Links

ജൻ ഔഷധിയും ചാത്തൻ മരുന്നുകളും


ജൻ ഔഷധിയിലെ മരുന്നുകൾ ഒന്നിനും കൊള്ളില്ലെന്നും തീരെ നിലവാരം ഇല്ലാത്തതാണെന്നും ആരും വാങ്ങരുത് എന്ന് ഒരു പക്ഷവും , അതല്ല ജൻ ഔഷധിയിലെ എല്ലാ മരുന്നുകളും പരിശോധനയിൽ ഗുണനിലവാരം ഉറപ്പാക്കിയതാണ് എന്ന് മറുപക്ഷവും വാദിക്കുന്ന ചർച്ച എന്റെ ശ്രദ്ധയിലും പെട്ടിരുന്നു. ഒരു സുഹൃത്ത് ഇതിൽ എന്റെ അഭിപ്രായവും ആരാഞ്ഞിരുന്നു. 

ജൻ ഔഷധിയിൽ നല്ല മരുന്നുകൾ ഉണ്ട്. പ്രശസ്ത കമ്പനികളുടെ മരുന്നുകളും അവിടെയുണ്ട്. ഉദാഹരണത്തിന് CIPLA. ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ സ്വന്തം നിലയിൽ മരുന്ന് വാങ്ങുമ്പോൾ ഞാൻ  CIPLA യുടെ മരുന്നുകൾ വാങ്ങാൻ ശ്രദ്ധിക്കാറുണ്ട്. ഡോക്ടർ നിർദ്ദേശിച്ച പ്രകാരം ഞാൻ ബി.പി.ക്ക് CILACAR 10mg എന്ന മരുന്ന് കഴിഞ്ഞ നാല് വർഷമായി കഴിച്ചു വരികയായിരുന്നു. ഒരു ടാബ്‌ലറ്റിന് 12 രൂപയാണ് വില. ആ മരുന്നിന്റെ കെമിക്കൽ അഥവാ ജനറിക് പേര് Cilnidipine എന്നാണ്. മുന്ന് മാസം മുൻപ് ഞാൻ നാട്ടിലെ ജൻ ഔഷധിയിൽ പോയി Cilnidipine (10mg) ഉണ്ടോ എന്ന് ചോദിച്ചു. അവർ എനിക്ക് CIPLA യുടെ CILOGARD 10mg എടുത്ത് തന്നു. വില 2 രൂപ മാത്രം. 10 രൂപ ലാഭം. രണ്ടിനും ഒരേ ഫലമാണ് എനിക്ക് കിട്ടുന്നത്. ബി.പി സ്റ്റേബിൾ ആയി മെയിന്റൈൻ ചെയ്യുന്നു.

J B CHEMICALS AND PHARM കമ്പനിയാണ് CILACAR നിർമ്മിക്കുന്നത്. അവരുടെ മരുന്നിന് 12 രൂപ വിലയുള്ളപ്പോൾ CIPLA യുടെ CILOGARD 10mg ന് രണ്ട് രൂപ നിരക്കിൽ ജൻ ഔഷധിയിൽ നിന്ന് ലഭിക്കുന്നു. രണ്ടിലും മരുന്ന് Cilnidipine തന്നെയാണ്. CILACAR എന്നതും CILOGARD എന്നതും ബ്രാൻഡ് പേരുകളാണ്. ഇനിയും പല കമ്പനികൾ നിർമ്മിച്ച് പല ബ്രാൻഡ് പേരുകളിൽ ഇതേ മരുന്ന് ലഭ്യമാണ്. എന്നാൽ എല്ലാറ്റിനും ഗുണനിലവാരവും ഫലപ്രാപ്തിയും ഉണ്ടാകും എന്ന് പറയാനും പറ്റില്ല. അതുകൊണ്ട് എനിക്ക് പറയാനുള്ളത് ജൻ ഔഷധിയിൽ ആയാലും മറ്റ് മെഡിക്കൽ സ്റ്റോറുകളിൽ ആയാലും ഡോക്ടർ കുറിച്ചു തരുന്നത് ആയാലും എല്ലാ മരുന്നുകളും ഗുണനിലവാരം ഉള്ളതോ ഇല്ലാത്തതോ അല്ല. രണ്ടും മിക്സ് ആണ്. അതുകൊണ്ടാണല്ലോ ഡോക്ടർക്ക് തന്നെ മരുന്ന് മാറ്റി കുറിച്ചു തരേണ്ടി വരുന്നത്. ജൻ ഔഷധിയിൽ നല്ല കമ്പനികളുടെ നല്ല മരുന്നുകളും ഉണ്ട്. പൊതുവേ മരുന്ന് വിപണിയിൽ ഉള്ളത് പോലെ  ചാത്തൻ മരുന്നുകളും അവിടെയുണ്ട്. 

നിലവിൽ ഇന്ത്യയിൽ കുടിൽ വ്യവസായം പോലെ മരുന്നുകൾ നിർമ്മിച്ച് മാർക്കറ്റ് ചെയ്യുന്ന അനേകം ചെറുകിട കമ്പനികൾ ഉണ്ട്. അത്തരം എല്ലാ കമ്പനികളുടെയും എല്ലാ ബാച്ച് മരുന്നുകളും ക്വാളിറ്റി പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കുന്ന സംവിധാനം ഇന്ത്യയിൽ ഇല്ല. നമ്മുടേത് പോലത്തെ ഇത്രയും വിശാലമായ രാജ്യത്ത് അതും സ്വതന്ത്ര ജനാധിപത്യം ഒരു നിയന്ത്രണവും ഇല്ലാതെ പുലരുന്ന നമ്മുടെ നാട്ടിൽ അത്തരം സംവിധാനം അസാധ്യമാണ്. സർക്കാരിനെ കുറ്റം പറയുന്നതിൽ അർത്ഥമില്ല. ഇങ്ങനെയാണ് സ്വാതന്ത്ര്യം കിട്ടിയത് മുതൽ തുടർന്ന് വരുന്നത്. അതുകൊണ്ട് തന്നെ പൊതു മെഡിക്കൽ ഷോപ്പുകളിൽ എന്ന പോലെ ജൻ ഔഷധിയിലും ചാത്തൻ മരുന്നുകളും ഉണ്ടാകും. ചേരി തിരിഞ്ഞ് ന്യായീകരിക്കുന്നതിൽ രാഷ്ടീയവും ഉണ്ടാകും. ആളുകൾ വിലക്കുറവിന്റെ പേരിൽ ജൻ ഔഷധിയിൽ നിന്ന് മരുന്നുകൾ വാങ്ങുന്നു. അവർക്ക് ഫലം കിട്ടുന്നെങ്കിൽ തുടർന്ന് വാങ്ങും. ഇല്ലെങ്കിൽ ഡോക്ടറെ കണ്ട്  വേറെ മരുന്ന് വേറെ ഷോപ്പിൽ നിന്ന് വാങ്ങും. അതാണ് നടന്ന് വരുന്നത്. അങ്ങനെ നടന്നോട്ടെ. 

ഈ ചർച്ചയ്ക്ക് തുടക്കമിട്ട ബദരി നാരായണന്റെ മൂല പോസ്റ്റ് ഞാൻ വായിച്ചിരുന്നു. ഒരു ഉത്തരവാദിത്തവും ഇല്ലാതെ മിനിക്കഥ പോലെ മെനഞ്ഞ ഒരു പോസ്റ്റായിട്ടാണ് എനിക്ക് ആ എഴുത്തിനെ പറ്റി തോന്നിയത്. തന്റെ സുഹൃത്തിന്റെ അച്ഛന് ജൻ ഔഷധിയിലെ മരുന്ന് കഴിച്ച് ഫലം കിട്ടാത്തത് കൊണ്ട് രണ്ടാമത്തെ പ്രാവശ്യം  വീണ്ടും സ്ട്രോക്ക് വന്ന് പരിയാരത്ത് രക്ഷ കിട്ടാതെ മംഗലാപുരത്ത് അഡ്‌മിറ്റായ സംഭവമാണ് പോസ്റ്റിൽ ഒരു ആധികാരികതയും ഇല്ലാതെ എഴുതിയിരിക്കുന്നത്.  പോസ്റ്റിന്റെ കൂടെ മരുന്നുന്റെ ചിത്രവും കൊടുത്തിട്ടുണ്ട്. ആ മരുന്ന് Atorwal AS 10mg/75mg എന്ന് ബ്രാൻഡ് പേരുള്ള ഒരു കോമ്പിനേഷൻ മരുന്നാണ്. Wallace Pharmaceuticals Pvt Ltd കമ്പനിയാണ് അത് മാർക്കറ്റ് ചെയ്യുന്നത്.  Atorvastatin (10mg) പിന്നെ Aspirin (75mg) എന്നീ രണ്ട് ജനറിക് മരുന്നുകൾ ആണ് അതിൽ ഉള്ളത്. ഇത് ജൻ ഔഷധിക്കായി മാത്രം നിർമ്മിച്ച മരുന്ന് അല്ല. പുറത്തും കിട്ടും അത് പോലെ ജൻ ഔഷധിയിലും കിട്ടുന്നു എന്ന് മാത്രമല്ലേയുള്ളൂ. അങ്ങനെയുള്ള ഒരു നിരുത്തരവാദ പോസ്റ്റിന്റെ പേരിൽ ജൻ ഔഷധിക്കെതിരെ പ്രചാരണം നടത്തുന്നത്, അവിടെ നിന്ന് മരുന്ന് വാങ്ങി ഫലം അനുഭവിക്കുന്ന നിരവധി പാവപ്പെട്ടവരുടെ വയറ്റത്തടിക്കുന്ന പരിപാടിയാണ്. അത് ചെയ്യരുത്. 

