Links

ലാവലിന്‍ ഇടപാടില്‍ അഴിമതിയുണ്ട് !

ലാവലിന്‍ കരാറിനെ പറ്റി നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങള്‍ മാധ്യമങ്ങളിലും ബ്ലോഗിലും ഒക്കെ നടക്കുന്നത് സശ്രദ്ധം വീക്ഷിച്ചുകൊണ്ടിരുന്ന ഞാന്‍ ആകെ കണ്‍ഫ്യൂഷനില്‍ ആയിരുന്നു. ഇതില്‍ പ്രതിസ്ഥാനത്തുള്ള പിണറായി ആകട്ടെ ഒരിക്കലും ഒന്നും വ്യക്തമായി തുറന്നു പറഞ്ഞിരുന്നില്ല. അളന്ന് മുറിച്ചു ഏതാനും വാക്കുകള്‍ മാത്രം. അതിനിടയില്‍ മൂന്ന് നാല് ദിവസം മുന്‍പ് പിണറായി ഒരു വെടി പൊട്ടിച്ചു. യു.ഡി.എഫ്. ധാരണാപത്രം പുതുക്കാത്തത് കൊണ്ടാണ് മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ഗ്രാന്റ് മുഴുവനും കിട്ടാതെ പോയതെന്ന്. പിണറായി ഇത് പറഞ്ഞ അന്നേ ദിവസം തന്നെ എസ്സെന്‍സി ലാവലിന്റെ വെബ്‌സൈറ്റിലും ഇതേ വിശദീകരണം വന്നു. പത്രങ്ങളില്‍ ഇത് പ്രധാന വാര്‍ത്തയായി. ഞാന്‍ ആലോചിച്ചത് ഇതെങ്ങനെ ഒരേ സമയം സംഭവിച്ചു. പിണറായിയും ലാവലിനും ഇപ്പോഴും സമ്പര്‍ക്കത്തിലുണ്ടോ. ലാവലിന്‍ കമ്പനിയുടെ വൈസ് പ്രസിഡണ്ടും പ്രതിയായ സ്ഥിതിക്ക് അതിനുള്ള സാധ്യതയുണ്ട്. പക്ഷെ ഗ്രാന്റ് ലഭിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം, ഉത്തരവാദപ്പെട്ട വ്യക്തിയായ പിണറായിയും ലാവലിന്‍ കമ്പനിയും യു.ഡി.എഫിന്റെ മേലെ ഒരേ സമയം ചുമത്തുമ്പോള്‍ അത് തികച്ചും സത്യസന്ധമായിരിക്കേണ്ടേ? ആയിരിക്കണം തീര്‍ച്ച. അല്ലെങ്കില്‍ അതില്‍ അഴിമതിയുണ്ട്, ലാവലിനും പിണറായിയും ഒത്തുകളിക്കുന്നു എന്ന് പറയേണ്ടി വരും. ഇക്കാര്യത്തില്‍ യു.ഡി.എഫിന്റെ കുറ്റമല്ല, അതിന് മുന്‍പേ നടപടിക്രമങ്ങളില്‍ അസ്വാഭാവികതയുണ്ട്, അത് വിരല്‍ ചൂണ്ടുന്നത് ഏതോ അഴിമതിയുടെ കാണാക്കയങ്ങളിലേക്കാണ് എന്നെനിക്ക് ബോധ്യമായത് സൈറ്റ് ഇന്‍ഡ്യ ഡോട്ട് കോം എന്ന സൈറ്റില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിന് പണം ലഭിക്കാതിരുന്നത് ധാരണാപത്രം പുതുക്കാത്തതിനാലല്ല എന്ന ലേഖനം വായിച്ചപ്പോഴാണ്.

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം:

കൊച്ചി.ചെങ്കുളം, പന്നിയാര്‍, പള്ളിവാസല്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിന്‌ കരാര്‍ നല്‍കിയതിന്‌ പകരമായി മലബാര്‍ കാന്‍സര്‍ സെന്ററിന്‌ നല്‍കുമെന്ന്‌ വാഗ്ദാനം ചെയ്ത തുക ലഭിക്കാതിരുന്നത്‌ കേരള സര്‍ക്കാര്‍ ധാരണപത്രം യഥാ സമയം പുതുക്കാത്തതു കൊണ്ടാണെന്ന ലാവ്‌ ലിന്‍ കമ്പനിയുടെ പുതിയ വാദം വസ്തുതാ വിരുദ്ധവും യഥാര്‍ത്ഥ പ്രതികളെ വെള്ള പൂശുന്നതിനും പുകമറ സ്യഷ്ടിക്കുന്നതിനു വേണ്ടിയുള്ളതാണെന്ന്‌ മുന്‍ കാല രേഖകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകും.

ഇതിനോട്‌ ചേര്‍ന്ന്‌ കൊണ്ട്‌ മന്ത്രി കടവൂര്‍ ശിവദാസന്‍ ധാരണാപത്രം പുതുക്കാഞ്ഞതിനാലാണ്‌ കാന്‍സര്‍ സെന്ററിന്‌ പണം നഷ്ടമായതെന്ന്‌ പിണറായി വിജയനും പറയുന്നു. കടവൂരിന്റെ കാലത്ത്‌ ലാവലിന്‍ ആവശ്യപ്പെട്ടത്‌ പോലെ ഒരു അപ്രീസിയേഷന്‍ ലെറ്റര്‍ കൊടുക്കാഞ്ഞതു കൊണ്ടാണ്‌ സഹായം മുടങ്ങിയത്‌ എന്ന്‌ മന്ത്രി ടി കെ ബാലനും പി ജയരാജനും പറയുന്നു. എന്നാല്‍ കടവൂരിനു മുന്‍പ്‌ വൈദ്യുതി മന്ത്രിയായിരുന്ന എസ്‌ ശര്‍മ്മ ഫയലില്‍ രേഖപ്പെടുത്തിയതിനെ കുറിച്ച്‌ സിബിഐ യുടെ പ്രതികളായ ലാവ്‌ലിനും പിണറായിയും മൗനം ദിക്ഷീക്കുകയാണ്‌.

