Links

ഏ.ആര്‍.റഹ്‌മാന് ഓസ്കാര്‍ ലഭിക്കുമ്പോള്‍ .....!


എല്ലാ മനുഷ്യര്‍ക്കും ഏതെങ്കിലും തരത്തില്‍ ചില കഴിവുകളുണ്ട്. ആ കഴിവുകളുടെയെല്ലാം ആകെത്തുകയാണ് നമ്മള്‍ ഈ കാണുന്നതെല്ലാം. അങ്ങനെ നോക്കുമ്പോള്‍ മാനുഷികമായ കഴിവുകളെ ആദരിക്കപ്പെടേണ്ടവയെന്നും അവഗണിക്കപ്പെടേണ്ടവയെന്നും രണ്ടായി വിഭജിക്കപ്പെടാന്‍ കഴിയുമോ? എല്ലാ കഴിവുകളും ആദരിക്കപ്പെടുന്നില്ല. ചില കഴിവുകള്‍ക്ക് അനര്‍ഹമായ ആദരവും അംഗീകാരവും ലഭിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് അഭിനയം എന്ന ഒരു മേഖല എടുത്താല്‍ സിനിമാ നടനെക്കാളും ഏറ്റവും കഴിവ് വേണ്ടത് നാടകനടനാണ്. എന്നാല്‍ സിനിമാ നടനാണ് അംഗീകാരവും ആവാര്‍ഡുകളും നിര്‍ലോഭം ലഭിക്കുന്നത്. ആദരിക്കുന്നതിലുള്ള ഈ വിരോധാഭാസത്തെ കളിയാക്കുന്നതിനായി യശ:ശ്ശരീരനായ രാമദാസ് വൈദ്യര്‍ ഒരിക്കല്‍ കോഴിക്കോട് വെച്ച് അലക്ക് കല്ലിനെ ആദരിക്കുന്ന ഒരു ചടങ്ങ് നടത്തിയിരുന്നു. രാമദാസ് വൈദ്യരെ പറ്റി ഒരു അനുസ്മരണം മലയാള മനോരമയില്‍ തോമസ് ജേക്കബ് എഴുതിയത് പ്രശസ്ത ബ്ലോഗ്ഗര്‍ കലേഷ് കുമാര്‍ ഇവിടെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അലക്ക് കല്ലിനെ ആദരിച്ചു നടത്തപ്പെട്ട ആ ചടങ്ങിനെപ്പറ്റി നെറ്റില്‍ തപ്പിയപ്പോള്‍ ഒന്നും കണ്ടില്ല.അന്നൊന്നും യുനിക്കോഡ് ഇല്ലല്ലൊ. തടഞ്ഞത് കാപ്പിലാന്റെ അലക്ക് കല്ല് എന്ന പോസ്റ്റ് ആണ്.

മറ്റുള്ളവരുടെ കഴിവുകള്‍ കണ്ട് അമ്പരന്ന് നില്‍ക്കാനായിരുന്നു കുട്ടിക്കാലം മുതലേ എന്റെ വിധി. അന്നൊക്കെ എനിക്ക് തലവിധിയില്‍ വിശ്വാസമുണ്ടായിരുന്നു. കുട്ടിക്കാലത്താണല്ലൊ വിശ്വാസങ്ങള്‍ തലയില്‍ അധിനിവേശം നടത്തുന്നത്. എനിക്ക് മാത്രം യാതൊരു കഴിവും ഇല്ലാത്തത് എന്റെ തലവിധിയായിരിക്കുമെന്ന് ഞാന്‍ അന്നൊക്കെ സമാധാനിച്ചു. പാട്ട് കേള്‍ക്കാനും കഥകള്‍ വായിക്കാനും പക്ഷെ എനിക്ക് അപാരമായ കഴിവ് അന്നുണ്ടായിരുന്നു. പാട്ടിന്റെ ഒരു വരി ഈണത്തില്‍ മൂളാനോ ഒരു പാട്ട് തികച്ചും ഓര്‍ത്ത് വയ്ക്കാനോ എനിക്ക് അന്നും ഇന്നും കഴിഞ്ഞിട്ടില്ല. അന്നൊക്കെ പലരും പാട്ടുകള്‍ ഉറക്കെ പാടിക്കൊണ്ടാണ് നടന്നു പോവുക. പാട്ടുകള്‍ കേള്‍ക്കാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ പരിമിതമായിരുന്നു. റേഡിയോ നാട്ടില്‍ വന്നിട്ടില്ല. കല്യാണ വീടുകളില്‍ ഗ്രാമഫോണ്‍ പാട്ടുകള്‍ മൈക്കിലൂടെ കേള്‍ക്കാം. പിന്നെ അഞ്ചാറ് നാഴിക(മൈല്‍) അകലെ നിന്ന് സിനിമാ കൊട്ടകയില്‍ നിന്ന് വൈകുന്നേരം സിനിമ തുടങ്ങുന്നതിന് മുന്‍പ് പുറത്തുള്ള മൈക്കിലൂടെ പാട്ടുകള്‍ അല്പസമയം വെക്കുമായിരുന്നു.

