Links

നിര്‍മല്‍ മാധവും നമ്മുടെ മന:സാക്ഷിയും !


നിര്‍മല്‍ മാധവിന് സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്ന് സര്‍ക്കാര്‍ കോളേജിലേക്ക് അഡ്മിഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട് നടന്ന സമരവും അക്രമങ്ങളും ആരുടെയും മന:സാക്ഷിക്കോ മാനുഷികബോധത്തിനോ നിരക്കുന്നതല്ല. ഒരു വിദ്യാര്‍ത്ഥിയുടെ പഠനം മുടക്കാന്‍ മാത്രമായി ഒരു പ്രസ്ഥാനം അല്ലെങ്കില്‍ ഒരു സംഘടന ഇത്രയും തീഷ്ണമായി സമരത്തില്‍ ഇറങ്ങണോ ഇത്രയും ആക്രമണോത്സുകരാകണോ എന്ന് മന:സാക്ഷി പണയം വെച്ചിട്ടില്ലാത്തവര്‍ ചിന്തിക്കേണ്ടതുണ്ട്. വെറും ഒരു വിദ്യാര്‍ത്ഥി ഒരു വശത്തും ഒരു പ്രസ്ഥാനം മറുവശത്തും എന്നതാണ് ഈ സമരത്തിന്റെ പ്രത്യേകതയും അസാംഗത്യവും.  എന്തോ ആയിക്കോട്ടെ നിര്‍മല്‍ മാധവ് അവിടെ പഠിച്ച് ജീവിച്ച് പോയ്ക്കോട്ടെ എന്നൊരു മാനുഷികപരിഗണന എന്തേ ഈ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ക്ക് ഇല്ലാതെ പോകുന്നു? സമൂഹത്തെയോ ജനങ്ങളെയോ ബാധിക്കുന്ന ഒരു പ്രശ്നവും ഈ സമരത്തില്‍ ഇല്ലല്ലൊ.

കാലിക്കറ്റ് സര്‍വകലാശാല നടത്തുന്ന സ്വാശ്രയ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിയായിരുന്ന നിര്‍മല്‍ മാധവനെ കോഴിക്കോട് സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജിലേക്ക് മാറ്റിയതിനെച്ചൊല്ലിയാണല്ലൊ ഇപ്പോഴത്തെ ആക്രമാസക്തമായ സമരം.  അങ്ങനെയെങ്കില്‍ ഈ സംഭവത്തിലെ മാനുഷികവശവും സമാനമായ സംഭവം ഇതിന് മുന്‍പ് നടന്നപ്പോള്‍ ആരും സമരം ചെയ്തില്ല എന്ന ഇരട്ടത്താപ്പും പ്രബുദ്ധകേരളം ഉറക്കെ ചര്‍ച്ച ചെയ്യേണ്ടതല്ലേ? കുറ്റിപ്പുറം എം.ഇ.എസ്. സ്വാശ്രയ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ.നേതാവുമായിരുന്ന വംശി,  എം.എസ്.എഫുമായി ഏറ്റുമുട്ടലുണ്ടായപ്പോള്‍ കത്തിക്കുത്തുകേസില്‍ പ്രതിയായി. തുടര്‍ന്ന് ആ കോളേജില്‍ തുടര്‍ന്ന് പഠിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് മന്ത്രിയായിരുന്ന എം.എ. ബേബിക്ക് അപേക്ഷ നല്‍കുകയും ഇടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജില്‍ പ്രവേശനം നല്‍കുകയും ചെയ്തിട്ടുണ്ട്.

മാനുഷിക പരിഗണനയുടെ പേരില്‍ ഇതേ രീതിയില്‍ മറ്റ് ചില വിദ്യാര്‍ത്ഥികള്‍ക്കും മുന്‍‌കാലങ്ങളില്‍ ഇങ്ങനെ പ്രവേശനം നല്‍കിയിട്ടുണ്ട്. ഇന്നത്തെ സമരക്കാര്‍ക്ക് അന്നോ ഇന്നോ അതില്‍ അധാര്‍മ്മികതയോ നിയമലംഘനമോ കാണാന്‍ കഴിയുന്നില്ലല്ലൊ.  അപ്പോള്‍ സമരത്തിന് ആധാരമായ കാരണം തങ്ങള്‍ക്ക് അനഭിമതനായ നിര്‍മല്‍ മാധവനെ പഠിക്കാന്‍ അനുവിദിക്കില്ല എന്നതും ഇപ്പോള്‍ യു.ഡി.എഫ്.ആണ് ഭരിക്കുന്നത് എന്നും മാത്രമാണ്.  ഒരു വിദ്യാര്‍ത്ഥിയുടെ പ്രശ്നത്തില്‍ അതും പഠിക്കാനുള്ള അവകാശത്തിന് വേണ്ടിയല്ലാതെ പഠിപ്പ് മുടക്കാന്‍ നടത്തിയ ഈ സമരം , സമരങ്ങള്‍ക്ക് പേര്ദോഷം ഉണ്ടാക്കുന്നതാണ്. ഇങ്ങനെയും ഒരു സമരമോ എന്ന് വിവേകമുള്ളവര്‍ മൂക്കത്ത് വിരല്‍ വെച്ചുപോകും.

നിര്‍മല്‍ മാധവ് കാലിക്കറ്റ് സര്‍വകലാശാല നടത്തുന്ന സ്വാശ്രയ എന്‍ജിനീയറിങ് കോളജില്‍ ചേരുമ്പോള്‍ എസ്.എഫ്.ഐക്കാരന്‍ തന്നെയായിരുന്നു.  പിന്നെയാണ് നിര്‍മലിന്റെ കാലക്കേട് ആരംഭിക്കുന്നതും ഒന്നാം തരം വര്‍ഗ്ഗശത്രു ആകുന്നതും. ജീവിതത്തിന്റെ ഓരോ കുഴമറിച്ചല്‍ എന്നല്ലാതെ എന്ത് പറയാന്‍ !

തുടക്കം ഇങ്ങനെയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു :

ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ മാധവമന്ദിരത്തില്‍ എം. തങ്കച്ചന്റെയും ചന്ദ്രിയുടെയും മകന്‍ നിര്‍മല്‍ 2009ല്‍ പ്ലസ്ടുവിന് 75% മാര്‍ക്ക് നേടി ജയിച്ചു. കൊപ്രാ കച്ചവടക്കാരനായിരുന്ന തങ്കച്ചന്‍ ബൈക്ക്‌ അപകടത്തെ തുടര്‍ന്നുണ്ടായ പരിക്ക് മൂലം കച്ചവടം നിര്‍ത്തി. മങ്കലം ഹൈസ്‌കൂളില്‍ കായിക അധ്യാപികയാണ് ചന്ദ്രി. നിര്‍മലിന് എന്‍ജിനീയറിങ് പഠനത്തിന് പ്രവേശനം കിട്ടിയത് കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ ക്യാംപസില്‍ത്തന്നെ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ എന്‍ജിനീയറിങ് കോളജായ ഐഇടിയില്‍. ആലപ്പുഴ, കൊല്ലം ജില്ലകളിലെ ഏതെങ്കിലും എന്‍ജിനീയറിങ് കോളജിലേക്കു മാറ്റം കിട്ടുന്നതിനായി നോക്കിയിരുന്ന നിര്‍മലിനെ സഹായിക്കാമെന്ന വാഗ്‌ദാനവുമായി ഒരു പ്രമുഖ എസ്എഫ്‌ഐ നേതാവ് മുന്നോട്ടുവന്നു. ട്രാന്‍സ്ഫര്‍ കാര്യം ശരിയാക്കാം എന്ന ഉറപ്പില്‍ ഇടയ്ക്ക് പണം കടമായും ഷര്‍ട്ട്, ബാഗ് തുടങ്ങിയവ് ഉപയോഗിക്കാനായും വാങ്ങിയതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല.

രണ്ടാം സെമസ്റ്റര്‍ തുടങ്ങിയപ്പോള്‍, ഇന്റര്‍ കോളജ് ട്രാന്‍സ്‌ഫര്‍ നടക്കില്ലെന്ന് നിര്‍മലിന് ഉറപ്പായതോടെ, കടം നല്‍കിയ പണം നേതാവിനോട് തിരിച്ച് ചോദിച്ചു. പണം തിരിച്ച് ചോദിച്ചാല്‍ ഇവിടെ പഠിക്കേണ്ടിവരില്ലെന്ന ഭീഷണി അപ്പോള്‍ത്തന്നെ ഉയര്‍ന്നു. മാത്രവുമല്ല, ഒരു കാരണം കിട്ടിയാല്‍ നിര്‍മലിനിട്ടു തല്ല് കൊടുക്കാന്‍ അനുയായികള്‍ക്ക് നേതാവ്‌ നിര്‍ദേശം നല്‍കുകയും ചെയ്തു. ആവശ്യത്തിനും അനാവശ്യത്തിനും കാമ്പസില്‍ നിര്‍മലിനു നേരേ ശാരീരികമായ ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ നിര്‍മലിന്റെ പിതാവ് തങ്കച്ചന്‍ ഇടപെട്ടു. കടം നല്‍കിയ പണം തിരിച്ചു കിട്ടിയില്ലെങ്കിലും മകനെ പഠിക്കാന്‍ അനുവദിച്ചാല്‍ മതിയെന്ന് അദ്ദേഹത്തിന്റെ അപേക്ഷയോടെ കുറച്ച് സമാധാനമായി.

