Links

കേരളാ സി.പി.ഐ.(എം) വഴിത്തിരിവില്‍ !!

കേരളത്തിലെ സി.പി.ഐ.(എം) ല്‍ പിണറായി യുഗം അവസാനിക്കുന്നതിന്റെ സൂചനകള്‍ വന്നു തുടങ്ങിയിരിക്കുന്നു. പാര്‍ട്ടിയും ജനങ്ങളും ഒറ്റക്കെട്ടായി വി.എസ്സിന്റെ പിന്നില്‍ അണിനിരക്കാനുള്ള സാധ്യതയാണുള്ളത്. അങ്ങിനെയാണെങ്കില്‍ കേരളത്തിലെ മണ്ണില്‍ നിന്ന് സകല അഴിമതികളും തൂത്തെറിയാനുള്ള ചരിത്രപരമായ ദൌത്യമായിരിക്കും വി.എസ്സിനു ഏറ്റെടുക്കേണ്ടി വരിക ! കോടികള്‍ വാരിക്കൂട്ടി പാര്‍ട്ടിയെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി മാറ്റുമ്പോഴും പിണറായിയുടെ ദാര്‍ഷ്ട്യം മാനം മുട്ടെ വളരാന്‍ കാരണം തന്റെ സില്‍ബന്ധികളും സാധാരണക്കാരായ അണികളും എക്കാലവും തന്നെ സം‌രക്ഷിക്കും എന്ന മിഥ്യാ ബോധമായിരുന്നു. പാവം പിണറായിക്ക് , അധികാരത്തിന്റെയും പണത്തിന്റെയും ധാരാളിത്തത്തില്‍ അഹന്ത തലക്ക് പിടിച്ചത് കൊണ്ട് ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കാന്‍ കഴിഞ്ഞില്ല. അദ്ധേഹത്തിന്റെ സ്വന്തം നാട്ടുകാര്‍ പോലും ഇന്നേറ്റവും വെറുക്കുന്നത് അയാളെയാണെന്ന് പാവം അറിയുന്നില്ല.
കേരളത്തില്‍, സമ്പൂര്‍ണ്ണമായി ശുദ്ധീകൃതമായ ഒരു യഥാര്‍ത്ഥമായ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ആവശ്യമുണ്ട്. നമുക്ക് എത്രയോ നല്ല നേതാക്കന്മാരും പ്രവര്‍ത്തകന്മാരുമുണ്ട്. പിണാറായിയും കൂട്ടരും ഒറ്റപ്പെടുമ്പോള്‍ കേരളത്തില്‍ നേരിന്റെയും നെറിയുടെയും ഒരു പുതുയുഗം തുടങ്ങുന്നതിന്റെ നാന്ദി കുറിക്കപ്പെടും. പക്ഷെ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. അഴിമതിക്കാരെയും അവിഹിതമായി സമ്പാദിക്കുന്ന നേതാക്കളേയും ഇനി വെച്ചു പൊറുപ്പിക്കുകയില്ലെന്ന് ജനങ്ങള്‍ പ്രതിജ്ഞ എടുക്കേണ്ടതുണ്ട് !!

31 comments:

Unknown said...

കേരളത്തില്‍ പിണറായി യുഗം അവസാനിക്കുന്നതിന്റെ സുചനകള്‍ വന്നു തുടങ്ങി. ഇത്തരുണത്തില്‍ അഴിമതിക്കാരെയും അവിഹിതമായി സമ്പാദിക്കുന്ന നേതാക്കളേയും ഇനി നാട്ടില്‍ വെച്ചു പൊറുപ്പിക്കുകയില്ലെന്ന് ജനങ്ങള്‍ പ്രതിജ്ഞ എടുക്കേണ്ടതുണ്ട് !!

Unknown said...

സുകുമാരന്‍ മാഷേ..
ഇരുട്ടു കൊണ്ട് ഓട്ട അടക്കല്ലേ...
താങ്കളിവിടെ എഴുതിയതൊക്കെയും മഞ്ഞ പത്ര പാരായണത്തിന്‍ റെ ഛര്‍ദ്ദിക്കലാണെന്ന് ആര്‍ക്കും മനസ്സിലാകും.
കേരളത്തിലെ മാര്‍ക്സിസ്സ്റ്റ് പാര്‍ട്ടിയെ കുറിച്ചൊ അതിന്‍റെ സംഘടനാ കെട്ടുറപ്പിനെ കുറിച്ചൊ ഒരു ചരിത്രബോധവുമില്ലാത മഞ്ഞപത്രം മാത്രം വായിച്ച് എന്തെങ്കിലും എഴുതുമ്പോള്‍ ചിരിക്കാന്‍ പോലും വായനക്കാരന് കഴിയുന്നില്ല.
കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ എന്നും ചെയ്തുപോരുന്ന തന്ത്രങ്ങളുടെ ഭാഗമാണ് ഇന്ന് കാണുന്ന ഈ പുകിലുകളൊക്കെയും.
ഇന്നലെ വരെ വി.എസ്സ്. - പിണറായി ഗ്രൂപ്പ് എന്ന് പറഞ്ഞ് ഫലം കാണാതെ മറ്റൊന്നിലും ശ്രദ്ധിക്കാതെ തന്‍റെ വകുപ്പ് കാര്യഗൌരവത്തില്‍ കൊണ്ടു പോവുകയും അടിയന്തിര ഘട്ടത്തില്‍ മാത്രം പ്രതികരിക്കുകയും ചെയ്യുന്ന, പ്രതിപക്ഷം പോലും അന്തിച്ചു പോയ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന കോടിയാരിയാണ് ഇപ്പോഴത്തെ ഇര.
ഇന്നത്തെ വാര്‍ത്ത കോടിയേരി ഗ്രൂപ്പ് മാറി എന്നാണ്.

ബൂര്‍ഷ്യാ പാര്‍ട്ടിയിലേതു പോലെ മാര്‍ക്സിസ്സ്റ്റ് പാര്‍ട്ടിയിലും നടക്കുന്നു അത് ഞങ്ങളുടെ പാര്‍ട്ടിയേക്കാളും മോശമാണെന്ന് പ്രചരിപ്പിക്കാന്‍ പ്രതിപക്ഷവും അതു പോലെ കമ്മ്യൂണിസ്റ്റ് വിരുദ്ധരും ശ്രമങ്ങള്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി.

ഇനി താങ്കള്‍ പറയൂ ഒരു കമ്മ്യൂണിസത്തിന് പകരം വയ്ക്കാന്‍ താങ്കള്‍ മുന്നോട്ട് വയ്ക്കുന്ന പുതിയ സിദ്ധാന്തം അല്ലെങ്കില്‍ പ്രവര്‍ത്തനം എന്താണെന്ന്?

A Cunning Linguist said...

സുകുമാരന്‍ മാഷിന്റെ വാദഗതിയോട് പൂര്‍ണ്ണമായും യോജിക്കുന്നു...

ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുന്നതാരെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് നല്ല പോലെ അറിയാം... അച്യുതാനന്ദന്‍ ഉയര്‍ന്നു വന്നതും, കരുണാകരനും മകനും ഇപ്പോള്‍ 'പട്ടിയുടെ വില' പോലും ഇല്ലാത്തത് ആ വിവേകം ഉള്ളത് കൊണ്ടാണ്....

പിണറായിക്കും, മറ്റ് 'ഉപ്പ് തീനികള്‍ക്കും' വരാന്‍ പോകുന്ന സ്ഥിതി മറ്റൊന്നല്ല...

കമ്മ്യൂണിസ്റ്റായാലും കോണ്‍ഗ്രസ്സായാലും ബി ജെ പി ആയാലും ഒന്നോര്‍ക്കുക, കേരളീയര്‍ നിങ്ങള്‍ വിചാരിക്കുന്ന പോലെ മണ്ടന്മാരല്ല... കള്ളകളികളും മറ്റും പടിക്ക് പുറത്ത്...

ഞാന്‍ ഇരിങ്ങല്‍ said...

ഹല്ലേലുയ പാടാതെ കാര്യകാരണ സഹിതം വിശദീകരിക്കൂ ഞാനേ...

അങ്ങിനെ തന്നെ സിന്ദാബാദ് വിളിക്കാന്‍ ഏത് ബി. ജെ പി ക്കാരനും കഴിയും.
ബെടക്കാക്കി തനിക്കാക്കുന്ന പൊതു സ്വഭാവം ബൂര്‍ഷ്യാപാര്‍ട്ടികളുടെയും അവര്‍ക്ക് ഓശാന പാടാന്‍ വീരനെ പോലുള്ളവരുടെ മഞ്ഞ പത്രവും ധാരാളം.

Unknown said...

പ്രിയപ്പെട്ട രാജൂ .. വിമര്‍ശനങ്ങളോട് പൊതുവെ അസഹിഷ്ണുത പ്രകടിപ്പിക്കുമ്പോള്‍ കാണാതെ പോകുന്ന ഒരു വസ്തുതയുണ്ട്. എത്രയോ ആളുകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ വിമര്‍ശിക്കാന്‍ കാരണം ആ പാര്‍ട്ടികളെ മാത്രമേ വിമര്‍ശിച്ചിട്ട് കാര്യമുള്ളൂ എന്നതിനാലാണു,ഇന്നും ആ പാര്‍ട്ടികളില്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നത്കൊണ്ടാണു,ഒരു ബദല്‍ പ്രത്യയശാസ്ത്രം കണ്ടെത്താന്‍ കഴിയാത്തത് കൊണ്ടാണു. വിമര്‍ശകന്മാര്‍ എല്ലാവരേയും ഒരേപോലെ കാണാനാണു പാര്‍ട്ടിയുടെ ഔദ്യോഗികവക്താക്കള്‍ എന്നും ശ്രമിക്കുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഒരു ബദല്‍ പ്രവര്‍ത്തനശൈലി എന്തായാലും വേണം. അതെന്തായിരിക്കണമെന്ന് വരും നാളുകളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്റെ അഭിപ്രായം വഴിയെ ഒരു പോസ്റ്റായി എഴുതാം. ഒന്ന് മാത്രം പറഞ്ഞുവെക്കാം. പാര്‍ട്ടി നേതാക്കന്മാരുടെ ജീവിത നിലവാരം സാധാരണക്കാരെ അപേക്ഷിച്ച് എത്രയോ ഇരട്ടിയാകരുത്. അങ്ങിനെയാവുമ്പോള്‍ അവര്‍ പുറത്താക്കപ്പെടണം. ഇത് പറയുമ്പോള്‍ രാജുവിനു ചിരി വരുന്നുണ്ടോ ?

ഞാന്‍ ഇരിങ്ങല്‍ said...

