Links

ഒരു ഇടയലേഖനവും ചില ദാര്‍ശനിക ചിന്തകളും !

കിരണ്‍ തോമസിന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ബ്ലോഗില്‍ “ കുഞ്ഞുങ്ങള്‍ കൂടണം എന്ന് ഇടയലേഖനം ’ എന്ന ഒരു പോസ്റ്റ് വായിക്കുകയും അതില്‍ ഞാന്‍ എന്റെ അഭിപ്രായം എഴുതുകയും ചെയ്തു . പിന്നീട് ആലോചിച്ചപ്പോള്‍ എന്റെ ആശയങ്ങള്‍ കുറച്ചു കൂടി വിസ്തരിക്കാമെന്ന് തോന്നി . വീണ്ടും അവിടെ പോയി ഒരു കമന്റ് എഴുതുന്നത് ശരിയല്ലല്ലോ . അത് കൊണ്ട് ആ കമന്റും ചേര്‍ത്ത് ഒരു പോസ്റ്റ് ! ഇതാണ് അവിടെ എഴുതിയ കമന്റ് :

ജീവിതത്തിന്റെ ദു:ഖങ്ങളും ദുരിതങ്ങളും ഏറ്റുവാങ്ങാന്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിക്കാതിരിക്കട്ടെ എന്ന് ഞാന്‍ കരുതുന്നു. ഭൂമിയില്‍ മനുഷ്യന് മനുഷ്യക്കുഞ്ഞുങ്ങള്‍ മാത്രമാണ് പിറക്കുന്നത് .( മനുഷ്യരാശിക്ക് പൊതുവായ വായുവും വെള്ളവും ആഹാരവും മറ്റ് വിഭവങ്ങളും ഉപയൊഗപ്പെടുത്തിക്കൊണ്ടാണ് അവര്‍ വളരുന്നത് . ) ഒരു മതക്കുഞ്ഞോ സമുദായക്കുഞ്ഞോ ജാതിക്കുഞ്ഞോ പിറക്കാറുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടില്ല . ഇക്കണ്ട മതങ്ങളും ജാതികളും സമുദായങ്ങളും പ്രവാചകന്മാരും ഒക്കെ ഉണ്ടാവുന്നതിന് മുന്‍പേ മനുഷ്യക്കുഞ്ഞുങ്ങളാണ് ഭൂമിയില്‍ ജനിച്ചുകൊണ്ടിരുന്നത് . അതിന് എന്നെങ്കിലും മാറ്റം വന്നതായി ചരിത്രരേഖകളില്ല.ഇന്ന് ജീവിതത്തിന്റെ പ്രയാസങ്ങളും മത്സരങ്ങളും സംഘര്‍ഷങ്ങളും ഒക്കെ കാണുമ്പോള്‍ മരണപ്പെട്ടവരും ജനിക്കാതെ പോയവരും എത്ര ഭാഗ്യവാന്മാര്‍ എന്നെനിക്ക് തോന്നുന്നു .

ഇവിടെ കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ , അങ്ങിനെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സന്തോഷത്തോടും സമാധാനത്തോടും ഇവിടെ ജീവിയ്ക്കാന്‍ എന്ത് ഭൌതീക സാഹചര്യങ്ങള്‍ ഒരുക്കിയിട്ടാണ് അങ്ങിനെ ആഹ്വാനം ചെയ്യുന്നത് ? എന്ത് അഹ്വാനവും ആര്‍ക്കും ചെയ്യാം . അടുത്ത നൂറ്റാണ്ടിലെ ജനങ്ങള്‍ക്കായി ഞാന്‍ ഒരു ആഹ്വാനം ചെയ്യുന്നു. പ്രിയപ്പെട്ടവരേ , നിങ്ങള്‍ വിവാഹം കഴിക്കുക ! എന്നാല്‍ ദയവായി കുഞ്ഞുങ്ങളെ ജനിപ്പിക്കാതിരിക്കുക . നിങ്ങളോ ജനിച്ചു പോയി , അത് കൊണ്ട് ഒരു പങ്കാളിയെ കണ്ടെത്തി ഉള്ള സന്തോഷത്തോടെ ജീവിതം ജീവിച്ചു തീര്‍ക്കുക ! ശപിക്കപ്പെട്ട ഈ ഭൂമിയില്‍ ഇനി കുഞ്ഞുങ്ങള്‍ ജനിയ്ക്കാതിരിക്കട്ടെ !

NB: ഇത് 22ആം നൂറ്റാണ്ടിലെ ജനങ്ങളോടുള്ള ആഹ്വാനം മാത്രമാണ് . അവര്‍ മനസ്സുണ്ടെങ്കില്‍ അനുസരിക്കട്ടെ !
(മേലെ ബ്രായ്ക്കറ്റില്‍ ഉള്ള ഒരു വരി ഞാന്‍ ഇപ്പോള്‍ കൂട്ടിച്ചേര്‍ത്തതാണ്)

ആ ഇടയലേഖനം വായിച്ചപ്പോള്‍ എനിക്ക് തോന്നിയ ചില ദാര്‍ശനീക ചിന്തകള്‍ ഇവിടെ കുറിച്ചിടട്ടെ . എന്തിനാണ് മനുഷ്യന്‍ ഭൂമിയില്‍ ജനിയ്ക്കുന്നത് ? ജീവിതത്തിന്റെ ഉദ്ധേശ്യം തന്നെ എന്താണ് ? ദൈവത്തിന്റെ ഒരു വിനോദമാണോ ഇത് ? മനുഷ്യനെ സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ , മനുഷ്യന് വേണ്ടി മറ്റെന്ത് സൌകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത് . ഇക്കാണുന്നതെല്ലം മനുഷ്യന്റെ അധ്വാനത്തിന്റെ ഫലമാണ് ! മനുഷ്യന്‍ ഭൂമിയില്‍ ആവിര്‍ഭവിച്ചിട്ട് ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി . അന്നൊന്നും മനുഷ്യന് ആശയവിനിമയം നടത്താന്‍ ഭാഷയില്ലായിരുന്നു. ഭാഷയില്ലാതെ ദൈവവും പ്രവാചകനും ഒന്നും ഇല്ലല്ലോ ? ലക്ഷക്കണക്കിന് വര്‍ഷങ്ങളോളം പ്രകൃത മനുഷ്യന്‍ പരസ്പരം സംസാരിക്കാന്‍ ആംഗ്യഭാഷയാണ് ഉപയോഗിച്ചത് . ഇന്നത്തെ ആധുനികമനുഷ്യനും ആംഗ്യം കൂടാതെ ഒരു വാക്ക് പോലും ഉച്ഛരിക്കാന്‍ കഴിയില്ല എന്നത് ആംഗ്യഭാഷ നമ്മുടെ ജീനുകളുടെ തന്നെ ഭാഗമായി കലര്‍ന്നതിന്റെ തെളിവാണ് . വാമൊഴി പ്രചാരത്തില്‍ വന്നിട്ട് ഏകദേശം ഒരു പതിനായിരം വര്‍ഷമേ ആയിട്ടുള്ളൂ . വരമൊഴി രൂപം കൊണ്ടത് പിന്നെയും ചില ആയിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് . ഭാഷയുടെ കണ്ടുപിടുത്തമാണ് മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തം . അങ്ങിനെ മനുഷ്യന്‍ എല്ലാറ്റിനും ഓരോ പേരുകള്‍ കണ്ടുപിടിക്കാന്‍ തുടങ്ങി . ദൈവത്തിന്റെ രംഗപ്രവേശം പിന്നീടാണ് . കാരണം ദൈവം എന്നോ ഗോഡ് എന്നോ ആരെങ്കിലും പറയുമ്പോഴല്ലേ ദൈവം ഉണ്ടാകുന്നുള്ളു . ഒരു മൂവായിരത്തിയഞ്ഞൂറ് വര്‍ഷങ്ങള്‍ തൊട്ടിങ്ങോട്ടാണ് പ്രവാചകന്മാരുടെ വരവുകളും തുടങ്ങിയത് . അതിലും ഹിന്ദുക്കളുടെ ഒരവതാരം ഇനിയും വരാനുണ്ട് താനും . പത്താമത്തെ അവതാരമായ സാക്ഷാല്‍ കല്‍ക്കിയാണത് . അത് പച്ചക്കുതിരയായിട്ടാണ് വരിക ! കുതിരപ്പുറത്ത് ഒരു വാളേ നമ്മള്‍ കാണൂ . കല്‍ക്കി വരില്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഹിന്ദുക്കളുടെ വികാരം വൃണപ്പെടും . ലങ്കയിലേക്ക് പാലം നിര്‍മ്മിച്ചതിന് തെളിവില്ലെന്നും രാമന്‍ ചരിത്രപുരുഷന്‍ അല്ലെന്നും പറഞ്ഞു പോയതിന്റെ പുകില്‍ കണ്ടില്ലേ . പത്ത് തലയുള്ള രാവണന് സീതയെ കട്ട് കൊണ്ട് പോകാന്‍ എല്ലാ സജ്ജീകരണങ്ങളുമുള്ള പുഷ്പകവിമാനവും പയലറ്റും ഉണ്ടായിരുന്നു. ( വിമാനം കണ്ടു പിടിച്ചത് റൈറ്റ് സഹോദരന്മാരാണ് എന്ന് ചില മൂഢന്മാര്‍ കരുതുന്നുണ്ട് . എല്ലാ കണ്ടുപിടുത്തങ്ങളും നടത്തിയത് ആര്‍ഷ ഭാരതത്തിലെ വനങ്ങളില്‍ താമസിച്ചിരുന്ന ഋഷിമാരായിരുന്നു. ) ഹനുമാന് നിഷ്പ്രയാസം ലങ്കയിലെക്ക് പറക്കാനും കഴിഞ്ഞിരുന്നു . പക്ഷേ പാവം രാമന് ഒരു പാലം നിര്‍മ്മിക്കേണ്ടി വന്നു . അത് നിര്‍മ്മിച്ചു കൊടുത്തത് കുറേ ഊച്ചാളി കുരങ്ങന്മാരും കൂട്ടത്തില്‍ ഒരണ്ണാരക്കണ്ണനും കൂടിയായിരുന്നു . ഇതൊക്കെ ചരിത്ര വസ്തുതകളാണ് . ഇത് ഉത്തരവാദപ്പെട്ട ആരെങ്കിലും നിഷേധിക്കുകയാണെങ്കില്‍ ഹിന്ദുക്കളുടെ വികാരം വൃണപ്പെടും . നാട് കത്തിയെരിയും . ബി.ജെ.പി.ക്ക് സീറ്റുകള്‍ അഞ്ഞൂറ് കവിയും .

പറഞ്ഞ് വന്നത് കുഞ്ഞുങ്ങളെ കൂടുതല്‍ ജനിപ്പിക്കണമെന്ന ഇടയലേഖനത്തെപ്പറ്റിയായിരുന്നു. വെറും കുഞ്ഞുങ്ങള്‍ പോര ! അവര്‍ക്ക് കൃസ്ത്യാനി കുഞ്ഞുങ്ങള്‍ തന്നെ വേണം . കാരണം അവരുടെ ജനസംഖ്യ കുറഞ്ഞു പോകുമത്രെ ! ഇന്‍ഡ്യയില്‍ ലക്ഷക്കണക്കിന് ബാലന്മാര്‍ ജീവിയ്കാന്‍ വഴിയില്ലാതെ കൂലി വേല ചെയ്യുന്നു . തെരുവുകളില്‍ അന്തിയുറങ്ങുന്നു. ഇന്‍ഡ്യയിലങ്ങോളമിങ്ങോളം യാചകവൃത്തിയ്ക്ക് ഉപയോഗപ്പെടുത്തപ്പെടുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ് . കുഞ്ഞുങ്ങളുടെ അംഗങ്ങള്‍ക്ക് വൈകല്യം വരുത്തിയിട്ടാണ് യാചകാവശ്യത്തിന് ഉപയോഗിക്കുന്നത് . ഇതിലൊന്നും ദൈവത്തിനോ മതത്തിനോ സഭയ്ക്കോ ഒരു ഉല്‍ക്കണ്ഠയുമില്ല. സമുദായത്തിലെ ജനസംഖ്യ കൂടിയാല്‍ എന്താണ് നേട്ടം ? അഥവാ അല്പം കുറഞ്ഞു പോയാല്‍ എന്താണ് ചേതം ? അങ്ങിനെ കൂടുന്ന ജനം ഈ രാജ്യത്തിലുള്ള പൊതു വിഭവങ്ങളും ഊര്‍ജവും സ്രോതസുകളുമല്ലേ ഉപയോഗിക്കുക ? അപ്പോള്‍ ആ വര്‍ധന ഒരു ദേശീയ പ്രശ്നമല്ലേ ? ജനസംഖ്യാ വര്‍ധനയാണ് ഭാരതത്തിന്റെ എക്കാലത്തുമുള്ള പ്രശ്നം . അതല്ല അങ്ങിനെ കൂടുന്ന ജനത്തിന് സഭ തന്നെ എല്ലാ സൌകര്യങ്ങളും ഒരുക്കിക്കൊടുക്കുമോ ? ഇനി കുറേ കുഞ്ഞുങ്ങള്‍ അധികമായി ജനിച്ചു എന്ന് തന്നെ വയ്ക്കാം . ആ ജന്മം കൊണ്ടും ജീവിതം കൊണ്ടും അവര്‍ക്ക് എന്താണ് പ്രയോജനം ? ഇതൊരു ദാര്‍ശനീക ചോദ്യമാണ് . നമ്മള്‍ എല്ലാം നാം ആവശ്യപ്പെടാതെ ജനിച്ചു പോയതാണ് . ഇവിടെ ഇനിയും ജനിയ്ക്കാത്തവരുടെ ജനനം ആവശ്യപ്പെടുമ്പോള്‍ ആ ജനനത്തിന്റെ ആവശ്യകത എന്താണ് ? സമുദായത്തിലെ അംഗസംഖ്യ കൂട്ടാനോ ? കൂടിയ അംഗബലത്തില്‍ സമുദായ നേതാക്കള്‍ക്ക് അഹങ്കരിക്കാനോ ? അംഗബലത്തിന്റെ പേരില്‍ വില പേശാനോ ?

