Links

മുരളി കോണ്‍ഗ്രസ്സിന്റെ മുഖശ്രീ !

മുരളിയുടെ കോണ്‍ഗ്രസ്സ് പുന:പ്രവേശം അത്ര എളുപ്പമല്ല എന്നാണ് വാര്‍ത്തകള്‍ നല്‍കുന്ന സൂചന. എന്താണ് മുരളിക്ക് മാത്രം ഇത്ര അയിത്തം എന്ന് ചോദിക്കുന്നത് പി.സി.ചാക്കോ ആണ്. മുല്ലപ്പള്ളിക്കും,എം.എം.ജേക്കബ്ബിനും,കെ.കെ.രാമചന്ദ്രന്‍ മാസ്റ്റര്‍ക്കും ഒക്കെ ഈ അഭിപ്രായമാണുള്ളത്. ഇപ്പോള്‍ കോണ്‍ഗ്രസ്സില്‍ സമ്പൂര്‍ണ്ണ ഐക്യമാണുള്ളത്, മുരളിയെ പ്രവേശിപ്പിച്ചാല്‍ പഴയ പോലെ ഗ്രൂപ്പ് കളിച്ച് പാര്‍ട്ടിയെ കുളം തോണ്ടും എന്നാണ് ഉമ്മന്‍ ചാണ്ടി പ്രഭൃതികള്‍ പ്രചരിപ്പിക്കുന്നത്. ശുദ്ധമനസ്ക്കരായ ചില കോണ്‍ഗ്രസ്സുകാര്‍ ഇത് വിശ്വസിക്കുന്നുമുണ്ട്. കോണ്‍ഗ്രസ്സില്‍ ഇപ്പോഴും ഗ്രൂപ്പുകളുണ്ട്. എന്നാല്‍ ഐക്യം എന്ന ഉമ്മാക്കി കാണിച്ച് ഉമ്മന്‍ ചാണ്ടിയും ഉപജാപകസംഘവും പാര്‍ട്ടിയെ തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തുകയാണ് എന്നതാണ് വാസ്തവം. ഈ ഉമ്മന്‍ ചാണ്ടിയും കോക്കസ്സും ഇന്ദിരാഗാന്ധിയെ തള്ളിപ്പറഞ്ഞ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോടൊപ്പം കൂട്ട് ചേര്‍ന്നവരാണ്. ഒരു പാര്‍ട്ടിയെ എങ്ങനെ കൌശലപൂര്‍വ്വം കൈപ്പിടിയില്‍ ഒതുക്കാം എന്ന് ഉമ്മന്‍ ചാണ്ടിയും സംഘവും മാര്‍ക്സിസ്റ്റ്കാരില്‍ നിന്ന് അഭ്യസിച്ചിരിക്കും എന്നാണ് ഞാന്‍ വിചാരിക്കുന്നത്.

ശ്രീ.കരുണാകരന്റെ ദയാദാക്ഷിണ്യം ഒന്ന് കൊണ്ട് മാത്രം കോണ്‍ഗ്രസ്സില്‍ വീണ്ടും കയറി പറ്റിയ ഉമ്മന്‍ ചാണ്ടിയും സംഘവും കരുണാകരനെ പടിപ്പടിയായി നിര്‍വീര്യനാക്കി കെ.പി.സി.സി.പിടിച്ചടക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഉമ്മന്‍ ചാണ്ടിയും സെറ്റും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സഹായത്തോടെ പൊലിപ്പിച്ചെടുത്തതായിരുന്നു ചാരക്കേസ്. അവിടെയാണ് ശ്രീ.കരുണാകരന്റെ പതനം തുടങ്ങുന്നത്. താന്‍ വഞ്ചിക്കപ്പെട്ടതില്‍ മുറിവേറ്റ മനസ്സുമായി അദ്ദേഹം കുറേക്കാലം കോണ്‍ഗ്രസ്സിനകത്ത് നിന്ന് പൊരുതി , ക്രമേണ ഒറ്റപ്പെടുകയായിരുന്നു. അപ്പോഴേക്കും ഉമ്മന്‍ ചാണ്ടി പിടി മുറുക്കി കഴിഞ്ഞിരുന്നു. ആന്റണിയെ മുന്‍‌നിര്‍ത്തിയായിരുന്നു കളി. ഒടുവില്‍ ഇനി ആന്റണിയുടെ ആവശ്യം ഇല്ലെന്ന് വന്നപ്പോള്‍ അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് നാട് കടത്തി. പലപ്പോഴും നിര്‍ഗ്ഗുണപരബ്രഹ്മം പോലെ ഒന്നും പ്രതികരിക്കാത്ത ആന്റണിയുടെ പ്രകൃതം ഉമ്മന്‍ ചാണ്ടിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.

