Links

അങ്ങിനെ ആണവക്കരാര്‍ ഒരു വഴിക്കായി !



അങ്ങിനെ ആണവക്കാരാറിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണി കൂടി അടിച്ചുറപ്പിച്ചിട്ട് , വീണ്ടും മൂന്നാം മുന്നണിയുടെ പണിപ്പുരയില്‍ കയറിയിരിക്കുകയാണ് കാരാട്ടും , യെച്ചൂരിയും , ചന്ദ്രബാബുവും കൂട്ടരും ! ഇതില്‍ അല്പമെങ്കിലും കുണ്ഠിതം അവശേഷിക്കുന്നത് മന്‍‌മോഹന്‍ സിങ്ങിനും പിന്നെ ഈ കരാറിന് വേണ്ടി പാട് പെട്ട ശാസ്ത്രജ്ഞന്മാര്‍ക്കും മാത്രം ! കരാറിനെ അനുകൂലിച്ചും എതിര്‍ത്തും ധാരാളം വാദഗതികള്‍ ഇരുഭാഗത്ത് നിന്നും ഉണ്ടായി . അങ്ങിനെ ഏത് പദ്ധതികള്‍ക്കാണ് ഇവിടെ എതിര്‍പ്പുകളുമായി ആളുകള്‍ രംഗത്ത് വരാതിരുന്നിട്ടുള്ളത് ? എക്സ്പ്രസ്സ് ഹൈവേയെ പറ്റി പറഞ്ഞത് അത് കേരളത്തിന് നെടുകെ ഒരു വന്‍‌മതിലായി ഉയര്‍ന്ന് ബര്‍‌ലിന്‍ മതില്‍ മാതിരി നാടിനെ പരസ്പരം അപ്രാപ്യമായ രണ്ട് ഖണ്ഡങ്ങളാക്കി മുറിക്കുമെന്നായിരുന്നു . എതിര്‍വാദങ്ങള്‍ നിരത്താന്‍ ധാരാളം ന്യായങ്ങള്‍ ഇരുവിഭാഗങ്ങള്‍ക്കും എപ്പോഴും ഉണ്ടാകും . ഓരോന്ന് കേള്‍ക്കുമ്പോഴും അതൊക്കെ ശരിയാണെന്ന് നമുക്ക് തോന്നുകയും ചെയ്യും . ആണവക്കരാറിനെക്കുറിച്ച് ഞാന്‍ വായിച്ച ഈ അഭിപ്രായം ശരിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് . ചൈനയില്‍ കാലത്തിന്റെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമായ പദ്ധതികളും നിയമഭേദഗതികളും എത്ര അനായാസമായണ് നടപ്പില്‍ വരുത്തുന്നത് . ഇവിടെ ജനാധിപത്യമാണ് ! തെരഞ്ഞെടുപ്പിനെ ഭയക്കുന്ന നേതാക്കന്മാരാണ് നമ്മെ നയിക്കുന്നത് . ആണവക്കരാര്‍ മരവിപ്പിക്കാന്‍ ഇടയായതിന്റെ കാരണം പ്രകാശ് കാരാട്ടിന്റെ കഴിവ് കൊണ്ടല്ല , മറിച്ച് യു.പി.ഏ. യിലെ ഘടകകഷികളുടെയും ചില കോണ്‍ഗ്രസ്സ് നേതാക്കളുടെയും തെരഞ്ഞെടുപ്പിനെ നേരിടാനുള്ള കഴിവ് കേട് കൊണ്ടാണ് . ഇനി ഒന്നരക്കൊല്ലം കൂടി അനുഭവിക്കാവുന്ന അധികാരത്തിന്റെ ശീതളഛായ നാടിന്റെ വികസനത്തിന് വേണ്ടി എന്തിന് ബലി കഴിക്കണം എന്ന സങ്കുചിതമായ സ്വാര്‍ത്ഥതയാണ് ആണവക്കരാര്‍ മരവിച്ചു പോകാന്‍ കാരണമായത് . വികസനത്തിന് വേണ്ടിയായിരുന്നു ആണവക്കരാര്‍ എന്ന് പറയുമ്പോള്‍ , അവരവര്‍ വിശ്വസിക്കുന്ന പാര്‍ട്ടി നടപ്പാക്കാത്ത കാലത്തോളം അതാത് പാര്‍ട്ടികളുടെ വിശ്വാസികള്‍ എതിര്‍വാദങ്ങളുമായി മുന്നോട്ട് വരും . അങ്ങിനെയുള്ളവരോട് ഒന്നേ ചോദിക്കാനുള്ളൂ , നിങ്ങള്‍ ഈ പറയുന്ന വാദങ്ങളും ബദല്‍ മാര്‍ഗ്ഗങ്ങളും ഒന്നും മനസ്സിലാക്കാന്‍ കഴിയാത്ത മണ്ടന്മാരാണ് ചൈനയിലെ ഭരണകര്‍ത്താക്കളെന്നും അത് കൊണ്ടാണ് അവര്‍ അമേരിക്കയുമായി 123 ആണവക്കാരാറില്‍ ഏര്‍പ്പെട്ടത് എന്നുമാണോ നിങ്ങള്‍ ധരിക്കുന്നത് ?

ഒന്നരക്കൊല്ലം കൂടി അധികാരവും സ്ഥാനമാനങ്ങളും ഏതാണ്ട് ഉറപ്പാക്കിയ നേതാക്കള്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി അത് എങ്ങിനെ കരസ്ഥമാക്കാം എന്ന ദുരാഗ്രഹവുമായി പ്രായോഗീക രാഷ്ട്രീയക്കളരിയില്‍ ഇറങ്ങിക്കഴിഞ്ഞു . മൂന്നാം മുന്നണിയുടെ ശില്‍പ്പികള്‍ രംഗത്തെത്തി . ചന്ദ്രബാബു നായുഡു പറഞ്ഞത് കേട്ടില്ലേ ? ആണവക്കരാര്‍ യു.പി.ഏ. യുടെ അടുക്കളകാര്യമല്ലെന്നും അത് ഒരു ദേശീയ പ്രശ്നമാണെന്നും പാര്‍‌ലമെന്റിന്റെ അനുമതി കൂടാതെ അത് നടപ്പാക്കാന്‍ അനുവദിക്കുകയില്ലെന്നുമാണ് . ഇവിടെ ശ്രദ്ധിക്കേണ്ടതായ രണ്ട് കാര്യങ്ങളുണ്ട് . ഒന്ന് അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു കോണ്‍ഗ്രസ്സേതര ഗവര്‍‌മ്മേണ്ടാണ് വരുന്നതെങ്കില്‍ , അത് ബി.ജെ.പി.യുടെ നേതൃത്വത്തിലാണെങ്കിലും ശരി മൂന്നാം മുന്നണിയുടെ നേതൃത്വത്തിലാണെങ്കിലും ശരി പാര്‍ലമെന്റിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ വിദേശരാജ്യങ്ങളുമായി ഇനി എന്ത് കരാറും നടപ്പാക്കാന്‍ കഴിയൂ എന്നുള്ള ഭരണഘടനാഭേദഗതി അവതരിപ്പിച്ച് പാസ്സാക്കുകയില്ല. അതാണ് നമ്മുടെ രാഷ്ട്രീയക്കാരന്റെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള ബന്ധവും അവന്മാരുടെ ഒരു രാജ്യസ്നേഹവും ! ഇതാണല്ലോ ഇപ്പോള്‍ മുറവിളി കൂട്ടുന്നത് , പാര്‍ലമെന്റ് പാസ്സാക്കിയാലെ വിദേശരാജ്യങ്ങളുമായുള്ള കരാര്‍ നടപ്പാക്കാവൂ എന്ന് . ഇത് കേള്‍ക്കുമ്പോള്‍ നമുക്ക് തോന്നുന്നത് ഭരണഘടനാനിര്‍മ്മാണ സഭയിലെ ഒരാള്‍ക്കും ഈ ബുദ്ധി അന്ന് ഉദിച്ചില്ലല്ലോ എന്നാണ് . പാര്‍ലമെന്റിനോട് അഗാധമായ കൂറും രാജ്യതാല്‍പ്പര്യമുള്ള ഈ പറയുന്നവര്‍ക്ക് അധികാരം കിട്ടിയാല്‍ അത്തരം ഭരണഘടനാഭേദഗതി അവര്‍ പാസ്സാക്കേണ്ടതല്ലെ ? ഇല്ല , ഇതൊക്കെ രാഷ്ട്രീയനാടകങ്ങളും ശുദ്ധ തട്ടിപ്പുകളുമാണ് . നേതാക്കന്മാര്‍ തങ്ങളുടെ അധികാരവും സ്ഥനമാനങ്ങളും ഉറപ്പിക്കുക എന്ന ഒറ്റ ഉദ്ധേശത്തില്‍ തട്ടിവിടുന്ന മുടന്തന്‍ ന്യായങ്ങള്‍ വെള്ളം ചേര്‍ക്കാതെ തത്തമ്മേ പൂച്ച പൂച്ച എന്ന മട്ടില്‍ ഏറ്റ് പിടിച്ച് പാടുകയാണ് കഥയറിയാതെ ആട്ടം കാ‍ണുന്ന അനുയായികള്‍ !

മറ്റൊന്ന് ആണവക്കരാറിനെ എതിര്‍ത്തവര്‍ മുന്നോട്ട് വച്ച കുറെ ബദല്‍ മാര്‍ഗ്ഗങ്ങളുണ്ട് . ഇവിടെ സൌരോര്‍ജ്ജമില്ലേ , കടലില്ലേ തിരമാലകളില്ലേ , കടപ്പുറത്ത് കണക്കില്ലാത്ത തോറിയമില്ലേ , കാറ്റില്ലേ , പുഴയില്ലേ ... അങ്ങിനെയങ്ങിനെ ... ! ഇനി മറ്റൊരു വിവാദം വരുന്നവരെ ഇവരെല്ലാം പൊട്ടന്‍ പിട്ട് വിഴുങ്ങിയ പോലെ മിണ്ടാതിരിക്കുകയേയുള്ളൂ . അതാണ് നമ്മുടെ ജനാധിപത്യം ! ചൈനയ്ക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യാം . തെറ്റായിപ്പോയി എന്ന് തെളിഞ്ഞാല്‍ തിരുത്തി മുന്നോട്ട് പോകാം . നമുക്ക് അത് പറ്റില്ല . ഓടുന്ന നായക്ക് ഒരു മുഴം മുന്‍പേ എന്ന പോലെ നമ്മള്‍ അതിന്റെ തെറ്റും ദുഷ്യവും മുന്‍‌കൂട്ടി കണ്ടു കളയും . ആണവക്കരാര്‍ നടപ്പാക്കിക്കഴിഞ്ഞാല്‍ പിന്നെ സാമ്രാജ്യത്വം നമ്മെ വിഴുങ്ങിക്കളയുമെന്നും അമേരിക്കയുടെ ചൊല്‍പ്പടിക്ക് തുള്ളുന്ന വെറുമൊരു അടിമരാഷ്ട്രമായി അധ:പതിച്ചു പോകുന്ന നമ്മള്‍ക്ക് പിന്നെയൊരിക്കലും സ്വാതന്ത്ര്യസമരം നടത്താനുള്ള ത്രാണി പോലും ഉണ്ടാവുകയുമില്ല എന്നുമാണ് രാജാവിനെക്കാളും രാജഭക്തിയുള്ള അണികള്‍ ഉച്ചത്തില്‍ വിളിച്ച് പറഞ്ഞത് . ഈ ഗതിയൊന്നും ചൈനക്ക് ബാധകമല്ല എന്നും നമ്മള്‍ ഇന്ത്യക്ക് മാത്രമേ ബാധകമാവൂ എന്നും അവര്‍ പറയാതെ പറയുകയും ചെയ്യുന്നു . സാമ്രാജ്യത്വത്തിന്റെ മാരണങ്ങള്‍ ഏല്‍ക്കാത്ത എന്തോ ഒരു ഉറുക്ക് കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ കൈകളില്‍ ഉണ്ടാവണം .