മനുഷ്യന്‍ പൊതുവേ പാപികളായിട്ടാണ് ജനിയ്ക്കുന്നതെന്നാണ് കൃസ്തുമത പൌരോഹിത്യം കാണുന്നതെന്ന് തോന്നുന്നു . എനിക്ക് ആ മതത്തെക്കുറിച്ച് ഒന്നുമറിയില്ല . ഞാന്‍ മനുഷ്യനെ അടുത്തറിയാനേ ശ്രമിച്ചിട്ടുള്ളൂ . അത് കൊണ്ട് ഏതൊരു മനുഷ്യന്റെയും പ്രശ്നങ്ങള്‍ മനുഷ്യത്വപരവും സാമൂഹീകപരമെന്നും മാത്രമാണെന്നേ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളൂ . അതായത് മനുഷ്യന്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങളുടേയും മൂല കാരണം അവന്‍ ഒരു സാമൂഹ്യ ജീവിയായത് കൊണ്ടാണ് . അവന്റെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതും സമൂഹത്തില്‍ വെച്ചാണ് . സമൂഹമെന്നാല്‍ അസംഖ്യം കോശങ്ങളുള്ള ഒരു ശരീരം പോലെയാണ് . ഓരോ കോശത്തിന്റെയും ക്ഷേമവും സുസ്ഥിതിയും അരോഗദൃഢമായ ശരീരത്തെ ആശ്രയിച്ചിരിക്കുന്നു . ശരീരത്തിന്റെ ക്ഷേമവും സുസ്ഥിതിയും മുഴുവന്‍ കോശങ്ങളുടെയും ആരോഗ്യത്തേയും ആശ്രയിച്ചിരിക്കുന്നു . ഞാന്‍ ചിലപ്പോള്‍ ടി.വി.യില്‍ ഈ സുവിശേഷ പരിപാടികള്‍ ശ്രദ്ധിയ്ക്കാറുണ്ട് . സുവിശേഷ പ്രഭാഷകന്‍ തന്റെ പ്രസംഗത്തില്‍ ഏറ്റവും കൂടുതല്‍ തവണ പറയുന്ന പദം പാപി .. പാപി... എന്നാണ് . അത് കേള്‍ക്കുന്തോറും ശ്രോതാക്കള്‍ പൊട്ടിപ്പൊട്ടിക്കരയുന്നതും കാണാം . ചിരിയ്ക്കുന്ന ഒരു മുഖവും ഞാനിത് വരെ സുവിശേഷ പരിപാടികളില്‍ കണ്ടിട്ടില്ല . ഇങ്ങിനെ പാപികളായി കരയാനാണോ കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിയ്ക്കേണ്ടത് ?

25 comments:

Unknown said...

മനുഷ്യന്‍ പൊതുവേ പാപികളായിട്ടാണ് ജനിയ്ക്കുന്നതെന്നാണ് കൃസ്തുമത പൌരോഹിത്യം കാണുന്നതെന്ന് തോന്നുന്നു . എനിക്ക് ആ മതത്തെക്കുറിച്ച് ഒന്നുമറിയില്ല . ഞാന്‍ മനുഷ്യനെ അടുത്തറിയാനേ ശ്രമിച്ചിട്ടുള്ളൂ . അത് കൊണ്ട് ഏതൊരു മനുഷ്യന്റെയും പ്രശ്നങ്ങള്‍ മനുഷ്യത്വപരവും സാമൂഹീകപരമെന്നും മാത്രമാണെന്നേ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളൂ . അതായത് മനുഷ്യന്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങളുടേയും മൂല കാരണം അവന്‍ ഒരു സാമൂഹ്യ ജീവിയായത് കൊണ്ടാണ് . അവന്റെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതും സമൂഹത്തില്‍ വെച്ചു തന്നെ !

ചേട്ടായി said...

മാഷെ,

നെറികേട് വിളമ്പുന്നതിനും ഒരു പരിധി വേണ്ടേ,പാലം കടക്കുവോളം നാരായണ നാരായണ അതു കഴിഞ്ഞാല്‍ കൂരായണ കൂരായണ എന്നു പറഞ്ഞതുപോലെയാണു മാഷിന്റെ കാ‍ര്യവും.

കല്യാണം കഴിച്ചു,സുഖിച്ചു,കുട്ടികളായി അവര്‍ക്കു കുട്ടികളായി,അവരുടെ കളിയും ചിരിയും ആസ്വദിക്കുന്നു. മുന്‍‌ക്കൂട്ടി കണ്ടിരിക്കുന്നു അങ്ങുത്ത് ഇരുപത്തിരണ്ടാം നൂറ്റാണ്ടുവരെ ജീവിക്കില്ലാന്ന്! മനുഷ്യന്‍ തന്റെ പിന്‍‌ഗാമികളെ സൃഷ്ടിച്ചില്ലെങ്കില്‍ പിന്നെങ്ങിനെ ലോകം നിലനില്‍ക്കും?

കല്യാണം കഴിച്ചു കുട്ടികളുണ്ടാക്കാതെ സുഖിച്ചു ജീവിക്കുക എന്ന ആഹ്വാനം, കൊള്ളാം മാഷെ, കുട്ടികളുണ്ടാവാതെ മനുഷ്യരാശിയുണ്ടാകുമൊ,മനുഷ്യരില്ലാതെ എങ്ങിനെ കല്യാണം കഴിക്കണം? അപ്പോള്‍ ആക്കാലത്ത് എങ്ങനെയെങ്കിലും ഉണ്ടാകുന്ന വിരലിലെണ്ണാവുന്ന മനുഷ്യന്‍ അവന്റെ ഇണയെ കിട്ടിയില്ലെങ്കില്‍ മൃഗങ്ങളുമായി വേഴ്ച നടത്തി പുതിയൊരു തലമുറയെ സൃഷ്ടിക്കണമെന്നല്ലെ പറയുന്നത്! അങ്ങിനെ വരുമ്പോള്‍ പിന്നെ മതം,ജാതി എന്നെന്നുമുണ്ടകില്ലല്ലൊ! ബുദ്ധിരാക്ഷസന്‍..തല കാറ്റുകൊള്ളിക്കല്ലേ...

ആവനാഴി said...

കൃസ്ത്യാനികളോടു പെറ്റുപെരുകാന്‍ ബിഷപ്പു ആഹ്വാനം ചെയ്തതിന്റെ പിറകില്‍ കൃസ്തുമതത്തില്‍ ജനസംഖ്യ വര്‍ദ്ധിക്കണം എന്നാലേ അവര്‍ക്കെല്ലാം ഇടയനായി പുരോഹിതന്‍‌മാര്‍ക്കു വാഴാന്‍ കഴിയൂ എന്നുള്ള ഒരൊറ്റ കച്ചവടക്കണ്ണാണ് എന്ന് ആര്‍ക്കാണറിയില്ലാത്തത്?

ജനിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം വിദ്യാഭ്യാസം ഇവയൊക്കെ നല്‍കാനുള്ള ഭാരിച്ച ചിലവുകളൊന്നും പുരോഹിതന്മാരുടെ ഉത്തരവദിത്വമല്ല. അവര്‍ക്കു വേണ്ടത് കുഞ്ഞാടുകളുടെ എണ്ണമാണു.

മനുഷ്യനു മനുഷ്യനായി ജീവിക്കാന്‍ യാതൊരു മതത്തിന്റേയും ആവശ്യമില്ല. സുകുമാരന്‍ മാഷ് പറഞ്ഞതു പോലെ ഒരു കുഞ്ഞും ഹിന്ദുവായോ, മുസ്ലീമായോ കൃസ്ത്യാനിയായോ അല്ല ജനിക്കുന്നത്. മത വികാരങ്ങള്‍ അവന്റെ മനസ്സില്‍ തിരുകിക്കയറ്റുന്നതാണു.

കെ.പി.എസ് പറഞ്ഞതിന്റെ അര്‍ത്ഥം അതിന്റെ ശരിയായ രീതിയില്‍ മനസ്സിലാക്കാത്തതുകൊണ്ടാണു മാന്യ ബ്ലോഗര്‍ ചേട്ടായി ഇത്രയധികം പൊട്ടിത്തെറിച്ചത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

ആവനാഴി ഒരു വിയോജനം

സുകുമാരേട്ടന്‍ പറഞ്ഞത്‌ എന്താണ്‌ കുട്ടികളെ വേണ്ടാ എന്നാണ്‌. എന്നാല്‍ ചേട്ടായി പറഞ്ഞതോ കുട്ടികള്‍ വേണം എന്ന്. അതില്‍ ബിഷപ്പിന്റെ പ്രസക്തി എന്ത്‌.

ചേട്ടായി കുട്ടികളെ കൂടുതല്‍ ഉല്‍പാദിപ്പിക്കാന്‍ പറഞ്ഞില്ല. കുട്ടികള്‍ വേണ്ട എന്ന ആശയത്തെ മാത്രമേ എതിര്‍തിട്ടുള്ളൂ

ചേട്ടായി ഞാന്‍ പറഞ്ഞത്‌ ശരിയല്ലേ?

ആവനാഴി said...

പ്രിയ കിരണ്‍ തോമസ്,

തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പല്ലേ കൃസ്ത്യാനികളുടെ എണ്ണം കുറയുന്നു എന്ന് ആശങ്കപ്പെട്ടുകൊണ്ട് അതിനുള്ള പരിഹാരം “കൂടുതല്‍ കുഞ്ഞുങ്ങളെ ജനിപ്പിക്കുകയും ജീവന്റെ വിശുദ്ധിയെ ആദരിക്കുകയുമാണ് ഈ പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗ”മെന്ന് ആഹ്വാനം ചെയ്തത്.

താങ്കളുടെ പോസ്റ്റില്‍ ഇതു വ്യക്തമാക്കിയിട്ടുണ്ട്. ആ പോസ്റ്റിന്റെ അനുബന്ധമാണിത് എന്നിരിക്കെ “അതില്‍ ബിഷപ്പിന്റെ പ്രസക്തി എന്ത്‌“ എന്ന താങ്കളുടെ ചോദ്യത്തിന്റെ ഔചിത്യം മനസ്സിലായില്ല.

ഇന്ത്യയുടെ ജനസംഖ്യയുടെ ആധിക്യം പരിഗണിച്ചാല്‍ കെ.പി.എസ് അങ്ങിനെ ആഹ്വാനം ചെയ്തു പോയെങ്കില്‍ അതില്‍ വലിയ അല്‍ഭുതമൊന്നുമില്ല.

ചേട്ടായി said...

ഞാന്‍ ഒരു മതത്തേയും അവരുടെ ആഹ്വാനത്തെയുമല്ല തള്ളിപ്പറഞ്ഞത്, കുട്ടികള്‍ വേണ്ടാന്നു മാഷു പറയുമ്പോള്‍,അങ്ങിനെ പറയുവാന്‍ എന്താണര്‍ഹത മാഷിന്? ആദ്യം അവനവന്‍ നന്നായാലെ,പിന്നെ വീട്, സമൂഹം എന്നിവ നന്നാകൂ.. വങ്കത്തരം വിളിച്ചു പറയുവാന്‍ എല്ലാര്‍ക്കും പറ്റുമൊ,ഇല്ലാന്നാണ് എനിക്കു തോന്നുന്നത് പക്ഷെ സുകുമാരന്മാഷിനെപ്പോലുള്ളവര്‍ക്ക് യാതൊരു ഉളുപ്പുമില്ല..(ഇപ്പോഴത്തെ ചില രാഷ്ട്രീയക്കാരുടെ പ്രസ്ഥാപനപോലെ)

പിന്നെ ആവനാഴി ഈ വാക്കുകള്‍ ഏതര്‍ത്ഥത്തില്‍ എടുക്കണം.. ‘’‘’എന്ത് അഹ്വാനവും ആര്‍ക്കും ചെയ്യാം . അടുത്ത നൂറ്റാണ്ടിലെ ജനങ്ങള്‍ക്കായി ഞാന്‍ ഒരു ആഹ്വാനം ചെയ്യുന്നു. പ്രിയപ്പെട്ടവരേ , നിങ്ങള്‍ വിവാഹം കഴിക്കുക ! എന്നാല്‍ ദയവായി കുഞ്ഞുങ്ങളെ ജനിപ്പിക്കാതിരിക്കുക . നിങ്ങളോ ജനിച്ചു പോയി , അത് കൊണ്ട് ഒരു പങ്കാളിയെ കണ്ടെത്തി ഉള്ള സന്തോഷത്തോടെ ജീവിതം ജീവിച്ചു തീര്‍ക്കുക ! ശപിക്കപ്പെട്ട ഈ ഭൂമിയില്‍ ഇനി കുഞ്ഞുങ്ങള്‍ ജനിയ്ക്കാതിരിക്കട്ടെ !‘’‘’. ഇത് ബിഷപ്പിന്റെ ആഹ്വാനത്തിനു മാത്രമായിട്ടുള്ള പരിഹാസ രൂ‍പത്തിലുള്ള മറുപടിയാണൊ, എങ്കില്‍ ആവനാഴി പറയുന്നത് ഒരു പരധിവരെ ശരിയാണ്.