എന്നാല്‍ എസ്എഫ്‌ഐ, സമരത്തിന് ആഹ്വാനം ചെയ്ത ഒരു ദിവസം രാവിലെ വീട്ടില്‍നിന്നെത്തിയ നിര്‍മല്‍ നേരെ ക്ലാസിലേക്കു പോയി. കൂടെ പഠിക്കുന്ന കുറേ വിദ്യാര്‍ഥികള്‍ ക്ലാസില്‍ ഉണ്ടായിരുന്നതിനാല്‍ സമരം ആണെന്നുപോലും അറിയാതെ ക്ലാസില്‍ കയറി. അന്ന് ക്ലാസിലിട്ടു ക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് ക്യാംപസില്‍ ഒറ്റയ്ക്ക് എവിടെ നിന്നാലും തല്ലുമെന്ന സ്ഥിതിയായി. കന്റീനില്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ അറിയാതെ വന്നു മുഖത്തേക്കു ചായ ഒഴിക്കുന്നതും ചൂടുവെള്ളം ഒഴിക്കുന്നതുമൊക്കെ സ്ഥിരം സംഭവങ്ങളായി. ക്യാംപസില്‍ എന്തു പ്രശ്‌നങ്ങള്‍ ഉണ്ടായാലും നിര്‍മലിനു തല്ലു കിട്ടിയിരിക്കുമെന്ന അവസ്ഥയായി. നിര്‍മലിനോട് മറ്റു കുട്ടികള്‍ മിണ്ടരുത് എന്നുള്ള കല്പന നേതാക്കന്മാര്‍ പുറത്തിറക്കി.

ഇന്റേണല്‍ പരീക്ഷ എഴുതാനെത്തിയ രണ്ടുതവണ തല്ലിയോടിച്ചു. മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് പലപ്പോഴും ആക്രമണം. ക്ലാസില്‍ പോകാന്‍ പറ്റാതായതോടെ നഗരത്തില്‍ ട്യൂഷനു പോയി പഠനം തുടര്‍ന്നു. എന്നാല്‍ അവിടെയും പിന്തുടര്‍ന്നു. കോഴിക്കോട് നഗരത്തിലെത്തി ട്യൂഷന്‍ കഴിഞ്ഞു മടങ്ങുമ്പോള്‍ രാമനാട്ടുകരയില്‍നിന്ന് കയറിയ ഒരു സംഘം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബസില്‍വച്ചു തല്ലി. ക്ലാസില്‍വച്ച് അടികിട്ടിയ അന്നേ വകുപ്പുമേധാവിക്കു പരാതി നല്‍കിയതാണ്. എന്നാല്‍ അന്നത്തെ വകുപ്പുമേധാവി അതു സ്വീകരിക്കാന്‍ വിസമ്മതിച്ചു. മാത്രവുമല്ല, പരാതിയുമായൊന്നും മുന്നോട്ടു പോകേണ്ട, മര്യാദയ്ക്ക് അവര്‍ പറയുന്നതു കേട്ടു പഠിച്ചുപോകാന്‍ നോക്ക് എന്ന്‌ ഉപദേശിക്കുകയും ചെയ്തു.

ഒരു ദിവസം ക്യാംപസില്‍ പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ നിര്‍മലിന് അടി ഉറപ്പായതോടെ വകുപ്പുമേധാവിയുടെ അടുത്ത് അഭയം തേടി. ഒന്നും പേടിക്കേണ്ട എന്നുപറഞ്ഞ് നിര്‍മലിനെ തിരികെ ക്ലാസിലേക്കു മേധാവി കൂട്ടിക്കൊണ്ടുവന്നു. അദ്ദേഹം പുറത്തിറങ്ങിയ നിമിഷം തുടങ്ങിയ അടി സഹിക്കാന്‍ കെല്‍പ്പില്ലാതെ നിര്‍മല്‍ ഓടിക്കയറിയത് പ്രിന്‍സിപ്പലിന്റെ മുറിയില്‍. അപ്പോള്‍ അവിടെയുണ്ടായിരുന്ന പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കു പിന്നീട് ഇതുമായി ബന്ധപ്പെട്ട കേസില്‍ മറ്റൊരു സാക്ഷിയെ അന്വേഷിക്കേണ്ടിവന്നില്ല. ഇതോടെ ക്യാംപസില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു.

രണ്ടുതവണ ഇന്റേണല്‍ പരീക്ഷ എഴുതാനെത്തിയ നിര്‍മലിനെ അവര്‍ അടിച്ചോടിച്ചു. പ്രാക്ടിക്കല്‍ പരീക്ഷയില്‍ പങ്കെടുക്കാനും അനുവദിക്കാതെ അടിച്ചോടിച്ചു. ഇതിനിടെ നിര്‍മല്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് അപേക്ഷ നല്‍കുകയും ഹാള്‍ടിക്കറ്റ് കൈപ്പറ്റുകയും ചെയ്തു. ആ ദിവസങ്ങളില്‍ സര്‍വകലാശാലയുടെ സമീപം കോഹിനൂര്‍ ജംക്ഷനില്‍ ഇരുപതോളം വരുന്ന എസ്എഫ്‌ഐ സംഘം നിര്‍മലിനെ തടഞ്ഞുനിര്‍ത്തി തല്ലിച്ചതച്ചത്. കല്ലും കുറുവടിയുമൊക്കെ ഉപയോഗിച്ചുണ്ടായ അക്രമത്തില്‍ അതീവഗുരുതരമായ പരുക്കുകളാണ് ഉണ്ടായത്.

പരീക്ഷ എഴുതാന്‍പോലും ആകില്ലെന്ന് ഉറപ്പായ നിര്‍മല്‍ നിരാശയുടെ പടുകുഴിയിലേക്കും കൂപ്പുകുത്തി. കഷ്ടപ്പെട്ടു പഠിപ്പിക്കാന്‍ വിട്ട അച്ഛനുമമ്മയ്ക്കും കത്തെഴുതിവച്ച് എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് അതിനു പിറ്റേന്നാണ്. 2010 ഒക്‌ടോബര്‍ 27നു രാത്രി എട്ടുമണിക്ക്. വിദ്യാര്‍ഥികളില്‍ ചിലരുടെ സമയോചിതമായ ഇടപെടല്‍ നിര്‍മലിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. അച്ഛനും അമ്മയ്ക്കുമായി എഴുതിയ കത്തില്‍ പീഡനത്തിനും റാഗിങ്ങിനുമൊക്കെ നേതൃത്വം നല്‍കിയവര്‍ ഏഴുപേരുണ്ട്. ഏഴുപേര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. മകന്‍ ക്രൂരമായ റാഗിങ്ങിനു വിധേയമായാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നു കാണിച്ചു പിതാവ് തങ്കച്ചന്‍ കോളജ് അധികൃതര്‍ക്കും പരാതി നല്‍കി. അറസ്റ്റുണ്ടായത് 2011 ഫെബ്രുവരി 13നു മാത്രം. കേസില്‍ ഉള്‍പ്പെട്ട രണ്ടുപേരെ കോളജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പ്രിന്‍സിപ്പല്‍ രാജിവച്ചു പോകുകയും പുതിയ പ്രിന്‍സിപ്പലായി ചാര്‍ജെടുത്ത വകുപ്പുമേധാവി ഇവരെ തിരിച്ചെടുക്കുകയും ചെയ്യാന്‍ അധിക ദിവസങ്ങള്‍ വേണ്ടിവന്നില്ല. കേസില്‍ ഉള്‍പ്പെട്ട എസ്എഫ്‌ഐ നേതാക്കള്‍ കേസ് പിന്‍വലിപ്പിക്കാന്‍ ആവശ്യപ്പെട്ട് ആശുപത്രിയിലെത്തിയും ഭീഷണിപ്പെടുത്തി. പക്ഷേ കേസ് തുടരുന്നു. കാലിക്കറ്റ് സര്‍വകലാശാലാ വളപ്പിന്റെ ഒരുഭാഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐഇടി. സര്‍ക്കാര്‍ പണം ഉപയോഗിച്ചു തുടങ്ങിയ സ്വാശ്രയകോളജ്. കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങള്‍ക്കു തത്തുല്യമായ 'പദവിയാണ് സര്‍വകലാശാലയില്‍ ഈ പ്രദേശത്തിന്. സര്‍വകലാശാലയിലെ ജീവനക്കാര്‍പോലും പലരും ഈ സെക്ഷനില്‍ ജോലിചെയ്യാന്‍ മടിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രാജിവച്ചു പോയതു രണ്ടു പ്രിന്‍സിപ്പല്‍മാര്‍. ഒടുവില്‍ ആശുപത്രിയില്‍ നിന്നും നിര്‍മല്‍ നാട്ടിലേക്കു വണ്ടി കയറി.

വിഷയത്തിന്റെ സത്യസന്ധത ബോധ്യപ്പെട്ട് പുന്നപ്ര കേപ് കോളജ് അധികൃതര്‍ തുടര്‍ന്നു പഠിക്കാന്‍ അനുമതിയും നല്‍കി. പക്ഷേ വേണ്ടിയിരുന്നത് ആദ്യ സെമസ്റ്ററുകള്‍ ഐഇടിയില്‍ പൂര്‍ത്തിയാക്കി എന്നുള്ള സര്‍ട്ടിഫിക്കറ്റ്. കേരള സര്‍വകലാശാലയില്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട തീയതിക്കു മുമ്പേ ഈ സര്‍ട്ടിഫിക്കറ്റ് കിട്ടേണ്ടിയിരുന്നു. ഇടതുഭരണത്തില്‍ അമര്‍ന്ന സര്‍വകലാശാലയില്‍ ഇതിനുള്ള തീരുമാനം അനന്തമായി നീണ്ടു. ഒപ്പം ക്ലാസില്‍ പോലും കയറാന്‍ പറ്റാതായതിനാല്‍ മൂന്നാം സെമസ്റ്ററില്‍ ഹാജര്‍ ഇളവു നല്‍കുന്നതിനു നല്‍കിയ അപേക്ഷയും അവിടെ കറങ്ങി നടന്നു. അതോടെ പരീക്ഷ എഴുത്തും മുടങ്ങി. നിര്‍മലിനെ കേരളത്തിലെ മറ്റേതെങ്കിലും കോളജില്‍ തുടര്‍ന്നു പഠിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും വിദ്യാഭ്യാസമന്ത്രി എം.എ. ബേബിക്കും അപേക്ഷ നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഈ വര്‍ഷം ഫെബ്രുവരി ഒന്നിന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോട് നിര്‍ദേശിക്കുകയും ചെയ്തു. മാനുഷിക പരിഗണന ഉണ്ടാകണമെന്ന് അന്നത്തെ മുഖ്യമന്ത്രി നിര്‍ദേശിച്ച അപേക്ഷയില്‍ ഉണ്ടായ തീരുമാനത്തിനെതിരെയാണ് ഇപ്പോള്‍ എസ്എഫ്‌ഐ സമരം.