ഒരു മൂന്നാം മുന്നണി ഇവിടെ ശക്തി പ്രാപിച്ചാല്‍ പിന്നെ നമ്മുടെ നാടിന്റെ ഗതി അധോഗതിയായിരിക്കും . അതിന്റെ സൂചനകള്‍ കാണുന്നുണ്ട് . കോണ്‍ഗ്രസ്സിന് അതിന്റെ നില മെച്ചപ്പെടുത്താന്‍ രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കൊണ്ടു വന്നാലൊന്നും ഇനി കഴിയില്ല . രാജീവ് ഗാന്ധിയുടെ ആകര്‍ഷണീയമായിരുന്ന വ്യക്തിത്വമൊന്നും ആ ചെറുപ്പക്കാരനില്ല . മാത്രമല്ല ഒരു മന്ദബുദ്ധി ലുക്ക് ഉണ്ട് താനും ! ബി.ജെ.പി.ക്ക് അതിന്റെ ചില മുന്‍‌കാല ആദര്‍ശങ്ങളോട് - ഏക സിവില്‍ കോഡ് , കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍ ‌- നിഷ്പക്ഷമതികള്‍ക്ക് ആഭിമുഖ്യമുണ്ടായിരുന്നെങ്കിലും ഒന്നില്‍ കൂടുതല്‍ തവണ അധികാരം കൈയ്യാളിയ ആ പാര്‍ട്ടി കോണ്‍ഗ്രസ്സിനേക്കാളും അധ:പതിച്ചു പോയി . കടുത്ത വര്‍ഗ്ഗീയ വിദ്വേഷം നാട്ടില്‍ വളര്‍ന്നാലേ ആ പാര്‍ട്ടി ഇനി രക്ഷപ്പെടൂ ! എന്നാല്‍ ഇന്ത്യയുടെ ആത്മാവില്‍ അന്തര്‍‌ലീനമായ മതസഹിഷ്ണുതയും മതേതരസംസ്കാരവും തകര്‍ക്കണമെങ്കില്‍ അദ്വാനിക്കും സില്‍ബന്ധികള്‍ക്കും ഇനിയും ഒരു നൂറ് വര്‍ഷം രഥങ്ങള്‍ ഉരുട്ടേണ്ടിവരും ! അതിനേക്കാളും ശോചനീയമാണ് ഇടത് പക്ഷങ്ങളുടെ അവസ്ഥ . കേരളത്തിനും ബംഗാളിനും ത്രിപുരക്കും പുറത്ത് ഒരു പഞ്ചായത്തില്‍ പോലും പാര്‍ട്ടിയെ പരിചയപ്പെടുത്താന്‍ അവര്‍ക്ക് കുറഞ്ഞപക്ഷം ഇരുനൂറ് കൊല്ലത്തേക്ക് പരിപാടിയൊന്നുമില്ല . ഒരു തുണ്ട് നോട്ടീസ് അച്ചടിച്ച് അയല്‍ സംസ്ഥാനങ്ങളിലെ ഗ്രാമീണരുടെയിടയില്‍ വിതരണം ചെയ്യാമെന്ന് വെച്ചാല്‍ കൈയ്യിലിരിപ്പുള്ള കോടികളില്‍ നിന്ന് പത്ത് രൂപ കുറഞ്ഞ് പോയാലോ . ഇപ്പോള്‍ തന്നെ നേതാക്കള്‍ക്ക് അടിക്കടി ഡല്‍ഹിയില്‍ പറന്നെത്താനുള്ള തത്രപ്പാട് അവര്‍ക്കേ അറിയൂ . ടി.വി. തുറക്കുമ്പോള്‍ പ്രകാശ് കാരാട്ടും , സീതാറാം യെച്ചൂരിയും , പിന്നാലെ ബര്‍ദ്ധാനും ഡി.രാജയും കൈയും വീശിക്കൊണ്ട് പടിക്കെട്ട് കയറുന്നത് ദിവസവും മൂന്ന് നേരം കണ്ടില്ലെങ്കില്‍ പിന്നെ അണികളുടെ ജീവിതം എന്തിന് കൊള്ളും ? അതിനൊക്കെയുള്ള വഹ എങ്ങിനെയെങ്കിലും നാട്ടില്‍ ബക്കറ്റുകള്‍ കിട്ടാനുള്ളത് കൊണ്ട് തട്ടിമുട്ടിയൊപ്പിക്കുന്നു . പണ്ട് സോവ്യറ്റ് യൂനിയനില്‍ നിന്ന് മിനുസമുള്ള കടലാസില്‍ നന്നായി ബൈന്റ് ചെയ്ത പുസ്തകങ്ങള്‍ ലക്ഷക്കണക്കിന് വില വരുന്നവ സൌജന്യമായി ഇവിടെ ഇറക്കുമതി ചെയ്യപ്പെട്ടിരുന്നു , കമ്മ്യൂണിസം പ്രചരിപ്പിക്കാനും വളര്‍ത്താനും . അതിന്റെ ഫലം കണ്ടറിഞ്ഞ ആരും തന്നെ ഇക്കാലത്ത് കൈയ്യിലുള്ള പണം മുടക്കി കമ്മ്യൂണിസം പ്രചരിപ്പിക്കുമെന്ന് തോന്നുന്നില്ല.

അപ്പോള്‍ ദേശീയ പാര്‍ട്ടികള്‍ ശുഷ്ക്കിക്കുകയും പ്രാദേശികപ്പാര്‍ട്ടികള്‍ ശക്തി പ്രാപിക്കുകയും ചെയ്യുമ്പോള്‍ മൂന്നാം മുന്നണിയുടെ സാധ്യതകള്‍ അനന്തമാണ് . അങ്ങിനെ വന്നാല്‍ എന്ത് സംഭവിക്കുമെന്നറിയാന്‍ ഇപ്പോഴത്തെ കര്‍ണ്ണാടക രാഷ്ട്രീയം ശ്രദ്ധിച്ചാല്‍ മതി . കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സും , ജനതാദ (ദേവഗൌഡ)ളും , ബി.ജെ.പി.യും ഏതാണ്ടൊരു പോലെ പ്രബല ശക്തിയാണ് . കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്തത് കൊണ്ട് ആദ്യം കോണ്‍ഗ്രസ്സും ജനതാദളും മുന്നണിയാക്കി 20 മാസം ഭരിച്ചു. അങ്ങിനെയിരിക്കെ ദേവഗൌഡയുടെ മകന്‍ കുമാരസ്വാമിയോട് എതോ ഒരു പ്രശസ്ത ജ്യോത്സ്യന്‍ പറഞ്ഞുവത്രെ , മുഖ്യമന്ത്രി ആകുന്നെങ്കില്‍ ഇപ്പോഴാകണം . ഈ ദശ മിസ്സാക്കിയാല്‍ പിന്നെ മരണം വരെ മുഖ്യമന്ത്രിപദം നാസ്തി ! അങ്ങിനെ പിന്നീടുള്ള 20 മാസം കുമാരസ്വാമിയും ബി.ജെ.പി.യും കൂടി ഭരിച്ചു . ഇപ്പോള്‍ പ്രസിഡണ്ട് ഭരണമാണ് നിലവിലുള്ളത് . എന്നാലും പതിനെട്ട് മാസം കൂടി ബാക്കിയുണ്ട് .എമ്മെല്ലേമാര്‍ക്ക് നില്‍ക്കക്കള്ളിയില്ല. ഇപ്പോള്‍ ഡല്‍ഹിയില്‍ അണിയറയില്‍ കോണ്‍ഗ്രസ്സും ദളിലെ ഒരു വിഭാഗവും തന്ത്രങ്ങള്‍ മെനയുകയാണ് . എന്തിന് ? അടുത്ത പതിനെട്ട് മാസം കൂടി ജനങ്ങളെ സേവിക്കാനുള്ള അവസരം വെറുതെ എന്തിന് പാഴാക്കണം ?

അപ്പോള്‍ മൂന്നാം മുന്നണി പ്രബലമായാല്‍ ഇവിടെ ഭരണം അക്ഷരാര്‍ത്ഥത്തില്‍ ഒരു കസേരകളിയായി മാറും . ചില സന്ദര്‍ഭങ്ങളില്‍ ഇപ്പോള്‍ കര്‍ണ്ണാടകയില്‍ സംഭവിച്ച പോലെ പ്രതിസന്ധി വരാം . അപ്പോള്‍ എന്ത് ചെയ്യും ? കേന്ദ്രത്തില്‍ പ്രസിഡണ്ട് ഭരണം ഏര്‍പ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ ഒരു ഭരണഘടനാ ഭേദഗതിയെക്കുറിച്ച് എല്ലാ പാര്‍ട്ടികളും ഇപ്പോള്‍ തന്നെ ഒരു സമവായത്തില്‍ എത്തുന്നത് നല്ലതാണ് . തങ്ങളുടെ കാര്യം വരുമ്പോള്‍ സമവായത്തിലെത്താന്‍ ചില സെക്കന്റുകള്‍ മതിയെന്ന് എത്രയോ തവണ അവരെല്ലാവരും നമുക്ക് കാണിച്ച് തന്നിട്ടുണ്ടല്ലോ !

അപ്പോള്‍ ആണവക്കരാറിന്റെ കാര്യമോ ? അതല്ലെങ്കില്‍ മറ്റേ ബദല്‍ മാര്‍ഗ്ഗങ്ങളോ ? പിന്നെ നമ്മുടെ വികസനത്തിന് വേണ്ടതായ ഊര്‍ജ്ജത്തിന്റെ കാര്യമോ ? അതൊക്കെ അവിടെ കിടക്കട്ടെ . ഇനിയെന്തെങ്കിലും വിവാദം വരുമ്പോള്‍ എടുത്ത് പ്രയോഗിക്കാം . അഭംഗുരവും തടസ്സങ്ങളിത്താതുമായ വികസനം ചൈനക്ക് പറഞ്ഞിട്ടുള്ളതാണ് , നമുക്കല്ല ! ചൈനയുടെ മുന്നേറ്റം സോഷ്യലിസത്തിലേക്ക് തന്നെയാണെന്നാണ് അവിടെയുള്ളവരും ഇവിടെയുള്ളവരും ആണയിട്ട് പറയുന്നത് . മത്തായി ചാക്കോയെപ്പോലെ മാര്‍ക്സും മരണപ്പെട്ടു പോയതിനാല്‍ പറയുന്നതൊന്നും നിഷേധിക്കാന്‍ കഴിയില്ല . ഏഷ്യയിലേക്ക് വെച്ച് ഏറ്റവും വലിയ ധനികന്‍ ഇപ്പോള്‍ ചൈനയിലാണ് . ജപ്പാന്‍ കഴിഞ്ഞാല്‍ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കോടീശ്വരന്മാരുള്ള രാജ്യവും ചൈന തന്നെ . സ്വകാര്യസ്വത്തവകാശം നിയമവിധേയമാക്കി . മതങ്ങള്‍ക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം . ഇഷ്ടം പോലെ പ്രത്യേക സാമ്പത്തിക മേഖലകള്‍ . ആവശ്യം പോലെ വിദേശ മൂലധനം ! സമരങ്ങളില്ല , ഒരിക്കലും ഒരു നിമിഷം പോലും നാട് സ്തംഭിക്കുകയില്ല , പ്രതിഷേധങ്ങളില്ല , ബന്ദുകളില്ല, ഹര്‍ത്താലില്ല , ആരും കൂടുതല്‍ ചോദിക്കുകയില്ല , എന്നിട്ടും ഇത്തരത്തിലാണ് അവിടെ സോഷ്യലിസം പുരോഗമിക്കുന്നതെങ്കില്‍ കമ്മ്യൂണിസത്തിന് ഭാവിയില്ലെന്ന് ആരെങ്കിലും പറയുമോ ?

(ആണവക്കരാര്‍ നടപ്പായില്ലെങ്കില്‍ ? )

30 comments:

Unknown said...

അപ്പോള്‍ ആണവക്കരാറിന്റെ കാര്യമോ ? അതല്ലെങ്കില്‍ മറ്റേ ബദല്‍ മാര്‍ഗ്ഗങ്ങളോ ? പിന്നെ നമ്മുടെ വികസനത്തിന് വേണ്ടതായ ഊര്‍ജ്ജത്തിന്റെ കാര്യമോ ? അതൊക്കെ അവിടെ കിടക്കട്ടെ . ഇനിയെന്തെങ്കിലും വിവാദം വരുമ്പോള്‍ എടുത്ത് പ്രയോഗിക്കാം . അഭംഗുരവും തടസ്സങ്ങളിത്താതുമായ വികസനം ചൈനക്ക് പറഞ്ഞിട്ടുള്ളതാണ് , നമുക്കല്ല !

padmanabhan namboodiri said...

ആണവക്കരാറ് ഒരു വഴിക്കും ആയിട്ടില്ല.
അതിന്റെ സമയത്തു അതു വരും.
അയൊധ്യാധിപതി ശ്രീരാമനെങ്കില്‍
അമേരിക്കന്‍ പ്രസിഡണ്ട് ബുഷ് ആണെങ്കില്‍
സംഭവം നടപ്പാവും.

