Links

റിട്ടെയില്‍ വ്യാപാരത്തില്‍ വിദേശനിക്ഷേപം വരണം


ചില്ലറ വ്യാപാര രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം വന്നാല്‍ ഇന്ത്യയിലെ 5 കോടി കച്ചവടക്കാര്‍ എങ്ങോട്ട് പോകും എന്നാണ് മമത ബാനര്‍ജിയും, ഇടത്പക്ഷങ്ങളും ബി.ജെ.പി.യും എന്തിനേറെ പറയുന്നു കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വരെ ചോദിക്കുന്നത്. ഇത് കേട്ടാല്‍ തോന്നുക വാള്‍മാര്‍ട്ട് ഇന്ത്യയില്‍ വന്ന്,  ഹൈടെക്ക് മാളുകള്‍ മുതല്‍ ഗ്രാ‍മഗ്രാമാന്തരങ്ങളില്‍ തട്ടുകടകള്‍ വരെ ആരംഭിക്കുമെന്ന്. കേരളത്തില്‍ ഏറിയാല്‍ കൊച്ചിയിലും തിരുവനന്തപുരത്തും ആണ് വാള്‍മാര്‍ട്ട് വരിക. അതും സംസ്ഥാന സര്‍ക്കാ‍ര്‍ ലൈസന്‍സ് കൊടുക്കുമെങ്കില്‍ മാത്രം. സര്‍ക്കാരിന്റെയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ ലൈസന്‍സ് ഇല്ലാതെ ഒരു കടയും ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല.

ഇന്ന് ഇന്ത്യന്‍ നഗരങ്ങളില്‍ ഇവിടെയുള്ള കുത്തകവ്യാപാരികളുടെ സൂപ്പര്‍ മാര്‍ക്കറ്റുകളും ഹൈപ്പര്‍ മാളുകളും നിരവധിയുണ്ട്. മദ്രാസിലെ എക്സ്പ്രസ്സ് അവന്യു എന്ന ഷോപ്പിങ്ങ് മാള്‍ ഏഷ്യയില്‍ രണ്ടാമത്തെയാണ്. ഇനിയും എത്രയോ മാളുകള്‍ ഉയരാനും പോകുന്നു. ഇതിന്റെയൊന്നും പേരില്‍ നിലവിലെ ഒരു കച്ചവടക്കാരനും പൂട്ടിപ്പോയിട്ടില്ല. വന്‍‌നഗരങ്ങളില്‍ മാത്രം വിദേശക്കമ്പനികള്‍ മൂലധനം നിക്ഷേപിച്ച്, സപ്ലൈ ചെയിന്‍ ആധുനികവല്‍ക്കരിച്ച്, കോള്‍ഡ്‌സ്റ്റോറേജുകള്‍ സ്ഥാപിച്ച് കാര്‍ഷികോല്പന്നങ്ങള്‍ ചീഞ്ഞുപോകുന്നത് സംരക്ഷിച്ച് , കൊള്ളലാഭം കൊയ്യുന്ന ഇടത്തട്ടുകാരെ ഒഴിവാക്കി തികച്ചും നവീനമായ രീതിയില്‍ റിട്ടെയില്‍ വ്യാപാര ശൃംഖലകള്‍ തുടങ്ങിയാല്‍ 5കോടി വഴിയാധാരമാകും എന്നതിന്റെ ലോജിക്ക് എന്താണ്?