കിരണ്‍‌തോമസ് പറഞ്ഞതു തന്നെയാണു ഞാനുദ്ദേശിച്ചതും!

N.J Joju said...

"അമ്മു എന്റെ കൊച്ചുമോള്‍ , ഭയങ്കര കുസൃതിയാ ......" എന്നു പറയുന്ന സുകുമാരേട്ടന്‍ തന്നെ പറയണം ഇതൊക്കെ. ഈ ലേഖനത്തില്‍ ദാര്‍ശനികമായി ഒന്നും ഉള്ളതായി തോന്നിയില്ല.ക്ഷമിക്കണം ശിഥിലചിന്തകള്‍ തന്നെ.

സുകുമാരേട്ടനോട് എനിയ്ക്ക് ഒന്നേ പറയാനുള്ളൂ.
“ജീവിതം സുന്ദരമാണ്. അതിനെ മനോഹരമാക്കുക”.(മോഹന്‍ലാല്‍ പറയുന്നതുപോലെ).

“കുഞ്ഞുങ്ങളുടെ അംഗങ്ങള്‍ക്ക് വൈകല്യം വരുത്തിയിട്ടാണ് യാചകാവശ്യത്തിന് ഉപയോഗിക്കുന്നത് . ഇതിലൊന്നും ദൈവത്തിനോ മതത്തിനോ സഭയ്ക്കോ ഒരു ഉല്‍ക്കണ്ഠയുമില്ല.” ഇതാരാണ് താങ്കളോടു പറഞ്ഞത്? സഭയ്ക്ക് ആശങ്കയുണ്ട്, മതങ്ങള്‍ക്ക് (ക്രിസ്തുമതത്തിനു മാത്രമല്ല) ആശങ്കയുണ്ട്, സമൂഹത്തിന് ആശങ്കയുണ്ട്, സര്‍ക്കാരിന് ആശങ്കയുണ്ട്. സഭയുടേതുള്‍പ്പെടെ പല പ്രസ്ഥാനങ്ങളും ഈ രംഗത്ത് പ്രവര്‍ത്തിയ്യ്ക്കുന്നുമുണ്ട്.

“എനിക്ക് ആ മതത്തെക്കുറിച്ച് ഒന്നുമറിയില്ല .” അറിയാന്‍ ശ്രമിയ്ക്കൂക. ക്രിസ്തുമതം മാത്രമല്ല എല്ലാമതങ്ങളും അവയുടെ നന്മയും. അത് കേവലം ടി.വി പരിപാടികളിലൂടെ മാത്രമാവരുത് എന്നു മാത്രമേ എനിയ്ക്ക് പറയാനുള്ളൂ.

ഫോട്ടോയില്‍ കാണുന്ന ആളില്‍നിന്നു പ്രതീക്ഷിക്കുന്ന പക്വത ലേഖനത്തില്‍ കണ്ടില്ല.

അപ്പു ആദ്യാക്ഷരി said...

സുകുമാരേട്ടാ, ലേഖനം വായിച്ചു. പലകാര്യങ്ങളോടും വിയോജിപ്പുണ്ട്.

ക്രിസ്ത്യാനികളുടെ എണ്ണം വര്‍ദ്ധിക്കാനായി കുഞ്ഞുങ്ങളുടെ എണ്ണം കൂട്ടണം എന്ന ആഹ്വാനം തെറ്റുതന്നെയാണ്. എനിക്കും മനസ്സിലാകുന്നത്, ഈ കഴിഞ്ഞ കുറേ വര്‍ഷങ്ങളില്‍ കേരളത്തിലെ കുടുംബങ്ങളില്‍ ജനിച്ച കുട്ടികളുടെ എണ്ണം നോക്കിയാല്‍ ഭൂരിഭക്ഷത്തിലും ആണായാലും പെണ്ണായാലും ജാതിമതഭേദമന്യേ കുട്ടികള്‍ രണ്ട് എന്നാതാണ്. ഏറിയാല്‍ മൂന്ന്. ഈ കണക്ക് വച്ചു നോക്കുമ്പോള്‍ ആനുപാതികമായ കുറവ് ജനസംഖ്യയില്‍ ഉണ്ടാവും.

പിന്നെ, ദൈവവിശ്വാസവും, അതില്ലാത്തതുമൊക്കെ ഓരോരുത്തരുടെ ഇഷ്ടം. താങ്കള്‍ക്ക് ക്രിസ്തുമതത്തെപ്പറ്റിയോ, ഇസ്ലാമിനെപ്പറ്റിയോ, ഹിന്ദുത്വത്തെപ്പറ്റിയോ ഒന്നും അറിയില്ലെങ്കില്‍ അതേപ്പറ്റി അറിയാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും എന്നൊരു അഭിപ്രായമുണ്ട്. ശാസ്ത്രത്തിന്റെ വിശകലനങ്ങള്‍ക്ക് അതീതമായ,ചില പ്രപഞ്ച സത്യങ്ങള്‍ ഇന്നും നമ്മുടെ മുമ്പിലുണ്ട് എന്നത് മറന്നുകൂടാ.

ആവനാഴി said...

പ്രിയ ചേട്ടായി,

ഒരറുപതു കൊല്ലം മുമ്പുള്ള കാലഘട്ടമെടുത്താല്‍ അന്നു മിക്ക കുടുംബങ്ങളിലും ആറോ ഏഴോ കുട്ടികള്‍ ഉണ്ടായിരുന്നു. രാജ്യത്തെ ആകെക്കൂടിയുള്ള ജനസംഖ്യ ഇന്നത്തെ അപേക്ഷിച്ച് എത്രയോ ചെറുതായിരുന്നു. അന്നൊക്കെ വെളിമ്പറമ്പുകള്‍ ധാരാളമുണ്ടായിരുന്നു. ചക്കയും മാങ്ങയും തേങ്ങയും കപ്പയുമൊക്കെയായി എല്ലാവര്‍ക്കും അഷ്ടിക്കുള്ള വകയും ഉണ്ടായിരുന്നു. ഇന്നോ? ജനസംഖ്യാസ്ഫോടനം മൂലം വെളിമ്പറമ്പുകളെല്ലാം ജനവാസകേന്ദ്രങ്ങളായി മാറി. വാസസ്ഥലം അഞ്ചു സെന്റും മൂന്നു സെന്റും മറ്റുമായി ചുരുങ്ങി. ഇന്നത്തെ ഒരു വ്യക്തി “എനിക്കാറു മക്കള്‍ വേണം” എന്നു ചിന്തിക്കുകയില്ല. അതുകൊണ്ട് മക്കള്‍ വേണം എന്നോ അതെത്ര എണ്ണമായിരിക്കണമെന്നോ ഒക്കെയുള്ള ചിന്തകള്‍ നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ സ്ഥിതിവിശേഷങ്ങളുമായി കെട്ടു പിണഞ്ഞു കിടക്കുന്നു. അറുപതു കൊല്ലം മുമ്പ് ആറു മക്കള്‍ക്കു ജന്മം നല്‍കിയ വ്യക്തി ഇന്നത്തെ സാഹചര്യത്തില്‍ നിങ്ങള്‍ ആറു പേര്‍ക്കു ജന്മം കൊടുക്കണം എന്നുപദേശിക്കുമെന്നു തോന്നുന്നില്ല. “അതു പറയാന്‍ നിങ്ങള്‍ക്കെന്താണു അര്‍‌ഹത? നിങ്ങള്‍ ആറു മക്കള്‍ക്കു ജന്മം കൊടുത്തവനല്ലേ?” എന്നു ചോദിക്കുന്നതില്‍ വലിയ കഴമ്പില്ല.
ജനസംഖ്യ അമിതമായി വര്‍ദ്ധിക്കുമ്പോള്‍ മനുഷ്യന്റെ നിലനില്‍പ്പു തന്നെ അസാധ്യമായി വരുന്ന ഒരു കാലം ഉണ്ടായേക്കാം.‍ “നാം രണ്ടു നമുക്കു പൂജ്യം” എന്ന തത്വശാസ്ത്രമായിരിക്കും അന്നു മനുഷ്യര്‍ അനുവര്‍ത്തിക്കുന്നത്.

അന്നത്തെ സാഹചര്യമല്ല, ഇന്നു. ഇനി വല്ല യുദ്ധമോ ആറ്റമിക് റേഡിയേഷനോ വന്നു ഇന്ത്യയിലെ ജനങ്ങള്‍ നല്ലൊരു വിഭാഗം ഈ ഭൂമുഖത്തു നിന്നു അപ്രത്യക്ഷരായി എന്നു കരുതുക. (അങ്ങിനെ ആശിച്ചിട്ടല്ല, എന്നു പറഞ്ഞുകൊള്ളട്ടെ). അപ്പോള്‍ സന്താനങ്ങള്‍ അഞ്ചും ആറുമൊക്കെ ആവാം എന്നു തോന്നും. എല്ലാവര്‍ക്കും കഴിക്കാനുള്ള ഭക്ഷണം ലഭ്യമാകുകയും അഥവാ അതുണ്ടാക്കിയെടുക്കാനുള്ള ഭൂമി ഉണ്ടായിരിക്കുകയും ചെയ്കെ അഞ്ചോ ആറോ പത്തോ ഒക്കെയായാലും കുഴപ്പമില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

എനിക്ക്‌ കുട്ടികളായി എന്റെ മകന്‌ കുട്ടികളായി. അവര്‍ക്കിനിയും കുട്ടികളുണ്ടാകും. എന്നാല്‍ നാട്ടില്‍ ജനസംഖ്യ കുറയണമെങ്കില്‍ അല്ലെങ്കില്‍ ഈ മോശം ലോകത്ത്‌ എന്തിന്‌ മറ്റുള്ളവര്‍ക്ക്‌ കുട്ടികള്‍ അല്ലെ. മഹത്തരമായ ആഹ്വാനം. ബിഷപ്പൊക്കെ എത്ര ഭേദം. പുള്ളി കൂട്ടാനല്ലെ പറഞ്ഞുള്ളൂ വേണ്ടാന്ന് വെയ്ക്കാന്‍ പറഞ്ഞില്ലല്ലോ.

ബിഷപ്പിന്‌ കുട്ടികളെ ഉല്‍പാദിപ്പിക്കന്‍ പറ്റില്ല. സുകുമാരേട്ടന്റെ കുടുമ്പത്തിലുള്ളാവര്‍ക്കും ഉല്‍പാദിപ്പിക്കതെ ഇരിക്കാനും കഴിയില്ല. എന്നാല്‍ സഭാ അംഗങ്ങള്‍ കുട്ടികളെ കൂടുതല്‍ ഉല്‍പാദിപ്പിക്കാന്‍ ബിഷപ്പും കുട്ടികളെ ഉല്‍പാദിപ്പിരിക്കാന്‍ സുകുമാരേട്ടനും ആഹ്വാനം ചെയ്യുന്നു. ഇതാണ്‌ മലയാളികളുടെ ക്ലാസിക്കല്‍ ഇരട്ടത്താപ്പ്‌. നാട്‌ നന്നകണമെങ്കില്‍ മറ്റുള്ളവര്‍ നന്നാകണം ഇതാണ്‌ കേരളീയരുടെ പഞ്ച്‌ ലൈന്‍

ആവനാഴി said...