തുടര്‍ച്ചയായ സമരങ്ങള്‍ക്കൊപ്പം നിര്‍മലിനെ ഭീഷണിപ്പെടുത്തുകയും, കോളജില്‍ ഒറ്റപ്പെടുത്തുകയും ചെയ്യാറുണ്ട് കുട്ടിസഖാക്കള്‍. ഒന്നുകില്‍ കേസ് പിന്‍വലിക്കണം. അല്ലെങ്കില്‍ കോടതിയില്‍ മൊഴി മാറ്റിപ്പറയണം എന്ന ആവശ്യം മാത്രം. ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എടുത്ത കേസ് എങ്ങനെയാണ് നിര്‍മലിന് പിന്‍വലിക്കാന്‍ ആവില്ല എന്നുള്ളത് അവര്‍ക്കറിയേണ്ടതില്ല. സ്വാശ്രയ കോളജില്‍ അഡ്മിഷന്‍ വാങ്ങിയ വിദ്യാര്‍ഥിയെ സര്‍ക്കാര്‍ കോളജില്‍ പഠിക്കാന്‍ അനുവദിക്കില്ല എന്നതാണു സമരത്തിനു കാരണമായി പറയുന്നത്. മൂന്നാം വര്‍ഷം ഒഴിവുള്ള, മറ്റാരെയും അഡ്മിറ്റ് ചെയ്യാന്‍ പറ്റാത്ത രണ്ടു സീറ്റുകളില്‍ ഒന്നിലാണ് നിര്‍മലിന് പ്രവേശനം നല്‍കിയത്.

2011 മെയ് 30 ന് നിര്‍മല്‍ മാധവ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയ പരാതിയുടെ പുറത്താണ്, കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജില്‍ ഒഴിവുള്ള മെക്കാനിക്കല്‍ എന്‍ജീനിയറിങ് വിഭാഗത്തിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായി നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലായ് അഞ്ചിന് അഞ്ചാം സെമസ്റ്ററില്‍ സര്‍വകലാശാല പ്രവേശനം നല്‍കുകയും ചെയ്തു.

മേല്‍ക്കാണുന്നത് ഒരു ഓണ്‍‌ലൈന്‍ എഡിഷനില്‍ നിന്ന് കോപ്പി ചെയ്തതാണ്.  

നിര്‍മല്‍ മാധവിന്റെ പഠിക്കാനുള്ള അവകാശത്തെ സംരക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ മറ്റേതെങ്കിലും സ്വാശ്രയകോളേജിലേക്ക് ആ വിദ്യാര്‍ത്ഥിയെ മാറ്റുമായിരിക്കും. എന്നാലും  മുന്‍ സര്‍ക്കാര്‍ ചെയ്യുമ്പോള്‍ മിണ്ടാതിരിക്കുകയും  തങ്ങളുടേതല്ലാതത് എന്ന് കരുതി ഈ സര്‍ക്കാര്‍ ചെയ്യുമ്പോള്‍ സമരത്തിന് ഇറങ്ങുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്യുമ്പോള്‍ സോ കോള്‍ഡ് ഇടത്പക്ഷം എന്ന സങ്കല്പം വികലവും വികൃതവുമാവുകയാണ് എന്ന് സമരക്കാരും അതിന്റെ നേതാക്കളും മനസ്സിലാക്കാത്തത് വിചിത്രമാണ്. ഒരു വിദ്യാര്‍ത്ഥിയോട് ഇത്രയും ക്രൂരതയാകാമോ എന്ന് ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ ചോദിച്ചത് നമ്മുടെ മന:സാക്ഷിയോടും കൂടി തന്നെയാണ് ...

29 comments:

സന്തോഷ്‌ said...

tracking

Anonymous said...

"എന്തോ ആയിക്കോട്ടെ നിര്‍മല്‍ മാധവ് അവിടെ പഠിച്ച് ജീവിച്ച് പോയ്ക്കോട്ടെ എന്നൊരു മാനുഷികപരിഗണന എന്തേ ഈ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ക്ക് ഇല്ലാതെ പോകുന്നു? സമൂഹത്തെയോ ജനങ്ങളെയോ ബാധിക്കുന്ന ഒരു പ്രശ്നവും ഈ സമരത്തില്‍ ഇല്ലല്ലൊ."

It will certainly affect the society, if this become a practice , tomorrow many management quota students will come to Join government engineering collages by using their political and money power. It is the duty of any responsible students union to object such illegal activities.

Those who support Nirmal Madhavan don't know the pain and strain behind those students who got admission to the government collage in acquiring higher ranks.

More over this student got Admission in 5th semester without attending 3rd and 4th semester, remember he is not studying for a Professional course.

It is very strange that reported that the government also ordered to give him internal marks for S3 and S4 , very strange.

I studied in a professional collage and I know very well the difficulties of getting internal marks.

People like you should not justify such deeds by the chandy government. They are just trying to create records in law breaking.

bodhisattvan said...

actually this is the first time i came to know about the real reason behind this students' strike.i am shocked to read that behind all these problems was just one student.this could have solved at the college/university level.instead they dragged it to the streets and the cops even fired at the students.why these things happen only in kerala?also how can he get admn in 5th sem without attending 4th&5th? this is unheard of.internal marks are always subjected to manipulation from the ages every where.but,what about the main exam? you are allowing him to write the exam without attending the classes?if he lost 2 sems because of the student union,then it's leaders should be brought to justice.on second thought,can anyone live in god's own country fighting against any of the political parties or their student/youth wing? nirmal madhav is made a scapegoat in the tussle between political parties

K.P.Sukumaran said...

അനോണിയായി എഴുതിയ സുഹൃത്തെ, ഇവിടെ എന്ത്കൊണ്ട് ഈ പ്രശ്നം ഉണ്ടായി എന്ന് ചിന്തിക്കരുതോ? നിര്‍മല്‍ മാധവ് തനിക്ക് പ്രവേശനം കിട്ടിയ സ്വാശ്രയ കോളേജില്‍ തന്നെ പഠിക്കുമായിരുന്നു, ഇപ്പോഴും എസ്.എഫ്.ഐ.ക്കാരന്‍ തന്നെയായി തുടരുമായിരുന്നു. വിധിവൈപരീത്യമെന്നോണം ആലപ്പുഴയില്‍ തന്നെയുള്ള ഏതെങ്കിലും കോളേജില്‍ സീറ്റ് തരപ്പെടുത്തിത്തരാമെന്ന നേതാവിന്റെ വാക്ക് കേള്‍ക്കുകയും പണം കൊടുക്കുകയും ചെയ്യുന്നു. സീറ്റ് മാറ്റം കിട്ടാത്തപ്പോള്‍ കൊടുത്ത പണം തിരികെ ചോദിക്കുന്നു. അതാണ് പ്രശ്നത്തിന്റെ തുടക്കം. നിര്‍മല്‍ മാധവിന് പഠിക്കാന്‍ കഴിയാത്തവണ്ണം ആക്രമണത്തിന് ഇരയായി ആത്മഹത്യാക്കുറിപ്പ് എഴുതി ആത്മഹത്യയ്ക്ക് ശ്രമിക്കേണ്ടി വരുന്നു. ഇതിനൊക്കെ കാരണമായ പ്രസ്ഥാനം നിര്‍മല്‍ മാധവനെ പഠിക്കാന്‍ അനുവദിക്കില്ല എന്നും പറഞ്ഞ് സമരവും ചെയ്യുന്നു.

ഇതേ പ്രസ്ഥാനം തന്നെ, ക്രിമിനല്‍ കുറ്റം ചെയ്തതിന്റെ പേരില്‍ കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രവര്‍ത്തകരെ തിരികെ പ്രവേശിപ്പിക്കണം എന്നും പറഞ്ഞ് അക്രമസമരം നടത്താറുമുണ്ട്. സമരം ചെയ്യാന്‍ കുറച്ച് ചെറുപ്പക്കാര്‍ തയ്യാറുണ്ട് എന്നു വെച്ച് നടത്തപ്പെടുന്ന ഈ അനാവശ്യസമരങ്ങള്‍ ഒരു പ്രസ്ഥാനത്തിനോ പൊതുസംഘടനയ്ക്കോ ഭൂഷണമാണോ എന്ന് എന്തേ ചിന്തിക്കാതിരിക്കുന്നത് ?

Manoj മനോജ് said...

രാഷ്ട്രീയത്തില്‍ മാത്രമല്ല എല്ലാ രംഗങ്ങളിലും നോക്കിയാല്‍ ഒന്ന് മനസ്സിലാക്കാം. തലപ്പത്ത് വരുന്നവര്‍ നിയന്ത്രിക്കുന്നത് പോലെ കാര്യങ്ങള്‍ നീങ്ങുമെന്നത്. അത് ആ പ്രസ്ഥാനത്തിന്റെയോ സ്ഥാപനത്തിന്റെയോ പരാജയമാണെന്ന് പറയുവാന്‍ കഴിയുമോ!!!!