സംഗീതത്തിന്റെ സാങ്കേതികത ഇന്നുമെനിക്കറിയില്ല. എന്നാല്‍ പാട്ട് കേള്‍ക്കാന്‍ ഇന്നുമിഷ്ടം ഏറെ. പാട്ട് എന്നാല്‍ എനിക്ക് മനുഷ്യന്റെ സ്വരമാണ്. മനുഷ്യന്റെ ശബ്ദവും സ്വരവുമാണ് എന്റെ കാതുകള്‍ക്ക് ഇമ്പം തരുന്നത്. പണ്ടത്തെ നാടകഗാനങ്ങള്‍,സിനിമാപ്പാട്ടുകള്‍ എന്നിവയില്‍ പാട്ടുകാരന്റെ ശബ്ദത്തിനാണ് മുന്‍‌തൂക്കം. സംഗീതോപകരണങ്ങള്‍ പാട്ടുകാരന്റെ ശബ്ദത്തിന് അനുപൂരകമായേ അല്ലെങ്കില്‍ അകമ്പടിയായേ വരുന്നുള്ളൂ. ശബ്ദത്തിന് ഒരു സയന്‍സ് ഉണ്ട്. അത് കേള്‍ക്കുന്നവരില്‍ ഒരു തരം ലയമോ അല്ലെങ്കില്‍ നിര്‍വ്വാണാവസ്ഥയോ ഉണ്ടാക്കും. അതേസമയം ഇറിറ്റേഷനും ഉണ്ടാക്കും. അത് കൊണ്ടാണ് സംഗീതപരിജ്ഞാനമില്ലെങ്കിലും കര്‍ണ്ണാടകസംഗീതം ഏവര്‍ക്കും ആസ്വാദ്യകരമാവുന്നത്.

ആയിടക്കാണ് സിനിമാപ്പാട്ടുകളില്‍ ഒരു ഇളയരാജ തരംഗം ആഞ്ഞടിക്കുന്നത്. എന്താണ് പറയുക. സംഗീതോപകരണങ്ങളുടെ ബാഹുല്യങ്ങളില്‍ ശബ്ദപ്രകമ്പനങ്ങളില്‍ പാട്ടുകാരന്റെ ശബ്ദം അതിദയനീയമാം വണ്ണം മുങ്ങിപ്പോകുന്ന അവസ്ഥ. തട്ടുപൊളിപ്പന്‍ പാട്ടുകള്‍. പാട്ടുകാരന് യാതൊരു പ്രാധാന്യവുമില്ല. പാട്ടുകാരന്റെ ശബ്ദവും സ്വരമാധുരിയും പാട്ടുകളില്‍ കേള്‍ക്കാന്‍ ഞാന്‍ വെമ്പി. ഞാന്‍ ഇളയരാജയെ മനസ്സ് കൊണ്ട് ശപിച്ചു. എന്നാല്‍ ഇളയരാജ വെച്ചടി വെച്ചടി മുന്നേറി സംഗീതചക്രവര്‍ത്തിയായി സര്‍വ്വരാലും ആദരിക്കപ്പെടുന്നു. ഇതെന്തൊരു കലികാലം. ഞാന്‍ ആലോചിച്ചു. ആര്‍ക്കും മനുഷ്യര്‍ പാടുന്നത്, മനുഷ്യന്റെ ശബ്ദം കേള്‍ക്കണ്ടേ? വെറും സംഗീതോപകരണങ്ങളുടെ കാതടപ്പിക്കുന്ന ഒച്ചകള്‍ കേട്ടാല്‍ മതിയോ? ഞങ്ങള്‍ക്ക് മനുഷ്യര്‍ പാടുന്നത് കേട്ടാല്‍ മതിയെന്ന് എന്താണ് ആരും ഇളയരാജയോട് പറയാത്തത്? അപ്പോഴെക്കും ഇളയരാജയെ അനുകരിക്കാന്‍ മറ്റ് സംഗീതസംവിധായകര്‍ ഒന്നടങ്കം മത്സരിക്കുകയായിരുന്നു. പാട്ടിന്റെ മരണത്തില്‍ ഞാന്‍ അങ്ങേയറ്റം ദു:ഖിച്ചു.

