Links

കൊലപാതകവും വിപ്ലവവും


30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സി.പി.എം. രാഷ്ട്രീയ പ്രതിയോഗികളുടെ പട്ടികയുണ്ടാക്കി ഏതാനും പേരെ വെടി വെച്ചും കുത്തിയും തല്ലിയും  കൊന്ന സംഭവം എം.എം.മണി പ്രസംഗിച്ചത് മുഖ്യധാര ചാനലുകളില്‍ സം‌പ്രേക്ഷണം ചെയ്തതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കൊലപാതകം പാര്‍ട്ടിയുടെ നയം അല്ല എന്നാണ് ഇപ്പോള്‍ സി.പി.എമ്മിന്റെ ഒരുവകപ്പെട്ട നേതാക്കളൊക്കെ പറയുന്നത്. എന്നാല്‍ എപ്പോള്‍ മുതലാണ് കൊലപാതകം സി.പി.എമ്മിന്റെ നയമല്ലാതായത്? 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടി അറിയാതെയാണോ മണി ഒറ്റയ്ക്ക് കൊന്നത്? അതില്‍ പിന്നീടും എത്ര കൊലപാതകങ്ങള്‍ പാര്‍ട്ടി നടത്തി? ഷുക്കൂറിന്റെ കൊല പാര്‍ട്ടി നടത്തിയതാണെന്ന് കണ്ണുര്‍ ജില്ലാ സെക്രട്ടരിക്ക് സമ്മതിക്കേണ്ടി വന്നല്ലൊ. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം സി.പി.എം. നടത്തിയതാണെന്ന് തെളിഞ്ഞാലോ? അങ്ങനെ തെളിയുകയാണെങ്കില്‍ ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത് വരെ കൊലപാതകം സി.പി.എമ്മിന്റെ നയം തന്നെയാണെന്നല്ലെ അര്‍ത്ഥം?

എം.എം.മണി പ്രസംഗിക്കുന്നത് പ്രാദേശിക ചാനല്‍ പ്രക്ഷേപണം ചെയ്തത് മറ്റ് ചാനലുകള്‍ക്ക് കിട്ടിയിരുന്നില്ലെങ്കില്‍ മണിക്ക് ഒരു ചുക്കും സംഭവിക്കില്ല്ലായിരുന്നു. ആ ഒരു വേദിയില്‍ മാത്രമല്ല മണി  അങ്ങനെ പ്രസംഗിച്ചിട്ടുള്ളത്. പാര്‍ട്ടി പട്ടിക ഉണ്ടാക്കുന്നതും കൊല്ലുന്നതും എല്ലാം എല്ലാ സി.പി.എം.കാര്‍ക്കും അറിയാം. ഇപ്പോള്‍ ചാനലുകളില്‍ മണിയുടെ പ്രസംഗവും ആ ശരീരഭാഷയും ഒക്കെ കണ്ട് സി.പി.എം. എന്നാല്‍ കൊലപാ‍തകപാര്‍ട്ടി ആണെന്ന് മാലോകര്‍ അറിഞ്ഞപ്പോഴാണ് കൊലപാതകം പാര്‍ട്ടിയുടെ നയത്തില്‍ പെട്ടതല്ല എന്ന് സി.പി.എം.കാര്‍ പറയുന്നത്. അത് ആരെങ്കിലും വിശ്വസിക്കുമോ? അതേ സമയം, തങ്ങള്‍ ഇനി മേലില്‍ ആരെയും കൊല്ലുകയില്ല എന്നും കൊലപാതകരാഷ്ട്രീയം തങ്ങള്‍ ഉപേക്ഷിക്കുകയാണെന്നും പറഞ്ഞാല്‍ ആളുകള്‍ ഒരുപക്ഷെ മുഖവിലക്കെടുത്തേക്കും. അങ്ങനെയൊരു പ്രഖ്യാപനം സി.പി.എമ്മില്‍ നിന്ന് കേള്‍ക്കാന്‍ പൊതുസമൂഹം ആഗ്രഹിക്കുന്നുമുണ്ട്. എന്നാല്‍ സി.പി.എം. അങ്ങനെയൊരു പ്രഖ്യാപനത്തിന് മുതിരുമോ? ഇല്ല.

തല്‍ക്കാലം മണിയെ സ്ഥാനത്ത് നിന്ന് നീക്കിയോ സസ്പന്റ് ചെയ്തോ മുഖം രക്ഷിക്കാനായിരിക്കും സി.പി.എം. ശ്രമിക്കുക. പാര്‍ട്ടി നടത്തിയ കൊലപാതകങ്ങളുടെ പേരില്‍ മണിയെ മാത്രം ബലിയാടാക്കുക എന്നത് അന്യായമായിരിക്കും എന്ന് എല്ലാ സി.പി.എം.കാര്‍ക്കും അറിയാം. പാര്‍ട്ടിയെ എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തി വിപ്ലവം നടത്തുക എന്നത് തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നയം. വിപ്ലവം എന്നാല്‍ ചായസല്‍ക്കാരമല്ല. കമ്മ്യൂണിസ്റ്റുകാരല്ലാത്തവരെ ഉന്മൂലനം ചെയ്റ്റ് പാര്‍ട്ടി ആധിപത്യം സ്ഥാപിക്കുന്നതിനാണ് വിപ്ലവം എന്ന് പറയുന്നത്.  വിപ്ലവത്തിന്റെ സമൂര്‍ത്ത സാഹചര്യം പരിപക്വമാകുന്നത് വരെയാണ് ഒറ്റയ്ക്കും തെറ്റയ്ക്കും കൊല്ലുക. വിപ്ലവസാ‍ഹചര്യം ഒത്തുവന്നാ‍ല്‍ കൂട്ടത്തോടെ കൊന്ന് അധികാരം പിടിച്ചടക്കുന്നതിനെയാണ് വിപ്ലവം എന്നു പറയുന്നത്. അത് വരെയുള്ള റിഹേഴസല്‍ ആണ് പട്ടികയുണ്ടാക്കി എം.എം.മണി പറഞ്ഞ പോലെയുള്ള കൊലപാതകങ്ങള്‍. ഇടയ്ക്ക് മറ്റ് കമ്മ്യൂണിസ്റ്റുകാരെയും കൊല്ലേണ്ടി വരും. തങ്ങളുടെ പാര്‍ട്ടിയെ കവച്ചുവെച്ച് റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി വളര്‍ന്നുപോകുമോ എന്ന സംശയത്തിലാണ് ചന്ദ്രശേഖരനെ കൊന്നത്. മറ്റൊരു കാരണവും ആ കൊലയ്ക്ക് പിന്നിലില്ല.

വിപ്ലവം പരിപാടിയാക്കിയ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും കൊലപാതകം ഉപേക്ഷിക്കാന്‍ കഴിയില്ല. വിപ്ലവം തന്നെ എന്തിനാണ്? മറ്റുള്ളവരുടെ രാഷ്ട്രീയസ്വാതന്ത്ര്യം ഹനിച്ചും മറ്റ് രാഷ്ട്രീയക്കാരെ കൊന്നൊടുക്കിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാത്രം ഭരണം സ്ഥാപിക്കാനുമല്ലേ വിപ്ലവം നടത്തേണ്ടി വരുന്നത്.  തങ്ങള്‍ വിപ്ലവപാര്‍ട്ടിയാണെന്ന് പറയുന്ന ഏത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ജനാധിപത്യം അംഗീകരിക്കാത്തവരും കൊലപാതകം ഒരു നയമായി സ്വീകരിച്ചവരും തന്നെയാണ്.  മറിച്ച് പറയുന്നത് തട്ടിപ്പും വഞ്ചനയുമാണ് കാപട്യവുമാണ്. പാര്‍ലമെന്ററി ജനാധിപത്യം അംഗീകരിക്കുന്ന പാര്‍ട്ടികള്‍ വിപ്ലവം ലക്ഷ്യമാക്കുകയില്ല. കാരണം പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ജനങ്ങള്‍ ഭൂരിപക്ഷം നല്‍കുന്ന രാഷ്ട്രീയപാര്‍ട്ടി ഭരണനിര്‍വ്വഹണം നടത്തുകയാണ് ചെയ്യുക. ഈ സമ്പ്രദായത്തില്‍ വിപ്ലവങ്ങള്‍ പാടില്ല. വിപ്ലവം നടത്തുക എന്നു പറഞ്ഞാല്‍ പാര്‍ലമെന്ററി ജനാധിപത്യം അവസാനിപ്പിച്ച് ഏകകക്ഷി ഭരണവ്യവസ്ഥ നടപ്പാക്കുക എന്നാണര്‍ത്ഥം. വിപ്ലവം ലക്ഷ്യവും പരിപാടിയുമാക്കുന്ന കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ പാര്‍ലമെന്ററി ജനാധിപത്യം അംഗീകരിക്കാത്ത പാ‍ര്‍ട്ടികളാണെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിശക്തിയൊന്നും വേണ്ട.

ഒരേ സമയം പാര്‍ലമെന്ററി ജനാധിപത്യം അംഗീകരിക്കുന്നു എന്നു പറയുകയും വിപ്ലവം ലക്ഷ്യമാക്കുകയും ചെയ്യുന്നു എന്നതാണ് മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വൈരുദ്ധ്യം. മാവോയിസ്റ്റുകളും നക്സല്‍ബാരികളും അത്പോലെയുള്ള ഗ്രൂപ്പുകളും പാര്‍ലമെന്ററി ജനാധിപത്യം അംഗീകരിക്കുന്നില്ല. അവര്‍ വിപ്ലവം മാത്രമാണ് ഉന്നം വയ്ക്കുന്നത്. അതായത് അവരുടെ നേതൃത്വത്തില്‍ തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം മാത്രമാണവരുടെ ലക്ഷ്യം. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്നാല്‍ ഒറ്റക്കക്ഷി ഭരണക്കുത്തകയാണെന്നും അത് പാര്‍ലമെന്ററി ഡെമോക്രസിക്ക് എതിരാ‍ണെന്നും പറയേണ്ടല്ലൊ. ഇന്ത്യയില്‍ സി.പി.ഐ.യും സി.പി.എമ്മും ആണ് പാര്‍ലമെന്ററി ഡെമോക്രസി അംഗീകരിക്കുന്നു എന്ന് പറയുകയും എന്നാല്‍ വിപ്ലവം ഉപേക്ഷിക്കുകയും ചെയ്യാത്ത രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ഒരേ സമയം പാര്‍ലമെന്ററി ഡെമോക്രസി അംഗീകരിക്കുന്നു എന്നു പറയുകയും അതേ സമയം വിപ്ലവം എന്ന പരിപാടിയും ലക്ഷ്യവും അവര്‍ ഉന്നം വെക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള പാര്‍ട്ടികള്‍ക്ക് കൊലപാതകം എന്നത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയാണ്. സി.പി.ഐ.ക്ക് ആള്‍ബലമില്ല. അത്കൊണ്ട് അവര്‍ കൊല്ലുന്നില്ല. സി.പി.എമ്മിന് ആള്‍ബലമുണ്ട്. അത്കൊണ്ട് അവര്‍ കൊല്ലുന്നു.

