിര്‍ദ്ദേശം നല്‍കി നടപ്പാക്കുന്നതോ ആയ കാര്യങ്ങള്‍ അല്ല. ശവം കെട്ടിത്തൂക്കി കൊണ്ടു പോവുക എന്നത് ബന്ധപ്പെട്ട സുരക്ഷാസേനക്കാരുടെ ബുദ്ധിയില്‍ മാത്രം ഉദിച്ച കാര്യങ്ങളാണ്. എന്നാല്‍ പിന്നെ പട്ടാളക്കാര്‍ എന്ത് തോന്ന്യാസങ്ങള്‍ ചെയ്താലും ആഭ്യന്തരമന്ത്രിയെ പുലഭ്യം പറഞ്ഞാല്‍ മതിയല്ലൊ അല്ലേ? ഏതായാലും എടാ... ചിതംബരാ... എന്ന ആ സംബോധന ജനാധിപത്യവിശ്വാസികളില്‍ അസ്വസ്ഥത ജനിപ്പിക്കുക തന്നെ ചെയ്യും. കാരണം ചിദംബരം ആ സ്ഥാനത്ത് എത്തിയത് ജനങ്ങള്‍ തെരഞ്ഞെടുത്തിട്ടാണ് അല്ലാതെ യു.പി.എസ്.സി. പരീക്ഷ പാസ്സായിട്ടല്ല. ഇവിടത്തെ ഇടത് ബുദ്ധിജീവികള്‍ക്ക് ഇരട്ടത്താപ്പുണ്ട്. ടിയാനന്‍‌മെന്‍ സ്ക്വയറില്‍ നിരായുധരായി സത്യഗ്രഹമിരുന്ന വിദ്യാര്‍ത്ഥികളെ പട്ടാളടാങ്ക് കയറ്റി ചതച്ചുകൊന്ന പട്ടാളക്കാര്‍ക്കും സര്‍ക്കാരിനും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചവരാണ് ഇവിടത്തെ ഇടത് ബുദ്ധിജീവികള്‍ . അത്തരക്കാരുടെ വലയില്‍ ചിത്രകാരനെ പോലെയുള്ളവര്‍ വീണുപോകുന്നതില്‍ അത്ഭുതമില്ല.

Unknown said...

മനോജ് പറയുന്നു :
ട്രെയിന്‍ മറിയുമ്പോള്‍ എന്തിനാണാവോ റെയില്‍‌വേ മന്ത്രി രാജി വെയ്ക്കുന്നത്. മന്ത്രിയായിരുന്നോ ട്രെയിന്‍ ഓടിച്ചിരുന്നത്? ;)

Unknown said...

മനോജിനോട്: ഓ എന്നാ പിന്നെ മന്ത്രിമാര്‍ക്ക് രാജി വയ്ക്കാന്‍ നേരം ആര് കടം കൊടുക്കും? ഭരണം ഉദ്യോഗസ്ഥന്മാര്‍ നോക്കിക്കൊള്ളും എന്ന് വയ്ക്കാം :)

Unknown said...

Rejith RY said :

"മാവോയിസ്റ്റുകളാണ് ഇപ്പോള്‍ രാജ്യത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി എന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞല്ലൊ" ഉറപ്പാണോ? പ്രധാന സുരക്ഷാ വെല്ലുവിളി എന്നാണ് പറഞ്ഞതെന്ന് തൊന്നൂന്നു.
ഏതായാലും കോടിക്കണക്കിനു ആള്‍ക്കാര്‍ പട്ടിണിയില്‍ കഴിയിയുന്നതിനേക്കാള്‍ വലിയ വെല്ലുവിളി ഉണ്ടെന്നു തോന്നുന്നില്ല. ഈ മാവോയിസ്റ്റുകള്‍ ഇല്ലാതെ ആദിവാസി പ്രദേശങ്ങളില്‍ ഇപ്പോള്‍ ഗോവെര്‍മെന്റ്റ് എന്തെങ്കിലും ചെയ്യുന്നുണ്ടോ? അതോ അവിടെയും കുഴപ്പം ഉണ്ടായിട്ടു ആയുധം പ്രയോഗിക്കുഅകയോ ഉള്ളൂ.
സ്ഥിതി സമത്വം ഉണ്ടാകാന്‍ ഗോവെര്‍മെന്റ്റ് ബാധ്യസ്ഥമല്ല. പക്ഷെ പട്ടിണി കിടക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്കേണ്ട കടമ ഗവേന്മേന്റിന്റെത് തന്നെ ആണ്.

Unknown said...

@ Rejith RY :

കോടിക്കണക്കിന് ആള്‍ക്കാര്‍ ഇവിടെ പട്ടിണി കിടക്കുന്നുണ്ടെങ്കില്‍ ആ കോടിക്കണക്കിന് ആള്‍ക്കാര്‍ അവര്‍ക്ക് വേണ്ട ഭക്ഷണം സ്വയം കണ്ടെത്തണം. അല്ലാതെ ഗവണ്മേണ്ടിന് ആ ബാധ്യതയുല്ല. ഞാന്‍ പറഞ്ഞല്ലൊ, ഇവിടെ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ അല്ല ഉള്ളത്. സര്‍ക്കാരിന്റെ കൈയിലല്ല എല്ലാ സ്വത്തും ഉല്പാദനോപകരണങ്ങളും ഉള്ളത്. ഇവിടെ പൌരജനങ്ങളുടെ നികുതിപ്പണം കൊണ്ട് മാത്രമാണ് ഗവണ്മേണ്ട് നിലനില്‍ക്കുന്നത്. സര്‍ക്കാരിന് പരമാവധി ചെയ്യാന്‍ കഴിയുക റേഷനിങ്ങ് ഏര്‍പ്പെടുത്തുക മാത്രമാണ്. അതും കര്‍ഷകരില്‍ നിന്ന് ന്യായവിലകൊടുത്ത് സംഭരിച്ചിട്ട്. സര്‍ക്കാരിനും പൌരജനങ്ങള്‍ക്കും ഇവിടെ തുല്യബാധ്യതയാണുള്ളത്. സര്‍ക്കാര്‍ എല്ലാം ആക്കിത്തരും അല്ലെങ്കില്‍ എല്ലാം ആക്കിത്തരണം എന്നാഗ്രഹിക്കുന്നവര്‍ ഉടനെ കമ്മ്യൂണിസ്റ്റ് ഭരണം നടപ്പില്‍ വരാനുള്ള ശ്രമമാണ് നടത്തേണ്ടത്. വിപ്ലവം വന്നാല്‍ എല്ലാം സര്‍ക്കാര്‍ ഏറ്റെടുത്താല്‍ നടപ്പാക്കും എന്ന് പറയുന്ന കാര്യങ്ങള്‍ ഈ വ്യവസ്ഥിതിയില്‍ നടപ്പാക്കിക്കിട്ടണം എന്ന് പ്രതീക്ഷിക്കരുത്. ഞാന്‍ പറഞ്ഞല്ലൊ ക്യാപിറ്റലിസ്റ്റ് വ്യവസ്ഥിതിയിലെ സര്‍ക്കാരിന് പരിമിതിയുണ്ട്. പോരാത്തതിന് ജനാധിപത്യവും. ഇവിടെ എങ്ങനെയാണോ നടക്കുന്നത് അങ്ങനെയേ നടക്കൂ. ഇവിടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അവരുടെ കഴിവിനനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അത്രയേ കഴിയൂ. പോരെങ്കില്‍ വിപ്ലവം നടത്തുക. അങ്ങനെ വിപ്ലവം നടത്താനാണ് മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നത്. എന്നാല്‍ നിലവിലെ ജനങ്ങളില്‍ ഭൂരിപക്ഷവും ഇപ്പോഴത്തെ വ്യവസ്ഥിതി തുടരണം എന്ന് ആഗ്രഹിക്കുന്നു. ഇതില്‍ ആര് ജയിക്കും എന്ന് കാലം തീരുമാനിക്കും. ഭക്ഷണം കിട്ടിയില്ലെങ്കിലും തരക്കേടില്ല എനിക്ക് സ്വാതന്ത്ര്യം മതി എന്നേ ഞാന്‍ തീരുമാനിക്കൂ.

Unknown said...

Rejith said again :

ചരിത്ര പരമായ കാരണങ്ങളാല്‍ അവഗണിക്കപ്പെട്ടു പോകുന്നവരെ സഹായിക്കാന്‍ ഗവണ്മെന്റിനു ബാധ്യത ഉണ്ടെന്നു തന്നെ ഞാന്‍ കരുതുന്നു. പശ്ചിമ മുതലാളിത രാജ്യങ്ങളില്‍ ഒക്കെ ഇന്ത്യയില്‍ ഉള്ളതിനേക്കാള്‍ നല്ല social security measures ഉണ്ടെന്നാണ് കേട്ടിട്ടുള്ളത്. (അവിടെ പാവപ്പെട്ടവര്‍ കുറവാണെന്ന കാര്യം മറക്കുന്നില്ല)
ഇന്ത്യയില്‍ സംവരണം ഒക്കെ ഏര്‍പ്പെടുത്തിയിരിക്കുന്നത് ഒരു level playing field ഉണ്ടാക്കാനാണ്. അതില്ലതടത്തോളം കാലം ഗവണ്മെന്റിന്റെ ചുമതല കൂടും. അത് ഗവണ്മെന്റിന്റെ ബാധ്യത തന്നെ ആയി കണക്കാക്കേണ്ടി വരും.

Unknown said...