ലോജിക്ക് ഇത്രയേയുള്ളൂ, 5കോടിയെ വോട്ടു ബാങ്കായി കിട്ടുമോ എന്ന രാഷ്ട്രീയ വ്യാമോഹം മാത്രം. റിട്ടെയില്‍ വില്പനരംഗത്ത് വിദേശമൂലധനം വന്നാല്‍ അത് കച്ചവടക്കാര്‍ക്കും ഗുണമേയുണ്ടാകൂ. ആരെങ്കിലും വഴിയാധാരമാകുമെങ്കില്‍ അത് ഇടത്തട്ടുകാര്‍ മാത്രമായിരിക്കും. ഇന്ന് ഇന്ത്യയിലെ ഉപഭോക്താക്കളുടെ കാര്യം വളരെ ശോചനീയമാണ്. മാര്‍ക്കറ്റില്‍ വിറ്റുതീരുന്ന ഉല്പന്നങ്ങളില്‍ 45 ശതമാനവും ഡ്യൂപ്ലിക്കേറ്റും മായം കലര്‍ന്നതുമാണ്. എത്രയോ ഇരട്ടി മാര്‍ജിന്‍ കിട്ടും എന്നത്കൊണ്ട് ഡ്യൂപ്ലിക്കേറ്റ് സാധനങ്ങള്‍ വില്‍ക്കാനാണ് കച്ചവടക്കാര്‍ക്ക് താല്പര്യം. ഉപഭോക്താക്കള്‍ക്ക് വ്യാപാരി സമൂഹത്തില്‍ നിന്ന് നല്ല സമീപനമോ നീതിയോ കിട്ടുന്നില്ല. ലളിതമായി പറഞ്ഞാല്‍ ഇന്ത്യയിലെ കച്ചവടക്കാര്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ്. എന്നിട്ടാണ് രാഷ്ട്രീയക്കാര്‍ 125കോടി ഉപഭോക്താക്കളോട് 5കോടി എവിടെ പോകും എന്ന സാങ്കല്പിക ചോദ്യം ചോദിക്കുന്നത്.

ചില്ലറ വില്പന രംഗത്ത് വിദേശക്കമ്പനികള്‍ വന്നാല്‍ ഉപഭോക്താക്കള്‍ക്ക് നല്ല സാധനങ്ങള്‍ കുറഞ്ഞ വിലക്ക് ലഭിക്കാനും കര്‍ഷകര്‍ക്ക് സുസ്ഥിര വരുമാനം ഉണ്ടാകാനും അവസരമുണ്ടാകും. 5കോടി കള്ളക്കച്ചവടക്കാര്‍ക്ക് വേണ്ടിയല്ല 125 കോടി ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് നമ്മള്‍ നിലകൊള്ളേണ്ടത് എന്ന് ഓര്‍മ്മിപ്പിക്കുന്നു.

14 comments:

ശിഖണ്ഡി said...

അനുകൂലിക്കുന്നു...

Shaji Mathew said...

Most people should understand of growth of an economy. The retailing has increased about ten fold in last 20 years due to increase in the middle and upper class population. If one expect fully grown economy we require more than 100 fold increase in retailers of same size to serve the whole population. That is not practical or economical for the individual retailers with the same profit margin to meet their expense. With Retail chains, the growth of small time retailers will be small and may be limited to an 10 times considering the geographical diversity of India. It can never eliminate the small retailers. Here the government is interested FDI in the farm sector for procurement, processing, storing, transportation since the loss of farm produce is 30 to 40% from farm to kitchen.

Sankaran Kutty said...

വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടതും വിമര്‍ശനങ്ങള്‍ നേരിട്ടതുമായ ഒരു വിഷയം വളരെ ലളിതമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍. പച്ചക്കറി പഴം ഉത്പാദനത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് അതിന്റെ ഗുണം കൃഷിക്കാരനും ഉപഭോക്താവിനും എത്തിക്കാന്‍ കഴിയുന്നില്ല. വന്‍ മുതല്‍ മുടക്കുള്ള ശീതികരിച്ച സംഭരണ ശാലകള്‍ ഇല്ലാത്തതാണ് പ്രധാന പ്രശ്നം. സപ്ലൈ ചെയിന്‍ സംവിധാനം മെച്ചപ്പെടുത്താനും വന്‍കിട കോള്‍ഡ്‌ സ്ടോറെജ് സംവിധാനത്തിനും വന്‍ മുതല്‍ മുടക്ക് വേണം.

Sankaran Kutty said...

If any Indian entrepreneur is coming forward for investing in procurement, transportation, cold storage and processing of agricultural produce, especially fruits and vegetables, we dont require FDI. I am from a farming family and aware of problems in selling our farm produce. Living in a city away from my village, as a consumer I had to pay 5 times or 10 times more price at present for the same produce.

ഞാന്‍ പുണ്യവാളന്‍ said...