കോണ്‍ഗ്രസ്സില്‍ ഇന്ന് ഉള്ള മിക്കവരും പലപ്പോഴായി കോണ്‍ഗ്രസ്സ് വിട്ട് പോയി തിരികെ വന്നവരാണ്. ആന്റണി തന്നെയും ഒരിക്കല്‍ ഇന്ദിരാഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കോണ്‍ഗ്രസ്സ് പിന്‍‌തുണച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി പദം സി.പി.ഐ.ക്ക് ഏല്‍പ്പിച്ചിട്ട് ഇറങ്ങിപ്പോയ ആളാണ്. അതാണ് കോണ്‍ഗ്രസ്സ്. ആര്‍ക്കും കോണ്‍ഗ്രസ്സില്‍ നിന്ന് പോകാം, വരാം. കോണ്‍ഗ്രസ്സ് ആരുടെയും തറവാട്ട് സ്വത്തല്ല. അത് ഏത് ഇന്ത്യക്കാരന്റെയും രാഷ്ട്രീയ തറവാടാണ്. ഇന്ത്യയില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് മാത്രമുള്ള പ്രത്യേകതയാണത്. പിന്നെന്താ മുരളിയുടെ കാര്യത്തില്‍ മാത്രം പ്രശ്നം?

ഉമ്മന്‍ ചാണ്ടിയുടെ ശിപ്പായി പോലെ പിന്നാലെ നടക്കുന്ന രമേശ് ചെന്നിത്തല പറയുന്നു മുരളിയെ തിരിച്ചെടുക്കരുതെന്ന് കെ.പി.സി.സി. നിര്‍വ്വാഹകസമിതി തീരുമാനമുണ്ടെന്ന്. ഏതാ ഈ നിര്‍വ്വാഹകസമിതി? ആരൊക്കെയാ അതിലെ അംഗങ്ങള്‍ ? ആരാണവരെ ആ സമിതിയിലേക്ക് തെരഞ്ഞെടുത്തത്? കാക്കാ പിടിച്ചും,പരസ്പരം കാലുവാരിയും കസേര കരസ്ഥമാക്കിയവരല്ലെ ആ സമിതിയില്‍ ഉള്ളത്? മുരളി വയനാട്ടില്‍ സ്വന്തം നിലയില്‍ മത്സരിച്ചപ്പോള്‍ ഒരു ലക്ഷത്തിലധികം വോട്ട് ലഭിച്ചല്ലൊ. അങ്ങനെ മത്സരിച്ചാല്‍ ആയിരം വോട്ട് സ്വന്തം നിലയ്ക്ക് ലഭിക്കാവുന്ന എത്ര പേരുണ്ട് ആ സമിതിയില്‍ ? പോട്ടെ, ബൂത്ത് തലത്തിലെങ്കിലും മത്സരിച്ച് അണികളുടെ അംഗീകാരം തനിക്കുണ്ടോ എന്ന് പരീക്ഷിച്ച് നോക്കാന്‍ എത്ര പേര്‍ക്ക് ആ സമിതിയില്‍ ധൈര്യം കാണും? ഹൈക്കമാന്റിനെ ശരണം വിളിച്ചാല്‍ എല്ലാം ആയല്ലൊ അല്ലേ ?