@ Rejith :

ചരിത്രപരമായ കാരണങ്ങളാല്‍ അവഗണിക്കപ്പെട്ടുപോയവരെ സഹായിക്കാന്‍ തീര്‍ച്ചയായും ഗവണ്മെന്റിന് ബാധ്യതയുണ്ട്. അതിന് നിലവില്‍ ധാരാളം പദ്ധതികളും ഇപ്പോള്‍ ഇവിടെ നിലവിലുണ്ട്. അതിന്റെയൊക്കെ പ്രയോജനം അര്‍ഹിക്കുന്നവര്‍ക്ക് ലഭിക്കാത്തതിന്റെ കാരണങ്ങളാണ് പരിശോധിച്ച് പരിഹാരം കാണേണ്ടത്. ഞാന്‍ വിശ്വസിക്കുന്ന പാര്‍ട്ടി ഭരിക്കുന്നില്ലല്ലൊ എന്ന് വെച്ച് നെഗറ്റീവായി കുറ്റങ്ങള്‍ സദാ പറയുന്ന ഒരു രീതിയാണിവിടെയുള്ളത്. അത് പ്രശ്നപരിഹാരമാവുന്നില്ല. സര്‍ക്കാരിന്റെ പണം വെറുതെ അടിച്ചുമാറ്റുന്നവര്‍ക്ക് സഹായകരമാവുകയാണ് ഈ ആറ്റിറ്റ്യൂഡ്. വികസിതമുതലാളിത്തരാജ്യങ്ങളില്‍ നടപ്പാക്കുന്ന അത്ര സോഷ്യല്‍ സെക്യൂരിറ്റി ഇവിടെ നടപ്പാക്കാന്‍ പറ്റില്ല. ഉദാഹരണം ക്യാനഡ. അവിടെ വരുമാനത്തില്‍ 33% നികുതി കൊടുക്കണം. എല്ലാവരും നികുതി അത്രയും ശതമാനം കൊടുത്തിരിക്കും. കിട്ടുന്ന നികുതിപ്പണം പൌരന്മാരുടെ സെക്യൂരിറ്റിക്ക് വേണ്ടി ചിലവഴിക്കുന്നു. ഇവിടെ ഗവണ്മേന്റിനെ കുറ്റം പറഞ്ഞിട്ട് എല്ലാ അഴിമതിയെയും ബ്യൂറോക്രസിയുടെ നിരുത്തരവാദിത്വങ്ങളെയും നിലനിര്‍ത്തുകയാണ്. കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ എല്ലാം കാണുന്നുള്ളൂ എന്നതാണ് ഇവിടെ പ്രശ്നം. സര്‍ക്കാരിനെ അടിക്കാനുള്ള വടി ഭരണത്തിലില്ലാത്ത പാര്‍ട്ടിക്കാരന് വേണം. അതാണ് ഇവിടെ നടക്കുന്ന സംവാദങ്ങള്‍ ....

Unknown said...

Sreekuttan said:

കെ.പി.എസ്....ബിഗ് ഷെയിം അപ്പ് ഓണ്‍ യൂ....


താങ്കള്‍ക്ക് കോണ്‍ഗ്രസ്സിന്നോടുള്ള ഭ്രാന്തമായ സ്നേഹം മൂലം യഥാര്‍ഥകാഴ്ചകള്‍ കാണാനാവാത്തവിധം കണ്ണടഞ്ഞുപോയിരിക്കുന്നു.

"കോടിക്കണക്കിന് ആള്‍ക്കാര്‍ ഇവിടെ പട്ടിണി കിടക്കുന്നുണ്ടെങ്കില്‍ ആ കോടിക്കണക്കിന് ആള്‍ക്കാര്‍ അവര്‍ക്ക് വേണ്ട ഭക്ഷണം സ്വയം കണ്ടെത്തണം. അല്ലാതെ ഗവണ്മേണ്ടിന് ആ ബാധ്യതയുല്ല".

എന്തുദ്ദേശത്തിലാണു താങ്കളിങ്ങനെ പറഞ്ഞതു.ഭരിക്കുന്നത് കോണ്‍ഗ്രസ്സായതുകൊണ്ടാണോ.അതോ പട്ടിണികിടക്കുന്നവരോടുള്ള പുശ്ഛം കൊണ്ടോ.ഭരിക്കുന്നവരുടെ കടമയാണു സ്വന്തം പ്രജകളെ എല്ലാ രീതിയിലും സംരക്ഷിക്കുകയെന്നതു.അതിനു കഴിയുന്നില്ലെങ്കില്‍ എന്തിനാണു ഭരണകൂടവും നേതാക്കമ്മാരും.എന്തുകൊണ്ട് മാവോയിസ്റ്റുകള്‍ ആയുധമെടുക്കുവാന്‍ തുനിഞ്ഞു എന്ന കാര്യം താങ്കള്‍ സൌകര്യപൂര്‍വ്വം മറന്നു.ഭക്തിമൂലം കണ്ണടഞ്ഞുപോയിരിക്കുകയല്ലേ.എങ്ങിനെ ഓര്‍ക്കും.താങ്കളോടും താങ്കളുടെ ചില നയങ്ങളോടുമുണ്ടായിരുന്ന ബഹുമാനം നഷ്ടപ്പെട്ടുപോയി എന്നു വ്യസനത്തോടുകൂടി പറയട്ടേ.

"ചിത്രകാരന്റെ കമന്റിനു എന്റേയും പിന്തുണ"

Unknown said...

@ Sreekuttan:

ശ്രീക്കുട്ടന്‍ , ബഹുമാനത്തിന്റെ കാര്യം അവിടെ നില്‍ക്കട്ടെ. നമ്മള്‍ ഇങ്ങനെ പൊതുകാര്യം സംസാരിക്കുമ്പോള്‍ ബഹുമാനവും ബഹുമാനക്കുറവും ഒക്കെ കിട്ടും. അത് സ്വാഭാവികമാണ്. ഞാന്‍ പറഞ്ഞല്ലോ കമ്മ്യൂണിസ്റ്റ് വിപ്ലവാനന്തരം സോഷ്യലിസ്റ്റ് വ്യവസ്ഥ നടപ്പാക്കിയാല്‍ കിട്ടുന്ന എല്ലാ തരത്തിലുമുള്ള സംരക്ഷണം ഈ വ്യവസ്ഥിതിയില്‍ കിട്ടില്ല. എന്നാല്‍ പിന്നെ വിപ്ലവം വേണോ? കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിരിച്ചുവിട്ടുകൂടേ? ഈ വ്യവസ്ഥിതിയില്‍ പിണറായി വിജയന്‍ പ്രധാനമന്ത്രി ആയാല്‍ പോലും ഇത്രയൊക്കെയേ സാധിക്കൂ. ഒരു മുതലാളിത്ത വ്യവസ്ഥയില്‍ ചെയ്യാന്‍ കഴിയുന്നതൊക്കെ ഇവിടെ എല്ലാ സര്‍ക്കാരുകളും ചെയ്യുന്നുണ്ട്. പദ്ധതികളെ തുരങ്കം വെക്കുന്നത് ഉദ്യോഗസ്ഥന്മാരും ഇടത്തട്ടുകാരും ഒക്കെയാണ്. സര്‍ക്കാര്‍ പാവങ്ങള്‍ക്ക് വേണ്ടി ചെലവാക്കുന്നതില്‍ ഒരു രൂപയില്‍ പത്ത് പൈസയോ മറ്റോ ആണ് പാവങ്ങള്‍ക്ക് പോയി ചേരുന്നത് എന്ന് ഒരിക്കല്‍ രാജീവ് ഗാന്ധി പറയുകയുണ്ടായി. ഈ വ്യവസ്ഥിതിയ്ക്ക് ഇങ്ങനെ ചില പോരായ്മകളുണ്ട്. എന്നാല്‍ ബദലായി നിര്‍ദ്ദേശിക്കപ്പെട്ട സോഷ്യലിസ്റ്റ് വ്യവസ്ഥിതിയും പരാജയപ്പെട്ടതായാണ് കാണുന്നത്. അപ്പോള്‍ എന്ത് ചെയ്യും? ഞാന്‍ കോണ്‍ഗ്രസ്സിനെ സ്നേഹിക്കാന്‍ കാരണം അതിനേക്കാളും മെച്ചപ്പെട്ട മറ്റൊരു പ്രസ്ഥാനത്തെ ഇന്ത്യയില്‍ കാണാന്‍ കഴിയാത്തത്കൊണ്ടാണ്. എന്ത് പ്രശ്നമുണ്ടായാലും ആരും ആയുധമെടുക്കരുത് എന്ന് ചിന്തിക്കാനുള്ള സ്വാതന്ത്ര്യം എനിക്ക് വിട്ടുതരൂ. അക്കാരണത്താല്‍ മാത്രം മാവോയിസ്റ്റുകള്‍ എന്റെ ശത്രുക്കളാണ്. ആയുധമെടുത്ത ഒരു സംഘടനയും വിജയം കണ്ടതായി ചരിത്രമില്ല. വെറുതെ കുറെ പേര്‍ മരിക്കാമെന്ന് മാത്രം. എന്നോട് ബഹുമാനം നഷ്ടപ്പെടുന്നതില്‍ വ്യസനിക്കേണ്ടതില്ല. എനിക്ക് തോന്നുന്നത് ഞാന്‍ തുറന്ന് പറയുന്നു എന്നേയുള്ളൂ. ആശയങ്ങള്‍ക്കും അഭിപ്രായവ്യത്യാസങ്ങള്‍ക്കും അപ്പുറത്ത് മനുഷ്യന്‍ എന്ന കാരണത്താല്‍ എല്ലാവരെയും നിഗൂഢമായി സ്നേഹിക്കുക എന്നതാണ് എന്റെ രീതി.

