Links

നമുക്കെല്ലാവര്‍ക്കും വേണ്ടി കാരാട്ടിനോട് ചോദിക്കുന്നത് മാരീചന്‍ !

മാരീചന്‍ എന്ന ബ്ലോഗ്ഗറുടെ ഏറ്റവും പുതിയ പോസ്റ്റ് “ മിസ്റ്റര്‍ കാരാട്ട് , ഏതാണ് താങ്കളുടെ മാതൃരാജ്യം ? " എന്നതാണ് . വാസ്തവത്തില്‍ ഏതൊരു ഇന്ത്യന്‍ പൌരനും, ഇന്നത്തെ ദേശീയവും അന്തര്‍ദേശീയവുമായ ചുറ്റുപാടുകളില്‍ പ്രത്യേകിച്ചും പ്രകാശ് കാരാട്ടിനോട് ചോദിക്കേണ്ടതായ ഒരു ചോദ്യമാണ് നമുക്കെല്ലാവര്‍ക്കും വേണ്ടി മാരീചന്‍ ചോദിച്ചിരിക്കുന്നത് . ആണവക്കരാറിന്റെ പേരില്‍ ഇടതുപക്ഷങ്ങള്‍ പൊതുവിലും കാരാട്ട് വിശേഷിച്ചും സൃഷ്ടിച്ചിട്ടുള്ള പുകമറയുടെ പശ്ചാത്തലത്തില്‍ ഈ ചോദ്യത്തിന് നമ്മോട് മറുപടി പറയാന്‍ പ്രകാശ് കാരാട്ട് ബാധ്യസ്ഥനാണ് .

യഥാര്‍ത്ഥത്തില്‍ ഇത്തരം ഒരു ചോദ്യം ആദ്യം ചോദിക്കേണ്ടിയിരുന്നത് 1962ല്‍ സഖാവ് ഈ.എം.എസ്സിനോടായിരുന്നു. അന്ന് ചൈനീസ് പ്രധാനമന്ത്രി ചൌ എന്‍ ലായ് ഇന്ത്യയില്‍ വന്ന് നെഹറുവുമായി പഞ്ചശീലക്കരാറില്‍ ഒപ്പ് വെച്ചു . ഇന്തീ-ചീനീ ഭായി ഭായീ എന്ന് നമ്മള്‍ ആനന്ദനൃത്തം ചവിട്ടി . എങ്ങും കൂട്ടിക്കെട്ടിയ ചെങ്കൊടികളും ത്രിവര്‍ണ്ണപതാകകളും . രാജകീയമായിത്തന്നെയാണ് നമ്മള്‍ ചൌവിനെ വരവേറ്റതും യാത്രയാക്കിയതും ! എന്നാല്‍ ചൌ ചൈനയില്‍ തിരിച്ചെത്തേണ്ട താമസം ചൈനീസ് സേന നമ്മുടെ അതിര്‍ത്തിയില്‍ ഇരച്ചു കയറി . അതായത് വ്യക്തമായി പറഞ്ഞാല്‍ ഇവിടെ ഇന്തീ-ചീനീ ഭായീ ഭായീ എന്ന് മുദ്രാഘോഷം മുഴക്കുമ്പോള്‍ അങ്ങ് നമ്മുടെ വടക്കന്‍ അതിര്‍ത്തികളില്‍ ചൈന സൈന്യത്തെ വിന്യസിക്കുകയായിരുന്നു . വാജ്‌ പൈയും മുഷറഫും തമ്മില്‍ സൌഹൃദ സംഭാഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്നപ്പോള്‍ പാക്കിസ്ഥാന്‍ സൈന്യം അതിര്‍ത്തി കടന്ന് കാര്‍ഗിലില്‍ പ്രവേശിച്ച പോലെ ! ഇതൊക്കെക്കൊണ്ടാണ് എന്‍.ഡി.എ മന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്സ് അന്ന് പറഞ്ഞത് ; പാക്കിസ്ഥാനും ചൈനയുമായുള്ള നമ്മുടെ ബന്ധം എപ്പോഴും സംശയത്തിന്റെ നിഴലിലാണെന്ന് .

ചൈന നമ്മുടെ അതിര്‍ത്തി ആക്രമിച്ചു മുന്നേറുമ്പോള്‍ സഖാവ് ഈ.എം.എസ്. അന്ന് പറഞ്ഞത് “അവര്‍ അവരുടേതെന്നും നമ്മള്‍ നമ്മുടേതെന്നും പറയുന്ന അതിര്‍ത്തിയെക്കുറിച്ചാണ് തര്‍ക്കം " എന്നായിരുന്നു . ഇന്ത്യ അന്ന് ഒരു യുദ്ധത്തിന് സജ്ജമായിരുന്നില്ല . നമ്മെ ഒരയല്‍ രാജ്യം ആക്രമിക്കുമെന്ന് നമ്മള്‍ കരുതിയിരുന്നില്ല . നമ്മുടെ ഭൂപ്രദേശങ്ങള്‍ കൈവശപ്പെടുത്തിക്കൊണ്ട് ചീനപ്പട്ടാളം മുന്നേറുമ്പോള്‍ നമ്മുടെ സൈന്യം പിന്‍‌തിരിഞ്ഞ് ഓടിപ്പോരുകയായിരുന്നു . ആയിരക്കണക്കിന് ചതുരശ്ര കിലോ മീറ്റര്‍ ഭൂമി അധീനപ്പെടുത്തി ചൈന ഏകപക്ഷീയമായി വെടിനിര്‍ത്തിയതിനാല്‍ അത്രയും കൊണ്ട് നമ്മള്‍ രക്ഷപ്പെട്ടു . അന്ന് കൈവശപ്പെടുത്തിയ ഭൂപ്രദേശം ഇന്നും ചൈനയുടെ കൈവശമാണുള്ളത് . എന്നിട്ടും ആരാണ് ആദ്യം ആക്രമണം തുടങ്ങിയത് എന്ന കാര്യത്തില്‍ സഖാവ് ഈ.എം.എസ്സിനു സംശയമായിരുന്നു . ഒരു സോഷ്യലിസ്റ്റ് രാജ്യം ഒരിക്കലും മറ്റൊരു രാജ്യത്തെ ആദ്യം ആക്രമിക്കുകയില്ല എന്നായിരുന്നു ഈ.എം.എസ്സ് തറപ്പിച്ച് പറഞ്ഞത് .

അന്ന് നമ്മള്‍ ഇതേ ചോദ്യം സഖാവ് ഈ.എം.എസ്സിനോട് ചോദിച്ചില്ല . ജോര്‍ജ്ജ് ഫെര്‍ണ്ടാസ്സ് പറഞ്ഞത് ഗൌരവപൂര്‍വ്വം ദേശീയചര്‍ച്ചക്ക് വിധേയമാക്കിയില്ല . പക്ഷെ അണിയറയില്‍ ചൈനയും പാക്കിസ്ഥാനും നമുക്കെതിരെ കരുക്കള്‍ സദാ നീക്കുന്നുണ്ട് . ചര്‍ച്ചകള്‍ക്ക് ചൈന ഭരണാധികാരികള്‍ ഇവിടെ വന്നും പോയും കൊണ്ടിരിക്കും . എന്നാല്‍ നമുക്ക് ചൈനയെയും പാക്കിസ്ഥാനെയും സംശയലേശമെന്യേ വിശ്വസിക്കുവാന്‍ കഴിയുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം . അത് കൊണ്ടാണ് മാരീചന്‍ കാര്യകാരണസഹിതം കാരാട്ടിനോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നത് . അഥവാ അദ്ദേഹം ഉത്തരം പറയുന്നില്ലെങ്കില്‍ മാരീചന്‍ ചോദിച്ച ചോദ്യം നമ്മുടെ മനസ്സില്‍ നമ്മള്‍ ഓര്‍ത്ത് വെക്കേണ്ടതുണ്ട് .
***********************************************************************
ആണവക്കരാറിനെക്കുറിച്ച് കെ.വേണുവിന്റെ ശ്രദ്ധേയമായ നിരീക്ഷണം
ഇവിടെ വായിക്കുക !

42 comments:

കെ said...

ഇന്ത്യയും ചൈനയും തമ്മില്‍ നടന്ന യുദ്ധത്തിന്റെ ചരിത്ര പശ്ചാത്തലം ഓര്‍മ്മിപ്പിക്കുന്ന പോസ്റ്റ് പ്രസക്തം തന്നെ സുകുമാരേട്ടാ. ചര്‍ച്ച നടക്കട്ടെ.

A Symphony In Green......... said...

Well done sir. Keep the tempo up!

കടവന്‍ said...

നമുക്ക് ചൈനയെയും പാക്കിസ്ഥാനെയും സംശയലേശമെന്യേ വിശ്വസിക്കുവാന്‍ കഴിയുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം ..101%agreed

കടവന്‍ said...

തീര്ച്ചയായും ജനങ്ങളിലേക്കെത്തിക്കേണ്ട ഒരു ലേഖനം തന്നെ യാണ്. ഇന്ത്യയുടെ സാന്പത്തിക വളര്ച്ചയും മുന്നെറ്റവും തടയാന്‍ പാക്കിസ്താനെക്കാള്‍ ശ്രമം നടത്തുന്നത് ചൈനയാണെന്നാണ്‍ എനിക്കും തോന്നാറുള്ളത്, പാക്കിസ്താന്‍ യുദ്ധം ചെയ്യാനുമ്, കലാപങ്ങളുണ്ടാക്കാനുമല്ലാതെ, ബുദ്ധിപൂര്‍വമുള്ള നീക്കങ്ങള്(ടെക്നോളജി തുടങ്ങിയവ)ഇന്ത്യക്കെതിരെ പ്റയോഗിക്കാനാവില്ല. അതെ സമയം ഇന്ത്യയും പാക്കിസ്താനുമായുള്ള പ്റശ്നം മുതലെടുത്ത് ചൈന അടിയിലൂടെ നീക്കങ്ങള്‍ നടത്തുന്നത് നമ്മുടെ ഇന്റലിജെന്സുകാര്‍ ശ്രദ്ധിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. ഇന്ത്യയില്‍ ആഭ്യന്തര കലാപങ്ങളൂണ്ടാക്കുക, (വര്‍ഗീയത തുടങ്ങിയപ്റശ്നങ്ങള്‍ വളര്ത്തുക..) എന്നിട്ട് ലോകത്തിന്‍ മുന്നില്‍ ഇന്ത്യ ഒരസ്ഥിര രാജ്യമായി കാട്ടി അതില്‍ നിന്നു മുതലെടുക്കാന്‍ ചൈന ശ്രമിക്കും എന്നുറപ്പാണ്, അതിനാല്‍ തന്നെ ബോംബ്ബ് സ്ഫോടനങ്ങളും കലാപങ്ങളുമുണ്ടാകുംബോള്‍ അതിന്റെ പുറകില്‍ പാക്കിസ്താന്‍ പങ്കുണ്ടൊ എന്നന്ന്വേഷിക്കുന്ന കൂടെ ചൈനയുടെ പങ്കും അന്വേഷണവിധേയമാക്കിയില്ലെങ്കില്, കതിരുമ്മല്‍ വളം വെച്ചിട്ട് കാര്യമില്ലാതാകും. കൂടാതെ മാര്ക്സിസ്റ്റ് പാര്ട്ടിയൂറ്റെയും മറ്റും ചൈന കമ്മ്യ്യൂണീക്കേഷനും ശ്രദ്ധിക്കേണ്ടതാണ്.

Roby said...

ഇതു വായിക്കുമ്പോള്‍ തോന്നുന്നു, താങ്കള്‍ ഭരണവര്‍ഗത്തിനു വേണ്ടിയാണു സംസാരിക്കുന്നതെന്ന്‌. പാകിസ്താന്‍ ഇന്ത്യയുടെ ശത്രുവാണെന്ന വലിയ നുണ ഇനിയും കണ്ണുമടച്ചു വിഴുങ്ങണോ..എല്ലാവരും കുട്ടികളല്ലെന്നോര്‍ക്കുക.
കാര്‍ഗിലിനെക്കുറിച്ച്‌ ഇനിയും നമുക്കറിയില്ല. അന്നത്തെ സൈന്യവും ഭരണകൂടവും വെളിയില്‍ വിട്ട വാര്‍ത്തകളെ നാം വായിച്ചിട്ടുള്ളൂ. അവിടെ പാകിസ്താന്‍ സൈന്യം അതിക്രമിച്ചു കയറിയെന്ന്‌ ഭരണകൂടം പറഞ്ഞ അറിവല്ലേ നമുക്കൂള്ളൂ..കാര്‍ഗില്‍ സംഭവത്തിന്റെ സത്യാവസ്ഥകളെക്കുറിച്ചു പഠിച്ച ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ഥിയുടെ PhD thesis സര്‍വകലാശാല തന്നെ തടഞ്ഞു വെയ്ക്കുകയായിരുന്നു. പാര്‍ലമന്റ്‌ ആക്രമത്തില്‍ അറസ്റ്റിലായ പാകിസ്താന്‍ തീവ്രവാദികള്‍ ബീഹാറില്‍ നിന്നുള്ള സംഘപരിവാര്‍ പ്രവര്‍ത്തകരായിരുന്നെന്ന് ഡെല്‍ഹിയിലെ പത്രപ്രവര്‍ത്തകര്‍ക്കറിയാം.
കാരാട്ട്‌ പറയാത്ത വാക്കുകള്‍ അദ്ദേഹത്തിന്റെ വായില്‍ തിരുകിയിട്ടു തന്നെ വേണം അദ്ദേഹത്തെ വിമര്‍ശിക്കാന്‍.
അപ്പോള്‍ കമന്റിട്ട കടവന്‍ പറയുന്നത്‌ ഗുജറാത്തിലെ വര്‍ഗീയകലാപങ്ങള്‍ക്ക്‌ പിന്നിലും ചൈനയാണ്‌..സംഘപരിവാറല്ല എന്നാണോ..
ചൈന കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രമെന്നു കരുതുന്ന പോലുള്ള മൗഢ്യമാണ്‌ ഇ.എം.എസ്‌ കമ്മ്യൂണിസ്റ്റ്‌ കാരനാണെന്നു കൗതുന്നതും..അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടാണിതു പറയുന്നത്‌.

ഹരിയണ്ണന്‍@Hariyannan said...

നല്ലൊരു ഒളിയമ്പുതന്നെ!!

ഇതിനുമറുപടിപറയാനായി കാരാട്ട് കേരളത്തില്‍ വരുമ്പോള്‍ കഴിയുമെങ്കില്‍ ശ്രീ.പിണറായി മകനെക്കാണാന്‍ അമേരിക്കക്കുപോകാതെ നാട്ടില്‍ നില്‍ക്കണം.എന്നിട്ട് രണ്ടുപേരും കൂടി നുമ്മടെ ശ്രീനിവാസന്റെ “അറബിക്കഥ” എന്ന സിനിമ തിയറ്ററില്‍ പോയിക്കാണണം(വ്യാജ സി.ഡി.ഇട്ട് വീട്ടിലെ പട്ടുമെത്തയില്‍ ചാന്‍ഞ്ഞുകിടന്നാവരുതെന്ന്!!)!
എത്രകൊണ്ടാലും പഠിക്കാത്ത,‘കമ്യൂണിസം’എന്നെഴുതിക്കാണിച്ചാല്‍ മാത്രം അന്ധമായി ഏതു രാജ്യത്തിന്റേയും രാജ്യദ്രോഹിയുടെയും പൃ... താങ്ങാന്‍ ഉളുപ്പില്ലാത്ത,
പാര്‍ട്ടി എന്നതിനുപരി മറ്റൊരു രാജ്യമോ രാഷ്ട്രസ്നേഹമോ ദേശീയബോധമോ ഇല്ലാത്ത, പാര്‍ട്ടിക്ലാസിനുപരി സത്യമില്ലെന്നും കൈരളിക്കും ദേശാഭിമാനിക്കുമപ്പുറം ‘സത്യസന്ധമായ’ മാധ്യമപ്രവര്‍ത്തനം ഇല്ലെന്നും ധരിക്കുന്ന...പാവം മാര്‍ക്സിസ്റ്റ് കൂപമണ്ഡൂകങ്ങളേ...ലോകത്തിന്റെ വളര്‍ച്ചയിലൊരല്പം മനസ്സിലേക്കും നിറക്കൂ..

പിണറായിയൊക്കെ പഠിച്ചുകഴിഞ്ഞു...അതല്ലേ മോനെ മുതലാളിത്തരാജ്യത്തൊക്കെ കയറ്റി അയച്ച് വിദ്യാഭ്യാസം കൊടുക്കുന്നത്?!

മൂര്‍ത്തി said...

പ്രിയ സുകുമാരേട്ടാ,
ചൈന ഇന്ത്യയെ ആക്രമിച്ചു എന്ന തിയറി അങ്ങനെ ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ മാത്രം സത്യസന്ധമായ ഒന്നാണോ? ഈ ലിങ്കുകള്‍ കൂടി നോക്കുക. ഇന്ത്യ ചൈന യുദ്ധത്തെക്കുറിച്ചുള്ള മറ്റൊരു വ്യാഖ്യാനം.
1. റീഡിഫ്
2. സ്ട്രാറ്റ്മാഗ്
3. റീഡിഫ്2

ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഇന്ത്യാ വിരുദ്ധം എന്ന പേരില്‍ വേണമെങ്കില്‍ തള്ളിക്കളയാം. പക്ഷെ, ആ യുദ്ധത്തെക്കുറിച്ചന്വേഷിച്ച Henderson Brooks Report ഇനിയും പുറത്തു വന്നിട്ടില്ല എന്നത് കാണാതിരുന്നുകൂടാ. ചൈനീസ് ആക്രമണം എന്ന ഫാന്റസി നമുക്ക് പല കാര്യങ്ങളിലും ഒരു മറയാകുന്നു എന്നതും ഇതിനൊരു കാരണമാവാം.

