Links

ജീവിതത്തിന്റെ അയുക്തികത !

നമ്മള്‍ എന്ത് പറഞ്ഞാലും അതിനെ എതിര്‍ക്കാനും അനുകൂലിക്കാനും ആളുകളുണ്ടാവും. ഒന്നിനെ അനുകൂലിച്ചാല്‍ പ്രതികൂലിക്കാനും , എതിര്‍ത്താല്‍ അനുകൂലിക്കാനും ആളുകള്‍ സദാ റെഡി. അമ്മയെ തല്ലിയാലും രണ്ടുണ്ട് ന്യായം എന്നോ മറ്റോ അല്ലേ മഹദ്‌വചനം. ഈ തര്‍ക്കവിതര്‍ക്കങ്ങളൊക്കെ എന്നെങ്കിലും അവസാനിക്കുമോ? ഒരിക്കലും ഇല്ല. ജീവിതം പോലെ അതൊക്കെ അതിന്റെ പാട്ടിന് അങ്ങനെ തുടരും. എന്ന് വെച്ച് നമുക്ക് തര്‍ക്കിക്കാതിരിക്കാനും കഴിയില്ല, ജീവിയ്ക്കാതിരിക്കാന്‍ കഴിയാത്ത പോലെ.

ഇസ്ലാം തീവ്രവാദികളാണ് ഇന്നത്തെ പ്രധാന തര്‍ക്കവിഷയം. മുസ്ലീമിങ്ങളെല്ലാം തീവ്രവാദികളല്ല. എന്നിട്ടും പറയുമ്പോള്‍ ഇസ്ലാം തീവ്രവാദികള്‍ എന്നാണ് പറഞ്ഞു വരുന്നത് . ഇസ്ലാം മതം തീവ്രവാദികളെ സൃഷ്ടിക്കുന്നു എന്ന് പറഞ്ഞാല്‍ അതില്‍ വാസ്തവമുണ്ട് താനും. ഇസ്ലാമിലെ തീവ്രവാദത്തിന്റെ അടിസ്ഥാനം മൌദൂദിസമാണെന്ന് ഹമീദ് ചേന്നമംഗലൂര്‍ തൊട്ട് ജബ്ബാര്‍ മാഷ് വരെ പറയുന്നുണ്ട്. അങ്ങനെയുള്ളവരെ മുസ്ലീം നാമധാരികള്‍ എന്നാണ് സാധാരണ മുസ്ലീം സുഹൃത്തുക്കള്‍ പറയുന്നത്. അത് തന്നെയാണ് മൌദൂദിസത്തിന്റെ സ്വാധീനവും. മുസ്ലീമിങ്ങള്‍ക്കും മതേതരവിശ്വാസികളാവാം. അതെങ്ങനെ ? മതം ഒരു ആത്മീയ വ്യവസ്ഥ മാത്രമാണെന്നും രാഷ്ട്രീയവ്യവഹാരങ്ങളില്‍ അതിന് സ്ഥാനമില്ലെന്നും തിരിച്ചറിയുമ്പോള്‍ ഒരു മുസ്ലീം വിശ്വാസിക്ക് മതേതരനാകാന്‍ കഴിയും. അപ്രകാരമാണ് ഹിന്ദു വിശ്വാസികളില്‍ ഇന്നും ഭൂരിപക്ഷവും മതേതരവാദികളായി ജീവിയ്ക്കുന്നത് . ബി.ജെ.പി. ഒരു വര്‍ഗ്ഗീയകക്ഷി ആണെന്ന് സമ്മതിച്ചാല്‍ പോലും ഇന്ത്യയിലെ മറ്റെല്ലാ പാര്‍ട്ടികളും മതേതരപ്പാര്‍ട്ടികളാണ്. ബി.ജെ.പി. ഇവിടെ ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കണമെന്ന പരിപാടി മുന്നോട്ട് വെച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ അതിന് ഒരിക്കലും വര്‍ദ്ധിച്ച ജനപിന്തുണ ലഭിക്കുകയില്ല. കാരണം ഒരു ഹിന്ദു രാഷ്ട്രം വേണമെന്ന് ഒരു ഹിന്ദുവും ആഗ്രഹിക്കുന്നില്ല. വിശ്വാസങ്ങളുടെ കാര്യത്തില്‍ ഹിന്ദുക്കളും കുറവൊന്നുമല്ല്ല. എന്നാല്‍ അവര്‍ രാഷ്ട്രീയത്തെയും ദൈവങ്ങളെയും തമ്മില്‍ കൂട്ടിക്കെട്ടുന്നില്ല.

മുസ്ലീമിങ്ങള്‍ക്ക് ദൈവവും മതവും രാഷ്ട്രീയവും നിയമങ്ങളും ഭരണവും എല്ലാം കൂടിക്കുഴഞ്ഞ് വേര്‍പിരിക്കാനാവാത്ത വിധത്തിലാണ്. അത് കൊണ്ടാണ് അവര്‍ക്ക് തീവ്രവാദികളെ തള്ളിപ്പറയാനും കഴിയാതിരിക്കുന്നത്. ഇപ്പോള്‍ ചില ഭാഗത്ത് നിന്ന് തീവ്രവാദത്തെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള ഫത്‌വകള്‍ പുറപ്പെടുവിക്കപ്പെടുന്നുണ്ട്. എന്നാലും മൌദൂദിസത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് മുസ്ലീം സമുദായത്തെ കരകയറ്റുന്നവരെ ഇസ്ലാം തീവ്രവാദം തുടര്‍ന്ന് കൊണ്ടേയിരിക്കും. പാക്കിസ്ഥാന്‍ എന്ന രാഷ്ട്രത്തിന്റെ സ്ഥാപകനായ മുഹമ്മദലി ജിന്ന ഒരു കറകളഞ്ഞ മതേതരവാദി ആയിരുന്നു. ജിന്നയോളം പോന്ന ഒരു മതേതര നേതാവ് ഇന്ത്യന്‍ മുസ്ലീമിങ്ങള്‍ക്ക് അന്നും ഇന്നും ഉണ്ടായിട്ടില്ല. ആ സത്യം പാക്കിസ്ഥാനില്‍ പോയി തുറന്ന് പറഞ്ഞതിനാണ് അദ്വാനിക്ക് പാര്‍ട്ടി അദ്ധ്യക്ഷപദം ഒഴിയേണ്ടി വന്നത്.

തീവ്രവാദത്തിന്റെ ഏറ്റവും ദാരുണമായ ഇരകള്‍ തീവ്രവാദികള്‍ തന്നെയാണ്. തീവ്രവാദത്തില്‍ യജമാനനും അടിമകളുമുണ്ട്. അല്‍ ഖ്വൈദയുടെ യജമാനന്‍ ഒസാമാ ബിന്‍ ലാദനും, ലഷ്കര്‍ ഇ തായിബയുടെ യജമാനന്‍ ഹാഫിസ് മൊഹമ്മദ് സയിദും തമിഴീഴം പുലികളുടെ യജമാനന്‍ വേലുപ്പിള്ള പ്രഭാകരനുമാണ്. ദാരിദ്ര്യവും ജീവിതപ്രയാസങ്ങളുമാണ് അടിമകളെ തീവ്രവാദി പാളയത്തിലെത്തിക്കുന്നത്. എത്തിക്കിട്ടിയാല്‍ പിന്നെ യജമാന്റെ വക മസ്തിഷ്ക്ക പ്രക്ഷാളനവും സാമ്പത്തിക പ്രലോഭനങ്ങളും കൊണ്ട് അടിമ ഒരു ലക്ഷണമൊത്ത തീവ്രവാദിയാവുന്നു. പ്രഭാകരനാണെങ്കില്‍ അടിമകളെ റിക്രൂട്ട് ചെയ്യുന്നത് , നമ്മള്‍ നികുതി അടക്കുന്നത് പോലെയാണ്. ഒരു തമിഴ് കുടുംബത്തില്‍ നിന്ന് ഒരംഗത്തിനെ ശൈശവ പ്രായത്തിലേ പുലിത്തലവനെ ഏല്‍പ്പിച്ചിരിക്കണം.

തീവ്രവാദം കൊണ്ട് രണ്ട് കാര്യങ്ങളേ നടക്കൂ. ഒന്ന്, കുറെ നിരപരാധികള്‍ എളുപ്പത്തില്‍ കൊല്ലപ്പെടും. രണ്ട്, തീവ്രവാദി യജമാനന് ചക്രവര്‍ത്തി സമാനനായി വാഴാം. തീവ്രവാദം കൊണ്ട് മറ്റൊന്നും ഒരിക്കലും നേടാന്‍ കഴിയില്ല. എന്നാലും തീവ്രവാദത്തെ പലരും വ്യാമോഹിക്കും പോലെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഒരിക്കലും കഴിയില്ല. ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ അത് നമ്മോടൊപ്പം എന്നുമുണ്ടാവും . അല്ലെങ്കിലും ഈ തീവ്രവാദം കൊണ്ട് മാത്രമാണോ നിരപരാധികള്‍ മരണപ്പെടുന്നത്. നൂറ് നൂറ് കാരണങ്ങള്‍ കൊണ്ട് ഇവിടെ നിരപരാധികള്‍ എന്നും അകാല മൃത്യുവിന് ഇരയാകുന്നുണ്ട്. വാഹനാപകടകങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, വൈറസ്സ് ബാധകള്‍, ഇഴജീവികള്‍, രാഷ്ട്രീയാക്രമണങ്ങള്‍ തുടങ്ങിയവയെ പോലെ തീവ്രവാദി ആക്രമണങ്ങളും മരണകാരണമായി ഉണ്ട് എന്നല്ലേ ഉള്ളൂ .

എവിടെ മരണം നടന്നാലും എന്റെ അമ്മ പറയുമായിരുന്നു, അവന്റെ സമയം അതായത് ആയുസ്സ് അവിടെ എത്തി എന്ന്. തീവ്രവാദി ആക്രമണമായാലും കൊലപാതകമായാലും പകര്‍ച്ചവ്യാധി ആയാലും അതൊക്കെ നിമിത്തങ്ങളായേ അമ്മ കാണൂ. രക്ഷപ്പെടുന്നവര്‍ക്ക് സമയം ആയിട്ടില്ല എന്നതില്‍ അമ്മയ്ക്ക് സംശയമേയുണ്ടായിരുന്നില്ല. യുക്തിവാദത്തിന്റെ ലഹരി തലക്ക് പിടിച്ച അക്കാലത്ത് ഞാന്‍ അമ്മയോട് തര്‍ക്കിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അങ്ങനെ അമ്മയോട് തര്‍ക്കിക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. അമ്മയ്ക്ക് ആ വിശ്വാസം എത്രയോ ആശ്വാസം നല്‍കിയിരിക്കണം.

യുക്തിവാദികള്‍ക്ക് അങ്ങനെയാണ് . അവര്‍ക്ക് ഉള്ളതേ ഉള്ളൂ, ഇല്ലാത്തത് ഇല്ല. സിമ്പിള്‍ ലോജിക്ക്. വിശ്വാസികള്‍ക്ക് ഉള്ളത് മാത്രമല്ല ഇല്ലാത്തത് പലതും ഉണ്ട്. ഉള്ളതായ ഭൌതികലോകത്തിന് പുറമെ സമാന്തരമായി ഒരു സാങ്കല്പിക ലോകവും അവര്‍ക്കുണ്ട്. അവിടെ സ്വര്‍ഗ്ഗവും നരകവും , പാപവും പുണ്യവും, പുനര്‍ജ്ജന്മവും , ആത്മാവും, മോക്ഷവും, പ്രാര്‍ത്ഥനയും, പൂജയും അങ്ങനെ ഒരുപാടൊരുപാട് കാര്യങ്ങള്‍. എന്താണ് ഉള്ളതിന് തെളിവ് എന്ന് ചോദിച്ചാല്‍ അവര്‍ തിരിച്ച് ചോദിക്കും തെളിവുണ്ടെങ്കിലേ നിങ്ങള്‍ വിശ്വസിക്കൂ എന്ന്. കാറ്റിനെ കാണാന്‍ പറ്റുമോ കരണ്ടിനെ കാണാന്‍ പറ്റുമോ എന്നൊക്കെ നൂറായിരം ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം മുട്ടിക്കും. അതൊക്കെ കേട്ടാല്‍ തോന്നും അവര്‍ക്കൊക്കെ എല്ലാം ബോധ്യമാകുന്നുണ്ടെന്ന്. എവിടെ ? ഒരു വിശ്വാസം അത്രമാത്രം. പക്ഷെ വിശ്വാസം തന്നെയാണ് നല്ലതെന്ന് ഇപ്പോഴെനിക്ക് തോന്നുന്നു. അതിനെകുറിച്ച് പിന്നെ എഴുതാം.