കോണ്‍ഗ്രസ്സ് ആനയാണെന്നും അതിന്റെ പുറത്ത് ആര് കയറി വന്നാലും ജയിക്കുമെന്നും അബ്ദുള്ളക്കുട്ടി സുധാകരന്റെ മാത്രം സ്ഥാനാര്‍ത്ഥിയായിരുന്നെന്നുമാണ്, പത്ത് അണികളുടെ പിന്‍‌ബലമില്ലാത്ത കണ്ണൂരിലെ ഡി.സി.സി. പ്രസിഡണ്ട് പറഞ്ഞത്. ഇതാണ് കോണ്‍ഗ്രസ്സിലെ ഐക്യത്തിന്റെയും നേതാവിന്റെ യോഗ്യതയുടെയും ഒരു ഉദാഹരണം. ആ രാമകൃഷ്ണന്‍ കണ്ണൂരില്‍ ഏതെങ്കിലും ഒരു ബൂത്ത് കമ്മറ്റിയില്‍ മത്സരിച്ചാല്‍ വിവരം അറിയും. ഇങ്ങനെ എത്ര കാലം ഈ ഹൈക്കമാന്റിനെ ധ്യാനിച്ചുകൊണ്ട് രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ കഴിയും നിര്‍വ്വാഹകസമിതിക്കാരേ? രാഹുല്‍ ഗാന്ധിയാണല്ലൊ നിങ്ങളുടെ അടുത്ത ഹൈക്കമാന്റ് ? കെ.എസ്.യു.വിലും യൂത്ത് കോണ്‍ഗ്രസ്സിലും സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള ഭഗീരഥ യത്നത്തിലാണ് അദ്ദേഹമിപ്പോള്‍ . സമയം ആസന്നമാകുമ്പോള്‍ , ജന്മസിദ്ധമായ ഹൈക്കമാന്റ് പദവി തനിക്ക് വേണ്ടെന്നും തെരഞ്ഞെടുക്കപ്പെട്ടാല്‍ മാത്രമേ താന്‍ ആ സ്ഥാനം ഏറ്റെടുക്കൂ എന്നും രാഹുല്‍ ഗാന്ധി നിര്‍ബന്ധം പിടിച്ചാല്‍ നിങ്ങളുടെയൊക്കെ ഗതി എന്താകും കെ.പി.സി.സി. ഭാരവാഹികളേ ?

മുരളിയെ ഭയക്കുന്നത് യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടിയും ഉപജാപകസംഘവുമാണ്. ഇതില്‍ അസംതൃപ്തര്‍ ധാരാളമുണ്ട്. മുരളി വന്നാല്‍ ഒരു ധ്രുവീകരണം നടക്കുമെന്നും തങ്ങളുടെ അധീശത്വം കൈവിട്ടുപോകുമെന്നും ചാണ്ടിയും കൂട്ടരും ഭയപ്പെടുന്നു. മുരളിയെ തിരിച്ചെടുത്തില്ലെങ്കിലും ഉമ്മന്‍ ചാണ്ടിക്കും ഉപജാപകസംഘത്തിനും ഭയന്ന് എല്ലാവരും എക്കാലവും അടങ്ങിയിരിക്കില്ല. മുല്ലപ്പള്ളിയുടെയും,പി.സി.ചാക്കോയുടെയും,എം.എം.ജേക്കബ്ബിന്റെയും ഒക്കെ വാക്കുകള്‍ അതാണ് സൂചിപ്പിക്കുന്നത്. മുരളി ഇങ്ങനെ പിന്നാലെ നടക്കേണ്ട, കുറെ കഴിയുമ്പോള്‍ അധികമധികമാളുകള്‍ മുരളിക്ക് വേണ്ടി രംഗത്ത് വരുമെന്നാണ് എനിക്ക് പറയാനുള്ളത് . എന്തെന്നാല്‍ മുരളിയോളം മുഖശ്രീയുള്ള മറ്റൊരു നേതാവ് ഇന്ന് കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഇല്ല എന്ന് പറയാം.

