Links

ബാലകൃഷ്ണപിള്ളയോട് സഹതാപം തോന്നുന്നു..

ബാലകൃഷ്ണപിള്ളയ്ക്ക് ഈ പ്രായത്തില്‍ ജയിലില്‍ പോകേണ്ടി വന്നതില്‍ ഞാന്‍ വ്യക്തിപരമായി വേദനിക്കുന്നു.  വാര്‍ദ്ധക്യത്തില്‍ ഇത്തരം ഒരവസ്ഥ ആര്‍ക്കും ഉണ്ടാകരുത് എന്ന് പറയാനാണ് എന്നിലെ മാനവികത എന്നെ പ്രേരിപ്പിക്കുന്നത്. ഏത് കുറ്റവാളിക്കും ശിക്ഷ അവന്റെ ആരോഗ്യമുള്ള പ്രായത്തില്‍ അനുഭവിച്ച് തീര്‍ത്ത് വാര്‍ദ്ധക്യത്തില്‍ സ്വസ്ഥമായി ജീവിയ്ക്കാനുള്ള അവസരം ഉണ്ടാകണം എന്ന് ഞാന്‍ കരുതുന്നു.  ശിക്ഷ എന്നത് മാനസാന്തരത്തിനുള്ള ഉപാധിയായിട്ടാണ് പരിഷ്കൃത സമൂഹം കാണുന്നത്. ഏത് ശിക്ഷയും ഒരു കുറ്റവാളിയെ നല്ല മനുഷ്യനാക്കുന്നതിന് വേണ്ടിയാണെന്ന് ചുരുക്കം.  വയസ്സ് കാലത്ത് ശിക്ഷിക്കപ്പെടുമ്പോള്‍ ഈ അവസരമാണ് ഇല്ലാതാവുന്നത്.  ഒരു കേസ് ആവിര്‍ഭവിച്ചാല്‍ അത് മിനിമം ഇത്ര കൊല്ലത്തിനകം അന്ത്യം കാണണമെന്ന് ഒരു നിബന്ധന ഉണ്ടാകേണ്ടതാണ്.  പത്തും ഇരുപതും കൊല്ലക്കാലം ഒരു കേസ് നീണ്ടുപോവുക എന്നത് എന്ത് കഷ്ടമാണ്.  ഇത് നീതിന്യായവ്യവസ്ഥയെ അര്‍ഥശൂന്യമാക്കുന്നതിന് തുല്യമാണ്.  എന്തായാലും അടുത്ത കൊല്ലം മുതല്‍ കേസുകള്‍ മൂന്ന് കൊല്ലം കൊണ്ട് തീര്‍പ്പാക്കപ്പെടും എന്ന് നിയമമന്ത്രി വീരപ്പമൊയിലി പ്രസ്താവിച്ചിട്ടുണ്ട്. പൊതുവെ മന്ത്രിമാര്‍ ഓരോന്ന് പറയുമെങ്കിലും അതൊന്നും സമയബന്ധിതമായി നടപ്പാക്കിക്കാണാറില്ല. അത്കൊണ്ട് വീരപ്പമൊയിലി പറയുന്നത് ടിവിയില്‍ കേട്ടു എന്നല്ലാതെ ഫലം കാണുമോ എന്നറിയില്ല.  ശരിയായ കാര്യമാണ് മൊയിലി പറഞ്ഞത് എന്ന് മാത്രം.

കേരളത്തില്‍ തടവ് ശിക്ഷ ലഭിച്ച് ജയിലില്‍ പോകുന്ന ആദ്യത്തെ മുന്‍‌മന്ത്രിയാണ് ബാലകൃഷ്ണപിള്ള.  മറ്റൊരു മുന്‍‌മന്ത്രിയും  മറ്റൊരു കേസില്‍ പ്രതിയാണ്.  അദ്ദേഹത്തിനും ജയിലില്‍ പോകേണ്ടി വരുമോ എന്നറിയില്ല.  ഇന്നത്തെ അവസ്ഥ വെച്ച് ആ കേസും  എത്ര ദശാബ്ദങ്ങള്‍ നീളുമെന്നും പറയാനാവില്ല.  മാത്രമല്ല വി.എസ്.അച്യുതാനന്ദന്‍ , അദ്ദേഹം തന്നെ പറഞ്ഞ പോലെ സ്വന്തം പോക്കറ്റില്‍ നിന്നും ചെലവാക്കിയും  സുഹൃത്തുക്കളുടെ സഹായം സ്വീകരിച്ചും വ്യക്തിപരമായി നടത്തിക്കൊണ്ടുപോയ കേസിലാണ് ബാലകൃഷ്ണപിള്ള ജയിലിലായത്.  മറ്റേ മുന്‍‌മന്തിയുടെ കാര്യത്തിലും ഇത് പോലെ വിടാതെ പിന്തുടരാന്‍ ആരെങ്കിലും തയ്യാറാവുമോ എന്ന് പറയാനും പറ്റില്ല.  ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ളയെ ശിക്ഷിക്കാന്‍ വകുപ്പ് ഉണ്ടായിരുന്നത്കൊണ്ട് ലാവലിന്‍ കേസിലും അമ്മാതിരി വകുപ്പ് ഉണ്ടാകും എന്ന് ന്യായമായും കരുതാം.  എന്ത് കുറ്റമായാലും ശിക്ഷിക്കപ്പെടുന്നതിനും ഒരു പ്രായപരിധി വേണം എന്ന് എനിക്കഭിപ്രായമുണ്ട്.  കുറഞ്ഞ പക്ഷം എഴുപത് വയസ്സ് വരെയേ ശിക്ഷിക്കപ്പെടാന്‍ പാടുള്ളു എന്ന് തീരുമാനിക്കാമല്ലൊ. അത്രയൊക്കെയല്ലെ ഉള്ളു ശരാശരി പുരുഷായുസ്സ്.

ജയിലില്‍ പോയത്കൊണ്ട് ബാലകൃഷ്ണപിള്ള മാത്രമാണ് കേരളത്തില്‍ അധികാരദുര്‍വിനിയോഗം ചെയ്തതെന്നോ അഴിമതിയില്‍ പങ്കാളിയായതെന്നോ ആരെങ്കിലും കരുതുമെന്ന് തോന്നുന്നില്ല.  സര്‍ക്കാര്‍ സംവിധാനങ്ങളെ പറ്റി പറഞ്ഞാല്‍ വില്ലേജ് - പഞ്ചായത്ത് തലം തൊട്ട് അഴിമതിയും കൈക്കൂലിയും തുടങ്ങുന്നുണ്ട്.  ഏത് കാര്യമാണ് കൈക്കൂലി ഇല്ലാതെ സാധാരണ പൌരന് സാധിച്ചു കിട്ടുന്നത്?  ഒരു വസ്തുവിന്റെ ആധാരം റജിസ്റ്റര്‍ ചെയ്യണമെങ്കില്‍ റജിസ്ട്രാര്‍ക്ക് കൈക്കൂലി കൊടുക്കണം. ആ വസ്തു അളന്ന് വിസ്തീര്‍ണ്ണം തിട്ടപ്പെടുത്തണമെങ്കില്‍ വില്ലേജ്മാന് കൈക്കൂലി കൊടുക്കണം.  റജിസ്റ്റര്‍ ചെയ്ത്  വസ്തുവിന്റെ പോക്കുവരവ് നടത്തി കിട്ടാന്‍ വില്ലേജ് ആഫീസര്‍ക്കും കൊടുക്കണം കൈക്കൂലി.  പോലീസ് സ്റ്റേഷനില്‍ ഒരു പരാതി കൊടുത്താല്‍ പിന്നെ അത് പിന്‍‌വലിക്കണെമെങ്കില്‍ കൈക്കൂലി കൊടുക്കണം.  ചുരുക്കത്തില്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും കൈക്കൂലി കൊടുക്കാത്ത ആരും നാട്ടിലുണ്ടാവില്ല.  അപ്പോള്‍ പിടിക്കപ്പെടുന്നവരും ശിക്ഷിക്കപ്പെടുന്നവരും നിര്‍ഭാഗ്യവാന്മാര്‍ എന്നല്ലേ പറയേണ്ടത്.  അവരേക്കാളും കൈക്കൂലി വാങ്ങിയവര്‍ പിടിക്കപ്പെടാതെയും ശിക്ഷിക്കപ്പെടാതെയും വിലസുന്നുണ്ടല്ലൊ.

നമ്മള്‍ ആര്‍ക്കെങ്കിലും എതിരില്‍ ഒരു കേസ്  കൊടുത്തു എന്ന് കരുതുക. നമ്മളാണല്ലൊ ആ കേസിലെ വാദി. നമുക്ക് ഒരു വക്കീല്‍ ഉണ്ടാകും. പ്രതിക്കും ഉണ്ടാകും വക്കീല്‍.  ആ രണ്ട് വക്കീലന്മാരും പരസ്പരം ധാരണയിലായിരിക്കും.  ഒരു ഘട്ടത്തില്‍ കേസ് ഒത്ത് തീരാന്‍ നമ്മള്‍ തീരുമാനിച്ചാല്‍ ആ വക്കീലന്മാര്‍ സമ്മതിക്കില്ല.  ഇങ്ങനെ കേസുമായി കഷ്ടപ്പെടുന്നവര്‍ നിരവധിയുണ്ട്.  എങ്ങനെയൊക്കെയോ കാര്യങ്ങള്‍ നടന്നുപോകുന്നു എന്ന് മാത്രം. വളരെ രോഗാതുരമാണ് നമ്മുടെ സമൂഹം.  വ്യക്തിജീവിതത്തില്‍ ആര്‍ക്കും സമൂഹത്തില്‍ നിന്ന് നീതിയോ ന്യായമോ കിട്ടുന്നില്ല. അത്കൊണ്ട് എല്ലാവരുടെയും മനസ്സില്‍ ആരോടൊക്കെയോ പകയോ പ്രതികാരമോ ഒക്കെയാണ്.  ആ പകയും പ്രതികാരവും ഒക്കെയാണ് സന്ദര്‍ഭം ലഭിക്കുമ്പോള്‍ പലരും പ്രകടിപ്പിക്കുന്നത്.  പുറമെ കാണുമ്പോള്‍ എല്ലാം ശാന്തവും ഭദ്രവും എന്ന് തോന്നുമെങ്കിലും അകം സദാ പ്രക്ഷുബ്ദമാണ്.