എന്റെ ഒരു പഴയ പോസ്റ്റില്‍ ഈ അടുത്തായി ഒരു ബ്ലോഗര്‍ സുഹൃത്ത് താഴെ കാണും പ്രകാരം ഒരു കമന്റ് എഴുതി. അത് വായിച്ച് ഞാന്‍ കുറെ നേരം ചിന്താധീനനായി ഇരുന്നു പോയി.

“യുക്തികതയുടെ നിരാസമാണ് ജീവിതം. പൊതുവെ വ്യര്‍ത്ഥവും, ആത്യന്തികമായി നശ്വരവും ആയ ജീവിതം എന്തുകൊണ്ട് മനുഷ്യന്‍ ജീവിക്കുന്നു? നൈരന്തര്യവും നൈരന്തര്യ നിഷേധവും ഉപോല്‍ബലകങ്ങള്‍ ആയ ശാസ്ത്ര ചിന്തയാണ് മനുഷ്യനെ മുന്നോട്ടു നയിക്കുന്നതെങ്കില്‍, മാറാരോഗവും, ദാരിദ്ര്യവും, സമ്പന്നതയുടെ വ്യര്‍ത്ഥതയും നിശ്ചയമായ മരണവും എന്തുകൊണ്ടാണ് ജീവിതം എന്ന അനാവശ്യമായ ഒരു കര്‍ത്തവ്യത്തില്‍ നിന്നും പിന്‍വലിയാന്‍ മനുഷ്യനെ പ്രേരിപ്പിക്കാത്തത്? കാരണം ജീവിതം അയുക്തികമാണ്. അയുക്തികമായ ജീവിതത്തെ വരുതിയിലാക്കാനുള്ള കേവലം ഒരു പരിശ്രമം മാത്രമാണ് യുക്തി ചിന്ത.”

ജീവിതത്തിന്റെ അയുക്തികത എന്ന് ഞാന്‍ ഈ പോസ്റ്റിന് തലക്കെട്ട് കൊടുക്കുമ്പോള്‍ എഴുതാന്‍ ഉദ്ദേശിച്ചത് വേറെന്തോ ആയിരുന്നു. അത് പിന്നെയെഴുതാം, തലക്കെട്ട് വേറെ കിട്ടാതിരിക്കില്ല.

(മൌദൂദിസം)

33 comments:

ബീരാന്‍ said...

ശ്രീ.സുകുമാരന്‍

ഒരു മുസ്ലിമിന് അവന്‍ ഉള്‍പ്പെടുന്ന സമൂഹം ഭൂരിപക്ഷം ആ മത വിശ്വാസികള്‍ ആവുമ്പോഴാണ് ഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങാള്‍ ഉയര്‍ന്ന് വരുന്നത്. ഭൂരിപക്ഷത്തിന്റെ പ്രതിനിധികള്‍ ആ സമൂഹത്തെ ഭറ്രിക്കുക എന്നതാണ് ഈ ലോകത്ത് ഇന്നോളം നിലനില്‍ക്കുന്ന രീതിയും അതിന്റെ രാഷ്ട്രീയവും. ബ്രീട്ടീഷ് രാജിന് ശേഷം ഇന്ത്യയിലെ സമൂഹം ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാകണമെന്ന ആഗ്രഹമാണ് ഇന്ത്യ ഒരു ജനാധിപത്യ മതേതര രാജ്യമാകാനുള്ള കാരണം.

ഇസ്ലാം ഒരാളെ ഭീകരവാദിയാക്കുന്നു എന്നൊക്കെയുള്ള വാദം വളാരെ ബാലിശമാണെന്ന് കരുതാതെ വയ്യ. താങ്കളുടെ മുന്‍പെ വന്ന പല പോസ്റ്റുകള്‍ വായിച്ചതില്‍ നിന്നും താങ്കള്‍ക്ക് ഇസ്റ്റ്ലാമിനെ കുറിച്ച് അല്പമല്ലാത്ത വിദ്വേഷം ഉള്ളതായി മനസ്സിലാക്കാന്‍ പറ്റി. അതിന്‍ എത്ര ഉദാഹരങ്ങളും എനിക്ക് കാണീക്കാന്‍ പറ്റും. ഞാന്‍ ഒരു മുസ്ലിമാണ് എനിക്ക് ഒരുമുസ്ലിമായി ജീവിക്കണംങ്കില്‍ ഇവിടെ ഇസ്ലാമിക ഭരണം വേണമെന്നില്ല. ഇത്സാമിനെറ്റ് അടിസ്ഥാന വിശ്വാസങ്ങാള്‍.
1.അല്ലാഹുവില്‍ വിശ്വസിക്കുക
2.അവന്റെ മലക്കുകളില്‍ വിശ്വസിക്കുക
3.അവന്റെ ദൂതന്മാരില്‍ വിശ്വസിക്കുക\
4.അവന്റെ ഗ്രന്ഥങ്ങാളില്‍ വിശ്വസിക്കുക
5.അന്ത്യനാളില്‍ വിശ്വസിക്കുക
6.വിധിയില്‍ വിശ്വസിക്കുക
7.ശഹാദത്ത് കലിമയില്വിശ്വസിക്കുക
8.നമസ്കാരം നിലനിര്‍ത്തുക
9.നോമ്പ് നോല്‍ക്കുക
10.ഹജ്ജ് ചെയ്യുക
11.സകാത്ത് നല്‍കുക

എന്നിവയാണ് . എന്നാല്‍ ഇവയില്‍ എവിടെയാണ് ഇസ്ലാമിക ഭരണം വേണാമെന്നും. ഒരു മുസ്ലിമിനെ ഭീകരവാദിയാക്കാനും ഉള്ള ആഹ്വാനമോ ഉപദേശമ്മോ ഉള്ളത്. ഖുര്‍ ആന്‍ താങ്കള്‍ പൂര്‍ണമായി വായിച്ചിട്ടുണ്ട് എങ്കില്‍ എവിടെയെങ്കിലും എനിക്ക് കാണിച്ചു തരിക ഒരു മുസ്ലിമിന് തീവ്രവാദിയാകാനുള്ള കാരണാങ്ങാള്‍.

താങ്കള്‍ ഒരു മത വിശ്വാസിയല്ലെങ്കില്പോലും താങ്കളുടെ വരികളിലുള്ള മത വര്‍ഗ്ഗീയത ദയവായി താങ്കള്‍ ഒഴിവാക്കണം എന്നഭ്യ്ര്ഥിക്കുന്നു.

chithrakaran ചിത്രകാരന്‍ said...

ഇസ്ലാമിനെപ്പോലെ തീവ്രവാദികളെ
ജനിപ്പിക്കുന്ന മറ്റൊരു മതമില്ല.
ഇവര്‍ മനുഷ്യരെ കൊന്നൊടുക്കുന്ന
വര്‍ത്തമാനങ്ങളൊന്നും
കിത്താബിലെ സമാധാന സന്ദേശത്തില്‍
തലപൂഴ്ത്തിക്കിടക്കുന്ന വിശ്വാസികള്‍ക്ക്
കാണാനാകുന്നില്ല... സത്യമറിയാന്‍
കിത്താബല്ല നോക്കേണ്ടതെന്ന് ഇവര്‍
എന്നു മനസ്സിലാക്കും?

ബീരാന്‍ said...

ചിത്രകാരാ

ഇവിടെ മുസ്ലിം തീവ്രവാദികള്‍ മാത്രമാണോ ഉള്ളത്, ക്യസ്ത്യന്‍ തീവ്രവാദികളും,ഹിന്ദു തീവ്രവാദികളും, തമിഴ്, ഇടത് പക്ഷ തീവ്രവാദവും ഇല്ലേ എല്ലാവരും ഇസ്ലാമായത് കൊണ്ടാണോ തീവ്രവാദം ഉണ്ടാവുന്നത് ??

Anil said...

സുകുമാരേട്ടാ ,

ഇന്ത്യക്ക് സ്വാതന്ത്രം കിട്ടുന്ന സമയത്ത് മുപ്പതു കോടി ഹിന്ദുക്കളും പത്തു കോടി മുസ്ലിങ്ങളും തമ്മിലടിച്ച്‌ മുസ്ലിങ്ങല്‍ക്കുമാത്രമായ് ഒരു സ്വതന്ത്ര രാഷ്ടം വേണം എന്ന നിര്‍ദേശം വന്നപ്പോള്‍ "ഒന്നുകില്‍ ഞങ്ങള്‍ ഇന്ത്യയെ വിഭജിക്കും അല്ലെങ്കില്‍ ഇന്ത്യയെ നശിപ്പിക്കും " എന്ന് ജിന്ന പറഞ്ഞതായി വായിച്ചിട്ടുണ്ട് Freedom At Midnight എന്ന പുസ്തകത്തില്‍.

പിന്നെ ചിന്തിച്ചു തുടങ്ങിയ സമയത്തു ജീവിതത്തിന്‍റെ Definition അനേഷിച്ചു നടന്നിരുന്നു

"Life is a tale told by an idiot, full of sound and fury, signifying nothing "

ഷേക്ക്‌സ്പിയര്‍ ആണോ ടോള്‍സ്റ്റോയ്‌ ആണോ എന്നറിയില്ല ഇതു പറഞ്ഞത്

പക്ഷെ ജീവിതത്തിലെ ഓരോ സംഭവങ്ങളും വിശദമായി പരിശോദിക്കുമ്പോള്‍ ഈ ഇതൊരു അന്തസാര ശൂന്യമായ വിഡ്ഢി പറഞ്ഞ കഥ ആയി തന്നെയാണ് തോന്നുന്നത് .

പറഞ്ഞുവരുമ്പോള്‍ ബ്ലോഗര്‍ സുഹൃത്ത് പറഞ്ഞതു തന്നെ :D


പിന്നെ ബീരാന്‍ മാഷേ .. മാഷ് പറഞ്ഞതു സത്യമായിരിക്കാം എങ്കിലും ചിത്രകാരന്‍ പറഞ്ഞതു പോലെ ആ കിതാബ് അടച്ചുവച്ച് ലോകം വിറങ്ങലിച്ചു നിന്ന പ്രധാന തീവ്രവാദി ആക്രമണങ്ങള്‍ ഒന്നു ആലോചിച്ചു നോക്കിക്കേ ആരായിരുന്നു അതിന്റെ പിന്നില്‍ ? ഇനി മാഷിന് വേണമെങ്കില്‍ അവര്‍ യഥാര്‍ത്ഥ മുസ്ലിങ്ങള്‍ അല്ലെന്നു വാദിക്കാം പക്ഷെ അവരും കൂടി അത് സമ്മതിക്കണ്ടേ .

Unknown said...

