Links

വി.എസ്. അച്യുതാനന്ദന്‍ വീണ്ടും ബോംബ് പൊട്ടിച്ചു.......


ലാവലിന്‍ കേസില്‍ പിണറായി സഖാവ് തടവിലാകുമെന്ന് വി.എസ്സിന് തീര്‍ച്ചയുണ്ടായിരിക്കണം. അതിന് വേണ്ടി തന്നാലാകുന്നത് വി.എസ്സ്. ശ്രമിച്ചിട്ടുമുണ്ട്. എന്നാല്‍ ലാവലിന്‍ കേസിന്റെ വിചാരണ അനന്തമായി നീണ്ടുപോകുന്നത്കൊണ്ട് അദ്ദേഹത്തിന്റെ പ്രതീക്ഷ വേഗത്തില്‍ സഫലമാകണമെന്നില്ല. അതിനിടയിലാണ് ടി.പി.വധക്കേസ് വി.എസ്സിന് പിടിവള്ളിയായത്. ആ കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന ടി.പി.യുടെ ഭാര്യ രമയുടെ ആവശ്യം ന്യായമാണെന്ന് പ്രതികരിച്ച വി.എസ്സ്. വധത്തില്‍ സി.പി.എം. ഉന്നതര്‍ക്ക് പങ്കുണ്ടെന്ന രമയുടെ സംശയം ദൂരീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ചുമതലയാണെന്നും പറഞ്ഞുവെച്ചു. സി.പി.എമ്മില്‍ ഉന്നതന്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലൊ.

സി.പി.എം. ഇപ്പോള്‍ നാനാഭാഗത്ത് നിന്നും പ്രത്യാക്രമണങ്ങള്‍ നേരിടുകയാണ് പോലും. അത്കൊണ്ടാണത്രെ പാര്‍ട്ടിക്കോട്ടയായ മട്ടന്നൂരില്‍ പോലും വോട്ട് ചോര്‍ന്നത്. എന്നാല്‍ സി.പി.എം. ഏറ്റവും വലിയ പ്രത്യാക്രമണം നേരിടുന്നത് ആ പാര്‍ട്ടിയുടെ സമുന്നത നേതാവും കേന്ദ്രക്കമ്മറ്റി അംഗവുമായ വി.എസ്സ്. അച്യുതാനന്ദനില്‍ നിന്നാണെന്ന് സി.പി.എം.കാര്‍ മനസ്സിലാക്കുന്നില്ലേ? മനസ്സിലാക്കിയാലും ഒരു പ്രയോജനവുമില്ല. വി.എസ്സിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ ജനം വി.എസ്സിന്റെ കൂടെയും ആസ്തികള്‍ പിണറായിയുടെ കൈവശത്തിലും ആയിരിക്കും എന്നതാണ് ഇപ്പോള്‍ കേരളത്തില്‍ സി.പി.എം. നേരിടുന്ന പ്രതിസന്ധി.

ടി.പി.വധക്കേസ് സി.ബി.ഐ. അന്വേഷിക്കണം എന്ന കാര്യത്തില്‍ സര്‍ക്കാരിനും എതിര്‍പ്പുണ്ടാകാന്‍ വഴിയില്ല. അങ്ങനെയെങ്കില്‍ ആ കേസില്‍ എങ്കിലും പിണറായി കുടുങ്ങുകില്ലേ എന്നായിരിക്കും വി.എസ്സിന്റെ ഇപ്പോഴത്തെ പ്രതീക്ഷ. പേരെടുത്ത് പറഞ്ഞില്ലെങ്കിലും അന്വേഷണം പിണറായിലേക്ക് നീളണം എന്നാണ് കെ.കെ.രമയും ആഗ്രഹിക്കുന്നത്. അതാണ് വി.എസ്സും ശരി വെക്കുന്നത്. അതായത് ടി.പി.വധത്തില്‍ പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടോ എന്ന് പാര്‍ട്ടി അന്വേഷിക്കും എന്ന സി.പി.എം. നിലപാടില്‍ വി.എസ്സിന് വിശ്വാസമില്ല എന്നര്‍ത്ഥം.

ഈ പ്രതിസന്ധിയെ സി.പി.എം. പാര്‍ട്ടി മാനേജര്‍മാര്‍ എങ്ങനെ നേരിടും എന്നറിയില്ല. വി.എസ്സിനെ പുറത്താക്കി പാര്‍ട്ടിയെ കുളം തോണ്ടാന്‍ അവര്‍ മുതിരുമോ എന്ന് കണ്ടറിയണം. ന്യായമായി ചെയ്യേണ്ടത്, ടി.പി.യെയും ഫസലിനെയും ഷുക്കൂറിനെയും കൊന്ന കേസില്‍ പെട്ട മുഴുവന്‍ പേരെയും കൊലവെറി പ്രസംഗം നടത്തിയ എം.എം.മണിയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സി.പി.എമ്മിനെ ശുദ്ധീകരിക്കുകയാണ്.