ക്രിമിനല്‍ സ്വഭാവം കാണിക്കുന്ന പ്രവര്‍ത്തകരെ പുറത്താക്കുവാന്‍ ഒരു പ്രസ്ഥാനവും തയ്യാറല്ല എന്നതാണ് ഇവിടെയുള്ള പ്രശ്നം. നേതൃത്വത്തില്‍ വരുന്നവര്‍ അനാവശ്യ അക്രമങ്ങള്‍ക്ക് കൂട്ട് നില്‍ക്കില്ല എന്ന നിലപാടെടുത്താല്‍ പ്രശ്നങ്ങള്‍ തീരുമെന്ന് നേരിട്ട് അനുഭവം ഉണ്ട്.

ഒരു പ്രശ്നം കിട്ടിയാല്‍ അത് സര്‍ക്കാരിനെതിരെ എങ്ങിനെ ഉപയോഗപ്പെടുത്താം എന്ന് പ്രതിപക്ഷം ചിന്തിക്കുന്നതും ചെയ്യുന്നതും ഇന്ന് തുടങ്ങിയതൊന്നുമല്ലല്ലോ!!! കോണ്‍ഗ്രസ്സ് പ്രതിപക്ഷമായിരുന്നപ്പോഴും ഇതൊക്കെ തന്നെയല്ലേ നടന്നിരുന്നത്?

Yasmin NK said...

ർമ്മൽ മാധവിനു ഏതെങ്കിലും സ്വാശ്രയ കോളേജിൽ തന്നെ പഠിക്കാൻ അവസരമുൺറ്റാക്കുകയാണു സർക്കാർ ചെയ്യേണ്ടീയിരുന്നത്. നല്ലൊരു ഗവർണ്മെന്റ് കോളെജിൽ മെക്കാനിക്കലിനു സീറ്റ് കിട്ടണമെങ്കിൽ രണ്ടായിരത്തിൽ താഴെ റാങ്ക് വേണം. അപ്പൊ നിർമ്മലിന്റെ അഡ്മിഷൻ ബാക്കിയുള്ള വിദ്യാർത്ഥികളിൽ അമർഷം ഉണ്ടാക്കുക സ്വാഭാവികം.

ഇനി സമരത്തിന്റെ കാര്യം. ആ സമരപന്തലിൽ മുഴുക്കെ പാർട്ടിക്കാരാണു. എഞ്ചിനീറിങ്ങ് വിദ്യാർത്ഥികൾ വിരലിൽ എണ്ണാവുന്നവർ. സമരം പാർട്ടി അവരുടെ സ്വന്തം കാര്യാമാക്കി.പോലീസിനെ എറിയാനുള്ള കല്ലും മറ്റ് വസ്തുക്കളൂം നേരത്തെ കൊൺറ്റ് വന്ന് സ്റ്റോക്ക് ചെയ്തിട്ടുണ്ടാവണം. അല്ലാതെ ആ പരിസരത്ത് ഇത്രേം കല്ലുകൾൢഎടുക്കാനില്ല. അത് പോലെ ആണിയടിച്ച് പലകകൾ. അത് വെച്ചാണു അടിച്ചിരുന്നത്. കോഴിക്കോട്ടെ എഞ്ചിനീറിങ്ങ് വിദ്യാർത്ഥികൾക്ക് ഈ സമരത്തിൽ ഒരു താല്പര്യവുമില്ല. അവരുടെ ഭാവിയാണു പോകുന്നത്.
അത് പോലെ നിർമ്മൽ ആത്മഹത്യ ചെയ്താൽ പിണറായിക്കും സഖാക്കൾക്കും എന്തു ചേതം?
അവർക്കത് അടുത്ത എലെക്ഷനിലേക്കുള്ള ബോർഡിങ്ങ് പാസ്സ്.
നഷ്ടം അവന്റെ അച്ചനും അമ്മക്കും.സങ്കടമുണ്ട്,കാര്യങ്ങൾ ഇങ്ങനെ വഷളാക്കിയതിൽ. എങ്ങനെ ആ കുട്ടി സമാധാനമായ് പഠിക്കും ഇനി..? നമുക്കറിയാം ഒരാളുടെ ലൈഫിലെ ഏറ്റം ക്രൂഷ്യൽ ആയ സമയമാണു ഇത്. നല്ലൊരു കോളെജിൽ അഡ്മിഷൻ കിട്ടി പഠിച്ച് നന്നാവട്ടെ അവനും..

തന്റെ കാണാതെ പോയ ആട്ടിൻ കുട്ടിക്ക് വേൺറ്റി ബാക്കി തൊണ്ണൂറ്റിയൊൻപതിനേയും വിട്ട് കാണാതായതിനെ തിരഞ്ഞ് പോകുന്നവനല്ലേ യഥാർത്ഥ ഇടയൻ...?

--

With Regards

Yasmin NK said...

നിർമ്മൽ മാധവ് എന്ന് വായിക്കാൻ അപേക്ഷ.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

മനുഷ്യത്വപരമായി ചിന്തിക്കുകയാണെങ്കില്‍ കേരളത്തില്‍ പത്താം ക്ലാസില്‍ തോല്‍ക്കുന്ന എല്ലാ വിദ്യാര്‍ഥികളെയും കേരളത്തിലെ സര്‍ക്കാര്‍ വക എന്ജിനീയറിംഗ് കോളേജുകളില്‍ ചേര്‍ക്കാന്‍ നിയമം ഉണ്ടാക്കണം. ബൈക്കപകടത്തില്‍ പെട്ട എല്ലാ കൊപ്രാ കച്ചവടക്കാരുടെയും മക്കള്‍ക്ക്‌ ഐ.എ.എസ് കൊടുക്കണം. മെഡിക്കല്‍ - എന്ജിനീയറിംഗ് പ്രവേശനം ഏറ്റവും പിന്നിലെ റാങ്കില്‍ നിന്നും മുന്നോട്ട് നടത്തണം.. റാങ്ക് കുറഞ്ഞത് ഇതൊക്കെ അവരുടെ തെറ്റല്ലല്ലോ.. ഒന്നാം രാന്കുകാര്‍ തീരെ മനുഷ്യത്വമില്ലാത്ത ദുഷ്ടന്മാര്‍ ആയതുകൊണ്ടാനല്ലോ പാവപ്പെട്ട കൊപ്രാ കച്ചവടക്കാരുടെ മക്കളെ പിന്തള്ളി അവര്‍ മുന്നിലെത്തിയത്..

ajith said...

അതിരാഷ്ട്രീയം...

K.P.Sukumaran said...

ഒരേയൊരു വിദ്യാര്‍ത്ഥിയുടെ പഠിത്തം അലങ്കോലമാക്കാന്‍ വേണ്ടി മറ്റ് വിദ്യാര്‍ത്ഥികളുടെയും പഠിപ്പ് മുടക്കിയും അക്രമം അഴിച്ചു വിട്ടും ഒരുപറ്റം സമരം നടത്തുമ്പോള്‍ സമരം എന്ന വാക്ക് ആഭാസമോ അശ്ലീലമോ ആയി അധ:പതിക്കുകയാണ്.

K.P.Sukumaran said...

എന്താണ് അനീതി കരീമേ? നിര്‍മല്‍ മാധവിനെ പഠിക്കാന്‍ വിടാതെ നിരന്തരം വേട്ടയാടുന്നതല്ലേ അനീതി? സി.പി.എം. ഭരിക്കുമ്പോള്‍ എസ്.എഫ്.ഐ.ക്കാരന്‍ കത്തിക്കുത്ത് നടത്തി കേസില്‍ പ്രതിയായപ്പോള്‍ ആ പ്രതിക്ക് സ്വാശ്രയകോളേജില്‍ നിന്ന് സര്‍ക്കാര്‍ കോളേജില്‍ അന്നത്തെ മന്ത്രി ബേബി പ്രവേശനം കൊടുത്തിരുന്നുവല്ലോ. അത് അനീതിയോ നീതിയോ? ഇരട്ടത്താപ്പ് ഇങ്ങനെ പച്ചക്ക് പ്രയോഗിക്കാമോ?

Pratheesh Jaison said...

"നിര്‍മല്‍ മാധവ്" എന്ന ഒരു ഒറ്റ വിദ്യാര്‍ഥി മാത്രമാണോ പിന്‍വാതില്‍ പ്രവേശനം നേടിയിട്ടുള്ളത്.....???
(TVM Univercity കോളേജില്‍ യാതൊരു വിദ്യാഭ്യാസ യോഗ്യതയും ഇല്ലാത്ത എത്ര പേരെ SFI തങ്ങളുടെ ചാവേറുകളാകാന്‍ വേണ്ടി മാത്രം തിരുകി കയറ്റുന്നു.)
ഇതെല്ലാം മനസ്സിലാക്കിയിട്ടും കൊടിയും പിടിച്ചു പോലീസിന്റെ അടികൊള്ളാന്‍ വേണ്ടി മെനക്കെട്ട് നടക്കുന്ന ഇവനൊക്കെ എന്തിനാണ് വിദ്യാര്‍ഥികള്‍ എന്ന് സ്വയം അവകാശപ്പെടുന്നത്.... പഠിക്കുകയും ഇല്ല എന്നാല്‍ പഠിക്കുന്നവരെ പഠിക്കാന്‍ സമ്മതിക്കുകയും ഇല്ല....ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന അവന്മാരുടെയെല്ലാം മണ്ട അടിച്ചു പൊളിക്കേണ്ട സമയം അതിക്രമിച്ചു........

Muralee Mukundan , ബിലാത്തിപട്ടണം said...