ബീരാന്‍ , എനിക്ക് ഇസ്ലാമിനെക്കുറിച്ച് മാത്രമല്ല എല്ലാ മതങ്ങളോടും അനല്പമായ വിദ്വേഷമുണ്ട്. മതം മനുഷ്യമനസ്സിനെ വികൃതമാക്കുന്ന വിഷമാണെന്നും അഭിപ്രായമുണ്ട്. ഒരു മനുഷ്യന്‍ ജനിക്കുമ്പോള്‍ അവന് മതമില്ല. മനുഷ്യനോടുള്ള സ്നേഹം നിമിത്തമാണ് എനിക്ക് മതത്തോട് വെറുപ്പ് തോന്നുന്നത്. മതം എന്നത് മനുഷ്യമനസ്സില്‍ കടന്നു കൂടുന്ന വിശ്വാസം മാത്രമാണ്. മനസ്സിന്റെ പുറത്ത് മതത്തിന് നിലനില്‍പ്പില്ല. ഞാന്‍ ഇന്ന മതക്കാരനാണ് എന്ന് കരുതുമ്പോള്‍ അയാള്‍ ആ മതക്കാരനാവുന്നു. ഞാന്‍ വെറും ഒരു മനുഷ്യന്‍ മാത്രമാണെന്ന് കരുതിയാല്‍ അയാള്‍ മനുഷ്യനായി. പിന്നെ ശേഷിക്കുന്നത് കിത്താബുകളും എടുപ്പുകളും ആണ്. അതൊക്കെ മനുഷ്യന്റെ കൈ കൊണ്ട് അച്ചടിക്കുന്നതും പടുത്തുയര്‍ത്തപ്പെടുന്നതുമാണ്. മനുഷ്യന് ജീവിയ്ക്കാന്‍ മതം ആവശ്യമില്ല എന്നും പകരം ഉയര്‍ന്ന സാമൂഹ്യബോധവും കളങ്കരഹിതമായ മന:സാക്ഷിയുമാണ് ആവശ്യം എന്നും ഞാന്‍ കിട്ടാവുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഞാന്‍ പറയുന്നുണ്ട്. ഇതൊരു പുതിയ വര്‍ത്തമാനവുമല്ല. എത്രയോ മനുഷ്യസ്നേഹികള്‍ നൂറ്റാണ്ടുകളായി പറഞ്ഞുവരുന്നത് ഞാനും ഏറ്റുപറയുന്നു എന്ന് മാത്രം.

തീവ്രവാദത്തിന്റെ പേരില്‍ ഇന്ന് ഇസ്ലാം മതം പ്രതിക്കൂട്ടില്‍ തന്നെയാണ്. അത് നിഷേധിക്കാന്‍ കഴിയില്ല. അതിനര്‍ത്ഥം ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവര്‍ എല്ലാം തീവ്രവാദികള്‍ ആണെന്നല്ല. അങ്ങനെ ആരും പറയുന്നുമില്ല. ഇസ്ലാം തീവ്രവാദികള്‍ക്ക് പ്രചോദനം ലഭിക്കുന്നത് ഇസ്ലാം മതത്തില്‍ നിന്നാണ്. കോടിക്കണക്കിന് ഇസ്ലാം സഹോദരന്മാര്‍ക്ക് സമാധാനപൂര്‍വ്വം ജീവിയ്ക്കാനുള്ള പ്രചോദനവും ഇസ്ലാം മതത്തില്‍ നിന്ന് തന്നെ ലഭിക്കുന്നുമുണ്ട്. എന്ന് വെച്ച് ഇസ്ലാം തീവ്രവാദികള്‍ ഇസ്ലാം തീവ്രവാദികള്‍ അല്ലാതായിപ്പോകുമോ? ഇസ്ലാമിന്റെ വ്യാഖ്യാനം തന്നെയാണ് ചിലരെ തീവ്രവാദികളും പലരെ സമാധാനവാദികളുമാക്കുന്നത്. തീവ്രവാദികളാക്കുന്ന വ്യാഖ്യാതാക്കളെ ഒറ്റപ്പെടുത്താന്‍ സമാധാനവാദികളായ ഇസ്ലാം സഹോദരന്മാര്‍ മുന്നോട്ട് വരേണ്ടതുണ്ടായിരുന്നു. എന്നാല്‍ അത് കാണുന്നില്ല. പകരം തീവ്രവാദത്തിന്റെ വക്താക്കള്‍ തന്നെ സമാധാനത്തിന്റെ മുഖമൂടിയണിഞ്ഞ് വേഷപ്രച്ഛന്നമായ തീവ്രവാദം നിശബ്ദമായി പ്രചരിപ്പിക്കുന്നത് കാ‍ണാനുണ്ട്. ഇതിനെതിരെ പ്രതികരിക്കുന്ന മതേതരമൂല്യങ്ങളില്‍ വിശ്വാസമുള്ള ഇസ്ലാം സുഹൃത്തുക്കളെ ഇസ്ലാം വിരുദ്ധരായി ബ്രാന്‍ഡ് ചെയ്യപ്പെടുന്നുമുണ്ട്. 30.11.08ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഹമീദ് ചേന്ദമംഗലൂര്‍ എഴുതിയ ലേഖനം വായിച്ചു നോക്കുന്നത് നല്ലതാണ്.

ഞാന്‍ ഈ പോസ്റ്റില്‍ പറഞ്ഞ പോലെ തീവ്രവാദികള്‍ക്ക് ആത്യന്തികമായി ഒന്നും നേടാന്‍ കഴിയില്ല, കുറെ നിരപരാധികളുടെ ജീവന്‍ അപഹരിക്കാമെന്നല്ലാതെ. തീ‍വ്രവദം ആര് നടത്തിയാലും അത് തീവ്രവാദം തന്നെ. എല്‍.ടി.ടി.ഇ.യെ തമിഴ് തീവ്രവാദികള്‍ എന്നും കമ്മ്യൂണിസത്തിന്റെ പല വിഭാഗങ്ങളെ മാവോയിസ്റ്റ് തീവ്രവാദികള്‍ എന്നും നക്സല്‍ തീവ്രവാദികള്‍ എന്നും ഹിന്ദു തീവ്രവാദികളെ അങ്ങനെയും ഇനി യുക്തിവാദികള്‍ തീവ്രവാദികള്‍ ആയാല്‍ അവരെ റേഷനാലിസ്റ്റ് ടെററിസ്റ്റുകള്‍ എന്നും പറയും. ഇസ്ലാം തീവ്രവാദികള്‍ എന്ന് പറയുമ്പോള്‍ നിങ്ങള്‍ക്ക് പൊള്ളേണ്ടതില്ല. ആധുനിക ലോകം ഇസ്ലാം തീവ്രവാദത്തിന്റെ മുന്‍പില്‍ പകച്ചു നില്‍ക്കുകയാണ്. ഇത:പര്യന്തമുള്ള മാനവസംസ്കൃതി തച്ചു തകര്‍ക്കാനുള്ള പ്രഹരശേഷി അവര്‍ക്കുണ്ട്. ആണവശക്തിയും തീവ്രവാദവും ഒന്നിച്ചാല്‍ ലോകത്തിന്റെ ഗതി എന്താകും? ഇത് ഒരു സാങ്കല്‍പ്പിക ചോദ്യമല്ല. നാളെ അഭിമുഖീകരിക്കാന്‍ പോകുന്ന യാഥാര്‍ത്ഥ്യമാണ്. ബീരാന്‍ മേലെ ചൂണ്ടിക്കാണിച്ച 11 കാര്യങ്ങള്‍ കൊണ്ട് ഈ വിപത്തിനെ നേരിടാന്‍ കഴിയുമോ?

ചിത്രകാരനും അനിലും ചില കാര്യങ്ങള്‍ മുകളില്‍ സൂചിപ്പിച്ചതും കണക്കിലെടുക്കേണ്ടത് തന്നെയാണ്. ഇതൊന്നും നമ്മുടെ വ്യക്തിപരമായ കാര്യങ്ങളല്ല എന്നതിനാല്‍ വ്യക്തിപരമയി എടുക്കാതിരിക്കുക.

Unknown said...

അനില്‍, ഇന്ത്യയുടെ വിഭജനത്തിന് ഉത്തരവാദി മുഹമ്മദലി ജിന്ന തന്നെയാണ്. ജിന്ന ഒരു മതേതരവാദി ആയിരുന്നു എന്ന് മാത്രമാണ് പറഞ്ഞത്. പാക്കിസ്താന്റെ രൂപീകരണത്തിന് ശേഷം ജിന്നയുടെ പ്രസംഗങ്ങളും സ്വീകരിച്ച നിലപാടുകളുമാണ് അദ്ദേഹം മതേതരവാദിയായിരുന്നു എന്നതിന് ഉപോല്‍ബലകമായ സാക്ഷ്യങ്ങള്‍. പിന്നെ ചില ചരിത്രയാഥാര്‍ത്ഥ്യങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. ഗാന്ധിജി വിഭജനത്തിന് തീര്‍ത്തും എതിരായിരുന്നു, നെഹറുവിനും പട്ടേലിനും മറ്റും എത്രയും വേഗം അധികാരം കിട്ടിയാല്‍ മതി എന്നായി, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ പാക്കിസ്താന്‍ വേണമെന്ന ആവശ്യത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി ഇത്യാദി കാര്യങ്ങളും ഒക്കെ നമ്മള്‍ മനസ്സിലാക്കേണ്ടതാണ്.

Unknown said...

എല്‍.ടി.ടി.ഇ.യെ തമിഴ് തീവ്രവാദികള്‍ എന്നും കമ്മ്യൂണിസത്തിന്റെ പല വിഭാഗങ്ങളെ മാവോയിസ്റ്റ് തീവ്രവാദികള്‍ എന്നും നക്സല്‍ തീവ്രവാദികള്‍ എന്നും ഹിന്ദു തീവ്രവാദികളെ അങ്ങനെയും ഇനി യുക്തിവാദികള്‍ തീവ്രവാദികള്‍ ആയാല്‍ അവരെ റേഷനാലിസ്റ്റ് ടെററിസ്റ്റുകള്‍ എന്നും പറയും

അങ്ങനെയും? എങ്ങനെ?????

Unknown said...

"ഹിന്ദു തീവ്രവാദികളെ അങ്ങനെയും" എന്ന “അങ്ങനെ”യില്‍ അര്‍ത്ഥം അണ്ടര്‍സ്റ്റുഡ് ആണ്. ഹിന്ദു തീവ്രവാദികള്‍ എന്ന ആവര്‍ത്തനം ഒഴിവാക്കാന്‍ വേണ്ടി “അങ്ങനെ” പ്രയോഗിച്ചതാണെന്ന് വായനക്കാര്‍ക്ക് മനസ്സിലാവും എന്നാണ് ആ പ്രയോഗത്തിന്റെ ഔചിത്യത്തെ കുറിച്ച് രണ്ട് വട്ടം ആലോചിച്ചപ്പോള്‍ എനിക്ക് തോന്നിയത്. എന്നാലും അവിടെ എങ്ങനെ “അങ്ങനെ” വന്നു എന്ന് ചില സംശയാലുക്കള്‍ക്ക് തോന്നാമെന്നും അലോചിച്ചിരുന്നു. ശ്രീവത്സന്‍ എന്ന അനോണിനാമാവിന്റെ സംശയം മാറാന്‍ സാധ്യതയില്ല എന്നാലും ഇനിയാരും സംശയിക്കാതിരിക്കാനാണ് ഈ കുറിപ്പ്.