ദേശീയതലത്തിലും പ്രാദേശികമായും കോണ്‍ഗ്രസ്സിന് അസൂയാര്‍ഹമായ അനുകൂല സാഹചര്യമാണ് ഉരുത്തിരിഞ്ഞു വരുന്നത്. കോണ്‍ഗ്രസ്സ് തന്നെ ഇന്ത്യയുടെ ഐശ്വര്യം !

13 comments:

കാവലാന്‍ said...

"എന്തെന്നാല്‍ മുരളിയോളം മുഖശ്രീയുള്ള മറ്റൊരു നേതാവ് ഇന്ന് കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഇല്ല എന്ന് പറയാം."

ആഹ!

Unknown said...

കാവലാനേ ഇത് എന്റെ മാത്രം അഭിപ്രായമാണ്. കോണ്‍ഗ്രസ്സുകാരുടെ അഭിപ്രായം എനിക്കറിയില്ല :)

Arun said...

desp..... this is too much sir... i am seeing for the first time a murali supporter.... kashtam

Vadakkoot said...

മാര്‍ക്സിസ്റ്റുകാരുടെ കൂടെ കഴിഞ്ഞ രണ്ടേ രണ്ടു വര്ഷം കൊണ്ട് അടുത്ത മുപ്പതു വര്‍ഷത്തേക്ക് "ശ്രീ" കരുണാകരനെയും കുടുംബത്തെയും മാറ്റി നിര്‍ത്തി ഒരു പാര്‍ട്ടിയെ എങ്ങനെ കൈപ്പിടിയില്‍ ഒതുക്കാം എന്ന് പഠിച്ചെടുത്ത ഉമ്മന്‍ ചാണ്ടി പ്രഭൃതികളെ സമ്മതിക്കണം.

Anonymous said...

മുരളി വന്നാൽ രമേശിനും ചാണ്ടിക്കും പ്രശ്നം തന്നെ. രണ്ടു നായന്മാർക്ക് മുഖ്യമന്ത്രി/പ്രസിഡന്റ് സ്ഥാനങ്ങൾക്കായി മത്സരിക്കേണ്ടിവരും. ചാണ്ടിക്ക് അടുത്ത മുഖ്യമന്ത്രി ആവുന്നതു സുഗമമാവില്ല. പിന്നെ കരുണാകരൻ എന്ന സവർണ ഫാഷിസ്റ്റിന്റെ അതേ ചോരയാണു മുരളിക്കും. മുത്തങ്ങ സംഭവത്തിൽ അരുന്ധതി റോയിക്കെതിരെയുള്ള മുരളിയുടെ പ്രസ്താവം ഓർക്കുക. ഇത്തരക്കാർക്കു വേണ്ടി വക്കാലത്തു പറയുന്നതു സൂക്ഷിച്ചുവേണം.

Joker said...

വരാന്‍ പോകുന്ന തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ജയിക്കും എന്ന് എല്ലാവര്‍ക്കും അറിയാം. അത് കൊണ് തന്നെ മുരളിയെ തിരിച്ചെടുക്കാന്‍ ഉമ്മന്‍ രമേശ് ടീംസ് തയ്യാറാവില്ല. കരുണാകരനും മുരളിയും എന്തൊക്കെ പറഞ്ഞാലും കോണ്‍ഗ്രസ്സിലെ ക്രൌഡ് പുള്ളേര്‍സ് തന്നെയാണ്. മുരളി വന്നാല്‍ കോണ്‍ഗ്രസ്സിനെ പൊളീ‍ച്ചടുക്കും എന്നതില്‍ ഒരു സംശയവുമില്ല. പക്ഷെ മുരളി ഡി ഐ സിയും , പിന്നെ എന്‍ സി പി യിലെക്ക് പോയതുമെല്ലാം കോണ്‍ഗ്രസ്സുകാര്‍ തന്നെ അദ്ദേഹത്തിന്റെ കാലുവാരിയതിന്റെ ഫലമാണ്. ആന്റണി ഇപ്പോള്‍ കോണ്‍ഗ്രസ്സിലുണ്ട്റ്റെങ്കില്‍ പിന്നെ മുരളിയെ എടുക്കാതിരിക്കാന്‍ ന്യായമില്ല. താങ്കള്‍ പറഞ്ഞത് പോലെതന്നെ അല്ലെങ്കില്‍ തന്നെ എന്നാണ് കോണ്‍ഗ്രസ്സിന് ഈ ഐക്യം ഒക്കെ ഉണ്ടായത്.