1998 ഏപ്രില്‍ 25 നാണ്‌ ലാവ്‌ ലിന്‍ കമ്പനി സംസ്ഥാന വൈദ്യുതി ബോര്‍ഡുമായി ധാരണാപത്രം ഒപ്പിടുന്നത്‌. 1998 മാര്‍ച്ച്‌ 3 ലെ കാമ്പിനറ്റ്‌ മീറ്റിംഗില്‍ വൈദ്യുതി മന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചത് മലബാര്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കല്‍ വൈദ്യുതി നവീകരണ പദ്ധതിയുടെ ഭാഗമായുള്ള ഉത്തരവാദിത്തമാണെന്നാണ്‌. അതെ സമയം കെ എസ്‌ സി ബി സെക്രട്ടറി 98 ജനുവരി 21 ന്‌ പവര്‍ സെക്രട്ടറിക്ക്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാനുള്ള ഗ്രാന്‍ന്റ്‌ കിട്ടുന്നത്‌ വൈദ്യുത ബോര്‍ഡിനല്ലെന്നും അതിനാല്‍ വാഗ്ദാനം ചെയ്ത തുക ക്യത്യമായി സര്‍ക്കാര്‍ തന്നെ വാങ്ങിച്ചെടുക്കണമെന്നും ഓര്‍മ്മിപ്പിച്ചിരുന്നു. ഇതിനുവേണ്ടി സര്‍ക്കാര്‍ ലാവ്‌ ലിനുമായി ഏതെങ്കിലും വ്യക്തമായ കരറില്‍ ഏര്‍പ്പെടണമെന്നും ബോര്‍ഡ്‌ സെക്രട്ടറി മൂന്നറിയിപ്പ്‌ നല്‍കിയിരുന്നു.

എന്നാല്‍ നിയമപരമായി നടപ്പാക്കാന്‍ കഴിയാത്ത ( എന്‍ഫോഴ്സബിള്‍ അല്ലാത്ത ) ഒരു ധാരണാപത്രം മാത്രമാണ്‌ 98 ഏപ്രില്‍ 25ന്‌ ഉണ്ടാക്കിയത്‌. അതെ സമയം പദ്ധതിക്കുവേണ്ടി ലാവ്‌ലിന്‍ കമ്പനി കെ എസ്‌ സി ബിയുമായി ഉണ്ടാക്കിയ കരാറില്‍ 98.3 കോടിയുടെ സഹായത്തെ കുറിച്ച്‌ ഒരു വാക്കു പോലും പരാമര്‍ശിച്ചിരുന്നില്ല.

പിണറായിക്ക്‌ ശേഷം വൈദ്യുതി മന്ത്രിയായ എസ്‌ ശര്‍മ്മ കാന്‍സര്‍ സെന്ററിന്‌ പണം നല്‍കുന്നത്‌ സംബന്ധിച്ച്‌ എന്‍ഫോഴ്സബിള്‍ അല്ലാത്ത ധാരണാപ്ത്രം ഇങ്ങനെ പുതുക്കി കൊണ്ടിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും വ്യക്തമായ കരാര്‍ ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന്‌ ലാവ്‌ലിന്‍ കമ്പനി 13-5-2000 ല്‍ ഒരു കരട്‌ കരാര്‍ ഒപ്പിടുന്നതിനുവേണ്ടി കേരളാ സര്‍ക്കാറിന്‌ അയച്ചു. അതില്‍ നേരത്തെ പറഞ്ഞ " വീ വില്‍ അറേഞ്ച്‌ ഫിനാന്‍സ്‌ " എന്ന വ്യവസ്ഥയില്‍ നിന്നും ലാവ്‌ലിന്‍ പിന്‍മാറി. പകരം "എസ്‌ എന്‍ സി ഷാല്‍ അണ്ടര്‍ റ്റെയ്ക്ക്‌ ഓള്‍ റീസനബിള്‍ എഫോര്‍ട്ട്‌ ടു അറേഞ്ച്‌ ദി ഫിനാന്‍സ്‌ ' എന്നാക്കി മാറ്റി.