സുകുമാരന്‍ മാഷേ..
വിമര്‍ശനങ്ങളോടല്ല അസഹിഷ്ണുത.
വിമര്‍ശനങ്ങളെ മാര്‍ക്സിസ്സ്റ്റ് പാര്‍ട്ടി എന്നും തെളിഞ്ഞ മനസ്സോടെ തന്നെയാണ് സ്വീകരിച്ചു പോന്നിട്ടുള്ളത്.
എന്നാല്‍ മഞ്ഞ കണ്ണട വച്ച് മാത്രം നോക്കുന്ന , കേരളത്തിലെ ജനങ്ങളെ അറിയാതെ മത്തി പൊതിയാന്‍ വേണ്ടി മാത്രം പ്രിന്‍ റ് ചെയ്യുന്ന മനോരമ പോലുള്ള ‘ദേശീയ’ പത്രത്തിന്‍ റെ സര്‍ക്കുലേഷന് എന്നും ഓരോ കഥകള്‍ വേണം അത് സാധാരണക്കാരായ വായനക്കാരന്‍ പോലും മനസ്സിലാക്കുന്നില്ല. സര്‍ക്കുലേഷന്‍ കൂട്ടാന്‍ അപ്പനെ കൊല്ലാന്‍ പോലും മടിക്കാത്ത മനോരമ പ്രഭുദ്വാതികളുടെ ചെയ്തികള്‍ നമ്മള്‍ കേരളം കണ്ടതാണ്.

സുകുമാരന്‍ മാഷേ...എന്തായി നമ്മുടെ മറിയം റഷീദയുടേയും നമ്പിനാരായണന്‍ റെയും കാര്യം?
കേരളത്തിന്‍ലെ ശാസ്ത്രജ്ഞന്‍ മാരൊക്കെ പെണ്ണുപിടിയന്‍ മാരാണെന്ന് അച്ചു നിരത്തിയ പത്രസംസ്കാരമുള്ള നമ്മുടേ നാട്ടില്‍ സത്യം ജനങ്ങള്‍ തിരിച്ചറിയുമ്പോള്‍ താങ്കളെ പോലുള്ളവര്‍ ഈ മഞ്ഞക്ക്ണ്ണട ഇനിയെങ്കിലും ഊരി വെളിയില്‍ കളയണം.

താങ്കള്‍ക്ക് വിമര്‍ശിക്കാം. വസ്തുതാ പരമായി കാര്യങ്ങളെ നോക്കിക്കണ്ടു കൊണ്ട് വേണം അത്. അല്ലാതെ
പിണറായി യുഗം അവസാനിക്കുന്നു വെന്ന ബൂര്‍ഷ്യാ പത്രങ്ങളുടെ ഭാഷയും ആലങ്കാരിക പ്രയോഗങ്ങളും അല്ല അതിന് വേണ്ടത്. ജനങ്ങളുടെ മനസ്സറിഞ്ഞ് താങ്കള്‍ എഴുതിയെങ്കില്‍ അതിനെ അഭിനന്ദിക്കാ‍മായിരുന്നു.

പിന്നെ ‘പിണറായി’യുള്ളവര്‍ അദ്ദേഹത്തെ ചെരുപ്പെടുത്തടിക്കുന്ന ഒരു കാര്യം താ‍ങ്കള്‍ക്കും അതുപോലെ കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ക്കും പ്രചരിപ്പിക്കാനുള്ള ഒരു ഗീബത്സീയന്‍ തന്ത്രങ്ങള്‍ മാത്രമാണ്. അത്തരം തന്ത്രങ്ങളെ എന്നും അതിജീവിച്ചിട്ടുള്ള ഒരു പാര്‍ട്ടിയാണ് മര്‍ക്സിസ്സ്റ്റ് പാര്‍ട്ടി എന്ന് താങ്കള്‍ക്കും അറിവുള്ളതാണ്.

കമ്മ്യൂണിസത്തിന് പകരം വയ്ക്കാന്‍ ബ്ലോഗില്‍ ചര്‍ച്ചചെയ്ത് ഒരു പുതിയ ഇസം ഉണ്ടാക്കാനുള്ള താങ്കളുടെ ശ്രമങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍.

സൂര്യോദയം said...

ഞാന്‍ കുറച്ച്‌ നാളായി മാതൃഭൂമി പത്രത്തിന്റെ ആ സ്റ്റെയില്‍ നിരീക്ഷിച്ചുവരികയായിരുന്നു.. എപ്പോഴാണ്‌ വിളറിയെടുത്തതെന്ന് എനിയ്ക്ക്‌ ആ നിരീക്ഷണത്തില്‍ നിന്ന് തിരിച്ചറിയാനായി.

വീരേന്ദ്രകുമാറിന്റെയും മകന്റെയും അവിഹിത സ്വത്ത്‌ സംബന്ധിച്ച്‌ ദേശാഭിമാനിയും പീപ്പിള്‍ ടി.വി.യും ചേര്‍ന്ന് പുറത്ത്‌ കൊണ്ടുവന്ന സത്യാവസ്ഥ കേട്ടതുമുതല്‍ മാതൃഭൂമിയ്ക്ക്‌ ഹാലിളകി.....

കഴിഞ്ഞ 4-5 ദിവസമായി ഈ പത്രത്തിന്റെ ആദ്യപേജില്‍ വരുന്ന ടൈറ്റില്‍ 'ദേശാഭിമാനി 2 കോടി വാങ്ങി' എന്നതാണ്‌. വളരെ കൗതുകം തോന്നി.

അതും കഴിഞ്ഞ്‌ ഇപ്പോ അവര്‍ക്ക്‌ സംശയം അവര്‍ മഞ്ഞപ്പത്രമാണോ എന്നതാണ്‌.. അത്‌ അല്ലെന്ന് നാട്ടുകാരെക്കൊണ്ട്‌ പറയിക്കലായി അടുത്ത പരിപാടി... ആ കലാപരിപാടി രണ്ട്‌ ദിവസമായി നടന്ന് വരുന്നു...

പക്ഷെ, ഒരു കാര്യത്തില്‍ എനിയ്ക്ക്‌ ആ പത്രത്തോട്‌ മതിപ്പ്‌ തോന്നി... അവരെ തെറിവിളിയ്ക്കുന്ന വിവരവും മുറയ്ക്ക്‌ കൊടുക്കുന്നുണ്ട്‌.... ഡീസന്റും ന്യൂട്രലും ആണെന്ന് കാണിക്കാനാണാവോ...

കിട്ടിയ അവസരം മുതലാക്കി ചില പുറമ്പോക്ക്‌ ചേട്ടന്മാര്‍ 'രാഘവന്‍', 'വി.ബി. ചെറിയാന്‍' തുടങ്ങിയവര്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സ്ഥിതിയുടെ കാര്യമോര്‍ത്ത്‌ ഭയങ്കര നെടുവീര്‍പ്പ്‌...

കോണ്‍ഗ്രസ്സിലെ ആദര്‍ശധീരന്മാര്‍ക്ക്‌ വല്ലാത്ത വേദന...

ഇതെല്ലാം കണ്ടും കേട്ടും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി തവിട്‌ പൊടിയാവുമോ എന്നൊരു ആശ...

കൊതി കാണിയ്ക്കാതെ കാത്തിരുന്നൂടേ... കാണാല്ലോ.... വെറുതേ കൊതിച്ചിട്ട്‌ നടന്നില്ലെങ്കില്‍ വിഷമം തോന്നാതിരിക്കാന്‍ പറഞ്ഞതാ... ഇഷ്ടപ്പെടാത്തവര്‍ ക്ഷമിച്ച്‌ കള... :-)

കിരണ്‍ തോമസ് തോമ്പില്‍ said...

ഇരിങ്ങലെ ഊഹാപോഹങ്ങള്‍ പ്രച്രിപ്പിക്കുന്നതില്‍ കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളുടെ ശ്രമം വിജയം കാണുന്നു എന്നതിന്‌ തെളിവാണ്‌ ഈ പോസ്റ്റ്‌. മാതൃഭുമിയും മാധ്യമംവും മംഗളവുമൊക്കെ ഇതു തന്നെ ചെയ്യുന്നു.

2 കോടിയുടെ ബോണ്ട്‌ വിവദം പുറത്തുകൊണ്ടുവന്ന മാതൃഭുമി അതിനൊപ്പം മറ്റൊരു വാര്‍ത്തയും നല്‍കിയിരുന്നു. 1 കോടി രൂപ തെരെഞ്ഞെടുപ്പ്‌ ഫണ്ടിലേക്ക്‌ AKG സെന്ററില്‍ മാര്‍ട്ടിന്റെ ആള്‍ക്കാര്‍ നല്‍കിയെന്ന്. 2 കോടിക്ക്‌ തെളിവുണ്ട്‌ പക്ഷെ ആ ഒരു കോറ്റിയേപ്പറ്റി പിന്നെ മാതൃഭുമി മിണ്ടിയിട്ടില്ല എന്നത്‌ ഓര്‍ക്കുക. അതിന്‌ CPM വിശദീകരണം നല്‍കിയിട്റ്റും ഒരു തിരുത്തു പോലും മാതൃഭുമി നല്‍കിയില്ല. അപ്പോള്‍ അതും പിണറായി വിജയന്റെ അക്കുന്റില്‍ വായനക്കാര്‍ വകവച്ചുകൊള്ളും എന്ന മാധ്യമ തന്ത്രമാണ്‌ മാതൃഭുമി പുറത്തെറ്റുത്തത്‌.

10 ലക്ഷത്തിന്റെ നീന്തല്‍ കുളം E.P. ജയരാജന്‍ നിര്‍മ്മിച്ചു എന്നതായിരുന്നു മംഗളത്തിന്റെ വാര്‍ത്ത.പിന്നീട്‌ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇവര്‍ ഖേദം പ്രകടിപ്പിച്ചു

കേരള ഘടകത്തെപ്പറ്റി ലജ്ജിക്കുന്നു എന്ന് കാരാട്ട്‌ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പറഞ്ഞു എന്ന് മാധ്യമം പത്രം മുന്‍പെജില്‍ റിപ്പോട്ട്‌ ചെയ്തു. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഈ പത്രത്തിന്റെ പ്രതിനിധികള്‍ ഉണ്ടാകില്ല എന്ന് നമുക്കറിയാം. മാത്രമല്ല ഈ വിഷ്യത്തെപ്പറ്റി പ്രകാശ്‌ കാരാട്റ്റിന്റെ ലേഖനം നാം മനോരമയിലും ദേശാഭിമാനിയിലും ദീപികയിലും കാണുകയും ചെയ്തു.

വെറും ഉൌഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ വസ്തുതകളേയൊ യുക്തിയേയൊ അടിസ്ഥാനമാക്കാതെ വാര്‍ത്തകള്‍ പടച്ചു വിടുന്ന ഈ മാധ്യംങ്ങള്‍ പാര്‍ട്ടിയെ നന്നാക്കും എന്ന് സുകുമാരന്‍ ഒളിയന്‍പുകള്‍ എന്ന ബ്ലോഗില്‍ എഴുതിയിരുന്നു. എന്നാല്‍ സംഭവം മറിച്ചാണ്‌. VS നെ അതിരുകവിഞ്ഞ്‌ പിന്തുണക്കുന്ന മാതൃഭൂമി അദ്ദേഹത്തിനെതിരായും പിണറായിക്കെതിരായും നടപറ്റിയുണ്ടായതിന്റെ പിറ്റേദിവസം ഇങ്ങനെ എഴുതി മുഖ്യമന്ത്രിയും സെക്രട്ടറിയും മാറണം.