ജനാധിപത്യം അംഗീകരിക്കുന്നു എന്നു പറയുമ്പോള്‍ തന്നെ ജനാധിപത്യത്തെ കൊല ചെയ്യുന്ന വിപ്ലവപരിപാടികള്‍ സി.പി.ഐ.ക്കും സി.പി.എമ്മിനും ഉണ്ട്. ജനാധിപത്യം തത്വത്തില്‍ അംഗീകരിക്കുന്നെങ്കില്‍ ഈ രണ്ട് പാര്‍ട്ടികളും വിപ്ലവ പരിപാടി ഒഴിവാക്കണമായിരുന്നു. അത് ചെയ്തിട്ടില്ല. കമ്മ്യൂണിസം തകര്‍ന്ന റഷ്യയിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും അവിടങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പുന:സഘടിപ്പിക്കപ്പെട്ടുണ്ട്. അവരൊക്കെ വിപ്ലവവും തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യവും വര്‍ഗ്ഗസമരവും ഒഴിവാക്കി പാര്‍ലമെന്ററി ജനാധിപത്യം അംഗീകരിച്ചു. ഭൂരിപക്ഷം കിട്ടിയാല്‍ ഭരണം നടത്തും. അല്ലെങ്കില്‍ പ്രതിപക്ഷത്ത് ഇരുന്ന് ജനാധിപത്യ രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തും. പാര്‍ലമെന്ററി വ്യവസ്ഥയില്‍ വിപ്ലവത്തിന് പ്രസക്തി ഇല്ലെന്ന് അവര്‍ തീരുമാനിച്ചു. എന്നാല്‍ ഇന്ത്യയിലെ രണ്ട് കമ്മ്യൂണിസ്റ്റ്പാര്‍ട്ടികളും ഇങ്ങനെ തീരുമാനിക്കാതെ ആളുകളെയും അണികളെയും പറ്റിക്കുകയാണ് ചെയ്യുന്നത്.

എന്താണ് സി.പി.ഐ.യുടെയും സി.പി.എമ്മിന്റെയും വിപ്ലവ പരിപാടികള്‍. ദേശീയ ജനാധിപത്യ വിപ്ലവമാണ് സി.പി.ഐ.യുടേത്. യോജിക്കാവുന്ന പാര്‍ട്ടികളെ കൂട്ടുപിടിച്ച് സായുധവിപ്ലവത്തിലൂടെയല്ലാതെ വിപ്ലവത്തിന്റെ ആദ്യപടിയായ ജനാധിപത്യ വിപ്ലവം പൂര്‍ത്തിയാക്കണമെന്നാണ് സി.പി.ഐ.യുടെ പരിപാടി. പിന്നെയാണ് സോഷ്യലിസ്റ്റ് വിപ്ലവം. സോഷ്യലിസ്റ്റ് വിപ്ലവം നടന്നു കഴിഞ്ഞാല്‍ പിന്നെ സി.പി.ഐ.യും അതിന്റെ ഭരണവും മാത്രമേയുണ്ടാവൂ. ആദ്യഘട്ടമായ ദേശീയ ജനാധിപത്യ വിപ്ലവത്തില്‍ നേതൃത്വപരമായ പങ്ക് സി.പി.ഐ.ക്ക് തന്നെ വേണമെന്ന് നിര്‍ബ്ബന്ധമില്ല. അത്കൊണ്ട് സി.പി.ഐ.ക്ക് ആരുമായും കൂട്ടുകൂടാനും ഏത് ഭരണത്തില്‍ പങ്ക് പറ്റാനും തടസ്സമില്ല. സമാധാനപരമായ രീതിയില്‍ വിപ്ലവത്തിന്റെ ആദ്യത്തെയും രണ്ടാമത്തെയും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന് സി.പി.ഐ. കരുതുന്നു. എന്നാലും സോഷ്യലിസ്റ്റ് വിപ്ലവാനന്തരം ബഹുകക്ഷി പാര്‍ലമെന്ററി സമ്പ്രദായം എന്ന വ്യവസ്ഥ സി.പി.ഐ.യും അംഗീകരിച്ചിട്ടില്ല.

സി.പി.ഐ.യുടേതിനേക്കാളും കട്ടിയും കടുപ്പവും കൂടിയതാണ് സി.പി.എമ്മിന്റെ പരിപാടി. ജനകീയ ജനാധിപത്യ വിപ്ലവമാണ് ആദ്യപടി. ആ വിപ്ലവത്തില്‍ സായുധവിപ്ലവം ഒഴിവാക്കിയിട്ടില്ല. ആവശ്യമെങ്കില്‍ ആയുധം എടുക്കണം എന്നാണ് നിലപാട്. സി.പി.ഐ.യെ പോലെ സമാധാനപരമായി വിപ്ലവം നടക്കും എന്ന് സി.പി.എം. കരുതുന്നില്ല. വേണ്ടി വന്നാല്‍ ആയുധം എടുക്കേണ്ടി വരുമെന്ന് അവര്‍ കരുതുന്നു. മാത്രമല്ല നേതൃത്വപരമായ പങ്ക് എപ്പോഴും സി.പി.എമ്മിന് ആയിരിക്കുകയും വേണം. ചുരുക്കി പറഞ്ഞാല്‍ ഈ രണ്ട് പാര്‍ട്ടികളും ആത്യന്തികമായി ഉന്നം വയ്ക്കുന്നത്  വിപ്ലവവും വിപ്ലവാനന്തരം തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യവുമാണ്. ഇവര്‍ ശരിക്കും ജനാധിപത്യം അംഗീകരിക്കുന്നെങ്കില്‍ ചെയ്യേണ്ടത് റഷ്യയിലെയും കിഴക്കന്‍ യുറോപ്യയിലെയും പുന:സംഘടിപ്പിക്കപെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചെയ്ത പോലെ പാര്‍ട്ടി പരിപാടിയില്‍ നിന്ന് പഴയ സിദ്ധാന്തങ്ങളായ വര്‍ഗ്ഗസമരവും വിപ്ലവവും ഒക്കെ ഒഴിവാക്കുകയാണ്. അത് ചെയ്യാത്ത കാലത്തോളം സി.പി.ഐ.യും സി.പി.എമ്മും ജനാധിപത്യ പാര്‍ട്ടികളല്ല.

എം.എം. മണി ഇപ്പോള്‍ പറഞ്ഞ കൊലപാതകങ്ങള്‍ സി.പി.എം. നടത്തിയ അക്കാലത്ത് കമ്മ്യൂണിസം അതിന്റെ ഉച്ചസ്ഥായിലായിരുന്നു. ലോകത്തിലെ ജനസംഖ്യയില്‍ മുന്നില്‍ രണ്ടും കമ്മ്യൂണിസ്റ്റുകാരാണ് എന്ന് അവര്‍ അഹങ്കരിച്ചു നടന്നിരുന്ന കാലം. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. അതിനും മുന്‍പ്  ഇന്ത്യയില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. ഏ.കെ.ജി. ആയിരുന്നു പ്രതിപക്ഷ നേതാവ്. ഒട്ടനവധി ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കമ്മ്യ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നല്ല സ്വാധീനമുണ്ടായിരുന്നു. ഇന്ന് ലോകകമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എത്തി നില്‍ക്കുന്ന അവസ്ഥ എല്ലാവര്‍ക്കുമറിയാം.  ഇന്ത്യയില്‍ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ത്രിപുരയില്‍ മാത്രമായി ഒതുങ്ങിപ്പോയി. കേരളത്തില്‍ അടുത്ത തവണ എങ്ങനെയും ഭരണം പിടിക്കാം എന്ന് കരുതിയിരിക്കുമ്പോഴാണ് അഭൂതപൂര്‍വ്വമായ പ്രതിസന്ധി സി.പി.എമ്മിനെ ബാധിച്ചിരിക്കുന്നത്. സി.പി.എം. കൈയ്യാളിയിരുന്ന കൊലപാതകരാഷ്ട്രീയം ഒന്ന് മാത്രമാണ് ഈ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത് എന്ന് മനസ്സിലാക്കാതെ ഞഞ്ഞാമിഞ്ഞ പറഞ്ഞ് പ്രതിസന്ധിയെ മറികടക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്.

അത്കൊണ്ട് , തങ്ങള്‍ക്ക് കൊലപാതകങ്ങളില്‍ പങ്ക് ഇല്ലെന്ന് പറഞ്ഞത്കൊണ്ടോ കൊലപാതകം തങ്ങളുടെ നയമല്ല എന്ന് പറഞ്ഞത്കൊണ്ടോ മറ്റ് പാര്‍ട്ടികളും കൊന്നിട്ടുണ്ട് തങ്ങളുടെ സഖാക്കളും കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് ന്യായീകരിച്ചത്കൊണ്ടോ സി.പി.എം. രക്ഷപ്പെടാന്‍ പോകുന്നില്ല. ഇനി മേലില്‍ പാര്‍ട്ടി തലത്തില്‍ ആസൂത്രണം ചെയ്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ചെയ്യില്ല എന്നും ക്രിമിനലുകള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല എന്ന് പരസ്യമായി പ്രഖ്യാപിക്കാനും സി.പി.എം. തയ്യാ‍റാകണം. അത് സി.പി.എം. ചെയ്യില്ല. കാരണം അങ്ങനെ ചെയ്താല്‍ സി.പി.എം. എന്ന പാര്‍ട്ടി പിന്നെ ഇല്ല. സി.പി.എം. അല്ലാത്ത പാര്‍ട്ടികള്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടെങ്കില്‍ അതൊക്കെ ആത്മരക്ഷയ്ക്ക് വേണ്ടിയുള്ള പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ്. സി.പി.എം.കാരെ കൊന്നിട്ടുള്ള കേസുകളില്‍ കോടതി വെറുതെ വിട്ട എല്ലാ പ്രതികളെയും സി.പി.എം. പിന്നീട് കൊന്നിട്ടുണ്ട്. എന്നാല്‍ സി.പി.എം. പ്രതികളെ കോടതി വെറുതെ വിട്ടാല്‍ അവര്‍ക്ക് ഒരു പോറലും സംഭവിക്കാറില്ല. കൊലപാതകരാഷ്ട്രീയം മറ്റ് പാര്‍ട്ടികള്‍ പരിപാടി ആക്കാത്തത്കൊണ്ടാണത്.

കേരളത്തില്‍ സി.പി.എം. കൊലപാതകരാഷ്ട്രീയം ഒഴിവാക്കിയാല്‍ മറ്റ് പാര്‍ട്ടികള്‍ ആരെയും കൊല്ലില്ല. എന്തെന്നാല്‍ സി.പി.എമ്മാണ് ഇന്നും ഏറ്റവും വലിയ ഒറ്റക്കക്ഷി. വേണ്ടി വന്നാല്‍ ആയുധം പേറി വിപ്ലവത്തിന് സജ്ജമാകേണ്ട പാര്‍ട്ടി എന്ന ബോധം പേറുന്ന സി.പി.എം. കൊലപാതകരാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് കരുതാന്‍ വയ്യ.  അത്കൊണ്ട് സി.പി.എമ്മിനെ കഴിയാവുന്നത്ര ദുര്‍ബ്ബലമാക്കുക എന്ന കടമയാണ് ജനാധിപത്യവാദികള്‍ നിര്‍വ്വഹിക്കേണ്ടത്. ഇപ്പോള്‍ ആ പാര്‍ട്ടി അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയും വി.എസ്സ്. ഫാക്ടറും എല്ലാം ചേര്‍ന്ന് കേരളത്തിലും സി.പി.എം. ദുര്‍ബ്ബലമാകുമെന്ന് പ്രതീക്ഷിക്കാം. അല്ലെങ്കിലും ജനാധിപത്യം ശക്തി പ്രാപിക്കുന്ന ഈ പരിഷ്കൃത കാലഘട്ടത്തില്‍ പ്രാകൃതമായ ഉന്മൂലന സിദ്ധാന്തത്തിനും വിപ്ലവത്തിനും എന്ത് പ്രസക്തിയും ആയുസ്സും ആണുള്ളത്. പാര്‍ലമെന്ററി ഡെമോക്രസി അതിന്റെ സ്പിരിറ്റില്‍ അംഗീകരിച്ചാല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ പുതിയ ആകാശവും പുതിയ ഭൂമിയും ലഭിക്കും എന്ന് മാത്രം വെറുതെ പറഞ്ഞു വെക്കട്ടെ.

