Links

ഇ.ശ്രീധരനെ മെട്രോ ദൈവമാക്കരുത് ..


ഇ.ശ്രീധരനോട് എല്ലാ ആദരവും ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് തന്നെ ചോദിക്കട്ടെ, അദ്ദേഹം ഇപ്പോള്‍ DMRC യുടെ ആരാണ്? ആ കമ്പനിയില്‍ അദ്ദേഹത്തിന്റെ പൊസിഷന്‍ ഇപ്പോള്‍ എന്താണ്? കേരളത്തിലെ മെട്രൊ റെയില്‍ പദ്ധതിയും മോണോ റെയില്‍ പദ്ധതിയും ഒക്കെ ഏറ്റെടുക്കാന്‍ DMRC അദ്ദേഹത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടോ? DMRC ബോര്‍ഡ് യോഗം അപ്പപ്പോള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഇ.ശ്രീധരനെ അറിയിക്കണമെന്നോ അല്ലെങ്കില്‍ അദ്ദേഹം അറിഞ്ഞിരിക്കണമെന്നോ ഉണ്ടോ? അല്പം കടന്ന് ചോദിച്ചാല്‍, DMRC യില്‍ നിന്ന് പിരിഞ്ഞ് കേരളത്തില്‍ വിശ്രമജീവിതം നയിക്കാന്‍ എത്തിയ അദ്ദേഹത്തിന് DMRC യില്‍ ഇപ്പോഴും എന്താണ് റോള്‍? ഒന്നു കൂടി ധൈര്യപൂര്‍വ്വം ചോദിക്കട്ടെ, ഇ.ശ്രീധരന്‍ ഇല്ലെങ്കില്‍ കേരളത്തില്‍ റെയില്‍‌വേ പദ്ധതികള്‍ ഒന്നും ഒരിക്കലും നടക്കില്ലേ? ശ്രീധരനെ മുന്‍‌നിര്‍ത്തിയുള്ള വാദകോലാഹലങ്ങള്‍ കേള്‍ക്കുന്നത്കൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നത്.

ബാംഗ്ലൂരിലും ചെന്നൈയിലും മെട്രോ പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അവിടെയൊന്നും ഇ.ശ്രീധരന്‍ ഇല്ലാലോ? കേരളത്തില്‍ ഇ.ശ്രീധരന്‍ ഇല്ലെങ്കില്‍ മെട്രോ നടക്കുകയില്ല എന്നും കോടികള്‍ അടിച്ചുമാറ്റാന്‍ വേണ്ടി ശ്രീധരനെ ഒഴിവാക്കാന്‍ ഉമ്മന്‍ ചാണ്ടി ടോം ജോസിനെകൊണ്ട് കത്തയപ്പിച്ചിരിക്കുകയാണ് എന്നുമാണ് സി.പി.എം. പാര്‍ട്ടിയിലെ എല്ലാ നേതാക്കളും ഇപ്പോള്‍ ആരോപിക്കുന്നത്. അത് കേള്‍ക്കേണ്ട താമസം മുട്ടു വിറച്ച് നെട്ടോട്ടമോടുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇപ്പോള്‍. ശരിയായ തീരുമാനങ്ങളുമായി മുന്നോട്ട് പോകാനുള്ള നെഞ്ചുറപ്പാണ് ഒരു ഭരണാധികാരിക്ക് വേണ്ടത്. പ്രതിപക്ഷം കഴിയാവുന്ന എല്ലാ തരത്തിലും ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കും. അതൊക്കെ അവഗണിക്കണം.

നെടുമ്പാശ്ശേരി വിമാനത്താവളം എന്ന ആശയം മുന്നോട്ട് വെച്ചപ്പോള്‍ എന്തായിരുന്നു പുകില്. കെ.കരുണാകരന്‍ പതറിയില്ല. തടസ്സവാദങ്ങള്‍ ഒന്നും കണക്കിലെടുത്തില്ല. അങ്ങനെ നെടുമ്പാശ്ശേരി യാഥാര്‍ഥ്യമായി. അത്തരം ചങ്കുറപ്പാണ് മുഖ്യമന്ത്രിക്ക് വേണ്ടത്. സി.പി.എം. ഒന്നിനെ എതിര്‍ക്കുകയാണെങ്കില്‍ അത് സംസ്ഥാനത്തിന് നല്ലതാണ് എന്നാണ് നാം മനസ്സിലാക്കേണ്ടത്. അവര്‍ എന്തിനെയെങ്കിലും അനുകൂലിക്കുമ്പോള്‍ അതിനെയാണ് നാം സംശയത്തോടെ വീക്ഷിക്കേണ്ടത്. ഇപ്പോള്‍ ഇ.ശ്രീധരന്‍ സി.പി.എമ്മിന്റെ സ്വന്തം ആള്‍ എന്ന നിലയിലാണ് ആ പാര്‍ട്ടി ശ്രീധരനെ കൊണ്ടാടുന്നത്. ശ്രീധരന്‍ ഇല്ലെങ്കില്‍ പദ്ധതിയില്‍ അഴിമതിയുണ്ടാകുമെന്നും കോടികള്‍ അടിച്ചുമാറ്റും എന്നും മുന്‍കൂറായി പ്രചരിപ്പിക്കുന്നു. ഇങ്ങനെയാണെങ്കില്‍ കേരളത്തില്‍ ഇനി എങ്ങനെയാണ് ഒരു പദ്ധതി തുടങ്ങുക? എന്തിലും എക്കാലവും ശ്രീധരന്‍ ഇല്ലെങ്കില്‍ അഴിമതി ഉറപ്പാണല്ലൊ. സി.പി.എമ്മിനാണെങ്കില്‍ അഴിമതി തീരെ സഹിക്കാനും പറ്റില്ല.