VS ഇല്‍ രക്ഷകനെ കാണുന്ന സുകുമാരന്‍ മാധ്യമങ്ങളുടെ യഥാര്‍ത്ത ലക്ഷ്യം എന്ത്‌ എന്ന് VS തിരിച്ചറിയുന്നില്ല എന്ന മനസിലാക്കണം . VS ന്റെയും പൂര്‍വ്വകാല ചരിത്രം ഒന്ന് ഓര്‍ത്ത്‌ നോക്കി അദ്ദേഹത്തെ വിലയിരുത്തുന്നതും നല്ലതാണ്‌ എന്ന് ഓര്‍മ്മിപ്പിക്കാനും ഈ അവസരം ഉപയോഗിക്കുന്നു. തന്നെ എതിര്‍ക്കുന്നവരെ എങ്ങനേയും ഇല്ലാതാക്കുക എന്ന സ്വഭാവമണ്‌ VS ഉള്ളത്‌. . പല പോസ്റ്റുകളിലും കമന്റുകളിലും പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ ആവര്‍ത്തിക്കുന്നില്ല.

Anonymous said...

VINASHA KAALE VIPAREETHA BUDDHI !
- Keralapuram Krishnakumar -
DYFI offers to cover the ‘Mathrubhumi’ staffers with white cloth ! CPM Secretary addresses the ‘Mathrubhumi’ editor with foul epithets such as 'vaata, pota, nee'. Is Kerala now a ‘vellarikka pattanam’ ? Does Pinarayi lose balance of mind? CPM unwittingly invite BJP and RSS for a politics of blood-shed ? Vinasha kaale vipareetha buddhi !

keralapuramkrish@yahoo.co.in

G.MANU said...

വാദപ്രതിവാദങ്ങള്‍ക്കും, സ്റ്റാറ്റിസ്റ്റിക്സിനും, മഞ്ഞ/മഞ്ഞു മൂടിയ സത്യത്തിനും ഇടയില്‍ നിരാകരിക്കാനാവാത്ത ഒരു ചോദ്യം ഇതു മാത്രമാണു

"ഞങ്ങള്‍ ഇനി ആരെ സ്വപ്നം കാണണം. തൊട്ടുവന്ദിക്കാന്‍ യോഗ്യതയുള്ള ഒരു പാദം ഇനിയും ഉണ്ടോ?"

ഞാന്‍ ഇരിങ്ങല്‍ said...

പ്രീയപ്പെട്ട മനു,

തൊട്ടു വന്ദിക്കാന്‍ ഒരു പാദം തേടുക എന്നതുതന്നെ മുതലാളിത്ത സമീപനമാണ്.
സമൂഹം എന്നാല്‍ ഒരു വ്യക്തിയല്ല. ഒരു വ്യക്തിയില്‍ അധിഷ്ഠിതവുമല്ല.
അതു കൊണ്ടു തന്നെ തൊട്ടു വന്ദിക്കാന്‍ ഒരു പാദമല്ല. ഒരു സമൂഹമാണ് നമുക്ക് വേണ്ടത്. ആര്‍ജ്ജവമുള്ള, ഇച്ഛാശക്തിയുള്ള ഒരു സമൂഹം. അത്തരം സമൂഹത്തിനു മാത്രമേ തിരിച്ചറിവുണ്ടാകൂ.

നമ്മള്‍ കാത്തിരിക്കുകയല്ല വേണ്ടത്. സ്വയം തയ്യാറാവുകയാണ് വേണ്ടത്. ആരോ ഒരാള്‍ വരും എന്ന് കാത്തിരിക്കുന്നതും ആ ഒരാള്‍ക്ക് മാത്രമേ നമ്മെ രക്ഷിക്കാന്‍ കഴിയൂ എന്നുള്ളത് പൊള്ളയാണെന്ന് എന്നാണ് നാം മനസ്സിലാക്കുക.

കെ said...

സുകുമാരേട്ടാ... കലക്കി. സത്യം പറഞ്ഞാല്‍ ഇത്രയും പ്രതീക്ഷിച്ചില്ല. പിണറായി യുഗം അവസാനിക്കട്ടെ, വി എസ് യുഗം ആരംഭിക്കട്ടെ .. ഈങ്ക്വിലാബ് സിന്ദാബാദ്.. പ്രവാചക തുല്യമായ വാക്കുകള്‍ കേട്ട് കോരിത്തരിക്കുന്നു. ഞാനും ആ ദിനം പ്രതീക്ഷിച്ചിരിക്കുകയാണ്.

മകനെ സ്വാശ്രയ കോളജില്‍ പഠിപ്പിച്ച് മുപ്പതാം വയസില്‍ കയര്‍ഫെഡ് എംഡിയാക്കിയ വിപ്ലവകാരി.

എസ്എസ്എല്‍സിയ്ക്ക് നക്കാപ്പിച്ചാ മാര്‍ക്കു വാങ്ങിയ മകളെ രാജീവ് ഗാന്ധി ബയോടെക്നോളജി ഇന്‍സ്റ്റ്യൂട്ടിലെ സയന്റിസ്റ്റാക്കിയ ത്യാഗിവര്യന്‍.

ടിജെ ആഞ്ചലോസിനെ മുക്കുവച്ചെക്കന്‍ എന്നു മൈക്കുകെട്ടി ചെല്ലപ്പേരു വിളിച്ച മനുഷ്യസ്നേഹി.

വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിയെ സര്‍വരും ചേര്‍ന്ന് ചവിട്ടിത്തേയ്ക്കുന്പോള്‍ എതിര്‍ത്തൊരക്ഷരം മിണ്ടാത്ത പാര്‍ട്ടി പ്രവര്‍ത്തകന്‍.

അതെ ആ സഖാവ് തന്നെയാണ് നമ്മെ നയിക്കേണ്ടത്. ആരും ചത്താലും സ്വന്തം കാര്യം നടന്നാല്‍ മതിയെന്നാഗ്രഹിക്കുന്ന ശരാശരി കേരളീയന്റെ പ്രതിനിധി തന്നെയാണ് സഖാവ് വിഎസ്. മറ്റുളളവര്‍ ചിഞ്ഞ് തനിക്ക് വളമാകണമെന്നാഗ്രഹിക്കുന്ന യഥാര്‍ത്ഥ വിപ്ലവകാരി.

വിഎസ് യുഗത്തിന് സ്വാഗതം.

കെ said...

ഇത്രയും കൂടി. വി എസിന്റെ മകന്‍ അരുണ്‍ കുമാറിന്റെ ഭാര്യ രജനി ബാലചന്ദ്രന്‍ മണിപ്പാലില്‍ എംഡിയ്ക്ക് പഠിക്കുകയാണത്രേ. ഡൊണേഷന്‍ 45 ലക്ഷം രൂപ. ഗവേഷണം തുടങ്ങിയിട്ടുണ്ട്. ചേട്ടനും ബാംഗ്ലൂരിലാണല്ലോ. ഒന്നന്വേഷിക്കൂ. സത്യമാണോ എന്നറിയാമല്ലോ?

കിരണ്‍ തോമസ് തോമ്പില്‍ said...

മരീച ഒരു ആരോപണവും കൂടി കേട്ടിടുണ്ട്‌. VS ന്റെ മകന്റെ ഭാര്യക്ക്‌ ഓണ്‍ലൈന്‍ ലോട്ടറിയുടെ ഏജന്‍സി ഉണ്ടായിരുന്നു എന്ന്. അന്ന് VS പ്രതിപക്ഷ നേതാവും ലോട്ടറി വിരുദ്ധ സമരത്തിന്റെ മുന്‍പന്തിയിലുമായിരുന്നു. വക്കം പുരുഷോത്തമന്റെ കുടുമ്പത്തിനൊപ്പമായിരുന്നു ഈ കച്ചവടം എന്നാണ്‌ ഞാന്‍ കേട്ടിരിക്കുന്നത്‌. സത്യമാണോ എന്നറിയില്ല്.

ഇനി സ്വന്തം കാര്യത്തിന്‌ പാര്‍ട്ടിയെ മാത്രമല്ല മുന്നണിയേയും ഒറ്റിക്കൊടുക്കാന്‍ VS ന്‌ മടിയില്ല. തനിക്ക്‌ ശേഷം പ്രളയം എന്നാതാണ്‌ VS ശൈലി. LDF യോഗത്തിന്റെയും CPM സംസ്ഥാന കമ്മിറ്റി യോഗത്തിന്റെയും ഒക്കെ ദൃക്‌സാക്ഷി വിവരണം ഇന്ന് VS പക്ഷ മാധ്യമങ്ങളിലേക്ക്‌ ചോര്‍ത്തി നല്‍കി പാര്‍ട്ടിയേ ശക്തിപ്പെടുത്തുന്നതും മറ്റൊരു VS ശൈലി.

പിന്നെ VS ന്‌ പ്രതിബദ്ധതയില്ലാ എന്ന് മാത്രം പറയരുത്‌. തന്നേ സ്തുതിക്കുന്ന മാധ്യമങ്ങളോടെ. തന്നെ മുഖ്യമന്ത്രിയാക്കിയത്‌ മാധ്യമംങ്ങളാണ്‌ എന്ന് VS വിശ്വസിക്കുന്നു. അതുകൊണ്ട്‌ തന്നേ അവര്‍ക്ക്‌ വേണ്ടത്‌ VS ദിനംപ്രതി നല്‍കുന്നു. വിവാദങ്ങള്‍ മാത്രം

Unknown said...

മാതൃഭൂമിയില്‍ ഇപ്പോള്‍ വരുന്ന വാര്‍ത്തകളില്‍ പരസ്പര ശത്രുതയുടെ അളവ് കൂടുതല്‍ ഉണ്ടന്നതു നേരുതന്നെ.എന്നാല്‍ പാര്‍ട്ടില്‍ എല്ലാം ഭദ്രമാണ് എന്ന ധാരണ ശരിയാണെന്നു കരുതുന്നില്ല.അംഗങ്ങളില്‍ എറിയകൂറും ധനശേഷി കുറഞ്ഞവരായ ഒരു പാര്‍ട്ടിയില്‍ ആനുപാതികമല്ലാത്ത രീതില്‍ ധനം വന്നുചേരുന്നത് കാണുമ്പോഴും പാര്‍ട്ടിനേതൃത്വത്തിലുള്ളവരുടെ ജീവിതരീതികാണുമ്പോഴും സംശയങ്ങള്‍ ഏറെയുണ്ടാകുന്നു.

Anonymous said...

ഓശാന പാടുന്ന സഹോദരരെ, ഇത്തരം നേതാക്കളാല്‍ നയിക്കപ്പെടേണ്ട അവ്സ്ഥ നമുക്ക് വന്നുപോയോ?
വേലി തന്നെ വിളവ് തിന്നുന്നോ? !!
These type of unworthy and incapable leaders should be eradicated from politics same as our human gods, Are they really deserved to be in limelight?? Why are we still keeping mumb ? Time is running out !!

പിപ്പിള്‍സ്‌ ഫോറം. said...

