Links

വിപ്ലവം വരവായി ....


ലക്ഷം കോടികളുടെ കോഴ കേട്ടു ശീലിച്ച ജനത്തിന് 125കോടി എന്ന് കേട്ടാല്‍ വെറും പുല്ലുമിട്ടായി  പോലെയേ തോന്നൂ. എന്നാലും ഇരിക്കട്ടെ ഒരു കോഴയല്ലെ. ഒരു കോഴയെന്നാല്‍ അതിന്റെ മൂല്യം ഇന്ത്യയില്‍ കോടാനുകോടികളാണ്. ജനത്തിന് മുന്നില്‍ കോഴ അവതരിപ്പിക്കുമ്പോള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്ന റേറ്റിങ്ങിന്റെ മൂല്യം എത്ര കോടി വരുമെന്ന് സി.എ.ജി.ക്ക് പോലും തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.

മന്ത്രി കമല്‍‌നാ‍ഥിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. പ്രതിപക്ഷം നടുത്തളത്തിലേക്ക് വലത് കാല്‍ വെക്കുമ്പോഴേക്കും അന്വേഷണം നടത്താന്‍ തയ്യാര്‍ എന്ന് പ്രഖ്യാപിച്ചില്ലേ അതിനൊരു സല്യൂട്ട്. കോണ്‍ഗ്രസ്സ് എന്നാല്‍ ഭീരുക്കളുടെ കൂടാരമാണെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടതാണ്. അത്കൊണ്ട് പ്രതിപക്ഷം വായ തുറക്കുമ്പോഴേക്കും മുട്ടു വിറക്കുന്ന മന്ത്രിമാരാണ് കോണ്‍ഗ്രസ്സില്‍ ഉത്തമപുരുഷന്മാര്‍. ഈ കോഴ അന്വേഷിക്കാന്‍ ജെ.പി.സി. മാത്രം പോര സര്‍. കോഴത്തുക ചായക്കാശ് പോലെ വെറും 125 കോടിയാണെങ്കിലും ഈ കോഴയുടെ മാനങ്ങള്‍ വളരെ വളരെ വലുതാണ്.

ഒന്നാമത്തെ കാര്യം ഈ തുക 2008 മുതല്‍ വാള്‍മാര്‍ട്ട് അമേരിക്കയിലെ നിയമത്തിനും സദാചാരത്തിനും വിധേയമായി അവിടെ തന്നെ വിനിയോഗിച്ചതാണ്. ലോബിയിങ്ങ് അവിടെ സാധാരണമാണ്. കമ്പനികളുടെ പ്രമോഷന് കണ്‍സല്‍ട്ടന്റുകളെയും സ്റ്റാഫുകളെയും നിയമിച്ച് പ്രചാരണം ചെയ്യുന്നതില്‍ തെറ്റില്ല. കണക്കുകളെല്ല്ലാം കൃത്യമായിരിക്കണമെന്നും അവ ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കണമെന്നും മാത്രമേയുള്ളൂ. ഇന്ത്യയിലാണെങ്കില്‍ ലോബിയിങ്ങ് എന്നത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് മാത്രം കുത്തകയുള്ള രംഗമാണ്. അത് കമ്പനികള്‍ ചെയ്താല്‍ രാഷ്ട്രീയനേതാക്കള്‍ക്ക് ഹൃദയം പൊട്ടി ചാകാന്‍ മാത്രം പ്രഹരശേഷിയുള്ള കൊക്കോഴയാണ്. പൊതുവെ കമ്പനികള്‍ എന്ന് കേട്ടാലേ അലര്‍ജിയുള്ള നേതാക്കള്‍ക്ക് അവ ലോബിയിങ്ങ് കൂടി നടത്തി എന്ന് കേട്ടാല്‍ സഹിക്കാന്‍ പറ്റില്ല. കമല്‍‌നാഥിന്റെ ഉറപ്പിന്മേലാണ് പലരും പിടിച്ചുനില്‍ക്കുന്നത്.