ഈ കരട്‌ കരാര്‍ സംബന്ധിച്ച്‌ മന്ത്രി ശര്‍മ്മ 21-4-2001 ല്‍ ഫയലില്‍ എഴുതിയ നോട്ട്‌ ഇപ്രകാരം ആണ്‌. " കരട്‌ എഗ്രിമെന്റ്‌ ഖണ്ഡിക 2 (1) പ്രകാരം പ്രോജറ്റ്‌ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ പദ്ധതി നടത്തിപ്പിനുള്ള മൊത്തം ധനം സമാഹരിച്ച്‌ നലകുന്നതിനുള്ള എല്ലാ പരിശ്രമങ്ങളും ലാവ്‌ലിന്‍ സമ്മതിച്ചതായെ കാണുന്നുള്ളു. ഇത്‌ എം ഒ യു വിലെ ഖണ്ഢിക 3 (എ) അനുസരിച്ച്‌ പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ മുഴുവന്‍ സാമ്പത്തിക സഹായവും നല്‍കുന്നതാണെന്ന വ്യവസ്ഥയില്‍ നിന്നുള്ള വ്യതിയാനമാണ്‌. ഈ സാഹചര്യത്തില്‍ എം ഒ യുവിലെ (എ) വ്യവസ്ഥ പ്രകാരം പദ്ധതി നടത്തിപ്പിനാവശ്യമായ മുഴുവന്‍ തുകയും ലാവ്‌ലിന്‍ ലഭ്യമാക്കുമെന്ന്‌ ഉറപ്പുവരുത്തുന്നതിനാവശ്യമായ ഭേദഗതികളോടെ എഗ്രിമെന്റ്‌ വെക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക ". എന്നാല്‍ ഇതനുസരിച്ച്‌ ഒരു എഗ്രിമെന്റ്‌ വെക്കുവാന്‍ ലാവ്‌ലിന്‍ തയ്യാറായില്ല. അതുകൊണ്ട്‌ തന്നെ ശര്‍മ്മ സ്ഥാനം ഒഴിയുന്നതുവരെ ഈ കരട്‌ കരാറില്‍ ഒപ്പുവെച്ചില്ല. ഇതെ കുറിച്ച്‌ ലാവ്‌ലിന്‍ കമ്പനിയും മൗനം ദീഷിക്കുകയാണ്‌.

പിന്നീട്‌ കടവൂര്‍ ശിവദാസന്‍ മന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ മുന്നിലും ഈ ഫയല്‍ വന്നു. 12-07-2001 ല്‍ ഫയലില്‍ കടവൂര്‍ ശിവദാസന്‍ ഇങ്ങനെ എഴുതി. " മെസ്സേഴ്‌ സ്‌ ഏസ്‌ എന്‍ സി ലാവ്‌ലിന്‍ കാനഡ പണം തരുന്നത്‌ സംബന്ധിച്ച പരാമര്‍ശങ്ങള്‍ അവ്യക്തത നിറഞ്ഞതാണ്‌ വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തില്‍ മാത്രമേ സര്‍ക്കാരിന്‌ മുന്നോട്ട്‌ പോകുവാന്‍ സാധിക്കുകയുള്ളു. 98.30 കോടി രൂപ മലബാര്‍ കാന്‍സര്‍ സൊസൈറ്റിക്ക്‌ നല്‍കുമോ ? അങ്ങനെയെങ്കില്‍ എപ്പോള്‍ ? ഏത്‌ വ്യവസ്ഥയില്‍ നല്‍കും ? അപ്രകാരം ചെയ്യുന്നതിന്‌ കരാര്‍ ഉണ്ടാക്കാന്‍ തയ്യാറാണോ ? അര്‍ത്ഥ ശംങ്കയ്‌ ക്ക്‌ ഇടയില്ലാതെ കരാറുണ്ടാക്കാന്‍ നടപടി സ്വീകരിക്കുക .

ഇതിന്‌ ലാവ്‌ലിന്‌ അയച്ച മറുപടിയില്‍ ' അറേഞ്ചിങ്‌ ദി ഫിനാന്‍സിങ്‌ ഫോര്‍ ദി ബാലന്‍സ്‌ ഓഫ്‌ ദി ഫെസിലിറ്റീസ്‌ വില്‍ നോ ബി ഈസി ' എന്നാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഇതോടെ ലാവ്‌ലിന്‍ പണം നല്‍കേണ്ടുന്ന ബാധ്യതയില്‍ നിന്ന്‌ പരിപൂര്‍ണ്ണമായി പുറകോട്ട്‌ പോവുകയായിരുന്നു. മലബാര്‍ കാന്‍സര്‍ സെന്ററിന്‌ ബാക്കി ധനസഹായം ആവശ്യപ്പെട്ടു കൊണ്ട്‌ കടവൂരിന്റെ കാലത്ത്‌ 12-07-2002 ല്‍ ലാവ്‌ലിന്‌ അയച്ച കത്തിന്‌ അവര്‍ കേരളാ വൈദ്യുത വകുപ്പിന്‌ 15-10-2002 ല്‍ അയച്ച മറുപടിയില്‍ ശബരിഗിരി, നേര്യമംഗലം പ്ദ്ധതികളുടെ കരാറും ടെണ്ടറില്ലാതെ ലാവ്‌ലിന്‌ നല്‍കിയാലേ കാന്‍ സര്‍ സെന്ററിന്‌ തുടര്‍ന്ന്‌ ധസഹായം നല്‍കു എന്ന്‌ പറഞ്ഞിട്ടുണ്ട്‌. പിന്നീട്‌ എം ഒ യു പുതുക്കുവാനുള്ള കേരളാ സര്‍ക്കറിന്റെ അഭ്യര്‍ത്ഥനകളെ ലാവ്‌ലിന്‍ അവഗണിക്കുകയായിരുന്നു.