എന്നാല്‍ ഞാന്‍ പരാമര്‍ശിച്ച റാഷനാലിസ്റ്റ് ടെററിസ്റ്റുകള്‍ ഇന്ന് ഇല്ലാത്ത പോലെ തന്നെ ഹിന്ദു തീവ്രവാദികള്‍ ഇപ്പോള്‍ ഇല്ല എന്നാണ് ഞാന്‍ കരുതുന്നത്.ഒരു സമവാക്യം രൂപപ്പെടുത്താന്‍ വേണ്ടി ഹിന്ദു തീവ്രവാദികള്‍ ഉണ്ടായി കാണാന്‍ ചിലര്‍ ആഗ്രഹിക്കുന്നതായും അറിയാം. മലേഗാവ് സംഭവം ഹിന്ദു തീവ്രവാദം ആണെന്ന് വേണമെങ്കില്‍ ആവശ്യക്കാര്‍ക്ക് പെരുപ്പിച്ച് കാട്ടാവുന്നതാണ്. എല്ലാവരും ഏതെങ്കിലും പക്ഷം ചേരുകയും അങ്ങനെ ചേര്‍ന്നേ പറ്റു എന്നൊരു നിര്‍ബ്ബന്ധസാഹചര്യം സംജാതമാവുകയും ചെയ്താല്‍ ഹിന്ദുപക്ഷം ചേരാതിരിക്കാന്‍ എനിക്ക് കഴിയില്ല. തീവ്രവാദം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ എല്ലാവരും ഒത്തുപിടിക്കുന്നതായിരിക്കും ഭാവിതലമുറയ്ക്ക് നല്ലത്.

- സാഗര്‍ : Sagar - said...

ഹിന്ദു തീവ്രവാദികള്‍ ഇല്ല എന്ന താങ്കളുടെ വിശ്വാസം തെറ്റാണ്‌ എന്നു എനിക്കു തോന്നുനു.. ബോംബ്‌ പൊട്ടിച്ചും വെടിവെച്ചും ആളെ കൊല്ലുന്നതു മാത്രമല്ലല്ലോ തീവ്രവാദം..

Unknown said...

ശരിയാണ് സാഗര്‍, അന്യരോടുള്ള നേരിയ വിദ്വേഷത്തില്‍ പോലും തീവ്രവാദത്തിന്റെ ബീജങ്ങളുണ്ട്,അത് വളര്‍ന്ന് രാക്ഷസരൂപം പൂണ്ട് സഹജീവികളെ വേട്ടയാടുന്ന തലത്തിലേക്ക് ഭീകരമാവാം. ഇപ്പോള്‍ പക്ഷെ,ഈ തീവ്രവാദികള്‍ കൊല്ലുന്നത് തനിക്ക് യാതൊരു വിധമായ വിദ്വേഷമോ പകയോ ഇല്ലാത്ത ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലാത്ത നിരപരാധികളെയാണ്. കേവലം മതവിശ്വാസത്തില്‍ നിന്ന് മാത്രമാണ് ആ തീവ്രമായ പക ഉണ്ടാവുന്നത് എന്ന് വരുമ്പോള്‍ മതം വിനാശകരമായി ഭവിക്കുന്നു. ഇസ്ലാം മതം മാത്രമാണ് ഇന്ന് അത്തരം ഒരു ബീഭത്സമായ ഭീകരവാദം ജനിപ്പിക്കുന്നത് ഖേദകരമാണ്. ഇസ്ലാം മതത്തെക്കുറിച്ച് സാമന്യയുക്തിക്ക് തീരെ നിരക്കാത്ത അവകാശവാദങ്ങളാണ് അതിന്റെ വക്താക്കള്‍ ഉന്നയിക്കുന്നത്. ഇസ്ലാം മതം ആവിര്‍ഭവിക്കുന്നതിന് മുന്‍പും ഇവിടെ മനുഷ്യര്‍ ജീവിച്ചിരുന്നുവല്ലോ.

അല്പം പോലും സ്വതന്ത്രമായി ചിന്തിക്കാന്‍ ഇസ്ലാം പണ്ഡിതന്മാര്‍ അവരുടെ വിശ്വാസികളെ അനുവദിക്കുന്നില്ലെന്ന് തോന്നുന്നു. അത്തരം ഒരു അടഞ്ഞ മതമല്ല ഹിന്ദു മതം. അത് കൊണ്ട് അപകടകരമായ തീവ്രവാദമോ അതിന് സാര്‍വ്വത്രികമായ ധാര്‍മ്മിക പിന്തുണയോ ഹിന്ദു മതത്തില്‍ ഉണ്ടാവാന്‍ സാദ്ധ്യത തീരെ ഇല്ലെന്ന് തന്നെയാണ് എന്റെ അഭിപ്രായം. സാധാരണ ഇസ്ലാം വിശ്വാസികളില്‍ നിന്ന് കൈവിട്ട് , ഇസ്ലാമിലെ തീവ്രവാദ കോടീശ്വരന്മാരാണ് ഇസ്ലാം തീവ്രവാദം ഇപ്പോള്‍ മാനിപ്യുലേറ്റ് ചെയ്യുന്നത് എന്നും ഓര്‍ക്കുക. മതമാണ് അവരുടെ റിസോഴ്സ്. ലഷ്കര്‍ ഇ തായിബയുടെ യജമാനനെ നോക്കുക. ഇത്തരം ചില വ്യക്തികളുടെ സ്വാര്‍ത്ഥതയ്ക്ക് ബലിയാകും വിധം ഉന്നതമായ തത്വസംഹിതകള്‍ ഉള്‍ക്കൊളുന്ന ഒരു മതം ദുരുപയോഗപ്പെട്ടു പോകുന്നു എന്നതാണ് വസ്തുത.

എല്ലാ വിശ്വാസങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും അപ്പുറം ആര്‍ക്കും എതിര്‍ക്കാനാവാത്ത ചില യാഥാര്‍ഥ്യങ്ങളുണ്ട്. ഓരോ വ്യക്തിയുടെയും ജീവിതകാലം ഇവിടെ പരിമിതമാണ് എന്നതാണത്. അപ്പോള്‍ ജീവിയ്ക്കുക,ജീവിയ്ക്കാന്‍ അനുവദിക്കുക എന്ന പരസ്പരധാരണയില്‍ കഴിഞ്ഞുകൂടേ? അവനവന്റെ വിശ്വാസം അവനവന്റേത് മാത്രം എന്ന ഒരു കരാറില്‍ പരസ്പരം ഏര്‍പ്പെട്ടുകൂടേ? സമൂഹത്തില്‍ തന്റെ വിശ്വാസം പ്രചരിപ്പിക്കുന്നത് ഈ ഒരു കരാറിന് വിധേയമായിട്ടായിരിക്കണം എന്ന് തീരുമാനിച്ചു കൂടേ? ആയിരിക്കണം സാഗര്‍, ഇസ്ലാം മത പണ്ഡിതന്മാര്‍ ചിന്തകളില്‍ അല്പം അയവ് കാണിച്ചേ പറ്റൂ. കാരണം ലോകാവസാനം വരെ ഇവിടെ വ്യത്യസ്ത മതക്കാരും വിശ്വാസികളും സഹവര്‍ത്തിച്ച് ജീവിയ്കേണ്ടതുണ്ട്.

ബോംബ്‌ പൊട്ടിച്ചും വെടിവെച്ചും ആളെ കൊല്ലുന്ന തീവ്രവാദം ആര് ചെയ്താലും അത് എതിര്‍ക്കപ്പെടണം എന്ന് മാത്രമല്ല അതിന്റെ സാധ്യതകള്‍ പാടെ ഇല്ലാതാക്കുകയാണ് വേണ്ടത്. തീവ്രാവാദത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന തമിഴ് പുലികള്‍ ഇപ്പോള്‍ വംശനാശത്തിന്റെ വക്കിലാണ്. തീവ്രവാദം ഉല്പാദിപ്പിച്ചു വന്നിരുന്ന കമ്മ്യൂണിസവും ഇപ്പോള്‍ ചില പോക്കറ്റുകളില്‍ മാത്രം ഒതുങ്ങുന്നു. മുഖ്യധാര കമ്മ്യൂണിസ്റ്റുകള്‍ ഇപ്പോള്‍ ജനാധിപത്യത്തിന്റെ പരിവര്‍ത്തന ദശയിലാണ്. ലോകത്തിന് ഭീഷണിയാവും വിധം സര്‍വ്വവ്യാപനവും സര്‍വ്വശക്തിയും ഇപ്പോള്‍ ആര്‍ജ്ജിച്ചു വരുന്നത് ഇസ്ലാം തീവ്രവാദം തന്നെയാണ്. നമ്മള്‍ നോക്കി നില്‍ക്കെ ആണവവിദ്യ കൈവശപ്പെടുത്തുന്ന പരിശ്രമത്തിലാണവര്‍. ആ വിപത്ത് ഇല്ലാതേക്കേണ്ടത് ഇസ്ലാം മതത്തിന്റെ കൂടി ആവശ്യമാണ്. ഈ യാഥാര്‍ഥ്യമാണ് ഇസ്ലാം സമുദായം ഇന്ന് മനസ്സിലാക്കേണ്ടത്.

Unknown said...

ഈ പോസ്റ്റ് വായിച്ച് ഓര്‍ക്കുട്ടില്‍ എന്റെ സൌഹൃദലിസ്റ്റിലുള്ള ഒരു സുഹൃത്ത് എനിക്കെഴുതിയ സ്ക്രാപ്പ് ഇവിടെ കോപ്പി-പെയിസ്റ്റ് ചെയ്യുന്നു.

I CAME to read your blog "Jeevithathinte
Ayukthikatha".

i came to read about the islam and terrorism, I am afraid to say that you total concept about Islam is wrong. Let us know what the word meaning of Islam,

Islam means peace,another meaning for Islam is submitting your will to God.

From these you can infer that Islam means Submitting your will peacefully to God. I want to ask you, do you ever come to hear such a name for a religion?

We know christianity-derived from Jesus Christ,Hinduism-Derived from Hindustan or sind etc.......

Another thing is the Islamic Jihad.I think you are misunderstood with the meaning Jihad, its not mean 'Holy War', It means Striving in the way of God. It doesn't mean the Holy War. In fact Islam opposes Terrorism. According to Islam's perspective, one who killed an innocent person is equal to the person who killed the whole humanity. Now, Does islam propogates terrorism?

terrorists are not considered as Muslims.
The next thing i wanted to tell you is about the concepts of islam.

Actually Islam is not closed in a religious concepts.
It is a way of living. The way of ruling.
The mosque is considered as a parliament. It is the head office of an area (we call it as mahllu). I hope you know about zakath. It is compulsory to give zakath. Through that we are achieving economic secure and equality.
In every thing there is a criteria in Islam. It is not mixed up. But the sorrow thing is that the Islamic states are not much bothered about these.

I think you know at the time of economic crisis America could be saved from that if they adopted the Islamic banking system. You can know more about Islamic Banking from Wikipedia. If you have not read the Islamic concepts I advise you to read it. Thank you for reading this.

Unknown said...

മേല്‍ പറഞ്ഞതൊന്നും ഞാന്‍ നിഷേധിക്കുന്നില്ല, ആരും നിഷേധിക്കുകയുമില്ല. മഹത്തായ തത്വസംഹിതയും മാര്‍ഗ്ഗദര്‍ശനവും തന്നെയാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്. പക്ഷെ അതൊന്നും ഇസ്ലാമിന്റെ പേരില്‍ ഭീകരാക്രമണം നടത്തുന്നവര്‍ക്ക് മനസ്സിലാവുന്നില്ലല്ലൊ. terrorists are not considered as Muslims എന്ന പ്രസ്ഥാവന എല്ലാ മുസ്ലീം സംഘടനകളും അംഗീകരിക്കുകയും തീവ്രവാദികള്‍ക്ക് വിലക്ക് കല്‍പ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിക്കുകയും ചെയ്താല്‍ ഇസ്ലാം തീവ്രവാദം എന്ന് പറയുന്ന ഈ ഭീകരപ്രവര്‍ത്തനം 24 മണിക്കൂര്‍ കൊണ്ട് നിര്‍ത്താന്‍ കഴിയുമല്ലൊ. എന്തെല്ലാം നിസ്സാരമായ കാരണങ്ങള്‍ക്ക് ഊര് വിലക്ക് ഏര്‍പ്പെടുത്തുന്നു. എന്നാല്‍ തീവ്രവാദപ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടവരെയോ അവരെ സഹായിക്കുന്നവരെയോ അങ്ങനെ വിലക്കിയതായി കാണുന്നില്ലല്ല്ലൊ.തത്വങ്ങള്‍ പ്രയോഗത്തില്‍ നടപ്പിലാക്കണ്ടെ?

