Links

ചിത്രകാരനും ഞാനും ..!

ചിത്രകാരനും ഞാനും ബൂലോഗത്തിന് പുറത്തെ നല്ല സ്നേഹിതന്മാരാണ്. അതിനാല്‍ ബ്ലോഗിലെ വിവാദങ്ങളും പോര്‍വിളികളുമൊന്നും ഞങ്ങളുടെയിടയിലുള്ള സൌഹൃദബന്ധത്തെ ബാ‍ധിക്കുകയില്ല. കണ്ണൂരില്‍ പോകുമ്പോള്‍ ഇടക്ക് സന്ദര്‍ശിക്കാനും, ഏകാന്തനിമിഷങ്ങളില്‍ കുറേ നേരം ഫോണിലൂടെ സംസാരിക്കാനും കഴിയുന്ന ഒരു നല്ല കൂട്ടുകാരന്‍ എന്ന് ചിത്രകാരനെ പറ്റി തുറന്ന് പറയുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. എന്ന് വെച്ച് ചിത്രകാരന്റെ എല്ലാ അഭിപ്രായങ്ങളോടും നിലപാടുകളോടും എനിക്ക് പൂര്‍ണ്ണമായി യോജിപ്പാണെന്ന് അര്‍ഥമില്ല. തിരിച്ചിങ്ങോട്ടും അങ്ങനെ തന്നെ. ആശയങ്ങള്‍ക്കും ഇസങ്ങള്‍ക്കുമപ്പുറമാണ് വ്യക്തിബന്ധങ്ങള്‍. ഇക്കാര്യത്തിലും ഞങ്ങള്‍ യോജിപ്പുണ്ട്. ബ്ലോഗില്‍ അപരനാമത്തില്‍ എഴുതുന്നതിനെ ഞാന്‍ ശക്തിയുക്തം എതിര്‍ത്തപ്പോള്‍ ചിത്രകാരന്‍ എന്നെ അനുകൂലിച്ചിട്ടില്ല. പൊതുസമൂഹത്തെക്കുറിച്ച് സംസാരിക്കുന്നവന്‍ അത് സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടേ ചെയ്യാവൂ എന്നാണ് എന്റെ അന്നും ഇന്നും ഉള്ള നിലപാട്. എക്കാരണം കൊണ്ടും ബ്ലോഗില്‍ സ്വന്തം പേരില്‍ എഴുതിക്കൂട എന്ന നിലപാടില്‍ ചിത്രകാരനും ഉറച്ചു നില്‍ക്കുന്നു. അതേ പോലെ കേരള ബ്ലോഗ് അക്കാദമിയുടെ കാര്യത്തില്‍, അക്കാദമിയുടെ ബ്ലോഗില്‍ നിന്ന് സ്വയം പിന്മാറിക്കൊണ്ട് എന്റെ വിയോജിപ്പ് ഞാന്‍ മൌനമായി എന്നാല്‍ ശക്തമായി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ഞങ്ങളുടെ ബന്ധത്തിന് ഉലച്ചില്‍ തട്ടിയിട്ടില്ല. എല്ലാറ്റിനുമപ്പുറത്ത് ചിന്താതരംഗങ്ങളുടെ ചില ഫ്രീക്വന്‍സികള്‍ ഞങ്ങളുടേത് ഒരേ അളവിലായിരിക്കാം.

ബ്ലോഗ് അക്കാദമിയെന്നാല്‍ കേരളത്തില്‍ മൂര്‍ത്തമായ ഒരു സമാന്തര ജനകീയമാധ്യമ കൂട്ടായ്മയായി വികസിപ്പിക്കണം എന്നായിരുന്നു എന്റെ കാഴ്ചപ്പാട്. വെറും ശില്പശാലകള്‍ നടത്തി കുറേ പേരെ ബൂലോഗത്ത് കൈ പിടിച്ചുയര്‍ത്തിയാല്‍ മാത്രം മതി എന്ന ചിത്രകാരന്റെ നിലപാ‍ട്, അത്തരം ഒരു പ്രസ്ഥാനം മൂര്‍ത്തരൂപം പ്രാപിക്കുന്നതിനെ മുളയിലേ നുള്ളിക്കളഞ്ഞു എന്ന പരിഭവം ഇപ്പോഴുമെനിക്കുണ്ട്. ചിലര്‍ ഇത്തരം ഒരു കൂട്ടായ്മ ഉരുത്തിരിയുന്നതിനെതിരെ ബൂലോഗത്ത് കോലാഹലം ഉണ്ടാക്കിയിരുന്നു. അവരെ തൃപ്തിപ്പെടുത്തും വിധം അക്കാദമി ഇന്ന് ഒരു അടഞ്ഞ അധ്യായമായി ഒടുങ്ങി. ഇത് വരെ നടന്ന ശില്പശാലകളില്‍ പങ്കെടുത്തവര്‍ക്കോ സംഘടിപ്പിച്ചവര്‍ക്കോ ഇനി പരസ്പരം കണ്ടാല്‍ തിരിച്ചറിയില്ല. നഗരങ്ങളിലും ഗ്രാമങ്ങളിലും , നവീനമായ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് ആശയവിനിമയത്തിനും വിവരവിതരണത്തിനും പുത്തന്‍ വേദി ഒരുക്കാനും അതിന് നേതൃത്വം നല്‍കാന്‍ കഴിയുമാറ് ഒരു സന്നദ്ധസംഘടന ഉയര്‍ന്നുവരാനുമുള്ള സാധ്യതയാണ് ഇല്ലാതായത്. ഇനി ഇത്തരമൊന്നിന് ആര് മുന്‍‌കൈ എടുത്താലും വിശ്വസനീയത ആര്‍ജ്ജിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

ഇപ്പോള്‍ ഒരാഴ്ചയായി ബൂലോഗത്തെ വിവാദത്തില്‍ കേന്ദ്ര ബിന്ദു ചിത്രകാരനാണല്ലൊ. ഇതേ പോലെ മുന്‍പ് ഒരവസരത്തില്‍ ഇതേ ചിത്രകാരന്‍ ഏറെ വിമര്‍ശിക്കപ്പെട്ടുകൊണ്ടിരുന്ന ഒരു സന്ദര്‍ഭത്തിലാണ് ഞാന്‍ ബ്ലോഗിലേക്ക് വരുന്നതും,ഞങ്ങള്‍ പരസ്പരം പരിചയപ്പെടുന്നതും. ആശയപരമായ സമാനമനസ്ക്കത തന്നെയാണ് ഞങ്ങളെ അടുപ്പിച്ചിരുന്നത്. ജാതി സമ്പ്രദായത്തില്‍ ഉയര്‍ന്ന ശ്രേണിയില്‍ നില്‍ക്കുന്നവര്‍ എന്ന് കരുതപ്പെടുന്ന ഒരു വിഭാഗത്തെ അടച്ചാക്ഷേപിച്ചു എന്നും അതിന് സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചു എന്നുമാണ് ആരോപണം. ജാതിയുടെ പേരില്‍ മനുഷ്യനെ ഉയര്‍ന്നവനെന്നും താഴ്ന്നവനെന്നും വില നിശ്ചയിക്കുന്ന വൃത്തികെട്ട ഒരു അളവുകോല്‍ ലോകത്തിന് ഇന്ത്യയുടെ മാത്രം സംഭാവനയാണ്. ഈ പരിഷ്കൃതയുഗത്തിലും ആ മാനദണ്ഡം തുടരുന്നുണ്ടെങ്കില്‍ അത് അങ്ങേയറ്റം അപലപനീയമാണ്. താന്‍ ഇന്ന ജാതിയില്‍ പെട്ടവനാണ് എന്ന് ഒരാള്‍ക്ക് തോന്നുകയും അതിന്റെ പേരില്‍ അയാള്‍ക്ക് തന്നെ പറ്റി ഉല്‍ക്കര്‍ഷമോ അപകര്‍ഷമോ ആയ ബോധം ഇക്കാലത്ത് ഉണ്ടാവാന്‍ പാടില്ല. അങ്ങനെ ആര്‍ക്കെങ്കിലും ഉണ്ടാവുന്നുണ്ടെങ്കില്‍ അത് ചികിത്സിച്ച് ഭേദപ്പെടുത്തേണ്ടതായ ഒരു മാനസിക വൈകല്യമാണ്.