ആയിരക്കണക്കിന് ചതുരശ്ര കിലോ മീറ്റര്‍ ഭൂമി അധീനപ്പെടുത്തി ചൈന ഏകപക്ഷീയമായി വെടിനിര്‍ത്തിയതിനാല്‍ അത്രയും കൊണ്ട് നമ്മള്‍ രക്ഷപ്പെട്ടു എന്ന്‌ സുകുമാരേട്ടന്‍ പറഞ്ഞതില്‍ തന്നെ എന്തോ ഒരു കോണ്ട്രഡിക്ഷന്‍ പോലെ. അങ്ങനെ എന്തിനു ഏകപക്ഷീയമായി അക്രമികള്‍ വെടി നിര്‍ത്തണം?

ചൈന വായില്‍ വിരലിട്ടാല്‍ കടിക്കാത്തവരോ പുണ്യവാളന്മാരോ ഒന്നുമല്ല. പക്ഷെ, ഇടത് വിരോധം മൊത്തത്തില്‍ ചരിത്രവിരോധമാകുന്നതില്‍ അപാകതയുണ്ട്.

Unknown said...

ചൈനയിലുള്ളത് കമ്യൂണിസമാണെന്ന് ഇന്നാരും പറയുമെന്ന് തോന്നുന്നില്ല.ഉണ്ടെങ്കില്‍ തന്നെ അതിതീവ്രമായ ദേശിയതാവാദം കഴിഞ്ഞേവരൂ.അവിടത്തെ കമ്യൂണിസ്റ്റ് വ്യവസ്ഥിതി അടിച്ചേല്‍പ്പിച്ച അച്ചടക്കം നല്‍കുന്ന ഉറപ്പുള്ള പുറംതോടേയുള്ളൂ. ഇപ്പോള്‍ അത് സമര്‍ത്ഥമായി ഉപയോഗിക്കുന്നില്‍ ഭരണകൂടത്തോടൊപ്പം പാശ്ചാത്യ മുതലാളിത്തവും വിജയിച്ചിരുക്കുന്നു.

ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ചൈനീസ് അധിനിവേശം, നിലവാരമില്ലാത്ത, വിലകുറഞ്ഞ, വിഷാംശമടംങ്ങിയ പ്ലാസ്റ്റിക്കുകളുടേയും മറ്റും രൂപത്തിലുള്ളതാണ്.പരിഃസ്ഥിതിയിലും തൊഴില്‍ മേഖലയിലും ഇവ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്.അധിനിവേശം, ആഗോളീകരണം എന്നിവയ്ക്കെതിരെ സമരം ചെയ്യുന്നവര്‍ ഈ വസ്തുതകളേക്കൂടി തിരിച്ചറിയേണ്ടതുണ്ട്.

prashanth said...

ആണവക്കരാറിനെ എതിര്‍ക്കുന്ന മിസ്റ്റര്‍ കാരാട്ടിനും കൂട്ടുകാര്‍ക്കും പണ്ടെയുള്ള ഒരു സ്വഭാവമാണ് ഒഴിക്കിനെതിരെ നീന്തുക എന്നത്. രാജ്യത്തിന്റെ പരമമായ താല്പര്യങ്ങള്‍ അവര്‍ക്ക് പ്രധാനമല്ല . പുതിയതായി എന്തു വന്നാലും കണ്ണുമടച്ച് എതിര്‍ക്കും...ആദ്യം ട്രാക്ടര്‍ വന്നപ്പോള്‍, പിന്നെ കബ്യൂട്ടര്‍ വന്നപ്പോള്‍, ....പിന്നെ മറ്റനേകം തവണ ....... മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് എതിര്‍ത്തു... പിന്നീട് അനേകം വര്‍ഷങ്ങള്‍ക്ക് ശേഷം “ചരിത്രപരമായ വിഡ്ഡിത്തം” പറ്റിയെന്ന് പറഞ്ഞ് പശ്ചാത്തപിക്കും, അപ്പോഴേക്കും മറ്റ് രാജ്യങ്ങള്‍ ഭാരതത്തെ പിന്നിലാക്കി മുന്നേറിയിരിക്കും.

Unknown said...

പ്രിയ മൂര്‍ത്തി ,

(ചൈന ഇന്ത്യയെ ആക്രമിച്ചു എന്ന തിയറി അങ്ങനെ ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ മാത്രം സത്യസന്ധമായ ഒന്നാണോ?

ഈ ചോദ്യം വിചിത്രമായിരിക്കുന്നു . അതൊരു തീയറി ആണെന്ന് എത്ര ലാഘവത്തോടെ മൂര്‍ത്തിക്ക് പറയാന്‍ കഴിയുന്നു ? ഇത് വളരെ കഷ്ടമാണ് എന്ന് പറയാതിരിക്കാന്‍ കഴിയില്ല . ഇന്നും അക്സായ് ചിന്‍ മേഖലയില്‍ നമ്മുടെ 38000 ച.കി.മീറ്റര്‍ പ്രദേശം ചൈന അനധികൃതമായി കൈവശം വെച്ചു വരികയാണ് . അത് കൂടാതെ പാക്കിസ്ഥാന്‍ കൈവശപ്പെടുത്തിയ നമ്മുടെ സ്ഥലത്ത് നിന്ന് പാക്കിസ്ഥാന്‍ ചൈനക്ക് വിട്ടുകൊടുത്ത 5000 ത്തിലധികം ച.കി.മീറ്ററിലധികം ഭൂപ്രദേശവും ചൈന സ്വന്തമായി അനുഭവിച്ചു വരുന്നു . 1949 ല്‍ ചൈന തിബത്തിനെ വിഴുങ്ങിയത് കൊണ്ടാണ് ഈ സൌകര്യം ചൈനയ്ക്ക് ലഭിച്ചത്. ചുരുക്കത്തില്‍ നമുക്കവകാശപ്പെട്ട അവിഭക്ത കാശ്മീരിന്റെ 20 ശതമാനത്തോളം ഭൂമി ചൈനയും പാക്കിസ്ഥാനും അധീനപ്പെടുത്തി വെച്ചിട്ടാണുള്ളത് . ഇതൊന്നും അന്വേഷണക്കമ്മീഷന്‍ തെളിയിക്കേണ്ട കാര്യമില്ല . 1948ല്‍ ആണല്ലോ ചൈനയില്‍ കമ്മ്യൂണിസ്റ്റ് ഭരണം വരുന്നത് . അത് കൊണ്ടാണല്ലോ ഇവിടെയുള്ളവര്‍ക്ക് ചൈനയുടെ കാര്യം വരുമ്പോള്‍ ഒരു ക്യൂബാ മുകുന്ദന്‍ ഫീലിങ് ഉണ്ടാവുന്നത് . 1948ന് മുന്‍പും ചൈനയ്ക്കും തിബത്തിനും ഇന്ത്യക്കും എല്ലാം ഒരു ചരിത്രമുണ്ട് .

ഒരുപാട് പറയാനുണ്ട് മൂര്‍ത്തീ , അത് പക്ഷെ ഒരു ബ്ലോഗില്‍ ഒന്നും ഒതുങ്ങുന്നതല്ല . ചൈനയെ മുഴുവനായിട്ടങ്ങ് ഉള്‍ക്കൊള്ളാന്‍ ഇപ്പോള്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് കാര്‍ക്ക് കഴിയുന്നില്ല . മുന്‍പ് അങ്ങിനെയായിരുന്നില്ല . ഇനി തീരെ കഴിയുകയുമില്ല . ചൈനയില്‍ കമ്മ്യൂണിസം അപ്രത്യക്ഷമാവുകയാണെന്ന് ഇന്ത്യയിലെ മാര്‍ക്സിസ്റ്റുകാര്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു . എന്നാല്‍ ഇവിടത്തെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും കമ്മ്യൂണിസം അപ്രത്യക്ഷമായി എന്ന് ഇവിടെയുള്ളവരും തിരിച്ചറിയാന്‍ തുടങ്ങുന്നതിന്റെ സൂചനയാണ് ജെ.എന്‍.യു. വിലെ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് . ഇന്ന് ചൈനയെ പറ്റി പറയുമ്പോള്‍ വൈകാരികമായ ഒരടുപ്പം കാണിക്കാന്‍ മൂര്‍ത്തിക്ക് കഴിയാത്ത പോലെ നാളെ പിണറായിയെ പറ്റി പറയുമ്പോഴും ഒരു നിസ്സംഗത തോന്നും .

ചൈന 1962 ഒക്റ്റോബര്‍10ന് തുടങ്ങിയ യുദ്ധം നവമ്പര്‍ 20ന് അര്‍ദ്ധരാത്രി ഏകപക്ഷീയമായി നിര്‍ത്തി . അതിനകം അവര്‍ക്കാവശ്യമുണ്ടായിരുന്ന തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ അവര്‍ കൈവശപ്പെടുത്തിയിരുന്നു . ഇതില്‍ ഒരു കോണ്ട്രഡിക്‍ഷന്‍ മൂര്‍ത്തിക്ക് കാണാന്‍ കഴിയുന്നത് പൂര്‍ണ്ണമായും ഒരിന്ത്യക്കാരനെപ്പോലെ ചിന്തിക്കാന്‍ കഴിയാത്തത് കൊണ്ടാണ് . അവര്‍ നിര്‍ത്തിയേ പറ്റൂ . കാരണം തിബത്ത് പോലെ ഒരു കൊച്ചു രാജ്യമായിരുന്നില്ലല്ലോ ഇന്ത്യ . അവര്‍ക്കങ്ങിനെ കന്യാകുമാരി വരെ വരാന്‍ പറ്റുമായിരുന്നൊ ? ഇതെന്താ കഥ ? അങ്ങിനെയൊരു അതിമാനുഷികത കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ ലോകം ഇന്ന് മൊത്തത്തില്‍ കമ്മ്യൂണീസ്റ്റാധിപത്യത്തില്‍ ആയിരുന്നിരിക്കുമല്ലോ ? അപ്പോള്‍ ചൈന ഇന്ത്യയെ ആക്രമിച്ചിരുന്നില്ല എന്നാണോ മൂര്‍ത്തിയും പറഞ്ഞു വരുന്നത് ?

...sijEEsh... said...

മലയാളികള്‍ സ്വന്തം രാഷ്ട്രീയ നിലപാടുകള്‍ക്കതീതമായി രാഷ്ട്രനന്മക്കും, മാനുഷിക നന്മക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ട കാലമായി... അല്ലെങ്കില്‍ സഖാക്കളെ ഇനിയൊരു ഒക്റ്റൊബര്‍ വിപ്ലവത്തിനു കേരളം സാക്ഷ്യം വഹിക്കും... കമ്മ്യുണിസതിനെതിരായീ..

നന്നായിട്ടുണ്ടു കെ.പി... ബ്രാണ്ടുകള്‍ക്കപ്പുറം നന്മക്കു വേണ്ടി എഴുതുന്ന സത്യങ്ങള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു... പിന്തുണയ്ക്കുന്നു....

N.J Joju said...

സുകുമാരേട്ടന്റെ കമന്റിനുള്ള മൂര്‍ത്തിയുടെ മറുപടിയ്ക്കായി കാത്തിരിയ്ക്കുന്നു.

ജനശക്തി ന്യൂസ്‌ said...

ആണവക്കരാറിന്റെ ഉള്ളറകളിലേക്ക് ഇറങിചെല്ലുന്ന ഈ ലേഖനം കരാറിലെ ചതിക്കുഴികള്‍ വായനക്കാര്‍ക്ക് കാണിച്ചു പര്യാപ്തമാണ്‍