അഴിമതിയെ പറ്റിയാണ് ഇന്ന് എല്ലാവരും സംസാരിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും.  ഒരുകണക്കിന് ബാലകൃഷ്ണപിള്ള ജയിലില്‍ പോയത് നന്നായി എന്ന് പറയാം. അദ്ദേഹത്തിന്റെ മാനസികമായ പ്രയാസത്തില്‍ ദു:ഖം നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് ഇത് പറയുന്നത്. മുന്‍ ടെലികോം മന്ത്രി രാജ തിഹാര്‍ ജയിലില്‍ കിടക്കുകയാണ് ഇതെഴുതുമ്പോള്‍. ടോമിന്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിക്കഴിഞ്ഞു. അഴിമതിയില്‍ ഇടപെടുമ്പോള്‍ മറ്റുള്ള രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും ഒരു പേടി ഉണ്ടാക്കാന്‍ ഈ ജയില്‍വാസങ്ങള്‍ ഉപകാരപ്പെടും എന്നത്കൊണ്ടാണ് നന്നായി എന്ന് പറയാന്‍ തോന്നുന്നത്.  തനിക്കെതിരെ കേസ് വരുമ്പോള്‍ അത് രാഷ്ട്രീയപ്രേരിതം  എന്ന് പറഞ്ഞ് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്  ആരും ഇനി കണക്കിലെടുക്കുകയില്ല.  എന്തെന്നാല്‍ , ആരായാലും  അവിഹിതമായി സ്വത്ത് സമ്പാദിച്ചാല്‍ അതിന്റെ പൊലിമ മറ്റുള്ളവര്‍ കാണുന്നുണ്ട്.  സര്‍ക്കാര്‍ തലത്തില്‍  അഴിമതിയും കൈക്കൂലിയും  വില്ലേജ് - പഞ്ചായത്ത് തൊട്ട് മേലോട്ട്  അങ്ങേത്തല വരെ പോകുന്നുണ്ട് എന്ന് ഞാന്‍ ആദ്യം പറഞ്ഞു.  ഇതില്‍ അഴിമതിയും കൈക്കൂലിയും ഇല്ലാത്ത ഏതെങ്കിലും ഒരു തലം ആര്‍ക്കെങ്കിലും ചൂണ്ടിക്കാട്ടാന്‍ പറ്റുമോ?

ജ്യൂഡീഷ്യറിയും ഈ കറയില്‍ നിന്ന് മുക്തമല്ല എന്നാണ് സമീപകാല വിവാദങ്ങള്‍ തെളിയിക്കുന്നത്. കര്‍ണ്ണാടകയിലെ ചീഫ് ജസ്റ്റിസ് ആയിരുന്ന ദിനകരന്‍ സര്‍ക്കാര്‍ ഭൂമി നിയമവിരുദ്ധമായി കൈയ്യേറി സ്വന്തമാക്കി എന്നായിരുന്നു ആരോപണം.  സുപ്രീം കോടതിയിലെ ചില റിട്ടയര്‍ഡ് ജഡ്ജിമാര്‍ അഴിമതിക്കാരായിരുന്നു എന്നാണ് ശാന്തിഭൂഷണ്‍ ആരോപിച്ചത്. ഇത് പറഞ്ഞതിന്റെ പേരില്‍ കോടതിയലക്ഷ്യത്തിന് കേസ് എടുക്കുകയാ‍ണെങ്കില്‍ ജയിലില്‍ പോകാനും തയ്യാര്‍ എന്ന് ശാന്തിഭൂഷണ്‍ പ്രഖ്യാപിക്കുകയുണ്ടായി.  ശാന്തിഭൂഷനെതിരെ ഇനിയും കേസ് ഒന്നും റജിസ്റ്റര്‍ ചെയ്യപ്പെട്ടില്ല എന്നതിന്റെ അര്‍ഥം എന്താണ്?  എല്ലാ ജഡ്ജിമാരും സംശയത്തിനതീതരല്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.  മുന്‍ ചീഫ് ജസ്റ്റിസും  ഇപ്പോഴത്തെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ കെ.ജി.ബാലകൃഷ്ണനും ആരോപണങ്ങള്‍ നേരിടുകയാണല്ലൊ.

ഒരു ജഡ്ജി അഴിമതിയില്‍ പങ്കാളിയാവുകയോ കൈക്കൂലി വാങ്ങുകയോ ചെയ്തു എന്ന് അറിഞ്ഞാല്‍ അത് പരസ്യമായി തുറന്ന് പറഞ്ഞാല്‍ കോടതിയലക്ഷ്യമോ ജ്യൂഡിഷ്യറിയെ അപമാനിക്കലോ ആ സംവിധാനത്തെ ദുര്‍ബ്ബലമാക്കാനുള്ള ശ്രമമോ ആകുമോ?  പലരും  അങ്ങനെയാണ് കരുതുന്നതും ഭയപ്പെടുന്നതും.  ശാന്തിഭൂഷനാണ് മറിച്ച് ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിച്ചതെങ്കിലും  ഇക്കാര്യത്തില്‍ വ്യക്തമായ ഒരു നിര്‍വ്വചനം നല്‍കിയത് കെ.സുധാകരനാണ്. ജ്യൂഡീഷ്യറിയെയും  ജ്യൂഡീഷ്യല്‍ ഓഫീസര്‍മാരെയും  രണ്ടായി കാണണം എന്നാണ് സുധാകരന്‍ പറഞ്ഞത്.  ജ്യൂഡീഷ്യറി എന്നാല്‍  ഒരു സിസ്റ്റമാണ്, അഥവാ ഭരണഘടനാപരമായ ഒരു സംവിധാനമാണ്.  പാര്‍ലമെന്റ് പോലെ തന്നെ നമ്മുടെ രാജ്യത്തിന്റെ നിലനില്പിന് അത്യന്താപേക്ഷിതമാണ് ജ്യൂഡീഷ്യറിയും.  ഇക്കാര്യത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഒഴികെ മറ്റാര്‍ക്കും അഭിപ്രായവ്യത്യാസമില്ല. കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ച് ഇവിടെയുള്ളത് ബൂര്‍ഷ്വകോടതിയാണ്. വിപ്ലവം നടത്തി തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം സ്ഥാപിച്ച് പാര്‍ട്ടിയുടെ കീഴില്‍ സ്ഥാപിക്കുന്ന കോടതിയാണ് അവര്‍ക്ക് ശരിയായ കോടതി. അത് വരെ അവര്‍ക്ക് അനുകൂലമായാല്‍ ശരി അല്ലെങ്കില്‍ ബൂര്‍ഷ്വ എന്നാണവര്‍ പറയുക.  അത്കൊണ്ട് കോടതിയെ പറ്റി കമ്മ്യൂണിസ്റ്റുകളുടെ നിലപാട് മറ്റാര്‍ക്കും ബാധകമല്ല.

നമ്മെ സംബന്ധിച്ച് ജ്യൂഡിഷ്യറി എന്നാല്‍ സര്‍ക്കാര്‍ എന്നത് പോലെ തന്നെ നമ്മുടെ നിലനില്പിന്റെ ഭാഗമാണ്.  എന്ന് വെച്ച്  ഒരു ജഡ്ജി എന്ന് പറഞ്ഞാല്‍ ജ്യൂഡീഷ്യറി അല്ല.  ഒരു ജഡ്ജി കൈക്കൂലി വാങ്ങി എന്ന് അറിഞ്ഞാല്‍ അത് തുറന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ഥം ജ്യൂഡീഷ്യറി മൊത്തം കൈക്കൂലി വാങ്ങി എന്നല്ല. അങ്ങനെ പറയുന്നത് കോടതിയലക്ഷ്യവുമല്ല.  ഇന്ത്യാരാജ്യത്തുള്ള ഒരു ജഡ്ജിയും ഇതുവരെയിലും കൈക്കൂലി വാങ്ങിയിട്ടില്ല എന്നോ ഇനി വാങ്ങുകയുമില്ല എന്നോ ആര്‍ക്കും പറയാന്‍ പറ്റാത്ത അവസ്ഥ ഇന്നുണ്ട്.  അത്കൊണ്ട് കോടതിയലക്ഷ്യം എന്നതിന്റെ പരിധിയില്‍ എന്തെല്ലാം പ്രസ്താവനകളാണ് വരിക എന്നൊരു നിര്‍വ്വചനം അടിയന്തിരമായി വ്യക്തമാക്കപ്പെടേണ്ടതുണ്ട്.  അഥവാ ഏതെങ്കിലും ഒരു ജഡ്ജി കൈക്കൂലി വാങ്ങുകയാണെങ്കില്‍ കോടതിയലക്ഷ്യം എന്ന കേസ് ആ ജഡ്ജിക്ക് രക്ഷാകവചം ആകരുതല്ലൊ.  ജഡ്ജിമാര്‍ വിമര്‍ശനത്തിനതീതരാകുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.  ജഡ്ജിമാരെ ശുംഭന്‍ എന്നൊക്കെ വിളിക്കുന്നത്  കമ്മ്യൂണിസ്റ്റ്കാര്‍ക്ക് പറഞ്ഞതാണ്.  അതിന്റെ കാരണം നേരത്തെ പറഞ്ഞല്ലൊ. നമ്മുടെ വ്യവസ്ഥ ഒന്നിനോടും അവര്‍ക്ക് ആദരവില്ല.  ഗതികേട് കൊണ്ട് വിപ്ലവം വരുന്നത് വരെ എല്ലാം സഹിക്കുന്നു എന്നേയുള്ളൂ.  വിപ്ലവം വന്നാല്‍ പിന്നെ എല്ലാം പാര്‍ട്ടി തീരുമാനിക്കും പറയും ജനം അനുസരിക്കും അത്ര തന്നെ.  നമുക്ക് പക്ഷെ ജഡ്ജിമാര്‍ ആദരണീയരാണ്.  അത്കൊണ്ട് ജ്യൂഡീഷ്യറിയെ കളങ്കമറ്റതാക്കാനുള്ള ക്രിയാത്മക വിമര്‍ശനങ്ങള്‍ കൂടിയേ തീരൂ.  പണം നല്‍കിക്കൊണ്ട് അനുകൂല വിധി സമ്പാദിക്കുക എന്ന അവസ്ഥ ഭയാനകമായിരിക്കും.