ചിത്രകാരന്റെ ഭാഷാശൈലിയെ ആര്‍ക്കും ന്യായീകരിക്കാന്‍ കഴിയില്ല തന്നെ. പലരും അത് ബ്ലോഗില്‍ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ചിത്രകാരനേക്കാളും മോശപ്പെട്ട, മ്ലേച്ഛമെന്ന് തന്നെ പറയാവുന്ന തരത്തില്‍ പല രാഷ്ട്രീയനായകന്‍‌മാരും പൊതുവേദികളില്‍ പ്രസംഗിക്കുന്നത് കേള്‍ക്കാറുണ്ട് എന്നതും ചിത്രകാരനെ ന്യായീകരിക്കാനുള്ള കാരണമാകുന്നില്ല. പൊതുവേ ഈ വിവാദത്തില്‍ ചിത്രകാരനെതിരെ പ്രതികരിച്ചവര്‍ക്കെല്ലാം ഒന്നോ രണ്ടോ പേര്‍ക്കൊഴികെ ചിത്രകാരനോട് പകയോ വെറുപ്പോ ഇല്ലെന്നും പ്രത്യുത ഒരു കഴിവുള്ള ബ്ലോഗര്‍ എന്ന നിലയില്‍ മതിപ്പാണുള്ളതെന്നും കാണാന്‍ കഴിയും. ഈ ഒരു പോസിറ്റീവ് ആയിട്ടുള്ള വസ്തുത ചിത്രകാരന്‍ തീര്‍ച്ചയായും മനസ്സിലാക്കേണ്ടതുണ്ട്. അപ്പോഴും എന്റെ ഒരു പഴയ പരിഭവം ബാക്കിയാകുന്നു, അക്കാദമി ഒരു യാഥാര്‍ഥ്യമായിരുന്നെങ്കില്‍ ചിത്രകാരന് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുമായിരുന്നു എന്ന്. ചിത്രകാരന്‍ എന്റെ ഈ നിഗമനം സമ്മതിക്കുകയില്ല എങ്കില്‍ തന്നെയും പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല.

ജീവിതത്തിന്റെ അയുക്തികത !

നമ്മള്‍ എന്ത് പറഞ്ഞാലും അതിനെ എതിര്‍ക്കാനും അനുകൂലിക്കാനും ആളുകളുണ്ടാവും. ഒന്നിനെ അനുകൂലിച്ചാല്‍ പ്രതികൂലിക്കാനും , എതിര്‍ത്താല്‍ അനുകൂലിക്കാനും ആളുകള്‍ സദാ റെഡി. അമ്മയെ തല്ലിയാലും രണ്ടുണ്ട് ന്യായം എന്നോ മറ്റോ അല്ലേ മഹദ്‌വചനം. ഈ തര്‍ക്കവിതര്‍ക്കങ്ങളൊക്കെ എന്നെങ്കിലും അവസാനിക്കുമോ? ഒരിക്കലും ഇല്ല. ജീവിതം പോലെ അതൊക്കെ അതിന്റെ പാട്ടിന് അങ്ങനെ തുടരും. എന്ന് വെച്ച് നമുക്ക് തര്‍ക്കിക്കാതിരിക്കാനും കഴിയില്ല, ജീവിയ്ക്കാതിരിക്കാന്‍ കഴിയാത്ത പോലെ.

ഇസ്ലാം തീവ്രവാദികളാണ് ഇന്നത്തെ പ്രധാന തര്‍ക്കവിഷയം. മുസ്ലീമിങ്ങളെല്ലാം തീവ്രവാദികളല്ല. എന്നിട്ടും പറയുമ്പോള്‍ ഇസ്ലാം തീവ്രവാദികള്‍ എന്നാണ് പറഞ്ഞു വരുന്നത് . ഇസ്ലാം മതം തീവ്രവാദികളെ സൃഷ്ടിക്കുന്നു എന്ന് പറഞ്ഞാല്‍ അതില്‍ വാസ്തവമുണ്ട് താനും. ഇസ്ലാമിലെ തീവ്രവാദത്തിന്റെ അടിസ്ഥാനം മൌദൂദിസമാണെന്ന് ഹമീദ് ചേന്നമംഗലൂര്‍ തൊട്ട് ജബ്ബാര്‍ മാഷ് വരെ പറയുന്നുണ്ട്. അങ്ങനെയുള്ളവരെ മുസ്ലീം നാമധാരികള്‍ എന്നാണ് സാധാരണ മുസ്ലീം സുഹൃത്തുക്കള്‍ പറയുന്നത്. അത് തന്നെയാണ് മൌദൂദിസത്തിന്റെ സ്വാധീനവും. മുസ്ലീമിങ്ങള്‍ക്കും മതേതരവിശ്വാസികളാവാം. അതെങ്ങനെ ? മതം ഒരു ആത്മീയ വ്യവസ്ഥ മാത്രമാണെന്നും രാഷ്ട്രീയവ്യവഹാരങ്ങളില്‍ അതിന് സ്ഥാനമില്ലെന്നും തിരിച്ചറിയുമ്പോള്‍ ഒരു മുസ്ലീം വിശ്വാസിക്ക് മതേതരനാകാന്‍ കഴിയും. അപ്രകാരമാണ് ഹിന്ദു വിശ്വാസികളില്‍ ഇന്നും ഭൂരിപക്ഷവും മതേതരവാദികളായി ജീവിയ്ക്കുന്നത് . ബി.ജെ.പി. ഒരു വര്‍ഗ്ഗീയകക്ഷി ആണെന്ന് സമ്മതിച്ചാല്‍ പോലും ഇന്ത്യയിലെ മറ്റെല്ലാ പാര്‍ട്ടികളും മതേതരപ്പാര്‍ട്ടികളാണ്. ബി.ജെ.പി. ഇവിടെ ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കണമെന്ന പരിപാടി മുന്നോട്ട് വെച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ അതിന് ഒരിക്കലും വര്‍ദ്ധിച്ച ജനപിന്തുണ ലഭിക്കുകയില്ല. കാരണം ഒരു ഹിന്ദു രാഷ്ട്രം വേണമെന്ന് ഒരു ഹിന്ദുവും ആഗ്രഹിക്കുന്നില്ല. വിശ്വാസങ്ങളുടെ കാര്യത്തില്‍ ഹിന്ദുക്കളും കുറവൊന്നുമല്ല്ല. എന്നാല്‍ അവര്‍ രാഷ്ട്രീയത്തെയും ദൈവങ്ങളെയും തമ്മില്‍ കൂട്ടിക്കെട്ടുന്നില്ല.

