Links

കീടനാശിനി; മിഥ്യയും യാഥാർഥ്യങ്ങളും

ഈ നൂറ്റാണ്ടിൽ ലോകം കണ്ട ഏറ്റവും വലിയ നുണപ്രചരണമായിരുന്നു എൻഡോസൽഫാൻ ബാധ. 50 വർഷത്തോളം ലോകത്ത് വിവിധ രാജ്യങ്ങളിൽ കാർഷികാവശ്യത്തിനു ഉപയോഗിച്ച കീടനാശിനിയായിരുന്നു എൻഡോസൽഫാൻ. എൻഡോസൽഫാൻ കീടനാശിനിയ്ക്ക് പേറ്റന്റ് ഇല്ലായിരുന്നു. ജനറിക് ഫോർമുല ആയിരുന്നു അതിന്റേത്. അതുകൊണ്ട് ആർക്കും എൻഡോസൽഫാൻ നിർമ്മിച്ച് വിൽക്കാമായിരുന്നു. ഇന്ത്യയിൽ പൊതുമേഖല കമ്പനികൾ ആയുരുന്നു എൻഡോസൽഫാൻ ഉല്പാദിച്ച്, ആഭ്യന്തര ഉപയോഗം കൂടാതെ കയറ്റുമതിയും ചെയ്തിരുന്നത്. എൻഡോസൽഫാൻ കയറ്റുമതി മൂലം കീടനാശിനിയുടെ ലോകവിപണിയിൽ ഇന്ത്യയ്ക്കായിരുന്നു മുൻതൂക്കം. ഈ കുത്തക തകർക്കാനും തങ്ങളുടെ പേറ്റന്റ് ഉള്ള കീടനാശിനികൾക്ക് ലോകവിപണി പിടിച്ചടക്കാനും യൂറോപ്യൻ യൂനിയൻ നടത്തിയ വ്യാപാരയുദ്ധം ആയിരുന്നു എൻഡോസൽഫാൻ വിരുദ്ധപ്രചരണം. അതിൽ അവർ വിജയിക്കുകയും ചെയ്തു. ഈ പ്രചരണയുദ്ധത്തിൽ ജയിക്കാൻ യൂറോപ്യൻ യൂനിയൻ ഇന്ത്യയിലെ NGO-കൾക്ക് പണം വാരിക്കോരി നൽകി. അതിന്റെ വിഹിതം കേരളത്തിലെ പരിസ്ഥിതി സംഘടനകൾക്കും വ്യക്തികൾക്കും കിട്ടിയിട്ടുണ്ട്. ചിലർ എൻഡോസൽഫാൻ സാങ്കല്പിക ദുരിതം നോവൽ രൂപത്തിൽ എഴുതി പ്രശസ്തിയും പണവും ആർജ്ജിച്ചു.

അമ്പത് വർഷം ലോകത്ത് ഉപയോഗിച്ച എൻഡോസൽഫാൻ കൊണ്ട് കാസർക്കോട്ട് മാത്രം പ്രശ്നം എന്ന് ആരും ചിന്തിച്ചില്ല. മാത്രമല്ല, കാസർക്കോട്ടെ പ്ലാന്റേഷൻ കോർപ്പറേഷന്റെ കീഴിലുള്ള കശുവണ്ടിത്തോട്ടത്തിൽ എൻഡോസൽഫാൻ തളിച്ച അതേ ഹെലികോപ്റ്ററിൽ നിന്ന് ആറളത്തുള്ള കശുവണ്ടി ഫാമിലും തളിച്ചിരുന്നു. എന്നിട്ട് ആറളത്ത് പോലും എൻഡോസൽഫാൻ ബാധ ഉണ്ടായതായി ആരും പറഞ്ഞിട്ടില്ല. ഹെലികോപ്റ്ററിൽ നിന്ന് സ്പ്രേ ചെയ്യുന്ന എൻഡോസൽഫാൻ ലായനി കശുവണ്ടിവൃക്ഷത്തലപ്പുകളിൽ നിന്ന് താഴേക്ക് പതിച്ചാലും അത് മണ്ണിൽ മൂടിക്കിടക്കുന്ന കരിയിലകളിലാണ് വീഴുക. കാലക്രമേണ അത് വിഘടിച്ചു പോകും. അതാണ് ആറളത്തും ലോകത്തെ എല്ലാ രാജ്യങ്ങളിലും സംഭവിച്ചത്. ആറളമടക്കം ലോകത്ത് എവിടെയും എൻഡോസൽഫാൻ പ്രശ്നമായിരുന്നില്ല. ജനിക്കുന്ന ശിശുവിനു തല വളരുന്ന ഹൈഡ്രോ സെഫാലസ് എന്ന രോഗം കാസർക്കോട്ട് മാത്രം ഉള്ളതുമല്ല. ലോകത്ത് എവിടെയുമുണ്ട്. അതിന്റെ കാരണം എൻഡോസൽഫാൻ ആണെന്ന് ലോകത്ത് എവിടെയും പറഞ്ഞിട്ടില്ല. എന്നിട്ടും കാസർക്കോട്ടെ കുഞ്ഞിന്റെ ഫോട്ടോ ലോകം മുഴുവൻ പ്രചരിപ്പിച്ചാണ് യൂറോപ്യൻ യൂനിയൻ കീടനാശിനിയുടെ ലോകവിപണിയിൽ ഇന്ത്യയെ തോല്പിച്ച് ആധിപത്യം സ്ഥാപിച്ചത്. 

കശുവണ്ടി തോട്ടങ്ങളിൽ എന്തുകൊണ്ട് എൻഡോസൽഫാൻ എന്ന് ചോദിച്ചാൽ കശുവണ്ടി വൃക്ഷം പൂക്കുമ്പോൾ ബാധിക്കുന്ന തേയിലക്കൊതുകിനെ നശിപ്പിക്കാൻ ഏറ്റവും ഫലപ്രദം എൻഡോസൽഫാൻ ആയിരുന്നു. മാത്രമല്ല എൻഡോസൽഫാൻ തേനീച്ചകൾക്ക് ഒരു ദോഷവും ചെയ്യുകയുമില്ല. പരാഗണം നടന്ന് കശുവണ്ടി ഉണ്ടാകണമെങ്കിൽ തേനീച്ചകൾ വേണമല്ലൊ. ആ നിലയ്ക്ക് എൻഡോസൽഫാൻ കശുവണ്ടി തോട്ടങ്ങൾക്ക് രണ്ട് വിധത്തിലും ഉപകാരമായിരുന്നു. ഏതായാലും എൻഡോസൽഫാൻ ഒരു അടഞ്ഞ അദ്ധ്യായം ആണല്ലൊ. പറയാൻ വന്നത് എൻഡോസൽഫാൻ നിരോധിച്ചെങ്കിലും അതിനു ശേഷവും ഇന്ത്യയിൽ മറ്റെല്ലാവിധ കീടനാശിനികൾക്കെതിരെയും പരിസ്ഥിതിവാദികൾ പ്രചരണം നടത്തുന്നത് നമ്മുടെ കാർഷികപുരോഗതിയെ അട്ടിമറിച്ച് രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാക്കി നാം വീണ്ടും ഭക്ഷ്യ ഇറക്കുമതിയെ ആശ്രയിക്കാൻ വേണ്ടിയുള്ള അന്താരാഷ്ട്ര ചതിയുടെ ഭാഗമാണ് എന്നാണ്. 

കർഷകർ ഇന്ത്യയിൽ അമിതമായാണ് കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കുന്നത് എന്നും അതുകൊണ്ട് വിളവുകളെല്ലാം വിഷം ആവുകയാണെന്നും മണ്ണും പരിസ്ഥിതിയും മലിനമാവുകയാണ് എന്നുമാണല്ലോ പ്രചരണം. ഈ പ്രചരണവും വരുന്നത് പുറത്ത് നിന്നാണ്. അല്ലാതെ ഇന്ത്യയിൽ കർഷകരുടെ അടുത്ത് പോയി ആരെങ്കിലും കണക്കെടുത്തോ? ഇങ്ങനെ പ്രചരിപ്പിക്കാനും ഇന്ത്യൻ NGO-കൾ വിദേശ ഫണ്ട് പറ്റുന്നുണ്ട്. ഇന്ത്യയിലെ എല്ലാ പരിസ്ഥിതി സംഘടനകളും പ്രവർത്തിക്കുന്നത് വിദേശ ഫണ്ട് സ്വീകരിച്ചുകൊണ്ടാണ്. കീടനാശിനികൾ ഇല്ലാതെ ലോകത്ത് എവിടെയെങ്കിലും കൃഷി നടത്തുന്നുണ്ടോ? യൂറോപ്യൻ യൂനിയനിൽ പെട്ട രാജ്യങ്ങൾ ഉല്പാദിപ്പിക്കുന്ന കീടനാശിനികൾ പിന്നെ എവിടെയാണ് വിറ്റഴിക്കുന്നത്? കീടനാശിനിയുടെ ഉപയോഗത്തിൽ ഇന്ത്യ എത്രാമത്തെ സ്ഥാനത്താണ്? സ്ഥിതിവിവരക്കണക്കുകൾ നോക്കുന്നതിനു മുൻപ് നമുക്ക് നമ്മുടെ കൃഷിയുടെ ഭൂതകാലം ഒന്ന് പരിശോധിക്കാം.

1960കളിൽ ഭക്ഷണപദാർഥങ്ങൾ നമ്മൾ ഇറക്കുമതി ചെയ്യുകയായിരുന്നു. ആ സ്ഥാനത്ത് ഇപ്പോൾ കുറെക്കാലമായി നമ്മൾ കയറ്റുമതിയാണ് ചെയ്യുന്നത്. മാത്രമല്ല അക്കാലത്ത് അമേരിക്ക പി.എൽ.480 പദ്ധതി പ്രകാരം നമുക്ക് സൗജന്യമായി തന്നുകൊണ്ടിരുന്ന ഗോദമ്പ്, ചോളം, പാൽ, വനസ്പതി എന്നിവ മൂലമാണ് ഇന്ത്യയിലെ കുട്ടികളുടെ വിശപ്പ് തെല്ലെങ്കിലും ശമിപ്പിക്കാൻ കഴിഞ്ഞിരുന്നത്. 1975നും 2014നും ഇടയിൽ ഇന്ത്യയിലെ ജനസംഖ്യ നൂറ് ശതമാനം ഉയർന്ന് 54 കോടിയിൽ നിന്ന് 121 കോടിയിലേക്ക് എത്തുകയുണ്ടായി. അതേ കാലയളവിൽ നമ്മുടെ കാർഷികോല്പാദനം പതിനാല് ഇരട്ടി അതായത് 1400 ശതമാനം ഉയരുകയുണ്ടായി. ഇന്ന് കാർഷികോല്പാദനത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇതിനു കാരണം കൃഷിയിൽ നാം സ്വീകരിച്ച ശാസ്ത്രീയമാർഗ്ഗങ്ങളും സാങ്കേതിക വിദ്യകളുമാണ്. രാസവളവും കീടനാശിനികളും സങ്കരയിനവിത്തുകളും ഒക്കെയാണത്. അതായത് നമ്മൾ അതിജീവിച്ചത് ഹരിതവിപ്ലവം, ധവളവിപ്ലവം മുതലായ കുതിച്ചു ചാട്ടത്തിലൂടെയാണ്. ഇന്നിപ്പോൾ പരിസ്ഥിതിവാദികൾ ഹരിതവിപ്ലവത്തെ തള്ളിപ്പറയുന്നത് നമ്മൾ വീണ്ടും ഭഷ്യധാന്യങ്ങൾക്കും മറ്റും ഇറക്കുമതിയെ ആശ്രയിക്കാനും അങ്ങനെ നമ്മുടെ ഭക്ഷ്യസുരക്ഷ തകർക്കാനുമാണ്. അതിനാണ് പരിസ്ഥിതിവാദികൾ വിദേശഫണ്ടുകൾ പറ്റുന്നത്. കീടനാശിനി എന്ന് കേട്ടാലേ ഭക്ഷണം വിഷം എന്നൊരു പൊതുബോധം സൃഷ്ടിക്കാൻ വിദേശഫണ്ട് പറ്റുന്ന  ഒരുപറ്റം പരിസ്ഥിതിവാദികൾക്ക് സാധിച്ചിരിക്കുന്നു. 