പോര, കൊലപാതകരാഷ്ട്രീയം ഞങ്ങള്‍ ഉപേക്ഷിക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിക്കുകയും വേണം. സി.പി.എം. എന്നാല്‍ നേതാക്കളല്ല, ലക്ഷക്കണക്കിന് സാധാരണക്കാരാണ്. അവരാരും കൊലപാതകം ഇഷ്ടപ്പെടുന്നവരല്ല. മാത്രമല്ല ശുദ്ധഹൃദയരും നല്ലവരും പാവങ്ങളുമാണ്. പാര്‍ട്ടി വളര്‍ത്താന്‍ ക്രിമിനലിസവും കൊലപാതകവും മാര്‍ഗ്ഗമാക്കുന്ന ഒരു പിടി നേതാക്കള്‍ക്ക് വേണ്ടി ലക്ഷക്കണക്കിന് നിരപരാധികളായ സാധാരണക്കാരുടെ ആശ്രയവും പ്രതീക്ഷയുമായ പാര്‍ട്ടിയെ തകര്‍ക്കണമോ എന്നാണ് സി.പി.എം. ഉത്തരം കാണേണ്ടതായ ചോദ്യം. എന്നാല്‍ തങ്ങളാണ് പാര്‍ട്ടി എന്നും തങ്ങള്‍ അറസ്റ്റ് ചെയ്യപ്പെട്ടാലോ ജയിലില്‍ പോകേണ്ടി വന്നാ‍ലോ പാര്‍ട്ടി തകര്‍ന്നുപോകും എന്ന് കരുതുന്ന കണ്ണൂര്‍ ലോബി സി.പി.എമ്മിനെ നയിക്കുന്ന കാ‍ലത്തോളം ഇതിന് ഉത്തരം കാണുക എളുപ്പമല്ല. ഇങ്ങനെ പോയാല്‍ പാര്‍ട്ടിയുടെ ഗതി അധോഗതി ആയിരിക്കും എന്ന് എല്ലാ സി.പി.എം.കാര്‍ക്കും ഏതാണ്ട് മനസ്സിലായിക്കാണും എന്ന് തീര്‍ച്ച.

4 comments:

ajith said...

ന്യായമായി ചെയ്യേണ്ടത്, ടി.പി.യെയും ഫസലിനെയും ഷുക്കൂറിനെയും കൊന്ന കേസില്‍ പെട്ട മുഴുവന്‍ പേരെയും കൊലവെറി പ്രസംഗം നടത്തിയ എം.എം.മണിയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സി.പി.എമ്മിനെ ശുദ്ധീകരിക്കുകയാണ്.


വളരെ ശരിയായ ഒരു കാര്യം. പക്ഷെ കണ്ണൂര്‍ ലോബി സ്വപ്നത്തില്‍ പോലും ചിന്തിക്കയില്ല ഇങ്ങനെയൊരു നടപടി. ശരി ചെയ്യുന്നത് അവര്‍ എത്രപണ്ടേ വിട്ടുകളഞ്ഞു.

ഇ.എ.സജിം തട്ടത്തുമല said...

കണ്ണിരിക്കുമ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല!

Saha said...