രണ്ട് കാലടികള്‍കൊണ്ട് ഭൂമിയും സ്വര്‍ഗവും അളന്നെടുത്ത് മൂന്നാമത്തെ അടി മഹാബലിയുടെ ശിരസ്സിലളന്ന വാമനനെപ്പോലെ വണ്‍ ടൂ ത്രീ കരാറിലൂടെ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് തന്റെ ബൂട്സിട്ട കാലുകള്‍ അമര്‍ത്തിവച്ചിരിക്കുന്നത് നാടിന്റെ ദേശീയ പരമാധികാരത്തിനും സ്വാതന്ത്യ്രത്തിനും മുകളിലാണ്. മന്‍മോഹന്‍സിങ്ങിന്റെ യുഎസ് സന്ദര്‍ശനത്തിനൊടുവില്‍ അദ്ദേഹവും ബുഷും ചേര്‍ന്ന് 2005 ജൂലൈ 18 ന് നടത്തിയ സംയുക്ത പ്രഖ്യപനത്തില്‍നിന്നാണ് ഈ കരാറിന്റെ തുടക്കം. ഈ പ്രഖ്യപനത്തിന്റെ ഉള്ളടക്കമാകട്ടെ അമേരിക്കയുമായുള്ള ഇന്ത്യയുടെ രാഷ്ട്രീയ, സാമ്പത്തിക, സൈനിക സഹകരണം വര്‍ധിപ്പിക്കുക എന്നതാണ്. ഇത് യുഎസുമായുള്ള തന്ത്രപരമായ സഖ്യത്തിലേക്ക് നയിക്കുമെന്ന് ചൂണ്ടിക്കാട്ടിയ ഇടതുപക്ഷം അന്നേ എതിര്‍പ്പ് പ്രകടിപ്പിക്കുകയുണ്ടായി. എന്നാല്‍, യുപിഎ സര്‍ക്കാര്‍ അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ തുടരുകയും കരാറുമായി മുന്നോട്ടുപോവുകയുംചെയ്തു. തുടര്‍ന്ന് ഹൈഡ് നിയമം അവതരിപ്പിക്കപ്പെട്ടപ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇടതുപക്ഷം ശക്തമായ മുന്നറിയിപ്പുനല്‍കുകയുണ്ടായി.
ഒന്നാമതായി, ഇന്ത്യയുടെ ഊര്‍ജസുരക്ഷിതത്വം ഉറപ്പുവരുത്തുന്നതും ഇന്ത്യയെ വന്‍ ശക്തിയായി വളരാന്‍ സഹായിക്കുന്നതുമാണ് ഈ കരാര്‍ എന്നാണ് മന്‍മോഹന്‍സിങ്ങിന്റെ വാദം. വസ്തുത എന്താണെന്ന് നോക്കാം.
ഇന്ത്യയുടെ ഊര്‍ജാവശ്യത്തിന്റെ 70ശതമാനവും ഇപ്പോള്‍ ഇറക്കുമതിചെയ്യുകയാണ്. രണ്ട് ദശകത്തിനുള്ളില്‍ ഇത് 85ശതമാനമായി വര്‍ധിക്കും. എന്നാല്‍, ഇപ്പോഴത്തെ മൊത്തം ഊര്‍ജാവശ്യത്തിന്റെ വെറും 3ശതമാനംമാത്രമാണ് ആണവ സ്രോതസ്സില്‍നിന്ന് ലഭിക്കുന്നത്. 123 കരാര്‍ പൂര്‍ണമായും യാഥാര്‍ഥ്യമായാല്‍ തന്നെ 2020 ആകുമ്പോഴേക്ക് 20000 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കാനാവുക. ഇതനുസരിച്ചു പോലും രാജ്യത്തിന്റെ മൊത്തം ഊര്‍ജാവശ്യം നിറവേറ്റുന്നതില്‍ ആണവോര്‍ജത്തിന്റെ പങ്ക് 7ശതമാനംമാത്രമായിരിക്കും. വലിയ രാഷ്ട്രീയവില കൊടുക്കേണ്ടിവരുന്ന ഈ കരാര്‍ അവകാശപ്പെടുന്നതുപോലെ വലിയ നേട്ടമുണ്ടാക്കില്ല എന്നര്‍ഥം.
രണ്ടാമതായി, ഈ കരാര്‍പ്രകാരം സമ്പൂര്‍ണമായ ആണവ സഹകരണം സാധ്യമാകുമെന്ന വ്യാഖ്യാനവും ശരിയല്ല. 123 കരാറിന്റെ ആമുഖത്തില്‍ത്തന്നെ ഇന്ത്യ വ്യാഖ്യാനിക്കുന്നതുപോലുള്ള സമ്പൂര്‍ണ ആണവ സഹകരണം എന്ന ആശയം നിരാകരിച്ചിട്ടുണ്ട്. കരാറിന്റെ അനുഛേദം 5.2ല്‍ ഇന്ധന സമ്പുഷ്ടീകരണത്തിനും പുനഃസംസ്കരണത്തിനും ആവശ്യമായ സാങ്കേതികവിദ്യയും സാമഗ്രികളും കൈമാറുകയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു ഘട്ടങ്ങളുള്ള ഇന്ത്യയുടെ തദ്ദേശീയ ആണവോര്‍ജ പദ്ധതിതന്നെ പുനഃസംസ്കരണത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുക. യുറേനിയം പുനഃസംസ്കരിച്ചുണ്ടാക്കുന്ന പ്ളൂട്ടോണിയം ഇന്ധനമായി ഉപയോഗിക്കുന്ന രണ്ടാംഘട്ടവും, തോറിയം മുഖ്യഇന്ധനമായി ഉപയോഗിക്കുന്ന മൂന്നാംഘട്ടവും വികസിപ്പിക്കുന്നതിന് പുനഃസംസ്കരണത്തിനുള്ള അവകാശം ലഭ്യമാകേണ്ടതുണ്ട്. അതു നിഷേധിക്കുന്ന ഈ കരാര്‍ ഇന്ത്യയുടെ ത്രിതല ആണവോര്‍ജ വികസന പദ്ധതിക്ക് ദോഷകരമാണ്.
മൂന്നാമതായി, യുറേനിയം സമ്പുഷ്ടീകരണത്തിനും പുനഃസംസ്കരണത്തിനും ഉപയോഗിക്കാവുന്നതും 'ദ്വിമുഖ' ഉപയോഗത്തിനുള്ളതുമായ ഇനങ്ങളൊന്നും കൈമാറില്ല എന്നും കരാര്‍ പ്രഖ്യാപിക്കുന്നു (അനുഛേദം 5.2).
നാലാമതായി ആണവ പരീക്ഷണമടക്കമുള്ള ഏതൊരു കാരണത്തിന്റെ പേരിലും കരാര്‍ റദ്ദാക്കപ്പെടുകയോ സഹകരണം അവസാനിപ്പിക്കുകയോ ചെയ്താല്‍ ഇന്ത്യക്ക് നല്‍കിയ ആണവ-ആണവേതര സാമഗ്രികളും ഉപകരണങ്ങളും തിരിച്ചെടുക്കാന്‍ അമേരിക്കയ്ക്ക് അവകാശമുണ്ടായിരിക്കും.
അഞ്ചമതായി കരാര്‍ റദ്ദാക്കപ്പെടുന്ന സാഹചര്യത്തില്‍ ആണവ റിയാക്ടറുകളുടെ പ്രവര്‍ത്തനം തുടരാനുള്ള ഇന്ധനലഭ്യതയുടെ കാര്യത്തില്‍ വിശ്വസനീയമായ ഒരുറപ്പും ഇന്ത്യക്കു ലഭിച്ചിട്ടില്ല. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് സിവിലിയന്‍ ആണവപരിപാടി വിധേയമാക്കുകയാണെങ്കില്‍ ആണവ റിയാക്ടറുകളുടെ കാലാവധി തീരുംവരെ ഇന്ധനലഭ്യത ഉറപ്പുവരുത്തും എന്നാണ് 2006 ലെ ആണവ വിഭജന പദ്ധതി പറയുന്നത്. എന്നാല്‍, കരാര്‍ ഇല്ലാതായാല്‍ ഇന്ത്യക്കുള്ള ഇന്ധനവിതരണം തടയുന്നതിന് ആണവ വിതരണ ഗ്രൂപ്പിലെ മറ്റു രാഷ്ട്രങ്ങളുമായി ചേര്‍ന്ന് അമേരിക്ക പ്രവര്‍ത്തിക്കുമെന്നാണ് ഹൈഡ് ആക്ടില്‍ വ്യക്തമായി പറയുന്നത്. അമേരിക്കന്‍ സര്‍ക്കാരിന് ബാധകമായ നിയമമാണ് ഹൈഡ് നിയമം എന്നോര്‍ക്കണം. മാത്രമല്ല ദേശീയ നിയമങ്ങള്‍ക്ക് വിധേയമാണ് ഈ കരാറെന്ന് കരാറില്‍തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതിനുംപുറമെ കരാര്‍ റദ്ദാക്കപ്പെട്ടാല്‍ മറ്റേതൊരു സ്രോതസ്സില്‍നിന്നുള്ള ഇന്ധനവും അമേരിക്ക നല്‍കിയ റിയാക്ടറുകളില്‍ ഉപയോഗിക്കാനോ പുനഃസംസ്കരിക്കാനോ ഇന്ത്യക്കവകാശമുണ്ടായിരിക്കില്ല. ആണവ കരാര്‍ ഊര്‍ജ സുരക്ഷ ഉറപ്പാക്കുകയല്ല, തദ്ദേശീയവും സ്വതന്ത്രവുമായ ആണവോര്‍ജ പദ്ധതികള്‍ വികസിപ്പിക്കുന്നതിനെ അട്ടിമറിക്കുകയാണ് ചെയ്യുക എന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. പ്രമുഖ ആണവ ശാസ്ത്രജ്ഞരായ എ എന്‍ പ്രസാദ് (മുന്‍ ഡയറക്ടര്‍ ബിഎആര്‍സി) പ്ളാസിഡ് റോഡ്രിഗ്സ് (മുന്‍ ഡയറക്ടര്‍ കല്‍പ്പാക്കം ഐജിസിഎആര്‍) എന്നിവര്‍ ഈ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ത്യ ആണവ പരീക്ഷണം നടത്തിയാല്‍ കരാര്‍ റദ്ദാക്കുമെന്ന വ്യവസ്ഥ, ആണവപരീക്ഷണങ്ങള്‍ക്കുമേല്‍ ഏകപക്ഷീയമായ മൊറട്ടോറിയം പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്വമേധയായുള്ള നടപടിയെ കരാറിന്റെ ഭാഗമായ ബാധ്യതയാക്കിമാറ്റുന്നത് പരമാധികാരത്തിനുമേലുള്ള കൈയ്യേറ്റമാണ്. ആണവവിസ്ഫോടനം നടത്തുകയില്ല എന്ന തീരുമാനം ഇന്ത്യ സ്വയം സ്വീകരിച്ചതും തുടരേണ്ടതുമായ ഒന്നാണ്. ആ തീരുമാനം ഇന്ത്യക്കുമേല്‍ ബാധ്യതയായി അടിച്ചേല്‍പ്പിക്കാന്‍ അമേരിക്ക കരാറിനെ ഉപയോഗിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കാനാകാതെ വന്നാല്‍ ഉഭയകക്ഷി സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താമെന്ന വ്യവസ്ഥ അമേരിക്കന്‍ പരിശോധകര്‍ക്ക് കടന്നുവരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതാണ്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും.
ഇറാന്‍പ്രശ്നം, ഹൈഡ് നിയമം, പ്രതിരോധ സൈനിക സഹകരണം എന്നിവയും 123 കരാറും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ഇടതുപക്ഷം പ്രകടിപ്പിച്ച ആശങ്കകള്‍ പൂര്‍ണമായും സാധൂകരിക്കുന്നതാണ് ആണവകരാറിന്റെ മുഖ്യ സൂത്രധാരനും അമേരിക്കന്‍ അണ്ടര്‍സെക്രട്ടറിയുമായ നിക്കോളാസ് ബേണ്‍സിന്റെ നിലപാടുകള്‍. (ഔട്ട്ലുക്ക് ആഗസ്ത്് 27, 2007) പശ്ചിമേഷ്യയിലെ അമേരിക്കന്‍ താല്‍പ്പര്യങ്ങളുടെ സംരക്ഷണത്തിനും ചൈനയെ പിടിച്ചുകെട്ടുന്നതിനുംവേണ്ടി ഇന്ത്യയെ വരുതിയിലാക്കുക എന്നതാണ് അമേരിക്കന്‍ തന്ത്രം. അതിനുവേണ്ടിയാണ് ആണവകരാറിനെ ഉപയോഗിക്കുന്നത്. യുപിഎ സര്‍ക്കാരാവട്ടെ അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആണവകരാറുമായി മുന്നോട്ടുപോയേ തീരൂ എന്ന് ശഠിക്കുന്നത്. അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യം പൊതുമിനിമം പരിപാടിയില്‍ പറഞ്ഞിട്ടില്ലാത്തതും ഇന്ത്യയുടെ ചിരകാലമായി തുടരുന്ന സ്വതന്ത്രവിദേശ നയത്തിനും മഹത്തായ സാമ്രാജ്യത്വ വിരുദ്ധ പൈതൃകത്തിനും വിരുദ്ധവുമാണ്.

Unknown said...

ജനശക്തീ "വിവരക്കേട് പുലമ്പുക " തുടങ്ങിയ അണ്‍‌പാര്‍ലമെന്ററി ആയ പദപ്രയോഗങ്ങള്‍ എന്റെ ബ്ലോഗില്‍ വന്ന് നടത്തരുത് . എനിക്കത് ഒരു മൌസ് ക്ലിക്ക് കൊണ്ട് ഡിലീറ്റാവുന്നതേയുള്ളൂ . അതല്ല പ്രശ്നം , വിമര്‍ശനങ്ങള്‍ സഹിക്കുക എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അന്യമാണ് എന്നറിയാം . എന്നാല്‍ അതിനുള്ള കനപ്പെട്ട വില ലോകത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നല്‍കിക്കഴിഞ്ഞു . വിഷപ്പല്ല് കൊഴിഞ്ഞ ഒരു ഉഗ്രസര്‍പ്പത്തിന്റെ സ്ഥിതിയാണിന്ന് ലോകകമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് . അല്പം സഹിഷ്ണുത ഇനിയെങ്കിലും ശീലിക്കുന്നത് നന്നായിരിക്കും . ആരോഗ്യകരമായ ചര്‍ച്ച തുടരാം . മേല്‍പ്പരാമര്‍ശം നടത്തിയ കമന്റ് ഡിലീറ്റി . മുഷിയരുത് .

padmanabhan namboodiri said...

pls fogive me . i am posting this comments in manglish.

aanava karaar ippoozhum oraalkkum ariyilla. kaaraattinu poolum.athu ariyaathe engane vimarsikkum?
aa karaar parlamentinte meesappuarthu vakkanam.
ellaa membermaaarkkum labhyamaakkanam.
puka mara kaanichu ooroonnu parayaruthu.ethirkkunnavarum anukuulikkunnavaraum karaar kandittilla.
sri. sukumaarante vaadagathikal enikku ishtappettu

padmanabhan namboodiri
regional editorial co ordinator
kerala kaumudi calicut
994610 8225

മൂര്‍ത്തി said...

പ്രിയപ്പെട്ട സുകുമാരേട്ടാ,

എന്റെ കമന്റിന്റെ സ്പിരിറ്റ് താങ്കള്‍ക്ക് ഉള്‍ക്കൊള്ളാനായില്ല എന്നു തോന്നുന്നു. 1962ലെ ഇന്ത്യ ചൈന യുദ്ധത്തെക്കുറിച്ച് പല രീതിയിലുള്ള വ്യാഖ്യാനങ്ങളും ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുകയായിരുന്നു എന്റെ ഉദ്ദേശം. ഏകപക്ഷീയമായി ഇ.എം.എസിനെയോ മറ്റാരെയെങ്കിലുമോ ആക്ഷേപിക്കുന്നതില്‍ കഥയില്ല എന്ന് ചൂണ്ടിക്കാണിച്ചതായിരുന്നു. ആ ലിങ്കുകളില്‍ രണ്ട് രീതിയിലുള്ള അഭിപ്രായങ്ങളും ഉണ്ടായിരുന്നു. സൈനിക നീക്കങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍ നാം എന്ത് അറിയണം എന്ന് സൈനിക മേധാവികള്‍ തീരുമാനിക്കുന്നുവോ അത് മാത്രമേ നാം അറിയൂ. ഏത് രാജ്യത്തായാലും അത് തന്നെ സ്ഥിതി. mis information / disinformation എന്നിവ ഒരു കലയായിത്തന്നെ വളര്‍ത്തിയെടുക്കപ്പെട്ടിട്ടുണ്ട്. പട്ടാളക്കാരുടെ morale നിലനിര്‍ത്തുന്നതിന് ഇത് ആവശ്യമായി വരും എന്ന് സമ്മതിച്ചുകൊണ്ടു തന്നെയാണിത് പറയുന്നത്. പലപ്പോഴും സത്യം പുറത്ത് വരിക പിന്നീടെപ്പോഴെങ്കിലും ചോര്‍ന്നു വരുന്ന രേഖകളിലൂടെയോ inside information ലഭ്യമായിരുന്ന പലരും പിന്നീടെഴുതുന്ന, പറയുന്ന കാര്യങ്ങളിലൂടെയോ ആയിരിക്കും. അത് കൊണ്ട് തന്നെ ഇതാണ് ആത്യന്തികമായ ശരി എന്ന് വാദിക്കുന്നത് അത്ര ശരിയായിരിക്കുകയില്ല.

All honest and sober-minded people could see that the 1962 war was imposed on China by the Nehru government. China had no other way out but to launch a counter-attack and take preventive action. The purposes were:

To defend peace and tranquillity along the entire border;
To bring the Nehru government back to the negotiating table
ലിങ്ക്

ഇത് ചൈനക്കാരന്റെ വാദഗതി.

After the war, India claimed that China was occupying about 33,000 square kilometres of its territory in the Aksai Chin region of Ladakh. China claimed that India was occupying 90,000 square kilometres; Beijing claims the entire state of Arunachal Pradesh as its territory.
ലിങ്ക്

ചൈന ഇന്ത്യയുടെ ഭൂമി കയ്യടക്കി എന്നതിനു ബദലായി ഇന്ത്യ ചൈനയുടെ ഭൂമി കൈവശം വെച്ചിരിക്കുന്നു എന്നു പറയുന്ന മറ്റൊരു വാദഗതി.

സോഷ്യലിസ്റ്റ് ചൈനയെ ആദ്യം അംഗീകരിച്ച രാ‍ജ്യങ്ങളില്‍ ഒന്ന് ഇന്ത്യയായിരുന്നു. ഒരു ഇന്ത്യ - ചീന ഭായി ഭായി സൌഹൃദം വളരാതെ നോക്കേണ്ടത് മറ്റു പലരുടെയും ആവശ്യമായിരുന്നു എന്ന വാദഗതി അത്ര പെട്ടെന്ന് തള്ളിക്കളയാന്‍ പറ്റുമോ? അന്ന്‌ പല രീതിയിലുള്ള intelligence failure ഉം ഉണ്ടായിരുന്നതായും പലപ്രശ്നങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കാമായിരുന്നു എന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. missed opportunites. എന്ന ഈ ലിങ്ക് ദയവായി നോക്കുക. ഇതെല്ലാം ചേര്‍ത്ത് വെച്ച് വായിക്കുമ്പോള്‍ മറ്റൊരു വ്യാഖ്യാനം ഉണ്ട് എന്ന് ചൂണ്ടിക്കാണിക്കുന്നത് അത്ര ഘോരമായ കുറ്റമൊന്നുമല്ല. അങ്ങിനെ ചൂണ്ടിക്കാണിക്കുന്നവരുടെ ദേശസ്നേഹത്തെ ചോദ്യം ചെയ്യുന്നത് തികച്ചും അനാരോഗ്യകരമാണെന്നു മാത്രം പറയട്ടെ. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തെ എതിര്‍ക്കുന്ന എത്രയധികം അമേരിക്കക്കാരാണുള്ളത്? അവരെയൊക്കെ ദേശവിരോധികളായി കാണുവാന്‍ തുടങ്ങിയാല്‍ ഭരണവര്‍ഗത്തിന്റെ ഏത് അക്രമത്തേയും ന്യായീകരിക്കുവാന്‍ ബാധ്യതയുള്ളവര്‍ മാത്രമായിത്തീരും ജനത. മാനുഷികത, മാനവികത എന്നിവയൊക്കെ വെറും വാക്കുകള്‍ മാത്രമായി ഒതുങ്ങും.

അന്ന് ഇ.എം.എസ്സിന്റെ ചുമതല എന്തായിരുന്നു എന്നത് ആ പാര്‍ട്ടിയുടെ സൈറ്റില്‍ നിന്നു തന്നെ താഴെ ചേര്‍ക്കുന്നു.

While defending socialism from the onslaughts of imperialism whether it be in the case of the Soviet Union or China, the CPI(M) leadership, of which EMS was an integral part, firmly stood for an internationalism which was partisan towards socialism and unremittingly hostile to imperialism. However, it also refused to accept any direction or guidance on how the communists should work out their strategy and tactics in India. To EMS fell the difficult task of putting out the principled communist position in 1962 during the Indo-China border conflict and in 1965 during the Indo-Pakistan war when most of his colleagues were in jail. He became the spokesman for the Party for a line which opposed national chauvinism and which stressed peaceful solution of disputes with both the neighbours.

അദ്ദേഹം പറഞ്ഞത് അവര്‍ അവരുടേതെന്നും നമ്മള്‍ നമ്മുടേതെന്നും അവകാശപ്പെടുന്ന പ്രദേശത്തെക്കുറിച്ചുള്ള തര്‍ക്കം സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കണം എന്നായിരുന്നില്ലേ? ഏത് ഭാഗത്താണ് ശരി എന്നത് പ്രത്യേകിച്ച് കണ്ടെത്താനാവുകയുമായിരുന്നില്ല എന്നതല്ലേ വസ്തുത? അങ്ങനെയിരിക്കേ സാര്‍വദേശീയതയില്‍ വിശ്വസിക്കുന്ന കമ്യൂണിസ്റ്റ്കാരന്‍ എന്ന നിലക്ക് പ്രശ്നം ചര്‍ച്ചകളിലൂടെ, ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ പരിഹരിക്കണം എന്ന് പറഞ്ഞതിന് അദ്ദേഹത്തെ രാജ്യവിരോധിയായി മുദ്രകുത്തിയവരെല്ലാം പിന്നീട് അതേ മാര്‍ഗം സ്വീകരിച്ചു എന്നത് അദ്ദേഹത്തിന്റെ നിലപാട് ശരിയായിരുന്നു എന്നതിനു തെളിവു തന്നെയല്ലേ?

Thanks to the late Indian prime minister Rajiv Gandhi's historic visit to China in 1988, Sino-India relations have gradually regained normalcy. During Indian prime minister P V Narasimha Rao's visit to China in 1993, both sides signed the Agreement on Maintenance of Peace and Tranquillity along the Line of Actual Control in the China-India Border Areas.

In 1996, a further agreement on "confidence-building measures in the military field along the LAC" was signed during President Jiang Zemin's visit to India. All these demonstrated that the two governments had become far-sighted and mature. This is the very reason why Sino-India relations developed smoothly and quickly on the whole during the last more than 10 years, though it took an unexpected turn in 1998. ലിങ്ക്

താങ്കള്‍ തന്ന വിക്കി ലേഖനത്തില്‍ നിന്നും ഒരു ഭാഗം കൂടി..

