Links

വായനയും ബ്ലോഗും ....

ഈ ആഴ്ചയിലെ മാതൃഭൂമി വാരികയില്‍ വര്‍ദ്ധിച്ചുവരുന്ന ആള്‍ദൈവങ്ങളെപ്പറ്റിയും മറ്റും കനപ്പെട്ട ലേഖനങ്ങളാണുള്ളത് . ഇത്തരത്തിലുള്ള ഒരു വായന നമുക്ക് ബ്ലോഗില്‍ പ്രതീക്ഷിക്കാന്‍ കഴിയില്ല . വായനക്കാരുടെ കത്തുകള്‍ പോലും എത്ര പ്രൌഢഗംഭീരങ്ങളാണ് . മലയാളത്തിലെ എഴുത്തുകാരും വായനക്കാരും ബ്ലോഗിനെ കണക്കിലെടുക്കുന്നതേയില്ല എന്നാണിത് കാണിക്കുന്നത് . ചില നല്ല എഴുത്തുകാര്‍ ഇപ്പോഴും ബ്ലോഗിലുണ്ട് . അവരും ക്രമേണ ബ്ലോഗിനോട് വിട പറയും . ബ്ലോഗ് വളര്‍ന്ന് അച്ചടിമാധ്യമങ്ങളോട് കിടപിടിക്കത്തക്ക വിധം ഗൌരവമായി എഴുതാനും വായിക്കാനും കഴിയുന്ന ഒരു മാധ്യമമായി വികസിക്കുന്നതില്‍ നിന്ന് അതിനെ തടയുന്ന ദുഷ്പ്രവണതകള്‍ മലയാളം ബ്ലോഗിന്റെ പര്യായമായി കഴിഞ്ഞിട്ടുണ്ട് . ഇനി അത് മാറ്റിയെടുക്കാന്‍ കഴിയില്ല . വായിക്കുന്നവരും എഴുതുന്നവരും കമന്റ് എഴുതുന്നവരുമായി ആകെ ഒരു നൂറോളം പേരേ ഇപ്പോള്‍ ബ്ലോഗില്‍ സജീവമയുള്ളൂ . എന്നാല്‍ ആയിരക്കണക്കിന് ബ്ലോഗുകള്‍ മലയാളത്തില്‍ ഉണ്ട് താനും . ബ്ലോഗിനെ പറ്റി ഞാന്‍ വെറുതെ പ്രതീക്ഷ വെച്ചു പുലര്‍ത്തിയതാണ് . ഒരു പരദൂഷണ വേദി എന്നതിലപ്പുറം ബ്ലോഗിന് കേരളീയ സമൂഹത്തില്‍ പ്രസക്തിയൊന്നും ഇപ്പോഴില്ല .

അനോണിയായി ബ്ലോഗിലെ ചര്‍ച്ചയില്‍ പങ്കെടുത്താല്‍ എന്ത് തോന്നും എന്ന് പരീക്ഷിക്കാന്‍ ഞാന്‍ ഒരു ബിനാമി ഐഡി ഉണ്ടാക്കി ബെര്‍ളി തോമസ്സിന്റെ ബ്ലോഗില്‍ ഒരു കമന്റ് എഴുതി . വളരെ ഗൌരവമായ ഒരു ചര്‍ച്ചയായി തോന്നിയിരുന്നു എനിക്കത് . കമന്റ് പബ്ലിഷ് ആയപ്പോള്‍ എനിക്ക് നിരാശയാണ് തോന്നിയത് . കാരണം ഞാന്‍ പറഞ്ഞ അഭിപ്രായവും ഗൌരവമായതായിരുന്നു . കേരള സമൂഹത്തെ മൊത്തത്തില്‍ ബാധിക്കുന്ന ഒരു പ്രശ്നം . ഒരനോണി നാമത്തിലായിരുന്ന ആ കമന്റിന്, ബെര്‍ളി ആ കമന്റിന്റെ പ്രസക്തി ഉള്‍ക്കൊണ്ടിട്ടാവണം മറുപടിയുമെഴുതി . പിന്നീട് ഞാന്‍ അനോണി നാമത്തില്‍ തുടര്‍ന്നൊന്നുമെഴുതിയില്ല . എനിക്ക് എന്റെ സ്വന്തം പേരില്‍ തന്നെ ആ പോസ്റ്റില്‍ എഴുതാന്‍ തോന്നി . പക്ഷെ താല്‍ക്കാലികമായി ബ്ലോഗില്‍ നിന്ന് വിട്ട് നില്‍ക്കാ‍നും കമന്റ് എഴുത്ത് നിര്‍ത്താനും തീരുമാനിച്ചതിനാല്‍ എനിക്ക് ആ തീരുമാനത്തോട് നീതി പുലര്‍ത്തേണ്ടതുണ്ടായിരുന്നു . ഞാന്‍ ഉടനെ തന്നെ ആ ബിനാമി ഐഡി ഡിലീറ്റ് ചെയ്തു .