ശുദ്ധഹൃദയരും നല്ലവരും ആയ ലക്ഷക്കണക്കിനു പാവങ്ങളെ പോളിങ്ബൂത്തിലല്ലാതെ ലോക്കൽ കമ്മിറ്റി തുടങ്ങി മുകളിൽ എങ്ങും കാണാൻ കിട്ടില്ല.
അവരെ വ്യക്തമായ കോൺസ്പിറസിയുടെ ഭാഗമായി 15ൽപ്പരം വർഷങ്ങൾകൊണ്ട് പ്രാന്തവത്കരിച്ചിരിക്കുന്നു.
അപ്പോൾ, സാങ്കേതികാർത്ഥത്തിൽ പാർട്ടി ക്രിമിനലുകൾക്കുവേണ്ടി ക്രിമിനലുകളാൽ നയിക്കപ്പെടുന്ന ഒന്നായി മാറിയിരിക്കുന്നു.
ഈ ജനലക്ഷങ്ങൾക്ക് സംഘടനയുടെ ചട്ടക്കൂടിനുള്ളിൽ ഒരു ശബ്ദവും ഇല്ല എന്നതുകൊണ്ടാണ്, ഇരുപതാം പാർട്ടികോൺഗ്രസിന്റെ പോലും അംഗീകാരമുള്ള ഔദ്യോഗിക പക്ഷത്തിന്റെ മേൽക്കൈ ഇടയ്ക്കിടെ വി എസ് തള്ളിപ്പറയുന്നത്.
ധാർമികമായ യാതൊരു മേന്മയുമില്ലാത്ത പാർട്ടിനേതൃത്വത്തിന് താങ്കൾ പറയുന്നപോലെയുള്ള ഒരു ശുദ്ധീകരണത്തിനു ശേഷം എവിടെ സ്ഥാനം?
കൊലവെറി പ്രസംഗകരും കൊലപാതകത്തിലെ പങ്കാളികളും പോയാൽ പിന്നെ ഏത്/എന്ത് പാർട്ടി?
“വണ്ടി നല്ല കണ്ടീഷൻ; എഞ്ചിനും ഷാസിയും മാത്രം മാറ്റിയാൽ മതി” എന്നു പറയുമ്പോലെയാകും കാര്യങ്ങൾ!

Ananth said...

ഇപ്പോള്‍ പോളിറ്റ് ബ്യുറോ പാര്‍ട്ടിയുടെ നയം വ്യക്തമാക്കിയ സാഹചര്യത്തില്‍ അച്ചുതാനന്ദന്‍ എന്ത് നിലപാട് എടുക്കും എന്നത് കാത്തിരുന്നു കാണാം .........എന്തായാലും അദ്ദേഹത്തിന്റെ ആത്മാര്‍ഥമായ ആഗ്രഹം എന്താണെന്ന് പൊതുജനം അറിഞ്ഞുകഴിഞ്ഞ സ്ഥിതിക്ക് കൂടുതലൊന്നും പറയാതെ ഇരുന്നാലും മതിയല്ലോ .........പിന്നെ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഇതില്‍പ്പരം ഒരു കുറ്റസമ്മതം നടത്താനില്ല ......അവര്‍ ആദ്യം മുതല്‍ പറയുന്നത് പോലെ പാര്‍ട്ടിക്ക് ടീ പീ വധത്തില്‍ യാതൊരു പങ്കും ഇല്ലെങ്കില്‍ സ്വതന്ത്രവും നീതിപൂര്‍വകമായ അന്വേഷണം ഏതു ഏജന്‍സി നടത്തിയാലും സ്വാഗതം ചെയ്യുക എന്നതാണ് സ്വാഭാവികമായും ചെയ്യേണ്ടിയിരുന്നത് ........ഇതിപ്പോള്‍ ഫസല്‍ വധ കേസില്‍ സീ ബീ ഐ അന്വേഷണം ഒഴിവാക്കാന്‍ വേണ്ടി സുപ്രീം കോടതി വരെ പോയതും ആ ഉദ്യമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ നടന്ന അന്വേഷണത്തില്‍ പാര്‍ട്ടിയുടെ പങ്കു വ്യക്തമാവുകയും ചെയ്ത സംഭവങ്ങളുടെ ഒരു തനിയാവര്‍ത്തനം തന്നെ പ്രതീക്ഷിക്കാം ......അന്വേഷണം നടത്തുന്നതിനു മുന്‍പ് തന്നെ അത് ഞങ്ങളെ കേസില്‍ കുടുക്കാന്‍ ആണെന്ന് പറയുന്ന നാണക്കേടു എങ്കിലും ഒഴിവാക്കാമായിരുന്നു പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന് .......പാര്‍ട്ടി അധികാരത്തില്‍ ഇരുന്നു നടത്തുന്നത് അല്ലാത്ത ഒരു അന്വേഷണവും നീതിയുക്തവും നിയമപരവും ആയി അംഗീകരിക്കാന്‍ തയ്യാറല്ല എന്ന് പ്രഖ്യാപിക്കുന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമില്ല എന്ന് പ്രഖ്യാപിക്കല്‍ തന്നെ അല്ലേ.....ഒരു ജനാധിപത്യ വ്യവസ്ഥിതി യുടെ ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ കക്ഷി എന്ന അംഗീകാരം നിലനിര്‍ത്തുവാന്‍ ഈ പാര്‍ട്ടിക്ക് എത്ര കണ്ടു യോഗ്യതയുണ്ട് എന്ന വിഷയം കോടതിയും തിരഞ്ഞെടുപ്പ് കമ്മീഷനും മറ്റും ഗൌരവമായി പരിശോധിക്കേണ്ടിയിരിക്കുന്നു !