വിശ്രമജീവിതം നയിക്കാന്‍ വേണ്ടി കേരളത്തില്‍ താമസിക്കുന്ന ശ്രീധരന്‍ ചെയ്യേണ്ടിയിരുന്നത് കൊച്ചി മെട്രോക്ക് വേണ്ട ഉപദേശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുകയായിരുന്നു. DMRC യെ പദ്ധതി ഏല്‍പ്പിക്കണം എന്ന് ശുപാര്‍ശ ചെയ്യുന്നതിലും തെറ്റില്ല. എന്നാല്‍ ഞാനറിയാതെ DMRC യില്‍ ഒന്നും നടക്കില്ല എന്നും താന്‍ ഇപ്പോഴും DMRC യുടെ ഭാഗമാണ് എന്നും ഭാവിക്കുമ്പോള്‍ ടോം ജോസ് എന്നല്ല ആരും ചോദിച്ചുപോകും, ഇ.ശ്രീധരന് ഇപ്പോള്‍ DMRCയില്‍ എന്ത് കാര്യമെന്ന്.

കൊച്ചി മെട്രോ യാഥാര്‍ഥ്യമാകണമെന്നാണ് മലയാളികള്‍ ഒന്നടങ്കം ആഗ്രഹിക്കുന്നത്. എന്നാ‍ല്‍ യു.ഡി.എഫ്. ഭരിക്കുമ്പോള്‍ കൊച്ചി മെട്രോ പൂര്‍ത്തിയാകണമെന്ന് സി.പി.എം. ആഗ്രഹിക്കുമോ? ഇല്ല. കഴിയുന്നതും വെച്ചു താമസിപ്പിച്ച് അടുത്ത ഭരണമാറ്റം വരെ നീട്ടിക്കൊണ്ടുപോകാനേ അവര്‍ ശ്രമിക്കുകയുള്ളൂ. ഈ ചതിക്കുഴി ഉമ്മന്‍ ചാണ്ടി മനസ്സിലാക്കണം. പ്രതിപക്ഷം എന്ത് പറയുന്നു എന്ന് നോക്കി അതിനൊക്കെ ചെവികൊടുത്ത് ഭയന്ന് വെപ്രാളപ്പെട്ടാല്‍ സംസ്ഥാനത്ത് ഒന്നും നടക്കില്ല. അതാണ് സി.പി.എമ്മും ആഗ്രഹിക്കുന്നത്. ശ്രീധരന്‍ ഉണ്ടോ ഇല്ലയോ എന്നതല്ല, മെട്രോ നടക്കണം അതാണ് നമ്മുടെ മുന്നിലുള്ള പ്രശ്നം. ഐ.എ.എസ്സുകാരെ സംശയിച്ചും മുഷിപ്പിച്ചും വെറുപ്പിച്ചും മുന്നോട്ട് പോയാല്‍ ഒരു ചുക്കും നടക്കില്ല.

ഇതെഴുതുമ്പോഴും ശ്രീ.ഉമ്മന്‍ ചാണ്ടി പരക്കം പായുകയാണ്. അദ്ദേഹത്തിന് സി.പി.എമ്മിനെ മാത്രമേ പേടിക്കേണ്ടതുള്ളൂ. കോണ്‍ഗ്രസ്സില്‍ ആരെയും ഭയക്കേണ്ടതില്ല. ചെന്നിത്തലയെ ഒപ്പം നിര്‍ത്തിയാല്‍ മതി. പാര്‍ട്ടി സ്വന്തം പോക്കറ്റില്‍ എന്ന പോലെയായി. പ്രളയം വരെ കോണ്‍ഗ്രസ്സില്‍ സംഘടന തെരഞ്ഞെടുപ്പ് നടക്കുകയുമില്ല. അത്കൊണ്ട് സ്ഥാനമാനങ്ങള്‍ ഇനി കൈവിട്ടുപോവുകയേയില്ല താനും. എന്തായാലും കൊച്ചി മെട്രോ യാഥാര്‍ഥ്യമാകാതിരിക്കാന്‍ സി.പി.എം. നടത്തുന്ന കളികള്‍ വിജയിക്കാനാണ് സാധ്യത.

ഞാന്‍ ഇ.ശ്രീധരനെ കുറ്റം പറയുന്നില്ല. അദ്ദേഹത്തിന്റെ കഴിവിനെ താഴ്ത്തിക്കെട്ടുന്നില്ല. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെയോ സംശുദ്ധ വ്യക്തിത്വത്തെ സംശയിക്കുകയോ ചെയ്യുന്നില്ല.. എന്നാല്‍  DMRC യില്‍ അദ്ദേഹത്തിന്റെ സ്ഥാനം എന്താ‍ണെന്ന് തിരക്കി ടോം ജോസ് കത്തയച്ചത് ശരിയാണെന്ന് കരുതുന്നു.