ലാവ്‌ ലിന്‍ 4-07-2002 ല്‍ കേരളാ സര്‍ക്കാറിന്‌ അയച്ച കത്തില്‍ രേഖപ്പെടുത്തിയിരുന്നത്‌ 13-05-2000ത്തില്‍ തങ്ങള്‍ അയച്ച കരട്‌ കരാര്‍ ഒപ്പിട്ടാല്‍ മതിയെന്നും എം ഒ യു പുതുക്കേണ്ട ആവശ്യമില്ലെന്നുമാണ്‌. (Note this point)പിന്നീട്‌ എം ഒ യു പുതുക്കുവാനുള്ള കേരളാ സര്‍ക്കറിന്റെ അഭ്യര്‍ത്ഥനകളെ ലാവ്‌ലിന്‍ അവഗണിക്കുകയായിരുന്നു. ഇതില്‍ നിന്ന്‌ എം ഒ യു പുതുക്കാഞ്ഞതുമൂലമാണ്‌ തുടര്‍ന്ന്‌ ധനസഹായം ലഭിക്കാതിരുന്നെന്ന ലാവ്‌ലിന്റെയും പിണറായിയുടെയും വാദം പൊളിയുന്നു.

2-12-2002 ല്‍ കേരളാ മുഖ്യമന്ത്രിക്ക്‌ ലാവ്‌ലിന്‍ അയച്ച കത്തില്‍ പണം കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ടെന്നും കാന്‍സര്‍ സെന്ററിന്‌ ഇനി കേരളാ സര്‍ക്കാര്‍ തന്നെ പണം മുടക്കണമെന്നും പറഞ്ഞിട്ടുണ്ട്‌. കടവൂരിന്റെ കാലത്ത്‌ അപ്രീസിയേഷന്‍ ലെറ്റര്‍ നല്‍കാന്‍ തയ്യാറായില്ലെന്ന മന്ത്രി ടികെ ബാലന്റെയും പി ജയരാജന്‍ എം എല്‍ എയുടെ വാദവും ശരിയല്ല. 30-11-2002 ല്‍ വൈദ്യുത വകൂു‍പ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ലിസി ജേക്കബ്‌ അപ്രീസിയേഷന്‍ കത്ത്‌ അയച്ചിരുന്നു.

പിന്നീട്‌ വൈദ്യുതി മന്ത്രിയായിരുന്ന അര്യാടന്‍ മുഹമ്മദ്‌ 2005 ഡിസംബര്‍ 19 ന്‌ കാനഡാ സര്‍ക്കാറിന്‌ അയച്ച കത്തില്‍ കാന്‍സര്‍ സെന്ററിന്‌ ലാവ്‌ലിന്‍ നലകാമെന്നേറ്റ പണം നല്‍കാത്തതിനെ കുറിച്ച്‌ അന്വേഷിച്ചു. ഇതില്‍ 2009 ഡിസംബര്‍ 19 ന്‌ കാനഡ ഹൈകമ്മീഷണര്‍ ലൂയീസ്‌ എഡ്വേര്‍ഡ്‌ നല്‍കിയ മറുപടിയില്‍ പറയുന്നത്‌ സിഡാ വഴി 1.8 മില്ല്യന്‍ കനേഡിയന്‍ ഡോളര്‍ സിഡാ ലാവ്‌ലിന്‌ നല്‍കുകയുണ്ടായി. പദ്ധതി പൂര്‍ത്തിയായതായി തങ്ങള്‍ക്ക്‌ റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടുണ്ട്‌. ഞങ്ങളെ സംബന്ധിച്ചടത്തോളം ഈ വിഷയം അവസാനിച്ചു. സിഡായിക്ക്‌ കാന്‍സര്‍ സെന്ററിന്റെ കാര്യത്തില്‍ യതൊരു ബാധ്യതയോ ചുമതലയോ ഇല്ല. കാനഡയിലെ ഒരു സ്വകാര്യ കമ്പനിയായ ലാവ്‌ലിന്റെ കാര്യത്തില്‍ അവര്‍ കേരള സര്‍ക്കാറുമായി മേറ്റ്ന്തെങ്കിലും എഗ്രിമെന്റ്‌ ഉണ്ടെങ്കില്‍ സിഡാ (കനേഡിയന്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌ മെന്റ്‌ ഏജന്‍സി ) അതില്‍ കക്ഷിയല്ല എന്നാണ്‌.


വാല്‍ക്കഷണം:
Note this point:ലാവ്‌ ലിന്‍ 4-07-2002 ല്‍ കേരളാ സര്‍ക്കാറിന്‌ അയച്ച കത്തില്‍ രേഖപ്പെടുത്തിയിരുന്നത്‌ 13-05-2000ത്തില്‍ തങ്ങള്‍ അയച്ച കരട്‌ കരാര്‍ ഒപ്പിട്ടാല്‍ മതിയെന്നും എം ഒ യു പുതുക്കേണ്ട ആവശ്യമില്ലെന്നുമാണ്‌.

ലാവലിന്‍ കമ്പനി ഈ ലേഖനത്തില്‍ പറയുന്ന പോലെ ഒരു കത്ത് 4-7-02 ന് സര്‍ക്കാറിന് അയക്കുകയും അതില്‍ 13-5-00 ലെ കരട് കരാര്‍ ഒപ്പിട്ടാല്‍ മതിയെന്നും, അതായത് വെള്ളം ചേര്‍ത്തെന്ന പേരില്‍ ശര്‍മ്മ ഒപ്പിടാന്‍ വിസമ്മതിച്ച കരാര്‍, എം.ഒ.യു. പുതുക്കേണ്ട ആവശ്യം ഇല്ലെന്നും ഉണ്ടെങ്കില്‍ അതെങ്ങനെ യു.ഡി.എഫിന്റെ കുറ്റമാകും. അതൊക്കെ കഴിഞ്ഞ് ഇപ്പോള്‍ പിണറായിയും ലാവലിനും ഒരേ സ്വരത്തില്‍ യു.ഡി.എഫ് ധാരണാപത്രം പുതുക്കാത്ത ഒറ്റക്കാരണം നിമിത്തമാണ് ഗ്രാന്റ് ലാപ്സായത് എന്ന് പറയുന്നുണ്ടെങ്കില്‍ ഇതിലൊക്കെ സുവ്യക്തമായ ക്രിമിനല്‍ ഗൂഢാലോചനയുണ്ട്. അതില്ലാതിരിക്കണമെങ്കില്‍ മേലെയുള്ള ലേഖനത്തില്‍ പറയുന്ന എല്ലാ കാര്യങ്ങളും വാസ്തവവിരുദ്ധമായിരിക്കണം.