വി.എസ്‌ മാത്രമല്ല വി എസിനെപ്പോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരൊക്കെ കേരളത്തിന്റെയും കേരളിയരുടെയും രക്ഷകരായിട്ടാണ്‌ ജനം കാണുന്നത്‌. അഴിമതിക്കെതിരെ അനീതിക്കെതിരെ പൊതുമുതല്‍ കൊള്ളയടിക്കുന്നതിന്നെതിരെ,മാഫിയകള്‍ക്കതിരെ ശക്തമായി ശബ്ദം ഉയര്‍ത്തുകയും കടുത്ത നിലപാട്‌ സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് ജനങ്ങള്‍ ബൊധ്യപ്പെടണം. മുഴുവന്‍ ജനങ്ങള്‍ക്കും ബോധ്യപ്പെടില്ല. കാരണം ജനങ്ങളിലുള്ള ചെറിയ ശതമാനം എല്ലാവിധ സാമുഹ്യതിന്മകള്‍ക്കും കൂട്ടുനില്‍ക്കുന്നവരാണ്‌.ഇവരെ ജനശത്രുക്കളായിട്ടാണ്‌ ജനം കാണുന്നത്‌. ഇവരുടെ നേതാവാണ്‌ ഇന്ന് കിരണ്‍ തോമാസ്‌ കണ്ണടച്ച്‌ പിന്തുണക്കുന്ന ഇ പി ജയരാജന്‍, പിണറായി തുടങ്ങിയവര്‍.ചുരുങ്ങിയ കാലം കൊണ്ട്‌ കോടീയുടെ ആസ്തി വാരിക്കൂട്ടിയ പിണരായിയും ജീവിതം മുഴുവന്‍ പാര്‍ട്ടിക്ക്‌ ഉഴിഞ്ഞിവച്ച അച്ചുതാനന്ദനും ഒരു പോലെയെന്ന് കാണാന്‍ തികഞ്ഞ വിവരദോഷികള്‍ക്ക്‌ മാത്രമേ കഴിയൂ.

ദുഷ്ടശക്തികളുടെ ഇഷ്ടത്തോഴന്മാരെ പിന്തുണക്കുന്ന കിരണ്‍ തോമാസിനെപ്പോലുള്ള സാമൂഹ്യ തിന്മയുടെ കാവല്‍ക്കാരെ ജനം ശരിക്കും മണസ്സിലാക്കണം.

ഇ എം എസ്‌ തന്റെ സ്വന്തം സ്വത്ത്‌ വിറ്റ്‌ ദേശാഭിമാനിതുടങ്ങിയത്‌ പാര്‍ട്ടിയുടെ പേരിലായിരുന്നു.വിവിധ പ്രതിസന്ധികള്‍ തരണം ചെയ്ത്‌ ദേശാഭിമാനിയെ ഈ നിലയില്‍ എത്തിച്ചത്‌ കേരളത്തിലെ ലക്ഷോപലക്ഷം പാര്‍ട്ടി അനുഭാവികളാണ്‌.എന്നാല്‍ ഇത്‌ സ്വന്തം പേരിലാക്കാന്‍ പിണറായിയും ജയരാജനും ശ്രമിച്ചപ്പോള്‍ പി ബി ഇടപെട്ട്‌ പൂര്‍വ്വസ്ഥിതിയിലാക്കിയ കാര്യം അറിയാത്തവര്‍ ആരാണുള്ളത്‌.

പാര്‍ട്ടിയോ പാര്‍ട്ടിയുടെ ഉന്നത നേതാക്കന്മാരോ അറിയാതെ സാമ്പത്തികകുറ്റവാളിയായ സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറി രാജാവിന്റെ കയ്യില്‍ നിന്ന് ദേശാഭിമാനിയുടെ പേരില്‍ വാങ്ങിയത്‌ പാര്‍ട്ടിക്കും ദേശാഭിമാനിക്കും വരുത്തിയ അപമാനത്തിന്ന് കണക്കില്ല. ഇത്‌ ചെയ്ത ജയരാജന്‍ ശരിയും ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാതൃഭൂമി ചെയ്തത്‌ തെറ്റും.തെറ്റ്‌ ചെയ്തവന്‍ എത്ര ഉന്നതനായാലും തെറ്റ്‌ എന്ന് പറയാനുള്ള ചങ്കൂറ്റം കിരണ്‍ തോമാസിനെപ്പോലുള്ളവര്‍ക്ക്‌ ഉണ്ടായിരിക്കണം.സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് മാത്രമല്ല പലസാമ്പത്തിക കുറ്റവാളികളില്‍നിന്നും ജയരാജനും കൂട്ടരും വന്‍ തുക കൈപ്പറ്റിയിട്ടുണ്ടന്ന് ആരെരെങ്കിലും പറഞ്ഞാല്‍ നിഷേധിക്കാന്‍ ആര്‍ക്കാണ്‌ കഴിയുക. സാമ്പത്തിക കുറ്റവാളിയുടെ കയ്യില്‍ നിന്ന് വന്‍ തുക വാങ്ങിയിരിക്കുന്നത്‌ തൊഴിലാളികളുടെ ചോരയും നീരും കുടിച്ച്‌ തടിച്ച്‌ കൊഴുത്ത ജയരാജനെയും അതുപോലുള്ളവരെ അന്ധമായി അനുകൂലിക്കുന്നവര്‍ ഒരിക്കലും പാര്‍ട്ടിയുടെ ബന്ധുക്കളല്ല, മറിച്ച്‌ പാര്‍ട്ടിയെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവരാണ്‌..

കിരണ്‍ തോമസ്സിനെ പോലുള്ളവരോട്‌ പിപ്പിള്‍സ്‌ ഫോറത്തിന്ന് പറയാനുള്ളത്‌ ഇനിയെങ്കില്ലും സത്യത്തിന്നും നീതിക്കും വേണ്ടി നിലകൊള്ളുക. വി എസിനേയും വി എസ്‌നെപ്പോലെയുളവരെയും ഒരിക്കലും ജനം വെറുക്കുകയില്ല കാരണം അവരുടെ ഓരോ വാക്കും പ്രവര്‍ത്തിയും ജനനന്മക്കുള്ളതാണ്‌. അതുകൊണ്ടുതന്നെ ജനമനസ്സില്‍ എന്നും അവര്‍ക്ക്‌ മഹനിയമായ സ്ഥാനമുണ്ട്‌. സഖാവ്‌ ഏ കെ ജിക്കു ശേഷം കേരളം കണ്ട മഹാനായ ജനനേതാവാണ്‌ സഖാവ്‌ അച്ചുതാനന്ദന്‍.ഒരു കാലത്ത്‌ വികസന വിരുദ്ധനെന്ന് പറഞ്ഞിരുന്നവര്‍ ഇന്ന് പറയുന്നത്‌ സ്വന്തം ഇമേജ്‌ വളര്‍ത്താന്‍ അദ്ദേഹം ശ്രമിക്കുന്നുവെന്നാണ്‌. സുഹൃത്തുക്കളെ രാജ്യത്തിന്നും ജനങ്ങള്‍ക്കും വേണ്ടി സ്വന്തം ജിവിതം ഉഴിഞ്ഞുവെച്ചാല്‍ ജനഹൃദയങ്ങളില്‍ നിങ്ങള്‍ക്കും സ്ഥാനമുണ്ടായിരിക്കും. അല്ലാതെ പൊതുപ്രവര്‍ത്തനം പണമുണ്ടാക്കനുള്ള ചവിട്ടുപടിയാക്കുന്നവര്‍ പൊതുജനശത്രുക്കളാണ്‌

Anonymous said...

കിരണ്‍ തോമസ്സിന്ന് അച്ചുതാനന്ദനെപ്പറ്റിയുള്ള ആരോപണങ്ങള്‍ മാത്രമേകിട്ടാറുള്ളു. ഏകപക്ഷിയമായി അത്‌ അത്രശരിയല്ലായെന്ന് തോന്നിയതുകൊണ്ട്‌ ഇത്‌ അദ്ദേഹത്തിന്റെ പ്രതേക ശ്രദ്ധക്കാണ്‌. ഇ പി ജയരാജന്റെ പേരില്‍ കോടികളുടേ അഴിമതി പുറത്തുവന്ന സ്ഥിതിക്ക്‌ മറ്റ്‌ ജനസംസാരങ്ങളുടെ നിജസ്ഥിതി അറിയാന്‍ ആഗ്രഹമുണ്ട്‌. ജയരാജന്‍ ഗള്‍ഫില്‍ ദേശാഭിമാനി ഗള്‍ഫ്‌ എഡിഷന്‍ തുടങ്ങാന്‍ മദ്യരാജാവില്‍ നിന്നും കോഴിക്കോട്‌ ഐസ്ക്രീ പാര്‍ലര്‍ കേസ്സിലെ മുഖ്യപ്രതിയില്‍ നിന്നും മറ്റു പലരില്‍ നിന്നും കോടികള്‍ പിരിച്ചിട്ട്‌ നാളുകളെറെയായി ഇന്നും യാതൊരു വിവരവുമില്ല.ഈ പണം എന്തുചെയ്തു.

പിണറായിയുടെ മകന്‍ വിദേശത്ത്‌ പഠിക്കുന്നു ചിലവ്‌ 50 ലക്ഷം.ഈ ചിലവ്‌ ആര്‍ കൊടുക്കുന്നു.
സിംഗപ്പൂരിലെ കമല എക്സ്‌പോര്‍ട്‌സ്‌ ആരുടെയാണ്‌
ദുബായിലും ബഹറൈനിലും പ്രവര്‍ത്തിക്കുന്ന ചിക്കൂസ്‌ മിഠായിക്കമ്പിനി പിണറായിയുടെയാണെന്ന് പറയുന്നു.
പിണറായിക്കും മുരളിധരനും പങ്കാളിത്തമുള്ള റിയല്‍ എസ്റ്റയിറ്റ്‌ അടക്കമുള്ള സ്ഥാനങ്ങള്‍ ദുബായില്‍ ഉണ്ടെന്ന് പറയുന്നു

ലാവലിന്റെ ഉന്നത ഉദ്യോഗസ്ഥനായ ദിലീപ്‌ രാഹുലനെ പിണറായിയും പിണറായിയുടെ ദൂതന്മാരും ഇടയ്കിടെ സന്ദര്‍ശിക്കുന്നത്‌ എന്തിനാണ്‌.
ബ്ലയിഡ്‌ കമ്പിനിക്കാരന്‍ ഗോകുലം ഗോപാലന്റെ മകളെ പിണറായിയുടെ മകന്‍ കല്യാണം കഴിക്കാന്‍ പോകുന്നു.
ഇതില്‍ ഏതൊക്കെ നാളെ സത്യമായി വരുക കാത്തിരുന്ന് കാണുക. കൂടുതല്‍ വിവരങ്ങല്‍ ജുലൈ 4 ന്റെ സൗദിയില്‍ നിന്ന് ഇറങ്ങുന്ന മലയാളം ന്യൂസ്‌ പറ്റ്രത്തിലുണ്ട്‌/

സക്കീര്‍ മലപ്പുറം. ജിദ്ദ.

കിരണ്‍ തോമസ് തോമ്പില്‍ said...