‘’എന്ത് അഹ്വാനവും ആര്‍ക്കും ചെയ്യാം . അടുത്ത നൂറ്റാണ്ടിലെ ജനങ്ങള്‍ക്കായി ഞാന്‍ ഒരു ആഹ്വാനം ചെയ്യുന്നു. പ്രിയപ്പെട്ടവരേ , നിങ്ങള്‍ വിവാഹം കഴിക്കുക ! എന്നാല്‍ ദയവായി കുഞ്ഞുങ്ങളെ ജനിപ്പിക്കാതിരിക്കുക . നിങ്ങളോ ജനിച്ചു പോയി , അത് കൊണ്ട് ഒരു പങ്കാളിയെ കണ്ടെത്തി ഉള്ള സന്തോഷത്തോടെ ജീവിതം ജീവിച്ചു തീര്‍ക്കുക ! ശപിക്കപ്പെട്ട ഈ ഭൂമിയില്‍ ഇനി കുഞ്ഞുങ്ങള്‍ ജനിയ്ക്കാതിരിക്കട്ടെ !‘’

മേല്‍പ്പറഞ്ഞ കെ.പി.എസിന്റെ വാക്കുകള്‍ അതിന്റെ വാച്യാര്‍ത്ഥത്തിലല്ല ഞാന്‍ എടുക്കുന്നത്. ഇന്നത്തെ ഇന്ത്യയിലെ ജനസംഖ്യാവിസ്ഫോടനം കണ്ടാല്‍ ചിന്തിക്കാന്‍ ശക്തിയുള്ള ആരും തലയില്‍ കൈ വച്ചു പറഞ്ഞുപോകും മേലുദ്ധരിച്ച വാക്കുകള്‍.

വേലായുധം said...

"അസത്യങ്ങളുടെ ചാരം കൊണ്ട് പൊതിയപ്പെട്ടിരിക്കുകയാണ് സത്യത്തിന്റെ കനല്‍ . പ്രചണ്ഡമായ പ്രചരണകോലാഹലങ്ങള്‍ക്കിടയിലെവിടെയോ കുരുങ്ങിക്കിടക്കുകയാണ് പരമാര്‍ത്ഥങ്ങള്‍ . അവയെ ചികഞ്ഞു കണ്ടെത്താനും , സ്വതന്ത്രമായി ചിന്തിയ്ക്കാന്‍ പ്രേരിപ്പിക്കാനും വേണ്ടിയാണ് എന്റെ ചിതറിയ ചിന്തകള്‍ ഇവിടെ കുറിച്ചു വയ്ക്കുന്നത് . ആരാലെങ്കിലും കല്ലെറിയപ്പെടാന്‍ മാത്രം ഞാന്‍ ഒരു മഹാനോ തത്വജ്ഞാനിയോ അല്ല !!"


ശെന്തരോ യെന്തോ?????

സുമേഷ് said...

Aavanazhi, you said it absolutely right. I just don't understand about the thought process of some readers who posted comments with emotional outburst !! Can't they understand if someone share their concern about the present world in a satirical way? A good-at-heart human being will really feel sad about the prevailing social environment and will be anxious about coming generation. In our country , what we see around is , there is no value for life !! . I feel those persons who had burst-out in comments here are very selfish! This social state doesn't make them feel sad at all !!

Unknown said...

ജോജു ,
അടുത്ത നൂറ്റാണ്ടില്‍ ജീവിയ്ക്കേണ്ടി വരുന്ന തലമുറയുടെ അവസ്ഥയെക്കുറിച്ച് ഒന്ന് വിഭാവനം ചെയ്യാന്‍ കഴിയുമെങ്കില്‍ , എന്റെ ലേഖനത്തില്‍ ചില ദാര്‍ശനിക പ്രശ്നങ്ങള്‍ കാണാന്‍ കഴിയും . അന്ന് ജനറ്റിക് മോഡിഫൈഡ് മനുഷ്യനായിരിക്കും ലോകത്തെ അടക്കി ഭരിക്കുക , ഡിനോസറുകളെപ്പോലെ !
ഇപ്പോള്‍ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും
double income no kids (DINK)എന്ന കമ്മ്യൂണിറ്റികള്‍ സജീവമായുണ്ടെങ്കിലും, എന്റെ ആഹ്വാനത്തെ വാച്യാര്‍ത്ഥത്തില്‍ തന്നെ എടുക്കേണ്ടതില്ല.

അപ്പൂ,
വിയോജിപ്പുകള്‍ സ്വാഭാവികമാണ് . ഒരേപോലെ ചിന്തിയ്ക്കുന്ന രണ്ട് പേരെ ഭൂമിയില്‍ കണ്ടെത്താന്‍ കഴിയില്ല. ഒരേ ദൃശ്യം രണ്ടു പേരില്‍ ഉളവാക്കുക വ്യത്യസ്ഥ അനുരണനങ്ങളായിരിക്കും.

ശാസ്ത്രത്തിന്റെ വിശകലനങ്ങള്‍ക്ക് അതീതമായ,ചില പ്രപഞ്ച സത്യങ്ങള്‍ ഇന്നും നമ്മുടെ മുമ്പിലുണ്ട് എന്നത് മറന്നുകൂടാ
ശരിയാണ് . പ്രപഞ്ചത്തെക്കുറിച്ച് കേവലം 4% അറിവുകള്‍ മാത്രമേ സയന്‍സിന് സമാഹരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ . ബാക്കി വരുന്ന 96% അറിവുകള്‍ മത മേലാളന്മാര്‍ക്കും ആദ്ധ്യാത്മീക വാദികള്‍ക്കും മനസ്സിലായി എന്ന അവകാശപ്രഖ്യാപനമാണ് യുക്തിചിന്തകന്മാര്‍ ചോദ്യം ചെയ്യുന്നത്.

കിരണ്‍,
ആര്‍ക്ക് വേണമെങ്കിലും എന്തും ആഹ്വാനം ചെയ്യാം എന്ന് ഞാന്‍ സൂചിപ്പിച്ചിട്ടുണ്ടല്ലോ . കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണം എന്ന ബിഷപ്പിന്റെ ആഹ്വാനവും , അടുത്ത നൂറ്റാണ്ടില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കരുത് എന്റെ ആഹ്വാനവും ആരും മുഖവിലക്കെടുക്കാന്‍ പോകുന്നില്ല . അപ്പോള്‍ ഇത് മലയാളിയുടെ ക്ലാസ്സിക്കല്‍ ഇരട്ടത്താപ്പായി കാണുന്നതിന് പകരം ആഹ്വാനങ്ങളുടെ പൊള്ളത്തരമായി കണ്ടു കൂടേ ? ആവനാഴി പറഞ്ഞപോലെ ഒരാളുടെ വാക്കുകള്‍ വാച്യാര്‍ത്ഥത്തില്‍ അല്ല എടുക്കേണ്ടത് . അതിന്റെ അര്‍ത്ഥ തലങ്ങള്‍ പരിശോധിക്കേണ്ടതുണ്ട് .
ഇങ്ങിനെയൊക്കെയാണെങ്കിലും അടുത്ത തലമുറയ്ക്ക് ഐഹീക ജീവിതം അസാധ്യമാക്കുമാറാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത് !!

പ്രിയപ്പെട്ട ആവനാഴി ആദ്യമായിട്ടാണെന്ന് തോന്നുന്നു ഇവിടെ കമന്റ് രേഖപ്പെടുത്തുന്നത് , നന്ദിയുണ്ട് .

കിരണ്‍ തോമസ് തോമ്പില്‍ said...

സുകുമാരേട്ട പണ്ട്‌ വിധേയന്‍ സിനിമ കണ്ടിട്ട്‌ സക്കറിയ അടൂരിന്റെ അടുത്തുപോയി പറഞ്ഞു ഒന്നും മനസ്സിലായില്ല. അപ്പോള്‍ അടൂര്‍ പറഞ്ഞു ചിലപ്പോള്‍ ഒരു വട്ടം കണ്ടാല്‍ മനസ്സിലാകില്ല. വീണ്ടും കാണൂ എന്ന്.

ഏതായാലും സുകുമാരേട്ടന്റെ അത്രയും ബുദ്ധിജീവിയല്ലാത്തുകാരണമാകും എനിക്ക്‌ അങ്ങനെ ചിന്തിക്കാന്‍ തോന്നിയത്‌. ഇനി മുതല്‍ വാകുക്കള്‍ അവാച്യമായ തലത്തില്‍ എടുത്ത്‌ വായിച്ചു നോക്കാം

Unknown said...

ഒരു ആരാധ്യ വ്യക്തി പറയേണ്ടിയിരുന്ന ഒരു കാര്യമല്ല, ബിഷപ്പ് പറഞ്ഞത്. നിര്‍ഭാഗ്യകരം.

ഇന്നിപ്പൊ ആഹ്വാനം എന്ന് പറയുന്നത് ജലൂസില്‍ ഗുളിക പോലെ അല്ലെ? വയറ്റത്ത് ഒരു ഇളകിമറിയല്‍ ഉണ്ടായാ‍ല്‍ മന്ത്രിമാരു മുതല്‍ പോറ്റി-ബിഷപ്പ്-മൊസലിയാരുമാര് വരെ ആഹ്വാനം ഇറക്കുന്നു!! ആ അച്ചന് ഇതിന്റെ വല്ല കാര്യവും ഉണ്ടാരുന്നൊ? തന്നെക്കൊണ്ടോ പറ്റില്ല, എന്നാ പിന്നെ കുഞ്ഞാടുകളെ നിങ്ങള്‍ അടിച്ചുപൊളിച്ചോ എന്നാണോ പുള്ളീടെ ഉദ്ദേശം? (ചുമ്മാ, എല്ലാ അച്ചന്മാരും അല്ലാട്ടോ... ഈ ലേഖനം വിട്ട അച്ചന്‍ മാത്രം)

കെപിയെസ് സാറിന്റെ ഒരു ദാര്‍ശനിക ചിന്തകളില്‍ നിന്നും ഉടലെടുത്ത സംശയം.

“എന്തിനാണ് മനുഷ്യന്‍ ഭൂമിയില്‍ ജനിയ്ക്കുന്നത് ? ജീവിതത്തിന്റെ ഉദ്ധേശ്യം തന്നെ എന്താണ് ? ദൈവത്തിന്റെ ഒരു വിനോദമാണോ ഇത് ? “

മോഹന്‍ലാല്‍ പറയും പോലെ, “ഇതിന്റെ ഉത്തരം തേടുക എന്നതാണ് ഓരോ മനുഷ്യ ജന്മത്തിന്റെയും ഉദ്ദേശം. ഞാന്‍ ആര്? ബുദ്ധനും ആദി ശങ്കരനും പകച്ചു നിന്നതും ഇതേ ചോദ്യത്തിന് ഉത്തരം കിട്ടാതെ.”

കട്: ആറാം തമ്പുരാന്‍ (കുളപ്പുള്ളി അപ്പനോട് കണിമംഗലം ജഗന്നാഥന്‍ പറയുന്നന്ത്)

തന്നിലേക്കുള്ള അന്വേഷണമാണ് യഥാര്‍ത്ഥ ആത്മീയം. യുക്തിവാദം/യുക്തിബോധം കൊണ്ട് എത്തിച്ചേരുന്നതും അവിടെ തന്നെയാകും. അപ്പോള്‍, യുക്തിവാദവും ആത്മീയം തന്നെ. അപ്പോള്‍ താങ്കളും ആത്മീയയ്‌വാദി തന്നെ. ഒരാള്‍ എന്‍ എച്ച് വഴി വരുന്നു, മറ്റേയാള്‍ എം സി റോഡ് വഴി വരുന്നു. എത്തിച്ചേരുന്നത് കൊച്ചിയില്‍ തന്നെ ആയിരിക്കും. അല്ലേ?

സാജന്‍| SAJAN said...

ശ്രീ കെ പി സുകുമാരനോട്,
താങ്കളുടെ പോസ്റ്റ് വായിച്ചു,

(കമന്റുകള്‍ മനപൂര്‍വം വായിച്ചില്ല)
താങ്കളോട് സഹതാപം തോന്നുന്നു, മതങ്ങളെയോ പുരോഹിതരയോ അടിച്ചാക്ഷേപിക്കുന്നത് അത് ഏതു മതത്തിനെ ആയാലും ഇപ്പോള്‍ ‍താങ്കളെ പോലെ ചില ബുദ്ധിമാന്‍ മാര്‍ക്ക് ഒരു ഹോബി ആയിരിക്കുന്നു, നാഴികക്ക് നാല്‍പ്പത് പ്രാവശ്യം ദൈവമില്ല എന്നു പറയുന്ന മാന്യവ്യക്തികളുടെ എഴുത്തുകളും വായിക്കുന്നുണ്ട്, കമന്റണം എന്നു വിചാരിച്ച് ചെന്നപ്പോള്‍ അവിടെ മോഡറേഷനും മറ്റും, സമയമെടുത്ത് കമന്റെഴുതിയിട്ട് ആരെയെക്കെയോപേടിച്ച് പോസ്റ്റിടുന്നവര്‍ അതവിടെ പബ്ലീഷ് ചെയ്തില്ലങ്കില്‍,എന്റെ സമയവും നഷ്ടം അതിനാല്‍ ആ പാഴ്ശ്രമത്തിനു നിന്നില്ല, ദൈവവും മതങ്ങളും ആണ് ഈ ലോകത്തിലെ സകല നാശത്തിനും കാരണം എന്നു വിശ്വസിക്കുന്ന താങ്കള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക പുരോഗമന വാദികളോട് ഒരു ചോദ്യം, ദൈവമില്ല എന്നിങ്ങനെ വിളിച്ചു കൂവണോ?