33 comments:

Noushad Koodaranhi said...

"കേരളത്തില്‍ സി.പി.എം. കൊലപാതകരാഷ്ട്രീയം ഒഴിവാക്കിയാല്‍ മറ്റ് പാര്‍ട്ടികള്‍ ആരെയും കൊല്ലില്ല. എന്തെന്നാല്‍ സി.പി.എമ്മാണ് ഇന്നും ഏറ്റവും വലിയ ഒറ്റക്കക്ഷി. വേണ്ടി വന്നാല്‍ ആയുധം പേറി വിപ്ലവത്തിന് സജ്ജമാകേണ്ട പാര്‍ട്ടി എന്ന ബോധം പേറുന്ന സി.പി.എം. കൊലപാതകരാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് കരുതാന്‍ വയ്യ. അത്കൊണ്ട് സി.പി.എമ്മിനെ കഴിയാവുന്നത്ര ദുര്‍ബ്ബലമാക്കുക എന്ന കടമയാണ് ജനാധിപത്യവാദികള്‍ നിര്‍വ്വഹിക്കേണ്ടത്. ഇപ്പോള്‍ ആ പാര്‍ട്ടി അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയും വി.എസ്സ്. ഫാക്ടറും എല്ലാം ചേര്‍ന്ന് കേരളത്തിലും സി.പി.എം. ദുര്‍ബ്ബലമാകുമെന്ന് പ്രതീക്ഷിക്കാം. അല്ലെങ്കിലും ജനാധിപത്യം ശക്തി പ്രാപിക്കുന്ന ഈ പരിഷ്കൃത കാലഘട്ടത്തില്‍ പ്രാകൃതമായ ഉന്മൂലന സിദ്ധാന്തത്തിനും വിപ്ലവത്തിനും എന്ത് പ്രസക്തിയും ആയുസ്സും ആണുള്ളത്. പാര്‍ലമെന്ററി ഡെമോക്രസി അതിന്റെ സ്പിരിറ്റില്‍ അംഗീകരിച്ചാല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ പുതിയ ആകാശവും പുതിയ ഭൂമിയും ലഭിക്കും എന്ന് മാത്രം വെറുതെ പറഞ്ഞു വെക്കട്ടെ."... ...........ഇത് തന്നെയാണ് പരമമായ സത്യം....!!!

Anonymous said...

ബ്ലോഗിലെ ബുജികളും വെട്ടുക്കിളികളും കേരളത്തിലെ സാംസ്കാരിക നായകന്മാരെ പോലെ ബുദ്ധിപരമായ മൌനം പുലര്തുന്നതാണെന്ന് അറിയുന്നു, ഡിഫന്റ് ചെയ്തു ചെയ്ത് എള മരം കരീമിന് ആവനാഴിയില്‍ അമ്പൊഴിഞ്ഞു. പടക്കളത്തിലെ അഭിമന്യു പോലെ നില്‍പ്പാണ് പിണറായി. വീ എസ് ഒരു താര പരിവേഷം അണിയാന്‍ ശ്രമിച്ചപ്പോള്‍ ആണ് മണി അദ്ദേഹത്തെ കൂടി കുഴപ്പത്തിലാക്കിയത്, ഇത് മണിയെ കൊണ്ട് ഔദ്യോകിക പക്ഷം ചെയ്യിച്ചതാണോ എന്നും സംശയിക്കപ്പെടുന്നു, ഈ അവസരത്തില്‍ പണ്ട് പലപ്പോഴും എന്നപോലെ ഒരു അടി മുന്നോട്ടും പത്തടി പിന്നോട്ടും എന്ന വീ എസ് നയം തുടരുന്നു, ഇനി എല്ലാ നീക്കങ്ങളും നെയ്യാറ്റിന്‍ കരയിലെ റിസല്ടിനു ശേഷം

മഞ്ചെശ്വരത് ബീ ജെ പി ജയിക്കും എന്ന അവസ്ഥയില്‍ ,ചെര്‍ക്കളം അബ്ദുള്ളക്കു സീ പീ എം വോട്ട ചെയ്യാരുണ്ട് . ഇത്തവണ അതുപോലെ ബീ ജെ പിക്ക് കുത്തും എന്ന് രാജഗോപാല്‍ പ്രതീക്ഷിക്കുന്നു (മലര്‍പ്പൊടിക്കാരന്റെ മനോരാജ്യം)

ഇതാദ്യമായി സുകുമാരേട്ടന്‍ ബ്രഹ്മാസ്ത്രം അയച്ചാലും ആരും പ്രതികരിക്കില്ല (പാര്‍ട്ടി നയം ആണേ)

ചാർ‌വാകൻ‌ said...

"കേരളത്തില്‍ സി.പി.എം. കൊലപാതകരാഷ്ട്രീയം ഒഴിവാക്കിയാല്‍ മറ്റ് പാര്‍ട്ടികള്‍ ആരെയും കൊല്ലില്ല. എന്തെന്നാല്‍ സി.പി.എമ്മാണ് ഇന്നും ഏറ്റവും വലിയ ഒറ്റക്കക്ഷി. വേണ്ടി വന്നാല്‍ ആയുധം പേറി വിപ്ലവത്തിന് സജ്ജമാകേണ്ട പാര്‍ട്ടി എന്ന ബോധം പേറുന്ന സി.പി.എം. കൊലപാതകരാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് കരുതാന്‍ വയ്യ. അത്കൊണ്ട് സി.പി.എമ്മിനെ കഴിയാവുന്നത്ര ദുര്‍ബ്ബലമാക്കുക എന്ന കടമയാണ് ജനാധിപത്യവാദികള്‍ നിര്‍വ്വഹിക്കേണ്ടത്. ഇപ്പോള്‍ ആ പാര്‍ട്ടി അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയും വി.എസ്സ്. ഫാക്ടറും എല്ലാം ചേര്‍ന്ന് കേരളത്തിലും സി.പി.എം. ദുര്‍ബ്ബലമാകുമെന്ന് പ്രതീക്ഷിക്കാം. അല്ലെങ്കിലും ജനാധിപത്യം ശക്തി പ്രാപിക്കുന്ന ഈ പരിഷ്കൃത കാലഘട്ടത്തില്‍ പ്രാകൃതമായ ഉന്മൂലന സിദ്ധാന്തത്തിനും വിപ്ലവത്തിനും എന്ത് പ്രസക്തിയും ആയുസ്സും ആണുള്ളത്. പാര്‍ലമെന്ററി ഡെമോക്രസി അതിന്റെ സ്പിരിറ്റില്‍ അംഗീകരിച്ചാല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ പുതിയ ആകാശവും പുതിയ ഭൂമിയും ലഭിക്കും എന്ന് മാത്രം വെറുതെ പറഞ്ഞു വെക്കട്ടെ."... .......
ഒരു ജനാധിപത്യവാദിക്ക് പറയാൻ കഴിയുന്ന അവസാന വാചകം.

Ananth said...

താങ്കള്‍ പറയുന്ന കാര്യങ്ങളോട് പൂര്‍ണമായും യോജിക്കുന്നു ....അതേസമയം മറ്റൊരു വസ്തുത വിസ്മരിച്ചു കൂടാ .....എന്തുകൊണ്ടാണ് കേരളത്തിലെ ജനങ്ങള്‍ ഓരോ അഞ്ചു വര്ഷം തോറും അപ്പോഴത്തെ ഭരണക്കാരെ ഓടിച്ചു കളഞ്ഞിട്ടു പ്രതിപക്ഷത്തിരുന്നവരെ പരീക്ഷിച്ചു നോക്കുന്നത് .....സീ പീ എം നേതാക്കന്മാരുടെ കൊലപാതക രാഷ്ട്രീയവും ധാര്‍ഷ്ട്യവും ഒക്കെ അറിയുന്ന ജനങ്ങള്‍ തല്‍കാലത്തെക്കെങ്കിലും അതൊക്കെ വിസ്മരിച്ചുപോവുന്നത് എന്തുകൊണ്ടാണെന്ന് കൂടി ആലോചിക്കുക ......ഓരോ തവണ ഭരണം കയ്യാളുന്നവരും ജനങ്ങള്‍ക്ക്‌ അത്രമാത്രം അവജ്ഞ ഉണ്ടാക്കുന്ന രീതികള്‍ അവലംബിക്കുന്നു എന്നതാണ് സത്യം ...ഇപ്പോള്‍ തന്നെ ടീ പീ ചന്ദ്രശേഖരന്റെ വധം കേരള രാഷ്ട്രീയത്തെയും സമൂഹ മനസാക്ഷിയെയുമൊക്കെ പിടിച്ചുലക്കുന്നതിനു തൊട്ടു മുന്‍പുള്ള അവസ്ഥ ഒന്നാലോചിക്കുക ......എന്‍ എസ്‌ എസ് ജെനറല്‍ സെക്രടറി സുകുമാരന്‍ നായരുടെ ഏറ്റവും ഹീനമായ വര്‍ഗീയ നിലപാടുകളും അതിനു മുന്നില്‍ വിനീത വിധേയന്‍ ആവുന്ന യു ഡീ എഫ് നേതൃത്വവും ബാലകൃഷ്ണപിള്ളയുടെ അസംബന്ധ നാടകങ്ങളും അഞ്ചാം മന്ത്രി വിവാദവും ഒക്കെ എത്ര അരോചകമായിരുന്നു എന്നോര്‍ക്കുക ...........ഞാന്‍ പറഞ്ഞു വരുന്നത് , ജനാധിപത്യ ചേരിയുടെ അപചയങ്ങളും ഒരു പരിധി വരെയെങ്കിലും ഉത്തരവാദികളാണ് ജനങ്ങള്‍ കൊലപാതക രാഷ്ട്രീയക്കാരുടെ പഴയകാല ചരിത്രങ്ങള്‍ വിസ്മരിച്ചു പോകുന്നതിനു, എന്നതാണ് !!

Anonymous said...

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായരും രണ്ടു എട്ടുകാലി മമ്മൂഞ്ഞുമാര്‍ ആണ് , വെള്ളാപ്പള്ളിയുടെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി ദേവസ്വ ബോര്‍ഡില്‍ കയറി, സുകുമാരന്‍ നായര്‍ക്കും സംതിംഗ് കൊടുത്തു ഉമ്മന്‍ ചാണ്ടി , ഇവര്‍ മീഡിയ മാനിയാക്ക് ആണ് മീഡിയ അറ്റന്ഷന് അതിനു എന്തെങ്കിലും തട്ടിവിടും, പക്ഷെ ഇവര്‍ക്ക് അതാതു സമുദായത്തില്‍ വലിയ സ്വാധീനം ഇല്ല അവര്‍ പറയുന്നത് കേട്ടല്ല ഈഴവരും നായരും വോട്ടു ചെയ്യുന്നത് , നാരായണ പണിക്കര്‍ ഇങ്ങിനെ വിടുവായത്തം വിടില്ലായിരുന്നു എന്നാല്‍ അതൊരു കുറവായി കാണുന്നവരും ഉണ്ട്
പക്ഷെ ഇവര്‍ക്കൊന്നും യു ഡീ എഫില്‍ വലിയ സ്വാധീനം ഇല്ല

യു ഡീ എഫ് ഭരണം ആണ് ഇപ്പോഴും പുതിയ പദ്ധതികള്‍ കൊണ്ട് വരുന്നത് സ്വാഭാവികമായും അഴിമതി ആരോപണവും ഉണ്ടാകും, തമ്മിലടി കാരണം നടക്കുകയും ഇല്ല, ഇവയെല്ലാം പിന്നീട എല്‍ ഡീ എഫ് വരുമ്പോള്‍ നടപ്പാക്കുകയും ചെയ്യും , അവര്‍ കൈക്കൂലി വാങ്ങുന്നതും പാര്‍ട്ടി വളര്‍ത്തുന്നതും ആരും അറിയുകയും ഇല്ല താനും.