Unknown said...

Sreekuttan's reply:

രാജീവ് ഗാന്ധി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശരിയായിരിക്കും
എന്റെ അറിവില്ലായ്മ ക്ഷമിക്കുക.
ഓ.ടോ: ഞാനും നിഗൂഢമായി സ്നേഹിക്കുവാന്‍ ആരംഭിച്ചു.

Unknown said...

Sebin said :

Too Shameful, a stand. I have difference of opinion with Maoists and that is hell of a difference. But that does not absolve me from the crime of being a mutant spectator to the state run violence. Terror unleashed by the state upon it's own subjects is more potent, violent, and criminal than that of Maoists.

Maoists does not have the mandate to protect their citizens. But state has. Instead of that, what does the state do?

Have you heard about Salva Judum? Have you heard about operation green hunt? Have you heard about Posco? Have you ever heard about Dr. Binayak Sen's plight? You have a laptop presented by your son in law, you have broadband connectivity, you have access to internet, you have whatever you need. But have you ever thought of those who does not posses a second piece of lone cloth to cover themselves'?

I had a little respect for you. I'm afraid, whether it is lost now.

Unknown said...

@ Sebin :

ലാപ്‌ടോപ്പും, ഇന്റര്‍നെറ്റ് കണക്‍ഷനും അത് പോലെ കാറും മറ്റ് എല്ലാ സൌകര്യങ്ങളും ഉള്ളവര്‍ തന്നെയാണ് ഇതൊന്നും ഇല്ലാത്തവര്‍ക്ക് വേണ്ടി സംസാരിക്കുന്നത്. ഒന്നും ഇല്ലാത്തവര്‍ എനിക്ക് ഒന്നും ഇല്ലല്ലോ എന്ന് പരിഭവപ്പെടുന്നത് പോലും എന്നെങ്കിലും കേട്ടിട്ടുണ്ടോ? ഉള്ളവര്‍ തന്നെയാണ് ഇല്ലാത്തവര്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്താറ്. ഇരകള്‍ എന്ന് വിശേഷിപ്പിക്കുന്നത് തന്നെ വേട്ടക്കാരാണ്. അല്ലാതെ ഇരകള്‍ ഒരിക്കലും ഞാന്‍ ഇരയാണെന്ന് പറയാറില്ല. ഒരിക്കല്‍ ഒരു ഇന്റര്‍വ്യൂവില്‍ സാറാ ജോസഫ് പറയുന്നത് കേട്ടു: നോക്കൂ , എനിക്ക് ഫ്രിഡ്ജുണ്ട്, വാഷിങ്ങ് മെഷീനുണ്ട്, നല്ല വീടുണ്ട് എന്നാല്‍ ഇതൊന്നും ഇല്ലാത്ത എത്ര പേര്‍ ഈ രാജ്യത്തുണ്ട്. അതെന്നെ വേദനിപ്പിക്കുന്നു എന്ന്. എന്നാല്‍ ഇതിലെ തമാശ എന്തെന്ന് വെച്ചാല്‍ വാഷിങ്ങ് മെഷീനും ഫ്രിഡ്ജും ഒന്നും ഇല്ലാത്തവര്‍ ഒരിക്കലും തങ്ങള്‍ക്കിത് ഇല്ലല്ലോ എന്ന് പരിതപിക്കാറില്ല. സാറാ ജോസഫ്, അവര്‍ക്ക് ഉള്ളത് ഇല്ലാത്തവര്‍ക്ക് അതൊക്കെ ദാനം കൊടുക്കാനും പോകുന്നില്ല. അപ്പോള്‍ സാറാ ജോസഫിന് ചില സൌകര്യങ്ങള്‍ ഉണ്ട്, ഇല്ലാത്തവരെ ചൊല്ലി ദു:ഖവുമുണ്ട്. ഇല്ലാത്തവര്‍ക്ക് കൂടുതല്‍ ഇല്ലല്ലൊ എന്നതിന്റെ പേരില്‍ ദു:ഖവുമില്ല. എന്റെ കാര്യം തന്നെ എടുക്കാം, എനിക്ക് എന്തൊക്കെ ഇല്ല? എന്നിട്ടും ഉള്ളതില്‍ ഞാന്‍ തൃപ്തനാണ്. ലാപ്‌ടോപ്പും ഇന്റര്‍നെറ്റ് കണക്‍റ്റിവിറ്റിയും മാത്രമല്ലല്ലൊ നിലവില്‍ ലഭ്യമായ സൌകര്യങ്ങള്‍ . പറഞ്ഞുവന്നാല്‍ എന്നേക്കാളും സൌകര്യങ്ങള്‍ സെബിന് ഉണ്ടാവും.

Unknown said...

@ Sebin :

അസമത്വങ്ങള്‍ ഉണ്ട്. അതില്ലാത്താക്കാന്‍ പറ്റുമോ? ഈ അസമത്വങ്ങളില്‍ എപ്പോഴും ഒരു പിടി മേലേ നില്‍ക്കുന്നവന്‍ തന്നെയാണ് എപ്പോഴും താഴെ നില്‍ക്കുന്നവനെ പറ്റി വേവലാതിപ്പെട്ട് കാണുന്നത്. അസമത്വങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ടി ഉദയം കൊണ്ട പ്രത്യയശാസ്ത്രത്തിനും ഭരണസംവിധാനങ്ങള്‍ക്കും അതിന് കഴിഞ്ഞില്ല. അത്കൊണ്ട് ഈ അസമത്വങ്ങള്‍ സഹിച്ചേ പറ്റൂ എന്ന് പറയേണ്ടി വരും. അസമത്വങ്ങള്‍ മുതലെടുത്ത്കൊണ്ട് , അസമത്വങ്ങള്‍ ഇല്ലാതാക്കും എന്ന് പ്രലോഭനം നല്‍കിക്കൊണ്ട് ആദിവാസികളെ സംഘടിപ്പിച്ച് ഗറില്ലാമുറയില്‍ സായുധവിപ്ലവം നടത്തുക എന്ന ലക്ഷ്യവുമായാണ് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. അവരുടെ ലക്ഷ്യം അവരുടെ ബ്രാന്‍ഡില്‍ തന്നെ വ്യക്തമാണല്ലൊ. മാവോയിസ്റ്റുകള്‍ ഈ വിപ്ലവത്തില്‍ വിജയിച്ചാല്‍ അവരുടെ സര്‍വ്വാധിപത്യം സ്ഥാപിക്കും എന്നല്ലാതെ ആദിവാസിപ്രശ്നം പരിഹരിക്കും എന്നൊരു ഗ്യാരണ്ടിയുമില്ല. മാത്രമല്ല ആദിവാസി പ്രശ്നം പരിഹരിച്ചുകിട്ടാന്‍ തങ്ങളുടെ സ്വാതന്ത്ര്യം ബലി കൊടുക്കാന്‍ ഭൂരിപക്ഷം ഇന്ത്യക്കാരും സന്നദ്ധരുമല്ല. അത്കൊണ്ട് ഒരു യുദ്ധസമാനമായ പരിസ്ഥിതിയാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ളത്. മാവോയിസ്റ്റുകള്‍ ഗ്രാമീണരെ കൊല്ലുന്നു. പട്ടാളക്കാരെ കൊന്ന് ആയുധങ്ങള്‍ കൊള്ളയടിക്കുന്നു. തീവണ്ടിപ്പാളങ്ങള്‍ തകര്‍ക്കുന്നു. അവര്‍ ഒരു ജീവകാരുണ്യസംഘടനയല്ല. അവരെ ഈ യുദ്ധത്തില്‍ തോല്‍പ്പിക്കേണ്ടതുണ്ട്. ഇന്ന് സൈന്യം മടിച്ചു നിന്നാലും നാളെ അത് വേണ്ടി വരും. തോല്‍പ്പിക്കപ്പെടുന്ന വരെ മാവോയിസ്റ്റുകള്‍ പിറകോട്ട് പോവില്ല. അത് ആ പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധത കൊണ്ടാണ്.