DMRC യോ ഇ.ശ്രീധരനോ ഇല്ലെങ്കില്‍ മെട്രോ നടക്കുകയേയില്ല എന്ന് ഞാന്‍ കരുതുന്നില്ല. കൊച്ചി മെട്രോ  DMRC യെ ടെണ്ടര്‍ കൂടാതെ ഏല്‍പ്പിക്കണം എന്നും ടെണ്ടര്‍ വിളിച്ചാല്‍  DMRC പദ്ധതി ഏറ്റെടുക്കില്ല എന്നും ശ്രീധരന്‍ സര്‍ വാശി പിടിച്ചതിന്റെയും സര്‍ക്കാര്‍ അത് അംഗീകരിച്ചതിന്റെയും ലോജിക്ക് എനിക്ക് മനസ്സിലായിട്ടില്ല.

ടെണ്ടര്‍ വിളിക്കാതെ മെട്രോ നടപ്പാക്കിയതിന്റെ പേരില്‍ സര്‍ക്കാരിന് ഇത്ര കോടി നഷ്ടം ഉണ്ടായി എന്ന് പറഞ്ഞ് ഭാവിയില്‍ ഉമ്മന്‍ ചാണ്ടിയെയും ആര്യാടനെയും മറ്റും ജയിലില്‍ കിടത്താന്‍ വി.എസ്സിനെ പോലെ വ്യവഹാരപ്രിയനായ ആര്‍ക്കും നിഷ്പ്രയാസം കഴിയും. ഒന്നുമില്ലെങ്കിലും പാം ഓയില്‍ കേസ് പോലെ മരണം വരെ കോടതി കയറിയിറങ്ങേണ്ട അവസ്ഥയിലാക്കാന്‍ കഴിയും.

വി.എസ്സിന് ഇനിയും അങ്കത്തിന് ബാല്യമുണ്ടെങ്കില്‍ അദ്ദേഹമോ അല്ലെങ്കില്‍ സി.പി.എമ്മിലെ ആരെങ്കിലുമോ തീര്‍ച്ചയായും ഉമ്മന്‍ ചാ‍ണ്ടിയെയും മറ്റും വെള്ളം കുടിപ്പിക്കുക തന്നെ ചെയ്യും. ജോലിയില്‍ നിന്ന് വിരമിച്ച് സ്വന്തം നാട്ടില്‍ വിശ്രമജീവിതം നയിക്കുന്ന ഇ.ശ്രീധരന്  DMRC യെ പോലെ KMRL നെ വളര്‍ത്താന്‍ സഹായിക്കാമായിരുന്നു.  DMRC മാത്രം വളര്‍ന്നാല്‍ മതിയോ? കേരളത്തിലും സര്‍ക്കാര്‍ മേഖലയില്‍ അത്തരം ഒരു കമ്പനി വളര്‍ന്നാല്‍ എന്താ ദോഷം?

ഇങ്ങനെയൊക്കെ ആണെങ്കിലും ഞാന്‍ ഇ.ശ്രീധരനോ  DMRC ക്കോ കൊച്ചി മെട്രോ പദ്ധതിക്കോ എതിരല്ല. ഡല്‍ഹിയില്‍ നിന്ന്  DMRC വിട്ട് കേരളത്തില്‍ എത്തിയ ഇ.ശ്രീധരന്‍ പിന്നെയും  DMRC വേണ്ടി ഏജന്‍സി പണി എടുക്കേണ്ടായിരുന്നു എന്നും കേരളത്തില്‍ അങ്ങനെ ഒരു കമ്പനിക്ക് രൂപം നല്‍കി വികസിപ്പിക്കാമായിരുന്നു എന്നും ഒരഭിപ്രായം പറയുന്നു എന്ന് മാത്രം. ഇവിടെ ഇ.ശ്രീധരന് വേണ്ടിയും  DMRC ക്ക് വേണ്ടിയും വാചാലമാകുന്നവരുടെ ഉദേശം എന്തരോ എന്തോ ......

13 comments:

V.B.Rajan said...

<<>>
പിന്നെ കേരളത്തിലെ സര്‍ക്കാര്‍ എന്തിന് ഈ പദ്ധതി ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പിന്നാലെ കൂടി? അദ്ദേഹം ഈ പദ്ധതിയുടെ നേതൃത്വം തനിക്കുവേണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. സര്‍ക്കാര്‍ ആദ്ദേഹത്തിന്റെ തലയില്‍ ഇത് കെട്ടിയേല്പിക്കുകയായിരുന്നു. പദ്ധതി തുടങ്ങുന്ന ഘട്ടം വന്നപ്പോള്‍ ശ്രീധരനെ കറിവേപ്പില ആക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അഴിമതി നടത്താനുള്ള സാദ്ധ്യത തെളിഞ്ഞപ്പോള്‍ ശ്രീധരന്‍ എല്ലാവര്‍ക്കും അനഭിമതനായി. ഒരു പദ്ധതി ആവിഷ്കരിച്ച് നടപ്പില്‍ വരുത്താനല്ല അതില്‍ നിന്ന് തങ്ങള്‍ക്ക് എന്തു നേട്ടമുണ്ടാക്കാം എന്നാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നോക്കുന്നത്.

സന്തോഷ്‌ said...