അപ്പോഴാണ് സിനിമാപ്പാട്ടുകളില്‍ മനുഷ്യശബ്ദത്തിന് പ്രാമുഖ്യം നല്‍കിക്കൊണ്ട് പരിമിതമായ സംഗീതോപകരണങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തിക്കൊണ്ട് ഏ.ആര്‍.റഹ്‌മാന്‍ രംഗത്ത് വരുന്നത്. ഇങ്ങനെ എഴുതാന്‍ കാരണം പാട്ട് ആസ്വദിക്കാനല്ലാതെ അതിന്റെ സാങ്കേതികമായ കാര്യങ്ങളില്‍ പരിജ്ഞാനമില്ല്ലാത്തത് കൊണ്ടാണെന്ന് ഇത് വായിക്കുന്നവര്‍ മനസ്സിലാക്കുമല്ലൊ. എന്റെ കാതുകളില്‍ തേനായി, പാലായി,അമൃതായായാണ് റഹ്‌മാന്റെ “ ചിന്ന ചിന്ന ആശൈ” മുതലായ പാട്ടുകള്‍ വന്ന് പതിച്ചത്. ഞാന്‍ നെടുവീര്‍പ്പിട്ടു. പാട്ടുകള്‍ റഹ്‌മാനിലൂടെ പുനര്‍ജ്ജനിച്ചിരിക്കുന്നു. പാട്ടുകള്‍ക്ക് അസംഖ്യം സംഗീത ഉപകരണങ്ങളല്ല പാട്ടുകാരന്റെ ശബ്ദമാണ് മുഖ്യമായി വേണ്ടതെന്ന് റഹ്‌മാന്‍ തിരിച്ചറിഞ്ഞിരുന്നില്ലെങ്കില്‍ ? എനിക്കത് സങ്കല്പിക്കാന്‍ കൂടി കഴിയുന്നില്ല. നമുക്ക് ഒരു ഓസ്ക്കാര്‍ കിട്ടുകയില്ലായിരുന്നു എന്നതാവുമായിരുന്നില്ല പ്രശ്നം,പിന്നെയോ പാട്ടുകള്‍ വെറും ശബ്ദഘോഷങ്ങളായി കേള്‍ക്കുന്നവന്റെ കാതുകളെയും സംഗീതാസ്വാദനത്തെയും തകര്‍ക്കുമായിരുന്നു.

പ്രിയപ്പെട്ട റഹ്‌മാന്‍ താങ്കള്‍ ഞങ്ങള്‍ക്ക് പാട്ടുകള്‍ വീണ്ടെടുത്തു തന്നു. സംഗീതാസ്വാദകര്‍ അതിന് താങ്കളോട് കടപ്പെട്ടിരിക്കുന്നു. കൊഡാക് തീയേറ്ററിലെ വേദിയില്‍ വെച്ച് ഓസ്ക്കാര്‍ മെഡല്‍ താങ്കള്‍ ഏറ്റുവാങ്ങുന്ന ദൃശ്യം ടിവിയില്‍ കാണുമ്പോള്‍ എന്റെ കണ്ണുകളില്‍ ആനന്ദാശ്രു പൊഴിയുന്നുണ്ടായിരുന്നു.

21 comments:

Unknown said...