ലോകത്ത് ഇപ്പോൾ കാർഷികോല്പാദനത്തിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം ഉണ്ടെങ്കിലും കീടനാശിനി ഉപയോഗത്തിൽ പതിനൊന്നാം സ്ഥാനമാണുള്ളത്. കീടനാശിനി ഉപയോഗത്തിൽ  ഒന്നും രണ്ടും സ്ഥാനം ചൈനയ്ക്കും അമേരിക്കയ്ക്കും ആണ്. ആകെ ഉല്പാദിപ്പിക്കപ്പെടുന്ന കീടനാശിനികളുടെ 90ശതമാനവും ഉപയോഗിക്കുന്നത് ചൈന, അമേരിക്ക, യൂറോപ്യൻ യൂനിയൻ, ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങളിലാണ്. 141 മില്യൻ ഹെക്ടർ കൃഷിസ്ഥലവും ഉല്പാദനത്തിൽ രണ്ടാം സ്ഥാനവും ഉള്ള ഇന്ത്യയിൽ ഉപയോഗിക്കുന്നത് വെറും 1.7 ശതമാനവും. ഇത് മറച്ചു വെച്ചുകൊണ്ടാണ് ഇന്ത്യൻ കർഷകർ കീടനാശിനികൾ അമിതമായി ഉപയോഗിച്ച് വിളവുകളിൽ വിഷം നിറയ്ക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത്. എൻഡോസൽഫാന്റെ കാര്യത്തിൽ എന്ന പോലെ ഈ പ്രചരണവും യൂറോപ്യൻ യൂനിയനിൽ നിന്ന് ഫണ്ട് കൈപ്പറ്റിക്കൊണ്ട് പരിസ്ഥിതിവാദികൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്നത്, നമ്മുടെ കാർഷിക വിളവുകൾക്ക് അന്താരാഷ്ടതലത്തിൽ മോശം ഇമേജ് സൃഷ്ടിച്ച് നമ്മെ തകർക്കലാണ്. ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത് കാർഷികശാസ്ത്രജ്ഞന്മാരും വിദഗ്ദ്ധരും ആണെന്ന കാര്യം ആരും ഓർക്കുന്നില്ല. പരിസ്ഥിതിവാദികൾ പറയുന്നതാണ് ആളുകൾ മുഖവിലയ്ക്ക് എടുക്കുന്നത്. ഉല്പാദിപ്പിക്കുന്നതെല്ലാം വിഷം എന്ന് പ്രചരിപ്പിച്ചുകൊണ്ട് നമ്മുടെ രാജ്യത്തെ അന്നവും മറ്റ് ആഹാരപദാർത്ഥങ്ങളും ഉലാദിപ്പിച്ച് തരുന്ന കർഷകരെ ശത്രുക്കളായി കാണുന്നത് ആത്മഹത്യാപരമാണ്.  ഭക്ഷ്യക്ഷാമത്തിലേക്കും പട്ടിണിമരണത്തിലേക്കും രാജ്യത്തെ നയിക്കരുത് എന്നാണ് എനിക്ക് എല്ലാവരോടും വിനയപൂർവ്വം അഭ്യർഥിക്കാനുള്ളത്. നമ്മുടെ കർഷകർക്ക് അക്കാദമിക്ക് വിദ്യാഭ്യാസം കുറവാണെങ്കിലും കൃഷിയിൽ വേണ്ടത്ര പ്രായോഗികപരിജ്ഞാനം ഉണ്ട്. അത്കൊണ്ടാണ് ഇന്ത്യയെ കാർഷികോല്പാദനത്തിൽ ലോകത്തെ രണ്ടാം സ്ഥാനത്തെത്തിക്കാൻ അവർക്ക് കഴിഞ്ഞത്. എന്നിട്ടും പക്ഷെ കർഷകരുടെ അവസ്ഥ പരിതാപകരവും.

മണ്ണും കൃഷിയും ഭക്ഷണവും നമ്മളും

കേരളം ഇപ്പോൾ ജൈവ പച്ചക്കറിക്കൃഷി കൊണ്ടാടുകയാണല്ലൊ.  ആബാലവൃദ്ധം ജനങ്ങൾ ഇപ്പോൾ ജൈവ പച്ചക്കറിയുടെ പിന്നാലെയാണ്. മുഖ്യമന്ത്രി പിണറായി വിജയനും  വിദ്യാർത്ഥികളായ ഒരുപറ്റം കുട്ടികളും ഒരുമിച്ചുള്ള ഒരു ടിവി പരിപാടി കാണാനിടയായി. വീണാ ജോർജ്ജ് ആയിരുന്നു മോഡറേറ്റർ.  ഒരു കുട്ടി മുഖ്യമന്ത്രിയോട് ചോദിക്കുന്നു.  അങ്കിൾ, ഞങ്ങൾ മാർക്കറ്റിൽ പോയപ്പോൾ അച്ഛൻ പറഞ്ഞു ജൈവ പച്ചക്കറികൾക്ക് ഇരട്ടി വിലയാണ്, നമുക്കൊക്കെ സാധാരണ പച്ചക്കറി  മാത്രമേ വാങ്ങാൻ കഴിയൂ എന്ന്.  അതായത് വിഷപച്ചക്കറി എന്ന് വിവക്ഷ. അപ്പോൾ മുഖ്യമന്ത്രിയുടെ മറുപടി. അച്ഛനോട് പറയണം, ഇരട്ടി വിലയാണെങ്കിൽ പകുതി വാങ്ങിയാൽ മതി. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന പച്ചക്കറി കഴിച്ചാൽ രോഗം വരുമെന്ന്.

എങ്ങനെയുണ്ട്?  ഒരു മുഖ്യമന്ത്രി കുട്ടികളുടെ മനസ്സിൽ വിഷം നിറയ്ക്കുകയാണ്. പച്ചക്കറികളിൽ അല്ല വിഷം ഉള്ളത്. ഇങ്ങനെയുള്ള പ്രചാരണങ്ങളാണ് വിഷം.  നമ്മുടെ ഭക്ഷണത്തിൽ മുഖ്യമായത് ധാന്യങ്ങളാണ്. ധാന്യങ്ങളിൽ നിന്നാണ് നമുക്ക് വേണ്ടതായ ഊർജ്ജം കിട്ടുന്നത്. പച്ചക്കറികൾ പൂരകഭക്ഷണ പദാർത്ഥങ്ങളാണ്.  എന്നിട്ടും എന്തുകൊണ്ട് നമ്മൾ ജൈവ അരി മാത്രമേ കഴിക്കാവൂ എന്ന് പറയുന്നില്ല? കാരണം  ആവശ്യത്തിനു അരി ജൈവം എന്ന പേരിൽ ഉല്പാദിപ്പിക്കാൻ കേരളത്തിനു കഴിയില്ല. അപ്പോൾ ആഘോഷിക്കാനും ഫോട്ടോ എടുക്കാനും ഒക്കെ എളുപ്പം ജൈവ പച്ചക്കറി കൃഷിയാണ്. അരി,പയർ എന്നിവയെ പറ്റി മിണ്ടണ്ട. നാട്ടുനടപ്പ് മുഖ്യമന്ത്രിയും പറഞ്ഞു എന്നേയുള്ളൂ. അതിനപ്പുറം പഠിക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ല. പഠിപ്പിക്കാനും ആരും ആളല്ല.

ജൈവകൃഷി, പ്രകൃതികൃഷി, ചെലവില്ലാകൃഷി ഇങ്ങനെ പല പേരുകളിലാണ് ഇപ്പോൾ കൃഷി. കൂടാതെ മണ്ണിനെ പറ്റി പല വിധ വർണ്ണനകളാണ്. ഇതൊക്കെ മണ്ണ്, ചെടികൾ എന്നിവയെ കുറിച്ച് യാതൊരു അടിസ്ഥാന വിവരങ്ങളും ഇല്ലാത്ത വിവരക്കേടിൽ നിന്ന് ഉണ്ടാകുന്ന കുപ്രചരണങ്ങളാണ്.  കൃഷിക്ക് വേണ്ടത് മണ്ണല്ല. മണ്ണിലെ പതിമൂന്നോളം മൂലകങ്ങൾ മാത്രമാണ്. മണ്ണ് ഇല്ലെങ്കിലും ഈ 13 മൂലകങ്ങളും ലഭ്യമാക്കിയാൽ ചെടികൾ പുഷ്ഠിയോടെ വളരും. ചെടികളെ ഉറപ്പിച്ച് നിർത്താൻ എന്തെങ്കുലും മാധ്യമം വേണം എന്ന് മാത്രം.  അത്തരം കൃഷി രീതിയാണ് ഹൈഡ്രോപോണിക്സ്.

ചെടികൾക്ക് ആവശ്യമായ 13 മൂലകങ്ങളും ജലവും , ഉറപ്പിച്ച് നിർത്താൻ കഴിയുന്ന മാധ്യമവും എളുപ്പത്തിൽ ലഭിക്കുന്നത് കൊണ്ടാണ് നമ്മൾ മണ്ണിൽ കൃഷി ചെയ്യുന്നത്.  മണ്ണിൽ ഉള്ള എല്ലാ മൂലകങ്ങളും ചെടികൾക്ക് ആവശ്യമില്ല.  ഭൂമിയുടെ മേൽപ്പരപ്പിൽ തൊണ്ണുറോളം മൂലകങ്ങൾ ഉണ്ട്.  ഇവയെല്ലാം കെമിക്കൽ തന്നെയാണ്.  പ്രപഞ്ചത്തിൽ കെമിക്കൽ എന്നും കെമിക്കൽ അല്ലാത്തത് എന്നും രണ്ട് തരം പദാർത്ഥങ്ങൾ ഇല്ല. കെമിക്കൽ പേടി അതുകൊണ്ട് ഒഴിവാക്കണം.  തൊണ്ണൂറോളം മൂലകങ്ങൾ ഭൂമിയിൽ ഉള്ളതിൽ ഏറ്റവും കൂടുതൽ ഓക്സിജൻ, സിലിക്കൺ, അലൂമിനിയം എന്നിവയാണ്. ഇവ ചെടികൾക്ക് വേണ്ട.  ചെടികൾ ഇവ എടുക്കുകയും ഇല്ല. ചെടികൾക്ക് മണ്ണിൽ നിന്ന് ആവശ്യമുള്ള 13 മൂലകങ്ങൾ ഇവയാണ് :

Major Nutrients         :  Nitrogen (N), Phosphorus (P),  Potassium (K)
Secondary Nutrients:  Calcium (Ca), Magnesium (Mg),  Sulfur (S)
Micronutrients          :  Boron (B), Chlorine (CI), Copper (Cu), Iron (Fe),Manganese (Mn),        Molybdenum (Mo),  Zinc (Zn)

മേൽപ്പറഞ്ഞ 13 മൂലകങ്ങളും കെമിക്കൽ തന്നെയാണ് എന്ന് പ്രത്യേകം പറയേണ്ടല്ലൊ. ഇവയിൽ നൈട്രജൻ, ഫോസ്‌ഫറസ്സ്, പൊട്ടാസിയം ആണ് ചെടികൾക്ക് കൂടുതൽ വേണ്ടത്. ഇത്രയും മൂലകങ്ങൾ ആവശ്യത്തിനു കൊടുത്താൽ ഹൈഡ്രോപോണിക്സ് രീതിയിൽ മണ്ണ് ഇല്ലാതെ സമ്പൂർണ്ണ ആരോഗ്യത്തോടെ ചെടികളെ വളർത്താനും പരമാവധി പോഷകങ്ങൾ ഉള്ള വിളവ് എടുക്കാനും കഴിയും. കൃഷിക്ക് മണ്ണല്ല, മണ്ണിലെ 13 മൂലകങ്ങൾ മാത്രമാണു ആവശ്യമായിട്ടുള്ളത് എന്നാണ് ഞാൻ അടിവരയിട്ട് പറയുന്നത്. നമ്മൾ വളം എന്ന് പറയുന്നതും ഈ 13 മൂലകങ്ങളെയാണ്.  ഈ മൂലകങ്ങൾക്ക് ജൈവം എന്നും കെമിക്കൽ എന്നും വ്യത്യാസം ഇല്ല. ഇപ്പറഞ്ഞ 13 മൂലകങ്ങളിൽ ,  മേൽമണ്ണിൽ തുടർച്ചയായി കൃഷി ചെയ്യുമ്പോൾ നൈട്രജനും ഫോസ്‌ഫറസ്സും പൊട്ടാസിയവും (NPK) കുറഞ്ഞു പോകും.  അതിനാണ് നമ്മൾ വളം ഇട്ടുകൊടുക്കേണ്ടത്.  NPK എന്ന കെമിക്കൽ വളം തന്നെ ഇട്ടുകൊടുക്കണം.  കെമിക്കൽ എന്നത് നാം പരിചയിച്ച പദപ്രയോഗം മാത്രമാണ്. അല്ലാതെ കൃത്രിമമായി സൃഷ്ടിക്കുന്നതല്ല.  ഭൂമിയിൽ ഒന്നും കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നില്ല. ഉള്ളത് ഒന്നും നശിക്കുന്നുമില്ല.