125 കോടി ചെലവാക്കിയത് അമേരിക്കയില്‍ ആണെങ്കിലും അത് ഇന്ത്യയില്‍ എത്തിയിട്ടുണ്ട് എന്നതില്‍ ആര്‍ക്കും സംശയമില്ല. അതാണ് നമ്മുടെ എം.പി.മാരുടെ ഉറക്കം കെടുത്തുന്നത്. ആ കോഴപ്പണം എങ്ങനെ ഇന്ത്യയില്‍ എത്തി, ആരെല്ലാം കൈപ്പറ്റി എന്നൊക്കെ അന്വേഷിക്കേണ്ടതുണ്ട്. അത്കൊണ്ടാണ് വെറും ജെ.പി.സി.മാത്രം പോര എന്ന് പറഞ്ഞത്. സി.ബി.ഐ.യും ‘റോ’യും ജെ.പി.സി.യും എല്ലാം കൂടി അമേരിക്കയിലേക്ക് പറക്കട്ടെ. എന്നിട്ട് എല്ലാ തെളിവുകളും സമാഹരിച്ചതിന് ശേഷം മാത്രം ഇനി പാര്‍ലമെന്റ് പ്രവര്‍ത്തിച്ചാല്‍ മതി.

ഇതിനിടയ്ക്ക് സഖാവ് പ്രകാശ് കാരാട്ടിന്റെ മനസ്സില്‍ ലഢു പൊട്ടിയിട്ടുണ്ട്. അദ്ദേഹം ഇന്ത്യയിലെ കച്ചവടക്കാരെ രംഗത്തിറക്കി ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാന്‍ പോകുകയാണത്രെ. കച്ചവടക്കാര്‍ എന്നാല്‍ കേവലം പതിനായിരങ്ങളല്ല. 20കോടി വരും എന്നാണ് ബി.ജെ.പി.യുടെ ഓഡിറ്റിങ്ങ് വിഭാഗം പുറത്ത് വിട്ട കണക്ക് സൂചിപ്പിക്കുന്നത്. ആ 20കോടിയെയാണ് കാരാട്ട് സഖാവ് സംഘടിപ്പിക്കാന്‍ പോകുന്നത്. ആദ്യപടിയായി നസിറുദ്ധീന്‍ മുതലാളിയും പിണറായി സഖാവും കൈകോര്‍ത്തിട്ടുണ്ട്. നസിറുദ്ധീന്‍ മുതലാളി വിചാരിച്ചാല്‍ രാജ്യത്തെ 20കോടിയെ അണിനിരത്തുക ക്ഷിപ്രസാധ്യമാണ്. ആ 20കോടിയെ മുന്നില്‍ നിര്‍ത്തി ഒരു വിദേശ റിട്ടെയില്‍ ഭീമനെയും ഇന്ത്യയില്‍ കാല് കുത്താന്‍ അനുവദിക്കില്ല എന്നാണ് പ്രകാശ് കാരാ‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യയില്‍ ഇദം‌പ്രഥമമായാണ് ഇത്രയും വലിയൊരു വിപ്ലവസഖ്യകക്ഷിയെ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ലഭിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ ജനകീയജനാധിപത്യ വിപ്ലവത്തിന്റെ ഭൌതികസാഹചര്യം പരിപക്വമാകും എന്ന കണക്കുകൂട്ടലിലാണ് കാരാട്ട് സഖാവ്.  ഇനി പട്ടികജാതി ക്ഷേമ സമിതിയുടെ ഭാവി എന്താകുമോ എന്തോ!

എന്തായാലും വിപ്ലവം ജയിക്കട്ടെ! അത് കച്ചവടക്കാരിലൂടെയായാലും!

ഗുണപാഠം: ഉപഭോക്താക്കള്‍ അസംഘടിതരാണ്. അവറ്റകളെ വിപ്ലവത്തിന്റെ നാലയലത്ത് പോലും അടുപ്പിക്കാന്‍ പറ്റൂല്ല്ല.

10 comments:

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

20 കോടി കച്ചവടക്കാര്‍ ... അവരുടെ കുടുംബം കുഞ്ഞു കുട്ടി പരാദീനങ്ങള്‍ ... ഹോ കലക്കും അടുത്ത പ്രധാനമന്ത്രി കാരാട്ട് തന്നെ .......
കാരാട്ടെ ലഡു തലയില്‍ വീണു ചാവാണ്ട് നോക്കണേ

Ananth said...