വ്യക്തിപരം :

അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പോലീസ് രാജ് ഭീകരതയുടെയും ഒക്കെ ഭീഷമാചാര്യനാണ് ശ്രീ.കരുണാകരന്‍. രാജനെയും ഈച്ചര വാര്യരെയും ഒന്നും കേരളം മറന്നിട്ടില്ല. കപട രാഷ്ട്രീയം മലയാളത്തിന്പരിചയപ്പെടുത്തിയത് കരുണാകരനാണ്. ചെയ്ത പാപങ്ങള്‍ക്ക് അനുഭവിക്കാതെ ആരും ഈ ഭൂമി വിട്ട് പോകില്ല. ഒരു കാലത്ത കോങ്ങ്രസ്സിന്റെ എല്ലാമായിരുന്ന കരുണാകരന്‍ ഇന്ന് ഒന്നുമല്ലാതായാത് , വെറുതെയല്ല..

“കണ്ടു കണ്ട്ങ്ങൈരിക്കും ജനങ്ങളെ തണ്ടിലേറ്റി നടത്തുന്നതും.....................”

Unknown said...

ശ്രീ.കരുണാകരന്‍ ആഭ്യന്തരമന്ത്രി ആയിരിക്കുമ്പോഴാണ് രാജന്‍ പോലീസുകാരാല്‍ കൊല്ലപ്പെടുന്നത്. അതിന് മുന്‍പും പിന്‍പും പലരും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആയിരിക്കെ എത്രയോ പേര്‍ പോലീസുകാരാല്‍ നിഷ്കരുണം കൊല്ലപ്പെട്ടിട്ടുണ്ട്. അതൊക്കെ കേരളം ഓര്‍ക്കാതെ രാജനെയും ഈച്ചരവാര്യരെയും മാത്രം ഓര്‍ക്കുന്നതും മറ്റാരും പാപം ചെയ്യാത്തവര്‍ ആയതും ആശ്ചര്യകരമാണ്. കുറഞ്ഞ പക്ഷം സ:വര്‍ഗ്ഗീസിനെ എങ്കിലും കേരളം ഓര്‍ക്കേണ്ടതായിരുന്നു....

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കാങ്ക്രസ്സുകാരുടെ തമ്മിലടിയും കൊതിക്കെറുവും പറഞ്ഞ് പോകുന്ന വഴിക്കും മാര്‍ക്സിസ്റ്റ്കാരുടെ പള്ളക്കിട്ട് കുത്താന്‍ മറക്കാഞ്ഞത് നന്നായീട്ടാ

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഒന്ന്കൂടി ഉണ്ട് സുകുമാരേട്ടാ, പോസ്റ്റ് കോണ്‍ഗ്രസ്സുകാരുടെ പ്രശ്നത്തെ പറ്റിയും ചര്‍ച്ച സി പി എമ്മിനെ പറ്റിയും ആയിരിക്കണം. എന്നാലേ ഇരിതുള്ളു.

:)

തറവാടി said...

നല്ല നേതൃത്വപാഠവമുള്ളയാളാണ് മുരളി, കെ.പി.സി.സി പ്രസിഡെന്റായിരുന്നപ്പോള്‍ അത് തെളിയിക്കപ്പെട്ടിതുമാണ്.