യു ഡീ എഫ് ഭരിക്കുമ്പോള്‍ ഭരണം ലീഗിന്റെയും കേരള കൊണ്ഗ്രസിന്ന്റെയും കയ്യിലാകും ഇത് ഹിന്ദു വിരോധം വളര്‍ത്തും അങ്ങിനെ വീണ്ടും ഹിന്ദുക്കള്‍ സീ പീ എമിലെക്ക് തിരിയാന്‍ കാരണമാകും , ഹിന്ദുക്കള്‍ ഏറ്റവുമ കൂടുതല്‍ ഉള്ള പാര്ടീ സീ പീ എം ആണ് , അങ്ങിനെ ആണ് അധികാരം അഞ്ചു വര്ഷം കൂടുമ്പോള്‍ മാറുന്നത് , അല്ലാതെ കമ്യൂണിസം കൊണ്ടല്ല.

Saha said...

ഒരു ജനാധിപത്യവിശ്വാസി പറയേണ്ടത് നന്നായി സുകുമാരന്‍ സാര്‍ പറഞ്ഞിരിക്കുന്നു.
നയങ്ങളുടെ ഏടുകളും പ്രായോഗവും വെച്ചുനോക്കുമ്പോള്‍, സിപിഐ-യെ ഒരേ കലപ്പയില്‍ കെട്ടേണ്ടിയിരുന്നില്ല, എന്നു തോന്നുന്നു.
പറയേണ്ടത് പറയേണ്ട സമയത്തു പറയാത്ത ഒരുമാതിരി ഷണ്ഡത്വമൊഴികെ അത്ര വലിയ തെറ്റൊന്നും അവര്‍ ചെയ്തെന്നു തോന്നുന്നില്ല;
ജനാധിപത്യത്തിന്റെ വേലിക്കെട്ടില്‍ ഒരല്പമെങ്കിലും മാന്യത നമ്മള്‍ സി പി ഐക്ക് കൊടുക്കണം.

സി പി എമ്മാകട്ടെ, ‍ജനാധിപത്യത്തിന്റെ ശീതളച്ഛായയില്‍ പാര്‍ട്ടിമാത്രം വലുതായാല്‍മതി എന്ന തന്‍‌പോരിമയില്‍ തുടങ്ങി, ബൂത്തുപിടുത്തം, കള്ളവോട്ട് ഇവയിലൂടെ അധോഗമനം നടത്തി, മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യം തടഞ്ഞു ഊളിയിട്ട് , എവിടെ ക്രിമിനലുകളുണ്ടോ അവിടെയെല്ലാം പങ്കാളികളായി തുടര്‍ന്ന്, ഏതു രാഷ്ട്രീയവിശ്വാസവും പുലര്‍ത്തുന്നതിനുള്ള അടിസ്ഥാനസ്വാതന്ത്ര്യവും ഹനിക്കുന്ന അധമന്മമാരുമായി.

പിരാന മത്സ്യവും പാര്‍ത്ഥീനിയവും (പാവം പഴയ കമ്യൂണിസ്റ്റുപച്ച!) മാത്രമേ ഉപമയായി മനസ്സില്‍ വരുന്നുള്ളൂ.

ഈ സമൂഹവിരുദ്ധ കൂട്ടായ്മയുടെ ഏറ്റവും പുതിയ ഉദാഹരണമായ ചന്ദ്രശേഖരന്‍ വധക്കേസ് സി ബി ഐക്ക് എത്രയും വേഗം വിട്ടുകൊടുത്താല്‍ ഒരുപക്ഷേ ഇവരുടെ വിഷപ്പല്ലിളക്കിക്കളയാന്‍ പറ്റിയേക്കും. അഞ്ചുവര്‍ഷം കഴിഞ്ഞും ജീവിച്ചുപോകേണ്ടതുകൊണ്ട് കേരള പൊലീസുകാരിലെ ക്രിമിനലുകളല്ലാത്തവര്‍ പോലും ഒന്നും ചെയ്യുമെന്നു കരുതേണ്ട.ഉമ്മന്‍‌ചാണ്ടിയെ ഘടകകക്ഷികളിലെ കുറ്റാരോപിതര്‍വഴി (പെണ്‍‌വാണിഭം, റിയല്‍‌എസ്റ്റേറ്റ് തുടങ്ങി എത്രയോ പങ്കുകച്ചവടങ്ങള്‍!) സ്വാധീനിച്ച് ഈ കേസും തേച്ചുമാച്ചുകളയും! അഞ്ചുകൊല്ലമാവുമ്പോള്‍ നമ്മെ ബാധിക്കുന്ന അംനേഷ്യയാണല്ലോ ഇവരുടെയെല്ലാം ധൈര്യവും!

ഒരു ഇടപെടലിന്റെയും ആവശ്യമില്ലാതെ സ്വതന്ത്രമായ നീതിനിര്‍വഹണം ഒന്നുമാത്രം വഴി ഈ ക്രിമിനല്‍കൂട്ടായ്മയെ ഇല്ലാതാക്കാനുള്ള ഈ സുവര്‍ണാവസരം ഉപയോഗിക്കാനുള്ള ധൈര്യം കോണ്‍ഗ്രസ് കാണിക്കുമോ?

vkayil said...

നെയ്യാറ്റിന്‍കരയില്‍ UDF വലിയ ഭൂരിപക്ഷത്തില്‍ ജയിക്കേണ്ടത് ഒരു ജീവല്‍മരണ സ്ഥിതി പോലെയായിട്ടുണ്ട്. CPM മൂന്നാം സ്ഥാനത്ത്, അതായിരിക്കണം ജനവിധി. എല്ലാ രാഷ്ട്രീയ പാര്‍ടികള്‍ക്കും ഇതൊരു warning ആയിരിക്കും. ശെല്‍വരാജെന്ന ഒരു bad choice നെ തെരഞ്ഞെടുക്കേണ്ട ജനങ്ങളുടെ ഒരു ഗതികേട് !

ajith said...

ഒന്ന് എരിചട്ടി....അവിടെനിന്ന് ചാടിയാലോ വറതീയിലേയ്ക്ക്. (ഈ പഴഞ്ചൊല്ലൊക്കെ കണ്ടുപിടിച്ച തലകളെ സമ്മതിക്കണം. ഇങ്ങിനെയൊക്കെ കഷ്ടപ്പെടുന്ന ഭാവിതലമുറയ്ക്ക് തങ്ങളുടെ അവസ്ഥയെ ചൊല്ലി വിലപിക്കാന്‍ എത്ര കുറഞ്ഞ വാക്കുകളില്‍...)

kaalidaasan said...

>>>>>>എന്തുകൊണ്ടാണ് കേരളത്തിലെ ജനങ്ങള്‍ ഓരോ അഞ്ചു വര്ഷം തോറും അപ്പോഴത്തെ ഭരണക്കാരെ ഓടിച്ചു കളഞ്ഞിട്ടു പ്രതിപക്ഷത്തിരുന്നവരെ പരീക്ഷിച്ചു നോക്കുന്നത് .....സീ പീ എം നേതാക്കന്മാരുടെ കൊലപാതക രാഷ്ട്രീയവും ധാര്‍ഷ്ട്യവും ഒക്കെ അറിയുന്ന ജനങ്ങള്‍ തല്‍കാലത്തെക്കെങ്കിലും അതൊക്കെ വിസ്മരിച്ചുപോവുന്നത് എന്തുകൊണ്ടാണെന്ന് കൂടി ആലോചിക്കുക ......ഓരോ തവണ ഭരണം കയ്യാളുന്നവരും ജനങ്ങള്‍ക്ക്‌ അത്രമാത്രം അവജ്ഞ ഉണ്ടാക്കുന്ന രീതികള്‍ അവലംബിക്കുന്നു എന്നതാണ് സത്യം ...<<<<<

അനന്ത്,

അതിനൊറ്റ കാരണമേ ഉള്ളൂ. സുകുമാരനൊക്കെ പറഞ്ഞ് പേടിപ്പിക്കുമ്പോലെ ഉള്ള ഒരു ഭീകര ജീവിയാണു സി പി എം എന്ന് കേരളത്തിലെ ജനങ്ങള്‍ കരുതുന്നില്ല. കണ്ണൂരും മറ്റ് ചില പ്രദേശങ്ങളിലുമുള്ള കുറച്ചു പേര്‍ കാണിക്കുന്ന ഒറ്റപ്പെട്ട അക്രമത്തിനു കേരള സി പി എം മുഴുവനുത്തരവാദികളാണെന്ന് അവര്‍ കരുതുനില്ല.

കോണ്‍ഗ്രസിനും  സി പി എമിനും മാറി മാറി ഭരിക്കാന്‍ അവസരം കൊടുക്കുന്നു എങ്കില്‍  ഇതിനെ രണ്ടിനേയും ഒരേ ശ്രേണിയിലേ അവര്‍ കാണുന്നുള്ളൂ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ അവസ്ഥക്ക് മാറ്റം വരേണ്ടതായിരുന്നു. മലപ്പുറത്തെ മത സംഘടനയായ മുസ്ലിം ലീഗിന്റെ ബലത്തില്‍ ഭരണം നേടാന്‍ കഷ്ടിച്ച് കോണ്‍ഗ്രസിനായി. കോണ്‍ഗ്രസ് 38 സീറ്റുകള്‍  നേടിയപ്പോള്‍  സി പി എം 45 സീറ്റുകള്‍ നേടി. അതിന്റെ അര്‍ത്ഥം താങ്കളും സുകുമാരനുമൊക്കെ വെറുക്കുന്നതുപോലെ കേരള ജനത സി പി എമ്മിനെ വെറുക്കുന്നില്ല എന്നാണ്.

Ananth said...

ജനങ്ങള്‍ക്ക്‌ അവജ്ഞ ഉണ്ടാകാന്‍ കാരണമാക്കുന്ന ചില കാര്യങ്ങള്‍ .......ഈയിടെ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി ഏതോ ഒരു ചടങ്ങിനു നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുവാന്‍ വിസമ്മതിച്ചു എന്ന വാര്‍ത്ത കണ്ടു ....ഹോ വിദ്യാഭ്യാസ മന്ത്രി ആകാന്‍ എന്തുകൊണ്ടും യോഗ്യന്‍ എന്ന് തോന്നി പോയി .......ഒരു തിരി കത്തിച്ചു വെളിച്ചം പകര്‍ന്നു കൊടുക്കുന്നത് അദ്ദേഹത്തിന്റെ മത വിശ്വാസങ്ങള്‍ക്ക് എതിരാണ് പോലും .......ഈ മഹദ് വ്യക്തി യുടെ നിര്‍ബന്ധ പ്രകാരം അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയുടെ പേര് " ഗംഗ" എന്നായിരുന്നത് മാറ്റി "grace " എന്നാക്കി യാതായും വാര്‍ത്ത കണ്ടു ........അതും അദ്ദേഹത്തിന്റെ മതവിശ്വാസവുമായി ബന്ധപ്പെട്ടതാണോ ആവോ .......തീരെ നിസ്സാരമായ ഇത്തരം കാര്യങ്ങള്‍ പക്ഷെ ഒരു പ്രത്യേക തരം ചിന്താരീതിയെ ജനങ്ങള്‍ക്ക്‌ വ്യക്തമാക്കി കൊടുക്കുന്നു .......അവയുടെ logical extrapolations ഉയര്‍ത്തുന്ന ഭീഷണി ജനങ്ങളെ കൊലപാതക രാഷ്ട്രീയക്കാരുടെ ധൃത രാഷ്ട്രാലിംഗനത്തിലേക്കു തള്ളിവിടുകയും ചെയ്യുന്നു !

kaalidaasan said...

