Links

ഉണരുന്ന മുസ്ലീം യുവത

statsഎന്റെ ബ്ലോഗ് പോസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ പേജ് വ്യൂ , ജമാ‌അത്തെ ഇസ്ലാമിയും വിമര്‍ശകരും എന്ന പോസ്റ്റിനാണെന്ന് ഈ ഇമേജില്‍ ക്ലിക്ക് ചെയ്ത് നോക്കിയാല്‍ മനസ്സിലാവും. സൈബര്‍ സ്പേസില്‍ എനിക്ക് ഏറ്റവും കൂടുതല്‍ സുഹൃത്തുക്കള്‍ ഉള്ളത് മുസ്ലീം കമ്മ്യൂണിറ്റിയില്‍ നിന്നാണ്. ബ്ലോഗിലും ഫെയിസ്‌ബുക്കിലും ഇപ്പോള്‍ ഗൂഗിള്‍ പ്ലസിലും  ഒക്കെ മുസ്ലീം യുവാക്കള്‍ വളരെ സജീവമായും സക്രിയമായും ഇടപെടുന്നുണ്ട്.  മുസ്ലീം സമുദായത്തില്‍ ആന്തരീകമായ ഒരു പരിവര്‍ത്തനം വേണമായിരുന്നു എന്ന് എനിക്ക് പണ്ടേ തോന്നാറുണ്ട്. ആ ഒരു പരിവര്‍ത്തനത്തിന്റെയോ ഉല്‍ബുദ്ധതയുടേയോ കാലമാണ് ഈ ഇന്റര്‍നെറ്റ് യുഗം എന്ന് തോന്നുന്നു.  ഇന്റര്‍നെറ്റ് എന്ന് പറയുന്നത് ഇന്ന് ലോകമനുഷ്യരെ ഒന്നിപ്പിക്കുന്ന മായികമായൊരു വലയായി മാറിയിട്ടുണ്ട്. പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട മുല്ലപ്പൂ വിപ്ലവം ഇന്റര്‍നെറ്റിന്റെ സ്വാധീനം കൊണ്ടാണല്ലൊ. ഇന്ത്യയില്‍ അത്തരമൊരു വിപ്ലവത്തിന് പ്രസക്തിയില്ല. എന്തൊക്കെ പോരായ്മകള്‍ ഉണ്ടെങ്കിലും നമ്മുടെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും അടിത്തറ ഭദ്രവും സുശക്തവുമാണ്. ഇതിന് നാം നമ്മുടെ ഭരണഘടന നിര്‍മ്മാതാക്കളോട് കടപ്പെട്ടിരിക്കുന്നു.

ഇന്ന് ഏത് സ്കൂളിന്റെ പരിസരത്ത് പോയി നോക്കിയാലും മുസ്ലീം വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളെ മറ്റ് സമുദായങ്ങളെ പോലെ തന്നെ കാണാന്‍ കഴിയും. വിദ്യാഭ്യാസത്തോട് ഒരു കാ‍ലത്ത് പുറം‌തിരിഞ്ഞ് നിന്നിരുന്ന സമുദായത്തിലെ ഇന്നത്തെ രക്ഷിതാക്കള്‍ മക്കളുടെ വിദ്യാഭ്യാസകാര്യത്തില്‍ ഇപ്പോള്‍ അതീവശ്രദ്ധയും ജാഗ്രതയും കാണിക്കുന്നു. ഇതൊക്കെ കാണിക്കുന്നത് മുസ്ലീം സമൂഹം ത്വരിതഗതിയില്‍ നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ്.  ഈ ഒരു മാറ്റത്തിന് ജമാ‌അത്തെ ഇസ്ലാമിയുടെ ബോധവല്‍ക്കരണവും  വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട് എന്നെനിക്ക് തോന്നുന്നു. ജമാ‌അത്തെ ഇസ്ലാമിയില്‍ എനിക്ക് നിരവധി സുഹൃത്തുക്കളുണ്ട്. പക്ഷെ ഞാന്‍ ജമാ‌അത്തെ‌ഇസ്ലാമിക്കാരനല്ലല്ലൊ, അത്കൊണ്ട് അവരുമായി പല കാ‍ര്യങ്ങളിലും എനിക്ക് വിയോജിപ്പുമുണ്ട്. അതില്‍ പ്രധാനമായത് മുസ്ലീം ലീഗ് എന്ന പാര്‍ട്ടിയോടുള്ള അവരുടെ വിരോധവും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോടുള്ള വിധേയത്വവും ജനാധിപത്യത്തിന് അവര്‍ സ്വന്തം നിലയ്ക്ക് നല്‍കുന്ന നിര്‍വ്വചനവുമാണ്. അതൊക്കെ അപരിഹാര്യമായ വിയോജിപ്പുകള്‍ ആയതിനാല്‍ അതൊക്കെ നിലനിര്‍ത്തിക്കൊണ്ട് അവരുമായി യോജിപ്പിന്റെ മേഖലകള്‍ പങ്ക് വയ്ക്കാനാണ് എനിക്ക് താല്പര്യം.

മുസ്ലീം ലീഗ്  ഒരു ബഹുജന പാര്‍ട്ടിയാണ്. കേഡര്‍ പാര്‍ട്ടിയല്ല.  കേഡര്‍ പാര്‍ട്ടിയെ പോലെ സംസ്ക്കരിക്കപ്പെട്ട വളണ്ടിയര്‍മാര്‍ ലീഗിന് ഉണ്ടാവില്ല. എന്നാലും കേരള രാഷ്ട്രീയത്തില്‍ ഒരു ദൌത്യം ആ പാര്‍ട്ടി നിര്‍വ്വഹിച്ചുവരുന്നുണ്ട് എന്നാണെന്റെ പക്ഷം. ജനാധിപത്യചേരിയില്‍ നിന്ന്കൊണ്ട് ജനാധിപത്യവിരുദ്ധതയെ പരാജയപ്പെടുത്തുകയും , മുസ്ലീം യുവാക്കള്‍ കൂട്ടത്തോടെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടാമായിരുന്ന ഒരു കാലഘട്ടത്തില്‍ അതിനെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു എന്നതാണ് ആ പാര്‍ട്ടി നിര്‍വ്വഹിച്ചതും നിര്‍വ്വഹിക്കുന്നതുമായ ദൌത്യം എന്ന് ഞാന്‍ കരുതുന്നു. കേരളത്തിലെ രാഷ്ട്രീയവും ജനാധിപത്യപരവുമായ ഇന്നത്തെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ മുസ്ലീം ലീഗ് മറ്റൊരു മുസ്ലീം സംഘടനയ്ക്കും കഴിയാത്ത പങ്ക് വഹിച്ചിട്ടുണ്ട് എന്നത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത വസ്തുതയാണ്. സൈദ്ധാന്തികമായ കണ്ണട ഊരി വെച്ചാല്‍ മാത്രമേ ഈ സത്യം കാണാന്‍ കഴിയുകയുള്ളൂ. മനുഷ്യരെ ഒന്നിപ്പിക്കുന്നത് സൈദ്ധാന്തികതയല്ല, പ്രായോഗികതയാണ്. ആ പ്രായോഗികതയാണ് ലീഗിന്റെ മിടുക്ക്.

മാര്‍ക്സിസ്റ്റ്കാരുടെ രാഷ്ട്രീയവും നിലപാടുകളും ഒന്നും ജനാധിപത്യത്തിനും സുഗമമായ സര്‍ക്കാരിന്റെ തുടര്‍ കാര്യനിര്‍വ്വഹണത്തിനും അനുഗുണമല്ല.  ഏതോ കാലത്തെ കാഴ്ചപ്പാടുകളുടെ തടവറയിലാണവര്‍.  അവരുമായി യോജിച്ചു പോകുന്നത് സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിന് ഒരു സംഭാവനയും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലാക്കും. പലപ്പോഴും വര്‍ത്തമാനകാലവുമായി സന്ധി ചെയ്യാന്‍ അവര്‍ ശ്രമിക്കാറുണ്ടെങ്കിലും കണ്ണട കാ‍ലഹരണപ്പെട്ടതിനാല്‍ വിജയിക്കാറില്ല.  ജനാധിപത്യത്തിന്റെ ഏറ്റവും പ്രഥമമായ തത്വം ഭൂരിപക്ഷം വോട്ടര്‍മാര്‍ ചേര്‍ന്ന് സര്‍ക്കാരിനെ തെരഞ്ഞെടുക്കുക എന്നതാണ്.  പ്രായോഗികമായി ഇത് മാര്‍ക്സിസ്റ്റുകാരും ജമാ‌അത്തെ ഇസ്ലാമിക്കാരും അനുസരിക്കുന്നുണ്ടെങ്കിലും സൈദ്ധാന്തികമായി അവര്‍ ഇത് അംഗീകരിക്കുന്നില്ല. അതാണ് എന്റെ വിയോജിപ്പ്. നമുക്കാണെങ്കില്‍ ജനാധിപത്യത്തിന് മറ്റ് മാര്‍ഗ്ഗങ്ങളുമില്ല.

ഇത്രയും എഴുതാന്‍ കാരണം ജൂലൈ 9ന്റെ പ്രബോധനം വാരികയില്‍ സി.ദാവൂദ്ഫേസ്‌ബുക്ക്  തലമുറ: രണ്ട് ചിത്രങ്ങള്‍” എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനം വായിച്ചത്കൊണ്ടാണ്. ആ ലേഖനത്തോട് എനിക്ക് നൂറ് ശതമാനം യോജിപ്പാണ്.  അത് ബ്ലോഗില്‍ ഷേര്‍ ചെയ്യാമെന്നേ ഉദ്ദേശിച്ചിരുന്നുള്ളൂ. ഒരാമുഖം എഴുതി വന്നപ്പോള്‍ ഇത്രയും എഴുതിപ്പോയി.  നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ദാവൂദ് എഴുതിയത് യാഥാര്‍ഥ്യമാണ്.  പ്രസ്തുത ലേഖനം താഴെ വായിക്കാം.