ഒരു സായുധ സംഘടനയെ അധികകാലം വെച്ചുപൊറുപ്പിക്കാന്‍ ഒരു രാജ്യത്തിനും സാധ്യമല്ല. നേരത്തെ ചെയ്താല്‍ അത്രയും ജീവഹാനി കുറയും. താമസിക്കുന്തോറും മരിച്ചു വീഴുന്ന ആദിവാസികളുടെയും എണ്ണം കൂടും. അതില്‍ വിലപിച്ചിട്ട് കാര്യമില്ല. ആദിവാസിപ്രശ്നവും മാവോയിസവും കൂട്ടിക്കെട്ടുന്നതില്‍ അര്‍ത്ഥമില്ല. ഇപ്പോള്‍ അടിയന്തിരപ്രശ്നം മാവോയിസ്റ്റുകളെ ഇല്ലാതാക്കലാണ്. ആദിവാസികള്‍ക്ക് പ്രശ്നങ്ങള്‍ ഉള്ളത്കൊണ്ടാണ് മാവോയിസ്റ്റുകള്‍ ശക്തിപ്പെടുന്നത് എന്നത് നേര്. എന്ന് വെച്ച് ഇപ്പോള്‍ മാവോയിസ്റ്റുകളെ നിലനിര്‍ത്തിക്കൊണ്ട് ആദിവാസി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമോ? ഒന്നല്ലെങ്കില്‍ മറ്റൊരു പ്രശ്നം മാവോയിസ്റ്റുകള്‍ കണ്ടെത്തും. ഒരു വിപ്ലവസംഘടനയ്ക്ക് കാരണങ്ങള്‍ക്കാണോ പഞ്ഞം? നമുക്ക് ജനാധിപത്യം വേണോ അതോ മാവോയിസ്റ്റ് ഏകാധിപത്യം വേണോ എന്നതാണ് നിലവില്‍ ഉത്തരം കാണേണ്ടതായ ചോദ്യം. തല്‍ക്കാലം മാവോയിസ്റ്റ് ഭീഷണി ഒഴിവാക്കിയിട്ട് ആദിവാസി പ്രശ്നത്തെ പറ്റി ചിന്തിക്കാം എന്നാണ് എന്റെ അഭിപ്രായം. അല്ലെങ്കില്‍ ശ്രീലങ്ക അനുഭവിച്ചതിനേക്കാളും ദുരന്തങ്ങള്‍ ഇന്ത്യ നേരിടേണ്ടി വരും. മാവോയിസ്റ്റുകള്‍ ഒരിക്കലും ഇന്ത്യയില്‍ വിജയം കാണാന്‍ പോകുന്നില്ല. നേപ്പാളില്‍ പോലും അവര്‍ക്ക് കഴിയുന്നില്ലല്ലൊ. കുറെ പേര്‍ ഇങ്ങനെ മരിക്കാമെന്ന് മാത്രം. അതേ പോലെ തന്നെ മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിനും മനുഷ്യന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. മനുഷ്യന്‍ ഉള്ള കാലത്തോളം പ്രശ്നങ്ങള്‍ തുടരും. ഒന്ന് തീരുമ്പോള്‍ മറ്റൊന്ന് എന്ന മുറയ്ക്ക്. ഓരോ പ്രശ്നത്തിനും ജനാധിപത്യപരമായും അക്രമരഹിതമായും പോംവഴികള്‍ തേടുന്നതാണ് കൂടുതല്‍ യുക്തിസഹമായിട്ടുള്ളത്.

Unknown said...

ALIYUP (aliyup@gmail.com) said:

എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് കൂട്ടകൊല ചെയ്യുന്ന മാവോയിസ്റ്റുകളെ എത്രയും പെട്ടെന്ന് അടിച്ചമര്‍ത്താന്‍ ചിതംബരത്തിന്റെ നേതൃത്വത്തിലുള്ള ഇന്‍ഡ്യന്‍ സൈന്യത്തിന് സാധിക്കട്ടേ എന്ന് പ്രത്യാശിക്കുന്നു.

റോഡില്‍ മരിച്ചുകിടക്കുന്ന ഒരാളുടെ ശവമല്ല ഇത് മറിച്ച് ഒളിഞ്ഞിരുന്ന് കൂട്ടകൊലചെയ്യുന്നവരോട് 'യുദ്ധം' ചെയ്തപോള്‍ മരിച്ചവരുടേതാണ് മാത്രമല്ല 'യുദ്ധം' കഴിഞ്ഞിട്ടുമില്ല അത് തുടര്‍ന്നുകൊണ്ടുമിരിക്കുന്നു.

ഒളിഞ്ഞിരുന്ന് 'യുദ്ധം' ചെയ്യുന്നവരുടെ ഇടയിലേക്ക് പോകുന്ന സൈന്യത്തിന്റെ കയ്യില്‍ കൊല്ലപ്പെടുന്നവരുടെ ശവം കൊണ്ടുവരാന്‍ കട്ടിലുകളുണ്ടാവണമെന്നില്ല. അത് മനസ്സിലാവണമെങ്കില്‍ ലാപ് ടോപ്പും തുറന്ന് വെച്ച് ഇതുപോലൊരു ന്യൂസ് ഫോട്ടോ കണ്ട രെക്തം തിളച്ചാല്‍ പോര!

'യുദ്ധം' നടക്കുന്നയിടത്ത് ചെന്ന് കാണണം!

ഈ കാഴ്ച കണ്ടാല്‍ മനസ്സിലെങ്കിലും സന്തോഷം ഉണ്ടാവുന്ന വലിയൊരു കൂട്ടം ജനം അവിടെയുള്ളതും അറിയണം! ഇവര്‍ കൂട്ടക്കൊല ചെയ്തവരുടെ ചിലരെങ്കിലും അവിടെ ഇപ്പോഴും ഉണ്ടല്ലോ!

അല്ലെങ്കിലും വികാരം കൊള്ളുന്നത് സ്വന്തം മനസാക്ഷി മാത്രം അടിസ്ഥാനമാക്കിയല്ലല്ലോ! കൊടിയുടെ നിറമാണല്ലോ മുഖ്യം!

ഭൂരിഭാഗത്തിന്റെയും ഈ വികാരപ്രകടനം കാണുമ്പോള്‍ ഓര്‍മ്മവരുന്നത് പണ്ടത്തെ ഒരു ഡയലോഗാണ് ' ചൈന ചനയേടേതെന്നും ഇന്‍ഡ്യ ഇന്‍ഡ്യയുടേതെന്നും പറയുന്ന..." ഒരു ഭാഗത്ത് ചിതംബരമെന്ന കോണ്‍ഗ്രസ്സുകാരന്‍ മറുഭാഗത്ത് പാവം പട്ടിണിപാവങ്ങള്‍ നിവൃത്തികേട് കൊണ്ട് വാളെടുത്ത് കഴുത്തറക്കുന്നു അതൊക്കെ സമരത്തിന്റെ ഭാഗമല്ലേ അതിനാണോ ഇതുപോലെ സൈന്യത്തെവിട്ട് ഹോ! കഷ്ടം!

Unknown said...

Manoj said again:

“ഇതൊക്കെ നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്നതാണ്. സ്വാതന്ത്ര്യം കിട്ടിയ ഉടനെ ഒറ്റയടിക്ക് ഇതൊന്നും പരിഹരിക്കാന്‍ മാന്ത്രികവടിയൊന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കൈയില്‍ ഇല്ല. “

കെ.പി.എസ്.... ഷെയിം അപ്പ് ഓണ്‍ യൂ....

കോണ്‍ഗ്രസ്സ് സ്നേഹം തലയ്ക്ക് പിടിച്ച ഒരു കെ.പി.എസ്സ്. അല്ല മറിച്ച് സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു കെ.പി.എസ്സ്.നെ കാണാന്‍ ഒരിക്കലും കഴിയില്ല എന്ന് മനസ്സിലായി....

മാവോ, മുസ്ലീം തീവ്രവാദം എന്ത് കൊണ്ട് ഗ്രാമീണ ജനങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലുന്നു എന്ന് സ്വതന്ത്രമായി ഒന്ന് ആലോചിച്ച് നോക്കരുതോ? കെ.പി.എസ്സ്.ന്റെ മനോഭാവം തന്നെയാണ് ഭരിക്കുന്നവര്‍ക്കും എന്നുള്ളത് തന്നെയാണ് നോര്‍ത്ത്-ഈസ്റ്റില്‍ സ്ത്രീകള്‍ തുണിയില്ലാതെ ആര്‍മി ക്യാമ്പിന് മുന്‍പില്‍ പ്രകടനം നടത്തിയതും അവിടെയുള്ള സാധാരണ ജനങ്ങള്‍ ഇന്നും തീവ്രവാദികള്‍ക്കും ആര്‍മിക്കും ഇടയില്‍ കിടന്ന് നരകിക്കുന്നതും.

സ്വന്തം കിടപ്പാടവും, ജീവിത മാര്‍ഗ്ഗവും നഷ്ടപ്പെട്ട് തരിച്ച് നില്‍ക്കുന്ന ഒരു കൂട്ടര്‍. മറുവശത്ത് അവരെ ആട്ടിപ്പായിച്ചവര്‍ വീണ്ടും സമ്പാദിച്ച് കൂട്ടുന്നു....

“പണക്കാരന്റെ കൈയില്‍ നിന്ന് കുറെ തട്ടിപ്പറിച്ച് ആദിവാസികള്‍ക്ക് വിതരണം ചെയ്യാനുള്ള സംവിധാനം ഈ സമ്പ്രദായത്തിലുള്ള സര്‍ക്കാരിനില്ല എന്ന് പച്ചമലയാളത്തില്‍ പറയാം.”
അമേരിക്കയില്‍ ഓയില്‍ സ്പില്‍ നടക്കുന്നു. അവിടെ ഫിഷിങ്ങും, ട്യൂറിസവുമായി ജീവിക്കുന്നവര്‍ക്ക് ബി.പി. ഇത് വരെ കോടിക്കണക്കിന് ഡോളര്‍ നല്‍കി കഴിഞ്ഞു. ഇവരുടെ പുനരധിവാസത്തിനായി ഗവണ്മെന്റുകള്‍ ബി.പി.യോട് കൂടുതല്‍ പണം ചോദിക്കുവാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയിലെ കോണ്‍ഗ്രസ്സ് ആന്റേഴ്സണെ വിട്ട പോലെ ബ്രിട്ടീഷ കമ്പനിയെ രക്ഷപ്പെടുവാന്‍ യു.എസ്സ്. അനുവദിച്ചില്ല. എന്താണ് കാരണം?

അവര്‍ക്കറിയാം ജനരോഷം ഉണ്ടാകുമെന്നും അത് മുതലാക്കുവാന്‍ ക്ഷുദ്രജീവികള്‍ വരുമെന്ന്..... ഇത് മനസ്സിലാക്കുവാനുള്ള മൂള ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് എന്ന് ലഭിക്കുന്നുവോ അന്നേ ഇന്ത്യ രക്ഷപ്പെടൂ.