തനിക്ക് ഒരു കപട രാഷ്ട്രീയക്കാരന്റെ ഗുണഗണങ്ങള്‍ ഇല്ലെന്ന തിരിച്ചറിവില്ലാതെ ചില തീരുമാനങ്ങള്‍ എടുത്തപ്പോള്‍ വന്ന പിഴവുകളാണ് ഇന്നത്തെ എല്ലാ അവസ്ഥകള്‍ക്കും കാരണം.

അനുഭവത്തിലൂടെ പാഠങ്ങള്‍ പഠിച്ചിട്ടുണ്ടാകാം എന്ന തിരിച്ചറിവിലൂടെയുള്ളാ ഭയമായിരിക്കും മുരളിയെ എതിര്‍ക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന പ്രധാനഘടകം.


>>മുരളിയോളം മുഖശ്രീയുള്ള മറ്റൊരു നേതാവ് ഇന്ന് കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഇല്ല<<

എന്ന അഭിപ്രായം സ്വല്പ്പം കടന്നതാണ് അതേ സമയം കേരള രാഷ്ട്രീയത്തില്‍ എ.കെ ആന്റണിയോളം കപടതയുള്ളവരില്ല എന്നിരിക്കെയും,ഇന്നുള്ള പല നേതാക്കളും ചെയ്തതില്‍ കൂടുതലൊന്നും മുരളി ചെയ്തിട്ടില്ലെന്നും ഇരിക്കെ മുരളിയെ എതിര്‍ക്കുന്നവരോട് യോജിക്കാനാവുന്നില്ല.

കരുണാകരനെപറ്റിയാണെങ്കില്‍, ആന്റണിയെപ്പോലെ കപടതകാണിച്ചിട്ടില്ലെന്നും, പുത്ര-സ്വജന പക്ഷപാതം കൂടിയെന്നും മാത്രമേ ഒറ്റവാക്കില്‍ പറയാനാവൂ.

ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, കെ കരുണാകരന്‍ സിന്ദാബാദ് എന്നുതന്നെയാണ് എന്തുകൊണ്ടും സോണിയാഗാന്ധി, എ.കെ ആന്റണി ഉമ്മന്‍ ചാണ്ടി സിന്ദാബാദ് എന്നതിനേക്കാള്‍ ഉത്തമം എന്ന് നല്ലൊരു കൂട്ടം കോണ്‍‌ഗ്രസ്സുകാര്‍ ഇന്നും കരുതുന്നു എന്നാണെന്റെ അഭിപ്രായം.

രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും മരിച്ചതൊന്നും അറിയില്ലേ എന്ന് ചോദിക്കല്ലെ അതിനര്‍ത്ഥം ചിലര്‍ക്കെങ്കിലും മനസ്സിലായിട്ടുണ്ടാവും :)

ഷൈജൻ കാക്കര said...

ലീവിന്‌ നാട്ടിൽ പോകുമ്പോൾ പണി അറിയുകയും സ്മാർട്ടും ആയ ഒരാൾ പകരത്തിന്‌ വന്നാൽ നമ്മുക്ക്‌ വല്ല സമാധാനം കിട്ടൊ?

ചെന്നിത്തലക്കല്ലേ ചാണ്ടിയേലും മുരളിയെ പേടി? സമവാക്യങ്ങളിൽ മുരലിയുടെ വരവ്‌ ചെന്നിത്തലയല്ലേ ബാധിക്കുക.

മുരളിയുടെ മൂന്നു രൂപ അംഗത്വപ്രശ്നം ഗിന്നസ്സ്‌ ബൂക്കിലും ഇടം നേടി. എന്തൊരു നീട്ടം!

RagFox said...

മുരളിക്കു മുഖശ്രീ കൂടുതലാണെന്നു പറയാനുള്ള കാരണം ഒന്നു പറയാമൊ?
മറ്റു നേതാക്കളില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്താണെന്നു പറയാമോ?

Anonymous said...

thanks for sharing this wonderful post

affordable degree