പ്രിയപ്പെട്ട റഹ്‌മാന്‍ താങ്കള്‍ ഞങ്ങള്‍ക്ക് പാട്ടുകള്‍ വീണ്ടെടുത്തു തന്നു. സംഗീതാസ്വാദകര്‍ അതിന് താങ്കളോട് കടപ്പെട്ടിരിക്കുന്നു. കൊഡാക് തീയേറ്ററിലെ വേദിയില്‍ വെച്ച് ഓസ്ക്കാര്‍ മെഡല്‍ താങ്കള്‍ ഏറ്റുവാങ്ങുന്ന ദൃശ്യം ടിവിയില്‍ കാണുമ്പോള്‍ എന്റെ കണ്ണുകളില്‍ ആനന്ദാശ്രു പൊഴിയുന്നുണ്ടായിരുന്നു.

chithrakaran ചിത്രകാരന്‍ said...

റഹ്‌മാന്‍ സംഗീതത്തില്‍ ശബ്ദത്തിന്റെ ഒരു പുതു സാമ്രാജ്യം തന്നെ പടുത്തുയര്‍ത്തിയ പ്രതിഭാധനനാണ്. തീര്‍ച്ചയായും ഇന്ത്യക്ക് അഭിമാനിക്കാവുന്ന പ്രതിഭ.

Riaz Hassan said...

An award is not a last word for a genuis, even ILAYARA doesnt' got any oscar yet but still we loves him... he's musical maeostro.
"kanmani anboadu kaadhalan naan ezhudhum kadidhamae
ponmani un veettil soukyamaa naan ingu soukyamae"

Movie Name: Guna (1991)
Singer: Janaki S, Kamal Hassan
Music Director: Ilayaraja
Year: 1991
Director: Santhana Bharathi
Actors: Kamal Hassan, Rekha, Roshini

RAHMAN we salute u and proud of u ....

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

തീ‍ർച്ചയായും റഹ്മാൻ ഇതിനു അർഹൻ തന്നെ.ഓസ്കാർ പുരസ്കാരം പലപ്പോളും നാം വാണിജ്യസിനിമകൾ എന്ന വിഭാഗത്തിൽ പെടുത്തിയിരിയ്ക്കുന്ന സിനിമകൾക്കാണു നൽ‌കാറുള്ളത്.എങ്കിലും റഹ്‌മാന്റെ സംഗീതം എല്ലാ സീമകളേയും അതിലംഘിച്ചു നിൽ‌ക്കുന്നതാണ്.വിനയാന്വിതനാണു അദ്ദേഹം എപ്പോളും.അങ്ങനെയുള്ളവർ എന്നും ഉയർച്ചയുടെ കൊടുമുടികൾ താണ്ടും...

നല്ല പോസ്റ്റ് , സുകുമാരൻ ചേട്ടാ..

sHihab mOgraL said...

ഇളയരാജ സംഗീതപ്രതിഭ തന്നെയാണ്‌ അന്നും ഇന്നും. നിഷേധിക്കാന്‍ പറ്റില്ല. എ. ആര്‍.റഹ്മാന്‍ അര്‍ഹിക്കുന്നു ഈ അവാര്‍ഡ്. ഇതൊക്കെ അനുഗ്രഹീത കഴിവ് തന്നെയല്ലേ, ആര്‍ജ്ജിച്ചെടുക്കാന്‍ പറ്റാത്തത്...

JYOTHISH C said...

the real hero .thaze thattil ninnu loka nerukyil ekkku

നീര്‍വിളാകന്‍ said...

ഒരു വിമര്‍ശകനായി കരുതരുതെ എന്ന അപെക്ഷയില്‍......

നമ്മുക്ക് വിദേശി ചാര്‍ത്തി തരുന്ന ഒരു ഓസ്ക്കാര്‍ പട്ടം വച്ച് റഹ്മാനെയോ, പൂക്കുട്ടിയേയോ അളക്കേണ്ടതുണ്ടോ.....

അല്ലാതെ തന്നെ അവര്‍ അവരവരുടെ മേഖലകളില്‍ പ്രതിഭ തെളിയിച്ചു കഴിഞ്ഞുവല്ലോ.....