പിന്നെ എനിക്ക് പറയാനുള്ളത് മരുന്നിന്റെ കാര്യത്തിൽ ഡോക്ടർമാരെയാണ് നമ്മൾ നൂറ് ശതമാനവും വിശ്വസിക്കേണ്ടത് എന്നാണ്. കാരണം ഏത് ഡോക്ടറെ സംബന്ധിച്ചും രോഗികൾക്ക് ഏറ്റവും ഫലം ചെയ്യുന്ന മരുന്ന് മാത്രമേ അനുഭവത്തിൽ കൂടി അവർ പ്രിസ്ക്രൈബ് ചെയ്യുകയുള്ളൂ. എങ്കിൽ മാത്രമേ അവർക്ക് പിടിച്ചു നിൽക്കാൻ പറ്റൂ. മരുന്ന് കമ്പനിയുടെ കമ്മീഷനും പാരിതോഷികവും കിട്ടാൻ വേണ്ടി ചാത്തൻ മരുന്ന് കുറിച്ചുകൊടുത്താൽ, അങ്ങനെ രോഗികൾക്ക് രോഗം മാറാതെ വന്നാൽ ആ ഡോക്ടർ ഫീൽഡിൽ നിന്ന് ഔട്ട് ആയിപ്പോകും. ആരും പിന്നെ ആ ഡോക്ടറെ സമീപിക്കില്ലല്ലോ. അത് ഏത് ഡോക്ടർക്കും അറിയാമല്ലോ? അതുകൊണ്ട് മരുന്ന് കമ്പനിയുടെ പ്രതിഫലത്തിന് വേണ്ടി ഒരു ഡോക്ടറും തന്റെ പേഷ്യന്റിനെ ഒറ്റിക്കൊടുക്കില്ല. അഥവാ ഒരു കമ്പനിയുടെ മരുന്ന് കൊണ്ട് രോഗിയുടെ രോഗവും മാറുന്നു അത് എഴുതിക്കൊടുത്തത് കൊണ്ട് ഡോക്ടർക്ക് കമ്പനി പാരിതോഷികവും നൽകുന്നു എങ്കിൽ അതിൽ നമുക്ക് എന്താണ് ചേതം. ഒരേ മരുന്ന് പല കമ്പനികൾ ഒരേ ഗുണനിലവാരത്തിൽ നിർമ്മിക്കുമ്പോൾ വിപണി മത്സരത്തിന്റെ പേരിൽ ഡോക്ടർക്ക് പാരിതോഷികം കൊടുക്കുന്നത് സ്വാഭാവികമാണ് എന്ന് കരുതിയാൽ മതി. നമുക്ക് രോഗം മാറിയാൽ പോരേ? 

മറ്റൊരു കാര്യം, രോഗികൾക്ക്  മരുന്നുകളുടെ ജനറിക്  പേര് മാത്രം  പ്രിസ്ക്രിപ്ഷനിൽ എഴുതി കൊടുക്കാൻ ഡോക്ടർമാരെ നിർബ്ബന്ധിക്കരുത്. അങ്ങനെ വന്നാൽ ചികിത്സ ഡോക്ടർമാരുടെ കൈയിൽ നിന്ന് വിട്ടുപോകും. മരുന്ന് ഷോപ്പിൽ മരുന്ന് എടുത്തു കൊടുക്കുന്ന ആളായിരിക്കും പിന്നെ ചികിത്സ തീരുമാനിക്കുക. ഡോക്ടർമാർ അപ്പോൾ വെറും നോക്കുകുത്തികൾ ആയിപ്പോകും. അത് നമ്മുടെ ആരോഗ്യരംഗം താറുമാറാക്കും. നിലവിൽ ഡോക്ടർക്ക് വിശ്വാസമുള്ള ബ്രാൻഡുകളുടെ മരുന്ന് കുറിച്ചു തരുന്ന രീതിയാണ് എല്ലാവർക്കും നല്ലത്. 

വാൽക്കഷണം: ഇപ്പോൾ പക്ഷെ ഡോക്ടർമാർ  അനാവശ്യമായി കുറെ മരുന്നുകൾ  എഴുതിക്കൊടുത്ത് രോഗികൾക്കും രോഗം ഉണ്ടെന്ന് അനുമാനിക്കുന്നവർക്കും കടുത്ത സാമ്പത്തിക പ്രശ്നം ഉണ്ടാക്കുന്ന പ്രവണതയും ഉണ്ട്. അതിനെ പറ്റി അടുത്ത പോസ്റ്റിൽ എഴുതാം.

മുട്ടയും കൊളസ്ട്രോളും


ഒരാൾ ദിവസേന രണ്ടോ മൂന്നോ മുട്ട കഴിച്ചാൽ എന്താണ് കുഴപ്പം? കുഴപ്പം ഇത്രേള്ളൂ ശരീരത്തിന് ആവശ്യമുള്ള എല്ലാ പോഷകഘടകങ്ങളും മുട്ടയിൽ നിന്ന് ലഭിച്ചുപോകും. എന്നാൽ ഇപ്പോഴും കൊളസ്ട്രോൾ പേടിയിൽ ആളുകൾ പലരും മുട്ടയിലെ മഞ്ഞക്കരുവിനെ ഒഴിവാക്കുകയാണ്. കൊളസ്ട്രോൾ ഭീതി ഒരു ബാധ പോലെ ജനത്തെ വേട്ടയാടുന്നു. ഡോക്ടർമാർ ഈ ബാധയെ പ്രോത്സാഹിപ്പിക്കുന്നു. അത് ഡോക്ടർമാരുടെ ഈ വിഷയത്തിലുള്ള അജ്ഞത് കൊണ്ടാണ്. എല്ലാം പഠിച്ച സർവ്വജ്ഞരല്ല ഡോക്ടർമാർ. കൊളസ്ട്രോളിനെ സംബന്ധിച്ച് നിലവിലെ അന്ധവിശ്വാസം അവരും ഫോളോ ചെയ്യുകയാണ്. ചീത്തയും (LDL) നല്ലതും (HDL) എന്നിങ്ങനെ രണ്ട് വിധം കൊളസ്ട്രോൾ ഉണ്ട് എന്നത് 20-21 നൂറ്റാണ്ടുകളിലെ ഏറ്റവും വലിയ തട്ടിപ്പാണ്. 

ഏതൊരു പദാർത്ഥത്തെയും അതിന്റെ തന്മാത്ര രൂപത്തിൽ അതിന്റെ ഫോർമ്യുല എഴുതാൻ കഴിയും. കൊളസ്ട്രോൾ തന്മാത്രയുടെ ഫോർമ്യുല C₂₇H₄₆O ആണ്. അതായത് കൊളസ്ട്രോളിന്റെ തന്മാത്രയിൽ കാർബൺ 27 ഉം ഹൈഡ്രജൻ 46 ഉം ഓക്സിജൻ ഒന്നും മൂലകങ്ങൾ ആണുള്ളത് എന്നർത്ഥം. ഈ ഒന്ന് മാത്രമാണ് കൊളസ്ട്രോൾ. LDL എന്നതും HDL എന്നതും കൊളസ്ട്രോൾ അല്ല. LDL എന്നത് ട്രൈഗ്ലിസറൈഡ്‌സും പ്രോട്ടീനും കൊളസ്ട്രോളും ചേർന്ന പായ്ക്കറ്റ് ആണ്. ഈ സത്യം മറച്ചു വെച്ചിട്ട് ചീത്ത കൊളസ്ട്രോൾ എന്ന് പറഞ്ഞ് ആളുകളെ ഭയപ്പെടുത്തി മരുന്ന് തീറ്റിക്കുകയാണ് ഡോക്ടർമാർ ചെയ്യുന്നത്. അത് മന:പൂർവ്വം അല്ല. വിവരക്കേട് കൊണ്ടാണ്. കൊളസ്ട്രോൾ ഒരിക്കലും അധികമാവില്ല. കരൾ ആണ് അത് നിർമ്മിക്കുന്നത്. ആഹാരത്തിൽ നിന്ന് അല്പം മാത്രമേ കിട്ടൂ. അത് പോര. 

ഹാർട്ടിന്റെ രക്തക്കുഴലിൽ ബ്ലോക്ക് ഉണ്ടാകുന്നത് ക്രോണിക്ക് എന്ന് വെച്ചാൽ കുറെയായുള്ള ഇൻഫ്ലമേഷൻ അഥവാ വീക്കവും അത് മൂലം ഉണ്ടാകുന്ന ഡാമേജ് അഥവാ പരിക്ക് കൊണ്ടാണ്. അങ്ങനെ ഡാമേജ് ഉണ്ടാകാൻ കാരണം ഒന്നുകിൽ നിരന്തരമായ മനസ്സിന്റെ സ്ട്രസ്സ് അല്ലെങ്കിൽ ഹൈ ബി.പി. സ്മോക്കിങ്ങ് അങ്ങനെ ഏതെങ്കിലും ആകാം. കാരണം ഇതായിരിക്കേ കുറ്റം കൊളസ്ട്രോളിൽ ആരോപിക്കുമ്പോൾ യഥാർത്ഥ കാരണത്തെ അവഗണിക്കുകയും കൊളസ്ട്രോൾ കുറക്കാൻ മരുന്ന് കൊടുത്ത് പ്രശ്നം വഷളാക്കുകയാണ് ഡോക്ടർമാർ ചെയ്യുന്നത്. 