VS അച്ചുതാനന്ദനേക്കുറിച്ച്‌ പറയുമ്പോള്‍ പിണറായുടെയും ജയരാജന്റെയും കാര്യം പറയുന്നതെതിന്‌ എന്ന് ഞാന്‍ പീപ്പിള്‍ ഫോറത്തോട്‌ ചോദിക്കുന്നു. ഇന്നും ഇന്നലേയും അല്ലല്ലോ നമ്മള്‍ VS നേ കണാന്‍ തുടങ്ങിയത്‌. VS ന്റെ ചരിത്രം അറിയവുന്ന വ്യക്തി എന്ന നിലയില്‍ ഇന്ന് ഈ കാട്ടിക്കൂട്ടല്‍ നടത്തുന്ന VS നെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടിണ്ട്‌. മരീചന്‍ പറഞ്ഞതും VS നെതിരെ നിലനില്‍ക്കുന്നതുമായ ആരോപണങ്ങള്‍ എന്ത്‌ കൊണ്ട്‌ പ്രസ്ക്തമാകുന്നില്ല. പിണറായുടെ മകന്‍ പഠിക്കുന്നത്‌ പോലെത്തന്നെയാണ്‌ VS ന്റെ മകന്‍ പഠിച്ചത്‌. അന്ന് മാനേജ്‌മന്റ്‌ കോട്ടയില്‍ കേരളത്തില്‍. ഇന്ന് പിണറായുടെ മകന്‍ വിടേ ശത്ത്‌. പിണറായിയെ അളക്കുന്ന അളവുകള്‍ VS നും ബാധകമാണ്‌. VS നേ ഭൂതകാലം മറച്ച്‌ വര്‍ത്തമാനകാല്‍ത്തിന്റെ മാത്രം അകമ്പടിയോടെ അവതരിപ്പിക്കുന്നതിനേ മാത്രമേ ഞാന്‍ എതിര്‍ക്കുന്നുള്ളൂ.

ഞാന്‍ E.P. ജയരാജനെയോ ഔദ്യോഗിക പക്ഷ നേതാക്കളയോ കണ്ണടച്ച്‌ പിന്തുണക്കുന്നില്ല. എന്തിന്‌ എനിക്ക്‌ CPM നോട്‌ പോലും അന്ധമായ അനുഭാവം ഇല്ല. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യമൊന്നും വരുമെന്ന് ഞാന്‍ ചിന്തിക്കുന്നു പോലുമില്ല. അതുകൊന്റ്‌ തന്നെ വരട്ട്‌ വാദികളായ നക്സലേറ്റുകളും തീവ്രകമ്യൂനിസ്റ്റുകളും പിന്നെ സ്വാര്‍ത്ഥ തല്‍പരരായ അക്കാഡിമിക്ക്‌ ബുദ്ധി ജീവികളും (സാറാ ജോസഫ്‌, നീലക്ണ്ഠന്‍) തളിക്കുന്ന വഴിയേ നീങ്ങുന്ന അച്ചുതാനന്ദന്‍ നയങ്ങളെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്‌ എന്നതുകൊണ്ടാണ്‌. പിന്നെ സക്കീരിന്റെ പോസ്റ്റിന്‌ മറുപറ്റി പിന്നെ

Unknown said...

ഒരാളെപ്പറ്റി കുറച്ചൊക്കെ മനസ്സിലാക്കാന്‍ അയാളുടെ കൂടെ ആരൊക്കെയുണ്ടെന്ന് നോക്കിയാല്‍ മതി.പാര്‍ട്ടിക്ക് പുറത്ത് (പത്രങ്ങളെ ഒഴിവാക്കി) ഇരുവരുടെയും പിന്‍തുണ എങ്ങനേയെന്നു നോക്കാം.

പരസ്യമായി വീയെസ്സിനെ പിന്‍തുണയ്ക്കുന്നവര്‍:
മനുഷ്യാവകാശപ്രവര്‍ത്തകര്‍,പരിസ്ഥിതി പ്രവര്‍ത്തകര്‍,ഫ്രീ സോഫ്റ്റ്വെയര്‍ വക്താക്കള്‍,ഇടതുപക്ഷ ചിന്തകര്‍/സാഹിത്യപ്രവര്‍ത്തകര്‍,അധിനിവേശത്തെ എതിര്‍ക്കുന്നവര്‍,സോഷ്യലിസ്റ്റുകാര്‍,തീവ്രതകൂടിയതും കുറഞ്ഞതുമായ കമ്യൂണിസ്റ്റുകാര്‍,ആഗോളീകരണത്തെ എതിര്‍ക്കുന്നവര്‍,സാമ്രാജ്യത്വശക്തികളെ എതിര്‍ക്കുന്നവര്‍ തുടങ്ങിയവരില്‍ ഭൂരിഭാഗം.
സാറാ ജോസഫ്,സുകുമാര്‍ അഴിക്കോട്,വീ.ആര്‍.കൃഷ്ണയ്യര്‍,മേധാ പട്കര്‍,സുഗതകുമാരി എന്നിങ്ങനെയുള്ള വ്യക്തികള്‍.
ഇവരുടെ പിന്തുണയൊന്നും ശാശ്വതമല്ല; അച്യുതാനന്ദന്റെ വാക്കുകളും പ്രവൃത്തികളെയും ആശ്രയിച്ചാണ്.

പരസ്യമായി പിണറായിയെ പിന്‍തുണയ്ക്കുന്നവര്‍:
കരുണാകരന്‍ & മുരളി,ചില മതനേതാക്കള്‍ എന്നിവരൊക്കെയാണ്.
ഇതില്‍ ഏതൊക്കെ പിന്‍തുണയാണ് ഒരു കമ്യൂണിസ്റ്റു പാര്‍ട്ടിക്ക് അഭികാമ്യം എന്നും കൂടി നോക്കുക. വീയെസ്സിനെ അനുകൂലിക്കുന്നവരെല്ലാം ചില സിന്‍ഡിക്കേറ്റിന്റെയും അജന്‍ഡകളുടെയും സ്വാര്‍ത്ഥതയുടേയും അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് വാദിച്ചാല്‍ പിന്നെ ഒന്നും പറയാനില്ല.

ഞാന്‍ ഇരിങ്ങല്‍ said...

സുരലോകത്തിന്‍ റെ കണ്ടുപിടുത്തം മനോഹരം
വി എസ്സിനെ പിന്തുണക്കുന്നവര്‍ ആരൊക്കെ.
ഇതാണ് മാധ്യമ സംസ്കാരം ഇന്നത്തെ..
അതല്ല കമ്മ്യൂണിസ്റ്റ് സംസാകരം അത് ആദ്യം മനസ്സിലാക്കുക. ആള്‍ ദൈവങ്ങളെ സൃഷ്ടിക്കുകയല്ല കമ്മ്യൂണിസം ചെയ്യുന്നത്.
മനോരമ, മാതൃഭൂമി പോലുള്ള ബൂര്‍ഷ്യാ പത്രങ്ങള്‍ പത്രധര്‍മ്മം കാറ്റില്‍ പറത്തി ലാഭക്കൊതി മാത്രം മുന്നില്‍ കണ്ട് കൊണ്ട് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനു പകരം വാര്‍ത്തകള്‍ സൃഷ്ടിച്ച് വാര്‍ത്തയാക്കുന്ന ബൂര്‍ഷ്വാ നിലപാടിനെതിരെ എന്നും നിലകൊണ്ടിട്ടൂള്ളതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍.

അതു പോലെ തന്നെ സുരലോകം എടുത്തു പറഞ്ഞ ബുദ്ധിജീവികളുടെ ലിസ്റ്റിലെ പേര് നോക്കിയാലറിയാം ഏതെങ്കിലും സ്ഥാപനത്തിന്‍ റെ തലപ്പത്ത് കസേരകിട്ടാന്‍ കൂറ് പ്രഖ്യാപിക്കുന്ന നാട്യ ശിരോമണീകള്‍ തന്നെയാണ് വി. എസ്സ് പക്ഷം എന്ന് പറഞ്ഞ വി. എസ്സിനെ തെങ്ങില്‍ കയറ്റുന്നത്.

വി. എസ്സ് പാര്‍ട്ടിയുടെ സ്വത്താണ് അത് പൃഷ്ഠം താങ്ങികള്‍ക്ക് മനസ്സിലാകാതെ അല്ല എന്നാല്‍ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ എന്നും മാധ്യമ ഭീകരന്‍ മാര്‍ പലരൂപത്തില്‍ അവതരിച്ചിട്ടുണ്ട്.
കേരളത്തിലെ ആദ്യത്തെ ഇ. എം എസ്സ് സര്‍ക്കാരിനെതിര വിദേശത്തു നിന്നും പണം കൈപ്പറ്റി കമ്മ്യൂണിസ്റ്റ് വിരുദ്ധ തരംഗം സൃഷ്ടിക്കാന്‍ ആരൊക്കെ എങ്ങിനെയൊക്കെ ശ്രമിച്ചൂ എന്ന് എല്ലാവര്‍ക്കും അറിയാം.

ഇന്ന് വീരനും മകനും വിറളിപിടിക്കുന്നത് എന്തിനാണെന്ന് കേരള ജനതയ്ക്ക് നന്നായറിയാം. എവിടേയും ആളാകാന്‍ ഏതറ്റം വരെ പോകാനും ഉളുപ്പില്ലാത്ത ‘വീര’ ചരിതം ഇനിയും വിലപ്പോവില്ലെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തറ്റ്. പിന്നെ ഇപ്പോഴുള്ളത് പണക്കൊഴുപ്പ് മാത്രമാണ്.

അതു കൊണ്ട് സുകുമാരന്‍ മാഷിന്‍ റെ പുതിയ ‘ഇസം’ എന്നുവരുമെന്ന് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ്.

കെ said...

വിഎസിനെ വിമര്‍ശിക്കുന്നവരെ പിണറായി ഗ്രൂപ്പാക്കുന്ന വിദ്യ കെങ്കേമം. ആടിനെ പേപ്പട്ടി എന്നുവിളിച്ചാല്‍ തല്ലിക്കൊല്ലാനെളുപ്പമാണല്ലോ. കൊന്നു കഴിഞ്ഞാല്‍ പിന്നെ തിന്നാനുളള പ്രത്യയശാസ്ത്രവിധിയും കൈയില്‍ തന്നെയുണ്ടാകും.

പഴയൊരു സംഭവം. ഇന്ന് സൂപ്പര്‍ വില്ലന്റെ വേഷത്തില്‍ നില്‍ക്കുന്ന ഇ പി ജയരാജന്‍ പണ്ട് കറകളഞ്ഞ അച്യുതാനന്ദന്‍ ഗ്രൂപ്പ് ആയിരുന്ന കാലം. ജയരാജന്‍ കണ്ണൂരില്‍ ലക്ഷങ്ങള്‍ മുടക്കി വീടുവയ്ക്കുന്നു. കണ്ണൂരിന്റെ ജയരാജന്റെ വീടും കോഴിക്കോട്ടെ കണാരന്റെ വീടും ചിത്രം സഹിതം മനോരമയും മാതൃഭൂമിയും ആഘോഷിക്കുന്നു.

കണ്ണൂരിലെത്തിയ വിഎസിനോട് ജയരാജന്റെ മാളികയെക്കുറിച്ച് ചോദിച്ചപ്പോള്‍ മഹാനുഭാവന്‍ പറഞ്ഞ മറുപടി ഇക്കാലത്ത് നല്ല വീടുവയ്ക്കാന്‍ അത്രയൊക്കെ ചെലവാകും എന്നായിരുന്നു.

സംഭവം വ്യക്തമാണ്. എന്റെ ഗ്രൂപ്പില്‍ നിന്നാല്‍ ഏത് കൊളളരുതായ്മയും തൊഴിലാളി വര്‍ഗത്തിന്റെ ക്ഷേമത്തിനായുളള ചാത്തന്‍ പ്രയോഗങ്ങള്‍. ഗ്രൂപ്പെങ്ങാനും മാറിയാല്‍ അഴിമതിക്കാരനും ഭൂലോക സാമൂഹ്യവിരുദ്ധനും.