ഇതേ പാര്‍ട്ടിയിലെ കുഞ്ഞാലിക്കുട്ടി പണ്ട് മന്ത്രിയായിരുന്നപ്പോള്‍ വിളക്ക് കൊളുത്താന്‍  വിസമ്മതിച്ചിട്ടുണ്ട്. ഗംഗ എന്ന പേര്, ഗ്രൈസ് എന്നല്ലേ ആക്കിയുള്ളൂ. മക്ക എന്നാക്കിയില്ലല്ലോ. സീതിഹാജിയുടെ മകനും ലീഗിന്റെ ഇപ്പോഴത്തെ എം എല്‍ എയുമായ പി കെ ബഷീര്‍, കൊലപാതകം നടത്താന്‍ പരസ്യമായി ക്വട്ടേഷന്‍ നല്‍കുന്നത് ഇവിടെ കാണാം.


"കേരളം മുഴുവന്‍ ഉറ്റുനോക്കിയ സംഭവം നടന്നത് കിഴിശ്ശേരിയിലാണ്. ക്ലസ്റ്റര്‍ ഉപരോധത്തോടനുബന്ധിച്ച് നടന്ന സമരത്തില്‍ നമ്മുടെ നിര്‍ഭാഗ്യത്തിന് ഒരു മാസ്റ്റര്‍ മരണപ്പെടുകയുണ്ടായി. മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ചവിട്ടിക്കൊന്നതാണെന്ന് ഗവര്‍മെണ്ടും സിപിഎമ്മും എന്‍ജിഒകളും അധ്യാപകസംഘടനകളും പോഷകസംഘടനകളും പറഞ്ഞു. എന്‍ജിഒയുടെ പണിമുടക്കും നടന്നു. നിരപരാധികളായ അഞ്ച് യൂത്ത് ലീഗ്കാര്‍ക്കെതിരെ 302 വകുപ്പുപ്രകാരം കൊലക്കുറ്റത്തിന് കേസെടുത്തു. 14 പേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തു. സംഭവം നടന്ന രാത്രിയില്‍ റെയ്ഡ് നടത്തി രണ്ടുപേരെ അറസ്റ്റുചെയ്തു. മൂന്നുപേര്‍ കോടതിയില്‍ കീഴടങ്ങി. അങ്ങനെ അഞ്ചുപേര്‍ കൊലക്കേസില്‍ പ്രതികളായി. അവര്‍ ഒരുമാസം ജയിലില്‍ കിടന്നു. ഈ സംഭവം നടന്നോ ഇല്ലയോ എന്ന് എനിക്കും നിങ്ങള്‍ക്കും നന്നായി അറിയാം. അതിന് കമ്യൂണിസ്റ്റുകാര്‍ സാക്ഷി പറയാന്‍ പോകരുതെന്ന് അന്ന് പറഞ്ഞതാണ്. ശങ്കരപ്പണിക്കര്‍ പോയാല്‍ കാലുവെട്ടുമെന്ന് പറഞ്ഞു. അത് ഇപ്പോഴും ആവര്‍ത്തിക്കുന്നു. ഒരു കാര്യം വ്യക്തമായി പറയാം. കിഴിശ്ശേരിയിലെ നിരപരാധികളായ അഞ്ച് യൂത്ത് ലീഗ് പ്രവര്‍ത്തകരെയാണ് പ്രതികളാക്കിയത്. ആലിന്‍ചോട്ടിലുള്ള ഒരു കമ്യൂണിസ്റ്റുകാരനാണ് പൊലീസിന് പേരുകൊടുക്കുന്നത്. ലിസ്റ്റ് കൊടുക്കേണ്ട പൂതി ഇതോടെ തീരും. ലിസ്റ്റ് കൊടുത്താല്‍ ആദ്യം നിങ്ങളെ കൈകാര്യം ചെയ്യും. സാക്ഷിപറയാന്‍ പോകുന്ന വിജയന്‍ എന്ന അധ്യാപകന്‍ തിരിച്ച് വീട്ടിലെത്തുമെന്ന് കരുതേണ്ട. ഈ കേസിനെ സംബന്ധിച്ച് ഏറനാട് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്. അതിന്റെ പ്രസിഡന്റ് എന്നനിലയ്ക്ക് പറയുന്നു, ഈ കേസ് കോടതിയില്‍ എന്നെങ്കിലും വരികയാണെങ്കില്‍ ഇതിന് എവനെങ്കിലും സാക്ഷി പറയാന്‍ കോടതിയില്‍ എത്തുകയാണെങ്കില്‍ അവന്‍ ജീവനോടെ തിരിച്ചുപോരില്ല. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. നിങ്ങള്‍ ചെയ്തോ, ബാക്കി ഞാനേറ്റു. ഒരു ബേജാറും വേണ്ട"

ഏറനാട് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചു എന്നും പറഞ്ഞാണ്, ഒരാളെ കൊല്ലാന്‍ ഈ ജന്തു പരസ്യമായി ലീഗിന്റെ അണികളോട് നിര്‍ദ്ദേശിക്കുന്നത്.

Anonymous said...

((((( kaalidaasan said...താങ്കളും സുകുമാരനുമൊക്കെ വെറുക്കുന്നതുപോലെ കേരള ജനത സി പി എമ്മിനെ വെറുക്കുന്നില്ല എന്നാണ്.))))

ഇനി വെറുത്തോളും കാളിദാസാ.

((((kaalidaasan said...
ഗംഗ എന്ന പേര്, ഗ്രൈസ് എന്നല്ലേ ആക്കിയുള്ളൂ. മക്ക എന്നാക്കിയില്ലല്ലോ.))))

മക്ക എന്നാക്കിയാല്‍ എന്നാ പ്രശ്നം കാളിദാസാ? അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവ.

Anonymous said...

((((( kaalidaasan said...താങ്കളും സുകുമാരനുമൊക്കെ വെറുക്കുന്നതുപോലെ കേരള ജനത സി പി എമ്മിനെ വെറുക്കുന്നില്ല എന്നാണ്.))))

ഇനി വെറുത്തോളും കാളിദാസാ.

((((kaalidaasan said...
ഗംഗ എന്ന പേര്, ഗ്രൈസ് എന്നല്ലേ ആക്കിയുള്ളൂ. മക്ക എന്നാക്കിയില്ലല്ലോ.))))

മക്ക എന്നാക്കിയാല്‍ എന്നാ പ്രശ്നം കാളിദാസാ? അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവ.

Ananth said...

വിളക്ക് കൊളുത്താന്‍ വിസമ്മതിക്കലും വസതിയുടെ പേര് മാറ്റവും ഒക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ തന്നെ .....ഇതില്‍ മതവിശ്വാസത്തെ വലിച്ചിഴക്കുന്നത് നല്ലവരായ മുസ്ലിങ്ങളെ അപമാനിക്കുന്നതിനു തുല്യമാണ് ......ശ്രീ അബ്ദുല്‍ കലാം , മമ്മുട്ടി തുടങ്ങി എത്രയോ മതവിശ്വാസികള്‍ക്ക് വിളക്ക് കൊളുത്തുന്നത് ഒരിക്കലും തെറ്റായി തോന്നിയിട്ടില്ലല്ലോ ....സ്മാര്‍ട്ട് സിറ്റി ഉദ്ഘാടന വേളയില്‍ ഒരു അറബി ( അദ്ദേഹം uae യിലെ രാജ കുടുംബത്തില്‍ പെട്ട ആളെന്ന് വായിച്ചിരുന്നു അതുകൊണ്ടു മുസ്ലിം എന്ന് കരുതട്ടെ ) വിളക്ക് കൊളുത്തുന്ന ചിത്രം കണ്ടിരുന്നു .....അപ്പോള്‍ ഇക്കാര്യം നമ്മുടെ മന്ത്രിയുടെ വ്യക്തിപരം എന്ന് കരുതാം ( ലീഗിന്റെ ഔദ്യോഗിക നയമാണെന്ന് പറയുന്നത് എത്ര കണ്ടു ശരി ആണെന്ന് സംശയമുണ്ട് ) .....അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട് ......പക്ഷെ ഒരു പൊതു പ്രവര്‍ത്തകന്‍ ഇത്തരം ചിന്താരീതി വെളിപ്പെടുത്തുമ്പോള്‍ .....ഇതിന്റെ തന്നെ ഒരു കൂടിയ പതിപ്പല്ലേ ബാമിയാനിലെ ബുദ്ധപ്രതിമകള്‍ തകര്‍ക്കുന്ന മാനസികാവസ്ഥ എന്ന് സാധാരണക്കാര്‍ ചിന്തിച്ചു പോയാല്‍ അത് അവര്‍ വര്‍ഗീയമായി കാര്യങ്ങള്‍ കാണുന്നത് കൊണ്ടാണ് എന്ന് പറയാന്‍ പറ്റുമോ ?

kaalidaasan said...

>>>>മക്ക എന്നാക്കിയാല്‍ എന്നാ പ്രശ്നം കാളിദാസാ? അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവ.<<<

പ്രശ്നമൊന്നുമില്ല. നിലവിളക്ക് കൊളുത്തുന്നതും, ഗംഗ എന്ന പേരും ഹറമാണെന്നു കരുതുന്ന മുസ്ലിം മന്ത്രിക്ക് യോജിച്ച പേര്‍ മക്ക എന്നാണെന്നേ ഞാന്‍ പറഞ്ഞുള്ളു.

ഇന്നലെ ഒന്നു കൂടി ഉണ്ടായിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റി പണിയാന്‍ വരുന്ന അറബി മുസ്ലിം,   മുസ്ലിം  കുട്ടികളെ തെരഞ്ഞെടുത്ത് വേദിയിലേക്ക് വിളിച്ച് അഭിനന്ദിക്കുന്നു. കേരളം ഏതോ ഇസ്ലാമിക രാജ്യമണെന്നാണീ മുസ്ലിങ്ങള്‍ കരുതുന്നത്. അത്രയേ ഉള്ളു.

kaalidaasan said...

>>>>അപ്പോള്‍ ഇക്കാര്യം നമ്മുടെ മന്ത്രിയുടെ വ്യക്തിപരം എന്ന് കരുതാം ( ലീഗിന്റെ ഔദ്യോഗിക നയമാണെന്ന് പറയുന്നത് എത്ര കണ്ടു ശരി ആണെന്ന് സംശയമുണ്ട് ) <<<

അനന്ത്,

അനന്തിനേതായാലും ഇതേ സംശയം സി പി എമ്മിന്റെ കാര്യത്തില്‍ ഇല്ലല്ലോ. കണ്ണൂരുള്ള കുറച്ചു പേര്‍ ചെയ്യുന്നതൊക്കെ സി പി എമ്മിന്റെ നയമാണെന്നു തീര്‍ച്ചയാണല്ലോ. സന്തോഷമായി.

നിലവിളക്ക് കൊളുത്തേണ്ട എന്നത് മുസ്ലിം ലീഗിന്റെ ഔദ്യോഗിക നയമാണെന്ന് മന്ത്രി അബ്ദു റബ്ബ് പറഞ്ഞത് ഏതായാലും അനന്ത് കേട്ടിട്ടുണ്ടാകില്ല. അത് വളരെ നല്ലത്.

kaalidaasan said...