ഒന്ന് കൂടി ചിതമ്പരം ആര്‍മിയെ വേണം എന്ന് പറഞ്ഞപ്പോള്‍ എന്ത് കൊണ്ട് ആന്റണി എതിര്‍ക്കുന്നു? കെ.പി.എസ്സ്. ഇനിയെങ്കിലും ഉണരുക. മാവോയിസ്റ്റുകള്‍ക്കും, മുസ്ലീം തീവ്രവാദത്തിനും എതിരെ പടയോട്ടം നടത്തണമെങ്കില്‍ ആദ്യം വേണ്ടത് അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതാണ്. അത് കണ്ടില്ല എന്ന് നടിക്കുന്ന താങ്കളെ പോലെയുള്ളവര്‍ ഭരണത്തിലുള്ളതാണ് ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം.....

വാക്കുകള്‍ കടുത്ത് പോയി എന്നറിയാം... ക്ഷമിക്കുക....

@ Manoj , വാക്കുകള്‍ കടുത്തിട്ടൊന്നുമില്ല. ആരോഗ്യകരമായ സംവാദരീതി തന്നെയാണിത്. പ്രശ്നങ്ങള്‍ ഉണ്ട് മനോജ്. അത് ലോകാവസാനം വരെ തുടരുകയും ചെയ്യും. അതൊക്കെ കണ്ടെത്താനും പരിഹരിച്ചു മുന്നേറാനും പുതിയ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ വീണ്ടും പരിഹാരങ്ങള്‍ തേടാനും ഒക്കെ തന്നെയാണ് സര്‍ക്കാരും രാഷ്ട്രീയപ്രസ്ഥാനങ്ങളും മറ്റ് നിരവധി സംഘടനകളുമൊക്കെ. പ്രശ്നങ്ങള്‍ ഇല്ലാത്ത ഒരു കാലം ഒരിക്കലും ഉണ്ടാകില്ല. കാരണം എല്ലാ പ്രശ്നങ്ങളും ആവശ്യങ്ങളും ആപേക്ഷികമാണ്. പക്ഷെ എല്ലാ പ്രശ്നങ്ങളും അക്രമത്തിന്റെ മാര്‍ഗ്ഗത്തിലല്ല പരിഹാരം തേടേണ്ടത് എന്നേ എനിക്ക് ചിന്തിക്കാനാകൂ. അത് പോലെ പ്രശ്നങ്ങള്‍ക്ക് കാരണക്കാരായി ഒരു നിഴല്‍ ശത്രുവിനെ സങ്കല്‍പ്പിക്കാനും എനിക്കാവില്ല

Unknown said...

ബിനോയ് പറയുന്നു:

"..കോടിക്കണക്കിന് ആള്‍ക്കാര്‍ ഇവിടെ പട്ടിണി കിടക്കുന്നുണ്ടെങ്കില്‍ ആ കോടിക്കണക്കിന് ആള്‍ക്കാര്‍ അവര്‍ക്ക് വേണ്ട ഭക്ഷണം സ്വയം കണ്ടെത്തണം. അല്ലാതെ ഗവണ്മേണ്ടിന് ആ ബാധ്യതയുല്ല.."

തന്നെ തന്നെ. അങ്ങനെ "സ്വയം കണ്ടെത്തിയ" ബിരിയാണീം കോഴിക്കറീം തിന്ന് കുമ്പനിറഞ്ഞ് ഒരു കോട്ടുവായുമിട്ട് ജനം പട്ടുമെത്തേലങ്ങനെ കെടക്കുമ്പം വന്ന് കാലുഴിഞ്ഞുതരും.. ആര്? ഗവണ്മെന്‍റേ.. അതാണല്ലോ ഓരടെ പണി.. കഷ്ടം!

Unknown said...

@ ബിനോയ്:

ഇത് ഡിസ്ക്കസ്സാണ് ബിനോയ്. ഇവിടെ സംവാദം മാത്രമേ അനുവദിക്കുകയുള്ളൂ. അപ്രസക്തമായത് ഡിലീറ്റ് ചെയ്യും. അസൌകര്യം ക്ഷമിക്കുക. ഇവിടെ ഉള്ളത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരല്ല. കമ്മ്യൂണിസ്റ്റ് ഭാഷയില്‍ ഇത് ബൂര്‍ഷ്വ സര്‍ക്കാരാണ്. ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി. ഇതിലധികം വേണമെങ്കില്‍ സോഷ്യലിസം വരട്ട്. ഭൂമിയും ഫാക്ടറികളും യന്ത്രങ്ങളും അങ്ങനെ എല്ലാ ഉല്പാദനോപകരണങ്ങളും സ്റ്റേറ്റിന്റെ ഉടമസ്ഥതയില്‍ ആകുന്ന സോഷ്യലിസ്റ്റ് ഭരണക്രമത്തില്‍ മാത്രമേ പൌരജനങ്ങളുടെ പൂര്‍ണ്ണസംരക്ഷണം ഉറപ്പ് വരുത്താന്‍ കഴിയൂ എന്നാണ് കമ്മ്യൂണിസ്റ്റ് ആചാര്യന്മാര്‍ പറയുന്നത്. ആ ഒരവസ്ഥ ഇവിടെ നിലവിലുള്ള മുതലാളിത്ത വ്യവസ്ഥയില്‍ സാധിപ്പിച്ചു തരണം എന്ന് ആഗ്രഹിക്കല്ലേ. ഇവിടെ സ്റ്റേറ്റിന്റെ ഉടമസ്ഥതയില്‍ ചില്ലറ പൊതുമേഖലാസ്ഥാപനങ്ങളേയുള്ളൂ. അതും ലാഭത്തില്‍ ഉള്ളത് കുറവ്. പിന്നെ സ്റ്റേറ്റിന്റെ വരുമാനം നികുതിപ്പണം മാത്രം. അത് കുറെ ഇടത്തട്ടുകാര്‍ കൈക്കലാക്കുന്നു. ഈ വ്യവസ്ഥിതിയില്‍ എല്ലാവര്‍ക്കും ഭക്ഷണം കൊടുക്കാന്‍ കഴിയുമെങ്കില്‍ പിന്നെ സോഷ്യലിസം എന്തിനാ? ബിനോയിക്ക് സോഷ്യലിസത്തില്‍ വിശ്വാസമില്ലേ? ഇവിടെ സോഷ്യലിസം നടപ്പാക്കും എന്ന് പറയുന്നവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാത്രമാണ്. മറ്റൊരു പാര്‍ട്ടിയും അങ്ങനെ പറയുന്നില്ല. അപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എടുക്കേണ്ട പണി കോണ്‍ഗ്രസ്സോ ബി.ജെ.പി.യോ മറ്റ് പ്രാദേശികപാര്‍ട്ടികളോ എടുക്കണം എന്നും പ്രതീക്ഷിക്കരുത്. മുതലാളിത്ത വ്യവസ്ഥിതിയില്‍ ഉള്ള കുറവുകളും പോരായ്മകളും മാത്രമേ ഇവിടുള്ളൂ. പിന്നെ ജനാധിപത്യത്തില്‍ തന്നെ കുറെ പ്രശ്നങ്ങള്‍ പരിഹരിക്കാമായിരുന്നു. കൈക്കൂലി, കരിഞ്ചന്ത, അഴിമതി തുടങ്ങിയവ. അതിന് എല്ലാവരും യോജിക്കണം. വെറും സര്‍ക്കാര്‍ വിരുദ്ധത ഉരുവിട്ടുകൊണ്ടിരുന്നാല്‍ അത് നടപ്പില്ല. സര്‍ക്കാരിന് മാത്രമായി, ജനപങ്കാളിത്തമില്ലാതെ ഒരു സാമൂഹ്യതിന്മയും ഇല്ലാതാക്കാന്‍ പറ്റില്ല. ആ വഴിക്കുള്ള ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളൊന്നും രാഷ്ട്രീയപാര്‍ട്ടികള്‍ മുന്നോട്ട് വെക്കാറില്ല. ഭരിക്കുന്ന സര്‍ക്കാരിനെതിരെ വെറുപ്പ് ഉണ്ടാക്കുക മാത്രമാണ് അവരുടെ അജണ്ട. ഇതാണ് നമ്മുടെ രാഷ്ട്രീയസംസ്ക്കാരം. ബി.ജെ.പി. വന്‍‌ഭൂരിപക്ഷത്തോടെ ഇവിടെ ഭരിക്കുകയാണെങ്കില്‍ മാര്‍ക്സിസ്റ്റുകളും കോണ്‍ഗ്രസ്സും കൂടി ഈ സംസ്ക്കാരം ഇവിടെ നടപ്പാക്കും. രക്ഷപ്പെടുന്നതോ കരിഞ്ചന്തക്കാരും നികുതിവെട്ടിപ്പുകാരും ജനങ്ങളെ കൊള്ളയടിക്കുന്ന അഴിമതിക്കാരും വ്യാപാരിസമൂഹവും. അത്കൊണ്ട് ബിനോയ് ഒരു ഇടത് അനുഭാവിയാണെങ്കില്‍ വേഗം വിപ്ലവം വരുത്താന്‍ നേതാക്കളോട് പറയുക. അവര്‍ക്കെല്ലാം ഇപ്പോള്‍ കലശലായ പാര്‍ലമെന്ററി വ്യാമോഹം എന്ന ബൂര്‍ഷ്വാരോഗം ബാധിച്ചിട്ടുണ്ട്.

Unknown said...

ബിനോയ് വീണ്ടും :
കെ പി എസ് മാഷേ കോപിക്കല്ലേ. ഗവണ്മെന്‍റിനേക്കുറിച്ചുള്ള താങ്കളുടെ സങ്കല്പ്പം വായിച്ചപ്പോഴുണ്ടായ തോന്നലാണ് ഇവിടെ കുറിച്ചത്.