കൈക്കൂലിയും അഴിമതിയും ജ്യൂഡീഷ്യറിയിലേക്കും  വ്യാപിക്കാതിരിക്കുന്നതിന്  നിതാന്തശ്രദ്ധ ആവശ്യമാണ്.  ഏത് വിധേനയും ഭൂമിയും പണവും പരിധിയില്ലാതെ സമ്പാദിക്കണം എന്ന ആസുരമായൊരു ആര്‍ത്തിയാണ് ഇന്ന് എല്ലാവരെയും നയിക്കുന്നത്. അവസരം ഒത്തുകിട്ടുന്നവര്‍ പരമാവധി അതിന് ശ്രമിക്കുന്നുമുണ്ട്. സാധാരണക്കാര്‍ക്ക് പത്ത് പൈസയുടെ തട്ടിപ്പ് നടത്താനുള്ള അവസരം കിട്ടുന്നില്ല എന്ന് മാത്രമല്ല എല്ലാ തട്ടിപ്പുകള്‍ക്കും ഇരയാകേണ്ടിയും വരുന്നു. തട്ടിപ്പ് നടത്താന്‍ കഴിയണം എന്നല്ല പറയുന്നത്. സാധാരണക്കാരന്റെ കാര്യത്തില്‍ നിയമം എത്ര കര്‍ക്കശമാണ്.   ഏത് പാര്‍ട്ടിയില്‍ പെട്ടാലും സാധാരണക്കാരന്റെ അവസ്ഥ ഇതാണ്.  രാഷ്ട്രീയപാര്‍ട്ടികളിലും അഴിമതിയോ കൈക്കൂലിയോ ഇല്ല എന്ന് ആരും കരുതുകയില്ല.  ഏത് ഈര്‍ക്കിലി പാര്‍ട്ടിയായാലും അതിലെ നേതാക്കള്‍ ഇന്ന് സുഭിക്ഷരായി തന്നെയാണ് കാണുന്നത്. മറ്റൊരു വരുമാനമാര്‍ഗ്ഗവും അവര്‍ക്ക് കാണാനുമില്ല. രാഷ്ട്രീയപ്രവര്‍ത്തനം കൊണ്ട് തന്നെയാണ് അവര്‍ സമ്പാദിക്കുന്നത്. അവിഹിതമായ സമ്പാദ്യം തന്നെയാണത്.  രാഷ്ട്രീയപ്രവര്‍ത്തനം ഒരു തൊഴില്‍ ആയി മാറിയത്കൊണ്ടാണിത്. രാഷ്ട്രീയപ്രവര്‍ത്തനം എന്നത് ഒരിക്കലും ഫുള്‍‌ടൈം ജോലി ആകരുതായിരുന്നു. അത്കൊണ്ട് പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും ഗുണം എന്നല്ലാതെ ഇക്കൂട്ടര്‍ ജനങ്ങള്‍ക്ക് എന്താണ് ചെയ്യുന്നത്.  ജനങ്ങളുടെ ചെലവില്‍ ഒരു പണിയുമെടുക്കാതെ തിന്ന് കൊഴുത്ത് ആഡംബരങ്ങളോടെ ആര്‍മ്മാദിക്കുന്ന ലക്ഷക്കണക്കിന് നേതാക്കള്‍ ഒരുപക്ഷെ ഇന്ത്യയില്‍ മാത്രമേ ഉണ്ടാകൂ.

ഒരു കണക്കിന് നമ്മള്‍ ഇന്ത്യക്കാര്‍ ഭാഗ്യവാന്മാരാണ്. ഇവിടെ അഭിപ്രായസ്വാതന്ത്ര്യമുണ്ടല്ലൊ.  കൃത്യമായ ഇടവേളകളില്‍ തെരഞ്ഞെടുപ്പും നടക്കുന്നു.  ജനങ്ങള്‍ തെരഞ്ഞെടുക്കുന്നത്കൊണ്ടാണ് ജനപ്രതിനിധികളും മന്ത്രിമാരും ആ കസേരകളില്‍ ഇരിക്കുന്നത്. ഈ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് അറബ് രാജ്യങ്ങളില്‍ ജനങ്ങള്‍ ഇന്ന് പൊരുതുന്നത്.  അവര്‍ക്ക് എപ്പോള്‍ ഈ സ്വാതന്ത്ര്യം ലഭിക്കും എന്ന് പറയാനാവില്ല.  പ്രക്ഷോഭകാരികള്‍ രാജ്യദ്രോഹികള്‍ എന്നാണ് ഇറാനിലെ പ്രസിഡണ്ട് നെജാദ് പറഞ്ഞത്.  ഇത്തരം ഏകാധിപതികള്‍ക്ക് രാജ്യം എന്നാല്‍ താനാണ്.  അത്കൊണ്ടാണ് ജനകീയാധികാരത്തിന് വേണ്ടി പ്രക്ഷോഭം നടത്തുന്നവര്‍ അവര്‍ക്ക് രാജ്യദ്രോഹികളാകുന്നത്.  ഭരണാധികാരം  ഒരു വ്യക്തിയിലോ , പാര്‍ട്ടിയിലോ , മതത്തിലോ കുത്തകയായി നിക്ഷിപ്തമാകുന്നതില്‍ ഒരു ന്യായവും ശരിയുമില്ല.  നിലവിലുള്ളതില്‍ വെച്ച്  നമ്മുടേത് പോലുള്ള പാര്‍ലമെന്ററി ജനാധിപത്യസമ്പ്രദായമാണ് ഏറ്റവും ആധുനികവും പരിഷ്കൃതവും താരതമ്യേന ന്യായമായതും. മറ്റെല്ലാ സമ്പ്രദായവും പിന്തിരിപ്പനാണ്.  നമ്മുടേത് പോലുള്ള ഭരണ സമ്പ്രദായമാണ് അറബ് രാജ്യങ്ങളിലെയും ചൈനയിലെയും ഒക്കെയുള്ള ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവുക.

പ്രത്യയശാസ്ത്രം എന്തായാലും  ഭരണനിര്‍വ്വഹണം നടത്താനുള്ള പ്രതിനിധികള്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുക തന്നെ വേണം.  ആളുകള്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവുക പ്രകൃതിസഹജമായതിനാല്‍ ഭൂരിപക്ഷത്തിന്റെ  അഭിപ്രായപ്രകാ‍രം ഭരണം നിര്‍വ്വഹിക്കപ്പെടുക എന്നതേ കരണീയവും പ്രായോഗികവുമായിട്ടുള്ളൂ.  നമുക്ക് കടുത്ത വില കൊടുക്കാതെ തന്നെ ഈ സമ്പ്രദായം ലഭിക്കാനിടയായത്കൊണ്ട് ഇതിന്റെ മഹത്വം തിരിച്ചറിയാന്‍ കഴിയുന്നില്ല.  പാര്‍മെന്ററി ഡിമോക്രസി എന്നത് ജനങ്ങള്‍ക്ക് ലഭിച്ച ഒരു ഇന്‍സ്ട്രൂമെന്റാണ്. അത് എങ്ങനെ വിനിയോഗിക്കണം എന്ന്  ജനങ്ങള്‍ തീരുമാനിക്കണം.  ജന്മനാ ഒരു പാര്‍ട്ടിയില്‍ വിശ്വസിച്ചിട്ട് എല്ലാം നേതാക്കള്‍ക്ക് വിട്ടുകൊടുക്കുന്ന ഒരു സമ്പ്രദായമാണ് ഇന്ന് ഇന്ത്യയില്‍ നിലവിലുള്ളത്.  അങ്ങനെയാണ് കൂട്ടുകക്ഷിഭരണം ഒക്കെയുണ്ടാകുന്നത്.  ഈ അവസ്ഥ മാറ്റിയെടുത്താല്‍ നമ്മുടെ സിസ്റ്റം മഹത്തരമായിരിക്കും എന്നതില്‍ തര്‍ക്കമില്ല.  രാഷ്ട്രീയമെന്നാല്‍ പാര്‍ട്ടികളില്‍ വിശ്വസിക്കലല്ല.  രാജ്യത്തിന്റെ പ്രശ്നങ്ങളില്‍ ന്യായമായതും ശരിയായതും യുക്തിസഹവുമായ നിലപാടുകള്‍ സ്വീകരിക്കലാണ്.

ബഹുമാനപ്പെട്ട ബാലകൃഷ്ണപിള്ള സാര്‍ ,  താങ്കള്‍  മന:പൂര്‍വ്വം  കേരളത്തെ പറ്റിച്ചെന്നോ മറ്റെന്തെങ്കിലും  ക്രിമിനല്‍ കുറ്റം ചെയ്തെന്നോ ഞാന്‍ കരുതുന്നില്ല.  എത്രയോ അഴിമതിക്കാരും  ക്രിമിനല്‍ കുറ്റവാളികളും പുറത്ത് മാന്യന്മാരായി വിലസുമ്പോഴാണ് ദൌര്‍ഭാഗ്യകരമായൊരു കോടതി വിധി താങ്കളെ തടവറക്കുള്ളില്‍ എത്തിച്ചത് എന്നതില്‍ ഞാന്‍ വ്യസനിക്കുന്നു.  എന്ത് തന്നെയായാലും താങ്കളെ പോലെ തന്നെ ജ്യൂഡീഷ്യറിയെ ഞാനും ബഹുമാനിക്കുന്നു.  വെറും ബഹുമാനമല്ല, സര്‍ക്കാരിനെക്കാളും ജ്യൂഡീഷ്യറിക്കാണ് അധികം പ്രാമുഖ്യവും ബഹുമാനവും വിധേയത്വവും  ഞാ‍ന്‍ കല്പിക്കുന്നത്.  താങ്കള്‍ക്ക്  സ്വസ്ഥതയും ആരോഗ്യവും ജയിലില്‍ ഉണ്ടാകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള  റിവ്യൂ ഹരജിയിലൂടെ താങ്കള്‍ക്ക് നീതി കിട്ടുമെന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു.

48 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കഷ്ടം !!!!

വിപിൻ. എസ്സ് said...

സാധാരണക്കാര്‍ക്ക് പത്ത് പൈസയുടെ തട്ടിപ്പ് നടത്താനുള്ള അവസരം കിട്ടുന്നില്ല .. kollam nannayi ezhuthi... vere oru padu undo ithupole...

vimarshakan said...

കഷ്ടം !!! അധ:പതനം എന്നാല്‍ ഇത്രത്തോളം ആകുമോ?

K.P.Sukumaran said...

സുനിലും വിമര്‍ശകനും ഇങ്ങനെ മാത്രം പറഞ്ഞുപോകുന്നതില്‍ സന്തോഷമുണ്ട്. തെറിയൊന്നും പറഞ്ഞില്ലല്ലൊ. എഴുതുന്നതിനെയും അഭിപ്രായങ്ങളെയും വിമര്‍ശിക്കുക തന്നെ വേണം.എന്നാലേ ആത്മവിമര്‍ശനത്തിന് അവസരം ലഭിക്കുകയുള്ളൂ. വ്യക്തിപരമായി അധിക്ഷേപിക്കാത്ത ഏത് വിമര്‍ശനവും ആ‍രാലും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. ഇവിടെ പക്ഷെ കഷ്ടമായും അധ:പതനമായും ഒക്കെ തോന്നുന്നത് ആപേക്ഷികമാണ്.