മുസ്ലീമിങ്ങള്‍ക്ക് ദൈവവും മതവും രാഷ്ട്രീയവും നിയമങ്ങളും ഭരണവും എല്ലാം കൂടിക്കുഴഞ്ഞ് വേര്‍പിരിക്കാനാവാത്ത വിധത്തിലാണ്. അത് കൊണ്ടാണ് അവര്‍ക്ക് തീവ്രവാദികളെ തള്ളിപ്പറയാനും കഴിയാതിരിക്കുന്നത്. ഇപ്പോള്‍ ചില ഭാഗത്ത് നിന്ന് തീവ്രവാദത്തെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള ഫത്‌വകള്‍ പുറപ്പെടുവിക്കപ്പെടുന്നുണ്ട്. എന്നാലും മൌദൂദിസത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് മുസ്ലീം സമുദായത്തെ കരകയറ്റുന്നവരെ ഇസ്ലാം തീവ്രവാദം തുടര്‍ന്ന് കൊണ്ടേയിരിക്കും. പാക്കിസ്ഥാന്‍ എന്ന രാഷ്ട്രത്തിന്റെ സ്ഥാപകനായ മുഹമ്മദലി ജിന്ന ഒരു കറകളഞ്ഞ മതേതരവാദി ആയിരുന്നു. ജിന്നയോളം പോന്ന ഒരു മതേതര നേതാവ് ഇന്ത്യന്‍ മുസ്ലീമിങ്ങള്‍ക്ക് അന്നും ഇന്നും ഉണ്ടായിട്ടില്ല. ആ സത്യം പാക്കിസ്ഥാനില്‍ പോയി തുറന്ന് പറഞ്ഞതിനാണ് അദ്വാനിക്ക് പാര്‍ട്ടി അദ്ധ്യക്ഷപദം ഒഴിയേണ്ടി വന്നത്.

തീവ്രവാദത്തിന്റെ ഏറ്റവും ദാരുണമായ ഇരകള്‍ തീവ്രവാദികള്‍ തന്നെയാണ്. തീവ്രവാദത്തില്‍ യജമാനനും അടിമകളുമുണ്ട്. അല്‍ ഖ്വൈദയുടെ യജമാനന്‍ ഒസാമാ ബിന്‍ ലാദനും, ലഷ്കര്‍ ഇ തായിബയുടെ യജമാനന്‍ ഹാഫിസ് മൊഹമ്മദ് സയിദും തമിഴീഴം പുലികളുടെ യജമാനന്‍ വേലുപ്പിള്ള പ്രഭാകരനുമാണ്. ദാരിദ്ര്യവും ജീവിതപ്രയാസങ്ങളുമാണ് അടിമകളെ തീവ്രവാദി പാളയത്തിലെത്തിക്കുന്നത്. എത്തിക്കിട്ടിയാല്‍ പിന്നെ യജമാന്റെ വക മസ്തിഷ്ക്ക പ്രക്ഷാളനവും സാമ്പത്തിക പ്രലോഭനങ്ങളും കൊണ്ട് അടിമ ഒരു ലക്ഷണമൊത്ത തീവ്രവാദിയാവുന്നു. പ്രഭാകരനാണെങ്കില്‍ അടിമകളെ റിക്രൂട്ട് ചെയ്യുന്നത് , നമ്മള്‍ നികുതി അടക്കുന്നത് പോലെയാണ്. ഒരു തമിഴ് കുടുംബത്തില്‍ നിന്ന് ഒരംഗത്തിനെ ശൈശവ പ്രായത്തിലേ പുലിത്തലവനെ ഏല്‍പ്പിച്ചിരിക്കണം.

തീവ്രവാദം കൊണ്ട് രണ്ട് കാര്യങ്ങളേ നടക്കൂ. ഒന്ന്, കുറെ നിരപരാധികള്‍ എളുപ്പത്തില്‍ കൊല്ലപ്പെടും. രണ്ട്, തീവ്രവാദി യജമാനന് ചക്രവര്‍ത്തി സമാനനായി വാഴാം. തീവ്രവാദം കൊണ്ട് മറ്റൊന്നും ഒരിക്കലും നേടാന്‍ കഴിയില്ല. എന്നാലും തീവ്രവാദത്തെ പലരും വ്യാമോഹിക്കും പോലെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഒരിക്കലും കഴിയില്ല. ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ അത് നമ്മോടൊപ്പം എന്നുമുണ്ടാവും . അല്ലെങ്കിലും ഈ തീവ്രവാദം കൊണ്ട് മാത്രമാണോ നിരപരാധികള്‍ മരണപ്പെടുന്നത്. നൂറ് നൂറ് കാരണങ്ങള്‍ കൊണ്ട് ഇവിടെ നിരപരാധികള്‍ എന്നും അകാല മൃത്യുവിന് ഇരയാകുന്നുണ്ട്. വാഹനാപകടകങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, വൈറസ്സ് ബാധകള്‍, ഇഴജീവികള്‍, രാഷ്ട്രീയാക്രമണങ്ങള്‍ തുടങ്ങിയവയെ പോലെ തീവ്രവാദി ആക്രമണങ്ങളും മരണകാരണമായി ഉണ്ട് എന്നല്ലേ ഉള്ളൂ .

എവിടെ മരണം നടന്നാലും എന്റെ അമ്മ പറയുമായിരുന്നു, അവന്റെ സമയം അതായത് ആയുസ്സ് അവിടെ എത്തി എന്ന്. തീവ്രവാദി ആക്രമണമായാലും കൊലപാതകമായാലും പകര്‍ച്ചവ്യാധി ആയാലും അതൊക്കെ നിമിത്തങ്ങളായേ അമ്മ കാണൂ. രക്ഷപ്പെടുന്നവര്‍ക്ക് സമയം ആയിട്ടില്ല എന്നതില്‍ അമ്മയ്ക്ക് സംശയമേയുണ്ടായിരുന്നില്ല. യുക്തിവാദത്തിന്റെ ലഹരി തലക്ക് പിടിച്ച അക്കാലത്ത് ഞാന്‍ അമ്മയോട് തര്‍ക്കിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അങ്ങനെ അമ്മയോട് തര്‍ക്കിക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. അമ്മയ്ക്ക് ആ വിശ്വാസം എത്രയോ ആശ്വാസം നല്‍കിയിരിക്കണം.

യുക്തിവാദികള്‍ക്ക് അങ്ങനെയാണ് . അവര്‍ക്ക് ഉള്ളതേ ഉള്ളൂ, ഇല്ലാത്തത് ഇല്ല. സിമ്പിള്‍ ലോജിക്ക്. വിശ്വാസികള്‍ക്ക് ഉള്ളത് മാത്രമല്ല ഇല്ലാത്തത് പലതും ഉണ്ട്. ഉള്ളതായ ഭൌതികലോകത്തിന് പുറമെ സമാന്തരമായി ഒരു സാങ്കല്പിക ലോകവും അവര്‍ക്കുണ്ട്. അവിടെ സ്വര്‍ഗ്ഗവും നരകവും , പാപവും പുണ്യവും, പുനര്‍ജ്ജന്മവും , ആത്മാവും, മോക്ഷവും, പ്രാര്‍ത്ഥനയും, പൂജയും അങ്ങനെ ഒരുപാടൊരുപാട് കാര്യങ്ങള്‍. എന്താണ് ഉള്ളതിന് തെളിവ് എന്ന് ചോദിച്ചാല്‍ അവര്‍ തിരിച്ച് ചോദിക്കും തെളിവുണ്ടെങ്കിലേ നിങ്ങള്‍ വിശ്വസിക്കൂ എന്ന്. കാറ്റിനെ കാണാന്‍ പറ്റുമോ കരണ്ടിനെ കാണാന്‍ പറ്റുമോ എന്നൊക്കെ നൂറായിരം ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം മുട്ടിക്കും. അതൊക്കെ കേട്ടാല്‍ തോന്നും അവര്‍ക്കൊക്കെ എല്ലാം ബോധ്യമാകുന്നുണ്ടെന്ന്. എവിടെ ? ഒരു വിശ്വാസം അത്രമാത്രം. പക്ഷെ വിശ്വാസം തന്നെയാണ് നല്ലതെന്ന് ഇപ്പോഴെനിക്ക് തോന്നുന്നു. അതിനെകുറിച്ച് പിന്നെ എഴുതാം.