ഏതായാലും വിവിധ മുസ്ലീം സംഘടനകള്‍ ഇപ്പോള്‍ തീവ്രവാദത്തെ തള്ളിപ്പറഞ്ഞു കൊണ്ട് പൊതുരംഗത്ത് വരാന്‍ തുടങ്ങിയിട്ടുണ്ട് എന്നത് സ്വാഗതാര്‍ഹമാണ്.

സലാഹുദ്ദീന്‍ said...

ഇസ്ലാമിലെ തീവ്രവാദത്തിന്റെ അടിസ്ഥാനം മൌദൂദിസമാണെന്ന് ഹമീദ് ചേന്നമംഗലൂര്‍ തൊട്ട് ജബ്ബാര്‍ മാഷ് വരെ പറയുന്നുണ്ട്. അങ്ങനെയുള്ളവരെ മുസ്ലീം നാമധാരികള്‍ എന്നാണ് സാധാരണ മുസ്ലീം സുഹൃത്തുക്കള്‍ പറയുന്നത്.


പ്രിയ സുകുമാരന്‍ സാര്‍, നന്മകള്‍ നേരുന്നു

‘മൌദൂദിസം‘ എന്ന ഒരു ഇസം ഉണ്ടോ എന്നെനിക്കറിയില്ല. സാര്‍ ഉദ്ദേശിച്ചത് ജമാ‍അത്തെ ഇസ്ലാമി (ഇസ്ലാമിക പ്രസ്ഥാനം) ആണെങ്കില്‍ സാര്‍ ഹമിദ് ചേന്ദമംഗലൂരിന്റെയും ജബ്ബാര്‍ മാഷിന്റെയും വെര്‍ഷന്‍ മാത്രം വായിച്ച് കാര്യങ്ങള്‍ തീരുമാനിക്കരുത് എന്നാണെന്റെ അപേക്ഷ. ഇന്ത്യയില്‍ ഏതെങ്കിലും ഒരു സംഘടനയുടെ ഭരണ ഘടന പൊതുജനങ്ങള്‍ക്ക് മുമ്പില്‍ ഇത്രമാത്രം തുറന്ന് വെക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ജമാ‍അത്ത് ഭരണഘടന പൊതു മാര്‍ക്കറ്റില്‍ ലഭ്യവുമാണ്. ജമാ‍അത്തിന്റെ ആദര്‍ശവും ലക്ഷ്യവും പ്രവര്‍ത്തന മാര്‍ഗ്ഗവും ഇവിടെ നിന്നും താങ്കള്‍ക്ക് വായിക്കാവുന്നതാണ്.

പിന്നെ ജബ്ബാര്‍ മാഷും ഹമീദ് ചേന്ദമംഗലൂരും മുസ്ലീകളാണെന്ന് അവര്‍ തന്നെ അവകാശപ്പെടുന്നില്ല. മറിച്ച് അവര്‍ കടുത്ത ഇസ് ലാം വിമര്‍ശകരായി അറിയപ്പെടുന്നതില്‍ സ്വയം അഭിമാനിക്കുന്നവര്‍ കൂടിയാണ്. യഥാര്‍ത്ഥ ഉറവിടത്തില്‍ പഠിച്ചതിന് ശേഷം വീമര്‍ശകരില്‍ നിന്ന് പഠിക്കുന്നതായിരിക്കും ഏറ്റവും ഉചിതം എന്ന് തോന്നുന്നു.

താങ്കള്‍ വീണ്ടും നന്മകള്‍ നേരുന്നു.

Unknown said...

പ്രിയ സലാഹുദ്ദീന്‍, മൌദൂദിസം എന്ന ഒരു ഇസം ഉണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. സലാഹുദ്ദീന് അതിനെ കുറിച്ച് അറിയാനായില്ല എന്നത് എന്നെ അതിശയിപ്പിക്കുന്നു. ഇതൊന്ന് വായിച്ചു നോക്കുക!

ഇസ്ലാമിനെ തെറ്റായി വായിക്കുന്നവരും തെറ്റായി വ്യാഖ്യാനിക്കുന്നവരും ഇസ്ലാമില്‍ ഉണ്ട് എന്നതിന് തെളിവല്ലെ ഇസ്ലാമില്‍ തന്നെ ധാരാളം ഉപവിഭാഗങ്ങളും അനേകം സംഘടനകളും? അപ്പോള്‍ ഇസ്ലാം അല്ലാത്ത ഒരാള്‍ ഏത് വായിക്കും? ഏത് വ്യാഖ്യാനം ശരി വെക്കും? എല്ലാ പ്രത്യയശാസ്ത്രങ്ങള്‍ക്കും ഈ ഗതികേടുണ്ട് എന്നും ഓര്‍ക്കണം. ഓരോരോ വിഭാഗങ്ങളും തങ്ങളുടെ ശാഠ്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതല്ലെ ലോകം ഇത്രമാത്രം സംഘര്‍ഷാത്മകമാവാനും ഭീകരത വളര്‍ന്ന് മനുഷ്യന് സുരക്ഷിതമായ ഒരിടം ലോകത്ത് എവിടെയുമില്ലാതിരിക്കാനും കാരണം. ഇതില്‍ ഇസ്ലാം മതത്തിന് പങ്കില്ല എന്ന് പറയാന്‍ കഴിയുമോ?

ഭീകരാക്രമണം എന്ന് പറയുന്നത് ഒരു പറ്റം തീവ്രവാദികള്‍ പൊടുന്നനെ വന്ന് വെടി വെക്കുന്നതോ ബോംബിടുന്നതോ അല്ല. അതിന് ഏറെ നാളത്തെ ആസൂത്രണം വേണം.അനേകം മനുഷ്യപ്രയത്നം വേണം.നിരവധി പേരുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ സഹായങ്ങള്‍ വേണം.ഇതിനെല്ലാമുപരി വന്‍പിച്ച സാമ്പത്തികസ്രോതസ്സ് വേണം. നിര്‍ലോഭമായ ഇസ്ലാമിക ഫണ്ടിങ്ങ് ആണ് ഇസ്ലാമിക തീവ്രവാദം വളര്‍ത്തുന്നത് എന്നത് ശരിയല്ലെ. ജിഹാദിന്റെ തെറ്റായ വ്യാഖ്യാനമാണ് ഇതിനിടവരുത്തുന്നത് എന്ന് തിരിച്ചറിയണ്ടെ.അത് ഫലപ്രദമായി തടയാന്‍ മതത്തിന് കഴിയേണ്ടതല്ലെ? പകരം ജിഹാദ് എന്നാല്‍ ഭീകരാക്രമണമല്ല എന്ന് ആവര്‍ത്തിച്ചാല്‍ മതിയൊ. ജിഹാദ് എന്നാല്‍ ഉന്മൂലനത്തിലൂടെ സമ്പൂര്‍ണ്ണ ഇസ്ലാമികവല്‍ക്കരണമാണ് എന്ന് ഉദ്ദേശിക്കുന്ന വിഭാഗം ന്യൂനപക്ഷമാണെങ്കിലും ഇസ്ലാമില്‍ ഉള്ളത് കൊണ്ടല്ലെ തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത്. അമുസ്ലീങ്ങള്‍ ജിഹാദിനെ തെറ്റുധരിക്കുന്നതില്‍ അപകടമൊന്നുമില്ലല്ലൊ,എന്നാല്‍ ഒരു മുസ്ലീം സഹോദരന്‍ തെറ്റുധരിച്ചാല്‍ അവന്‍ മനുഷ്യജീവന് അപകടമാവുന്നുവല്ലൊ.

ഹമീദ് ചേന്നമംഗലൂര്‍ തൊട്ട് ജബ്ബാര്‍ മാഷ് വരെയുള്ളവരാണോ അതോ ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവരും നിരപരാധികളെ കൊല്ലുന്നവരും ആണോ ഇസ്ലാമിന്റെ യഥാര്‍ഥ ശത്രുക്കള്‍? എനിക്ക് തോന്നുന്നത് വിമര്‍ശിക്കുന്നവരാണ് ഒരു തത്വസംഹിതയുടെ യഥാര്‍ത്ഥ അനുയായികള്‍, അതേത് ഇസമായാലും എന്നാണ്. വിശ്വാസികളാണ് പ്രത്യയശാസ്ത്രങ്ങളെ ദുഷിപ്പിക്കുന്നത് എന്നും എനിക്കഭിപ്രായമുണ്ട്.

ജമാ അത്ത് ഇ-ഇസ്ലാമിയുടെ ചില പ്രവര്‍ത്തകരെ എനിക്ക് നേരിട്ടറിയാം. അവര്‍ നല്ലവരാണ്. എന്നാല്‍ സംഘടനയ്ക്ക് നിഗൂഢലക്ഷ്യങ്ങള്‍ ഉണ്ടോ എന്ന് പ്രവര്‍ത്തകര്‍ക്ക് അറിയണമെന്നില്ല. അത്കൊണ്ടാണ് ഹമീദ് ചേന്നമംഗലൂരിനെ വായിക്കേണ്ടി വരുന്നത്.

ഇന്ത്യയില്‍ ഏതെങ്കിലും ഒരു സംഘടനയുടെ ഭരണ ഘടന പൊതുജനങ്ങള്‍ക്ക് മുമ്പില്‍ ഇത്രമാത്രം തുറന്ന് വെക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. എന്ന് പറഞ്ഞല്ലൊ. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പോലും ഭരണഘടനയും പരിപാടിയും ദേശാഭിമാനി ബുക്ക് സ്റ്റാളില്‍ കിട്ടും. ആവശ്യമാണെന്ന് തോന്നുന്ന പക്ഷം സായുധവിപ്ലവം നടത്താന്‍ പ്രതിജ്ഞാബദ്ധമാണ് ആ പരിപാടിയിലെങ്കിലുമെന്ന് ഓര്‍ക്കുക. അതിലൊന്നും വലിയ കാര്യമില്ല. ഏതായാലും ലിങ്ക് ഞാന്‍ വായിക്കാം.

നന്ദി സലാഹുദ്ദീന്‍ വായനയ്ക്കും നന്മകള്‍ നേര്‍ന്നതിനും!

- സാഗര്‍ : Sagar - said...

"ഇസ്ലാം മതം മാത്രമാണ് ഇന്ന് അത്തരം ഒരു ബീഭത്സമായ ഭീകരവാദം ജനിപ്പിക്കുന്നത് ഖേദകരമാണ്. "

ഇസ്ലാം മതം മാത്രമാണോ ? ഒന്നു കൂടി ചിന്തിച്ചു നോക്കൂ..

ഈ ലിങ്ക് ഒന്നു നോക്കൂ. (പലതും കാലഹരണപെട്ടെങ്കിലും!!)
http://en.wikipedia.org/wiki/Christian_terrorism

ഹിന്ദു മതത്തിലും ഉണ്ടല്ലോ "രക്ഷകന്മാര്‍.". പിന്നെ എണ്ണത്തില്‍ കുറവായത് കൊണ്ടും "റിസോറ്സസിന്റെ" അഭാവം കൊണ്ടുമാകാം വലിയ തോതില്‍ ഒന്നും ചെയ്യാന്‍ കഴിയാത്തത്..