In 1993 and 1996, the two sides signed the Sino-Indian Bilateral Peace and Tranquility Accords, an agreement to maintain peace and tranquility along the Line of Actual Control (LoAC). Ten meetings of a Sino-Indian Joint Working Group (SIJWG) and five of an expert group have taken place to determine where the LoAC lies, but little progress has occurred. Recently, during the visit of Chinese Prime Minister to India, China recognised the territory of Sikkim and Assam[52] as belonging to India, while India during the visit of its PM, Atal Behari Vajpayee to China, recognized the Tibet Autonomous Region (TAR) as an autonomous part of China.[

കെ said...

മൂര്‍ത്തിയുടെ നിരീക്ഷണങ്ങളോട് പൊതുവില്‍ യോജിക്കുന്നു. തൊഴിലാളി വര്‍ഗസാര്‍വ ദേശീയതയില്‍ വിശ്വസിക്കുന്ന ഒരു കമ്മ്യൂണിസ്റ്റുകാരന്റെ നിലപാടായിരുന്നു ഇഎംഎസിന്റേത്. യുദ്ധമല്ല, പരസ്പരമുളള ചര്‍ച്ചയിലാണ് പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് എന്നതു തന്നെ ശരിയായ കാഴ്ചപ്പാട്.

എന്നാല്‍ മൂര്‍ത്തി തന്ന ഈ ലിങ്കിന്റെ തുടര്‍ച്ചയായ ഈ ലിങ്കില്‍ ഇങ്ങനെ കാണുന്നു.

But in these otherwise dark winter days, there was a silver lining.

As if in a flash, all internal bickering and fights ceased. On October 23, the guard at Teen Murti House, the prime minister's official residence, was confronted by an elderly couple, obviously from a rural area near Delhi. When they demanded to see the PM, the sentry directed them to his officer, thinking they must have come with some petition. The officer was stunned into silence when the old man took out papers donating his land for the defence of the nation.

Women gave their jewellery, including their 'mangalsutra', to the National Defence Fund to buy guns to fight the Chinese. In Rajasthan, 250 families from Village Bardhana Khurd decided to send one son from each family into the army. All over the country people queued up to join defence forces. Trade unions all over India gave up their right to strike till the national emergency lasted. The donations in cash were more than $220 million, the total amount needed in the supplementary budget.

The DMK [Dravida Munnetra Kazhagam], a political party in the South that had been waging a political battle for secession, had to give up its plank owing to pressure from workers. The National Integration Council that met on November 1, 1962, decided that in view of the upsurge in national feelings it had no job left and decided to disband itself.
ആ സന്ദര്‍ഭത്തില്‍ ഏതാണ് വേണ്ടിയിരുന്നത്? ഇവിടെയും കാഴ്ചപ്പാടുകളുടെ വ്യത്യാസമാകാം നാം തമ്മിലുളളത്.

കണ്ണൂസ്‌ said...

വെറുതേയിരിക്കുമ്പോള്‍ ഒരു ലിങ്ക്.

http://koomanpalli.blogspot.com/2007/04/13.html

ചൈനാ യുദ്ധം ഇന്ത്യ ഇരന്നു വാങ്ങിയതാണെന്ന സത്യം പറഞ്ഞാല്‍ ദേശദ്രോഹി ആയിപ്പോവുമെങ്കില്‍ അങ്ങിനെയാവട്ടേ. സുകുമാരന്‍ മാഷേ, കന്യാകുമാരി വരെ പിടിച്ചെടുക്കാന്‍ ചൈനക്ക് പറ്റില്ലായിരുന്നു. പക്ഷേ രണ്ട് ദിവസത്തിനുള്ളില്‍ കല്‍ക്കട്ട അവരുടെ കയ്യിലിരുന്നേനെ.

പിടിച്ചെടുത്ത ഭൂമി തിരിച്ചു നല്‍കാത്തത് തെറ്റ്. പക്ഷേ അത്ര മര്യാദ ആരുടെയെങ്കിലും കയ്യില്‍ നിന്ന് പ്രതീക്ഷിക്കാമോ ഇക്കാലത്ത്?

Unknown said...

മര്യാദ ഇക്കാലത്ത്
ആരുടെ കയ്യില്‍ നിന്നും പ്രതീക്ഷിക്കാവുന്ന ഒന്നെല്ലെങ്കില്‍ എനിക്ക് കണ്ണൂസിനോട് ഒന്നും പറയാനില്ല , ഇവിടെ വന്ന് കമന്റിയതില്‍ നന്ദി പോലും !!

കണ്ണൂസ്‌ said...

അത് സാരമില്ല സുകുമാരന്‍ മാഷേ. താങ്കള്‍ മൂര്‍ത്തിയുടെ കമന്റിന്‌ മറുപടി നല്‍കിയാല്‍ മതി.

സമയമുണ്ടെങ്കില്‍ ഈ ചര്‍ച്ചയും അതില്‍ കൊടുത്തിരിക്കുന്ന ലിങ്കുകളും കൂടി വായിക്കൂ.

Unknown said...

പ്രിയപ്പെട്ട മൂര്‍ത്തി ,
ചൈനീസ് ആക്രമണം സാന്ദര്‍ഭികമായി സ്പര്‍ശിച്ചെന്നേയുള്ളൂ . അതിനെക്കുറിച്ചെല്ലാം എത്രയൊ ചര്‍ച്ചകള്‍ നടന്നതാണ് . വീണ്ടും ആ വിഷയം കുത്തിപ്പൊക്കുന്നതില്‍ അര്‍ത്ഥമൊന്നുമില്ല . പക്ഷെ ചരിത്രത്തില്‍ നിന്ന് നമ്മള്‍ പാഠം പഠിക്കേണ്ടതുണ്ട് . കമ്മ്യൂണിസ്റ്റ് ചൈന ഒരിക്കലും നമ്മുടെ നല്ല അയല്‍ക്കാരനായിരുന്നില്ല എന്നതാണ് വാസ്തവം . വിപ്ലവാനന്തരം നിലവില്‍ വന്ന ചൈനീസ് സര്‍ക്കാരിനെ പാശ്ചാത്യരാഷ്ട്രങ്ങള്‍ ആരും ആദ്യം അംഗീകരിച്ചില്ല . പക്ഷെ ഇന്ത്യ ആദ്യം തന്നെ അംഗീകരിച്ചു . മാത്രമല്ല അന്താരാഷ്ട്ര വേദികളില്‍ , ചൈനയ്ക്ക് ഐക്യരാഷ്ട്രസഭയില്‍ അംഗത്വം കിട്ടുന്നതിന് വേണ്ടി ഇന്ത്യ ശക്തിയുക്തം വാദിച്ചു . യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ സമ്മര്‍ദ്ധവും നയതന്ത്ര നീക്കങ്ങളും കൊണ്ടാണ് ചൈനയ്ക്ക് യു.എന്‍.ഓ.വില്‍ അനായാസേന അംഗത്വം ലഭിച്ചത് . പിന്നീട് ആണവശക്തിയായതോടെ ചൈനയ്ക്ക് വീറ്റോ പവ്വര്‍ പദവിയും കിട്ടി ,നല്ലത് . എന്നാല്‍ ഇന്ത്യ ന്യായമായും അര്‍ഹിക്കുന്ന സെക്യൂരിറ്റി കൌണ്‍സില്‍ സ്ഥിരാംഗത്വം എന്ന പദവിയ്ക്ക് അനുകൂലമായി ചൈന ഒരിക്കലും ചെറുവിരല്‍ പോലും അനക്കിയില്ല . ചൈനയ്ക്ക് എന്നും സ്വന്തം താല്‍പ്പര്യങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ . അത് അവരുടെ കാര്യം . എന്നാല്‍ ഇവിടെയുള്ളവര്‍ക്ക് ചൈനയെ ന്യായീകരിക്കണമെന്ന് തോന്നുന്നത് എന്തുകൊണ്ടാണ് .

ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സോവിയറ്റ് യൂനിയനോടായിരുന്നു ആഭിമുഖ്യം . എന്തിനും ഏതിനും റഷ്യയെ ആയിരുന്നു മാതൃകയാക്കുക . രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു . ഹിറ്റ്ലറും സ്റ്റാലിനും തമ്മില്‍ ഒരു അനാക്രമണസന്ധിയില്‍ ഒപ്പ് വെച്ചു .പരസ്പരം ആക്രമിക്കുകയില്ല എന്ന് . ഇവിടെയുള്ള കമ്മ്യൂണിസ്റ്റ്കാര്‍ക്ക് ഹിറ്റ്ലര്‍ അഭിമതനായി . എന്നാല്‍ പെട്ടെന്ന് ഹിറ്റ്ലര്‍ പോളണ്ടിനെ ആക്രമിച്ചു . അപ്പോള്‍ സ്റ്റാലിന്‍ അമേരിക്കയോടും ഇംഗ്ലണ്ടിനോടും ഒപ്പം ചേര്‍ന്ന് ജര്‍മ്മനിക്കെതിരേ യുദ്ധം പ്രഖ്യാപിച്ചു . അപ്പോള്‍ ഇവിടത്തെ കമ്യൂണിസ്റ്റ് കാര്‍ക്ക് ഹിറ്റ്ലര്‍ മുഖ്യശത്രു ആവുകയും അമേരിക്കയും ഇംഗ്ലണ്ടും സ്വാഭാവിക സുഹൃത്തുക്കള്‍ ആവുകയും ചെയ്തു . ഈ അവസരം മുതലെടുത്ത് കൊണ്ട് ജര്‍മ്മനിയുടെയും ജപ്പാന്റെയും സഹായത്തോടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം തരപ്പെടുത്താമെന്ന് സുഭാഷ് ചന്ദ്ര ബോസ് കരുതി . അദ്ദേഹം ഇന്ത്യന്‍ നേഷണല്‍ ആര്‍മി രൂപീകരിച്ച് ഇംഗ്ലണ്ടിനെതിരെ പൊരുതാന്‍ ജപ്പാനില്‍ പോയി . അന്ന് നേതാജി സുഭാഷ് ചന്ദ്രബോസിനെ കമ്മ്യൂണിസ്റ്റുകാര്‍ വിളിച്ചത് സാ‌മ്രാജ്യത്വത്തിന്റെ ചെരുപ്പ് നക്കി എന്നാണ് . അമേരിക്കയും ഇംഗ്ലണ്ടും അന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് സാ‌മ്രാജ്യത്വ ശക്തികളായിരുന്നില്ല . റഷ്യയുടെ മിത്രം നമ്മുടെ മിത്രം , റഷ്യയുടെ ശത്രു നമ്മുടെ ശത്രു അതായിരുന്നു നിലപാട് . പിന്നീട് 1942ല്‍ കോണ്‍ഗ്രസ്സ് ബ്രിട്ടനെതിരെ ക്വിറ്റ് ഇന്ത്യ സമരം പ്രഖ്യാപിച്ചപ്പോള്‍ , റഷ്യയും ഇംഗ്ലണ്ടും സഖ്യകക്ഷികളാണെന്ന ഒറ്റക്കാരണത്താല്‍ ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിട്ടീഷനുകൂല നിലപാടെടുത്തു.

പറഞ്ഞു വരുന്നത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്കാരുടെ നിലപാടുകള്‍ എക്കാലത്തും ഇന്ത്യയുടെ നിലപാടുകളുമായല്ല പൊരുത്തപ്പെട്ട് പോകാറുള്ളത് ,മറിച്ച് എവിടെയൊക്കെയാണ് കമ്മ്യൂണിസ്റ്റ് ലേബല്‍ ഉള്ള ഭരണം നിലവിലുള്ളത് ആ രാജ്യങ്ങളുടെ നിലപാടുകളുമായാണ് . ഈ ഒരു മനോഭാവം മാത്രമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ 1964ല്‍ ഒരു പിളര്‍പ്പില്‍ എത്തിച്ചത് .

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍ റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മാത്രം ആശ്രയിച്ചിരുന്ന സ്ഥിതിവിശേഷം 1948ല്‍ ചൈനീസ് വിപ്ലവത്തിന് ശേഷം മാറി . ചിലര്‍ക്ക് മാവോ ചിന്തകള്‍ പ്രിയങ്കരമായി . സോവിയറ്റ് യൂനിയന്റെ അപ്രമാദിത്വം ചൈന അംഗീകരിച്ചില്ല . മാവോ മാര്‍ക്സിസത്തിന്റെ ചൈനാവല്‍ക്കരണം എന്ന ലൈന്‍ സ്വീകരിച്ചത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിളര്‍പ്പിന്റെ വിത്തിട്ടു . ഒരു വിഭാഗം സോവിയറ്റ് യൂനിയന്റെ ആരാധകരായി , മറുവിഭാഗം ചൈനയുടെയും . 1964ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോഴാണ് ഈ ഭിന്നിപ്പ് മറ നീക്കി പുറത്ത് വന്നത് . ഒരു വിഭാഗം ചൈനയുടെ ആക്രമണത്തെ അപലപിച്ചു . മറുഭാഗം ചൈനയെ ന്യായീകരിച്ചു . സഖാവ് ഈ.എം.എസ്. തന്റെ വിവാദപ്രസ്താവനയിലൂടെ നിഷ്പക്ഷതയുടെ വേലിപ്പുറത്ത് നിന്നു . ചൈനയെ അനുകൂലിച്ചവര്‍ കുറെ ജയിലിലുമായി .

1964ല്‍ കമ്മ്യൂണിസ്റ്റ് പര്‍ട്ടിയുടെ പിളര്‍പ്പ് പൂര്‍ത്തിയായി ഔപചാരികമായി രണ്ട് പാര്‍ട്ടികള്‍ നിലവില്‍ വന്നു. സോവിയറ്റ് അനുകൂലികള്‍ വലത് എന്നും ചൈന അനുകൂലികള്‍ ഇടത് എന്നും അറിയപ്പെട്ടു . അന്തര്‍ദ്ധേശീയരംഗത്ത് കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ മുഴുവനും സോവിയറ്റ് യൂനിയന്റെ കൂടയായിരുന്നു . ചൈന മാത്രം ഒറ്റയ്ക്ക് നിന്നു . മാത്രമല്ല ഒരു ശത്രുതാമനോഭാവത്തോടെയാണ് ചൈന റഷ്യയെ കണ്ടത് . അത്കൊണ്ട് പിളര്‍പ്പിന് ശേഷമുള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ശത്രുക്കളെപ്പോലെ പെരുമാറി .

എന്നാല്‍ ചൈനയെ അനുകൂലിച്ചിരുന്ന കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ തന്നെ ചൈനയെച്ചൊല്ലി 1967ല്‍ വീണ്ടും ഒരു പിളര്‍പ്പുണ്ടായി . മാവോ സേ തൂങിനെ അന്ധമായി വിശ്വസിച്ചവര്‍ അന്ന് പുറത്ത് പോയി . അവരാണ് നക്സൈലൈറ്റുകള്‍ . ഇതിക്കെ ചരിത്രമാണ് . ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇന്ത്യയില്‍ നിന്ന് കൊണ്ട് മാര്‍ക്സിസത്തിന്റെ ഇന്ത്യനൈസെഷന്‍ എങ്ങിനെ പ്രയോഗത്തില്‍ വരുത്താം എന്ന് ഒരിക്കലും ചിന്തിക്കാന്‍ കഴിഞ്ഞില്ല . അതിന്റെ ഫലമായിട്ടാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ബോണ്‍സായ് പാര്‍ട്ടികളായി മാറിപ്പോയത് . അത് കൊണ്ടാണ് അവര്‍ക്ക് ഇന്ത്യന്‍ നിലപാടുകളില്‍ നിന്ന് കൊണ്ട് ചിന്തിക്കാന്‍ കഴിയാത്തത് .

ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ റോള്‍ എന്താണ് . കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ നശിപ്പിക്കാന്‍ വേണ്ടി അവര്‍ കൂട്ട് കൂടാത്ത പാര്‍ട്ടികള്‍ ഇല്ല . ജനസംഘത്തിന്റെയും , ബി.ജെ.പി.യുടെയും ഒക്കെ കൂടെ ചേര്‍ന്ന് കൊണ്ട് കോണ്‍ഗ്രസ്സിനെതിരെ മഹാസഖ്യങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടുണ്ട് . പിന്നീട് കോണ്‍ഗ്രസ്സ് ദുര്‍ബ്ബലമായി പകരം ബി.ജെ.പി.ശക്തിയാര്‍ജ്ജിച്ചപ്പോള്‍ , ബി.ജെ.പി.യെ തകര്‍ക്കാന്‍ കോണ്‍ഗ്രസ്സിന് പിന്‍‌തുണ നല്‍കുന്നു . ഒരു തരം നാറാണത്ത് ഭ്രാന്തന്‍ മോഡല്‍ റോള്‍ !

ഇക്കാലയളവില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിവിധ പാര്‍ട്ടികള്‍ വളര്‍ന്നു വന്നു . കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോ ? എം.വി.ആര്‍ ഒരിക്കല്‍ പരിഹസിച്ചിട്ടുണ്ട് , ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വളര്‍ച്ച പടവലങ്ങ പോലെയാണെന്ന് . സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് സ:ഏ.കെ.ജി. ആയിരുന്നു എന്നോര്‍ക്കുമ്പോള്‍ ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അവസ്ഥ പരിശോധിച്ചാല്‍ എം.വി.ആര്‍.പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാവും .

എം.വി.ആറിന്റെ മറ്റൊരു വാക്ക് കടമെടുത്താല്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഞഞ്ഞാമിഞ്ഞ പറഞ്ഞ് പാര്‍ട്ടി നടത്തിക്കൊണ്ട് പോവുകയാണിന്ന് നേതാക്കള്‍ . ഒരു ബിസിനസ്സ് പോലെ .