വീ.കെ.ബാല said...

"രാഷ്ട്രീയമെന്നാല്‍ പാര്‍ട്ടികളില്‍ വിശ്വസിക്കലല്ല. രാജ്യത്തിന്റെ പ്രശ്നങ്ങളില്‍ ന്യായമായതും ശരിയായതും യുക്തിസഹവുമായ നിലപാടുകള്‍ സ്വീകരിക്കലാണ്."
ഇത് കമ്മ്യൂണിസ്റ്റുകൾക്ക് മാത്രം ബാധകമായുള്ളോ അതോ എല്ലാവർക്കും ബാധകമാണോ ?? . അപ്പോൾ സാറ് പറഞ്ഞുവരുന്നത് കൈദി നം.സി.5990 നിരപരാധിയും. പച്ചവെള്ളം ചവച്ചിറക്കുന്നവനും ആണെന്നും ടീയാനെ രാഷ്ട്രിയ പകപോക്കലിന് ക്രൂശിക്കുകയായിരുന്നു എന്നും ആണോ. പിന്നെ വരികൾക്കിടയിലൂടെ കമ്മ്യൂണിസ്റ്റുകാരനേയും കമ്മ്യൂണിസത്തേയും, ചൈനയേയും “ലാവിലിൻ ഭീകരതയേയും തെറിവിളിക്കാനുള്ള അവസരം ഈ വേളയിലും സുഗമമായി ചെയ്തതിന് ഒരു ചെറിയ ക്ലാപ്പ്. പിള്ളേച്ചനുള്ള സഹതാപ പോസ്റ്റിലും വിഷയം പഴയ്തുതന്നെ....എന്നാലും എന്റെ കെ.പി.എസെ. സുനിലിന്റെ ബസ്സിൽ ബാക്കി പറയാം. അപ്പോൾ പിന്നെ അങ്ങോട്ട്.... അത്.!

K.P.Sukumaran said...

എന്നാ പിന്നെ പോയിട്ട് വാ വി.കെ.ബാലേ... “രാഷ്ട്രീയമെന്നാല്‍ പാര്‍ട്ടികളില്‍ വിശ്വസിക്കലല്ല. രാജ്യത്തിന്റെ പ്രശ്നങ്ങളില്‍ ന്യായമായതും ശരിയായതും യുക്തിസഹവുമായ നിലപാടുകള്‍ സ്വീകരിക്കലാണ്." എന്ന് പറയുമ്പോള്‍ ഞാന്‍ ഉദ്ദേശിച്ചത് പൊതുവെ സിവില്‍ സമൂഹത്തോടാണ്. കമ്മ്യൂനിസ്റ്റുകാര്‍ക്ക് ഇത് ബാധകമാവും എന്ന് കരുതുന്നില്ല. അവര്‍ വിപ്ലവം കാത്തിരിക്കുന്നവരല്ലെ.

K.P.Sukumaran said...

ശിക്ഷയെ കുറിച്ച് എന്റെ അഭിപ്രായമാണ് പറഞ്ഞത്. ഒരു കേസ് തുടങ്ങി 20 കൊല്ലം കഴിഞ്ഞ് വിധിയിലൂടെ ശിക്ഷ ഉണ്ടാകുന്നത് തെറ്റാണെന്ന് ഞാ‍ന്‍ കരുതുന്നു. ഒരു പത്ത് കൊല്ലം മുന്‍പായിരുന്നു ഈ വിധി എങ്കില്‍ ഞാന്‍ സന്തോഷിക്കുമായിരുന്നു. ലാവലിന്‍ കേസിലെ പ്രതികള്‍ക്കും ഈ അവസ്ഥയുണ്ടാവുകയാണെങ്കില്‍ ഞാന്‍ മുന്‍‌കൂറായി വ്യസനിക്കുന്നു.

:: VM :: said...

/ ഇവിടെ പക്ഷെ കഷ്ടമായും അധ:പതനമായും ഒക്കെ തോന്നുന്നത് ആപേക്ഷികമാണ് /

പരമാധികാര നീതിന്യായ വ്യവസ്ഥയുടെ ഒരു വിധിയെയാണു താങ്കള്‍ ചോദ്യം ചെയ്തിരിക്കുന്നത്. പാര്‍ട്ടിയും വയസ്സുമെല്ലാം വിധികളില്‍ സ്വാധീനം ചെലുത്തണം എന്നാണോ ഉദ്ദേശിക്കുന്നത്? അഴിമതിക്കാര്‍ക്കു ഒരു സൂചനയാവണം ഈ വിധി എന്നു കരുതി സന്തൊഷിക്കയാണു വേണ്ടത് ഉത്തരവാദിത്വമുള്ള ഒരു പൌരന്‍.. പക്ഷേ ഞമ്മന്റെ ആളായതുകൊണ്ട് സഹതാപം പ്രഖ്യാപിച്ചതില്‍ നിന്നും താങ്കളുടെ താല്പര്യങ്ങള്‍ വ്യക്തമാണു !

കഷ്ടം, അധപതനം ഒന്നും പറയുന്നില്ല. എല്ലാം റിലേറ്റിവ് അല്ലേ?

Indian-Spartucus said...

കപടമീ ലോകത്ത് എന്‍ കാപട്യം
ഏവരും കാണുന്നതാണെന്‍ പരാജയം...

:: VM :: said...

Better late than never എന്നു കേട്ടിട്ടില്ലേ? നീതിന്യായവ്യവസ്ഥയിലെ ഈ വൈകലുകള്‍ ശരിയല്ല.. പക്ഷേ അടിച്ചമര്‍ത്തപ്പെടാതെ എന്നെങ്കിലും ഇവ പുറത്തുവരുന്നുണ്ടല്ലോ എന്നതു തന്നെ ഒരു സമാധാനം. സ്വാധീനങ്ങളില്ലാതെ , അടിച്ചമര്‍ത്തലുകളില്ലാതെ സത്യങ്ങള്‍ പുറത്തുവരട്ടേ.. ഏതു പാര്‍ട്ടിക്കാരനാണെങ്കിലും അഴിമതിക്കാര്‍ കുടുങ്ങട്ടേ. ആ ഒരു വിചാരമുള്‍ലത് ഒരു പക്ഷേ അഴിമതിക്കാരെ രണ്ടാമതൊന്നുകൂടി ചിന്തിപ്പിക്കും..അതു തന്നെ ഒരു വിജയമാണ്!

Sidheek Thozhiyoor said...

ഇപ്പോഴെങ്കിലും ഇങ്ങനെ ഒരു വിധി വന്നല്ലോ എന്നാ കാര്യത്തില്‍ ചെറിയൊരു ആശ്വാസവും ആവാം അല്ലെ?

ഗ്രീഷ്മയുടെ ലോകം said...

<>

സുകുമരേട്ടന്‍ എഴുതിയത് വളരെ ശരി. ഈ വിധി വളരെ മുന്‍പേ വരേണ്ടതായിരുന്നു.

Kalam said...

"അഴിമതിയില്‍ ഇടപെടുമ്പോള്‍ മറ്റുള്ള രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും ഒരു പേടി ഉണ്ടാക്കാന്‍ ഈ ജയില്‍വാസങ്ങള്‍ ഉപകാരപ്പെടും എന്നത്കൊണ്ടാണ് നന്നായി എന്ന് പറയാന്‍ തോന്നുന്നത്."

ഈ പോസ്റ്റില്‍ പ്രസക്തമായതായി തോന്നിയ ഒരു വരി.
ബാക്കിയെല്ലാം കള്ളനുള്ള കഞ്ഞി.

V.B.Rajan said...

സുകുമാരേട്ടാ,

"സാധാരണക്കാര്‍ക്ക് പത്ത് പൈസയുടെ തട്ടിപ്പ് നടത്താനുള്ള അവസരം കിട്ടുന്നില്ല ....."

അവസരം കിട്ടിയാല്‍ സമൂഹത്തിലെ ഒരു നല്ല ശതമാനം സാധാരണക്കാരും തട്ടിപ്പ് നടത്തും എന്നാണ് പ്രായോഗിക ജീവതത്തില്‍ നിന്ന് മനസ്സിലാവുന്നത്. നാട്ടില്‍ നടക്കുന്ന ഭൂമി ഇടപാടുകളില്‍ ആരെങ്കിലും കൈമാറ്റം ചെയ്യുന്ന യഥാര്‍ത്ഥ തുക രേഖകളില്‍ കാണിക്കുനുണ്ടോയെന്ന് സംശയമാണ്. പി.എസ്സ്.സിയില്‍ നിന്നും ഒരു ഇന്റര്‍‌വ്യൂ കാര്‍ഡ് കിട്ടിയാല്‍ ശിപാര്‍ശക്കാരെ തപ്പി പരക്കം പായുന്നവരെ നമുക്ക് ചുറ്റും കാണാം. രോഗഗ്രസ്ഥമായ സമൂഹത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരും, അതിലെ ഉദ്യോഗസ്ഥരം സമൂഹത്തില്‍ നിന്ന് വ്യത്യസ്ഥമാവും എന്നു കരുതുന്നത് മൗഢ്യമാണ്. 'തൈരു കടഞ്ഞാല്‍ നെയ്യ് ലഭിക്കും. മലിന ജലം കടഞ്ഞാല്‍ ലഭിക്കുന്നത് മാലിന്യമായിരിക്കും.' എവിടെയോ വായിച്ചതാണ്. ചികിത്സ സമൂഹത്തിനാണ് വേണ്ടത്. അതിന് നേതൃത്വം നല്‍കാന്‍ ആരുമില്ലാത്തതാണ് നാം നേരിടുന്ന പ്രതിസന്ധി

ChethuVasu said...