കെ.പി.എസ്,

നിങ്ങളുടെ തനതായ കോണ്ഗ്രസ് മൂടുതാങ്ങലും മാര്‍ക്സിസ്റ്റ്‌ വിരോധവും പ്രകടമാക്കുവാന്‍ വേണ്ടി വായില്‍ തോന്നിയതൊക്കെ എഴുതി എന്നതല്ലാതെ യഥാര്‍ത്ഥത്തില്‍ ശ്രീ ഈ.ശ്രീധരന്‍ എങ്ങനെയാണ് കൊച്ചി മെട്രോയില്‍ എത്തിയത് എന്നുള്ളതിനെക്കുറിച്ച് യാതൊരു ബോധവും നിങ്ങള്ക്ക് ഇല്ല.

DMRC യില്‍ നിന്ന് പിരിഞ്ഞ് കേരളത്തില്‍ വിശ്രമജീവിതം നയിക്കാന്‍ എത്തിയതല്ല ശ്രീധരന്‍ , അദ്ദേഹം ഇപ്പോഴും DMRC യുടെ മുഖ്യ ഉപദേഷ്ടാവ് ആണ്. കേരളത്തിലെ മെട്രൊ റെയില്‍ പദ്ധതിയും മോണോ റെയില്‍ പദ്ധതിയും ഒക്കെ ഏറ്റെടുക്കാന്‍ DMRC അദ്ദേഹത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. DMRC കൊച്ചി മെട്രോയില്‍ / കേരളത്തില്‍ ഏറ്റെടുക്കുന്ന എല്ലാ ജോലികളുടെയും മുഴുവന്‍ ഉത്തരവാദിത്വങ്ങളും അടുത്ത മൂന്നു വര്‍ഷത്തേക്ക് ഈ.ശ്രീധരനില്‍ നിക്ഷിപ്തമാക്കികൊണ്ട് കഴിഞ്ഞ മാര്‍ച്ചില്‍ DMRC ഉത്തരവ് ഇറക്കിയിട്ടുണ്ട്. കൊച്ചി മെട്രോ നിര്‍മ്മാണം DMRC യെ ഏല്‍പ്പിച്ചാല്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അത് യാഥാര്‍ത്ഥ്യം ആക്കിയിരിക്കും എന്ന് ഈ.ശ്രീധരന്‍ പറയുന്നത്തിന്റെ കാരണം ഇതാണ്. അതുകൊണ്ടുതന്നെ DMRC ബോര്‍ഡ് യോഗം അപ്പപ്പോള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഇ.ശ്രീധരനെ അറിയിക്കണം അല്ലെങ്കില്‍ അദ്ദേഹം അറിഞ്ഞിരിക്കണം. ഈ കാര്യങ്ങള്‍ ഇവിടെയുള്ള ഭരണകര്‍ത്താക്കള്‍ക്ക് വളരെ വ്യക്തമായി അറിയാവുന്നതാണ്. അതുകൊണ്ടാണ് ടോം ജോസ് കത്തയച്ചത് വിവാദം ആയതും ഉമ്മന്‍ചാണ്ടിയുടെ മുട്ട് വിറയ്ക്കുന്നതും.

ചെന്നയില്‍ ശ്രീധരന്‍ ഉണ്ട്; ചെന്നൈയിലെ മെട്രോയുടെ കണ്സള്‍റ്റന്റ്റ് ആണ് DMRC, അതിന്റെ ചുമതലയും ഈ. ശ്രീധരന് ആണ്. കേരളത്തില്‍ ഈ. ശ്രീധരന് മറ്റൊരു ചുമതല കൂടി ഉണ്ട്; തിരുവനതപുരം-മംഗലാപുരം-ബാംഗ്ലൂര്‍ അതിവേഗ റയില്‍പാതയുടെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍. വയസ്സുകാലത്തെ വിശ്രമ ജീവിതത്തിനു കേരളത്തില്‍ വന്നതല്ല ഈ. ശ്രീധരന്‍ !!!

ടെണ്ടര്‍ വിളിക്കാതെ മെട്രോ നടപ്പാക്കിയതിന്റെ പേരില്‍ സര്‍ക്കാരിന് ഇത്ര കോടി നഷ്ടം ഉണ്ടായി എന്ന് പറഞ്ഞ് ഭാവിയില്‍ ഉമ്മന്‍ ചാണ്ടിയെയും ആര്യാടനെയും മറ്റും ജയിലില്‍ കിടത്താന്‍ ആര്‍ക്കും നിഷ്പ്രയാസം കഴിയും എന്നുള്ളതൊക്കെ നിങ്ങളുടെ മിഥ്യാധാരണ ആണ്. കാരണം, DMRC പൊതുമേഖലാ സ്ഥാപനമാണ്‌. കൊച്ചി മെട്രോ എന്ന പൊതുമേഖല സ്ഥാപനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മറ്റൊരു പൊതുമേഖല സ്ഥാപനമായ ഡല്‍ഹി മെട്രോയെ ടെണ്ടര്‍ കൂടാതെ ഏല്‍പ്പിച്ചു എന്നത് ഇന്ന് നിലവിലുള്ള നിയമം അനുസരിച്ച് കുറ്റകരം അല്ല.

ഒന്ന് ചോദിച്ചോട്ടെ ടോം ജോസ് എന്ന ഉദ്യോഗസ്ഥനു കൊച്ചി മെട്രോയില്‍ ഇപ്പോള്‍ എന്താണ് റോള്‍ എന്ന് നിങ്ങള്ക്ക് അറിയുമോ? സി.പി.എം അനാവശ്യമായി പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് നിര്‍മ്മാണം വൈകിപ്പിക്കുവാന്‍ ശ്രമിക്കുന്നു എന്ന് നിങ്ങള്‍ പറയുന്ന കൊച്ചി മെട്രോ പദ്ധതി ഇപ്പോഴത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രൂപം കൊടുത്തത് ആണോ?