ഓരോ പ്രാവശ്യവും ദൈവമില്ല എന്ന് ഒരു പ്രകോപനവും കൂടാതെ നിഷേധിക്കുമ്പോള്‍ ആ നിഷേധാത്മകത മൌനമായി വിളിച്ചു പറയുന്നു, ദൈവം ഉണ്ടെന്നത്, ഉദാഹരണത്തിന് ഒരു ഇരുട്ടു മുറിയില്‍ കയറി നിന്ന് തുടര്‍ച്ചയായി ഈ മുറിയില്‍ പ്രകാശമില്ല ആ മുറിയില്‍ ഇരിക്കുന്നവരോട് എന്ന് ഒരോ മിനിട്ടിലും ആരും പറയാറില്ലല്ലൊ !


അതവിടെ നില്‍ക്കട്ടെ ,താങ്കളുടെ പോസ്റ്റിലേക്ക് വരാം ഇന്ന് യൂറോപ്പുള്‍പ്പെടെയുള്ള ആധുനിക സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെടുന്നത് കുടുംബവും കുട്ടികളും ആണ്,
കൂടെ ജോലി ചെയ്യുന്ന / ചെയ്തിരുന്ന മിക്കപേരും വിവാഹം കഴിക്കാത്തവരാണ്, പക്ഷേ എല്ലാവര്‍ക്കും പാര്‍ട്ട്ണേഴ്സ് ഉണ്ട് പക്ഷേ ഭൂരിഭാഗത്തിനും കുട്ടികള്‍ ഇല്ല, കുട്ടികള്‍ വേണ്ടേ എന്നു ചോദിച്ചാല്‍ ഏയ് അതൊക്കെ വലിയ ഡിസ്റ്റര്‍ബന്‍സ് ആണ്.

എന്നൊക്കെയാന് മിക്ക ആളുകളുടേയും മറുപടി, ഇത്തരം ആളുകളുടെ കൂടെ ഏറെ സഹകരിക്കേണ്ടി വന്നതില്‍ നിന്നും എനിക്കു മനസ്സിലായത്, മിക്കവരുടേയും ഇപ്പോഴുള്ള പാര്‍ട്ട്ണേഴ്സ്, മൂന്നാമത്തേയോ നാലാമത്തേയോ ആയിരിക്കും!
പേഴ്സണല്‍ കാര്യങ്ങളില്‍ ഒക്കെ പരസ്പരം തലയിടാറില്ലത്ത ഒരു അഡ്ജസ്റ്റ്മെന്റാണ്, ഇവരുടെ ഒക്കെ ജീവിതം .

എല്ലായ്പ്പോഴും രണ്ടാള്‍ക്കും വ്യത്യസ്ത ബാങ്ക് അക്കൌണ്ട് ആയിരിക്കും ഏതെങ്കിലും കാരണ വശാല്‍ റെസ്റ്റോറന്റിലോ മറ്റെവിടെയെങ്കിലും ബില്‍ കൊടുക്കേണ്ടി വന്നാല്‍ രണ്ടാളും ഷെയര്‍ ചെയ്യും !ബെഡ് റൂം മാത്രം ഷെയര്‍ ചെയ്യുന്ന ഒരു ജീവിതമാണ് ഇക്കൂട്ടരില്‍ മിക്കവാറും കണ്ടു വരുന്നത്
ഏതെങ്കിലും ഒരു വിഷയത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായാല്‍ അതുകൊണ്ട് മിക്കപ്പോഴും ഓണ്‍ദ സ്പോട്ടില്‍ പാക്ക് ചെയ്ത് ഒരാള്‍ സ്ഥലം വിടും ഹാ !എത്ര മനോഹരമായ ജീവിതം , ബാധ്യതകളില്ലാത്ത പിന്നോട്ട് വലിക്കാന്‍ ഉത്തരവാദിത്വങ്ങളില്ലാത്ത , പരാശ്രയമില്ലാത്ത സുഖം മാത്രം തേടിയലയുന്ന വലിയോരു സമൂഹം ഇന്ന് ലോകത്തില്‍ വളര്‍ന്നു വരുന്നു, ഇവര്‍ക്കും ഇല്ല ദൈവവും , മതവും, കുടുംബവും സമൂഹവും ഒന്നും ഒന്നും!അബദ്ധത്തില്‍ ഇത്തരം ചിലര്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടായിട്ടുണ്ട് അങ്ങനെ ഉണ്ടാവുന്ന തലമുറയുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം, പിഞ്ചുപ്രായ്ത്തില്‍ തന്നെ മാതാവോ പിതാവോ ഒരാള്‍ ഉപേക്ഷിക്കേണ്ടി വന്ന പുതിയ തലമുറ , (ഒന്നുണ്ട് ഈ രാജ്യങ്ങളില്‍ എല്ലാം സിങ്കിള്‍ പേരന്റിനു വലിയ ആനുകൂല്യങ്ങളാണ് ഗവണ്മെന്റ് നല്‍കുന്നത്,)

കുടുംബവും കുട്ടികളും വേണ്ടെന്നു വച്ചതുകൊണ്ടുണ്ടായ ഭീകരത പറയാതിരിക്കുകയാണ് ഭേദം കുടുംബം എന്ന ഇന്‍സ്റ്റിറ്റ്യൂഷന്‍ നശിച്ചത് കൊണ്ടുണ്ടായ ധാര്‍മ്മിക ച്യുതി എന്നാണു ഇത്തരം ജീവിതങ്ങള്‍ കണ്ടത് കൊണ്ട് എനിക്ക് തോന്നിയത്, ഒരു വിശാല അര്‍ത്ഥത്തില്‍ ഇക്കാര്യം മനസ്സില്‍ വച്ചായിരിക്കാം ഒരുപക്ഷേ ബിഷപ്പ് ഇക്കാര്യം പ്രസ്താവിച്ചത്????

പക്ഷേ, ഇന്‍ഡ്യന്‍ സംസ്ക്കാരത്തില്‍ നിന്ന് കൊണ്ടുള്ള താങ്കളുടെ കാഴ്ചപ്പാടുകള്‍ എനിക്ക് അമ്പരപ്പുണ്ടാക്കിയെന്ന് പറയാതെ വയ്യ,
പ്രത്യേകിച്ച് കുട്ടികള്‍ ആവശ്യമില്ല എന്ന പ്രഖ്യാപനം!
ഒരു കുഞ്ഞിക്കാലുണ്ടാവാന്‍ ആറ്റുനോറ്റിരിക്കുന്ന പല ദമ്പതികളേയും എനിക്കറിയാം കുട്ടികളെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടും എനിക്കറിയാം അവരോടാരെങ്കിലും ആണു താങ്കളിത് പറഞ്ഞിരുന്നെങ്കില്‍ താങ്കള്‍ക്ക് അതിനുള്ള മറുപടി കാഷ് ചെക്കായി കൈയില്‍ കിട്ടിയേനേ!!!


അടുത്തത് ക്രിസ്ത്യന്‍ സമൂഹത്തെ കുറിച്ചുള്ള താങ്കളുടെ അഞ്ജത എനിക്ക് ചിരി ഉണര്‍ത്തുന്നു,താങ്കള്‍ക്ക് വ്യക്തമായി ഒരു കാര്യത്തെ പറ്റി അറിയില്ലെങ്കില്‍ അതിനെ പറ്റി എഴുതാതിരുന്നാല്‍ പോരേ ശ്രീ സുകുമാരന്‍?


ഒരുപക്ഷേ താങ്കളെ അനുകൂലിക്കുന്നവരും കമന്റിയിട്ടുണ്ടാവും ,എന്തെങ്കിലും വിവാദം എഴുതി പോസ്റ്റിന് ഹിറ്റ് കൂട്ടുന്നു എന്നതില്‍ കവിഞ്ഞൊരു ധാര്‍മ്മികതയും താങ്കളുടെ എഴുത്തില്‍ നിന്നെനിക്ക് തോന്നുന്നില്ല എന്നത് യാഥാര്‍ത്ഥ്യം!

aneeshans said...

:)

ഉണ്ണിക്കുട്ടന്‍ said...

തെറ്റിദ്ധാരണകള്‍ ഉണ്ടാകാതെ ഇരിക്കാന്‍ കിരണിന്റെ പോസ്റ്റില്‍ മരിചന്‍ കമന്റായി ഇട്ട പ്രസ്തുത ഇടയ ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം ഇവിടെ കോപ്പി പേസ്റ്റ് ചെയ്യുന്നു:

ഇടയലേഖനം

ദൈവപരിപാലനയാല്‍ തൃശ്ശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായ ഞാന്‍ അതിരൂപതയിലെ വൈദികര്‍ക്കും സന്യസ്‌തര്‍ക്കുംദൈവജനം മുഴുവനും നമ്മുടെ കര്‍ത്താവീശോമിശിഹായുടെ കൃപയും സമാധാനവും നേരുന്നു.

യേശുവില്‍ പ്രിയസഹോദരരേ, വത്സലമക്കളേ,
തൃശ്ശൂരിന്റെ മെത്രാപ്പോലീത്തയായശേഷം നിങ്ങളുടെ ആത്മീയപിതാവെന്ന നിലയില്‍ ഞാന്‍ നിങ്ങള്‍ക്കെഴുതുന്ന രണ്ടാമത്തെ ഇടയ ലേഖനമാണിത്‌. കുടുംബവര്‍ഷാചരണത്തിന്റെ തുടര്‍ച്ചയായി 2007മാര്‍ച്ച്‌ 25 മുതല്‍ 2008 മാര്‍ച്ച്‌ 25 വരെ .ജീവന്റെ സമഗ്രപോഷണവ
ര്‍ഷ..മായി ആചരിക്കുവാന്‍ കേരള കത്തോലിക്ക മെത്രാന്‍സമിതിയുടെ കീഴിലുള്ള ഫാമിലി കമ്മീഷന്‍ ആഹ്വാനം ചെയ്‌തിരുന്നു.
ഇതോടനുബന്ധിച്ച്‌ നമ്മുടെ അതിരൂപതയിലെ ഫാമിലി അപ്പസ്‌തോലേറ്റിന്റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ അമ്മയുടെ ജനനത്തിരുനാളായ സെപ്‌തംബര്‍ 8-ാം തീയതി .ജീവന്‍ രക്ഷാദിനമായി ആചരിക്കുന്നു. ഇത്തരുണത്തില്‍ ജീവന്റെ മൂല്യത്തെക്കുറിച്ചും അതിനെ പരിപോഷിപ്പിക്കേണ്ടതിനെക്കുറിച്ചും നിങ്ങളെ ഉദ്‌ബോധിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്‌.

കുടുംബം, മനുഷ്യജീവന്‍ എന്നീ വിഷയങ്ങള്‍ക്ക്‌ കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ടത്‌ ആവശ്യമാണെന്ന്‌ എന്റെ അജപാലനശുശ്രൂഷയുടെ ആരംഭത്തില്‍ത്തന്നെ എനിക്ക്‌ ബോധ്യമായി
ട്ടുണ്ട്‌. മാനവവംശത്തിന്റെ നന്മ മുന്നില്‍ കണ്ടുകൊണ്ട്‌ ആധുനിക മാര്‍പ്പാപ്പമാര്‍ ഏറ്റവും ശക്തമായി പഠിപ്പിച്ചിട്ടുള്ളതും ഈ വിഷയങ്ങളാണ്‌. പോള്‍ ആറാമന്‍ പാപ്പയുടെ `മനുഷ്യജീവന്‍', ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ `ജീവന്റെ സുവിശേഷം' എന്നീ ചാക്രികലേഖനങ്ങള്‍ വിശ്വപ്രസിദ്ധങ്ങളാണല്ലോ.

ജീവന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ചിന്തകള്‍ക്കുമുമ്പേ മനുഷ്യജീവനെ കുറിച്ചുള്ള ഉത്‌കണ്‌ഠകളാണ്‌ എന്നില്‍ ആദ്യം ഉയര്‍ന്നുവരുന്നത്‌. ദൈവം മനുഷ്യനെ ഭരമേല്‌പിച്ച ഏറ്റവും വലിയ
സ്‌നേഹദാനമായ ജീവനോട്‌ നിരുത്തരവാദപരമായ സമീപനങ്ങള്‍ നമ്മുടെ സമൂഹത്തില്‍ പ്രബലമായിക്കൊണ്ടിരിക്കുന്നു. പ്രയോജനവാദാനുകൂല നിലപാടുകളും അവ വരുത്തിവെക്കുന്ന മരണസംസ്‌കാരവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ .ഭീതിപ്പെടുത്തുന്നവയാണ്‌.
സ്വന്തം സുഖസൗകര്യങ്ങള്‍ക്ക്‌ ഉപയോഗപ്പെടാത്തവയെ തിരസ്‌കരിക്കുന്ന പ്രവണത കൂടി വരുന്നു. ഓരോ വ്യക്തിയും ഓരോ കുടുംബവും വ്യത്യസ്‌ത ദ്വീപുകളായി കഴിയുന്ന അവസ്ഥ ആഴപ്പെടുന്നു.
നിരാശരുടെ എണ്ണം ഏറി വരുന്നു. ധാര്‍മികത നഷ്‌ടപ്പെട്ട്‌ പാപബോധമില്ലായ്‌മ മനുഷ്യമനസ്സുകളില്‍ വേരുറയ്‌ക്കുന്നു. ലൈംഗികതയെക്കുറിച്ചുള്ള .ഭൗതികമായ കാഴ്‌ചപ്പാടുകളില്‍ ദാമ്പത്യബന്ധത്തിന്റെ പവിത്രത ചോദ്യം ചെയ്യപ്പെടുന്നു. ജീവന്റെ സംസ്‌കാരം നല്‍കുന്ന ക്രിസ്‌തുവിന്റെ പ്രബോധനം തിരസ്‌കരിക്കുന്നവരില്‍ മരണസംസ്‌കാരം വളരുന്നുവെന്നത്‌ വേദനാജനകമാണ്‌. ഈ പശ്ചാത്തലത്തില്‍ മനുഷ്യജീവന്റെ മൂല്യത്തെക്കുറിച്ചും അതിനെതിരെയുള്ള വെല്ലുവിളികളെക്കുറിച്ചും നാം ആഴത്തില്‍ ചിന്തിക്കേണ്ടതുണ്ട്‌.