എന്തുകൊണ്ട് കെമിക്കൽ വളം തന്നെ ഇട്ടുകൊടുക്കണം?  അത് ഇട്ടുകൊടുത്താൽ അപ്പോൾ തന്നെ ജലവുമായി സമ്പർക്കപ്പെട്ട് ചെടികൾക്ക് ആഗിരണം ചെയ്യാൻ സാധിക്കും.  അതിനു പകരം ജൈവം എന്ന് പറയുന്ന എന്തൊക്കെയോ വാരിവലിച്ച് മണ്ണിൽ ഇട്ടാൽ അത് മണ്ണിൽ കിടക്കും.  ജൈവം എന്ന് പറയുന്ന സാധനങ്ങളും അതിന്റെ തന്മാത്രാ ലവലിൽ കെമിക്കൽ മൂലകങ്ങൾ തന്നെയാണ് എന്ന വസ്തുത മറക്കാതിരിക്കുക. ചെടികൾക്ക് ജൈവം ഇട്ടാൽ അതിൽ ചെടികൾക്ക് ആവശ്യമുള്ള കെമിക്കൽ മൂലകങ്ങൾ വല്ലതും ഉണ്ടെങ്കിൽ തന്നെ അത് ചെടികൾക്ക് ആഗിരണം ചെയ്യാൻ കഴിയുന്ന പാകത്തിൽ തന്മാത്രകളായി വിഘടിക്കപ്പെടാൻ മാസങ്ങൾ എടുക്കും.  ഫലത്തിൽ ചെടികൾക്ക് ആവശ്യമുള്ളത് ആവശ്യമുള്ളപ്പോൾ ലഭിക്കുന്നില്ല. എല്ലാ മൂലകങ്ങളും ആവശ്യത്തിനു ലഭിക്കാതെ ഉണ്ടാകുന്ന വിളവുകളിൽ നമുക്ക് ആവശ്യമുള്ള എല്ലാ പോഷകഘടങ്ങളും ഉണ്ടാവില്ല. ഈ പോരായ്മ പരിഹരിക്കാനാണ് ശാസ്ത്രം രാസവളങ്ങൾ കണ്ടുപിടിച്ചത്.

ചെടികൾക്ക് മണ്ണിൽ നിന്ന് 13 മൂലകങ്ങൾ ആണു വേണ്ടത് എന്ന് പറഞ്ഞല്ലോ.  എന്നാൽ ചെടികൾക്ക് ആകെ വേണ്ടതായ 16 മൂലകങ്ങളിൽ ഏറ്റവും കുറഞ്ഞ അളവിലാണ് മണ്ണിൽ ലഭിക്കേണ്ട ഈ പതിമൂന്ന് മൂലകങ്ങൾ.  അതായത് ഒരു ചെടിയുടെ അല്ലെങ്കിൽ വൃക്ഷത്തിന്റെ 96 ശതമാനം ഭാരവും കാർബൺ, ഹൈഡ്രജൻ, ഓക്സ്ജിൻ എന്നിങ്ങനെ മൂന്ന് മൂലകങ്ങളാണ്. ബാക്കി നാല് ശതമാനം ഭാരം മാത്രമാണ് 13 മൂലകങ്ങളും ചേർന്നുള്ളത്.  ഈ മൂന്ന് മൂലകങ്ങൾ അതായത് കാർബണും ഹൈഡ്രജനും ഓക്സിജനും ചെടികൾക്ക് കിട്ടുന്നത് ജലത്തിൽ നിന്നും അന്തരീക്ഷത്തിൽ നിന്നുമാണ്.  ഈ കാർബണും ഹൈഡ്രജനും ഓക്സിജനും മൂന്നും കെമിക്കൽ തന്നെയാണ്. ജൈവം എന്നും കൃത്രിമം എന്നും വേവ്വേറെ മൂലകങ്ങൾ ഇല്ല. അന്തരീക്ഷത്തിൽ നിന്നും ജലത്തിൽ നിന്നും ലഭിക്കുന്ന കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നിവ ഉപയോഗിച്ചിട്ടാണ് സൗരോർജ്ജത്തിന്റെ സഹായത്തിൽ ചെടികൾ എല്ലാ ജീവികൾക്കും ആവശ്യമായ ഗ്ലൂക്കോസ് നിർമ്മിക്കുന്നത്.

ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായിക്കാണും ചെടികൾക്ക് മണ്ണിൽ നിന്ന് എത്ര കുറച്ചു മാത്രം മൂലകങ്ങൾ മതി എന്ന്. ഹൈഡ്രോപോണിക്സ് കൃഷി എളുപ്പമാക്കുന്നത് ഈ തിരിച്ചറിവാണ്.  നമുക്ക് എന്നല്ല ഏത് ജീവിയ്ക്കും ഊർജ്ജം പ്രദാനം ചെയ്യുന്ന അന്നജം അല്ലെങ്കിൽ സ്റ്റാർച്ച് ചെടികൾ അന്തരീക്ഷത്തിൽ നിന്നും ജലത്തിൽ നിന്നും ലഭിക്കുന്ന കാർബണും ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ച് നിർമ്മിച്ചതാണ് എന്ന് നിങ്ങൾ ചോറോ കിഴങ്ങുകളോ പഴങ്ങളോ ഭക്ഷിക്കുമ്പോൾ ഓർമ്മിക്കുക. ആദ്യം ഈ മൂന്ന് മൂലകങ്ങളും സൗരോർജ്ജവും കൊണ്ട് ഗ്ലൂക്കോസ് നിർമ്മിക്കുകയും പിന്നീട് അനേകം ഗ്ലൂക്കോസ് തന്മാത്രകൾ ചേർത്ത് വെച്ച് സ്റ്റാർച്ച് നിർമ്മിച്ച് സംഭരിക്കുകയുമാണ് ചെടികൾ ചെയ്യുന്നത്.  പിന്നീട് നമ്മൾ ഇത് ഭക്ഷിച്ചാൽ ദഹനസമയത്ത് സ്റ്റാർച്ച് വീണ്ടും ഗ്ലൂക്കോസ് ആയി മാറുന്നു. ആ ഗ്ലൂക്കോസ് നമ്മുടെ കോശങ്ങളിൽ വെച്ച് വീണ്ടും ഊർജ്ജവും കാർബൺ ഡൈ‌ഓക്സൈഡും ആയി മാറുന്നു.  ഇങ്ങനെ പദാർത്ഥങ്ങളുടെ മാറ്റവും ഊർജ്ജപരിവർത്തനവും ആണു നമ്മളിലും ചെടികളിലും പ്രകൃതിയിലും നടക്കുന്നത്.

ഇനി കീടനാശിനികളുടെ കാര്യം പറയാം. ലോകത്ത് ആകെ കൃഷി ചെയ്യുന്നതിന്റെ 40 ശതമാനവും പല വിധത്തിലുള്ള കീടങ്ങൾ നശിപ്പിക്കുകയാണ്. ഈ കീടങ്ങളെ നിയന്ത്രണവിധേയമാക്കാൻ ശാസ്ത്രം കണ്ടുപിടിച്ചതാണ് പലതരത്തിലുള്ള കീടനാശിനികൾ.  കീടനാശിനികൾ ഇല്ലെങ്കിൽ കീടങ്ങൾ പെറ്റുപെരുകി കൃഷി മൊത്തത്തിൽ നശിപ്പിക്കും എന്ന അപായമുണ്ട്.  കീടനാശിനികൾ ഇല്ലാതെ കൃഷി ചെയ്യാൻ പറ്റില്ല എന്ന് ജൈവവാദികളും സമ്മതിക്കും. പക്ഷെ ജൈവകീടനാശിനിയേ പറ്റൂ, കെമിക്കൽ കീടനാശിനികൾ തളിച്ചാൽ വിളവുകൾ വിഷം ആയി മാറും എന്നാണ് വാദം.  കീടനാശിനി തളിച്ചാൽ കീടങ്ങൾ നശിക്കുമെങ്കിൽ അതിൽ കീടങ്ങൾക്ക് ഹാനികരമായ കെമിക്കൽ ഉണ്ട് എന്നാണർത്ഥം.  അതിൽ ജൈവം എന്നും കെമിക്കൽ എന്നും വ്യത്യാസമില്ല. പദാർത്ഥങ്ങൾ ഏതുമാകട്ടെ തന്മാത്രാ ലവലിൽ ഒന്ന് തന്നെയാണ് എന്ന് ആദ്യം പറഞ്ഞത് ഓർക്കുക. ഒതളങ്ങ ഭക്ഷിച്ചാൽ മനുഷ്യൻ മരണപ്പെടുന്നത് അതിലെ കെമിക്കൽ തന്മാത്രകൾ നിമിത്തമാണ്. ഒതളങ്ങ ജൈവമാണ് അതുകൊണ്ട് മനുഷ്യനു ഹാനികരമല്ല എന്നാരും പറയില്ലല്ലൊ.

അനുവദനീയമായ അളവിൽ കെമിക്കൽ കീടനാശിനികൾ തളിക്കുമ്പോൾ അത്കൊണ്ട് മനുഷ്യർക്ക് യാതൊരു ഹാനിയും ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല വിളവുകളുടെ അകത്ത് അവ പ്രവേശിച്ച് വിഷം ആക്കുന്നുമില്ല. ഇക്കാലമത്രയും നാം രാസവളവും രാസ കീടനാശിനും ഉപയോഗിച്ച് കൃഷി ചെയ്യുന്ന ചോറ് ആണു ഭക്ഷിക്കുന്നത് എന്നും മേലിലും ഇതേ ചോറ് തന്നെയാണ് ഭക്ഷിക്കാൻ പോകുന്നത് എന്നും സാമാന്യബുദ്ധി ഉപയോഗിച്ച് ചിന്തിക്കുക. ഇത്രയും പേർക്ക് ജൈവച്ചോറ്  കൃഷി ചെയ്തു ഉല്പാദിപ്പിക്കാൻ ആർക്കും കഴിയില്ല.  അതുകൊണ്ട് വിഷപ്പേടിയില്ലാതെ ഭക്ഷണം കഴിക്കുക. കുഞ്ഞുമനസ്സുകളിൽ വിഷപ്പേടി എന്ന വിഷം കുത്തിവയ്ക്കാതിരിക്കുക.  പച്ചക്കറികളിലോ അരിയിലോ കീടനാശിനിയുടെ അംശം പറ്റിപ്പിടിച്ചിരിക്കുന്നു എന്ന് സംശയമോ പേടിയോ ഉണ്ടെങ്കിൽ ഒന്നുകൂടി നല്ലോണം കഴുകുക. ഭക്ഷണം രുചിച്ച്, ആസ്വദിച്ച് കഴിക്കുക.