എന്റെ ഒരു പഴയ പോസ്റ്റില്‍ ഈ അടുത്തായി ഒരു ബ്ലോഗര്‍ സുഹൃത്ത് താഴെ കാണും പ്രകാരം ഒരു കമന്റ് എഴുതി. അത് വായിച്ച് ഞാന്‍ കുറെ നേരം ചിന്താധീനനായി ഇരുന്നു പോയി.

“യുക്തികതയുടെ നിരാസമാണ് ജീവിതം. പൊതുവെ വ്യര്‍ത്ഥവും, ആത്യന്തികമായി നശ്വരവും ആയ ജീവിതം എന്തുകൊണ്ട് മനുഷ്യന്‍ ജീവിക്കുന്നു? നൈരന്തര്യവും നൈരന്തര്യ നിഷേധവും ഉപോല്‍ബലകങ്ങള്‍ ആയ ശാസ്ത്ര ചിന്തയാണ് മനുഷ്യനെ മുന്നോട്ടു നയിക്കുന്നതെങ്കില്‍, മാറാരോഗവും, ദാരിദ്ര്യവും, സമ്പന്നതയുടെ വ്യര്‍ത്ഥതയും നിശ്ചയമായ മരണവും എന്തുകൊണ്ടാണ് ജീവിതം എന്ന അനാവശ്യമായ ഒരു കര്‍ത്തവ്യത്തില്‍ നിന്നും പിന്‍വലിയാന്‍ മനുഷ്യനെ പ്രേരിപ്പിക്കാത്തത്? കാരണം ജീവിതം അയുക്തികമാണ്. അയുക്തികമായ ജീവിതത്തെ വരുതിയിലാക്കാനുള്ള കേവലം ഒരു പരിശ്രമം മാത്രമാണ് യുക്തി ചിന്ത.”

ജീവിതത്തിന്റെ അയുക്തികത എന്ന് ഞാന്‍ ഈ പോസ്റ്റിന് തലക്കെട്ട് കൊടുക്കുമ്പോള്‍ എഴുതാന്‍ ഉദ്ദേശിച്ചത് വേറെന്തോ ആയിരുന്നു. അത് പിന്നെയെഴുതാം, തലക്കെട്ട് വേറെ കിട്ടാതിരിക്കില്ല.

(മൌദൂദിസം)

അഭയ കേസില്‍ നിന്ന് പഠിക്കേണ്ടത് !

അഭയ കേസ് അതിന്റെ പരിസമാപ്തിയിലേക്ക് നീങ്ങുകയാണെന്ന് തോന്നുന്നു. സംഗതികള്‍ ഇപ്പോള്‍ എല്ലാവര്‍ക്കും പകല്‍ പോലെ വ്യക്തമായിട്ടുണ്ട് . എന്നാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യതയൊന്നും കാണാനില്ല. തെളിയിക്കപ്പെടാന്‍ കഴിഞ്ഞില്ല എന്ന ആനുകൂല്യത്തില്‍ അവര്‍ വിട്ടയക്കപ്പെടാനുള്ള സാധ്യതയും ശിക്ഷിക്കപ്പെടാനുള്ള സാധ്യതയും ഇപ്പോഴും ഫിഫ്റ്റി ഫിഫ്റ്റി ആണ്.

മനുഷ്യര്‍ ചില ദുര്‍ബ്ബലനിമിഷങ്ങളില്‍ എന്തെന്ത് കാര്യങ്ങളാണ് ചെയ്ത് പോകുന്നത് ! പത്ത് പതിനാറ് വര്‍ഷങ്ങളായി അനുഭവിക്കുന്ന മാനസികപ്രയാസങ്ങള്‍ തന്നെ പ്രതികള്‍ ഇതിനകം ശിക്ഷയായി അനുഭവിച്ചുവോ എന്തോ. ഒരു കൊലപാതകം നടക്കുമ്പോള്‍ കൊല്ലപ്പെട്ട ആള്‍ ജീവിതത്തിന്റെ വിഷമതകള്‍ ഒന്നും പിന്നെ അനുഭവിക്കേണ്ടി വരുന്നില്ല. എന്നാല്‍ കൊലപാതകിയുടെ കാര്യം അതല്ല. ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടാലും ജീവിതത്തിന്റെ ദുരിതങ്ങള്‍ ആ പ്രതിയെ വേട്ടയാടുന്നു.

ഈ കേസില്‍ നിന്ന് പഠിക്കേണ്ട ഒരു പാഠമുണ്ട്. ഈ കേസില്‍ നിന്ന് മാത്രമല്ല. പഠിക്കുന്നെങ്കില്‍ മുന്‍പേ പഠിക്കേണ്ടതാണ്. വൈവാഹികജീവിതം ഒരു പുരുഷനോ സ്ത്രീക്കോ എക്കാരണം കൊണ്ടും നിഷേധിക്കാന്‍ പാടില്ല എന്നതാണത്. ഒരു വ്യക്തി ആണായാലും പെണ്ണായാലും സ്വമേധയാ കല്യാണം വേണ്ട എന്ന് തീരുമാനിക്കുകയാണെങ്കില്‍ അത് വേറെ കാര്യം. എന്നാല്‍ ബ്രഹ്മചര്യം എന്നത് മനുഷ്യനായി ജനിക്കുന്ന ആരിലും ബാഹ്യമായി ആരും അടിച്ചേല്‍പ്പിക്കരുത്. അത് പ്രകൃതിവിരുദ്ധമാണ്, മതങ്ങളുടെ പേരിലായാലും ദൈവങ്ങളുടെ പേരിലായാലും. ജന്മസഹജമായ വാസനകളാലാണ് ഓരോ ജീവനും പിറന്ന് വീഴുന്നത് . മതങ്ങളും അനുബന്ധകാര്യങ്ങളും ഒക്കെ വരുന്നത് പിന്നീടാണ്. മതങ്ങളുടെ ആചാരാനുഷ്ടാനങ്ങള്‍ നിറവേറ്റപ്പെടാന്‍ വേണ്ടി ആരും ജനിക്കുന്നില്ല. ജനിച്ചു കഴിഞ്ഞാല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതാണ് ബാക്കിയെല്ലാം. മനുഷ്യന്റെ ജന്മസിദ്ധമായ തൃഷ്ണകള്‍ അവഗണിക്കുന്നതോ നിഷേധിക്കുന്നതോ ഒരു കാരണവശാലും ന്യായമല്ല.

ചില സത്യങ്ങള്‍ ആരും തുറന്ന് പറയില്ല. എന്തിന് അപ്രിയസത്യങ്ങള്‍ വിളിച്ച് പറഞ്ഞ് മറ്റുള്ളവരുടെ അപ്രീതിയ്ക്ക് പാത്രമാവണം എന്നതാണ് ചിന്താഗതി. അഭയസംഭവം പോലൊന്ന് ആവര്‍ത്തിക്കുന്നത് അപൂര്‍വ്വമാണെങ്കിലും, കൊലചെയ്യല്‍ അഥവാ ആത്മഹത്യ എന്ന ഒന്ന് അത്തരം സംഭവങ്ങളില്‍ നിന്ന് മൈനസ് ചെയ്താല്‍ ബാക്കികാര്യങ്ങള്‍ എല്ലാം അന്നും ഇന്നും മുറപോലെ പല സ്ഥലങ്ങളിലും നടക്കുന്നുണ്ട് എന്ന് പറഞ്ഞാല്‍ ആരും നെറ്റി ചുളിച്ചിട്ട് കാര്യമില്ല. സ്വകാര്യ സംഭാഷണങ്ങളിലും പലരും പങ്ക് വയ്ക്കുന്നതാണ്. ഇത് പോലെ പല കാപട്യങ്ങളും നമ്മുടെയിടയില്‍ സദാ നടന്നുകൊണ്ടിരിക്കുന്നു. അവനവന്റെ ആന്തരാത്മാവില്‍ ഇറങ്ങി ഇതൊക്കെ ഒന്ന് പരിശോധിച്ചാല്‍ ആര്‍ക്കും ഇതൊക്കെ മനസ്സിലാവും. പക്ഷെ ഒരു സിസ്റ്റത്തിന് കീഴടങ്ങി എല്ലാം സഹിക്കാനാണ് ആളുകള്‍ തയ്യാറാവുന്നത് . അതാണ് വ്യവസ്ഥാപിതങ്ങളാവുന്ന സിസ്റ്റങ്ങളുടെ അപ്രതിരോധ്യമായ ബലം. പൊതുവെ മനസ്സില്‍ അടിച്ചമര്‍ത്തുന്ന വികാരങ്ങള്‍ വേഷപ്രച്ഛന്നമായി മനുഷ്യരെ ചെകുത്താന്മാരാക്കുന്ന പ്രവണത കണ്ടു വരാറുണ്ട്.