ഞാനും അനുകൂലമായി ഒരു ലേഖനം എഴുതാന്‍ ഇരുന്നതാണ് ..... ഉപഭോക്താവ് എന്നാ നിലയില്‍ ഇത് വളരെ നല്ല നേട്ടമാണ് . ഇപ്പോള്‍ തന്നെ റിലയന്‍സ്‌ മുതലയവയിലൂടെ അത്തരം അനുഭവം നമ്മുക്ക് ലഭിക്കുനുണ്ട് , ഇഷ്ടമുള്ള സാധനം തെരഞ്ഞെടുക്കാനുള്ള അവസരം നിസാര കാര്യം അല്ല @ PUNYAVAALAN

Raj said...

ഉപഭോക്താവിന് നല്ലതാണ്, ഇടത്തട്ടുകാരെ ഒഴിവാക്കുമായിരിക്കും, പക്ഷെ ഇതു പോലെ ഉണ്ടാവാതിരുന്നാൽ മതി
http://www.guardian.co.uk/business/2012/aug/12/farmers-wilt-under-supermarket-promotions

http://www.bbc.co.uk/news/uk-18898830

Saha said...

കുത്തക ആരുടെ കയ്യിലാണെങ്കിലും സാധാരണമായി അത് ദോഷം ചെയ്യും.
എങ്കിലും വിദേശകുത്തകകൾ വരട്ടെ, എന്നേ പറയാൻ പറ്റൂ.
ഒരു പക്ഷേ നമ്മുടെ നാടൻ കുത്തകകൾക്കും ഒരല്പം കൂടെ പ്രൊഫഷനലാകാൻ അതുപകരിക്കും.
ഇന്നത്തെ പരിതസ്ഥിതിയിൽ കേരളത്തിൽ ഇതു ഗുണം ചെയ്യും; കാരണം, നമുക്ക് ആഭ്യന്തര ഉല്പാദനം തുലോം കമ്മിയും, ഉപഭോഗം ഏറ്റവും കൂടുതലും ആണല്ലോ.
ഉപഭോക്താക്കളെ ആകർഷിക്കാനുള്ള ഇവരുടെ മത്സരം നമുക്ക് ഗുണം ചെയ്യും.
പക്ഷേ, നമ്മുടെ സഖാക്കളുടെ “വ്യാപാരിസ്നേഹം” കരകവിഞ്ഞൊഴുകും. എവിടെ വന്നാലും കേരളത്തിൽ മാത്രം സമ്മതിക്കില്ല.
റിലയൻസും മറ്റും വന്നപ്പോളുള്ള പുകിൽ നമ്മൾ കണ്ടതല്ലേ?
വല്ല ചൈനീസോ റഷ്യനോ ആയ കുത്തകകൾ വന്നാൽ മാത്രം സമ്മതിച്ചേക്കും!
ഇപ്പോൾ വരാൻ പോകുന്നത് ടെസ്കോ (ബ്രിട്ടൻ), വാൽമാർട്ട് (അമേരിക്ക) ഇവയൊക്കെ അല്ലേ?

എന്തായാലും കർണാടകത്തിലും മറ്റും ഇപ്പോൾ നടക്കുന്നമാതിരിയുള്ള കർഷകചൂഷണം കുറയും.
ഒരിക്കൽ, സർജാപൂർ റോഡിലെ ഫാമിൽ നിന്ന് ഞാൻ നാലുരൂപ വിലകൊടുത്തു കുറെ മുന്തിരി വാങ്ങി നാട്ടിലേയ്ക്കയച്ചു.
അതേ വിലയ്ക്ക് ഒരു ഇടനിലക്കാനും വാങ്ങി മുന്തിരി.....
സംഗതിക്ക് പിറ്റേന്ന് എച്ച്.എസ്.ആർ ലേഔട്ടിലും കോറമംഗലയിലും 38-ഉം 40--ഉം രൂപ!
തിന്നുകൊഴുക്കുന്നത് അവർ മാത്രം!
ഇത്തരം കർഷകരോട് റിലയൻസ് വാങ്ങുമ്പോൾ 15 രൂപ എങ്കിലും കർഷകനുകൊടുക്കും.
എന്നാൽ, വിദേശങ്ങളിൽ സംഭവിക്കുന്നതുപോലെ വിദൂരഭാവിയിൽ ഉല്പാദകനെ ഇവർ ചൂഷണം ചെയ്യാൻ വഴിയുണ്ട്.
അത്തരം സാഹചര്യങ്ങളിൽ ഇവരോട് മത്സരിക്കാനും ഒരു “ഫെയർപ്ലേ” നടത്താനുമെങ്കിലും അമൂൽ മാതൃകയിൽ കോ-ഓപ്പറേറ്റിവ് മൂവ്‌മെന്റോ മറ്റോ ഉണ്ടായാൽ എത്ര നല്ലതായിരുന്നു!
(നെസ്‌ലേ, കാഡ്‌ബറീസ് എന്നീ ബഹുരാഷ്ട്രകുത്തകകളുമായി തോളൊപ്പം നിന്നുള്ള മത്സരമാണ് യശ:ശരീരനായ കുര്യന്റെ അമൂൽ നടത്തുന്നത്.)
പക്ഷേ, സഹകരണരംഗവും എങ്ങനെ വ്യഭിചരിക്കാമെന്ന് സഖാക്കൾ കാണിച്ചുതരും!
പരിയാരം മോഡൽ വേണോ എന്നും അവർ തീരുമാനിക്കും.