>>>>മക്ക എന്നാക്കിയാല്‍ എന്നാ പ്രശ്നം കാളിദാസാ? അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവ.<<<

പ്രശ്നമൊന്നുമില്ല. നിലവിളക്ക് കൊളുത്തുന്നതും, ഗംഗ എന്ന പേരും ഹറമാണെന്നു കരുതുന്ന മുസ്ലിം മന്ത്രിക്ക് യോജിച്ച പേര്‍ മക്ക എന്നാണെന്നേ ഞാന്‍ പറഞ്ഞുള്ളു.

ഇന്നലെ ഒന്നു കൂടി ഉണ്ടായിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റി പണിയാന്‍ വരുന്ന അറബി മുസ്ലിം,   മുസ്ലിം  കുട്ടികളെ തെരഞ്ഞെടുത്ത് വേദിയിലേക്ക് വിളിച്ച് അഭിനന്ദിക്കുന്നു. കേരളം ഏതോ ഇസ്ലാമിക രാജ്യമണെന്നാണീ മുസ്ലിങ്ങള്‍ കരുതുന്നത്. അത്രയേ ഉള്ളു.

kaalidaasan said...

>>>>മക്ക എന്നാക്കിയാല്‍ എന്നാ പ്രശ്നം കാളിദാസാ? അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവ.<<<

പ്രശ്നമൊന്നുമില്ല. നിലവിളക്ക് കൊളുത്തുന്നതും, ഗംഗ എന്ന പേരും ഹറമാണെന്നു കരുതുന്ന മുസ്ലിം മന്ത്രിക്ക് യോജിച്ച പേര്‍ മക്ക എന്നാണെന്നേ ഞാന്‍ പറഞ്ഞുള്ളു.

ഇന്നലെ ഒന്നു കൂടി ഉണ്ടായിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റി പണിയാന്‍ വരുന്ന അറബി മുസ്ലിം,   മുസ്ലിം  കുട്ടികളെ തെരഞ്ഞെടുത്ത് വേദിയിലേക്ക് വിളിച്ച് അഭിനന്ദിക്കുന്നു. കേരളം ഏതോ ഇസ്ലാമിക രാജ്യമണെന്നാണീ മുസ്ലിങ്ങള്‍ കരുതുന്നത്. അത്രയേ ഉള്ളു.

kaalidaasan said...

>>>>>അപ്പോള്‍ ഇക്കാര്യം നമ്മുടെ മന്ത്രിയുടെ വ്യക്തിപരം എന്ന് കരുതാം ( ലീഗിന്റെ ഔദ്യോഗിക നയമാണെന്ന് പറയുന്നത് എത്ര കണ്ടു ശരി ആണെന്ന് സംശയമുണ്ട് ) <<<<

അനന്ത്,

നിലവിളക്ക് വിഷയത്തേപ്പറ്റി റബ്ബിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ. സി എച് മൊഹമ്മദ്കോയയുടെ കാലം മുതല്‍ നിലവിളക്ക് കൊളുത്തേണ്ടതില്ല, എന്നത് മുസ്ലിം ലീഗിന്റെ നയം ആണ്.

ലീഗിന്റെ മന്ത്രി പറയുന്നു അത് ലീഗിന്റെ ഔദ്യോഗിക നയം ആണെന്ന്. എന്നിട്ടും താങ്കള്‍ക്ക് സംശയമാണ്.

പക്ഷെ സി പി എമ്മിന്റെ കാര്യത്തില്‍ ആ സംശയം ഇല്ലേ ഇല്ല. കണ്ണൂരൊക്കെ ഉള്ള കുറച്ചു പേര്‍ നടത്തുന്ന കൊലപാതകം സി പി എമ്മിന്റെ നയം ആണെന്ന കാര്യത്തില്‍ സംശയമേ ഇല്ല.

Unknown said...

kaalidaasan said...
>>>>ഇന്നലെ ഒന്നു കൂടി ഉണ്ടായിട്ടുണ്ട്. സ്മാര്ട്ട്യ സിറ്റി പണിയാന്‍ വരുന്ന അറബി മുസ്ലിം, മുസ്ലിം കുട്ടികളെ തെരഞ്ഞെടുത്ത് വേദിയിലേക്ക് വിളിച്ച് അഭിനന്ദിക്കുന്നു. കേരളം ഏതോ ഇസ്ലാമിക രാജ്യമണെന്നാണീ മുസ്ലിങ്ങള്‍ കരുതുന്നത്. അത്രയേ ഉള്ളു>>>>

എല്ലാം വര്ഗീയമായി കാണുന്ന കാളിദാസന്‍ അങ്ങനെയൊക്കെ പറഞ്ഞില്ലെന്കിലെ അത്ഭുതമുള്ളു.

Ananth said...

ശ്രീ അബ്ദുല്‍ റബ്ബ് അങ്ങനെയൊക്കെ പറഞ്ഞിട്ടുന്ടെകിലും മുസ്ലിം ലീഗിലെ എല്ലാ ആളുകളും വിലക്ക് കൊളുത്ത്തുന്നതിനു വിസമ്മതിക്കാറില്ല എന്നത് കൊണ്ടാണ് അത് ലീഗിന്റെ ഔദ്യോഗിക നയമാണോ എന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചത് ....പിന്നെ ഞാന്‍ ആ പോസ്റ്റില്‍ പറഞ്ഞ പ്രസക്തമായ കാര്യം ഇതായിരുന്നല്ലോ ---"പക്ഷെ ഒരു പൊതു പ്രവര്‍ത്തകന്‍ ഇത്തരം ചിന്താരീതി വെളിപ്പെടുത്തുമ്പോള്‍ .....ഇതിന്റെ തന്നെ ഒരു കൂടിയ പതിപ്പല്ലേ ബാമിയാനിലെ ബുദ്ധപ്രതിമകള്‍ തകര്‍ക്കുന്ന മാനസികാവസ്ഥ എന്ന് സാധാരണക്കാര്‍ ചിന്തിച്ചു പോയാല്‍ അത് അവര്‍ വര്‍ഗീയമായി കാര്യങ്ങള്‍ കാണുന്നത് കൊണ്ടാണ് എന്ന് പറയാന്‍ പറ്റുമോ ? "

kaalidaasan said...

>>>എല്ലാം വര്ഗീയമായി കാണുന്ന കാളിദാസന്‍ അങ്ങനെയൊക്കെ പറഞ്ഞില്ലെന്കിലെ അത്ഭുതമുള്ളു.<<<<

മുസ്ലിങ്ങള്‍ക്ക് വേണ്ടി മുസ്ലിങ്ങള്‍ കൊണ്ടു നടക്കുന്ന മത സംഘടനയാണു മുസ്ലിം ലീഗ്. മുസ്ലിങ്ങളെ മാത്രം ഭരിക്കുന്നവകുപ്പുകളില്‍ നിയമിക്കുന്ന മത സംഘടന. നിലവിളക്കും  ഗംഗയും ഹൈന്ദവ ചിഹ്നങ്ങളാണെന്ന് കാരണത്താല്‍ ഹറാമാണെന്നു കരുതുന്നവര്‍ കാണിക്കുന വര്‍ഗ്ഗീയതക്ക് കുഴപ്പമില്ല. അത്ചൂണ്ടിക്കാണിച്ചാലേ കുഴപ്പമുള്ളൂ.

K.P.Sukumaran said...

ലോകത്ത് ചിന്തിക്കുന്ന എല്ലാവരെയും ആകര്‍ഷിച്ച കമ്മ്യൂണിസം ഇത്രയും വെറുക്കപ്പെട്ട പ്രത്യയശാസ്ത്രമാകാന്‍ കാരണമെന്ത്? ഒന്ന് മാത്രം. അത് കൊലപാതകരാഷ്ട്രീയം തന്നെ. ആളെക്കൊല്ലല്‍. കമ്മ്യൂണിസം ഈ കോലത്തില്‍ ആയിട്ടും അവശിഷ്ടകമ്മ്മ്യൂണിസ്റ്റുകളും കൊലപാതകരാഷ്ട്രിയം തലെയെഴുത്ത് പോലെ കൊണ്ടു നടക്കുന്നു. സി.പി.എമ്മിന്റെ കണ്ണുര്‍ ജില്ലാ സെക്രട്ടരിയേറ്റ് അംഗം കാരായി രാജനാണ് ടി.പി.യെ കൊല്ലാന്‍ നിര്‍ദ്ദേശിച്ചത് എന്നാണ് കൊടിസുനിയുടെ മൊഴി. രാജന്‍ അങ്ങനെ നിര്‍ദ്ദേശിച്ചത് സ്വന്തം കാര്യത്തിന് അല്ലല്ലൊ. കൊലപാതകരാഷ്ട്രീയം ഒഴിവാക്കി മാനവികരാഷ്ട്രീയം കമ്മ്യൂണിസ്റ്റുകള്‍ക്ക് പറ്റില്ല. എന്തെന്നാല്‍ അവര്‍ തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന സിദ്ധാന്തം ഒഴിവാക്കി ഏറ്റവും ആധുനികമായ രാഷ്ട്രീയ പദ്ധതി ആയ പാര്‍ലമെന്ററി സിസ്റ്റം അംഗീകരിക്കാന്‍ തയ്യാറല്ല. ഞങ്ങള്‍ പാര്‍ലമെന്ററി ജനാധിപത്യം അംഗീകരിക്കുന്നു എന്ന് പറയും. അതേ നാവ് കൊണ്ട് ഇവിടെ ബൂര്‍ഷ്വ വ്യവസ്ഥിതി, ബൂര്‍ഷ്വ കോടതി എന്നും ഒക്കെ പറയും. പാര്‍ലമെന്ററി സിസ്റ്റം അംഗീകരിക്കുന്ന ഒരു പാര്‍ട്ടിയും ഇവിടെ ബൂര്‍ഷ്വ സിസ്റ്റം ആണുള്ളതെന്ന് പറയില്ല. ജനാധിപത്യപാര്‍ട്ടികള്‍ക്ക് ഇവിടെ ഉള്ള സിസ്റ്റം മാറ്റി വേറെ സിസ്റ്റം കൊണ്ടുവരാനുള്ള വിപ്ലവപരിപാടികളുമില്ല. ഈ യാഥാര്‍ഥ്യം ഇവിടത്തെ ബുദ്ധിജീവികളോ സാംസ്ക്കാരികനായകരോ കാണുന്നില്ല.

Ananth said...