ഇപ്പോള്‍ കസ്റ്റഡിയിലിരിക്കുന്ന പ്രതികള്‍ക്ക് ആരും മാപ്പ് കൊടുക്കുകയില്ല. എന്നാലും അവര്‍ വിട്ടയക്കെപ്പെടണേ എന്ന് ഞാന്‍ ചിന്തിച്ചു പോകുന്നു. അത് അഭയയുടെ മാതാപിതാക്കളുടെ ദു:ഖവും അമര്‍ഷവും കണക്കിലെടുക്കാതെയല്ല. ജീവിതം എത്ര നശ്വരമാണ് എന്ന ദാര്‍ശനിക വ്യഥയില്‍ നിന്നാണ് ആ ചിന്ത എനിക്ക് ഉണ്ടാവുന്നത്. ഇങ്ങനെ പറയുന്നതിന് അഭയയുടെ മാതാപിതാക്കള്‍ എന്നോട് പൊറുക്കട്ടെ. മരണാനന്തരം ഒരു ആത്മാവ് ശേഷിക്കും എന്ന വിശ്വാസമില്ലാത്തതിനാല്‍ വായനക്കാരും എന്നോട് പൊറുക്കുമെന്ന് കരുതുന്നു.

തകരുന്ന മുതലാളിത്തവും മലരുന്ന സോഷ്യലിസവും

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ മാത്രമല്ല ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ ആനന്ദത്താല്‍ ഹര്‍ഷപുളകിതരാണ് . എന്താണ് സംഗതിയെന്നല്ലെ. മുതലാളിത്തം അതിന്റെ പ്രഭവസ്ഥാനമായ അമേരിക്കയില്‍ തന്നെ കുമിളകള്‍ കണക്കെ പൊട്ടിത്തെറിച്ച് ചിതറിയിരിക്കുന്നു. നമ്മുടെ മുഖ്യമന്ത്രി അത് പത്രക്കാരോട് പറയുമ്പോള്‍ എന്താ അദ്ദേഹത്തിന്റെ ഒരു സന്തോഷം! സാമ്പത്തികമായി അമേരിക്ക തകരുക എന്ന് വെച്ചാല്‍ മുതലാളിത്തം തകരുന്നു എന്ന് തന്നെയാണ് അര്‍ത്ഥം . മുതലാളിത്തത്തിന് പകരം വയ്ക്കാന്‍ സോഷ്യലിസമല്ലാതെ മറ്റൊന്നില്ല. ഇപ്പോള്‍ യൂറോപ്പില്‍ ഏറ്റവും അധികം വില്പനയാവുന്ന ഗ്രന്ഥം കാള്‍ മാര്‍ക്സിന്റെ മൂലധനം ആണെന്ന് സ്ഥിതിവിവരക്കണക്കുകള്‍ ചൂണ്ടിക്കാട്ടി മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുമുണ്ട് . സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ഭൌതികസാഹചര്യങ്ങള്‍, മുതലാളിത്തത്തിന്റെ തകര്‍ച്ചയോടെ യൂറോപ്പില്‍ പാകപ്പെട്ടുവരുന്നതായാണ് സൂചനകള്‍.

ഇത്തരുണത്തില്‍ എന്താണ് മുതലാളിത്തം എന്താണ് സോഷ്യലിസം, അവ രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് നമുക്കൊന്ന് മനസ്സിലാക്കണ്ടെ. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ മൂലധനവും പ്രത്യുല്‍പാദനസാമഗ്രികളും എല്ലാം പൊതു ഉടമസ്ഥതയില്‍ ആയിരിക്കണം. പൊതു ഉടമസ്ഥന്‍ സര്‍ക്കാര്‍ ആയിരിക്കും. അതായത് മുതലാളിയുടെ റോള്‍ സര്‍ക്കാറിനായിരിക്കും. ലോകത്ത് തൊഴിലാളികളേ ഉണ്ടാവൂ , മുതലാളിമാര്‍ ഉണ്ടാവില്ല. തൊഴിലാളികള്‍ക്ക് അവരുടെ ഒരു പാര്‍ട്ടിയുണ്ടാവും. ആ പാര്‍ട്ടിയുടെ നിയന്ത്രണത്തിലായിരിക്കും സര്‍ക്കാര്‍ . അതായത് സര്‍ക്കാറും മൂലധനവും പ്രത്യുല്പാദനോപാധികളും പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ ആയിരിക്കും. പാര്‍ട്ടി അതിന്റെ ഉന്നതാധികാരസമിതിയുടെ തലവന്റെ നിയന്ത്രണത്തിലുമായിരിക്കും. തൊഴിലാളികള്‍ക്ക് പണി എടുക്കുക എന്ന പണിയേയുള്ളൂ. ബാക്കി എല്ലാം പാര്‍ട്ടി നോക്കിക്കൊള്ളും.

പാര്‍ട്ടിയിലേക്ക് പുതുതായി അംഗങ്ങളെ പാര്‍ട്ടിയുടെ കീഴ്ഘടകങ്ങള്‍ ചേര്‍ക്കും. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ വിവിധസഭകളില്‍ മത്സരിക്കും. ഒരു സ്ഥാനാര്‍ത്ഥിയേ മത്സരരംഗത്ത് ഉണ്ടാവൂ. ആ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരായ തൊഴിലാളികള്‍ 99.999 ശതമാനം ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കും. മനസ്സിലായില്ലെ ? സ്ഥാനാര്‍ത്ഥിയെ വോട്ടര്‍മാര്‍ക്ക് സ്വീകരിക്കാം അല്ലെങ്കില്‍ നിരാകരിക്കാം യെസ് ഓര്‍ നോ. ആരും നോ പറയില്ല. അങ്ങനെയാണ് വിജയശതമാനം 99 കവിഞ്ഞ് നൂറിനോട് അടുക്കുന്നത്. പിന്നെയെന്തിനാണ് തെരഞ്ഞെടുപ്പ് എന്നല്ലെ. അതാണ് യഥാര്‍ത്ഥജനാധിപത്യം, മറിച്ചുള്ളത് ബൂര്‍ഷ്വാജനാധിപത്യമാണ്.