Dileesh said...
This comment has been removed by the author.
Dileesh said...

Hello ,
Can somebody Explain me, how the farmers will get benefited with the supermarkets ???? Are they able to sell their product directly ??? Once the Bigguns have got the control over the market they will decide for what price they are gonna sell this out and how much they pay to the producer . Just wanna understand how many of you go to market and buy the product like Veg and fish etc..... it not just for our benefit we are becoming a part of helping others to grow

Some false thoughts

1) They are thinking they will get hygienic products. but it totally false.. road side shop vegetable are more hygienic than vegetable are stored in storage for month. 2) They are thinking will get cheaper products. Yes they will get until all Indian shops are closed 3) Better price for formers. How do u expect good price if only few vendors are exits in market. They are forced to sell it even cheaper. 4. Infrastructure - I doubt this will really happen. These MNCs are not interested in nation building, its the job of the govt.5. Lots of new Jobs => Yes there will be and those jobs again like slaves at some would have became entrepreneurs.. And even more jobs will be lost due to small businesses & farms going under All existing case studies across the world have shown that supermarkets through their greed & predatory pricing exploit the farmers even more and are responsinble for closing down large numbers of local shops. See examples in UK & Europe.
Sukumaran sir , I'm expecting a much higher thoughts from you which includes the me, you and Others not just the financial benefits

Krishna Kumar G said...

Well said Sir. The problem with our leaders is that they are for their interests only. Not for the Individual. Not for the customer. And our leaders are always blessed with ESP and the power to foretell everything.

Thus any such measure is opposed by these leaders with the cry that "this will affect the common man" Never mind that the opposite has been happening all over the world. Never mind that the people who will benefit from all this are not consulted. It is like the activist who while participating in a televised debate last night vehemently said that the people in Kerala will not pay Toll charges for using good quality roads. Who gave him the right to speak for all the motorists?

Most motorists (and here I am not claiming to speak for all motorists) to whom I have spoken to have readily agreed that they would be GLAD to pay Toll charges if they were given the guarantee of travelling along roads where they could reach from A to B within a reasonable time without traffic jams and so on.

Tajudheen PT said...

എന്തൊക്കെ മാരകമായ മായങ്ങള്‍ ആണ് ഈ പാവപെട്ട "ചെറുകിടക്കാരന്‍" നമ്മളെ തീറ്റിക്കുന്നത്? അവര്‍ക്കെത്തിരെ നഷ്ടപരിഹാരത്തിന് കേസ് കൊടുത്തിട്ട് എന്ത് കാര്യം? വീടും കുടിയും ജപ്തി ചെയ്യേണ്ടി വരും. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ അവര്‍ അടുത്ത ഗ്രാമത്തിലോ പട്ടണത്തിലോ മറ്റൊരു കട ഇടും. പക്ഷെ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് നഷ്ടപെടാന്‍ ഒരു പേരുണ്ട്, അവരുടെ രാജ്യാന്തര പ്രശ്സ്തിയുണ്ട്. മായം കലര്‍ത്തിയ വസ്തുക്കള്‍ വിറ്റതിനു കേസ് വന്നാല്‍ അത് ലോകം മുഴുവന്‍ അറിയും, അവരുടെ പ്രശസ്തി ഇടിയും. അത് കൊണ്ട് തന്നെ ഉത്പാദകര്‍ പോലും മായം കലര്ത്തുന്നില്ല എന്ന് അവര്‍ ഉറപ്പു വരുത്തും. അവര്‍ക്ക് മായ കലര്‍ത്തിയ സാധനങ്ങള്‍ വില്‍ക്കാന്‍ ഉല്പാദകരും മടിക്കും.

