Links

മുല്ലപെരിയാറും ജൈവകൃഷിയും

മുല്ലപെരിയാര്‍ അണക്കെട്ട് പൊട്ടുകയില്ല എന്ന് നമ്മള്‍ മലയാളികള്‍ പൂര്‍ണ്ണമായി അംഗീകരിച്ചുകഴിഞ്ഞതായാണു മനസ്സിലാക്കുന്നത്. അത്കൊണ്ട് ഇപ്പോള്‍ എല്ലാവരും സമാധാനമായി ഉറങ്ങുന്നു. മന്ത്രി പി.ജെ.ജോസഫിനു പോലും ഇക്കാര്യത്തില്‍ ഇപ്പോള്‍ പേടിയില്ല എന്നാണു ശ്രുതി. അത്കൊണ്ട് കേരളത്തിന്റെ ഹരജി ഇന്ന് സുപ്രീം കോടതി തള്ളിയപ്പോള്‍ ആര്‍ക്കും വെപ്രാളം കാണുന്നില്ല. ഇനി തമിഴ്‌നാടിനു 142 അടി ജലം ഡാമില്‍ ധാരാളമായി ഉയര്‍ത്താം. തുടക്കം മുതല്‍ ആ ഡാം പൊട്ടുകയില്ല എന്നും മനുഷ്യസാധ്യമാ‍യ വിധത്തില്‍ ഡാം ബലിഷ്ഠമാക്കിയിട്ടുണ്ട് എന്നുമായിരുന്നു എന്റെ നിലപാട്.  അണക്കെട്ടുമായി ബന്ധപ്പെട്ട വിദഗ്ദ്ധരുടെ അഭിപ്രായം മുഖവിലക്കെടുക്കുകയാണു ഞാന്‍ ചെയ്തത്. ആളുകള്‍ ഒരുമിച്ച് കൂവിയാലോ ബഹളം വെച്ചാലോ അതൊന്നും വസ്തുതയാകണമെന്നില്ല. മാത്രമല്ല ആളുകള്‍ ഇപ്പോള്‍ ഒരു കാര്യത്തിലും കോമണ്‍ സെന്‍സ് പ്രയോഗിക്കുന്നില്ല. നാലാള്‍ എന്ത് പറയുന്നുവോ അതിന്റെ ഒപ്പം കൂടി വികാരപരമായി ഒച്ച വെക്കുക എന്നതാണു ഇപ്പോഴത്തെ ട്രെന്‍ഡ്.

കൂടംകുളം ആണവനിലയം  നമ്മുടെ ഊര്‍ജസ്വയം‌പര്യാപ്തിക്ക് അനിവാര്യമാണു എന്നായിരുന്നു അക്കാര്യത്തിലും എന്റെ നിലപാട്. ആളുകള്‍ പക്ഷെ ഉദയകുമാറിനെ അനുകരിച്ചുകൊണ്ട് കൂടംകുളം ആണവനിലയം പൊട്ടിത്തെറിച്ച് ആണവദുരന്തം ഉണ്ടാകും എന്ന് ഉറപ്പിച്ച് പറഞ്ഞ് ആണവനിലയങ്ങളേ പാടില്ല എന്ന് ഘോഷം മുഴക്കി. കൂടംകുളത്ത് ഒന്നാമത്തെ യൂനിറ്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. രണ്ടാമത്തെ യൂനിറ്റ് പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്നു. നാലു യൂനിറ്റ് കൂടി അവിടെ സ്ഥാപിക്കാന്‍ നമ്മുടെ പ്രധാനമന്ത്രിയും റഷ്യന്‍ പ്രസിഡണ്ട് പുടിനും കരാറില്‍ ഒപ്പ് വെച്ചിട്ടുണ്ട്.

എന്‍ഡോസല്‍ഫാന്‍ വിഷയത്തില്‍ ഞാന്‍ യുക്തിപരമായാണു ചിന്തിച്ചത്.  എന്‍ഡോസല്‍ഫാന്‍ 50 വര്‍ഷം ലോകത്ത് എല്ലാ രാജ്യങ്ങളിലും ഉപയോഗിച്ചതാണു. ഇന്ത്യയിലും വ്യാപകമായി ഉപയോഗിച്ചതാണു. കാസര്‍ക്കോട്ട് സര്‍ക്കാര്‍ വക കശുവണ്ടി തോട്ടത്തില്‍ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യമാണു ഹെലികോപ്റ്റര്‍ മുഖേന സ്പ്രേ ചെയ്തിരുന്നത്. അതായത് ഒരു പ്രാവശ്യം സ്പ്രേ ചെയ്താല്‍ പിന്നെ ആറു മാസം കഴിഞ്ഞിട്ടാണു തളിക്കുക. ആകാശത്ത് നിന്ന് തളിച്ച് മരങ്ങളില്‍ കൂടി ഊര്‍ന്നിറങ്ങി മണ്ണിലെ കരിയിലകള്‍ക്ക് മേല്‍ പതിച്ചാലും എന്‍ഡോസല്‍ഫാനിലെ രാസപദാര്‍ത്ഥങ്ങള്‍ സ്ഥിരമായി അവിടെ ശേഷിക്കുകയില്ല. അത് ഡിഗ്രേഡ് ചെയ്യപ്പെട്ട് മറ്റ് പദാര്‍ത്ഥങ്ങളായി മാറും. ചുരുക്കി പറഞ്ഞാ‍ല്‍ സ്ഥിരമായി എന്‍ഡോസല്‍ഫാന്റെ സാന്നിദ്ധ്യം കാസര്‍ക്കോട്ട് ഉണ്ടായിരുന്നില്ല.