7 comments:

Unknown said...

ഡിസ്ക്ലൈമര്‍: മേല്‍ക്കാണിച്ച ലേഖനം വായിച്ചപ്പോള്‍ ഉണ്ടായ എന്റെ പ്രതികരണം മാത്രമാണ് ഈ പോസ്റ്റ്. ഇതോടനുബന്ധിച്ച് തുടര്‍ച്ചര്‍ച്ചയ്ക്ക് താല്പര്യമില്ല.

അങ്കിള്‍ said...

:)

അങ്കിള്‍ said...

മാഷേ സൈറ്റ് ഇന്‍ഡ്യയുടെ പോസ്റ്റ് യൂണിക്കോടിലല്ലേ. എനിക്ക് വായിക്കാന്‍ പറ്റുന്നില്ലല്ലോ.

Unknown said...

അല്ല യൂനിക്കോഡില്‍ അല്ല, പക്ഷെ എനിക്ക് വായിക്കാമല്ലൊ. ഞാന്‍ അവിട്ന്ന് വായിച്ച് കോപ്പി ചെയ്ത് യൂനിക്കോഡിലേക്ക് കണ്‍വര്‍ട്ട് ചെയ്യുകയായിരുന്നു.

Anonymous said...

വാര്‍ത്തയില്‍ കുറേയധികം തുളകളുണ്ട്. സമയക്രമങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും സമര്‍ദ്ധമായി മാറ്റിവച്ചുള്ള ഒരു കളിയാണതില്‍ കാണുന്നത്.

" ഇതേ തുടര്‍ന്ന് ലാവ്ലിന്‍ കമ്പനി 13-5-2000 ല്‍ ഒരു കരട് കരാര്‍ ഒപ്പിടുന്നതിനുവേണ്ടി കേരളാ സര്‍ക്കാറിന് അയച്ചു. അതില്‍ നേരത്തെ പറഞ്ഞ " വീ വില്‍ അറേഞ്ച് ഫിനാന്‍സ് " എന്ന വ്യവസ്ഥയില്‍ നിന്നും ലാവ്ലിന്‍ പിന്‍മാറി. പകരം "എസ് എന്‍ സി ഷാല്‍ അണ്ടര്‍ റ്റെയ്ക്ക് ഓള്‍ റീസനബിള്‍ എഫോര്‍ട്ട് ടു അറേഞ്ച് ദി ഫിനാന്‍സ് ' എന്നാക്കി മാറ്റി.
ഈ കരട് കരാര്‍ സംബന്ധിച്ച് മന്ത്രി ശര്‍മ്മ 21-4-2001 ല്‍ ഫയലില്‍ എഴുതിയ നോട്ട്-- "

2000 മെയില്‍ വന്ന ഡ്രാഫ്റ്റിനു ശര്‍മ്മ ഏകദേശം ഒരു വര്‍ഷം കഴിഞ്ഞ് 2001 ഏപ്രിലില്‍ നോട്ടു കുറിച്ചു എന്ന് വായിച്ചാല്‍ എവിടെയോ ഒരു ചിഞ്ഞുനാറ്റം തോന്നുന്നതു സ്വാഭാവികം. 2001 മാര്‍ച്ചുമാസമാണ് ക്യാന്‍സര്‍ സെന്ററ് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ചത്. 2001 മെയ് മാസം നായനാര്‍ സര്‍ക്കാര്‍ മാറി ആന്റണി സര്‍ക്കാര്‍ അധികാരമേറ്റു എന്നോര്‍ക്കുക.


“മലബാര്‍ കാന്‍സര്‍ സെന്ററിന് ബാക്കി ധനസഹായം ആവശ്യപ്പെട്ടു കൊണ്ട് കടവൂരിന്റെ കാലത്ത് 12-07-2002 ല്‍ ലാവ്ലിന് അയച്ച കത്തിന് അവര്‍ കേരളാ വൈദ്യുത വകുപ്പിന് 15-10-2002 ല്‍ അയച്ച മറുപടിയില്‍ --- പിന്നീട് എം ഒ യു പുതുക്കുവാനുള്ള കേരളാ സര്‍ക്കറിന്റെ അഭ്യര്‍ത്ഥനകളെ ലാവ്ലിന്‍ അവഗണിക്കുകയായിരുന്നു.“


ഇവിടെ ഈ വാര്‍ത്തയില്‍ സമര്‍ധമായി മറച്ചു പിടിക്കുന്ന ഒരു വസ്തുത: ശര്‍മ്മയുടെ കാലത്ത് എം.ഓ.യു പുതുക്കപ്പെട്ടിരുന്നതു കാരണം ധാരണപ്പത്രം കരാറാക്കാനുള്ള സാധ്യതയും സാധുതയും ഉണ്ടയിരുന്നു, എന്നാല്‍ കടവൂര്‍ ശിവദാസന്റെ കാലത്ത് ഒരു തവണ പുതുക്കിയ എം.ഓ.യു ലാപ്സാകാന്‍ വിട്ടു എന്നതാണ്. എം.ഓ.യു ലാപ്സായിക്കഴിഞ്ഞിട്ടാണ് സഹായധനം ചോദിച്ചുകൊണ്ട് കടവൂരിന്റെ കാലത്ത് അധികാരികള്‍ 12-07-2002 ല്‍ ലാവ്ലിന് കത്തെഴുതുന്നത്. ഇത് ഈ സൈറ്റ് ഇന്ത്യാ വാര്‍ത്തയില്‍ സമര്‍ദ്ധമായി മുക്കിയിരിക്കുന്നു. അനുകരണീയമായ പത്രപ്രവര്‍ത്തനം തന്നെ. സംശയമില്ല.