Baiju Elikkattoor said...

സന്തോഷ്‌ അഭിനന്ദനങ്ങള്‍!

KPS ഒരു ലോട്ടിലോടുക്ക് പോസ്റ്റ്‌ ഇട്ടതില്‍ താങ്കള്‍ അര്ത്ഥവത്തായ ഒരു കമ്മെന്റ് എഴുതിയതിനു....!!!!

ajith said...

@@സന്തോഷ്,
ഉറങ്ങുന്നവരെ ഉണര്‍ത്താം.ഉറക്കം നടിക്കുന്നവരെ..???
കെപിയെസ് ഒരു മൂഢസ്വപ്നത്തിലാണ്. നന്നായിട്ട് സ്വപ്നം കാണട്ടെ.

Pheonix said...

മിസ്റ്റര്‍ കെ.പി.എസ്. കൊച്ചി മെട്രോ പദ്ധതിയുടെ അനുമതിക്കായി കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ വാതിലില്‍ ഒരുപാട് മുട്ടിയിട്ടും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു പണമില്ലാ എന്നും പറഞ്ഞു അനുമതി നീട്ടികൊണ്ടുപോയത്തിന്റെ കാരണം താങ്കള്‍ ചിന്തിച്ചിട്ടുണ്ടോ? ഉത്തരം ലളിതം - നടപ്പായാല്‍ കേരളം ഭരിക്കുന്നത് കമ്യൂണിസ്റ്റ്‌ മൂരാച്ചികള്‍...ക്രെഡിറ്റ്‌ അവര്‍ കൊണ്ടുപോകും.. എന്നിട്ട് അടുത്ത യു.ഡി.എഫ് സര്‍ക്കാര്‍ വരുന്നത് വരെ ഈ പദ്ധതി ഇട്ടു തട്ടിക്കളിച്ചു. തങ്ങളുടെ സ്വന്തം യു.ഡി.എഫ് വന്നപ്പോള്‍ ഇതെല്ലാം മറന്നു അനുമതി...കൊള്ളാം കെ.പി.എസ്...കൊള്ളാം...താന്കള്‍ ഒരാള്‍ കണ്ണടച്ച് പിടിച്ചാല്‍ കേരളീയര്‍ക്ക്‌ അത് ഇരുട്ടാവില്ല. (എല്‍.ഡി.എഫ് കൊണ്ടുവന്ന കൊറിയന്‍ കമ്പനിയെ എതിര്‍ത്ത് തോല്പ്പിച്ചവര്‍ ഇന്ന് അവരുടെ പിന്നാലെ നടക്കുന്നു...അതിനെപറ്റി ഞാനൊന്നും പറഞ്ഞിട്ടില്ലാട്ടോ..)

K.P.Sukumaran said...

സന്തോഷ് എഴുതിയതിലൊന്നും വലിയ കാര്യമില്ല ബൈജു, DMRC ക്ക് മുഖ്യ ഉപദേഷ്ടാവ് എന്നൊരു തസ്തികയില്ല. കേരള സര്‍ക്കാരിന് കൊച്ചി മെട്രോ യുടെ നിര്‍മ്മാണച്ചുമതല DMRC ക്ക് നല്‍കാനേ കഴിയൂ. ഇ.ശ്രീധരന് നല്‍കാന്‍ കഴിയില്ല. അതില്‍ സാങ്കേതിക തടസ്സങ്ങളുണ്ട്. ഇന്ന് പോലും മുഖ്യമന്ത്രി പറഞ്ഞത് പദ്ധതി ശ്രീധരനെ ഏല്‍പ്പിച്ചു എന്നാണ്. DMRC ക്ക് ഒരു ചെയര്‍മാനും KMRL-ന് ഒരു MD-യും ഉണ്ടാകും. അവരെ നോക്കുകുത്തിയാക്കി ഇ‌.ശ്രീധരനെ പദ്ധതി എങ്ങനെയാണ് ഏല്പിക്കാന്‍ കഴിയുക എന്നറിയില്ല. ഒരു പക്ഷെ ഈ വിവാദം തന്നെ പദ്ധതി അനന്തമായി വൈകിക്കാന്‍ ഇടയായേക്കാം. ഇ.ശ്രീധരനെ കൊച്ചി മെട്രോയൂടെ മുഖ്യ ഉപദേഷ്ടാവാക്കാന്‍ കേരള സര്‍ക്കാരിന് കഴിയും. അതാണ് ചെയ്യേണ്ടതും. DMRC യില്‍ ഇപ്പോള്‍ ശ്രീധരന് റോള്‍ ഒന്നുമില്ല. റിട്ടയര്‍ ചെയ്തവര്‍ക്ക് പിന്നീട് അതേ സ്ഥാപനത്തില്‍ എന്താണ് റോള്‍? ഒരു ചീഫ് ജസ്റ്റിസ് റിട്ടയര്‍ ചെയ്താല്‍ അടുത്ത് വരുന്ന ജഡ്ജി വിധി പറയാന്‍ മുന്‍ ജഡ്ജിയോട് അഭിപ്രായം ചോദിക്കുമോ?

Unni said...