എംഎ ബേബിയെ പണ്ട് കേന്ദ്രക്കമ്മിറ്റിയില്‍ നിന്നും തരംതാഴ്ത്തിയത് അച്യുതാനന്ദനൊപ്പം ഗ്രൂപ്പു കളിച്ചതിനാണ്. അന്ന് പിബി സഖാവിന് ചാര്‍ത്തിക്കൊടുത്ത ബിരുദം വൈര്യനിരാതന ബുദ്ധിക്കാരന്‍ എന്നും. ആ ബേബി ഇപ്പോള്‍ വിഎസ് ഗ്രൂപ്പല്ല. ഫലമായി ബേബിയ്ക്ക് പാഠം മാസികയിലൂടെ ലഭ്യമായ ആസ്തികളൊന്നും വിസ്താരഭയത്താല്‍ കുറിക്കുന്നില്ല.

ഇന്ന് സാമൂഹ്യവിരുദ്ധരും അഴിമതിക്കാരുമായി വിഎസ് ഗ്രൂപ്പും അദ്ദേഹത്തിനു വേണ്ടി ആഭിചാരം നടത്തുന്നവരും ചിത്രീകരിക്കുന്നവര്‍ക്കുമെല്ലാം പാര്‍ട്ടിയിലെ വളര്‍ച്ചയുടെ പടവുകള്‍ വെട്ടിക്കൊടുത്തത് സാക്ഷാല്‍ അച്യുതാനന്ദനാണ്. തനിക്കൊപ്പം നിന്ന എല്ലാ കൊന്പന്മാരുടെയും അഴിമതിയും വൃത്തികേടും ഗ്രൂപ്പ് കൂറിന്റെ മാമോദീസാ വെളളം വീഴ്ത്തി കഴുകിക്കൊടുത്ത മിടുക്കനാണ് സാക്ഷാല്‍ സഖാവ് വിഎസ്.

കേരളത്തിലെ മാര്‍ക്സിസ്റ്റു പാര്‍ട്ടിയെ ഈ വിധം നശിപ്പിച്ചതിന്റെ എല്ലാ ക്രെഡിറ്റും സഖാവ് വിഎസിനാണ്. മാര്‍ക്സിസ്റ്റു പാര്‍ട്ടിയെ തകര്‍ക്കാന്‍ ഞാന്‍ ആരെയും അനുവദിക്കില്ല, ആ അവകാശം എനിക്കുമാത്രം എന്നാണ് അദ്ദേഹത്തിന്റെ മുദ്രാവാക്യം.

സി കണ്ണനെയും കെ മാധവനെയും ഒ ഭരതനെയും പോലുളളവരെ പീപ്പിള്‍സ് ഫോറത്തിലുളളവര്‍ ഓര്‍ക്കുന്നുണ്ടാവുമോ എന്തോ? അതോ അവരെ പീപ്പിളായി കണക്കാക്കുകയില്ലേ. അല്‍പം ത്യാഗമൊക്കെ ഈ പാര്‍ട്ടിക്കു വേണ്ടി അനുഭവിച്ചവരാണ് അവര്‍. സിപിഎമ്മില്‍ വിഎസ് സര്‍വാധിപനായി വാണരുളിയ ആ ഭൂതകാലത്തില്‍ ഇവരൊക്കെ എങ്ങനെയാണ് ഒഴിവാക്കപ്പെട്ടതെന്നു കൂടി ഓര്‍ക്കണേ.

വിഎസ് കൊണ്ടു വരുന്ന നല്ല നാളെയും പ്രതീക്ഷിച്ചിരിക്കുന്നവരോട് ഉടക്കാനൊന്നും നില്‍ക്കേണ്ട കിരണേ. സ്വപ്നം കാണാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അവര്‍ സ്വപ്നം കാണട്ടേ. ഒരു സമാധാനത്തിന് വിഎസിനെ എതിര്‍ക്കുന്നവെ പിണറായി ഗ്രൂപ്പിന്റെ ചാപ്പയും കുത്തട്ടേ.
വിപ്ലവം ജയിക്കട്ടെ.

കിരണ്‍ തോമസ് തോമ്പില്‍ said...

ഞാന്‍ പറയാന്‍ കരുതി വച്ചതെല്ലാം മരീചന്‍ പറഞ്ഞു കഴിഞ്ഞു. എനിക്കൊന്നും പറയാനില്ല. ഇന്ന് VS നന്മയുടെ പ്രതീകവും അദ്ദേഹത്തിന്റെ എതിര്‍ച്ചേരിയില്‍ നില്‍ക്കുന്നവര്‍ പിണറായി പക്ഷമോ മാഫിയ ബന്ധുക്കളോ ആണ്‌. VS ന്‌ എതിറെ ഒന്നും പറയാന്‍ പാടില്ല എന്ന അലിഖിത നിയമം ഇവിടെയുണ്ട്‌. അങ്ങനെ പറയുന്നവനേ വ്യക്തിഹത്യ ചെയ്യാന്‍ ഒരുപറ്റം ബ്ലോഗേഷുമുണ്ട്‌. അതില്‍ പ്രധാനിയാണ്‌ പീപ്പിള്‍ ഫോറം എന്ന മഹാന്‍. കിരണ്‍ തോമസ്‌ അധാര്‍മ്മികതയുടെ പ്രവാചകന്‍ എന്ന് തലക്കെട്ടില്‍ പോസ്റ്റെഴുതിയ ആളാണ്‌ ബഹു പീപ്പീള്‍ ഫോറം. ഒരു കാര്യം എനിക്ക്‌ വ്യക്തമായി VS ന്റെ ഭൂതകാലം ആരും ഓര്‍ക്കരുത്‌. അദ്ദേഹം കരിസ്മാറ്റിക്ക്‌ ധ്യാനം കൂടി നന്നായ മനുഷ്യനാണ്‌. അതുകൊണ്ട്‌ അദ്ദേഹം നല്ലത്‌ മാത്രമേ ചെയ്യൂ എന്ന് വിശ്വസിച്ചോണം. എന്തെങ്കിലും തെറ്റോ കുറ്റമോ ഒത്തുതീര്‍പ്പോ മുന്നണി മര്യദ പാര്‍ട്ടി മര്യാദ ലാംഘനമോ ഉണ്ടായാല്‍ അത്‌ നീതിക്ക്‌ വേണ്ടി അദ്ദേഹം നല്‍കുന്ന ചെറുത്ത്‌ നില്‍പ്പ്‌ മാത്രമാണ്‌. അതിനെ ഭൂതകാലവുമായി കൂട്ടിക്കുഴക്കരുത്‌. ഇങ്ങനെയൊന്നും ചിന്തിക്കാത്തവര്‍ മാഫിയുടെ ആള്‍ക്കാര്‍. അല്ലെങ്കില്‍ അധാര്‍മ്മികത്യുടെ പ്രചരകര്‍.

പിപ്പിള്‍സ്‌ ഫോറം. said...

കിരണ്‍ തോമസ്സ്‌ താങ്കളുടെ ചോദ്യം പ്രസക്തം ഉത്തരം വെരി സിമ്പിള്‍. അച്ചുതാന്ദന്‍ വെറുമൊരു ഒറ്റയാന്‍ പട്ടാളമല്ല,കേരളത്തിന്റെ മന:സാക്ഷിയുടെ പ്രതീകമണ്‌. കേരളത്തില്‍ സത്യത്തിന്നും നീതിക്കും വേണ്ടി നിലകൊളുന്ന പതിനായിരങ്ങളുടെ ഹൃദയാഭിലാഷമാണ്‌ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പുറത്തുവരുന്നത്‌.
വി എസിനെപ്പറ്റി കള്ള പ്രചരണത്തിന്ന് ഇറങ്ങിയിരിക്കുന്നവര്‍ കേരളത്തിലെ കേരളത്തിലുള്ള രാഷ്ട്രിയ-അധോലോക സംഘങ്ങളെപ്പറ്റിയൊന്നും എന്തെ ഒരക്ഷരം ഉരയാടത്തത്‌.അച്ചുതാനന്ദന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയും വളരെ മോശം. അദ്ദേഹം ചെയ്യുന്നതും പറയുന്നതും ചെയ്യാന്‍ പോകുന്നതും തെറ്റ്‌. അദ്ദേഹം ഈ രാഷ്ട്രിയ മാഫിയകള്‍ക്കും രാഷ്ട്രിയ അധോലോകസംഘങ്ങള്‍ക്കും അഭിമതനാകുന്നത്‌ അദ്ദേഹം കൈക്കൊള്ളുന്ന ശക്തമായ നിലപാടുകള്‍ ത്തന്നെയാണ്‌. അദ്ദേഹം പോറ്റി വളര്‍ത്തിയവര്‍ പലരും അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി അദ്ദേഹത്തെ കാലുവാരിയിട്ടുണ്ട്‌.

ആരുതന്നെ എതിര്‍ത്താലും പ്രചരണങ്ങള്‍ അഴിച്ചുവിട്ടാലും രാഷ്ട്രിയ അധാര്‍മ്മികതക്ക്‌ എതിരായി, രാഷ്ട്രിയ-മാഫിയ-അധോലോകസംഘങ്ങള്‍ക്ക്‌ എതിരെ വി എസ്‌ പോരാടുന്ന കാലത്തോളം പിപ്പിള്‍സ്‌ ഫോറത്തിന്റെയും മന:സാക്ഷിയുള്ള മുഴുവന്‍ ജനങ്ങളുടെയും പിന്തുണ വി എസിനുണ്ടായിരിക്കും. സി പി ഐ എമ്മില്‍നിന്ന് വി എസിനെ ഒറ്റപ്പെടുത്താനോ വി എസിനെ മാത്രം മഹത്വവല്‍ക്കരിച്ച്‌ മറ്റുള്ളവര്‍ മൊത്തം മോശക്കാരാണെന്ന് ചിത്രികരിക്കാനോ ഒരിക്കലും ശ്രമിച്ചിട്ടില്ല. അച്ചുതാനന്ദനെ തകര്‍ക്കണമെന്ന് ഉദ്ദേശത്തൊടെ നടത്തുന്ന പ്രചരണങ്ങളെ ശക്തമായി ചെറുത്തിട്ടുണ്ട്‌. ഇനിയും അത്‌ ചെയ്യും.കള്ളപ്രചരണങ്ങള്‍ നടത്തി കേമന്മാരാകാന്‍ ആരേയും അനുവദിക്കില്ല

കിരണ്‍ തോമസ് തോമ്പില്‍ said...

VS അച്ചുതാനന്ദനേ പറ്റിയുള്ള സ്തുതി എനിക്കിഷ്ടപ്പെട്ടു. ഇങ്ങനെ സ്തുതിപാടകരെ നിലനിര്‍ത്തിയാണ്‌ VS ജീവിച്ച്‌ പോകുന്നത്‌. VS എതിരെ ഉള്ള എല്ലാ ആരോപണങ്ങളേയും പീപ്പിള്‍ ഫോറം നേരിടുന്നത്‌ ഈ സ്തുതി പാടലിലാണ്‌. താങ്കളേപ്പറഞ്ഞ്‌ ബോധ്യപ്പെടുത്തമെന്നുള്ള വ്യാമോഹം ഒന്നും എനിക്കില്ല. എന്നാലും ഞങ്ങള്‍ VS നെ എതിര്‍ക്കുന്നത്‌ വിരോധംകൊണ്ടോ മാഫിയാ ബന്ധംകൊണ്ടോ അല്ല. വസ്തുതകളുടെ അടിസ്ഥാനത്തിലാണ്‌ .