ആണവക്കരാര്‍ അതിന്റെ പൂര്‍ണ്ണരൂപത്തില്‍ പ്രകാശ് കാരാട്ടെന്നല്ല ആരും വായിച്ചിട്ടില്ല . പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നിട്ടില്ല . അതിന് മുന്‍പേ ഒരു പുകമറ സൃഷ്ടിച്ചു വെച്ചു എന്ന് മാത്രം .

ആണവക്കരാറില്‍ നിന്ന് ഇന്ത്യയ്ക്ക് പിറകോട്ട് പോകാന്‍ കഴിയില്ല . അത് വെറും ഊര്‍ജ്ജപ്രശ്നം മാത്രമല്ല . ആ കരാറില്‍ നിന്ന് പിന്‍‌മാറിയാല്‍ നാം നേരിടേണ്ടിവരുന്ന പ്രതിസന്ധികളില്‍ നിന്ന് കര കയറാന്‍ ചൈന നമ്മെ സഹായിക്കില്ല. ആരും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അമേരിക്കയെ തഴഞ്ഞുകൊണ്ട് ഇന്ത്യയ്ക്ക് നിലനില്‍ക്കാന്‍ കഴിയില്ല . കുറച്ചു കൂട്ടര്‍ക്ക് ചൈനാ ചാരന്മാരാകുന്നതില്‍ പ്രശ്നമില്ലെങ്കില്‍ കുറേ പേര്‍ക്ക് അമേരിക്കന്‍ ചാരന്മാരും ആവാം !!

കണ്ണൂസ്‌ said...

ഒരുപാട് ആവര്‍ത്തിച്ച പഴയ കമ്മ്യൂണിസ്റ്റ് വിരുദ്ധ വാദങ്ങള്‍ തന്നെയാണല്ലോ ഇത് മാഷേ.

ക്വിറ്റിന്ത്യാ സമര കാര്യത്തിലും, സുഭാഷ് ചന്ദ്ര ബോസിന്റെ കാര്യത്തിലും, ഇന്ത്യാ-ചൈന ഉദ്ധ കാര്യത്തിലും ഒക്കെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ നിലപാട് തന്നെയായിരുന്നു ശരി. പൊതുവേ രാജ്യ വികാരത്തിന്‌ എതിരായിരുന്നു അത് എന്നത് കൊണ്ട്, ആ നിലപാടുകള്‍ തെറ്റാവുന്നില്ല.

മാരീചന്റെ പോസ്റ്റില്‍ എഴുതിയതു പോലെ ഒരു സഹവര്‍തി‌ത്വം അല്ലാതെ സാഹോദര്യം ഒരു അയല്‍ രാജ്യവുമായും, ലോകത്തിലെ ഒരു രാജ്യത്തിനും പുലര്‍ത്താന്‍ കഴിയില്ല. അതുകൊണ്ട്, ചൈന നമ്മളെ സഹായിച്ചില്ല എന്നൊക്കെ പരിഭവിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. ചൈനയുടെ WTO പ്രവേശനം പാര വെക്കാന്‍ ഇന്ത്യ ആവുന്നത്ര ലോബിയിംഗ് നടത്തിയല്ലോ. അവിടെ ചൈനീസ് മാര്‍ക്കറ്റ് മറ്റു രാജ്യങ്ങള്‍ക്ക് ആവശ്യമുണ്ട് എന്നതു കൊണ്ട് നമ്മുടെ തന്ത്രം ഫലിച്ചില്ല. അങ്ങിനെ തന്നെയാണ്‌ ലോക നീതി. ഇന്ത്യയുമായി ഒരു ആണവ കരാറില്‍ ഏര്‍പ്പെട്ടു എന്നുള്ളത് കൊണ്ട്, അമേരിക്കന്‍ താത്‌പര്യങ്ങളില്‍ എന്തെങ്കിലും മാറ്റം വരുമെന്ന് മാഷ് കരുതുന്നുണ്ടോ? തന്ത്രപരമായി, ഇന്ത്യയേക്കാള്‍ പ്രാധാന്യമുള്ള ഇസ്രായേല്‍, ബ്രിട്ടന്‍, ജാപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയുമായി ഒരു പ്രശ്നം വന്നാല്‍ അപ്പോള്‍ കാണാം അമേരിക്കന്‍ തനിനിറം. പാകിസ്ഥാനുമായുള്ള അമേരിക്കന്‍ ബന്ധങ്ങള്‍ തന്നെ മാറുമെന്ന് കരുതാനാവില്ല, ഈ ഒരു അലയന്‍സ് കൊണ്ട്.
ഇത്രയായിട്ടും അമേരിക്ക എന്ന രാജ്യത്തിന്റെ സ്വഭാവം നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്നത് അത്‌ഭുതകരമായിരിക്കുന്നു!!


ആദ്യ പാര്‍ലമെന്റിലെ ശിഥില പ്രതിപക്ഷത്തിന്റെ നേതാവ് ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്നു എന്നതു കൊണ്ടും, അദ്ദേഹത്തിനു ശേഷം ആരും പ്രതിപക്ഷ നേതാവായിരുന്നില്ല എന്നതു കൊണ്ടും പാര്‍ട്ടിയുടെ വളര്‍ച്ച പടവലങ്ങ പോലെയാണ്‌ എന്ന് വിലയിരുത്തിയത് വിചിത്രമായിരിക്കുന്നു!! അന്നും ഇന്നും ഇടതു പക്ഷ്ത്തിന്‌ പാര്‍ലമെന്റിലുള്ള സീറ്റിന്റെ എണ്ണവും, വോട്ട് ശതമാനവും കൂടി താരതമ്യപ്പെടുത്തി നോക്കൂ. അതല്ലേ യഥാര്‍ത്ഥ രീതി?

അമേരിക്കയെ തഴയണം എന്ന് ആരു പറഞ്ഞു? ആണവക്കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ അമേരിക്കയുമായുള്ള വാണിജ്യ ബന്ധങ്ങള്‍ കുറഞ്ഞു പോവുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? അമേരിക്കക്കും ഇന്ത്യയെ തഴഞ്ഞു കൊണ്ട് നിലനില്‍ക്കല്‍ എളുപ്പമാവില്ല എന്ന് മനസ്സിലാക്കുക. (ഊര്‍ജ്ജ പ്രശ്നമല്ല കരാര്‍ എന്ന് മാഷ് മനസ്സിലാക്കിയല്ലോ.. ആദ്യ പടി അതാണ്‌. പിന്നെ ആരുടെ സൗകര്യത്തിനാണ്‌ അത് എന്ന് ആലോചിച്ചാല്‍ മതി. പശു വന്ന് കാക്കയോട് " ബാ മോനേ.. നിനക്കൊരു ഫ്രീ റൈഡ് തരാം" എന്ന് പറയുന്ന കാലത്ത് ഈ കരാര്‍ ഇന്ത്യയുടെ താത്‌പര്യങ്ങള്‍ക്കനുസൃതമായാണ്‌ ഡ്രാഫ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കാം.)

Unknown said...

ക്വിറ്റിന്ത്യാ സമര കാര്യത്തിലും, സുഭാഷ് ചന്ദ്ര ബോസിന്റെ കാര്യത്തിലും, ഇന്ത്യാ-ചൈന ഉദ്ധ കാര്യത്തിലും ഒക്കെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ നിലപാട് തന്നെയായിരുന്നു ശരി. പൊതുവേ രാജ്യ വികാരത്തിന്‌ എതിരായിരുന്നു അത് എന്നത് കൊണ്ട്, ആ നിലപാടുകള്‍ തെറ്റാവുന്നില്ല

കണ്ണൂസേ , ഇനി മൂര്‍ത്തി വരുമെന്ന് തോന്നുന്നില്ല . നമുക്ക് തന്നെ സംസാരിച്ച് നല്ല നിലയില്‍ തല്‍ക്കാലം പിരിയാം . അതാണ് നല്ലത് . വേറെയും വിഷയങ്ങള്‍ ഉണ്ടല്ലോ .

കണ്ണൂസ് പറഞ്ഞല്ലോ ,കമ്മ്യൂണിസ്റ്റ്കളുടെ നിലപാട് പൊതുവേ രാജ്യ വികാരത്തിന്‌ എതിരായിരുന്നു എന്ന് . എന്നാല്‍ അതായിരുന്നു ശരിയായ നിലപാട് എന്നും പറയുന്നു . അവിടെയാണ് പ്രശ്നം . പൊതുവികാരത്തിനെതിരായ ഒരു ചെറുവികാരം എങ്ങിനെ ശരിയായ നിലപാടാകും ? അപ്പോള്‍ നമ്മള്‍ ശരിയേതെന്ന് നിര്‍ണ്ണയിക്കുന്ന ഒരു മാനദണ്ഡം തേടിപ്പോകേണ്ടിവരും . അങ്ങിനെ തേടിപ്പോയാല്‍ നമ്മള്‍ എവിടെയെത്തിച്ചേരുമെന്നറിയാമോ ? ശരികള്‍ എല്ലാം ആപേക്ഷികമാണെന്ന് . ആപേക്ഷികമായ ഒരു ശരി കേവലസത്യമാണെന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുമ്പോഴാണ് സംഘര്‍ഷങ്ങള്‍ ഉണ്ടാവുന്നത് . ഇത്തരം സന്നിഗ്ദ ഘട്ടങ്ങളില്‍ ഞാന്‍ മാര്‍ക്സിന്റെ ദര്‍ശനങ്ങളിലെ വൈരുദ്ധ്യാത്മകത എന്ന സിദ്ധാന്തത്തിലാണ് അഭയം പ്രാപിക്കാറ് . എല്ലാറ്റിലും ഐക്യവും സമരവും എന്ന പ്രതിഭാസം നിലനില്‍ക്കുന്നു . അഥവാ നിലനില്‍പ്പ് എന്നത് തന്നെ ഐക്യവും സംഘര്‍ഷവും ഉണ്ടെങ്കില്‍ മാത്രമാണ് . നാം ബാഹ്യലോകവുമായി നിരന്തരം സംഘര്‍ഷത്തിലും അതേസമയം നിരന്തരം ഐക്യത്തിലുമാണ് . നാം ഒറ്റപ്പെടുമ്പോള്‍ , നമ്മില്‍ തന്നെ നാം നിരന്തരം സംഘര്‍ഷത്തിലും ഐക്യത്തിലുമാണ് .

കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ എന്നത് കമ്മ്യൂണിസ്റ്റുകാര്‍ എപ്പോഴും ഉപയോഗിക്കുന്ന ഒരു പദമാണ് . അതെന്താ കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ ആയിക്കൂടേ ? ആര്‍ക്കെല്ലാം എന്തിനെല്ലാം കമ്മ്യൂണിസ്റ്റ്കാരും വിരുദ്ധരാണ് ? അവരാരും കമ്മ്യൂണിസ്റ്റ്കാരെ തങ്ങളുടെ വിരുദ്ധന്‍ എന്ന് പറയാറില്ലല്ലോ ? വിരുദ്ധരാവുക എന്നത് പാവമല്ല . ആര്‍ക്കും ആരുടെയും വിരുദ്ധരാവാം . ചരിത്രം പരിശോധിച്ചാല്‍ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് ഏറ്റവും വിരുദ്ധരായിട്ടുള്ളവര്‍ കമ്മ്യൂണിസ്റ്റ്കാര്‍ തന്നെയാണെന്ന് കാണാം . അങ്ങേത്തലക്കല്‍ സ്റ്റാലിന്‍ -ട്രോട്സ്കി തൊട്ട് ഇങ്ങേത്തലക്കല്‍ അച്യുതാനന്ദന്‍ -പിണറായി വരെ .

അപ്പോള്‍ ഞാന്‍ പറഞ്ഞതിന്റെ സാരം ഇതാണ് . ലോകത്തില്‍ ആശയത്തിന്റെ തലത്തില്‍ കേവല ശരി എന്നൊന്നില്ല . എല്ലാ ശരികളും ആപേക്ഷികമാണ് . ചൈനയുമായുള്ള പ്രശ്നങ്ങളില്‍ സി.പി.ഐ.യുടെ നിലപാട് ഇന്ത്യയിലെ പൊതുവികാരത്തോടൊപ്പമായിരുന്നു എന്നത് ഓര്‍ക്കുക . അപ്പോള്‍ അതിന്റെ ആപേക്ഷികത മനസ്സിലാവും . 1990ല്‍ സോവിയറ്റ് യൂനിയന്‍ തകര്‍ന്നതില്‍ പിന്നെ സി.പി.ഐ.ക്കാര്‍ക്ക് നിലപാടുകളില്‍ എന്തെങ്കിലും മാറ്റം ഉണ്ടായോ എന്നെനിക്കറിയില്ല .

ഞാന്‍ പക്ഷെ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ അല്ല കണ്ണൂസേ , അതാരും വകവെച്ചു തരില്ല എന്ന് മാത്രം . ഞാന്‍ ഒന്നിന്റെയും വിരുദ്ധനല്ല , അതാണ് എന്റെ ഗതികേട് . ഒന്നിന്റേയും വിരുദ്ധനല്ലാത്ത ഒരാളെ എല്ലാവരും ചേര്‍ന്ന് എല്ലാറ്റിന്റെയും വിരുദ്ധനാക്കും . എല്ലാവര്‍ക്കും വിരുദ്ധന്മാരെയാണ് വേണ്ടത് . ഞാന്‍ മാര്‍ക്സിസ്റ്റാകണമെങ്കില്‍ ബാക്കിയെല്ലാറ്റിന്റെയും വിരുദ്ധനാകണം ഞാന്‍ . അതെനിക്ക് സാധ്യമല്ല .

ലോകത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ അതില്‍ കമ്മ്യൂണിസ്റ്റുകളുടെ മുഖം അത്ര സുന്ദരമല്ല എന്ന് മാത്രമല്ല കുറെയേറെ വികൃതവും ഭീഭത്സവുമാണ് എന്നെനിക്ക് ബോധ്യപെട്ടിട്ടുണ്ട് . കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ ലേബര്‍ ക്യാമ്പുകളില്‍ പീഢിപ്പിക്കപ്പെട്ടവര്‍ ലോകത്ത് മൊത്തം പീഢിപ്പിക്കപ്പെട്ടവരേക്കാള്‍ എത്രയോ കൂടുതലാണ് .

കമ്മ്യൂണിസ്റ്റ്കാരുടെ പ്രവര്‍ത്തികളെ ചൂണ്ടിക്കാണിക്കുമ്പോള്‍ അതൊക്കെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ഭാഷണമെന്ന മട്ടിലാണ് അവര്‍ അതിനെ വ്യാഖ്യാനിക്കുക . എന്നാല്‍ ലോകത്തുള്ള സകലതിനെയും അവര്‍ വിമര്‍ശിക്കുകയും ചെയ്യും . കമ്മ്യൂണിസ്റ്റ്കാര്‍ എന്താണ് വിമര്‍ശനങ്ങളെ വിമര്‍ശനങ്ങളായി കാണാതെ വിരുദ്ധതയായിക്കാണുന്നത് ? അങ്ങിനെ ശീലിച്ച് പോയി അത്ര തന്നെ .

ടിയാനന്‍മെന്‍ സ്ക്വയര്‍ സംഭവം നടക്കുമ്പോള്‍ ഞാന്‍ എന്റെ നാട്ടിലുള്ള ഒരു സഖാവിനോട് ചോദിച്ചു :

സുഹൃത്തേ പരിമിതമായ ജനാധിപത്യാവകാശങ്ങള്‍ക്ക് വേണ്ടി നിരായുധരായി സത്യഗ്രഹം അനുഷ്ടിക്കുകയായിരുന്ന ആ വിദ്ധ്യാര്‍ത്ഥികളെ ഇങ്ങിനെ പട്ടാളത്തിന്റെ ടാങ്കുകള്‍ ഉപയോഗിച്ച് നേരിട്ടത് ശരിയാണോ ?

അപ്പോള്‍ അവന്റെ മറുപടി ഇങ്ങിനെയായിരുന്നു :
അവറ്റകളെ മൂട്ടകളെ കൊല്ലുന്ന പോലെ ചവുട്ടി അരച്ചു കൊല്ലണം !

ഇതാണ് ഒരു കമ്മ്യൂണിസ്റ്റുകാരനും കമ്മ്യൂണിസ്റ്റു വിരുദ്ധനും തമ്മിലുള്ള വ്യത്യസം .

കണ്ണൂസ്‌ said...