മുസ്‌ലിം ചെറുപ്പക്കാരുടെ ധാര്‍മികത്തകര്‍ച്ചയില്‍ ഉത്‌കണ്‌ഠപ്പെടാത്ത മൗലവിമാരും മതപ്രഭാഷകരും വളരെ കുറവായിരിക്കും. മൈക്ക്‌ കിട്ടിയാലുടന്‍, വിഷയമെന്തായാലും പുതിയ തലമുറയുടെ സദാചാരത്തകര്‍ച്ച, ധാര്‍മികച്യുതി, അനുസരണമില്ലായ്‌മ, മദ്യപാനം, പുകവലി, പഠനത്തോടുള്ള വിരക്തി, അധ്വാനമില്ലായ്‌മ... എന്നു തുടങ്ങിയുള്ള സ്ഥിരം പ്രശ്‌നങ്ങളെക്കുറിച്ച്‌ അവര്‍ക്ക്‌ ധാരാളം സംസാരിക്കാനുണ്ടാവും. വിഷയം ചെറുപ്പക്കാരെക്കുറിച്ചാണെങ്കില്‍ ആകെപ്പാടെ പറയാനുണ്ടാവുക അവരുടെ ധാര്‍മിക പ്രശ്‌നം മാത്രമായിരിക്കും. പള്ളി ഖത്വീബുമാരുടെ സ്ഥിരം നമ്പറുകളിലൊന്നാണിത്‌. പഴയ തലമുറയുമായുള്ള താരതമ്യവും ഇത്തരം പ്രഭാഷണങ്ങളുടെ അനിവാര്യ ഘടകമാണ്‌. പണ്ടത്തെ കുട്ടികള്‍ ഹ, എന്തു നല്ല കുട്ടികള്‍; ഇന്നത്തെ കുട്ടികളോ, പണ്ടത്തെ അധ്യാപകര്‍ എന്തു നല്ല അധ്യാപകര്‍; ഇന്നോ, പണ്ടത്തെ ദീനീ ബോധം എത്ര ഗംഭീരം; ഇന്നത്തെ സ്ഥിതിയോ... അങ്ങനെ പോയിപ്പോയി `പണ്ടത്തെക്കാലം മഹത്തായ കാലം ഇന്നത്തെ കാലം മോശം കാലം' എന്നൊരു ലളിത സമവാക്യത്തില്‍ എല്ലാ പ്രഭാഷകരും എളുപ്പത്തില്‍ എത്തിച്ചേരും. `പഴയ തലമുറ കേമന്മാര്‍, ഇവന്മാര്‍ ഒന്നിനും കൊള്ളാത്തവര്‍' എന്നതാണ്‌ ഈവക വ്യവഹാരങ്ങളുടെ മുഴുവന്‍ സൈദ്ധാന്തിക അടിത്തറ. ഇതിന്‌ പ്രത്യേകിച്ച്‌ ഡാറ്റയുടെ പിന്‍ബലമോ വസ്‌തുനിഷ്‌ഠ പഠനങ്ങളുടെ പിന്തുണയോ ഒന്നും ഹാജരാക്കാറില്ല. കണ്ണടച്ചുള്ളൊരു ധാര്‍മിക ലാത്തിച്ചാര്‍ജ്‌; ശുഭം.

വിഷയം ഭംഗിയായി അവതരിപ്പിച്ചെന്ന സമാധാനത്തില്‍ പ്രഭാഷകന്‌ നിര്‍ത്താം. പൊതുകാര്യങ്ങളെക്കുറിച്ചും പുതിയ കാര്യങ്ങളെക്കുറിച്ചും തനിക്ക്‌ അറിവുണ്ടെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്ന മതപ്രഭാഷകര്‍, ഇന്റര്‍നെറ്റ്‌, മൊബൈല്‍ ഫോണ്‍ എന്നിവയുമായി ബന്ധപ്പെട്ട പുതിയ പോയിന്റുകള്‍ പറയും. അപ്പോഴും ഉന്നം ചെറുപ്പക്കാര്‍ക്ക്‌ നേരെ. ചെറുപ്പക്കാരും വിദ്യാര്‍ഥികളും മുഴുവന്‍ ചുമ്മാ ഇന്റര്‍നെറ്റിന്റെ മുന്നിലിരുന്ന്‌ സമയം കളയുകയാണ്‌, അത്‌ മുഴുവന്‍ അശ്ലീലമാണ്‌, പുതിയ തലമുറ ഇതിന്റെയൊക്കെ അടിമകളായി മാറിയിരിക്കുന്നു, അതിനാല്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കുക, അധ്യാപകര്‍ ചെവിക്ക്‌ പിടിക്കുക... അങ്ങനെ പോവും മുന്നറിയിപ്പുകള്‍. കേട്ടാല്‍ തോന്നുക നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക്‌ അശ്ലീലം കാണാനും കേള്‍ക്കാനും വേണ്ടി മാത്രം ഉണ്ടാക്കിയ ഉരുപ്പടിയാണ്‌ ഈ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുമെന്നാണ്‌. ഇതിനെക്കുറിച്ചൊന്നും പ്രത്യേകിച്ച്‌ ധാരണയൊന്നുമില്ലാത്ത സാധാരണ ശ്രോതാവ്‌ ഹോജ രാജാവായ തമ്പുരാനേ, എങ്ങോട്ടാണീ കുട്ടികള്‍ പോകുന്നതെന്ന്‌ നെടുവീര്‍പ്പിട്ട്‌ ഹൃദയാഘാത സാധ്യതയും ബ്ലഡ്‌ പ്രഷറും വര്‍ധിപ്പിക്കും.

അങ്ങനെ, മിമ്പറുകളായ മിമ്പറുകളില്‍ നിന്നെല്ലാം ഈ പ്രഘോഷണങ്ങള്‍ മുഴങ്ങിക്കൊണ്ടിരിക്കെയാണ്‌ മുസ്‌ലിം ലോകത്തെ ചെറുപ്പക്കാര്‍ ഈ ഇന്റര്‍നെറ്റും ഫേസ്‌ബുക്കും ഐഫോണും എല്ലാം ഉപയോഗിച്ച്‌ മൗലവിമാരുടെയും മുസ്‌ലിയാക്കളുടെയും പിന്തുണയോടെ ദശാബ്‌ദങ്ങളായി രാജ്യം കൈപ്പിടിയില്‍ വെച്ച്‌ അമ്മാനമാടിയിരുന്ന മര്‍ദക ഭരണകൂടങ്ങളെ ഒന്നൊന്നായി തൂത്തെറിയാന്‍ തുടങ്ങിയത്‌. ഇന്റര്‍നെറ്റ്‌ കണക്‌ഷന്‍ കൊടുത്താല്‍ കുട്ടികള്‍ അശ്ലീലം കണ്ടിരുന്നോളും എന്ന്‌ വിചാരിച്ച മൗലവിക്കും മിലിട്ടറിക്കും തെറ്റി. അങ്ങനെയാണ്‌ തഹ്‌രീര്‍ സ്‌ക്വയറും തുനീഷ്യയുമെല്ലാം സംഭവിച്ചത്‌.

പുതിയ തലമുറയെക്കുറിച്ച പരമ്പരാഗത മതനേതൃത്വത്തിന്റെയും മതേതര നേതൃത്വത്തിന്റെയും ധാരണകള്‍ക്ക്‌ മേല്‍ പതിച്ച വലിയ പ്രഹരം എന്ന നിലയില്‍ മുസ്‌ലിം ലോകത്തെ സംഭവവികാസങ്ങള്‍ വിശകലനം ചെയ്യാവുന്നതാണ്‌. ചെറുപ്പക്കാരെക്കുറിച്ച്‌ പരമ്പരാഗത മതനേതൃത്വം വെച്ചു പുലര്‍ത്തുന്ന ധാരണ മേല്‍ വിവരിച്ചു. മതേതര നേതൃത്വവും ബുദ്ധിജീവി വര്‍ഗവും ഇതില്‍ നിന്ന്‌ വ്യത്യസ്‌തരല്ല. കാമ്പസുകള്‍/യുവാക്കള്‍ അരാഷ്‌ട്രീയവത്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നുള്ളത്‌ കാലങ്ങളായി മതേതര ബുദ്ധിജീവി വര്‍ഗം ഉയര്‍ത്തുന്ന ഒരു പരാതിയാണ്‌. ഹ, എഴുപതുകളിലെ കാമ്പസ്‌, പഴയകാലത്തെ യുവാക്കള്‍ എന്നൊക്കെ അവര്‍ കോള്‍മയിര്‍ കൊള്ളുന്നത്‌ ഈ അടിസ്ഥാനത്തില്‍ നിന്നുകൊണ്ടാണ്‌. എഴുപതുകള്‍ എന്തോ വലിയ സംഭവമാണെന്നും ഇന്നത്തെ ചെറുപ്പക്കാരെല്ലാം വെറും ബ്രോയ്‌ലര്‍ കോഴികളും ഇന്‍ര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയുമൊക്കെ അടിമകളുമാണ്‌ എന്നതാണ്‌ ഇവരുടെ സിദ്ധാന്തം. ഇടതുബുദ്ധിജീവികളുടെ ഈ വക വര്‍ത്തമാനങ്ങള്‍ കേട്ട്‌ വിദ്യാര്‍ഥികള്‍ക്ക്‌ നേരെ `അരാഷ്‌ട്രീയ ചാപ്പ' കുത്താന്‍ വലതുബുദ്ധിജീവികളും ഇസ്‌ലാമിക ബുദ്ധിജീവികളുമെല്ലാം അഹമഹമികയാ മുന്നോട്ട്‌ വരുന്നത്‌ കാണാം.

സത്യത്തില്‍ ഇതില്‍ വല്ല കാമ്പുമുണ്ടോ? യുവാക്കള്‍ `അരാഷ്‌ട്രീയവത്‌കരിക്കപ്പെട്ടു'വെന്ന്‌ ഇടതു ബുദ്ധിജീവികള്‍ പറയുന്നതിന്റെ യഥാര്‍ഥ അര്‍ഥം, ഇടതുപക്ഷത്തിന്‌ മുദ്രാവാക്യം വിളിക്കാനും പഴയതു പോലെ/ എഴുപതുകളിലേതു പോലെ ഇടതുമിഥ്യകളില്‍ അഭിരമിക്കാനും ചെറുപ്പക്കാരെ കിട്ടുന്നില്ലെന്നതാണ്‌. അതായത്‌, തങ്ങളുടെ പ്രസംഗം കേള്‍ക്കാന്‍, തങ്ങളുടെ പുസ്‌തകങ്ങള്‍ വായിക്കാന്‍, തങ്ങളെപ്പോലെ മുടിമുറിക്കാതെ, കുളിക്കാതെ, ബീഡിയും വലിച്ച്‌ തോള്‍സഞ്ചിയും തൂക്കി നടക്കാന്‍ ആളെക്കിട്ടാതാവുന്നതിനാണ്‌ അവര്‍ അരാഷ്‌ട്രീയവത്‌കരണം എന്നു പറയുന്നത്‌. അവരുടെ ഈ ആവലാതി ഇസ്‌ലാമികര്‍ക്ക്‌ സത്യസന്ധമായി ഏറ്റെടുക്കാന്‍ കഴിയുമോ? സത്യത്തില്‍ മുസ്‌ലിം സമൂഹത്തിലെങ്കിലും ചെറുപ്പക്കാരുടെ പ്രതിനിധാനം ഇപ്പറഞ്ഞ തരത്തിലാണോ? പള്ളികളില്‍ മുമ്പുള്ളതിന്റെ പതിന്മടങ്ങ്‌ ഇന്ന്‌ ചെറുപ്പക്കാരാണ്‌. മിക്കവാറും പള്ളികളുടെ, മദ്‌റസകളുടെ, സകാത്ത്‌ കമ്മിറ്റികളുടെ, റിലീഫ്‌ സംരംഭങ്ങളുടെ, സാമൂഹിക സേവന വേദികളുടെ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെയെല്ലാം മുന്‍പന്തിയില്‍ ഇന്ന്‌ മുസ്‌ലിം ചെറുപ്പക്കാരാണ്‌. മുമ്പത്തെക്കാള്‍ ചടുലരും സജീവരും മതബോധമുള്ളവരും സാമൂഹിക ബോധമുള്ളവരുമാണ്‌ ഇന്ന്‌ മുസ്‌ലിം യുവത; സംഘടനാ ഭേദമില്ലാതെ. പള്ളിയിലെ സ്വഫ്‌ഫുകളില്‍ മാത്രമല്ല പള്ളിക്കമ്മിറ്റികളിലും അവര്‍ക്ക്‌ നിര്‍ണായക പ്രാതിനിധ്യമുണ്ട്‌.

നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം സംഘടനകളെ എടുത്ത്‌ പരിശോധിച്ചു നോക്കൂ. എല്ലാവര്‍ക്കും വളരെ സജീവമായ വിദ്യാര്‍ഥി, യുവജന വിഭാഗങ്ങളുണ്ട്‌. എന്നല്ല, ഈ സംഘടനകളുടെയെല്ലാം പൊതുമുഖമായി പലപ്പോഴും ജ്വലിച്ചു നില്‍ക്കുന്നത്‌ വിദ്യാര്‍ഥി യുവജന ഗ്രൂപ്പുകളാണ്‌. സംഘടനയുടെ ദിശയും ഉള്ളടക്കവും നിര്‍ണയിക്കുന്നതിലും പുതിയ വെളിച്ചങ്ങള്‍ സംഘടനയിലേക്ക്‌ കടത്തുന്നതിലും -അത്‌ ഗുണപരമാണെങ്കിലും നിഷേധാത്മകമാണെങ്കിലും- യുവ/വിദ്യാര്‍ഥി ഗ്രൂപ്പുകളാണ്‌ ഏറ്റവും പ്രധാനമായിട്ടുള്ളത്‌. ചെറിയ ഉദാഹരണത്തിലൂടെ ഇക്കാര്യം കൂടുതല്‍ വ്യക്തമാവും. താടി വളര്‍ത്തലിനാണോ ചെടി വളര്‍ത്തലിനാണോ ദീനില്‍ മുന്‍ഗണന നല്‍കേണ്ടതെന്ന സംവാദം മുജാഹിദ്‌ പ്രസ്ഥാനത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ അവരുടെ യുവവിഭാഗമാണ്‌ നിര്‍ണായക പങ്ക്‌ വഹിച്ചത്‌. അതിനെത്തുടര്‍ന്ന്‌, ആ പ്രസ്ഥാനത്തില്‍ ഭിന്നിപ്പുണ്ടായി. പക്ഷേ, ഭിന്നിപ്പിന്‌ ശേഷം ഇരുവിഭാഗവും അവയുടെ ആശയ പരിസരം വിപുലപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ അതിലും മുന്‍കൈ എടുത്തത്‌ അതിലെ ചെറുപ്പക്കാരായിരുന്നു. താടിയും ജിന്നും മന്ത്രവാദവും സംഗീത വിരോധവുമെല്ലാം ഒരു വിഭാഗത്തിലെ ചെറുപ്പക്കാര്‍ ഉയര്‍ത്തിക്കൊണ്ടു വന്നു. പലപ്പോഴും മുതിര്‍ന്ന നേതൃത്വം പകച്ച്‌ പോവുന്ന മുറക്ക്‌, ഇതുവരെ കേട്ടിട്ടില്ലാത്ത ഹദീസുകളുടെ കെട്ടുകള്‍ അഴിച്ചുവിട്ട്‌ കേരളീയ മുസ്‌ലിം സമൂഹത്തില്‍ പുത്തന്‍ പ്രവണതകള്‍ പരിചയപ്പെടുത്താന്‍ അവര്‍ക്ക്‌ കഴിഞ്ഞു. മറുവിഭാഗത്തിലെ ചെറുപ്പക്കാരാവട്ടെ അല്‍പംകൂടി സര്‍ഗാത്മകമായി കാര്യങ്ങളെക്കാണാനും പരമ്പരാഗത സലഫി വരട്ടുവാദത്തില്‍ നിന്ന്‌ പുറത്ത്‌ കടന്ന്‌ ഇസ്‌ലാമിന്റെ ജൈവികതയും സൗന്ദര്യവും പ്രതിഫലിപ്പിക്കാനുള്ള ശേഷി നേടിയെടുക്കാന്‍ ശ്രമിച്ചു. ആ ശേഷി തങ്ങളുടെ മാതൃപ്രസ്ഥാനത്തിലേക്ക്‌ സന്നിവേശിപ്പിക്കുന്നതിലും ചെറിയ രീതിയില്‍ അവര്‍ വിജയിച്ചു.

പറഞ്ഞുവന്ന കാര്യം ഇതാണ്‌- വളരെ സമ്പന്നവും സജീവവുമായ യുവജനസമൂഹത്താല്‍ അനുഗൃഹീതമാണിന്ന്‌ ഇസ്‌ലാമിക സമൂഹം. സി.പി.ഐയേക്കാള്‍ എന്തെങ്കിലുമൊരു വ്യത്യസ്‌തതയും മുന്‍കൈയും സമര്‍പ്പിക്കാന്‍ എ.ഐ.വൈ.എഫിനോ (ഇന്ത്യയിലെ ആദ്യത്തെ യുവജന പ്രസ്ഥാനമാണിതെന്ന്‌ ഓര്‍ക്കുക) കോണ്‍ഗ്രസിനേക്കാള്‍ പ്രവര്‍ത്തന മികവ്‌ കാണിക്കാന്‍ യൂത്ത്‌ കോണ്‍ഗ്രസിനോ സാധിക്കാത്ത കാലത്താണ്‌, സി.പി.എമ്മിനേക്കാള്‍ ഡി.വൈ.എഫ്‌.ഐ വാര്‍ധക്യം അനുഭവിക്കുന്ന സന്ദര്‍ഭത്തിലാണ്‌ ഇതെന്നോര്‍ക്കുക. ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെയോ പു.ക.സയുടെയോ പരിപാടികള്‍ക്ക്‌ പോയി നോക്കൂ. തലനരക്കാത്ത, പെന്‍ഷനാവാത്ത ആളുകളെ ആ സദസ്സുകളില്‍ കണ്ടു കിട്ടുക പ്രയാസമായിരിക്കും. എന്നാല്‍, മുസ്‌ലിം സംഘടനകളുടെ പരിപാടികളില്‍ ഇതല്ല സ്ഥിതി എന്നു ഉറപ്പിച്ചു പറയാന്‍ കഴിയും. മുസ്‌ലിം പെണ്‍കുട്ടികളുടെ കാര്യം ഇതിലും ആഹ്ലാദകരമാണ്‌. കേരളത്തിലെ പ്രമുഖമായ ഏത്‌ കലാലയത്തില്‍ വേണമെങ്കിലും പോയി നോക്കൂ. മിടുക്കികളും ആത്മവിശ്വാസമുള്ളവരുമായ, ഇസ്‌ലാമിക ചിട്ടകള്‍ പാലിക്കുന്ന വിദ്യാര്‍ഥിനികളുടെ വലിയൊരു നിരയെ നമുക്കവിടെ കാണാന്‍ കഴിയും. പഠനത്തിന്റെയും കരിയറിന്റെയും പുതിയ മേഖലകളിലേക്ക്‌ കടന്നു ചെല്ലാനുള്ള തന്റേടം അവരിന്ന്‌ ആര്‍ജിച്ചിരിക്കുന്നു. കോളേജുകളിലെയും യൂനിവേഴ്‌സിറ്റികളിലെയും സംവാദവേദികളിലും യൂനിയന്‍ തെരഞ്ഞെടുപ്പുകളിലും അവര്‍ അവരുടെ സാന്നിധ്യം ശക്തമായി അറിയിച്ചുകൊണ്ടിരിക്കുന്നു. കാര്യങ്ങള്‍ അങ്ങനെയിരിക്കെ, മതേതര ബുദ്ധിജീവികളുടെയും വിഷയ ദാരിദ്ര്യം അനുഭവിക്കുന്ന മൗലവിമാരുടെയും പ്രയോഗങ്ങള്‍ കടമെടുത്ത്‌ നാം ഇനിയും നമ്മുടെ ചെറുപ്പക്കാരെ ഭര്‍ത്സിക്കേണ്ടതുണ്ടോ?

മുസ്‌ലിം ചെറുപ്പക്കാര്‍ സമ്പൂര്‍ണമായും ശരിയാണെന്നും വൃദ്ധന്മാരെല്ലാം മാറിനില്‍ക്കണമെന്നുമല്ല പറയുന്നത്‌. കാര്യങ്ങളെ വസ്‌തുനിഷ്‌ഠമായും യാഥാര്‍ഥ്യ ബോധത്തോടെയും മനസ്സിലാക്കാന്‍ കഴിയണം. ക്ലീഷേകള്‍ക്കും യാഥാസ്ഥിക മനോഭാവങ്ങള്‍ക്കും അവധി നല്‍കാന്‍ ശീലിക്കണം. അല്ലെങ്കില്‍ പുതിയ തലമുറയുമായുള്ള കണക്‌ഷന്‍ `പരിധിക്ക്‌ പുറത്താവു'കയോ അല്ലെങ്കില്‍ `ഇപ്പോള്‍ പ്രതികരിക്കുന്നില്ല' എന്ന അവസ്ഥയിലെത്തുകയോ ചെയ്യും. സമുദായ നേതാക്കളും ബുദ്ധിജീവികളും പുലര്‍ത്തേണ്ട വലിയൊരു ജാഗ്രതയാണിത്‌. ആശയപരവും സൈദ്ധാന്തികവും സംഘടനാപരവുമൊക്കെയായ വൈവിധ്യങ്ങള്‍ നിറഞ്ഞ പ്രവണതകളെ സ്വീകരിക്കാന്‍ കഴിയുന്ന ഒരു ആന്റിന മുസ്‌ലിം യുവത ഉയര്‍ത്തിവെച്ചിട്ടുണ്ട്‌. ആ ആന്റിനയില്‍ പതിയുന്ന സിഗ്നലുകളെ മനസ്സിലാക്കാന്‍ സമുദായത്തിലെ എല്ലാവര്‍ക്കും കഴിയണം. വ്യക്തിപരമായ അഭിരുചികളുടെ രംഗത്ത്‌ പോലും ഇത്തരം വിഷയങ്ങള്‍ പ്രധാനമാണ്‌. ഇപ്പോള്‍ തന്നെ, വിദ്യാസമ്പന്നരായ മക്കള്‍-ആണ്‍കുട്ടികള്‍ മാത്രമല്ല, പെണ്‍കുട്ടികളും- വിവാഹ കാര്യത്തില്‍ പോലും സ്വയം തെരഞ്ഞെടുപ്പുകള്‍ നടത്തുന്നു. ഈ തെരഞ്ഞെടുപ്പുകളെല്ലാം ദീനീ വിരുദ്ധമാണെന്നും കൗമാര ചാപല്യങ്ങളാണെന്നും കോളേജ്‌ പ്രണയങ്ങളാണെന്നും പറഞ്ഞ്‌ ഒറ്റയടിക്ക്‌ തള്ളിക്കളയാന്‍ കഴിയില്ല.