പഴയ ജയില്‍ മന്ത്രി എന്നാ നിലക്കും , ഭാവിയില്‍ ആയെക്കമാവുന്ന ഒരു മന്ത്രി എന്നാ നിലക്കും , ഒരു പ്രമുഖ നേതാവും എന്നാ നിലക്കും , അദ്ദേഹത്തിന് ഒരു ജയിലില്‍ കിട്ടുന്ന പരിഗണന മറ്റു ഏതൊരാള്‍ക്കും ലഭിക്കുമെന്ന് കരുതാന്‍ വയ്യ ...അദ്ദേഹം തന്നെ പറഞ്ഞത് പഴയ ജയില്‍ മന്ത്രി ആയ തന്നെ നിലത്തു കിടത്താന്‍ ആരുക്കും ധൈര്യം ഉണ്ടാകില്ല എന്നാണു . അതെ സമയം ചെയ്തതോ അല്ലാത്തതോ ആയ കുറ്റങ്ങള്‍ക്ക് , ആരും ആശ്രയം ഇല്ലാതെ, തീര്‍ത്തും നിസ്സഹായരായും ,ശൂന്യമായ ഭാവിയെ മുന്നില്‍ ക്കണ്ടും , ജയിലില്‍ മറ്റു തടവുകാരില്‍ നിന്ന് പോലും നേരിട്ടേക്കാവുന്ന പീഡനങ്ങളെ ഓര്‍ത്തു ഭയപ്പെട്ടും ജയിലേക്ക് അടക്കപ്പെടുന്ന ആയിരങ്ങലയോ പതിനായിരങ്ങലെയോ , അവര്‍ക്ക് എന്ത് സംഭവിക്കും എന്ന് നിസ്സഹായതയില്‍ ഉരുകി ജീവിക്കുന്ന അച്ഛനന്മാമാരെയോ ഓര്‍ക്കാന്‍ ആരും ഇല്ല ..കഷ്ടം ... !

ആരും ഇല്ലാത്തവന്റെ വലിയ വേദനയെക്കാളും എല്ലാം ഉള്ളവന്റെ കൊച്ചു ദുഖങ്ങളെ ഓര്‍ത്തു കരയുന്നാര്‍ നമ്മള്‍ ...!

PS
: ബാലകൃഷ്ണ പിള്ള അഴിമതി നടത്തി സ്വത്ത് സംബാതിച്ചു എന്ന് ഞാന്‍ കരുതുന്നില്ല ...എന്ന്നാല്‍ അദ്ദേഹം സ്വജന പക്ഷപാതം കാണിക്കില്ല എന്ന് പറയാമോ അറിയില്ല ..പൊതുവില്‍ അഴിമതിക്കെതിരെ ആരും എവിടെയും എന്ത് നടപടി സ്വാകരിക്കുന്നതും ഞാന്‍ സ്വാഗതം ചെയ്യുന്നു .

അനില്‍ ജിയെ said...

കമ്മ്യൂണിസ്റ്റ് വീക്ഷണത്തോടു ലേഖകനുള്ള മാനസികമായ അവജ്ഞ ഈ പോസ്റ്റില്‍ ഉടനീളം ദൃശ്യമാണ് .അത് എഴുത്തുകാരന്റെ സ്വാതന്ത്ര്യം ആകാം. വൈകി വിധി വന്നു എന്നത് കുറ്റം ചെയ്തതിനുള്ള ന്യായീകരണം ആവുന്നില്ല.
"ബഹുമാനപ്പെട്ട ബാലകൃഷ്ണപിള്ള സാര്‍ , താങ്കള്‍ മന:പൂര്‍വ്വം കേരളത്തെ പറ്റിച്ചെന്നോ മറ്റെന്തെങ്കിലും ക്രിമിനല്‍ കുറ്റം ചെയ്തെന്നോ ഞാന്‍ കരുതുന്നില്ല. "
ഈ വാചകം കൊണ്ടു എന്താണ് ഉദ്ദേശിക്കുന്നത് ? സുപ്രീം കോടതി മന:പൂര്‍വം നമ്മളെ പറ്റിച്ചു എന്നാണോ? കമ്മ്യൂണിസ്റ്റുകള്‍ ശുംഭന്‍ എന്ന് വിളിക്കുന്നത് തെറ്റും കോണ്‍ഗ്രസ്‌ കാര്‍ അതെ ജഡ്ജിമാരെ തിണ്ണ നിരങ്ങികള്‍ എന്ന് വിശേഷിപ്പിക്കുന്നത് ഉജ്വലമായ ശരിയും ആക്കുന്നത് അന്ധനായ രാഷ്ട്രീയ പാദസേവകന്‍ താങ്കളുടെ ഉള്ളില്‍ ഉണര്‍ന്നിരിക്കുന്നത് കൊണ്ടു മാത്രമാണ് എന്നെനിക്കു തോന്നുന്നു.. ഇരട്ടത്താപ്പുകാര്‍ എന്ന വിശേഷണം കംമ്യൂനിസ്ടുകള്‍ക്ക് മാത്രം വക്ചുകൊടുക്കാവുന്ന ഒരു തൊപ്പിയല്ല. താങ്കളുടെ തലയ്ക്കും അത് ഏറെ പാകം.
ഞാന്‍ ഖേദിക്കുന്നു.

Minesh Ramanunni said...

ബാലകൃഷ്ണപിള്ള ശിക്ഷിച്ചത് വി എസ് എന്ന വ്യക്തിയുടെ വലുപ്പമോ സ്വാധീനമോ വെച്ചാണോ? ഇപ്പോഴത്തെ പിള്ളഅനുകൂലകണ്ണീര്‍ കണ്ടാല്‍ ഈ കേസിലെ ജഡ്ജിയായിരുന്നു വി എസ് എന്ന രീതിയിലാണ് പിള്ള അനുകൂലികള്‍ പ്രതികരിക്കുന്നത്. വി എസ് ഈ കേസിലെ ഒരു കഷിയായിരുന്നു. കക്ഷി മാത്രം! തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പിള്ളക്കും അവരസരം ലഭിച്ചതാണ്. കോടതിയില്‍ ഹാജരാക്കിയ തെളിവുകള്‍ മുന്‍നിര്‍ത്തി കോടതിയാണ് പിള്ളയെ കുറ്റക്കാരന്‍ എന്ന് വിധിച്ചത്. അത് എതിര്‍ കക്ഷിയുടെ മിടുക്ക് നോക്കിയല്ല. ഓരോ അഴിമതിക്കെസിലും കുറ്റാരോപിതരായ ഓരോ മന്ത്രിയും രക്ഷപെടുമ്പോള്‍ നാമടക്കമുള്ള പൊതു ജനം പതുക്കെ പറയാറില്ലേ " സ്വധീനമുള്ളവരെ ജഡീഷ്യറി ഒന്നും ചെയ്യില്ല"

ഈ ഒരു വിധി അതിനൊരു അപവാദമാകുന്നു എന്നത് കൊണ്ടാണ് ഈ വിധിയെ നാം ശ്രദ്ധിക്കേണ്ടത്. മറ്റൊരു കാര്യം കൂടി ഓര്‍ക്കണം. പണ്ടും പിള്ള ശിക്ഷിക്കപെട്ടിട്ടുണ്ട്.

മറ്റാരും പിടിക്കപെട്ടിട്ടില്ല, അത് കൊണ്ട് പിള്ള ദയ അര്‍ഹിക്കുന്നു എന്ന വാദം ബാലിശമാണ് . ഒരാളെങ്കിലും അകത്തായല്ലോ. നൂറായിരം കള്ളന്മാര്‍ ശിക്ഷിക്കപെടാതിരിക്കുന്ന ഈ നാട്ടില്‍, ഇത്തരം കേസുകളെ ഒരു ദിവസത്തെ ബ്രേക്കിംഗ് ന്യുസിനപ്പുറത്തേക്ക് പ്രാധാന്യം നല്‍കാതെ തള്ളി കളയുന്ന അഭിനവമലയാളിക്ക് ഈ കേസില്‍ വി എസ് കാട്ടിയ ക്ഷമയെ കണ്ടു പഠിക്കാം.

മുന്‍പ് ഒരു സുഹൃത്തിട്ട കുഞ്ഞുണ്ണിക്കവിത ഒന്ന് കൂടി ഇടട്ടെ.
"കപടമീ ലോകത്ത് എന്‍ കാപട്യം
ഏവരും കാണുന്നതാണെന്‍ പരാജയം..."

Muralee Mukundan , ബിലാത്തിപട്ടണം said...

ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ..അല്ലേ

ശ്രീജിത് കൊണ്ടോട്ടി. said...

"ഏത് കുറ്റവാളിക്കും ശിക്ഷ അവന്റെ ആരോഗ്യമുള്ള പ്രായത്തില്‍ അനുഭവിച്ച് തീര്‍ത്ത് വാര്‍ദ്ധക്യത്തില്‍ സ്വസ്ഥമായി ജീവിയ്ക്കാനുള്ള അവസരം ഉണ്ടാകണം എന്ന് ഞാന്‍ കരുതുന്നു."

ബാലകൃഷണപ്പിള്ള ആരോഗ്യം ഉള്ള കാലത്ത് ചെയ്ത കുറ്റം അന്ന് തന്നെ കോടതിയില്‍ നേരിട്ട് പോയി തുറന്നു പറഞ്ഞ് ശിക്ഷയും വാങ്ങി വിയ്യൂരോ, പൂരപ്പുരയിലോ ഒന്നോ രണ്ടോ കൊല്ലം സുഖമായി താമസിച്ചിരുന്നു എങ്കില്‍ ഇന്നിപ്പോള്‍ ഈ വയസാംകാലത്ത് ഇങ്ങനെ ഒക്കെ ആവുമായിരുന്നില്ലല്ലോ..! അന്ന് പിള്ള അങ്ങനെ ചെയ്തിരുന്നു എങ്കില്‍ ഇന്നിപ്പോള്‍ ഗണേശന്റെയും മക്കളുടെയും കൂടെ എന്‍.എസ്.എസും നോക്കി സുഖമായി, സ്വസ്ഥമായി കഴിയാമായിരുന്നില്ലേ. ഇതെല്ലവര്‍ക്കും പാഠം ആണ്. ചെറുപ്പകാലത് ചെയ്ത കുറ്റങ്ങള്‍ അപ്പപ്പോള്‍ തന്നെ തുറന്നു പറഞ്ഞു ശിക്ഷ വാങ്ങിക്കുക. ഇല്ലെങ്കില്‍ വാര്‍ദ്ധക്യകാലത്ത് സെന്‍ട്രല്‍ ജയിലില്‍ പോയി രാമനാമം ജപിക്കേണ്ടി വരും...

വി.എസ്-ന് അഭിവാദ്യങ്ങള്‍....

hari said...

മനോരമ ചാനെലിനെ കാളും, വേറെ ചിലര്‍ കഷ്ടപ്പെടുന്നു .....:)

anjunath said...

sukumarettaa

athiyaya sahathapam undu.

ORU BHRANTHANTE JALPANANGAL

Indian-Spartucus said...

കെ.പി.സുകുമാരനോട് സത്യത്തില്‍ സഹതാപം തോന്നുന്നു....

K.P.Sukumaran said...