കൊലപാതക രാഷ്ട്രീയം മിക്കവാറും എല്ലാ പാര്‍ട്ടികളും പരസ്പര ധാരണ യുടെ പുറത്തു ഒതുക്കി തീര്‍ത്തു കൊണ്ടിരുന്ന ഒരു കാര്യമായിരുന്നു .....ടീ പീ ചന്ദ്രസേനന്റെ കൊലപാതകം വരെ ......പാര്‍ട്ടിക്കാര്‍ മുന്‍പ് കൊടുത്തിരുന്ന കൊട്ടേഷന്‍ തിരഞ്ഞെടുപ്പിന്റെ സമയക്രമം ഒന്നും പരിഗണിക്കാനും മാത്രം വിശാല വീക്ഷണം ഒന്നും ഇല്ലാത്ത വാടക കൊലയാളികള്‍ നടപ്പിലാക്കുമ്പോള്‍ അത് ഇത്ര മാത്രം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒന്നായി മാറുമെന്നു കൊല നടത്താന്‍ ആജ്ഞാപിച്ചവരോ നടപ്പാക്കിയവരോ സ്വപ്നേപി കരുതി ഇരിക്കില്ല ......ഒരു പക്ഷെ നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് ഇല്ലായിരുന്നുവെങ്കില്‍ അത്ര വാര്‍ത്താ പ്രാധാന്യം ഒന്നും ഇല്ലാതെ ഒരു പ്രാദേശിക നേതാവിന്റെ കൊലപാതകം എന്ന നിലയില്‍ ഒതുങ്ങി പാര്‍ട്ടി കൊടുക്കുന്ന ഡമ്മി പ്രതികള്‍ കോടതിയില്‍ നിരപരാധിത്വം തെളിയിച്ചു ഇറങ്ങി പോവുകയോ അഥവാ ശിക്ഷിച്ചാല്‍ തന്നെ പാര്‍ട്ടി സംരക്ഷണത്തില്‍ പരോളും ശിക്ഷ ഇളവും ഒക്കെ നേടി അവരുടെ സേവനം തുടര്‍ന്നും പാര്‍ട്ടിക്ക് ലഭ്യമാക്കി കൊടുക്കുകയും ( അവരുടെ മക്കളുടെ കല്യാണത്തിന് പാര്‍ട്ടി ലക്ഷങ്ങള്‍ സംഭാവന കൊടുക്കുകയും പോളിട്ബ്യൂരോ അംഗങ്ങള്‍ വരെ പങ്കെടുത്തു അവര്‍ക്ക് സമൂഹത്തില്‍ മാന്യത നേടിക്കൊടുക്കുകയും ) ഒക്കെ ചെയ്യുന്ന ആ പതിവ് രീതി തുടരുമായിരുന്നു ......എന്നാല്‍ പിറവം തിരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയത്തിന് ശേഷം അഞ്ചാം മന്ത്രി വിവാദവും സാമുദായിക സന്തുലന സമസ്യ കളുമൊക്കെ ചേര്‍ന്ന് ജനങ്ങളുടെ goodwill അന്‍പേ നഷ്ടപ്പെടുത്തി നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പില്‍ അനിശ്ചിതത്വം നേരിടുന്ന സാഹചര്യത്തില്‍ വീണുകിട്ടിയ ചന്ദ്രശേഖരന്‍ വധം എന്ന വജ്രായുധം യു ഡീ എഫ് രാഷ്ട്രീയ നേട്ടത്തിനായി ഒരാഘോഷമാക്കി മാറ്റുകയും മാധ്യമങ്ങള്‍ അതേറ്റു പിടിച്ചതോടെ രാജന്‍ കേസിന് ശേഷം കേരള സമൂഹത്തെ ഏറ്റവും അധികം പിടിച്ചുലച്ച ഒരു വൈകാരിക തരംഗം ആയി മാറുകയും ചെയ്തതോടെ ...സ്തബ്ധരായ പാര്‍ട്ടി നേതൃത്വം എന്താണ് സംഭവിക്കുന്നത്‌ എന്ന് മനസ്സിലാക്കാതെ നടത്തിയ പ്രതിരോധ തന്ത്രങ്ങള്‍ എല്ലാം അവര്‍ക്ക് പ്രതികൂലമായി ഭവിക്കുകയും ചെയ്തു ... പിണറായി -എളമരം -ജയരാജന്മാര്‍- എം എം മണി എല്ലാവരും പാര്‍ട്ടിയെ സംരക്ഷിക്കാനായി പറഞ്ഞതെല്ലാം വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന ഫലമാണ് ഉണ്ടാക്കുന്നത് എന്നത് ഒരു പക്ഷെ അവര്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും പകല്‍ പോലെ വക്തമാണ് !
ഇനി ഇപ്പോള്‍ നെയ്യാറ്റികര തിരഞ്ഞെടുപ്പെന്ന കടമ്പ കടന്ന യു ഡീ എഫ് തുടര്‍ന്നും ഇക്കാര്യത്തില്‍ ഇതുവരെ കാണിച്ച ശുഷ്കാന്തിയും ഇച്ഛാശക്തിയും കാണിക്കുമോ എന്നതാണ് കേരള സമൂഹം ഉറ്റു നോക്കുന്നത് . കൊല നടത്തിയ നരാധമന്‍മാരെ മാത്രമല്ല അത് നടത്താന്‍ തീരുമാനം എടുത്തവരെയും ആസൂത്രണം ചെയ്തവേരെയും ഒക്കെ അവരെത്ര ഉന്നതരാണെങ്കിലും കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടു വന്നു പരമാവധി ശിക്ഷ വാങ്ങിച്ചു കൊടുക്കുക എന്നതാണ് ടീ പീ ചന്ദ്രശേഖരന് കേരള സമൂഹത്തിനു ചെയ്യാവുന്ന ഏറ്റവും വലിയ ആദരാഞ്ജലി ......... പക്ഷെ അത് രാഷ്ട്രീയമായി അത്രയൊന്നും dividend കിട്ടാത്ത കാര്യമായത് കൊണ്ടും ഇനി വരുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പും ഇപ്പോള്‍ വിവാദമായ ബഷീര്‍ പ്രശ്നവും ഒക്കെ വച്ച് നോക്കുമ്പോള്‍ പഴയ സമവായത്തിന്റെയും പരസ്പര ധാരണ യുടെയും രാഷ്ട്രീയ സമവാക്യങ്ങള്‍ വീണ്ടും പൊടി തട്ടി എടുക്കപ്പെടുമോ എന്ന ആശങ്ക വളരെ സംഗതമാണ് ......പിന്നെ കൊലപാതക രാഷ്ട്രീയത്തിനു അന്ത്യം കാണാന്‍ പാര്‍ട്ടിയിലെ vs factor എങ്ങനെ ഉരുത്തിരിഞ്ഞു വരുന്നു എന്നതും സമൂഹം പ്രതീക്ഷയോടെ കാണുന്ന ഒരു കാര്യമാണ് !

Ananth said...

it is a pity that i am unable to edit the comments...in the comment i posted just now i have mentioned t p chandrasenan in place of t p chandrashekharan......some shrinks may find it somewhat of a freudian slip...perhaps symptomatic that the society has already started forgetting the name of tp....anyway...my apologies !

kaalidaasan said...

>>>>സി.പി.എമ്മിന്റെ കണ്ണുര്‍ ജില്ലാ സെക്രട്ടരിയേറ്റ് അംഗം കാരായി രാജനാണ് ടി.പി.യെ കൊല്ലാന്‍ നിര്‍ദ്ദേശിച്ചത് എന്നാണ് കൊടിസുനിയുടെ മൊഴി. രാജന്‍ അങ്ങനെ നിര്‍ദ്ദേശിച്ചത് സ്വന്തം കാര്യത്തിന് അല്ലല്ലൊ. <<<<

അത് കൊടി സുനിയുടെ ഒരു മൊഴി. മറ്റ് മൊഴികളൊന്നും താങ്കള്‍ കേട്ടില്ലല്ലോ. മുഴുവന്‍ കേള്‍ക്കുമ്പോള്‍ അറിയാം ഏതൊക്കെ പാര്‍ട്ടിക്കാര്‍ ആരെയൊക്കെ കൊല്ലാന്‍ കൊടി സുനിയോടും മറ്റ് സുനിമാരോടും നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നതൊക്കെ. അതൊക്കെ കേരളം മുഴുവന്‍  കേള്‍ക്കാന്‍ പോകുന്നേ ഉള്ളൂ. മറ്റ് കൊലപാതകങ്ങളും ഇതേ ശുക്ഷ്കാന്തിയോടെ അന്വേഷിച്ചാല്‍ അതൊക്കെ കേള്‍ക്കാനുള്ള ഭാഗ്യം മലയാളികള്‍ക്കുണ്ടാകും. പക്ഷെ ഉമ്മനില്‍ നിന്നും ആരും അതൊന്നും പ്രതീക്ഷിക്കുന്നില്ല.

അനന്തിനൊക്കെ അല്‍പ്പം, വിവേകം ഉണ്ടായി വരുന്നുണ്ട്. അദ്ദേഹം എഴുതുന്നു. കൊലപാതക രാഷ്ട്രീയം മിക്കവാറും എല്ലാ പാര്‍ട്ടികളും പരസ്പര ധാരണ യുടെ പുറത്തു ഒതുക്കി തീര്‍ത്തു കൊണ്ടിരുന്ന ഒരു കാര്യമായിരുന്നു. ഇനി അദ്ദേഹം പറയുന്നത് ഇങ്ങനെ ആയിരിക്കും. കൊലപാതകങ്ങള്‍  മിക്കവാറും എല്ലാ പാര്‍ട്ടികളും ചെയ്തിട്ടുണ്ട്. ക്വട്ടേഷന്‍ സംഘങ്ങളേക്കൊണ്ട് ചെയ്യിച്ചിട്ടുണ്ട് എന്നായിരിക്കും. താങ്കള്‍ക്കിപ്പോഴും നേരം വെളുത്തിട്ടില്ല.

സോം നാഥ് ചാറ്റര്‍ജിയേക്കുറിച്ച് എടുത്തു ചാടി എഴുതിയ പോസ്റ്റ് ഡെലീറ്റ് ചെയ്തത് നന്നായി. അദ്ദേഹം ഇപ്പോഴും കമ്യൂണിസ്റ്റുകാരനാണെന്ന് ഓര്‍ക്കാതെ എഴുതിപ്പൊയതായിരുന്നു.

kaalidaasan said...

>>>>എന്തെന്നാല്‍ അവര്‍ തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന സിദ്ധാന്തം ഒഴിവാക്കി ഏറ്റവും ആധുനികമായ രാഷ്ട്രീയ പദ്ധതി ആയ പാര്‍ലമെന്ററി സിസ്റ്റം അംഗീകരിക്കാന്‍ തയ്യാറല്ല. ഞങ്ങള്‍ പാര്‍ലമെന്ററി ജനാധിപത്യം അംഗീകരിക്കുന്നു എന്ന് പറയും.<<<<

ലോകത്തിലെ 99% ആളുകളും തൊഴിലെടുത്ത് ജീവിക്കുന്ന തൊഴിലാളികളാണ്. അവരുടെ ആധിപത്യം ഉണ്ടായല്‍ എന്താണു പ്രശ്നം? ജനാധിപത്യം എന്നു പറയുന്നത് ഭൂരിഭഗം പേരുടെ ആധിപത്യം അല്ലേ?

തൊഴിലാളി എന്നു പറഞ്ഞാല്‍ സി ഐ റ്റിയുകാരും, തൊഴിലാളി വര്‍ഗ്ഗാധിപത്യം എന്നു പറഞ്ഞാല്‍ സി ഐ റ്റി യു ആധിപത്യം എന്നുമാണ്, താങ്കളുടെ വികല ധാരണ.