മുസ്‌ലിം ചെറുപ്പക്കാരുമായി സംവദിക്കാനും അവരെ മനസ്സിലാക്കാനുമുള്ള ശേഷി മതേതര ഉപരി വര്‍ഗം നേടിയെടുത്തിട്ടില്ല എന്നത്‌ സത്യമാണ്‌. യൂറോപ്യന്‍ നവോത്ഥാനത്തെ തുടര്‍ന്ന്‌ ഉദയം ചെയ്‌ത സാന്ദര്‍ഭികവും ചരിത്രപരവുമായ സിദ്ധാന്തങ്ങളെയും കാഴ്‌ചപ്പാടുകളെയും നിത്യഹരിത ദൈവിക സത്യങ്ങളായി മനസ്സിലാക്കി പൂജിച്ച്‌ പൂവിട്ട്‌ കാലം കഴിക്കുന്ന അവരില്‍ നിന്ന്‌ അങ്ങനെയൊന്ന്‌ പ്രതീക്ഷിക്കുന്നതും വിഡ്‌ഢിത്തമാണ്‌. തഹ്‌രീര്‍ സ്‌ക്വയറില്‍ പരുത്തിമില്‍ തൊഴിലാളികള്‍ ധാരാളം വന്നിരുന്നുവെന്നതിനാല്‍ ഈജിപ്‌തില്‍ നടന്നത്‌ വര്‍ഗ സമരമാണ്‌ എന്ന്‌ വിശകലനം ചെയ്യാന്‍ മാത്രം വീരന്മാരാണവര്‍. അവരെ വിട്ടേക്കുക. പക്ഷേ, മുസ്‌ലിം ഉലമയും സംഘടനാ നേതൃത്വങ്ങളും അവരിലെ ചെറുപ്പക്കാരെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അത്‌ വലിയ ദുരന്തമായിരിക്കും. മുസ്‌ലിം രക്ഷിതാവ്‌ തന്റെ മകനെ/മകളെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്നത്‌ പോലെയുള്ള ദുരന്തം. മുസ്‌ലിം സമുദായത്തിന്റെ യൂത്ത്‌ കള്‍ച്ചര്‍-അതിലെ ഏറ്റവും പ്രാമുഖ്യമുള്ള പ്രവണതയെന്ത്‌ എന്ന്‌ മനസ്സിലാക്കാന്‍ ഉലമക്കോ രക്ഷിതാക്കള്‍ക്കോ സമുദായ നേതൃത്വത്തിനോ സാധിച്ചിട്ടില്ല എന്നതാണ്‌ സത്യം. അങ്ങനെ സാധിക്കാത്തത്‌ കൊണ്ടാണ്‌ ഫേസ്‌ബുക്കിന്‌ മുന്നിലിരിക്കുന്ന പയ്യന്മാര്‍ ഒരു വിപ്ലവം കൊണ്ടുവരും എന്ന്‌ കാലേക്കൂട്ടി കാണാന്‍ ആര്‍ക്കും കഴിയാതിരുന്നത്‌. അത്‌ കൊണ്ടാണ്‌ നമ്മള്‍ പിന്നെയും പിന്നെയും ഏതോ പഴംപാട്ടിന്റെ വരികള്‍ ഉരുവിട്ടുരുവിട്ട്‌ ചെറുപ്പക്കാരെ കുറ്റപ്പെടുത്തുന്നതില്‍ സാഫല്യം കണ്ടെത്തുന്നത്‌.

ലോകത്തിന്റെ പല ഭാഗത്തും ചെറുപ്പക്കാര്‍, നേരത്തെ പറഞ്ഞതു പോലെ, ആധുനിക വിവര/സാങ്കേതിക വിദ്യയുടെയും ലഹരിയുടെയും അടിമകളായി രാഷ്‌ട്രീയ ഉദ്‌ബുദ്ധതയും മതബോധവും സാമൂഹിക ബോധവും ലക്ഷ്യബോധവുമെല്ലാം നഷ്‌ടപ്പെട്ട്‌ നിശ്‌ചേഷ്‌ടരായിക്കൊണ്ടിരിക്കെയാണ്‌ മുസ്‌ലിം യുവത പൊതുവെ വ്യത്യസ്‌തമായി വഴിവെട്ടുന്നതെന്ന്‌ നാം മനസ്സിലാക്കണം. താരതമ്യേന അവരാണ്‌ രാഷ്‌ട്രീയ പ്രബുദ്ധതയും മതബോധവും കൂടുതലുള്ളവര്‍. ലഹരി, ആത്മഹത്യ, നിരാശബാധ എന്നിവയില്‍ താരതമ്യേന അവര്‍ പിന്നില്‍ നില്‍ക്കുന്നു. അപവാദമായി വരുന്ന സംഭവങ്ങളെ സാമാന്യവത്‌കരിച്ച്‌ നാമെത്ര സദാചാര ടിയര്‍ഗ്യാസ്‌ പൊട്ടിച്ചാലും ഇത്‌ യാഥാര്‍ഥ്യമായി നിലനില്‍ക്കുന്നുണ്ട്‌. വീഡിയോ ഗെയിമുകള്‍ക്ക്‌ മുന്നിലിരുന്ന്‌ സമയവും അധ്വാനവും ആയുസ്സും കളയുന്ന അമേരിക്കയിലെ ചെറുപ്പക്കാരോട്‌ മൂന്നാം ലോകത്തെ ചെറുപ്പക്കാരെ കണ്ടു പഠിക്കാന്‍ ബറാക്‌ ഒബാമ ആഹ്വാനം ചെയ്‌തതില്‍ നിന്ന്‌ ഇത്‌ നമുക്ക്‌ മനസ്സിലാക്കാവുന്നതാണ്‌.

ഈയിടെ വായിച്ച ഒരു ലേഖനവും പുസ്‌തകവും വായനക്കാരുമായി പങ്ക്‌ വെച്ച്‌ ഈ കുറിപ്പ്‌ അവസാനിപ്പിക്കാം. 'Facebook and modern technology are killing churches' എന്ന തലക്കെട്ടില്‍ ബ്രെറ്റ്‌ മൈക്കല്‍ ഡൈക്‌സ്‌ ഈയിടെ യാഹൂ ന്യൂസില്‍ എഴുതിയ ലേഖനമാണ്‌ ഒന്നാമത്തേത്‌. യൂറോപ്പിലും അമേരിക്കയിലും ചര്‍ച്ച്‌ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം-വിശേഷിച്ച്‌ ചെറുപ്പക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു കൊണ്ടിരിക്കുന്നതിനെക്കുറിച്ചും അതില്‍ ഫേസ്‌ബുക്ക്‌ പോലെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ വഹിച്ചുകൊണ്ടിരിക്കുന്ന പങ്കിനെക്കുറിച്ചുമാണ്‌ ലേഖനം. അബിലീന്‍ (Abilene) ക്രിസ്‌ത്യന്‍ യൂനിവേഴ്‌സിറ്റിയിലെ എക്‌സ്‌പിരിമെന്റല്‍ സൈക്കോളജിസ്റ്റ്‌ റിച്ചാര്‍ഡ്‌ ബെക്കിന്റെ പഠനങ്ങളെ ഉപജീവിച്ചാണ്‌ മൈക്കല്‍ ഡൈക്‌സ്‌ ഈ ലേഖനം തയാറാക്കിയിരിക്കുന്നത്‌. ബെക്ക്‌ തന്റെ ബ്ലോഗില്‍ എഴുതിയ How Facebook Killed the Church എന്ന ലേഖനത്തില്‍ സമര്‍പ്പിച്ച കണക്കുകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ്‌ മൈക്കല്‍ ഡൈക്‌സിന്റെ റിപ്പോര്‍ട്ട്‌. രാഷ്‌ട്രീയ പ്രബുദ്ധതയില്‍ നിന്ന്‌ മാത്രമല്ല മതപ്രബുദ്ധതയില്‍ നിന്നും പശ്ചാത്യ ചെറുപ്പക്കാരെ ഐ.ടിയും അനുബന്ധ സംവിധാനങ്ങളും അകറ്റുകയാണ്‌ ചെയ്‌തെന്നാണ്‌ ഇത്‌ തെളിയിക്കുന്നത്‌.

ഗാരി ആര്‍ ബന്റ്‌ (Gary R Buntt) എഴുതിയ iMuslims; Rewriting the House of Islam എന്ന പുസ്‌തകം (പ്രസാധനം, അദര്‍ പ്രസ്‌, ക്വലാലമ്പൂര്‍, 360 പേജ്‌) ഇതിനോട്‌ ചേര്‍ത്തു വായിക്കേണ്ടതാണ്‌. വിവര സാങ്കേതിക വിദ്യയോട്‌ മുസ്‌ലിം സമുദായം എങ്ങനെ പ്രതികരിച്ചു, അവര്‍ അതിനെ എവ്വിധം ഉപയോഗപ്പെടുത്തുന്നു, സൈബര്‍ ലോകത്തെ ഇസ്‌ലാമിക പ്രതിനിധാനം എന്താണ്‌ എന്നൊക്കെ വിശദമാക്കുന്ന ശ്രദ്ധേയമായ പഠനമാണിത്‌. ഇസ്‌ലാമിന്റെ `സൈബര്‍ പരിസ്ഥിതി' എന്ന പരികല്‍പനയെ സൃഷ്‌ടിച്ച്‌ അതിന്റെ വൈവിധ്യമാര്‍ന്ന വശങ്ങളെ പരിശോധിക്കുകയാണ്‌ ഗ്രന്ഥകര്‍ത്താവ്‌. മുസ്‌ലിംകള്‍ നടത്തുന്നതും ഇസ്‌ലാമുമായി ബന്ധപ്പെട്ടതുമായ വിവിധ വെബ്‌സൈറ്റുകള്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍, പോര്‍ട്ടലുകള്‍, വീഡിയോ ഷെയറിംഗ്‌ പോര്‍ട്ടലുകള്‍, ഇസ്‌ലാമിക്‌ ബ്ലോഗോസ്‌ഫിയര്‍ എന്നിവയെ സൂക്ഷ്‌മമവും വിശദവുമായ പഠനങ്ങള്‍ക്ക്‌ വിധേയമാക്കാന്‍ ലേഖകന്‌ കഴിഞ്ഞിട്ടുണ്ട്‌.

ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ `സോഴ്‌സ്‌ കോഡ്‌' പോളിച്ചെഴുതി എന്നുള്ളതാണ്‌ `ഡിജിറ്റല്‍ ഇസ്‌ലാം' നടത്തിയ ഏറ്റവും വലിയ വിപ്ലവം. ഇസ്‌ലാമിക വിജ്ഞാനീയത്തിന്റെ കുത്തകാവകാശികളായ പണ്ഡിതന്മാരുടെ അധികാരത്തില്‍ വലിയ പ്രഹരമേല്‍പിക്കാന്‍ അതിന്‌ കഴിഞ്ഞു. ഇസ്‌ലാമിക വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുടെ ശ്രേണീവ്യവസ്ഥയില്‍ അടിമേല്‍ ഉലച്ചിലുണ്ടാക്കാന്‍ സൈബര്‍ ഇസ്‌ലാമിന്‌ കഴിഞ്ഞിട്ടുണ്ട്‌. എല്ലാറ്റിലുമുപരി, മുസ്‌ലിം ചെറുപ്പക്കാരുടെ സുപ്രധാനമായൊരു പ്രവര്‍ത്തന മേഖലയായി ഇത്‌ വളര്‍ന്നിരിക്കുന്നു. ബ്രൈറ്റ്‌ മൈക്കല്‍ ഡൈക്‌സ്‌ ക്രിസ്‌ത്യന്‍ ചെറുപ്പക്കാരുടെ കാര്യത്തില്‍ സംഭവിച്ചതായി വിലയിരുത്തിയത്‌ പോലെ, ആധുനിക വിവര സാങ്കേതിക വിദ്യ, മുസ്‌ലിം ചെറുപ്പക്കാരെ മതത്തില്‍ നിന്ന്‌ അകറ്റുകയല്ല, മറിച്ച്‌ മതത്തില്‍ കൂടുതല്‍ ശക്തമായും ആത്മവിശ്വാസത്തോടെയും ഇടപെടുന്നവരായി മാറ്റുകയാണ്‌ ചെയ്‌തിരിക്കുന്നത്‌. അതിനാല്‍ ഇനിയും നമ്മള്‍ പഴങ്കഥകള്‍ പറഞ്ഞ്‌ അവരെ വിരട്ടാതിരിക്കുന്നതല്ലേ നല്ലത്‌.

23 comments:

Ajith said...