 മുട്ട എന്ന് പറയുന്നത് ഈ ഭൂമിയിൽ കിട്ടാവുന്നതിൽ വെച്ച് ഏറ്റവും മികച്ച സമ്പൂർണ്ണ പോഷക പായ്ക്കറ്റ് ആണ്. വേണമെങ്കിൽ അതിൽ വൈറ്റമിൻ C ഇല്ലല്ലോ എന്ന് മാത്രം പറയാം. ബാക്കി എല്ലാ വൈറ്റമിൻസും പ്രോട്ടീനിലെ എല്ലാ അമിനോ ആസിഡ്‌സും എല്ലാ ധാതുലവണങ്ങളും കുറച്ച് കൊളസ്ട്രോളും മുട്ടയിൽ ഉണ്ട്. എല്ലാ പോഷകങ്ങളും നമ്മൾ ദിവസവും കഴിക്കേണ്ടതാണ്. കാരണം അന്നന്നത്തെ ആവശ്യം കഴിഞ്ഞ് ബാക്കി എല്ലാം ശരീരം കിഡ്‌നി വഴി പുറന്തള്ളുകയാണ്. ഫാറ്റ്, അയേൺ, വൈറ്റമിൻ A എന്നിങ്ങനെ ചിലത് മാത്രം സ്റ്റോർ ചെയ്യുന്നു. അത്കൊണ്ട് എല്ലാ പോഷകങ്ങളും നിത്യേന ആഹാരത്തിൽ ഉൾപ്പെടുത്തണം. ജീവിതശൈലി രോഗം എന്ന് പറയുന്നത് തന്നെ ആവശ്യത്തിൽ കവിഞ്ഞ് കാർബോഹൈഡ്രേറ്റ് കഴിക്കുന്നതും ആവശ്യത്തിന് മറ്റ് പോഷകങ്ങൾ കഴിക്കാത്തതുമാണ്. ഭക്ഷണം പോഷണപരമായി ക്രമീകരിച്ചാൽ പ്രമേഹം എന്നല്ല ഒരു രോഗവും ബാധിക്കില്ല. കാരണം അപ്പോൾ ശരീരത്തിന്റെ പ്രതിരോധം അത്രയ്ക്ക് സജ്ജമായിരിക്കും. 

ഏതെങ്കിലും ഒരു ഔഷധസസ്യമോ പദാർഥമോ കഴിച്ചാൽ എല്ലാം ആയി എന്ന പ്രചാരണത്തിൽ കുടുങ്ങരുത്. ഏതെങ്കിലും ഒന്ന് അകത്ത് പോയിട്ട് ഒന്നും ചെയ്യാനില്ല. എല്ലാ പോഷകഘടകങ്ങളും ഒരുമിച്ച് ചേരുമ്പോഴാണ് ശരീരം ആരോഗ്യമുള്ളതായിരിക്കുക. അധികമാകുന്നതും കുറയുന്നതും ആരോഗ്യത്തെ ബാധിക്കും. പ്രോട്ടീൻ നമുക്ക് നിത്യവും വേണം. ഒരാളുടെ ശരീരഭാരം കിലോയ്ക്ക് 0.8 ഗ്രാം വീതം പ്രോട്ടീൻ ദിവസവും വേണം. അതായത് 70 കിലോ ഭാരമുള്ള ഒരാൾ ദിവസവും 56 ഗ്രാം പ്രോട്ടീൻ കഴിക്കണം. ഒരു മുട്ടയിൽ 5 ഗ്രാം പ്രോട്ടീൻ മാത്രമേയുള്ളൂ. ആരോഗ്യം എന്നത് മരുന്നിൽ നിന്നല്ല ലഭിക്കുക ദിവസേന കഴിക്കുന്ന ആഹാരത്തിൽ നിന്നാണ്. അതുകൊണ്ട് നിങ്ങൾ എന്തെല്ലാം മനസ്സിലാക്കുന്നു ആ കൂട്ടത്തിൽ സ്വന്തം ശരീരത്തിന്റെ ആരോഗ്യത്തിന് ഉതകുന്ന ന്യൂട്രിയന്റ്സ് എന്തൊക്കെ എന്ന് മനസ്സിലാക്കാൻ ശ്രമിച്ചുകൂടേ? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒറ്റമൂലി ഭഷണത്തിൽ വഞ്ചിതരാകാതിരിക്കുക. എല്ലാം ചേർന്ന് ബാലൻസ്‌ഡ് ആയിട്ടുള്ള ആഹാരമാണ് വേണ്ടത്. ഒന്നിൽ അല്ലെങ്കിൽ മറ്റേതിൽ ആവശ്യമുള്ള പോഷകം ഉണ്ടാകും. 

ഞാൻ സോഡിയം കുറഞ്ഞതിന്റെ പേരിൽ ഒരാഴ്ചയിൽ അധികം കണ്ണൂർ ആസ്റ്റർ മിംസ് ആസ്പത്രിയിൽ അഡ്മിറ്റ് ആയിരുന്നു. ഡിസ്‌ചാർജ്ജ് ആകുന്ന ദിവസം രാവിലെ ഡയറ്റീഷ്യൻ വന്ന് ക്ലാസ്സ് എടുത്തു. അവർ പ്രത്യേകം പറഞ്ഞു മുട്ടയുടെ മഞ്ഞക്കരു കഴിക്കരുത്, അത് കളയണം വെള്ളയേ കഴിക്കാവൂ എന്ന്. മഞ്ഞയിലാണ് എല്ലാ മൈക്രോ ന്യൂട്രിയന്റ്സും ഉള്ളത്. അത് കളയാനാണ് ഡയറ്റീഷ്യൻ പറയുന്നത്. എല്ലാ ഡയറ്റീഷ്യന്മാരും ഇങ്ങനെയാണ് ഡയറ്റ് നിർദ്ദേശിക്കുന്നത് എന്ന് തോന്നുന്നു. എന്തൊരു കഷ്ടം ആണിത്. ഇത് പോലെ ഡയറ്റീഷ്യനെ കണ്ട് വന്ന് മുട്ടയുടെ മഞ്ഞക്കരു കളയുന്നവരെ എന്ന് വെച്ചാൽ അമൂല്യമായ പോഷകസമ്പത്തിനെ കളയുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. എന്തൊക്കെ അന്ധവിശ്വാസങ്ങളാണ് ഇക്കാലത്ത് പ്രചരിപ്പിക്കപ്പെടുന്നത്. ആസ്പത്രികൾ പെരുകാൻ ഇതാണ് കാരണം. എന്നിട്ട് ആ ഒരു മത്സരത്തിൽ നട്ടം തിരിയുന്നത് സാധാരണക്കാരും. എനിക്ക് സോഡിയം കുറഞ്ഞത് എന്റെയൊരു ജാഗ്രതക്കുറവ് ആയിരുന്നു. ഇപ്പോൾ കഴിയുന്നതും ആഹാരം ബാലൻസ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. മറ്റുള്ളവരോട് ഒന്നും പറയാൻ പറ്റില്ല. എല്ലാവരും അയുക്തികമായ പൊതുബോധത്തിന്റെ ആകർഷണ വലയത്തിൽ തടവിലാണ്.

ഉപ്പും ഹൈ ബിപി യും ..

അധിക ബി പി ഉള്ളവർ ഉപ്പ് കഴിക്കരുത് എന്ന് പലരും നിരുത്സാഹപ്പെടുത്തുന്നത് കാണാം. പ്രത്യേകിച്ചും അച്ചാറ്, പപ്പടം ഒക്കെ കഴിക്കുമ്പോൾ. എന്നാൽ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു ധാതു ആണ് സോഡിയം. ഈ സോഡിയം നമുക്ക് കിട്ടുന്നത് ഉപ്പിൽ നിന്നാണ്. ഒരു ദിവസം 2.3 ഗ്രാം സോഡിയം നമുക്ക് ലഭിച്ചിരിക്കണം. ഇത്രയും സോഡിയം ലഭിക്കണമെങ്കിൽ ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത ആഹാരം നമ്മൾ ദിവസവും കഴിക്കണം എന്നാണ് മനസ്സിലാക്കേണ്ടത്.