മാഷേ, ഇടതു പക്ഷം ചെയ്യുന്നതെല്ലാം നല്ലതെന്ന് എനിക്കഭിപ്രായമില്ല. അവര്‍ വിമര്‍ശനങ്ങള്‍ക്കതീതരാണെന്ന് തീരെയില്ല. കൗമുദിയില്‍ നടന്ന സം‌വാദത്തിനു വേണ്ടി ഇന്ത്യാ-ചൈനാ യുദ്ധത്തിന്റെ ചരിത്രം ചികയുന്ന വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അന്നത്തെ നിലപാട് എനിക്കും സംശയം ജനിപ്പിക്കുന്നതായിരുന്നു.ഇപ്പോഴും ഇവിടത്തെ പല സം‌വാദങ്ങളും നോക്കിയാലും മാഷിന്‌ എന്റെ നിലപാടുകളില്‍ ഒരുപാട് ഔദ്യോഗിക സി.പി.എം സ്റ്റാന്‍ഡിന്‌ വിരുദ്ധമായ അഭിപ്രായങ്ങള്‍ കാണാന്‍ കഴിയും. പക്ഷേ, അതൊക്കെ കൊണ്ട് കാര്യം ആരു പറഞ്ഞാലും അത് കാര്യം തന്നെയായി കണക്കാക്കാതിരിക്കാന്‍ കഴിയുമോ? പൊതുജന വികാരത്തിന്‌ എതിരെയുള്ള ഒരു നിലപാട് ഇടതുപക്ഷം സ്വീകരിച്ചാല്‍ ഉടനെ അതില്‍ ചൈനീസ് പക്ഷപാതിത്വവും, ദേശദ്രോഹവും ഒക്കെ കാണുന്നത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

ഉദാര‌വത്‌കരണത്തിന്റെ ഗുണങ്ങള്‍ എറ്റവും പ്രകടമായി കാണുന്ന രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യ. തുറന്ന സാമ്പത്തിക നയത്തിനുള്ള ഗുണങ്ങള്‍ അനുഭവിക്കുമ്പോള്‍ തന്നെ, അതിന്റെ ദൂര വ്യാപകമായ ദോഷഫലങ്ങളും നാം കാണാതിരുന്നു കൂടാ. പ്രത്യേകിച്ച്, ഇന്ത്യ പോലൊരു രാജ്യത്ത്. ആഗോളവത്‌കരണം, ഉദാരവത്‌കരണം എന്ന ത്വരകങ്ങളില്‍ ഒരു Retardant ആണ്‌ ഇന്ത്യയിലെ ഇടതുപക്ഷം. പ്രക്രിയ ഒരല്പ്പം പതുക്കെയാക്കുന്നതു കൊണ്ട്, അവര്‍ പലര്‍ക്കും ശത്രുക്കളുമാണ്‌. പക്ഷേ, ആ റോള്‍ ആണ്‌ ഇന്ത്യയിലെ ഇടതു പക്ഷത്തിന്‌ നിര്‍‌വഹിക്കാനുള്ളത് എന്ന് വിശ്വസിക്കുന്ന ആളാണ്‌ ഞാന്‍. ഇടക്കിടക്ക് ബ്രേക്ക് ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന ഈ Retardant ഒരു ഇല്ലെങ്കില്‍ നമ്മുടെ വണ്ടി എവിടെയെങ്കിലും ഇടിക്കും. അമേരിക്ക നിര്‍ബന്ധിക്കുന്ന വേഗതയില്‍ ഓടാന്‍ ഡിസൈന്‍ ചെയ്തിട്ടുള്ള വണ്ടിയല്ല India Inc.

മൂര്‍ത്തി said...

പ്രിയ സുകുമാരന്‍ ചേട്ടാ,

ചൈനീസ് യുദ്ധത്തെക്കുറിച്ച് ആനുഷംഗികമായാണ് പരാമര്‍ശിച്ചതെന്നും ആ വിഷയം കുത്തിപ്പൊക്കുന്നതില്‍ കാര്യമില്ല എന്നും താങ്കള്‍ പറഞ്ഞല്ലോ. ആ കമന്റില്‍ താങ്കള്‍ മറ്റു ചില ചരിത്രങ്ങളാണ് പറഞ്ഞത്. താങ്കളുടെ ആ കമന്റിനു മറുപടി കണ്ണൂസ് നല്‍കിയതും വായിച്ചു. പിന്നെ എനിക്കൊന്നും കൂട്ടിച്ചേര്‍ക്കാനില്ല. അതു കൊണ്ട് കമന്റിടാത്തതാണ്. അവസാന കമന്റിലെ കാര്യങ്ങളില്‍ പലതും താങ്കള്‍ പലപ്പോഴും പറഞ്ഞിട്ടുള്ളതും ആണല്ലോ.

Unknown said...

പ്രിയപ്പെട്ട കണ്ണൂസിനും , മൂര്‍ത്തിക്കും പിന്നെ കമന്റ് എഴുതിയ എല്ലാ സുഹൃത്തുക്കള്‍ക്കും ഞാന്‍ എന്റെ ഊഷ്മളമായ നന്ദിയും സ്നേഹവും അറിയിക്കുന്നു . ബഹാഉള്ള പറഞ്ഞു : മനുഷ്യ സമൂഹം ഒരു പൂന്തോട്ടം പോലെയാണ് . വിഭിന്നങ്ങളായ സംസ്കാരങ്ങളും , ഭാഷകളും , മതങ്ങളും , ആചാരങ്ങളും ,ചിന്താഗതികളും ഈ വൈവിദ്ധ്യങ്ങളാണ് ജീവിതത്തിന്റെ സൌന്ദര്യമെന്ന് . എത്ര വാസ്തവം ! ഏവര്‍ക്കും ഒറ്റ ചിന്താഗതി , ഒറ്റ അഭിപ്രായം , ഒറ്റ ആശയം ആ ലോകം എത്ര വിരസവും നിര്‍ജ്ജീവവുമായിരിക്കും !!

Radheyan said...

ചില ചോദ്യങ്ങള്‍ ഇപ്പോഴും പ്രസക്തം.അത് ആണവ കരാറിനെ സംബന്ധിച്ചാണ്.ചൈനയെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമേ ഇല്ല.ചൈന ഇതില്‍ കക്ഷിയേ അല്ല.കരാറിനെ അതിന്റെ മേന്മ പറഞ്ഞ് അനുകൂലിക്കാന്‍ കഴിയാത്തവര്‍ ചൈനയുടെ പേര്‍ പറഞ്ഞ് എതിര്‍ക്കുന്നവരുടെ വിശ്വാസ്യത ചോദ്യം ചെയ്യാന്‍ ശ്രമിക്കുകയാണ്.

ഈ കരാര്‍ നടപ്പാക്കിയാല്‍ ഊര്‍ജ്ജ രംഗത്ത് വലിയ കുതിപ്പിണ്ടാകും എന്നും 2050ല്‍ ഇന്ത്യ അമേരിക്കയെക്കാള്‍ വലിയ സാമ്പത്തികശക്തിയാകും എന്നും കരാറനുകൂലികള്‍ പറയുന്നു.അതില്‍ എന്തെങ്കിലും സത്യമുണ്ടോ?ഈ ബുഷ് എന്ന മഹാന്‍ ശിബി മഹാരാജാവിന്റെ അനുജനോ മറ്റോ ആണോ?സ്വന്തം രാജ്യത്തെക്കാള്‍ വലിയ ശക്തിയാകാന്‍ മറ്റൊരു രാജ്യത്തെ സഹായിക്കുന്ന ഈ മഹാന്‍ കഴിഞ്ഞ 8 കൊല്ലമായി മാനവികതയെ എങ്ങനെ കശാപ്പ് ചെയ്യുന്നു എന്നത് ലോകം കാണുകയാണ്.

എന്തുകൊണ്ട് തുറന്ന ചര്‍ച്ചക്ക് മടിക്കുന്നു?പാര്‍ലമെന്റിലെ വോട്ടെടുപ്പില്ലാത്ത ചര്‍ച്ചയെപ്പോലും നമ്മുടെ പിന്‍‌വാതില്‍ പ്രധാനമന്ത്രി (രാജ്യസഭാ പ്രധാനമന്ത്രി) ഭയക്കുന്നു.അമേരിക്കയില്‍ സെനറ്റും കോണ്‍ഗ്രസും പ്രസിഡന്റും അംഗീകരിക്കേണ്ട ഒരു കരാര്‍ ഇവിടെ എക്സിക്യൂട്ടീവിലെ യാതൊരു പബ്ലിക്ക് അക്കൌണ്ടബിലിറ്റിയുമില്ലാത്ത ചിലര്‍ മാത്രം അംഗീകരിച്ച് 120 കോടിയുടെ തലയില്‍ കയറ്റി വെയ്ക്കുന്നതിനെ എതിര്‍ക്കുന്നതാണോ ചൈനീസ് ചാരന്റെ ലക്ഷണം.വില്ലേജ് ഓഫീസ് പിക്കറ്റിംഗ് വിജയിപ്പിക്കാന്‍ കഴിയാത്ത ആളാണ് കാരാട്ട് (അതിനി എങ്ങനെ ആണോ ആവോ)എന്ന് പറയുമ്പോള്‍ ഒരു പഞ്ചായത്ത് ഇലക്ഷന്‍ പോലും ജയിക്കാന്‍ കഴിയാത്ത ആളാണ് പ്രധാനമന്ത്രി എന്നതും പ്രസ്താവ്യമല്ലേ?

ഈ കരാറിനെ അനില്‍ കൊകേദ്ക്കര്‍ ഒഴിച്ച് ഒട്ടു മിക്ക ആണവ ശാസ്ത്രജ്ഞരും എതിര്‍ക്കുന്നത് എഞു കൊണ്ട്?അടിമ വ്യവസ്ഥകളുള്ള ഇത്തരത്തിലുള്ള ഒരു കരാറില്ലാതെ ഇന്ത്യക്ക് ആണവശക്തിയാകാന്‍ കഴിയും എന്ന് അവര്‍ പറയുന്നതിന്റെ പൊരുള്‍ എന്ത്?ഈ ഇടപാടില്‍ അമേരിക്ക ഉണ്ടാക്കുന്ന ലാഭം എന്ത്? എന്താണ് ഹൈഡ് ആക്റ്റ്? എന്താണ് ഈ കരാറില്‍ അതീന്റെ പ്രത്യാഘാതങ്ങള്‍?മേല്‍പ്പറഞ്ഞ ആക്റ്റിന്റെ പരിധിയില്‍ നിന്നും ആണവ കരാറിനെ ഒഴിവാക്കാന്‍ അമേരിക്ക തയ്യാറാകുമോ?

പ്രകാശിന്റെ ദേശീയതയെക്കാളും സോണിയായുടെ പൌരത്തത്തെക്കളും വലിയ ചോദ്യങ്ങളാണിവ.ചോദ്യം ചോദിക്കുന്നവനെ ഭ്രാന്തനാക്കുകയോ ചാരനാക്കുകയോ ചെയ്യുന്നത് പഴയകാല ഇമ്പീരിയല്‍ പ്രവണതെയാണ്.

Unknown said...

രാധേയാ , ഇടത് പക്ഷം ഇത് വരെയായി എന്തിനെയെങ്കിലും ഇവിടെ എതിര്‍ക്കാതിരുന്നിട്ടുണ്ടോ ? ആ എതിര്‍പ്പുകള്‍ ക്രീയാത്മകമായിരുന്നില്ല . എതിര്‍പ്പിന് വേണ്ടിയുള്ള എതിര്‍പ്പുകളാണെല്ലാം. കൃത്യമായി പറഞ്ഞാല്‍ പ്രത്യയശാസ്ത്ര എതിര്‍പ്പുകളാണവയൊക്കെ . ഇവിടെഎന്ത് നടന്നാലും തെറ്റായ സാമ്പത്തിക നയം കൊണ്ടാണ് അത് ഉണ്ടായത് എന്ന സ്ഥിരം പല്ലവിയുണ്ടല്ലോ . എന്താണ് ഇവിടത്തെ സാമ്പത്തികനയത്തിന്റെ തെറ്റ് ? അത് കമ്മ്യൂണിസ്റ്റ് തിയറിയില്‍ പറയുമ്പോലെ എല്ലാം സര്‍ക്കാര്‍ ഉടമയിലല്ല ഇവിടെ. അത് തന്നെ തെറ്റ് . എന്നാല്‍ ഇപ്പോള്‍ ആ പല്ലവി ആവര്‍ത്തിക്കുന്നത് കാണുന്നില്ല . കാരണം ചൈനയിലും സ്വകാര്യസ്വത്തവകാശം ഇപ്പോള്‍ നിയമവിധേയമാക്കി . ആണവക്കരാറിന്റെ കാര്യത്തില്‍ മാത്രമല്ല അമേരിക്കയുമായുള്ള ഏതിടപാടിനും ഇവിടത്തെ ഇടത് പക്ഷം എതിരാണ് . അതും കാലഹരണപ്പെട്ട പ്രത്യയശാസ്ത്രത്തിന്റെ പേരിലാണ് . അമേരിക്കന്‍ വിരോധം തന്നെ ഈ പറഞ്ഞ ഇസത്തിന്റെ പേരിലാണ് .ഇതിന് ഒരു വിശ്വാസ്യത വരുത്താനാണ് അതിശയോക്തികലര്‍ന്ന രജ്യസ്നേഹത്തിന്റെ മേമ്പൊടി ചേര്‍ക്കുന്നത് . ഔദ്യോഗിക ഇടത് പക്ഷമൊഴിച്ച് അരും തന്നെ ഇന്ത്യയില്‍ അമേരിക്കന്‍ വിരുദ്ധരല്ല എന്ന സത്യം മനസ്സിലാക്കുക . ഇടത് പക്ഷം സദാ ഓര്‍മ്മപ്പെടുത്തുന്ന പാവനമായ വിദേശനയമില്ലേ . അതും ശീതസമരകാലം കഴിഞ്ഞതോടെ കാലഹരണപ്പെട്ടു . ജനാധിപത്യ രാജ്യങ്ങളെന്ന നിലയില്‍ ഇനി ഇന്ത്യക്ക് സ്വാഭാവിക മിത്രങ്ങള്‍ റഷ്യയും അമേരിക്കയുമാണ് . നമ്മുടെ രാജ്യം വിശ്വസിക്കാന്‍ കഴിയാത്ത അയല്‍ രാജ്യങ്ങളുമായി വലയം ചെയ്യപ്പെട്ടുകിടക്കുന്നു. പ്രത്യേകിച്ചും ആണവശക്തികളായ ചൈനയും പാക്കിസ്ഥാനും . ഇന്ത്യയില്‍ ആര് ഭരിച്ചാലും അമേരിക്കയുമായി ബന്ധം സ്ഥാപിക്കേണ്ടി വരും .

ആണവക്കരാറില്‍ ചര്‍ച്ച വേണ്ടെന്ന് ആരും പറയുന്നില്ല .പക്ഷെ ആരോഗ്യകരമായ ഒരു ചര്‍ച്ച അസാധ്യമാക്കിയത് ബി.ജെ.പി. ആയിരുന്നു . അവര്‍ വെള്ളം കലക്കി മീന്‍ പിടിക്കമെന്ന് കരുതി . എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചക്കുള്ള അന്തരീക്ഷം തെളിഞ്ഞ് വരുന്നുണ്ട് .
ഞാന്‍ ഈ വിഷയത്തെ കുറിച്ച് വളരെ പറഞ്ഞു കഴിഞ്ഞതിനാല്‍ കൂടുതല്‍ വിസ്തരിക്കുന്നില്ല . മാര്‍ക്സിസ്റ്റുകാര്‍ അവരുടെ കാലഹരണപ്പെട്ട പ്രത്യയശാസ്ത്രത്തിന്റെ കണ്ണട മാറ്റി വെച്ച് വസ്തുതകളെ വസ്തുനിഷ്ടമായി അപഗ്രഥിക്കാന്‍ ശ്രമിച്ചാലേ കാര്യങ്ങള്‍ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ അവര്‍ക്ക് കാണാന്‍ കഴിയൂ . അതിനവര്‍ തുനിയുമെന്ന് പറഞ്ഞുകൂട . എന്നാല്‍ അവര്‍ ഇനിയും ധാരാളമായി മാറും . ഇപ്പോള്‍ കോണ്‍ഗ്രസ്സിനെ പിന്‍‌തുണക്കേണ്ടി വന്നില്ലേ . ഇന്ത്യയുടെ ഭാവി വിപത്ത് കമ്മ്യൂണിസ്റ്റുകാരല്ല . വര്‍ഗ്ഗീയ ശക്തികളാണ് . അപ്പോള്‍ ഇടത് പക്ഷത്തിന് സ്വാഭാവികമായും കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷി ആകേണ്ടിവരും . അങ്ങിനെ വന്നാല്‍ ഇടത് പക്ഷം ഈ മുടിഞ്ഞ പ്രത്യയശാസ്ത്രം ഒന്ന് പരിഷ്കരിക്കാന്‍ തയ്യാറാവുമെങ്കില്‍ അത് ഇന്ത്യയ്ക്ക് പൊതുവേയും കേരളത്തിനും ബംഗാളിനും വിശേഷിച്ചും വളരെ ഗുണകരമായിരിക്കും എന്നതില്‍ സംശയമില്ല .
മാര്‍ക്സിസ്റ്റുകാര്‍ മാറാന്‍ തയ്യാറല്ലെങ്കില്‍ കാലം അവരെ മാറ്റും തീര്‍ച്ച !!

Radheyan said...

വിചിത്രമായിരിക്കുന്നു ചേട്ടന്റെ വാദഗതികള്‍ എന്നു പറഞ്ഞാല്‍ അത് അസത്യമാവില്ല.ഇത് പൊതുവേ മനോരമയുടെ എഡിറ്റോറിയല്‍ പോളിസി പോലെ തോന്നുന്നു.എല്ലാറ്റിനും കാരണം കമ്മ്യൂണിസം എന്ന വാദഗതി.

അമേരിക്ക എങ്ങനെ ഇന്ത്യയുടെ സ്വാഭാവിക മിത്രമാകും എന്നു എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.ഒരു രാജ്യത്തെയും അങ്ങോട്ട് കയറി ആക്രമിക്കാത്ത ചരിത്രമുള്ള ഭാരതം,എങ്ങനെ എല്ലാ രാജ്യങ്ങളിലും കയറി അലമ്പുണ്ടാക്കുകയും ആയുധകമ്പോളം വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന അമേരിക്കയുമായി സ്വാഭാവികസൌഹൃദം പുലര്‍ത്തും.ലോകത്തെ രണ്ടാമത്തെ വലിയ മുസ്ലിം രാജ്യമെന്ന നിലയില്‍ എങ്ങനെ ആ സമുദായത്തെ വേട്ടയാടുന്ന ഒരു വ്യവസ്ഥിതിയുമായി സമരസപ്പെടാന്‍ സാധിക്കും.

