Links

ബജറ്റ് - 2015

മല എലിയെ പ്രസവിച്ച പോലെയാണു മോദി സർക്കാരിന്റെ ബജറ്റ്. യാതൊരു സാമ്പത്തിക പരിഷ്ക്കരണവും ഇല്ല. ഒരു ദിശാബോധവും ബജറ്റ് നൽകുന്നുമില്ല. ആകെ ചെയ്തത് കോർപ്പറേറ്റുകളുടെ ലാഭവിഹിതത്തിനു നികുതി 30 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനം കുറച്ച് 25 ശതമാനമാക്കി എന്നതാണു. അതേ സമയം ഇടത്തരം വരുമാനക്കാരായ സാലറൈസ്‌ഡ് ആളുകളുടെ വരുമാനനികുതി അടക്കാനള്ള പരിധി 2.5 ലക്ഷം എന്നുള്ളത് ഒട്ടും ഉയർത്തിയുമില്ല. കോർപ്പറേറ്റുകൾക്ക് ലാഭവിഹിതത്തിനു 5 ശതമാനം നികുതിയിളവ് നൽകുകയും ശമ്പളക്കാർക്ക് വരുമാന പരിധി അല്പം പോലും ഉയർത്താതിരിക്കുകയും ചെയ്തത് ബി.ജെ.പി.ക്കാരുടെ വർഗ്ഗസ്വഭാവം വെളിവാക്കുന്നതാണു. പൊതുവെ ബിസ്സിനസ്സുകാരും കച്ചവടക്കാരും ആണു ബി.ജെ.പി.യുടെ വോട്ട് ബാങ്ക്. അവരെ സന്തോഷിപ്പിക്കുക എന്ന ദൗത്യമാണു അരുൺ ജയറ്റ്‌ലി ഏറ്റെടുത്തത് എന്ന് പറയാം.

രണ്ടര ലക്ഷം രൂപയാണല്ലൊ നിലവിൽ വരുമാന നികുതിക്കുള്ള പരിധി. അതായത്  ഇളവുകൾ കഴിച്ച് പ്രതിദിനം 685 രൂപ റെക്കോർഡ് പ്രകാരം വരുമാനമുള്ള ഒരാൾ ഇൻകം ടാക്സ് അടക്കണം. ഈ 685 രൂപ എന്നത് ഒരു ദിവസം ഒരു പിച്ചക്കാരൻ സമ്പാദിക്കുന്ന കാശേയുള്ളൂ എന്ന് ആർക്കാണറിയാത്തത്. എന്നിട്ടാണു അത്രയും വരുമാനത്തിനു സർക്കാർ നികുതി വാങ്ങുന്നത്. അതേ സമയം രേഖയുള്ള വേതനത്തിനു മാത്രമാണു നികുതി. ഈ തുകയുടെ എത്രയോ ഇരട്ടി പ്രതിദിനം സമ്പാദിക്കുന്നവർക്ക് രേഖ ഇല്ല എന്നതിന്റെ പേരിൽ നയാപൈസ നികുതി കൊടുക്കണ്ട. ഇന്നത്തെ നിലയിൽ വരുമാനപരിധി മിനിമം 5ലക്ഷം ആയെങ്കിലും ഉയർത്തേണ്ടതാണു. എന്നാൽ അരുൺ ജയറ്റ്‌ലി ശമ്പളക്കാരെ പിടിച്ചു പറിക്കുന്നതിൽ ഒരിളവും വരുത്താൻ തയ്യാറായില്ല. കോർപ്പറേറ്റ് മുതലാളിമാർക്ക് ഇളവ് അനുവദിക്കുകയും ചെയ്തു. വർഗ്ഗസ്വഭാവം കാണിക്കുമല്ലോ.  ശമ്പളക്കാർക്ക് ഇതിൽ പ്രതികരിക്കാൻ കഴിയില്ല. അവർ മിണ്ടാപ്രാണികളാണു. നികുതി പിടിച്ചിട്ട് ബാക്കി മാത്രമേ ശമ്പളമായി കൈയിൽ കിട്ടു. ഒരുമാതിരി ഡെമോക്രാറ്റിക്ക് ഫാസിസം.