ഒരു ടീസ്പൂൺ ഉപ്പ് എന്ന് പറഞ്ഞാൽ 5 ഗ്രാം ആണ് ഉണ്ടാവുക. ആ ഉപ്പ് എന്നത് സോഡിയം ക്ലോറൈഡ് ആണ്. ഇതിൽ 45 ശതമാനമാണ് സോഡിയം ഉണ്ടാവുക. ബാക്കി ക്ലോറിൻ ആണ്. അപ്പോൾ 5 ഗ്രാം ഉപ്പിൽ 2.3 ഗ്രാം സോഡിയം മാത്രമേ ഉണ്ടാകൂ. അതുകൊണ്ടാണ് ദിവസേന ഒരു സ്പൂൺ ഉപ്പ് ആഹാരത്തിൽ നിന്ന് ലഭിക്കണം എന്ന് പറയുന്നത്.
ഉപ്പ് രക്തസമ്മർദ്ധം അധികരിപ്പിക്കും എന്നാണല്ലോ പറയുന്നത്. എന്നാൽ രക്തസമ്മർദ്ദം നിലനിർത്തുന്നതിനും, ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നതിനും, നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനും, ഗ്ലൂക്കോസ്, അമിനോ ആസിഡുകൾ തുടങ്ങിയ പോഷകങ്ങളുടെ ആഗിരണത്തിൽ ഒരു പങ്കു വഹിക്കുന്നതിനും സഹായിക്കുന്ന ഒരു അവശ്യ ധാതുവാണ് സോഡിയം എന്നതാണ് വസ്തുത.
ഉപ്പ് അധികമാകുന്നത് പോലെ തന്നെ അപകടമാണ് ഉപ്പ് കുറച്ചാൽ സോഡിയത്തിന്റെ കുറവ് മൂലം ഉണ്ടാകുന്നതും . ഈ ഉപ്പ് പേടി മൂലം ഇന്ന് എത്രയോ ആളുകൾ സോഡിയം കുറഞ്ഞതിന്റെ പേരിൽ ആസ്പത്രികളിൽ എത്തുന്നുണ്ട്. സോഡിയം കുറഞ്ഞ അവസ്ഥയിൽ എത്രയും പെട്ടെന്ന് ആസ്പത്രിയിൽ എത്തിയില്ലെങ്കിൽ പക്ഷാഘാതം വരെ സംഭവിക്കാം. ഭക്ഷണത്തിൽ ചേർക്കുന്ന ഉപ്പിൽ കൂടിയാണല്ലോ നമുക്ക് സോഡിയം കിട്ടുന്നത്. അതുകൊണ്ട് ഉപ്പ് ചേർന്ന ആഹാരം കഴിക്കുന്നതിൽ പേടിക്കണ്ട എന്ന് മാത്രമല്ല കഴിക്കണം എന്ന് പറയാനാണ് ഈ കുറിപ്പ് എഴുതുന്നത്. ഒരു ടീസ്പൂൺ ഉപ്പ് അല്ലേ ആകെക്കൂടി നമ്മൾ ഒരു ദിവസം കഴിക്കുകയുള്ളൂ അല്ലേ?
ചിലർ ഇന്ദുപ്പ് കഴിച്ചാൽ നല്ലതാണ് എന്ന് പ്രചരിപ്പിക്കാറുണ്ട്. ഇന്ദുപ്പ് എന്നാൽ പൊട്ടാസിയം ക്ലോറൈഡ് ആണ്. അതിൽ പൊട്ടാസിയവും ക്ലോറിനും ആണുള്ളത്. ഇതും നമുക്ക് ആവശ്യമാണ്. പക്ഷെ സോഡിയത്തിന് പകരമാവില്ലല്ലോ പൊട്ടാസിയം. വാഴപ്പഴങ്ങളിലും ഉരുളക്കിഴങ്ങിലും ഒക്കെ പൊട്ടാസിയം ഉണ്ട്. ആരോഗ്യം കീപ്പ് ചെയ്യാൻ നമ്മൾ സമീകൃത ആഹാരം കഴിക്കണം എന്ന് പറയുമ്പോൾ ഇത് പോലത്തെ എല്ലാ ധാതുക്കളും ലവണങ്ങളും വൈറ്റമിൻസും പ്രോട്ടീനും ഒക്കെ ആവശ്യത്തിന് ഒരോ ദിവസത്തെയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം എന്നാണ് ഉദ്ദേശിക്കുന്നത്. അളവിൽ കൂടുന്നത് പോലെ തന്നെ ദോഷമാണ് അളവിൽ കുറയുന്നതും. അതുകൊണ്ടാണ് ബാലൻസ്‌ഡ് ഡയറ്റ് എന്ന് പറയുന്നത്.
നമ്മുടെ ശരീരം ഓരോ ദിവസവും പുതുപ്പിക്കപ്പെടുന്നുണ്ട്. അതായത് ആകെയുള്ള ശരീരകോശങ്ങളിൽ ഒരു ശതമാനം കോശങ്ങൾ ഓരോ ദിവസവും മരിക്കുകയും പകരം അത്രയും പുതിയ കോശങ്ങൾ നിർമ്മിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അങ്ങനെ പുതിയ കോശങ്ങൾ നിർമ്മിക്കാനുള്ള സാമഗ്രികൾ ലഭിക്കാനാണ് എല്ലാ പോഷക ഘടകങ്ങളും ഉൾക്കൊള്ളുന്ന ആഹാരം കഴിക്കേണ്ടത്. അതാണ് സമീകൃതാഹാരം. ആരോഗ്യം ആഹാരത്തിലാണ്, എന്നാൽ അത് ബാലൻസ്‌ഡ് ആയിരിക്കണം. എല്ലാം ചേരണം, ഒന്നും കുറയാനോ കൂടുതലാകാനോ പാടില്ല എന്നർത്ഥം.

ഷുഗറും കൊളസ്ട്രോളും പിന്നെ ബിരിയാണിയും

ഞാനൊരു ബിരിയാണിപ്രിയനാണ്. ഇന്നത്തെ ഉച്ചഭക്ഷണത്തിന് ബിരിയാണിയാണ് ഉണ്ടാക്കിയത്. അല്പം കൂടുതൽ കഴിച്ചുപോയി. പ്രി-ഡയബറ്റിക് ആണ്. ശ്രദ്ധിച്ച് മാത്രമേ ആഹാരം കഴിക്കാറുള്ളൂ. ഉച്ചക്ക് ശേഷം ഒന്ന് കറങ്ങാൻ പോയി. അതുകൊണ്ടാണ് ഈ ബിരിയാണി വിശേഷം എഴുതാൻ വൈകിയത്. ഇവിടെ ബാംഗ്ലൂരിൽ പലവിധ ബിരിയാണികൾ ഉണ്ട്. ആമ്പൂർ ബിരിയാണി, തലപ്പാക്കട്ടി ബിരിയാണി, ഡിണ്ടിഗൽ ബിരിയാണി, അഞ്ചപ്പാർ ബിരിയാണി എന്നിങ്ങനെ.

ഞങ്ങളുടെ നാട്ടിൽ പക്ഷെ ഒരേയൊരു തരം ബിരിയാണിയാണ് പ്രചാരത്തിലുള്ളത്. ധം ബിരിയാണി എന്ന് പറയുന്നു. പച്ചരി ചോറിന്റെ നടുക്ക് രണ്ട് കഷണം പൊരിച്ച ചിക്കൻ കഷണവും അല്പം മസാലയും ചേർത്ത് ഇങ്ങ് തരും. കൂടെ സവാളയും തൈരും കൊണ്ടൊരു സാലഡും. ആ സാലഡ് പെരക്കിയിട്ട് വേണം ആ പച്ചരിച്ചോറ് തിന്നാൻ. നാട്ടുകാർക്ക് ഈ ബിരിയാണിയാണ് പ്രിയം. രണ്ട് മൂന്ന് കല്യാണത്തിന് പോയി ഈ ബിരിയാണി കിട്ടി ഞാൻ പെട്ടുപോയി. ഒന്നാമത് വേവാത്ത ചോറ്, പിന്നെ വറുത്ത് പൊരിച്ച് കൊള്ളിക്കഷണം പോലെയായ ചിക്കൻ കഷണവും. വെറുത്തുപോയി ഞാൻ.

ബിരിയാണിക്ക് അങ്ങനെ പ്രത്യേകിച്ച് ഒരു റെസിപ്പിയും ഇല്ല. പക്ഷെ ബിരിയാണിക്കായിട്ടുള്ള ജീരകശാല അരിയും മസാലക്കൂട്ടും ചിക്കനും ഒന്നിച്ച് കുഴഞ്ഞ് വേവണം. അതാണ് ബിരിയാണിയുടെ ടേസ്റ്റ്. നാട്ടിൽ ചോറിന്റെ നടുക്ക് വറുത്ത് പൊരിച്ച ചിക്കൻ കഷണം പൂഴ്ത്തി വെച്ച് വിളമ്പുന്ന ബിരിയാണി ആരുടെ കണ്ടുപിടുത്തം ആണെന്ന് അറിയില്ല. എല്ലാം ഒരുമിച്ച് വേവിക്കുന്ന കുഴഞ്ഞ ബിരിയാണി നാട്ടിൽ ആർക്കും ഇഷ്ടം അല്ല പോലും. അല്ലെങ്കിലും എല്ലാറ്റിലും ഡ്യൂപ്പിനാണല്ലോ നാട്ടിൽ മാർക്കറ്റ്.

ഇപ്പോൾ പൊതുവെ ഭക്ഷണക്കാര്യം പറയുമ്പോൾ ആളുകൾ ഷുഗറിന്റെ കാര്യം പറഞ്ഞ് പേടിപ്പിക്കുകയാണ്. എന്നാലോ എന്താണ് ഷുഗർ എന്നതിനെ പറ്റി പൊതുവെ ഒരു ധാരണയും ഇല്ല താനും. നമ്മൾ കഴിക്കുന്ന ആഹാരങ്ങളിൽ അഞ്ച് തരം ഘടകങ്ങളാണുള്ളത്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്, വൈറ്റമിൻസ് പിന്നെ ധാതുലവണങ്ങൾ. വെള്ളത്തിന്റെ കാര്യം ഇതിൽ കൂട്ടിയിട്ടില്ല. ഇതിൽ കാർബോഹൈഡ്രേറ്റും പ്രോട്ടീനും കൊഴുപ്പും യഥാക്രമം ഗ്ലൂക്കോസ് ആയും അമിനോആസിഡ്‌സ് ആയും ഫാറ്റി ആസിഡ് ആയും ചെറുകുടലിൽ വെച്ച് വിഘടിക്കപ്പെട്ടതിന് ശേഷമാണ് രക്തത്തിൽ കലരുന്നത്. ഇപ്രകാരം വലിയ തന്മാത്രകൾ ലഘു തന്മാത്രകളായി വിഘടിക്കുന്നതിനെയാണ് ദഹനം എന്ന് പറയുന്നത്. എന്താണ് ദഹനം എന്ന് ആളുകൾ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. ഓരോ ആഹാരഘടകം വിഘടിക്കുന്നതും ഓരോ തരം എൻസൈമിന്റെ സമ്പർക്കത്തിലാണ്.