Unknown said...

ആണവക്കരാര്‍ വെറും ഒരു എനര്‍ജി ഡീല്‍ ആണെന്നും അതിനെ ബുഷ് ഭരണകൂടം ഒരു വിശാല സഖ്യം എന്ന് പേരിട്ട് വിളിച്ചത് കൊണ്ട് സൈനിക സഖ്യമെന്ന് തെറ്റിദ്ധരിച്ചത് കൊണ്ടാണ് ഇത്യയിലെ ഇടത് പക്ഷം എതിര്‍പ്പ് പ്രകടിപ്പിച്ചതെ ന്നും അമേരിക്കയില്‍ അഭിപ്രായം ഉയര്‍ന്ന് കഴിഞ്ഞു. വെറും ഒരു എനര്‍ജി ഡീല്‍ എന്ന് നിലയില്‍ ഈ കരാര്‍ വീണ്ടും വരും എന്ന് തന്നെ പ്രതീക്ഷിയ്ക്കണം.

സാജന്‍| SAJAN said...

ഇന്‍ഡ്യയുടെ വര്‍ദ്ധിച്ച് വരുന്ന ഊര്‍ജാവശ്യങ്ങള്‍ക്ക് ആണവക്കരാറ്ങ്കില്‍ അത് അല്ലെങ്കില്‍ അതിനോളം മെച്ചമായ ഒരു ബദല്‍ സംവിധാനം വന്നേപറ്റൂ, എക്സ്പ്രെസ്സ് ഹൈവേയ്ക്ക് തുരങ്കം വച്ചത് പോലെ ഇത് മുടങ്ങിപ്പോവുമെന്ന് തല്‍‌ക്കാലം പറയാന്‍ കഴിയില്ല എന്ന് തോന്നുന്നു,
കൂടാതെ ദില്‍ബന്‍ പറഞ്ഞതും ചേര്‍ത്ത് വായിക്കേണ്ടി ഇരിക്കുന്നു!

ജനശക്തി ന്യൂസ്‌ said...

ആണവകരാറിനെ എന്ത്‌ പേരിട്ട്‌ വിളിച്ചാലും തരക്കേടില്ല. ബുഷ്‌ ഭരണകൂടം ഏറെ തല്‍പ്പര്യം കാനിക്കുന്നത്‌ ഏതായാലും ഇന്ത്യയുടെ താല്‍പ്പര്യം സംരക്ഷിക്കാനായിരിക്കില്ലായെന്ന തിരിച്ചറിവ്‌ നമുക്കുണ്ടാവണം.

ഇന്ത്യയില്‍ ഇന്ന് ആണവ നിലയങ്ങളില്ലേ ?.

ഈ ആണവനിലയങ്ങളില്‍ ഏതെങ്കിലും ഒന്നുപോലും ഇന്ധനം കിട്ടാതെ പ്രവര്‍ത്തനരഹിതമായിയെന്ന് നാം ഇന്നുവരെ കേട്ടിട്ടുണ്ടോ ?.

ഈ കരാറിന്റെ കണാചരടില്‍ കുടുക്കി നമുക്ക്‌ ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയുണ്ടാക്കാനാണ്‌ അമേരിക്ക ശ്രമിക്കുന്നത്‌.ഞെക്കിക്കൊല്ലാന്‍ പറ്റിയില്ലെങ്കില്‍ നക്കിക്കൊല്ലുകയെന്ന അമേരിക്കന്‍ തന്ത്രം. അത്‌ മനസ്സിലാക്കാനുള്ള വിവരമെങ്കിലും നമുക്ക്‌ ഉണ്ടാവേണ്ടതല്ലേ?

Unknown said...

ചൈന കരാറിനെ അംഗീകരിച്ചതിനെക്കുറിച്ച് ജനശക്തി പ്രവര്‍ത്തകര്‍ മൌനം പാലിക്കുന്നത് സംശയം ഉണര്‍ത്തുന്നു . ചൈന മുന്നോട്ട് കുതിക്കട്ടെ നമ്മള്‍ മുരടിച്ച് നില്‍ക്കട്ടെ എന്ന് നിങ്ങള്‍ കരുതുന്നു എന്ന സംശയം ദൂരീകരിക്കാന്‍ ആ കാര്യം വ്യക്തമാക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ് . അല്ലാതെ പറഞ്ഞത് തന്നെ ആവര്‍ത്തിക്കുന്നത് ആരും മുഖവിലക്ക് എടുക്കുകയില്ല . ഇന്ധനം പോര , വരും നാളുകളിലേക്ക് കൂടുതല്‍ ഉര്‍ജ്ജം ഉല്‍പ്പദിപ്പിക്കേണ്ടതുണ്ട് . ചൈനയെപ്പറ്റി എന്താണ് നിങ്ങള്‍ ഒന്നും മിണ്ടാത്തത് . ഇവിടെയും വിപ്ലവാനന്തരം നമ്മള്‍ നടപ്പാക്കിയാല്‍ മതി എന്നത് കൊണ്ടാണോ ? ഇത് ഇരട്ടത്താപ്പാണ് എന്റെ പ്രിയപ്പെട്ട ജനശക്തി സ്നേഹിതന്മാരേ ! നിങ്ങളെ മാറ്റാന്‍ കാലത്തിന് പോലും കഴിയില്ല ! ഞാന്‍ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തു നിഷ്ടമാണെന്ന് ആരും സമ്മതിക്കും . നിങ്ങള്‍ തന്നെ വ്യക്തിപരമായി സമ്മതിക്കും . പിന്നെ ഒരു നിയോഗം പോലെ ഇങ്ങിനെ ഏറ്റുപാടുന്നു എന്ന് മാത്രം . നിങ്ങളുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം ദില്‍ബന്‍ മുകളില്‍ പറഞ്ഞിട്ടുണ്ട് . ജനശക്തി പ്രവര്‍ത്തകര്‍ എന്റെ സ്വാഭാവിക സുഹൃത്തുക്കളാണ് . എനിക്ക് പക്ഷെ ചങ്ങലകളില്ല അതാണ് വ്യത്യാസം !

Unknown said...

പ്രിയ ജനശക്തി ന്യൂസ്,
അമേരിക്കയുടെ അജണ്ടയെ താങ്കള്‍ എതിര്‍ക്കുന്നത് മനസ്സിലാക്കാം പക്ഷെ ഇന്ത്യക്കാര്‍ ഊളന്മാരല്ലല്ലോ ഒന്നും കാണാതെ കരാറില്‍ ഒപ്പ് വെയ്ക്കാന്‍.

ഇന്ത്യയില്‍ ഇന്ന് ആണവ നിലയങ്ങളില്ലേ ?.

ഈ ആണവനിലയങ്ങളില്‍ ഏതെങ്കിലും ഒന്നുപോലും ഇന്ധനം കിട്ടാതെ പ്രവര്‍ത്തനരഹിതമായിയെന്ന് നാം ഇന്നുവരെ കേട്ടിട്ടുണ്ടോ ?.

എന്ന് ചോദിച്ചതിന് മറുപടി പത്രവാര്‍ത്തയിലുണ്ട്.
http://www.headlinesindia.com/national/index.jsp?news_code=60146

Fuel shortage force N-plants to shut down
Mumbai: Five of the 17 nuclear power plants in the country had been shut down and the remaining are operating at an average of less than 50 per cent capacity for want of fuel, a top official of the Nuclear Power Corporation of India Limited (NPCIL) said.

തോറിയം വെച്ച് റിയാക്ടര്‍ സ്വയമങ്ങ് വികസിപ്പിച്ച് കൂടെ എന്നൊക്കെ ചോദിക്കുന്നതും കേള്‍ക്കാനുണ്ട്. റിയാക്ടറുകളില്‍ തോറിയം ഉപയോഗിയ്ക്കാം എന്നുള്ള ടെസ്റ്റ് സ്റ്റേജില്‍ എത്താന്‍ ഇന്ത്യ 30-50 വര്‍ഷത്തോളം എടുക്കും എന്നിട്ടല്ലേ അതില്‍ നിന്ന് വൈദ്യുതി.

സുഹൃത്തേ,
അമേരിക്കയെ നിങ്ങള്‍ പ്രത്യയശാസ്ത്രമോ എന്ത് തേങ്ങാക്കുലയുടേയും പേരിലെങ്കിലുമോ എതിര്‍ത്തോളൂ. പക്ഷെ രാജ്യത്തെ മറന്നുള്ള ഒരു പ്രത്യയശാസ്ത്രവും എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല. വികസനത്തിന് തുരങ്കം വെയ്ക്കുന്നവരോട് അതേത് പാര്‍ട്ടിയോ വിഭാഗമോ ആയിക്കോള്ളട്ടെ ജനങ്ങളും വരും തലമുറകളും പൊറുക്കില്ല.

Unknown said...

ഇത് 22/10/2007ന് വന്ന വാര്‍ത്തയാണ്. അപ്പൊ തീര്‍ച്ചയായും സി ഐ എ പ്ലാന്റ് ചെയ്ത ന്യൂസാവും അല്ലേ? കഷ്ടം. :-(

Unknown said...

ഹിന്ദു ന്യൂസ്: http://www.hinduonnet.com/holnus/001200710220920.htm

Unknown said...

The Nuclear Fuel Complex chief executive, R.N. Jairaj, said his company was able to make use of only 30 per cent of the total capacity and is being underutilized due to the "mismatch" of fuel.

Asked why it is called mismatch of fuel and not shortage of fuel, Jain said, India has uranium reserve, but it is not explored and exploited in the way it should have been.

എന്ന് പറയുന്ന ഭാഗങ്ങളും ശ്രദ്ധ ആകര്‍ഷിക്കുന്നു. വേണ്ടത്ര എക്സ്പ്ലോര്‍ ചെയ്യാത്ത റിസര്‍വ് ഇന്ത്യയില്‍ ഉണ്ട് എന്നാണ് സൂചന. ആണവ കരാര്‍ ഇന്ധനം മാത്രമല്ല ന്യൂക്ലിയര്‍ ടെക്നോളജിയും ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതല്ലേ.

Ralminov റാല്‍മിനോവ് said...

കോണ്‍ഗ്രസ് ഇതു് മുന്നോട്ടു് വയ്ക്കുന്ന രീതിയാണു് പ്രശ്നമെന്നാണു് ഞാന്‍ നിരീക്ഷിക്കുന്നതു്. ഇതെന്തോ വലിയ സൌജന്യം നമുക്കു് കിട്ടിയതു് പോലെ. നൌ ഓര്‍ നെവര്‍ എന്ന ഒരു രീതി.

വിനയന്‍ said...

ഏത് തരം കരാറായാലും തന്നെ അത് ഊര്‍ജ്ജജ്ജപരമായ സ്വയം പര്യാപ്തതതിയിലെക്ക് എത്തിക്കണം എന്നാണ് നമ്മുടെ മുന്‍ പ്രസിഡന്റ് ശ്രീ.കലാം പറഞ്ഞിരിക്കുന്നത്.കൂടാതെ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ തൊറിയം നിക്ഷേപമുള്ളത് ഇന്ത്യയില്‍ ആണത്രെ.ഇതിന്റെ അടിസ്ഥാനത്തിലുള്ള ഊര്‍ജ്ജ ഉല്പാദനമാണ് ഇന്ത്യക്കാവശ്യം എന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു.

എല്ലാത്തിനോടും ചേര്‍ത്ത് വായിക്കാന്‍ താല്പര്യം..

വിനയന്‍ said...