ഒഴിപ്പിക്കള്‍ ആണല്ലോ VS ഇതുവരെ ചെയ്തതില്‍ എറ്റവും വലിയ സംഭവം. മൂന്നറില്‍ 90 ഓളം ബില്‍ദിങ്ങുകള്‍ ഇടിച്ചു നിരത്തിയ VS എര്‍ണ്ണാകുളത്ത്‌ നടന്ന പൊളിക്കല്‍ നിര്‍ത്താന്‍ ഉത്തരവു കൊടുത്തു. കാരണം എന്തെന്നോ VS പക്ഷത്തിന്‌ നിയന്ത്രണമുള്ള എര്‍ണ്ണാകുളം ജില്ലാകമ്മിറ്റി ഇടപെട്ടു. കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ കലക്ടറോടോപ്പം പോയ ഡെ. മേയര്‍ മണിശങ്കറെ ജില്ലാ നേതാക്കള്‍ വിരട്ടി. പക്ഷേ ഇതൊന്നും വാര്‍ത്തയോ ചര്‍ച്ചയോ ആയില്ല.

പിന്നെ സ്തുതി പാടകരും സിന്റിക്കേറ്റ്‌ മാധ്യമങ്ങളും കൂടി VS നന്മയുടെ ആള്‍ രൂപവും VS നെ എതിര്‍ക്കുന്നവര്‍ മാഫിയക്കാരുമാണെന്ന പ്രചാരം നല്‍കി വന്നു.

പാഠം മാസിക വഴി ആദ്യം തോമസ്‌ ഐസക്കിനെ നേരിട്ടാണ്‍` ഇത്‌ തുടങ്ങിയത്‌. M.N. വിജയനും സുധീഷും കൂടി അദ്ദേഹം അമേരീക്കന്‍ ചാരനാണ്‌ എന്ന രീതിയിലായിരുന്നു പ്രചരണം. പിന്നെ അത്‌ ബേബിക്കെതിരെയായി. കിട്ടാവുന്ന അവസരങ്ങളിലെല്ലാം പിണറായി വിജയനേ ദുഷ്പ്രചരണം ഇറക്കി. മാതൃഭൂമിയും മാധ്യമംവും കേരള കൌമുദിയും കൂടി അദ്ദേഹത്തെ ഒരു മാഫിയ നേതാവാകി മാറ്റി. പിന്നെ കോടിയേരിയേ പൂമൂടല്‍ വിവദത്തില്‍പ്പെടുത്തി. വെടിയുണ്ട വിവാദത്തില്‍ പിണറായിയെ വില്ലനാകി ചിത്രീകരിച്ചു. പിന്നെ ലവ്‌ലിന്‍ കേസില്‍ പിണറായി മാത്രമാണ്‌ വില്ലന്‍ എന്ന പേരില്‍ മാധ്യമ പ്രചരണം നടത്തി. ലവ്‌ലിന്‍ കേസ്‌ നടന്നപ്പോള്‍ VS ഉം പിണറായിയും ഒറ്റക്കെട്ടായിരുന്നു എന്നും പ്രകാശ്‌ കാരാട്ട്‌ അടക്കം ഇതിനെ ന്യായികരിച്ചിട്ടുണ്ട്‌ എന്നതൊന്നും ഒരു മാധ്യമങ്ങള്‍ക്ക്‌ ഓര്‍ക്കാന്‍ കഴിയില്ല. അതില്‍ നിന്ന് മുതലെടുക്കാന്‍ VS പരമാവധി ശ്രമിക്കുകയും ചെയ്തു.

എല്ലാ വിവാദങ്ങളില്‍ നിന്നും മാധ്യംങ്ങള്‍ VS നെ സംരക്ഷിച്ച്‌ നിര്‍ത്തി. സ്തുതി പാടകര്‍ രംഗത്ത്‌ എത്തി അദ്ദേഹത്തെ ന്യായികരിച്ചു. അവസാനം പരസ്യ പ്രസ്താവന വരെ നടത്തി VS പിണാരായിയെ പ്രകോപിപ്പിച്ചു. അങ്ങനെ അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടി വരെ വാങ്ങിക്കൊടുത്തു. M.P. വീരേന്ദ്രകുമാരിനും മാത്തുക്കുട്ടിച്ചയനും ജമയത്തിസ്ലമിക്കും കമ്യൂനിസ്റ്റ്‌ പാര്‍ട്ടി നന്നാകുന്നതില്‍ എന്തൊരു ഉല്‍കണ്ഠയാണുള്ളതെന്ന് VS അറിയാം. എന്നാല്‍ തന്റെ നിലനില്‍പ്പ്‌ മാത്രം നോക്കി അദ്ദേഹം മാധ്യമ സിണ്ടിക്കേറ്റിനേയുപയോഗിക്കുകയായിരുന്നു VS ചെയ്തത്‌.
LDF എടുക്കുന്ന എല്ലാ നല്ലകാര്യങ്ങളുടെയും ക്രഡിറ്റ്‌ മാധ്യംങ്ങള്‍ വളരെ ബുദ്ധിപൂര്‍വ്വം VS ന്‌ ചാര്‍ത്തിക്കൊടുത്തു. കുറവുകളെല്ലാം ബാക്കിയെല്ലാവര്‍ക്കും വീതിച്ച്‌ നല്‍കി. അതിനെ എല്ലാം തന്ത്രപൂര്‍വ്വം സ്വായത്തമാക്കി VS ന്റെ പൊറാട്ട്‌ നാടകം കാണുമ്പോള്‍ ഭൂതകാലവുമായി കൂട്ടി വായിക്കുന്നതാണോ തെറ്റ്‌.ആ പൊറാട്ട്‌ നാടകം ഉരുള്‍ പൊട്ടല്‍ ബാധിതരേ കാണാന്‍ പോകുന്നു എന്ന വ്യാജേന മൂന്നാറില്‍ എത്തി ടറ്റയുടെ ബോര്‍ഡ്‌ മാറ്റി വന ഭൂമി ഏറ്റെടുത്ത്‌ ടാറ്റയുടെ കൈയേറ്റം ഒഴിപ്പിച്ചു എന്ന് പറഞ്ഞ്‌ ഹീറോ ചമയുന്നതില്‍ എത്തി നില്‍ക്കുന്നു. എന്നാല്‍ അദ്ദേഹത്തിനെ വീഴ്ച കാത്തിരുന്ന മനോരമ അത്‌ അഘോഷിച്ചു പ്രതിപക്ഷത്തിന്‌ ശബ്ദം പൊങ്ങിത്തുടങ്ങി. ഇന്നലെ ധന്യശ്രീ ഹോട്ടല്‍ പൊളിക്കേണ്ട എന്ന് തീരുമാനിക്കുന്നു. കോടതി അടച്ച സമയത്ത്‌ ഒഴിച്ച്‌ 90 ബില്‍ഡിഗുകള്‍ പൊളിച്ച്‌ അടുക്കിയപ്പോള്‍ ധന്യശ്രീ മാത്രം പ്രത്യേക പരിഗണനയോടെ സീല്‍ ചെയ്യാന്‍ പോകുന്നു എന്ന്.

പിപ്പിള്‍സ്‌ ഫോറം. said...

കിരണ്‍ തോമാസിന്റെയും മാരീചന്റെയും ഭാഷയില്‍
കേരളത്തിലെ എല്ലാപ്രശ്നങ്ങള്‍ക്കും കാരണം വി എസ്‌ ഓരാള്‍ മാത്രം. ലാവലി ന്‍ അഴിമതി നടത്തിയത്‌ വി എസ്‌,മുന്നാറില്‍ ഭൂമികയ്യെറ്റം നടത്തിയവരെ സഹായിക്കുന്നത്‌ വി എസ്‌,കാടാമ്പുഴയില്‍ പൂമൂടിയതും വി എസ്‌,ലോട്ടറി രാജാവില്‍ നിന്ന് കോടികള്‍ വാങ്ങിയതും വി എസ്‌ ഇത്തരത്തിലുള്ള നുണ പ്രചരണങ്ങള്‍ നടത്തിയാല്‍ ജനം വിശ്വാസിക്കുമെന്ന് കരുതുന്നതുതന്നെ മഹാ വിഡ്ഡിത്തരമാണ്‌.
തൊഴിലാളികളൂടെ വിയര്‍പ്പിന്റെ പങ്കുപറ്റിയും മാഫിയകളുടെ ചങ്ങത്തത്തില്‍ നിന്ന് കോടികള്‍ സമ്പാദിച്ചും മണിമാളികകള്‍ പണിതവര്‍ കേമന്മാര്‍ ,വിദേശത്ത്‌ ബിനാമികളെ വെച്ച്‌ കൂട്ടു കച്ചവടം നടത്തുന്നവര്‍ വമ്പന്മാര്‍ . ഇവരുടെ കണ്ണിലെ കരടായ വി എസിനെ അഴിമതിക്കാരനായി ചിത്രികരിച്ചാല്‍ ജനം വിശ്വാസിക്കുകയില്ലായെന്ന് മനസ്സിലാക്കിയ നുണ പ്രചാരകര്‍ അദ്ദേഹത്തിന്റെ കുടുംബത്തെയാണ്‌ പിടിച്ചിരിക്കുന്നത്‌.

മണിപ്പാലില്‍ പഠിക്കാന്‍ 45 ലക്ഷം കോഴ കൊടുത്തുവെന്ന് വിവരദോഷ്യകളുടെ വിവരംകെട്ട ജല്‍പ്പനകള്‍ വിശ്വാസിക്കാന്‍ പ്രബുദ്ധ കേരളത്തില്‍ ഇന്നും ആളുകളുണ്ടോ?.
ടി കെ എം എഞ്ചിനിയറിംഗ്‌ കോളേജില്‍ നിന്ന് അരുണ്‍ കുമാര്‍ ഏത്‌ ഡിഗ്രിയാണ്‌ എടുത്തിരിക്കുന്നതെന്ന് മാരീചാ ഒന്ന് അന്വേഷിച്ചു നോക്കൂ അല്ലെങ്കില്‍ അറിയാവുന്ന ആരോടേങ്കിലും അന്വേഷിച്ചിട്ടുമതിയായുന്നില്ലേ ഈ നുണപ്രചരണത്തിന്ന് ഒരുങ്ങാന്‍.

പത്താം ക്ലാസ്സ്‌ കഷിടിച്ച്‌ പസ്സായതാണുപോലും.ഇത്തരത്തില്‍ നുണപ്രചരണങ്ങള്‍ പടച്ചുവിടാന്‍ പ്രത്യേക കഴിവുതന്നെ വേണം.
ഇത്തരത്തില്‍ നുണപ്രചരണങ്ങള്‍ അഴിച്ചുവിട്ട്‌ വി എസിനെ മുട്ടുകുത്തിക്കാമെന്ന് കരുതുന്നത്‌ മണ്ടത്തരമാണ്‌

കിരണ്‍ തോമസ് തോമ്പില്‍ said...

പീപ്പിള്‍ ഫോറം VS ഭക്തിയില്‍ വസ്തുതകള്‍ അംഗീകരിക്കാതെ പോകരുത്‌. അല്ലെങ്കില്‍ വിമര്‍ശകരോട്‌ പിണറായിക്കുള്ള അസഹുഷ്ണുത VS നെ വിമര്‍ശിക്കുമ്പോള്‍ പീപ്പിള്‍ ഫോറത്തിനും ഉണ്ടെന്ന് ഏതെങ്കിലും സുന്ദര വിഢികള്‍ ചിന്തിച്ച്‌ പോയാല്‍ അവരോട്‌ നല്ല നമസ്കാരം പറയേണ്ടിവരും.