കാർബോഹൈഡ്രേറ്റ് എന്ന വലിയ തന്മാത്ര വിഘടിച്ച് ഗ്ലൂക്കോസ് തന്മാത്രയായി രക്തത്തിൽ കലരുന്നതിനെയാണ് ഷുഗർ എന്ന് പറയുന്നത്. കാർബണും ഹൈഡ്രജനും ഓക്സിജനും എന്നീ മുന്ന് മൂലകങ്ങൾ ചേർന്ന് ഉണ്ടാകുന്നത് കൊണ്ടാണ് കാർബോഹൈഡ്രേറ്റ് എന്ന് പറയുന്നത്. ചെടികളാണ് ഇത് ഉണ്ടാക്കുന്നത്. ചെടികൾക്ക് മാത്രമേ ഇത് ഉണ്ടാക്കാൻ കഴിയൂ. ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും ഊർജ്ജസ്രോതസ്സ് കാർബോഹൈഡ്രേറ്റും കാർബോഹൈഡ്രേറ്റിന്റെ വകഭേദാമായ സെല്ലുലോസും ആണ്. സെല്ലുലോസ് എന്ന തന്മാത്രയെയാണ് നമ്മൾ ഫൈബർ എന്ന് പറയുന്നത്.

കാർബോഹൈഡ്രേറ്റിന്റെ അടിസ്ഥാന യൂനിറ്റാണ് ഗ്ലൂക്കോസ് എന്ന തന്മാത്ര. നമ്മൾ രക്തത്തിലെ ഷുഗർ എന്ന് പറയുന്നത്. അനേകം ഗ്ലൂക്കോസ് തന്മാത്രകൾ ചേർന്നാണ് കാർബോഹൈഡ്രേറ്റ് എന്നും സെല്ലുലോസ് എന്നും പറയുന്ന കൂറ്റൻ തന്മാത്രകൾ ഉണ്ടാകുന്നത്. ഗ്ലൂക്കോസ് പോലെ വേറെ മൂന്ന് തരം ഷുഗർ തന്മാത്രകൾ കൂടിയുണ്ട്. അവ ഫ്രക്ടോസ്, ലാക്ടോസ്, മാൾട്ടോസ് എന്നിവയാണ്. പക്ഷെ എന്ത് കഴിച്ചാലും രക്തത്തിൽ കലരുന്നത് ഗ്ലൂക്കോസ് ആയിട്ടാണ്. അതുകൊണ്ട് രക്തത്തിൽ ഗ്ലൂക്കോസ് എന്ന ഷുഗർ മാത്രമേയുള്ളൂ. നമ്മൾ ചായയിൽ ഇടുന്ന പഞ്ചസാര ഈ ഷുഗർ അല്ല. അത് സൂക്രോസ് എന്ന ഡൈസാക്കറൈഡ് തന്മാത്രയാണ്. ടേബിൾ ഷുഗർ എന്നാണ് ശരിക്കും ഇതിന്റെ പേര്. ഈ ടേബിൾ ഷുഗറും ഗ്ലൂക്കോസ് ആയിട്ട് മാത്രമേ രക്തത്തിൽ കടക്കൂ. അതുകൊണ്ട് വിത്തൗട്ട് ചായ മാത്രമേ കഴിക്കൂ എന്ന് ശഠിക്കുന്നത് പൊട്ടത്തരമാണ്. രക്തത്തിൽ എത്തുന്ന ഗ്ലൂക്കോസ് ഏതിൽ നിന്ന് വന്നു എന്നത് രക്തത്തിന് വിഷയമല്ല.

രക്തത്തിൽ എത്തുന്ന ഗ്ലൂക്കോസ് തന്മാത്രയും ശ്വസിക്കുന്ന വായുവിലെ ഓക്സിജൻ തന്മാത്രയും ചേർന്ന് ശരീര കോശങ്ങളിൽ വെച്ച് നടക്കുന്ന രാസപ്രവർത്തനത്തിൽ റിലീസ് ആകുന്ന ഊർജ്ജം ആണ് നമ്മുടെ ജീവൻ നിലനിർത്താനും എല്ലാ ശാരീരിക പ്രവർത്തനങ്ങൾക്കും നിദാനമാകുന്നത്. അതുകൊണ്ട് രക്തത്തിൽ ഒരളവ് ഷുഗർ അഥവാ ഗ്ലൂക്കോസ് എപ്പോഴും ഉണ്ടായിരിക്കേണ്ടതാണ്. ഈ അളവ് ബാലൻസ് ചെയ്യുന്നത് ഇൻസുലിൻ എന്ന ഹോർമോൺ ആണ്. ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തന ക്ഷമതയോ ക്വാളിറ്റിയോ കുറയുന്നതാണ് നമ്മളെയെല്ലാം ബാധിക്കുന്ന ടൈപ്പ് 2 പ്രമേഹത്തിന് കാരണം, ഡോക്ടർമാർ ഇതിന് പറയുന്നത് ഇൻസുലിൻ റെസിസ്റ്റൻസ് എന്നാണ്. അതുകൊണ്ടാണ് രക്തത്തിൽ ഷുഗർ കൂടുന്നത്. അപ്പോൾ നമ്മൾ ചെയ്യേണ്ടത് ഷുഗറിനെ പേടിക്കുകയോ ഒഴിവാക്കുകയോ അല്ല. ദിവസവും മുന്ന് നേരം കഴിക്കുന്ന കാർബോഹൈഡ്രേറ്റ് ആഹാരങ്ങൾ കുറേശ്ശെയായി അഞ്ചോ ആറോ നേരം കഴിക്കുക. അപ്പോൾ രക്തത്തിൽ ഗ്ലൂക്കോസ് ഒരു സമയം കുറേ അളവിൽ എത്തുന്നത് ഒഴിവാ‍ക്കാനാകും. ഒരുമിച്ച് കുറേ ഗ്ലൂക്കോസ് രക്തത്തിൽ എത്തുന്നതാണ് പ്രശ്നം.

രക്തത്തിൽ അഥവാ അല്പം അധികം ഗ്ലൂക്കോസ് എത്തിയാലും ശരീരം അത് കിഡ്‌നി വഴി പുറന്തള്ളും. അതിന് രക്തത്തിൽ ആവശ്യത്തിന് ജലം ഉണ്ടായിരിക്കണം. അതുകൊണ്ട് ആവശ്യത്തിന് വെള്ളവും കുടിക്കണം. ഇതൊന്നും അറിയാത്തത് കൊണ്ടും ഒന്നും ശ്രദ്ധിക്കാത്തത് കൊണ്ടും ആണ് പ്രമേഹത്തിന് ഇരയാകുന്നത്. പ്രമേഹം നമ്മുടെ കിഡ്‌നിയെയും നേരിയ രക്തക്കുഴലുകളെയും അങ്ങനെ കണ്ണിനെയും എല്ലാം ബാധിക്കുന്നു. ശരിയായ ഭക്ഷണക്രമവും ഭക്ഷണഘടകങ്ങളെ കുറിച്ചുള്ള ആധുനിക അറിവും ഉണ്ടെങ്കിൽ പ്രമേഹം എന്നല്ല ഒരു ജീവിതശൈലി രോഗവും ബാധിക്കില്ല. എല്ലാ പോഷകഘടകങ്ങളും അടങ്ങിയ സമീകൃത ആഹാരവും മിതമായ വ്യായാമവും ആയാൽ ഒരു രോഗവും ബാധിക്കില്ല. നമ്മുടെ ശരീരത്തിന്റെ ഇമ്മ്യൂണിറ്റി എന്ന് പറയുന്നത് സമീകൃത ആഹാരം കൊണ്ട് മാത്രം കിട്ടുന്നതാണ്. നിലവിൽ ഇൻസുലിൻ റസിസ്റ്റൻസ് കൊണ്ട് പ്രമേഹത്തിന്റെ ബോർഡറിൽ ആണെങ്കിൽ സമീകൃത ആഹാരവും വ്യായാമവും കൊണ്ട് ഇൻസുലിന്റെ ക്വാളിറ്റി മെച്ചപ്പെടുത്താനും പ്രമേഹമായി മാറുന്നത് തടയാനും പറ്റും.

ഒരു അടിക്കുറിപ്പ് കൂടി.

കൊളസ്ട്രോൾ ഒരു രോഗം അല്ല. നമുക്ക് മാംസാഹാരങ്ങളിൽ നിന്ന് മാത്രമാണ് കൊളസ്ട്രോൾ കിട്ടുന്നത്. അത് വിഘടിക്കാനൊന്നുമില്ല. എന്തെന്നാൽ കൊളസ്ട്രോൾ കൊഴുപ്പ് അല്ല. കൊഴുപ്പ് പോലത്തെ സ്വഭാവം ഉണ്ട് എന്നേയുള്ളൂ. കൊളസ്ട്രോൾ ഒരു ലഘു തന്മാത്രയാണ്. അതുകൊണ്ട് മാംസാഹാരത്തിലെ കൊളസ്ട്രോൾ ചെറുകുടലിൽ വെച്ച് നേരിട്ട് രക്തത്തിൽ കലരുകയാണ്. കൊളസ്ട്രോൾ ഓരോ സെക്കന്റിലും ശരീരത്തിനാവശ്യമാണ്. കാരണം ഓരോ സെക്കന്റിലും ശരീരത്തിൽ പുതിയ കോശങ്ങൾ നിർമ്മിക്കപ്പെടുന്നുണ്ട്. അങ്ങനെ പുതിയ കോശങ്ങൾ ഉണ്ടാകാൻ കൊളസ്ട്രോൾ കൂടിയേ തീരൂ. അതുകൊണ്ട് ശരീരത്തിന് ആവശ്യമായ കൊളസ്ട്രോൾ ലിവർ ആണ് നിർമ്മിച്ചുകൊണ്ടേയിരിക്കുന്നത്. മാംസാഹാരത്തിൽ നിന്ന് കിട്ടുന്ന കൊളസ്ട്രോൾ തുച്ഛമാണ്. അത് പോര, അതുകൊണ്ട് ആവശ്യാനുസരണം നിർമ്മിച്ചുകൊണ്ട് ലിവർ കൊളസ്ട്രോളിന്റെ അളവ് സദാ ബാലൻസ് ചെയ്യുന്നു.