ഏറ്റവും എളുപ്പമുള്ള പണിയായി മാറിയിരിക്കുകയാണ് പിന്വാതിൽ പ്രവേശനങ്ങൾ അല്ലേ ഭായ്

ഷെരീഫ് കൊട്ടാരക്കര said...

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ ആണെങ്കില്‍ ഇന്ത്യയില്‍ ജനാധിപത്യമാണെന്ന് പറയുന്നതില്‍ എന്തര്‍ത്ഥം.ഒരു സംഘടന വിചാരിച്ചാല്‍ എന്തുമാകുമെങ്കില്‍, കോടതികളും നിയമ പരിരക്ഷകരും നോക്ക് കുത്തികളാകുമെങ്കില്‍ ഇതെന്തൊരു ജനാധിപത്യം?

vcj said...

നമ്മള്‍ക്കൊരു രാധാകൃഷ്ണപിള്ള ഫാന്‍സ് അസോസിയേഷന്‍ തുടങ്ങാം കാരണം ഈ തെമ്മാടികള്‍ക്ക് നേരെതന്നെയാണ് വെടിവച്ചതെന്ന് പറയാനുള്ള ആര്‍ജവം അയാള്‍ കാണിച്ചുവല്ലോ ഈ ഗുണ്ടകളില്‍ ഒരുത്തനെയെങ്കിലും വെടിവച്ചു ചന്ദി പൊളിച്ചുരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു

K.P.Sukumaran said...

നിര്‍മല്‍ മാധവിനെ പുറത്താക്കാന്‍ ചെയ്ത സമരത്തിന്റെ പര്യവസാനം ഗുരുതരമായ ചില അപായ സൂചനകളാണ് നല്‍കുന്നത്. ഹിംസിക്കപ്പെടുന്നവന്റെ രോദനത്തേക്കാള്‍ പുറത്തു വരുന്നത് അക്രമിയുടെ അട്ടഹാസമാണ്. നിസ്സഹായന്റെ പതിഞ്ഞ സത്യനാദം അഴിഞ്ഞാട്ടക്കാരുടെ പോര്‍വിളികളില്‍ മുങ്ങിപ്പോകുന്നു. ഇനിയും നിര്‍മല്‍ മാധവ്മാര്‍ ക്യാംപസുകളില്‍ പീഡിക്കപ്പെടില്ലെന്ന് ആരും ഉറപ്പു തരുന്നില്ല. റാഗിംഗ് ഇര ഒത്തുതീര്‍പ്പിന്റെ പേരില്‍ പഠിക്കാന്‍ മറ്റൊരിടം തേടുമ്പോള്‍ അത് അധ്യയനം മുടങ്ങിയ കോളജില്‍ പഠന സാഹചര്യം സൃഷ്ടിക്കാനാണ്. നഷ്ടപ്പെട്ട അധ്യയന ദിവസങ്ങളെക്കുറിച്ച് വേവലാതിപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അത് വീണ്ടെടുത്ത് കൊടുക്കാന്‍ പഠിപ്പു മുടക്കിയവര്‍ക്ക് ആവില്ല. പീഢിപ്പിക്കലിന്റെയും പേടിപ്പിക്കലിന്റെയും പ്രയോക്താക്കള്‍ ഒപ്പുവെച്ച ഒത്തുതീര്‍പ്പ് മഷിയുണങ്ങും മുമ്പെ ലംഘിക്കപ്പെട്ട ഉദാഹരണങ്ങള്‍ ഏറെയുണ്ട്. ഒരു പയ്യനെതിരെ സംഘടിത രാഷ്ട്രീയ പ്രസ്ഥാനം നടത്തിയ സമരം നേടിയ കൃത്രിമ വിജയം തെരുവില്‍ തെറിമുഴക്കി കൊണ്ടാടപ്പെടുകയാണ്. അവരെ അനുമോദിക്കാനും കോമരം തുള്ളിക്കാനും എത്തിയത് പുന്നപ്ര-വയലാര്‍ സമരത്തിന്റെ ഇതിഹാസ നായകനും. സമര ചരിത്രങ്ങളുടെ പാരമ്പര്യം കടലാസ്സിലും മുദ്രാവാക്യങ്ങളിലുമൊതുക്കിയ സി.പി.എം നിര്‍മല്‍ മാധവന്‍ എന്ന വര്‍ഗശത്രുവിനെതിരെ നേടിയ വിജയം പരിഹാസ്യമായിരുന്നെന്ന് കാലം കുറിച്ചു വയ്ക്കും.

Manoj മനോജ് said...

എന്റെ അനുഭവത്തില്‍ റാഗിങിനെതിരെ പോരാടിയവര്‍ എസ്സ്.എഫ്.ഐ.ക്കാര്‍ ആണ്. അദ്യമായി റാഗിങ് നേരിടേണ്ടി വന്നത് എം.എസ്സ്.സി.ക്ക് പഠിക്കുമ്പോഴാണ്. ഞങ്ങളുടെ ബാച്ചിലെ ഒരു എസ്സ്.എഫ്.ഐ. വിദ്യാര്‍ത്ഥി ആണ് ആദ്യമായി സീനീയേര്‍ഴ്സിനോട് പോയി പണി നോക്കടെ എന്ന് പറഞ്ഞത്. അവര്‍ പിന്നീട് ഞങ്ങളുമായി സഹകരിച്ചില്ല എന്ന കാര്യം മറക്കുന്നില്ല. ഞങ്ങളുടെ ജൂനിയേര്‍ഴ്സിനോടും ഞങ്ങള്‍ മര്യാദയ്ക്ക് പെരുമാറി. പിന്നീട് എം.ജി. ക്യാമ്പസ്സില്‍ എത്തിയപ്പോഴും റാഗിങിനെതിരെ ശക്തമായ നിലപാടെക്കുന്ന പ്രവര്‍ത്തകരെയാണ് കണ്ടിരുന്നത്.

ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് അടി കൊടുക്കുന്നവരും ഉണ്ടായിരുന്നു. എന്നാല്‍ നേതൃത്വത്തിലിരിക്കുന്നവര്‍ കര്‍ശനമാകുമ്പോള്‍ അതില്ലാതാകുന്നതും അങ്ങിനെ അല്ലാത്തവര്‍ നേതൃത്വത്തില്‍ വരുമ്പോള്‍ അടി വരുന്നതും കണ്ടിട്ടുണ്ട്.

അങ്ങിനെ അടി കൊടുക്കുന്ന ഒരുത്തനെ അടി കിട്ടിയ ഒരുത്തന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു റെയിവേ സ്റ്റേഷനില്‍ ഒറ്റയ്ക്ക് കിട്ടിയപ്പോള്‍ ചറപറ അടി കൊടുത്ത് വിട്ടതും കേട്ടിട്ടുണ്ട്. പറഞ്ഞ് വന്നത് മോബ് സൈക്കോളജിയെ പറ്റിയാണ്. സംഘം ചേരുമ്പോല്‍ ഒരു ധൈര്യത്തില്‍ പലതും ചെയ്യും പക്ഷേ അവര്‍ ഓര്‍ക്കില്ല ഒരിക്കലെങ്കിലും ഒറ്റയ്ക്ക് എവിടെയെങ്കിലും നില്‍ക്കേണ്ടി വരുമെന്ന്.

അടി കിട്ടിയില്ലെങ്കില്‍ പിന്നെ രാഷ്ട്രീയ ഭാവി ഉണ്ടാകില്ല എന്നത് ഇടതിലെ കാര്യം മാത്രമല്ല പണ്ട് രാഹുല്‍ ഇന്റര്‍വ്യൂ ചെയ്യുവാന്‍ വന്നപ്പോള്‍ ചില കുട്ടി നേതാക്കള്‍ പത്ര കട്ടിങുകള്‍ക്കായി ഓടിയത് കേരളം കണ്ടതല്ലേ!

പ്രശ്നങ്ങല്‍ തുടങ്ങുമ്പോള്‍ തന്നെ നിയന്ത്രിക്കുവാനുള്ള ചങ്കുറ്റം നേതൃത്വ നിര കാട്ടണം. ഇല്ല എങ്കില്‍ കാര്യങ്ങള്‍ കൈ വിട്ട് പോകും.

നല്ല പിടിപാടുണ്ടെങ്കില്‍ ആദ്യം സ്വയാശ്രയത്തില്‍ കയറി പിന്നീട് സര്‍ക്കാര്‍ സ്ഥാപനഥ്ത്തിലേയ്ക്ക് മാറാം എന്നത് ഇന്നും ഇന്നലെയും തുടങ്ങിയതൊന്നുമല്ലല്ലോ!!

ChethuVasu said...

വിനാശകാലെ വിപരീത ബുദ്ധി ..! നിന്നിടം കുഴിക്കുന്നത് തങ്ങള്‍ തന്നെയാണ് എന്ന് ഇവര്‍ ആരെങ്കിലും മനസ്സിലാക്കുന്നുണ്ടോ എന്തോ ..!

യഥാര്‍ത്ഥത്തില്‍ നമ്മള്‍ക്ക് അറിയാവുന്ന ഒരു കാര്യമാണ് വിദ്യാര്തികളുടെ പ്രത്യേകിച്ചും ഹോസ്റല്‍ വിദ്യാരതികളുടെ ഇടയില്‍ ഉള്ള കൊയ്മയും തന്‍ പ്രമാനിത്തവും ഒക്കെ ..ഓരോ വിദ്യാര്‍ഥി സംഖവും ( രാഹ്ട്രീയമോ അരാഷ്ട്രീയമോ ആയിക്കോട്ടെ ) ഒരു ഗങ്ങിന്റെ സ്വഭാവം ആണ് കാണിക്കുന്നത് . മറ്റുള്ളവര്‍ തങ്ങളുടെ ആധിപത്യം അംഗീകരിക്കണം എന്നും അല്ലെങ്കില്‍ കായികമായി അങ്ങനെ ചെയ്യിപ്പിക്കും എന്നും പൊതുവില്‍ ഇത്തരം ഗാങ്ങുകളുടെ അടിസ്ഥാന പ്രമാനമാണ് .