കോർപ്പറേറ്റുകൾക്ക് ഇളവ് കൊടുത്തതിനെ അൽഫോൻസ് കണ്ണന്താനം ചാനൽ ചർച്ചയിൽ ന്യായീകരിച്ചത് എന്റർപ്രനേഴ്‌സിന്റെ കൈയ്യിൽ പണം സ്വരൂപിക്കാൻ കഴിഞ്ഞാൽ മാത്രമേ പുതിയ വ്യവസായങ്ങൾ തുടങ്ങൂ എന്നും അങ്ങനെ തൊഴിലവസരം വർദ്ധിക്കും എന്നുമാണു. വ്യവസായികളെ സന്തോഷിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ആ യുക്തി മനസ്സിലായിട്ടില്ല. ഇത് വരെ 30 ശതമാനം നികുതി അടയ്ക്കേണ്ടത് കൊണ്ട് വ്യവസായികൾ സംരംഭങ്ങൾ ഒന്നും നടത്താറില്ലേ? കോർപ്പറേറ്റുകളുടെ കീഴിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളി മാസശമ്പളത്തിൽ 30 ശതമാനം നികുതി അടയ്ക്കണം, അതേ സമയം മുതലാളി അയാളുടെ ലാഭത്തിന്റെ 25ശതമാനം നികുതി  അടച്ചാൽ മതി എന്ന ന്യായം എവിടത്തേതാണു മിസ്റ്റർ ധനമന്ത്രീ?  ശൂന്യതയിൽ നിന്ന് തുടങ്ങി കഴിഞ്ഞ 9 മാസം കൊണ്ടാണു രാജ്യത്തെ സാമ്പത്തിക നില ഇക്കാണുന്ന നിലയിലേക്ക് തങ്ങൾ ഉയർത്തിയത് എന്ന് ബജറ്റിന്റെ തുടക്കത്തിൽ മന്ത്രി ഡംഭ് പറയുന്നുമുണ്ട്. ഇമ്മാതിരി ഡംഭ് അല്ലാതെ ബി.ജെ.പി.ക്കാർക്ക് മറ്റൊന്നും ഇല്ല എന്നതിന്റെ ദൃഷ്ടാന്തമായി കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ഈ ബജറ്റ്.

അതേ സമയം അൽഫോൻസ് കണ്ണന്താനം പറഞ്ഞ ഒരു കാര്യത്തോട് ഞാൻ പരിപൂർണ്ണമായി യോജിക്കുന്നു. അതായത് കോർപ്പറേറ്റുകളെ ശത്രുതാപരമായ മനോഭാവത്തോടെ കാണുന്നത് അവസാനിപ്പിക്കണം. രാജ്യത്തിന്റെ വളർച്ചയെ സഹായിക്കുന്നത് കോർപറേറ്റ് മേഖലയാണു. അവരാണു തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്. കോർപ്പറേറ്റ് മേഖലയിലെ മുതലാളിമാരും ജീവനക്കാരും നൽകുന്ന നികുതിപ്പണമാണു ഖജനാവിൽ വന്ന് നിറയുന്നത്. അങ്ങനെയാണു നമ്മുടെ ബജറ്റ് തുകയുടെ സൈസ് വർദ്ധിക്കുന്നത്. ഒരു നാല്പതോ മുപ്പതോ വർഷം മുൻപത്തെ ബജറ്റല്ല ഇന്ന് അവതരിപ്പിക്കുന്നത്. മുൻപത്തെ അപേക്ഷിച്ച് ഇന്നത്തെ ബജറ്റ് തുക എത്രയോ വലുതാണു. ആ വലിപ്പം ഉണ്ടാക്കിയത് കോർപ്പറേറ്റ് മേഖലയാണു. 

സർക്കാരിനു എല്ലാവക്കും തൊഴിൽ കൊടുക്കാൻ കഴിയില്ല. മാത്രമല്ല സർക്കാർ തൊഴിൽ പ്രത്യുല്പാദനപരമല്ല. സർക്കാർ ജീവനക്കാർ തിന്ന് മുടിക്കുമ്പോൾ കോർപ്പറേറ്റ് ജീവനക്കാർ സമ്പത്ത് ഉല്പാദിപ്പിക്കുകയാണു. ഒരു മൊട്ടുസൂചി നിർമ്മിക്കാനും കോർപ്പറേറ്റ് മേഖല വേണം. അത്കൊണ്ട് രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല് എന്ന് പറയുന്നത് കോർപ്പറേറ്റ് മേഖലയാണു. ആ മേഖല നിഷ്ക്രിയമായിക്കൂട. കോർപ്പറേറ്റുകളെ ഉത്തേജിപ്പിക്കുന്ന ഒരു സർക്കാർ നടപടിയും വെറുതെയാവില്ല. പക്ഷെ ഇപ്പോൾ കോർപ്പറേറ്റുകൾക്ക് ലാഭത്തിൽ അഞ്ച് ശതമാനം നികുതിയിളവ് കൊടുത്തതും ശമ്പളക്കാർക്ക് ഇൻകം ടാക്സ് പരിധി ഉയർത്താത്തതും ന്യായീകരണമില്ലാത്തതാണു. അത് ബി.ജെ.പി.ക്കാരുടെ വർഗ്ഗസ്വഭാവമാണു താനും. 

2 comments:

ajith said...

ചുറ്റുമുള്ള രാജ്യങ്ങളില്‍ കോര്‍പ്പറേറ്റ് നികുതി 21% ആണത്രെ

ഇ.എ.സജിം തട്ടത്തുമല said...

കോൺഗ്രസ്സ് സർക്കാരിൽ നിന്നും ആകെ ഈ ബി.ജെ.പി സർക്കാരിനുള്ള വ്യത്യാസം വർഗ്ഗീയത നന്നായി വികസിപ്പിക്കുന്നു എന്നതാണ്.