കൊളസ്ട്രോൾ നമ്മുടെ ശത്രുവോ മിത്രമോ ?

എന്താണ് കൊളസ്ട്രോൾ ?

കൊളസ്ട്രോൾ ഒരു തരം കൊഴുപ്പ് ( fat ) ആണ്. കൊളസ്ട്രോൾ നമ്മുടെ കരൾ ആണ് ഉല്പാദിപ്പിക്കുന്നത്.  ഭക്ഷണത്തിൽ നിന്നും അതായത് മത്സ്യം,മാംസം, മുട്ട, പാൽ മുതലായ മാംസാഹാരത്തിൽ നിന്നും കൊളസ്ട്രോൾ നേരിട്ട് ലഭിക്കുന്നു.  ഇങ്ങനെ ലഭിക്കുന്ന കൊളസ്ട്രോൾ ഏകദേശം 20 ശതമാനത്തോളം ആണെന്നും ബാക്കി കരൾ ഉല്പാദിപ്പിക്കുന്നു എന്നാണു കണക്കാക്കിയിട്ടുള്ളത്.  ജന്തുശരീരകോശങ്ങളുടെ നിർമ്മിതിയ്ക്ക് ഒഴിച്ചുകൂടാനാകത്തതാണ് കൊളസ്ട്രോൾ.  അത്കൊണ്ട് രക്തത്തിൽ മാത്രമല്ല നമ്മുടെ എല്ലാ കോശങ്ങളിലും കൊളസ്ട്രോൾ ഉണ്ട്. ഒരു കോശം പുതിയതായി ഉണ്ടാകണമെങ്കിൽ കൊളസ്ട്രോൾ വേണം. അപ്പോൾ കൊളസ്ട്രോളിന്റെ പ്രാധാന്യം മനസ്സിലാക്കാമല്ലൊ.  ഒരുപാട് ശാരീരികപ്രവർത്തനങ്ങൾക്ക് കൊളസ്ട്രോൾ അത്യാവശ്യമാണ്.  സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ നമ്മുടെ ചർമ്മം വൈറ്റമിൻ ഡി ഉല്പാദിപ്പിക്കുന്നത് ചർമ്മകോശത്തിലെ കൊളസ്ട്രോൾ ആണ്. 

എത്ര തരം കൊളസ്ട്രോൾ ഉണ്ട് ?


കൊളസ്ട്രോൾ ഒന്നേയുള്ളൂ.  പക്ഷെ കരളിൽ നിന്ന് കൊളസ്ട്രോളിനെ രക്തത്തിലൂടെ കോശങ്ങളിൽ എത്തിക്കുന്നത് ലോ-ഡെൻസിറ്റി ലിപോപ്രോട്ടീൻ (LDL) എന്ന ഒരു ആവരണത്തിൽ പൊതിഞ്ഞിട്ടാണ്. അത് കൊണ്ട് LDL എന്ന ലിപോപ്രോട്ടീനും അതിലുള്ള കൊളസ്ട്രോളിനെയും ചേർത്ത് LDL കൊളസ്ട്രോൾ എന്ന് പറഞ്ഞു വരുന്നു.


അത് പോലെ തന്നെ രക്തത്തിൽ അധികം വരുന്ന കൊളസ്ട്രോളിനെ എടുത്ത് തിരികെ കരളിലേക്ക് എത്തിക്കുന്നത് HDL  എന്ന ഹൈ-ഡെൻസിറ്റി ലിപോപ്രോട്ടീൻ ആണ്. ഈ HDL-ഉം അതിലുള്ള കൊളസ്ട്രോളും ചേർത്ത് HDL കൊളസ്ട്രോൾ എന്നും പറഞ്ഞു വരുന്നു എന്ന് മാത്രം. കൊളസ്ട്രോളിലോ അതിന്റെ തന്മാത്രാരൂപത്തിലോ വ്യത്യാസമില്ല. എന്നാൽ ലിപോപ്രോട്ടീനിൽ വ്യത്യാസമുണ്ട്. അത് വേറെ ചോദ്യത്തിന്റെ ഉത്തരമായി ചേർത്തിട്ടുണ്ട്. 

സസ്യാഹാരത്തിൽ നിന്ന് കൊളസ്ട്രോൾ ലഭിക്കുമോ?


ഇല്ല. സസ്യകോശങ്ങളിൽ കൊളസ്ട്രോൾ ഇല്ല. അതുകൊണ്ട് തന്നെ സസ്യാഹാരത്തിൽ നിന്ന് കൊളസ്ട്രോൾ കിട്ടുകയില്ല.


കൊളസ്ട്രോളിൽ നല്ലതും ചീത്തയും ഉണ്ടോ?


ഇല്ല. പക്ഷെ അങ്ങനെ ഒരു ഹൈപ്പോതീസിസ് പ്രചാരത്തിലുണ്ട്.  LDL എന്ന ലിപോപ്രോട്ടീൻ രക്തധമനികളിൽ കൊളസ്ട്രോൾ നിക്ഷേപിക്കുകയും അങ്ങനെ ആ കൊഴുപ്പ് അടിഞ്ഞുകൂടി പ്ലാക്ക് ആയി രൂപാന്തരപ്പെട്ട് ബ്ളോക്ക് ഉണ്ടാക്കുകയും അത് ഹൃദ്രോഗത്തിനു ഇടയാക്കും എന്ന ധാരണയുടെ പുറത്ത് എൽ.ഡി.എൽ.കൊളസ്ട്രോൾ ചീത്ത കൊളസ്ട്രോൾ ആണെന്നും ,  രക്തത്തിൽ അധികമുള്ള കൊളസ്ട്രോളിനെ HDL എന്ന ലിപോപ്രോട്ടീൻ കരളിലേക്ക് തിരികെ എടുത്ത് കൊണ്ടു പോകുന്നത് കൊണ്ട് HDL കൊളസ്ട്രോൾ നല്ല കൊളസ്ട്രോൾ ആണെന്നും ഉള്ള ധാരണയാണ് പരക്കെയുള്ളത്. പക്ഷെ ഈ ഹൈപ്പോതിസിസ് സയന്റിഫിക്ക് ആയി തെളിയിക്കപ്പെട്ടിട്ടില്ല.


അപ്പോൾ കൊളസ്ട്രോൾ രക്തക്കുഴലിൽ അടിഞ്ഞു കൂടി ബ്ളോക്ക് ഉണ്ടാക്കുകയില്ലേ?
ഒരിക്കലും ഇല്ല.

അപ്പോൾ ബ്ളോക്ക് ഉണ്ടാകുന്നത് എങ്ങനെയാണ്?

വഴിയെ പറയാം.

ശരീരം കൊളസ്ട്രോൾ ലവൽ നിലനിർത്തുന്നുണ്ടോ?  



തീർച്ചയായും.  ഭക്ഷണത്തിൽ നിന്ന് കൊളസ്ട്രോൾ നേരിട്ട് ലഭിക്കുന്നത് അധികമാകുമ്പോൾ കരൾ കൊളസ്ട്രോളിന്റെ ഉല്പാദനം കുറയ്ക്കുന്നു. ഭക്ഷണത്തിൽ നിന്ന് കിട്ടുന്നത് കുറയുമ്പോൾ കരൾ അധികം കൊളസ്ട്രോൾ ഉല്പാദിപ്പിക്കുന്നു. 


എന്താണ് ലിപോപ്രോട്ടീൻ ?


കൊളസ്ട്രോളിനെ രക്തത്തിലൂടെ ഓരോ ശരീരകോശത്തിലും വഹിച്ചു കൊണ്ടു പോകുന്ന, കൊഴുപ്പും പ്രോട്ടീനും ചേർന്ന ആവരണം ആണ് ലിപോപ്രോട്ടീൻ ((lip-o-PRO-teen). ഇതിന്റെ ഉൾവശം കൊഴുപ്പും (lipid) പുറം വശം പ്രോട്ടീനും ആയിരിക്കും. 


എത്ര തരം ലിപോപ്രോട്ടീൻ ഉണ്ട്?


നാല് തരം ലിപോപ്രോട്ടീനെ പറ്റി പറയാം. വേറെയും ഉണ്ട്.


1) Very low density lipoproteins (VLDL) : ഇത് ലിവർ ആണു നിർമ്മിക്കുന്നത്.  ട്രൈഗ്ലിസറൈഡ്‌സും (triglycerides) കുറഞ്ഞ അളവിൽ കൊളസ്ട്രോളും രക്തത്തിലൂടെ കോശങ്ങളിൽ എത്തിക്കലാണ് ഇതിന്റെ ദൗത്യം. ഇതിൽ നിന്ന് ട്രൈഗ്ലിസറൈഡ്സ് തീരെ കുറഞ്ഞു പോകുമ്പോൾ ഇത് LDL ആയി മാറുന്നു.

2) Intermediate-density lipoproteins (IDL): VLDL ഡിഗ്രേഡ് ചെയ്യപ്പെട്ടാണ് IDL ഉണ്ടാകുന്നത്.

3) Low-density lipoproteins (LDL) : ഇതാണ് നമ്മുടെ താരം. ഇതിൽ ട്രൈഗ്ലിസറൈഡ്സ് നാമമാത്രമായേ ഉണ്ടാകൂ. എല്ലാ ശരീരകോശങ്ങളിലേക്കും  കൊളസ്ട്രോൾ വഹിച്ചുകൊണ്ട് പോകുന്നു. LDL-ന് ചീത്തപ്പേര് ഉണ്ടാകാൻ കാരണം, ഇത് പല സൈസുകളിൽ ഉണ്ട്. തീരെ ചെറിയ സൈസ് LDL ഓക്സിഡൈസേഷനു വിധേയമാവുകയും രക്തധമനിയിൽ രൂപപ്പെടുന്ന കട്ടി അല്ലെങ്കിൽ പ്ലാക്കിന്റെ ഭാഗമാവുകയും ചെയ്യും.  എന്നാൽ ആരോഗ്യമുള്ള ഒരാളിൽ മറ്റ് കാരണങ്ങൾ ഇല്ലാതെ കൊളസ്ട്രോൾ അല്ലെങ്കിൽ LDL കൂടിപ്പോയി എന്ന ഒറ്റ കാരണത്താൽ  ആതറോസ്ക്ലിറോട്ടിക്ക് പ്ലാക്ക് (Atherosclerotic plaque) എന്ന അവസ്ഥയോ ബ്ളോക്കോ ഉണ്ടാവുകയില്ല. ഇതിനെ പറ്റി വേറെ ചോദ്യത്തിനു ഉത്തരമായി പറയാം.

4) High-density lipoprotein (HDL) : രക്തത്തിൽ അധികം വരുന്ന കൊളസ്ട്രോളിനെ എടുത്ത് ലിവറിൽ എത്തിക്കുന്നു.  കൊളസ്ട്രോൾ പരമാവധി നഷ്ടപ്പെടാതിരിക്കാനുള്ള ഉപായം ആണിത്.  എന്നാൽ രക്തത്തിലെ കൊളസ്ട്രോളിനെ നീക്കം ചെയ്യുന്നു എന്ന് പറഞ്ഞ്, ഈ എച്ച്.ഡി.എല്ലും കൊളസ്ട്രോളും ചേർന്ന HDL കൊളസ്ട്രോളിനെ നല്ല കൊളസ്ട്രോൾ എന്ന് വിശേഷിപ്പിക്കുന്നുണ്ട്.  നീക്കം ചെയ്യലല്ല, റി-യൂസ് ചെയ്യാൻ ലിവറിലേക്ക് എത്തിക്കുകയാണ് HDL ചെയ്യുന്നത് എന്ന് പ്രത്യേകം മനസ്സിലാക്കുക. 