പ്രിയപ്പെട്ട ദില്‍ബൂ

ആണവ കരാര്‍ ഒരു എനര്‍ജി ഡീല്‍ എന്നുള്ളത് സനിക സഖ്യമായി തെറ്റിദ്ദരിക്കാന്മാത്രം പോഴന്മാരല്ല ഇടതു പക്ഷം എന്ന് എങ്കിലും ദയവായി മനസ്സിലാക്കൂ‍.ആണവ കരാറിലുള്ള ഹൈഡ് ആക്ടിനെ കുറിച്ച് പഠിക്കണം എന്ന് ഇടതു പക്ഷം പറയനുള്ള കാരണം അമേരിക്ക ഇന്നോളം ലോകത്ത് ചെയ്തിട്ടുള്ള ഇത്തരം തന്ത്രങ്ങള്‍ അറിയുന്നത് കൊണ്ടാണ്.അമേരിക്കയെ പേടിച്ചേ പറ്റൂ.ഒരു ഭാഗത്ത് രാജ്യത്തിന്റെ അടിതാന പരമായ വിപണി പോലും വിദേശ ശക്തികള്‍ക്ക് തീറെഴുതി കൊടുത്ത് മറു വശത്ത് രാജ്യത്ത്തെ നന്നാക്കാന്‍ ഇറങ്ങുന്ന കോണ്‍ഗ്രസ്സിന്റെ പ്രവണതയാണ് മനസ്സില്ലാക്കാന്‍ പ്രയാസം.ഈ കരാറിലേര്‍പ്പെടാനുള്ള കോണ്‍ഗ്രസ്സിന്റെ ഈ ആവേശം തന്നെ നമ്മില്‍ ഒരുപാട് സംശയമുണര്‍ത്തുന്നു.നല്ല ഒരു ശതമാനം ശാസ്ത്രജ്ഞരും ഇതില്‍ സംശയം ഉണര്‍ത്തുന്നുണ്ട്.ചര്‍ച്ചകള്‍ നടാക്കട്ടെ.

ഹിറ്റ്ലര്‍ ഒരിക്കല്‍ കൂടി വന്ന് തേന്‍ മ്ഴ ഉണ്ടാക്കുന്ന ഒരു കരാറുമായി വന്നാല്‍ നമ്മള്‍ ഒന്നു സംശയിക്കതെ കരാറില്‍ ഏര്‍പ്പെടുമോ.അതു പോലെതന്നെയാണ് ബുഷും.അയാള്‍ മാത്രമല്ല അയാളുടെ പിന്നിലുള്‍ലവലിയ ഒരു കച്ചവട സമൂഹം പല കുതന്തങ്ങളും മെനയുന്നുണ്ട്.ഇറാഖും, അഫ്ഗാനിസ്ഥാനും,ഇപ്പോല്‍ ഇറാനും, ഇനി വരുന്ന ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങാളില്‍ പോലും അമേരിക്കക്ക് കച്ചവട താല്പര്യങ്ങള്‍ ഉണ്ട്.ഇറാന്‍ ഇന്ത്യ വാതക പൈപ് ലൈനില്‍ അമേരിക്ക എതിര്‍പ്പ് പ്രകടിപ്പിച്ചത് എല്ലാം ഇതിനോട് ചേറ്ത്തു വായിക്കൂ.

നമ്മള്‍ ഇനി സംശയാലുക്കളായതില്‍ പഴിച്ചിട്ട് കാര്യമില്ല.ചരിത്രം സാക്ഷിയായി കിടപ്പുണ്ടല്ലോ.

(സുകുമാര്‍ജി ക്ഷമിക്കണം ഇത്ര വലിയ ഒരു കമന്റിട്ടതിന്)

Ralminov റാല്‍മിനോവ് said...

സെക്യൂരിറ്റി കൌണ്‍സില്‍ അംഗങ്ങളായ അമേരിക്കയും ചൈനയും തമ്മില്‍ എന്തു് കരാര്‍ ഉണ്ടാക്കിയാലും അതു് തുല്യശക്തികള്‍ തമ്മിലുള്ള കരാറാണു് എന്നു് മനസ്സിലാക്കാനുള്ള കഴിവു് അങ്ങേയ്ക്കില്ലാതെ പോയോ ?

അതു്പോലെയാണോ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള കരാര്‍ ? യാചകവേഷത്തിലല്ലേ ഇപ്പോള്‍ ഇന്ത്യ ഈ കരാറില്‍ ? ബുഷച്ചായന്‍ മാറുന്നതിനു് മുമ്പേ എങ്ങനെയെങ്കിലും കരാറൊപ്പിട്ടു് മേടിക്കണം പോലും. എതിര്‍ക്കുന്നവരൊക്കെ തലയില്ലാത്ത കോഴികള്‍ എന്നു് പറയുന്നതു് അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി. എന്നിട്ടയാളെ ഇപ്പോഴും അവിടെ വച്ചോണ്ടിരിക്കുകയല്ലേ !

Unknown said...

പ്രിയപ്പെട്ട വിനയന്‍,
ഒരു ഇടത് പക്ഷ സഹയാത്രികന്‍ എന്ന നിലയില്‍ (അതോ പാര്‍ട്ടി മെംബറോ)വിനയന് ഇങ്ങിനെ മാത്രമേ പറയാന്‍ കഴിയൂ എന്നെനിക്കറിയാം . പക്ഷെ ഇന്ന് ചരിത്ര വസ്തുതകള്‍ നെറ്റില്‍ ധാരളം ലഭ്യമാണ് . അമേരിക്ക ഇന്നോളം ലോകത്ത് ചെയ്തിട്ടുള്ള കാര്യങ്ങള്‍ , സ്റ്റാലിന്റെയും മറ്റും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ ചെയ്തതുമായി താരതമ്യപ്പെടുത്തിയാല്‍ ഒന്നുമല്ല . ഈ ലോകത്ത് സ്വന്തം ജനതയെ കൊന്നൊടുക്കിയതിലും പീഢിപ്പിച്ചതിലും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ക്കുള്ള റെക്കോര്‍ഡ് ഒരിക്കലും ആരാലും ഭേദിക്കാന്‍ കഴിയില്ല . എന്നിട്ടെന്തായി ?

ശരിയായത് മാത്രമേ കാലാതിവര്‍ത്തിയായി നിലനില്‍ക്കുകയുള്ളൂ എന്നത് ഒരു പ്രകൃതിനിയമമെന്ന പോലെ സത്യമാണ് . അമേരിക്ക ഒരു ജനാധിപത്യ രാജ്യമാണ് . രണ്ടേകാല്‍ നൂറ്റാണ്ടിലധികമായി അവിടെ ജനാധിപത്യം അഭംഗുരം പുലരുന്നു . ഇക്കാലയളവില്‍ നാസിസവും , ഫാസിസവും , കമ്മ്യൂണിസവും ഉദയം ചെയ്യുന്നതിനും ഏകാധിപത്യം നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനും തകരുന്നതിനും ചരിത്രം സാക്ഷ്യം വഹിച്ചു . ഇക്കാലയളവില്‍ അമേരിക്ക ഏതെങ്കിലും ഒരു രാജ്യത്തെ വെട്ടിപ്പിടിച്ചതായോ കോളനിയാക്കിയതായോ പറയാന്‍ കഴിയുമോ ? ചൈനയുടെ കൈവശമാണ് തിബത്ത് ഇപ്പോഴുമുള്ളത് . എന്നെങ്കിലും തങ്ങള്‍ക്ക് മാതൃരാജ്യം സ്വന്തമായി ലഭിക്കുമെന്ന പ്രതീക്ഷയില്‍ എത്രയോ തിബത്തന്‍ ജനങ്ങള്‍ പ്രവാസികളായി കഴിയുന്നു.

എന്ത് കൊണ്ട് ചൈനക്കില്ലാത്ത അമേരിക്കന്‍ വിരോധം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍ വച്ചു പുലര്‍ത്തുന്നു ? കാരണം ഒന്ന് മാത്രം . കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇവിടെ രൂപീകരിക്കപ്പെട്ടപ്പോള്‍ പറഞ്ഞും , പ്രസംഗിച്ചും , പ്രചരിപ്പിച്ചും ശീലിച്ച കാര്യങ്ങള്‍ ഇപ്പോഴും മുറുകെ പിടിക്കുന്നത് . ഈ ഒരു മനോഭാവം കൊണ്ട് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് എന്ത് നേട്ടമാണുണ്ടാവുക ?

ലോകം അന്തിമമായി ജനാധിപത്യ സമ്പ്രദായത്തിലാണ് എത്തിച്ചേരുക എന്നതില്‍ ഒട്ടും സംശയം വേണ്ട . അതും ഒരു പ്രകൃതിനിയമം പോലെയാണ് . അന്ന് ചൈനയിലും ക്യൂബയിലും വ:കൊറിയയിലും ഏകകക്ഷി ഭരണമുണ്ടാവില്ല , ഉറപ്പ് . എന്നാല്‍ അന്നും അമേരിക്ക ഒരു കോട്ടവുമില്ലാതെ അവിടെയുണ്ടാവും .

നിങ്ങള്‍ എന്തിനാണ് അമേരിക്കയെ ഇങ്ങിനെ ഭയപ്പെടുന്നത് ? ഇത്രയും കാലം കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് ഭാരതം നിലനിന്നില്ലെ ? ഇനിയും സ്വന്തം കാലില്‍ നില്‍ക്കാനുള്ള കഴിവ് ഭാരതത്തിനില്ലേ ?

ആണവക്കരാര്‍ കോണ്‍ഗ്രസ്സിന്റെ സൃഷ്ടിയല്ല , ഇന്ത്യാ ഗവണ്മെന്റിന്റേതാണ് . ഭരിക്കുന്ന പാര്‍ട്ടിയല്ല ഗവണ്മെന്റ് . അത് ഒരു തുടര്‍ച്ചയാണ് . രാജ്യത്തിന്റെ വികസനത്തിന് ആവശ്യമായ ഊര്‍ജ്ജം ലഭ്യമാക്കാന്‍ നമ്മുടെ ന്യൂക്ലിയര്‍ പവ്വര്‍ പ്ലാന്റുകള്‍ക്ക് വലിയ തോതില്‍ യുറേനിയം ആവശ്യമുണ്ട് . നാളെ ഏത് പാര്‍ട്ടി ഭരണത്തില്‍ വന്നാലും അമേരിക്കയുമായി ആണവക്കരാരില്‍ ഏര്‍പ്പെടും , ചൈന ഏര്‍പ്പെട്ട പോലെ !

കാലത്തിനനുസരിച്ച മാറ്റങ്ങള്‍ ഭരണഘടനയിലും , നയപരിപാടികളിലും മാറ്റാന്‍ നിര്‍ബ്ബന്ധിതമാവുന്ന വരെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ ഇങ്ങിനെ മാത്രമേ സംസാരിക്കൂ . മാറിയതും മാറ്റപ്പെട്ടതുമായ ചരിത്രം ലോകത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ക്ക് മാത്രമാണ് സ്വന്തം . കാരണം പ്രകൃതിയുടെയും മനുഷ്യസമൂഹത്തിന്റെയും സ്വാഭാവികമായ പരിണാമത്തിനിടയില്‍ സംഭവിച്ച വ്യതിയാനമായിരുന്നു കമ്യൂണിസ്റ്റ് ഭരണ രീതി എന്ന് ചരിത്രം ഇതിനകം തെളിയിച്ചു കഴിഞ്ഞു .

ജിം said...

ചില അഭിപ്രായ വ്യത്യാസങ്ങള്‍ :

"നിങ്ങള്‍ എന്തിനാണ് അമേരിക്കയെ ഇങ്ങിനെ ഭയപ്പെടുന്നത് ? ഇത്രയും കാലം കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് ഭാരതം നിലനിന്നില്ലെ ? ഇനിയും സ്വന്തം കാലില്‍ നില്‍ക്കാനുള്ള കഴിവ് ഭാരതത്തിനില്ലേ ? "

അമേരിക്കയെ ഭയപ്പെടേണ്ടിയിരിക്കുന്നു. അമേരിക്കന്‍ താല്പര്യം ഇന്ത്യയുടെ ഊര്‍ജ്ജ പ്രതിസന്ധിക്കു പരിഹാരം കാണുക എന്നതാണോ? അങ്ങനെയെങ്കില്‍ എന്തിനീ വ്യഗ്രത? ബുഷ് കാണിക്കുന്ന ഈ വ്യഗ്രത മന്മോഹന്‍ സിംഗും കാണിക്കുമ്പോഴാണ് സാധാരണക്കാരന്‍ ഇതത്ര ശരിയല്ലല്ലോ എന്ന് ചിന്തിച്ചുപോകുന്നത്.

ഈ അമേരിക്ക ഇറാനും, ഇസ്രായേലിനും എന്തേ ആണവ പ്രശ്നത്തില്‍ രണ്ടു നിയമങ്ങള്‍ വെച്ചു പുലര്‍ത്തുന്നു എന്നു ചിന്തിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. ഈ ഇരട്ടത്താപ്പുകള്‍ കാണുമ്പോള്‍, കമ്യൂണിസ്റ്റുകാരനാവേണ്ട, രാജ്യസ്നേഹമുള്ള ആരാണെങ്കിലും സംശയിച്ചു പോകും.