'കേരളത്തിലെ രാഷ്ട്രീയവും ജനാധിപത്യപരവുമായ ഇന്നത്തെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ മുസ്ലീം ലീഗ് മറ്റൊരു മുസ്ലീം സംഘടനയ്ക്കും കഴിയാത്ത പങ്ക് വഹിച്ചിട്ടുണ്ട് എന്നത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത വസ്തുതയാണ്. സൈദ്ധാന്തികമായ കണ്ണട ഊരി വെച്ചാല്‍ മാത്രമേ ഈ സത്യം കാണാന്‍ കഴിയുകയുള്ളൂ' .. well said

A liberal left youth wing not bound to the cadre structure of the communist parties of kerala is the need of the hour in the same line as it happened in post - war europe.

The speach done by Dr Prabhat Patnaik calling freedom to express individual dissent with out endangering one's party credentials , points to the plight of the communist parties .

Dawood's article is much in line with neo Pan-Islamist ideology stating parellels between Western individualism and neo Islamism

സങ്കൽ‌പ്പങ്ങൾ said...

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കേരള ചരിത്രത്തിനു നല്‍കിയ സംഭാവനകളെ ലേഖകന്‍ വിസ്മരിച്ചു.കേരളത്തിലെ സമുദായിക ക്രമം സന്തുലിതമായി നിലനിര്‍ത്തുന്നതില്‍ സാമൂഹ്യപരിഷ്കര്‍ത്താക്കളോളം തന്നെ പങ്ക് കമ്മ്യൂണിസ്റ്റ് നേതാക്കള്ളും വഹിച്ചിടുണ്ട്.കാലാകാലങ്ങളായി മറ്റ് രാഷ്ടീയ പാര്‍ട്ടികളെ ആവേശിച്ച പോലെ ചില മൂല്യച്യുതികള്‍ ഇവിടെയും സംഭവിച്ചിടുണ്ട് എന്നത് വിസ്മരിക്കുന്നില്ല.എങ്കിലും മറ്റു സ്റ്റേറ്റുകളില്‍ നിന്നും വിഭിന്നമായ ഒരു സംസ്കാരം രൂപപ്പെടുന്നതില്‍ ഇവര്‍ വഹിച്ച പങ്കിനെ അവിശ്വസിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന വഞ്ചന ആയിരിക്കും.
ഭൂപരിഷ്കരണം മറ്റു കമ്മ്യൂണിസ്റ്റ് സ്ടേറ്റുകളില്‍ നിന്നും വിഭിന്നമായ സാഹചര്യങ്ങളിലാണ് ഇവിടെ വിജയിച്ചതെങ്കില്ലും അത് നടപ്പാക്കാനുള്ള ആര്‍ജ്ജവം അവരെ കാട്ടിയുള്ളൂ.
മുസ്ലീം സമുദായത്തിനകത്തെ തീഷ്ണനിലപാടുകളെ നേരാം വണ്ണം നയിക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പശ്ചാതലമുള്ള മുസ്ലീയുവാക്കളുടെ പങ്ക് കണ്ടില്ലെന്ന് നടിക്കാനാവുമോ?

K.P.Sukumaran said...

@sankalpangal, കമ്മ്യൂണിസ്റ്റ്കാര്‍ കേരള സമൂഹത്തിന് ചെയ്ത നല്ല കാര്യത്തോളമോ അതിലധികമോ മോശമായ കാര്യങ്ങളും ചെയ്തിട്ടുണ്ട്. അതേ സമയം കമ്മ്യൂണിസ്റ്റ് അല്ലാത്തവരും വലിയ സംഭാവനകള്‍ സമൂഹത്തിന് നല്‍കിയിട്ടുണ്ട്.അതൊന്നും വിസ്തരിക്കല്‍ ഈ പോസ്റ്റിന്റെ ലക്ഷ്യമല്ല :)

Mohamed Rafeeque parackoden said...

മുസ്ലിം സമുദായത്തിന്റെ മത പരവും വിദ്യാഭ്യാസ പരമായും ഉള്ള ഇന്നത്തെ ഉയര്‍ച്ചക്ക് വഴി ഒരുക്കിയത് ആദ്യം MES ആയിരുന്നു പിന്നീട് മുജാഹിദും ജമാഅത്തെ ഇസ്ലാമിയും വളരെ നല്ലപങ്കു വഹിച്ചിരുന്നു പക്ഷെ മുസ്ലിംലീഗ് സമുദായത്തിനെ പേരും പറഞ്ഞു നടക്കുകയല്ലാതെ
കാര്യമായിട്ടുന്നും മുസ്ലിം സമുദായതിന്നു വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്നതാണ് വാസ്തവം

Noushad Vadakkel said...

ലീഗിനെ വിമര്‍ശിക്കുന്നതില്‍ അസഹിഷ്ണുതയൊന്നും കാണിക്കുന്നില്ല .

പക്ഷെ മുകളില്‍ ഒരു ചങ്ങാതി പറഞ്ഞത് കണ്ണടച്ച് ഇരുട്ടാക്കലാണ് ..കാരണം ജമാഅത്തെ ഇസ്ലാമി ഒഴികെയുള്ള ഇതര മുസ്ലിം സംഘടനകളില്‍ ഭൂരി പക്ഷത്തിന്റെയും രാഷ്ട്രീയ പ്ലാറ്റ് ഫോം മുസ്ലിം ലീഗാണ് .

തങ്ങളുടെ അനുയായികളുടെ (അഥവാ സമുദായ അംഗങ്ങളുടെ ) ആത്മീയ കാര്യങ്ങളാണ് മുസ്ലിം സംഘടനകള്‍ പ്രധാനമായും കൈകാര്യം ചെയ്യുന്നത് .രാഷ്ട്രീയമായ കാര്യങ്ങള്‍ (അഥവാ ഭൌതിക സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ,നേടിയെടുക്കുന്നതിനും ) അവര്‍ പ്രധാനമായും ലീഗ് വഴിയാണ് നിര്വ്വഹിക്കാരുള്ളത് .

സമുദായത്തിന്റെ പൊതു പ്രശ്നങ്ങളില്‍, പ്രശ്ന പരിഹാരത്തിന് എല്ലാ മുസ്ലിം മത സംഘടനകളും (ജമാഅത്തെ ഇസ്ലാമി അടക്കം ) ലീഗിനെയാണ് നേതൃ സ്ഥാനത് നിര്താരുള്ളത് .( മുസ്ലിം ഐക്യ വേദി ,പാട പുസ്തക വിവാദം അങ്ങി നെ എണ്ണിയാല്‍ തീരാത്ത ഉദാഹരണങ്ങള്‍ ഉണ്ട് ) അപ്പോള്‍ സ്വാഭാവികമായും ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മത സംഘടനകള്‍ നേട്ടമായി പറയുന്ന ബഹു ഭൂരിപക്ഷം രാഷ്ട്രീയ പരമായ ഭൌതിക നേട്ടങ്ങളുടെ പിന്നിലും ലീഗിന്റെ സാന്നിദ്ധ്യമുണ്ട് .


ലീഗ് ഇടപെട്ടില്ലെങ്കില്‍ അവയൊക്കെ എത്രത്തോളം സാദ്ധ്യമാകും എന്ന് ആലോചിച്ചാല്‍ മനസ്സിലാക്കാം . സമുദായ സംഘടനകളെ ഒറ്റക്കെട്ടായി നിര്‍ത്തുവാന്‍ ശ്രമിക്കുന്നു എന്നത് ലീഗ് ചെയ്യുന്ന എ ഒരു വലിയ കാര്യം തന്നെയാണ് .പിന്നെ ജീര്‍ണതകള്‍ , അവയില്‍ നിന്‍ നും ഒരു രാഷ്ട്രീയ പാര്‍ട്ടിയും മുക്തമല്ല .

സ്വം said...

ഈ സമുദായാംഗങ്ങൾകു രാഷ്ട്രീയമായി എന്നാണ്‌ അവസാനമായി തലയുയർത്തി നില്കാൻ
കഴിഞ്ഞത് എന്നോർകുന്നത് നന്നായിരിക്കും. സമുദായ രാഷ്ട്രീയത്തിന്റെ അധപതനം
അതു വ്യക്തമാക്കി തരും. ഒരു ശരാശരിക്കാരനു പോലും തല ഉയർത്തി നില്ക്കാൻ
പറ്റാത്ത വിധം മാനക്കേടിലും , ആരോപണം ആണെങ്കിൽ പോലും അതിന്റെ പാപക്കറ
പൂർണമായും നീങ്ങാൻ കാത്തുനില്കാതെ ഇസ്സത്തുള്ള നായകന്റെ ഫ്ലുക്സ് ബോർഡുകൾ
നാടെങ്ങും സ്ഥാപിച്ച് കല പില കൂട്ടുന്നവർ, ‘എന്റെ മകൾ ഫാതിമ ആണു
കട്ടതെങ്കിൽ പോലും അവളുടെ കൈ ഞാൻ വെട്ടുക തന്നെ ചെയ്യും’ എന്നു മൊഴിഞ്ഞ
പ്രവാചക ശ്രേഷ്ഠന്റെ പിൻമുറയെ പ്രതി നിധാനം ചെയ്യാൻ യോഗ്യരല്ല തന്നെ.
പിന്നെ NSS ഉം SNDP ഉം മറ്റു പല ജാതികളും പോലെ ജാതി രാഷ്ട്രീയം
വീതിച്ചെടുത്ത വോട്ടു ബാങ്ക് വ്യവസായത്തിൽ ലീഗും അവരുടേതായ ഭാഗം നന്നായി
കെട്ടി ആടുന്നു. അതിൽ പരിഭവിച്ചിട്ടു കാര്യമില്ല താനും. അതേ സമയം
പ്രസ്ഥാനത്തിന്റെ നിലപാടുകൾ മുസ്ലിം സംഘടിത ശക്തിയെ ദുർബലപ്പെടുതുന്നു
എന്നൊരു വാദം ഉയർതി ലീഗിന്റെ ഉപഭോക്താക്കളും അഭ്യുദയ കാംക്ഷികളും ഒച്ച
വെക്കുന്നതിലും കാര്യമില്ല. ലീഗ് പ്രതിനിധാനം ചെയ്യുന്ന സാമുദായിക
രഷ്ട്രീയം എന്നായാലും തകരാനുള്ളതാണ്‌, ഇസ്ലാമിന്റെ മാനവികത തന്നെയാണ്‌
സ്ഥാപിക്കപ്പെടേണ്ടത്‌. അതിലേക്കുള്ള ഒരു പരിവർത്തനം ലീഗ്
രാഷ്ട്രീയത്തിനു പറ്റും എന്നു കരുതുവാൻ വയ്യെങ്കിലും പ്രത്യേകിചു ഒരു
ശത്രുത ലീഗിനോടു മാത്രം ഉണ്ടാവേണ്ട കാര്യമില്ല താനും.

ChethuVasu said...