ഇവിടെ FDI നിയമം പാസാക്കുന്നതിന് മുന്‍പ് തന്നെ walmart കോടിക്കണക്കിനു ഡോളര്‍ മുതല്‍മുടക്കി എന്നതും ഇപ്പോള്‍ അന്വേഷണം നടത്തപ്പെടുന്ന ഒരു വസ്തുത ആണല്ലോ
അതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കുക

പിന്നെ FDI യെ സംബന്ധിച്ച ചര്‍ച്ച പാര്‍ലിമെന്റില്‍ നടന്നപ്പോള്‍ അതില്‍ പങ്കെടുത്തു സംസാരിച്ച മിക്ക കക്ഷികളും അതിനെതിരായിരുന്നു എന്ന് നാം കണ്ടു എന്നിട്ടും മായാവതിയും മുലായം സിങ്ങുമൊക്കെ വോട്ടെടുപ്പില്‍ ഗവണ്മെന്റിനെ സഹായിക്കുന്ന നിലപാട് എടുത്തത് എന്തുകൊണ്ടാണെന്ന് സുകുമാരന്‍ സാറിനെ പോലെ കണ്ണടച്ച് ഇരുട്ടാക്കി കഴിയുന്ന ആളുകള്‍ക്ക് മനസ്സിലാവില്ലെങ്കിലും മറ്റു സാധാരനക്കാര്‍ക്കൊക്കെ അത് പകല്‍ പോലെ വ്യക്തം ആണ്....ഇതിന്റെ തന്നെ മറ്റൊരു പതിപ്പ് ആണവകരാറിന്റെ ശേഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഒന്നാം UPA സര്‍ക്കാര്‍ അതിജീവിച്ചപ്പോഴും നമ്മളൊക്കെ കണ്ടതാണല്ലോ

കൊണ്ഗ്രസ്സില്‍ തന്നെ ഉമ്മന്‍ചാണ്ടിയോ ആന്റണിയോ വയലാര്‍ രവിയോ ഒന്നും FDI യെ അനുകൂലിക്കുന്നില്ല ....സ്വന്തമായി ഒരു വിധ ജനപിന്തുണയും അവകാശപ്പെടാനില്ലാത്ത അമേരിക്കയുടെയും കോര്‍പ്പറേറ്റ് ലോബ്ബിയുടെയും മാത്രം താല്പര്യങ്ങള്‍ സംരക്ഷിക്കാനായി അവരൊക്കെ തന്നെ അവരോധിച്ചിരിക്കുന്ന മന്‍മോഹന്‍ സിംഗ് ,പീ ചിദംബരം, മോന്റെക് സിംഗ് അലുവാലിയ പ്രഭൃതികള്‍ ഇനിയുള്ള കാലയളവില്‍ രാജ്യം
എവിടെ കൊണ്ടു എത്തിക്കുമോ ആവോ ...... പിന്നെ ഈ walmart ഒക്കെ ഇന്ത്യയില്‍ മുതല്‍മുടക്ക് നടത്തി ഒടുവില്‍ മറ്റൊരു enron ആവുമോ എന്ന് കാത്തിരുന്നു കാണാം

അനില്‍ഫില്‍ (തോമാ) said...

കമല്‍നാഥ് അന്വേഷണം പ്രഖ്യാപിച്ചത്രേ... ഈവര്‍ഷത്തെ ഏറ്റവും വലിയ തമാശ.

ആരാണ് അന്വേഷിക്കുന്നത്? ആരൊക്കെ അന്വേഷണ പരിധിയ്ല്‍ ഉണ്ടാകും? എന്തൊക്കെ അന്വേഷിക്കും? അന്വേഷണത്തില്‍ മമ്മിക്കും, അമൂല്‍ ബേബിക്കും, അളിയനും,ആനന്ദ് ശര്‍മയ്ക്കും, കമല്‍നാഥിനും, വായില്ലാക്കുന്നിലപ്പനും, ഒക്കെ പ്രതികൂലമായി എന്തെങ്കിലും തെളിവുകള്‍ ലഭിച്ചാല്‍ എന്തു നടപടി എടുക്കും? ആരു നടപടിയെടുക്കും?