യഥാര്‍ത്ഥത്തില്‍ രാഷ്രീയ പാര്‍ട്ടികളുടെ വിദ്യാര്‍ഥി രൂപങ്ങള്‍ ഈ ഗാങ്ങുകള്‍ക്ക് ബദല്‍ ആകുക ആണ് വേണ്ടത് ..എന്നാല്‍ പലപ്പോഴും സംഭവിക്കുന്നത്‌ അവര്‍ സ്വയം ഒരു അധികാര കേന്ദ്രവും സ്വയം പ്രമാണിമാരും ആകുന്ന കാഴ്ചയാണ് ..പല കാമ്പസ്സുകളിലും ഓരോരോ വിഭാഗങ്ങള്‍ക്ക് ഓരോരോ ഇടങ്ങളും മേഖലകളും സ്വന്തമായിട്ടുണ്ട് - ഇന്ന ഹോസ്റല്‍ ഇന്ന ഗ്രൂപ്പിന്റെത് ഇന്ന ഹോസ്റല്‍ മറ്റവരുടെ താവളം എന്നൊക്കെ ..

സാധാരണ ഗതിയില്‍ ഒരു വിദ്യാര്‍ഥി ഒറ്റയ്ക്ക് ഗാങ്ങുകളോട് എതിര്ടാരില്ല ..കാരണം എതിരിട്ടിട്ടു കാര്യമില്ല എന്നത് തന്നെ .. റാഗിങ്ങിന്റെ മനശാസ്ത്രവും ഇത് തന്നെ .. സംഖ്ടിച്ചു നില്‍ക്കുന്ന ഒരു കൂട്ടം ആളുകളോട് ഒരാള്‍ ഒറ്റയ്ക്ക് എത്രിട്ടാല്‍ അവര്‍ അത് അഭിമാന പ്രശ്നമായി കാണുകയും ആ രീതിയില്‍ ബാലിശമായി പ്രതികരിക്കുകയും ചെയ്യും .. അതെ സമയം എതിരാളി ഒറ്റക്കല്ലെന്നും ശക്ത്നാനെന്നും കാണുമ്പോള്‍ പരസ്പര ബഹുമാനം കാണിച്ചു നടിക്കുന്നതും നമ്മള്‍ കാണുന്നുണ്ട് ..

ഇവിടെ വിഷയത്തില്‍ നിര്‍മാലും മറ്റുള്ളവരുമായി നടന്ന ഇടപെടലുകളുടെ , അവിടെ സംഭാചിരിക്കാന്‍ സാധ്യതയുള്ള വക പ്രയോഗങ്ങളുടെ അല്ലെങ്കില്‍ വെല്ലുവിളികളുടെ വിശദാംശങ്ങള്‍ നമുക്കറിയില്ല .. എങ്കിലും ഒരു വലിയ വിദ്യാര്‍ഥി പ്രസ്ഥാനം ഇത്തരം സംഭവങ്ങള്‍ കൊണ്ട് ഏറെ ചെറുതാകുകയാണ് ....എതിരാളി ദുര്‍ബലന്‍ ആണ് എന്ന് കാണുബോള്‍ അമിത ആക്രമണോത്സുകത കാണിക്കുന്നതും എന്നാല്‍ എതിരിരാളികള്‍ ശക്തരാകുമ്പോള്‍ സൂത്രത്തില്‍ മാറി നില്‍ക്കുന്നതും കാണുന്നവരില്‍ സഹതാപം മാത്രമേ ഉണ്ടാക്കൂ .. ഈ വാശി ഇവിടെ വിദ്യാഭ്യാസ - സാമൂഹ്യ അസമത്വങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ശക്തികളെ നേരിടാന്‍ ഉപയോഗിചിരുനെങ്കില്‍ ..

ഒരു കാലത്ത് കേരളത്തിലെ ഹോസ്ടലുകളില്‍ റാഗിങ്ങിനെ നിയന്ത്രിച്ചു നിര്‍ത്തിയിരുന്നത് അന്നത്തെ ഇടതു പക്ഷ വിദ്യാര്തികളുടെ സാന്നിധ്യമാണെന്ന് ഓര്‍ക്കാതെ വയ്യ . പക്ഷെ കാലം ഒരു പാട് മാറിപ്പോയിരിക്കുന്നു എന്ന്

Anonymous said...

/‌‌/‌/“ഒരു വലിയ വിദ്യാര്‍ഥി പ്രസ്ഥാനം ഇത്തരം സംഭവങ്ങള്‍ കൊണ്ട് ഏറെ ചെറുതാകുകയാണ് ....എതിരാളി ദുര്‍ബലന്‍ ആണ് എന്ന് കാണുബോള്‍ അമിത ആക്രമണോത്സുകത കാണിക്കുന്നതും എന്നാല്‍ എതിരിരാളികള്‍ ശക്തരാകുമ്പോള്‍ സൂത്രത്തില്‍ മാറി നില്‍ക്കുന്നതും കാണുന്നവരില്‍ സഹതാപം മാത്രമേ ഉണ്ടാക്കൂ .. ഈ വാശി ഇവിടെ വിദ്യാഭ്യാസ - സാമൂഹ്യ അസമത്വങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ശക്തികളെ നേരിടാന്‍ ഉപയോഗിചിരുനെങ്കില്‍ ...”/‌/‌/

ChethuVasuവിനോടു യോജിക്കുന്നു.

manoj said...

"എങ്കിലും ഒരു വലിയ വിദ്യാര്‍ഥി പ്രസ്ഥാനം ഇത്തരം സംഭവങ്ങള്‍ കൊണ്ട് ഏറെ ചെറുതാകുകയാണ് ....എതിരാളി ദുര്‍ബലന്‍ ആണ് എന്ന് കാണുബോള്‍ അമിത ആക്രമണോത്സുകത കാണിക്കുന്നതും എന്നാല്‍ എതിരിരാളികള്‍ ശക്തരാകുമ്പോള്‍ സൂത്രത്തില്‍ മാറി നില്‍ക്കുന്നതും കാണുന്നവരില്‍ സഹതാപം മാത്രമേ ഉണ്ടാക്കൂ .. ഈ വാശി ഇവിടെ വിദ്യാഭ്യാസ - സാമൂഹ്യ അസമത്വങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ശക്തികളെ നേരിടാന്‍ ഉപയോഗിചിരുനെങ്കില്‍ ..

ഒരു കാലത്ത് കേരളത്തിലെ ഹോസ്ടലുകളില്‍ റാഗിങ്ങിനെ നിയന്ത്രിച്ചു നിര്‍ത്തിയിരുന്നത് അന്നത്തെ ഇടതു പക്ഷ വിദ്യാര്തികളുടെ സാന്നിധ്യമാണെന്ന് ഓര്‍ക്കാതെ വയ്യ . പക്ഷെ കാലം ഒരു പാട് മാറിപ്പോയിരിക്കുന്നു എന്ന്"

- ചെത്ത്‌ വാസുവിന്റെ ഈ വാക്കുകള്‍ക്കു ആയിരം കയ്യൊപ്പുകള്‍

itjeddah said...

ഒരു കാലത്ത് എന്നല്ല ഇപ്പോഴും അതുപോലെ തന്നെ.
അനിനീതിക്കും സ്വജനപക്ഷപാദങ്ങള്‍ക്കും ഒക്കെ പോരാടാന്‍ ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ ഒള്ളു കേരളത്തില്‍, അതിന്റെ ഭാഗമായ എസ്‌.എഎഫ്.ഐ യും അത് ചെയ്യുന്നു. നിര്‍മാല്‍ മാധവാന്‍ അല്ല ഇവിടെ പ്രസനം. ഇത്തരം അനീതിയാണ്. അധിക്കാരം കയ്യിലുണ്ട് എന്ന് കരുതി ചട്ടവിരുദ്ധ മായതു ചചെയ്യാം എന്നാണോ പറയുന്നത്. ആരെങ്കിലും ഒക്കെ പ്രതികരിക്കാനും വേണ്ടേ സാര്‍.

അശ്വിന്‍ said...

സുകുമാരന്‍ സാറെ ,
കോണ്‍ഗ്രസ്‌ നേതാവിന്റെ മരുമകന്‍ നിര്‍മല്‍ മാധവന്‍ എന്തിനാണാവോ സ്ഥലം മാറ്റത്തിനു വേണ്ടി എസ് എഫ് ഐ ക്കാരന് കൈക്കുലി കൊടുത്തത് അതിന്റെ ഗുട്ടന്‍സ് പിടികിട്ടുന്നില്ലല്ലോ ? പിന്നെ കോളേജ് മാറിയപ്പോള്‍ എന്തിനാ വേറെ കോഴ്സ് എടുത്തത്‌ ? ഓ സോറി മനോരമ പറഞ്ഞാല്‍ പിന്നെ അപ്പീല്‍ ഇല്ലല്ലോ ?

Noushad Vadakkel said...