പ്രിയദര്‍ശന്‍ പറഞ്ഞ വാക്കുകളെ കടമെടുക്കട്ടെ.... തട്ടാനെ “തട്ടാന്‍” സത്യന്‍ അന്തിക്കാട് വിളിച്ചപ്പോള്‍ കോടതിയില്‍ കേസായി.... പക്ഷെ ഇന്‍ഡ്യക്കാരെ ഒന്നടക്കം ഒരു വിദേശി “സ്ലം ഡോഗ്” എന്നു വിളിച്ചപ്പോള്‍ നമ്മള്‍ നമ്രശിരസ്കരായി അതേറ്റുവാങ്ങി...!!!

എന്തായാലും റഹ്മാന്റെ ഈ നേട്ടത്തില്‍ തീര്‍ച്ചയായും സന്തോഷമുണ്ട്.

Manu said...

I noticed Rahmans songs in ROJA...the only one song is still my favorite. I dont think any other song can compete with it.
"Yeh Hazeen Vadiyaan..Yeh khula aazmaan"
I dont know the original Tamil version. I am talking about the song which captured the Himalayan beauty.
JAI HO ..
( I have to add something sad : Why the poet's name is not celebrated in the media... See, GULZAR also got the OSCAR ) MANOHAR-DOHA

Vadakkoot said...

@നീര്‍വിളാകന്‍
ഓസ്ക്കാര്‍ കിട്ടുന്നതിന് മുന്‍പും റഹ്‌മാനെ എല്ലാവരും അറിയുമായിരുന്നു. പക്ഷേ ഒരു മാസം മുന്‍പ് വരെ റസൂല്‍ പൂക്കുട്ടി എന്ന് എത്ര പേര്‍ കേട്ടിട്ടുണ്ടായിരുന്നു? പിന്നെ സ്ലം ഡോഗ് എന്ന് ഇന്ത്യക്കാരെ ഒന്നടങ്കം വിളിച്ചതാണെന്ന് ചാടിക്കേറി തീരുമാനിക്കുന്നിടത്താണ് പടം ഇന്ത്യാവിരുദ്ധമാകുന്നത്. തെരുവുപട്ടികള്‍ എന്ന് ചേരിവാസികളെ ഇതിന് മുന്‍പും ഒരു പാട് സിനിമകളില്‍ വിശേഷിപ്പിച്ചിട്ടില്ലേ? അപ്പോഴൊന്നും ഇല്ലാത്താ ഒരു ഇത് ഇപ്പം എവിടന്ന് വന്നു? പൊന്മുട്ടയിടുന്ന തട്ടാനെതിരെയും ബില്ലു ബാര്‍ബറിനെതിരെയും കേസുമായി ഇറങ്ങിത്തിരിച്ചത് അതത് വിഭാഗങ്ങളുടെ അന്തസ് വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ?

പാരസിറ്റമോള്‍ said...

everybody talks about rahman and Pookutty... why nobody is bothered about Gulzar??!!!
he also got Oscar

Sureshkumar Punjhayil said...

Mangalashamsakal....!!!

അശോക് കർത്താ said...