വന്‍കിടക്കാര്‍ വന്നാല്‍ കുറച്ചു നാളത്തേക്ക് പ്രശ്നം ഉണ്ടാകാന്‍ പോകുന്നത് നസരുധീന്‍ പോലെയുള്ള ഇടനിലക്കാര്‍ക്കാന്, കൊച്ചു കടകളെ ഒരിക്കലും ബാധിക്കില്ല. അവരുടെ കൊള്ളലാഭം കുറയും, പീഡനം അടക്കമുള്ള സുഖസൌകര്യങ്ങള്‍ ഒന്ന് നിയന്ത്രിക്കേണ്ടി വരും. പക്ഷെ വന്‍കിടക്കാര്‍ ചൂഷണം തുടങ്ങിയാല്‍ ജനത്തിനു അവിടെ പോകുന്നത് നിര്‍ത്താമല്ലോ? അവര്‍ക്ക് നസരുധീന്മാരുടെ കടയിലോട്ടു തന്നെ
തിരിച്ചു പോകാമല്ലോ? നസരദീന്മാരെ സംരക്ഷിക്കാന്‍ കോടികണക്കിന് ഉപഭോക്താക്കളെ ബലികൊടുക്കരുത്.

Fazal Benali said...

ഈയൊരു വിഷയവുമായി ബന്ധപ്പെട്ടു ഞാന്‍ മറ്റൊരു ചര്‍ച്ചയില്‍ എന്റെ അനുഭവം രേഖപ്പെടുത്തിയിരുന്നു. ബഹറിനില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ കൊമ്പൌണ്ടിന്റെ നൂറു മീറ്റര്‍ ചുറ്റളവില്‍ ഏഴു കോള്‍ഡ് സ്റ്റോറുകള്‍ (ലുലുവിലെ അതെ സാധനങ്ങളുടെ ചെറുകിട വില്‍പ്പന നടക്കുന്നയിടം) പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെ ആറ് മാസം മുമ്പ് ഈയൊരു സര്‍ക്കിളില്‍ തന്നെ ഞാന്‍ തുടങ്ങിയ ഏഴാമത്തെ കോള്‍ഡ് സ്റ്റോര്‍ ഇപ്പോള്‍ നല്ല നിലയില്‍ പോകുന്നു. ഇന്ത്യയിലേത്‌ പോലെ എതിര്‍ക്കാനായ് മാത്രമൊരു അവസരം ഇവിടെ ഉണ്ടായിരുന്നെങ്കില്‍, ആരെങ്കിലുമൊക്കെ ഇതിനെ എതിര്ത്തിരുന്നെങ്കില്‍ എന്റെയും കൂടെ ജോലി ചെയ്യുന്ന മൂന്നു പേരുടെയും ജീവ്നോപാതി മുട്ടിപ്പോയേനെ.

Saha said...