ദാവൂദ് പറയുന്നതിണ്ട് അത്ര യോജിക്കാനാവില്ല . താത്കാലികമായി വിവര സാങ്കേതിക വിദ്യയും ശാസ്ത്ര ബോധവും മത വിശ്വാസത്തെ സ്വാധീനിക്കില്ലെങ്കിലും , കാലാന്തരത്തില്‍ പല മത സംകല്പങ്ങളെയും ചോദ്യം ചെയ്യാനായി അത് യുവാക്കളെ പ്രേരിപ്പിക്കുക തന്നെ ചെയ്യും .. ശാസ്ത്രം വളരുമ്പോള്‍ ശാസ്ത്രത്തിന്റെ ഉത്പനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടെന്നു വച്ചാലും അതിന്റെ സ്വാധീനത്തില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയില്ലല്ലോ .. ശാസ്ത്രം വളരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ , ആ വളര്‍ച്ച മത ദര്‍ശനങ്ങളെ തന്നെ അസ്വസ്ഥമാക്കുന്ന ഒന്നാണെങ്കില്‍ അവ തടയുക മാത്രമാണ് മത ബോധം അതെ പടി നില നിര്‍ത്തണം എന്നാഗ്രഹിക്കുന്നവര്‍ക്ക് ചെയ്യാനാകുക . അതിനു വേണ്ടി ഭരണ കൂടങ്ങളെ കീഴടക്കി മതത്തിന്റെ ചോല്പടിയില്‍ നിര്തെണ്ടാതായി വരും.. അതിനു ഇപ്പോള്‍ തടസ്സം നില്‍ക്കുന്നത് മതത്തിനു ജനാധിപത്യപരമായി അത്ര കണ്ടു സ്വാധീനം ചോലുത്താനാകാത്ത ഭരണ കൂടങ്ങളും ഭരണ സംഹിതയും ചില ഇടങ്ങളില്‍ എങ്കിലും (ഇന്ത്യയില്‍ അല്ല ) ലോകത്ത് നില നില്‍ക്കുന്നുണ്ട് എന്നതാണ് .. സ്വതന്ത്രമായ ശാസ്ത്ര വളര്‍ച്ചയുടെ അവസാന അത്താണിയും അത് തന്നെ .. തനിക്കിഷ്ടമല്ലാത്ത തരം ശാസ്ത്രത്തെ തളച്ചിടാന്‍ വിലങ്ങുമായി പിന്നാലെ വരുന്നവരുടെ മുന്നില്‍ ആക്സിലരടരില്‍ പെഡല്‍ അമര്‍ത്തി റോക്കറ്റ് സ്പീഡില്‍ ശാസ്ത്രം കുതിക്കേണ്ട സമയമായിരിക്കുന്നു .. കാരണം ശാസ്ത്രത്തിന്റെ ആവനാഴിയില്‍ ഇനിയും ബാക്കിയുള്ള ബ്രഹ്മാസ്ത്രങ്ങള്‍ എല്ലാ വിധ മത വിശ്വാസങ്ങളുടെ കട പുഴക്കാന്‍ മാത്രം ശക്തിയുള്ളതാണ് .. അതു പ്രയോഗിക്കപ്പെടും മുന്‍പ് ശാസ്ത്രത്തെ ഒതുക്കിയെ മതിയാവൂ .. ശാസ്ത്രതിനാകട്ടെ ,ജനാധിപത്യത്തിന്റെ ഒഴിവാക്കാനാകാത്ത കശാപ്പുശാലയില്‍ ശാസ്ത്രം അകപ്പെടും മുമ്പ് ചെയ്യേണ്ടത് അതിനു ചെയ്തു തീര്‍ത്തെ പറ്റു..

സോറി ! എഴുതി വന്നപ്പോള്‍ വിഷയത്തില്‍ നിന്നും മാറിപ്പോയോ എന്തോ ..!!

K.P.Sukumaran said...

എവിടെയൊക്കെയാണ് അമ്മാതിരി ഭരണകൂടങ്ങള്‍ (ഇന്ത്യയില്‍ ഇല്ലല്ലൊ) ഉള്ളത് എന്നുകൂടി വാസു പറഞ്ഞിരുന്നെങ്കില്‍ ഒരു സംവാദത്തിന് സ്കോപ് ഉണ്ടായിരുന്നു :)

ChethuVasu said...

അറിയാന്‍ ബുദ്ധിയും ബോധവും ഇല്ലാത്തവര്‍ക്കല്ലേ പറഞ്ഞു കൊടുക്കേണ്ടതുള്ളു എന്റെസുകുമാരേട്ടാ ;-) ..അങ്ങേക്കനെങ്കില്‍ അത് എന്നെക്കാളും ഉണ്ട് താനും :-) .ഒരു സംവാദത്തിനു സ്കോപ്പ് കാണുന്നില്ല .. എന്നിരിക്കിലും പൊതുവില്‍ യൂറോപ്പിനെ ആണ് ഉദ്ദേശിച്ചത് .. ജനന നിയന്ത്രണത്തിന്റെ ശാസ്ത്ര സങ്കേതങ്ങള്‍ പോലും എതിര്‍ത്ത് പോന്നവര്‍ക്ക് ജീവന്റെ ഉത്പത്തിക്ക് നേരെയും ജനിതക സാധ്യതകള്‍ക്ക് നേരെയും ശാസ്ത്രം തെളിക്കുന്ന പ്രകാശം അസഹ്യമായിരിക്കും .അതാണ്‌ ഉദ്ദേശിച്ചത്

K.P.Sukumaran said...

:)

ഷെരീഫ് കൊട്ടാരക്കര said...

വാസു പറഞ്ഞതില്‍ ഒരു ചെറിയ തിരുത്ത്.ശാസ്ത്രത്തെ പരിപോഷിപ്പിക്കേണ്ടത് ഇസ്ലാമിക ദര്‍ശനപ്രകാരം നിര്‍ബന്ധമായ കര്‍മ്മം.
അത് ആരു ചെയ്യുന്നു എന്നൊക്കെ എന്നോട് ചോദിക്കരുത്, ഞാന്‍ ദര്‍ശനത്തെ പറ്റി മാത്രമാണ് പറഞ്ഞത്.

സുദേഷ് എം രഘു said...

>>വളരെ സമ്പന്നവും സജീവവുമായ യുവജനസമൂഹത്താല്‍ അനുഗൃഹീതമാണിന്ന്‌ ഇസ്‌ലാമിക സമൂഹം. സി.പി.ഐയേക്കാള്‍ എന്തെങ്കിലുമൊരു വ്യത്യസ്‌തതയും മുന്‍കൈയും സമര്‍പ്പിക്കാന്‍ എ.ഐ.വൈ.എഫിനോ (ഇന്ത്യയിലെ ആദ്യത്തെ യുവജന പ്രസ്ഥാനമാണിതെന്ന്‌ ഓര്‍ക്കുക) കോണ്‍ഗ്രസിനേക്കാള്‍ പ്രവര്‍ത്തന മികവ്‌ കാണിക്കാന്‍ യൂത്ത്‌ കോണ്‍ഗ്രസിനോ സാധിക്കാത്ത കാലത്താണ്‌, സി.പി.എമ്മിനേക്കാള്‍ ഡി.വൈ.എഫ്‌.ഐ വാര്‍ധക്യം അനുഭവിക്കുന്ന സന്ദര്‍ഭത്തിലാണ്‌ ഇതെന്നോര്‍ക്കുക. ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെയോ പു.ക.സയുടെയോ പരിപാടികള്‍ക്ക്‌ പോയി നോക്കൂ. തലനരക്കാത്ത, പെന്‍ഷനാവാത്ത ആളുകളെ ആ സദസ്സുകളില്‍ കണ്ടു കിട്ടുക പ്രയാസമായിരിക്കും. എന്നാല്‍, മുസ്‌ലിം സംഘടനകളുടെ പരിപാടികളില്‍ ഇതല്ല സ്ഥിതി എന്നു ഉറപ്പിച്ചു പറയാന്‍ കഴിയും. മുസ്‌ലിം പെണ്‍കുട്ടികളുടെ കാര്യം ഇതിലും ആഹ്ലാദകരമാണ്‌.<<

ദാവൂദിന്റെ ഈ നിരീക്ഷണത്തോട് നൂറു ശതമാനവും യോജിക്കുന്നു.ഡി എച്ച് ആര്‍ എം എന്ന ദലിത് സംഘടനയിലും യുവാക്കളെ കാണാനാവും. മറ്റുള്ളവയിലെല്ലാം നാല്‍പ്പതിനുമുകളിലല്ലാത്തവരെ കാണാനേ കിട്ടുന്നത് വളരെ വളരെ അപൂര്‍വമാണ്.യുവാക്കളുടെ പങ്കാളിത്തമുള്ള ഈ സംഘടനകളെ തീവ്രവാദമുദ്ര കുത്തുന്നു എന്നതും ശ്രദ്ധേയമാണ്.

പുന്നകാടൻ said...

സാർ,ഇന്നത്തെ [15/7/11]മാധ്യമങ്ങൾ ശ്രദ്ധിച്ചു കാണുമല്ലോ മലബാർ മേഘലയിൽ മുസ്ലിം സ്ത്രീകൾ അടിസ്താന സൗകര്യങ്ങളിൽ വളരെ പുറകിലാണന്നു.അതിന്റെ പ്രധാന കാരണം അമിതമായ മുസ്ലിം പൗരോഹ്യത്തത്തിന്റെ ഇടപെടുകളാണെന്ന്. വിക ലമായ നിയമങ്ങളും, ചിന്തകളും ഈകൂട്ടർ മാറ്റി ഒരു പുരോഗമന ചിന്ത ഉയർന്നു വന്നിലങ്ങിൽ ഈ ഗതി കാലങ്ങളോളം തുടരും

K.P.Sukumaran said...

മുസ്ലിംലീഗ്, സമുദായത്തിന്റെ പേരും പറഞ്ഞു നടക്കുകയല്ലാതെ
മുസ്ലിം സമുദായതിന്നു വേണ്ടി കാര്യമായിട്ടൊന്നും ചെയ്തിട്ടില്ല എന്നതാണ് വാസ്തവം എന്ന റഫീഖിന്റെ പ്രസ്താവനയ്ക്ക് നൌഷാദ് മറുപടി പറഞ്ഞിട്ടുണ്ടെങ്കിലും അത് പൂര്‍ണ്ണമല്ല. അത്കൊണ്ടാണ് ഞാന്‍ ഇടപെടുന്നത്. MESന്റെയും മുജാഹിദിന്റെയും ജമാ‍‌അത്തെ ഇസ്ലാമിയുടെയും, മുസ്ലീം ലീഗ് എന്ന രാഷ്ട്രീയപാര്‍ട്ടിയുടെയും പ്രവര്‍ത്തന മേഖലകള്‍ വ്യത്യസ്തമാണ്. റഫീഖിനെ പോലെ ചിന്തിക്കുന്നവര്‍ ഈ വസ്തുത കാണാതിരിക്കുന്നത് അതിശയകരമാണ്. എം.ഇ.എസ്. ചെയ്യുന്നത് ലീഗിനോ, ലീഗ് ചെയ്യുന്നത് എം.ഇ.എസിനോ ചെയ്യാന്‍ പറ്റില്ലല്ലൊ.

ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ, ജമാ‌അത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ ഇപ്പോള്‍ ഒരു രാഷ്ട്രീയപാര്‍ട്ടി നിലവില്‍ വന്നിട്ടുണ്ട്. വെല്‍ഫേര്‍ പാര്‍ട്ടി എന്ന് പേര്. ആ പാര്‍ട്ടി വളര്‍ന്നാല്‍ തന്നെയും റഫീഖ് ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അല്ലെങ്കില്‍ ലീഗിനേക്കാളും മെച്ചമായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ? രാഷ്ട്രീയപാര്‍ട്ടിയുടെ പ്രവര്‍ത്തന മേഖല പ്രധാനമായും നിയമനിര്‍മ്മാണ സഭകളിലാണ്. വെല്‍ഫേര്‍ പാര്‍ട്ടിക്ക് ഇന്നത്തെ നിലയില്‍ രാഷ്ട്രീയാസ്തിത്വം വേണമെങ്കില്‍ ഏതെങ്കിലും മുന്നണിയില്‍ ചേരണം. അങ്ങനെ വരുമ്പോള്‍ കേരളത്തില്‍ എല്‍.ഡി.എഫിലും കേന്ദ്രത്തില്‍ യു.പി.എ.യിലോ എന്‍.ഡി.എ.യിലോ ചേരേണ്ടി വരും. അതല്ല തങ്ങളുടെ ആദര്‍ശരാഷ്ട്രീയം മുറുകെ പിടിച്ചുകൊണ്ട് ഒറ്റയ്ക്ക് പ്രവര്‍ത്തിക്കും എന്നാണെങ്കില്‍ എന്തിനാണ് വെല്‍ഫേര്‍ പാര്‍ട്ടി? ജമാ‌അത്തും സോളിഡാരിറ്റിയും അവരുടെ സ്റ്റുഡന്റ്സ് വിങ്ങും പോരേ? പാര്‍ട്ടിയായി നിലനില്‍ക്കുന്നത് സാംസ്ക്കാരിക സംഘടന നിക്കുന്നത് പോലെ എളുപ്പമല്ല. എന്തെങ്കിലും രാഷ്ട്രീയപ്രവര്‍ത്തനം നടത്തണമെങ്കില്‍ , രാഷ്ട്രീയത്തിന്റേതായ ലവലില്‍ ഇറങ്ങേണ്ടിവരും. ഏതെങ്കിലും മുന്നണിയില്‍ കൂടുക എന്നതാണ് ഇന്ന് ആ ലവല്‍ . വെല്‍ഫേര്‍ പാര്‍ട്ടി ആ രീതിയില്‍ മുന്നോട്ട് പോകുമ്പോള്‍ ഇന്ന് ജമാ‌അത്തിനും സോളിഡാരിറ്റിക്കും ഉള്ള നല്ല പേര് കൂടി ദുഷിച്ചുപോകാനേ ഇടയാക്കുകയുള്ളൂ എന്ന എന്റെ അഭിപ്രായം പറഞ്ഞു വയ്ക്കുന്നു. രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ ലീഗിന്റെ നിലപാടുകള്‍ ശ്ലാഘനീയമായിരുന്നു എന്ന് ഞാന്‍ പറയും.

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സന്ദര്‍ഭത്തില്‍ , ലീഗ് ഒഴികെയുള്ള എല്ലാ മുസ്ലിം സംഘടനകളും പറഞ്ഞത് ലീഗ് കോണ്‍ഗ്രസ്സുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നാണ്. അന്ന് അങ്ങനെ ലീഗ് കോണ്‍ഗ്രസ്സിനെ ഉപേക്ഷിച്ചിരുന്നുവെങ്കില്‍ അത് ആരെയാണ് സഹായിച്ചിരിക്കുക? കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെയും കേന്ദ്രത്തില്‍ ബി.ജെ.പി.യെയും. അല്ല്ലെന്ന് പറയാന്‍ പറ്റുമോ? അന്ന് ആ നയം ലീഗ് സ്വീകരിച്ചിരുന്നുവെങ്കില്‍ അതായിരുന്നിരിക്കുമോ മുസ്ലീം സമുദായത്തിന് ഗുണകരമായിരിക്കുക എന്ന് ഇന്നെങ്കിലും ചിന്തിക്കണം. മുന്നണിയില്‍ കൂടുന്ന ഘടകകക്ഷികളെ നക്കിക്കൊല്ലുന്ന രാഷ്ട്രീയസമീപനമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടേത്. സി.പി.ഐ.യുടെയും ആറെസ്പിയുടെയും ഗതി നോക്ക്. അന്ന് ലീഗ് കോണ്‍ഗ്രസ്സ് വിട്ട് സി.പി.എമ്മിന്റെ കൂടെ കൂടിയിരുന്നുവെങ്കില്‍ ഇന്ന് അതേ ലീഗ് സി.എം.പി.യുടെ പൊസിഷനില്‍ ആയിരിക്കും. മലപ്പുറം ചുകന്നിരിക്കും. അങ്ങനെയാല്‍ മുസ്ലീം സമുദായം രക്ഷപ്പെടുമായിരുന്നോ?

(തുടരും)

K.P.Sukumaran said...

കോണ്‍ഗ്രസുകാര്‍ പള്ളി തകര്‍ത്ത പോലെയാണ് ലീഗ് ഇതരര്‍ കോണ്‍ഗ്രസ്സിനെ കടന്നാക്രമിച്ചത്. ബാബറി മസ്ജിദ് പ്രശ്നം ഉത്തര്‍പ്രദേശിലെ ലോ ആന്‍ഡ് ഓര്‍ഡര്‍ പ്രശ്നമായിരുന്നു. അന്ന് ബി.ജെ.പി.യാണ് അവിടെ ഭരിച്ചിരുന്നത്. ക്രമസമാധാനം സംസ്ഥാന വിഷയമാണ്. അന്ന് അവിടേക്ക് പട്ടാളത്തെ അയക്കണമെങ്കില്‍ പോലും കല്യാണ്‍ സിങ്ങിന്റെ പെര്‍മിഷന്‍ വേണമായിരുന്നു. മാത്രമല്ല, പള്ളിക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന് ഉറപ്പ് നല്‍കിയതാണ്. ഒരു സംസ്ഥാ‍ന മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വസിക്കാന്‍ പ്രധാനമന്ത്രിക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ട്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട കാര്യത്തില്‍ അദ്വാനിയെക്കാളും പഴി കേട്ടത് നരസിംഹ റാവുവും ലീഗ് നേതൃത്വവുമായിരുന്നു. അങ്ങനെ എല്ലാവരും കൂടി കോണ്‍ഗ്രസ്സിനെ തകര്‍ത്ത് ബി.ജെ.പി.യെ പുഷ്ടിപ്പെടുത്തിയാല്‍ മുസ്ലീം സമുദായവും ശേഷിക്കുന്ന പള്ളികളും രക്ഷപ്പെടുമായിരുന്നോ? ലീഗിന്റെ അന്നത്തെ ഒറ്റ നിലപാടിന് മുസ്ലീം സമൂഹം ഒന്നടങ്കം ലീഗിനോട് കടപ്പെട്ടിരിക്കുന്നു എന്ന് ഞാന്‍ പറയും. മുസ്ലീം സമുദായത്തിലെ സാധാരണക്കാര്‍ അത് തിരിച്ചറിഞ്ഞിട്ടുണ്ട് എന്നതിന് തെളിവാണ് ഇക്കുറി മലപ്പുറത്തെ ലീഗിന്റെ ഉജ്ജ്വലവിജയം. റഫീഖിനെ പോലെ ഏതാനും പേര്‍ക്ക് മാത്രമാണ് അത് ഇനിയും മനസ്സിലാകാത്തത്.

കുഞ്ഞാലിക്കുട്ടിയാണ് , ബുദ്ധിയും വിവരവുമുള്ള ചിലര്‍ക്ക് ഇപ്പോഴും പ്രശ്നം. എന്താണ് കുഞ്ഞാലിക്കുട്ടി പ്രശ്നം? ആരോപണം. അതും റജീന എന്ന യുവതി ആരോപിച്ചത്. റജീന എത്ര പ്രാവശ്യം ആരോപണം മാറ്റി, മൊഴി മാറ്റി, വാക്കുകള്‍ മാറ്റി? മറ്റൊരു സാഹചര്യ തെളിവുകള്‍ പോലും കുഞ്ഞാലിക്കുട്ടിക്കെതിരെയില്ല. എത്ര കൊല്ലം അന്വേഷിച്ചു? സുപ്രീം കോടതി വരെ കേസ് നീണ്ടു. ശേഷിക്കുന്നത് വാക്കിന് സ്ഥിരതയില്ലാതിരുന്ന റജീനയുടെ ആരോപണം മാത്രം. എന്നിട്ടും റജീന ഇപ്പോഴും സസുഖം ജീവിയ്ക്കുകയും ചെയ്യുന്നു. ചില പീഡനക്കേസുകളില്‍ ഇരകളായി പെട്ടുപോയവരോ? കാര്യം ഇത്രയേയുള്ളു, ലീഗിനെ അടിക്കാന്‍ വടി വേണം. അതിനിപ്പോള്‍ റജീനയുടെ പഴകിപ്പുളിച്ച ആരോപണം മാത്രമേയുള്ളൂ. പിന്നീടൊരു റൌഫ് വന്നു. എത്ര പെട്ടെന്നാണ് റൌഫ് പുണ്യാളനായത്. ചുരുക്കി പറഞ്ഞാല്‍ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ ലീഗ് എന്ന പാര്‍ട്ടി മുസ്ലീം സമുദായത്തിന് മാത്രമല്ല. ജനാധിപത്യവിശ്വാസികള്‍ക്കും വേണം. എം.ഇ.എസ്. വിദ്യാഭ്യാസ രംഗത്തും ജമാ‌അത്തെ ഇസ്ലാമി സാംസ്ക്കാരിക രംഗത്തും സോളിഡാരിറ്റി സാമൂഹ്യസേവന രംഗത്തും പ്രവര്‍ത്തിക്കട്ടെ. വെല്‍ഫേര്‍ പാര്‍ട്ടിയുടെ കാര്യം ഞാനറിയില്ല. എന്തെന്നാ‍ല്‍ പാര്‍ട്ടികള്‍ പെരുകുന്നത് ജനങ്ങളുടെ ഐക്യപ്പെടലിന് തടസ്സമാകുമെന്ന് ഞാന്‍ കരുതുന്നു. മാത്രമല്ല അധികാരം കിട്ടിയാല്‍ സിദ്ധാന്തം പ്രായോഗികമാക്കാം എന്ന ധാരണ മൌഢ്യമായാണ് ഞാന്‍ കാണുന്നത്.

ഷെബു said...

നല്ല ചിന്തകള്‍;

ഷെരീഫ് കൊട്ടാരക്കര said...

താമസിച്ച് പോയെങ്കിലും ഒരു സംശയം മനസില്‍ പൊന്തുന്നു.
>>>മുസ്ലീം സമുദായത്തിലെ സാധാരണക്കാര്‍ അത് തിരിച്ചറിഞ്ഞിട്ടുണ്ട് എന്നതിന് തെളിവാണ് ഇക്കുറി മലപ്പുറത്തെ ലീഗിന്റെ ഉജ്ജ്വലവിജയം. റഫീഖിനെ പോലെ ഏതാനും പേര്‍ക്ക് മാത്രമാണ് അത് ഇനിയും മനസ്സിലാകാത്തത്.<<<<
ഈ തിരഞ്ഞെടുപ്പിനു മുമ്പുള്ള തെരഞ്ഞെടുപ്പില്‍ ലീഗ് അമ്പേ തോറ്റത് ഈ കാര്യം സാധാരണക്കാര്‍ തിരിച്ചറിയാതിരുന്നത് കൊണ്ടാണോ?!

K.P.Sukumaran said...