125 കോടി അവിടുത്തെ നിയമാനുസൃതമായി അമേരിക്കയില്‍ മാത്രം മുടക്കിയ തുകയാണ്, എങ്കില്‍ ആര്‍ത്തിമൂത്ത കോണ്‍ഗ്രസുകാര്‍ ഭരിക്കുന്ന ഇന്ത്യയില്‍ മുടക്കിയ തുക ഇതിന്റെ എത്ര ഇരട്ടി വരും? അത് ആര്‍ക്കൊക്കെ ലഭിച്ചുകാണും എന്നൊക്കെ ഊഹിക്കാന്‍ ഒരു സാധാരണക്കാരന് പാഴൂര്‍ പടിപ്പുരവരെയൊന്നും പോകേണ്ട കാര്യമില്ല. FDI ബില്ല് പാസാക്കാന്‍ അര്‍ക്കൊക്കെയായിരുന്നു കൂടുതല്‍ വെപ്രാളം എന്നും കഴിഞ്ഞ കുറേ ദിവസങ്ങളായി ദില്ലിയില്‍ നടന്ന വിരുന്നുകളുടെ ഉദ്ദേശവും ആരൊക്കെ ആതിഥേയരും അതിഥികളുമായി പങ്കെടുത്തു എന്നും പിന്നിട് പാര്‍‌ലമെന്റില്‍‍ എന്തു നടന്നു എന്നും പരിശോധിച്ചാല്‍ മാത്രം മതിയാകും.

ചെറുകിട, വഴിയോര കച്ചവടക്കാരെ സംഘടിപ്പിക്കാന്‍ പ്രകാശ് കാരാട്ട് മുന്‍‌കൈ എടുക്കുന്നതിനെതിരെ ഉള്ള പരിഹാസം, അതൊരു ഭയത്തില്‍ നിന്നും ഉടലെടുത്തതെന്നേ മനസിലാക്കാനാവൂ.

രാജ്യ ദ്രോഹികള്‍ നാടിനെ വിറ്റു തിന്നുന്നതിനെതിരേ രാജ്യ താല്‍പര്യവും ജനക്ഷേമവും മുന്നിര്‍ത്തി ജനകീയ മുന്നേറ്റത്തിനു നേതൃത്വം നല്‍കുവാന്‍ മുന്നോട്ടു വരുന്നത് പ്രകാശ് കാരാട്ടായാലും നരേന്ദ്ര മോഡി ആയാലും പ്രകീര്‍ത്തിക്കപ്പെടുകയാണ് വേണ്ടത്.ഇതൊന്നും കേപിയെസിന് അറിയാന്‍ വയ്യാത്ത യാധാര്‍ഥ്യങ്ങളല്ല എങ്കിലും രാഷ്ട്രീയ തിമിരവും ഇറ്റാലിയന്‍ ഭക്തിയും മസ്തിഷ്കമരവിപ്പ് സമ്മനിച്ചിരിക്കുന്നു എന്നുവേണം അനുമാനിക്കാന്‍. അല്ലെങ്കില്‍ വാള്‍മാര്‍ട്ടിനെ വരദാനമായും നസിറുദ്ദീനെ അസ്പൃശ്യനായും അവതരിപ്പിക്കില്ലല്ലോ???

ഞാന്‍ പുണ്യവാളന്‍ said...

എന്തോരെക്കയാണോ നടക്കുന്നത് ചുറ്റും സ്നേഹാശംസകള്‍ @ ഇനി ഞാന്‍ മരിക്കില്ല

vettathan said...