ദിലീഷ്,

എല്ലാ കാര്യങ്ങൾക്കും രണ്ടുവശമുള്ളതുപോലെ ഇവയ്ക്കുമുണ്ട് നല്ലതും ചീത്തയുമായ ഫലങ്ങൾ.
കർഷകർക്ക് കിട്ടാവുന്ന പ്രയോജനങ്ങൾ:
ആദ്യം മനസ്സിലാക്കേണ്ടത് കേരളീയർക്ക് അത്ര പരിചിതമല്ലാത്തതും എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിലവിലുള്ളതുമായ കാർഷിക-വിപണനവൃത്തികൾ തന്നെ.
കർണാടകത്തിലെ ഒരു “ചെറുകിട കർഷകൻ” എന്നുപറയുന്ന കക്ഷികൾ ഏറിയപങ്കും 5-10 ഏക്കറിലെങ്കിലും കൃഷിചെയ്യുന്നവരാണ്.
ഇവർ ഏറിയകൂറും ചെയ്യുന്നത് ഒരുതരം കരാർകൃഷിയാണ്.
അതായത്, നമുക്ക് ഡിസംബറിൽ തക്കാളി വേണമെങ്കിൽ ഇപ്പോഴേ അഡ്വാൻസ് കൊടുത്ത് വിലയുറപ്പിക്കാം.
നമ്മൾ കിലോഗ്രാമിന് 5 രൂപ വില പറഞ്ഞിട്ടുണ്ടെങ്കിൽ ഡിസംബറിൽ നമുക്ക് പാടത്തെ വിളയുന്ന തക്കാളി മുഴുവൻ അഞ്ചുരൂപ വിലവെച്ചു തരും.
മാർക്കറ്റുവില ചിലപ്പോൾ 15-20 ഒക്കെ ആകാം. പക്ഷെ, നമുക്ക് പറഞ്ഞുറപ്പിച്ച വിലയ്ക്ക് അവർ തരാൻ ബാധ്യസ്ഥരാണ്.
ഇവിടെയാണ്, ഇടനിലക്കാരുടെ ചൂഷണത്തിന്റെ വഴികൾ.
പുതിയ ഒരു കക്ഷിയുമായി ഇടപാടിന് പല കർഷകരും മടിക്കും.
കാരണം, സ്ഥിരം വാങ്ങുന്നവരെ വിട്ട് പുറംകരാറിനുപോകുന്ന കർഷകരെ ഇവർ പലപ്പോഴും ഒറ്റപ്പെടുത്തും.
വില എത്ര കുറഞ്ഞാലും സ്ഥിരമായി വാങ്ങാൻ ഇടനിലക്കാരുണ്ടാകും എന്ന ഒരു സുരക്ഷിതത്വത്തിന്റെ നിഴലിൽ അവർ തളയ്ക്കപ്പെടുന്നു.
(ശമ്പളത്തിന്റെ സുരക്ഷിതത്വത്തിന്റെ നിഴലിൽ ക്രിയാശേഷി മുഴുവൻ അന്യനെ പണക്കാരനാക്കാൻ തുലയ്ക്കുന്ന പുതുതലമുറയെപ്പോലെ)
അതുകൊണ്ടുതന്നെ, ഇടനിലക്കാരന്റെ ചൂഷണത്തിന് ഇവർ തലവെച്ചുകൊടുക്കും.
ഈ ഇടനിലക്കാരാകട്ടെ, സ്വന്തമായി വാഹനമോ, ഗോഡൌണോ ഒന്നുമില്ലാതെ രണ്ടു മൊബൈൽഫോൺ മാത്രം കൈമുതലാക്കി കച്ചവടമുറപ്പിച്ച് കാശുണ്ടാക്കുന്ന പരാദങ്ങൾ മാത്രമാണ്.
ഇവിടെ ഈയിടെയുണ്ടായ മാറ്റം റിലയൻസിന്റെയും മറ്റും രംഗപ്രവേശമാണ്.
അവർ, ഇടനിലക്കാർ കൊടുത്തിരുന്നതിന്റെ രണ്ടും നാലും ഇരട്ടിവിലയ്ക്ക് സ്ഥിരമായി ഉത്‌പന്നങ്ങൾ വാങ്ങാൻ തുടങ്ങി.
പല കർഷകരും ആ നിലയ്ക്ക് മെച്ചപ്പെട്ട ജീവിതനിലവാരത്തിലെത്തി.
റിലയൻസാകട്ടെ, മൊത്തമായിവാങ്ങി കുറഞ്ഞ മാർജിനിൽ വലിയതോതിൽ അവരുടെ മാർക്കറ്റ് ചെയിനിൽ വിൽക്കുന്നു.
അതുകൊണ്ടുതന്നെ, ഉപഭോക്താവിന് നല്ല ഉത്പന്നം കുറഞ്ഞവിലയ്ക്ക് കിട്ടുകയും ചെയ്യുന്നു.
ഇതു തന്നെയാണ്, പ്രാഥമികമായ പ്രയോജനം.