>>>>വിഷയത്തിന്റെ സത്യസന്ധത ബോധ്യപ്പെട്ട് പുന്നപ്ര കേപ് കോളജ് അധികൃതര്‍ തുടര്‍ന്നു പഠിക്കാന്‍ അനുമതിയും നല്‍കി. പക്ഷേ വേണ്ടിയിരുന്നത് ആദ്യ സെമസ്റ്ററുകള്‍ ഐഇടിയില്‍ പൂര്‍ത്തിയാക്കി എന്നുള്ള സര്‍ട്ടിഫിക്കറ്റ്. കേരള സര്‍വകലാശാലയില്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട തീയതിക്കു മുമ്പേ ഈ സര്‍ട്ടിഫിക്കറ്റ് കിട്ടേണ്ടിയിരുന്നു. ഇടതുഭരണത്തില്‍ അമര്‍ന്ന സര്‍വകലാശാലയില്‍ ഇതിനുള്ള തീരുമാനം അനന്തമായി നീണ്ടു. ഒപ്പം ക്ലാസില്‍ പോലും കയറാന്‍ പറ്റാതായതിനാല്‍ മൂന്നാം സെമസ്റ്ററില്‍ ഹാജര്‍ ഇളവു നല്‍കുന്നതിനു നല്‍കിയ അപേക്ഷയും അവിടെ കറങ്ങി നടന്നു. അതോടെ പരീക്ഷ എഴുത്തും മുടങ്ങി. നിര്‍മലിനെ കേരളത്തിലെ മറ്റേതെങ്കിലും കോളജില്‍ തുടര്‍ന്നു പഠിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും വിദ്യാഭ്യാസമന്ത്രി എം.എ. ബേബിക്കും അപേക്ഷ നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഈ വര്‍ഷം ഫെബ്രുവരി ഒന്നിന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോട് നിര്‍ദേശിക്കുകയും ചെയ്തു. മാനുഷിക പരിഗണന ഉണ്ടാകണമെന്ന് അന്നത്തെ മുഖ്യമന്ത്രി നിര്‍ദേശിച്ച അപേക്ഷയില്‍ ഉണ്ടായ തീരുമാനത്തിനെതിരെയാണ് ഇപ്പോള്‍ എസ്എഫ്‌ഐ സമരം. <<

Basheer Vallikkunnu said...

നല്ല വിശകലനം. എസ് എഫ് ഐ യുടെ സ്വഭാവം സാക്ഷാല്‍ കാറല്‍ മാര്‍ക്സ് വന്നാല്‍ പോലും മാറ്റാന്‍ കഴിയില്ല. സമരം നടത്തലും തല്ലലും തല്ലു കൊള്ളലുമൊക്കെയാണ് അവരുടെ പ്രധാന കലാപരിപാടികള്‍ . പഠനം അജണ്ടയിലെ അവസാനത്തെ ഐറ്റം ആണ്.

ബിജുകുമാര്‍ alakode said...
This comment has been removed by the author.
ബിജുകുമാര്‍ alakode said...

സുകുമാരേട്ടന്‍ കോണ്‍ഗ്രസാണെന്ന് തുറന്നുപറയുന്ന ആളായതുകൊണ്ട് ഈ പൊസ്റ്റിനെ ഞാന്‍ കുറ്റം പറയില്ല. എന്നാല്‍ പറയുന്നത് വാസ്തവവിരുദ്ധ കാര്യങ്ങള്‍ ആണെന്നു പറയേണ്ടി വന്നതില്‍ ഖേദിയ്ക്കുന്നു. ഇവിടെ ഒരാള്‍ ചോദിച്ചതു പോലെ, കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവിന്റെ മരുമകന്‍
SFI നേതാവിന് (!) കൈക്കൂലി കൊടുക്കേണ്ട കാര്യമെന്ത്? കൈക്കൂലിഎന്തൊക്കെയാണ്..!! >>>ട്രാന്‍സ്ഫര്‍ കാര്യം ശരിയാക്കാം എന്ന ഉറപ്പില്‍ ഇടയ്ക്ക് പണം കടമായും ഷര്‍ട്ട്, ബാഗ് തുടങ്ങിയവ് ഉപയോഗിക്കാനായും വാങ്ങി<<<.!!!!!! ഹ ഹ ഹ ഹ.. കോളേജ് മാറാന്‍ കാശ് കൊടുത്തു എന്നു പറഞ്ഞാല്‍ കേള്‍ക്കാനൊരു സുഖമെങ്കിലുമുണ്ട്, ഷര്‍ട്ട്..ബാഗ്...????

ഏതെങ്കിലും ഒരു നേതാവ് “അവനെ തല്ലെടാ” എന്നു പറഞ്ഞാലുടനെ, ഒന്നും മിണ്ടാതെ അയാളെ വാരി പൂശുന്നവരാണ് SFI എന്നാണല്ലോ സുകുമാരേട്ടന്‍ പറഞ്ഞെവെക്കുന്നത്? സത്യമാണോ സുകുമാരേട്ടാ അത്? ഒന്നന്വേഷിച്ചു പറയൂ. എന്തു കൊണ്ടാണ് കേരളത്തിലെ ബഹുഭൂരിപക്ഷം കോളേജിലും ഇത്തവണയും SFI തന്നെ വിജയിച്ചത്?

നിര്‍മ്മല്‍ മാധവന്‍ ആത്മഹത്യാ ശ്രമം നടത്തി എന്നു പറയുന്നു. ഇന്ത്യാവിഷന്‍ ചാനലിലെ വീണ ചോദിച്ചു അങ്ങനെ ഒരു പോലീസ് കേസുണ്ടോ എന്ന്. നിര്‍മ്മല്‍ മാധവന്‍ പറഞ്ഞു: “ഇല്ല”. പിന്നെന്തോന്ന് ആത്മഹത്യാശ്രമം?

അതൊക്കെ പോട്ടെ. സ്വാശ്രയകോളേജില്‍ NRI ക്വാട്ടയില്‍ 22787-ആം റാങ്കുകാരനായി അഡ്മിഷന്‍ നേടിയ ആള്‍ സര്‍ക്കാര്‍ കോളേജില്‍ 1385 റാങ്കിനു മേലുള്ള കുട്ടികള്‍ പഠിയ്ക്കുന്നിടത്ത് പഠിയ്ക്കണം എന്നു പറയുന്നതിന്റെ യുക്തി ചേട്ടനൊന്നു പറഞ്ഞു തരൂ..

>>>ആ കോളേജില്‍ തുടര്‍ന്ന് പഠിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് മന്ത്രിയായിരുന്ന എം.എ. ബേബിക്ക് അപേക്ഷ നല്‍കുകയും ഇടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജില്‍ പ്രവേശനം നല്‍കുകയും ചെയ്തിട്ടുണ്ട്.<<<ഇപ്പറയുന്നത് സര്‍ക്കാര്‍ മെറിറ്റില്‍ പ്രവേശനം നേടിയ കുട്ടി സര്‍ക്കാര്‍ കോളേജിലേയ്ക്കു മാറിയ കാര്യമാണ്. അതിനു യൂണിവേഴ്സിറ്റി ചട്ടമുണ്ട്. എന്നാല്‍ മാനേജ്മെന്റ് ക്വാട്ടയിലെ ഒരു കുട്ടിയ്ക്ക് സര്‍ക്കാര്‍ കോളേജില്‍ പഠിയ്ക്കാനാവില്ല എന്ന കാര്യം സുകുമാരന്‍ ചേട്ടന് അറിയാമോ? അക്കാര്യം ബോധ്യമായതുകൊണ്ടാണ് കോഴിക്കോട് കളക്ടര്‍ റിപ്പോര്‍ട്ട് കൊടുത്തതും നിര്‍മ്മല്‍ മാധവനെ മറ്റൊരു സ്വാശ്രയ കോളേജിലേയ്ക്കു മാറ്റുകയും ചെയ്തത്.
അസത്യങ്ങള്‍ പ്രചരിപ്പിയ്ക്കുന്നത് കോണ്‍ഗ്രസുകാര്‍ക്ക് യോജിയ്ക്കും, എന്നാല്‍ സുകുമാരേട്ടനത് വേണോ? ലക്ഷങ്ങള്‍ മുടക്കി സ്വാശ്രയക്കോളേജില്‍ മാത്രം പഠിയ്ക്കാന്‍ യോഗ്യതയുള്ളവന്‍ സര്‍ക്കാര്‍ കോളേജില്‍ ജനങ്ങളുടെ നികുതിപ്പണത്തില്‍ പഠിയ്ക്കുന്നതിന്റെ ന്യായമെന്ത്? കോണ്‍ഗ്രസുനേതാവിന്റെ ബന്ധുവായാല്‍ എന്തും ആകാം എന്നാണോ ചട്ടം..?

ഇ.എ.സജിം തട്ടത്തുമല said...

ഈ പറഞ്ഞതുപോലെയൊക്കെയുള്ള സംഭവങ്ങൾ ഉണ്ടായിട്ടും ഒടുവിൽ നിർമ്മലിനു പ്രവേശനം അനുവദിച്ച പട്ടിക്കാട്ടെ കോളേജ് മാനേജ്മെന്റ് അവിടെ പ്രവേശനം നിഷേധിച്ചതിലെ അനുകമ്പയില്ലായ്മ മനസിലാകുന്നില്ലല്ലോ മാഷേ! അപ്പോൾ മനുഷ്യത്വം ഇല്ലാത്തവർ എസ്.എഫ്.ഐക്കാർ മാത്രമല്ല, അല്ലേ? മുസ്ലിം ലീഗിലും ഹൃദയമില്ലാത്തവരുണ്ടോ?

നിർമ്മൽ മാധവിന് പീഡാനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് വേറെ തന്നെ പരിശോധിക്കേണ്ടതാണ്. ഇനി മുൻസർക്കാർ ഇതിൽ പറയുന്നതുപോലെ സമാനമായ അന്യായം ചെയ്തിട്ടുണ്ടെങ്കിൽ അതും വേറെതന്നെ പരിശോധിക്കേണ്ടതാണ്. അല്ലെങ്കിൽ അന്ന് അത് പ്രതിപക്ഷത്തുള്ളവർ ശ്രദ്ധയില്പെടുത്തണമായിരുന്നു. സമരം ചെയ്യണമായിരുന്നു. ഇവിടെ നിർമ്മൽ മാധവ് എന്ന ഒരു വിദ്യാർത്ഥിയോട് സി.പി.എമ്മിനോ , എസ്.എഫ്.ഐയുടെ സംസ്ഥാന നേതൃത്വത്തിനോ കേരളത്തിലെ എസ്.എഫ്.ഐ സമൂഹത്തിനു മൊത്തമായോ ഒരു വ്യക്തിവിരോധവും ഇല്ല. ഊണ്ടാകേണ്ട കാര്യവുമില്ല. തെറ്റായ ഒരു കീഴ്വഴക്കം സൃഷ്ടിക്കുന്നതിൽ നിന്ന് അധികൃതരെ പിന്തിരിപ്പിക്കാൻ നടന്ന ഒരു പ്രത്യക്ഷ സമരം. സമരത്തിന്റെ രീതികളുമായി എല്ലാവർക്കും യോജിപ്പുണ്ടാകണമെന്നില്ല. എന്നാൽ നിയമപരമായി സർക്കാർ കോളേജിൽ അഡ്മിഷൻ നേടാൻ റാങ്ക് ലഭിക്കാതെ സ്വാശ്രയ കോളേജിൽ പഠിച്ച ഒരു കുട്ടി ഏതു സാഹചര്യത്തിലാണെങ്കിലും സർക്കാർ കോളേജിൽ അഡ്മിഷൻ നേറ്റുന്നത് പ്രോത്സാഹനജനകമല്ല. ഏതെങ്കിലും ഒരു സ്വാശ്രയ കോളേജിലേയ്ക്ക് നിർമ്മലിനെ പ്രവേശിപ്പിക്കാൻ ബന്ധപ്പെട്ട അധികൃതർ സമരം തുടങ്ങുന്നവേളയിൽത്തന്നെ ശ്രമിച്ചിരുന്നെങ്കിൽ മറ്റ് അനിഷ്ടസംഭവങ്ങൾ സംഭവങ്ങൾ എല്ലാം ഒഴിവാക്കാമായിരുന്നല്ലോ! കാര്യങ്ങൾ മനസിലാക്കി ആദ്യമേ ഉചിതമായ തീരുമാനമെടുക്കാതെ ശ്രീ. ഉമ്മൻ ചാണ്ടിസാർ എസ്.എഫ്.ഐ ക്ക് ഒരു സമരം കൂടി വിജയിപ്പിച്ചതിന്റെ പൊൻ തൂവൽ ചാർത്തിക്കൊടുത്തതിന് എസ്.എഫ്.ഐക്കാർക്കുനേരേ ഞെരിപിരികൊണ്ട് ഹാലിളകിയിട്ട് എന്തുകാര്യം!

Unknown said...

ബിജുകുമാര്‍ alakode said...

സുകുമാരേട്ടന്‍ കോണ്‍ഗ്രസാണെന്ന് തുറന്നുപറയുന്ന ആളായതുകൊണ്ട് ഈ പൊസ്റ്റിനെ ഞാന്‍ കുറ്റം പറയില്ല. എന്നാല്‍ പറയുന്നത് വാസ്തവവിരുദ്ധ കാര്യങ്ങള്‍ ആണെന്നു പറയേണ്ടി വന്നതില്‍ ഖേദിയ്ക്കുന്നു. ഇവിടെ ഒരാള്‍ ചോദിച്ചതു പോലെ, കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവിന്റെ മരുമകന്‍
SFI നേതാവിന് (!) കൈക്കൂലി കൊടുക്കേണ്ട കാര്യമെന്ത്? കൈക്കൂലിഎന്തൊക്കെയാണ്..!! >>>ട്രാന്‍സ്ഫര്‍ കാര്യം ശരിയാക്കാം എന്ന ഉറപ്പില്‍ ഇടയ്ക്ക് പണം കടമായും ഷര്‍ട്ട്, ബാഗ് തുടങ്ങിയവ് ഉപയോഗിക്കാനായും വാങ്ങി<<<.!!!!!! ഹ ഹ ഹ ഹ.. കോളേജ് മാറാന്‍ കാശ് കൊടുത്തു എന്നു പറഞ്ഞാല്‍ കേള്‍ക്കാനൊരു സുഖമെങ്കിലുമുണ്ട്, ഷര്‍ട്ട്..ബാഗ്...????

ഏതെങ്കിലും ഒരു നേതാവ് “അവനെ തല്ലെടാ” എന്നു പറഞ്ഞാലുടനെ, ഒന്നും മിണ്ടാതെ അയാളെ വാരി പൂശുന്നവരാണ് SFI എന്നാണല്ലോ സുകുമാരേട്ടന്‍ പറഞ്ഞെവെക്കുന്നത്? സത്യമാണോ സുകുമാരേട്ടാ അത്? ഒന്നന്വേഷിച്ചു പറയൂ. എന്തു കൊണ്ടാണ് കേരളത്തിലെ ബഹുഭൂരിപക്ഷം കോളേജിലും ഇത്തവണയും SFI തന്നെ വിജയിച്ചത്?

നിര്‍മ്മല്‍ മാധവന്‍ ആത്മഹത്യാ ശ്രമം നടത്തി എന്നു പറയുന്നു. ഇന്ത്യാവിഷന്‍ ചാനലിലെ വീണ ചോദിച്ചു അങ്ങനെ ഒരു പോലീസ് കേസുണ്ടോ എന്ന്. നിര്‍മ്മല്‍ മാധവന്‍ പറഞ്ഞു: “ഇല്ല”. പിന്നെന്തോന്ന് ആത്മഹത്യാശ്രമം?

അതൊക്കെ പോട്ടെ. സ്വാശ്രയകോളേജില്‍ NRI ക്വാട്ടയില്‍ 22787-ആം റാങ്കുകാരനായി അഡ്മിഷന്‍ നേടിയ ആള്‍ സര്‍ക്കാര്‍ കോളേജില്‍ 1385 റാങ്കിനു മേലുള്ള കുട്ടികള്‍ പഠിയ്ക്കുന്നിടത്ത് പഠിയ്ക്കണം എന്നു പറയുന്നതിന്റെ യുക്തി ചേട്ടനൊന്നു പറഞ്ഞു തരൂ..

>>>ആ കോളേജില്‍ തുടര്‍ന്ന് പഠിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് മന്ത്രിയായിരുന്ന എം.എ. ബേബിക്ക് അപേക്ഷ നല്‍കുകയും ഇടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജില്‍ പ്രവേശനം നല്‍കുകയും ചെയ്തിട്ടുണ്ട്.<<<ഇപ്പറയുന്നത് സര്‍ക്കാര്‍ മെറിറ്റില്‍ പ്രവേശനം നേടിയ കുട്ടി സര്‍ക്കാര്‍ കോളേജിലേയ്ക്കു മാറിയ കാര്യമാണ്. അതിനു യൂണിവേഴ്സിറ്റി ചട്ടമുണ്ട്. എന്നാല്‍ മാനേജ്മെന്റ് ക്വാട്ടയിലെ ഒരു കുട്ടിയ്ക്ക് സര്‍ക്കാര്‍ കോളേജില്‍ പഠിയ്ക്കാനാവില്ല എന്ന കാര്യം സുകുമാരന്‍ ചേട്ടന് അറിയാമോ? അക്കാര്യം ബോധ്യമായതുകൊണ്ടാണ് കോഴിക്കോട് കളക്ടര്‍ റിപ്പോര്‍ട്ട് കൊടുത്തതും നിര്‍മ്മല്‍ മാധവനെ മറ്റൊരു സ്വാശ്രയ കോളേജിലേയ്ക്കു മാറ്റുകയും ചെയ്തത്.
അസത്യങ്ങള്‍ പ്രചരിപ്പിയ്ക്കുന്നത് കോണ്‍ഗ്രസുകാര്‍ക്ക് യോജിയ്ക്കും, എന്നാല്‍ സുകുമാരേട്ടനത് വേണോ? ലക്ഷങ്ങള്‍ മുടക്കി സ്വാശ്രയക്കോളേജില്‍ മാത്രം പഠിയ്ക്കാന്‍ യോഗ്യതയുള്ളവന്‍ സര്‍ക്കാര്‍ കോളേജില്‍ ജനങ്ങളുടെ നികുതിപ്പണത്തില്‍ പഠിയ്ക്കുന്നതിന്റെ ന്യായമെന്ത്? കോണ്‍ഗ്രസുനേതാവിന്റെ ബന്ധുവായാല്‍ എന്തും ആകാം എന്നാണോ ചട്ടം..?
==
ഇ.എ.സജിം തട്ടത്തുമല said...

ഈ പറഞ്ഞതുപോലെയൊക്കെയുള്ള സംഭവങ്ങൾ ഉണ്ടായിട്ടും ഒടുവിൽ നിർമ്മലിനു പ്രവേശനം അനുവദിച്ച പട്ടിക്കാട്ടെ കോളേജ് മാനേജ്മെന്റ് അവിടെ പ്രവേശനം നിഷേധിച്ചതിലെ അനുകമ്പയില്ലായ്മ മനസിലാകുന്നില്ലല്ലോ മാഷേ! അപ്പോൾ മനുഷ്യത്വം ഇല്ലാത്തവർ എസ്.എഫ്.ഐക്കാർ മാത്രമല്ല, അല്ലേ? മുസ്ലിം ലീഗിലും ഹൃദയമില്ലാത്തവരുണ്ടോ?
===

കുറേക്കാലായിട്ടാണ് കെ പി എസ് ചേട്ടന്റ്റെ ബ്ലോഗ് വായിക്കുന്നത്.
നല്ല എരിവും പുളീം!!!

നിധീഷ് said...

എല്ലാം എന്റെ തെറ്റ് എന്ന് നമ്മുടെ മുഖ്യന്‍. എന്താണാവോ അദ്ദേഹം ചെയ്ത തെറ്റ്???