തൊഴിലാളിക്ക് പണിയും , പണി എടുത്താല്‍ കൂലിയും കിട്ടണം. ഇത് രണ്ടും സോഷ്യലിസത്തില്‍ ഗ്യാരണ്ടിയാണ്. എന്ത് പണി എടുക്കണം എത്ര കൂലി വേണം എന്നതൊക്കെ സര്‍ക്കാര്‍ തീരുമാനിക്കും. മൂലധനവും പ്രത്യുല്പാ‍ദനസാമഗ്രികളും പാര്‍ട്ടി നിയന്ത്രിക്കുന്ന സര്‍ക്കാറില്‍ നിക്ഷിപ്തമായിരിക്കും. ചുരുക്കത്തില്‍ ഇതാണ് സോഷ്യലിസം. തൊഴിലാളികളുടെ പാര്‍ട്ടിയും , പാര്‍ട്ടിയുടെ സര്‍ക്കാറും ആയതിനാല്‍ പണിമുടക്ക്,ബന്ദ്,ഹര്‍ത്താല്‍ ഒന്നും ഉണ്ടാവില്ല. ഒരു കണക്കിന് സുന്ദരമായ വ്യവസ്ഥിതി. ഈ വ്യവസ്ഥിതിയാണ് സോവിയറ്റ് യൂനിയനിലും കിഴക്കന്‍ യുറോപ്യന്‍ രാജ്യങ്ങളിലും ഗോര്‍ബ്ബച്ചേവിസം ബാധിച്ച് പൊളിഞ്ഞ് പോയത്. അതിന്റെ ആഘാതത്തില്‍ ചൈനയില്‍ സ്വത്തവകാശവും സ്വകാര്യമൂലധനവും ഭരണഘടനാഭേദഗതിയിലൂടെ ഈയടുത്തകാലത്താണ് പുന:സ്ഥാപിച്ചത്. അവിടെ കൃഷിഭൂമി കര്‍ഷകര്‍ക്ക് ആദ്യം പാട്ടത്തിനും പിന്നീട് ക്രയവിക്രയാവകാശങ്ങളോടെയും തിരിച്ചുകൊടുത്തിരുന്നു.

മുതലാളിത്തത്തില്‍ മൂലധനവും പ്രത്യുല്പാദനസാമഗ്രികളും മുതലാളിമാരുടെ കൈകളിലായിരിക്കും. അതാണ് പ്രശ്നം. അമേരിക്കയില്‍ സര്‍വ്വതും സ്വകാര്യമേഖലയിലാണ്. നമ്മള്‍ വിചാരിച്ചത് മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് പോലെ ക്യാപിറ്റലിസമാണ് ലോകത്തിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നാണ്. ആ വിചാരം തെറ്റാണെന്ന് ഇപ്പോള്‍ തെളിയിച്ചത് അമേരിക്ക തന്നെയാണ്. ഗോര്‍ബ്ബച്ചേവിസം കമ്മ്യൂണിസത്തെ തകര്‍ത്ത പോലെ ബുഷിസമാണോ അമേരിക്കയെ തകര്‍ത്തതെന്ന കാര്യത്തില്‍ തീര്‍പ്പ് വന്നിട്ടില്ല. ഇനിയിപ്പോള്‍ സോഷ്യലിസം എന്ന എക്കണോമിക്കല്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം വെച്ചടി വെച്ചടി വ്യാപിക്കും. തുടക്കം എവിടെ നിന്നാവുമെന്നാണ് വ്യക്തമാവാത്തത്. കൊടുത്തതെല്ലാം തിരിച്ച് പിടിച്ച് ചൈനയില്‍ നിന്ന് ആരംഭം കുറിക്കുമോ അതോ ഇപ്പോഴും സോഷ്യലിസം അഭംഗുരം പുലരുന്ന ക്യൂബയില്‍ നിന്ന് ലോകത്തേക്ക് പടര്‍ന്ന് പന്തലിക്കുമോ എന്നാണറിയേണ്ടത്. ഏതായാലും ഇനിയുള്ള കാലം സോഷ്യലിസത്തിന്റേതാണ് എന്ന് തീര്‍ച്ച. അങ്ങനെ വിപ്ലവം നടത്താനുള്ള ബാധ്യത ഒഴിഞ്ഞുകിട്ടിയല്ലോ എന്ന സന്തോഷം കൂടി നമ്മുടെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കില്ലാതില്ല.

വര്‍ഗ്ഗീയതയുടെ മന:ശാസ്ത്രം

ഇന്ന് വളരെ പ്രചാരത്തിലുള്ള ഒരു പദമാണ് വര്‍ഗ്ഗീയത. ഏത് ചര്‍ച്ചയിലും സംവാദത്തിലും ആളുകള്‍ ഈ വാക്ക് ധാരാളമായി ഉപയോഗിക്കുന്നു. വര്‍ഗ്ഗീയതയ്ക്ക് ലേബലുകളുമുണ്ട്. ഹിന്ദു വര്‍ഗ്ഗീയത,മുസ്ലീം വര്‍ഗ്ഗീയത, ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗ്ഗീയത അങ്ങനെയങ്ങനെ. വര്‍ഗ്ഗീയതയെ മതങ്ങളുമായി മാത്രമാണ് ഇന്ന് ബന്ധപ്പെടുത്തിക്കാണുന്നത്. എങ്ങനെയാണ് വര്‍ഗ്ഗീയത എന്ന വാക്ക് മതങ്ങളുമായി മാത്രം ബന്ധപ്പെട്ടു പോയത്? എന്താണ് വര്‍ഗ്ഗീയത എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് ? എന്താണ് വര്‍ഗ്ഗീയതയുടെ മന:ശാസ്ത്രം? ആരെങ്കിലും ആലോചിക്കുന്നുണ്ടോ, സ്ഥാനത്തും അസ്ഥാനത്തും ഈ വാക്ക് ഇഷ്ടം പോലെ ഉപയോഗിക്കുമ്പോള്‍? ഞാന്‍ വര്‍ഷങ്ങളായി ഈ വാക്കിന്റെ അര്‍ത്ഥം അന്വേഷിക്കുകയായിരുന്നു.

എന്റെ അഭിപ്രായത്തില്‍ , ഏതൊരാള്‍ തന്റെ സംഘടന അഥവാ താന്‍ അംഗമായിട്ടുള്ള സമൂഹം,ഗ്രൂപ്പ് മാത്രമാണ് ശരിയെന്നും അതിന്റെ സിദ്ധാന്തങ്ങള്‍ മാത്രമാണ് അന്തിമമായി ശരിയെന്ന് കരുതുകയും മറ്റുള്ള സംഘടനകളോട് അതിന്റെ സിദ്ധാന്തങ്ങളോട് അസഹിഷ്ണുത തോന്നുകയും ചെയ്യുന്ന മനോഭാവം എന്താണോ അതാണ് വര്‍ഗ്ഗീയത എന്നാണ്. അതായത് വര്‍ഗ്ഗീയത എന്ന വികാരം വ്യക്തിഗതമാണ്.

അങ്ങനെനോക്കുമ്പോള്‍ മതം,പ്രദേശം,ഭാഷ,ജാതി,നിറം,തൊഴില്‍,രാഷ്ട്രീയം എന്ന് വേണ്ട നൂറ് നൂറ് തരം വര്‍ഗ്ഗീയതകളുണ്ട്. ഉദാഹരണത്തിന് ഒരു പ്രദേശത്ത് ഭൂരിപക്ഷവും മാര്‍ക്സിസ്റ്റുകാരാണെന്ന് സങ്കല്‍പ്പിക്കുക , അവിടെ മറ്റേതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ചില മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് അസഹിഷ്ണുത തോന്നുകയും ആ പാര്‍ട്ടിയെ ബലം പ്രയോഗിച്ച് അവിടെ നിന്ന് തുരത്തുകയും ചെയ്യുന്നു. അത് മാര്‍ക്സിസ്റ്റ് വര്‍ഗ്ഗീയതയാണ്. എന്നാല്‍ എല്ലാ മാര്‍ക്സിസ്റ്റ്കാരിലും ആ അസഹിഷ്ണുത ഉണ്ടാവണമെന്നില്ല. ഞങ്ങളെപ്പോലെ തന്നെ അവരും പ്രവര്‍ത്തിച്ചോട്ടെ എന്ന് കരുതുന്ന മാര്‍ക്സിസ്റ്റ് അനുഭാവികളും കാണും. മാത്രമല്ല പല വീടുകളിലും വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരുണ്ട്. അപ്പോള്‍ ആ പ്രദേശത്ത് മാര്‍ക്സിസ്റ്റ് വര്‍ഗ്ഗീയവാദികളും മാര്‍ക്സിസ്റ്റ് വര്‍ഗ്ഗീയവാദികള്‍ അല്ലാത്തവരും ഉണ്ട്. ഭാഷയുടെ പേരിലും പ്രദേശങ്ങളുടെ പേരിലും വര്‍ഗ്ഗീയത ഇന്ന് സജീവമായുണ്ട്. മറാത്തി ഭാഷയുടെ പേരില്‍ വര്‍ഗ്ഗീയവിഷം തുപ്പുന്ന സംഘടനയാണ് മഹരാഷ്ട്ര നവനിര്‍മ്മാണ്‍ സമിതി. എന്നാല്‍ മറാത്തി ഭാഷ സംസാരിക്കുന്ന എല്ലാവരും മറാത്തി വര്‍ഗ്ഗീയവാദികളല്ല.