കാലത്ത്റ്റിനു അനുഗുണമായ അവാര്‍ഡ് എന്നേ പറയാവു. മൌസത്തിലേയും സ്വാമിയിലേയും പാട്ടുകള്‍ എഴുതിയപ്പോള്‍ എന്തു കൊണ്ട് ഗുത്സാറിനു ഒരു ഓസ്കര്‍ കൊടുക്കണമെന്ന് ചിന്തിച്ചില്ല. റിത്വിക്ക് ഘട്ടക്ക് അത്ഭുതകരമായ സൌണ്ട് റിക്കാഡിങ്ങ് നടത്തിയിട്ടുണ്ടെന്ന് പറയുന്നു. അത് പൂക്കുട്ടിയുടെ രചനയേക്കാള്‍ മികച്ചതാണോ എന്ന് പറയാന്‍ പൂക്കുറ്റിയുടേത് കേട്ടിട്ടില്ല. പക്ഷെ റിത്വിക്കിനു ഓസ്കര്‍ കൊടുക്കുന്നതിനേപ്പറ്റി ചിന്തിക്കുകയോ അദ്ദേഹം അത് ആഗ്രഹിക്കുകയോ ചെയ്തതായി അറിവില്ല. റഹമാനോ, റസൂലോ ഒരു ഓസ്കറിനും അപ്പുറം ബഹുമാനിതരാകാന്‍ ര്‍ഹരാണു. പക്ഷെ അത് അവരുടെ കഴിവ് കണ്ട് ആദരിച്ചതാണോ എന്ന് സംശയമുണ്ട്. അതിനു പിന്നില്‍ ആധുനിക ലോകത്തിന്റെ ലാഭക്കൊതിയില്ലെ?
ട്വന്റിയത് സെഞ്ചുറി ഫോക്സ് കോയമ്പത്തൂരിലാണു അവരുടെ ബിസിനസ്സ് ഓഫീസ് തുറന്നിരിക്കുന്നത്. മുംബയിലല്ല. ഇത് ശ്രദ്ധേയമാണു. ഹോളിവുഡ് സിനിമയ്ക്ക് ഇന്ത്യയില്‍ ഒരു ചവിട്ടിടം വേണം. അതേറ്റവും വലിയ സിനിമാ പ്രേമികളായ തമിഴന്റെ ഹൃദയത്തിലൂടെയായാല്‍ നന്ന്. അതും സിങ്കപ്പൂര്‍ ബേസ്ഡ് ജപ്പാന്‍ കമ്പനികള്‍ എത്തുന്നതിനു മുമ്പ് ആവുകയും വേണം.
ഓസ്കര്‍ അവാര്‍ഡ് വലിയൊരു ആദരവല്ല. അത് തട്ടുപൊളിപ്പന്‍ സിനിമയുടെ ഒരു തമാശയായിരുന്നു. ഇപ്പോള്‍ ഹോളിവുഡിന്റെ പരസ്യം കൂടിയായി. ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത വ്യാപാര ലാക്ക് പോലെ വേറൊന്ന്. റഹമാനും ഗുത്സാറിനും ഇന്ത്യന്‍ ഹൃദയങ്ങള്‍ ആദരവിന്റെ സ്വര്‍ണ്ണ പുഷ്പങ്ങള്‍ എത്രയോ മുന്‍പ് തന്നെ അര്‍പ്പിച്ചു കഴിഞ്ഞിരിക്കുന്നു.
പിന്നെ സ്ലം ഡോഗ് അത്ര ലളിതമായി പറയുന്ന തെരുവു പട്ടിയല്ല. ഇത്തിരികൂടി താഴ്ന്ന ഒരു തരം പെണ്‍പട്ടിയാണെന്നാണു ബ്രിട്ടീഷ് വാസം നടത്തിയ ചിലര്‍ പറയുന്നത്. ഗാന്ധിയുടെ പല്ല് അടിച്ച് കൊഴിച്ചിട്ട് നമുക്ക് ഒന്നും പറ്റിയില്ല. പിന്നാ ഒരു കൂത്തിപ്പട്ടി പ്രയോഗം.

Unknown said...

നോവലിലെ കഥാപാത്രത്തിനു സിനിമയിലെത്തിയപ്പോള്‍ പേരുമാറ്റമുണ്ടായി. അത് ഒരു പ്രത്യേകമത വിഭാഗത്തിന്റെ പേരായി. ലോകത്തിന്റെ പലഭാഗത്തായി അമേരിക്കയും കൂട്ടാളികളും അവരോട് ചെയ്ത പാതകത്തിനു പ്രായശ്ചിത്തം ചെയ്യുന്നതിന്റെ ഭാഗമായി ഈ ചിത്രത്തിനെ വെള്ളിവെളിച്ചത്തിലേക്ക് കൊണ്ടുവന്നതുമാകാം. ആ മനസാക്ഷിക്കുത്തുകൊണ്ട് ആ മതവുമായി അര്‍ദ്ധബാന്ധവമുള്ള ഒരാളെ അമേരിക്കന്‍ പ്രസിഡന്റ് വരെയാക്കിയില്ലെ. ഇതും കൂടി ചേര്‍ത്ത് വായിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.

saijith said...

nannyi adehathinu oru award kittyath ellavarkkum abhmanikkan vakayund....but paranjth pole ithilum nalla cinmakalil nalla pattu cheythppol kittatha award slum dog... enna film koodi kittiyath videsham manam ullath kondalle ........???ente samshyam maathram aanu sukumaretta....

അശോക് കർത്താ said...