ഇതിനെല്ലാം ചില മറുവശങ്ങളുമുണ്ട്; പ്രത്യേകിച്ചും ചില ഇൻഡ്യൻ പാഠങ്ങൾ.

ഇൻഷുറൻസ്, ടെലികോം മേഖലകൾ വിദേശകുത്തകകൾക്ക് തുറന്നുകൊടുത്തപ്പോൾ ഈ എഴുതുന്നയാൾ ഉൾപ്പെടെ പലരും പ്രതീക്ഷിച്ചത് വിദേശത്തു നമ്മൾ കാണുന്ന വലിയ ഗുണമേന്മയും ധാർമികതയും മറ്റുമാണ്.
എന്നാൽ നമ്മൾ കണ്ടതുപലതും വലിയ തമാശകളാണ്.
അവർ കൊണ്ടുവന്നു സ്ഥാപിച്ച പരാജയപ്പെടാത്ത ടെക്നോളജിയുടെ മേന്മയൊഴിച്ച് മറ്റുപലതും അത്ര ആശാസ്യമായി പോകുന്നുവോ എന്നു നമുക്ക് സംശയമുണ്ട്.
രാഷ്ട്രീയക്കാർ കാശുവാങ്ങി ലൈസൻസുകൊടുത്തപ്പോൾ, ഇവർക്ക് അത് പരസ്യമാക്കി ഇൻഡ്യൻ രാഷ്ട്രീയത്തിന് ഒരു ഷോൿട്രീറ്റ്മെന്റ് കൊടുക്കാമായിരുന്നു.
(നമ്മുടെ പ്രധാനമന്ത്രിയെ ഈയിടെയും അവ്രുടെ മാധ്യമങ്ങളെ ഉപയോഗിച്ച് ചീത്തവിളിച്ചതോർക്കുക)
പുതിയൊരു നാട്ടിൽപ്പോയി അവിടുത്തെ ഭാഷ പഠിക്കുമ്പോൾ തെറിയാണ് ആദ്യം പഠിക്കുക എന്നൊരു ചൊല്ലുണ്ട്.
അതേപോലെ, ഇവർ, ഇവിടുത്തെ അഴിമതിയുടെ കൂടെ മുങ്ങാനല്ലാതെ, അവർക്ക് അവരുടെ നാട്ടിലെ നല്ല ബിസിനസ് സംസ്കാരം പകർത്താൻ തോന്നിയില്ല.
ഇവിടെ മാർവാഡിയും മറ്റും കാണിച്ചുപരിചയിച്ച, “കസ്റ്റമർ വെറും ഏഴാംകൂലി“ എന്ന സമീപനത്തിൽ ഇവരിൽ പലരും കാര്യങ്ങളും മുന്നോട്ടുകൊണ്ടുപോകുന്നു.
ഈ ടെക്നോളജിയുടെ മാത്രം മേന്മയ്ക്കായിരുന്നുവെങ്കിൽ അത് മാർവാഡിയും ചെയ്തേനെ.
BSNL, VSNL എന്നീ സർക്കാർ കുത്തകകളുടെ കാര്യക്ഷമതയില്ലായ്മയിൽ നിന്ന് ഇവർ കാര്യങ്ങൾ ഒത്തിരി മുന്നോട്ടുകൊണ്ടുപോയെന്ന കാര്യം വിസ്മരിക്കുന്നില്ല.
എന്നാൽ, ഉപഭോക്തൃസേവനത്തിൽ ഇൻഡ്യൻ കമ്പനികളായ ടാറ്റയും എയർടെല്ലും ഇവരേക്കാൾ മുന്നിൽ നിൽക്കുന്നുവെന്നതും ഒരു തമാശയാണ്.
ഇപ്പോഴും, ശരിക്കും Unlimited ആയ 3G Data Service കൊടുക്കുന്നത് BSNL മാത്രമാണ്!

Saha said...