ബൂര്‍ഷ്വ വ്യവസ്ഥിതി എന്ന് ചിലതിനെ വിളിക്കുന്നത് അതൊക്കെ ബൂര്‍ഷ്വ വ്യവസ്ഥിതി ആയതുകൊണ്ടുതന്നെയാണ്. ഇന്‍ഡ്യയില്‍ ഇപ്പോള്‍ മന്‍ മോഹന്‍ സിംഗ് എന്ന വ്യക്തി ഭരിക്കുന്നത് ഇവിടെ തൊഴിലെടുക്കുന്ന ആളുകള്‍ക്ക് വേണ്ടിയല്ല. അംബാനിമാരേപ്പോലെയുള്ള മുതലാളികള്‍ക്ക് വേണ്ടിയാണ്. അവരുടെ തല്‍പ്പര്യമാണദ്ദേഹം സംരക്ഷിക്കുന്നത്. ഭൂരിഭാഗം വരുന്ന തൊഴിലാളികളുടെ അല്ല. അന്താരഷ്ട്ര വിപണിയില്‍ എണ്ണ വില ഇടിയുമ്പോഴും, എണ്ണക്കമ്പനികളുടെ ഇല്ലാത്ത നഷ്ടം നികത്താനാണദ്ദേഹം ഇന്ധന വില കൂട്ടി തൊഴിലെടുത്ത് ജീവിക്കുന്നവരുടെ നടുവൊടിക്കുന്നത്. ഇന്‍ഡ്യയുടെ സമ്പത്ത് ഏത് അംബാനിക്ക് തീറെഴി കൊടുക്കണമെന്നതാണദ്ദേഹത്തിന്റെ ചിന്ത. തൊഴിലെടുത്ത് ജീവിക്കുന്നവര്‍ക്ക് എന്തെങ്കിലും ആശ്വാസം നല്‍കുന്നതൊന്നും അദ്ദേഹത്തിന്റെ ചിന്തയിലേ ഇല്ല. പല ആശ്വാസ നടപടികളും റദ്ദ് ചെയ്തു കൊണ്ടിരിക്കുന്നു.

സാമ്പത്തിഅ വിദഗ്ദ്ധന്‍ എന്നു മേനി നടിക്കുന്ന ഇദ്ദേഹത്തിനു സര്‍വാധികാരം ഉണ്ടായിട്ടും, ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥയെ രക്ഷിച്ചെടുക്കാന്‍ ആകുന്നില്ല. മാന്ദ്യത്തിലേക്കും തകര്‍ച്ചയിലേക്കും സമ്പദ് വ്യവവസ്ഥ കൂപ്പുകുത്തുന്നു.

ലോകം മുഴുവന്‍ വിവരമുള്ളവര്‍ അണവനിലയങ്ങള്‍ സുരക്ഷിതമല്ലെന്നും പറഞ്ഞ് അടച്ചുപൂട്ടിക്കൊണ്ടിരിക്കുമ്പോള്‍ ഇന്‍ഡ്യയില്‍ ആണവ നിലയങ്ങളുടെ ഘോഷയാത്രയാണിപ്പോള്‍. 80% ആണവ വൈദ്യുതിയെ ആശ്രയിച്ചിരുന്ന ജപ്പാന്‍ അവാസാനത്തെ ആണവ നിലയവും അടച്ചു പൂട്ടി. ആണവ നിലയമുണ്ടാക്കുന്ന മുതലാളിമാരുടെ പണക്കൊതിയല്ല, തൊഴിലെടുത്ത് ജീവിക്കുന്ന സാധാരണ തൊഴിലാളികളുടെ സുരക്ഷക്കാണവര്‍ വില കല്‍പ്പിക്കുന്നത്. അതുകൊണ്ടാണ്, അവര്‍ ആണവ നിലയങ്ങള്‍ വേണ്ട എന്നു തീരുമാനിച്ചതും. ജപ്പാന്‍ മാത്രമല്ല. മറ്റ് പല രാജ്യങ്ങളും ആണവ വൈദ്യുതി വേണ്ട എന്നു തീരിമാനിച്ചിരിക്കുന്നു.

Anonymous said...

ഗ്രീസിലെ എക്കണോമി തകരുന്നതിനു മാന്‍ മോഹന്‍ സിംഗ് എന്ത് ചെയ്യാന്‍ പാടും ദാസാ? ജോതി ഭാസു വല്ലതും ചെയ്യാന്‍ പറ്റുമോ? എക്കണോമിക് രോഫോംസ് എല്ലാം ബ്ലോക്ക് ചെയ്ത് വച്ചിരിക്കുകയല്ലേ മമതയും മട് ഘടക കക്ഷികളും , നരസിംഹ റാവു ചെയ്ത ഫലം ആണ് ഇപ്പോള്‍ അനുഭവിക്കുന്നത് ? മാന്‍ മോഹന്‍ പ്രധാനമന്ത്രി ആയ ശേഷം ഫിനാന്‍സ് കൈകാര്യം ചെയ്യുന്നത് വേറെ ആള്‍ക്കാര്‍ ആണ് , അത് ജനപ്രിയത നോക്കി ആണ്, തൊഴില്‍ ഉറപ്പ് പദ്ധതി ഒക്കെ മഹാ തട്ടിപ്പല്ലേ? ലോകം ഒരു തറവാടായി ഇതു എക്കണോമി തകന്ര്‍ന്നാലും ഇന്ത്യയെ ബാധിക്കും , ചോദിക്കാനുള്ളത് അമേരിക്ക ഇപ്പം പൊട്ടും ഇപ്പം പൊട്ടും എന്ന് പറഞ്ഞു നടന്നു? പൊട്ടിയോ? എന്താ ഡോളര്‍ വില കൂടി കൊണ്ടേ ഇരിക്കുന്നത് ? ചൈനയും ഡോളറില്‍ ആണല്ലോ നിക്ഷേപം ? അതെന്താ?

kaalidaasan said...

ഗ്രീസിലെ എകണോമി തകര്‍ന്നാല്‍ ഇന്‍ഡ്യയുടെയും  തകരും എന്ന നിലയിലാക്കി വച്ചിരിക്കുന്നു. അതു കൊണ്ടല്ലേ തകരുന്നത്. ഇന്‍ഡ്യന്‍ എകണോമി തകരുനതു ഒഴിവാക്കാന്‍ ആകില്ലെങ്കില്‍ ഇദ്ദേഹത്തെ എങ്ങനെയാണ്, സാമ്പത്തിക വിദഗ്ദ്ധന്‍ എന്നു വിളിക്കുക?

എകണോമിക് റിഫോംസ് എന്ന് താങ്കളുദ്ദേശിക്കുന്നത് വേള്‍ഡ് ബാങ്ക് നിര്‍ബന്ധം പിടിക്കുന്ന സംഗതികളല്ലേ. റിഫോം ചെയ്റ്റന്‍ റിഫോം ചെയ്ത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെയൊക്കെ കുത്തു പാളയെടുപ്പിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു, ഇന്‍ നിങ്ങളുടെ റിഫോംസ് ആവശ്യമില്ല. അവര്‍ സ്വന്തം  കാലില്‍ നിന്ന് അവര്‍ക്ക് വേണ്ട കാര്യങ്ങളൊക്കെ ചെയ്തു. ഇപ്പോള്‍ പച്ച പിടിക്കുന്നു. ഇന്‍ഡ്യക്ക് വേണ്ടതും അതാണ്. ഗ്രീസോ സ്പെയിനോ തകരുമ്പോള്‍ കൂടെ തകരേണ്ട എകോണമി അല്ല വേണ്ടത്.

ദേശീയ തൊഴിലുറപ്പു പദ്ധതി ഒരു തട്ടിപ്പുമല്ല. ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ കിട്ടുന്നു. വേതനം കിട്ടുന്നു.
അമേരിക്കയും ലോക ബാങ്കും കൂടി ലോകം ഒരു തറവാടാക്കാന്‍ ആണു ശ്രമിക്കുന്നത്. തകരുമ്പോള്‍ കൂടെ തകരാന കുറച്ചു പേര്‍ വേണമല്ലോ.

ചൈന ഡോളറിലോ യൂറോയിലോ ഒക്കെ നിക്ഷേപിക്കും. അതവരുടെ സ്വാതന്ത്ര്യം. ആന വാ പോളിക്കുന്നത് കണ്ട് അണ്ണാന്‍ വാ പൊളിച്ചിട്ടു കാര്യമില്ല. 70 % ആളുകല്‍ ദാരിദ്ര്യ രേഖക്കു താഴെ ജീവിക്കുന്നവരുടെ രാജ്യത്ത് അവര്‍ക്ക് അനുയോജ്യമായ വികസനവും റിഫോംസുമാണു വേണ്ടത്. ദാരിദ്ര്യം ഇല്ലാത്ത നാട്ടിലെ ആളുകളുടെ തീട്ടുരമല്ല.

മമതയും കൂട്ടരും എന്തെങ്കിലും ബ്ളോക്ക് ചെയ്യുന്നുണ്ടെങ്കില്‍ അവരെ ഒഴിവാക്കണം. അല്ലാതെ അതും പറഞ്ഞ് കരയുകയല്ല.

Unknown said...

കമ്മ്യുന്നിസം കേരളത്തില്‍ തകര്‍ന്നു തുടങ്ങി.ലാല്‍...സലാം...........................

Vellayani Vijayan/വെള്ളായണിവിജയന്‍ said...

കേരളത്തിൽ മാത്രമല്ല, ദേശീയതലത്തിലും സി.പി.എം.ഉണ്ടോ?മഷിയിട്ട് നോക്കണം.വിനാശകാലേ വിപരീതബുദ്ധി.

Unknown said...

((((((((((സുശീലന്‍ said...ഗ്രീസിലെ എക്കണോമി തകരുന്നതിനു മാന്‍ മോഹന്‍ സിംഗ് എന്ത് ചെയ്യാന്‍ പാടും ദാസാ?)))))))))


ജൂണ്‍ 20ലെ മനോരമയില്‍ വന്ന വാര്‍ത്ത :-"കടക്കെണിയില്‍ അകപ്പെട്ട യുറോ മേഖലക്ക് ഇന്ത്യ 1000 കോടി ഡോളര്‍ (56000 കോടി രൂപ) നല്‍കും;പ്രധാന മന്ത്രി". ഇന്ത്യുയിലെ പട്ടിണി പാവങ്ങളുടെ നികുതിപ്പണം സായിപ്പിന്റെ കടം തീര്‍ക്കാനോ? ഗ്രീസിലെ എക്കണോമി തകരുന്നതിനു മന്‍മോഹന്‍ സിങ്ങിന് ഇതിനപ്പുറം എന്ത് ചെയ്യാന്‍ പാടും സുശീലാ?ഇതിനെതിരെയൊന്നും ആരും പ്രതികരിക്കാതതാണ് അത്ഭുതം

kaalidaasan said...

മോഹന്‍,

ഗ്രീസിലെ എകോണമി തകരാതെ നോക്കേണ്ടത് മന്‍ മോഹന്‍ സിംഗിന്റെ അവശ്യമാണല്ലോ. ഇന്‍ഡ്യന്‍ എക്കോണമി തകര്‍ന്നലും കുഴപ്പമില്ല.

40 % ആളുകളാണിന്നിന്‍ഡ്യയില്‍  ദാരിദ്ര്യരേഖക്കു താഴെ. കടക്കെണികൊണ്ട് കര്‍ഷകര്‍ ദിവസവും അത്മഹത്യ ചെയ്യുന്നു. അവര്‍ക്ക് കൊടുക്കാന്‍ ഈ സിംഗത്തിന്റെ കയ്യില്‍ പണമില്ല. ഗ്രീസിനു കൊടുക്കാന്‍ പണമുണ്ട്. വിലക്കയറ്റം കൊണ്ട് സാധാരണക്കാരന്റെ നടു ഒടിയുന്നു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിഞ്ഞു. പക്ഷെ ഇന്‍ഡ്യയില്‍ എണ്ണ വിലകുറക്കില്ലത്രേ, ഇന്നലെ വടി കുത്തി നടക്കുന്ന മന്ത്രി പുംഗവന്‍ പറഞ്ഞതാണത്. കാരണം രൂപയുടെ മൂല്യം ഇടിയുന്നത്രെ. കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാന്‍ വേണ്ടി ഇവന്‍മാര്‍ രൂപയുടെ മൂല്യം ഇനിയുമിടിക്കും. ഇവനൊക്കെ രണ്ടു കാലില്‍ നടക്കാത്തത് എല്ലാവരുടെയും ഭഗ്യം.