"അല്പം പോലും സ്വതന്ത്രമായി ചിന്തിക്കാന്‍ ഇസ്ലാം പണ്ഡിതന്മാര്‍ അവരുടെ വിശ്വാസികളെ അനുവദിക്കുന്നില്ലെന്ന് തോന്നുന്നു"

ഇത് സെമിറ്റിക്ക് മതങ്ങളുടെ മൊത്തത്തില്‍ ഉള്ള ഒരു സ്വഭാവം അല്ലെ ?

"അത്തരം ഒരു അടഞ്ഞ മതമല്ല ഹിന്ദു മതം. "

മതം എന്ന രീതിയില്‍ അടഞ്ഞതല്ലെങ്കിലും , അതില്‍ ഉള്ള പല ജാതികളും "ഭീകരമായ" രീതിയില്‍ അടഞ്ഞവ തന്നെയാണ്.

Unknown said...

ജമാത്ത് ഇ ഇസ്ലാമിയെക്കുറിച്ച് ഇങ്ങനെയും കാണുന്നു

Unknown said...

സാഗര്‍,സമയം ലഭിക്കുമ്പോള്‍ ഞാന്‍ മുകളില്‍ നല്‍കിയ രണ്ട് ലിങ്കുകള്‍ വായിക്കുക. എന്നിട്ട് തിരിച്ച് വരാം.

vimathan said...

സലാഹുദ്ദീന്‍, ജമാ അത്തെ ഇസ്ലാമിയുടെ പ്രത്യയ ശാസ്ത്രത്തെ പറ്റി അല്ലെങ്കില്‍ മൌദൂദിസത്തെ പറ്റി ഒരു സംശയം. ആദ്യം ഒറ്റ സംഘടനയായിരുന്നുവെങ്കിലും, ഇന്ന് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ , ജമാ അത്തെ ഇസ്ലാമി നാല് ബ്രാഞ്ചുകള്‍ ആയാണ് പ്രവര്‍ത്തിക്കുന്നത്. പാകിസ്ഥാനിലെ ജമാ അത്തെ ഇസ്ലാമി, ഇന്ത്യയിലെ രണ്ടെണ്ണം, ഇന്ത്യന്‍ ജമാ അത്തെ ഇസ്ലാമിയും, ജമ്മു കഷ്മീരിലെ ജമാ അത്തെ ഇസ്ലാമിയും, നാലാമത് ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമി എന്നിങനെ. ഈ നാലും, മൌദൂദിയുടെ ഇസ്ലാം വ്യാഖാനങളെ അടിസ്ഥാനപ്പെടുത്തിയ ഒരേ പ്രത്യയശാസ്ത്രമാണോ പിന്‍ തുടരുന്നത്? അതോ ഇന്ത്യയിലെ ജമാ അത്തെ ഇസ്ലാമി ഘടകം മറ്റുള്ളവരില്‍ നിന്ന് വ്യതസ്തമായ ഒരു പ്രത്യയ ശാസ്ത്രമാണോ പിന്‍ തുടരുന്നത്? അണെങ്കില്‍ അത് ഏതെല്ലാം വിഷയങളില്‍ മറ്റുള്ളവരില്‍ നിന്ന് വ്യതസ്ഥമാണ്. അതായത്,ഇന്ത്യന്‍ ഘടകവും, കഷ്മീര്‍, പാകിസ്ഥാന്‍ ഘടങങളും തമ്മില്‍ ഉദ്ദേശ ലക്ഷ്യങളിലും, മാര്‍ഗ്ഗത്തിലും, ഏതെങ്കിലും വിധത്തില്‍ വ്യത്യസ്ഥരാണോ എന്ന്.

സലാഹുദ്ദീന്‍ said...

"മൌദൂദിസം എന്ന ഒരു ഇസം ഉണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. സലാഹുദ്ദീന് അതിനെ കുറിച്ച് അറിയാനായില്ല എന്നത് എന്നെ അതിശയിപ്പിക്കുന്നു."

പ്രിയ സുകുമാരന്‍ സാര്‍. താങ്കളുടെ മറുപടി കമന്റിന് നന്ദി

ഏതെങ്കിലും ഒരാള്‍ മൌദൂദിസം, മാര്‍ക്സിസം, ലെനിനിസ്സം എന്നൊക്കെ പറഞ്ഞ് ബ്ലോഗെഴുതുമ്പോള്‍ ഉണ്ടാവുന്നത്ര നിസ്സാരമാണോ ഈ ഇസങ്ങള്‍. ഏന്താണിതിന്റെ ഒരു ഒരൌദ്യോഗിക മാനം? മാര്‍ക്സ് ലെനിനുമെല്ലാം സ്വന്തമായി ഇസങ്ങള്‍ ഉണ്ടാക്കിയവരാണ്. എന്നാല്‍ മൌദൂദി സ്വന്തമായി ഒരു ഇസവും ഉണ്ടാക്കിയിട്ടില്ല. ഒരേ ഒരു ഇസത്തെകുറിച്ച് മാത്രമേ അദ്ദേഹത്തിന്റെ മുഴുവന്‍ ഗ്രന്ധങ്ങളിലും അദ്ദേഹം പറഞ്ഞിട്ടുള്ളൂ. അതാകട്ടെ ഇസ് ലാം മാത്രമാണ്. ഇതല്ലാതെ വല്ലതും ഔദ്യോഗികമായുണ്ടെങ്കില്‍ താങ്കള്‍ക്ക് തെളിവ് നല്‍കാവുന്നതാണ്.
മുസ്ലീംകള്‍ക്കിടയില്‍ തന്നെ അദ്ദേഹത്തിന്റെ വിമര്‍ശകരായി ധാരാളം പേരുണ്ട്. ഒരു തരത്തിലുള്ള തീവ്രവാദത്തെയും ഒരു കാലത്തും ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. അതിനാല്‍ മൌദൂദിയും പ്രോത്സാഹിപ്പിച്ചിട്ടില്ല.

ഏതെങ്കിലും ജനതക്ക് ഒരു ജനതക്ക് മേല്‍ നീതി നിഷേധിക്കപ്പെടുമ്പോള്‍ സ്വാഭാവികമായും അവിടെ തീവ്രവാദവും ഭീകരവാദവും തലപൊക്കുന്നു. ഇത് മുസ്ലീങ്ങള്‍ക്കിടയില്‍ മാത്രമല്ല മറിച്ചുള്ള ഒരു പാട് ഉദാഹരണങ്ങള്‍ എനിക്കു ചൂണ്ടികാണിക്കാന്‍ സാധിക്കും. (നീതി നിഷേധിക്കപ്പെട്ടിട്ടാണെങ്കില്‍ പോലും തീവ്രവാദത്തെയും ഭീകരവാദത്തെയും ഇസ്ലാം ഒരു നിലക്കും അഗീകരിക്കുന്നില്ല. ) എന്നാല്‍ മുസ്ലീങ്ങള്‍ ചെയ്താല്‍ മുസ്ലീം തീവ്രവാദിയോ/ഭീകരവാദിയോ ആക്കി അത് ഇസ്ലാമിന്റെ പേരില്‍ വരവ് ചേര്‍ക്കാന്‍ ആളുകള്‍ വ്യഗ്രത കാട്ടുന്നു. ഒരു തരം കണ്ണടച്ചിരുട്ടാക്കല്‍ നാടകം. ഇന്ത്യയില്‍ തന്നെ ഒരു പാട് തീവ്രവാദിസംഘങ്ങളുണ്ട് അവരാ‍രും തന്നെ മുസ് ലീം പേരുള്ളവരല്ല. എന്നാല്‍ അവരുടെയൊന്നും തീവ്രവാദത്തെ ഒരിക്കലും അവര്‍ വിശ്വസിക്കുന്ന മത വിശ്വാങ്ങളുടെയോ മറ്റു പ്രത്യയ ശാസ്ത്രങ്ങളുടെയോ പേരില്‍ വരവ് ചേര്‍ക്കാറില്ല.

ഒരു കാരണവുമില്ലാതെ ഒരിടത്തും ആളുകളെ കൊല്ലാ‍ന്‍ വേണ്ടി മാത്രം ഒരു തീവ്രവാദം/ഭീകരവാദം മുളപൊട്ടുമെന്ന് പറഞ്ഞാല്‍ എന്റെ യുക്തിക്കതുള്‍ക്കൊള്ളാന്‍ പ്രയാസമുണ്ട്. ഒന്നുകില്‍ നീതി നിഷേധിക്കപ്പെട്ട ജനതയുടെ പ്രതികാരം ഭീകര വാദമായി വളര്‍ന്നേക്കാം. അല്ലെങ്കില്‍ രാഷ്ട്രീയ ലക്ഷ്യ്ങ്ങള്‍ക്കായി വ്യക്തികളോ, രാഷ്ട്രീയ പാര്‍ട്ടികളോ, ഭരണകൂടങ്ങളോ നടത്തുന്ന ഭീകരത. ഇതില്‍ ഒന്നാമത്തേതിനെ ചികിത്സിക്കേണ്ടത് നീതി നിഷേധിക്കപ്പെട്ട ജനതക്കുമേല്‍ നീതി നടപ്പാക്കിക്കൊണ്ടായിരിക്കണം. അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് കൂടുതല്‍ കൂടൂതല്‍ നീതി നിഷേധത്തിലേക്കും തുടര്‍ന്ന് കണ്ണുകാണാത്ത ഭീകരതയിലേക്കും അത് നയിക്കപ്പെട്ടേക്കാം. രണ്ടാമത്തെ ഭീകരതക്കുള്ള ചികിത്സ ഏറ്റവും പ്രയാസകരമാണ്. അതിന്റെ പിന്നിലുള്ള കരങ്ങള്‍ ഒരിക്കലും പ്രത്യക്ഷമായിരിക്കണമെന്നില്ല. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കനുസരിച്ച് അത് നടത്തുന്നവര്‍ മറഞ്ഞിരിക്കുകയും മതങ്ങളോ മറ്റുപലരുമോ അതില്‍ കരുവാക്കപ്പെടുകയും ചെയ്തേക്കാം. വ്യക്തവും നിഷ്പഷവും നീതിയലതിഷ്ടിതവുമായ അന്വേഷണങ്ങള്‍ക്കൊണ്ട് മാത്രമേ ഇത്തരം ഭീകരതക്ക് ചികിത്സ തീരുമാനിക്കാന്‍ സാധിക്കുകയുള്ളൂ.


ജമാ അത്ത് ഇ-ഇസ്ലാമിയുടെ ചില പ്രവര്‍ത്തകരെ എനിക്ക് നേരിട്ടറിയാം. അവര്‍ നല്ലവരാണ്. എന്നാല്‍ സംഘടനയ്ക്ക് നിഗൂഢലക്ഷ്യങ്ങള്‍ ഉണ്ടോ എന്ന് പ്രവര്‍ത്തകര്‍ക്ക് അറിയണമെന്നില്ല. അത്കൊണ്ടാണ് ഹമീദ് ചേന്നമംഗലൂരിനെ വായിക്കേണ്ടി വരുന്നത്.