കുട്ടി ആണോ പെണ്ണോ?

എല്ലാ പുരുഷന്മാരും ആദ്യം പെണ്ണായാണ് ഗർഭപാത്രത്തിൽ ജന്മം കൊള്ളുന്നത് എന്നും പിന്നെയാണ് ആണായി മാറുന്നത് (All babies are female at first) എന്നുമുള്ള ഒരു പ്രസ്താവന നിങ്ങൾ കേട്ടിരിക്കും. ഇതിൽ ചെറിയൊരു വാസ്തവം ഉണ്ടെങ്കിലും സാങ്കേതികമായി തികച്ചും തെറ്റാണ്. കാരണം മാതാപിതാക്കളുടെ അണ്ഡവും ബീജവും സംയോജിച്ച് ഒരു ഏകകോശ ഭ്രൂണം ഉണ്ടാകുമ്പോൾ തന്നെ കുട്ടി ആണോ പെണ്ണോ എന്ന് നിർണ്ണയിക്കപ്പെടുന്നുണ്ട്. കോശങ്ങളാണ് നമ്മുടെ ശരീരത്തിന്റെ ബിൽഡിങ്ങ് ബ്ലോക്കുകൾ എന്നും കോശവിഭനത്തിലൂടെയാണ് ഗർഭപാത്രത്തിൽ വെച്ച് ഒരു ഏകകോശ ഭ്രൂണം വളർന്ന് കുഞ്ഞായി ജനിക്കുന്നത് എന്നും അറിയാമല്ലോ.
നമ്മുടെ കോശങ്ങളുടെ ന്യൂക്ലിയസ്സിൽ 23 ജോഡി ക്രോമോസോമുകൾ ഉണ്ട്. ഇതിൽ 23 ആമത്തെ ജോഡി ക്രോമോസോം സെക്സ് ക്രോമോസോം ആണ്. X എന്നും Y എന്നും ആണ് ഈ ജോഡിയിലെ ഓരോ ക്രോസോമിനും പേരിട്ടിരിക്കുന്നത്. സ്ത്രീകളിലെ കോശങ്ങളിൽ X X എന്ന ജോഡിയാണുള്ളത്. പുരുഷന്മാരിൽ X Y എന്ന ജോഡിയും. അതുകൊണ്ട് മാതാവിന്റെ അണ്ഡത്തിൽ X എന്ന ഒറ്റ ക്രോമോസോമും പിതാവിന്റെ ബീജത്തിൽ X Y ഇവയിൽ ഏതെങ്കിലും ഒരു ക്രോസോം ആണുണ്ടാവുക. അപ്പോൾ പിതാവിന്റെ X ക്രോമോസോം ആണ് അണ്ഡവുമായി സംയോജിക്കുന്നെങ്കിൽ കുഞ്ഞ് പെണ്ണ് , Y ക്രോസോം ആണെങ്കിൽ കുഞ്ഞ് ആണ്. അപ്പോൾ കുഞ്ഞ് ആണോ പെണ്ണോ എന്ന് നിർണ്ണയമാകുന്നത് പിതാവിൽ നിന്ന് ലഭിക്കുന്ന ക്രോമോസോം X ആണോ Y ആണോ എന്നതിനെ ആശ്രയിച്ചാണ്. അതുകൊണ്ട് ബീജ-അണ്ഡ സംയോജന സമയത്ത് തന്നെ കുഞ്ഞ് ആണോ പെണ്ണോ എന്ന് തീരുമാനമാകുന്നുണ്ട്.
പിന്നെ എന്താണ് ആദ്യം എല്ലാ ആണും പെൺകുഞ്ഞ് പിന്നെ അത് ആൺകുഞ്ഞായി മാറുന്നു എന്ന പ്രസ്താവനക്ക് കാരണം എന്നല്ലേ? എല്ലാ മനുഷ്യ ഭ്രൂണങ്ങളും വികാസത്തിന്റെ പ്രാരംഭ ഘട്ടത്തിൽ സ്ത്രീ സ്വഭാവ സവിശേഷതകളോടെയാണ് വികസിക്കുന്നത് എന്നതാണതിന് കാരണം. അതിന്റെ കാരണം ഗർഭാവസ്ഥയുടെ ഏകദേശം 7 മുതൽ 8 ആഴ്ച വരെ, രണ്ട് ലിംഗക്കാർക്കും പുരുഷ ലൈംഗികാവയവങ്ങളോ സ്ത്രീ ലൈംഗികാവയവങ്ങളോ ആയി വ്യത്യാസപ്പെടാവുന്ന സമാനമായ പ്രാഥമിക ജനനേന്ദ്രിയങ്ങളായ ലൈംഗികാവയവ സെറ്റ് ആണുള്ളത്. അതായത് നമ്മുടെ ലൈംഗികാവയവങ്ങൾ ഒരേ അടിത്തറയിൽ നിന്നാണ് ഉണ്ടായി വരുന്നത്. ഇതോടൊപ്പമുള്ള ചിത്രത്തിൽ വൃത്തത്തിൽ അടയാളപ്പെടുത്തിയിട്ടുള്ളത് നോക്കുക.
ചുരുക്കി പറഞ്ഞാൽ കുഞ്ഞ് ആണാണെങ്കിലും ആണിന്റേതായ ലൈംഗികാവയവങ്ങൾ വളർന്ന് വികസിക്കുന്നത് ഗർഭാവസ്ഥയുടെ എട്ടാമത്തെ ആഴ്ച മുതലാണ്. അപ്പോൾ മുതൽ ആ പൊതു ലൈംഗിക അവയവ സെറ്റിൽ എന്ന് ആണിന്റെ ലൈംഗിക അവയങ്ങൾ വളരുകയും പെണ്ണായി മാറാവുന്ന അവയങ്ങളുടെ വളർച്ച തടയപ്പെടുകയും ചെയ്യുന്നു. ഇതിന്റെ അർത്ഥം ഭ്രൂണം ആണിന്റെ ആണെങ്കിലും ശരിക്കും ആൺകുഞ്ഞായി മാറുന്നത് എട്ടാമത്തെ ആഴ്ച മുതലാണെന്നതാണ്. അതേ സമയം ഭ്രൂണം പെണ്ണിന്റെ ആണെങ്കിൽ തുടക്കം മുതൽ പെൺകുഞ്ഞായി തന്നെ വളരുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ആൺ ഭ്രൂണം ആണായി മാറാൻ എട്ടാമത്തെ ആഴ്ച വരെ താമസം എന്ന് ചോദിച്ചാൽ അൺകുഞ്ഞിന്റെ കോശത്തിലെ Y ക്രോമോസോമിലെ സെക്സ് ജീൻ (SRY) അത് വരെ ആക്റ്റിവേറ്റ് ആകുന്നില്ല എന്നതാണ്. എട്ടാമത്തെ ആഴ്ച മുതൽ ആ ജീൻ ആക്റ്റിവേറ്റ് ആവുകയും കുഞ്ഞ് ആണായി വളരുകയും ചെയ്യുന്നു.
നമ്മുടെ ലൈംഗികാവയവങ്ങൾ ആണിന്റെയും പെണ്ണിന്റെയും ഒരേ അടിത്തറയിൽ നിന്നാണ് വരുന്നത് എന്ന പറഞ്ഞല്ലോ. അതുകൊണ്ട് പുരുഷന്മാരിലെ വൃഷണം സ്ത്രീകളിലെ അണ്ഡാശയത്തിന് തുല്യമാണ്, പുരുഷ ലിംഗം സ്ത്രീകളുടെ ക്ലിറ്റോറിസിനും തുല്യമാണ്. പുരുഷന്റേത് ശരീരത്തിന്റെ പുറത്തേക്കും സ്ത്രീയുടെത് അകത്തേക്കും വളരുന്നു. (രതിക്രിയയിൽ സ്ത്രീയുടെ ക്ലിറ്റോറിസ് 4-5 ഇഞ്ച് വലിപ്പത്തിൽ അകത്തോട്ട് ഉദ്ധരിക്കുന്നുണ്ട് എന്നത് അധികം പേർക്കും പുതിയ അറിവായിരിക്കും) വൃഷണത്തിൽ ബീജങ്ങൾ ഉല്പാദിപ്പിക്കപ്പെടുന്നു അണ്ഡാശയത്തിൽ അണ്ഡവും. വൃഷണങ്ങൾ അകത്തായിരുന്നെങ്കിൽ ശരീരത്തിന്റെ ഊഷ്മാവിൽ ബീജങ്ങൾ നശിച്ചു പോയേനേ. പുറത്തായത് കൊണ്ടാണ് ബീജങ്ങൾ ജീവനോടെ നിൽക്കുന്നത്.
ഭൂമിയിലെ എല്ലാ ബയോളജിക്കൽ പ്രതിഭാസങ്ങളും നമുക്ക് മനസ്സിലാക്കാനും വിശദീകരിക്കാനും സാധിക്കുന്നത് പരിണാമ സിദ്ധാന്തത്തിന്റെ വെളിച്ചത്തിലാണ്. നേച്വറൽ സെലക്‌ഷൻ എന്ന പ്രക്രിയയിലൂടെയാണ് ജീവജാലങ്ങൾ ഒരു തുടർച്ചയായി നിലനിന്ന് വന്നത്. ഇതൊക്കെ അസന്നിഗ്ദ്ധമായി തെളിയിക്കപ്പെട്ടതാണ്. ചില വിശ്വാസികൾ പരിണാമ സിദ്ധാത്തെയും നേച്വറൽ സെലക്‌ഷൻ തീയറിയെയും എതിർക്കുന്നത് തങ്ങളുടെ പടച്ചോന് എന്തെങ്കിലും കോട്ടം പറ്റിപ്പോകുമോ എന്ന ഭയത്തിലാണ്. അങ്ങനെ എതിർക്കുന്നതിലൂടെ അവർ തങ്ങളെ തന്നെ വിഡ്ഡികളാക്കുകയാണ് ചെയ്യുന്നത്.