ഹ ഹ ഷെരീഫ് മാഷേ, സാധാരണക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് ഞാന്‍ പറയുമ്പം ഉദ്ദേശിച്ചത് , ബി.ജെ.പി.ക്കാര് പള്ളി പൊളിച്ചതിന്റെ പേരില്‍ മുസ്ലീംങ്ങള് കോണ്‍ഗ്രസ്സില്‍ നിന്ന് അകന്നാല് അത് പിന്നേം ബി.ജെ.പി.ക്കാരെയാണ് സഹായിക്കുക എന്നും കോണ്‍ഗ്രസ്സ് ഉണ്ടെങ്കിലെ എല്ലാ മതക്കാര്‍ക്കും ഇവിടെ സ്വൈര്യമായി ജീവിക്കാന്‍ പറ്റൂ എന്നും അവര്‍ മനസ്സിലാക്കി എന്നുമാണ്. കേരളത്തിലെ മുസ്ലിംങ്ങള്‍ക്ക് മാത്രമല്ല ബംഗാളിലെ മുസ്ലിങ്ങള്‍ക്കും തിരിച്ചറിവ് വന്നിട്ടുണ്ട്. ഇനിയിപ്പം പള്ളി പൊളിച്ചതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ്സിന് തന്നെയാണെന്നും കോണ്‍ഗ്രസ്സ് ആണ് ബി.ജെ.പി.യെക്കാളും വെറുക്കപ്പെടേണ്ടതെന്നും അത്പോലെ ഭൌതികവാ‍ദം അടിസ്ഥാനമാക്കിയ മാര്‍ക്സിസ്റ്റ് തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിലാണ് മുസ്ലീംങ്ങള്‍ അടക്കം എല്ലാ മതക്കാര്‍ക്കും രക്ഷ എന്നും താങ്കള്‍ കരുതുന്നുണ്ടെങ്കില്‍ എനിക്കൊന്നും പറയാനില്ല. ഇന്നിവിടെ നില നില്‍ക്കുന്ന ജനാധിപത്യ-മതേതരത്വം കോണ്‍ഗ്രസ്സിന്റെ കൈയില്‍ മാത്രമേ ഭദ്രമാകൂ എന്ന് ഞാന്‍ കരുതുന്നു. നിലവില്‍ യോഗ്യമായ മറ്റ് പാര്‍ട്ടികളെ കാണാന്‍ കഴിയാത്തത്കൊണ്ടാണ്.

labikunnakkavu said...

മുസ്‌ലിം ലീഗ് എന്നും അഭിരമിക്കുന്ന ഒന്നാണ് ബാബരി മസ്ജിദ്‌ തകര്‍ത്ത സമയത്ത് ലീഗ് കാരണമാണ് കേരളത്തില്‍ മുസ്‌ലിം സമൂഹം അവിവേഗം കാനിക്കതിരുന്നത് എന്ന്.. എന്‍റെ ചോദ്യം ഇതാണ് ലീഗില്ലാത്ത കേരളത്തിനു പുറത്ത്‌ ബാബറിമസ്ജിദ് പൊളിച്ചപ്പോള്‍ ആരാണ് കലാപങ്ങള്‍ ഉണ്ടാക്കിയത്??!! ഒരു മുസ്ലിമും ബാബാരിയുടെ പേരില്‍ കലാപം ഉണ്ടാക്കിയിട്ടില്ല എന്ന് മാത്രമല്ല നിയമ പരമായ വഴിയിലുഉടെ ആണ് അവര്‍ സന്ജരിച്ച്ചിട്ടുള്ളത്... കേരളത്തില്‍ സര്‍ഗാത്മകമായ ഒരു സമരം ലീഗ് നടത്തിയതായി കാണാന്‍ കഴിയുമോ?? ക്ലസ്ടര്‍ യോഗം നമ്മള്‍ കണ്ടതാണ്... പ്രവര്‍ത്തകര്‍ (സ്വന്തം കയ്യില്‍ നിന്നും) ബോംബ്‌ പൊട്ടി മരിക്കുന്നു.. ഇതെല്ലാം എതിര്‍ക്കുന്നവര്‍ തീവ്രവാദികളും ഭീകരരു മാകുന്ന രസ തന്ത്രം ലീഗിന് മാത്രം വശമുല്ലതാണ്.. ഒരു മുസ്ലിമായ എനിക്ക് അഗീകരിക്കാന്‍ സാധിക്കാത്ത, ഒരു തിരുത്തലുകള്‍ക്കും മുതിരാത്ത ലീഗിനെ എങ്ങനെ അനുസരിക്കും.. കള്ളും പനവുമെരിഞ്ഞാല്‍ ആര്‍ക്കും എത്രയും സീറ്റ് നേടാന്‍ കഴിയും.. ചുരുക്കം ചില വോട്ടിനുവേണ്ടി എന്ത് നെറികേടും കാണിക്കാന് മുസ്‌ലിം ലീഗ് ശ്രമിക്കുന്നുവേന്കില്‍ (ലീഗല്ല മറ്റാര് ശ്രമിച്ചാലും)അതിനെ തിരുത്തേണ്ടത് അല്ലെങ്കില്‍ തകര്കേണ്ടത് ഒരു സാമൂഹിക ബാധ്യതയാണ് ...(ആരോപണങ്ങള്‍ക്ക് തെളിവുകള്‍ നിരത്താന്‍ സന്നദ്ധ മാണ്)

CKLatheef said...

>>> ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ `സോഴ്‌സ്‌ കോഡ്‌' പോളിച്ചെഴുതി എന്നുള്ളതാണ്‌ `ഡിജിറ്റല്‍ ഇസ്‌ലാം' നടത്തിയ ഏറ്റവും വലിയ വിപ്ലവം. ഇസ്‌ലാമിക വിജ്ഞാനീയത്തിന്റെ കുത്തകാവകാശികളായ പണ്ഡിതന്മാരുടെ അധികാരത്തില്‍ വലിയ പ്രഹരമേല്‍പിക്കാന്‍ അതിന്‌ കഴിഞ്ഞു. ഇസ്‌ലാമിക വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുടെ ശ്രേണീവ്യവസ്ഥയില്‍ അടിമേല്‍ ഉലച്ചിലുണ്ടാക്കാന്‍ സൈബര്‍ ഇസ്‌ലാമിന്‌ കഴിഞ്ഞിട്ടുണ്ട്‌. എല്ലാറ്റിലുമുപരി, മുസ്‌ലിം ചെറുപ്പക്കാരുടെ സുപ്രധാനമായൊരു പ്രവര്‍ത്തന മേഖലയായി ഇത്‌ വളര്‍ന്നിരിക്കുന്നു. ബ്രൈറ്റ്‌ മൈക്കല്‍ ഡൈക്‌സ്‌ ക്രിസ്‌ത്യന്‍ ചെറുപ്പക്കാരുടെ കാര്യത്തില്‍ സംഭവിച്ചതായി വിലയിരുത്തിയത്‌ പോലെ, ആധുനിക വിവര സാങ്കേതിക വിദ്യ, മുസ്‌ലിം ചെറുപ്പക്കാരെ മതത്തില്‍ നിന്ന്‌ അകറ്റുകയല്ല, മറിച്ച്‌ മതത്തില്‍ കൂടുതല്‍ ശക്തമായും ആത്മവിശ്വാസത്തോടെയും ഇടപെടുന്നവരായി മാറ്റുകയാണ്‌ ചെയ്‌തിരിക്കുന്നത്‌. അതിനാല്‍ ഇനിയും നമ്മള്‍ പഴങ്കഥകള്‍ പറഞ്ഞ്‌ അവരെ വിരട്ടാതിരിക്കുന്നതല്ലേ നല്ലത്‌. <<<

ഈ പോസ്റ്റിലെ ചർച്ച സി.ദാവൂദിന്റെ ലേഖനത്തെക്കുറിച്ചായരുന്നു അവേണ്ടിയിരുന്നത് എന്നാണ് എന്റെ അഭിപ്രായം.

ഏത് സംഘടനക്കും അതിന്റെതായ പ്രസക്തിയുണ്ട് എന്നതാണ് സത്യം. പ്രസക്തിയില്ലാത്തത് ആരും പറയാതെ തന്നെ അസ്തമിക്കും.

K.P.Sukumaran said...

ഇവിടെ അതിന് കാര്യമായ ചര്‍ച്ചയൊന്നും നടന്നില്ലല്ലോ ലത്തീഫ്, ദാവൂദിന്റെ പ്രസ്തുത ലേഖനം പരമാവധി ആളുകളിലേക്ക് എത്തിക്കുകയായിരുന്നു വേണ്ടിയിരുന്നത്.

t shakir said...

ബാബരിയാനന്തര കേരള മുസ്ലിം പ്രതികരങ്ങളിലെ സംയമന ശൈലികളെ ലീഗിലേക്ക് മാത്രമായി ചുരുക്കി എഴുതുന്നതിലൂടെ ഒട്ടനവതി മുസ്ലിം ചരിത്ര-വര്‍ത്തമാന വസ്തുതകള്‍ തമസ്‌കരിച്ചുളള ഒരു ലളിത യുക്തി വിശകലനമാണ് മേല്‍ക്കൈനേടുന്നത്.

Anonymous said...

labikunnakkavu said...
മുസ്‌ലിം ലീഗ് എന്നും അഭിരമിക്കുന്ന ഒന്നാണ് ബാബരി മസ്ജിദ്‌ തകര്‍ത്ത സമയത്ത് ലീഗ് കാരണമാണ് കേരളത്തില്‍ മുസ്‌ലിം സമൂഹം അവിവേഗം കാനിക്കതിരുന്നത് എന്ന്.. എന്‍റെ ചോദ്യം ഇതാണ് ലീഗില്ലാത്ത കേരളത്തിനു പുറത്ത്‌ ബാബറിമസ്ജിദ് പൊളിച്ചപ്പോള്‍ ആരാണ് കലാപങ്ങള്‍ ഉണ്ടാക്കിയത്??!! ഒരു മുസ്ലിമും ബാബാരിയുടെ പേരില്‍ കലാപം ഉണ്ടാക്കിയിട്ടില്ല എന്ന് മാത്രമല്ല നിയമ പരമായ വഴിയിലുഉടെ ആണ് അവര്‍ സന്ജരിച്ച്ചിട്ടുള്ളത്... കേരളത്തില്‍ സര്‍ഗാത്മകമായ ഒരു സമരം ലീഗ് നടത്തിയതായി കാണാന്‍ കഴിയുമോ?? ക്ലസ്ടര്‍ യോഗം നമ്മള്‍ കണ്ടതാണ്... പ്രവര്‍ത്തകര്‍ (സ്വന്തം കയ്യില്‍ നിന്നും) ബോംബ്‌ പൊട്ടി മരിക്കുന്നു.. ഇതെല്ലാം എതിര്‍ക്കുന്നവര്‍ തീവ്രവാദികളും ഭീകരരു മാകുന്ന രസ തന്ത്രം ലീഗിന് മാത്രം വശമുല്ലതാണ്.. ഒരു മുസ്ലിമായ എനിക്ക് അഗീകരിക്കാന്‍ സാധിക്കാത്ത, ഒരു തിരുത്തലുകള്‍ക്കും മുതിരാത്ത ലീഗിനെ എങ്ങനെ അനുസരിക്കും.. കള്ളും പനവുമെരിഞ്ഞാല്‍ ആര്‍ക്കും എത്രയും സീറ്റ് നേടാന്‍ കഴിയും.. ചുരുക്കം ചില വോട്ടിനുവേണ്ടി എന്ത് നെറികേടും കാണിക്കാന് മുസ്‌ലിം ലീഗ് ശ്രമിക്കുന്നുവേന്കില്‍ (ലീഗല്ല മറ്റാര് ശ്രമിച്ചാലും)അതിനെ തിരുത്തേണ്ടത് അല്ലെങ്കില്‍ തകര്കേണ്ടത് ഒരു സാമൂഹിക ബാധ്യതയാണ് ...(ആരോപണങ്ങള്‍ക്ക് തെളിവുകള്‍ നിരത്താന്‍ സന്നദ്ധ മാണ്)