ജമാ‍ അത്തിന്റെ പ്രവര്‍ത്തകര്‍ക്കും ഉത്തരവാദിപ്പെട്ടവര്‍ക്കും അറിയാത്തത് ഹമീദ് ചേന്ദമംഗലൂരിനെ പോലുള്ളവര്‍ പഠിച്ചത് എവിടെ നിന്നാണ് പ്രിയ സുകുമാരന്‍ സാര്‍. പ്രവര്‍ത്തകനോ/പ്രവര്‍ത്തകരോ അറിയാതെ ഇത്തരം നിഗൂഢലക്ഷ്യങ്ങള്‍ ആ‍രിലൂടെയാണ് ഇസ് ലാമിക പ്രസ്ഥാനം നടപ്പാക്കുക. എന്താണീ പറഞ്ഞതിന്റെ യുക്തിയെന്ന് താങ്കള്‍ ഒന്ന് വ്യക്തമാക്കി ത്തരുമോ? മൌദൂതിയാണ് തീവ്ര വാദത്തിന്റെയും ഭീകരവാദത്തിന്റെയും നാരായ വേര് എങ്കില്‍ അദ്ദേഹം പ്രധാന പങ്ക് വഹിച്ച് രൂപം കൊണ്ട ‘ജമാ‍അത്തെ-ഇസ് ലാമി’(ഇസ് ലാമിക പ്രസ്ഥാനം) യും അതിന്റെ പ്രവര്‍ത്തകരുമല്ലേ ഈ ലോകത്തെ ഏറ്റവും വലിയ ഭീകരരും തീവ്രവാദികളായും മാറേണ്ടത്? എന്നാല്‍ സ്വതന്ത്ര ഇന്ത്യയില്‍ ഇന്നേ വരെ നടന്ന ഏതെങ്കിലും ഒരു വര്‍ഗീയ കലാപത്തിലോ മറ്റേതെങ്കിലും തരത്തിലുള്ള കലാപങ്ങളിലോ ഒരു ജമാ അത്ത് പ്രവര്‍ത്തകന്‍ ആ സംഘടനയുടെ ലേബലില്‍ ഭാഗവാക്കായതിന് വല്ലതെളിവും താങ്കള്‍ക്ക് തരാന്‍ കഴിയുമോ? മൌദൂതിതിയുടെ പുസ്തകം വായിച്ച് മറ്റു പലരും തീവ്രവാദിളായി മാറി എന്ന് പറയുന്നതിന്റെ യുക്തിയും എന്റെ പ്രിയ സുകുമാരന്‍ സാര്‍ എനിക്കൊന്ന് വ്യക്തമാക്കി തന്നാല്‍ നന്നായിരുന്നു.

താങ്കള്‍ക്ക് നന്മകള്‍ നേരുന്നു.

Unknown said...

വിമതന്റെ സംശയങ്ങള്‍ക്ക് സലാഹുദ്ദീന്‍ മറുപടി പറയുമെന്ന് ഞാന്‍ കരുതിയിരുന്നു. എനിക്കും അതറിയാന്‍ താല്പര്യമുണ്ടായിരുന്നു.പ്രത്യേകിച്ചും കാഷ്മീരിലും,കാഷ്മീര്‍ ഒഴിച്ചുള്ള ഇന്ത്യയിലും രണ്ട് സംഘടനകളായി പ്രവര്‍ത്തിക്കാനുണ്ടായ സാഹചര്യം.

കുറെയായി ജമാ‍അത്ത്-ഇ-ഇസ്ലാമി-ഹിന്ദിന്റെ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാന്‍ കഴിഞ്ഞിട്ടില്ല.വായിച്ചറിവേയുള്ളൂ. ഇപ്പോള്‍ അത് രാഷ്ട്രീയപാര്‍ട്ടിയായി മാറാനുള്ള ശ്രമത്തിലാണെന്ന് മനസ്സിലാക്കുന്നു. അങ്ങനെ വന്നാല്‍ കേരള രാഷ്ട്രീയത്തില്‍ അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കയുണ്ട്. മറ്റൊന്ന് ഇപ്പോള്‍ കുറെ മുസ്ലീം സംഘടനകള്‍ തീവ്രവാദത്തിനെതിരെ പരസ്യമായി രംഗത്ത് വരുന്നുണ്ട്. എല്ലാ പ്രവര്‍ത്തനങ്ങളും മാറ്റിവെച്ച് മുസ്ലീം സംഘടനകള്‍ ഒറ്റക്കെട്ടായി തീവ്രവാദത്തിനെതിരായി പരസ്യമയി രംഗത്ത് വരണമെന്ന് വര്‍ത്തമാനകാലം ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ ജമാഅത്ത് ഇസ്ലാമി എന്തെങ്കിലും നിലപാട് എടുത്തിട്ടുണ്ടോ എന്നറിയാനും താല്പര്യമുണ്ടായിരുന്നു. എന്റെ ശ്രദ്ധയില്‍ പെടാത്തതാണോ?

സലാഹുദ്ദീന്‍ said...

പ്രിയ സുകുമാരന്‍ സാര്‍

വിമതന്റെ സംശയങ്ങള്‍ മറുപടിപറയാത്തതല്ല.താങ്കള്‍ക്കുള്ള മറുപടി പോസ്റ്റിയതിന് ശേഷം മാത്രമാണ് വിമതന്റെ സശയം ഞാന്‍ കണ്ടത്.
ഇസ് ലാമിക പ്രസ്ഥാനങ്ങളുടെയെല്ലാം ആദര്‍ശവും ലക്ഷ്യവും ഒന്നു തന്നെ. എന്നാല്‍ പ്രവര്‍ത്തനമാര്‍ഗ്ഗങ്ങള്‍ വിത്യസ്ത് സാഹചര്യങ്ങളില്‍ ഒരേതരത്തിലുള്ളതായിരിക്കണമെന്നില്ല.

കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയിലെ ഇസ് ലാമിക പ്രസ്ഥാനത്തിന്റെ നിലപാട് താങ്കള്‍ക്ക് ഇവിടെ വായിക്കാവുന്നതാണ്.‍
താഴെകാണുന്ന ലിങ്കുകളില്‍ ക്ലിക്കിയാല്‍ തത്സംബന്ധമായ ജമാഅത്ത് നിലപാടുകള്‍ താങ്കള്‍ക്ക് വായിക്കാവുന്നതാണ്
ജനാധിത്യം മതേതരത്വം ദേശീയത മതമൌലിക വാദം

Unknown said...

നന്ദി സലാഹുദ്ദീന്‍, മതങ്ങളെ നിരാകരിച്ചുകൊണ്ടുള്ള ഒരു മതേതരത്വം ഇന്ത്യയില്‍ പ്രായോഗികമല്ല. ഡോ.രാധാകൃഷ്ണന്‍,ജവഹര്‍ലാല്‍ നെഹ്രു,അംബേദ്കര്‍ എന്നീ മഹത്‌വ്യക്തികളുടെ കാഴ്ചപ്പാട് തന്നെയാണ് ശരി. ആ മതേതരത്വവും ജനാധിപത്യവും ആണ് ജമാ‍അത്തെ ഇസ്ലാമി അംഗീകരിക്കുന്നത് എന്ന് ലിങ്കുകളില്‍ നിന്ന് മനസ്സിലാക്കുന്നു.

ആശയപരമായി ഒരു യുക്തിവാദി എന്ന നിലയില്‍ മതനിരാസത്തിലധിഷ്ഠിതമായ മതേതരത്വമാണ് ഞാന്‍ ആഗ്രഹിക്കുക. എന്നാല്‍ യുക്തിവാദത്തെ യാന്ത്രികമായി വ്യാഖ്യാനിക്കുന്നതിലും അടിച്ചേല്‍പ്പിക്കുന്നതിലും എനിക്ക് താല്പര്യമില്ല. എന്നെ സംബന്ധിച്ച് മനുഷ്യനാണ് വലുത്. അന്യര്‍ക്ക് ദ്രോഹം ചെയ്യുന്നില്ലെങ്കില്‍ ഏത് വിശ്വാസിയും എന്റെ കൂടപ്പിറപ്പാണ്. മനുഷ്യന്റെ മനസ്സിനെ,അവന്റെ വികാരങ്ങളെ മാനിക്കുകയും അംഗീകരിക്കുകയും വേണം. ജീവിയ്ക്കുവാനുള്ള അവകാശം ഏവര്‍ക്കും തുല്യമാണ്.
സ്നേഹപൂര്‍വ്വം,

സലാഹുദ്ദീന്‍ said...

എന്നാല്‍ യുക്തിവാദത്തെ യാന്ത്രികമായി വ്യാഖ്യാനിക്കുന്നതിലും അടിച്ചേല്‍പ്പിക്കുന്നതിലും എനിക്ക് താല്പര്യമില്ല. എന്നെ സംബന്ധിച്ച് മനുഷ്യനാണ് വലുത്. അന്യര്‍ക്ക് ദ്രോഹം ചെയ്യുന്നില്ലെങ്കില്‍ ഏത് വിശ്വാസിയും എന്റെ കൂടപ്പിറപ്പാണ്. മനുഷ്യന്റെ മനസ്സിനെ,അവന്റെ വികാരങ്ങളെ മാനിക്കുകയും അംഗീകരിക്കുകയും വേണം. ജീവിയ്ക്കുവാനുള്ള അവകാശം ഏവര്‍ക്കും തുല്യമാണ്


ഏത് കാര്യവും അടിച്ചേല്പിക്കുമ്പോള്‍ മാത്രമാണ് അത് ജനാധിപത്യ വിരുദ്ധവും നീതി നിഷേധവുമായി മാറുന്നത്. ജനാധിപത്യ മാര്‍ഗ്ഗങ്ങളിലൂടെയുള്ള ആശയ പ്രചാരണവും മനം മാറ്റവും ആര് നടത്തിയാലും തെറ്റുണ്ടെന്ന് തോന്നുന്നില്ല. യുക്തിവാദ മാണ് ഏറ്റവും നല്ല ജീവിത പദ്ധതി എന്ന് താങ്കള്‍ക്ക്/താങ്കളുടെ പ്രസ്ഥാനത്തിന് ആളുകളെ ആശയ പ്രചാരണത്തിലൂടെ ബോധ്യപെടുത്താന്‍ സാധിക്കുകയും ആളുകള്‍ അത് സ്വീകരിക്കുകയും ചെയ്താല്‍ അത് ഒരു തെറ്റായ കാര്യമാണെന്ന് ആര്‍ക്കും സ്ഥാപിക്കാന്‍ കഴിയില്ല. അക്രമത്തിലൂടെ ആര് എന്ത് തന്നെ നടപ്പാക്കാന്‍ ശ്രമിച്ചാലും അത് ശരിയാണെന്ന് സ്ഥാപിക്കാനും കഴിയില്ല.

താങ്കളോട് ഞാനും യോജിക്കുന്നു. മനുഷ്യരെന്ന നിലക്ക് നാമെല്ലാം കൂടപിറപ്പുകള്‍ തന്നെയാണ്. അഭിപ്രായങ്ങളില്‍ വിത്യസ്ഥത പുലര്‍ത്തുന്നു എന്ന് മാത്രമേ ഉള്ളൂ. അനാരോഗ്യകരമായ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് പകരം ആരോഗ്യ പരമായ ആശയ സംവേദനങ്ങളിലൂടെ നമുക്ക് ആദര്‍ശങ്ങളെ തള്ളുകയോ കൊള്ളുകയോ ചെയ്യാം.

താങ്കള്‍ പറഞ്ഞത് പൊലെ അന്യര്‍ക്ക് ദ്രോഹം ചെയ്യാതിരിക്കല്‍ മാത്രമല്ല, അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവവരും പീഡിതരും ദാരിദ്ര്യംകൊണ്ട കഷ്ടത അനുഭവിക്കുന്നവരുമായ ഒരു പാട് മനുഷ്യ മക്കള്‍ നമുക്ക് ചുറ്റും ജീവിക്കുന്നു. അവര്‍ക്ക് വേണ്ടി ജനാധിപത്യ മാര്‍ഗങ്ങളിലൂടെ പ്രവര്‍ത്തിക്കേണ്ടത് ഒരു സഹജീവി എന്ന നിലക്ക് നമ്മുടെ ഏവരുടെയും ബാധ്യത തന്നെയാണ്. അതില്‍ അവരുടെ വിശ്വാസമോ ആചാരമോ ഒന്നും നമുക്ക് തടസ്സമാകേണ്ടതുമില്ല.