അതെന്താ നൊഡിച്ചിലേ അത്രയ്ക്കങ്ങ് സഹതാപം എന്നോട് തോന്നാന്‍ കാരണം? ലാവലിന്‍ കേസിലെ പ്രതികള്‍ ഇതേ പോലെ ജയില്‍ പോകുമല്ലോ എന്നോര്‍ത്ത് ആ പ്രതികളോടല്ലേ സഹതാപം വേണ്ടത്? ഞാനൊക്കെ സാധാരണക്കാരന്‍. ഒരു കേസിലും പ്രതിയാകാനോ ജയിലില്‍ പോകാനോ പോകുന്നില്ല. ബ്ലോഗ് എഴുതുന്നത് ഇത്രമാത്രം സഹതാപാര്‍ഹമായ കാര്യമാണോ ങേ ?

അനില്‍ഫില്‍ (തോമാ) said...

ലേഖകന്റെ ചില അഭിപ്രായങ്ങള്‍ പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണം അല്ലെ എന്ന് ഒരു സന്ദേഹം, പ്രതിവാദ്യ വിഷയമായ ഇടമലയാര്‍ കേസ് വീയെസ് എന്ന കമ്യുണിസ്റ്റ് ജാഗ്രത പുലര്‍ത്തിയത് കൊണ്ട് മാത്രം ശിക്ഷയില്‍ എത്തി, അല്ലായിരുന്നു എങ്കില്‍ ബോഫോഴ്സ് പോലെ, സെന്റ്‌ കിട്സ് പോലെ, ഭോപ്പാല്‍ ദുരന്തം പോലെ - ഉത്തരവാദികള്‍ നിയമത്തിന്റെ പഴുതുകളും ഉപയോഗിച്ച് അധികാര സ്ഥാനത്തിരിക്കുന്ന വേണ്ടപ്പെട്ടവരുടെയും ഒത്താശയോടെ നിഷ്പ്രയാസം രക്ഷപെടുമായിരുന്നു എന്നിട്ട് എന്നെ വിശുദ്ധനായി പ്രഖ്യാപിച്ചു എന്ന് പുരക്കു മുകളില്‍ കയറി വിളിച്ചു കൂവിയേനെ. 74 വയസ്സ് കഴിഞ്ഞ ആള്ള്‍ക്ക് മന്ത്രിയാകാന്‍ ഉടുപ്പും തുന്നി വിമോചന യാത്ര നടത്താമെങ്കില്‍ ജയിലില്‍ കിടക്കുന്നതിനു 74 വയസ്സ് ഉയര്‍ന്ന പ്രായപരിധിക്ക് മുകളില്‍ ആകുന്നതെങ്ങിനെ? മുന്‍പ് വിധിവന്നപ്പോള്‍ കാട്ടിയ ബോധം കെടല്‍ നാടകം ഒന്നും ഇനിയും മറന്നിട്ടുണ്ടാവില്ലല്ലോ? ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നമുക്ക് കേള്‍ക്കാം കടുത്ത എന്തെങ്കിലും അസുഖത്തെ തുടര്‍ന്ന് പിള്ളയെ ഏതെങ്കിലും പഞ്ചനക്ഷത്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നു, ശിക്ഷാ കാലാവധി മുഴുവന്‍ അവിടെ തുടരുകയും ചെയ്യും, കാലാവധി തീരുന്നതിന്റെ പിറ്റേ ദിവസം പൂര്‍ണ്ണ ആരോഗ്യവാനായി ഈര്‍ക്കില്‍ പാര്‍ടി ചെയര്‍മാന്‍ വീണ്ടും കളത്തില്‍ ഇറങ്ങും.

സുധാകരന്‍ വിമര്‍ശിച്ചത് ജൂഡിഷ്യരിയെ ആണോ ജുഡിഷ്യല്‍ ഓഫിസറെ ആണോ എന്നതല്ല പ്രസക്തമായ കാര്യം ഉത്തരവാദപ്പെട്ട ഒരു ജനപ്രതിനിധി - ഒരു മുന്‍മന്ത്രി കൈക്കൂലി കൊടുക്കാന്‍ കൂട്ട് പോയതും ഇത്ര ഗുരുതരമായ ഒരു കുറ്റകൃത്യം നേരിട്ടു കണ്ടു ബോധ്യപ്പെട്ടിട്ടും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കാതെ രഹസ്യമാക്കി വെച്ച് അഴിമതിക്ക് കൂട്ട് നിന്നതുമാണ്‌ വിമര്‍ശന വിധേയമായതും കേസ് എടുത്തതും, അതിനെ അഴിമതി പുറത്തു പറഞ്ഞതിന് കേസെടുത്തു എന്ന രീതിയില്‍ വളച്ചൊടിച്ച് ആടിനെ പട്ടിയാക്കാന്‍ ശ്രമിക്കരുത്

ഷൈജൻ കാക്കര said...

പിള്ള തെറ്റ്‌ ചെയ്‌തുവെന്ന്‌ സുപ്രീംകോടതി വിധിക്കുന്നു... ആ വിധി അംഗികരിക്കില്ല എന്ന്‌ പറയുന്നതിന്റെ തൊട്ടടുത്ത വരിയിൽ കോടതി വിധിപോലും വരാത്ത കേസുകളിലെ പ്രതികൾ തെറ്റുകാരാണ്‌ എങ്ങനെ പറയും... അതാണ്‌ പോസ്റ്റിൽ പറയുന്നത്‌...

പോസ്റ്റിനോട്‌ പൂർണ്ണ വിയോജിപ്പ്‌...

70 കഴിഞ്ഞ പിള്ളക്ക്‌ മന്ത്രിയാകാമെങ്ങിൽ ജയിലിലും കിടക്കാം...

MKERALAM said...

മാഷേ, മാഷിനേപ്പോലുള്ളവര്‍ ഒക്കെ ഇങ്ങനെ എഴുതിയാല്‍ എങ്ങനെയാണ്. വാര്‍ദ്ധക്യത്തില്‍ മനുഷ്യന്‍ ബലഹിനനും, ആശ്രിതനും ആകുന്നു എന്നുള്ളത് ആര്‍ക്കാണ്‍ മാഷേ അറിഞ്ഞുകൂടാത്തത്. ധാര്‍മികതയില്‍ പടുത്തയര്‍ത്തീയ ഒരു ധാര്‍മ്മിക ക്രമത്തിനാണ് വില. അല്ലാതെ, അധാര്‍മ്മികതയില്‍ തഴച്ചു വളരുന്ന ഒരു സമൂഹം അധപ്പതിക്കും. ഇന്നു കേരളത്തിലെ ധാര്‍മ്മിക വ്യവസ്ഥ പഠിപ്പിക്കുന്നത്, സകല തോന്ന്യാസോം കാണിച്ചിട്ട്, മത ദൈവങ്ങളുടെ അടുക്കല്‍ വഴിപാടും കഴിച്ച്, സാമൂഹ്യ മേല്‍ക്കോയ്മ (ഇമ്മ്യൂണിറ്റി) കാട്ടി, അങ്ങട്ട് നടന്നാല്‍, വാര്‍ദ്ധക്യം വരെയല്ല് സന്തതിപരമ്പരകളുടെ കാലത്തും ക്ഷേമം സൌഖ്യം ഇവയൊക്കെ നില നില്‍ക്കുà! �‚ എ�´ �്നൊക്കെയാണ്.

അതിനു വിപരീതമായി വളരെ കാലത്തിനു ശേഷം കേരളത്തിനുണ്ടായ അരനുഭവമാണ്-ബാലകൃഷ്ണന്‍. അതു സെലിബ്രേറ്റ് ചെയ്യേണ്ടതാണ്. അയാളുടെ വാര്‍ദ്ധക്യത്തേക്കുറിച്ചു അയാളായിരുന്നു ചിന്തിക്കേണ്ടിയിരുന്നത്.

കൈക്കൂലി വാങ്ങുന്നവരേയും, ജയിലില്‍ ബാലകൃഷ്ണ്‍ന് ഒന്നാംകിട സൌകര്യമൊരുക്കുന്ന, ഒരേതൂവല്‍ പക്ഷികളും ഒക്കെ ചിന്തിക്കാന്‍ സമയമായിരിക്കുന്നു.

വര്‍ധക്യമോ, രോഗമോ നോക്കാതെ അനീതികാണിക്കുന്ന, കാണീച്ച ഓരോ വ്യക്തികളേയും, ആണ്‍-പെണ്‍, വാര്‍ദ്ധക്യ-യൌ‍വ്വന വ്യത്യാസം നോക്കാതെ, ജയിലിലിലടക്കട്ടെ. പൊതു ജനം അതാഘോഷിക്കട്ടെ. സെന്റിമെന്റ്സുകളുമായി ആരും മുന്നില്‍ കേറി നില്‍ക്കാതിരിക്കട്ടെ. മാഷിന്റെ സെന്റികള്‍ വെയിസ്റ്റ് ആക്കാതിരിക്കുക . പ്രായത്തോടുള്ള എല്ലാ ബഹുമനങ്ങളോടും പറയുന്നു.

ശ്രീജിത് കൊണ്ടോട്ടി. said...

ശ്രീ.കെ സുധാകരന്റെ ജുഡിഷ്യറിയിലുള്ള വിശ്വാസം ഇവിടെ ക്ലിക്ക് ചെയ്താല്‍ കാണാം.

ശ്രീജിത് കൊണ്ടോട്ടി. said...

"ജ്യൂഡീഷ്യറിയെയും ജ്യൂഡീഷ്യല്‍ ഓഫീസര്‍മാരെയും രണ്ടായി കാണണം എന്നാണ് സുധാകരന്‍ പറഞ്ഞത്."

കണ്ണൂര്‍ എം.പി ശ്രീ.കെ.സുധാകരന്‍ ജുഡിഷ്യറി-യെ കുറിച്ച്: "ജുഡിഷ്യറിയില്‍ ഉള്ളവരെല്ലാം കള്ളന്മാരും, കൊള്ളക്കാരും ആണെന്നുന്നുള്ള ചിത്രം വന്നിരിക്കുന്നു.." ജുഡിഷ്യറിയില്‍ എല്ലാം കള്ളന്മാരും, കൊള്ളക്കാരും ആണെന്ന് പറയുന്നവര്‍ക്ക്‌ കോടതികളെ എങ്ങനെ വിശ്വസിക്കാന്‍ ആകും. എം.വി ജയരാജന്‍ ശുംഭന്മാര്‍ എന്ന് വിളിച്ചു ജഡ്ജിമാരെ ആക്ഷേപിച്ചു എന്ന് പറയുന്നു. ശുംഭന്മാര്‍ - കള്ളന്മാര്‍, കൊള്ളക്കാര്‍ ഈ വാക്കുകളുടെ അര്‍ത്ഥവ്യത്യാസം എങ്ങനെയാണ്? ഇവിടെ കമ്മ്യൂണിസ്റ് കാരോ അതോ കൊണ്ഗ്രെസ്സുകാരോ ജുഡിഷ്യറിയില്‍ വിശ്വസിക്കാത്തവര്‍, കേസുകള്‍ തങ്ങള്‍ക്ക് എതിരാവുമ്പോള്‍ കോടതികളെ തെറിവിളിക്കുന്ന സുധാകരനും അപ്പോള്‍ കമ്മ്യൂണിസ്റ് ആയോ?. :(
ഇത്തരം പോസ്റ്റുകള്‍ ഖേദകരം തന്നെ...!!:(

K.P.Sukumaran said...