മഹരാഷ്ട്രയിലും മറ്റും പരുത്തിക്കര്‍ഷകര്‍ കൈകൊണ്ട് സ്പ്രേ ചെയ്യുന്ന ഉപകരണങ്ങള്‍ കൊണ്ടാണു വര്‍ഷങ്ങളായി എന്‍ഡോസല്‍ഫാന്‍ തളിച്ചിരുന്നത്. എന്‍ഡോസല്‍ഫാന്‍ ഉല്പാദിപ്പിക്കുന്ന ഫാക്ടറികളിലും തൊഴിലാളികള്‍ വര്‍ഷക്കണായി പണി എടുത്ത് വന്നിരുന്നു. അതായത് കാസര്‍ക്കോട്ടെ ജനങ്ങളെക്കാളും എന്‍ഡോസല്‍ഫാന്‍ കൈകൊണ്ട് കൈകാര്യം ചെയ്തവര്‍ ഇന്ത്യയില്‍ എത്രയോ പേര്‍ ഉണ്ടായിരുന്നു. എവിടെ നിന്നും ഒരു പ്രശ്നവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കാസര്‍ക്കോട്ട് തന്നെ എന്‍ഡോസല്‍ഫാന്‍ പീഢ ബാധിച്ചു എന്ന് പറയുന്ന പ്രദേശത്ത് രോഗം ബാധിച്ചവര്‍ അവിടത്തെ ജനസംഖ്യയുടെ ചെറിയ ശതമാനമാണു. എന്ത്കൊണ്ട് 50 വര്‍ഷത്തിലധികം ഉപയോഗിച്ചിട്ടും ലോകത്ത് മറ്റൊരിടത്തും ഇന്ത്യയിലും ഒരു സ്ഥലത്തും എന്‍ഡോസല്‍ഫാന്‍ ദുരിതം ഉണ്ടായില്ല. എന്തായാലും കാസര്‍ക്കോട്ട് പ്രദേശത്ത് എന്ത് രോഗം വന്നാലും അത് എന്‍ഡോസല്‍ഫാന്റെ കണക്കില്‍ വരവ് വെച്ച് ആളുകള്‍ക്ക് സര്‍ക്കാര്‍ വക ധനസഹായം കിട്ടുന്നെങ്കില്‍ നല്ല കാര്യം തന്നെ. പക്ഷെ എന്‍ഡോസല്‍ഫാന്‍ നിമിത്തമാണു തലവണ്ണമുള്ള കുഞ്ഞ് ജനിക്കുന്നത് എന്നത് യാതൊരു ശാസ്ത്രീയ പിന്‍‌ബലവും ഇല്ലാത്ത മുന്‍‌വിധി മാത്രമാണു. ഹൈഡ്രോ സെഫാലസ് എന്ന ആ രോഗാവസ്ഥയ്ക്ക് കാരണം പലതാണു. അത് മുന്‍‌കുട്ടി കണ്ടെത്തി തടയുകയാണു വേണ്ടിയിരുന്നത്. 

ഇപ്പോള്‍ ഒരു ജൈവകൃഷി പ്രചരിച്ചുവരുന്നുണ്ട്. ഉഷ്ണമേഖലാപ്രദേശത്ത് കീടങ്ങളും പുഴുക്കളും ഉപദ്രവകാരികളായ സൂക്ഷ്മജീവികളും പെറ്റുപെരുകാന്‍ അനുകൂലമായ കാലാവസ്ഥയാണുള്ളത്. ഇന്ത്യയിലാണു കീടങ്ങള്‍ ഏറ്റവും സാന്ദ്രീകരിച്ചിട്ടുള്ളത്. ഇവിടെ രാസകീടനാശിനി ഉപയോഗിച്ചില്ലെങ്കില്‍ കൃഷി ചെയ്യുന്നതെന്തും കീടങ്ങള്‍ക്ക് മാത്രമേ തികയുകയുള്ളൂ. നാലു വെണ്ടക്കയും പടവലവും ഉണ്ടാക്കി ക്യാമറയ്ക്ക് പോസ് കൊടുത്ത് പത്രങ്ങളില്‍ ഫോട്ടോ വരുത്തിക്കുന്നതല്ല കൃഷി. 120 കോടി ജനങ്ങള്‍ക്ക് ഭക്ഷിക്കാന്‍ വിവിധ ആഹാരപദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്നതാണു കൃഷി. കേരളത്തിലെ പോലെ ഒരു കൃഷിമന്ത്രി മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അധികാരത്തില്‍ വരികയാണെങ്കില്‍ ഇന്ത്യക്കാര്‍ പട്ടിണി കൊണ്ട് വേഗം ചത്ത് തീര്‍ന്നോളും. അത്കൊണ്ട് ജൈവകൃഷി കേരളത്തിനു പുറത്ത് പ്രചരിക്കരുതേ എന്ന് എല്ല്ലാവരും പ്രാര്‍ഥിക്കുക.

1 comment:

സങ്കൽ‌പ്പങ്ങൾ said...

കളി തമിഴന്മാരോടു വേണ്ട....