എന്താണ്  ലോ ഡെൻസിറ്റി ലിപോപ്രോട്ടീനും (LDL) ഹൈ ഡെൻസിറ്റി ലിപോപ്രോട്ടീനും  (HDL)  തമ്മിലുള്ള വ്യത്യാസം? 
എല്ലാ തരം ലിപോപ്രോട്ടീനിലും ഒരു മാതിരി കൊഴുപ്പും പ്രോട്ടീനും ആണുള്ളത്. LDL -ഉം  HDL- ഉം തമ്മിലുള്ള വ്യത്യാസം എന്തെന്നാൽ  LDL-ൽ അതിന്റെ ഭാരത്തിന്റെ 50 ശതമാനത്തോളം കൊളസ്ട്രോളും 25 ശതമാനം പ്രോട്ടീനും ആയിരിക്കും. അതേ സമയം HDL-ൽ അതിന്റെ ഭാരത്തിന്റെ 20 ശതമാനം മാത്രം കൊളസ്ട്രോളും 50 ശതമാനം പ്രോട്ടീനും ആയിരിക്കും. LDL -ലും  HDL-ലും ഉള്ള പ്രോട്ടീനിലും വ്യത്യസമുണ്ട്.  LDL എന്ന  Low-density lipoproteins-ൽ B-100 proteins-ഉം HDL-ൽ  A-I and A-II proteins-ഉം ആണുള്ളത്. ഈ വ്യത്യാസമാണ് അവയുടെ പ്രവർത്തനത്തിലും വ്യത്യസ്തത ഉണ്ടാക്കുന്നത്.

എന്തിനാണു ലിപോപ്രോട്ടീൻ? കരളിനു കൊളസ്ട്രോൾ നേരിട്ട് രക്തത്തിൽ കടത്തിവിട്ട് കൂടേ?


കൊളസ്ട്രോൾ ഒരു കൊഴുപ്പ് ആണെന്ന് പറഞ്ഞല്ലൊ.  രക്തം വാട്ടർ ബേസ് ആണു. കൊഴുപ്പ് രക്തത്തിൽ സഞ്ചരിക്കില്ല. ഫ്ളോട്ട് (float) ചെയ്യും. അതുകൊണ്ട് പുറമേ പ്രോട്ടീനും ഉള്ളിൽ കൊഴുപ്പും ഉള്ള ലിപോപ്രോട്ടീൻ എന്ന കവറിൽ പൊതിഞ്ഞ് ലിവർ കൊളസ്ട്രോളിനെ രക്തത്തിൽ കടത്തിവിടുന്നു.




എന്തിനാണു രക്തത്തിലെ കൊളസ്ട്രോളിനെ HDL വീണ്ടും കരളിൽ തിരികെ എത്തിക്കുന്നത്? 



സാധാരണ ഗതിയിൽ ശരീരത്തിനു ആവശ്യമില്ലാത്ത പദാർത്ഥങ്ങളെ കിഡ്‌നി വഴി ശരീരം അപ്പപ്പോൾ പുറന്തള്ളുകയാണ് ചെയ്യുക.  എന്നാൽ രക്തത്തിൽ അധികം വരുന്ന കൊളസ്ട്രോളിനെ അങ്ങനെ പുറന്തള്ളാതെ  തിരികെ എത്തിച്ച് കരൾ അത് റിസൈക്കിൾ ചെയ്ത് LDL മുഖേന വീണ്ടും രക്തത്തിലേക്ക് കടത്തി വിടുന്നു. കൊളസ്ട്രോൾ പരമാവധി കൺസേർവ്  ചെയ്യുക എന്ന ശരീരത്തിന്റെ ഉപായം ആണിത്.


രക്തധമനികളിൽ പ്ലാക്ക് ഉണ്ടായി ബ്ളോക്ക് ഉണ്ടാകാൻ കാരണമെന്ത്? 


നമ്മൾ ഇപ്പോൾ യഥാർത്ഥ പ്രശ്നത്തിലേക്ക് കടക്കുകയാണ്. കൊളസ്‌ട്രോൾ അടിഞ്ഞുകൂടിയിട്ടാണ് ഹൃദയത്തിൽ ബ്ലോക്കുണ്ടാകുന്നത് എന്നാണല്ലോ പൊതുവെ ഇപ്പോൾ വിശ്വസിച്ചു വരുന്നതും പ്രചരിപ്പിക്കുന്നതും.

രക്തധമനികളിൽ പ്ലാക്ക് രൂപപ്പെട്ട് ധമനികളുടെ  വ്യാസം കുറഞ്ഞ് ,  രക്തം ഒഴുകുന്നതിനു തടസ്സം നേരിട്ട് ബ്ളോക്ക് ഉണ്ടായി സ്ട്രോക്ക് അല്ലെങ്കിൽ ഹാർട്ട് അറ്റാക്ക് വരെ ഉണ്ടാകുന്ന അവസ്ഥയ്ക്ക് അതറോസ്ക്ലിറോസിസ് (Atherosclerosis) എന്നാണു പറയുക. Without cholesterol there would be no atherosclerosis, but also there would be no life എന്ന് പറയാറുണ്ട്. കൊളസ്ട്രോൾ ഇല്ലെങ്കിൽ അതറോസ്ക്ലിറോസിസ് ഇല്ല, പക്ഷെ ജീവനും ഇല്ല. അതറോസ്ക്ലിറോസിസ് ഉണ്ടാവാൻ പല കാരണങ്ങളും ഉണ്ട്. പക്ഷെ കോളസ്ട്രോൾ ഒരു കാരണമേയല്ല. എന്നാൽ അതറോസ്ക്ലിറോസിസ് മൂലം ഉണ്ടാകുന്ന കട്ടിയിൽ അഥവാ പ്ലാക്കിൽ (atherosclerotic plaque) കൊളസ്ട്രോൾ ഒരു ഘടകപദാർത്ഥമാണ്. അതായത് കൊളസ്ട്രോൾ ചിത്രത്തിൽ വരുന്നത് പിന്നീടാണ്.


അതറോസ്ക്ലിറോസിസ് രോഗം ബാധിച്ചാൽ, ബാധിച്ച രക്തക്കുഴലിന്റെ ഭാഗത്ത് കൊളസ്ട്രോൾ എത്തുന്നത് തടയാൻ ലിവർ  LDL ഉല്പാദിപ്പിക്കുന്നത് നിയന്ത്രിച്ചാൽ പ്ലാക്ക് വലുതാകുന്നത് തടയാൻ സാധിക്കും.  അപ്പോഴും പക്ഷെ ഓർമ്മിക്കണം അതറോസ്ക്ലിറോസിസ്  ഉണ്ടാവാൻ കാരണം കൊളസ്ട്രോളോ LDL-ഓ അല്ല. അത് മനസ്സിലാക്കാൻ ധമനിയിൽ പ്ലാക്ക് രൂപപ്പെടുന്നത് എങ്ങനെയാണെന്ന് നോക്കാം.

ഓക്സിജൻ കലർന്ന രക്തത്തെ എല്ലാ കോശങ്ങളിലേക്കും എത്തിക്കുക എന്നതാണല്ലോ രക്തധമനികളുടെ ദൗത്യം. അതറോസ്ക്ലിറോസിസ് ബാധിക്കുക എന്ന് പറഞ്ഞാൽ രക്തധമനികളുടെ ഉൾഭിത്തിയിൽ പ്ലാക്ക് രൂപപ്പെടുകയും അങ്ങനെ ധമനികളുടെ വ്യാസം കുറഞ്ഞ് , കട്ടി കൂടി രക്തത്തിനു സുഗമമായി ഒഴുകാൻ കഴിയാത്ത അവസ്ഥയാണ് എന്ന് പറഞ്ഞല്ലൊ.  കൊഴുപ്പ് തന്മാത്രകൾ, കാൽസിയം,  വെള്ള രക്താണുക്കൾ, കൊളസ്ട്രോൾ എന്നിങ്ങനെയുള്ള പദാർത്ഥങ്ങൾ ചേർന്നാണ് ഈ പ്ലാക്ക് രൂപപ്പെടുന്നത്.

ഈ പ്ലാക്ക് രൂപപ്പെടണമെങ്കിൽ രക്തധമനികളുടെ ഉൾഭിത്തിയിൽ എന്തെങ്കിലും ക്ഷതം സംഭവിക്കണം.  ഈ ക്ഷതം സംഭവിക്കാൻ ഹൈ ബ്ലഡ് പ്രഷർ, പുകവലി എന്നിങ്ങനെ പല കാരണങ്ങൾ ഉണ്ടാവാം.  ഇതൊന്നും ഇല്ലാത്ത അവസ്ഥയിൽ ചുമ്മാ പോയി LDL കൊളസ്ട്രോൾ നിക്ഷേപിച്ച് പ്ലാക്ക് ഉണ്ടാവുകയില്ല. ഇത് ഒരു പ്രധാന പോയന്റ് ആയി കണക്കിലെടുക്കണം.

ഇങ്ങനെ ക്ഷതം സംഭവിച്ച ധമനിയുടെ ഭാഗത്തേക്ക് അത് ഗുണപ്പെടുത്താൻ വേണ്ടിയാണ് കൊളസ്ട്രോളും മറ്റ് പദാർത്ഥങ്ങളും തലച്ചോറിന്റെ നിർദ്ദേശാനുസരണം അയക്കപ്പെടുന്നത്. കൊളസ്ട്രോളിനെ അവിടേക്ക് എത്തിക്കുന്നത് LDL തന്നെ.  LDL-ഉം കൊളസ്ട്രോളും ഇല്ലെങ്കിൽ അവിടെ പാക്ക് രൂപപ്പെട്ട് അതറോസ്ക്ലിറോസിസ് എന്ന അവസ്ഥ ഉണ്ടാവുകയില്ല എന്നത് നേര് തന്നെ.

പക്ഷെ, ധമനിയിൽ ക്ഷതം സംഭവിച്ചാൽ ശരീരത്തിലെ ഇമ്മ്യൂൺ സിസ്റ്റം അത് ഗുണപ്പെടുത്താൻ വേണ്ടി വെള്ള രക്താണുക്കളെ അങ്ങോട്ട് അയക്കും.  അത് അവിടെ ഒരു ഇൻഫ്ലമേഷൻ അല്ലെങ്കിൽ വീക്കം ഉണ്ടാക്കും.  ഇൻഫ്ലമേഷൻ എന്ന അവസ്ഥ നമുക്ക് അസ്വസ്ഥത ഉണ്ടാക്കുമെങ്കിലും എന്ത് ക്ഷതം എവിടെ സംഭവിച്ചാലും അത് ഗുണപ്പെടുത്താനുള്ള ശരീരത്തിന്റെ പ്രാഥമിക നടപടിയാണ് ഇൻഫ്ലമേഷൻ എന്ന് സാന്ദർഭികമായി ഇവിടെ പറഞ്ഞു വയ്ക്കട്ടെ.

ഒരിക്കൽ മാത്രം നേരിയ തോതിൽ രക്തധമനിയിൽ ക്ഷതമോ അല്ലെങ്കിൽ ഇറിറ്റേഷനോ ഉണ്ടായാൽ അത് സ്വാഭാവികമായി ഭേദമാകും. പക്ഷെ ഇറിറ്റേഷൻ തുടർന്നാൽ ധമനികളുടെ ഭിത്തി ദുർബലമാവുകയും  കൊളസ്ട്രോൾ വഹിക്കുന്ന വളരെ ചെറിയ (VLDL) ലിപോപ്രോട്ടീൻ ഓക്സിഡൈസേഷനു വിധേയമായി കൊളസ്ട്രോളും മറ്റും ഭിത്തിയുടെ ഉള്ളിൽ പ്രവേശിക്കുകയും  എല്ലാം കൂടി പ്ലാക്ക് രൂപപ്പെട്ട് അതറോസ്ക്ലിറോസിസ് എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു.  ഇത്രയും പറഞ്ഞതിൽ നിന്ന് ബ്ളോക്ക് ഉണ്ടാകാനുള്ള മൂലകാരണം കൊളസ്ട്രോളോ LDL-ഓ അല്ല എന്നാണു ഞാൻ സമർത്ഥിക്കാൻ ശ്രമിക്കുന്നത്. നിങ്ങൾക്കും ഇത് ബോധ്യമായിരിക്കും എന്ന് കരുതുന്നു.  മൂലകാരണം ഇല്ലാതാക്കാൻ ജീവിതശൈലി കൊണ്ട് അവനവൻ ശ്രമിക്കേണ്ടതാണു.  അതേ സമയം അതറോസ്ക്ലിറോസിസ് ബാധിച്ച് കഴിഞ്ഞാൽ കൊളസ്ട്രോളും LDL-ഉം കുറയ്ക്കാൻ ചികിത്സ അത്യാവശ്യവും ആണ്.