“ഇതിന് ലാവ്ലിന് അയച്ച മറുപടിയില്‍ ' അറേഞ്ചിങ് ദി ഫിനാന്‍സിങ് ഫോര്‍ ദി ബാലന്‍സ് ഓഫ് ദി ഫെസിലിറ്റീസ് വില്‍ നോ ബി ഈസി ' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ ലാവ്ലിന്‍ പണം നല്‍കേണ്ടുന്ന ബാധ്യതയില്‍ നിന്ന് പരിപൂര്‍ണ്ണമായി പുറകോട്ട് പോവുകയായിരുന്നു.“


ലാവലിന്‍ Arranging the financing for the balance of the facilities will not be easy എന്നെഴുതിയതിനു ശേഷമാണ് പിന്നോട്ടു പോക്കാരംഭിച്ചത് എന്ന വാര്‍ത്താപ്രസ്താവന മുഖവിലയ്ക്കെടുത്താല്‍ തന്നെ അത് എം.ഓ.യൂ പുതുക്കാത്തതിനു ന്യായമേ ആവുന്നില്ല. അതിന്റെ ഉള്ളുകളിയെപ്പറ്റി സൂചിപ്പിക്കുന്ന ഒരു മനോരമ റിപ്പോര്‍ട്ട് സെപ്തമ്പര്‍ 2002ല്‍ വന്നിരുന്നു.

എക്സ്പയറി ആയ എം.ഓ.യൂവും കൊണ്ട് കാശു തരൂ എന്നു പറഞ്ഞ് കത്തു ചെന്നപ്പോഴാണ് ബുദ്ധിമുട്ടാണ് എന്ന് മറുപടി പവര്‍ സെക്രട്ടറിക്ക് അയച്ചത്. ലാപ്സായ എം.ഓ.യു കൊണ്ട് ചെന്നാല്‍ കോടതിയില്‍ പോലും നമ്മള്‍ തോറ്റു പോകുമായിരുന്നു എന്ന് കടവൂരിനും അയാളുടെ പവര്‍ സെക്രട്ടറിക്കും നന്നായി അറിയാം. ഈ വാര്‍ത്തയില്‍ "30-11-2002 ല്‍ വൈദ്യുത വകൂുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ലിസി ജേക്കബ് അപ്രീസിയേഷന്‍ കത്ത് അയച്ചിരുന്നു " എന്നകാര്യം ശ്രദ്ധിക്കുക. ധാരണപ്പത്രം ലാപ്സായി കാലങ്ങള്‍ കഴിഞ്ഞിട്ടാണ് ഈ അപ്രീസിയേഷന്‍ ലെറ്റര്‍ എത്തുന്നതു തന്നെ !

2002 സെപ്തംബര്‍ 14ന്റെ മലയാള മനോരമ റിപ്പോര്‍ട്ടില്‍ ഇതിനെ കുറിച്ചുള്ള വ്യക്തമായ ചിത്രമുണ്ട് : എസ്എന്‍സി ലാവ്ലിനു നല്‍കേണ്ട അപ്രീസിയേഷന്‍ ലെറ്ററിനുള്ള അപേക്ഷ ഒന്നര വര്‍ഷമായി വൈദ്യുതിവകുപ്പിന്റെ ചുവപ്പു നാടയിലാണെന്ന് ആ റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നു. 180 ദിവസം കൂടുമ്പോള്‍ പുതുക്കേണ്ടിയിരുന്ന കരാറ് പുതുക്കാതെ അന്താരാഷ്ട്ര കോടതിക്ക് മുന്‍പില്‍ നമ്മുടെ ന്യായം തന്നെ ഇല്ലാതാക്കുന്ന നടപടിയാണ് ഇത്.
പ്രസ്തുത റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ കൂടി വായിക്കുക:

'ക്യാന്‍സര്‍ സെന്ററിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനത്തിനു ലഭിച്ച സഹായത്തിനു നന്ദി പ്രകടിപ്പിച്ചും അഭിനന്ദനമറിയിച്ചും സംസ്ഥാന സര്‍ക്കാര്‍ കത്തു നല്‍കിയാല്‍ കനഡയിലെ വിവിധ ഏജന്‍സികളില്‍നിന്ന് ഇനിയും തുക സമാഹരിച്ചു നല്‍കാന്‍ കഴിയുമെന്ന എസ്എന്‍സി ലാവ്ലിന്റെ നിര്‍ദേശം വൈദ്യുതിവകുപ്പ് ചെവിക്കൊണ്ടിട്ടില്ല. ക്യാന്‍സര്‍ സെന്റര്‍ നിര്‍മാണത്തിന് പണം അനുവദിക്കില്ലെന്ന് എസ്എന്‍സി ലാവ്ലിന്‍ ഇതുവരെ പറഞ്ഞിട്ടില്ല. പദ്ധതിയോട് താല്‍പ്പര്യമുണ്ടെന്നു തന്നെയാണ് അവര്‍ പറയുന്നത്. ഒടുവില്‍ ചേര്‍ന്ന ഇംപ്ളിമെന്റ് കമ്മിറ്റിയില്‍ എസ്എന്‍സി ലാവ്ലിന്‍ വാഗ്ദാനംചെയ്ത ആധുനിക ബ്ളഡ്ബാങ്കിന്റെ നിര്‍മാണം അടുത്ത കാലത്ത് പൂര്‍ത്തിയായി. പദ്ധതി ഉപേക്ഷിച്ചിരുന്നെങ്കില്‍ ബ്ളഡ്ബാങ്കിനു വേണ്ടി പണം നല്‍കുമായിരുന്നില്ല'.ചെയ്തുതന്ന സഹായങ്ങള്‍ക്ക് അഭിനന്ദനമറിയിച്ചുള്ള കത്ത് ലഭിക്കാതെ എസ്എന്‍സി ലാവ്ലിന്‍ ഇനി സഹായം അനുവദിക്കാന്‍ ഇടയില്ലെന്നാണ് വിവരം. കത്തു നല്‍കാതെ സര്‍ക്കാര്‍ മാറി നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഏജന്‍സികളില്‍നിന്നാണ് ക്യാന്‍സര്‍ സെന്ററിന് പണം സ്വരൂപിക്കുന്നത് എന്നതിനാലാണ് എസ്എന്‍സി ലാവ്ലിന്‍ അപ്രീസിയേഷന്‍ കത്ത് ചോദിക്കുന്നതെന്നാണ് വിവരം“


സൈറ്റ് ഇന്ത്യാവാര്‍ത്തയില് നിന്ന് ---"ശബരിഗിരി, നേര്യമംഗലം പ്ദ്ധതികളുടെ കരാറും ടെണ്ടറില്ലാതെ ലാവ്ലിന് നല്‍കിയാലേ കാന്‍ സര്‍ സെന്ററിന് തുടര്‍ന്ന് ധസഹായം നല്‍കു എന്ന് പറഞ്ഞിട്ടുണ്ട്." എന്ന സൈറ്റ് ഇന്ത്യാ എഴുതുന്നതിലും കുറേ പുകമറയുണ്ട്. ടെന്‍ഡറില്ലാതെ ലാവലിനു നല്‍കണമെന്നൊന്നും ലാവലിന്‍ ആ കത്തില്‍ ആവശ്യപ്പെട്ടിട്ടില്ല. ലാപ്സായ എം.ഓ.യു പ്രകാരമുള്ള തുക കാന്‍സര്‍ സെന്ററിനു ശേഖരിച്ചു നല്‍കാന്‍ മറ്റൊരു കരാറിലൂടെ മാത്രമേ ലാവലിനു സാധിക്കൂ എന്ന സൂചനയാണ് ആ കത്തിലുള്ളത്. ലാവലിന്റെ കത്തുകളിലൊന്നില്‍ പറയുന്നത് "....എക്സ്റ്റെന്‍ഷന്‍ പദ്ധതികളുടെ ഭാഗമായി വേണമെങ്കില്‍ ഈ ഗ്രാന്റ് ശരിയാക്കിത്തരാം" എന്നാണ്. ഇത് ലാവലിന്റെ തന്നെ വെബ്സൈറ്റില്‍ സൂചിപ്പിച്ചിട്ടുമുണ്ട്.

“എന്നാല്‍ നിയമപരമായി നടപ്പാക്കാന്‍ കഴിയാത്ത ( എന്‍ഫോഴ്സബിള്‍ അല്ലാത്ത ) ഒരു ധാരണാപത്രം മാത്രമാണ് 98 ഏപ്രില്‍ 25ന് ഉണ്ടാക്കിയത്. അതെ സമയം പദ്ധതിക്കുവേണ്ടി ലാവ്ലിന്‍ കമ്പനി കെ എസ് സി ബിയുമായി ഉണ്ടാക്കിയ കരാറില്‍ 98.3 കോടിയുടെ സഹായത്തെ കുറിച്ച് ഒരു വാക്കു പോലും പരാമര്‍ശിച്ചിരുന്നില്ല.”

ലാവലിന്‍ സ്വന്തം കൈയ്യില്‍ നിന്നും പണമിട്ടല്ല ഈ ഗ്രാന്റ് ഒപ്പിക്കുന്നത്. അത് തങ്ങളുടെ വിദേശവ്യാപാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കനേഡിയന്‍ സര്‍ക്കാര്‍ തന്നെ ഒരു കിക് ബാക്കായി നല്‍കുന്ന ഗ്രാന്റുകളാണ്. ആ ഗ്രാന്റുകള്‍ നല്‍കുന്നതാകട്ടെ അന്താരാഷ്ട്ര വികസനത്തിനുള്ള കനേഡിയന്‍ ഏജന്‍സികളും. ഈ ഏജന്‍സികളില്‍ നിന്നും ഞങ്ങള്‍ പണം സമാഹരിക്കാന്‍ സഹായിക്കാം എന്നേ തുടക്കം മുതല്‍ ലാവലിന്‍ പറയുന്നുള്ളൂ എന്ന് ആദ്യം മുതല്‍ക്കുള്ള അവരുടെ ഭാഗം വായിച്ചാല്‍ ബോധ്യപ്പെടാവുന്നതേയുള്ളൂ. മുകളിലുഥരിച്ച മനോരമ റിപ്പോര്‍ട്ടിന്റെ അവസാന ഭാഗം തന്നെ അത് വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് അവര്‍ വൈദ്യുതിവകുപ്പുമായുള്ള മുഖ്യ കരാറിന്റെ ഭാഗമായി ഇത് വയ്ക്കാത്തതും. കുറ്റ്യാടി പദ്ധതിയുടെ കരാറിലും ഇതേ കിക്ക് ബാക്ക് മുഖ്യ കരാറിന്റെ ഭാഗമായല്ലാത്ത ധാരണാ പത്രത്തിലൂടെ ഉറപ്പിച്ചിട്ടുണ്ട് എന്നതും സ്മരണീയം.