.
.

എന്താണ് ആകാശം?

ആകാശം, ഭൂമി, ജലം, വായു, അഗ്നി എന്നിവയാണ് പഞ്ചഭൂതങ്ങൾ എന്ന് അറിയപ്പെടുന്നത്. പണ്ട് പണ്ട് വളരെ പണ്ട് ഈ പഞ്ചഭൂതങ്ങളാണ് പ്രകൃതിയിലുള്ള സർവ്വചരാചരങ്ങളും നിർമ്മിതമായിരിക്കുന്നതിന്റെ അടിസ്ഥാനഘടകങ്ങൾ എന്ന് വിശ്വസിച്ചിരുന്നു. അങ്ങനെയാണ് പഠിപ്പിക്കപ്പെട്ടത്. എന്തുകൊണ്ടാണ് മണ്ണിനൊപ്പം ആകാശവും പഞ്ചഭൂതങ്ങളിൽ ഒന്നായി കരുതപ്പെട്ടത് എന്ന് ചെറുപ്പത്തിൽ ഞാൻ ആലോചിച്ചിരുന്നു. മണ്ണ് നമുക്ക് ടാൻജിബിൾ ആയിട്ടുള്ള എന്ന് വെച്ചാൽ കൈയിൽ വാരിയെടുക്കാവുന്ന ഒരു പദാർത്ഥമാണ്. എന്നാൽ ആകാശം എന്നത് അമൂർത്തമായ ഒന്നാണ്.

ആകാശം എന്നും നമ്മെ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ചയാണ്. എന്നാൽ ആകാശം എന്ന ഒന്ന് ശരിക്കും അവിടെയുണ്ടോ? അതോ മിഥ്യയായ ഒരു മായക്കാഴ്ചയോ? ഭൂമിയിൽ അല്ലാതെ വേറെ ഏതെങ്കിലും ഗ്രഹത്തിൽ ആകാശം ഉണ്ടോ? ചന്ദ്രനിൽ എന്തായാലും ആകാശം ഇല്ല. ചൊവ്വയിൽ നേരിയ തോതിൽ ഒരാകാശം പേരിനുണ്ട്. അതെന്താണ് അങ്ങനെ? ചന്ദ്രനിൽ അന്തരീക്ഷം എന്നൊന്ന് ഇല്ല. അതുകൊണ്ട് അവിടെ ആകാശം ഇല്ല. ചൊവ്വയിലെ അന്തരീക്ഷത്തിൽ കാർബൺ ഡൈ‌ഓക്സൈഡ് തന്മാത്രകളും വളരെ നേർത്ത പൊടിപടലങ്ങളുമാണുള്ളത്. അതുകൊണ്ട് നേരിയ ഒരാകാശവും.
അപ്പോൾ അന്തരീക്ഷം ഉണ്ടെങ്കിലേ ആകാശവും ഉണ്ടാകൂ. എന്താണ് അന്തരീക്ഷം എന്നത്? ഒരു ഗ്രഹം അതിന്റെ ആകർഷണബലം കൊണ്ട് പിടിച്ചു വയ്ക്കുന്ന ലഘുതന്മാത്രകളുടെയും പൊടിപടലങ്ങളുടെയും ആവരണമാണ് അന്തരീക്ഷം എന്നത്. ചന്ദ്രന്റെ ആകർഷണബലം എന്നത് ഭൂമിയുടേതിനേക്കാളും ആറിൽ ഒന്ന് മാത്രമാണ്. അതുകൊണ്ട് ചന്ദ്രനിൽ അന്തരീക്ഷവും ഇല്ല ആകാശവും ഇല്ല. നൈട്രജൻ, ഓക്സിജൻ, കാർബൺഡൈഓക്സൈഡ് മുതലായ തന്മാത്രകളെയും പൊടിപടലങ്ങളെയും ജലകണികകളെയും ഭൂമി അതിന്റെ ആകർഷണബലത്താൽ പിടിച്ചു വയ്ക്കുന്നു. അതാണ് ഭൂമിയുടെ അന്തരീക്ഷം. അങ്ങനെ ഒരന്തരീക്ഷം ഉള്ളത് കൊണ്ടാണ് സമ്പൂർണ്ണമായ ഒരാകാശം നമുക്ക് കാണാൻ കഴിയുന്നത്. അതെ, ആകാശം ഒരു കാഴ്ച മാത്രമാണ്. അല്ലാതെ മണ്ണ് പോലെ ഒരു പദാർഥം അല്ല.
ആകാശത്തെ നീല പശ്ചാത്തലത്തിലാണ് നമ്മൾ കാണുന്നത്. അത് തന്നെയാണ് നമ്മളെ പ്രലോഭിപ്പിക്കുന്ന മാസ്മരികതയും. സൂര്യപകാശത്തിൽ ഏഴ് വർണ്ണരാജികൾ ആണല്ലോ ഉള്ളത്. പ്രകാശത്തിൽ വിവിധ തരംഗദൈർഘ്യമുള്ള കിരണങ്ങളാണുള്ളത് എന്ന് നമുക്ക് അറിയാം. അതിൽ ദൈർഘ്യം കുറഞ്ഞ നീല തരംഗം വേഗത്തിൽ സഞ്ചരിക്കുന്നു. അന്തരീക്ഷത്തിലെ പൊടിപടലങ്ങളിലും തന്മാത്രകളിലും സൂര്യപ്രകാശം പതിക്കുമ്പോൾ അത് വിവിധ തരംഗങ്ങളായി ചിതറുകയും വേഗത്തിൽ സഞ്ചരിക്കുന്ന നീല തരംഗം നമ്മുടെ കണ്ണുകളിൽ എത്തുകയും ചെയ്യുന്നു. അങനെയാണ് ആകാശം നീലയായി നമ്മൾ കാണുന്നത്. ചുരുക്കി പറഞ്ഞാൽ അന്തരീക്ഷത്തിലെ തന്മാത്രകളും പ്രകാശരശ്മികളുടെ ചിതറലും എല്ലാം ചേർന്ന് സംഭവിക്കുന്ന ഒരു ദൃശ്യപ്രതിഭാസം മാത്രമാണ് ആകാശം എന്നത്.
എല്ലാ വസ്തുക്കളും പ്രകാശരശ്മികളെ പ്രതിഫലിപ്പിക്കുന്നു. അങ്ങനെ പ്രതിഫലിക്കുന്ന രശ്മികൾ കണ്ണിലെ റെറ്റിനയിൽ കൂടി കടന്ന് തലച്ചോറിൽ എത്തുമ്പോഴാണ് നമ്മൾ ആ വസ്തുവിനെ കാണുന്നത്. ഉദാഹരണത്തിന് പച്ചിലകൾ പച്ചനിറം തരുന്ന രശ്മിയെ പ്രതിഫലിപ്പിക്കുകയും മറ്റെല്ലാ രശ്മികളെയും ആഗിരണം ചെയ്യുകയും ചെയ്യുമ്പോൾ നമ്മൾ പച്ചിലകളെ കാണുന്നു. രണ്ട് കണ്ണുകളും രണ്ട് ദൃശ്യങ്ങളാണ് തലച്ചോറിലേക്ക് കടത്തി വിടുന്നത്. തലച്ചോർ അവയെ ഒറ്റക്കാഴ്ചയായി സമന്വയിപ്പിക്കുന്നത് കൊണ്ടാണ് നമ്മൾ ചുറ്റുപാടുകളെയും വസ്തുക്കളെയും നീളം വീതി ഘനം എന്നീ മൂന്ന് പരിമാണത്തിൽ കാണുന്നത്. മനുഷൻ ഒഴികെ മറ്റൊരു ജീവിയ്ക്കും ഇത്ര സമ്പൂർണ്ണമായ കാഴ്ചാനുഭവം ഇല്ല. മനുഷ്യനെ പോലെ എല്ലാ വർണ്ണങ്ങളും മറ്റ് ജീവികൾ കാണുന്നുമില്ല.
എത്രയോ കാലം ഭൂമി പരന്നതാണ് എന്ന് വിശ്വസിച്ചിരുന്നു. എന്നാൽ വസ്തുതാപരമായി തെളിയിക്കപ്പെട്ടപ്പോൾ ആ വിശ്വാസം തിരുത്തി. അതുപോലെ ഹൈഡ്രജൻ മുതൽ യുറേനിയം വരെ 92 അടിസ്ഥാന മൂലകങ്ങളാണ് ഭൂമിയിലെ സർവ്വ ചരാചര വസ്തുക്കളുടെയും ഘടകപദാർത്ഥങ്ങൾ എന്ന് തെളിയിക്കപ്പെട്ടതാണ്. എന്നിട്ടും ചിലർ ഇപ്പോഴും പഞ്ചഭൂത സിദ്ധാന്തത്തെ മുറുകെ പിടിക്കുന്നുണ്ട്. അത് തെറ്റാണ് എന്ന് പറഞ്ഞാൽ പറയുന്നവർ ഭാരത വിരുദ്ധരാണ് എന്ന് പറയുന്നവരും നമ്മുടെ കൂട്ടത്തിൽ ഉണ്ട്.
പണ്ട് പണ്ടത്തെ പുരാതന വിശ്വാസങ്ങൾ മുറുകെ പിടിച്ചാലേ ഭാരതീയൻ ആകൂ എന്ന് ശഠിച്ചാൽ ഇന്ത്യയിലെ എല്ലാ സർവ്വകലാശാലകളും പൂട്ടിക്കെട്ടേണ്ടി വരും. കാരണം എല്ലാ യൂനിവേഴ്‌സിറ്റികളും പഠിപ്പിക്കുന്നത് ആധുനികശാസ്തമാണ്. അല്ലാതെ വിശ്വാസ ശാസ്ത്രങ്ങളല്ല. നമ്മൾ ജീവിയ്ക്കുന്നത് ആധുനിക ശാസ്തത്തിന്റെ കണ്ടുപിടുത്തങ്ങൾ പ്രയോജനപ്പെടുത്തിയിട്ടാണ്. അതൊക്കെ കണ്ടുപിടിച്ചത് പാശ്ചാത്യ ശാസ്ത്രജ്ഞരാണ് താനും. പുരാതന വിശ്വാസങ്ങളും ഭാരതത്തിലെ ഋഷിമാർ കണ്ടുപിടിച്ചതും മാത്രം മതിയെങ്കിൽ നമ്മൾ പണ്ടത്തെ കാനന ജീവിതത്തിലേക്ക് മടങ്ങി പോകേണ്ടി വരും.