"However, several lawyers said the transaction appeared to violate at least the spirit of India's long-standing ban on foreign investment in supermarkets, which it only lifted in September 2012." എന്‍.ഡി.ടി.വിക്കാരന്‍ ന്യൂസ് കൊടുക്കുന്ന രീതിയാണ് മുകളില്‍ കൊടുത്തത്.എഫ്.ഡി.ഐക്കു സര്‍ക്കാര്‍ വെച്ച നിബന്ധനകള്‍ ആരും കണ്ട മട്ടില്ല.ആകെ നിക്ഷേപത്തിന്‍റെ പകുതി അടിസ്ഥാന സൌകര്യ വികസനത്തിനായി ഉപയോഗിക്കണം.(വാടക കൊടുക്കുന്നതു ഈ ഇനത്തില്‍ പരിഗണിക്കില്ല.)അതായത് സ്വകാര്യ മേഖലയില്‍ വമ്പന്‍ വേര്‍ഹൌസുകളും സംഭരണികളും ഉണ്ടാവും.പച്ചക്കറികളും പഴങ്ങളും കേടുകൂടാതെ സൂക്ഷിക്കാനുള്ള സംവിധാനങ്ങളുണ്ടാവും.കര്‍ഷകന് മുങ്കൂര്‍ പണം കൊടുത്തു കൃഷി നടത്താനും,ഉല്പ്പാദിപ്പിക്കുന്ന സാധനങ്ങള്‍ വാങ്ങാനുമുള്ള പദ്ധതിയുണ്ടാവും.കര്‍ഷകനും ഉപഭോക്താവിനും ലാഭമുണ്ടാകും.ഇടക്ക് നിന്നു ഉല്പ്പാദകന്‍റെയും ഉപഭോക്താവിന്‍റെയും ചോര കുടിക്കുന്നവര്‍ക്ക് നഷ്ടമുണ്ടാകും.വായാടി വിപ്ലവക്കാര്‍ക്കും കച്ചവടക്കാര്‍ വോട്ട് ബാങ്കായവര്‍ക്കും ഇതൊന്നും പിടിക്കില്ല.വിശദമായി എഴുതാനുണ്ട്.ഇതില്‍ക്കൂടുതല്‍ ഇവിടെ എഴുതുന്നതു ശരിയല്ലല്ലോ.

kaalidaasan said...

വെട്ടത്താന്‍ സാറു പറയുന്നതനുസരിച്ച് വാള്‍ മാര്‍ട്ടൊക്കെ ഇങ്ങെത്തിയാല്‍ ഇന്‍ഡ്യയുടെ പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെടുമല്ലോ. ഇതുപോലെയുള്ള ഒരു മഹാ സംഭവത്തെ കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എതിര്‍ക്കുന്നതിന്റെ ഗുട്ടന്‍സ് ഒന്നു പറഞ്ഞു തരാമോ.

മന്‍ മോഹന്‍ സിംഗും  മൊണ്ടേക് സിംഗും പടച്ചു വിടുന്ന മണ്ടത്തരങ്ങളൊക്കെ തൊള്ള തൊടതെ വിഴുങ്ങും മുന്നേ ഇപ്പറയുന്ന മഹാസംഭവങ്ങളേക്കുറിച്ച് അല്‍പ്പമൊക്കെ പഠിക്കുന്നതല്ലേ ബുദ്ധി. താങ്കള്‍ പറയുന്ന പലതും അതിമോഹങ്ങളാണു സാറെ. കര്‍ഷകനു യാതൊരു ഗുണവും ഇതൊന്നും ഉണ്ടാക്കില്ല. ഉണ്ടാക്കുമായിരുന്നെങ്കില്‍ അമേരിക്ക കര്‍ഷകര്‍ക്ക് സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും വാരിക്കോരി കൊടുക്കേണ്ട ആവശ്യമുണ്ടാകുമായിരുന്നില്ല. അടുത്തിടെ അവിടെ പാസ്സാക്കിയ ബില്ലില്‍ അടുത്ത 10 വര്‍ഷത്തേക്ക് 1 ട്രില്ല്യണ്‍ ഡോളറിന്റെ സഹായങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കേണ്ട അവശ്യമുണ്ടായിരുന്നില്ല.

Senate Passes Farm Bill With Bipartisan Support

WASHINGTON — The Senate approved a sweeping new farm bill on Thursday that would cost nearly $1 trillion over the next 10 years, financing dozens of price support and crop insurance programs for farmers and food assistance for low-income families.