"..കോടിക്കണക്കിന് ആള്‍ക്കാര്‍ ഇവിടെ പട്ടിണി കിടക്കുന്നുണ്ടെങ്കില്‍ ആ കോടിക്കണക്കിന് ആള്‍ക്കാര്‍ അവര്‍ക്ക് വേണ്ട ഭക്ഷണം സ്വയം കണ്ടെത്തണം. അല്ലാതെ ഗവണ്മേണ്ടിന് ആ ബാധ്യതയുല്ല.."

താങ്കളുടെ ഈ അഭിപ്രായത്തോടുള്ള എന്‍റെ വിയോജിപ്പ് ആണതെന്നു താങ്കള്‍ക്ക് മനസ്സിലായില്ലെന്നുണ്ടോ?

@ ബിനോയ് :

ഗവണ്മേന്റിനെക്കുറിച്ചുള്ള സങ്കല്പം തന്നെയാണ് ഞാന്‍ പറഞ്ഞത്. ഓരോ രാജ്യത്തും വ്യത്യസ്തചുറ്റുപാടുകളാണ്. ചില ഗള്‍ഫ് രാജ്യങ്ങളില്‍ പൌരന്മാര്‍ക്ക് എല്ലാം സര്‍ക്കാര്‍ നല്‍കുന്നു. കാരണം അത്രയും വരുമാനം അവിടെ എണ്ണയില്‍ നിന്ന് ലഭിക്കുന്നു. മറ്റ് ചില വികസിത മുതലാളിത്ത രാജ്യങ്ങളില്‍ പൌരന്മാര്‍ക്ക് നിരവധി ക്ഷേമപദ്ധതികളുണ്ട്. കാരണം അവിടെ നല്ല വരുമാനവും വരുമാനത്തിന്റെ മൂന്നിലൊന്ന് ഭാഗം നികുതി എല്ലാ പൌരന്മാരും അടയ്ക്കുകയും ചെയ്യുന്നു. സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അവകാശപ്പെട്ടതൊന്നും നടപ്പാക്കാന്‍ കഴിഞ്ഞില്ല. സോഷ്യലിസം തന്നെ പരാജയപ്പെട്ടു. ചൈന ഇന്ന് വിജയിക്കുന്നുണ്ടെങ്കില്‍ അത് സോഷ്യലിസം കൊണ്ടല്ല, ആഗോളവല്‍ക്കരണത്തിന്റെ സാധ്യതകള്‍ , ചോദ്യം ചെയ്യപ്പെടാത്ത ഏകപാര്‍ട്ടിഭരണത്തിലൂടെ ഉപയോഗപ്പെടുത്തുന്നത്കൊണ്ടാണ്. എന്നിട്ടും അവിടെ എല്ലാ പ്രശ്നങ്ങളുമുണ്ട്. ഇന്ത്യയില്‍ കോടിക്കണക്കിന് ആള്‍ക്കാര്‍ പട്ടിണി കിടക്കുന്നു എന്ന പ്രസ്ഥാവനയ്ക്കാണ് ഞാന്‍ അങ്ങനെ മറുപടി പറഞ്ഞത്. ആ പ്രസ്ഥാവന അതിശയോക്തിപരമാണ്. സ്വാതന്ത്ര്യം കിട്ടുമ്പോഴത്തെ ഇന്ത്യയല്ല ഇന്ന്. ധാരാളം പുരോഗതി ഉണ്ടാക്കാന്‍ ഗവണ്മേന്റ് നയങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഈ അടുത്ത കാലത്ത് നിരവധി ക്ഷേമപദ്ധതികള്‍ സര്‍ക്കാരിന് ആവിഷ്ക്കരിക്കാന്‍ കഴിഞ്ഞത് ഈ പുരോഗതിയുടെ ഫലമാണ്. എന്നാല്‍ ഈ ക്ഷേമപദ്ധതികള്‍ അര്‍ഹരായവര്‍ക്ക് കിട്ടുന്നില്ല എന്ന പോരായ്മയുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ പണം വെറുതെ പുല്ല് ചെത്തിയും തോട്ടിന്‍വക്കത്തെ കൈതച്ചെടികള്‍ വെട്ടിയും ഒക്കെ പാഴാക്കുന്നു. ഇന്ന് ജനങ്ങളുടെ യഥാര്‍ഥ പ്രശ്നം ഭരിക്കുന്ന സര്‍ക്കാരുകളുടെ നയവൈകല്യങ്ങളല്ല. പല തരത്തിലുള്ള തട്ടിപ്പും വെട്ടിപ്പുകളുമാണ്. ഇതിനെ പറ്റിയൊന്നും ഒരു പാര്‍ട്ടിക്കാരനും മിണ്ടുന്നില്ല. രാഷ്ട്രീയവിദ്വേഷം കുത്തിവെച്ച് വോട്ട് ഉറപ്പിക്കുക എന്ന ഒറ്റ പരിപാടി മാത്രം. എല്ലാ സംവാദങ്ങളും കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ആളുകള്‍ സാധിക്കുന്നുള്ളൂ എന്നതാണ് ഇപ്പോള്‍ നമ്മുടെ യഥാര്‍ഥപ്രശ്നം.

കാവലാന്‍ said...

"എടുത്തുചാടി ഇത്തരത്തില്‍ പ്രതികരിക്കുമ്പോള്‍ നാം തന്നെ നമ്മുടെ ജനാധിപത്യത്തെ വികൃതമാക്കുകയാണ്."

സ്വയം അനാവൃമാക്കപ്പെട്ട ഇത്തരം വൈകൃതങ്ങളേക്കാള്‍ വലിയ എന്തു വൈകൃതമാണ് നമ്മുടെ പ്രതികരണങ്ങള്‍ ജനാധിപത്യത്തിനു വരുത്തിവയ്ക്കുന്നത്? ജനാധിപത്യ സമ്പ്രദായത്തിലെ മനുഷ്യന്റെ വില എന്നു വച്ചാല്‍ സംക്രാന്തിപ്പോര്‍ക്കുകളുടേയോ ചത്തതെരുവുപട്ടികളുടേയോ വിലയാണോ?

കാവലാന്‍ said...

1)"അത്തരം സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന ഭരണകൂടത്തിന് പരിമിതികളുണ്ട്. അങ്ങനെയുള്ള ഭരണകൂടത്തിന് സ്ഥിതിസമത്വം ഏര്‍പ്പെടുത്താനുള്ള ബാധ്യതയുമില്ല."

2)"കോടിക്കണക്കിന് ആള്‍ക്കാര്‍ ഇവിടെ പട്ടിണി കിടക്കുന്നുണ്ടെങ്കില്‍ ആ കോടിക്കണക്കിന് ആള്‍ക്കാര്‍ അവര്‍ക്ക് വേണ്ട ഭക്ഷണം സ്വയം കണ്ടെത്തണം. അല്ലാതെ ഗവണ്മേണ്ടിന് ആ ബാധ്യതയുല്ല."

അസമത്വവും,പട്ടിണിയും,വിദ്യാരാഹിത്യവും അനുഭവിക്കുന്നവരെ പരിമിതികള്‍ ഉദ്ബോധിപ്പിച്ച് അടക്കിനിര്‍ത്താമെന്ന രാഷ്ട്രീയവ്യാമോഹങ്ങളാണ് ഇത്തരം ദുരന്തങ്ങളില്‍ അവസാനിക്കുന്നത്.
ചിന്തിച്ചുതുടങ്ങണ്‍ടത്,ജനങ്ങള്‍ വേണോ ജഡങ്ങള്‍ വേണോ എന്ന് തീരുമാനിക്കേണ്ടത് ഭരിക്കുന്നവര്‍ തന്നെയാണ്.

Unknown said...

@ കാവലാന്‍ : ഭരിക്കുന്നവരെ , ഭരണകൂടത്തിനെ, ഭരണക്കാരെ, ഇങ്ങനെ എല്ലാ പ്രശ്നങ്ങള്‍ക്കും കുറ്റം പറയുമ്പോള്‍ സത്യത്തില്‍ എനിക്ക് മനസ്സിലാകുന്നില്ല ആരെയാണ് എന്തിനെയാണ് ശരിക്കും ഉന്നം വെക്കുന്നത് എന്ന്. പ്രധാനമന്ത്രിയെയാണോ, കേബിനറ്റിനെയാണോ , പാര്‍ലമെന്റിനെയാണോ അതോ ഇങ്ങേത്തലക്കല്‍ ശിപായി വരെ വരുന്ന സര്‍ക്കാര്‍ സംവിധാനത്തെ മൊത്തത്തിലോ? വിമര്‍ശിക്കുന്നവര്‍ക്കും കുറ്റപ്പെടുത്തുന്നവര്‍ക്കും ഒരു റോളും ഇല്ലേ? ഇവിടെ പല നിയമങ്ങളും ഉണ്ട്. അത് ജനങ്ങള്‍ പ്രയോജനപ്പെടുത്തിയാലേ എന്തെങ്കിലും ഗുണം ഉണ്ടാവുകയുള്ളൂ. സര്‍ക്കാരിന് പദ്ധതികള്‍ ഇല്ലാത്തതാണോ പ്രശ്നം? ഇനി എന്ത് തന്നെയായാലും ആയുധം എടുത്ത് പോരാടുന്ന സായുധസംഘടനയെ വെച്ചുപൊറുപ്പിക്കാന്‍ ഏത് സര്‍ക്കാരിനും സാധിക്കുകയില്ല. മാവോയിസ്റ്റുകള്‍ ജഢങ്ങള്‍ ആകാന്‍ തന്നെ ഇറങ്ങിപ്പുറപ്പെട്ടവരാണ്. വ്യവസ്ഥാപിതമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനോട് അപ്രഖ്യാപിത യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് അവര്‍ . ആദിവാസികളാണ്, പട്ടിണിക്കാരാണ് എന്ന് വെച്ച് മാവോവാദികള്‍ അവരെ ആയുധമണിയിച്ച് സര്‍ക്കാരിനും ജനങ്ങള്‍ക്കുമെതിരെ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുമ്പോള്‍ കൈയ്യും കെട്ടി നോക്കിനില്‍ക്കാനോ അല്ലെങ്കില്‍ രാജ്യം മാവോവാദികളെ ഏല്‍പ്പിക്കാനോ കഴിയില്ല. രാഷ്ട്രീയപ്രത്യാഘാതം ഭയന്നാണ് സര്‍ക്കാര്‍ പെട്ടെന്ന് തീവ്രനടപടി സ്വീകരിക്കാത്തത്. എന്തിനും രണ്ട് പക്ഷമുണ്ടാവും. വൈകുന്തോറും ഇന്ത്യയില്‍ ശ്രീലങ്ക ആവര്‍ത്തിക്കാനുള്ള ചാന്‍സാണ് കാണുന്നത്. മാവോയിസ്റ്റ് ആദിവാസികള്‍ക്ക് മാത്രമല്ല പ്രശ്നങ്ങള്‍ ഉള്ളത്. എന്നാല്‍ പിന്നെ എല്ലാവരും ആയുധമെടുത്താല്‍ മതിയല്ലൊ. എല്ലാ പ്രശ്നവും തീരുമല്ലൊ അല്ലേ?

good@heart said...

Well explained the things in post as well as in comments. Looks like some of us did not understand the differences between communism and democracy. You said it right! Asking democratic parties to implement communism is strange.Then why do we need communist party seperately?
Again curious to hear answer from them for the question: Whom do we mean when we blame government ? Is it PM? CM? or buerocrats? The question is relevant which ever the party is ruling. By the way , it is a good-thought-provoking question.

I could find that in this blog, most of the criticism is about communist party in kerala and its leaders not about government. Someone gets motivated to critizise them because of the way they misuse an ideology without internalizing the theory.Communism is the way of life and we can definitely see the current leaders's life. And I found some of the bloggers defend by comparing other parties (congress or bjp) to justify communist party's actions , they dont seem to realize the very basics and purpose of communist party. You should stand for the ideology and also you can reform it for a good cause. But I dont find any reason to admire little knowledged kerala leaders.

PS: Can we think about helping poor by using Communist party 's fund as a good social organization instead of only blaming some democratic government?

Comrades, Can we think about fighting against corruption by greedy human leaders and beurocrats ?

good@heart said...

http://www.differencebetween.net/miscellaneous/difference-between-communism-and-democracy/

Unknown said...

താങ്കളുടെ ഈ പോസ്റ്റ്‌ വായിച്ചു. പലകാര്യങ്ങളിലും താങ്കളോട് യോജിക്കുന്നെന്കിലും, ചില കാര്യങ്ങളില്‍ താങ്കളോടുള്ള വിയോജിപ്പും ഇവിടെ അറിയിക്കുന്നു.

അതിലൊന്ന്...
“വികസനപ്രവര്ത്തനങ്ങളും ക്ഷേമപദ്ധതികളും നടപ്പാക്കുക, പൌരന്റെ ജീവനും സ്വത്തിനും (എന്ന് വെച്ചാല് ഏറ്റവും ധനികന്റെയും ഏറ്റവും ദരിദ്രന്റെയും) സംരക്ഷണം ഉറപ്പ് വരുത്തുക, നിയമവാഴ്ചയും ആഭ്യന്തര ഐക്യവും സുരക്ഷയും ഉറപ്പിക്കുക ഇവയൊക്കെയാണ് സര്ക്കാരിന്റെ പ്രാഥമിക കര്ത്തവ്യങ്ങള് . സ്വന്തം ജീവിതം മെച്ചപ്പെടുത്താനുള്ള ബാധ്യത പൌരജനങ്ങള്ക്ക് മാത്രമാണ്. പണക്കാരന്റെ കൈയില് നിന്ന് കുറെ തട്ടിപ്പറിച്ച് ആദിവാസികള്ക്ക് വിതരണം ചെയ്യാനുള്ള സംവിധാനം ഈ സമ്പ്രദായത്തിലുള്ള സര്ക്കാരിനില്ല എന്ന് പച്ചമലയാളത്തില് പറയാം.”

പൌരന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്തുന്നില്ല എന്നതു തന്നെയാണ് ഇവിടത്തെ പ്രശ്നം. ആദിവാസികള്‍ കാലാകാലങ്ങളായി കൈവശം വച്ചിരിക്കുന്ന സ്വത്തുകള്‍ വികസനത്തിന്റെ പേര് പറഞ്ഞു തുച്ചമായ വിലക്ക് ഗവണ്മെന്റ് കൈവശപ്പെടുത്തി കമ്പനികള്‍ക്ക് നല്‍കുന്നു. പതിനാറായിരം ഏക്കര്‍ കൃഷി ഭൂമിയാണ് ഈ അടുത്ത കാലത്ത് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഈ വിധത്തില്‍ ഏറ്റെടുത്തു പല കമ്പനിക്കായി നല്‍കിയത്. ഗവണ്മെന്റ് ചെയ്യുന്നത് ഇത്തരതിലാവുമ്പോള്‍ മറ്റു സ്വകാര്യ വ്യക്തികള്‍ ചെയ്യുന്നത് ഇവിടെ പറയേണ്ടല്ലോ. വ്യവസായവും വികസനവും വേണ്ടത് തന്നെ, പക്ഷെ ഇവരുടെ നഷ്ടത്തിന് ആര് സമാധാനം പറയും. ഇവരുടെ അറിയാവുന്ന ജോലിയും, പ്രധാന വരുമാനവും കൃഷിയാണ്. അവരുടെ കൃഷി ഭൂമി ഗവണ്മെന്റ് ഏറ്റെടുക്കുമ്പോള്‍ അവര്‍ മറ്റെന്തു ജോലി എടുക്കണമെന്നാണ് പറയുന്നത്. എവിടെ പോയി എങ്ങിനെ ജീവിക്കണമെന്നാണ് പറയുന്നത്? സ്വന്തം ജീവിതം മെച്ചപ്പെടുത്തുവാനുള്ള ബാധ്യത പൌരജനങ്ങള്‍ക്കാനെന്നു പറയുന്നു, പക്ഷേ അതിനുള്ള സാഹചര്യം ഒരുക്കേണ്ട ബാധ്യത സമൂഹത്തിനും ഗോവെര്‍ന്മേന്റിനും തന്നെ അല്ലെ?

കാലാകാലങ്ങളായി കാല്കീഴിലിട്ടു ചീവീടുകളെ പോലെ ചവച്ചരക്കുന്ന ഈ മനുഷ്യ ജീവികളുടെ ശബ്ദം ഗോവെര്‍ന്മേന്റും മറ്റു ജനങ്ങളും കേള്‍ക്കാതെ പോയതല്ലേ ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് കാരണം? അവരുടെ ശബ്ദം ചെവി അടഞ്ഞുപോയ അധികാരികളിലെക്കെതതിക്കാന്‍ അവര്‍ക്ക് ആയുധം എടുക്കേണ്ടി വന്നു. അങ്ങിനെ ആയുധമെടുത്തു പോരാടിയപ്പോള്‍ അത് മറ്റു ജനങളുടെ ജീവനും സ്വത്തിനും ഭീഷനിയായപ്പോള്‍ ഗവണ്മെന്റ് ഉണര്‍ന്നു, യുദ്ധം പ്രഖ്യാപിച്ചു. ഇതല്ലേ സത്യം? അപ്പോഴും ഇവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്നില്ലല്ലോ.

പണക്കാരന്റെ കൈയില്‍നിന്ന് കുറെ തട്ടിപ്പറിച്ചു ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ ഇവിടെ കൊച്ചുണ്ണി ഒന്നും അല്ലല്ലോ ഭരിക്കുന്നത്... എന്നാലും ഗവണ്മെന്റ് വരുമാനം ഉള്ളവരില്‍ നിന്ന് ആദായ നികുതി എന്നൊന്ന് വാങ്ങുന്നുണ്ടെന്നു ഓര്‍ക്കണം. അത് ആദിവാസികള്‍ ഉള്‍പെടുന്ന പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി കൂടെ അല്ലെ? അവര്‍ക്ക് വേണ്ടി പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ അത് അര്‍ഹതപ്പെട്ടവര്‍ക്ക്‌ കൃത്യമായിട്ട് എത്താനുള്ള സംവിധാനം ഉണ്ടാക്കേണ്ടതും എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും ഗവണ്മെന്റ് തന്നെ ആണ്.

ഞാന്‍ പറഞ്ഞുവന്നത് ആരായാലും, അവരുടെ ആവശ്യ്മെന്തായാലും ആയുധമെടുക്കുന്നത് തെറ്റുതന്നെ. പക്ഷെ അതിനു കാരണക്കാര്‍ ഗവണ്മെന്റ് തന്നെയല്ലേ? അപ്പോള്‍ ഗവണ്മെന്റ് നെ കുറ്റം പറയുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷെ ഈ അവസ്ഥക്ക് കേന്ദ്ര ഗവണ്മെന്റ് മാത്രമല്ല പശ്ചിമ ബംഗാലും ഉത്തരവാദികള്‍ തന്നെ. അവരെ ന്യയീകരിച്ചിട്ടു കേന്ദ്ര സര്‍ക്കാരിനെയോ ചിടംബരതെയോ മാത്രം കുറ്റം പറയുന്നത് ശരിയല്ല. അതൊരു രാഷ്ട്രീയ മുതലെടുപ്പെന്നെ പറയാന്‍ പറ്റൂ.