കൊളസ്ട്രോൾ ടെസ്റ്റ് ചെയ്തപ്പോൾ എനിക്ക് അത് അധികമാണെന്ന് കണ്ടെത്തി.  അപ്പോൾ കൊളസ്ട്രോൾ കുറയ്ക്കാൻ ഞാൻ സ്റ്റാറ്റിൻ മരുന്ന് കഴിക്കേണ്ടതുണ്ടോ?

ഒരിക്കലും വേണ്ട.  ആരോഗ്യമുള്ള,  കൃത്യമായ ജീവിതശൈലി പിന്തുടരുന്ന ഒരാൾ കൊളസ്ട്രോൾ അധികം ഉണ്ടെന്ന കാരണത്താൽ സ്റ്റാറ്റിൻ മരുന്ന് കഴിക്കേണ്ടതില്ല. കൊളസ്ട്രോളും അത് വഹിച്ചു കൊണ്ട് പോകുന്ന LDL-ഉം കുറഞ്ഞു പോയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും.  അത് പോലെ HDL ക്രമാതീതമായി കൂടിയാലും വിപരീതഫലം ഉണ്ടാകും. കൊളസ്ടോളിന്റെ കുറവ് തലച്ചോറിന്റെ പ്രവർത്തനത്തെ വരെ ബാധിക്കും. കൊളസ്ട്രോൾ നമ്മുടെ ശത്രുവല്ല, ജീവൻ നിലനിർത്തുന്ന മിത്രമാണ്.

പെൺകുട്ടികളിലെ ചേലാകർമ്മം


പെൺകുട്ടികളിൽ ചെയ്യുന്ന ചേലാകർമ്മം (female genital mutilation) അഥവാ FGM പ്രധാനമായും നാല് രീതികളിലാണ് ചെയ്തു വരുന്നത്. അതിൽ പ്രധാനം പെൺകുട്ടിയുടെ ജനനേന്ദ്രിയത്തിലെ കൃസരി (Clitoris) പൂർണ്ണമായോ ഭാഗീകമായോ മുറിച്ചു മാറ്റലാണ്.  ഇത് Clitoridectomy എന്ന പേരിൽ അറിയപ്പെടുന്നു. ഈ ആചാരം എങ്ങനെയാണു മനുഷ്യസമൂഹത്തിൽ കടന്നുകൂടിയത് എന്നറിയില്ല. ഇപ്രകാരം എന്തൊക്കെ ആചാരങ്ങൾ ആധുനികകാലത്തും പിന്തുടരുന്നു അല്ലേ? പല ആചാരങ്ങൾക്കും മതപരമായ അംഗീകാരം ലഭിച്ചത് കൊണ്ട് അവ വിശ്വാസികളാൽ നിർബ്ബന്ധപൂർവ്വം ആചരിക്കപ്പെട്ടും വരുന്നു.
ചേലാകർമ്മം ചെയ്യുന്നതിനാണല്ലൊ circumcision എന്ന് പറയുന്നത്. അങ്ങനെയെങ്കിൽ ആൺകുട്ടികളിലും പെൺകുട്ടികളിലും ചെയ്യുന്ന ചേലാകർമ്മം വേറെ വേറെ അല്ല ഒന്ന് തന്നെയാണെന്ന് പറയേണ്ടി വരും. ജീവശാസ്ത്രപരമായി നോക്കിയാൽ പുരുഷലിംഗവും സ്ത്രീയുടെ കൃസരിയും ഒന്നിൽ നിന്ന് തന്നെയാണ് തുടങ്ങുന്നത്. ആദ്യം ഗർഭസ്ഥശിശു പെൺ തന്നെയാണ്. XY ക്രോമോസോം ഉള്ള ഭ്രൂണം  പത്താമത്തെ ആഴ്ചയാണ് ആണായി മാറുന്നത്. അപ്പോൾ മുതൽ Clitoris ആൺ ലിംഗമായി രൂപാന്തരപ്പെടുന്നു.   ആൺകുട്ടികൾക്ക് ലിംഗത്തിന്റെ അഗ്രചർമ്മം ഛേദിക്കുന്നത് കൊണ്ടാവാം പെൺകുട്ടികളുടെ കൃസരി തന്നെ ഛേദിക്കാൻ തെരഞ്ഞെടുത്തത്. ആൺകുട്ടികളുടെ അഗ്രചർമ്മം ഛേദിക്കുന്നത് എളുപ്പമാണെങ്കിൽ പെൺകുട്ടികളുടെ കൃസരിയുടെ അഗ്രചർമ്മം ചേദിക്കാൻ എളുപ്പമല്ല. പുരുഷന്റെ ലിംഗം ശരീരത്തിന്റെ പുറത്ത് മുഴുവനായും സ്ഥിതി ചെയ്യുമ്പോൾ സ്ത്രീയുടെ കൃസരിയുടെ അഗ്രം മാത്രം പുറത്തും ബാക്കി ഭാഗം ശരീരത്തിന്റെ അന്തർഭാഗത്തുമാണ്. അതുകൊണ്ടാവാം പെൺകുട്ടികളുടെ ചേലാകർമ്മം നിർവ്വഹിക്കുന്നവർ പുറത്ത് കാണുന്ന മുഴുവൻ ഭാഗവും ചെത്തിക്കളയുന്നത്.
ശരിക്ക് പറഞ്ഞാൽ ഒരേ ജനനേന്ദ്രിയ കലകളിൽ നിന്നാണു ആണിന്റെയും പെണ്ണിന്റെയും ലൈംഗികാവയങ്ങൾ ഉടലെടുത്ത് വേറെ വേറെയായി വളർച്ച പ്രാപിക്കുന്നത്. ഗർഭസ്ഥ ശിശുവിന്റെ വളർച്ചയിൽ ആദ്യത്തെ മാസം കുട്ടി ആണോ പെണ്ണോ എന്ന വ്യത്യാസം ജനനേന്ദിയത്തിൽ കാണാൻ കഴിയില്ല. പന്ത്രണ്ട് ആഴ്ച എത്തുമ്പോഴാണു ജനനേന്ദ്രിയങ്ങൾ ആണിന്റെയും പെണ്ണിന്റെയും ആയി വേർപിരിയുന്നത്. പുരുഷലിംഗത്തിന്റെ സമാനമായ ഏറ്റവും ചെറിയ പതിപ്പായി കൃസരി രൂപപ്പെടാൻ കാരണം അതാണ്.
കൃസരിയിൽ ഏകദേശം 8,000 sensory nerve endings ഉണ്ട് എന്നാണു കണക്കാക്കപ്പെട്ടിട്ടുള്ളത്. അതേ സമയം പുരുഷലിംഗത്തിന്റെ ചർമ്മത്തിൽ 4,000 നെർവ്സുകളുടെ അറ്റം ആണുള്ളത്. ആൺകുട്ടിക്കായാലും പെൺകുട്ടിക്കായാലും ചേലാകർമ്മം നിർവ്വഹിക്കുമ്പോൾ പിൽക്കാല ജീവിതത്തിൽ അവർക്ക് നേരിടുന്ന നഷ്ടം എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മതങ്ങൾ നിഷ്ക്കർഷിക്കുന്ന ആചാരങ്ങൾ പലതും ആധുനിക മനുഷ്യൻ ഇനിയെങ്കിലും ഉപേക്ഷിക്കേണ്ടതാണു. ജീവിതത്തിന്റെ അനുഭവങ്ങൾ, ആസ്വാദ്യതകൾ കഴിയുന്നതും പൂർണ്ണമായി അനുഭവിക്കാൻ എല്ലാവർക്കും ഇടവരട്ടെ. ജീവിതം എന്ന് പറയുന്നത് അവനവനു ജീവിയ്ക്കാൻ വേണ്ടി മാത്രമാണു. അപരന്റെ ജീവിതം അപരനു ജീവിയ്ക്കാനും.

അലോപ്പതി എന്നൊരു ചികിത്സ ഇല്ല

അലോപ്പതി എന്ന വാക്കിന്റെ അർത്ഥം എന്താണെന്ന് ഒരു സുഹൃത്ത്‌ ചോദിച്ചിരുന്നു. ഇന്ന് പ്രത്യേകിച്ച്‌ ഒരർത്ഥവും പ്രസക്തിയും ആ വാക്കിനു ഇല്ലെങ്കിലും മോഡേൺ മെഡിസിനെ പറ്റി പരാമർശിക്കാൻ ആ വാക്കാണു പരക്കെ ഉപയോഗിക്കുന്നത്‌ എന്നതിനാൽ വിശദമായ മറുപടി എഴുതുകയാണു.

മനുഷ്യൻ ഉണ്ടായ കാലം തൊട്ടേ രോഗങ്ങളും ഉണ്ട്‌. രോഗത്തിനു ചികിത്സ കണ്ടുപിടിക്കാൻ ഓരോ കാലത്തും ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്‌. ഓരോ രാജ്യത്തും ആളുകളുടെ ഊഹവും നിഗമനങ്ങളും അടിസ്ഥാനമാക്കിയാണു ഓരോ ചികിത്സയും രൂപപ്പെട്ടത്‌. പച്ചിലകളും വേരുകളും തണ്ടുകളും എന്ന് വേണ്ട പല സാധനങ്ങളും മരുന്നുകളായി ഉപയോഗിച്ചു. മന്ത്രവാദം മുതൽ ബാധയൊഴിപ്പിക്കൽ വരെ നടത്താറുണ്ടായിരുന്നു. എന്നാൽ പൊതുവെ ഒന്നിനെ കുറിച്ചും ആളുകൾക്ക്‌ വസ്തുനിഷ്ടമായ അറിവുകൾ ഇല്ലായിരുന്നു. അനുഭവങ്ങളെയും അനുമാനങ്ങളെയും അടിസ്ഥാനപ്പെടുത്തിയായിരുന്നു എല്ലാ അറിവുകളും. മോഡേൺ സയൻസ്‌ വികാസം പ്രാപിക്കുന്നത്‌ വരെ ഇതായിരുന്നു അവസ്ഥ.

ഗ്രീക്ക്‌ ആരോഗ്യചിന്തകനായ ഹിപ്പോക്രാറ്റ്‌സ്‌ രോഗം ഭേദമാകുന്നതിനു രണ്ട്‌ നിയമങ്ങൾ ഉണ്ട്‌ എന്ന് പറഞ്ഞു വെച്ചിരുന്നു. The Law of Opposites and the Law of Similars. അതായത്‌ ചികിത്സയുടെ വിപരീതനിയമവും സാമ്യ നിയമവും. ഹിപ്പോക്രാറ്റ്‌സിനെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ്‌ എന്ന് ഇന്നും തെറ്റായി വിശേഷിപ്പിക്കപ്പെടുന്നുണ്ട്‌. അത്‌   ശരിയല്ല എന്ന് സാന്ദർഭികമായി സൂചിപ്പിക്കട്ടെ.