വ്യാപകമാകുന്ന മദ്യപാനം, മയക്കുമരുന്ന്‌, ലൈംഗികാക്രമണങ്ങള്‍, സ്‌ത്രീപീഡനം, വേശ്യാവൃത്തി, ഗുണ്ടായിസം, ധൂര്‍ത്ത്‌, ദൃശ്യശ്രാവ്യമാധ്യമങ്ങളിലെ അശ്ലീലത, ബാലപീഡ, പരിസ്ഥിതി മലിനീകര
ണം തുടങ്ങിയവ മരണസംസ്‌കാരത്തിലേക്കുള്ള പല കൈവഴികളാണ്‌. ഇവ മനുഷ്യനെക്കൊണ്ടെത്തിക്കുന്നത്‌ ഗര്‍ഭഛിദ്രം, ദയാവധം, ആത്മഹത്യ, കൊലപാതകം തുടങ്ങിയ ഘോരതിന്മകളിലും എയ്‌ഡ്‌സ്‌ തുടങ്ങിയ മാറാരോഗങ്ങളിലുമാണ്‌.
ഗര്‍ഭഛിദ്രം തെറ്റാണെന്ന്‌ സഭയും ഇതരമതങ്ങളും പഠിപ്പിക്കുന്നു. രണ്ട്‌ ലോകമഹായുദ്ധങ്ങളില്‍ കൊല്ലപ്പെട്ടതിലധികം മനുഷ്യജീവന്‍ അമ്മമാരുടെ ഉദരങ്ങളില്‍ വെച്ച്‌ വര്‍ഷംതോറും നശിപ്പിക്കപ്പെടുന്നു. ജനപ്പെരുപ്പം കാരണവും സാമ്പത്തിക സാമൂഹിക സുസ്ഥിതിയെപ്രതിയും ദമ്പതിമാരുടെ സ്വാതന്ത്ര്യത്തെപ്രതിയും ആണ്‌
പലരും ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നത്‌. ജീവനെതിരെയുള്ള ഈതിന്മയെ ഒരു കാരണംകൊണ്ടും ന്യായീകരിക്കാനാവില്ല. കേരളത്തില്‍ മാത്രം പ്രതിദിനം നൂറുകണക്കിനു കുഞ്ഞുങ്ങളാണ്‌ ഗര്‍ഭഛിദ്രത്തിലൂടെ കൊല്ലപ്പെടുന്നത്‌ എന്നത്‌ ഈ തിന്മയുടെ .ഭീകരത വെളിെപ്പടുത്തുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ക്രൈസ്‌തവരുടെ ജനസംഖ്യ 24 ശതമാനത്തില്‍ നിന്ന്‌ 19 ശതമാനമായി കുറഞ്ഞത്‌ ഏവരുടേയും കണ്ണുതുറപ്പിക്കേണ്ടതാണ്‌. അതിനാല്‍ അമ്മയുടെ ഉദരം ജീവന്റെ സംരക്ഷണത്തിനുവേണ്ടി ദൈവം നല്‍കിയ രക്ഷാപേടകമാണ്‌ എന്ന തിരിച്ചറിവോടെ ഓരോ മനുഷ്യജീവനെയും വളര്‍ത്താന്‍ മാതാപിതാക്കന്മാര്‍ തയ്യാറാകണം.
വാര്‍ദ്ധക്യമോ രോഗമോ മനുഷ്യജീവന്റെ മാഹാത്മ്യം കുറയ്‌ക്കുന്നില്ല. അതിനാല്‍ ദയാവധമല്ല, ദയാപൂര്‍വകമായ പരിപാലനമാണ്‌ ജീവന്റെ നേര്‍ക്കുള്ള ശരിയായ സമീപനം. ഏതൊരു
മനുഷ്യജീവനും അതിന്റെ ഉത്ഭവനിമിഷം മുതല്‍ സ്വാഭാവികാന്ത്യംവരെ ജീവിക്കാനുള്ള അവകാശം അഭംഗുരം പാലിക്കപ്പെടണം (ജീവന്റെ സുവിശേഷം ന.60). അതിനാല്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളുമുപയോഗിച്ച്‌ ജീവനെ പരിപാലിക്കണം. വൃദ്ധരും ശാരീരിക, മാനസികരോഗികളും കുടുംബം, സമൂഹം എന്നിവരുടെ ഉത്തരവാദിത്തത്തില്‍ പരിചരിക്കപ്പെടുകയാണ്‌ വേണ്ടത്‌. ജീവിതത്തിന്റെ ഭാഗമായ സഹനത്തെ സ്വീകരിക്കാനുള്ള താല്‌പര്യക്കുറവാണ്‌ ആത്മഹത്യയിലേക്ക്‌ നയിക്കുന്നത്‌. ഒറ്റപ്പെടല്‍, പരാജയങ്ങള്‍, കുടുംബപ്രശ്‌നങ്ങള്‍, സാമ്പത്തിക ബാധ്യതകള്‍, മാനഹാനി, മാനസികപ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ്‌ ആത്മഹത്യയ്‌ക്കു പ്രേരി
പ്പിക്കുന്ന മുഖ്യഘടകങ്ങള്‍. ഇവയില്‍ പലതും മനുഷ്യന്‍ സ്വയംവരുത്തിവെക്കുന്നവയാണ്‌. ആത്മഹത്യ ദൈവികനിയമത്തിന്‌ എതിരാണ്‌. ജീവന്റെ അധികാരി ദൈവമാണ്‌. ജീവന്‍ നല്‍കുന്ന ദൈവത്തിനു മാത്രമെ ജീവനെ തിരിച്ചെടുക്കാനുള്ള അധികാരമുള്ളൂ. ആത്മഹത്യ പ്രകൃതിനിയമത്തിനും എതിരാണ്‌. പ്രകൃതിയിലേക്ക്‌ ഒന്നുനോക്കൂ. സ്വന്തം ജീവനെ പക്ഷിമൃഗാദികള്‍ നശിപ്പിക്കുന്നില്ലല്ലോ.മനുഷ്യനെ സംബന്ധിച്ചും ഇതു തന്നെയാണ്‌ പ്രകൃതി നല്‍കുന്ന പാഠം. വിശ്വാസത്തിന്റെയും പ്രത്യാശയുടെയും വെളിച്ചത്തില്‍ ജീവിതപ്രശ്‌നങ്ങളെ പരിഹരിക്കാന്‍ സാധിക്കാത്തതാണ്‌ മനുഷ്യനെ പലപ്പോഴും ആത്മഹത്യയിലേക്ക്‌ നയിക്കുന്നത്‌. പ്രതിസന്ധികളില്‍ ഉഴലുന്നവരെ സൗഹൃദത്തിലൂടെയും പ്രോത്സാഹനത്തിലൂടെയും സഹായങ്ങളിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ആത്മഹത്യയില്‍ നിന്ന്‌ പിന്തിരിപ്പിക്കാന്‍ സാധിക്കണം.

കൊലപാതകങ്ങളും ക്രൂരകൃത്യങ്ങളും ഇന്ന്‌ ഏറെ വര്‍ദ്ധിച്ചിരിക്കുന്നു. ഇവ തൊഴിലാക്കിയവരുമുണ്ട്‌ എന്നത്‌ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്‌. സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന `ഗുണ്ടായിസം'ഈ തിന്മയുടെ വ്യാപ്‌തി വിളിച്ചറിയിക്കുന്നു. അസൂയ, സ്വാര്‍ത്ഥത, അത്യാഗ്രഹം, അധ്വാനിക്കാതെ പണമുണ്ടാക്കാനുള്ള വ്യഗ്രത, നീതിയുടെ അവഗണന എന്നിവയാണ്‌ അക്രമങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും പലപ്പോഴും നയിക്കുന്നത്‌. .കൊല്ലരുത്‌.
എന്ന ദൈവകല്‌പനയുടെ നഗ്നമായ ലംഘനമാണ്‌ ഇതെല്ലാം. മരണസംസ്‌കാരത്തിന്റെ വളര്‍ച്ചയാണ്‌ ഇത്തരം പ്രവണതകള്‍ കാണിച്ചുതരുന്നത്‌.

മരണസംസ്‌കാരത്തിലേക്ക്‌ നയിക്കുന്ന സാമൂഹിക സാഹചര്യങ്ങളും ഇന്ന്‌ വളര്‍ന്നു- ക്കൊണ്ടിരിക്കുകയാണ്‌. ചെയ്യുന്നതെല്ലാം ലാഭത്തിനു വേണ്ടിയും പറയുന്നതെല്ലാം പരസ്യത്തിനു വേണ്ടിയും എന്ന നിലയിലേക്ക്‌ സമൂഹം മാറുന്നു. സമ്പത്തിന്റെ ദുരുപയോഗം
പ്രത്യക്ഷമായും പരോക്ഷമായും സമൂഹത്തെ തിന്മയിലേക്കു നയിക്കുന്നു. സമ്പത്തു കൂടുതലുള്ളവര്‍ ആഘോഷങ്ങളും ആഢംബരങ്ങളും വര്‍ദ്ധിപ്പിക്കുമ്പോള്‍ മറ്റുപലരിലും അത്‌ അന്ധമായ അനുകരണങ്ങള്‍ക്കും അസൂയയ്‌ക്കും കാരണമാകുന്നു. കവര്‍ച്ചകള്‍ക്കും കൊലപാതകങ്ങള്‍ക്കുംവരെ ഈ പ്രവണതകള്‍ ഇടയാക്കുന്നുണ്ട്‌.