ഇപ്പോഴത്തെ കരാറനുസരിച്ച് മുന്നോട്ടു പോയാല്‍ കാശ് കൊടുത്താല്‍ ഊര്‍ജ്ജം കിട്ടുമായിരിക്കും, പക്ഷേ ആണവകേന്ദ്രങ്ങളും മറ്റും എപ്പോഴും IAEA ക്ക്- ഫലത്തില്‍ അമേരിക്കക്ക്- പരിശോധിക്കാന്‍ തുറന്നുവെക്കണം. അങ്ങനെ അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കും നിബന്ധനകള്‍ക്കും വഴങ്ങി എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും കയറിവരാന്‍ അനുവാദം കൊടുത്താണോ "സ്വന്തം കാലില്‍ നില്‍ക്കാനുള്ള ഭാരതത്തിന്റെ കഴിവ് " നിലനിര്‍ത്തുന്നത്? ഇറാക്കിലും അഫ്ഗാനിസ്ഥാനിലും ഒക്കെ ചെയ്തപോലെ സഹായിച്ച് സഹായിച്ച് അവസാനം നശിപ്പിച്ച് കൈയില്‍ത്തരും.

"ചൈന മുന്നോട്ട് കുതിക്കട്ടെ നമ്മള്‍ മുരടിച്ച് നില്‍ക്കട്ടെ എന്ന് നിങ്ങള്‍ കരുതുന്നു എന്ന സംശയം ദൂരീകരിക്കാന്‍ ആ കാര്യം വ്യക്തമാക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ് "

ചൈനയേയും ഇന്ത്യയേയും എങ്ങനെയാണ് ഈ വിഷയത്തില്‍ താരതമ്യം ചെയ്യുന്നത് എന്ന് മനസ്സിലാകുന്നില്ല. രണ്ടിടത്തും കമ്യൂണിസ്റ്റ്കാരുണ്ട് എന്ന കാരണത്താലോ? ോരു കാര്യം മനസ്സിലാക്കണം, ചൈന ലോകത്തിലെ പ്രഖ്യാപിത 5 ആണവായുധ ശക്തികളില്‍ ഒന്നാണ്. UN ലെ വീറ്റോ പവറുള്ള സ്ഥിരാംഗമാണ്. ആകെ കുറവുള്ളത് യുറേനിയത്തിന്റെ നിക്ഷേപത്തില്‍ മാത്രം. അതിനാണ് അമേരിക്കയുമായി കരാര്‍. പക്ഷേ അതുവഴി ആണവറിയാക്ടറുകളൊന്നും പേരിനു പോലും ആര്‍ക്കും നോക്കാന്‍ തുറന്നു കൊടുക്കേണ്ടി വന്നിട്ടില്ല, വരികയുമില്ല. ഈ വികസിത രാജ്യങ്ങളിലെ ആയിരത്തോളം റിയാക്ടറുകളില്‍ പത്തില്‍ താഴെ മാത്രമേ എല്‍ ബറാദിക്കും IAEA ക്കും പ്രവേശനം അനുവദിച്ചിട്ടുള്ളൂ.

"ഇക്കാലയളവില്‍ അമേരിക്ക ഏതെങ്കിലും ഒരു രാജ്യത്തെ വെട്ടിപ്പിടിച്ചതായോ കോളനിയാക്കിയതായോ പറയാന്‍ കഴിയുമോ "

അമേരിക്ക കോളനിവല്‍കരണം നടത്തുന്നില്ലെന്ന് ആരു പറഞ്ഞു? ഇറാക്ക് പിന്നെയെന്താണ്?സാമ്പത്തിക സഹായവും സുരക്ഷയും വാഗ്ദാനം ചെയ്ത് തങ്ങളുടെ മിലിറ്ററി ബേസ് സ്ഥാപിക്കുന്നതാണ് ആധുനിക അമേരിക്കന്‍ കോളനിവല്‍ക്കരണം. സൗദി അറേബ്യയും തുര്‍ക്കിയും ഈ അര്‍ത്ഥത്തില്‍ അമേരിക്കന്‍ കോളനികള്‍ തന്നെ. അഫ്ഗാനിസ്ഥാന്‍, ഇസ്രായേല്‍, കിര്‍ഗിസ്ഥാന്‍ ഒക്കെ ഇതു തന്നെ. അങ്ങനെ എത്രയെത്ര? ഇത്തരം എഴുനൂറില്‍ പരം ക്യാമ്പുകളാണ് അമേരിക്കക്ക് ലോകമാകെ ഉള്ളത്. ആണവ കരാറുമായി മുന്നോട്ടു പോയാല്‍ അധികം താമസിയാതെ ഇന്ത്യയും ഇതിലൊന്നായേക്കും.

Unknown said...

ജിമ്മിന്റെ അഭിപ്രായ വ്യത്യാസങ്ങള്‍ , ഏകപക്ഷീയമായ വിലയിരുത്തലുകളില്‍ നിന്ന് ഉണ്ടാവുന്നതാണ് . പ്രസ്തുത ആണവക്കരാറിനെതിരെ അമേരിക്കയിലും വന്‍പിച്ച പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട് . ബുഷ് ഇന്ത്യക്ക് കീഴടങ്ങുന്നു എന്നാണ് അവിടെ ബുഷിന്റെ എതിരാളികള്‍ പ്രചരിപ്പിക്കുന്നത് . ഇതൊക്കെ ജനാധിപത്യത്തിന്റെ ഒരു പ്രത്യേകതയാണ് . ഇത്തരം പ്രശ്നങ്ങളൊന്നും ചൈനയിലില്ല . പിന്നെ ലോകത്തിലെ ശാക്തീക സന്തുലനം എപ്പോഴും ഒരേപോലെയല്ല . മാറി മാറി വരും . ഇക്കഴിഞ്ഞ നൂറ് വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ അത് മനസ്സിലാവും . ഭാവിയില്‍ ഇന്ത്യ അമേരിക്കയെ പിന്നിലാക്കും എന്ന് അവിടെയുള്ള ചിലര്‍കരുതുന്നുണ്ട് . പക്ഷെ നാം നമ്മുടെ പ്രഖ്യാപിത ലക്ഷ്യങ്ങളുമായി മുന്നേറേണ്ടതുണ്ട് . ഇന്ത്യയില്‍ ഇപ്പോഴും ഒരു സായുധ വിപ്ലവത്തിന്റെ സാധ്യതകള്‍ സ്വപ്നം കാണുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇത് മനസ്സിലാവില്ല . ഈ ആണവക്കരാറിനെ എതിര്‍ക്കുന്നത് ഇന്ത്യയില്‍ ഇടത് പക്ഷങ്ങളും അന്താരാഷ്ട്ര രംഗത്ത് ചൈനയും മാത്രമാണെന്നത് കൂട്ടി വായിക്കേണ്ടതുണ്ട് . ബി.ജെ.പി.യും ,UNPA യും എതിര്‍ക്കുന്നത് രാഷ്ട്രീയമാണ് . അവര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയാല്‍ കരാര്‍ നടപ്പാക്കും .

സമയം അനുവദിക്കുമെങ്കില്‍ ഈ ബ്ലോഗ്ഗ് ഒന്ന് വായിച്ചു നോക്കുമല്ലോ .

ജിം said...

ചൈന എന്തിനിത് ഈ കരാര്‍ എതിര്‍ക്കണം? ചൈനയുമായുള്ള അമേരിക്കന്‍ സഹകരണം പോലെയൊന്നാണ് (പോസ്റ്റില്‍ പറയുന്നതുപോലെ ഊര്‍ജ്ജമേഖലയില്‍) ഇന്ത്യയുമായും അമേരിക്ക ഉദ്ദേശിക്കുന്നതെങ്കില്‍, അതിനെ ചൈന ഭയപ്പെടുന്നതെന്തിന്? അവര്‍ നമുക്കു മുന്‍പേ ഏര്‍പ്പെട്ടതാണല്ലോ ഈ സഹകരണത്തില്‍.

ചൈന ഈ കരാറിനെ എതിര്‍ക്കുന്നുണ്ടെങ്കില്‍ അതിനു കാരണം അമേരിക്ക ഈ കരാര്‍ വഴി തങ്ങളുടെ അയല്‍ രാജ്യത്ത് താവളമുറപ്പിക്കുന്നു എന്നതാണ്. അതല്ലാതെ, സഹകരണം വഴി ഇന്ത്യ കൂടുതല്‍ മിസൈലുകളുണ്ടാക്കിക്കളയും എന്നു കരുതിയാവില്ല-കാരണം സഹകരണം സൈനികേതര മേഖലയിലാണെന്ന് വ്യക്തമാണല്ലോ. സഹകരണം വഴി ലഭിക്കുന്ന ഇന്ധനവും സാങ്കേതിക വിദ്യയും സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നു വ്യവസ്ഥയുണ്ടല്ലോ.

ചൈനയുടെ ഈ പ്രതിഷേധം, ഇപ്പോള്‍ അമേരിക്ക ചെക്ക് റിപ്പബ്ലിക്കില്‍ മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കുന്നതിനെതിരെ റഷ്യയുടെ പ്രതിഷേധവുമായി താരതമ്യം ചെയ്താല്‍ മതി. റഷ്യയുടെ പേടി ചെക്ക് റിപ്പബ്ലിക്കല്ല, അമേരിക്കയുടെ കടന്നുവരവാണ്.

മുകളില്‍ കൊടുത്ത ലിങ്കുകള്‍ക്ക് നന്ദി. തീര്‍ച്ചയായും വായിക്കും.

അശോക് കർത്താ said...

ഇതൊരു എനര്‍ജ്ജീ ഡീലായിരിക്കാം. അല്ലെകില്‍ ആയുധ ഡീലായിരിക്കാം. എന്തായാലും പ്രശ്നമതല്ല. ഇതൊരു ബ്യൂറോ-പൊളിറ്റിക്കല്‍ കരാറാണു. കമ്മീഷനുനും ലാഭവിഹിതവും ഉണ്ടാകും. ശവപ്പെട്ടിക്കച്ചവടത്തില്‍ പോലും അതുള്ളതാണു. ആ അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ കരാര്‍ നടപ്പാക്കിയാല്‍ പോലും പൊതു ഖജനാവിനോ സാധാരണജനത്തിനോ മെച്ചമുണ്ടാകാന്‍ പോകുന്നില്ല. കാരണം കച്ചവടക്കാരന്‍ ലാഭം പ്രതീക്ഷിക്കുമ്പോള്‍ ഇന്ത്യയെപ്പോലൊരു രാജ്യത്ത് അത് ഉണ്ടാക്കാന്‍ ചെയ്യുന്നത് ഗുണമേന്മയില്‍ കുറവു വരുത്തിയോ ഖജനാവ് കൊള്ളയടിച്ചോ ആയിരിക്കും. ഇതൊക്കെ തെറ്റാണെന്ന് തോന്നാനുള്ള മാനസിക വലുപ്പം ഇന്നത്തെ ഉദ്ദ്യോഗസ്ഥന്മാര്‍ക്കോ രാഷ്ടീയക്കാര്‍ക്കോ ഇല്ല. അതു ഉണ്ടായിവരുന്നതുവരെ ഇത്തരം കരാര്‍ ഒന്നും നടക്കണ്ട കാര്യമില്ല. നടന്നാലും പ്രയോജനമുണ്ടാവില്ല. സംശയമുള്ളവര്‍ നാളിതുവരെ നടപ്പാക്കിയിട്ടുള്ള പദ്ധതികള്‍ ഒന്ന് അവലോകനം ചെയ്തു നോക്കുക. A socio-economic Audit!

Unknown said...