അവനവന്റെ ഐഡന്റിറ്റി ഒരാള്‍ക്ക് എത്ര പ്രധാനപ്പെട്ടതാണ് . ഐഡന്റി നഷ്ടപ്പെട്ടാല്‍ ഒരു വ്യക്തിക്ക് ഉണ്ടാകുന്ന മാനസികാഘാതത്തെപ്പറ്റി വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ചെറുകഥ വായിച്ചതോര്‍ക്കുന്നു . എം.മുകുന്ദനോ , കാക്കനാടനോ , പുനത്തിലോ അല്ലെങ്കില്‍ വേറെ ആരെങ്കിലുമാണോ എഴുതിയതെന്ന് ഓര്‍മയില്ല . കഥയുടെ സാരാംശം ഇതായിരുന്നു :

അന്നും പതിവ് പോലെയാണ് അയാള്‍ വീട്ടില്‍ നിന്നും ഓഫീസിലേക്ക് പുറപ്പെട്ടത് . ഭാര്യ കൈ വീശി യാത്രയയച്ചതാണ് , ഓഫീസ് ബാഗ് തന്നെ ഏല്‍പ്പിച്ചതും അവള്‍ തന്നെ ! വീട്ടില്‍ നിന്ന് ഇറങ്ങി റോഡിലൂടെ അല്പദൂരം നടന്നപ്പോള്‍ ചില സുഹൃത്തുക്കള്‍ എതിരെ നടന്നു വരുന്നു . അയാള്‍ അവരെ കൈയുര്‍ത്തി അഭിവാദ്യം ചെയ്തു . പക്ഷെ എന്തതിശയം ! ഇന്നലെ രാത്രി പോലും സംസാരിച്ചു പിരിഞ്ഞ അവര്‍ അയാളെ ഒരപരിചിതനെപ്പോലെ നോക്കുന്നു . അടുത്ത് ചെന്ന് കുശലം പറയാന്‍ ഭാവിച്ചപ്പോള്‍ അവര്‍ ചോദിക്കുന്നു “ സാര്‍ എവിട്‌ന്നാ ... ? ”

വഴിയില്‍ പിന്നീട് ആരും അയാളെ തിരിച്ചറിയുന്നില്ല . വിയര്‍ത്ത് കുളിച്ച് ഒരു വിധം ഓഫീസിലെത്തിയപ്പോള്‍ സഹപ്രവര്‍ത്തകര്‍ അയാളോട് അപരിചിതഭാവത്തില്‍ ചോദിക്കുന്നു “ ആരെക്കാണാനാ .... എന്തിനാ ... ? ”

ഒന്നും പറയാതെ തിരിച്ച് നടന്ന് വീട്ടിലെത്തിയപ്പോള്‍ സ്വന്തം ഭാര്യയും അയാളെ തിരിച്ചറിയുന്നില്ല . !

ഇതാണ് കഥയുടെ രത്നച്ചുരുക്കം . ഒരു ഫാന്റസിയുടെ രൂപത്തില്‍ ഒരുവന്റെ ഐഡന്റിറ്റി ക്രൈസിസ് അയാളിലുണ്ടാക്കുന്ന ആഘാതം വളരെ മനോഹരമയി ആ കഥയില്‍ ചിത്രീകരിച്ചിരുന്നു .

1 comment:

Anonymous said...

the loss of identity and a consciously altered identity have entirely different meanings, defined by the mode in which the identity is 'lost'.
the internet being a 'virtual' plane of interaction presumes that the identity is altered, subtly at least.
(wim wenders has a interesting take on identity in the opening sequence of the film 'notebook on cities and clothes'.http://sarahlewthwaite.typepad.com/blog/2008/07/wim-wenders-a-n.html)