ലാഭേച്ഛുവായ പാശ്ചാത്യന്‍ അവരുടെ വ്യവസായത്തിനോ വ്യാപാരത്തിനോ പ്രയോജനപ്പെടാത്ത ഒരു പ്രതിഭയേയും അംഗീകരിക്കില്ല. സ്വദേശിയായാലും വിദേശിയായാലും. അവര്‍ അംഗീകരിച്ചാല്‍ തീര്‍ച്ചയായും അതില്‍ ഒരു കച്ചവടവും കാണും. ജഗസീശ്ചന്രബോസിന്റെ ജീവശാസ്ത്രത്തിലെ കണ്ടുപിടുത്തത്തിനു അന്നൊരു നോബല്‍ സമ്മാനം കൊടുക്കാന്‍ തയ്യാറായില്ല. അതേ സമയം എത്ര നിസ്സാര കാര്യങ്ങള്‍ക്ക് അത് നല്‍കിയിരിക്കുന്നു. ഏറ്റവും നല്ലൊരു വ്യവസായ സന്ദര്‍ഭത്തിലും എറ്റവും കടുത്ത നിസഹായാവസ്ഥയിലും മാത്രമേ ഇത്തരം അംഗീകാരങ്ങള്‍ ഏഷ്യക്കാരനേയും ആഫ്രിക്കാരനേയുമൊക്കെ തേടിവരികയുള്ളു. രണ്ടായാലും ഇതൊരു കാര്യം വെളിവാക്കുന്നുണ്ട്. റഹിമാനു തുല്യമായി വിദേശത്ത് ഒരാളില്ല. അത് നല്ലതാ‍ണു.

sunilfaizal@gmail.com said...

thanks

കാപ്പിലാന്‍ said...

Thanks :)

അശോക് കർത്താ said...

റഹമാനും പൂക്കുട്ടിക്കും ജയ ഹോ പാടുമ്പോള്‍ നാം മറന്ന ഒരു പേരുണ്ട് : നാരാ കൊല്ലേരി. മാഹിക്കാരനായ ഈ ഫ്രഞ്ച് പൌരനെ എന്തും ഓര്‍മ്മിക്കുന്ന മനോരമ പോലും ഓര്‍ത്തില്ലല്ലോ!!

Sapna Anu B.George said...

ജയ് ഹോ റഹമാന്‍, റസൂല്‍ പൂക്കുട്ടി

Unknown said...

പ്രിയ ചിത്രകാരന്‍,
Riaz Hassan ,
സുനില്‍ കൃഷ്ണന്‍,
shihab mogral,

malayalam,
നീര്‍വിളാകന്‍,
MANOHAR ,
വടക്കൂടന്‍,
പാരസിറ്റമോള്‍,
Sureshkumar Punjhayil,
അശോക് കര്‍ത്താ,
nellippady,
saijith,
സുനില്‍ കോടതി,
കാപ്പിലാന്‍,
Sapna Anu B.George

എല്ലാവര്‍ക്കും നന്ദി വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും...

ചാർ‌വാകൻ‌ said...

സുകുമാരേട്ടാ,കേവലം വ്യക്തിനിഷ്ഠ്മായ കേൾവിയുടെതിനപ്പുറം,തികച്ചും സാങ്കേതികവും,ശബ്ദ സൌന്ദര്യ ശാസ്ത്രപരവുമായ വിഷയം കൂടിയാണ്.ആധുനിക സാങ്കേതിക(ഇലക്ട്രോണിക്സ്)വികാസം റഹ്മാനിലെ ജീനിയസ്സിനെ പൊലിപ്പിച്ചെടുത്തു.പൂക്കുട്ടിയുടെ കാര്യവും അങ്ങനെതന്നെ.
(കോട്ടയത്ത് ബന്നി യെന്നൊരാൾ,പരിമിത സൌകര്യത്തോടെ മിക്സ് ചെയ്യുന്നത് നോക്കി നിന്നപ്പോൾ,ഇത് റെഹ് മാന്റെ ചേട്ടനോ എന്നു തോന്നിപോയി)
ഇന്ത്യൻ വരേണ്യ സംഗീതത്തെ അപനിർമ്മിക്കുകയും ബഹുജനവത്ക്കരിക്കുകയും ചെയ്തതിൽ ഇളയരാജയുടെ പങ്ക് റഹിമാനിലും മേലേതന്നെ.