Dear KPS,

താങ്കളില്‍ നിന്നും കുറച്ചു കൂടി വിവേകപൂര്‍ണമായ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

i think i wrote wat i mean.

സന്തോഷ്‌ said...

കെ.പി.എസ്,

നിങ്ങള്‍ എന്തൊക്കെയാണ് എഴുതി വച്ചിരിക്കുന്നത്? "കേരള സര്‍ക്കാരിന് കൊച്ചി മെട്രോ യുടെ നിര്‍മ്മാണച്ചുമതല DMRC ക്ക് നല്‍കാനേ കഴിയൂ. ഇ.ശ്രീധരന് നല്‍കാന്‍ കഴിയില്ല" എന്നത് കൊണ്ടു നിങ്ങള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? ഇ. ശ്രീധരന്‍ ഒരു "കോണ്ട്രാക്ടര്‍" ആണെന്നാതോ നിങ്ങളുടെ വിചാരം? ഇ. ശ്രീധരന്‍ തുടക്കം മുതലേ പറയുന്നതാണ് കൊച്ചി മെട്രോയുടെ നിര്‍മ്മാണ ചുമതല DMRC യെ ഏല്‍പ്പിക്കണം എന്ന്. ഇ.ശ്രീധരനെ കൊച്ചി മെട്രോയൂടെ മുഖ്യ ഉപദേഷ്ടാവാക്കാന്‍ കേരള സര്‍ക്കാരിന് കഴിയും എന്ന നിങ്ങളുടെ വാക്കുകളില്‍ നിന്നും മനസ്സിലാവുന്നത് ഇ. ശ്രീധരന്‍ തുടക്കം മുതലേ കൊച്ചി മെട്രോയുടെ മുഖ്യ ഉപദേഷ്ടാവ് ആണ് എന്നുള്ള കാര്യം നിങ്ങള്ക്ക് അറിയില്ല എന്നതാണ്. DMRC ക്ക് നിര്‍മ്മാണ ചുമതല നല്‍കിയില്ലെങ്കില്‍ കൊച്ചി മെട്രോയില്‍ നിന്നും തന്നെ ഒഴിവാക്കണം എന്ന് ശ്രീധരന്‍ വളരെ നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്.

ശ്രീധരന്‍ DMRC യില്‍ നിന്നും ആദ്യം റിട്ടയര്‍ ചെയ്തതു എന്നാണെന്നും അദ്ദേഹത്തിനു എത്ര പ്രാവശ്യം കാലാവധി നീട്ടി നല്‍കിയിട്ടുണ്ട് എന്നും നിങ്ങള്ക്ക് അറിയാമോ? DMRC യുടെ എംഡി സ്ഥാനത്തുനിന്ന് ശ്രീധരന്‍ വിരമിച്ചു എങ്കിലും അദ്ദേഹം ഇപ്പോഴും DMRC യുടെ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. DMRC ക്ക് മുഖ്യ ഉപദേഷ്ടാവ് എന്നൊരു തസ്തികയില്ല എന്നൊക്കെ നിങ്ങള്ക്ക് പറയാം, പക്ഷെ, ഇ ശ്രീധരനെ DMRC യുടെ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ ആയി നിയമിച്ചതും അദ്ദേഹത്തിന്റെ അധികാരങ്ങള്‍ എന്തൊക്കെയാണ് എന്നുള്ളതും വ്യക്തമാക്കി കൊണ്ടു DMRC യുടെ എം ഡി പുറത്തിറക്കിയ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ആ ഉത്തരവിന്റെ പകര്‍പ്പ് വേണം എന്ന് നിര്‍ബന്ധം ഉണ്ടെങ്കില്‍ പത്തു രൂപയുടെ ചിലവില്‍ വിവരാവകാശ നിയമ പ്രകാരം DMRC യുടെ ഓഫീസില്‍ നിന്നും നിങ്ങള്ക്ക് അത് ലഭിക്കും.

കൊച്ചി മെട്രോ ആദ്യം വിഭാവനം ചെയ്യുമ്പോള്‍ അതിന്റെ ചെലവ് കണക്കാക്കിയിരുന്നത് 1990 കോടി രൂപ ആയിരുന്നു, ഇന്നത് 5000-ത്തിലധികം കോടി രൂപയുടെ പദ്ധതിയായി മാറി. ഇത്തരം ഒരു വന്‍കിട പദ്ധതിയില്‍ അഴിമതിയുടെ സാധ്യതകള്‍ ധാരാളം ഉണ്ട്. അഴിമതിയ്ക്കു സാഹചര്യം ഉണ്ടാകരുത് എന്ന് കേരളീയ സമൂഹത്തിനു നിര്‍ബന്ധം ഉള്ളതുകൊണ്ടാണ് അവര്‍ ഇ ശ്രീധരന്‍ കൊച്ചി മെട്രോയില്‍ വേണം എന്ന് പറയുന്നത്. സാങ്കേതിക മികവിന്റെയും സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയെന്ന കാര്യത്തിലും മികച്ച ട്രാക്ക് റെക്കോഡുള്ള ആളാണ്‌ ഇ ശ്രീധരന്‍. മാത്രവുമല്ല പദ്ധതികള്‍ അഴിമതി ഇല്ലാതെ പൂര്‍ത്തിയാക്കുന്ന വ്യക്തിയാണ് അദ്ദേഹം എന്നുള്ള വിശ്വാസവും പൊതുസമൂഹത്തില്‍ നില്‌നില്ക്കുന്നുണ്ട്. പാമ്പന്‍ പാലത്തില്‍ തുടങ്ങി കൊങ്കണ്‍ റയില്‍വേ, ദല്‍ഹി മെട്രോ കൂടാതെ രാജ്യത്തെ മറ്റു പല മെട്രോ പദ്ധതികളിലും അദ്ദേഹം തന്റെ കഴിവും വിശ്വാസ്യതയും തെളിയിച്ചിട്ടുള്ളതാണ്. നിങ്ങള്‍ പറഞ്ഞ ബാംഗ്ലൂര്‍ മെട്രോയിലും ചെന്നൈ മെട്രോയിലും ശ്രീധരന്റെയും DMRC യുടെയും സാന്നിധ്യം ഉണ്ട് എന്നുള്ള കാര്യം നിങ്ങള്ക്ക് അറിയാമോ?