ഇൻഷുറൻസ് മേഖലയിൽ സർക്കാർ കമ്പനികളായ LICയുടെയും മറ്റും കുത്തകയിൽനിന്ന് മോചനവും അമേരിക്കയിൽ കാണുന്ന ഉപഭോക്തൃസേവനവും ഒക്കെ നമ്മൾ പ്രതീക്ഷിച്ചു. ഇവർ എല്ലാവരും എല്ലാമേഖലകൾക്കും ലൈസൻസ് സമ്പാദിച്ചെങ്കിലും സർക്കാർ മീശപിരിക്കുന്നതുവരെ വാഹന‌ഇൻഷുറൻസിൽ ഇറങ്ങിയതേ ഇല്ല!
(കാരണം, നഷ്ടസാധ്യത കൂടുതലാണെന്നതായിരുന്നു. പിന്നെ എന്തിനു ലൈസൻസെടുത്തൂ?)
“അനിയത്തിയെ കാണിച്ച് ഏടത്തിയെ കെട്ടിക്കുന്ന“ “ന്യൂ ജെനറേഷൻ” ഇൻഷുറൻസ് കമ്പനികളുടെ ചതിയുടെ ഒരു മകുടോദാഹരണം ഇതാ ഇവിടെ:
http://ammaana.blogspot.in/2011/03/blog-post.html
ഫലത്തിൽ LIC തന്നെയാണ് ഇപ്പോഴും നല്ല ഇൻഷുറൻസ് പ്രോഡക്റ്റുകൾ കൊടുക്കുന്നത്.
എന്റെ തന്നെ അനുഭവത്തിൽ, ഒരിക്കൽ എനിക്ക് ഒരു Allergic Asthma attack ഉണ്ടായി ആശുപത്രിയിൽ അഡ്മിറ്റായി.
ന്യൂ ഇൻഡ്യാ അഷുറൻസ് മെഡിക്കൽ ക്ലെയിം പാസാക്കിയപ്പോൾ, Royal Sundaram എന്നെ റോയലായി പറ്റിച്ചു!
ആസ്ത്മയ്ക്ക് ഇൻഷുറൻസ് കവറേജില്ല എന്നപേരിൽ.
(Chronic Asthmaയ്ക്ക് ഇൻഷുറൻസ് കവറേജില്ല എന്നത് സത്യമാണ്; പക്ഷേ, Allergic Asthmaയ്ക്ക് അവർ പണം തന്നില്ല! അതും മെഡിക്കൽ ക്ലെയിമല്ല ചോദിച്ചത്. മറിച്ച് Hospitalization Benefit ആയിരുന്നു തടഞ്ഞുവെച്ചത്. ചേരുമ്പോൾ പറഞ്ഞത്. ഹോസ്പിറ്റലിൽ അഡ്മിറ്റായാൽ പണം ഉറപ്പെന്നായിരുന്നു!)
ചുരുക്കത്തിൽ, ഇൻഡ്യയിലെ, ചീഞ്ഞ, ചതിയൻ ബിസിനസ് സംസ്കാരവും അഴിമതിയും പകർത്താൻ ഇവറ്റകൾ യാതൊരു മടിയും കാണിച്ചില്ല.

റീട്ടെയിൽ രംഗത്തും ഇതുതന്നെ സംഭവിക്കുമോ എന്ന് കണ്ടുതന്നെ അറിയണം.

ഇൻഷുറൻസിൽ LICയുടെ ഫെയർപ്ലേ ഉള്ളതുപോലെ എല്ലാ രംഗത്തും, പൊതുമേഖലയിലോ, സഹകരണമേഖലയിലോ, നന്മ അടിസ്ഥാനമാക്കി പ്രവർത്തിക്കാൻ കഴിയുന്ന സ്ഥാപനങ്ങൾ മത്സരിക്കാനുണ്ടെങ്കിൽ ഇവരുടെ ലാഭം ജനത്തിന്റെയും ലാഭമാകുമെന്ന് എനിക്കുതോന്നുന്നു. മുൻപുപറഞ്ഞ Amul, മാതൃകയാവുന്നതും അവിടെത്തന്നെ! മിൽമ ഉള്ളപ്പോൾത്തന്നെ, ചെറുകിട പാലുൽപാദകൻ നിലനിൽക്കുന്നില്ലേ? അതുപോലെ എല്ലാമേഖലകളിലും, ചെറുകിടക്കാരന് അവന്റെ സ്ഥാനം ഉണ്ടാകും.