Links

സി.പി.എം. പ്രതിസന്ധിയിലേക്കും തകർച്ചയിലേക്കും , എന്ത്കൊണ്ട് ?

മാർക്സിസ്റ്റ് പാർട്ടിക്ക് മേലുള്ള കുരുക്ക് മുറുകുകയാണു എന്നാണു മനസ്സിലാക്കേണ്ടത്. ഇപ്പോൾ അവധിയിൽ പ്രവേശിച്ചു എന്ന് കേൾക്കുന്ന സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടരി പി.ജയരാജൻ ഒരു കൊലക്കേസിൽ പ്രതിയായേക്കും എന്നുള്ള സൂചനകളും വാർത്തകളിൽ കാണുന്നു. ടി.പി.വധക്കേസിലെ ഗൂഢാലോചനയും ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിന്റെ പുനരന്വേഷണവും സി.ബി.ഐ. ഏറ്റെടുത്തേക്കുമെന്നും ഒക്കെ വാർത്തകൾ വരുന്നുണ്ട്. അങ്ങനെയൊക്കെ വരുമ്പോൾ സി.പി.എം. അകപ്പെടുന്ന പ്രതിസന്ധികളിൽ നിന്ന് ആ പാർട്ടിക്ക് പുറത്ത് കടക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.

സി.പി.എമ്മിൽ നിന്ന് ആളുകൾ ബി.ജെ.പി.യിലേക്ക് ഒഴുകുന്ന സാഹചര്യവുമുണ്ട്. മുൻപൊക്കെ കോൺഗ്രസ്സിൽ നിന്നാണു ആളുകൾ ഒറ്റയും തെറ്റയുമായി ബി.ജെ.പി.യിലേക്ക് ചേക്കേറിയിരുന്നത്. കോൺഗ്രസ്സ് ക്ഷയിച്ചാൽ മാത്രമേ കേരളത്തിൽ ബി.ജെ.പി. വളരൂ എന്നൊരു സാഹചര്യവും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി. കോൺഗ്രസ്സിൽ നിന്ന് ആരും കൂട്ടത്തോടെ മറ്റ് പാർട്ടികളിലേക്ക് പോവുകയില്ല. കോൺഗ്രസ്സുകാർ അക്രമണോത്സുക രാഷ്ട്രീയത്തിന്റെ ആൾക്കാരല്ല. ശാന്തിയും സമാധാനവും ആണു അവർക്ക് വേണ്ടത്. ഇനി സി.പി.എം. ശോഷിച്ചാലാണു ബി.ജെ.പി. വളരുക. ആ സാഹചര്യമാണു ഇപ്പോൾ കേരളത്തിലുള്ളത്.

ജാതിയും മതവും ഇന്ന് പൊളിറ്റിക്സിന്റെ അവിഭാജ്യഘടകമായി മാറിയിട്ടുണ്ട്. ഇതും സി.പി.എം. തന്നെയാണു കേരളത്തിൽ വളർത്തിക്കൊണ്ട് വന്നത്. എല്ലാ തിന്മകളും രാഷ്ട്രീയത്തിൽ കലർത്തിയത് സി.പി.എം. തന്നെയാണു. എല്ലാറ്റിനും അടവ്‌നയം എന്ന ഓമനപ്പേരിടും. സംശുദ്ധമായ പ്രത്യയശാസ്ത്രവും അഹിംസാസിദ്ധാന്തവും രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാ‍ഗമാക്കി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം സമ്പാദിച്ചു തരികയും , ജനാധിപത്യവും മതനിരപേക്ഷവുമായ ഒരു ഭരണഘടന രാജ്യത്തിനു പ്രദാനം ചെയ്യുകയും ചെയ്ത കോൺഗ്രസ്സിനു രാഷ്ട്രീയത്തിൽ മാലിന്യം കലർത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല. ചരിത്രം നിഷ്പക്ഷമായി വിലയിരുത്തുന്നവർക്ക് അത് മനസ്സിലാകും. പ്രചരണങ്ങൾ ഒന്നും വസ്തുനിഷ്ഠമായിരിക്കില്ല.

കമ്മ്യൂണിസ്റ്റ് തത്വത്തിലെ സ്റ്റാലിനിസ്റ്റ് രീതിയുടെ ആരാധകരാണു സി.പി.എമ്മിൽ ഊറിക്കൂടിയത്. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സ്റ്റാലിനിസ്റ്റുകൾ സി.പി.എമ്മിലും സ്റ്റാലിനിസ്റ്റ് വിരുദ്ധർ സി.പി.ഐ.യിലും അണിനിരന്നു. ദൌർഭാഗ്യവശാൽ ഏ.കെ.ജി. എന്ന മഹാനായ മനുഷ്യസ്നേഹിയായ കമ്മ്യൂണിസ്റ്റ് സി.പി.എമ്മിൽ ചേർന്നു. ഏ.കെ.ജി.യെ സ്നേഹിക്കുന്നവരായിരുന്നു സാധാരണക്കാരായ ആളുകൾ ഏറെയും. സി.പി.എമ്മിൽ അണികൾ ഭൂരിപക്ഷവും അണിചേരാൻ അതായിരുന്നു കാരണം. ചിന്തിക്കുന്ന ഭൂരിപക്ഷം നേതാക്കളും സി.പി.ഐ.യിലും ഉറച്ചു നിന്നു. ആളുകൾ കൂടുതലും സി.പി.എമ്മിൽ ആണെന്ന് മനസ്സിലാക്കി അത് വരെ കയ്യാലപ്പുറത്ത് നിന്നിരുന്ന തന്ത്രജ്ഞനായ നമ്പൂതിരിപ്പാട് പിന്നീട് സി.പി.എമ്മിൽ ചേരുകയും , തന്റെ കുബുദ്ധി കൊണ്ട് ഇന്ത്യൻ കമ്മ്യൂണിസത്തെ കുളിപ്പിച്ച് കിടത്തി എന്നതും ചരിത്രം.

ചരിത്രം രചിക്കപ്പെടുന്നത് ആകസ്മികമായ സംഭവങ്ങളിലൂടെയാണു. ഒന്നും മുൻ‌കൂട്ടി എഴുതപ്പെട്ട തിരക്കഥയുടെ ഭാഗമായല്ല സംഭവിക്കുന്നത്. യാദൃഛികസംഭവങ്ങൾ ചരിത്രത്തെ നിർമ്മിക്കുകയാണു. ഇന്ത്യയിലേക്ക് യാത്ര തിരിച്ച കൊളംബസ്സ് വഴി തെറ്റി അമേരിക്കയിൽ എത്തിപ്പെട്ടത് ലോകത്തിന്റെ ചരിത്രത്തെ മാറ്റി മറിച്ചില്ലേ? രണ്ടാം ലോകമഹായുദ്ധത്തിൽ റഷ്യയിലേക്ക് മുന്നേറിയ നാസി സൈന്യം സൈബിരിയയിൽ ഉണ്ടായ മഞ്ഞുവീഴ്ച മൂലം തിരിച്ചുപോരേണ്ടി വന്നു. അത്കൊണ്ടാണു റഷ്യയും അമേരിക്കയും ബ്രിട്ടനും ഉൾപെടുന്ന സഖ്യകക്ഷികൾക്ക് ജർമ്മനിയെയും സഖ്യകക്ഷികളെയും തോല്പിക്കാൻ കഴിഞ്ഞത്. യാദൃഛികമായ ഒരു മഞ്ഞ് വീഴ്ച ലോകത്തിന്റെ ചരിത്രത്തെയും അതിർത്തികളെയും നിർണ്ണയിക്കുകയായിരുന്നു.

കമ്മ്യൂണിസം അതിന്റെ മാനവികമായ അടിത്തറയിൽ തന്നെ ലോകത്ത് പരീക്ഷിക്കപ്പെടുമായിരുന്നു. ജോസഫ് സ്റ്റാലിൻ എന്ന ക്രൂരതയുടെ പര്യായമായ ഒരൊറ്റ വ്യക്തി ലോകത്ത് മുഴുവൻ ആ സാധ്യത ഇല്ലാതാക്കി എന്നതാണു ഇന്നത്തെ കമ്മ്യൂണിസ്റ്റ് ബാക്കിപത്രം. കണ്ണൂർകാരായ സി.പി.എമ്മുകാർ കറ കളഞ്ഞ സ്റ്റാലിനിസ്റ്റുകളാണു. അങ്ങനെയാണു കൊലപാതകവും അക്രമണവും മാർക്സിസ്റ്റ് രാഷ്ട്രീയത്തിന്റെ മുഖമുദ്രയാകുന്നത്. സി.പി.എം. വെറുക്കപ്പെടാനും അതിന്റെ അണികളാൽ ആരാധിക്കപ്പെടാനും കാരണം ഈ അക്രമണോത്സുകത തന്നെ. ഭൂരിപക്ഷം ജനങ്ങൾക്കും വേണ്ടത് സമാധാനമാണു. അത്കൊണ്ട് സി.പി.എമ്മിന്റെ വളർച്ച മുരടിച്ചു.

സി.പി.എമ്മിന്റെ കൊലപാതകങ്ങളും അക്രമങ്ങളും ചുണ്ടിക്കാണിക്കുമ്പോൾ മറ്റ് പാർട്ടികളും കൊന്നില്ലേ , അക്രമം നടത്തിയില്ലേ എന്ന ഞഞ്ഞാമിഞ്ഞ ന്യായം കൊണ്ട് പ്രതിരോധിക്കാനും ന്യായീകരിക്കാനും ചിലർ മുതിരാറുണ്ട്. എന്നാൽ ആ ന്യായം ജനാധിപത്യവിശ്വാസികൾക്കും സമാധാനപ്രിയർക്കും ബോധ്യമാകുന്നതല്ല. എന്തെന്നാൽ കൊല്ലാനും ഏത് നിമിഷവും ആരെയും അക്രമിക്കാനും സദാ സജ്ജമായ ഒരു പാർട്ടിമെഷിനറി കേരളത്തിൽ ഒരു പക്ഷെ ഇന്ത്യയിൽ തന്നെ സി.പി.എമ്മിനു മാത്രമേയുള്ളൂ. ആ തിരിച്ചരിവ് കൊണ്ട് ആളുകൾ സി.പി.എമ്മിനെ സദാ പേടിക്കുന്നു. പെട്ടെന്ന് കിട്ടുന്ന ഒരടിയേക്കാളും കത്തിക്കുത്തിനേക്കാളും മാരകമാണു നിരന്തരം പിന്തുടരുന്ന ആ പേടി. സി.പി.എമ്മിനു ഇനി നന്നാകാനോ മാറാനോ കഴിയില്ല. യു.ഡി.എഫിന്റെ ഭരണത്തുടർച്ചയോടെ കേരളത്തിലും സി.പി.എം. നാമാവശേഷമാകാനാണു പോകുന്നത്.

4 comments:

Unknown said...

മഹാ നായ സുകുമാരന്‍റെ കണ്ടുപിടുത്തങള്‍ ഭാവി തലമുറക്ക് മുതല്‍ കൂട്ടാകട്ടെ.......യു.ഡി.എഫിന്റെ ഭരണത്തുടർച്ചയോടെ കേരളത്തിലും സി.പി.എം. നാമാവശേഷമാകാനാണു പോകുന്നതത്രെ.......ഭാവി പ്രവചിക്കാന്‍ ഇത്രയും മിടുക്കനായ ഇദ്ദേഹത്തിന്‍റെ വളര്‍ച്ച പാവം ആറ്റുകാല്‍ രാധകൃഷ്ണനെപോലുള്ളവര്‍ക്ക് വന്‍ ഭീഷണിയാകുമെന്ന കാര്യത്തില്‍ സംശയമില്ല......എന്തുകൊള്ളക്കും കൊള്ളരുതായ്മക്കും അഴിമതിക്കും പെണ്‍‌വാണിഭത്തിന്നടക്കം കൂട്ടുനില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് ഇനി കേരളത്തില്‍ ഒരു ഭരണ തുടര്‍ച്ചയുണ്ടായാല്‍ കേരളത്തിന്‍റെ സ്ഥിതി ഭീകരമായിരിക്കും......അന്തസ്സും അഭിമാനവും തെല്ലെങ്കിലും അവശേഷിക്കുന്ന ഒരാള്‍ക്കും തരികിടയും തട്ടിപ്പും കൊള്ളയും അഴിമതിയും നടത്തുന്ന ഒരു ഭരണാധികഅരിയേയും കണ്ണനടച്ച് അനുകൂലിക്കാന്‍ സാധ്യമല്ല. എന്നാല്‍ കെ പി സുകുമാരനെപ്പോലുള്ളവര്‍ക്ക് അതൊക്കെ സാധിക്കുമെന്നതില്‍ യാതൊരു അത്ഭുതവുമില്ല......

ajith said...

ശാന്തിയും സമാധാനവും ആണു അവർക്ക് വേണ്ടത്>>>>>>>> no comments!!!!

Baiju Elikkattoor said...

narayanan veliancode ചിന്തിക്കുന്നത് തലച്ചോറ് കൊണ്ടോ പ്രുഷ്ടം കൊണ്ടോ?! മനസ്സിലാകാഞ്ഞു ചോദിക്കുകയാണ്... ഒരു പത്തു കൊല്ലം മുമ്പ് CPIM ബംഗാളില്‍ തകരും എന്നാരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ താനൊക്കെ ഇമ്മാര്തിരി ഊളത്തരം തന്നെ പറയുമായിരുന്നില്ലേ? ഇപ്പോള്‍ എന്താണ് അവിടെ സ്ഥിതി? സഖാക്കള്‍ ഒന്നുകില്‍ തൃണമൂലില്‍ അല്ലെങ്കില്‍ മാളത്തില്‍! cpim സഖാവ് ആണെന്ന് പറഞ്ഞു അവിടെ ഇപ്പോള്‍ നെഞ്ചു വിരിച്ചു നടക്കാന്‍ ഒരുത്തനും ഇല്ല എന്നാണു രണ്ടു ദിവസം മുമ്പും സംസാരത്തിനിടയില്‍ ഒരു കല്‍ക്കട്ടക്കാരന്‍ പറഞ്ഞത്. ഉള്ളത് പറയുമ്പോള്‍ സുകുമാരേട്ടന്‍റെ നെഞ്ചത്ത്‌ കയറിയിട്ട് കാര്യം ഇല്ല. തലക്കകത്ത് വല്ലതും ഉണ്ടെങ്കില്‍ ആലോചിച്ചു നോക്കുക.

Ananth said...

താങ്കൾ അന്ധമായ കമ്യൂണിസ്റ്റു വിരോധം വച്ചു പുലർത്തുന്ന ഒരാളായത്‌കൊന്ടു വസ്തുനിഷ്ടമായ ഒരു രാഷ്ട്രീയ അവലോകനം താങ്കളുടെ ഭാഗത്തുനിന്നു പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല ........കേരളത്തിൽ കമ്യൂണിസ്റ്റു പ്രസ്ഥാനം ഇല്ലാതെയാവാൻ പോവുന്നു എന്നൊക്കെയുള്ള നിഗമനങ്ങളിലേക്ക് എടുത്തു ചാടുന്നത് , താങ്കൾ കുറച്ചുകാലം മുൻപ് കേരളത്തിൽ AAP ന്റെ ഏകകക്ഷി ഭരണം വരാൻ പോവുന്നു എന്നൊക്കെ വിളിച്ചുകൂവിയത് പോലെ ഒന്നായിട്ടേ എനിക്ക് തോന്നുന്നുള്ളൂ ...........പിണറായി വിജയൻ തലപ്പത്ത് വന്നശേഷം പാർട്ടിയിൽ പിടിമുറുക്കിയ കണ്ണൂർ ലോബി കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനു വരുത്തിവച്ച അപഭ്രംശം ഒട്ടുംതന്നെ കുറച്ചു കാണുന്നില്ല ......എന്നിരുന്നാലും ഇടതുപക്ഷ ചിന്താധാരക്ക് കേരളസമൂഹത്തിൽ ഉള്ള പ്രസക്തി അതുകൊണ്ടൊന്നും ഇല്ലാതെയാവും എന്നു തോന്നുന്നില്ല ......കോന്ഗ്രസുകാർക്ക് ശാന്തിയും സമാധാനവും ആണു വേണ്ടത് എന്നു താങ്കൾ പറയുന്നത് അവർക്ക് പെണ്ണും പണവും മതി എന്ന അർത്ഥത്തിലാവും എന്നേ സമീപകാലത്തെ വാർത്തകൾ വായിക്കുന്ന ഏതൊരാൾക്കും തോന്നുകയുള്ളൂ ...........പിന്നെ കമ്യൂണിസ്റ്റു പാര്ട്ടിയുടെ അടിത്തട്ടിൽ നിന്നും ബീജേപ്പിയിലേക്ക് ഒഴുക്ക് ഉണ്ടാവുന്നതിന്റെ കാരണം ഒരുഭാഗത്ത്‌ UDF മന്ത്രിസഭയെ കൈപ്പിടിയിലൊതുക്കിയ ക്രിസ്ത്യൻ -മുസ്ലിം ലോബികളുടെ ധാർഷ്ട്യം മറുഭാഗത്ത്‌ പിണറായിയുടെ ന്യൂനപക്ഷപ്രീണനം ..........പക്ഷേ ഭൂരിപക്ഷ സമുദായക്കാർ ബീജേപ്പിയെ പിന്താങ്ങുന്നതു കൊണ്ടു പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാവും എന്നെനിക്ക്‌ തോന്നുന്നില്ല ......കാരണം അതുകൊണ്ടു സംഭവിക്കാൻ പോവുന്നത് ഇടതു പക്ഷത്തിന്റെ വോട്ടിൽ ഉണ്ടാവുന്ന ചെറിയ ഇടിവ് മുതലാക്കി അഴിമതിയിൽ മുങ്ങികുളിച്ച ഭരണക്കാർ വീണ്ടും ഒരു തവണകൂടി അധികാരത്തിൽ എത്തിയാൽ പിന്നെ ക്രിസ്ത്യൻ -മുസ്ലിം ലോബികളുടെ ധാർഷ്ട്യം അതിരു കടക്കും എന്നു മാത്രമല്ല എന്തഴിമതി കാണിച്ചാലും കുഴപ്പമൊന്നുമില്ല എന്നൊരു ചിന്താഗതിക്ക് കാരണമാവുകയും ചെയ്യും .......അതുകൊണ്ടു പിണറായി മാറി നില്ക്കുന്നതും ജയരാജനെ പോലെയുള്ളവർ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരപ്പെടുന്നതും ഒക്കെ കേരളത്തിലെ കമ്യൂണിസ്റ്റു പാർട്ടി യുടെ നേതൃത്വം കുറെക്കൂടെ ജനകീയ അടിത്തറ ഉള്ള ഒന്നായി മാറാൻ നിമിത്തമായാൽ അതാവും ഇന്നത്തെ നിലയ്ക്ക് കേരള രാഷ്ട്രീയത്തിൽ ജനങ്ങൾക്ക്‌ പ്രതീക്ഷിക്കാവുന്ന ഒരു ഗുണപരമായ മാറ്റം