ആദ്യത്തെ കമന്റില്‍ ഞാന്‍ പ്രത്യശാസ്ത്രപരമായ ചോദ്യങ്ങള്‍ ഒന്നും ചോദിച്ചിരുന്നില്ല,ഒരു ഡീലിന്റെ നേരും നെറിയും സുതാര്യതയും എത്ര കണ്ട് പാലിക്കപ്പെടുന്നു എന്നു മാത്രമേ ചോദിച്ചുള്ളൂ.അതു പോലെ തന്നെ എന്തു കൊണ്ട് ഇന്ത്യന്‍ ആണവ ശാസ്ത്രലോകം ഇതിനോട് വിപ്രതിപത്തി കാട്ടുന്നു എന്നും.ഇതില്‍ പ്രത്യയശാസ്ത്രദുരൂഹത ഒന്നുമില്ല.

ഇനി പ്രത്യയശാസ്ത്രം പറഞ്ഞാല്‍ അമേരിക്ക അതിന്റെ സാമ്രാജ്യ മോഹങ്ങള്‍ക്ക് ഇന്ത്യന്‍ വന്‍‌കരയില്‍ ഒരു സ്റ്റ്‌റാറ്റജിക്ക് പങ്കാളിയെ തേടുന്നു.അത് തോളൊപ്പം നില്‍ക്കുന്നവര്‍ തമ്മിലുള്ള ഇടപാടല്ല.എന്നും അമേരിക്കക്ക് ഒരു പടി താഴെ അവരുടെ മോസ്റ്റ് ഒബീഡിയന്റ് ഡോഗായി,അവരുടെ ഭ്രാന്തന്‍ സാമ്രാജ്യമോഹങ്ങളെ,അവരുടെ അതിക്രമങ്ങളെ റാന്‍ മൂളുന്ന ഒരു കുടിയാന്‍.സാമന്തരില്‍ ബ്രിട്ടനും ജര്‍മ്മനിക്കും കിട്ടുന്ന വരേണ്യ സ്ഥാനമോ ഇസ്രായേലിനു കിട്ടുന്ന “മോസ്റ്റ് ലവബള്‍ റാസ്കല്‍ ഓഫ് അങ്കിള്‍ സാം” പദവിയോ കിട്ടനമെന്നില്ല.സൌദിക്കും ഫിലിപ്പൈന്‍സിനും കിട്ടുന്ന പരിഗണന കിട്ടിയാല്‍ ഭാഗ്യം.

ശീത സമരം കഴിഞ്ഞതു കൊണ്ട് എന്താണ് ഇന്ത്യയുടെ പഴയ വിദേശ നയത്തിന്റെ പ്രസക്തി എന്ന ചോദ്യത്തെ നോക്കി കാണേണ്ടത് തങ്ങള്‍ക്കു വഴങ്ങാത്ത രാജ്യങ്ങളെ എങ്ങനെ അമേരിക്ക കൈകാര്യം ചെയ്യുന്നു എന്ന വസ്തുത വെച്ചാണ്.വെനിന്‍സുല,ക്യൂബ,ഇറാന്‍,സദ്ദാം,ഉദാഹരണങ്ങള്‍ ധാരാളം.ഇന്ത്യയുടെ മൂന്നാം ലോകത്തിന്റെ നട്ടെല്ലുള്ള നിലപാടുകള്‍ കാലം ആവശ്യപ്പെടുന്നു.അല്ലാതെ അന്താരാഷ്ട്ര നിലപാടുകള്‍ തങ്ങള്‍ക്കു കിട്ടുന്ന കൈക്കൂലിക്ക് അനുസൃതമായി മാറ്റുന്നത് ഇന്ത്യപോലെ ധര്‍മ്മപാരമ്പര്യമുള്ള ഒരു രാജ്യത്തിന് ഭൂഷണമാവില്ല.

ഇന്ത്യക്ക് സ്ഥിരാംഗത്വം ഇല്ലാത്ത യു.എന്‍. ലോകത്തിന്റെ നല്ല ഒരു ശതമാനം ജനതയുടെ താല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കാത്തതാണ്.എന്തു കൊണ്ട് ഇന്ത്യയുടെ സ്ഥിരംഗത്വത്തെ അമേരിക്ക(ചൈനയും)എതിര്‍ക്കുന്നു?ഇന്ത്യയും ബ്രസീലും സൌത്ത് ആഫ്രിക്കയും സ്ഥിരാംഗത്വത്തിന് യോഗ്യരാണ്.സാമ്പത്തിക ഘടന,ഭൂഖണ്ഡപ്രാതിനിധ്യം,ജനസംഖ്യ-ഏത് ഘടകമെടുത്താലും.

Radheyan said...

സാമ്പത്തിക നയങ്ങള്‍

പുത്തന്‍ സാമ്പത്തികനയങ്ങളെ കുറിച്ചുള്ള താങ്കളുടെ നിസാരവല്‍ക്കരണം എന്നെ അല്‍ഭുതപ്പെടുത്തുന്നു അതിലുപരി താങ്കളെ പോലെയൊരു മാനവികതാവാദിയില്‍ നിന്നും വന്നത് എന്നെ വേദനിപ്പിക്കുന്നു.

സാമ്പത്തിക നയങ്ങളുടെ വിജയം കാണണമെങ്കില്‍ വയനാട്ടിലും മറ്റും ആത്മഹത്യ ചെയ്യുന്ന കര്‍ഷക സമൂഹത്തില്‍ ചെന്നു നോക്കണം.അല്ലാതെ അംബാനി പണിയുന്ന 27 നിലയുള്ള വീട്ടിന്റെ മട്ടുപ്പാവില്‍ ഇരുന്ന് നോക്കരുത്.അതിനു താഴെ ലോകത്തിലെ ഏറ്റവും വലിയ ചേരിയിലിരുന്നു നോക്കണം.സാമ്പത്തിക നയങ്ങള്‍ക്ക് മാനുഷിക മുഖം ഇല്ലായിരുന്നു എന്ന് പല കാലങ്ങളില്‍ വിലപിച്ചത് അതിന്റെ നടത്തിപ്പുകാര്‍ തന്നെ ആയിരുന്നു.കാര്‍ഷിക മേഖലയില്‍ വന്‍ തകര്‍ച്ച ഉണ്ടാക്കുന്ന അന്തകവിത്ത്,വിലതകര്‍ച്ച,സബ്സിഡികളുടെ നിരാസം എന്നിവ പുതിയ സാമ്പത്തിക നിയമത്തിന്റെ പരിണിതി അല്ല എന്ന് പറയാന്‍ കഴിയുമോ.

ഓഹരിവിപണിയുലും സൂചികകളിലും കാണുന്ന കുതിപ്പ് സാധാരണക്കരന്റെ ജീവിതത്തിലുണ്ടോ?സൂചികകളില്‍ കാണുന്ന കയറ്റവും ഇറക്കവും ഫ്ലോട്ടിംഗ് മൂലധനത്തിന്റെ മായയല്ലാതെ ഉല്‍പ്പാദനപരമായ ഒന്നും കൊണ്ടല്ലെന്ന് ചിദംബരം പോലും സമ്മതിക്കും.അത് അവരുടെ ആവശ്യവുമായിരുന്നു.കുറച്ച് കരുത്തുള്ള ഒരു മധ്യവര്‍ഗ്ഗത്തെ സൃഷ്ടിക്കുക മാത്രമാണ് പുത്തന്‍ നയങ്ങള്‍ ചെയ്യുന്നത്.അത് സാമ്പത്തികനയങ്ങളെക്കാള്‍ വിവരസാങ്കേതികതയിലെ ഇന്ത്യയുടെ അനിവാര്യമായ വളര്‍ച്ച കൊണ്ടായിരുന്നു.ഗുണപരമായി മുന്‍‌തൂക്കമുള്ള,ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ കഴിയുന്ന അതേ സമയം ചീപ്പായ ഹ്യൂമന്‍ റിസോഴ്സ് ആണ് വിവര സാങ്കേതിക വ്യവസായത്തെ ഇന്ത്യയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നത്.


ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മൂലധനത്തെ(സ്വദേശിയാവട്ടെ വിദേശിയാവട്ടെ)ഏറെ കാലമായി എതിര്‍ക്കുന്നില്ല.എങ്കിലും ബാങ്കിംഗ് പോലുള്ള തന്ത്രപ്രധാനമായ മേഖലകളില്‍ വരുന്ന സ്വകാര്യവല്‍ക്കരണം ദോഷകരമാവും എന്ന് അവര്‍ കരുതുന്നു.എസ്.ബി.ഐ കഴിഞ്ഞാല്‍ ഏറ്റവും വലിയ ബാങ്കായ ഐ.സി.ഐ.സി.ഐ.പ്രയോറിറ്റി സെകറ്റര്‍ എന്ന കാര്‍ഷിക,വിദ്യാഭ്യാസ മെഖലയില്‍ എത്ര വായ്പ നല്‍കി?വട്ടപൂജ്യം.അതു പോലെ എത്ര പണമാണ് LIC പല പദ്ധതികളില്‍ മുടക്കിയത്.പുത്തന്‍ ഇന്‍ഷുറന്‍സ് കമ്പിനികളില്‍ ഒന്നെങ്കിലും ഈ മേഖലയില്‍ പണം മുടക്കിയതായി അറിവില്ല.പുത്തന്‍ ജനറേഷന്‍ ബാങ്കുകള്‍ നല്‍കുന്നത് കണ്‍സ്യൂമര്‍ വായ്പ്പകള്‍ മാത്രമാണ്.അതിന്റെ ലാക്ക് പ്രത്യുല്‍പ്പാദനപരമല്ല.പര്‍ചേസിംഗ് പവറില്ലാത്തവരെ കൊണ്ട് ആവശ്യമില്ലാത്ത ഉപഭോഗവസ്തുക്കള്‍ വാങ്ങിപ്പിക്കുക,അവരുടെ സര്‍വ്വസ്വവും ചോര്‍ത്തി തങ്ങളുടെ ലാഭം കൂട്ടുക,ഒടുവില്‍ ആത്മഹത്യ ചെയ്യുന്ന കടക്കാരന്റെ ശവം പോലും മുതലാളിത്തത്തിനു വളമാക്കുക.പഴയ കാലത്ത് ആളുകള്‍ സമ്പത്തുകാലത്ത് തൈ വെച്ച് ആപത്ത് കാലത്ത് കായ് തിന്നും.Save today to spend tomorrow എന്നത് spend today itself what you are going to earn tomorrow- എന്ന് credit card ലൂടെ പുത്തന്‍ ജനറേഷന്‍ ബാങ്കുകള്‍ മാറ്റി എഴുതിയിരിക്കുന്നു.പണ്ടൊക്കെ Income from Interest ആയിരുന്നു പ്രധാന വരുമാനശ്രോതസെങ്കില്‍ പുതിയ കാലത്ത് അത് Income from other service ആയി മാറുന്നു.നിങ്ങളുടെ ന്യായമായ ഒരു സംശയം മാറ്റാനോ പരാതി തീര്‍ക്കാനോ മാനേജരെ കാണുന്നതിനു പോലും ചാര്‍ജ്ജ് ചെയ്യപ്പെടുന്നു.മിനിമം ബാലന്‍സ് 25000 അല്ലെങ്കില്‍ 50000 ആയി നിശ്ചയിക്കപ്പെട്ട ഈ ബാങ്കുകള്‍ ആര്‍ക്കു വേണ്ടി എന്നു ചോദിക്കുന്നില്ല.പക്ഷെ അവയെ നിലനിര്‍ത്താന്‍ പാവങ്ങളെ സേര്‍വ് ചെയ്യുന്ന ബാങ്കുകളെ കുത്തികൊല്ലുന്നതിനെ എതിര്‍ക്കുന്നത് അപരാധമോ?


ഇതിനെ എതിര്‍ക്കാതിരിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല.ഇതില്‍ പ്രത്യയശാസ്ത്രത്തെക്കാള്‍ തങ്ങള്‍ പ്രതിനിധീകരിക്കുന്ന വര്‍ഗ്ഗത്തിന്റെ താല്‍പ്പര്യമാണ് കമ്യു.പാര്‍ട്ടിയെ നയിക്കുന്നത്.

ആഗോളവല്‍ക്കരണം ഒരു വസ്തുതയായി അംഗീകരിക്കുമ്പോള്‍ തന്നെ അതിനു വളമാകാന്‍ അതു വഴി കുറച്ചു പേര്‍ക്ക് സമ്പന്നരാകാന്‍ ഇന്ത്യയിലെ പാവപ്പെട്ടവരെയും മധ്യവര്‍ഗ്ഗത്തെയും എറിഞ്ഞു കൊടുക്കാന്‍ ആവില്ല തന്നെ.10 ശതമാനത്തില്‍ താഴെ വരുന്ന സമ്പന്നരാണ് 80% സ്വത്തുക്കളും ഇന്ത്യയില്‍ കൈയ്യാളുന്നത് എന്ന ഭീകരമായ സാമ്പത്തികാന്തര വര്‍ത്തമാനം കണ്ടില്ല എന്നു എങ്ങനെ നടിക്കും.ഭൂപരിഷ്ക്കരണം നടത്തി തങ്ങളെയും ഭൂമിയുടെ അവകാശികളാക്കാന്‍ 25000 ആദിവാസി പ്രതിനിധികള്‍ നടത്തിയ ലോംഗ് മാര്‍ച്ച് എങ്ങനെ കണ്ടില്ല എന്നു നടിക്കാനാകും.

ഇത്തരം കാതലായ പ്രശ്നങ്ങള്‍ വേണ്ട പോലെ അഡ്രസ് ചെയ്യാന്‍ പാര്‍ട്ടിക്ക് ആയിട്ടില്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം.ഡല്‍ഹിയിലെ കസേരയില്‍ X പാര്‍ട്ടിയോ Y പാര്‍ട്ടിയോ വേണം എന്ന കസേരകളിയുടെ ഹരത്തില്‍ പാര്‍ട്ടി ഇത്തരം വിഷയങ്ങളില്‍ കാര്യമായി ഇടപെടുന്നില്ല എന്ന പരാതിയാണ് എനിക്കുള്ളത്.

Unknown said...

പ്രിയപ്പെട്ട രാധേയാ ,
വാസ്തവത്തില്‍ ഇത്തരം ചര്‍ച്ചകളില്‍ ഒന്നും എനിക്ക് താല്‍പ്പര്യമില്ലായിരുന്നു . പിന്നെ എങ്ങിനെയോ വലിച്ചിഴക്കപ്പെട്ടു പോകുന്നു . ഇതൊക്കെ ഉപരിവര്‍ഗ്ഗത്തെ ബാധിക്കുന്നതും , മധ്യവര്‍ഗ്ഗ സംവാദങ്ങള്‍ക്ക് വിഷയീഭവിക്കുന്ന ഉപരിപ്ലവങ്ങളുമായ കാര്യങ്ങളുമാണ് . സമൂഹത്തില്‍ ഇരകളാണ് കൂടുതലും . ഇരകള്‍ക്ക് ഒരു മാറ്റവും വന്നിട്ടില്ല . അവന്റെ സ്വാഭിമാനം എവിടെയും അംഗീകരിക്കപ്പെടുന്നില്ല . എന്നാല്‍ ഇരകള്‍ സംതൃപ്തരാണ് താനും . അതാണെന്നെ അത്ഭുതപ്പെടുത്തുന്നത് . ഒരു ഇരുന്നൂറ് മില്ലി മദ്യം അല്ലെങ്കില്‍ ഒരു ക്ഷേത്രദര്‍ശനം അല്ലെങ്കില്‍ നേതാവിന്റെ ഒരു പ്രസംഗം അവനത്രയൊക്കെ മതി . ഇപ്പോഴും നാട്ടില്‍ ആളുകള്‍ പിരിവിന് പോകുന്നു . അവര്‍ക്ക് ശോഷിച്ച് മെലിഞ്ഞ ശരീരപ്രകൃതമുള്ളവരാണ് . തങ്ങളുടെ നേതാക്കള്‍ തടിച്ച് കൊഴുത്ത് ഉരുണ്ട് വരുന്നത് എന്ത് കൊണ്ട് അവരില്‍ അമര്‍ഷമുണ്ടാക്കുന്നില്ല എന്ന് ഞാന്‍ അതിശയിക്കുന്നു. വല്ലപ്പോഴും നാട്ടിലിറങ്ങുന്ന നേതാക്കളുടെ കൂടെ ചില സില്‍ബന്ധികള്‍ മാത്രം . സാധാരണക്കാരായ പ്രവര്‍ത്തകരെ ഒന്ന് ഏറ് കണ്ണിട്ട് നോക്കുന്നത് പോലും ഞാന്‍ കണ്ടിട്ടില്ല . പ്രസംഗവേദിയില്‍ നിന്ന് കൈയുയര്‍ത്തി അഭിവാദ്യം ചെയ്യുന്നത് കാണാം . എന്നാല്‍ ദൈനംദിന ജീവിതത്തില്‍ നേതാക്കള്‍ ദന്തഗോപുരങ്ങളിലാണ് . നഗരങ്ങളിലെ കടത്തിണ്ണകളില്‍ രാപ്പാര്‍ക്കുന്ന , ജീവിതത്തിന്റെ പുറമ്പോക്കില്‍ വലിച്ചെറിയപ്പെട്ട എത്രയോ മനുഷ്യര്‍ . ഇങ്ങിനെ എന്നെ ദുഖിപ്പിക്കുന്ന എത്രയൊ പ്രശ്നങ്ങള്‍ . ഇതിനൊന്നും പരിഹാരം കാണാന്‍ ഇന്നുള്ള ഒരു പ്രസ്ഥാനത്തിനും കഴിയില്ല എന്ന് എനിക്ക് നന്നായിട്ടറിയാം . ഒരു സെക്യുലര്‍ ഡിമൊക്രാറ്റിക് സമൂഹം ഞാന്‍ സ്വപ്നം കാണുന്നുണ്ട് . ആ സമൂഹത്തില്‍ ഔദ്യോഗിക കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇടമില്ല എന്ന് കൂടി ഞാന്‍ പറഞ്ഞ് വെക്കട്ടെ . അത് പോലെ മത മേധാവികള്‍ക്കും സ്ഥാനമില്ല . ലോകം എങ്ങോട്ടാണ് പരിവര്‍ത്തനപ്പെട്ട് മുന്നേറുക എന്ന് ഇപ്പോള്‍ പ്രവചിക്കുക അസാധ്യം . എന്നാല്‍ കമ്മ്യൂണിസത്തിലേക്ക് ഇനിയൊരു തിരിച്ചു പോക്കില്ല . അത് കമ്മ്യൂണിസം എന്ന ആശയം മോശമായത് കൊണ്ടോ മാര്‍ക്സിസം അശാസ്ത്രീയമായത് കൊണ്ടോ അല്ല . അതിനെനിക്ക് ഉത്തരം കിട്ടിയിട്ടില്ല .

t.k. formerly known as thomman said...