സൈറ്റ് ഇന്ത്യാ വാര്‍ത്തയില്‍ ഒരു ഭാഗം വളരെ പ്രസക്തം

"ലാവ്‌ ലിന്‍ 4-07-2002 ല്‍ കേരളാ സര്‍ക്കാറിന്‌ അയച്ച കത്തില്‍ രേഖപ്പെടുത്തിയിരുന്നത്‌ 13-05-2000ത്തില്‍ തങ്ങള്‍ അയച്ച കരട്‌ കരാര്‍ ഒപ്പിട്ടാല്‍ മതിയെന്നും എം ഒ യു പുതുക്കേണ്ട ആവശ്യമില്ലെന്നുമാണ്‌. പിന്നീട്‌ എം ഒ യു പുതുക്കുവാനുള്ള കേരളാ സര്‍ക്കറിന്റെ അഭ്യര്‍ത്ഥനകളെ ലാവ്‌ലിന്‍ അവഗണിക്കുകയായിരുന്നു."

ഇക്കാര്യം കടവൂര്‍ ഇതു വരെ പ്രസ്താവിച്ചിട്ടില്ല. കാരണം വ്യക്തം. 4-7-2002 ആയപ്പോഴേക്കും ധാരണപ്പത്രം കാലഹരണപ്പെട്ട് സ്വമേധയാ റദ്ദായിപ്പോയിട്ട് മാസങ്ങള്‍ കഴിഞ്ഞിരുന്നു. റദ്ദായ എം.ഒ.യു പുതുക്കേണ്ട കാര്യമില്ല എന്നും ഡ്രാഫ്റ്റ് കരാറ് അന്തിമകരാറാക്കിയാല്‍ മതിയെന്നും ലാവ്ലിന്‍ എഴുതിയെങ്കില്‍ അത് അവരുടെ വ്യാപാരബുദ്ധി.

2001 വരെ കാലാകാലം പുതുക്കപ്പെട്ടുകൊണ്ടിരുന്ന ഈ എമ്മോയൂ സൈറ്റ് ഇന്ത്യാക്കാരന്‍ പറയുന്നതു പോലെ നിയമപരമായി നിലനില്‍ക്കാത്തതായിരുന്നുവെങ്കില്‍ ലാവലിന്‍ ഭൂലോക മണ്ടനാണെന്നേ പറയാവൂ. കാരണം ആ ധാരണയും വച്ച് അവര്‍ 4.4 മില്യണ്‍ ഡോളറിന്റെ കാന്‍സര്‍ സെന്റര്‍ പണി നടത്തിത്തന്നു. അതും പോരാഞ്ഞിട്ട്, ധാരണാ പത്രം ലാപ്സായിട്ടും ബ്ലഡ് ബാങ്കിനു പണം തന്നു !

കൂട്ടത്തില്‍ പറയട്ടെ, ലാവലിനു കടവൂരിന്റെ കാലത്ത് പണിക്കൂലിയായി 100കോടിയില്‍പ്പരം രൂപ കൊടുത്തിരുന്നല്ലോ. അതില്‍ നിന്നും കാന്‍സര്‍ സെന്ററിന്റെ സഹായം തട്ടിക്കിഴിക്കാന്‍ പറ്റുമായിരുന്നു. ചുരുങ്ങിയത് അങ്ങനെ ചെയ്യുമെന്ന് ഒരു കത്തെങ്കിലും അവര്‍ക്ക് അയക്കാമായിരുന്നു. സ്വാഭാവികമായും ക്രമമായി പുതുക്കിയ ഒരു ധാരണാപത്രത്തിന്റെ സാധുതയില്‍ സര്‍ക്കാരിന് അന്താരാഷ്ട്ര കോടതിയില്‍ വാദിക്കുകയും ചെയ്യാമായിരുന്നു. കാശു അങ്ങോട്ട് കൊടുക്കുകയും ചെയ്തു, കിട്ടാനുള്ളതു സമയ്ത്ത് ചോദിച്ചതുമില്ല, ഉണ്ടായിരുന്ന ധാരണാപത്രം കാലഹരണപ്പെടാന്‍ വഴിയൊരുക്കുകയും ചെയ്തു - കടവൂര്‍ എത്ര ശുദ്ധന്‍ അല്ലേ ?

Unknown said...

ജിനേഷിന്റെ മേല്‍ക്കമന്റ് അങ്കിളിന്റെ പോസ്റ്റില്‍ 193ആം നമ്പര്‍ കമന്റായി കണ്ടിരുന്നു. ചര്‍ച്ച അവിടെ നടക്കുന്നുണ്ടല്ലൊ. :)

muralidharan p p said...

ഇതില്‍ ചിലരൊക്കെ കുറ്റക്കാരാണ്. ആരെയെങ്കിലും സംര‍ക്ഷിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. നിയമം അതിന്റെ വഴിക്ക് നടക്കട്ടെ