"ജിമ്മിന്റെ അഭിപ്രായ വ്യത്യാസങ്ങള്‍ , ഏകപക്ഷീയമായ വിലയിരുത്തലുകളില്‍ നിന്ന് ഉണ്ടാവുന്നതാണ്." ക്ഷമിക്കണം സുകുമാരേട്ടാ... താങ്കളുടെ പോസ്റ്റിനെക്കുറിച്ചും ഇതു തന്നെ പറയാമല്ലോ? കരാറിന്റെ ഗുണങ്ങളെപ്പറ്റിയല്ലാതെ കരാറിന്റെയും അതിനേക്കാളുപരി അനുബന്ധമായ ഹൈഡ് ആക്ടിന്റെയും ദോഷവശങ്ങളെക്കുറിച്ച് യാതൊരു വിലയിരുത്തലും നടത്താതെ ‘ചൈനക്ക് ആകാമെങ്കില്‍ നമുക്ക് എന്തുകൊണ്ട് പാടില്ല’ എന്ന ‘വണ്‍ പോയിന്റ് അജണ്ട’ മാത്രമല്ലേ താങ്കളുടെ പോസ്റ്റില്‍ തെളിയുന്നത്? ‘ചൈനക്ക് ആകാമെങ്കില്‍ നമുക്ക് എന്തുകൊണ്ട് പാടില്ല?’ എന്ന ചോദ്യത്തിനുള്ള ഉത്തരം, ‘താരതമ്യം ചെയ്യേണ്ടത് (ഏറെക്കുറെ) തുല്യ നിലവാരമുള്ളവരെയാണ്’ എന്നത്രേ. അണവോര്‍ജ രംഗത്ത് ചൈന കൈവരിച്ചിട്ടുള്ള ശേഷിയുടെ അടുത്തെങ്കിലും എത്തിയിട്ടു പോരേ ‘അവര്‍ക്ക് ആകാമെങ്കില്‍ നമുക്കും ആയിക്കൂടേ’ എന്നു ചോദിക്കുന്നത്? ഈ ചോദ്യത്തില്‍ ബുദ്ധിപൂര്‍വം(?) അവഗണിച്ചിരിക്കുന്ന മറ്റൊരു കാര്യം ‘ഹൈഡ് ആക്ട്’ എന്നറിയപ്പെടുന്ന ‘‘Henry J. Hyde United States-
India Peaceful Atomic Energy Cooperation Act of 2006’’ ആണ്. ഈ നിയമം ചൈനയ്ക്കോ മറ്റേതെങ്കിലും രാജ്യത്തിനോ ബാധകമല്ല എന്ന് പേരില്‍ നിന്നു തന്നെ വ്യക്തമാണെന്നിരിക്കെ, ഈ നിയമം ബാധകമല്ലാത്ത ചൈനയുടെയും ഇന്ത്യയുടെയും കരാറുകളെ (ജിം പറഞ്ഞതു പോലെ ‘രണ്ടിടത്തും കമ്യൂണിസ്റ്റുകാര്‍ ഉണ്ടെന്ന’തു കൊണ്ടുമാത്രം) താരതമ്യപ്പെടുത്തുന്നത് എന്തു ന്യായമാണ്?

From the 'Hyde Act':
Sec. 104 (c) SUBMISSION TO CONGRESS.—
(1) IN GENERAL.—The President shall submit to the appropriate
congressional committees the determination made pursuant
to subsection (b), together with a report detailing the basis
for the determination.
(2) INFORMATION TO BE INCLUDED.—To the fullest extent
available to the United States, the report referred to in paragraph
(1) shall include the following information:
:
:
(F) A description of the steps that India is taking
to secure materials and technology applicable for the
development, acquisition, or manufacture of weapons of
mass destruction and the means to deliver such weapons
through the application of comprehensive export control
legislation and regulations, and through harmonization
with and adherence to MTCR, NSG, Australia Group, and
Wassenaar Arrangement guidelines,
compliance with
United Nations Security Council Resolution 1540, and
participation in the Proliferation Security Initiative.
(G) A description and assessment of the specific measures
that India has taken to fully and actively participate
in United States and international efforts to dissuade, isolate,
and, if necessary, sanction and contain Iran
for its
efforts to acquire weapons of mass destruction, including
a nuclear weapons capability and the capability to enrich
uranium or reprocess nuclear fuel and the means to deliver
weapons of mass destruction.
(emphasis added)
ഇന്ത്യ കക്ഷിയായിട്ടില്ലാത്ത അമേരിക്കന്‍ മിസൈല്‍ ടെക്‍നോളജി നിയന്ത്രണ സംവിധാന (Missile Technology Control Regime (MTCR))ത്തിനും മറ്റു അന്താരാഷ്ട്ര കരാറുകള്‍ക്കും ഇന്ത്യ വഴങ്ങുന്നു എന്ന് ഉറപ്പുവരുത്തണമത്രെ! അതും പോരെങ്കില്‍ ഇറാന്റെ ആണവ പരിപാടിയെ തകര്‍ക്കാനുള്ള അമേരിക്കന്‍ പദ്ധതിയുമായി ഇന്ത്യ ‘പൂര്‍ണമായും ഫലപ്രദമായും’ സഹകരിക്കണം പോലും...! ഈ വിഷയങ്ങളില്‍ ഇന്ത്യയുടെ നയങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് തീരുമാനിക്കും എന്നല്ലേ ഇതിന്റെ ‘മലയാളം’? ഇറാന്റെ ആണവ പരിപാടിയെ തടയാന്‍ അമേരിക്കയ്ക്കും അതില്‍ പങ്കാളിയാകന്‍ ഇന്ത്യക്കും എന്തധികാരം? താങ്കളുടെ ശൈലി കടമെടുത്താല്‍ ‘ആണവായുധം അമേരിക്കയ്ക്കും ഇന്ത്യക്കും ആകാമെങ്കില്‍ ഇറാന് എന്തുകൊണ്ട് ആയിക്കൂടാ..?’

ഇപ്പറഞ്ഞത് ‘മഞ്ഞുമലയുടെ തുമ്പ്’ മാത്രം. ഇത്തരത്തിലുള്ള ‘ഏകപക്ഷീയമായ’ വ്യവസ്ഥകളോടെ, ഫലത്തില്‍ അമേരിക്കയ്ക്ക് കീഴടങ്ങുന്ന തരത്തിലുള്ള കരാറുമായി മുന്നോട്ടു പോകുന്നതിനെയാണ്, അല്ലാതെ വികസനത്തെയോ അതിനാവശ്യമായ ഊര്‍ജം ഉല്പാദിപ്പിക്കുന്നതിനെയോ അല്ല, ഇടതുപക്ഷ പാര്‍ട്ടികള്‍ എതിര്‍ക്കുന്നത് എന്ന് താങ്കള്‍ മനസ്സിലായില്ലെന്നു നടിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ചൈനയ്ക്കോ മറ്റു രാജ്യങ്ങള്‍ക്കോ ബാധകമല്ലാത്ത ഒരു നിയമം വെച്ചുകൊണ്ട് അമേരിക്ക ഇന്ത്യക്ക് ‘സഹായം’ വാഗ്ദാനം ചെയ്യുന്നതിനു പിന്നിലെ താല്പര്യങ്ങള്‍ ‘മനസ്സിലാക്കാന്‍ കഴിയാത്ത മണ്ടന്മാരാണ്’ ശ്രീ. മന്മോഹന്‍ സിങ്ങും കൂട്ടുകാരും എന്നാണോ താങ്കള്‍ കരുതുന്നത്?

രാജ്യത്തിന്റെ വികസനത്തിന് വേണ്ടതായ ഊര്‍ജ്ജത്തിന്റെ ആറോ ഏഴോ ശതമാനം മാത്രം നേടാനാകുന്ന ഒരു ഇടപാടിനു പിന്നാലെ പോകുന്നവര്‍ എന്തേ അതിനേക്കാള്‍ പല മടങ്ങ് ചെലവു കുറഞ്ഞതും പ്രാദേശികമായി ലഭ്യമായതുമായ ബദല്‍ സംവിധാനങ്ങളെപ്പറ്റി ഒന്നും മിണ്ടാത്തത്? താങ്കള്‍ പോലും ആ ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് തെല്ലൊരു ആക്ഷേപഹാസ്യ രൂപേണ പറഞ്ഞുപോയതല്ലാതെ എന്തുകൊണ്ടാണ് അവയെ വിലയിരുത്താന്‍ ശ്രമിക്കാത്തത്? ഈ കമന്റിന്റെ തുടക്കത്തില്‍ പറഞ്ഞതു പോലെ താങ്കളുടേതും ‘ഏകപക്ഷീയമായ വിലയിരുത്തലുകള്‍’ ആയതു കൊണ്ടാണോ? ‘ജനശക്തി’ക്കാരുടെ നിലപാട് ‘ഇരട്ടത്താപ്പാ’ണെന്ന് പറയുമ്പോള്‍ മറ്റുള്ളവര്‍ക്ക് ബാധകമല്ലാത്ത ഒരു നിയമം ഇന്ത്യയുടെ കാര്യത്തില്‍ മാത്രം ബാധകമാക്കുന്ന അമേരിക്കന്‍ പരിപാടി ഏതു ‘താപ്പ്’ ആണെന്നു കൂടി പറഞ്ഞുതന്നാല്‍ നന്നായിരുന്നു.

Unknown said...

Dear aleena ,
സുദീര്‍ഘമായ കമന്റ് വായിച്ച് ഞാന്‍ അലീനയുടെ പ്രൊഫൈലില്‍ ചെന്ന് നോക്കി . അവിടെ ഒന്നും കണ്ടില്ല . സാരമില്ല, ഞാനും ആദ്യം കമന്റ് എഴുതാന്‍ വേണ്ടി തന്നെയായിരുന്നു ഒരു ബ്ലോഗ്ഗര്‍ അക്കൌണ്ട് തുടങ്ങിയിരുന്നത് . ബ്ലോഗ്ഗ് എഴുതാന്‍ കഴിയുമെന്ന് കരുതിയതല്ല . പിന്നീട് ഞാന്‍ ചിന്തിക്കുന്നത് കുറിച്ച് വയ്ക്കാന്‍ തുടങ്ങി . അങ്ങിനെയാണ് എന്റെ ബ്ലോഗിന്റെ തുടക്കം . അതേപോലെ അലീനയും എഴുതിത്തുടങ്ങുമെന്ന് പ്രത്യാശിക്കട്ടെ !

എന്നെ സംബന്ധിച്ച് ഞാന്‍ ഇന്ന് ഒരു ജനാധിപത്യ വിശ്വാസിയാണ് . ആദ്യമായി മര്‍ക്സിസത്തില്‍ ആകൃഷ്ടനായത് കാരണം അല്പകാലം CPIയുടെയും ,പിന്നെ CPI(M)ന്റെയും സഹയാത്രികനായിരുന്നു . ഇപ്പോള്‍ ഞാന്‍ മാര്‍ക്സിസ്റ്റ് -കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ല . ആ പ്രത്യയശാസ്ത്രം പരിപൂര്‍ണ്ണമായി മരിച്ചു കഴിഞ്ഞു എന്ന് ഞാന്‍ കരുതുന്നു. ഇന്ത്യയിലെ ഇടത് പക്ഷപാര്‍ട്ടികളെ മാര്‍ക്സിസ്റ്റ് -കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ പ്രചാരകരോയോ, പ്രായോജകരായോ ,പ്രയോക്താക്കളായോ ഞാന്‍ കരുതുന്നില്ല .