കമ്യൂണിസം എന്നൊക്കെ പറഞ്ഞ് ചൈനക്കാരോട് അനുഭാവം പ്രകടിപ്പിക്കുന്ന മലയാളിപ്പീറകള്‍ ഈ ബേ ഏരിയയിലേക്ക് വന്ന്; ഇന്ത്യക്കാരോട് അവര്‍ കാണിക്കുന്ന അവജ്ഞ കാണൂ.

ഇത് കമ്യൂണിസവും സോഷ്യലിസവുമൊന്നുമല്ല; വെറും സംസ്ക്കാരങ്ങള്‍ തമ്മിലുള്ള അടിയാണ്‍. അതിന്ന് ആശയത്തിന്റെ പരിവേഷം കൊടുത്ത് ചീമ്പ്രങ്ങണ്ണമ്പാരോട് കൂറുപുലര്‍ത്തുന്നവര്‍ ലോകം കാണാത്തവര്‍. ലവന്മാരെയൊക്കെ ജയിപ്പിച്ച് വിടുന്നവര്‍ പമ്പര വിഡ്ഡികള്‍!

“അറബിക്കഥ”യിലെ ചൈനക്കാരിയെപ്പോലെയൊന്നുമല്ല സാധാരണ ചൈനക്കാരന്‍. അവര്‍ക്ക് അവരുടെ സംസ്ക്കാരമാണ്‍ പ്രധാനം. കമ്യൂണിസമൊക്കെ വെറും പുറം പൂച്ച്. അതൊക്കെ കണ്ട് കോള്‍മയിര്‍കൊള്ളൂന്ന ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരെ മുക്കാലിയില്‍ കെട്ടി അടിക്കണം. വേറെ ആരൊ കമന്റിയതുപോലെ പാക്കിസ്ഥാനെ പൈസകുറവില്‍ ആയുധീകരിച്ച് ഇന്ത്യയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ നോക്കുന്നത് ചൈനയാണെന്നതിന്‍ വലിയ സംശയമൊന്നുമില്ല. ഭാവിയില്‍ അവരുടെ ഏറ്റവും വലിയ എതിരാളി ഇന്ത്യ തന്നെ ആയിരിക്കും.

ആണവോര്‍ജ്ജ കരാറിന്ന് എതിരുനില്‍ക്കുന്നവര്‍ രാജ്യദ്രോഹികളാണ്‍. ഓയിലിന്ന് ഇത്രയധികം വിലകൂടുന്ന ഈ സമയത്ത് ആണവോര്‍ജ്ജമാണ്‍ ഇന്ത്യക്ക് വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുക.

കമ്യൂണിസ്റ്റുകാര്‍ക്ക് ഇതൊന്നും അറിയേണ്ട കാര്യമില്ലല്ലോ; അവരുടെ മക്കള്‍ ഇംഗ്ലണ്ടിലും അമേരിക്കയിലുമൊക്കെ well-settled ആണല്ലോ.

വേണാടന്‍ said...

അല്ലെങ്കിലും കമ്മുണിസ്റ്റുകള്‍ക്ക് അല്ലെങ്കില്‍ ഇടതുപക്ഷക്കാറ്‌ക്ക് കാര്യങ്ങള്‍ അല്പം താമസിച്ചേ ബോധ്യപ്പെടുകയുള്ളൂ.
ലോകബാങ്കില്‍ നുന്നും വയ്പ എടുക്കുവാന്‍ തീരുമനിച്ഛു-വാറ്ത്ത.
ഇനി കരാറിലെ വ്യവസ്ഥകള്‍ തീരുമനിച്ചാല്‍ മതിയത്രെ...വായ്പ തരുന്നവന്‍ പറയുന്ന കരാറില്‍ എപ്പൊള്‍ ഒപ്പു വയ്ക്കണം എന്ന കാര്യം ആയിരിക്കും..

ഇവിടെയാണു നശീകരണത്തെ ന്യായീകരിക്കുകയും വികസനത്തെ മുരടിപ്പിക്കുകയും ചെയ്യുന്ന “സാര്‍വദേശീയതയില്‍ വിശ്വസിക്കുന്ന കമ്യൂണിസ്റ്റ്കാരനെ” ദേശദ്രോഹി എന്ന് വിളിച്ചുപോകുന്നത്, വിവരക്കേടാണെന്നു ഇപ്പൊള്‍ ആറ്ക്കെങ്കിലും തോന്നുന്നുവെങ്കില്‍ ഒരു ആറു മാസത്തെ സമയം എടുത്തു മറുപടി തന്നാല്‍ മതി അല്ലെങ്കില്‍ പിന്നെ തിരുത്തേണ്ടി വരും.
ബാക്കി ഹരിയണ്ണന്‍ എഴുതിയത് വായിക്കുക..അപ്പോള്‍ ഈ പോസ്റ്റ് മുഴുവനാകും.

Sandeep.G.Varier said...

ചൈനക്കാരന് രാജ്യസ്നേഹം വേണ്ടുവോളമുണ്ട്. പൊട്ടന്‍ മലയാളി മാക്രികള്‍ക്ക് ഒട്ടുമില്ല. നാണം കെട്ട് ചൈനയുടെ കോണകം താങ്ങുന്ന ഇവന്മാരെ രാജ്യത്തു നിന്നും പുറത്താക്കണം.

Unknown said...

ഇടത് ദേശസ്നേഹം

Unknown said...

ഇടത് ദേശസ്നേഹം-2

Unknown said...

ഇടത് ദേശസ്നേഹം-3

Rajeeve Chelanat said...

കെ.പി.എസ്,

ഇന്നാണ് ഇതു കണ്ടത്. രണ്ടുദിവസം മുന്‍പ് ഇവിടെ വന്നുവെങ്കിലും, ജോലിത്തിരക്കുകള്‍ കാരണം പെട്ടെന്ന് തിരിച്ചുപോകേണ്ടിവന്നിരുന്നു.
വിശദമായ കമന്റിന് ഇനി പ്രസക്തിയുമില്ല. പറയേണ്ട കാര്യങ്ങളൊക്കെ മൂര്‍ത്തിയും, രാധേയനും, കണ്ണൂസും വളരെ വ്യക്തമായി (അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധത്തില്‍)പറയുകയും ചെയ്തിരിക്കുന്നു.

വലിയവരുടെ യുദ്ധത്തിന് സ്വന്തം മക്കളെ നേര്‍ച്ചക്കോഴികളാക്കിയ രാജസ്ഥാനിലെ പാവപ്പെട്ടവരെക്കുറിച്ചും,തങ്ങളുടെ എല്ലാമെല്ലാം രാജ്യത്തിന് അര്‍പ്പിച്ച ആ വൃദ്ധദമ്പതികളെക്കുറിച്ചുമുള്ള മാരീചന്റെ കഥ കേട്ട് എനിക്ക് കോള്‍മയിരുണ്ടായി. ഇപ്പോഴും അതടങ്ങിയിട്ടില്ല!! ഹോ, എന്തൊരു രാജ്യസ്നേഹം. ആ രാജസ്ഥാനി ചെറുബാല്യക്കാര്‍ ജീവിച്ചിരുപ്പുണ്ടോ? ആ വൃദ്ധദമ്പതികളുടെ സ്വത്തുവകകള്‍ ഇന്ദിര-സോണിയ-പ്രിയങ്ക-രാഹുല്‍‌‌മാരുടെ സ്വകാര്യബാങ്കുകളില്‍ ഭദ്രമായി കിടക്കുന്നുണ്ടാകുമോ? ചോദിക്കരുത്. രാജ്യദ്രോഹമാകും. “രോമാഞ്ചം കൊള്ളുക മാത്രമേ നമുക്ക് ഗതി”.

ഇന്ത്യയും, പാക്കിസ്ഥാനും, ചൈനയുമൊക്കെ തങ്ങളുടെ സ്വന്തം ഡോസ്സിയറുകള്‍ ഉണ്ടാക്കുന്നുണ്ട്. അതിനനുസരിച്ചുള്ള ഒളിവിലും തെളിവിലുമുള്ള യുദ്ധങ്ങള്‍ ഇപ്പോഴും അവര്‍ മുറപോലെ നടത്തുന്നുമുണ്ട്. പല വസ്തുതകളും ഒരിക്കലും വെളിച്ചം കാണുകയുമില്ല. പാവപ്പെട്ട ഗ്രാമീണര്‍ക്കും, കളങ്കമില്ലാത്ത ‘റൂറല്‍’ വൃദ്ധമനസ്സുകള്‍ക്കും ആ കണക്കുകൂട്ടലുകളൊന്നും ഒരുകാലത്തും മനസ്സിലാവുകയുമില്ല.

ഇന്ത്യയിലെ ഇടതുപക്ഷം ഒരു പരിധിവരെ വലതുപക്ഷമായി കഴിഞ്ഞു എന്ന് സമ്മതിക്കുമ്പോള്‍ തന്നെ, ലോകമൊട്ടുക്ക്, ഇടതുപക്ഷ ചിന്തകള്‍ ശക്തമാകുന്നുമുണ്ട് എന്നത് കാണാതിരുന്നുകൂടാ. ആ ശക്തികളെ അംഗീകരിക്കുകയോ, അംഗീകരിക്കാതിരിക്കുകയോ, അതുവേറെ കാര്യം. സാമ്രാജ്യത്വത്തിനെതിരെയുള്ള നീക്കങ്ങള്‍ പലയിടത്തും നടക്കുന്നുണ്ട്. അതിന്റെ ആവേഗം കുറവായിരിക്കാം. പാകപ്പിഴകളും ഉണ്ട്. എങ്കിലും അത് സംഭവിക്കുന്നുണ്ട് കെ.പി.എസ്.

ജനാധിപത്യശക്തികളെന്ന നിലക്ക് റഷ്യയിലും അമേരിക്കയിലും മാത്രമേ ഇന്ത്യക്ക് ഇനി പ്രതീക്ഷയര്‍പ്പിക്കാന്‍ പറ്റൂ എന്ന വാദങ്ങള്‍ തികഞ്ഞ അസംബന്ധമാണെന്നും പറയാതെ വയ്യ. (അണ്‍പാര്‍ലമെന്ററിയായി തോന്നുന്നുവെങ്കില്‍ ക്ഷമിക്കുകയോ ഡിലീറ്റ് ചെയ്യുകയോ ആവാം).

ചൈനീസ് പ്രശ്നത്തിലും ക്വിറ്റ് ഇന്ത്യാ നിലപാടുകളിലും മറ്റും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍ എടുത്ത നിലപാടുകളൊക്കെ ഇതിനകം തന്നെ ധാരാളമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്.

സമയക്കുറവുകൊണ്ടും, ആദ്യം സൂചിപ്പിച്ചപോലെ, മറ്റുചിലര്‍ വിശദമായി കാര്യങ്ങള്‍ സൂചിപ്പിച്ചതുകൊണ്ടും നിര്‍ത്തുന്നു.

അഭിവാദ്യങ്ങളൊടെ

Unknown said...

പ്രിയ രാജീവ് ,
വൈകിയാണെങ്കിലും വായനയ്ക്കും അഭിപ്രായത്തിനും നന്ദി . നിലവിലുള്ള പ്രത്യയശാസ്ത്രങ്ങളും സിദ്ധാന്തങ്ങളും ഒക്കെ കാലഹരണപ്പെടുകയോ വെള്ളം ചേര്‍ക്കപ്പെട്ടതിനാല്‍ വികൃതമാവുകയോ ചെയ്തു കഴിഞ്ഞു എന്ന് ഞാന്‍ കരുതുന്നു . ഇനി സ്വയം ചിന്തിക്കുന്ന മനുഷ്യരിലാണ് എനിക്ക് പ്രതീക്ഷ . നേതാക്കളിലും പാര്‍ട്ടി-മതങ്ങളിലും ഒട്ടും പ്രതീക്ഷയില്ല . കാഴ്ചപ്പാടുകളുടെ വ്യത്യാസമാണിത് . അഭിപ്രായം ഇരുമ്പുലക്കയല്ലല്ലോ ആര്‍ക്കും അല്ലേ ? നമുക്ക് വീണ്ടും സംവദിക്കാം .

nelly said...

ഹലോ, ഞാൻ മിസിസ് നെല്ലി വിലയേറിയ വെറും 2% പലിശ വായ്പ പ്രദാനം ഒരു സ്വകാര്യ വായ്പ ബാങ്കായ ആകുന്നു. ഞങ്ങൾ വ്യക്തവും ഒപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ വായ്പ നിബന്ധനകൾ പ്രകാരം സാമ്പത്തിക വൈഷമ്യത്തിലകപ്പെടുമ്പോൾ വ്യക്തികൾക്കും കമ്പനികൾക്ക് സ്വകാര്യ ലോൺ, കാർ വായ്പ ബിസിനസ്സ് തലസ്ഥാനമായ, സ്വകാര്യ വായ്പ തുടങ്ങിയവ അർപ്പിച്ചു. ഇമെയിൽ വഴി ഞങ്ങളെ ഇന്നുതന്നെ ബന്ധപ്പെടുക ഞങ്ങൾ നിന്നെ ലോൺ നിബന്ധനകളും വ്യവസ്ഥകളും നൽകാൻ കഴിയും: (nellyperious@gmail.com)

Unknown said...

മറ്റൊരു അവസരവും, നിങ്ങൾ ഒരു ബിസിനസ്സ് മാൻ / സ്ത്രീക്കു ഓർഗനൈസേഷൻ, സ്വയം തൊഴിൽ ഒരു വർക്കർ ഞാൻ ചോദിച്ചു സ്ട്രെസ് തന്നെ ഒരു ബിസിനസ്സിന്റെ ഒരു വ്യക്തിഗത വായ്പ, സുരക്ഷ ഞങ്ങളുടെ സന്തോഷം ആവശ്യമുണ്ട്, അതിനാൽ എങ്കിൽ ഞങ്ങളെ ഇന്നുതന്നെ ബന്ധപ്പെടുക, ഞങ്ങൾ ഒരു പുതിയ വർഷം വായ്പ 2% പലിശ നിരക്കിലാണ് വാഗ്ദാനം, നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി പുതിയ വർഷം ആരംഭിക്കാൻ കഴിയും, ഉപഭോക്താക്കളില് ബലം. നിങ്ങൾക്കു താല്പര്യം ഉണ്ടെങ്കിൽ, താഴെ വായ്പ അപേക്ഷാ ഫോം പൂരിപ്പിക്കുക:
വായ്പയെടുക്കുന്നയാൾ വിവരം:

പൂർണ്ണമായ പേര്: _______________
രാജ്യം: __________________
സെക്സ്: ______________________
പ്രായം: ______________________
വായ്പാ തുക ആവശ്യമായിരുന്നില്ല _______
വായ്പാ കാലാവധി: ____________
വായ്പ ഉദ്ദേശ്യം: _____________
സെൽഫോൺ നമ്പർ: ________

കൂടുതൽ വിവരങ്ങൾക്ക് ഇമെയിൽ വഴി ഇപ്പോൾ ഞങ്ങളെ ബന്ധപ്പെടുക: vicksheddyloancompany@gmail.com

Unknown said...

നിങ്ങൾക്ക് 100% വായ്പ ആവശ്യമുണ്ടോ? നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് എനിക്ക് കുറഞ്ഞ ചിലവിൽ പണം നൽകാം, അതിനാലാണ് നിങ്ങളെ ഞങ്ങൾ 2% മാത്രം ഫണ്ടുചെയ്യുന്നത്. നിങ്ങളുടെ സാഹചര്യം എന്തുതന്നെയായാലും, സ്വയം തൊഴിൽ ചെയ്യുന്നവർ, വിരമിച്ചവർ, ക്രെഡിറ്റ് റേറ്റിംഗ് ഉണ്ട്, ഞങ്ങൾക്ക് സഹായിക്കാം. 1 മുതൽ 30 വയസ്സിനുതാഴെയുള്ള ഫ്ലെക്സിബിൾ പേയ്മെന്റ്. ഞങ്ങളെ ബന്ധപ്പെടുക: Roselinephilipkloanfirm@gmail.com






നിങ്ങൾ ഒരു ദീർഘകാല വായ്പ തിരയുകയാണ്

1 പൂർണ്ണനാമം: ............................
2 കോണ്ടാക്ട് വിലാസം: .......................

3.കൌണ്ട്: .....................

4.കേസ്: ...............

5. വായ്പ തുക ആവശ്യമാണ്: ....................
6. കാലാവധി വായ്പ: ...................
7. ഡയറക്ട് ടെലിഫോൺ നമ്പർ: ...............

ഒത്തിരി സ്നേഹം,
Roselinephiliploanfirm@gmail.com


എൽ
ശ്രീമതി: റോസ്ലൈൻ