ഈ ബില്ലിലെ പ്രധാന വാക്ക് price support ആണ്. അതിന്റെ അര്‍ത്ഥം വെട്ടത്താനു മനസിലാകുന്നുണ്ടോ? വാള്‍ മാര്‍ട്ട് ഭഗവാനൊക്കെ ന്യായമായ വില കര്‍ഷകനു നല്‍കുന്നുണ്ടെങ്കില്‍  ഈ സര്‍ക്കാര്‍ price support നല്‍കുന്നത് ഒബാമക്കും  സിംഗിനേപ്പോലെ തല തിരിഞ്ഞു പോയതുകൊണ്ടാണോ വെട്ടത്താനേ?

മന്‍മോഹന്‍ സിംഗ് ഇന്‍ഡ്യന്‍ മാര്‍ക്കറ്റ അമേരിക്കക്കു വേണ്ടി തുറന്നു കൊടുക്കുന്നതിനു പകരമായി ഇന്‍ഡ്യയിലേക്കും മറ്റുമുള്ള outsourcing തുടരണം എന്നു പറഞ്ഞപ്പോള്‍ ഒബാമ പറഞ്ഞത് എന്തായിരുന്നു എന്ന് വെട്ടത്താന്‍ കേട്ടിട്ടുണ്ടോ?

സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനുകള്‍ ഭരിക്കുന്ന പടിഞ്ഞാറന്‍ നാടുകളിലൊക്കെ കര്‍ഷകരുടെ വരുമാനം  കുറഞ്ഞിട്ടേ ഉള്ളു. അമേരിക്കയിലും, ഫ്രാന്‍സിലും, ഓസ്റ്റ്രേലിയയിലും ഇതൊക്കെ തന്നെയാണു സംഭവിച്ചത്.

ഇപ്പോള്‍ ഇടക്ക് നിന്നു ഉല്പ്പാദകന്‍റെയും ഉപഭോക്താവിന്‍റെയും ചോര കുടിക്കുന്നവര്‍ക്ക് നഷ്ടമുണ്ടാകും. എന്നത് ശരി. പക്ഷെ അതിനു പകരം പുതിയ ചോരകുടിയന്‍മാര്‍ ഉണ്ടായി വരും. Quality controller, standardiser, certification agency, processor എന്നൊക്കെയുള്ള പേരുകളില്‍..

മൊണ്ടേക് സിംഗ് അടുത്ത നാളില്‍ കേരളത്തില്‍ വന്ന് പറഞ്ഞത് മലയാളികള്‍ കൃഷിയൊന്നും ചെയ്യേണ്ട, കോണ്ക്രീറ്റ് കെട്ടിടങ്ങള്‍ പണുതോളൂ എന്നായിരുന്നു. എന്നു വച്ചാല്‍ കൃ ഷിഭൂമിയൊക്കെ റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് കളിക്കാന്‍ വിട്ടുകൊടുക്കുക. പാചകവാതക വില ഇരട്ടിയാക്കി കൂട്ടിയിട്ട് മറ്റെ സിംഗ് പറഞ്ഞത്, മരങ്ങള്‍ നട്ടു പിടിപ്പിച്ച് വിറകുകൊണ്ട് ഭക്ഷണം പാചകം ചെയ്യാന്‍.,. എന്നു വച്ചാല്‍ ഞങ്ങളേപ്പോലുള്ള പണക്കാരൊക്കെ പാചക വാതകം ഉപയോഗിച്ചോളാം, മറ്റ് പരിഷകളൊക്കെ ജീവന്‍ നിലനിറുത്തണമെങ്കില്‍ വിറകു കത്തിച്ച് ഭക്ഷണം പാകം ചെയ്യുക. എങ്കില്‍ അത് പ്രധാന മന്ത്രിയുടെ വീട്ടില്‍ നിന്നു തന്നെ ആക്ട്ടെ എന്നു പറയാന്‍ ആരുമുണ്ടായില്ല. ഇന്‍ഡ്യയില്‍ പണ്ടൊരു നേതാവുണ്ടായിരുന്നു. പറയുന്ന കാര്യങ്ങള്‍ സ്വജീവിതത്തിഉല്‍ ചെയ്തു കാണിച്ചിരുന്ന നേതാവ്. ആ മഹാന്റെ ജന്മനാളില്‍ പാളത്തൊപ്പി വച്ച് മന്ദബുദ്ധികളേപ്പോലെ അഭിനയിക്കാന്‍ കഴിവുള്ള ചെന്നിത്തലമാരേ ഇപ്പോള്‍ ഇവിടെ ഉള്ളു. ഇവരൊക്കെ കൂടി പറയുന്ന നുണകളൊക്കെ തൊള്ള തൊടാതെ വിഴുങ്ങാന്‍ ചില വെട്ടാത്താന്‍മാരും സുകുമാരന്‍മാരും.