ഇടമലയാറും ലാവലിനും ഒരു താരതമ്യം

Unknown said...

"രാഷ്ട്രീയമെന്നാല്‍ പാര്‍ട്ടികളില്‍ വിശ്വസിക്കലല്ല. രാജ്യത്തിന്റെ പ്രശ്നങ്ങളില്‍ ന്യായമായതും ശരിയായതും യുക്തിസഹവുമായ നിലപാടുകള്‍ സ്വീകരിക്കലാണ്."


"ബഹുമാനപ്പെട്ട ബാലകൃഷ്ണപിള്ള സാര്‍ , താങ്കള്‍ മന:പൂര്‍വ്വം കേരളത്തെ പറ്റിച്ചെന്നോ മറ്റെന്തെങ്കിലും ക്രിമിനല്‍ കുറ്റം ചെയ്തെന്നോ ഞാന്‍ കരുതുന്നില്ല. "
ഈ വാചകം കൊണ്ടു എന്താണ് ഉദ്ദേശിക്കുന്നത് ? സുപ്രീം കോടതി മന:പൂര്‍വം നമ്മളെ പറ്റിച്ചു എന്നാണോ? കമ്മ്യൂണിസ്റ്റുകള്‍ ശുംഭന്‍ എന്ന് വിളിക്കുന്നത് തെറ്റും കോണ്‍ഗ്രസ്‌ കാര്‍ അതെ ജഡ്ജിമാരെ തിണ്ണ നിരങ്ങികള്‍ എന്ന് വിശേഷിപ്പിക്കുന്നത് ഉജ്വലമായ ശരിയും ആക്കുന്നത് അന്ധനായ രാഷ്ട്രീയ പാദസേവകന്‍ താങ്കളുടെ ഉള്ളില്‍ ഉണര്‍ന്നിരിക്കുന്നത് കൊണ്ടു മാത്രമാണ് എന്നെനിക്കു തോന്നുന്നു.. ഇരട്ടത്താപ്പുകാര്‍ എന്ന വിശേഷണം കംമ്യൂനിസ്ടുകള്‍ക്ക് മാത്രം വക്ചുകൊടുക്കാവുന്ന ഒരു തൊപ്പിയല്ല. താങ്കളുടെ തലയ്ക്കും അത് ഏറെ പാകം.
ഞാന്‍ സന്തോഷിക്കുന്നു, താങ്കളുടെ തലയും അതിന് ചേര്‍ന്നതല്ലോ എന്നോര്‍ത്ത്.

Unknown said...

"രാഷ്ട്രീയമെന്നാല്‍ പാര്‍ട്ടികളില്‍ വിശ്വസിക്കലല്ല. രാജ്യത്തിന്റെ പ്രശ്നങ്ങളില്‍ ന്യായമായതും ശരിയായതും യുക്തിസഹവുമായ നിലപാടുകള്‍ സ്വീകരിക്കലാണ്."

കോമഡി പറയല്ലെ കെ പി എസ്സെ,
ഇവിടെ കൊറേ പോസ്റ്റുകളില്‍ രാജ്യസ്നേഹം തുളുമ്പി മറയുകയല്ലെ? ദോ ബാലകൃഷ്ണപിള്ളേടെ കാര്യത്തിലും എന്താ രാജ്യസ്നേഹം!

കുറച്ചേറേ അഴിമതി (അഴി മതിയല്ല കേട്ടോ :))) കേസുകള്‍ ഈയടുത്ത് പൊങ്ങിവന്നല്ലോ, ഏടെ പോയി രാജ്യസ്നേഹം?


കഷ്ടം കഷ്ടം..!

ബിജു ചന്ദ്രന്‍ said...

പിള്ള എന്ന നായര്‍മാടമ്പി ഒരു സഹതാപവും അര്‍ഹിക്കുന്നില്ല. പിന്നോക്കക്കാരന്‍ റോക്കറ്റ് വിട്ടാല്‍ അങ്ങ് അറബിക്കടലില്‍ പോയി വീഴുമായിരുന്നു എന്നാണ് ഈ പിള്ള ഒരു പ്രസംഗത്തില്‍ തുലാഭാരം ISRO നായരെ അനുമോദിക്കുന്ന ഒരു ചടങ്ങില്‍ ഒരു ഉളുപ്പുമില്ലാതെ വിളിച്ചു പറഞ്ഞത്. (ആ കുറ്റത്തിന് തന്നെ പിള്ളയെ ജയിലില്‍ അയയ്ക്കെണ്ടാതായിരുന്നു. ) ഇന്ന് ഒരു പിന്നോക്കക്കാരനായ മുഖ്യമന്ത്രി പിള്ളയെ വാണത്തില്‍ കയറ്റി അങ്ങ് പൂജപ്പുരയിലേക്കു വിട്ടു, ഉണ്ട തിന്നാന്‍ . നന്നായി തിന്നു വരട്ടെ.തങ്ങളുടെ മുന്‍പിലുള്ള വാലിഡ്‌ തെളിവുകളെ അടിസ്ഥാനമാക്കിയാണ് സുപ്രീം കോടതി വിധി പറഞ്ഞത് . പിള്ള ചേട്ടനോടുള്ള സഹതാപ പ്രകടനം സുപ്രീം കോടതിവിധിയെ വിലമതിക്കാത്തതിനു തുല്യമാണ് .

ഗുണ്ടൂസ് said...

ആദ്യമായി ഈ ബ്ലോഗ് വായിക്കുന്നു.... നല്ല ചിന്തകൾ.. തുടർന്ന് വായിക്കാം..

ശ്രീജിത് കൊണ്ടോട്ടി. said...

സുകുമാരന്‍ സാര്‍ ഇട്ട ലിങ്ക് "ലാവ്‌ലിനും,ഇടമലയാറും ഒരു താരതമ്യം" വര്‍ക്ക്‌ ചെയ്യുന്നില്ല.. ഇടമലയാര്‍ കേസില്‍ ബാലകൃഷണപ്പിള്ള അഴിമതി നടത്തി എന്ന് കോടതി കണ്ടെത്തി, അദ്ദേഹം ജയിലിലും ആയി. 2G സ്പെക്രം അഴിമതിയില്‍ രാജ തിഹാര്‍ ജയിലിലും. ഇതെല്ലം അഴിമതി ചെയ്യാത്ത, അഴിമതിയെ എതിര്‍ക്കുന്ന പൊതുജനത്തിനു സന്തോഷം തരുന്ന വാര്‍ത്തകള്‍ ആണ്. പിന്നെ ഒരു കള്ളനെ ജയിലില്‍ അടക്കുമ്പോള്‍ എന്തെ മറ്റെയാളെ ഒന്നും ചെയ്തില്ല, അയാളെ എന്തുകൊണ്ട് ശിക്ഷിച്ചില്ല എന്നൊക്കെ പരിഭവിക്കുന്നത് പരിതാപകരം ആണ്. ഒരു അഴിമതിക്കാരന് ഇങ്ങനെ ഒക്കെ ചോദിയ്ക്കാന്‍ അവകാശമുണ്ട്. നമ്മള്‍ക്ക് അങ്ങനെയൊന്നും ചോദിക്കേണ്ട ആവശ്യവും ഇല്ല. ഒരു അഴിമതിക്കാരനെ/സ്ത്രീപീഡനക്കാരനെ ജയിലില്‍ അടച്ചാല്‍ പൊതു ജനത്തിന് അത്രയും നല്ലത്. ഇവിടെ നിയമവും, കോടതിയും ഉണ്ടല്ലോ. ലാവലിന്‍ കേസില്‍ സത്യം പുറത്തുവരട്ടെ. ഐസ്ക്രീം കേസിലെ സത്യം പുറത്തുവരട്ടെ. ഇതെല്ലം ഇപ്പോഴും അന്വേഷണ ഏജന്‍സികളുടെ കയ്യില്‍ ആണല്ലോ? സത്യം പുറത്തുവരുന്ന വരെ ക്ഷമിച്ചുകൂടെ. ലാവലിന്‍ കേസില്‍ പിണറായി വിജയനോ, ഐസ്ക്രീം/കോതമംഗലം കേസുകളില്‍ കുഞ്ഞാലിക്കുട്ടിയോ ജയിലില്‍ പോയാല്‍ ആരും സഹതാപപോസ്ടുകള്‍ ഇടാതിരിക്കട്ടെ എന്നാശംസിക്കുന്നു. :( :(

K.P.Sukumaran said...

@ ശ്രീജിത് , ഞാന്‍ ഇട്ട ലിങ്ക് വര്‍ക്ക് ചെയ്യുന്നുണ്ടല്ലോ :)

ശ്രീജിത് കൊണ്ടോട്ടി. said...

സുകുമാരന്‍ സാര്‍. നന്ദി.ഇപ്പോള്‍ ലിങ്ക് ഓപ്പണ്‍ ആകുന്നുണ്ട്. മുന്‍പ്‌ ഓപ്പണ്‍ ആകാതിരുന്നത് എന്‍റെ നെറ്റ് കണക്ഷന്റെ പ്രശ്നം കൊണ്ടായിരിക്കും എന്ന് തോന്നുന്നു.. :)

Praveen payyanur said...

ബാലക്രിഷ്ണപ്പിള്ളയേയും ന്യായീകരിക്കാനിവിട ആളുണ്ടല്ലോ, കഷ്ടം. താങ്കളൂടെ രാഷ്ട്രീയ ഷണ്ഡത്വം വെളിവാകുന്ന മറ്റൊരു പോസ്ടറ്റ് !

Anonymous said...