കൊച്ചി മെട്രോ പദ്ധതിയുടെ നിര്‍മാണ ചുമതല ഡി.എം.ആര്‍.സിക്ക് തന്നെ നല്‍കും മേല്‍നോട്ടം ശ്രീധരന് തന്നെ ആയിരിക്കും എന്ന് മുഖ്യമന്ത്രി ഇന്ന് പത്രക്കാരോട് പറഞ്ഞിട്ടുണ്ട്. പക്ഷെ ആ പറച്ചിലില്‍ വലിയ ആത്മാര്‍ത്ഥ ഒന്നും ഇല്ല. കാരണം, DMRC ക്ക് വേണ്ടി കേന്ദ്രത്തിനു കത്തെഴുതും എന്നാണ്‌ അതിന്റെ കൂടെ മുഖ്യമന്ത്രി പറഞ്ഞത്. നിസ്സാരമായ സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കിക്കൊണ്ട് വളരെ നേരത്തെ തന്നെ ആരംഭിക്കാമായിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് തുടങ്ങും എന്നുള്ളത് ഇപ്പോഴും നിശ്ചയം ഉള്ള കാര്യം അല്ല.

സങ്കൽ‌പ്പങ്ങൾ said...

KMRL ൽ നിന്നും പറഞ്ഞു വിട്ടതിനു ശേഷവും റ്റോം കത്തയച്ചതെന്തിനാണെന്നു മനസ്സിലാവുന്നില്ല.ശ്രീധരനോടുള്ള വിരോധവും അകറ്റി നിർത്തണമെന്ന ത്വരയുമല്ലാതെ...

Anonymous said...

ടോം ജോസ് കത്തയച്ചത് മുഖ്യന്റെ അറിവോടെ തന്നെ ആണ്, അല്ലെങ്കില്‍ കേരളത്തിലെ യഥാര്‍ത്ഥ മുഖ്യന്‍ ആയ പാണക്കാട് അന്തേവാസികള്‍ക്ക് വേണ്ടി . അല്ലാതെ ഇങ്ങിനെ തെമ്മാടിത്തം എഴുതാന്‍ ആരും ധൈര്യപ്പെടില്ല, കെ ജയകുമാര്‍ സിങ്ങപ്പൂരില്‍ പോയതും മറ്റും പിന്നെ എന്തിനു?, ആദ്യം മുതല്‍ മനോരമ ആഗോള ടെണ്ടര്‍, സീ വീ സി ഉടക്ക്, ശ്രീധരന്റെ റോള്‍ എന്നിവയില്‍ ഒന്നുക്ക് ഒന്നിരാടം ദിനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു ലേഖനം എഴുതി വന്നു, മനോരമ ഇന്നെഴുതുന്നത് നാളെ വേറെ ആരെങ്കിലും പറയും എന്നാ നിലയില്‍ , മനോരമ ചാണ്ടിയുടെ അന്തര്ഗതം ആണല്ലോ എഴുതാറും പറയാറും , ചാരക്കേസിലെ ഒന്നാം പ്രതിയും മനോരമ തന്നെ, ഇപ്പോഴും യു ഡീ എഫ് സുധീര്‍ കൃഷ്ണയെകൊണ്ട് ശ്രീധരനെതിരെ തീരുമാനം എടുപ്പിക്കും, ഈ നിലയില്‍ വിഴിഞ്ഞം പദ്ധതി പോലെ കൊച്ചി മെട്രോ കടലാസില്‍ അവശേഷിക്കുമെന്നാണ് തോന്നുന്നത്

ഡീ എം ആര്‍ സിക്ക് ബദല്‍ ആദ്യം മുതല്‍ തന്നെ ഇവിടെ ഗവന്മേന്റ്റ് ഒളിച്ചു നോക്കുന്നുണ്ടായിരുന്നു, പാര്‍ട്ടി ഓഫീസ് തുടങ്ങാന്‍ ആദ്യം സംഭാവന ചെയ്ത കവര്‍ സ്റെജില്‍ വച്ച് മോഷ്ടിച്ച കോണ്ഗ്രസ് കാര്‍ മെട്രോയെ വെറുതെ വിടുമോ?

Ananth said...