Manoj മനോജ് said...

"കര്‍ഷകനും ഉപഭോക്താവിനും ലാഭമുണ്ടാകും."

ദിതിലാണു സർക്കാരും തൂങ്ങി ആടുന്നത് ;)

:) വിശ്വാസം അതല്ലേ എല്ലാം...

ന്യൂയോർക്കിലെ ബ്രൂക്ക്ലിനിൽ വാൾമാർട്ടിന്റെ സ്റ്റോർ തുറക്കാൻ പോയപ്പോൾ ജനങ്ങൾ സമരം ചെയ്ത് ഓടിച്ചു... ന്യൂയോർക്കിലെ പബ്ലിക്ക് അഡ്വക്കേറ്റ് Bill DeBlasio പറഞ്ഞത് വാൾമാർട്ട് ഒരു ട്രോജൻ കുതിര ആണെന്നാണു.... സ്വന്തം നാട്ടിൽ അനുഭവിച്ച് അറിഞ്ഞവർ പറയുന്നതിനേക്കാൾ കൂടുതൽ എന്ത് തെളിവാണു വേണ്ടത്?

ഉപഭോക്താവിനു ലാഭം എന്നൊക്കെ പറയും വിപണിയിൽ വരുവാൻ പോകുന്നത് ചൈനയുടെ വില കുറഞ്ഞ യൂസ് & ത്രോ വസ്തുക്കളായിരിക്കും... അമേരിക്കയിലുള്ള വാൾമാർട്ടുകളിൽ പേരിനെങ്കിലും മെയ്ഡ് ഇൻ യു.എസ്സ്.എ. കാണാനുകുമോ!!!

പിന്നെ കൃഷി കാര്യത്തെ പറ്റി... കുറഞ്ഞ നിരക്കിൽ സാധനം ഉപഭോക്താവിനു കൊടുക്കണമെന്ന് പറഞ്ഞ് കർഷകരെ ബ്ലാക്ക് മെയിൽ ചെയ്യുന്നത് അമേരിക്കയിൽ നിന്നു തന്നെയുള്ള റിപ്പോർട്ടുകൾ നോക്കിയാൽ മനസ്സിലാകുമല്ലോ... മത്സരിച്ച് നിൽക്കുവാൻ യഥാർത്ഥ കൃഷി തൊഴിലാളിക്ക് കൂലി കുറയും എന്ന് സാരം...

ഒരു കാര്യം ശരിയാണു വില കുറഞ്ഞ സാധനങ്ങൾ ലഭിക്കും... പക്ഷേ അത് ചൈനയിൽ നിന്നും ഒരു പക്ഷേ പച്ചക്കറികൾ തായ്ലാന്റ്/ശ്രീലങ്ക തുടങ്ങിയവയിൽ നിന്നും ആയിരിക്കും എന്ന് മാത്രം...

സ്റ്റോറേജ് അവർ പണിയും പക്ഷേ ലോക്കൽ കർഷകരിൽ നിന്ന് അവർ സാധനം വാങ്ങുമെന്ന് എന്താണു ഉറപ്പ്!!!

അനേകം വെയർ ഹൌസുകൾ സർക്കാരിനുണ്ടായിട്ടു നോക്കുവാൻ കഴിവില്ലാത്തവനെയൊക്കെ എന്തിനു നമ്മളെ ഭരിക്കുവാൻ അനുവദിക്കണം!

