Links

വിവാഹധൂര്‍ത്ത്

ഇന്ന് രാവിലെ നെറ്റില്‍ പത്രം നോക്കുമ്പോള്‍ മാതൃഭൂമിയുടെ ഒരു തലക്കെട്ട് എന്റെ ശ്രദ്ധയെ ആകര്‍ഷിക്കുകയും ആദ്യം ആ റിപ്പോര്‍ട്ട് വായിക്കുകയും ചെയ്തു. വിവാഹധൂര്‍ത്ത് തടയാന്‍ സര്‍വ്വകക്ഷിയോഗം വിളിക്കും. ഇതായിരുന്നു തലക്കെട്ട്. നോക്കുമ്പോള്‍ അത് ശ്രീമതി മന്ത്രി നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പ്രസ്ഥാവിച്ചതാണ്. ഇങ്ങനെ മന്ത്രിമാര്‍ നിയമസഭക്കകത്തും പുറത്തും എന്തെല്ലാം പ്രസ്ഥാവിക്കുന്നു. പത്രങ്ങള്‍ക്ക് തലക്കെട്ടും വാര്‍ത്തയും കിട്ടും എന്നതിലപ്പുറം ഒന്നും നടക്കൂല്ല. ചാനലുകളാണെങ്കില്‍ ഒന്ന് കിട്ടിയാല്‍ അത് മണിക്കൂറുകളോളം നീട്ടിപ്പരത്തി ആഘോഷിക്കുന്നു. വാര്‍ത്തകളാണ് ഈ ആഗോളവല്‍ക്കരണകാലത്ത് നാട്ടിലെ ഏറ്റവും ജനപ്രിയമായ വില്പനച്ചരക്ക്. ഞാന്‍ തലക്കെട്ട് കണ്ട് വിചാരിച്ചു നാട്ടില്‍ ഒരു ഉജ്ജ്വലമായ സാമൂഹ്യവിപ്ലവം നടക്കാന്‍ പോകുന്നു. സര്‍വ്വകക്ഷിയോഗം വിളിച്ച് വിവാഹധൂര്‍ത്തിനെതിരെ നാട്ടിലാകെ ബോധവല്‍ക്കരണം നടത്താന്‍ പോകുന്നു. സമൂഹം മൊത്തത്തില്‍ ഒരു വരിഞ്ഞ് കെട്ടപ്പെട്ട നിലയില്‍ നിന്ന് മോചിതരാകുന്നു. എന്തൊരു നല്ല വിചാരം! സഹജീവിസ്നേഹം കൊണ്ടാണ് നമുക്ക് ഇത്തരം വിചാരങ്ങള്‍ ഉണ്ടാകുന്നത്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങളും സമൂഹവും ആഘോഷിച്ച താരവിവാഹം ഇപ്പോള്‍ വഴിപിരിയലിന്റെ വക്കത്താണത്രെ. വിവാഹങ്ങള്‍ കച്ചവടങ്ങള്‍ ആകുന്നുണ്ട് ഇപ്പോഴൊക്കെ. എന്നോട് ചോദിച്ചാല്‍ നാട്ടിലെ ഏറ്റവും വലിയ സാമൂഹ്യദുരന്തം വിവാഹധൂര്‍ത്ത് ആണെന്ന് പറയും. പണം ഉള്ളവര്‍ അതായിക്കോട്ടെ. പക്ഷെ കേരളത്തില്‍ സമ്പന്നര്‍ കഴിഞ്ഞാല്‍ പിന്നെയുള്ളത് എല്ലാവരും ഇടത്തരക്കാരാണ്. ദരിദ്രര്‍ എന്ന് പറയാവുന്നവര്‍ ചുരുക്കം. ഈ ഇടത്തരക്കാരാണ് വിവാഹധൂര്‍ത്തിന്റെ പേരില്‍ തീ തിന്നേണ്ടി വരുന്നത്. അവര്‍ക്ക് പണക്കാരെ പോലെ കഴിയില്ലെങ്കിലും ഏതാണ്ട് അവരെ അനുകരിച്ച് തങ്ങളുടെ കഴിവിനപ്പുറം ചെയ്യേണ്ടി വരുന്നു. അത്കൊണ്ടാണ് വിവാഹധൂര്‍ത്ത് എന്ന് പറയേണ്ടി വരുന്നത്. ഈ ധൂര്‍ത്ത് ഒന്ന് അവസാനിച്ചു കിട്ടുകയും തങ്ങളുടെ കഴിവിന്റെ പരിധിയില്‍ നിന്നുകൊണ്ട് വിവാഹങ്ങള്‍ നടത്താന്‍ കഴിയുകയും ചെയ്തിരുന്നുവെങ്കില്‍ എത്രയോ കുടുംബങ്ങള്‍ രക്ഷപ്പെടുമായിരുന്നു. ഇപ്പോള്‍ ഇത്ര പവന്‍ , ഇന്നയിന്ന ചടങ്ങുകള്‍ എന്നൊക്കെയുള്ള മുന്‍‌തീരുമാനങ്ങളില്‍ നിന്ന് കൊണ്ട് അതൊക്കെ നിവര്‍ത്തിച്ച് വിവാഹങ്ങള്‍ നടത്താന്‍ രക്ഷിതാക്കള്‍ കുടിക്കുന്ന കണ്ണീര്‍ ചില്ലറയല്ല. ഞാന്‍ എത്രയോ പേരോട് പറഞ്ഞു, അവനവന്റെ കഴിവിനനുസരിച്ച് വിവാഹം നടത്തിയാല്‍ മതി. പക്ഷെ ആര്‍ക്കും സാമൂഹ്യസമ്മര്‍ദ്ധത്തെ അതിജീവിയ്കാന്‍ കഴിയുന്നില്ല.

നാട്ടിലെ ഇടത്തരക്കാരായ ആരോട് ചോദിച്ചാലും പറയും ഈ ആഴ്ച നാലു കല്യാണമുണ്ട്. ഇപ്പോഴൊക്കെ കല്യാണമോ ഗൃഹപ്രവേശമോ ഒഴിഞ്ഞ ആഴ്ചയേയില്ല. നടത്തുന്നവര്‍ക്ക് മാത്രമല്ല ക്ഷണിക്കപ്പെടുന്നവര്‍ക്കുമുണ്ട് ആധി. ചുമ്മാ പങ്കെടുത്താല്‍ പോര, കാശായോ പ്രസന്റേഷനോ വല്ലതും കൊടുക്കണം. കടം വാങ്ങിയിട്ടാണ് ഈ ധൂര്‍ത്ത് നടത്തേണ്ടി വരുന്നത്. അതാണതിന്റെ ദുരന്തം. പലര്‍ക്കും കടം തീര്‍ക്കാന്‍ പറ്റുന്നില്ല. ഒരു തലവിധി പോലെയാണ് ആളുകള്‍ക്ക് കല്യാണം നടത്തി കടക്കെണിയില്‍ ആകേണ്ടി വരുന്നത്. കടം കൂടുന്തോറും ധൂര്‍ത്തും കൂടിവരുന്ന അതിശയകരമായ കാഴ്ചയാണ് നാട്ടില്‍ കാണാന്‍ കഴിയുന്നത്. ഞാനും ഒരു ഇടത്തരക്കാരനാണ്. മക്കള്‍ ജോലി ചെയ്ത് കിട്ടുന്ന വരുമാനമേയുള്ളൂ. നൂറോ നൂറ്റമ്പതോ പേരെ ക്ഷണിച്ചിട്ടാണ് ഞാന്‍ എന്റെ രണ്ടു മക്കളുടെയും വിവാഹം നടത്തിയത്. ആരോടും ഞാന്‍ ഒന്നും വാങ്ങിയില്ല. പങ്കെടുത്തവര്‍ക്ക് മക്കളെ അനുഗ്രഹിച്ച് സംതൃപ്തിയോടെ തിരിച്ചുപോകാന്‍ കഴിഞ്ഞു. എനിക്കോ പങ്കെടുത്തവര്‍ക്കോ എന്റെ മക്കളുടെ വിവാഹം ഒരു ഭാരമേയായില്ല. നിയമസഭയില്‍ ഏതോ എമ്മെല്ലെ ചോദിച്ചു,മന്ത്രി മറുപടി പറഞ്ഞു, പത്രത്തില്‍ വാര്‍ത്ത വന്നു,വായിച്ചവര്‍ വായിച്ചു, ഞാന്‍ ഒരു പോസ്റ്റും എഴുതി. ശുഭം!

3 comments:

ഇ.എ.സജിം തട്ടത്തുമല said...

ആദ്യം സർവ്വ കക്ഷിയിലും പെട്ട നേതാക്കന്മാരുടെ കുടുംബങ്ങളിലെ കല്ല്യാണങ്ങളിലെങ്കിലും ധൂർത്ത് ഒന്ന് ഒഴിവാക്കി കിട്ടിയെങ്കിൽ! ഇവിടെ തിരുവനന്തപുരത്തു വി.ഐ.പി കുടുംബങ്ങളിലെ വിവാഹം കാരണം പലപ്പോഴും റോഡു ബ്ലോക്കാ‍കുന്നു!

ഈ വിഷയത്തിൽ ഒരു പോസ്റ്റ് ഞാനും ആലോചിയ്ക്കുന്നുണ്ടാറ്റിരുന്നു.അതിനു മുൻപ് ഇതെഴുതിക്കണ്ടതിൽ സന്തോഷം!

Baiju Elikkattoor said...

മന്ത്രി ശ്രീമതി ഇത് ആദ്യം പറയേണ്ടിയിരുന്നത് മന്ത്രി കോടിയേരിയോടു ആയിരുന്നൂ.....!

ആവനാഴി said...

മാഷു പറഞ്ഞതു തികച്ചും സത്യമാണു. വിവാഹധൂർത്തിനു മുടിക്കുന്ന പണം മക്കളുടെ ഭാവിജീവിതത്തിനു വേണ്ടി നീക്കി വച്ചാൽ എത്ര നന്നു! പക്ഷെ ആരു കേൾക്കാൻ? ധൂർത്തു തുടർന്നുകോണ്ടേയിരിക്കുന്നു.