കാര്യങ്ങള്‍ ഇതൊക്കെയാണെങ്കിലും ഇന്ന് കാണുന്ന മാവോയിസ്റ്റ്‌ ആക്രമണങ്ങള്‍ക്ക് ഒരു രാഷ്ട്രീയ നിറം ഉണ്ട്. പല രാഷ്ട്രീയ പാര്‍ട്ടികളും പ്രത്യക്ഷമായും പരോക്ഷമായും അവരെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അവരുടെ രാഷ്ട്രീയ നിലനില്പിന് ഇവരെ ഉപയോഗിക്കുന്നു എന്ന് പറയുന്നതാവും കൂടുതല്‍ ശരി.

Unknown said...

@ ഉണ്ണി, ഞാന്‍ കരുതുന്നത് ഗവണ്മേണ്ട് എന്നാല്‍ നമ്മള്‍ എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു സംവിധാനം എന്നാണ്. ഒരോരുത്തര്‍ക്കും ഉത്തരവാദിത്വങ്ങളുണ്ട്. അത് ശരിയായി നിര്‍വ്വഹിക്കാതെ മാറി നിന്ന് ഗവണ്മേണ്ടിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഗവണ്മേണ്ട് എന്നാല്‍ അതിന് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയപാര്‍ട്ടിയാണെന്ന ഒരു അന്ധവിശ്വാസം ഇവിടെ പുലരുന്നുണ്ട്. അത്കൊണ്ടാണ് എല്‍‌ഡി‌എഫ് ഗവണ്മേണ്ട്, യു.പി.എ.ഗവണ്മേണ്ട് എന്നൊക്കെ പറയുന്നത്. സത്യത്തില്‍ ഗവണ്മേണ്ട് എന്നത് ഒരു തുടര്‍ച്ചയാണ്. അതില്‍ ജനാധിപത്യ ഗവണ്മേണ്ട് എന്നാല്‍ പൌരജനങ്ങള്‍ മുഴുവനും ചേര്‍ന്നതാണ്. അല്ലാതെ മന്ത്രിമാരോ ഉദ്യോഗസ്ഥന്മാരോ മാത്രമല്ല. കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ അത് എല്ലാവരുടെയുമാണ്.

ജനാധിപത്യത്തിന്റെ ഈ ചുമതലകള്‍ നിറവേറ്റാന്‍ ഇവിടെ പൌരജനങ്ങള്‍ സന്നദ്ധരല്ല. അതൊക്കെ ഗവണ്മേണ്ടിന്റെയും ഉദ്യോഗസ്ഥന്മാരുടെയും ഉത്തരവാദിത്വമാണ് എന്ന മട്ടില്‍ ഒഴിഞ്ഞുമാറി തന്റെ കാര്യം മാത്രം നോക്കി ജീവിയ്ക്കാനാണ് ഇവിടെ പൌരന്മാര്‍ തയ്യാറാവുന്നത്. ശരിക്ക് പറഞ്ഞാല്‍ ഏറ്റവും വലിയ ഉത്തരവാദിത്വം ജനാധിപത്യത്തില്‍ പൌരന്മാര്‍ക്കാണ്. കാരണം മന്ത്രിമാര്‍ നാളെ ആ സ്ഥാനത്ത് തുടരും എന്ന് അവര്‍ക്ക് തന്നെ ഉറപ്പില്ല. ഉദ്യോഗസ്ഥന്മാര്‍ക്ക് ശമ്പളവും പെന്‍ഷനും ഒക്കെയുണ്ട്.

ഇവിടെ രാഷ്ട്രീയപാര്‍ട്ടികള്‍ നമ്മെ വല്ലാതെ തെറ്റിദ്ധരിപ്പിക്കുന്നു. അവര്‍ക്ക് ഭരണത്തിലുള്ള പാര്‍ട്ടിയെ ജനങ്ങളെക്കൊണ്ട് വെറുപ്പിക്കണം. കാരണം അവര്‍ക്ക് അധികാരത്തില്‍ എത്തണം. ജനങ്ങളെ അവര്‍ വിഭജിച്ച് വീതം വെച്ച് വോട്ട് ബാങ്ക് സൃഷ്ടിക്കുന്നു. അങ്ങനെ എന്തിനും ഗവണ്മേണ്ടിനെ കുറ്റം പറയുക എന്നൊരു സംസ്ക്കാരം ഇവിടെ എല്ലാവരും പിന്‍‌പറ്റുന്നു. കാരണം ഏതൊരാളും ഏതെങ്കിലും പാര്‍ട്ടിയില്‍ വിശ്വസിക്കുന്നുണ്ടാവും. കോണ്‍ഗ്രസ്സ് ഭരിക്കുമ്പോള്‍ മാര്‍ക്സിസ്റ്റ്കാരനും ബി.ജെ.പി.ക്കാരനും കുറ്റം പറയും. ബി.ജെ.പി.ഭരിക്കുമ്പോള്‍ മാര്‍ക്സിസ്റ്റുകാരനും കോണ്‍ഗ്രസ്സുകാരനും യോജിച്ചുകൊണ്ട് കുറ്റം പറയും. നാളെ മാര്‍ക്സിസ്റ്റ്കാരന്‍ ഭരിക്കുകയാണെങ്കില്‍ ബി.ജെ.പി.ക്കാരനും കോണ്‍ഗ്രസ്സുകാരനും ഒറ്റക്കെട്ടായി കുറ്റം പറയും. അത്രയേയുള്ളൂ. ഇതിനിടയില്‍ യഥാര്‍ഥ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയുമില്ല. രാഷ്ട്രീയപാര്‍ട്ടികള്‍ പറയുന്ന പ്രശ്നങ്ങള്‍ മൂര്‍ത്തമായതോ യഥാര്‍ഥമായതോ ആവണമെന്നുമില്ല. ഇതൊക്കെ ഇങ്ങനെ തുടരും.

ഇപ്പോള്‍ കേരളത്തിലുള്ള ഭരണത്തെ പറ്റി ഒരു കുറ്റവും മാര്‍ക്സിസ്റ്റുകള്‍ക്ക് തോന്നുന്നില്ലല്ലൊ. അടുത്ത പ്രാവശ്യം യു.ഡി.എഫ്. വരട്ടെ, പിന്നെ സര്‍ക്കാര്‍ ചെയ്യുന്നതെല്ലാം അവര്‍ക്ക് ജനവിരുദ്ധമായിരിക്കും. ഈ ഒരു രാഷ്ട്രീയശൈലി കൊണ്ട് നമ്മള്‍ എവിടെയും എത്തുകയില്ല. പിന്നെ മാവോയിസ്റ്റുകളെ സംബന്ധിച്ച് അവര്‍ ഒരു കാരണം കണ്ടെത്തുകയാണ്. ഇവിടെ ധാരാളം കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുണ്ട്. ഏകകക്ഷി സര്‍വ്വാധിപത്യം സ്ഥാപിക്കുകയാണ് അവരുടെയെല്ലാം ലക്ഷ്യം. അതില്‍ ഇപ്പോള്‍ മാവോയിസ്റ്റുകള്‍ കുറെ ആയുധങ്ങള്‍ ശേഖരിക്കുകയും കുറെ ആദിവാസികളെ കേഡര്‍മാരായി ചേര്‍ക്കുകയും കുറെയേറെ പ്രദേശത്ത് അവരുടെ സമാന്തരഭരണം നടത്തുകയും ചെയ്യുന്നുണ്ട്. അവര്‍ക്ക് നേപ്പാള്‍ മാവോയിസ്റ്റുകളില്‍ നിന്നും ചൈനയില്‍ നിന്നും സഹായങ്ങളും കിട്ടുന്നുണ്ടാവാം.

ഇവിടെ ജനാധിപത്യമായത്കൊണ്ട് പ്രത്യേകിച്ച് അക്കൌണ്ടബിലിറ്റി ആര്‍ക്കുമില്ല. നമ്മള്‍ തന്നെ കുറ്റം പറയാനല്ലേ ശ്രമിക്കുന്നുള്ളൂ. പിന്നെ ഉത്തരവാദിത്വങ്ങള്‍ ആര് ഏറ്റെടുക്കും? നാളെ അധികാരത്തില്‍ തുടരും എന്ന് ഒരു ഗ്യാരണ്ടിയുമില്ലാത്ത മന്ത്രിയോ? പെന്‍ഷനും ആനുകൂല്യങ്ങളും കാത്ത് കഴിയുന്ന ഉദ്യോഗസ്ഥരോ? പദവികളും സ്ഥാനമാനങ്ങളും കിട്ടാന്‍ വേണ്ടി വോട്ടര്‍മാരെ സദാ തെറ്റിദ്ധരിപ്പിക്കുകയും ജനങ്ങളുടെ മനസ്സില്‍ വെറുപ്പ് നിലനിര്‍ത്തുകയും ചെയ്യുന്ന രാഷ്ട്രീയക്കാരോ? നമ്മളാണെങ്കില്‍ ഇങ്ങനെ തര്‍ക്കിച്ചും വാദിച്ചും ന്യായീകരിച്ചും മാറി നില്‍ക്കുകയും ചെയ്യുകയും ചെയ്യുന്നു. അത്കൊണ്ട് ജനാധിപത്യത്തില്‍ പ്രതിസ്ഥാനത്ത് പൌരജനങ്ങളാണുണ്ടാവുക. നമ്മള്‍ പൌരന്മാര്‍ !