123 കരാർ നടപ്പാക്കുവാൻ മന്മോഹൻ സർക്കാർ കോടിക്കണക്കിനാണു അമേരിക്കയിൽ ലോബിയിങ്ങിനായി ചെലവഴിച്ചതായി ഇത് പോലെ റിപ്പോർട്ട് വന്നത് (http://bcjournal.org/volume-15/security-for-sale.html).... ഉപകാരസ്മരണയ്ക്കായി അമേരിക്കൻ കമ്പനികൾക്ക് വഴിവിട്ട് സഹായം നടത്തി എന്നും അതിൽ പറയുന്നു!! അപ്പോൾ അതേ അടവ് ഈ വിഷയത്തിലും ഉണ്ടാകില്ല എന്ന് എന്താണു ഉറപ്പ്!!!

വാൾമാർട്ട് ഇന്ത്യയിൽ കച്ചവടം കിട്ടുവാൻ അമേരിക്കയിൽ ലോബിയിങ്ങ് നടത്തിയിട്ടുണ്ട് എങ്കിൽ അതിനർത്ഥം ആ ലോബിയിങ്ങ് ടീം പറയുന്നത് മന്മോഹൻ സർക്കാർ അനുസരിക്കും എന്ന ഭീകര സത്യമല്ലേ തുറന്ന് കാട്ടുന്നത്!! ഒരു രാജ്യത്തിന്റെ ജനങ്ങളെ ബാധിക്കുന്ന തീരുമാനം അവിടത്തെ സർക്കാരിനെ കൊണ്ട് എടുപ്പിക്കുവാൻ മറ്റ് രാജ്യങ്ങളിലെ ചില വ്യക്തികൾക്കോ/സംഘടനകൾക്കോ കഴിയുന്നു എന്ന് പറഞ്ഞാൽ അത് ഇന്ത്യക്കാരെ ഒറ്റു കൊടുക്കുന്നതിനു തുല്ല്യമല്ലേ!!

Manoj മനോജ് said...
This comment has been removed by the author.
Manoj മനോജ് said...

പഠിക്കണമെങ്കിൽ അമേരിക്കക്കാരെ കണ്ട് പഠിക്കണം... 123 കരാർ അവർ എന്തായാലും സമ്മതിക്കുമായിരുന്നു... അത് അവരുടെ രാജ്യത്തിനു കൂടുതൽ ബിസിനസ്സ് കിട്ടുവാൻ കഴിയുമെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു... അവർക്ക് ഉപകാരമാകാത്ത വല്ലതും ആയിരുന്നുവെങ്കിൽ ഒരു ലോബിയിങ്ങ് ടീമിനെയും അടുപ്പിക്കില്ലായിരുന്നു... ഇത് നടപ്പിലാക്കുവാൻ ബുദ്ധിമുട്ടാണെന്ന് കാട്ടി ഇന്ത്യയിൽ നിന്ന് ലോബിയിങ്ങായും, പിന്നെ മറ്റ് മേഖലകളിൽ നിന്നുമുള്ള ഓർഡറുകളായും... ഏറ്റവും വലുതായി ഭാവിയിൽ പണിയുന്ന ആണവ നിലയങ്ങൾ തങ്ങളിൽ നിന്ന് തന്നെ എന്ന് വരെ സമ്മതം വാങ്ങി എടുത്തു.. അവരാണു യഥാർത്ഥ രാജ്യ സ്നേഹികൾ... ഡെമോക്രാറ്റും-റിപ്പബ്ലിക്കനും ഒരുമിച്ച് നിന്ന് അത് നേടിയെടുക്കും...

അല്ലാതെ ഇന്ത്യയിൽ കാണുന്നത് പോലെ അല്ല :(

ഇ.എ.സജിം തട്ടത്തുമല said...

വാൾമാട്ടിന്റെ വരവോടെ സമത്വസുന്ദരമകാൻ പോകുന്ന ഇന്ത്യയിൽ പിന്നെ എന്തിനു മറ്റൊരു വിപ്ലവം? കാരാട്ട് തെറ്റ് തിരുത്തി വാൾമാട്ടിന്റെ സോഷ്യലിസ്റ്റ് മന്ത്രിസഭയിൽ പങ്കാളീയാകും