സുകുമാരന്‍ സാറ്‍, ബാലക്രിഷ്ണ പിള്ള മാടമ്പിയാണു ധിക്കാരിയാണു അധികാരമോഹിയാണു ഗണേശന്‍ മന്ത്റി ആയപ്പോള്‍ ഇറക്കി വീണ്ടും ആ കസേരയില്‍ ഇരുന്നയാളാണു പക്ഷെ നല്ല കാര്യശേഷി ഉള്ള ആളുമാണു,

കൈക്കൂലി വാങ്ങില്ല എന്നു സുകുമാരന്‍ സാറ്‍ വിചാരിക്കുന്നത്‌ തെറ്റാണു, മോട്ടോറ്‍ വെഹിക്കിള്‍ ഡിപ്പാറ്‍ട്ടുമെണ്റ്റില്‍ എല്ലാവറ്‍ക്കും പടി നിശ്ചയിച്ചിട്ടുണ്ട്‌ കിട്ടിയില്ലെങ്കില്‍ പണി കിട്ടും, കിട്ടിയാലോ ഫുള്‍ പ്റൊട്ടക്ഷനും

പണ്ട്‌ സമരകാലത്ത്‌ ആള്‍ക്കാരെ വല്ലാതെ ദ്രോഹിച്ചിട്ടുണ്ട്‌, സാധാരണ പണിഷ്‌മണ്റ്റ്‌ റ്റ്റാന്‍സ്ഫര്‍ കാസറ്‍ഗോടിനു നല്‍കും പണി മുടക്കിയവറ്‍ക്കോ പണി മുടക്കിനു നേത്റ്‍ത്വം നല്‍കിയവറ്‍ക്കോ, പക്ഷെ ബാലക്റിഷ്ണപിള്ള അവണ്റ്റെ ഭാര്യ സറ്‍വീസില്‍ ഉണ്ടെങ്കില്‍ അവളെ പാറശ്ശാലക്കും കൂടി ട്റാന്‍സ്ഫറ്‍ അടിപ്പിക്കും

ഇത്തരം ദ്റോഹങ്ങള്‍ പതിവായിരുന്നു, അതിണ്റ്റെ ഒക്കെ ഫലം ആയിരിക്കാം, സാരമില്ല ഒരു മാസം ഏറിയാല്‍ അതിനു മുന്‍പ്‌ ബീ പി കൂടി അല്ലെങ്കില്‍ വിദഗ്ധ ചികിത്സ ഒക്കെയായി ഇറങ്ങിപ്പോരാം, പക്ഷെ ഇനി രാഷ്ട്റീയ ഭാവി ഇല്ല, ഗണേശന്‍ മന്ത്റി ആകാന്‍ ചാന്‍സു കിട്ടിയാല്‍ ഭരിക്കട്ടെ, ഗണേശന്‍ കൈക്കൂലിക്കാരന്‍ അല്ല ഇതുവരെ

പക്ഷെ പോക്കു കണ്ടിട്ട്‌ യു ഡീ എഫ്‌ പടിക്കല്‍ കലം ഇട്ടുടക്കുമെന്നാണല്ലോ തോന്നുന്നത്‌, അക്കണക്കിനു കുഞ്ഞാലിക്കുട്ടിയും പിള്ളയും ഒക്കെ അകത്ത്‌ പോകുന്നതല്ലേ ജനാധിപത്യ വാദികള്‍ക്കു നല്ലത്‌?

നാക്കാണു എന്നും പിള്ളക്കു പ്റശ്നം പിന്നെ നായറ്‍ തന്നെ ആയിരിക്കും നായരെ നശിപ്പിക്കുക ഇവിടെ ഒരു മേനോന്‍

( പിന്നെ ദേവസ്വം പ്റസിഡണ്റ്റായി),

ആറ്‍ രാമ ചന്ദ്രന്‍ നായറ്‍ക്ക്‌ പാര സീ പി നായറ്‍


അച്യുതാനന്ദന്‍ ഏതായാലും സുപ്റീം കോടതി ജഡ്ജിയെ സ്വാധീനിച്ചു എന്നു തോന്നുന്നില്ല , ഹൈക്കോടതിയിലെ ജഡ്ജ്‌ ക്റിഷ്ണന്‍ നായറ്‍ ആയിരുന്നു എന്നും കൂട്ടി വായിക്കുക

Indian-Spartucus said...

കള്ളന് ചൂട്ടുപിടിച്ച് തനിക്കിഷ്ടമല്ലാത്തച്ചിയുടെ ശിക്ഷ സ്വപ്നം കാണുന്നാളോട് സഹതാപമല്ലാതെന്ത് തോന്നാനാണ്‍?
താങ്കളുടെ വാദം കേട്ടാല്‍ തോന്നുക, വെളിവും വെള്ളിയായ്ഴ്ചയുമില്ലാത്ത കോടതി പച്ചവെള്ളം ചവച്ച്‌ കുടിക്കുന്ന ഒരു പാവത്തിനെ വെറുതേ ശിക്ഷിച്ചു എന്നാണ്. അതുകോണ്ട് സഹതപിച്ചു പോയതാണ്.

ഓഫ്: ഒരു പുതിയ മുന്നണി തട്ടിക്കൂട്ടണ്ടേ.. ഇലക്ഷനിങ്ങെത്താറായി.....മുത്തൂറ്റ് കേസില്‍ സി.ബി.ഐ കടലാസ് കോടതിയില്‍ കൊടുത്തേ പിന്നെ ബി.ആര്‍.പി സാറിന്റെ കാരവന്‍ കട്ടപ്പുറത്താണ്...

KHARAAKSHARANGAL said...

പ്രായം പരിഗണിക്കുമ്പോള്‍ അദ്ദേഹത്തോട് സഹതാപം തോന്നാം. ഈ വിധി എല്ലാവര്‍ക്കും ഒരു പാഠം ആവണം. എല്ലാ രാഷ്ട്രീയപാര്‍ടികള്‍ക്കും ഇത് ബാധകമായിരിക്കണം.

ajith said...

താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താനനുഭവിച്ചീടുകെന്നേ വരൂ..പിള്ളയായാലും തള്ളയായാലും. 20 വര്‍ഷം കഴിഞ്ഞാലും ചിലപ്പോള്‍ ശിക്ഷിക്കപ്പെട്ടേക്കാം എന്നൊരു ഭയം വരുന്നത് നല്ലതല്ലേ? ഐ.ജി ലക്ഷ്മണ ശിക്ഷിക്കപ്പെട്ടതു പോലെ...(ചിലര്‍ അവരുടെ കര്‍മ്മങ്ങള്‍ക്കൊത്ത് അനുഭവിക്കുന്നില്ല എന്ന് തോന്നിയേക്കാം പക്ഷെ ഒരു കാവ്യനീതി പോലെ അവരും എവിടെയെങ്കിലും അനുഭവിക്കാതിരിക്കില്ല എന്ന് എന്റെ പക്ഷം.)

Kadalass said...

ഈ അഴിമതിക്കാരൊക്കെ ജയിലിൽ പോകുകയാണെങ്കിൽ നമ്മുടെ ജയിലുകളൊക്കെ രാഷ്ട്രീയക്കാരെകൊണ്ട് നിറയും......... അങ്ങെനെയൊക്കെ സംഭവിക്കുമൊ.... ഇടക്കൊക്കെ വല്ല ബാലകൃഷ്ണപിള്ളയെ പോലുള്ളവർ ....അതൊക്കെ ഉണ്ടാവൂ....

പിന്നെ പ്രായത്തിന്റെ ആനുകൂല്യമൊന്നും കൊടുക്കേണ്ടതില്ല. തെറ്റ് എപ്പോൾ തെളിയിക്കപ്പെട്ടാലും അർഹമായ സിക്ഷ നല്കണം.... അത് മറ്റുള്ളവർക്കൊരു പാഠമാകണം

ആശംസകൾ!

Unknown said...

ICC cricket score WORLD CUP 2011
Join this channel type;
ON WORLDCUP2DAY send 09870807070
IT's total free....

പാരസിറ്റമോള്‍ said...

എന്റെ കെ പി എസ്സേ...
എന്തൊക്കെയാ ഇത്?
കഷ്ടം തന്നെ..

anjunath said...

kashtam

anjunath said...

kashtam

Unknown said...

സ്വന്തം മകളെ ബലാല്‍ സംഗം
ചെയ്തവനും 70വയസു കഴിഞ്ഞാല്‍ ശിക്ഷയൊന്നും വേണ്ടന്നാണോ സുകുമാരന്‍ സാറ് പറഞ്ഞു വരുന്നത് ??അതോ ലാവ്ലിന്‍ കേസ്സില്‍ പ്ര തികള്‍ക്കുള്ള ശിക്ഷ നടപ്പാക്കിയതിന് ശേഷം മാത്രം മതി മറ്റുള്ള കേസുകളില്‍ ശിക്ഷ എന്നാണോ ?കേസുകളില്‍ നിന്നും ഊരിപ്പോരാനുള്ള കഴിവ് കോണ്‍ഗ്രെസ്സുകാര്‍ക്കുല്ലതിനെക്കാള്‍ കൂടുതോലോന്നും സിപിഎം കാര്‍ക്കില്ല ..ഏതെങ്കിലും ഒരു സിപിഎം കാരന്‍ ശിക്ഷിക്കപ്പെട്ടാല്‍ ഇത് പോലെ അവിഞ്ഞ ന്യ്യങ്ങളും ആയി ആരെങ്ങിലും പൊങ്ങി വരുമെന്ന് പ്രതീക്ഷയുമില്ല ..ബാലകൃഷ്ണപിള്ള എന്ന് മാത്രമല്ല കുറ്റം ചെയ്തവരാരും ഒരു ദയവും അര്‍ഹിക്കുന്നില്ല ..അത് 70 വയസ്സ് കഴിഞ്ഞാലും ശരി ഇല്ലെങ്കിലും ...
ലാവിലിന്‍ കേസിലുള്ള താത്പര്യം മറ്റു സാമൂഹ്യ പ്രശ്നങ്ങളില്‍ സുകുമാരന്‍ സാറ് കാണി ച്ചിരുന്നെങ്ങില്‍ എന്ന് ആശിച്ചു പോകുന്നു

ചാർ‌വാകൻ‌ said...

ശിക്ഷക്ക് കൂടിയ പ്രായം ഒരിക്കലും പരിഗണിക്കുന്നില്ല.ബാലകൃഷ്ണപിള്ളയെ അകത്തിട്ടതിൽ സന്തോഷിക്കുന്ന ട്രാസ്പോറ്ട് ജീവനക്കാരെ അറിയാം.മാധ്യമം ആഴ്ചപ്പതിപ്പിൽ ഇയാൾ എഴുതുന്നതു വായിച്ചാൽ ഹരിച്ചന്ദ്രന്റെ അവതാരമാണോ എന്നു തോന്നിപോകും.എല്ലാ മാടമ്പിമാരേയും അഴിമതിക്കാറേയും ഒരുദിവസമെങ്കിലും ഉണ്ട തീറ്റിക്കുന്നത് നല്ലകാര്യം.