സ്വസഹോദരനായ ആബേലിനെതിരെ തന്റെ ഉള്ളില്‍ കായേന്‍ വളര്‍ത്തിയ അസൂയ അദ്ദേഹത്തെ കൊണ്ടെത്തിച്ചത്‌ ജീവനുനേരെയുള്ള കയ്യേറ്റത്തിലാണ്‌ എന്ന്‌ വിശുദ്ധ ഗ്രന്ഥംതന്നെ സാക്ഷിക്കുന്നു.സമ്പത്തും സുഖസൗകര്യങ്ങളും പങ്കുവെയ്‌ക്കാനുള്ള വിമുഖതയാണ്‌ മക്കളുടെ എണ്ണം കുറയ്‌ക്കാന്‍ പലരേയും പ്രേരിപ്പിക്കുന്നത്‌. ജീവന്റെ സമൃദ്ധിയിലാണ്‌ യഥാര്‍ത്ഥ അഭിവൃദ്ധി എന്ന്‌ മനസ്സിലാക്കണം. ആഢംബരങ്ങളേക്കാള്‍ ജീവന്‌ മുന്‍ഗണന നല്‍കാന്‍ തയ്യാറാകണം. സുഖസൗ
കര്യങ്ങള്‍, ഭവനങ്ങള്‍, ആഘോഷങ്ങള്‍ എന്നിവ ഒരുക്കുന്നതില്‍ മിതത്വം പാലിക്കാനും ആഢംബരങ്ങള്‍ക്കും ധൂര്‍ത്തിനും ഉപയോഗിക്കുന്ന ധനം ജീവന്റെ പോഷണത്തിനായി കുട്ടികള്‍, നിരാലംബര്‍, രോഗികള്‍, അനാഥര്‍ എന്നിവര്‍ക്കു വേണ്ടി നീക്കിവെക്കാനും ഞാനാഹ്വാനം ചെയ്യുന്നു.
മേല്‍പ്രസ്‌താവിച്ച വസ്‌തുതകള്‍ നമ്മുടെ സമൂഹത്തില്‍ ജീവന്റെ സംസ്‌കാരം വളര്‍ത്തേണ്ടതിന്റെ ആവശ്യകത കൂടുതല്‍ സ്‌പഷ്‌ടമാക്കുന്നു. അതിനുള്ള കൂട്ടായ ചിന്തകള്‍ക്കും പരിശ്രമങ്ങള്‍ക്കും നിങ്ങളേവരേയും ഞാന്‍ ക്ഷണിക്കുകയാണ്‌.
ജീവിതത്തില്‍ ലക്ഷ്യബോധം നഷ്‌ടപ്പെടുന്നതാണ്‌ ജീവന്റെ സംസ്‌കാരത്തിന്‌ പ്രധാന .ഭീഷണിയായിരിക്കുന്നത്‌. അതുകൊണ്ട്‌ ജീവിതലക്ഷ്യത്തെക്കുറിച്ച്‌ ക്രൈസ്‌തവവിശ്വാസത്തിലധിഷ്‌ഠിതമായ ഉത്തമബോധ്യം പകര്‍ന്നു കൊടുക്കാന്‍ ഏവരെയും ഞാന്‍ ഉദ്‌ബോധിപ്പിക്കുന്നു.
ജീവിക്കുന്നതെന്തിനാണ്‌ എന്നചോദ്യത്തിനു ഇന്ന്‌ മനുഷ്യന്‍ നല്‍കുന്ന ഉത്തരം പലവിധത്തിലാകും. .സുഖിക്കാനായി ജനിച്ചവര്‍, സഹിക്കാനായി ജനിച്ചവര്‍ . എന്നൊക്കെ ചിന്തിക്കുന്നവര്‍ക്ക്‌ ആറടി
മണ്ണിനപ്പുറം ജീവിതമില്ല. ഈ ഭൂമിയില്‍ കഴിയാവുന്നിടത്തോളം സുഖം തേടണമെന്നുള്ളവര്‍ക്ക്‌ ധാര്‍മികതയും സനാതനമൂല്യങ്ങളും പ്രശ്‌നമല്ലപോലും. നിരീശ്വരവാദത്തിനു പിടിച്ചു നില്‌ക്കണമെങ്കില്‍ മനുഷ്യനെ ജഡികതയിലും ഭൗതികതയിലും ഒതുക്കി നിറുത്തണം. അങ്ങനെ
യുള്ളവരുടെ ലക്ഷ്യം ഭൂമിയിലെ സ്വര്‍ഗം മാത്രമാണ്‌. എന്നാല്‍..പിതാവിന്റെ ഭവനത്തില്‍..- സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരലാണ്‌ യഥാര്‍ത്ഥ ലക്ഷ്യമെന്ന്‌ യേശു വ്യക്തമാക്കി. ..വഴിയും സത്യവും
ജീവനുമായി.. (യോഹ. 14:6) വന്ന അവിടുന്ന്‌ പുനരുത്ഥാനത്തിലേക്കാണ്‌ മനുഷ്യനെ നയിക്കുന്നത്‌. യേശു പറഞ്ഞു: ..ഞാന്‍ പോയി സ്ഥലമൊരുക്കിക്കഴിയുമ്പോള്‍ നിങ്ങളേയും കൂട്ടിക്കൊണ്ടുപോകാന്‍ വരും. ഞാന്‍ ആയിരിക്കുന്നിടത്ത്‌ നിങ്ങളും ആയിരിക്കും. (യോഹ.
14:3).
ഉല്‍പ്പത്തിവിവരണത്തിലൂടെ മനുഷ്യജീവനെക്കുറിച്ച്‌ വിശുദ്ധഗ്രന്ഥം നല്‌കുന്ന പാഠം ജീവന്റെ ഉറവിടവും ലക്ഷ്യവും ദൈവമാണ്‌ എന്നാണ്‌. മനുഷ്യനെ ദൈവം സൃഷ്‌ടിച്ച്‌ സൃഷ്‌ടികളുടെ മകുടമായി നിയോഗിച്ചത്‌ പ്രത്യേകവിധമാണ്‌. തന്റെ ജീവശ്വാസം പകര്‍ന്നുകൊടുത്താണ്‌ അവന്‌ ദൈവം ഉയിരേകിയത്‌ (ഉല്‍പ. 2:7). ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമാണ്‌ മനുഷ്യന്‍ സൃഷ്‌ടിക്കപ്പെട്ടത്‌ (ഉല്‍പ. 1:26). പെരുകി വര്‍ദ്ധിക്കാനും ഭൂമിയെ കീഴടക്കാനുംവേണ്ടി സര്‍വ്വജീവജാലങ്ങളുടേയുംമേല്‍ ദൈവം അവന്‌ അധികാരവും നല്‌കി (ഉല്‍പ. 1:28). എന്നാല്‍ മനുഷ്യനു ദൈവം നല്‍കിയഏറ്റവും വലിയ ദാനമായ ജീവനും സ്വാതന്ത്ര്യവും സ്വാര്‍ത്ഥതയാല്‍
മനുഷ്യന്‍ നശിപ്പിച്ച ചരിത്രമാണ്‌ പിന്നീട്‌ കാണുക. ആദിമാതാപിതാക്കന്മാര്‍ ദൈവഹിതത്തിന്‌ എതിരുനിന്നപ്പോള്‍ പാപവും മരണവും ലോകത്തിലേക്കു പ്രവേശിച്ചു.

നഷ്‌ടപ്പെട്ട പറുദീസയും നിത്യജീവനും തിരികെ നല്‍കി രക്ഷിക്കാന്‍ ദൈവം മനുഷ്യനായതുതന്നെ മനുഷ്യജീവന്‌ ദൈവം നല്‍കുന്ന പ്രാധാന്യത്തെ കൂടുതല്‍ ബോധ്യപ്പെടുത്തുന്നു. രക്ഷകനായി യേശു
വന്നത്‌ നമുക്ക്‌ .ജീവനുണ്ടാകാനും അത്‌ സമൃദ്ധമായി ഉണ്ടാകാനുമാണ്‌.(യോഹ. 10:10). മരണത്തെ മറികടക്കുന്ന ജീവന്റെ സംസ്‌കാരത്തിലേക്കാണ്‌ യേശു മനുഷ്യനെ നയിക്കുന്നത്‌. അവിടുന്ന്‌ പറഞ്ഞു:
..ഞാന്‍ പുനരുത്ഥാനവും ജീവനുമാകുന്നു. എന്നില്‍ വിശ്വസിക്കുന്നവന്‍ ഒരിക്കലും മരിക്കുകയില്ല.. (യോഹ. 11:25). മനുഷ്യജീവനെഅമര്‍ത്യമാക്കുന്നതിന്‌ .ജീവന്റെ അപ്പമായി (യോഹ. 6:35),. ജീവന്റെ വചനമായി (യോഹ. 6:63,68), .ജീവന്റെ പ്രകാശമായി (യോഹ. 8:12) ജീവജലമായി (യോഹ. 4:14) .ജീവാത്മാവായി (യോഹ.7:39; 16:7) യേശു തന്നെത്തന്നെ സഭയിലൂടെ ഇന്നും നല്‍കികൊണ്ടിരിക്കയാണ്‌. അതിനാല്‍, മരിക്കുന്നതിനുവേണ്ടിയല്ല, ജീവിക്കുന്നതിനു വേണ്ടിയാണ്‌
ദൈവം മനുഷ്യനെ സൃഷ്‌ടിച്ചത്‌ (ജ്ഞാനം 1: 13-14; 2:23) എന്ന സത്യം ജീവനോടുള്ള നമ്മുടെ സമീപനങ്ങളെ ഭരിക്കുകയും നയിക്കുകയും വേണം.

വി.ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു: .ഇതാ ഇന്നു ഞാന്‍ നിന്റെ മുമ്പില്‍ ജീവനും മരണവും നന്മയും തിന്മയും വച്ചിരിക്കുന്നു..... നീയും നിന്റെ സന്തതികളും ജീവിക്കേണ്ടതിനു ജീവന്‍ തെരഞ്ഞെടുക്കുക. (നിയമ.30:15-19). ജറെമിയ പ്രവാചകനിലൂടെ ദൈവം പറയുന്നു: മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനുമുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു. ജനിക്കുന്നതിനുമുന്‍പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു..

(ജെറ.1:4-5). അതിനാല്‍ ദൈവത്തിനല്ലാതെ മറ്റാര്‍ക്കും ജീവനില്‍ അധികാരമില്ല. മാതാപിതാക്കന്മാരും കുടുംബവും സമൂഹവും ജീവന്റെ ഉടമസ്ഥരല്ല, സൂക്ഷിപ്പുകാരും സംരക്ഷകരും പരിപോഷകരും മാത്രമാണ്‌. ഭ്രൂണാവസ്ഥയിലായാലും, മാറാരോഗമോ അംഗവൈകല്യമോ
ഉള്ളതായാലും ദൈവത്തിന്റെ ഛായയും സാദൃശ്യവും ഉള്‍ക്കൊള്ളുന്നതുകൊണ്ട്‌ മനുഷ്യജീവന്‍ അമൂല്യമാണ്‌. .കൊല്ലരുത്‌. എന്ന കല്‌പന നല്‍കി ജീവന്റെ സംരക്ഷണം ദൈവം ഉറപ്പുവരുത്തുന്നു (പുറ.20:14; നിയമാ. 5:17). ജീവന്റെ സുവിശേഷം പ്രസംഗിക്കുകയും ജീവിക്കുകയും ചെയ്യേണ്ട ശ്രീകോവിലാണ്‌ കുടുംബം എന്ന്‌ ദിവംഗതനായ പോള്‍ ആറാമന്‍ പാപ്പ `മനുഷ്യജീവന്‍' എന്ന ചാക്രികലേഖനത്തിലൂടെ നമ്മെ ഓര്‍മപ്പെടുത്തുന്നു.

പ്രിയ മാതാപിതാക്കന്മാരേ, നിങ്ങളെ പ്രത്യേകം ഞാനോര്‍മിപ്പിക്കുന്നു: ദമ്പതികള്‍ പരസ്‌പരം നല്‍കുന്ന ദാനത്തിന്‌ ദൈവം നല്‍കുന്ന അനുഗ്രഹമാണ്‌ മക്കള്‍. ഓരോ ശിശുവും ദാനവും വാഗ്‌ദാനവും സാധ്യതയുമാണ്‌. ദൈവികപ്രവര്‍ത്തനങ്ങള്‍ക്ക്‌ നിങ്ങള്‍ അതിരുകല്‌പിക്ക
രുത്‌; എതിരു നില്‍ക്കുകയുമരുത്‌.
നമ്മുടെ സമൂഹത്തിന്റെ എല്ലാതലങ്ങളിലും വിശിഷ്യ കുടുംബം, കുടുംബകൂട്ടായ്‌മ, മതബോധനം, യുവജനം, ആതുരസേവനരംഗങ്ങള്‍ എന്നീ തലങ്ങളില്‍, ജീവന്റെ സംസ്‌കാരം വളര്‍ത്തുന്നതിനുള്ള
പരിശ്രമങ്ങള്‍ വിജയിപ്പിക്കണം. ദൈവഹിതത്തോടുള്ള വിധേയത്വമാണ്‌ ജീവന്റെ സംസ്‌കാരം വളര്‍ത്തുന്നതിന്റെ അടിസ്ഥാനം. ദൈവഹിതം മനസ്സിലാക്കാനും പകര്‍ന്നുകൊടുക്കാനും ആഴമേറിയ പ്രാര്‍ത്ഥനാജീവിതത്തിന്റെ മൂലധനം ആവശ്യമാണ്‌. ദൈവാലയങ്ങളിലും സന്യാസ.ഭവനങ്ങളിലും കുടുംബങ്ങളിലും വ്യക്തിപരമായും പൊതുവായും ജീവസംരക്ഷണത്തിനുള്ള നിയോഗം വച്ച്‌ പ്രാര്‍ത്ഥനകള്‍ നടത്തണം. ഉപവാസം, മധ്യസ്ഥപ്രാര്‍ത്ഥനകള്‍ എന്നിവ കൊണ്ട്‌
ജീവന്‍സംരക്ഷണ ശുശ്രൂഷകളെ സമ്പന്നമാക്കണം. 2007 സെപ്‌തംബര്‍ 8-ാം തീയതി എല്ലാ ഇടവകകളിലും .ജീവന്‍ രക്ഷാദിന.(Pro-Life Dayമായി ആചരിക്കുവാന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു. ഇടവകകള്‍ തോറും പ്രോ-ലൈഫ്‌ യൂണിറ്റുകള്‍ സ്ഥാപിച്ച്‌ അംഗങ്ങളെ ചേര്‍ത്ത്‌ ജീവന്‍ രക്ഷാ പദ്ധതികള്‍ ശക്തിപ്പെടുത്തണം. ഇടവകകള്‍, സ്‌ക്കൂളുകള്‍, ആശുപത്രികള്‍, പൊതുസ്ഥലങ്ങള്‍ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള ജീവന്‍രക്ഷാ ബോധവല്‌ക്കരണയാത്രകള്‍ നടത്തണം. പഠനശിബിരങ്ങള്‍, പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍ എന്നിവ സംഘടിപ്പിച്ച്‌ ജനങ്ങള്‍ക്ക്‌ കാര്യക്ഷമമായ ബോധവല്‌ക്കരണം നല്‍കണം. കൂടുതല്‍ മക്കളുള്ള മാതാപിതാക്കന്മാരെ സഹായിക്കുകയും ആദരിക്കുകയും വേണം.
ജീവന്റെ സംസ്‌കാരം വളര്‍ത്താനുള്ള കടമയെ കുറിച്ച്‌ ഒരിക്കല്‍ കൂടി ഞാന്‍ ഓര്‍മപ്പെടുത്തുന്നു. മാതാപിതാക്കന്മാര്‍, ആരോഗ്യപാലകര്‍, വിദ്യാഭ്യാസപ്രവര്‍ത്തകര്‍, വൈദികര്‍, സമര്‍പ്പിതര്‍ എന്നിവര്‍ ജീവനെ സവിശേഷമായ വിധം കൈകാര്യം ചെയ്യുന്നവരാണല്ലോ.
ആഴമേറിയ പ്രാര്‍ത്ഥനാജീവിതം, ഉത്തരവാദിത്വബോധം, ത്യാഗാരൂപി, ആത്മദാനം, സംലഭ്യത, ഐക്യദാര്‍ഢ്യം, മിതത്വം എന്നീ മൂല്യങ്ങളിലധിഷ്‌ഠിതമായ ജീവിതശൈലി നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ അനുഗ്രഹദായകവും ഫലപ്രദവും ആക്കും. ആരോഗ്യപരിപാലനരംഗത്ത്‌ വര്‍ത്തിക്കുന്ന ഡോക്‌ടര്‍മാരും നേഴ്‌സുമാരും ആശുപത്രി അധികൃതരും ജീവനെ ഒരിക്കലും നശിപ്പിക്കാതിരിക്കാന്‍ അതീവ ശ്രദ്ധാലുക്കളായിരിക്കണം.
നമ്മുടെ അതിരൂപതയുടെ ഫാമിലി അപ്പോസ്‌തലേറ്റ്‌ സെന്ററിന്റെ കീഴിലുള്ള കുടുംബകൂട്ടായ്‌മ, മാതൃസംഘം, പ്രോലൈഫ്‌ മൂവ്‌മെന്റ്‌ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ജീവന്റെ മൂല്യം പ്രചരിപ്പിക്കാനും
ജീവനെതിരെയുള്ള വെല്ലുവിളികള്‍ നേരിടുവാനും അനേകം പരിപാടികള്‍ ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്‌.
അവരെയും ജീവന്റെ പോഷണത്തിനായി യത്‌നിക്കുന്ന സര്‍വ്വരേയും ഞാന്‍ പ്രത്യേകം അഭിനന്ദിക്കുകയും ആശീര്‍വദിക്കുകയും ചെയ്യുന്നു. ഫാമിലി അപ്പോസ്‌തലേറ്റ്‌ സെന്ററുമായി സഹകരിച്ച്‌ ഇനിയും കൂടുതല്‍പേര്‍ ജീവന്റെ ശുശ്രൂഷയ്‌ക്കായി കടന്നുവരട്ടെയെന്ന്‌ ഞാന്‍
പ്രാര്‍ത്ഥിക്കുന്നു.
ജീവന്‍ സമൃദ്ധമായി നല്‍കാന്‍ വന്ന യേശുനാഥന്റെ വചനങ്ങള്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മാര്‍ഗദീപമായിരിക്കട്ടെ. ജീവന്‍രക്ഷിക്കാനുള്ള എല്ലാ ഉദ്യമങ്ങളെയും ശുശ്രൂഷകളെയും നമുക്ക്‌
പ്രോത്സാഹിപ്പിക്കാം.
പിതാവിന്റെയും + പുത്രന്റെയും + പരിശുദ്ധാത്മാവിന്റെയും
+ നാമത്തില്‍ നിങ്ങളേവരേയും ഞാന്‍ ആശീര്‍വദിക്കുന്നു.
എന്ന്‌
സ്‌നേഹപൂര്‍വം,

മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌
തൃശ്ശൂര്‍ അതിരൂപതാ മെത്രാപ്പോലീത്ത

കെ said...

കുട്ടികളെ ജനിപ്പിക്കാതിരിക്കരുത് എന്ന സുകുമാരേട്ടന്റെ അപേക്ഷ വാച്യാര്‍ത്ഥത്തില്‍ മനസിലാക്കേണ്ടതല്ലെന്നു തോന്നുന്നു. വൃത്തികേടുകളും ക്രൂരതയും അതിന്റെ അങ്ങേയറ്റത്ത് നടമാടുന്ന സമൂഹത്തില്‍ കുഞ്ഞുങ്ങളെ ജനിപ്പിച്ച് അവരെ വേദനിപ്പിക്കരുതേയെന്ന നിലവിളിക്ക് പ്രസക്തിയുണ്ടെന്നു കരുതട്ടെ. "തന്റെ കാര്യം കഴിഞ്ഞില്ലേ കിളവാ"യെന്ന മട്ടിലുളള പ്രതികരണങ്ങള്‍ ഇത്തിരി കടന്നു പോയില്ലേ എന്നൊരു സംശയം.

Unknown said...

ഇവിടെ പരാമൃഷ്ടമായ ഇടയലേഖനം ഞാന്‍ കണ്ടിട്ടില്ലായിരുന്നു. കിരണിന്റെ പോസ്റ്റിനെ പിന്‍‌തുടര്‍ന്നാണ് ഞാനും ഈ പോസ്റ്റ് എഴുതിയത് . മംഗളം വാര്‍ത്തയെ ആധാരമാക്കിയാണത്രെ കിരണ്‍ ആ പോസ്റ്റ് ഇട്ടത് . വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് മനസ്സിലാക്കിയ കിരണ്‍ നിര്‍വ്യാജമായ ക്ഷമാപണം നടത്തിയിട്ടുണ്ട് . തങ്ങളുടെ സമുദായത്തില്‍ മാത്രം കുഞ്ഞുങ്ങള്‍ കൂടണം എന്ന് ആ ഇടയലേഖനം അര്‍ത്ഥമാക്കുന്നില്ലത്രെ . ഞാന്‍ മംഗളം വാര്‍ത്തയും കണ്ടിട്ടില്ല.
ആയതിനാല്‍ ക്രൈസ്തവ സഭയെ കുറിച്ചുള്ള പരാമര്‍ശം ഞാന്‍ എന്റെ പോസ്റ്റില്‍ നിന്ന് പിന്‍‌വലിക്കുന്നു . ഇക്കാര്യത്തില്‍ എനിക്കും അല്പം പിശക് പറ്റി . ഞാനും നിരുപാധികമായ ഖേദം പ്രകടിപ്പിക്കുന്നു. പോസ്റ്റില്‍ നിന്ന് ഇടയലേഖനത്തെ പറ്റിയുള്ള പരാമര്‍ശം പിന്‍‌വലിക്കുകയാണെങ്കിലും , ജീവിതത്തെക്കുറിച്ചുള്ള എന്റെ ദാര്‍ശനിക സമസ്യകള്‍ നിലനില്‍ക്കും !

chithrakaran ചിത്രകാരന്‍ said...

അപ്പോള്‍ ...രണ്ടു ദിവസം ബ്ലൊഗില്‍ നിന്നും കുറച്ച് വിട്ടു നിന്നതിനിടയില്‍ ഇവിടെ പലതും നടന്നു !!!
എല്ലാ മതങ്ങളും തങ്ങളുടെ മതാനുയായികളുടെ അംഗസഖ്യ കൂടാനാണ് ആഗ്രഹിക്കുന്നതും,പ്രവര്‍ത്തിക്കുന്നതും.
മാലാഘയുടെ രൂപവും പിശാചിന്റെ ആത്മാവും എല്ലാമതങ്ങളും പങ്കുവക്കുന്നു.

...sijEEsh... said...

ലേഖനം എനിക്കിഷ്ടമായി...
ജനസംഖ്യ വര്‍ധനവു നിയന്തിക്കാന്‍ ലോകം മുഴുവന്‍ ശ്രമിചു കൊണ്ടിരിക്കേ.. സ്വന്തം സമുദായതിന്റെ എണ്ണം കൂട്ടാന്‍ ചില പുരൊഹിതന്മാരും, അവരെ താങ്ങുന്ന ചില ആളുകലും നടത്തുന്ന ശ്രമങ്ങള്‍കെതിരെ നാം പ്രതികരിക്കണം...

എല്ലാ വിധ പിന്തുണയും പ്രഖ്യാപിക്കുന്നു...

bimal said...

I have read all comments and I see valid point in Sukumar's article. This world is a finite place having limited resources. None of the human beings are producers and need the 'resource' modified to meet their daily demands. More cravings for their needs will shrink the 'planet earth', contaminate it and in the process kill other essential living beings (read insects, creatures and wild life without which we cannot survive) leading to more global warming etc. Less population will decelerate the inevitable end. More people on the planet will need some amenities and it impacts every one. One took birth on planet need to be concerned about him and others as each will impact other during their physical existence. A time has come where we need to reduce population level and later maintain the levels. Ideally no couple should go for more than one child, say for next 40 years. Our very own globe is highly threatened; we do not know this planet and its living beings will be there in few years from now. Only human have altered the very nature of this planet. More people will add to the early destruction of all living beings. Today it is evident there is no quality of life in countries India; no security for your life, only arrogance and showmanship is part of the people. No respect for each other. Division is wider. That is not the way of affairs in less populated places. For a sensible mind, Population is the root cause. It leads to all other problem (incl. shortage of Current, Water, Food and Recreation) you start thinking using your brains. Do not be just hypnotized by so called ‘mortals’. Please do not jump to conclusions.

Corruption and all social maladies prosper as each one tries to overcome the 'big layer'(read population) for own convenience circumventing the set laws. Do you enjoy quality water, uncrowded space, road (to drive), garbage free space, and pollution free air? All developed countries have manageable level of population and are 'accounted for'. Their resources are shared by those few numbers and have 'real quality of life'. Many call children out of marriage are 'a calamity’. Don not consider all your children are angels and 'lords'. It need not be so. Understand they are well poisoned ones. Otherwise how dowry and ragging (a crime ageist own clan) can prosper. The one given the responses they are clean and the best one. Friends, all have a short tenure in this world. Allow each one to prosper. You also enjoy. If can not help others, please do not 'trouble' them. Give others space.

Regards,
A practical person with own mind for thinking

Unknown said...

Dear Ghatol,

വളരെ വ്യക്തവും വസ്തുനിഷ്ടവുമായ അഭിപ്രായം ഇവിടെ രേഖപ്പെടുത്തിയതില്‍ നന്ദി അറിയിക്കട്ടെ. ഒരു ഷോക്ക് നല്‍കുക എന്ന ഉദ്ദേശത്തില്‍ മൃദുവായ ഒരു സന്ദേശമാണ് ഞാന്‍ ഈ പോസ്റ്റില്‍ നല്‍കാന്‍ ശ്രമിച്ചത് . എന്നാല്‍ ചിലര്‍ എന്റെ അഭിപ്രായം ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ പ്രകോപിതരാവുകയായിരുന്നു. അടുത്ത നൂറ്റാണ്ടില്‍ കുഞ്ഞുങ്ങള്‍ ജനിക്കാതിരിക്കട്ടെ എന്ന് പറയുമ്പോള്‍ അതില്‍ ഇന്ന് ജീവിച്ചിരിക്കുന്നവര്‍ സത്യത്തില്‍ പ്രകോപിതരാവേണ്ട കാര്യമില്ലായിരുന്നു. അടുത്ത നൂറ്റാണ്ടില്‍ മനുഷ്യര്‍ക്ക് ഈ ഭൂമിയില്‍ ജീവിയ്ക്കാന്‍ കഴിയുമെന്ന് ഇവര്‍ക്ക് ഉറപ്പിച്ച് പറയാന്‍ കഴിയുമോ? അടുത്ത നൂറ്റാണ്ടിലേക്ക് എന്തെങ്കിലും ബാക്കി വെക്കണമെന്ന് പോലും ഇവര്‍ ചിന്തിക്കുന്നുണ്ടോ? ഇല്ല. എല്ലാം താല്‍ക്കാലിക സുഖസൌകര്യങ്ങള്‍ക്ക് വേണ്ടി ധൂര്‍ത്തടിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത് . വെറുതെ മനുഷ്യര്‍ ജനിച്ചാല്‍ മതിയോ. ജീവിക്കാനാവശ്യമായ സാഹചര്യങ്ങളും വേണ്ടേ? അതേക്കുറിച്ച് ആരും വേവലാതിപ്പെടുന്നത് കാണുന്നില്ല. ഞാന്‍ പറയാന്‍ ഉദ്ദേശിച്ചിരുന്ന കാര്യങ്ങള്‍ താങ്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനപ്പുറം ചില ദാര്‍ശനികപ്രശ്നങ്ങള്‍ കൂടിയുണ്ട്. അത് പലര്‍ക്കും താങ്ങാന്‍ കഴിയില്ല എന്നത് കൊണ്ട് ഞാന്‍ ഒന്നും പറയുന്നില്ല. എന്നാല്‍ ഒന്ന് വ്യക്തമാണ് . കാലത്തിന്റെ ഏതെങ്കിലും ഒരു പോയിന്റില്‍ ഇനി ഭൂമിയില്‍ മനുഷ്യന്‍ ജനിക്കേണ്ട എന്ന് തീരുമാനിക്കേണ്ടി വരും. അത് വെറുതെ സൂചിപ്പിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം.