Links

സി.പി.എം. ക്രിമിനലൈസേഷന്‍ ചെറുക്കണം!


ഷുക്കൂര്‍ വധം അങ്ങേയറ്റം പ്രാകൃതമായും നീചമായും നടപ്പാക്കിയതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം സി.പി.എം. കണ്ണൂര്‍ ജില്ല സെക്രട്ടരിക്കും അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന സി.പി.എം. എം.എല്‍.എക്കും ആണെന്നാണ് മനസ്സിലാകുന്നത്. എന്നാല്‍ ധാര്‍മ്മിക ഉത്തരവാദിത്തത്തിന്റെ പേരില്‍ കേസെടുക്കാന്‍ വകുപ്പില്ല. എന്നാല്‍ പി.ജയരാജന്‍റെയും ടി.വി.രാജേഷ് എം.എല്‍.എ യുടെയും സാന്നിധ്യത്തിലാണ് ഗൂഢാലോചന നടന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഗൂഢാലോചന അറിഞ്ഞിട്ടും തടഞ്ഞില്ല എന്ന വകുപ്പ് പ്രകാരമാണ് ജയരാജനെയും രാജേഷിനെയും പോലീസ് പ്രതിയാക്കിയിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാമെങ്കിലും അവരുടെ മേല്‍ ചുമത്തിയിരിക്കുന്ന ഈ വകുപ്പ് വളരെ ബലഹീനമാണ്. സമര്‍ത്ഥനായ ക്രിമിനല്‍ വക്കീലിന് അവരെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയെടുക്കാന്‍ പറ്റിയേക്കാം. അത്രയും ഉദാരമാണ് നമ്മുടെ നീതിന്യായ വ്യവസ്ഥ. എന്നിട്ടും ജയരാജനെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ കേരളം മൊത്തം കലാപമുണ്ടാക്കാനാണ് സി.പി.എമ്മിന്റെ അണികള്‍ ഒരുമ്പെടുന്നത്.

രാഷ്ട്രീയ നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് അസംഭവ്യമായ കാര്യമല്ല. ഇന്ദിരാഗാന്ധിയും, ജയലളിതയും, കരുണാനിധിയും, യെദ്ദ്യൂരപ്പയും അങ്ങനെ എത്രയോ നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അപ്പോഴൊന്നും ബന്ധപ്പെട്ട നേതാക്കളുടെ പാര്‍ട്ടി ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച്  സാര്‍വ്വത്രികമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. കേരളം അതിനും സാക്ഷ്യം വഹിക്കുകയാണ്. തങ്ങള്‍ ആരെയും കൊല്ലും എന്തും ചെയ്യും എന്നാല്‍ അതിന്റെ പേരില്‍ തങ്ങളെ നിയമപ്രകാരം അറസ്റ്റ് ചെയ്യാനോ ശിക്ഷിക്കാനോ പാടില്ല എന്ന സന്ദേശം സമൂഹത്തിന്റെ മുന്നില്‍ വെക്കുകയാണ് സി.പി.എം. ചെയ്യുന്നത്. തങ്ങളുടെ പ്രാദേശിക നേതാക്കള്‍ പോലും അറസ്റ്റ് ചെയ്യപ്പെട്ടാല്‍ കേരളത്തില്‍ ഒരുത്തനും സ്വൈര്യമായി കിടന്നുറങ്ങാമെന്ന് കരുതണ്ട എന്ന മുന്നറിയിപ്പും സി.പി.എം. ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്.

കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ദീര്‍ഘകാലം ഭരിച്ച രാജ്യങ്ങളില്‍ അവിടത്തെ ഭരണാധികാരികളെ ജനങ്ങള്‍ പിടിച്ചുകെട്ടി ജനകീയ വിചാരണയ്ക്ക് വിധേയമാക്കിയത് നാം കണ്ടതാണ്. 75കൊല്ലം ഭരിച്ച സോവിയറ്റ് റഷ്യയില്‍, ബോറിസ് യെത്‌സണും കൂട്ടരും അവിടത്തെ പാര്‍ലമെന്റ് വളഞ്ഞ് അധികാരം പിടിച്ചെടുത്തപ്പോള്‍ ഒരു പ്രകടനം നടത്താന്‍ പോലും അവിടത്തെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കഴിഞ്ഞില്ല എന്ന ചരിത്രവും നമ്മുടെ മുന്നിലുണ്ട്. എന്തിനേറെ പറയുന്നു, 34കൊല്ലം ഭരിച്ച പശ്ചിമ ബംഗാളില്‍ ഇന്ന് സി.പി.എമ്മിന് അവിടത്തെ ഗ്രാമങ്ങള്‍ മിക്കതിലും പ്രവര്‍ത്തിക്കാന്‍ ബ്രാഞ്ച് കമ്മറ്റികള്‍ ഇല്ല. ഇതൊക്കെ അറിയാവുന്ന കേരളത്തിലെ മാര്‍ക്സിസ്റ്റുകാര്‍ ഒന്നും പഠിക്കുന്നില്ല.

എന്നിട്ട്, സി.പി.എമ്മിനെ എല്ലാവരും ചേര്‍ന്ന് തകര്‍ക്കാന്‍ ശ്രമിക്കുന്നേ എന്നാണ് ഒരുവകപ്പെട്ട നേതാക്കളെല്ലാം മാധ്യമങ്ങളിലൂടെ വിലപിക്കുന്നത്. എന്താണ് ഈ തകര്‍ക്കല്‍? സി.പി.എമ്മിന്റെ ചെയ്തികള്‍ എല്ലാം മാ‍ധ്യമങ്ങളില്‍ വരുന്നു അത്ര തന്നെ. എന്നാല്‍ പിന്നെ നിങ്ങള്‍ക്ക് കൊലപാതകങ്ങളിലും അക്രമങ്ങളിലും ഏര്‍പ്പെടാതെ ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്തുകൂടേ? അങ്ങനെയാവുമ്പോള്‍ ആരും നിങ്ങളെ തകര്‍ക്കുകയില്ലാലോ.  കൊല്ലുകയും വേണം, പ്രതികളായാല്‍ കേസ് വന്നാല്‍ തീപ്പന്തമായി നാട് മുഴുവന്‍ അക്രമം അഴിച്ചുവിടുകയും വേണം അതൊന്നും ആരും വാര്‍ത്തയാക്കരുത് എന്നൊക്കെ പറഞ്ഞാല്‍ ഒരു ജനാധിപത്യരാജ്യത്ത് നടക്കുമോ? ചൈനയില്‍ ആണെങ്കില്‍ പാര്‍ട്ടിയും സര്‍ക്കാരും അറിയിക്കുന്നത് മാ‍ത്രമേ ജനങ്ങള്‍ അറിയൂ. ഇന്റര്‍നെറ്റിന് പോലും കര്‍ശനമായ സെന്‍സറിങ്ങ് ആണ്.

സി.പി.എമ്മിന്റെ ക്രിമിനലൈസേഷന്‍ പൂര്‍ണ്ണമാകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. എത്ര കൊലപാതകങ്ങള്‍ സി.പി.എം. നടത്തി എന്ന കണക്ക് അവിടെയിരിക്കട്ടെ. ഇപ്പോള്‍ അന്വേഷണത്തില്‍ ഇരിക്കുന്ന ഫസല്‍ , ചന്ദ്രശേഖരന്‍, ഷുക്കൂര്‍ വധക്കേസുകളില്‍ സി.പി.എം. നേതാക്കള്‍ അടക്കം പ്രതികളാണ്. ഇക്കാര്യത്തില്‍ മറ്റ് പാര്‍ട്ടിക്കാരും പൊതുജനങ്ങളും നിരപരാധികളാണ്. എന്നിട്ടാണ് കേസ് അന്വേഷണത്തില്‍ നേതാക്കള്‍ അറസ്റ്റില്‍ ആകുമ്പോള്‍ അക്രമം അഴിച്ചുവിടുന്നതും ഹര്‍ത്താലിന്റെ പേരില്‍ ജനങ്ങളെ ബന്ദികളാക്കുന്നത്. ഈ സംഭവങ്ങള്‍ തീര്‍ച്ചയായും ജനങ്ങളുടെയിടയില്‍ അവമതിപ്പ് ഉണ്ടാക്കുന്നതും സി.പി.എമ്മിനെ തകര്‍ക്കാന്‍ പര്യാപ്തവുമായ കാര്യങ്ങളാണ്.

സത്യത്തില്‍ ആരാണ് സി.പി.എമ്മിനെ തകര്‍ക്കുന്നത്? അത് ചെയ്യുന്നത് മാധ്യമങ്ങളോ മറ്റ് പാര്‍ട്ടിക്കാരോ ജനങ്ങളോ അല്ല. മറിച്ച് സി.പി.എമ്മിലെ തന്നെ ക്രിമിനലുകളാണ്. മറ്റ് പാര്‍ട്ടിക്കാരുടെ ആഫീസുകള്‍ തകര്‍ക്കുക, പള്ളികള്‍ക്ക് കല്ലെറിയുക, പൊതുമുതല്‍ നശിപ്പിക്കുക എന്നതൊക്കെ ക്രിമിനലുകള്‍ ചെയ്യുന്ന പണിയാണ്. അത്തരം ക്രിമിനലുകളാണ് ശരിക്കും സി.പി.എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. എങ്ങനെയെന്നാല്‍ സി.പി.എമ്മിന്റെയോ എല്‍.ഡി.എഫിന്റെയോ ഉറച്ച വോട്ടുകള്‍ കൊണ്ട് മാത്രം ഒരിക്കലും സി.പി.എമ്മിന് ഭരണത്തില്‍ കയറാന്‍ കഴിയില്ല. അങ്ങനെയല്ലായിരുന്നെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. ജയിക്കണമല്ലൊ. നിഷ്പക്ഷ ചിന്താഗതിക്കാരുടെ വോട്ട് കൂടി ലഭിച്ചാലേ എല്‍.ഡി.എഫിന് ജയിക്കാന്‍ പറ്റൂ. ആ നിഷ്പക്ഷ വിഭാഗത്തെ വെറുപ്പിക്കാനും, വെറുക്കുന്നവരുടെ എണ്ണം കൂട്ടാനും മാത്രമേ സി.പി.എം. ക്രിമിനലുകളുടെ പ്രവര്‍ത്തനം സഹായിക്കുകയുള്ളൂ. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളത്തിലും സി.പി.എമ്മിന്റെ ഗതി ‘ഗോവിന്ദാ‘ ആയിരിക്കും.

അപ്പോള്‍ സി.പി.എം. തകരുന്നതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്? സി.പി.ഐ.ക്ക് പോലും ഇക്കാര്യത്തില്‍ സംശയമുണ്ടാവില്ല. സി.പി.എം. ക്രിമിനലൈസേഷന്‍ ചെറുക്കാന്‍ ആ പാര്‍ട്ടിയിലെ നല്ലവര്‍ക്ക് മാത്രമേ കഴിയൂ. അത്കൊണ്ട്, പൊതുസമൂഹത്തില്‍ സി.പി.എമ്മിനെ ന്യായീകരിക്കുന്നതിന് പകരം ആ പാര്‍ട്ടിയിലെ ക്രിമിനലുകളെ തുറന്നെതിര്‍ക്കാനാണ് ആ പാര്‍ട്ടിയുടെ അഭ്യുദയകാംക്ഷികള്‍ മുന്നോട്ട് വരേണ്ടത്. തകര്‍ക്കപ്പെട്ട കോണ്‍ഗ്രസ്സ്-ലീഗ് ഓഫീസുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും വ്യാപാരസ്ഥാപനങ്ങളും പുനര്‍നിര്‍മ്മിക്കപ്പെടുക തന്നെ ചെയ്യും. പക്ഷെ സി.പി.എം. തകര്‍ന്നാല്‍ അതിനെ പുനര്‍നിര്‍മ്മിക്കാന്‍ കഴിയില്ല. ഈ വസ്തുത സി.പി.എം. സഹയാത്രികര്‍ അര്‍ഹിക്കുന്ന ഗൌരവത്തോടെ പരിഗണിക്കണം.

വാല്‍ക്കഷണം: ഇത് വായിക്കുന്ന സി.പി.എം.കാരന്റെ വായയില്‍ തെറി തികട്ടി വന്നാല്‍ ഞാന്‍ ഉത്തരവാദിയല്ല.

43 comments:

ഞാന്‍ പുണ്യവാളന്‍ said...

സംസ്കാര സമ്പന്നതയ്ക്കെതിരെ വാളും പരിച്ചയുമയാണ് സിപിഎമിന്റെ നില്‍ല്പ്പു.

ഇത്തവണത്തെ ഹര്‍ത്താലും അനുബന്ധകലാപരിപാടികളും ആവേശപൂര്‍വം ആഘോഷമാക്കാതെ സിപിഎമിന് മറ്റു മാര്‍ഗ്ഗമില്ല അല്ലെ പിണറായിയെ പിടിക്കുന്ന ഒരവസരമുണ്ടായാല്‍ അവര്‍ എന്ത് ചെയ്യും , ആ ഭീഷണിയെ പല ഭീഷണികള്‍ കൊണ്ട് നേരിടുകയാണ് സിപിഎം ... കഷ്ടം തന്നെ

സ്നേഹാശംസകളോടെ:@ പല്ലില്ലായെന്ന് കണ്ടു അണ്ണാക്കിലേക്ക് കൈയിടരുത്

Anonymous said...

ജയരാജനെ അറസ്റ്റു ചെയ്‌താല്‍ ഹര്‍ത്താലും വെടിവെപ്പും ഒക്കെ ഉണ്ടാകുമെന്ന് ഉമ്മന്‍ ചാണ്ടിക്കറിയാം പക്ഷെ അപ്പോള്‍ സുധീരനും മറ്റു കോണ്ഗ്രസ് റിബലുകളും പറയുന്ന കാര്യങ്ങള്‍ ജനം മറക്കും, മോണോ റെയിലും വിഴിഞ്ഞം പദ്ധതിയും ഒക്കെ പൊളിച്ചു ഇനി കൊച്ചി മെട്രോയും നടക്കാന്‍ പോകുന്നില്ല അപ്പോള്‍ ഇങ്ങിനെ ചില പരിപാടികളിലൂടെ ജന ശ്രദ്ധ തിരിച്ചു വിടാന്‍ ഉമ്മന്‍ ചാണ്ടി ചെയ്ത ഒരു അടവ് മനസ്സിലാക്കാതെ വെറുതെ ആ ട്രാപ്പില്‍ ചെന്ന് ചാടി കണ്ണൂര്‍ ലോബി ജയരാജന് നാളെ ജാമ്യം കിട്ടും , കൂടുതല്‍ കുശാഗ്ര ബുദ്ധിയായ വീ എസിനെ കാര്യങ്ങള്‍ ഏല്‍പ്പിച്ചു മിണ്ടാതിരിക്കുകയാണ് പിണറായി ചെയ്യേണ്ടത്

ഇ.എ.സജിം തട്ടത്തുമല said...

നാളിതുവരെ എതിരാളികളാൽ കൊല്ലപ്പെട്ട സി.പി.ഐ.എം പ്രവർത്തകരുടെ കണക്ക് ആരും പറയുന്നില്ലല്ലോ. സി.പി.ഐ.എമ്മുകാർ കൊല്ലപ്പെടേണ്ടവരും അവരെ കൊല്ലുന്നത് പുണ്യകർമ്മവുമാണെന്നു തോന്നുമല്ലോ മാഷേ. അക്രമം സി.പി.ഐ.എം മാത്രം ഏകപക്ഷീയമായി വിചാരിച്ചാൽ തീരില്ല. ആദ്യം ആ കൊൺഗ്രസ്സുകാരെയും ലീഗുകാരെയും ആർ.എസ്.എസുകാരെയും എൻ.ഡി.എഫുകാരെയുമൊക്കെ പറഞ്ഞു മനസിലാക്കുക. അപ്പോൾ അക്രമം താനേ ഇല്ലാതായിക്കൊള്ളും. വീണുകിട്ടിയ രണ്ടു കൊലപാതകങ്ങൾ വച്ച് സി.പി.ഐ.എമ്മിനെ കുഴയ്ക്കാൻ എത്രത്തോളം സ്കോപ്പുണ്ടെന്നു നോക്കുന്നവർ തീക്കൊള്ളികൊണ്ടു തലചൊറിയുകയാണ്. ഇപ്പോൾ കേസ് അനേഷണങ്ങളുടെ പേരിൽ നടക്കുന്നത് യഥാർത്ഥ പ്രതികളെ പിടിക്കാനുള്ള ശ്രമങ്ങളല്ല. സി.പി.ഐ.എം നേതാക്കാക്കൾക്കെതിറരെ കള്ളക്കേസുകൾ ചമച്ച് പ്രകോപനം സൃഷ്ടിച്ച് മുതലെടുക്കാൻ ശ്രമിക്കുകയാണ്. ഇത്തരം വില കുറഞ്ഞ രാഷ്ട്രീയക്കളികളുടെയൊക്കെ കാലം കഴിഞ്ഞുവെന്ന് അറിയാമെങ്കിലും അറിഞ്ഞുകൂടെന്നു നടിക്കുന്ന യു.ഡി.എഫ് ഭരണക്കാർക്ക് ആദ്യം സൽബുദ്ധി വരട്ടെ. ബംഗാളിൽ പോയി പോയി എന്നു പറഞ്ഞ് വ്യാമോഹിക്കാതെ മാഷേ. രാഷ്ട്രീയത്തിൽ തിരിച്ചടികൾ എല്ലാ പാർട്ടികൾക്കും ഉണ്ടാകും. ഉണ്ടായിട്ടുമുണ്ട്. കോൺഗ്രസ്സിനടക്കം. പക്ഷെ അതൊന്നും ശാസ്വതമാണെന്നു കരുതരുത്. ഇനി നൂറു വർഷത്തേക്ക് സി.പി.എം അധികാരത്തിൽ വരില്ലെന്നൊക്കെ പണ്ടിവിടെ ചില കോൺഗ്രസ്സ് നേതാക്കൾ പ്രസംഗിച്ചു നടന്നിട്ടുണ്ട്. അതിനു ശേഷവും പലവട്ടം വന്നു. ഇക്കഴിഞ്ഞ തവണയും വന്നേനേ. ചില ചെറിയ തെരഞ്ഞെടുപ്പ് വീഴ്ചകൾ സംഭവിച്ചില്ലായിരുന്നെങ്കിൽ. അക്രമം ഇല്ലാത്ത സംഘടനകൾ കേരളത്തിൽ ഉണ്ട്. അത് ചില ആളില്ലാ പാർട്ടികളാണ്. അല്പം ആളനക്കമുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും അക്രമം കൈമുതലുള്ളവരാണ്. അതിനു സി.പി.ഐ എമ്മിനെ മാത്രം പറയേണ്ട. സി.പി.ഐ.എം എത്രയോ ഭേദം. സി.പി.ഐ.എമ്മിന്റെ ജനപിന്തുണ കേവലം തെരഞ്ഞെടുപ്പിലെ വിജയ പരാജയങ്ങളെ വച്ചു വിലയിരുത്തുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്. പ്രതിപക്ഷത്തിരിക്കുമ്പോഴാണ് സി.പി.പി.ഐ എം തീപ്പന്തമാകുന്നത്. ഭരണത്തിലിരിക്കുമ്പോൾ മറിച്ചാണ്. സി.പി.ഐ.എം ഭരിക്കുമ്പോൾ പ്രതിപക്ഷത്തെ നേതാക്കളുടെ പേരിൽ കള്ളക്കേസുകൾ ഉണ്ടാക്കാറില്ല.ചുരുക്കി പറയാമല്ലോ. ഇവിടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ചിലരുടെ അന്ധമായ മാർക്സിസ്റ്റ് വിരോധമാണ്.

ajith said...

കുളിമുറീലെല്ലാരും നഗ്നരാണ്. ചിലര്‍ അല്പം കൂടുതല്‍ നഗ്നരാണ്. അത്രയേയുള്ളു വ്യത്യാസം. ഞാന്‍ ഒരു പാര്‍ട്ടിക്കാരനുമല്ല. കെ പി എസ് പറഞ്ഞ “നിഷ്പക്ഷ ചിന്താഗതിക്കാരുടെ വോട്ട് കൂടി ലഭിച്ചാലേ എല്‍.ഡി.എഫിന് ജയിക്കാന്‍ പറ്റൂ.” കൂട്ടത്തിലൊരാളെന്ന് പറയാം. എന്റെ വീക്ഷണത്തില്‍ ഞാന്‍ കാണുന്നതപ്രകാരമാണ്. പല രാജ്യങ്ങളില്‍ ജീവിച്ച അനുഭവവുമുണ്ടെനിക്ക്. ജനാധിപത്യരാജ്യങ്ങളിലും കുടുംബാധിപത്യരാജ്യങ്ങളിലും.

Anonymous said...

മാനവിക മോചനം ലക്ഷ്യംവെച്ച മാര്‍ക്സിസ്റ്റ് പ്രസ്ഥാനം മനുഷ്യവിരുദ്ധമായതിന്റെ ഉദാഹരണങ്ങള്‍ ലോകത്ത് പലയിടത്തുമുണ്ടായിട്ടുണ്ട്. ലെനിനിസം എന്ന് കമ്യൂണിസ്റ്റുകള്‍ വിശദീകരിക്കുന്ന അതിന്റെ സംഘടനാ രീതി തന്നെയാണ് ഇവിടെ വില്ലന്‍ എന്നതാണ് കാര്യം. തുറസ്സുകള്‍ക്കും വിയോജിപ്പുകള്‍ക്കും സ്ഥാനമില്ലാത്ത, അങ്ങേയറ്റം കേന്ദ്രീകൃതമായ അധികാര ഘടനയെയാണ് ലെനിനിസ്റ്റ് സംഘടനാ തത്ത്വം എന്നപേരില്‍ മാര്‍ക്സിസ്റ്റുകാര്‍ പൊക്കിപ്പിടിച്ചു നടക്കുന്നത്. എന്തു വേണ്ടാതീനവും അതിക്രമവും ചെയ്യാന്‍ പാര്‍ട്ടിയുടെ പരിരക്ഷ ലഭിക്കുന്നുവെന്നതാണ് ഈ സംഘടനാ രീതിയുടെ പ്രത്യേകത. ജനാധിപത്യം വികസ്വരമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ഈ കാലത്തും പഴകിയ ഈ സംഘടനാരീതി കൊണ്ടുനടക്കുന്നത് അങ്ങേയറ്റം പരിഹാസ്യമാണ്. ജനാധിപത്യം വിപുലീകൃതമായ, സാങ്കേതികവിദ്യകള്‍ വരെ ജനാധിപത്യത്തിന്റെ ഉപകരണങ്ങളായി മാറിയ കാലത്ത് യുദ്ധകാലത്തേക്ക് ആവശ്യമായ സംഘടനാ രീതിയുമായി ഒരു പാര്‍ട്ടി നമുക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സംഭവിക്കുന്ന അരുതായ്മകളാണ് സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. അതിനാല്‍, അടിസ്ഥാനപരമായി, ലെനിനിസ്റ്റ് സംഘടനാ തത്ത്വങ്ങളെക്കുറിച്ചു തന്നെയുള്ള പുനരാലോചനകള്‍ പാര്‍ട്ടിക്കകത്ത് നടക്കേണ്ടതുണ്ട്.ലെനിനിസ്റ്റ് സംഘടനാ തത്ത്വം സി.പി.എമ്മിന്റെ ഒരു ശക്തിയാണ്. പാര്‍ട്ടി സംഘടന കരുത്തോടെ ഇപ്പോഴും നിലനില്‍ക്കുന്നത് അതുകൊണ്ടാണ്. എന്നാല്‍, അത് എത്രത്തോളം കരുത്താണോ, അതേപോലെ ദൗര്‍ബല്യവുമാണ്. അതാണ്, മുക്കാല്‍ നൂറ്റാണ്ടോളം ലോകത്തെ വിസ്മയിപ്പിച്ച് പ്രസരിപ്പോടെ നിലനിന്ന സോവിയറ്റ് യൂനിയന്‍ പൊടുന്നനെയൊരു ദിവസം നാം നോക്കിനില്‍ക്കെയങ്ങ് അപ്രത്യക്ഷമായിപ്പോയത്. സി.പി.എം അങ്ങനെ അപ്രത്യക്ഷമായിപ്പോവാന്‍ പാടില്ല. അത് നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. അവര്‍ കൂടി മനസ്സുവെച്ച് പാര്‍ട്ടിയെ തിരികെ കൊണ്ടുവരേണ്ട സമയമാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

K.P.Sukumaran said...

സജീമേ, സജീമും സജീമിനെ പോലെ ചിന്തിക്കുന്നവരും അവിടെ കുത്തിരിക്കുക. ഞാന്‍ സംവദിക്കുന്നത് മാര്‍ക്സിസ്റ്റ് വിശ്വാസികള്‍ അല്ലാത്തവരോടും നിഷ്പക്ഷമായി രാഷ്ട്രീയം വിലയിരുത്തുന്നവരോടുമാണ്. അവരിലാണ് എനിക്ക് പ്രതീക്ഷ. ജനാധിപത്യം വികസ്വരമാകുന്ന മുറക്ക് ചരിത്രത്തിന്റെ ചവറ്റ് കൊട്ടയില്‍ വലിച്ചെറിയപ്പെടേണ്ട പൊളിറ്റിക്കല്‍ വേസ്റ്റുകളാണ് മാര്‍ക്സിസം-ലെനിസവും ലെനിനിസ്റ്റ് സംഘടനാതത്വങ്ങളും. വെറും മാര്‍ക്സിസ്റ്റ് വോട്ട് കൊണ്ട് ഒരിക്കലും നിങ്ങള്‍ക്ക് കേരളം ഭരിക്കാന്‍ കഴിയില്ല.

ഷെരീഫ് കൊട്ടാരക്കര said...

പോസ്റ്റും അഭിപ്രായങ്ങളും ഉള്‍ക്കൊണ്ട് സംശയ നിവര്‍ത്തി വരുത്താന്‍ ആഗ്രഹിക്കുന്ന ഒരാളുടെ കുറിപ്പായി ഇത് കണക്ക് കൂട്ടുക.
സി.പി.എം. ആയാലും ഇതര പാര്‍ട്ടികളായാലും ആശയ ഭിന്നതകളുള്ളവനെ കൊലപ്പെടുത്തുന്നത് ജനാധിപത്യ രാഷ്ട്രത്തില്‍ ശരിയായ നടപടിയാണോ? നീയെന്തിനു ഈ തെറ്റ് ചെയ്തു എന്ന് ചോദിക്കുമ്പോള്‍ മറ്റവനും അത് ചെയ്തിട്ടുണ്ട് എന്ന് പറയുന്നതാണോ മര്യാദ.?
അങ്ങിനെ കുലം കുത്തികളേയും പാര്‍ട്ടി ശത്രുക്കളേയും മുമ്പും ഇല്ലായ്മ ചെയ്തിട്ടുണ്ട് എന്ന് ഒരു ജില്ലാ സെക്രട്ടറി വിളീച്ചു കൂവി സത്യം സാക്ഷ്യപ്പെടുത്തിയപ്പോള്‍ മേല്‍പ്പറഞ്ഞ ഉന്മൂലന സിദ്ധാന്തം മാര്‍ക്സിസത്തില്‍ ഉള്ളതാണെന്നും പാര്‍ട്ടി ഒരു ഹിജന്‍ അജന്‍ഡയായി ഇപ്പോഴും അത് പാലിച്ച് വരുന്നു എന്നുള്ളത് സത്യമായി വരുന്നില്ലേ?

അത് സത്യമെങ്കില്‍ ഒരു ജനാധിപത്യ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ ആ മാതിരി പാര്‍ട്ടികള്‍ക്ക് അവകാശമുണ്ടോ?
തനിക്കെതിരെ അഥവാ പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ പടച്ചുണ്ടാക്കിയത് കള്ളക്കേസ്സായാല്‍ തന്നെയും ആ വസ്തുത അന്തസ്സോടെ ജനസമക്ഷം വെളിപ്പെടുത്തിയതിനു ശേഷം നീതിന്യായ വ്യവസ്തയെ അഭിമുഖീകരിച്ച് നിരപരാധിത്വം തെളിയിച്ച് കാണിക്കുന്നതല്ലേ അഭികാമ്യം. അതോ ഈ നാട്ടിലെ നീതിന്യായ വ്യവസ്തയില്‍ വിശ്വാസമില്ലേ?അതിനു പകരം സമൂലം ജനങ്ങള്‍ക്കെതിരെ ഹര്‍ത്താല്‍ യുദ്ധം പ്രഖ്യാപിക്കുന്നതാണോ ശരി?
അപ്രകാരം പ്രഖ്യാപിക്കപ്പെട്ട ഹര്‍ത്താലിലൂടെ സാമൂഹ്യ വിരുദ്ധരെന്ന പേരിലായാലും ശരി അക്രമം നടമാടുകയും കൊട്ടിയത്ത് സംഭവിച്ചത് പോലെ വീടുകള്‍ തകര്‍ക്കപ്പെടുകയും നിരപരാധികള്‍ ആക്രമിക്കപ്പെടുകയും ചെയ്യുമ്പോള്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഹര്‍ത്താല്‍ നടത്തുന്ന പാര്‍ട്ടികള്‍ക്ക് ലൊട്ട് ലൊടുക്ക് ന്യായങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞ് നില്‍ക്കാനാവുമോ?പോസ്റ്റിലെ ആശയം അതായത് മദ്ധ്യത്ത് നില്‍ക്കുന്നവരുടെ പിന്തുണ നഷ്ടപ്പെടുത്തി പാര്‍ട്ടി ഇല്ലാതാകാന്‍ അത് വഴി ഇട വരുത്തുന്നു എന്ന വാദം ശരിയായി വരുന്നില്ലേ?

ഒരു ജനാധിപത്യ രാജ്യത്തില്‍ വോട്ട് നഷ്ടപ്പെടുത്തുന്നതിലൂടെ പാര്‍ട്ടി ഇല്ലാതാകുന്നു എന്ന് പറയുമ്പോള്‍ വോട്ടിലല്ല പാര്‍ട്ടി നിലനില്‍ക്കുന്നത് എന്ന മറുവാദം കൊണ്ടുദ്ദേശിക്ക്ന്നത് വോട്ട് അല്ലാത്ത ഹിഡന്‍ അജന്‍ഡ അതായത് രക്തരൂക്ഷിത വിപ്ലവം എന ആശയം പാര്‍ട്ടി ലൈനായി ഇപ്പോഴും നിലവിലുണ്ടെന്നാണോ?
ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായി സി.പി.എമ്മിനെയും കാണാന്‍ ആഗ്രഹിക്കുന്ന ഒരുകൂട്ടം ആള്‍ക്കാരുടെ സംശയങ്ങളായി ഇത് കണക്ക് കൂട്ടുക.

K.P.Sukumaran said...

ഷെരീഫ് മാഷിന് നന്ദി. സി.പി.എമ്മിനെ പറ്റി പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നതില്‍ കാര്യമില്ല. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കാവുന്ന പാകത്തിലല്ല ലെനിന്‍ കമ്മ്യൂണിസ്റ്റ് സംഘടനാതത്വങ്ങള്‍ രൂപപ്പെടുത്തിയത് എന്ന വസ്തുത ഓര്‍ക്കുക. ഇക്കാലമത്രയും പാര്‍ലമെന്ററി ജനാധിപത്യ സമ്പ്രദായം അനുസരിച്ച് ഇന്ത്യയില്‍ സി.പി.ഐ.യും സി.പി.എമ്മും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ആന്തരീകമായി ആ പാര്‍ട്ടികള്‍ ജനാധിപത്യത്തിന് അനുഗുണമായ ഒരു സംഘടനാശൈലി സ്വീകരിച്ചിട്ടില്ല. ഇതില്‍ സി.പി.ഐ. അന്നും ഇന്നും അക്രമരാഷ്ട്രീയശൈലി പിന്‍‌പറ്റിയിട്ടില്ല എന്നൊരു വ്യത്യാസമുണ്ട്. നമ്മുടെ ജനാധിപത്യത്തിനനുസരിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാറേണ്ടതുണ്ടായിരുന്നു. എന്നാല്‍ സി.പി.എമ്മിന് അതിന് കഴിയില്ല. എന്തെന്നാല്‍ നിലവിലെ സംഘടനാ ചട്ടക്കൂട്ടില്‍ മാത്രമേ അതിന്റെ കോടികളുള്ള ആസ്തികള്‍ സംരക്ഷിക്കാനും ഇനിയും കോടികള്‍ സ്വരൂപിക്കാനുമാവൂ. സി.പി.ഐക്ക് മാറാന്‍ കഴിയുമായിരുന്നു. അവര്‍ പക്ഷെ സി.പി.എമ്മിന്റെ വലയത്തിലുമായിപ്പോയി. കേരളത്തിന്റെ മുന്നിലുള്ള അടിയന്തിരാവശ്യം സി.പി.എം. തകരുക എന്നതാണ്. അപ്പോള്‍ പുതിയത് ഒന്ന് ഉയര്‍ന്നുവരും. വരാതിരിക്കില്ല. സി.പി.എം.ആണ് അതിന് തടസ്സം. മാര്‍ക്സിസ്റ്റ് പാര്‍ട്ടി തകരും എന്നതില്‍ എനിക്ക് സംശയമില്ല. മനുഷ്യനന്മയില്‍ വിശ്വാസമുള്ളത്കൊണ്ടാണ് എനിക്ക് ആ ഉറപ്പ്. ആത്യന്തികമായി നന്മ എല്ലാവരെയും ഒന്നിപ്പിക്കുന്ന ഒരു മാനുഷികഭാവമാണ്.

vkayil said...

“ഓരോ തുള്ളിച്ചോരയില്‍ നിന്നും ഒരായിരം പേരുയരുന്നു….” കമ്മ്യൂണിസ്റ്റ്‌ സമരഭടന്മാര്‍ ആദ്യകാലങ്ങളില്‍ കേരളത്തില്‍ മുഴക്കിയ മുദ്രാവാക്യമായിരുന്നു ഇത്‌. എത്രമാത്രം ആവേശത്തോടെയായിരുന്നു അവരാ ശീലുകള്‍ ഏറ്റുവിളിച്ചത്‌! ചോരചിന്താനും ജീവന്‍ വെടിയാനും കഴിയുന്ന, ഒരുതരം മനോരോഗമെന്നു തന്നെ വശേഷിപ്പിക്കാവുന്ന അവസ്ഥയിലേക്ക്‌ അണികളെ തള്ളിവിടാനുള്ള എല്ലാ ചെപ്പടിവിദ്യകളും കമ്മ്യൂണിസ്റ്റ്‌ നേതൃത്വത്തിന്‌ അന്നറിയാമായിരുന്നു. ഇന്നും അത്‌ വിജയകരമായി തുടരുകയും ചെയ്യുന്നു. കൂടുതലെന്തെങ്കിലും ചിന്തിക്കാനുള്ള സ്വാതന്ത്ര്യവും സാവകാശവും ചെങ്കുപ്പായ സേനയ്ക്ക്‌ അന്ന്‌ ഉണ്ടായിരുന്നില്ല (ഇന്നും അതില്ല). നിലത്തിറ്റുവീഴുന്ന ഓരോ തുള്ളിച്ചോരയില്‍ നിന്നും നിരവധിയാളുകള്‍ ഉയിര്‍ത്തെഴുന്നേറ്റുവരും. തനിക്ക്‌ സാധിക്കാത്ത കാര്യം അവര്‍ സാധിച്ചുകൊള്ളും.
തന്റെ ഹൃദയത്തില്‍ സൂക്ഷിച്ചിട്ടുള്ള വിപ്ലവസ്വപ്നം അവര്‍ സാക്ഷാത്കരിച്ചു കൊള്ളും. ചെങ്കൊടിക്ക്‌ മാറ്റു കൂട്ടുകയും ചെയ്യും – ഇതായിരുന്നു ഓരോ സഖാവിന്റെയും മനോരാജ്യം. അവര്‍ ഒരുങ്ങി. ചോരചീന്തി. അവരാഗ്രഹിച്ചതുപോലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ആള്‍ബലം പതിന്മടങ്ങ്‌ വര്‍ധിച്ചു. ചോരചീന്താന്‍ ആഹ്വാനം ചെയ്തവര്‍ വിയര്‍പ്പുപോലും ചീന്തിയില്ലെങ്കിലും പാര്‍ട്ടിക്ക്‌ ലഭിച്ച അംഗീകാരവും സ്വീകാര്യതയും അവരെ നന്നായി സുഖിപ്പിച്ചു. വര്‍ഷാവര്‍ഷം രക്തസാക്ഷി മണ്ഡപത്തിന്‌ മുന്നില്‍ ചെന്നു നിന്ന്‌ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കാന്‍ അവര്‍ മത്സരിക്കുന്നു. നേതാക്കളുടെ പിന്നില്‍ തടിച്ചു കൂടിയ പുരുഷാരം കാണുമ്പോള്‍ പഴയതെല്ലാം അവര്‍ മറക്കുന്നു. ചോര ചീന്തിയാണ്‌ ഈ ശക്തി സംഭരിച്ചതെന്ന്‌ നന്നായി അറിയാവുന്ന അവര്‍ തങ്ങള്‍ക്കെതിരു നില്‍ക്കുന്നവന്റെ ചോരയ്ക്കായി കഠാരകള്‍ മൂര്‍ച്ച കൂട്ടുന്നു. വെടിമരുന്നും കുപ്പിച്ചില്ലുകളും ആസിഡും പാര്‍ട്ടി സങ്കേതങ്ങളില്‍ കുമിഞ്ഞുകൂടുന്നു. പ്രതിയോഗികളുടെ തലകളുരുളുന്നു. പഴയ മുദ്രാവാക്യത്തിന്‌ അപ്പോള്‍ പ്രസക്തിയില്ലെന്ന്‌ മൂഢാത്മാക്കള്‍ ധരിച്ചു വച്ചിരിക്കുന്നു. അതുകൊണ്ടാണ്‌ മാര്‍ക്സിസ്റ്റുപാര്‍ട്ടിക്കാര്‍ കേരളത്തിലങ്ങോളമിങ്ങോളം ചോരച്ചാലുകള്‍ തീര്‍ക്കുന്നത്‌. മാര്‍ക്സിസ്റ്റുകാരന്റേതല്ലാത്ത ചോരയൊക്കെ മണ്ണില്‍ വീണാലുടന്‍ ആവിയായിപ്പോകുമെന്നാകാം അവരുടെ കണക്കുകൂട്ടല്‍.
അതുകൊണ്ടാകാം കയ്യറപ്പില്ലാതെ ആരെയും കുത്തിമലര്‍ത്താനുള്ള മാനസികാവസ്ഥ ആര്‍ജിക്കാന്‍ അണികളെ അവര്‍ പരുവപ്പെടുത്തുന്നത്‌. ഈ പ്രാകൃതത്വത്തിന്‌ ഇരയാകേണ്ടിവന്ന എത്രയെത്ര നിരപരാധികള്‍, അവരൊക്കെ എന്തെങ്കിലും അപരാധം ചെയ്തിട്ടാണോ മരണത്തെ പുല്‍കേണ്ടിവന്നത്‌ ?

vkayil said...

മുകളിലെത്തത്, വേറൊരു പോസ്റ്റില്‍ നിന്ന് പ്രസക്തമെന്നു തോന്നിയ ഭാഗം കോപ്പി പേസ്റ്റ് ചെയ്തതാണേ....... അങ്ങിനെ ചെയ്തത് ശരിയല്ലെങ്കില്‍ ക്ഷമാപണം.

കാഴ്‌ചക്കാരന്‍ said...

സുകുമാരേട്ടാ സജിം പറയട്ടെ.
1. കേരളത്തിലെ രാഷ്ട്രീയ സംഘട്ടനങ്ങളുടെ 90 ശതമാനത്തിലും ഒരു പക്ഷം സിപിഎമ്മായിരിക്കും. അതുകൊണ്ടുതന്നെ നിങ്ങള്‍ വിചാരിച്ചാലെ ഇതു നിര്‍ത്താന്‍ കഴിയൂ. (അതിനു കാരണമാവട്ടെ അസഹിഷ്‌ണുതയും. നല്ല കാര്യം പൊലും മറ്റള്ളവരെ ചെയ്യാന്‍ അനുവദിക്കാത്ത അത്രയും ഭീരുത്വവും നെറികേടും)

2. നിയമപരമായ നീക്കങ്ങളെ രാഷ്ട്രീയ വൈരാഗ്യമായി മാത്രം കാണുന്നത്‌ സ്വന്തം കണ്ണടയുടെ കുഴപ്പം.

3. ഒരു കമ്മ്യൂണിസ്‌റ്റു പാര്‍്‌ട്ടി മറ്റു കക്ഷി രാഷ്ട്രീയ പാര്‍ട്ടികളെ പോലെയല്ല. അതിന്‌ ഒരൂ ദാര്‍ശനികവും പ്രത്യയശാസ്‌ത്രപരവുമായ ഒരു അടിത്തറയുണ്ടായിരിക്കും. എന്നാല്‍ ഈ അടിത്തറ പാടെ തകര്‍ന്നുപോയ ഉള്ളു പൊള്ളയായ ഒരു "രൂധിരകോലം " മാത്രമായി ആ പാര്‍ട്ടി അവശേഷിക്കുന്നു. അതുകൊണ്ടു തന്നെ അതിന്റെ പരാജയങ്ങള്‍ക്ക്‌ (പരാജയം എന്നത്‌ തെരഞ്ഞെടുപ്പ്‌ു പരാജയം മാത്രമല്ല) മറ്റു പലതിനേക്കാളും പല അര്‍ത്ഥങ്ങളുമുണ്ട്‌.്‌ അത്‌ സജിംമിനെ പോലുള്ളവര്‍ക്ക്‌ ഉള്‍കൊള്ളാനേ കഴിയുന്നില്ല.

4. പ്രതിപക്ഷത്തിരിക്കുമ്പോള്‍ " തീ പന്ത " മാവണം. നല്ലതു തന്നെ. ജനവിരുദ്ധ നയങ്ങളെ എതിര്‍ക്കാന്‍ വേണ്ടി അതാവാം. എന്നാല്‍ സംഭവിക്കുന്നത്‌ എന്താണ്‌ ? അഴിമതിയിലും നെറികേടിലും കൊലയിലും കൊള്ളിവെപ്പിലും അഴിഞ്ഞാടുന്ന നേതാക്കളെ സംരക്ഷിക്കാന്‍ "തീ പന്ത" മാവുന്നതില്‍ എന്തു ധാര്‍മ്മികത ?

ഭരണ പ്രതിപക്ഷ ജനദ്രോഹങ്ങളെ നേരിടാന്‍ ആര്‍ക്കാണ്‌ സാധിക്കുക ?

SHAJI said...

Good. Jayarajan was arrested. but why not Basheer MLP was not been arrested. This is not fair politics and justice.

Baiju Elikkattoor said...

കാഴ്ചക്കാരാ, അഭിനന്ദനങ്ങള്‍...!!

Saha said...

സുകുമാരൻ മാഷേ,
അതെ, ഇവർ നശിക്കുന്നതാണ് നല്ലത്.
കാലത്തിനനുസരിച്ച്, മാറാൻ തയ്യാറല്ലാത്ത ഒരു ജനവിരുദ്ധസംഘം നിലനിൽക്കുന്നത് സമൂഹത്തിനാപത്താണ്.
മൂലകാരണസിദ്ധാന്തപ്രകാരം നോക്കിയാൽ, താങ്കളും ഞാനുമൊക്കെ കേരളത്തിനുപുറത്ത് ജീവിക്കേണ്ടിവരുന്നതിന്റെ ഒരു കാരണം ഇവരുടെ നയവൈകല്യം ആണല്ലോ..
ഇവരിൽ ഇനിയും പ്രതീക്ഷയും ന്യായവും കണ്ടെത്തുന്നവരിൽ യാഥാർത്ഥ്യബോധത്തിന്റെ വെളിച്ചം ആദ്യമായി കടന്നുചെല്ലാനും ആ നാശം കാരണമാകട്ടെ.

ഒരു കുരുവിക്കൂട്, ഒത്തിരി പ്രയത്നത്തിന്റെയും കാത്തിരിപ്പിന്റെയും പുതുപ്രതീക്ഷയുടെയും സാക്ഷാത്കാരമാണ്.
പക്ഷെ, മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾ പറന്നുപോയിക്കഴിഞ്ഞാൽ അതിന്റെ ദൌത്യം പൂർത്തിയായി; പിന്നെ, അത് ചെറിയ ക്ഷുദ്രജീവികളുടെ ആവാസകേന്ദ്രമായി ശിഥിലപ്പെടുമെന്നത് പ്രകൃതിയുടെ നീതിയാണ്.
ചിലർ അതെടുത്ത് അലങ്കാരവസ്തുവാക്കി സൂക്ഷിക്കും. ആ സൂക്ഷിപ്പിനുപോലും കീടങ്ങൾക്കെതിരെ സംരക്ഷണോപാധികൾ വേണ്ടിവരുന്നു.

കേരളത്തിലെ സാമൂഹികവ്യവസ്ഥിതിയിൽ നോക്കിയാൽ, കാണുന്നതും ഇതൊക്കെത്തന്നെയാണ്.
ശ്രീനാരായണഗുരു തുടങ്ങിയവർ ഉഴുതുമറിച്ചൊരുക്കി വിത്തിട്ട മണ്ണിൽ “കളപറിച്ച്“, “കൃഷി“ യിറക്കി, ഇവർ നൂറുമേനികൊയ്തു.
(അദ്ദേഹത്തിന്, “ബ്രിട്ടീഷുകാരുടെ ചെരിപ്പുനക്കി” എന്നുവിളിച്ച് ഗുരുദക്ഷിണ കൊടുക്കാനും മറന്നില്ല!)
കാലം മാറി; പുതിയ സാമൂഹികസാഹചര്യങ്ങളും, പ്രതീക്ഷകളും കൂടെ പ്രശ്നങ്ങളും ഒക്കെ ഉടലെടുത്തു.
ആ സാഹചര്യത്തിനനുസരണമായി മാറാനും, ജനാധിപത്യം, ആഗോളസമ്പദ്‌വ്യവസ്ഥിതി, തുടങ്ങിയ പരിഷ്കൃതസമൂഹത്തിന്റെ ആശകളും പ്രശ്നങ്ങളും നേരിട്ട്, വഴികാട്ടാമായിരുന്നു ഇവർക്ക്.
പക്ഷെ, ഇന്നും കേരളത്തിലെ അഷ്ടിക്കു വകതേടുന്ന സാമാന്യജനത്തിനിടയ്ക്കും ബൂർഷ്വാസിയെയും തൊഴിലാളിയെയും കണ്ടെത്തി തമ്മിലടിപ്പിച്ചില്ലെങ്കിൽ ഉറക്കംവരാത്ത വരട്ടുവാദക്കാർ മാത്രമാണിവർ.
പാർട്ടി വളർത്താൻ വർഗീയതയുടെ വിഷം കുത്തിവെയ്ക്കാൻപോലും ഒരു മടിയും കാണിക്കുന്നുമില്ല..

ഇതു നശിക്കണമെന്നുപറയാൻ വേറൊരു കാരണം കൂടിയുണ്ട്.
കാലംകഴിയുമ്പോൾ, ഉണ്ണാനിരുന്ന നായരുടെ ഉൾവിളിപോലെ ചിലത് അസ്ഥാനത്ത് തിരുത്തും.
ബസു പറഞ്ഞതുമാതിരിയുള്ള ചരിത്രപരമായ ഒത്തിരി അബദ്ധങ്ങൾക്കുശേഷം മാത്രമാവുമത്.
നശിച്ചില്ലെങ്കിൽ, ഒരു പതിനഞ്ച്-ഇരുപതുവർഷങ്ങൾക്കു ശേഷം, ഇന്നു താങ്കൾ പറയുന്ന മാറ്റങ്ങൾ, അന്ന് അംഗീകരിച്ച് നമ്മെ കൊഞ്ഞനം കുത്തും!!

അതുകൊണ്ട്, ഇതിനി വേണ്ട, മാഷേ!

Anonymous said...

Thanks for the sensible critique. Me and my neighbor were just preparing to do a little research about this. We got a grab a book from our local library but I think I learned more clear from this post. I am very glad to see such great info being shared freely out there.
[url=http://www.trat.go.th/board/index.php?action=profile;u=82784 ]pink ribbon merchandise[/url]

Anonymous said...

പ്രിയപ്പെട്ട സുകുമാരന്‍ സാര്‍
താങ്ങളുടെ അനുവാദമില്ലാതെ ലേഘനം എന്റെ Facebook a/c ലേക്ക് കോപ്പി ചെയ്ത് ക്ഷമിക്കുമല്ലോ കൂടുതല്‍ പേര്‍ വായിക്കട്ടെ എന്നെ കരുതിയുള്ളൂ ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു.

vkayil said...

This from today's Times of India :
=====
Diptendu Chakraborty (Toronto) replies to Shyam

I agree Shyam but the funny part is "CPM demands" Do you know how these Prakash Karat and Buddhadeb Bhttachewryya gang had killed thousnads of innocent people in Bengal? Whole world saw the skeletons were dugged out; the victims were killed cold blooded by these gang.Two Ministers were arrested.Their leaders Karat and Buddhadeb are still free. Why? As a CM and police Minister he orchestrated murders in Nadigram and Netai village. Now these goons are asking justice? Poodle ManMohan was supporting these CPM becuase they were supporting Congress at the time.

http://timesofindia.indiatimes.com/india/CPM-demands-arrest-of-Haryana-minister-in-air-hostess-suicide-case/articleshow/15375360.cms
=========

Vivek Mavelikara said...
This comment has been removed by the author.
Vivek Mavelikara said...
This comment has been removed by the author.
Vivek Mavelikara said...

ഒരു അപേക്ഷയുണ്ട് . മാധ്യമങ്ങള്‍ പൊതുവേ ഉപയോഗിക്കുന്ന - അക്രമ രാഷ്ട്രീയം , കൊലപാതക രാഷ്ട്രീയം എന്നീ വാക്കുകള്‍ നമുക്ക് ഒഴിവാക്കി കൂടെ ? രാസ്ടീയം എന്നാല്‍ രാഷ്ട്രത്തെ സംബന്ധിക്കുന്നത് എന്നല്ലേ . രാഷ്ട്ര താത്പര്യങ്ങളല്ലാത്ത അക്രമം കൊലപാതകം തുടങ്ങിയ കാര്യങ്ങള്‍ രാഷ്ട്രീയത്തിന് അഭികാമ്യമല്ല എന്നാണ് എനിക്ക് തോന്നുന്നത് . ഇത്തരം പ്രയോഗങ്ങളുടെ സ്ഥിരമായ ഉപയോഗം അവയെ സാമാന്യ വാത്കരിക്കുകയും മുകളില്‍ ഒരാള്‍ പറഞ്ഞത് പോലെ അക്രമവും കൊലപാതകവും രാഷ്ട്രീയത്തിന് കൂടെ പിറപ്പാണെന്നും അതൊന്നും ഒഴിവാക്കാനാവില്ലെന്നും പൊതുജനം പോലും വിശ്വസിച്ചു പോകും.

അക്രമം , കൊലപാതകം ഇതെല്ലം ആരു ചെയ്താലും അത് നീചവും അക്ഷന്തവ്യവും ആയ കുറ്റം മാത്രമാണ് , കൊലപാതകിക്ക് ഏതെങ്കിലും കോടിയുടെ പിന്ബലമുന്ടെങ്കില്‍ അയാള്‍ മറ്റു കൊലപതകികലെക്കള്‍ ശ്രേഷ്ടനകുന്നതെങ്ങനെ ?

കൊല ചെയ്തവന്റെ കോടി കാവിയോ പച്ചയോ ആയാല്‍ അത് മത തീവ്രവാദം ! കോടി ചുവപ്പെങ്കില്‍ അതാണ്‌ കമ്മ്യൂണിസം .?? (പച്ചക്കൊടിയും കയ്യിലേന്തി ചുവപ്പുകൊടി കീശയിലിട്ടു , കംമ്യൂനിസ്ടുകാരന്റെ നെഞ്ചില്‍ കത്തി കയറ്റുന്നത് അഭിനവ കമ്മ്യൂണിസം!)

കൊലപാതകങ്ങള്‍ നടത്തുകയും അത് ഒന്നുമറിയാത്ത ഇസ്ലാമിന്റെ മേല്‍ കേട്ടിവക്കുകയും സാമൂഹിക കലാപത്തിനു കാഞ്ചി വലിക്കുകയും ചെയ്യുന്ന ഇവര്‍ രാജ്യദ്രോഹികളായ തീവ്ര വാദികളെക്കാള്‍ എത്രയോ നിന്ദിക്കപ്പെടെണ്ടാവരാണ് .


കേരളത്തില്‍ കമ്മ്യൂണിസം ഒരു കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. ആ കാലത്ഹിന്റെ ഈറ്റവും ശക്തമായ തത്വചിന്താധാരയയിരുന്നു അത്. എന്നാല്‍ പുതിയ കാലത്തില്‍ ആ പഴയ തത്വ ചിന്തക്ക് വലിയ സ്ഥാനം ഇല്ലാതായി. രാഷ്ട്രീയ കച്ചവടം( പഴയ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയോടുള്ള ബഹുമാനം മറന്നിട്ടില്ല ) നിലനിര്‍ത്തിക്കൊണ്ട് പോവുക ദുഷ്കരമായി.പിന്നോക്ക സമുദായങ്ങളുടെ ശാക്തീകരണത്തില്‍ ഈ പ്രസ്ഥാനം വലിയ പങ്കു വഹിച്ചിട്ടുണ്ട്‌. എന്നാല്‍ പിന്നോക്ക സമുദായങ്ങളുടെ വളര്‍ച്ച പാര്‍ട്ടിയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന ഒരു കാലഘട്ടം വന്നുദിച്ചു.നിയമ വാഴ്ചയെ അട്ടിമറിച്ചും മനസാക്ഷിയെ ഞെട്ടിപ്പിക്കും വിധം പാവങ്ങളുടെ ജീവനപഹരിച്ചും വികസനത്തെ വെല്ലുവിളിച്ചും നിറംകെട്ട പ്രസ്ഥാനം പഴയ പോലെ ജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു.

അണികളെ മാനസികമായോ വിദ്യാഭ്യാസ പരമായോ വളരാന്‍ വിടാതെ അവരെ നശിപ്പിക്കുന്ന, കൃമിനലുകളാക്കുന്ന ഈ പുതിയകാല കമ്മ്യൂണിസം എയിട്സിനെക്കള്‍ മാരകമായ മാറാരോഗമാണ്
ആശയം കൊണ്ട് തോല്പ്പിക്കനാകതവരെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തുക. കൊട്ടേഷന്‍ സംഘങ്ങളേപ്പോലും നാണിപ്പിക്കുന്ന (ഇപ്പോള്‍ തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ )സാംസ്കാരിക അധപ്പതനതിന്റെ പുതിയ മുഖം. ആപത്കരമാണ് ഈ പുതിയ പ്രവണത. നിയമ വാഴ്ചയെ കാറ്റില്‍ പറത്താനും കുറ്റവാളികളെ സംരക്ഷിക്കാനും നൈപുണ്യമാര്‍ജ്ജിച്ചിട്ടുള്ള അഭിനവ കമ്യൂണിസ്റ്റുകള്‍ ഒരു സാമൂഹ്യ വിപത്താണ് .

ഇത് വായിക്കുന്ന കമ്മ്യൂണിസ്റ്റ് സഹോദരന്മാരെ, മനുഷ്യരെ പോലെ ചിന്തിക്കൂ , നിങ്ങളുടെ ആത്മാവ് നിങ്ങള്‍ പണയം വച്ചിട്ടില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കൂ . തെറ്റ് തെറ്റാണെന്ന് പറയാന്‍ ആര്‍ജ്ജവം കാണിക്കൂ. നിങ്ങളുടെ അനുജന്റെ അപേക്ഷയാണിത് . എന്നെ കൊല്ലരുത് . നിങ്ങള്‍ കുറ്റവാളികളാവുകയും അരുത് . നിങ്ങളുടെ നാടിനു നിങ്ങളെ ആവശ്യമുണ്ട്. എന്നെയും.

Murali said...

ജനാധിപത്യം വികസ്വരമാകുന്ന മുറക്ക് ചരിത്രത്തിന്റെ ചവറ്റ് കൊട്ടയില്‍ വലിച്ചെറിയപ്പെടേണ്ട പൊളിറ്റിക്കല്‍ വേസ്റ്റുകളാണ് മാര്‍ക്സിസം-ലെനിസവും ലെനിനിസ്റ്റ് സംഘടനാതത്വങ്ങളും

ഇതിനോട് യോജിക്കുന്നെങ്കിലും സി.പി.എം പൂർണ്ണമായി irredeemable ആണ് എന്നും ആത്യന്തികമായി തകരും എന്നും പറയാറായിട്ടില്ല. എന്തെന്നാൽ ഒരു പ്ലൂറലിസ്റ്റ് ജനാധിപത്യ വ്യവസ്ഥിതിയിൽ പ്രവർത്തിക്കുവാൻ നിർബന്ധിതമാകുന്ന exclusivist ഐഡിയോളജികൾക്ക് മാറിയേ മതിയാകൂ. സെമിറ്റിക് മതങ്ങളുടെ കാര്യം തന്നെ എടുക്കുക. ഇസ്ലാമും ക്രിസ്തുമതവും മറ്റുള്ള മതങ്ങളുടെ നിലനിൽക്കാനുള്ള അവകാശം തത്വത്തിലെങ്കിലും നിഷേധിക്കുന്നവയാണ്. എന്നുവച്ച് ആ മതങ്ങൾ മാറാതെയിരുന്നിട്ടുണ്ടോ, അവക്ക് മതേതര സമൂഹങ്ങളിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടോ? അതുപോലെ സി.പി.എമ്മിനും വിട്ടുവീഴ്ചകൾ ചെയ്തേ മതിയാകൂ.

vkayil said...

സിപിഎം കോര്‍പരെറ്റുകളില്‍ നിന്ന് വാങ്ങിയത് 335 കോടി. ഇലക്ഷന്‍ കമ്മീഷന് സമര്‍പ്പിച്ച ഡാറ്റയില്‍ നിന്ന്. അതും എല്ലാം മറച്ചുവെച്ച് !!

Today's TOI.
http://timesofindia.indiatimes.com/india/CPM-coffers-bulge-with-capitalist-cash-reveals-data-given-to-EC/articleshow/15427484.cms

kaalidaasan said...

>>>>പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കാവുന്ന പാകത്തിലല്ല ലെനിന്‍ കമ്മ്യൂണിസ്റ്റ് സംഘടനാതത്വങ്ങള്‍ രൂപപ്പെടുത്തിയത് എന്ന വസ്തുത ഓര്‍ക്കുക. ഇക്കാലമത്രയും പാര്‍ലമെന്ററി ജനാധിപത്യ സമ്പ്രദായം അനുസരിച്ച് ഇന്ത്യയില്‍ സി.പി.ഐ.യും സി.പി.എമ്മും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ആന്തരീകമായി ആ പാര്‍ട്ടികള്‍ ജനാധിപത്യത്തിന് അനുഗുണമായ ഒരു സംഘടനാശൈലി സ്വീകരിച്ചിട്ടില്ല. <<<<


ലെനിനിസ്റ്റ് സംഘടനാ തത്വങ്ങളേക്കുറിച്ച് സുകുമാരനു വലിയ പിടിപാടില്ല എന്നു തോന്നുന്നല്ലോ. ലെനിനിസ്റ്റ് സംഘടനാ തത്വങ്ങള്‍ സി പി എം എന്ന പാര്‍ട്ടിയുടെ അഭ്യന്തര വിഷയമാണ്. അത് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കുന്നതിനു യാതൊരു തടസവും ഉണ്ടാക്കുന്നില്ല.

ആന്തരിക മായി സി പി എമ്മിനും സി പി ഐക്കും ജനധിപത്യത്തിനനുഗുണമായ സംഘടനാ ശൈലി തന്നേയാണ്. ഏതളവുകോലു വച്ചളന്നാലും കോണ്‍ഗ്രസിലുള്ളതിനേക്കാള്‍ ജനാധിപത്യം ഈ പാര്‍ട്ടികളിലുണ്ട്. സോണിയ വരയ്ക്കുന്ന വരയ്ക്കപ്പുറം എന്തു ജനാധിപത്യമാണു കോണ്‍ഗ്രസ് സംഘടനയിലുള്ളത്? ജനാധിപത്യമെന്നത് കേട്ടുകേള്‍വിപോലുമല്ലാത്ത അനേകം പാര്‍ട്ടികള്‍ ഇന്‍ഡ്യയിലുണ്ട്. പാണക്കാട്ടു തങ്ങള്‍മാര്‍ അവസാന വാക്കാകുന്ന ലീഗിലും, ജയലളിത എന്ന ഏകാധിപതി ഭരിക്കുന്ന അ ഡി എം കെയിലും, കരുണാനിധി ഭരിക്കുന്ന ഡി എം കെയിലും ഒക്കെ ഉള്ളതിനേആക്കാളും ജനാധിപത്യം സി പി എമ്മിലും സി പി ഐയിലുമുണ്ട്. ഈ പാര്‍ട്ടികള്‍ക്ക് ഇന്‍ഡ്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടില്ലെങ്കില്‍ സി പി എമ്മിനും സി പി ഐക്കും പ്രവര്‍ത്തിക്കാന്‍  യാതൊരു ബുദ്ധിമുട്ടുമില്ല.

ഏത് വ്യവസ്ഥിതിയും ദുരുപയോഗം ചെയ്യുമ്പോള്‍ അത് വൃത്തികേടായി മാറുന്നു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഇന്ദിര ആ വ്യവസ്ഥിതിയെ ദുരുപയോഗം ചെയ്തു. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയും ജനാധിപത്യത്തെ ദുരുപയോഗം ചെയ്തത് താങ്കള്‍  കണ്ടില്ലേ? കെ പി സി സി യോഗം ഏക കണ്ഠമായി തന്നെ പറഞ്ഞിരുന്നത് മുസ്ലിം ലീഗിനു അഞ്ചാമത്തെ മന്ത്രിയെ കൊടുക്കരുത് എന്നായിരുന്നു. പക്ഷെ ഉമ്മന്‍ അത് ചെവിക്കൊണ്ടോ? അന്ധമായ സി പി എം വിരോധം കൊണ്ടു നടക്കുന്ന അവസരത്തില്‍ ഇതേക്കുറിച്ചൊക്കെ കൂടി ചിന്തിക്കുക. മുസ്ലിം ലീഗിന്, അഞ്ചാം മന്ത്രിയെ കൊടുക്കണമെന്ന് ഈ ബ്ളോഗിലൂടെ ആവശ്യപ്പെട്ട താങ്കളുടെ ജനാധിപത്യത്തേക്കുറിച്ചുള്ള മൈതാന പ്രസംഗം അവജ്ഞയുണ്ടാക്കുന്നു.

ലെനിനിസ്റ്റ് സംഘടനാ തത്വത്തിനു കുഴപ്പമൊന്നുമില്ല. കമ്യൂണിസ്റ്റുകാര്‍ കമ്യൂണിസ്റ്റ് നയങ്ങള്‍ നടപ്പിലാക്കി കമ്യൂണിസ്റ്റുകാരായി ജീവിക്കും എന്ന ധാരണയിലാണദ്ദേഹം കെട്ടുറപ്പുള്ള ഒരു പാര്‍ട്ടി സംവിധാനം  വിഭാവന ചെയ്ത് ജനാധിപത്യ കേന്ദ്രീകരണം എന്ന തത്വാം സ്വീകരിച്ചത്. പക്ഷെ അത് ദുരുപയോഗം ചെയ്യപ്പെട്ടു. സ്റ്റലിന്‍ അതിനെ സോവിയറ്റ് യൂണിയനില്‍ ദുരുപയോഗം ചെയ്തു. ഇന്‍ഡ്യയില്‍ പ്രകാശ് കാരാട്ട് വര ഉള്ള നേതാക്കള്‍ അതിനെ ദുരുപയോഗം ചെയ്തു. കേരളത്തില്‍ പ്രകടമായി പിണറായി വിജയന്‍ അത് ചെയ്യുന്നു. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ ജനാധിപത്യ കേന്ദ്രീകരണം എന്ന സംഘടനാ തത്വം ഉപയോഗിച്ച് പാര്‍ട്ടി തീരുമാനമാക്കി നടപ്പിലാക്കുന്നു. അത് അ തത്വത്തിന്റെ കുഴപ്പമല്ല. അതിന്റെ ദുരുപയോഗമാണ്. ഇന്ദിര ഗാന്ധി അടിയന്തരവാസ്ഥ പ്രഖ്യാപിച്ചത് ജനാധിപത്യത്തിന്റെ കുഴപ്പമല്ല.

kaalidaasan said...

>>>>അക്രമം സി.പി.ഐ.എം മാത്രം ഏകപക്ഷീയമായി വിചാരിച്ചാൽ തീരില്ല. ആദ്യം ആ കൊൺഗ്രസ്സുകാരെയും ലീഗുകാരെയും ആർ.എസ്.എസുകാരെയും എൻ.ഡി.എഫുകാരെയുമൊക്കെ പറഞ്ഞു മനസിലാക്കുക. അപ്പോൾ അക്രമം താനേ ഇല്ലാതായിക്കൊള്ളും. വീണുകിട്ടിയ രണ്ടു കൊലപാതകങ്ങൾ വച്ച് സി.പി.ഐ.എമ്മിനെ കുഴയ്ക്കാൻ എത്രത്തോളം സ്കോപ്പുണ്ടെന്നു നോക്കുന്നവർ തീക്കൊള്ളികൊണ്ടു തലചൊറിയുകയാണ്. <<<<


കോണ്‍ഗ്രസുകാരും ലീഗുകാരും ആര്‍ എസ് എസുകാരും എന്‍ ഡി എഫുകാരും അക്രമം നടത്തുന്നതുകൊണ്ട് സി പി എമ്മും അക്രമം നടത്തുന്നു എന്നത് അസംബന്ധമല്ലേ സജീമേ? ആരും അക്രമം നടത്താത്ത അന്തരീക്ഷമല്ലേ വേണ്ടത്?

കോണ്‍ഗ്രസുകാരും ലീഗുകാരും ആര്‍ എസ് എസുകാരും അഴിമതി നടത്തിയതുകൊണ്ടാണോ പിണറായി വിജയന്‍ അഴിമതി നടത്തിയത്?

വീണുകിട്ടിയ കൊലപതകം എന്നൊക്കെ പറഞ്ഞ് നിസാരവത്കരിക്കാതെ സജീമേ. ഇപ്പോള്‍ കണ്ണൂരിലെ സി പി എം കാര്‍ അറസ്റ്റ് ചെയ്യപ്പെട്ട മൂന്നു കൊലപാതകങ്ങളിലും കണ്ണൂരിലെ സി പി എമ്മിനു പങ്കുണ്ട്. അതിനുള്ള തെളിവുകള്‍ പോലീസിനുണ്ട്. അത് കണ്ടിട്ടാണു കോടതി അവരെ റിമാന്റ് ചെയ്തതും.

തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു എന്നു പറഞ്ഞതില്‍ ഒരശ്ലീല ചുവയുണ്ടല്ലോ സജീമേ. അതൊരു ഭീക്ഷണിയുടെ രൂപത്തിലാണല്ലോ. ഇവര്‍ക്കെതിരെ കേസെടുത്തിട്ടേ ഉള്ളു. കോടതിയില്‍ തെളിയിക്കാന്‍ ആയില്ലെങ്കില്‍ ഇവരൊക്കെ വെറുതെ വിടപ്പെടും. ഇതിനു മുന്നേ എത്രയോ കേസുകളില്‍ സി പി എം കാര്‍ പ്രതികളാക്കപ്പെട്ടിട്ടുണ്ട്. അനേകം കേസുകളില്‍  അവരെ വെറുതെ വിടുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെ നീതി ന്യായ വ്യവസ്ഥയുടെ ഭാഗം മാത്രം.

പാര്‍ട്ടിക്ക് വേണ്ടി കഴുമരത്തില്‍ കയറിയവരെ പണ്ടൊക്കെ ധീര രക്തസാക്ഷികളെന്നാണു വിളിച്ചിരുന്നത്? ഇപ്പോള്‍ ജയരാജനെ ഒന്നറസ്റ്റ് ചെയ്തപ്പോഴേക്കും പാര്‍ട്ടി തീപ്പന്തമാകുന്നു. ഇനി എങ്ങാനും ശിക്ഷിക്കപ്പെട്ടാല്‍ അദ്ദേഹത്തെ രക്തസാക്ഷി എന്നു തന്നെ വിളിക്കുമോ സജീമേ?

രക്തസാക്ഷികളെ ലഭിക്കുമ്പോള്‍ സന്തോഷിച്ചിരുന്ന പാര്‍ട്ടി എന്നു മുതലാണ്, പേടിത്തൊണ്ടന്‍മാരും സാമൂഹിക ദ്രോഹികളുമായത്?

പേടിച്ചരണ്ട രാജേഷ് മുന്‍ കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലിക്കോടി ഇരിക്കുന്നു. സത്യം പറയുന്നു എന്ന് താങ്കള്‍ തന്നെ വിശേഷിപ്പിച്ച മണി ആ സത്യത്തിന്റെ മുഖം കണ്ട് പേടിച്ച് സുപ്രീം കോടതി വരെ പോകുന്നു. ഇതൊക്കെ ചെയ്യാന്‍ ധൈര്യമുണ്ടെങ്കില്‍ നേരിടാനും ഇവരോടൊക്കെ സജീമിനു പറഞ്ഞുകൂടെ?

K.P.Sukumaran said...

ബ്ലോഗ്, ഫേസ്‌ബുക്ക് മുതലായ ഓണ്‍‌ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ മാന്യമായി സംവദിക്കാന്‍ കഴിയുന്ന സി.പി.എം. അനുഭാവികള്‍ വിരലിലെണ്ണാന്‍ കഴിയുന്നവര്‍ മാത്രമേയുള്ളൂ. തെറിയും പുച്ഛവും പരിഹാസവും ഭീഷണിയും മാത്രമാണ് മിക്ക മാര്‍ക്സിസ്റ്റുകാ‍രുടെയും ശൈലി. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നേതാക്കളും അത് തന്നെയാണല്ലൊ പരിശീലിപ്പിക്കുന്നത്. നല്ല ആശയങ്ങള്‍ സംസാരിക്കുന്ന നേതാക്കള്‍ ആരാണ് സി.പി.എമ്മില്‍ ഉള്ളത്. നാട്ടിന്‍‌പുറത്തെ മാര്‍ക്സിസ്റ്റുകാര്‍ സല്‍‌സ്വഭാവികളാണ്. എന്നാല്‍ ക്രിമിനല്‍ വാസനയുള്ളവരാണ് താഴെത്തട്ട് മുതല്‍ ഭാരവാഹി സ്ഥാനങ്ങളില്‍ അവരോധിക്കപ്പെടുന്നത്. കുലീനപ്രകൃതമുള്ളവര്‍ സി.പി.എമ്മില്‍ സൈഡില്‍ ഒതുക്കപ്പെടും. പൊതുവെ ഈ പ്രവണത കമ്മ്യുണിസ്റ്റ് പാര്‍ട്ടികളില്‍ സാര്‍വ്വലൌകികമായി തന്നെ കണ്ടുവരുന്നതാണ്. രാക്ഷസീയസ്വഭാവമുള്ളവരാണ് അതില്‍ നേതൃത്വം പിടിച്ചടക്കപ്പെടുന്നത്. മാനവികബോധമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ റിവിഷനിസ്റ്റ് എന്ന് പല പേരുകളില്‍ ചാപ്പ കുത്തപ്പെട്ട് അണികളില്‍ വെറുക്കപ്പെട്ടവരാക്കുന്നു. ഇതിന്റെയൊക്കെ ഫലമായി കമ്മ്യൂണിസം എന്നെ പോലെ ചിന്തിക്കുന്ന ജനകോടികള്‍ക്ക് പേടി സ്വപ്നമാണ്. അതിനാല്‍ കമ്മ്യൂണിസ്റ്റ് രഹിതമായ ലോകമാണ് ഞങ്ങള്‍ വിഭാവനം ചെയ്യുന്നത്. അങ്ങനെയുള്ള ലോകത്തിലെ പോരായ്മകള്‍ ഞങ്ങള്‍ ആവും വിധം പരിഹരിച്ചോളാം.

K.P.Sukumaran said...

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും മാനവരാശിയുടെ ആശയും പ്രതീക്ഷയുമായി ആവിര്‍ഭവിച്ച കമ്മ്യൂണിസത്തിന്റെ ഇന്നത്തെ ഗതി എന്തായി എന്നും എന്ത്കൊണ്ട് ഈ അവസ്ഥ ഉണ്ടായി എന്നും ആലോചിട്ടുണ്ടോ? ഇല്ല അല്ലേ? 1917ലെ ഒക്ടോബര്‍ വിപ്ലവത്തെ ഇന്ത്യയടക്കം ലോകം മൊത്തം വാഴ്ത്തുകയുണ്ടായല്ലോ. നല്ലതിനെയും നന്മയെയും അംഗീകരിക്കാന്‍ ജന്മസിദ്ധമായി തന്നെ മനുഷ്യന് കഴിവുണ്ട് എന്നാണ് ഇത് കാണിക്കുന്നത്. ആ കമ്മ്യൂണിസം 20ആം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി ഏറ്റവും വെറുക്കപ്പെട്ട പ്രസ്ഥാനമായി മാറിയതിന് കാരണം ക്രൂരന്മാരായ സ്റ്റാലിനിസ്റ്റുകള്‍ അതിനെ ഹൈജായ്ക്ക് ചെയ്തത്കൊണ്ടാണ്. ലക്ഷണമൊത്ത ഒന്നാംതരം സ്റ്റാലിനിസ്റ്റാണ് കണ്ണൂരിലെ ജയരാജന്‍. അദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോള്‍ സി.പി.എം. കേരളത്തില്‍ കാട്ടിക്കൂട്ടിയത് എന്താണ്? മറ്റ് തെറ്റുകളും കൊള്ളരുതായ്മകളും ഉദാഹരണം കാട്ടി സി.പി.എമ്മിനെ ന്യായീകരിക്കുന്നത് ഇനിയും വിലപ്പോകില്ല എന്ന് മാര്‍ക്സിസ്റ്റ് വൈതാളികര്‍ മനസ്സിലാക്കുകയാണ് വേണ്ടത്. ഒരു പ്രസ്ഥാനത്തിന് ചൂണ്ടിക്കാട്ടാന്‍ മാതൃകയായിരിക്കേണ്ടത് സ്വന്തം സദ്പ്രവൃത്തികളാ‍ണ്. അല്ലാതെ മറ്റുള്ളവരുടെ തെറ്റുകളല്ല

kaalidaasan said...

>>>>ലെനിനിസ്റ്റ് സംഘടനാ തത്ത്വം സി.പി.എമ്മിന്റെ ഒരു ശക്തിയാണ്. പാര്‍ട്ടി സംഘടന കരുത്തോടെ ഇപ്പോഴും നിലനില്‍ക്കുന്നത് അതുകൊണ്ടാണ്. എന്നാല്‍, അത് എത്രത്തോളം കരുത്താണോ, അതേപോലെ ദൗര്‍ബല്യവുമാണ്. അതാണ്, മുക്കാല്‍ നൂറ്റാണ്ടോളം ലോകത്തെ വിസ്മയിപ്പിച്ച് പ്രസരിപ്പോടെ നിലനിന്ന സോവിയറ്റ് യൂനിയന്‍ പൊടുന്നനെയൊരു ദിവസം നാം നോക്കിനില്‍ക്കെയങ്ങ് അപ്രത്യക്ഷമായിപ്പോയത്. <<<<

ഇപ്പറഞ്ഞതിനോട് പൂര്‍ണ്ണമായി യോജിക്കുന്നു. നല്ല കാര്യങ്ങള്‍ക്കും ചീത്ത കാര്യങ്ങള്‍ക്കും വേണ്ടി ഈ തത്വം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്.

ഒരു നയം കമ്യൂണിസത്തിനു നിരക്കുന്നതും പാര്‍ട്ടിക്ക് യോജിക്കാവുന്നതുമാണോ എന്നു തീരുമാനിക്കാന്‍ വേണ്ടി പാര്‍ട്ടിയുടെ താഴെ തട്ടില്‍ വരെ ചര്‍ച്ച ചെയ്യപ്പെടുന്നത് നല്ലതാണ്. തള്ളേണ്ടവ തള്ളാനും കൊള്ളേണ്ടവ കൊള്ളാനും അതുപകാരപ്പെടും. ഭൂരിപക്ഷ തീരുമാനപ്രകരം തെറ്റുകള്‍ പോലും ഇങ്ങനെ നടപ്പാക്കുമ്പോള്‍ ഈ തത്വം ദുരുപയോഗം ചെയ്യപ്പെടുന്നു. പാര്‍ട്ടിയുടെ പരമോന്നത ഘടകം അതിനൊക്കെ എതിരായി ജാഗ്രത പുലര്‍ത്തേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ ഇന്‍ഡ്യയിലെ ഘടകം അത് ചെയ്യുന്നില്ല. ഇതേക്കുറിച്ച് കുറച്ചുകൂടെ വിശദമായി മറ്റൊരിടത്ത് എഴുതിയിട്ടുണ്ട്.

kaalidaasan said...

>>>>നല്ല ആശയങ്ങള്‍ സംസാരിക്കുന്ന നേതാക്കള്‍ ആരാണ് സി.പി.എമ്മില്‍ ഉള്ളത്. നാട്ടിന്‍‌പുറത്തെ മാര്‍ക്സിസ്റ്റുകാര്‍ സല്‍‌സ്വഭാവികളാണ്. <<<<

നാട്ടിന്‍പുറത്തെ മാര്‍ക്സിസ്റ്റുകാര്‍ സല്‍സ്വഭാവികളാണെന്ന താങ്കളുടെ തിരിച്ചറിവിനു നന്ദി.

നല്ല ആശയങ്ങള്‍ സംസാരിക്കുന്ന അനേകം നേതാക്കള്‍ സി പി എമ്മില്‍ ഉണ്ട്. പക്ഷെ മാദ്ധ്യമങ്ങളും താങ്കളേപ്പൊലുള്ളവരും അവരുടെ ശബ്ദം കേള്‍ക്കുന്നില്ല. പ്രചരണം കൊടുക്കുന്നില്ല. കാരണം അതിനു വാര്‍ത്താ പ്രാധാന്യം ഇല്ല. താങ്കളേപ്പോളുള്ളവര്‍ക്ക് ഗോസിപ്പുകളിലാണു താല്‍പ്പര്യം. സല്‍സ്വഭാവികളും സി പി എമ്മിലുണ്ടെന്നറിയുന്ന താങ്കള്‍ സി പി എം എന്നു പറഞ്ഞാല്‍ വെറുക്കപ്പെടേണ്ടതാണെന്നല്ലേ പറഞ്ഞു പരത്തുന്നത്?

താങ്കള്‍ ബ്ളോഗെഴുതാന്‍ തുടങ്ങിയ കാലം മുതല്‍ സി പി എമ്മിന്റെ വിമര്‍ശനം മാത്രമല്ലേ നടത്തിയിട്ടുള്ളു. അവര്‍ ചെയ്ത ഒരു നല്ല കാര്യം പരോക്ഷമായെങ്കിലും എവിടെയെങ്കിലും സൂചിപ്പിച്ചിട്ടുണ്ടോ? ഞാനിതു വരെ വായിച്ചിട്ടില്ല.

താങ്കള്‍ കേരള സി പി എമ്മിനെ എപ്പോഴും വിലയിരുത്തുന്നത് കണ്ണൂര്‍ ഭാഗത്തുള്ള കുറച്ചു പേര്‍ ചെയ്തു കൂട്ടുന്ന വൃത്തികേടുകളെ മാത്രം മുന്‍നിറുത്തിയാണ്.

kaalidaasan said...

>>>>പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും മാനവരാശിയുടെ ആശയും പ്രതീക്ഷയുമായി ആവിര്‍ഭവിച്ച കമ്മ്യൂണിസത്തിന്റെ ഇന്നത്തെ ഗതി എന്തായി എന്നും എന്ത്കൊണ്ട് ഈ അവസ്ഥ ഉണ്ടായി എന്നും ആലോചിട്ടുണ്ടോ? ഇല്ല അല്ലേ?1917ലെ ഒക്ടോബര്‍ വിപ്ലവത്തെ ഇന്ത്യയടക്കം ലോകം മൊത്തം വാഴ്ത്തുകയുണ്ടായല്ലോ. നല്ലതിനെയും നന്മയെയും അംഗീകരിക്കാന്‍ ജന്മസിദ്ധമായി തന്നെ മനുഷ്യന് കഴിവുണ്ട് എന്നാണ് ഇത് കാണിക്കുന്നത്. ആ കമ്മ്യൂണിസം 20ആം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി ഏറ്റവും വെറുക്കപ്പെട്ട പ്രസ്ഥാനമായി മാറിയതിന് കാരണം ക്രൂരന്മാരായ സ്റ്റാലിനിസ്റ്റുകള്‍ അതിനെ ഹൈജായ്ക്ക് ചെയ്തത്കൊണ്ടാണ്. <<<<


താങ്കള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു പ്രഹേളിക ആണല്ലോ സുകുമാരാ.

മാനവരാശിയുടെ ആശയും പ്രതീക്ഷയുമായി ആവിര്‍ഭവിച്ചതാണു കമ്മ്യൂണിസം.

1917ലെ ഒക്ടോബര്‍ വിപ്ലവത്തെ ഇന്ത്യയടക്കം ലോകം മൊത്തം വാഴ്ത്തുകയുണ്ടായത് അതിലെ നന്മ തിരിച്ചറിഞ്ഞതു കൊണ്ടാണ്.


ഇതൊക്കെ എഴുതുന്ന താങ്കളെങ്ങനെ ഈ നന്മയെ വെറുക്കുന്നു?

ഇന്നും കമ്യൂണിസം മാനവരാശിയുടെ ആശയും പ്രതീക്ഷയുമാണു സുകുമാരാ.

ഇരുപതാം  നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും  കമ്യൂണിസം ഏറ്റവും വെറുക്കപ്പെട്ട പ്രസ്ഥനമായി മാറിയൊന്നുമില്ല. അതിനെതിരെ മുതലാളിത്ത ശക്തികള്‍ അഴിച്ചു വിട്ട നിരന്തര പ്രചരണങ്ങളുടെ ഭാഗമായി ആളുകള്‍ കമ്യൂണിസത്തില്‍ നിന്നും വ്യതി ചലിച്ചിട്ടുണ്ട് എന്നത് നേരാണ്. പക്ഷെ മുതലാളിത്തം  പ്രതിസന്ധിയില്‍  ആയപ്പോള്‍ അവര്‍ തിരിയുന്നത് മാര്‍ക്സിന്റെ ചിന്തകളിലേക്കാണ്. കമ്യൂണിസ്റ്റു വ്യവസ്ഥിതി തകര്‍ന്നതിനേക്കാളും മോശമായ തരത്തിലാനിന്ന് കമ്പോള വ്യവസ്ഥിതി തകര്‍ന്നടിഞ്ഞത്. മാര്‍ക്സ് നിര്‍ദ്ദേശിച്ച സാമ്പത്തിക അച്ചടക്കമാണിപ്പോള്‍ കമ്പോള വ്യവസ്ഥ സ്വീകരിക്കുന്നത്. ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥയും ചൈനീസ് സമ്പദ് വ്യവസ്ഥയും തകരാതെ പിടിച്ചു നില്‍ക്കുന്നത് അതിന്റെ രണ്ടിന്റെയും സോഷ്യല്സിറ്റ് അടിത്തറ കാരണമാണ്.

മന്‍ മോഹന്‍ സിംഗ് 20004ല്‍ എല്ലാം സ്വകാര്യ വത്കരിക്കാന്‍ ഇറങ്ങിയതിനു തടയിട്ടത് ഇന്‍ഡ്യയിലെ ഇടതുപക്ഷമായിരുന്നു. അന്ന് കോണ്‍ഗ്രസിനു തനിയെ ഭരിക്കാന്‍ ഉള്ള ഭൂരിപക്ഷം  ഉണ്ടായിരുന്നെങ്കില്‍  ഇപ്പോള്‍ ഇന്‍ഡ്യക്ക് അമേരിക്കയുടെയും, ഇംഗ്ളണ്ടിന്റെയും, ഇറ്റലിയുടെയും ്‌, ഗ്രീസിന്റെയും, സ്പെയിനിന്റെയും, അയര്‍ലണ്ടിന്റെയും, ഐസ് ലാന്റിന്റെയും ഗതി വരുമായിരുന്നു.

സ്റ്റലിന്‍ ഹൈജാക് ചെയ്തു കൊണ്ടുപോയി നശിപ്പിച്ചു എന്നു പറഞ്ഞ റഷ്യയുടെ ഇപ്പോഴത്തെ അവസ്ഥയേപ്പറ്റി താങ്കളുടെ അഭിപ്രായം അറിഞ്ഞാല്‍ കൊള്ളാം. സ്റ്റാലിന്റെ റഷ്യയില്‍ നിന്നും എന്തു വ്യത്യാസമുണ്ട് ഇന്നത്തെ പുട്ടിന്റെ റഷ്യക്ക് എന്നൊന്നു പറയാമോ?

K.P.Sukumaran said...

കെ.കെ.ഷാഹിന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം നിരുപദ്രവകാരിയായ ഒരു മാധ്യമ പ്രവര്‍ത്തകയാണ്. അവര്‍ ഒരു ദിവസം കണ്ണുരിലെ ഗ്രാമങ്ങളിലും പിണറായി വിജയന്റെ വീട്ടിലും ഒക്കെ പര്യടനം നടത്തുന്നു. അവര്‍ കണ്ടത് ശാന്തസുന്ദരമായ ഗ്രാമങ്ങളാണ്. സി.പി.എമ്മിന്റെ പാര്‍ട്ടിഗ്രാമങ്ങളും മാര്‍ക്സിസ്റ്റുകാരുടെ ആക്രമണോത്സുകതയും ഒക്കെ മാധ്യമങ്ങള്‍ കെട്ടിച്ചമച്ച സാങ്കല്പിക കഥകള്‍ ആണെന്നാണ് ഒറ്റ ദിവസത്തെ ചുറ്റിക്കറങ്ങലിലൂടെ ഷാഹിന കണ്ടെത്തിയത്. ജനാധിപത്യവിരുദ്ധമായ ഒന്നും ഷാഹിനയ്ക്ക് കണ്ണൂര്‍ ഗ്രാമങ്ങളില്‍ നിരീക്ഷിക്കാനായില്ല.

എന്ത് മാനദണ്ഡം ആണ് ഒരു സ്ഥലത്ത് ജനാധിപത്യം ഉണ്ടോ എന്നളക്കാന്‍ അവലംബിക്കാനാവുക ? നിങ്ങള്‍ അതിലൂടെ ഒരു ദിവസം സുഗമമായി സഞ്ചരിച്ചു എന്നത് ഒന്നും തെളിയിക്കുന്നില്ല. അതെ സമയം ഒരൊറ്റ എതിര്‍ ഉദാഹരണം മതി ജനാധിപത്യത്തിന്റെ അഭാവം തെളിയാന്‍. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ എതിര്‍ക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകയാണ് എന്ന ലേബലോടു കൂടി ഷാഹിന കണ്ണൂര്‍ പാര്‍ട്ടി ഗ്രാ‍മങ്ങളില്‍ ഒരു മണിക്കൂര്‍ സഞ്ചരിച്ചിരിന്നുവെങ്കില്‍ അവര്‍ക്ക് വിവരം തിരിയുമായിരുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്കായി ഷാഹിന ആ ലേഖനം തയ്യാറാക്കിയതിന് ശേഷമായിരിക്കണം പി.ജയരാജന്റെ അറസ്റ്റും അനന്തരം അക്രമപരമ്പരകളും നടന്നിരിക്കുക. ആരെയൊക്കെയോ സുഖിപ്പിക്കാനായിരിക്കണം ആ ലേഖനം ഷാഹിന തയ്യാറാക്കിയിട്ടുണ്ടാവുക. എന്നാല്‍ കൊലപാതകക്കേസുകളിലും ആക്രമണക്കേസുകളിലും പെട്ട് പ്രതിരോധത്തില്‍ ഉഴറുന്ന സി.പി.എമ്മിന് ആ ലേഖനം ഒട്ടും ആശ്വാസപ്രദമായിരിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

kaalidaasan said...

>>>>എന്ത് മാനദണ്ഡം ആണ് ഒരു സ്ഥലത്ത് ജനാധിപത്യം ഉണ്ടോ എന്നളക്കാന്‍ അവലംബിക്കാനാവുക ?<<<<

താങ്കളൊക്കെ പറഞ്ഞു പരത്തുമ്പോലെ കണ്ണൂര്‍ ഇത്ര ഭീകര സഥലമാണോ സുകുമാരാ? സുബോധം നശിച്ച കുറച്ചാളുകള്‍ അവിടെ അക്രമം നടത്തുന്നു എന്നു വച്ച് അവിടെ മനുഷ്യരാരും ജീവിക്കുന്നില്ലേ?

ശരീരത്തിനു മനസിനും അന്ധത ബാധിച്ച കുറെ ആളുകള്‍ അവിടെയുണ്ട്. കൊണ്ടും കൊടുത്തും അങ്കം വെട്ടിയും നടന്ന പഴയ ചേവക പാരമ്പര്യം നിലനിറുത്തുന്ന കുറച്ചു പേര്‍ ഇപ്പോഴും അവിടെയുണ്ട്. അവര്‍ താങ്കള്‍ പ്രചരിപ്പിക്കുമ്പോലെ സി പി എം കാര്‍ മാത്രമല്ല. കോണ്‍ഗ്രസുകാര്‍ ഉണ്ട്, ലീഗുകാര്‍ ഉണ്ട്, ആര്‍ എസ് എസുകാര്‍ ഉണ്ട് എന്‍ ഡി എഫ് കാരും ഉണ്ട്. അവര്‍ നടത്തുന്ന അക്രമങ്ങളും അക്രമങ്ങള്‍ തന്നെ. പക്ഷെ അത് കാണാന്‍ താങ്കള്‍ക്ക് കണ്ണില്ല.

കണ്ണൂരെ പ്രശ്നം രാഷ്ട്രീയത്തിന്റെ അതിപ്രസരമാണ്. അത് എല്ലാ പാര്‍ട്ടികളെയും ബാധിച്ചിട്ടുണ്ട്. ക്വട്ടേഷന്‍ സംഘങ്ങളെ ഇറക്കുമതി ചെയ്ത് കൊലപാതകം നടത്തുന്നതിനു കേമനാണ്, കോണ്‍ഗ്രസ് എം പി സുധാകരന്‍. ഇതൊന്നും കാണാതെ എല്ലാം സി പി എമ്മിന്റെ തലയില്‍ വച്ചു കെട്ടാനാണു താങ്കള്‍ക്കൊക്കെ ഉത്സാഹം.

കണ്ണൂരുള്ള ഭൂരിഭാഗം ആളുകളും സമാധാന പ്രിയരാണ്. ജയരാജന്‍മാരേപ്പോലെ എല്ലാ പാര്‍ട്ടികളിലും കുറച്ചു പേരുണ്ട്. ഷാഹിന പറയുമ്പോലെ കണ്ണൂര്‍ എല്ലാം ശാന്തമല്ല. താങ്കള്‍ പറയുമ്പോലെ കണ്ണൂര്‍ എല്ലാം അക്രമകാരികളുമല്ല.

K.P.Sukumaran said...

//ഷാഹിന പറയുമ്പോലെ കണ്ണൂര്‍ എല്ലാം ശാന്തമല്ല. താങ്കള്‍ പറയുമ്പോലെ കണ്ണൂര്‍ എല്ലാം അക്രമകാരികളുമല്ല. // യോജിക്കുന്നു!

kaalidaasan said...

>>>>മൂലകാരണസിദ്ധാന്തപ്രകാരം നോക്കിയാൽ, താങ്കളും ഞാനുമൊക്കെ കേരളത്തിനുപുറത്ത് ജീവിക്കേണ്ടിവരുന്നതിന്റെ ഒരു കാരണം ഇവരുടെ നയവൈകല്യം ആണല്ലോ..<<<<

നിങ്ങളൊക്കെ കേരളത്തിനു പുറത്ത് ജീവിക്കുന്നതിന്റെ കാരണം സി പി എമ്മിന്റെ നയവൈകല്യമാണെന്നു പറഞ്ഞ് ആരെയാണു താങ്കള്‍ വിഡ്ഢികളാക്കുന്നത്?

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും  ഏറ്റവും കൂടുതല്‍ ആളുകള്‍ പോകുന്നത് മുംബയിലേക്കാണ്. അവിടെയുള്ള ജനസംഖ്യയുടെ 52% മഹാരഷ്ട്രക്ക് പുറത്തുനിന്നുള്ളവരണ്. അതില്‍ ഏറ്റവും  കൂടുതല്‍ ബീഹാറില്‍ നിന്നു യു പി യില്‍ നിന്നുമാണെന്നാണു കണക്കുകള്‍ പറയുന്നത്?

സി പി എമ്മിന്റെ നയ വൈകല്യം ​കൊണ്ടാണോ ഈ ആളുകളും മുംബൈയിലേക്ക് പോയത്?

ഗണ്യമയ ഒരു ശതമാനം ഗുജറാത്തികളും മുംബൈയിലുണ്ട്? അതിന്റെ കാരണം കോണ്‍ഗ്രസിന്റെയും  മോദിയുടെയും നയവൈകല്യമാണോ?

ഗള്‍ഫ് നാടുകളിലും തെക്കു കിഴക്ക്കന്‍ ഏഷ്യയിലുമായി മലയാളികളുടെ അത്ര സംഖ്യ തമിഴരും ഉണ്ട്. തമിഴ് നാട്ടിലെ ഏത് പാര്‍ട്ടിയുടെ നയവൈകല്യമാണീ അവസ്ഥക്ക് കാരണം?

സൌദി അറേബ്യയില്‍ ഉള്ള 15 ലക്ഷം ഇന്‍ഡ്യക്കാരില്‍  5 ലക്ഷമേ മലയാളികളുള്ളു. ബാക്കി 10 ലക്ഷം ഏത് സംസ്ഥനത്തിലെ ഏത് പാര്‍ട്ടികളുടെ നയ വൈകല്യമാണ്?

ഒരു ലക്ഷത്തിലധികം അന്യ സംസ്ഥാനക്കാര്‍ കേരളത്തില്‍ വന്ന് പണിയെടുക്കുന്നു. ഏത് നയവൈകല്യമാണതിന്റെ കാരണം? ഈ ഒരു ലക്ഷം പേര്‍ ചെയ്യുന തൊഴില്‍ എന്തുകൊണ്ട് താങ്കള്‍ക്കൊക്കെ ചെയ്തു കൂടാ? നാട്ടില്‍ തന്നെ ജീവിക്കാമല്ലോ. അതോ ഇനി സുകുമാരനേപ്പോലെ സി പി എം കാര്‍ തല്ലിക്കൊല്ലുമെന്ന് പേടിച്ചാണോ കേരളം വിട്ടത്?

K.P.Sukumaran said...

നാലാള്‍ക്ക് ജോലി നല്‍കുന്ന എന്ത് സംരംഭം ഉണ്ടെങ്കിലും കാളിദാസന്റെ പാര്‍ട്ടി കൊടി പിടിച്ച് വര്‍ഗ്ഗസമരം നടത്തിയതിന്റെ ഫലമായാണ് മലയാളി സമൂഹം കൂട്ടപ്രവാസികളായത്. മാലിന്യങ്ങളില്‍ പെറ്റുപെരുന്ന ബാക്റ്റീരിയ പോലെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. അവര്‍ക്ക് വളരാനും നിലനില്‍ക്കാനും ദാരിദ്ര്യവും പട്ടിണിയും നിലയ്ക്കാത്ത പ്രശ്നങ്ങളും വേണം. മലയാളികള്‍ക്ക് ജനിച്ച നാട്ടില്‍ ജോലി ചെയ്ത് ജീവിയ്ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയ കമ്മ്യൂണിസ്റ്റുകാര്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.

kaalidaasan said...

>>>>ഇപ്പോൾ കേസ് അനേഷണങ്ങളുടെ പേരിൽ നടക്കുന്നത് യഥാർത്ഥ പ്രതികളെ പിടിക്കാനുള്ള ശ്രമങ്ങളല്ല. സി.പി.ഐ.എം നേതാക്കാക്കൾക്കെതിറരെ കള്ളക്കേസുകൾ ചമച്ച് പ്രകോപനം സൃഷ്ടിച്ച് മുതലെടുക്കാൻ ശ്രമിക്കുകയാണ്.<<<<

അപ്പോള്‍  കൊടി സുനിയൊന്നുമല്ല യഥാര്‍ത്ഥ പ്രതി അല്ലേ.

യഥാര്‍ത്ഥ പ്രതിയെ സജീമിനറിയാമെങ്കില്‍ അത് പോലീസിനോട് പറഞ്ഞാല്‍ സംഗതി എളുപ്പമാണല്ലോ.

അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ നല്‍കിയ മൊഴികളില്‍ സി പി എം നേതാക്കളുടെ പേരുകള്‍ വരുന്നു. അങ്ങനെ വരാതിരിക്കണമെങ്കില്‍ ഇതുപോലുള്ള ക്രിമിനലുകളുമായി സി പി എം നേതാക്കള്‍ ബന്ധപ്പെടരുത്. അതുകൊണ്ട് അവരുടെ പേരിലും കേസെടുക്കേണ്ടി വരുന്നു. കേസെടുകുമ്പോഴേക്കും എന്തിനാണ്, സി പി എം നേതാക്കള്‍ പ്രകോപിതരാകുന്നത്? അങ്ങനെ പ്രകോപിതരാകുന്നതുകൊണ്ടല്ലേ മറ്റുള്ളവര്‍ അത് മുതലെടുക്കുന്നത്? സി പി എം  നേതാക്കള്‍  സംയമനം പാലിച്ചാല്‍ ആരും മുതലെടുക്കില്ല.

സത്യം പറയുന്ന മണിയാശാന്‍ ഇന്നലെ മറ്റൊരു സത്യം കൂടി പറഞ്ഞിട്ടുണ്ട്. തല്ലിക്കൊന്ന വര്‍ഗ്ഗ ശത്രുവിന്റെ പേരാണാശാന്‍ വെളിപ്പെടുത്തിയത്. ഇതുപോലുള്ള ജന്തുക്കള്‍ സി പി എമ്മിലുണ്ടായത് മറ്റുള്ളവരുടെ കുഴപ്പമാണോ സജീമേ?

kaalidaasan said...

സുകുമാരന്‍,

തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി എല്ലാ പാര്‍ട്ടികളും കൊടിപിടിക്കുന്നുണ്ട്. അടിമകളേപ്പോലെ പണിചെയ്തിരുന്ന തൊഴിലാളിക്ക് മനുഷ്യരേപ്പോലെ ജീവിക്കാനുള്ള അവസ്ഥ ഉണ്ടാക്കിയത് കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ തന്നെയാണ്.

നാലാളുകള്‍ മുതല്‍ നാലയിരം അളുകള്‍ വരെ ജോലി ചെയ്യുന്ന അനേകം സ്ഥപനങ്ങള്‍ കേരളത്തിലുണ്ട്. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്ന ഒരു സ്ഥാപനത്തിലും എന്റെ പാര്‍ട്ടി കൊടിപിടിക്കുന്നില്ല.


കേരളത്തിലായിരിക്കുമ്പോള്‍ ജോലി ചെയ്യാന്‍ മടിയുള്ള മലയാളി അതിര്‍ത്തി കടക്കുമ്പോള്‍ എന്തു പണിയും ചെയ്യും. അതുകൊണ്ട് തമിഴനും, തെലുങ്കനും, ഒറിയക്കാരാനും, ബംഗാളിയും, ബിഹാറിയും വന്നിപ്പോള്‍ ആ പണി ചെയ്യുന്നു. പറമ്പ് കിളക്കാനോ, കൃഷിപ്പണി ചെയ്യാനോ, റോഡുപണി ചെയ്യാനോ, കെട്ടിടം പണി ചെയ്യാനോ, ആശാരിപ്പണിക്കോ, കല്‍പ്പണിക്കോ, തേങ്ങയിടാനോ ഒന്നിനും ആളില്ല. മേലനങ്ങി പണിയെടുക്കാന്‍ ഒരു മലയാളിക്കും കേരളത്തിനകത്ത് വയ്യ. അതുകൊണ്ട് അവര്‍ പ്രവാസികളാകുന്നു. അത് കമ്യൂണിസ്റ്റുപാര്‍ട്ടി കാരണമാണെന്നൊക്കെ പറയുന്നവര്‍ സ്വയം മുഖം മൂടി അണിയുകയാണ്. ഗള്‍ഫില്‍ പോയി അറബിയുടെ വീട്ടില്‍ അടിമ പണി ചെയ്യുന്ന മലയാളിയും നാട്ടില്‍ വരുമ്പോള്‍ സ്വന്തം പറമ്പിലെ കയ്യാലയുടെ ഇളകി കിടക്കുന്ന കല്ലെടുത്തു വയ്ക്കാന്‍ 500 രൂപ കൂലി കൊടുത്ത് പണിക്കാരനെ ഏര്‍പ്പാടാക്കുന്നു. അതിനു ഏതെങ്കിലും പര്‍ട്ടിയേയും കൊടിയേയും പുലഭ്യം പറഞ്ഞിട്ട് കാര്യമില്ല.

തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി എന്നും മുന്നില്‍ നില്‍ക്കുന്ന പാര്‍ട്ടിയാണു കമ്യൂണിസ്റ്റുപാര്‍ട്ടി. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടി തൊഴിലാളികളുമിപ്പോള്‍ അതിന്റെ ഗുണം അനുഭവിക്കുന്നുണ്ട്. കുറച്ചു പേര്‍ അന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടിയും ചിലപ്പോള്‍ കൊടിപിടിക്കുന്നു. അത് കമ്യൂണിസ്റ്റുകാര്‍ മാത്രമല്ല. തൊഴിലാളികളും മാത്രമല്ല. ഏത് രംഗത്തും ഇതുപോലുള്ളവര്‍ ഉണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ പണിയെടുക്കാതെ ശമ്പളം വാങ്ങുന്നവര്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ട്. താങ്കളുടെ വികലമായ കാഴ്ചയില്‍ കമ്യൂണിസ്റ്റുകാര്‍ മാത്രമേ വരുന്നുള്ളു. അത് മറ്റാരുടെയും കുഴപ്പമല്ല.

കേരളത്തിലെ ഏറ്റവും ശക്തമായ പാര്‍ട്ടി കമ്യൂണിസ്റ്റുപാര്‍ട്ടിയാണ്. ദാരിദ്ര്യവും പട്ടിണിയും ഇല്ലാതായിട്ടും അതിവിടെ നിലനില്‍ക്കുന്നു. ഇനിയും നിലനില്‍ക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു 38 സീറ്റുകള്‍  നല്‍കിയ കേരള ജനത സി പി എമ്മിനു 45 സീറ്റുകള്‍ നല്‍കി. കമ്യൂണിസ്റ്റുപാര്‍ട്ടിക്ക് വോട്ടു ചെയ്തവരില്‍ പാവപ്പെട്ടവരും പണക്കാരുമൊക്കെ ഉണ്ട്. അതുകൊണ്ട് താങ്കളുടെ സ്വപ്നങ്ങള്‍ക്ക് തല്‍ക്കാലം സാഫല്യമുണ്ടാകില്ല.
താങ്കളിഷ്ടപ്പെട്ടാലുമില്ലെങ്കിലും കേരളത്തിന്റെ പൊതു മനസ് ഇടതുപക്ഷമാണ്. കോണ്‍ഗ്രസിനു പോലും കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ നടപ്പിലാക്കിയ ഇടതു പക്ഷ നയങ്ങളെ മാറ്റാനാകുന്നില്ല.

K.P.Sukumaran said...

ഇന്ത്യയിലെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആകാന്‍ സി.പി.ഐ.ക്ക് കഴിയുമായിരുന്നു. അങ്ങനെ ആകണമെങ്കില്‍ അവര്‍ സ്റ്റാലിനിസ്റ്റുകളായ സി.പി.എമ്മുമായി ബന്ധം വിച്ഛേദിച്ച്, ആധുനിക ജനാധിപത്യയുഗത്തിന് അനുസൃതമായി ലെനിനിസ്റ്റ് സംഘടന തത്വങ്ങളെ പരിഷ്ക്കരിച്ച് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ മുന്നോട്ട് വരണം. അതിനുള്ള ആമ്പിയര്‍ സി.പി.ഐ.ക്ക് ഉണ്ടെന്ന് തോന്നുന്നില്ല. സി.പി.എമ്മിന്റെ വാലായി നിന്നാല്‍ മാത്രമേ തങ്ങള്‍ക്ക് അസ്തിത്വമുണ്ടാകൂ എന്ന് കരുതുന്നവരാണ് സി.പി.ഐ.യുടെ നേതൃശ്രേണിയില്‍ അധികവും ഉള്ളത്. ചന്ദ്രപ്പന്റെ യഥാര്‍ഥ പിന്‍‌ഗാമിയാണ് താനെന്ന് സ്ഥാപിക്കാന്‍ പന്ന്യന്‍ രവീന്ദ്രന്‍ കുറെ ശ്രമിച്ചെങ്കിലും ഇന്നലെ പറഞ്ഞത് താന്‍ പരസ്യമായി പറഞ്ഞത് തെറ്റായിപ്പോയി എന്നാണ്.

ഒരു ജനാധിപത്യപാര്‍ട്ടിയായി പുന:സംഘടിപ്പിച്ചാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എവിടെയും ഭാവിയുണ്ടാകും. ജനാധിപത്യവിശ്വാസികള്‍ കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുന്നു എന്ന് സി.പി.ഐ.ക്കാരെങ്കിലും മനസ്സിലാക്കണം. ആ ഭയം വെറുതെയല്ല. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം പഠിച്ചതിന്റെയും കാണുന്നതിന്റെയും പേരിലാണ്. സി.പി.എമ്മിന്റെ കൂടെ നിന്ന് ആ ഭയം മാറ്റിയെടുക്കാന്‍ പറ്റില്ല. കമ്മ്യൂണിസ്റ്റ് അല്ലാത്ത ആളുകള്‍ എല്ലാം മാര്‍ക്സിസ്റ്റ് വിരുദ്ധര്‍ ആണെന്നും എന്നാല്‍ സി.പി.ഐ.വിരോധം ആര്‍ക്കും ഇല്ലെന്നും കൂടി സി.പി.ഐ.ക്കാര്‍ തിരിച്ചറിയുക. ഒറ്റയ്ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിച്ചാല്‍ നിങ്ങളുടെ കൂടെ വരാന്‍ ആളുണ്ടാകും. ഇടത് ഐക്യം ഉണ്ടാക്കിയിട്ട് ഒരു മലയും നിങ്ങള്‍ക്ക് മറിച്ചിടാനാകില്ല. കുറച്ച് നേതാക്കള്‍ക്ക് ഡല്‍ഹിയിലും സംസ്ഥാനതലസ്ഥാനങ്ങളിലും സുഖിക്കാമെന്ന് മാത്രം.

ഇ.എ.സജിം തട്ടത്തുമല said...

“ഇന്ദിരാഗാന്ധിയും, ജയലളിതയും, കരുണാനിധിയും, യെദ്ദ്യൂരപ്പയും അങ്ങനെ എത്രയോ നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അപ്പോഴൊന്നും ബന്ധപ്പെട്ട നേതാക്കളുടെ പാര്‍ട്ടി ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച് സാര്‍വ്വത്രികമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടില്ല.“

പക്ഷെ ഇന്ദിരാ ഗാന്ധിയെ അറസ്റ്റ് ചെയ്തപ്പോൾ വിമാനം റാഞ്ചിയിട്ടുണ്ടെന്നു കേൾക്കുന്നു മഷേ! 1978-ൽ.....

kaalidaasan said...

>>>>>ഒരു ജനാധിപത്യപാര്‍ട്ടിയായി പുന:സംഘടിപ്പിച്ചാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എവിടെയും ഭാവിയുണ്ടാകും. ജനാധിപത്യവിശ്വാസികള്‍ കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുന്നു എന്ന് സി.പി.ഐ.ക്കാരെങ്കിലും മനസ്സിലാക്കണം. <<<<<

താങ്കളിങ്ങനെ സുബോധം നശിച്ച പോലെ പുലമ്പാതെ സുകുമാരാ. കമ്യൂണിസ്റ്റുപാര്‍ട്ടിക്കോ ഇടതുപക്ഷത്തിനു പോലുമോ ഇന്‍ഡ്യയില്‍ പ്രസക്തിയില്ല എന്നു പറഞ്ഞ താങ്കള്‍ തന്നെയാണോ കമ്യൂണിസ്റ്റുപാര്‍ട്ടിക്ക് ഭാവിയുണ്ടാകുമെന്നൊക്കെ പറയുന്നത്?

ജനാധിപത്യ വിശ്വാസികളാരും കമ്യൂണിസ്റ്റുപാര്‍ട്ടിയെ ഭയപ്പെടുന്നില്ല. അതിന്റെ പ്രത്യക്ഷ തെളിവാണ്, ബംഗാളിലെ ജനത 30 വര്‍ഷം തുടര്‍ച്ചയായി കമ്യൂണിസ്റ്റുപാര്‍ട്ടിയെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്തത്. 2004ലെ ലോക് സഭ തെരഞ്ഞെടുപ്പില്‍ എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയും പരാജയപ്പെടുത്തിയ കേരലത്തിലെ ജനാധിപത്യ വിശ്വാസികള്‍ കമ്യൂണിസ്റ്റുപാര്‍ട്ടികളുടെ ഒന്നൊഴികെ എല്ലാ സ്ഥാനാര്‍ത്ഥികളെയും തരഞ്ഞെടുത്തു. 2011 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ 38 സീറ്റുകളില്‍ വിജയിപ്പിച്ച അതേ ജനാധിപത്യ വിശ്വാസികള്‍ കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് 54 സീറ്റുകളില്‍ വിജയം സമ്മാനിച്ചു. ജനാധിപത്യ വിശ്വാസികള്‍ കമ്യൂണിസ്റ്റുപാര്‍ട്ടികളെ ഭയപ്പെടുന്നില്ല എന്നതിന്റെ തെളിവാണത്.