ശാമുവൽ ഹാനിമാൻ രോഗങ്ങളെ കുറിച്ചും ചികിത്സയെ കുറിച്ചും ചിന്തിച്ചുകൊണ്ടിരുന്ന ജർമ്മൻ ഭിഷഗ്വരനായിരുന്നു. അക്കാലത്ത്‌ മലേറിയ ബാധിച്ച രോഗികൾക്ക്‌ സിങ്കോണ എന്ന ഒരു വൃക്ഷത്തിന്റെ പട്ട (തൊലി) ആയിരുന്നു മരുന്നായി കൊടുത്തുകൊണ്ടിരുന്നത്‌. ഇവിടെ ഒരു കാര്യം പ്രത്യേകം ഓർമ്മിക്കണം. പല വിധ മരുന്നും ചികിത്സാ സമ്പ്രദായങ്ങളും  ഉണ്ടായിരുന്നെങ്കിലും ശരീരം സ്വയം മാറ്റുന്ന രോഗങ്ങൾ മാറുന്നതും അല്ലാത്ത രോഗങ്ങൾ മൂലം രോഗികൾ ചത്തൊടുങ്ങുന്നതും പണ്ട്‌ കാലത്ത്‌ പതിവായിരുന്നു.

ഒരു നാൾ ഹാനിമാൻ ഈ സിങ്കോണ മരത്തിന്റെ തോലു തിന്നു നോക്കുന്നു. അപ്പോൾ അദ്ദേഹത്തിനു വിറയലും തലവേദനയും പനി പോലെയും ഉണ്ടാകുന്നു. ഏകദേശം മലേറിയയുടെ ലക്ഷണങ്ങൾ. ആ അനുഭവത്തിൽ നിന്നാണു ഹോമിയോപ്പതി എന്ന (വ്യാജ) വൈദ്യശാസ്ത്രം പിറവിയെടുക്കുന്നത്‌. അതായത്‌ രോഗിക്ക്‌ കൊടുക്കുന്ന പദാർത്ഥം ആരോഗ്യമുള്ളയാൾക്ക്‌ കൊടുത്താൽ രോഗിയുടെ അതേ ലക്ഷണം ആരോഗ്യമുള്ളയാൾക്കും ഉണ്ടാകും. അപ്പോൾ രോഗങ്ങൾക്ക്‌ മരുന്നുകൾ കണ്ടുപിടിക്കാൻ ഹാനിമാന്റെ മുന്നിൽ നൂതനമായ മാർഗ്ഗം തെളിഞ്ഞു വന്നു. എതേല്ലാം രോഗങ്ങൾക്ക്‌ ഏതെല്ലാം ലക്ഷണങ്ങൾ രോഗിയിൽ ഉണ്ടാകുമോ അതേ ലക്ഷണങ്ങൾ ആരോഗ്യമുള്ള വ്യക്തികളിൽ സൃഷ്ടിക്കാൻ കഴിയുന്ന പദാർത്ഥങ്ങൾ കണ്ടുപിടിക്കുക. ആ പദാർത്ഥം ആ ലക്ഷണമുള്ള രോഗിക്ക്‌ കൊടുത്താൽ മതിയല്ലൊ. ആ നിലയിൽ ഹാനിമാരും കൂട്ടരും ഗവേഷണം നടത്തി കുറേ പദാർത്ഥങ്ങൾ കണ്ടുപിടിച്ചു. അതാണു ഹോമിയോ മരുന്നുകൾ. ആരോഗ്യമുള്ള വ്യക്തിയിൽ രോഗലക്ഷണം ഉണ്ടാക്കുന്നതും രോഗലക്ഷണം ഉള്ള വ്യക്തിയിൽ ലക്ഷണം ഇല്ലാതാക്കുന്നതുമായ പദാർത്ഥങ്ങൾ. ഈ ഗവേഷണങ്ങൾ നടത്തുമ്പോൾ ലക്ഷണമുണ്ടാക്കാൻ കൊടുക്കുന്ന പദാർത്ഥങ്ങൾ ചിലരിൽ അലർജ്ജിക്ക്‌ നിമിത്തമായി. അപ്പോൾ ഹാനിമാൻ മറ്റൊരു മാർഗ്ഗം പരീക്ഷിച്ചു. ലക്ഷണമുണ്ടാക്കുന്ന പദാർത്ഥങ്ങൾ നേർപ്പിക്കുക. അതിൽ താൻ വിജയിച്ചതായി ഹാനിമാൻ സ്വയം വിശ്വസിച്ചു.

അങ്ങനെ ഹാനിമാൻ അക്കാലത്തെ തന്റെ തികച്ചും നൂതനമായ ചികിത്സാപദ്ധതിക്ക്‌ ഹോമിയോപ്പതി എന്ന് പേരിട്ടു. ഹോമിയോ (Homoeo) എന്നാൽ ഗ്രീക്ക്‌ ഭാഷയിൽ സാമ്യം എന്നാണർത്ഥം. സാമ്യം കൊണ്ട്‌ സാമ്യത്തെ ഇല്ലാതാക്കുന്ന ചികിത്സ ആണെന്ന് അവകാശപ്പെട്ടുകൊണ്ടാണു ഹാനിമാൻ തന്റെ കണ്ടുപിടുത്തത്തിനു ഹോമിയോപ്പതി എന്ന് നാമകരണം ചെയ്തത്‌. ഹിപ്പോക്രാറ്റ്‌സിന്റെ സാമ്യ-വിപരീത നിയമത്തിൽ നിന്നാണു ഹാനിമാൻ ഈ പേരു സ്വീകരിക്കുന്നത്‌.

അലോ (Allo) എന്നാൽ ഗ്രീക്ക്‌ ഭാഷയിൽ വിപരീതം, വ്യത്യാസം എന്നൊക്കെയാണു അർത്ഥം. അതുകൊണ്ട്‌ അന്ന് ജർമ്മനിയിൽ നിലവിരുന്ന മേറ്റ്ല്ലാ ചികിത്സകൾക്കും ഹാനിമാൻ അലോപ്പതി  എന്ന് പേരിട്ടു.  അതായത്‌ വിപരീത ചികിത്സ. ഈ സമ്പ്രദായത്തിൽ ഹാനിമാന്റെ അഭിപ്രായത്തിൽ ലക്ഷണത്തെ മാറ്റാൻ രോഗിക്ക്‌ നേരിട്ടാണു മരുന്ന് എന്ന പദാർത്ഥം കൊടുക്കുന്നത്‌. അങ്ങനെ ചികിത്സയെ ഹാനിമാൻ ഹോമിയോപ്പതി  എന്നും അലോപ്പതി രണ്ടായി വർഗ്ഗീകരിച്ചു. നിലവിലുള്ള  പാരമ്പര്യരീതി  അലോപ്പതി ആണെന്നും  തന്റെ നവീന രീതിയായ ഹോമിയോപ്പതിയാണു ശാസ്ത്രീയം എന്നും ഹാനിമാൻ  വാദിച്ചു.

ഹാനിമാൻ അലോപ്പതി എന്ന് വിവക്ഷിച്ചത്‌ അന്ന് നിലവിലുള്ള പ്രാകൃത ചികിത്സാ സമ്പ്രദായത്തെ ആയിരുന്നു എന്നും ഇന്നത്തെ മോഡേൺ മെഡിസിനെ അല്ല എന്നും  ഓർക്കണം. കാരണം അന്ന് മോഡേൺ മെഡിസിൻ എന്നൊന്ന് തുടക്കം കുറിച്ചിട്ട്‌ പോലും ഇല്ലായിരുന്നു. രോഗം ഉണ്ടാകുന്ന കാരണത്തെ പറ്റി അന്വേഷണം നടത്തുന്നവർ ഇരുട്ടിൽ തപ്പുന്ന കാലമായിരുന്നു അത്‌. പിന്നീട്‌ നഗ്നനേത്രങ്ങൾ കൊണ്ട്‌ കാണാൻ കഴിയാത്ത, മൈക്രോസ്കോപ്പ്‌ കൊണ്ട്‌ മാത്രം കാണാൻ കഴിയുന്ന സൂക്ഷ്മജീവികൾ ഭൂമിയിൽ ഉണ്ടെന്നും അവയാണു പകർച്ചവ്യാധികൾ ഉണ്ടാക്കുന്നത്‌ എന്നും ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചതിനു ശേഷമാണു മോഡേൺ മെഡിസിൻ ജനിക്കുന്നത്‌.

കൽക്കത്തയിൽ എങ്ങനെയോ എത്തിയ ഹോമിയോപ്പതി പിന്നെ ഇന്ത്യയിൽ പതുക്കെ പ്രചരിക്കാൻ തുടങ്ങി. ആ ഹോമിയോക്കാരാണു ഇന്ത്യയിൽ ഇംഗ്ലീഷ്‌ ചികിത്സ എന്ന പേരിൽ പ്രചരിച്ചുകൊണ്ടിരുന്ന മോഡേൺ മെഡിസിനെ അലോപ്പതി എന്ന്  വിളിക്കാൻ തുടങ്ങിയത്‌. പിന്നീട്‌ അടുത്ത കാലത്താണു ഇംഗ്ലീഷ്‌ മരുന്ന് എന്നതിനു പകരം അലോപ്പതി മരുന്ന് എന്ന് ആളുകൾ പറയാൻ തുടങ്ങിയത്‌. അലോപ്പതി എന്ന വാക്കിനു ഒരർത്ഥവും ഇല്ല എന്ന് മാത്രമല്ല ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണു. അതുകൊണ്ട്‌ ആ പദം എല്ലാവരും വർജ്ജിക്കണം.

Dance by Avanthika at our home

ഇത് അവന്തിക, ഞങ്ങളുടെ അയൽപ്പക്കത്തെ വീട്ടിൽ അവരുടെ അതിഥികളായി എത്തിയതായിരുന്നു അവന്തികയും അച്ഛനും അമ്മയും. അവന്തിക ഞങ്ങളുടെ വീട്ടിൽ വന്ന് പെട്ടെന്ന് പരിചയമായി. പാട്ടും ഡാൻസും അറിയാം എന്ന് പറഞ്ഞപ്പോൾ ഒരു ഹിന്ദി പാട്ട് വെച്ചുകൊടുക്കുകയും അവൾ ഡാൻസ് ചെയ്യുകയും ഭാര്യ അത് മൊബൈലിൽ പകർത്തുകയും ചെയ്തു. നൃത്തവും സംഗീതവും ജന്മനാ ലഭിക്കുന്ന സിദ്ധിയാണു. നമുക്ക് അവന്തികാമോൾക്ക് ആശംസകൾ നേരാം അല്ലേ :)

ജൈവകൃഷി എന്ന് പറയുന്നത് വിഢിത്തം

ജൈവകൃഷി എന്നൊരു കൃഷി ഇല്ല. ആ പ്രയോഗം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണു. ഏത് വിഢിയാണു ഈ വാക്ക് കണ്ടുപിടിച്ചത് എന്നറിയില്ല. കൃഷി ഒന്നേയുള്ളൂ, അത് കൃഷി തന്നെയാണു. ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ നിങ്ങളോട് ഒരുപാട് കാര്യങ്ങൾ പറയും.