ഇവിടെ കമന്റ് എഴുതിയ സുഹൃത്തുക്കള്‍ ഇടത് പക്ഷത്തിന്റെ ന്യായങ്ങളാണ് ആവര്‍ത്തിച്ച് എഴുതിയിട്ടുള്ളത് . അതില്‍ പുതുമയൊന്നുമില്ല . അവര്‍ ചൈനയുടെ പുരോഗതിയില്‍ അഭിമാനിക്കുമ്പോള്‍ നമ്മുടെ പുരോഗതിയെ കുറച്ചു കാണുന്നു . ഇറാന് വേണ്ടിയും ഇറാക്കിന് വേണ്ടിയും വാദിക്കുന്നു. ലോകത്തില്‍ ജനാധിപത്യം ഏറ്റവും ശക്തമായി വേര് പിടിച്ച ഒരു രാജ്യമെന്ന നിലയില്‍ അമേരിക്കയാണ് ഇന്ത്യയുടെ സ്വാഭാവിക ബന്ധു എന്ന് ഞാന്‍ കരുതുന്നു . ഇറാനിലും ഇറാക്കിലുമെന്നല്ല മറ്റു മുസ്ലിം രാജ്യങ്ങളിലും എന്നെങ്കിലും ജനാധിപത്യം വരുമോ എന്ന് പറയാന്‍ കഴിയില്ല . അതേപോലെ ചൈനയിലും . ജനങ്ങളെ ഭരിക്കുന്നതിന് ഒരു പാര്‍ട്ടിക്കോ , മതത്തിനോ , രാജവംശത്തിനോ കുത്തകാവകാശം ലഭിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല . ജനാധിപത്യഭരണ സമ്പ്രദായമല്ലാതെ മറ്റെല്ലാ ഭരണരീതിയും അധാര്‍മ്മീകമാണെന്ന് ഞാന്‍ കരുതുന്നു .
ഒരു ജനാധിപത്യ രാജ്യം മറ്റൊരു ജനാധിപത്യരാജ്യവുമായി ഉണ്ടാക്കുന്ന കരാറിനെ മറ്റ് ജനാധിപത്യവാദികള്‍ സംശയിക്കേണ്ട കാര്യമില്ല . ഇടത് പക്ഷക്കാര്‍ ജനാധിപത്യ വിശ്വാസികളല്ല . അവര്‍ പറയുന്ന ജനാധിപത്യം അവരുടെ പാര്‍ട്ടിക്ക് കിട്ടുന്ന സര്‍വ്വാധിപത്യമാണ് .
ആണവക്കരാരിനെ പറ്റി ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല . കാരണം ആ കരാറിന്റെ ആവശ്യകതയെ പറ്റി അധികാരികമായി പ്രദിപാദിക്കുന്ന ഒന്നിലധികം ലിങ്കുകള്‍ ഞാനിവിടെ നല്‍കിയിട്ടുണ്ട് . പിന്നെ കമ്മ്യൂണിസ്റ്റുകാ‍ര്‍ എന്നെങ്കിലും എപ്പോഴെങ്കിലും ഏതെങ്കിലും പുരോഗമനപരമായ ഒരു പദ്ധതിയെ അനുകൂലിച്ചിട്ടുണ്ടോ ? കമ്പ്യൂട്ടര്‍ വരുന്നതിനെതിരെ എത്രകാലം കലക്റ്റ്രേറ്റ് വളഞ്ഞു , മാര്‍ച്ച് നടത്തി , റോഡുകള്‍ ഉപരോധിച്ചു ? ഇന്ന് കാണുന്ന എന്തിനെയെങ്കിലും അവര്‍ എതിര്‍ക്കാതിരുന്നിട്ടുണ്ടോ ? STD ബൂത്തുകള്‍ വരുന്നതിനെപ്പോലും എതിര്‍ത്തു . ഇടത് പക്ഷക്കാര്‍ എതിര്‍ക്കാതിരിക്കുന്ന ഒരു പദ്ധതിയെയാണ് നമ്മള്‍ സംശയിക്കേണ്ടത് . ഇപ്പോള്‍ ഇടത് പക്ഷത്തിന്റെ പിന്‍‌തുണയോടെ ഭരിക്കുന്ന ഒരു സര്‍ക്കാര്‍ ഉള്ളത് കൊണ്ടാണ് ആണവക്കരാര്‍ ഇങ്ങിനെ വിവാദമായത് . അല്ലെങ്കില്‍ പണ്ട് TV വരുമ്പോള്‍ എതിര്‍ത്ത പോലെയെ ഈ എതിര്‍പ്പിനെ ആളുകള്‍ കാണുമായിരുന്നുള്ളൂ . ആണവക്കരാറിനെ അനുകൂലിക്കുന്നവരാണ് ഭൂരിപക്ഷം ഇന്ത്യക്കാരും . അമേരിക്കന്‍ ഇന്ത്യക്കാരുടെ ഒരു പ്രതിനിധി സംഘം ഇന്ത്യയില്‍ വരുന്നുണ്ട് ,ആണവക്കരാരിന്റെ ആവശ്യകതയെപ്പറ്റി ഇടത് പക്ഷങ്ങളെയും ബി.ജെ.പി.യെയും ബോധ്യപ്പെടുത്താന്‍ . അതെന്തുമാകട്ടെ. ബോധ്യപ്പെടുത്തലല്ല പ്രശ്നം ഭൂരിപക്ഷമുള്ള ഒരു ഗവണ്മെന്റിനെ തെരഞ്ഞെടുക്കലാണ് .

കമ്മ്യൂണിസ്റ്റുകാര്‍ എന്ത് അംഗീകരിക്കണമെങ്കിലും 25 വര്‍ഷം കഴിയണം . അതാണ് അവരുടെ ചരിത്രം . അദ്യമായി ഫ്ലഷ്‌ഔട്ട് വന്നപ്പോള്‍ എതിര്‍ത്തു, തോട്ടികള്‍ക്ക് പണി നഷ്ടപ്പെടും എന്ന് പറഞ്ഞ് . ഓട്ടോ മൊബൈല്‍ നിരത്തിലിറങ്ങിയപ്പോള്‍ എതിര്‍ത്തു, കാളവണ്ടിക്കാര്‍ക്ക് പണി പോകുമെന്ന് പറഞ്ഞ് . സ്റ്റോണ്‍ ക്രഷര്‍ വന്നപ്പോള്‍ ,ടില്ലര്‍ വന്നപ്പോള്‍ , ചെങ്കല്ല് വെട്ടു യന്ത്രം വന്നപ്പോള്‍ എതിര്‍ത്തു . പിന്നെ കുറേ കഴിഞ്ഞപ്പോള്‍ അംഗീകരിച്ചു . ടി.വി. വന്നപ്പോള്‍ എതിര്‍ത്ത് , പിന്നെ ചാനല്‍ തന്നെ തുടങ്ങി . ഏറ്റവും ശക്തിയായി എതിര്‍ത്തത് കമ്പ്യൂട്ടരിനെയായിരുന്നു. കമ്പ്യൂട്ടര്‍ വന്നാല്‍ ഒരാള്‍ക്കും പണിയുണ്ടാവില്ല എന്ന് പറഞ്ഞ് സമരപരമ്പരകള്‍ നാട്ടില്‍ അഴിച്ചു വിട്ടു . അങ്ങിനെയുള്ള ഒരെതിര്‍പ്പാണ് ആണവക്കരാരിന്റെ കാര്യത്തിലും. ഹൈഡ് ആക്റ്റ് എന്നൊക്കെ പറഞ്ഞ് പുകമറ ഉണ്ടാക്കുന്നു എന്ന് മാത്രം . ഇത്രയും എഴുതിയത് മേല്‍പ്പറഞ്ഞ കമന്റിനുള്ള മറുപടിയല്ല.

വിജി പിണറായി said...
This comment has been removed by the author.
Unknown said...

സുകുമാരേട്ടാ...

ഞാന്‍ എഴുത്തിന്റെ വഴിയിലൂടെ കുറച്ചു കാലം സഞ്ചരിച്ചിരുന്നു. പിന്നെ സമയപരിമിതി കാരണം ഉപേക്ഷിച്ചതാണ്.

ഏതായാലും ആണവ കരാറിനെക്കുറിച്ച് പോസ്റ്റ് ഇട്ട ശേഷം താങ്കളുടെ കമന്റ് ആ വിഷയത്തെ പൂര്‍ണമായും ഉപേക്ഷിച്ചത് ശരിയായില്ല എന്ന് എനിക്കു തോന്നുന്നു. ഈ കമന്റിനു മറുപടി എഴുതണമെങ്കില്‍ അത് മറ്റൊരു ബ്ലോഗ് പോസ്റ്റ് തന്നെ ആകുന്നതാവും ഉചിതം എന്നു തോന്നുന്നു. എങ്കിലും ചില കാര്യങ്ങള്‍ പറയാതിരിക്കാനാവില്ല.

“ഇവിടെ കമന്റ് എഴുതിയ സുഹൃത്തുക്കള്‍ ഇടത് പക്ഷത്തിന്റെ ന്യായങ്ങളാണ് ആവര്‍ത്തിച്ച് എഴുതിയിട്ടുള്ളത് . അതില്‍ പുതുമയൊന്നുമില്ല” എന്ന് പറയുമ്പോള്‍ താങ്കള്‍ അവതരിപ്പിച്ചിട്ടുള്ള ന്യായവാദങ്ങളില്‍ പുതുമ വല്ലതും ഉണ്ടോ എന്ന് ആലോചിക്കേണ്ടതായിരുന്നില്ലേ? ‘ചൈന ഒപ്പിട്ടതാണല്ലോ, ‘കമ്യൂണിസ്റ്റുകാര്‍ എല്ലാ നല്ല കാര്യങ്ങളെയും എതിര്‍ക്കുന്നവരാണ്’ തുടങ്ങിയ, ‘കമ്യൂണിസ്റ്റ് വിരുദ്ധര്‍’ പറയുന്ന അതേ ന്യായങ്ങള്‍ തന്നെ ആവര്‍ത്തിക്കുകയല്ലേ താങ്കളും?

പിന്നെ, ‘കമ്യൂണിസ്റ്റുകാര്‍ പുരോഗമനപരമായ പദ്ധതികളെ എന്നും എതിര്‍ക്കുന്നവരാ’ണെന്ന വാദം. കമ്യൂണിസ്റ്റുകളുടെ (‘കമ്യൂണിസ്റ്റുകാര്‍’ എന്നല്ല, ‘കമ്യൂണിസ്റ്റുകള്‍’ എന്നാണ് വ്യാകരണപരമായി ശരി) എതിര്‍പ്പിനെ ശരിയായി മനസ്സിലാക്കാത്തതു കൊണ്ടാണെന്നാണ് എനിക്കു തോന്നുന്നത്. ഒരു പരിധി വരെ നമ്മുടെ മാധ്യമങ്ങളുടെ വാര്‍ത്താ പ്രചാരണ ശൈലിയും ഈ തെറ്റിദ്ധാരണയ്ക്ക് കാരണമായിട്ടുണ്ട്. ‘പുരോഗമനപര’മെന്ന് പൊതുവേ വിലയിരുത്തപ്പെടുന്ന മാറ്റങ്ങളുടെ ദോഷ വശങ്ങളെയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ എതിര്‍ത്തിരുന്നത്, അല്ലാതെ മാറ്റങ്ങളെ മൊത്തമായിട്ടല്ല. എന്നാല്‍ അത്തരം എതിര്‍പ്പുകള്‍ പ്രകടിപ്പിക്കപ്പെടുന്ന രീതിയും അവയ്ക്ക് മാധ്യമങ്ങള്‍ നല്‍കുന്ന വ്യാഖ്യാനങ്ങളും ചേര്‍ന്നപ്പോള്‍ എതിര്‍പ്പ് ആ പദ്ധതികള്‍ക്ക് മൊത്തതില്‍ എതിരായിട്ടാണെന്ന ധാരണ പരത്തുകയാണ് ഉണ്ടായത്. ഏറ്റവും ഒടുവില്‍ നമ്മുടെ നാട്ടില്‍ സ്വാശ്രയ കോളേജ് പ്രശ്നത്തില്‍ ‘കുട്ടികള്‍ക്ക് നാട്ടില്‍ത്തന്നെ പഠിക്കാനുള്ള സാഹചര്യം ഒരുക്കിയ മാനേജ്മെന്റുകളെ ആക്ഷേപിക്കുന്നു’ എന്ന മട്ടില്‍. ഇപ്പോള്‍ ആണവ കരാറിന്റെ കാര്യത്തിലും അത്തരത്തില്‍ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമം നടക്കുന്നുണ്ടായിരുന്നു - തുടക്കത്തിലെങ്കിലും - ‘നാട്ടിലെ കര്‍ഷകര്‍ക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇടതുപാര്‍ട്ടികള്‍ തുരങ്കം വെക്കുന്നു’ എന്ന രീതിയില്‍‍. ആണവ കരാറിനെ എതിര്‍ക്കുന്നവര്‍ വികസ്നത്തിന്റെയും രാജ്യത്തിന്റെ തന്നെയും ശത്രുക്കളാണെന്ന സോണിയാ ഗാന്ധിയുടെ പ്രസ്താവനയും ഈ പ്രചാരണത്തിന്റെ ഭാഗം മാത്രം.
അത്തരം പ്രചാരണങ്ങള്‍ക്കുള്ള മറുപടിയാണ് എന്റെ മുന്‍ കമന്റില്‍ എഴുതിയത്: ‘...ഏകപക്ഷീയമായ വ്യവസ്ഥകളോടെ, ഫലത്തില്‍ അമേരിക്കയ്ക്ക് കീഴടങ്ങുന്ന തരത്തിലുള്ള കരാറുമായി മുന്നോട്ടു പോകുന്നതിനെയാണ്, അല്ലാതെ വികസനത്തെയോ അതിനാവശ്യമായ ഊര്‍ജം ഉല്പാദിപ്പിക്കുന്നതിനെയോ അല്ല, ഇടതുപക്ഷ പാര്‍ട്ടികള്‍ എതിര്‍ക്കുന്നത്...’ എന്ന്. ആ എതിര്‍പ്പിന്റെ സത്യാവസ്ഥ മനസ്സിലായില്ലെന്നു നടിച്ച് ‘കമ്യൂണിസ്റ്റുകാര്‍ വികസന വിരോധികളാണ്’ എന്ന പല്ലവി ഏറ്റുപാടുന്നത് ഏതായാലും കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു എന്ന് പറയുന്ന (ഞാനും ആദ്യം കരുതിയിരുന്ന) താങ്കളുടെ ചിന്താസരണിയിലെ ഒരു വ്യതിചലനം മാത്രമായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. (കൂട്ടത്തില്‍ വെറുതെ ഒന്ന് സൂചിപ്പിക്കാം - ഞാന്‍ കമ്യൂണിസ്റ്റ് / മാര്‍ക്സിസ്റ്റ് പാര്‍ട്ടി മെംബറല്ല!)