ബോച്ചേക്ക് ജാമ്യം; എന്റെ നിരീക്ഷണങ്ങൾ

ബോബി ചെമ്മണ്ണൂരിന് ഒരു ചികിത്സ അത്യാവശ്യമായിരുന്നു, അത് കിട്ടിക്കഴിഞ്ഞു എന്നാണ് വിചാരിക്കുന്നത്. അദ്ദേഹത്തിന് ജാമ്യം കിട്ടിയതിൽ ആശ്വാസം തോന്നുന്നു. ആറ് ദിവസം ജയിലിൽ കിടന്നത് നല്ലൊരു അനുഭവമായിട്ടാണ് അദ്ദേഹം കാണേണ്ടത്. ഞാൻ മദ്രാസിൽ അവിടത്തെ പഴയ സെൻട്രൽ ജയിലിൽ ഒരാഴ്ച കിടന്നിട്ടുണ്ട്. ടിക്കറ്റ് എടുക്കാതെ ഇലക്ട്രിക് ട്രെയിനിൽ കോടമ്പാക്കത്ത് നിന്ന് അടുത്ത സ്റ്റേഷനായ ചേറ്റ്‌പെട്ട് വരെ സഞ്ചരിച്ചപ്പോൾ സ്കോഡ് പിടുത്തമിടുകയായിരുന്നു. ജയകാന്തന്റെ കാവൽ ദൈവം എന്ന തമിഴ് നോവൽ വായിച്ചു തീർത്ത സമയം ആയിരുന്നു അത്. എനിക്ക് ജയിലിനെ പറ്റി മനസ്സിലാക്കണമായിരുന്നു. യാദൃച്ഛികമായി അതിനൊരു അവസരം ഒത്ത് വന്നു. ജീവിതത്തിൽ കുറച്ച് കഷ്ടപ്പാടുകൾ ഏതൊരാളും അനുഭവിക്കുന്നത് നല്ലതാണ്. ജീവിതം പഠിക്കും, പഠിക്കണം.

ബോച്ചേക്ക് അശ്ലീലച്ചുവയുള്ള ദ്വയാർത്ഥ പ്രയോഗങ്ങളുടെ രാജാവ് എന്ന കുപസിദ്ധി ആവശ്യമില്ല. ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ സുപ്രസിദ്ധിയാണ് അദേഹം അർഹിക്കുന്നത്. അതിന് ഇനി അദ്ദേഹം ആ ആഭാസത്തരം ഒഴിവാക്കും എന്ന് പ്രതീക്ഷിക്കാം. മറ്റൊരാൾക്ക് അഹിതമായതോ ഫീലിംഗ്‌സ് വൃണപ്പെടുത്തുന്നതോ ആയ വാക്കുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് മാന്യത. തന്നെ പോലെ വികാരവും ആത്മാഭിമാനവും ഉള്ള മനസ്സാണ് എല്ലാവർക്കും ഉള്ളത് എന്ന് എല്ലാവരും ചിന്തിക്കണം. എങ്കിലും പലപ്പോഴും നമുക്ക് കൺട്രോൾ നഷ്ടപ്പെട്ട് പോകും. ആരും ഹൺഡ്രഡ് പെർസെന്റ് പെർഫക്ട് അല്ലല്ലോ. അത്തരം സന്ദർഭങ്ങളിൽ മനസ്സിന്റെ സമനില വീണ്ടെടുത്ത് പശ്ചാത്തപിക്കുകയാണ് വേണ്ടത്. അങ്ങനെ ആർക്കും നല്ല മനുഷ്യരാകാൻ കഴിയും.
ഒരാൾ വസ്ത്രം ധരിക്കുന്നത് അയാളുടെ സ്വാതന്ത്ര്യമാണ്. അതിൽ കുറ്റം പറയാനോ വിമർശിക്കാനോ ആർക്കും അവകാശമില്ല. ഇങ്ങനെയേ വസ്ത്രം ധരിക്കാവൂ, അങ്ങനെ ധരിക്കരുത് എന്നൊക്കെ പറയാനോ ആജ്ഞാപിക്കാനോ ആർക്കും അധികാരവുമില്ല. വസ്ത്രധാരണം തികച്ചും പേഴ്‌സണൽ ആണ്. അവരവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനാണ് ഒരു വ്യക്തി പൊതുവിടങ്ങളിൽ സഞ്ചരിക്കുമ്പോൾ വസ്ത്രം ധരിക്കുന്നത്. വസ്ത്രധാരണത്തിന്റെ പ്രഥമവും പ്രധാനവുമായ ഉദ്ദേശ്യം ശരീരത്തിന്റെ സൗന്ദര്യവൽക്കരണം തന്നെയാണ്. വസ്ത്രം ധരിക്കുന്നത് കൊണ്ടാണ് സുന്ദരന്മാരെയും സുന്ദരികളെയും നമുക്ക് കാണാൻ കഴിയുന്നത്. നമ്മൾ മറ്റുള്ളവരുടെ മുന്നിൽ സൗന്ദര്യമുള്ളവരായി കാഴ്ച നൽകാൻ ആഗ്രഹിക്കുന്നു. അത് പോലെ മറ്റുള്ളവരുടെ സൗന്ദര്യം നമ്മൾ രസിക്കുകയും ചെയ്യുന്നു. ഇത് മനുഷ്യസഹജമാണ്.
മറ്റുള്ളവർ വസ്ത്രം ധരിച്ചതിൽ ശരീരഭാഗങ്ങൾ കാണുന്നെങ്കിൽ അതിൽ അമർഷം കൊള്ളുന്നവരും രോഷം പ്രകടിപ്പിക്കുന്നവരും സ്വന്തം മനസ്സിലെ വൃത്തികേട് കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. അത് കാണുന്നത് തങ്ങൾക്ക് അരോചകമായി തോന്നുന്നെങ്കിൽ നോക്കാതിരിക്കണം. അത്രയേ ചെയ്യാവൂ. അല്ലാതെ ശരീരം പ്രദർശിപ്പിച്ചു പോകുന്നേ എന്ന് കമന്റ് പാസ്സാക്കരുത്. അത് അവരുടെ സൗകര്യം എന്ന് വിട്ടേക്കണം. മറ്റുള്ളവർക്ക് അസൗകര്യം ഇല്ലാത്ത തരത്തിൽ ജീവിച്ചു പോകാനുള്ള അവകാശവും അധികാരവും ഏതൊരു പൗരനും ലഭിക്കുന്നതിനെയാണ് നമ്മൾ ജനാധിപത്യവ്യവസ്ഥിതി എന്ന് പറയുന്നത്. ജനാധിപത്യത്തിൽ ഒരാളുടെ യജമാനൻ അയാൾ തന്നെയാണ്, അത് സ്ത്രീ ആയാലും പുരുഷൻ ആയാലും.
എങ്കിലും വിമർശിക്കാനുള്ള സ്വാതന്ത്ര്യവും ജനാധിപത്യത്തിൽ ജന്മസിദ്ധമാണ്. ആരും വിമർശനത്തിന് അതീതരല്ല. വിമർശനം സദുദ്ദേശ്യപരമായിരിക്കണം എന്ന് മാത്രം. സ്വന്തം ശരീരം കെട്ടുകാഴ്ചയായി മാർക്കറ്റ് ചെയ്ത് ആൾക്കൂട്ടത്തെ ആകർഷിക്കുന്നെങ്കിൽ അത് വിമർശിക്കപ്പെടും. എന്തിലും ഏതിലും മര്യാദ എന്നൊരു ലക്ഷ്മണരേഖയുണ്ട്. അത് ലംഘിച്ചാൽ വിമർശനം നേരിടേണ്ടി വരും. ബോച്ചേക്ക് , അദ്ദേഹത്തിന്റെ നല്ല സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നന്മകൾ നേരുന്നു !