കാട്ടിലൊക്കെ മരങ്ങൾക്ക് ആരും വളം ഇടുന്നില്ല. അവയ്ക്കൊക്കെ ആവശ്യമായ വളങ്ങൾ മണ്ണിൽ നിന്ന് കിട്ടുന്നുണ്ട്. കൂടാതെ മരങ്ങളിലെ ഇലകളും മറ്റും അവിടെ തന്നെ വീണ് വീണ്ടും മണ്ണിൽ കലർന്നു റിസൈക്കിൾ ആയി വൃക്ഷങ്ങൾക്ക് തന്നെ ഉപയോഗിക്കാൻ കഴിയുന്നു. വളം എന്ന വാക്കാണു ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്. അങ്ങനെയാണു ജൈവവളം എന്നും കൃത്രിമവളം എന്നൊക്കെ തെറ്റിദ്ധാരയുണ്ടാകുന്നത്. ജൈവം എന്നും കൃത്രിമം എന്നും രണ്ട് തരം വളങ്ങൾ ഇല്ല. വളം ഒന്നേയുള്ളൂ. വളം എന്നാൽ ചെടികൾക്ക് ആവശ്യമുള്ള ഭക്ഷണം എന്നും പറയാം. എന്തൊക്കെയാണ് ആ ഭക്ഷണങ്ങൾ എന്നതാണു രണ്ടാമത്തെ ചിത്രത്തിലെ ഒന്നാം പട്ടികയിൽ കൊടുത്തിരിക്കുന്നത്. ഹൈഡ്രജൻ മുതൽ മൊളിബ്‌ഡിനം വരെ 16 മൂലകങ്ങളുടെ പേരുകൾ അതിൽ കാണാം. അത് മാത്രമാണു എല്ലാ സസ്യ-വൃക്ഷ-ലാതാദികൾക്കും ആവശ്യമുള്ള വളം അല്ലെങ്കിൽ ഭക്ഷണം. ഇപ്പറഞ്ഞ 16 മൂലകങ്ങളിൽ കാർബണും ഓക്സിജനും ഹൈഡ്രജനും അങ്ങനെ മൂന്നെണ്ണം അന്തരീക്ഷത്തിൽ നിന്നും ജലത്തിൽ നിന്നുമാണു കിട്ടുന്നത്. ബാക്കി 13 മൂലകങ്ങളാണു മണ്ണിൽ നിന്ന് കിട്ടുന്നത്.
എന്നാൽ ഈ മൂലകങ്ങൾ പതിമൂന്നും അതാത് മൂലകങ്ങളായി നേരിട്ടല്ല മണ്ണിൽ നിന്ന് ചെടികളുടെ വേരുകൾ വലിച്ചെടുക്കുന്നത്. മൂലകങ്ങൾ ചേർന്ന് സംയുക്തങ്ങളായി എന്നിട്ട് അവയിൽ നിന്ന് എലക്ട്രോണുകൾ നഷ്ടപ്പെടുകയോ കൂടിച്ചേരുകയോ ചെയ്ത് അയണുകളായി മാറി ജലവും ആയി ചേർന്ന ലായനിയായിട്ടാണു വേരുകൾ വലിച്ചെടുക്കുന്നത്. ഒന്നാമത്തെ ചിത്രം അതാണു കാണിക്കുന്നത്. പ്രധാന വേരുകളിൽ നിന്ന് മുളയ്ക്കുന്നു ചെറുവേരുകൾ റൂട്ട് ഹെയർ എന്ന് പറയും. അതിൽ കൂടിയാണു ഈ ലായനി വലിച്ചെടുക്കപ്പെടുന്നത്. രണ്ടാമത്തെ ചിത്രം പട്ടിക രണ്ടിൽ അയണുകളായ സംയുക്തങ്ങളുടെ ഫോർമുല കൊടുത്തിട്ടുണ്ട്. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാണു ഇത് മാത്രമാണു വളം. ഇതിൽ ജൈവം എന്നും കൃത്രിമം എന്നും വേർതിരിക്കുന്നത് അസംബന്ധമാണു. ജൈവളത്തിലും ഇപ്പറഞ്ഞ മൂലകങ്ങളിൽ ചിലത് ഉണ്ടാകും. എന്നാൽ ചെടികൾക്ക് ഉപയോഗിക്കാൻ കഴിയും വിധം അത് വിഘടിക്കപ്പെട്ട് അയണുകളായി മാറണമെങ്കിൽ കുറേക്കാലം അതിൽ സൂക്ഷ്മജീവികൾ പ്രവർത്തിക്കണം. കൃത്രിമവളം എന്ന് പറയുന്നത് അസംബന്ധമാണു. ഉദാഹരണം പറയാം. സസ്യങ്ങൾക്ക് കൂടുതലായി വേണ്ടത് നൈട്രജൻ ആണു. പാറ പൊടിഞ്ഞ് ഉണ്ടായ മണ്ണിൽ നൈട്രജൻ ഇല്ല. മറ്റ് ധാതുമൂലകങ്ങൾ ഉണ്ട്. എന്നാൽ അന്തരീക്ഷവായുവിൽ 80 ശതമാനവും നൈട്രജൻ ആണു. ഈ നൈട്രജൻ ഇടിമിന്നൽ ഉണ്ടാകുന്ന വേളയിൽ ഓക്സിജനുമായി സംയോജിച്ച് നൈട്രിക്ക് ആസിഡായി രൂപാന്തരപ്പെട്ട് മണ്ണിൽ പതിക്കുന്നു. ചെടികൾക്ക് ആവശ്യമുള്ള നൈട്രജൻ അമോണിയം അയൺ ( NH₄ᐩ)എന്ന സംയുക്തമായിട്ട് മാത്രമേ ചെടി വലിച്ചെടുക്കൂ. മണ്ണിലെ ചില സൂഷ്മജീവികൾ നൈട്രിക് ആസിഡിനെ അമോണിയ ആക്കി മാറ്റുന്നു. ഇതിനെ നൈട്രജൻ ഫിക്സേഷൻ എന്നാണു പറയുന്നത് ആ അമോണിയ ജലവുമായി ചേരുമ്പോൾ അമോണിയം അയൺ ലായനിയായി മാറുന്നു. വായുവിലെ നൈട്രജൻ തന്നെയാണു ഫാക്ടറികളിൽ യൂറിയ നിർമ്മിക്കാനും ഉപയോഗിക്കുന്നത്. അല്ലാതെ നൈട്രജൻ കൃത്രിമമായി നിർമ്മിക്കുന്നില്ല. യൂറിയ മണ്ണിൽ ഇട്ടാൽ ജലവുമായി സമ്പർക്കത്തിലാവുമ്പോൾ അത് അമോണിയം അയൺ ആയി മാറുന്നു. ചുരുക്കി പറഞ്ഞാൽ അന്തരീക്ഷത്തിലോ ഭൂമിയിലോ ഉള്ള പദാർത്ഥങ്ങളിൽ നിന്ന് തന്നെയാണു കൃത്രിമമായി വളം നിർമ്മിക്കുന്നത്. കൃത്രിമമായി നിർമ്മിക്കുക എന്ന് പറഞ്ഞാൽ പ്രകൃതിയിലെ മൂലകങ്ങൾ ഫാക്ടറികളിൽ വെച്ച് സംയോജിപ്പിക്കുന്നു എന്നേയുള്ളൂ. മനുഷ്യൻ ഒന്നും കൃത്രിമമായി നിർമ്മിക്കുന്നില്ല. ഉള്ളതിനെ രൂപമാറ്റം വരുത്തുന്നു എന്നേയുള്ളൂ. ഒരേ സ്ഥലത്ത് കൃഷി ചെയ്യുമ്പോൾ ചില മൂലകങ്ങൾ മണ്ണിൽ കുറഞ്ഞു പോകും. കാരണം മണ്ണിൽ നിന്ന് ഉണ്ടാകുന്നത് നമ്മൾ വിളവെടുത്ത് പോവുകയാണു. അപ്പോൾ കുറവുള്ള മൂലകം മണ്ണിൽ തിരിച്ച് നിക്ഷേപിക്കണം. അതുകൊണ്ടാണു വളം അഥവാ മൂലകങ്ങൾ മണ്ണിൽ ഇടേണ്ടി വരുന്നത്. സാധാരണഗതിയിൽ അധിക അളവിൽ ചെടികൾക്ക് വേണ്ടതായ നൈട്രജൻ, ഫോസ്‌ഫറസ്, പൊട്ടാസിയം എന്നിങ്ങനെ മൂന്ന് മൂലകങ്ങൾ ആണു കുറവ് വരിക. വളരെ കുറവേ ആവശ്യമുള്ളൂ എങ്കിലും ട്രേസ് എലമെന്റ്സും പ്രധാനമാണു. ഉദാഹരണത്തിനു മൊളിബ്‌ഡിനം എന്ന മൂലകം ഇല്ലെങ്കിൽ നൈട്രജൻ ഫിക്സേഷൻ നടക്കില്ല്ല. ഇതൊക്കെ പരിഹരിക്കാനാണു ശാസ്ത്രം മണ്ണ് പരിശോധനയും രാസവളങ്ങളും കണ്ടുപിടിച്ചത്. രാസവളങ്ങൾ വിഷം ആണെന്ന് പറയുന്നവൻ വെറും പമ്പരവിഢി മാത്രമല്ല സാമൂഹ്യദ്രോഹി കൂടിയാണു. കാരണം അവൻ മനുഷ്യനെ തെറ്റിദ്ധരിപ്പിച്ച് സത്യത്തിൽ നിന്ന് അകറ്റുകയാണു. ചെടികൾ നമുക്ക് വേണ്ടി ചെയ്യുന്നത് എന്തൊക്കെയാണു? ശരിക്ക് പറഞ്ഞാൽ ചെടികൾ അവയ്ക്ക് വേണ്ടി ആഹാരം നിർമ്മിക്കുകയും വളരുകയും നിലനിൽക്കുകയും ചെയ്യുന്നു എന്നേയുള്ളൂ. നമുക്ക് വേണ്ടി അവ ഒന്നും ചെയ്യുന്നില്ല. നമ്മളാണു അവയെ ഉപയോഗപ്പെടുത്തുന്നത്. നമ്മൾ മാത്രമല്ല ഭൂമിയിൽ ഏകകോശ ജീവികൾ മുതൽ ഏറ്റവും വലിയ ജീവിയായ ആന വരെ സസ്യങ്ങളെ ആശ്രയിച്ചിട്ടാണു ജീവിയ്ക്കുന്നത്. സസ്യങ്ങൾ ഇല്ലെങ്കിൽ ഈ ഭൂമിയിൽ ജന്തുവർഗങ്ങൾക്ക് നിലനിൽപ്പില്ല. എന്തുകൊണ്ടെന്നല്ലേ? എല്ലാ ജീവികൾക്കും ആഹാരം വേണമല്ലൊ. ആഹാരത്തിന്റെ ഏറ്റവും അടിസ്ഥാന യൂനിറ്റ് ഷുഗർ, പഞ്ചസാര, എന്നൊക്കെ പറയാവുന്ന ഗ്ളൂക്കോസ് ആണു. ഈ ഗ്ളൂക്കോസ് നിർമ്മിക്കാൻ കഴിയുന്നത് സസ്യങ്ങൾക്ക് മാത്രമാണു. ഗ്ളൂക്കോസ് എന്ന് പറഞ്ഞാൽ അതിന്റെ ഫോർമുല ഇതാണ് : C₆H₁₂O₆. 6 കാർബണും 12 ഹൈഡ്രജനും 6 ഓക്സിജനും ചേർന്ന സംയുക്തം. അന്തരീക്ഷത്തിൽ നിന്ന് കാർബൺഡൈ‌ഓക്സൈഡും മണ്ണിൽ നിന്ന് ജലവും സൂര്യപ്രകാശത്തിൽ നിന്ന് ഊർജ്ജവും ഇതിനായി സസ്യങ്ങൾ സ്വീകരിക്കുന്നു. സസ്യങ്ങൾക്ക് മാത്രമേ ഇത് കഴിയൂ. സൂര്യനിൽ നിന്ന് സ്വീകരിക്കുന്ന ഊർജ്ജം ഗ്ളൂക്കോസ് തന്മാത്രയിൽ ചെടികൾ സൂക്ഷിക്കുന്നു. ഗ്ളൂക്കോസ് പിന്നെ സെല്ലുലോസ് ആയും സ്റ്റാർച്ച് ആയും ഒക്കെ മാറ്റി ചെടികൾ അവയുടെ വളർച്ചയ്ക്ക് ഉപയോഗിക്കുന്നു. ചെടികൾ സൂര്യപ്രകാശത്തിൽ നിന്ന് എടുക്കുന്ന ഊർജ്ജമാണു മനുഷ്യനും ഭൂമിയിലെ മറ്റെല്ലാ ജീവികളും അവയുടെ ഊർജ്ജാവശ്യത്തിനായി ഉപയോഗിക്കുന്നത്.