ഹോ ആഗോള ടെണ്ടര്‍ കൊടുക്കുവാനുള്ള ആവേശവും സീ ഏ ജീ യുടെ ഓഡിറ്റ്‌ നെക്കുറിച്ചുള്ള ബഹുമാനവും ഒക്കെ 2 G യിലും കല്‍ക്കരി ഖനികള്‍ടെ കാര്യത്തിലും മാത്രം applicable അല്ലായിരിക്കും അല്ലേ ! കുറഞ്ഞ ചിലവില്‍ ചെയ്യാവുന്ന കാര്യം പൊതുമേഖലയിലുള്ള സ്ഥാപനത്തിന് കൊടുക്കാതെ എങ്ങനെയെങ്കിലും സ്വകാര്യ മേഖലക്ക് വന്‍ കൊള്ള നടത്തുവാന്‍ അവസരം ഉണ്ടാക്കി കൊടുത്തു ഖജനാവിന് നഷ്ടം വരുത്തിയ ലാവ്ലിന്‍ ഇടപാട് കേരള സമൂഹത്തിന്റെ മനസ്സില്‍ നിന്നും മാഞ്ഞു പോയിട്ടില്ല എന്നത് കൊണ്ടാണ് ശ്രീധരനെയും DMRC യെയും ഒഴിവാക്കുന്നതിനു വേണ്ടി ഇപ്പോള്‍ നടക്കുന്ന നാടകങ്ങള്‍ പൊതു സമൂഹത്തില്‍ ആശങ്കയും സംശയങ്ങളും ഉണ്ടാക്കുന്നത് . ...ശ്രീധരനെതിരെ നടക്കുന്ന നീക്കങ്ങള്‍ക്ക് ഉദ്യോഗസ്ഥ തലത്തിലുള്ള ഒരു professional rivalry എന്നതിനും അപ്പുറത്തൊരു മാനം കൈവരുന്നതും ഈ ഒരു പശ്ചാത്തലത്തില്‍ ആണ് .

ശ്രീധരന്‍ എന്ന വ്യക്തിയെ ദൈവമാക്കരുത് എന്ന കാര്യത്തില്‍ യോജിക്കുന്നു . പക്ഷെ അദ്ദേഹത്തിന്റെ കഴിവുകള്‍ സംസ്ഥാനത്തിന് പ്രയോജനപ്പെടുതുവാനുള്ള അവസരം പാഴാക്കുന്നതിനുള്ള ഒരു ന്യായം ആയി അതുന്നയിക്കുംപോള്‍ - പ്രത്യേകിച്ച് സോണിയ ഗാന്ധി , രാഹുല്‍ ഗാന്ധി ഇനി ഒരു പക്ഷെ റോബര്‍ട്ട്‌ വാദ്ര എന്നിവരെയൊക്കെ പൂജിക്കുന്ന ആളുകള്‍ അത് പറയുമ്പോള്‍ തീര്‍ച്ചയായും അതിന്റെ ഉദ്ദേശശുദ്ധി സംശയാസ്പദം തന്നെയാണ് .

Hari | (Maths) said...
This comment has been removed by the author.
Hari | (Maths) said...

എല്ലാവരും ശ്രീധരനെക്കുറിച്ചും അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ചും സംസാരിക്കുമ്പോള്‍ എതിര്‍ അഭിപ്രായം പറയുന്നവര്‍ക്കും ശ്രദ്ധ കിട്ടുമെന്നതിനാലാണ് എതിര്‍പ്പുകാര്‍ക്ക് ഇത്ര ആവേശമെന്ന് എവിടെയോ പറഞ്ഞു കേട്ടു. എന്തായാലും കേരളീയരെ സമ്മതിക്കാതെ വയ്യ. ഏറ്റെടുത്ത ഏതു നിര്‍മ്മാണ പ്രവര്‍ത്തനവും നിശ്ചിത തീയതിക്കു മുമ്പേ പൂര്‍ത്തീകരിച്ച പ്രവര്‍ത്തനപാരമ്പര്യമാണ് ശ്രീധരനുള്ളത്. അഴിമതി, അലസത, അഹന്ത തുടങ്ങിയ 'അ'വികാരങ്ങള്‍ തൊട്ടു തീണ്ടാത്ത മനുഷ്യന്‍. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ തകരാത്ത പ്രതിബന്ധങ്ങളില്ല. എന്നാല്‍ വിശ്രമജീവിതത്തിന് തയ്യാറെടുത്ത മനുഷ്യനെ പത്രമാധ്യമങ്ങളിലൂടെ കരഞ്ഞു വിളിച്ച് ഒടുവില്‍ അദ്ദേഹത്തേക്കൊണ്ട് മെട്രോ ചുമതലയേറ്റെടുപ്പിക്കാമെന്ന് സമ്മതിപ്പിച്ചപ്പോഴോ? സ്വന്തം കുടുംബത്തിന്റെ പാരമ്പര്യത്തെത്തന്നെ ചോദ്യം ചെയ്ത് ഫ്ലക്സ് അടിക്കാന്‍ പോലും മടിക്കാത്ത കേരളീയരുടെ മുന്നില്‍ ശ്രീധരന്‍ തൊഴുതു പോയി. കേരളീയര്‍ പേറ്റെന്റെടുത്തിട്ടുള്ള 'പാര'യ്ക്കു മുമ്പില്‍ ഡി.എം.ആര്‍.സിയുടെ അത്യന്താധുനിക ഉപകരണങ്ങള്‍ പോലും കൈകാര്യം ചെയ്തു പരിചയമുള്ള ശ്രീധരന്‍ തോല്‍ക്കാതെന്തു ചെയ്യും!