വിജി പിണറായി said...
This comment has been removed by the author.
Ralminov റാല്‍മിനോവ് said...

ഈ വിധ കാര്യങ്ങള്‍ക്കൊന്നും യുക്തി ഉപയോഗിക്കാന്‍ പാടില്ല എന്നു് വല്ല നേര്‍ച്ചയുമുണ്ടോ (മുന്‍)സഖാവേ !

അവനവന്റെ ധാതുനിക്ഷേപം കാര്യക്ഷമമായി ഉപയോഗിക്കാന്‍ ശ്രമിക്കാതെ പിച്ചക്കാരനായി വേഷം കെട്ടേണ്ട കാര്യമുണ്ടോ ?

അമേരിക്ക ഉപരോധിച്ചിട്ടെന്തായി ? നമുക്കതൊക്കെ പുല്ല് പോലെ മറികടക്കാന്‍ കഴിഞ്ഞു.

ഇതു് നടന്നില്ലെങ്കില്‍ ലോകം അവസാനിക്കും എന്ന മട്ടിലുള്ള കരച്ചില്‍ ഒഴിവാക്കൂ.. പ്ലീസ്

Unknown said...

Dear ralminov,
മേലെ കമന്റ് എഴുതിയ aleena യ്ക്ക് ഞാന്‍ ഒരു മറുപടി എഴുതി പോസ്റ്റ് ചെയ്തിട്ടുണ്ട് . അത് റാല്‍‌മിനോവിനും വായിച്ചു നോക്കാവുന്നതാണ് . ആണവക്കരാറിനെക്കുറിച്ചും ,രാജ്യത്തിന്റെ ഊര്‍ജ്ജാവശ്യങ്ങളെക്കുറിച്ചും മറ്റും ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ബന്ധപ്പെട്ട വിദഗ്ദരാണ് . ഞാന്‍ അവരെ അവിശ്വസിക്കുന്നില്ല . അത്രയേയുള്ളൂ . ഇന്നത്തെ ചുറ്റുപാടില്‍ രാഷ്ട്രീയനേതാക്കള്‍ പറയുന്നത് അതാത് പാര്‍ട്ടികളുടെ അണികള്‍ മാത്രമേ വിശ്വസിക്കൂ . രാഷ്ട്രീയക്കാരെക്കാളും ഞാന്‍ വിശ്വസിക്കുന്നത് ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാരെയാണ് . ചിലര്‍ക്ക് വിയോജിപ്പുണ്ടെങ്കിലും ഭൂരിപക്ഷം വിദഗ്ദരും കരാര്‍ ഇന്ത്യയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് വാദിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെടുന്നു . നമ്മുടെ നാട്ടില്‍ സുലഭമായ തോറിയം സംസ്ക്കരിച്ച് ഇന്ധനക്ഷമമായ യൂറേനിയമാക്കി മാറ്റണമെങ്കിലും ഇന്ന് തുടങ്ങിയാല്‍ കുറഞ്ഞത് 25 വര്‍ഷമെങ്കിലും പിടിക്കുമെന്ന് വിദഗ്ദര്‍ പറയുന്നു . ആ ഒരു സ്ഥിതി വിശേഷത്തില്‍ എത്തിച്ചേരണമെങ്കില്‍ പോലും ഇന്നത്തെ ആവശ്യത്തിന് യൂറേനിയം വേണം . ഇന്ന് രാജ്യത്ത് നിലവിലുള്ള പല ആണവ റിയാക്റ്ററുകളിലും വേണ്ടത്ര യൂറേനിയം ലഭ്യമല്ലാത്തതിനാല്‍ അതിന്റെ ഊര്‍ജ്ജോല്പാദന ശേഷി മുഴുവനും ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല പോലും . ഇത്രയൊക്കെയേ ഞാനും പറയുന്നുള്ളൂ . ഇടത് പക്ഷങ്ങള്‍ പറയുന്നത് എല്ലാവരും അപ്പടി വിശ്വസിക്കണമെന്നില്ലല്ലോ .

Ralminov റാല്‍മിനോവ് said...

ഇപ്പോഴുള്ള ബള്‍ബുകള്‍ മാറ്റി സീയെഫെല്‍ ഉപയോഗിച്ചാല്‍ എത്രമാത്രം വൈദ്യുതി ലാഭിക്കാം എന്നു് അങ്ങേയ്ക്കു് അറിയാമോ ?
നാനോ ടെക്നോളജി തുടങ്ങിയ പുതിയ സങ്കേതങ്ങള്‍ കുറഞ്ഞ ഇന്ധനം ആവശ്യമുള്ളവയാണു് എന്നും അറിയാമോ ?
ഇപ്പോഴത്തെ ഇന്ധന ഉപയോഗത്തെ എക്സ്ട്രാപൊളേറ്റ് ചെയ്തു് ഇത്രയും കൊല്ലം കഴിഞ്ഞ ഇത്രയും എന്നു് പറയുന്നതു് കള്ളക്കണക്കാണു്. അപ്പോഴേക്കും ടെക്നോളജി മാറിയിട്ടുണ്ടാകും.
ഒരു ഡെസ്ക്‌ടോപ് കമ്പ്യൂട്ടര്‍ മൂന്നു് വര്‍ഷം മുമ്പ് ചെയ്തിരുന്ന പണി ഇപ്പോ ഒരു ഹാന്‍ഡ്‌ഹെല്‍ഡ് ചെയ്യുന്നുണ്ടു്, കുറഞ്ഞ ഇന്ധനത്തിനു്.

പിന്നെ ഇതു് (ഇന്ധനം) കിട്ടില്ല എന്നൊരു അവസ്ഥയും നമുക്കിതു് ആവശ്യവുമാണു് എന്നൊരു അവസ്ഥ (അടിയന്തിരം) വരുമ്പോള്‍ നമ്മള്‍ നമുക്കു് വേണ്ട ഇന്ധനം എങ്ങനേയും ഉണ്ടാക്കും. അപ്പോള്‍ 25 വര്‍ഷമൊന്നും വേണ്ടി വരില്ല.

Unknown said...

ഞാന്‍ പറഞ്ഞല്ലോ റാല്‍മിനോവ് ,ഇതിന്റെയൊക്കെ സ്ഥിതിവിവരക്കണക്ക് നമ്മള്‍ പൌരന്മാര്‍ക്ക് എടുക്കാനും പോംവഴി നിര്‍ദ്ധേശിക്കാനുമൊക്കെ കഴിയാത്തതുകൊണ്ടാണല്ലോ സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളെല്ലാം പ്രവര്‍ത്തിക്കുന്നത് . സര്‍ക്കാരിനേയും ബന്ധപ്പെട്ട വകുപ്പുകളേയും വിദഗ്ദന്മാരേയും അവിശ്വസിക്കാന്‍ തുടങ്ങിയാല്‍ പിന്നെ എന്താണൊരു മാര്‍ഗ്ഗം . ഇവിടെയാണെങ്കില്‍ ഭരിക്കുന്ന സര്‍ക്കാര്‍ എന്തു ചെയ്താലും അത് ജനദ്രോഹമാണെന്ന് പ്രചരിപ്പിക്കുന്ന ഒരു രാഷ്ട്രീയ സംസ്ക്കാരമാണ് നിലവിലുള്ളത് . എന്നിട്ട് ആ പ്രചരിപ്പിച്ച പാര്‍ട്ടി ഭരണത്തില്‍ വന്നാല്‍ അതേ വരെ ജനദ്രോഹമാണെന്ന് പറഞ്ഞത് തന്നെയാണ് നടപ്പില്‍ വരുത്തുന്നതും . ഗാട്ട് കരാറില്‍ അത് കണ്ടതാണ് . ഇന്ത്യയിലെ ഊര്‍ജ്ജകാര്യങ്ങളെക്കുറിച്ചെല്ലാം പറയാന്‍ സ്വന്തം നിലയില്‍ ഞാന്‍ അശക്തനാണ് . നാട്ടില്‍ വികസനവും പുരോഗതിയും വരണമെമെന്നേ എനിക്കുള്ളൂ . ആണവക്കരാര്‍ നടപ്പിലാവും എന്ന് തന്നെയാണ് മറ്റ് പലരേയും പോലെ ഞാനും കരുതുന്നത് . രാഷ്ട്രീയക്കാര്‍ നാഴികക്ക് നാല്‍പ്പത് വട്ടം വാക്ക് മാറ്റുന്നവരാണ് . അവരില്‍ എനിക്ക് വിശ്വാസമില്ല .

Ralminov റാല്‍മിനോവ് said...

രാഷ്ട്രീയക്കാര്‍ തലയില്ലാത്ത കോഴികളാണല്ലോ, അല്ലേ.
ഉദ്യോഗസ്ഥന്മാരാണിവിടെ ഭരിക്കുന്നതു് എന്നു് ആര്‍ക്കാണു് അറിയാത്തതു് ?
അവരുടെ ഭരണനേട്ടമാണല്ലോ നാം ആസ്വദിച്ചുകൊണ്ടിരിക്കുന്നതു്.
ശാസ്ത്രഗവേഷത്തിന്റെ കാര്യമൊക്കെ അവിടെയിരിക്കട്ടെ. ജനങ്ങളോടു് യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഒരു ഏര്‍പ്പാടാണു് ബ്യൂറോക്രസി. അവര്‍ക്കു് ലോബിയിങ്, ഡിപ്ലോമസി തുടങ്ങിയ കാര്യങ്ങളാണു് കൂടുതലും വശം.

അമേരിക്കന്‍ അമ്പാസഡര്‍ ഭാജപ ചീഫിനെ കണ്ടു് പിന്തുണ അഭ്യര്‍ത്ഥിച്ചുവത്രെ.
അപ്പോള്‍ ആരാണു് ആവശ്യക്കാര്‍ ?

Unknown said...

രാഷ്ട്രീയക്കാര്‍ തലയില്ലാത്ത കോഴികള്‍ ആണെന്ന് എനിക്ക് അഭിപ്രായമില്ല റാല്‍മിനോവ് ... രാഷ്ട്രീയക്കാരും രാഷ്ട്രീയപ്പാര്‍ട്ടികളും ഇല്ലാതെ ജനാധിപത്യസമ്പ്രദായം നിലനില്‍ക്കുയില്ലല്ലോ .അതേ പോലെ സിവില്‍ സര്‍വ്വീസ് അഥവാ ബ്യൂറോക്രസി ഇല്ലാതെ സര്‍ക്കാരും നിലനില്‍ക്കുകയില്ല . ഇവ രണ്ടും നമുക്ക് അത്യന്താപേക്ഷിതമാണ് . എന്നാല്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തങ്ങളുടെ കക്ഷിതാല്‍പ്പര്യം മാത്രം നോക്കി ഓരോ പാര്‍ട്ടിയും പ്രവര്‍ത്തിക്കുന്നു . അങ്ങിനെ വരുമ്പോള്‍ രാജ്യതാല്‍പ്പര്യം പിന്‍‌തള്ളപ്പെടുന്നു . നമ്മുടെ പാര്‍ലമെന്റ് നടപടികള്‍ വീക്ഷിച്ചാല്‍ ഇത് മനസ്സിലാവും . പിന്നെ ബ്യൂറോക്രസി അടിമുടി അഴിമതിയില്‍ അമര്‍ന്നിരിക്കുകയുമാണ് . എല്ലാം ഒന്ന് നവീകരിക്കപ്പെടാന്‍ ഒരു ജനമുന്നേറ്റമാണ് നമുക്കിന്നാവശ്യം. ദൌര്‍ഭാഗ്യവശാല്‍ ആളുകള്‍ നിരവധി നിരവധി പാര്‍ട്ടികളില്‍ അണിചേര്‍ന്ന് അതാത് പാര്‍ട്ടി നേതാക്കളെ രക്ഷിക്കുന്നതാണ് ഇന്ന് കണ്ടുവരുന്നത് . ഇത് ആര്‍ക്കും ഗുണകരമല്ല . എല്ലാം തന്നെ പുനര്‍:നിര്‍വ്വചിക്കപ്പെടണമെന്നും ഉടച്ചു വാര്‍ക്കണമെന്നും ഞാന്‍ കരുതുന്നു .