ഒരു മതത്തില്‍ പെട്ട ചിലര്‍ക്ക് , തന്റെ മതം മാത്രമാണ് ശരിയെന്ന് തോന്നുകയും മറ്റ് മതങ്ങളോട് അസഹിഷ്ണുത തോന്നി വിദ്ധ്വംസകപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോള്‍ അവന്റെ വര്‍ഗ്ഗീയമനോഭാവത്തെ അവന്‍ പ്രതിനിധാനം ചെയ്യുന്ന മതവുമായി ബന്ധപ്പെടുത്തി മതവര്‍ഗ്ഗീയതയായി ചിത്രീകരിക്കുന്ന പ്രവണതയാണ് ഇന്ന് ഏറ്റവും അപകടകരമായി എനിക്ക് തോന്നുന്നത്. ചുരുക്കത്തില്‍ എവിടെ ആളുകളുടെ കൂട്ടായ്മ രൂപപ്പെടുന്നുവോ അവിടെ വര്‍ഗ്ഗീയതയുമുണ്ട്, ചിലരില്‍ മാത്രം. അതിന് ആ കൂട്ടായ്മയെ മൊത്തത്തില്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ല. വര്‍ഗ്ഗീയതയുടെ പേരില്‍ ഒരു മതത്തെയോ,സംഘടനയെയോ, പാര്‍ട്ടിയെയോ മൊത്തത്തില്‍ കുറ്റവിചാരണ ചെയ്യുന്നത് ശരിയായിരിക്കില്ല. ഏറിയോ കുറഞ്ഞോ വര്‍ഗ്ഗീയമനോഭാവം ഏത് സംഘടനയിലും ഉണ്ടായിരിക്കെ, അത് ഇല്ലാതാക്കാന്‍ ശ്രമിക്കാതെ മറ്റ് സംഘടനകളെ കുറ്റപ്പെടുത്താന്‍ കാണിക്കുന്ന അമിതോത്സാഹം നമ്മെ എവിടെയുമെത്തിക്കുകയില്ല.

എല്ലാ സംഘടനകള്‍ക്കും , മതങ്ങള്‍ക്കും, രാഷ്ട്രീയപാര്‍ട്ടികള്‍ക്കും , പ്രത്യയശാസ്ത്രങ്ങള്‍ക്കും ഇവിടെ ഇടമുണ്ട് എന്ന് ഓരോ സംഘടനയും അംഗീകരിക്കലാണ് വര്‍ഗ്ഗീയത ഇല്ലാതാക്കാനുള്ള പരിശ്രമങ്ങളുടെ ആദ്യത്തെ പടി. എല്ലാ തെറ്റുകുറ്റങ്ങളും മറ്റുള്ള സംഘടനകളിലാണ് എന്നും തന്റെ സംഘടന കുറ്റമറ്റതാണ് എന്നും ആര് കരുതുന്നുവോ അവനില്‍ വര്‍ഗ്ഗീയതയുടെ രോഗലക്ഷണങ്ങളുണ്ട്. അതാണ് ആദ്യം ചികിത്സിച്ച് ഭേദമാക്കേണ്ടത് .

പ്രവാസത്തിന്റെ ബാക്കിപത്രം

ലിജു ഫിലിപ്പ് എന്ന സുഹൃത്ത് മെയിലില്‍ ഫോര്‍വേഡ് ചെയ്ത് തന്നതാണ് മേലെ കാണുന്നത്. പലര്‍ക്കും ഇത് ഫോര്‍വേഡായി ലഭിച്ചിരിക്കും . വായിച്ചപ്പോള്‍ എനിക്കുണ്ടായ അസ്വസ്ഥത ഒരു പോസ്റ്റായി എഴുതാമെന്ന് കരുതി. ഗള്‍ഫിലേക്ക് ഇപ്പോഴും ആളുകള്‍ പോകുന്നുണ്ട്. മുന്‍പത്തെയത്ര ഗരിമ ഇപ്പോള്‍ ഗള്‍ഫ്‌കാരന് നാട്ടില്‍ ഇല്ല. എന്നാലും ലക്ഷവും അതിലധികവും രൂപ വിസയ്ക്ക് നല്‍കി അക്കരെ കടക്കാന്‍ കാത്ത് നില്‍ക്കുന്നവര്‍ ഇപ്പോഴും ഏറെ. നാട്ടില്‍ ഇപ്പോഴൊന്നും ആളുകളെ പുറത്തെവിടെയും കാണാനില്ല. ചെറുപ്പക്കാര്‍ അധികവും ഗള്‍ഫിലോ അല്ലെങ്കില്‍ മറ്റ് വിദേശരാജ്യങ്ങളിലോ, അയല്‍സംസ്ഥാനങ്ങളിലോ ആണ്. ബാക്കിയുള്ളവര്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ടിവിയുടെ മുന്‍പിലാ‍യിരിക്കും. നാലാളെ ഇന്ന് നാട്ടില്‍ കാണണമെങ്കില്‍ അടുത്തുള്ള ചെറിയ ടൌണില്‍ പോകണം. അയല്‍പ്പക്കത്തൊന്നും ആരുമില്ല. ഒരു പണിക്കും ആളെ കിട്ടാനില്ല. എലക്ട്രീഷ്യന്‍സ് , പ്ലമ്പേര്‍സ് , കാര്‍പ്പന്റേര്‍സ് എന്ന് വേണ്ട ചെറിയ അറ്റകുറ്റപ്പണിക്ക് ഒരു രക്ഷയുമില്ല. ഉള്ളവരെല്ലാം ഗള്‍ഫിലാണ്, പിന്നെ ഇത്തരം പണികള്‍ പഠിക്കാന്‍ കുട്ടികള്‍ ആരും ഇപ്പോള്‍ മെനക്കെടുന്നില്ല. അഥവാ രക്ഷിതാക്കള്‍ക്ക് മക്കള്‍ക്ക് വെള്ള കോളര്‍ ജോലി കിട്ടുന്നതിലാണ് താല്പര്യം. കൈത്തൊഴില്‍ ശീലിക്കുന്നതില്‍ ആര്‍ക്കും താല്പര്യമില്ല.
നമ്മുടെ നാട് വളരെ മാറിപ്പോയി. ഈ ഒരു മാറ്റം വ്യക്തികളുടെ ജീവിതത്തില്‍ എന്ത് പ്രത്യാഘാതങ്ങളാണ് വരുത്തിവെച്ചിട്ടുള്ളത് എന്നതിന്റെ ഉദാഹരണമാണ് മേലെയുള്ള വാചകങ്ങള്‍. അടുത്തടുത്തായി ധാരാളം കോണ്‍ക്രീറ്റ് വീടുകള്‍ ഉയര്‍ന്നു വന്നു, ഇപ്പോഴും ഉയരുന്നു എന്നതാണ് നാട്ടില്‍ പ്രവാസജീവിതത്തിന്റെ ബാക്കിപത്രം. മറ്റൊന്നു കൂടിയുണ്ട്. വീട് നിര്‍മ്മിക്കുന്നെങ്കില്‍ അത് വാര്‍പ്പ് വീട് ആയിരിക്കണം എന്നത് ഇപ്പോള്‍ ഒരു അലിഖിതനിയമമായിട്ടുണ്ട്. സാധാരണക്കാരായവര്‍ക്ക് ഇന്ന് ബാങ്കുകളില്‍ നിന്ന് ലോണ്‍ ഉദാരമായി കിട്ടുന്നുണ്ട്. അത് കൊണ്ട് എല്ലാവരും വീട് നിര്‍മ്മിക്കാന്‍ ബാങ്കുകളില്‍ നിന്ന് ഭവനവായ്പ എടുക്കുന്നു. കാര്‍ഷിക ബാങ്കുകളില്‍ നിന്നും വായ്പ ഭൂരിഭാഗവും വാങ്ങുന്നത് വീട് വയ്ക്കാന്‍ തന്നെയാണ് . അങ്ങനെ ഒരുവകപ്പെട്ട ആളുകളുടെ എല്ലാം ആധാരം ഇന്ന് ബാങ്കുകളില്‍ പണയത്തിലാണ്. ഈ വായ്പ എപ്പോള്‍ തിരിച്ചടക്കാന്‍ കഴിയുമെന്ന് അത് വാങ്ങിയവര്‍ക്കോ ബാങ്കുകള്‍ക്കോ നിശ്ചയമില്ല. കേരളത്തിലെ സഹകരണ ബാങ്കുകള്‍ തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തുന്നതിന്റെ സൂചനകള്‍ കാണാനുണ്ട്. അമേരിക്കയിലെ ലേമേന്‍ ബാങ്കിന്റെ തകര്‍ച്ച പോലെ ഒന്ന് കേരളത്തില്‍ സംഭവിച്ചു കൂടായ്കയില്ല. വീടിന്റെ പണി പൂര്‍ത്തിയാക്കുക എന്നത് പലര്‍ക്കും ഇന്ന് വിദൂരസ്വപ്നമാണ്. അത്രമാത്രം പ്രലോഭനങ്ങളാണ് വീട്ടിന്റെ കാര്യത്തില്‍. ഗള്‍ഫില്‍ 15 കൊല്ലം പണിയെടുത്തിട്ടും പലര്‍ക്കും വീട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ജീവിതത്തില്‍ നമ്മുടെ മുന്‍‌ഗണനകള്‍ അട്ടിമറിക്കപ്പെട്ടതിന്റെ പരിണിതഫലമാണിതെല്ല്ലാം. അവനവന്റെ കഴിവിനും അപ്പുറമാണ് ഓരോരുത്തരുടെയും വീടിനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍. മറ്റൊന്ന് വിവാഹത്തോടനുബന്ധിച്ചുള്ള ആര്‍ഭാടങ്ങളും ധൂര്‍ത്തും അനാവശ്യച്ചെലവുകളുമാണ്. ആക മൊത്തം ഒരു വീട് പണിയലിലും കല്യാണത്തിലും ഒടുങ്ങുന്നു ജീവിതം. മറ്റൊന്നിനും നേരമില്ല.
ഈ ഒരു വിഷമവൃത്തത്തില്‍ നിന്നും ആര്‍ക്കും കരകയറാന്‍ കഴിയുന്നില്ല. മനുഷ്യന്‍ സാമൂഹ്യജീവിയായതിന് കൊടുക്കേണ്ടി വരുന്ന വില !
മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്നതാണ് ഭയം. ആളുകളെ പേടിച്ചിട്ടാണ് ഇന്ന് സ്വന്തം മക്കളെ ഇംഗീഷ് മീഡിയം സ്കൂളുകളിലേക്ക് അയക്കുന്നത്. മലയാളം മീഡിയത്തിലോ സര്‍ക്കാര്‍ സ്കൂളിലോ മക്കളെ അയച്ചാല്‍ അതിനോളം നാണക്കേട് വേറെയുണ്ടോ. സി.ബി.എസ്സ്.ഇ. എന്ന് പറയുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ അധികവും പ്ലസ് റ്റൂ വരെ മാത്രം പഠിച്ചവരോ അല്ലെങ്കില്‍ ചരിത്രമോ ധനതത്വശാസ്ത്രമോ എടുത്ത് ഡിഗ്രി പാസ്സായവരോ തോറ്റവരോ ആയിരിക്കും. മറ്റൊരു പരീക്ഷയിലും ജയിച്ചവരല്ല അവര്‍. സര്‍ക്കാര്‍ സ്കൂളുകളില്‍ അദ്ധ്യാപകരായി നിയമനം കിട്ടണമെങ്കില്‍ എന്തെല്ലാം കടമ്പകള്‍ കടക്കണം. മാത്രമല്ല ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ ഇംഗ്ലീഷ് തന്നെ പഠിപ്പിക്കുന്നത് മലയാളത്തിലാണ്. ഒരു വിധത്തില്‍ ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്ന ടീ‍ച്ചര്‍മാര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ കുറവാണ്. നാട്ടില്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കാര്യമാണ് ഞാന്‍ പറയുന്നത്. മക്കള്‍ യൂനിഫോം ഇട്ട് , സ്കൂള്‍ വാനില്‍ കയറിപ്പോയാലേ ഒരന്തസ്സ് ഉള്ളൂ എന്നാണ് വിചാരം. സ്കൂളിന് ഇംഗ്ലീഷ് മീഡിയം എന്നും അഫിലിയേറ്റഡ് സി.ബി.എസ്.ഇ. എന്നുമുള്ള ഒരു ബോര്‍ഡ് തൂക്കിയിരിക്കണം എന്ന് മാത്രം. നമ്മുടെ കുട്ടികളുടെ ഭാവി ഓര്‍ത്താല്‍ സങ്കടം തോന്നും.
ഇതിനൊക്കെ പരിഹാരങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല. പക്ഷെ ആരും ഒന്നും തുറന്ന് പറഞ്ഞ് പരിഹാരം കാണാന്‍ ശ്രമിക്കുകയില്ല. എല്ലാം സഹിക്കും. സ്വയം വരിഞ്ഞ് മുറുക്കപ്പെട്ട അവസ്ഥയിലാണ് എല്ലാവരും.

ഒബാമയ്ക്ക് അഭിവാദ്യങ്ങള്‍ !















പാതി ആഫ്രിക്കനും പാതി അമേരിക്കനുമായ ബറാക്ക് ഹുസ്സൈന്‍ ഒബാമയുടെ ചരിത്രപ്രധാനമായ വിജയത്തില്‍ അദ്ദേഹത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു . അമേരിക്കന്‍ ജനാധിപത്യത്തിന്റെ ആന്തരികമായ ശക്തിയും ആര്‍ജ്ജവവുമാണ് ഉദാത്തമായ ഈ വിജയത്തില്‍ കാണാന്‍ കഴിയുന്നത് . മാറ്റത്തിന്റെ കാഹളം മുഴക്കിക്കൊണ്ട് ഇതേ പോലെ ഒരു യുവനേതാവിന്റെ ആഗമനം നമുക്ക് പ്രതീക്ഷിക്കാനാവുമോ ? ജരാനര ബാധിച്ച വൃദ്ധനേതൃത്വങ്ങള്‍ മാത്രമേ നമുക്ക് പറ്റൂ എന്നുണ്ടോ ?