ആരെയെങ്കിലു ജനാധിപത്യ വിശ്വാസികള്‍ ഭയപ്പെടുന്നുണ്ടെങ്കില്‍ പിണറായി വിജയന്‍ സംരക്ഷിക്കുന്ന കണ്ണൂര്‍ ലോബിയെ മാത്രമാണ്. അത് കമ്യൂണിസ്റ്റുകാരെ ഭയപ്പെടുന്നതല്ല. യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരനായിരുന്ന ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തെ കക്ഷി ഭേദമെന്യേ എല്ലാവരും പുകഴ്ത്തുകയാണുണ്ടായത്.

സി പി ഐക്കാര്‍ കുറേക്കാലം കോണ്‍ഗ്രസിന്റെ വാലായി നടന്നിട്ട് മടുത്താണ്, അവര്‍ മറ്റ് കമ്യൂണിസ്റ്റുപാര്‍ട്ടികളുടെ കൂടെ ചേര്‍ന്നത്.

സി പി ഐയെ ഇത്രയധികം ഉപദേശിക്കുന്ന താങ്കളോടൊരു ചോദ്യം. അവര്‍ സി പി എം സഖ്യം വിട്ട് പുറത്തുവന്നാല്‍ താങ്കള്‍ സി പി ഐയില്‍ ചേരുമോ?

kaalidaasan said...

>>>>>കമ്മ്യൂണിസ്റ്റ് അല്ലാത്ത ആളുകള്‍ എല്ലാം മാര്‍ക്സിസ്റ്റ് വിരുദ്ധര്‍ ആണെന്നും എന്നാല്‍ സി.പി.ഐ.വിരോധം ആര്‍ക്കും ഇല്ലെന്നും കൂടി സി.പി.ഐ.ക്കാര്‍ തിരിച്ചറിയുക. ഒറ്റയ്ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിച്ചാല്‍ നിങ്ങളുടെ കൂടെ വരാന്‍ ആളുണ്ടാകും. <<<<<

കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം പഠിച്ചു കണ്ടു എന്നൊക്കെ വെറുതെ വീമ്പു പറഞ്ഞ്ട്ട് കാര്യമില്ല. താങ്കളൊരു കമ്യൂണിസ്റ്റു രാഷ്ട്രീയവും പഠിച്ചിട്ടില്ല. അതൊക്കെ പഠിച്ചവര്‍ക്ക് ഈ രണ്ട് പാര്‍ട്ടികളും തമ്മില്‍ നയപരിപാടികളില്‍ യാതൊരു വ്യത്യാസവുമില്ല എന്നു മനസിലാകും. പക്ഷെ പഠിക്കണം. പഠിച്ചു എന്നൊക്കെ വീമ്പിളക്കിയാല്‍ പോരാ.

ഒരു കമ്യൂണിസ്റ്റു നയപരിപാടിയുടെയും പേരിലല്ല ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി പിളര്‍ന്നത്. മറ്റ് ചില നിസാര സംഭവങ്ങളുടെ പേരിലാണ്. പ്രത്യേകിച്ച് കോണ്‍ഗ്രസിനോടുള്ള സമീപനത്തിന്റെ പേരില്‍. പിന്നീട് കോണ്‍ഗ്രസിനെ രണ്ടുപേരും ചേര്‍ന്ന് പിന്തുണച്ചപ്പോള്‍ അതിന്റെ പ്രസക്തിയും ം അവസാനിച്ചു.

കേരളത്തില്‍ സി പിമ്മിനെ ഒറ്റപ്പെടുത്താന്‍  ആഗ്രഹിക്കുന്നവരൊക്കെ സി പി ഐ പുറത്തു വരണം എന്നൊക്കെ വ്യാമോഹിക്കുന്നുണ്ടാകും.

സി പി ഐ ഒറ്റയ്ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിച്ചാല്‍ കൂടെ വരാന്‍ ആളുണ്ടാകും എന്നൊക്കെ പറ്യാന്‍ താങ്കളാരാണ്? മറ്റുള്ളവരുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണോ? മറ്റുള്ളവരുടെ കാര്യം പോകട്ടെ, സ്വന്തം കാര്യം പറയൂ സുകുമാരാ. സി പി ഐ ഒറ്റയ്ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ ആ പാര്‍ട്ടിയില്‍ ചേരുമോ?

kaalidaasan said...

>>>>> സി.പി.എമ്മിന്റെ വാലായി നിന്നാല്‍ മാത്രമേ തങ്ങള്‍ക്ക് അസ്തിത്വമുണ്ടാകൂ എന്ന് കരുതുന്നവരാണ് സി.പി.ഐ.യുടെ നേതൃശ്രേണിയില്‍ അധികവും ഉള്ളത്. ചന്ദ്രപ്പന്റെ യഥാര്‍ഥ പിന്‍‌ഗാമിയാണ് താനെന്ന് സ്ഥാപിക്കാന്‍ പന്ന്യന്‍ രവീന്ദ്രന്‍ കുറെ ശ്രമിച്ചെങ്കിലും ഇന്നലെ പറഞ്ഞത് താന്‍ പരസ്യമായി പറഞ്ഞത് തെറ്റായിപ്പോയി എന്നാണ്. . <<<<<

ഒരേ നയപരിപാടികള്‍ ഉള്ള പാര്‍ട്ടികള്‍ യോജിച്ചു നില്‍ക്കുന്നു. അത് അസ്തിത്വത്തിന്റെ പ്രശനമല്ല. പല പ്രലോഫനങ്ങളും വച്ചു നീട്ടി കോണ്‍ഗ്രസ് സി പി ഐയുടെ പിന്നാലെ നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. അത് തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരം ലഭിക്കാനുള്ള അത്യാഗ്രഹം കൊണ്ടു മാത്രമാണ്. അല്ലാതെ സി പി ഐയെ നന്നാക്കി എടുക്കാനൊന്നുമല്ല.

കോണ്‍ഗ്രസിന്റെ കൂടെ നിന്ന കാലത്ത് ഇന്നുള്ളതിനേക്കാള്‍ എം എല്‍ എ മാരും എം പി മാരും മന്ത്രിമാരും  ഒക്കെ സി പി ഐക്കുണ്ടായിരുന്നു. മുഖ്യമന്ത്രിമാര്‍ വരെ ഉണ്ടായി. അതൊക്കെ വലിച്ചെറിഞ്ഞിട്ടു തന്നെയാണവര്‍ ഇടതുപക്ഷ ചേരിയിലേക്ക് മാറിയതും.

പറഞ്ഞത് തെറ്റായി പോയി എന്നൊന്നും പന്ന്യന്‍ പറഞ്ഞിട്ടില്ല. പരസ്യ വിവാദം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ്. ഒരു സ്വതന്ത്ര ജനാധിപത്യ പാര്‍ട്ടി എന്ന നിലയില്‍ ഏത് പാര്‍ട്ടിക്കും അഭിപ്രായം പറയാന്‍ അവകാശമുണ്ട്. എല്ലാവരും അഭിപ്രായങ്ങള്‍ പറയട്ടെ. കേള്‍ക്കുന്ന ജനങ്ങള്‍ക്ക് ഏത് സ്വീകരിക്കണം  ഏത് തള്ളണം എന്നൊക്കെ തീരുമാനിക്കാം.

അന്ധമായ കമ്യൂണിസ്റ്റു വിരോധം മാറി താങ്കളിപ്പോള്‍ വെറും മാര്‍ക്സിസ്റ്റ് വിരോധത്തിലേക്ക് മാറി വന്നത് നല്ലതാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും സി പി ഐയും മാര്‍ക്സിസ്ന്റെ കമ്യൂണിസം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടികളാണ്. സി പി ഐ എന്ന കമ്യൂണിസ്റ്റു പാര്‍ട്ടിയെ ഇഷ്ടപ്പെടുന്ന അവസ്ഥയിലേക്കുള്ള താങ്കളുടെ പുരോഗതി ശുഭ ലക്ഷണമണ്. ഇനി അത് എല്ലാ കമ്യൂണിസ്റ്റുപാര്‍ട്ടികളെയും ഇഷ്ടപ്പെടുന്ന തരത്തിലേക്ക് വരും.

കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന ചിദംബരം ഇന്‍ഡ്യന്‍ പാര്‍ലമെന്റില്‍ പറഞ്ഞത്, 200 ജില്ലകളുടെ നിയന്ത്രണം  തീവ്ര ഇടതുപക്ഷ സംഘടനകള്‍ക്കാണെന്നാണ്. എന്നു വച്ചാല്‍ അത്രയും ജില്ലകളിലെ അളുകള്‍  ഈ കക്ഷികളെ പിന്തുണക്കുന്നു എന്നാണ്. താങ്കള്‍ക്കതില്‍ നിന്ന് എന്തെങ്കിലും മനസിലാകുന്നുണ്ടോ?

kaalidaasan said...

>>>പക്ഷെ ഇന്ദിരാ ഗാന്ധിയെ അറസ്റ്റ് ചെയ്തപ്പോൾ വിമാനം റാഞ്ചിയിട്ടുണ്ടെന്നു കേൾക്കുന്നു മഷേ! 1978-ൽ.....<<<<

ഇന്ദിരയെ അറസ്റ്റ് ചെയ്തപ്പോള്‍ വിമാനം റാഞ്ചി. ഇന്ദിര വധിക്കപ്പെട്ടപ്പോള്‍ കലാപവും ഉണ്ടായി. അന്ന് രാജീവ് ഗാന്ധി പറഞ്ഞത് വന്‍മരം വിഴുമ്പോള്‍ ചെറിയ മരങ്ങളും കടപുഴകാം എന്നായിരുന്നു. സുകുമാരനതൊന്നും ഓര്‍മ്മയുണ്ടാകില്ല.

ഇവിടെ സി പി എമ്മിന്റെ ക്രിമിനലൈസേഷന്‍ മാത്രമേ സുകുമാരന്‍ കാണൂ. കോണ്‍ഗ്രസിന്റെയോ, ലീഗിന്റെയോ കാണില്ല.

ഇപ്പോള്‍ ഈ കഥ ഒര്‍മ്മിപ്പിച്ചു കൊണ്ട് സജീം എന്താണുദ്ദേശിക്കുന്നത്? ഇന്ദിരയെ അറസ്റ്റ് ചെയത്പ്പോള്‍ വിമാനം റാഞ്ചാമെങ്കില്‍  ജയരാജനെ അറസ്റ്റ് ചെയ്യുമ്പോള്‍ കേരളം കത്തിക്കാമെന്നോ?

K.P.Sukumaran said...

ടി.പി.ചന്ദ്രശേഖരനെ വധിച്ചതില്‍ സി.പി.എമ്മിന് പങ്ക് ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ദു:ഖം തോന്നിയെന്ന് കരച്ചിലോടുകൂടി വന്ദ്യവയോധികനായ ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ പറഞ്ഞു. മഹാനായ ഏ.കെ.ജി. പടുത്തുയര്‍ത്തിയ പ്രസ്ഥാനമാണിത് എന്നും വിതുമ്പിക്കൊണ്ട് അദ്ദേഹം പറഞ്ഞു. അല്ലയോ കൃഷ്ണയ്യര്‍ സര്‍, ഇതാദ്യമാണോ സി.പി.എം. ഒരു കൊല നടത്തുന്നത്? സമൂഹ മന:സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ഒരു അദ്ധ്യാപകനെ ക്ലാസ്സില്‍ കയറി കുട്ടികളടെ മുന്നിലിട്ട് വെട്ടിക്കൊന്നപ്പോള്‍ താങ്കള്‍ ഇത്പോലെ പ്രതികരിച്ചിരുന്നുവെങ്കില്‍ അതൊരു പക്ഷെ സി.പി.എമ്മിന് കൊലക്കത്തി താഴെ വെക്കാന്‍ പ്രേരണ ആകുമായിരുന്നില്ലേ? പട്ടുവത്ത് ഷുക്കൂര്‍ എന്ന ചെറുപ്പക്കാ‍രനെ താലിബാന്‍ മോഡലില്‍ വിചാരണ നടത്തി പരസ്യമായി വധശിക്ഷ നടപ്പാക്കിയതിലും താങ്കള്‍ക്ക് അല്പം ദു:ഖം തോന്നേണമേ എന്നാണ് പ്രാര്‍ത്ഥന.

ഇന്നത്തെ എല്‍.ഡി.കണ്‍‌വീനര്‍ വൈക്കം വിശ്വനെ 1972ല്‍ സി.പി.ഐ.ക്കാര്‍ മൃതപ്രായമാകുന്നത് വരെ തല്ലി പോലും. അത്കൊണ്ട് രാഷ്ട്രീയത്തിലെ ക്രിമിനല്‍‌വല്‍ക്കരണത്തിനെതിരെ ധാര്‍മ്മികരോഷം കൊള്ളാന്‍ സി.പി.ഐ.ക്ക് അവകാശമില്ല എന്നാണ് സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ വൈക്കം വിശ്വന് പറയാനുള്ളത്. ചുരുക്കത്തില്‍ സി.പി.എമ്മിന് തങ്ങള്‍ നടത്തിയ ഒരു കൊലയിലും പശ്ചാത്തപിക്കേണ്ടതില്ല എന്ന് സാരം. മറ്റുള്ളവരും കൊല്ലുന്നത്കൊണ്ട് തങ്ങള്‍ക്ക് അവരേക്കാളും കൂടുതല്‍ കൊല്ലാന്‍ അവകാശം സിദ്ധിക്കുന്നു എന്നും സി.പി.എം. കരുതുന്നുണ്ടാവണം.

സി.പി.എം. ഒരു ആപത്തില്‍ പെട്ടിരിക്കുമ്പോള്‍ എല്‍.ഡി.എഫിലെ ഘടകകക്ഷികള്‍ അവരെ സഹായിക്കണമെന്ന് ആര്‍.എസ്.പി.യുടെ നേതാവ് അസീസ് പറഞ്ഞിരിക്കുന്നു. സി.പി.എമ്മിന് വന്നു പെട്ടിരിക്കുന്ന ആപത്തിനെ പറ്റി ഇപ്പോള്‍ പലരും വാചാ‍ലമാകുന്നുണ്ട്. എന്താണ് സാര്‍ ആ ആപത്ത്? കൊലപാതകക്കേസുകളില്‍ പ്രതികളായതോ? അങ്ങനെയാണെങ്കില്‍ കൊല്ലാതെയിരുന്നുകൂടായിരുന്നോ സാര്‍? ഫസലും ടി.പി.ചന്ദ്രശേഖരനും ഷുക്കൂറും ഒന്നും സംഘട്ടനം നടക്കുമ്പോള്‍ കൊല്ലപ്പെട്ടതല്ലല്ലോ. ഗൂഢാലോചനയും ആസൂത്രണവം നടത്തി കൊന്നതല്ലേ? അത് ശരി, സി.പി.എമ്മിന് ആപത്ത് ആപത്ത് എന്ന് പറയുന്ന നിങ്ങള്‍ കൊലപാതകരാഷ്ട്രീയം ഉപേക്ഷിക്കാന്‍ സി.പി.എമ്മിനെ ഉപദേശിക്കുമോ? ഇല്ല അല്ലേ? അപ്പോള്‍ കേസ് നടക്കട്ടെ. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടട്ടെ. ഒരു പക്ഷെ സി.പി.എം. സ്വമേധയാ കൊലപാതകരാഷ്ട്രീയം ഒഴിവാക്കുകയാണെങ്കില്‍ നല്ലതല്ലേ!