VS ന്റെ മകന്‍ TKM ഇല്‍ നിന്ന് MCA ബിരുധമാണ്‌ നേടിയത്‌. MCA കഴിഞ്ഞ മകനേ VS കയര്‍ ഫെഡിന്റെ തലപ്പത്താണ്‌ പ്രതിഷ്ഠിച്ചതതും T.J. ആഞ്ചലോസിനെ അവിടെ നിന്ന് ചാടിച്ച്‌ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ശേഷം.

ഇനി Dr. ആശ SSLC ക്ക്‌ വാങ്ങിയ മാര്‍ക്ക്‌ പത്രങ്ങളില്‍ കണ്ടതാണ്‌. മരീചന്‌ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാനകും.

കെ said...

ഇല്ല കിരണേ, മാരീചന്‍ മതിയാക്കി. ഇനി പീപ്പിള്‍സ് ഫോറം പറയുന്നതു പോലെ വിഎസ് നയിക്കുന്ന വിയര്‍പ്പിന്റെ മണമൊഴുകുന്ന ഒരു കേരളമെങ്ങാനും വന്നാലോ? കളളപ്പറയും ചെറുനാഴിയും ലാവ് ലിന്‍ അഴിമതിയുമില്ലാത്ത, മൂന്നാറില്‍ ഭൂമി കയ്യേറ്റമില്ലാത്ത, നേതാക്കള്‍ മണിമാളിക പണിയാത്ത കേരളം. മൂന്നാലു ബ്ലോഗ് പോസ്റ്റുകളുടെ പേരില്‍ റേഷന്‍ കാര്‍ഡില്‍ നിന്നെങ്ങാനും പേരു നീക്കം ചെയ്യപ്പെട്ടാല്‍? വിവരദോഷിയും നുണപ്രചാരകനുമൊക്കെയാണെങ്കിലും മാരീചനുമൊരു മനുഷ്യനല്ലേ. ഈയുളളവനുമില്ലേ കുഞ്ഞുകുട്ടി പരാധീനങ്ങള്‍.
(അല്ല. പിണറായി ലാവ് ലിന്‍ അഴിമതി കാണിച്ചത് വൈദ്യുതി മന്ത്രിയായിരുന്നപ്പോഴല്ലേ. അതിനു ശേഷമല്ലേ അതിയാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായത്, ചടയന്‍ ഗോവിന്ദന്‍ മരിച്ചപ്പോള്‍. വിഎസിന് എതിരുണ്ടായിരുന്നോ? പിന്നീട് കണ്ണൂര്‍ സംസ്ഥാന സമ്മേളനത്തിലും പിണറായി എതിരില്ലാതെയല്ലേ തിരഞ്ഞെടുക്കപ്പെട്ടത്? ലാവ് ലിന്‍ അഴിമതിയും പി ശശി വിവാദവുമൊന്നും കണ്ണൂര്‍ സമ്മേളനകാലത്തും ആരും കേട്ടില്ലല്ലോ? മാരീചന് നിശ്ചയമില്ല. സര്‍വജ്ഞനും സര്‍വരോഗസംഹാരിയും സര്‍വോപരി പീപ്പിള്‍സ് ഫോറവുമായ ആളിന് അറിയാമെങ്കില്‍ പറഞ്ഞു തരിക. സംശയങ്ങള്‍ തീര്‍ത്തു തന്നാല്‍ പുണ്യം കിട്ടും.)

അതുകൊണ്ട് കിരണ്‍ തോമസേ, പക്കമേളവും പാട്ടുമായി ഇപ്പോള്‍ മാരീചനും വിഎസ് ഭജന തുടങ്ങിക്കഴിഞ്ഞു. താങ്കളും അതു തുടങ്ങുക. മാരീചന്‍ ഉടന്‍ പുറത്തിറക്കുന്ന വിഎസിന്റെ ഉത്തമഗീതം രണ്ടാമധ്യായം മൂന്നാം വരി ഇങ്ങനെ.

2:3 - അഴിമതിക്കാരുടെ ഇടയില്‍ പൂവന്പഴം പോലെ സഖാക്കളുടെ നടുവില്‍ വിഎസ് ഇരിക്കുന്നു. അതിന്റെ നിഴലില്‍ അതിമോദത്തോടെ മാരീചന്‍ ഇരുന്നു.അദ്ദേഹത്തിന്റെ തിരുരൂപം മാരീചന്റെ ആരാധനയ്ക്ക് മധുരമാകുന്നു ...

കുട്ടു | Kuttu said...

കൊള്ളാം.... നന്നായിരിക്കുന്നു.
അമ്പ് കൊള്ളാത്തവരില്ല കുരുക്കളില്‍...
അപ്പോ ലവന്മാരൊക്കെ കള്ളന്മാരാ ല്ലേ....

ഇനി പ്രതീക്ഷ ഇല്ല.
ഞാനും ഒരു മുതലാളിയാവാന്‍ തീരുമാനിച്ചു.

ഇന്നത്തെ പത്രത്തില്‍ കണ്ടത്.
ഒരു പെട്ടിക്കട പോലും നടത്തിയിട്ടില്ലാത്ത പിണറായി എങ്ങിനെ ഇത്ര സ്വത്ത് ഉണ്ടാക്കി എന്ന് അന്വേഷണം വേണത്രെ....

കിരണ്‍ തോമസ് തോമ്പില്‍ said...

കുട്ടൂ അപ്പോള്‍ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം വരുമെന്ന തെറ്റിദ്ധാരണയിലായിരിന്നോ ഇതു വരേ.

കേരളത്തിലെ 90% ആള്‍ക്കാരും മുതലാളിയാകാന്‍ കൊതിക്കുന്നവരാണ്‌. എന്നാല്‍ അവരൊക്കെ വിപ്ലവവും സോഷ്യലിസമൊക്കെ വായില്‍ വേണ്ടുവോളം കരുതിയിട്ടുണ്ടാകും. ഗള്‍ഫിലേക്ക്‌ ഒരു വിസകിട്ടിയാല്‍ തീരുന്നതാണ്‌ പലരുടെയും മുതലാളിത്ത വിരോധം.

അതുകൊണ്ട്‌ ഉടന്‍ മുതലാളിയാകാന്‍ തയ്യാറായിക്കോള്ളൂ. പക്ഷെ ഒന്ന് ഞാന്‍ പറയാം അനുകമ്പയുള്ള ഒരു മുതലാളിയാകുന്നതാണ്‌ ഒരു കപട വിപ്ലവകാരിയാകുന്നതിനേക്കാള്‍ നല്ലത്‌.

Unknown said...

ഈ പോസ്റ്റില്‍ കമന്റ് എഴുതിയ എല്ലാ മാന്യ സുഹൃത്തുക്കള്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. ഞാന്‍ ആനുകാലിക കക്ഷിരാഷ്ട്രീയ വിവാദങ്ങളില്‍ പങ്കെടുക്കാറില്ല.അതിന്റെ കാരണങ്ങളില്‍ ഒന്നാമതായി ഇന്ന് ഇന്ധ്യയില്‍ നിലവിലുള്ള പാര്‍ട്ടികള്‍ എല്ലാം തന്നെ ജീര്‍ണ്ണത ബാധിച്ച് മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ കരുതുന്നു.രണ്ടാമതായി ജനാധിപത്യ സമ്പ്രദായത്തിനു അവശ്യം ആവശ്യമായ ഒരു പരിഷ്കൃത പൌരസമൂഹം ഇവിടെ വളര്‍ന്നു വന്നിട്ടില്ല. മാര്‍ക്സിസത്തിന്റെ ദാര്‍ശനീകമായ അടിത്തറയില്‍ നിന്നുകൊണ്ടാ‍ണു ഞാന്‍ ചിന്തിക്കുന്നതും പ്രപഞ്ചത്തെ വീക്ഷിക്കുന്നതും.എന്നാല്‍ ഇനിയങ്ങോട്ടുള്ള രാഷ്ട്രീയ കാര്യങ്ങളില്‍ മാര്‍ക്സിസത്തിനു യാതൊരു പ്രസക്തിയുമില്ല. പേരില്‍ കമ്മ്യൂണിസവും ബ്രാക്കറ്റില്‍ മാര്‍ക്സിസവും ഉണ്ടെങ്കിലും മാര്‍ക്സിസവുമായി സി.പി.എം പോലുള്ള പാര്‍ട്ടികള്‍ക്ക് ഒരു ബന്ധവും ഉള്ളതായി തോന്നുന്നില്ല. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം നിമിത്തം വി.എസ്സിനു എന്തെങ്കിലും ധീരമായ നടപടികള്‍ എടുക്കാന്‍ കഴിഞ്ഞേക്കാമെന്നേ ഞാന്‍ പ്രതീക്ഷിച്ചിരുന്നുള്ളു. ജനാധിപത്യത്തിന്റെ പരിമിതികളും, സംഘടനയുടെ കെട്ടുറപ്പും കൊണ്ട് പിണറായിയും പാര്‍ട്ടിയും പരിക്കുകളൊന്നുമില്ലാതെ തല്‍ക്കാലം രക്ഷപ്പെട്ടേക്കാം. എന്നാല്‍ അവര്‍ ബഹുജനങ്ങളില്‍ നിന്നും വളരെ അകന്നു കഴിഞ്ഞിരിക്കുന്നു. പാര്‍ട്ടിവക സ്ഥാപനങ്ങളില്‍ ജോലി ലഭിച്ചവരോ,നാളെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നവരോ മാത്രമേ ഇന്ന് പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നുള്ളൂ.ഇന്ന് പാര്‍ട്ടി ആര്‍ജ്ജിച്ചു വെച്ചിരിക്കുന്ന കോടിക്കണക്കിന്റെ ആസ്ഥികള്‍ നാളെ അവര്‍ക്ക് ഒരു ബാധ്യത തന്നെയാവും.
പ്രിയ സുഹൃത്ത് ഇരിങ്ങല്‍ ആവശ്യപ്പെട്ട പോലെ ഒരു പുതിയ ഇസം ആവിഷ്കരിക്കാന്‍ ഏതായാലും ഞാനില്ല.എന്തെന്നാല്‍ ഇന്ന് അനേകം ഇസങ്ങളുടെ തടവറകളിലാണു മനുഷ്യര്‍. എല്ലാ ഇസങ്ങള്‍ക്കും അസഹിഷ്ണുക്കളായ അനുയായികളെ സൃഷ്ടിക്കാനേ കഴിഞ്ഞിട്ടുള്ളൂ. എല്ലാ ഇസങ്ങളില്‍ നിന്നും മോചിതനായി മനുഷ്യന്‍ മനുഷ്യത്വത്തിന്റെ തലത്തില്‍ ഒന്നിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
എന്റെ വാക്കുകള്‍ കൊണ്ട് ആരെയും തൃപ്തിപ്പെടുത്താന്‍ കഴിയാത്തതില്‍ എനിക്ക് തന്നെ ഖേദമുണ്ട്. ഞാന്‍ എന്തു ചെയ്യട്ടെ .... !