ജീവിയ്ക്കുവാനുള്ള അവകാശം ഏവര്‍ക്കും തുല്യമാണ്.


താങ്കള്‍ക്ക് ഒരായിരം നന്മകള്‍ കൂടി നേര്‍ന്ന് കൊണ്ട്,
സസ്നേഹം,

V.B.Rajan said...

സുകുമാരേട്ടാ,

ബീരാന്‍, സലാവുദ്ദിന് തുടങ്ങിയവര്‍ മുസ്ലിം മതം തീവ്രവാദം വളര്‍ത്താന്‍ സഹായിക്കുന്നില്ല എന്ന് വാദിക്കുന്നത് കണ്ടു. തന്റെയും ചുറ്റുമുള്ള രജ്യങ്ങളിലേയും ജനങ്ങള്‍ അള്ളാക്കു അടിപ്പെടുന്നത്‌ വരെ ഒരു ഇസ്ലാം മതവിശ്വാസിക്കു വിശ്രമം പാടില്ലന്നാണ് പ്രവാചകന്‍ പറയുന്നതു. അടിപ്പെടുത്തന്‍ അക്രമ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതിനും ആവശ്യപ്പെടുന്നു. താല്പര്ര്യമുള്ളവര്‍ക്ക് താഴെക്കാണുന്ന ലിന്കില്‍ ഖുറാന്‍ വാക്യങ്ങള്‍ വായിക്കാം.

http://skepticsannotatedbible.com/quran/

നിത്യസാക്ഷി said...

സുകുമാരേട്ടനു നന്ദി.ഇങ്ങിനെയൊരു പോസ്റ്റിട്ടതിനു.
സത്യത്തില്‍ ഇവിടെ ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് പുകമറ പരത്തുന്ന ശക്തികള്‍ ഇവയൊക്കെയാണു.
1. ചില അള്‍ട്രാ സെക്കുലറിസ്റ്റുകള്‍.

മുസ്ലിം സമുദായത്തില്‍ അവരുടെ ഭാഗ്യം കൊണ്ടും സമുദായത്തിന്റെ ദൗര്‍ഭാഗ്യം കൊണ്ടും പിറന്ന് പോയ ചില അള്‍ട്രാസെക്കുലറിസ്റ്റുകളുണ്ട്. എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ അവരില്‍ പ്രമുഖനാണു ഹമീദ് ചേന്ദമംഗലൂര്‍. പര്‍ദ, ബഹുഭാര്യാത്വം, ഇസ്ലാം, മുസ്ലിം എന്നിങ്ങനെ ഏതെങ്കിലും വിഷയങ്ങളല്ലാതെ മറ്റൊരു വിഷയവും കൈകാര്യം ചെയ്യാന്‍ പ്രാപ്തിയില്ലാത്ത, സര്‍ഗശേഷിയില്ലാത്ത ഒരെഴുത്തുകാരനാണദ്ദേഹം എന്നാണു തോന്നിയിട്ടൂള്ളത്. അദ്ദേഹം കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലാണദ്ദേഹത്തിന്റെ സ്പെഷ്യലൈസേഷന്‍. എന്നാല്‍ ആ വിഷയങ്ങളിലാകട്ടെ ഏതെങ്കിലും തരത്തിലുള്ള ആധികാരിക ജ്ഞാനം അദ്ദേഹത്തിനില്ല താനും. ഉദാഹരണത്തിനു ഇസ്ലാം മതത്തെക്കുറീച്ച് ആധികാരികമായി എഴുതാനുള്ള വൈജ്ഞാനികമായ ഉള്‍ക്കരുത്ത് അദ്ദേഹത്തിനില്ല. വായിച്ചും കേട്ടുമറിഞ്ഞ ചില ശ്ലഥജ്ഞാനങ്ങള്‍ ആധികാരികമാണെന്ന് പറയാന്‍ കഴിയില്ല. ക്ര്യത്യമായ രീതിയില്‍ മതം പഠിച്ച ഒരാളല്ല അദ്ദേഹം. അദ്ദേഹത്തിന്റെ അറിവുകേടൂകള്‍ പല ഘട്ടങ്ങളിലായി ഈ വിഷയങ്ങളിലെഴുതിയ ലേഖനങ്ങളില്‍ നിന്നു വ്യക്തമായിട്ടുണ്ട്. അതേ സമയം തന്നെ അദ്ദേഹത്തിനു ഭാഷയിലുള്ള കഴിവിലോ, രചനാരീതിയിലുള്ള വ്യുല്പത്തിയിലോ സംശയമില്ല താനും. പക്ഷേ മതവിഷയങ്ങളെക്കുറിച്ചെഴുതുമ്പോള്‍ കാടടച്ച് വെടിവെക്കുന്ന ഒരു സമീപനം സ്വീകരിക്കുകയല്ലാതെ, ഒരിക്കലും കേരളം പോലുള്ള ഒരു ബഹുസ്വരസമൂഹത്തില്‍ മതവിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കാണിക്കേണ്ട ഔചിത്യബോധം അദ്ദേഹത്തിന്റെ ലേഖനങ്ങളില്‍ കാണാറില്ല. ജമാഅത്തെ ഇസ്ലാമി അദ്ദേഹത്തിന്റ്യും അദ്ദേഹത്തിന്റെ ശ്രേണിയിലുള്ള മറ്റെഴുത്തുകാരുടെയും പ്രധാന ഉന്നമായതിനു പിന്നിലെ യഥാര്‍ത്ഥ കാരണം സുകുമാരേട്ടന്‍ മനസ്സിലാക്കണമെന്നാഗ്രഹമുണ്ട്. ജമാഅത്തെ ഇസ്ലാമി അതിന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങളും ബൗദ്ധികമേഖലകളിലുള്ള വേറിട്ട ഇടപെടലുകളും കാരണം മുസ്ലിം സമൂഹത്തില്‍ നിന്നു തന്നെ വ്യതിരിക്തമായി നില്‍ക്കുന്ന ഒരു പ്രസ്ഥാനമാണെന്നതാണതിനു പ്രധാന കാരണം. ഇസ്ലാമിനെക്കുറിച്ച് മാത്രമെഴുതാന്‍ ആനുകാലികങ്ങളില്‍ ഉണ്ടായിരുന്ന ഒരിടം കാലാകാലങ്ങളായി കൈയ്യടക്കിവെച്ചിരിക്കുന്നവരാണു ഹമീദ് ചേന്ദമംഗലൂരിനെപ്പോലുള്ള ആളുകള്‍. അതിനൊരു കാരണമുണ്ടായിരുന്നു. തെളിഞ്ഞ ഭാഷാശുദ്ധിയോടെ എഴുതുന്ന ആളുകള്‍ മുമ്പ് സമുദായത്തില്‍ കുറവായിരുന്നു. ഉണ്ടെങ്കില്‍ തന്നെ അവര്‍ക്ക് മതത്തോട് പ്രതിബദ്ധത ഉണ്ടായിരുന്നില്ല. മതപരമായ അറിവും ഭാഷാശുദ്ധിയും ഒത്തിണങ്ങിയ ആളുകള്‍ വിരളമായിരുന്നു. അങ്ങിനെ ഇസ്ലാമിനെക്കുറിച്ചുള്ള ചര്‍ച്ചകളിലും എഴുത്തുകളിലും മതവിരുദ്ധരായ തൂലികകളും ശബ്ദങ്ങളൂം ഇടം നേടി. ഉദാഹരണത്തിനു മാത്ര്യഭൂമി വാരിക പോലുള്ള ഒരു പൊതുപ്രസിദ്ധീകരണത്തില്‍ ഇസ്ലാം സംബന്ധമായി ഒരു വിഷയം കൈകാര്യം ചെയ്യുമ്പോള്‍ ഹമീദ് സാറിനെപ്പോലൂള്ളവര്‍ക്കായിരുന്നു സ്ഥിരമായി ഇടം കിട്ടീക്കൊണ്ടീരുന്നത്. ആ ഇടത്തിലേക്ക് ബൗദ്ധികമായി കരുത്താര്‍ജ്ജിച്ച, തൂലികക്ക് കരുത്തുള്ള ഒരു പുതിയ സംഘം ഇടക്കെങ്കിലും കയറിവരുന്നതു കാണാറുള്ളത് ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകരോ ആ പ്രസ്ഥാനത്തോടാഭിമുഖ്യമുള്ളവരോ ആയി മാറീ. മാധ്യമം വാരിക, പത്രം പോലുള്ള പ്രസിദ്ധീകരണങ്ങള്‍ സ്ര്യഷ്ടിച്ച മുന്നേറ്റവും പൊതുസമൂഹത്തില്‍ അതിനു കിട്ടിക്കൊണ്ടിരിക്കുന്ന സമ്മതിയും ഇതിനോടു കൂട്ടീവായിക്കേണ്ടതാണു. സ്വാഭാവികമായും തങ്ങള്‍ കൈയ്യടക്കിവെച്ചിരിക്കുന്ന ഒരു ഭൂമികയില്‍ പുതിയ ശബ്ദങ്ങള്‍ കരുത്താര്‍ജ്ജിക്കുകയും , മതത്തെക്കുറിച്ചുള്ള ആധികാരികശബ്ദമെന്ന നിലയില്‍ ലക്കും ലഗാനുമില്ലാതെ വാരിവലിച്ചെഴുതിക്കൊണ്ടിരുന്ന ഭാഷാശുദ്ധിയുണ്ടെങ്കിലും മതത്തിന്റെ അകക്കാമ്പ് പേറാത്ത സ്വന്തം ലേഖനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും മികവുറ്റ രീതിയില്‍ മറുപടികള്‍ കിട്ടിത്തുടങ്ങി. കോഴിക്കോട്ടെ ഇസ്ലാമിക് പബ്ലീഷിങ്ങ് ഹൗസ് പ്രസിദ്ധീകരിച്ചിട്ടുള്ള നൂറു കണക്കിനു പുസ്തകങ്ങളും, സമൂഹത്തില്‍ വ്യാപകമായി സംഘടിപ്പിക്കപ്പെടാറുള്ള ചര്‍ച്ചാവേദികളും, ഇവര്‍ കൈയ്യടക്കിവെച്ചിരിക്കുന്ന ഇടങ്ങളില്‍ പുതു ശബ്ധങ്ങളെ പ്രതിഷ്ഠിച്ചു. ഇസ്ലാം എഴുത്തു പുരോഗമിച്ചു എന്നര്‍ത്ഥം. ഭാഷാശുദ്ധിയോടെ തന്നെ പുരോഗമിച്ചു. അങ്ങിനെ വാദമുയര്‍ത്തുമ്പോള്‍ മറുവാദങ്ങള്‍ വരുന്നത് ജമാഅത്തിന്റെ ആശയപരിസരത്താണെന്ന് സ്വാഭാവികമായും തിരിച്ചറിയപ്പെട്ടപ്പോള്‍ എതിര്‍പ്പിന്റെ കുന്തമുന അങ്ങോട്ട് തിരിച്ചു വെച്ചു. ഇസ്ലാമിനെപ്പറ്റീ തന്നെ മതിപ്പില്ലാത്ത ഹമീദ് സാര്‍ അതുവരെ എഴുതിയിരൂന്നതൊക്കെയും ശരീഅത്ത് വിരുദ്ധ, ഇസ്ലാമികവിരുദ്ധ ലേഖനങ്ങളായിരുന്നു. അടിസ്ഥാനപരമായി മതനിരാസം പേറുന്ന ഒരു മനസിന്റെ സ്വാഭാവികമായ എഴുത്തുരീതി. പക്ഷേ മുസ്ലിംപേരുള്ളതു കൊണ്ട് നല്ല മീഡിയകവറേജ് കിട്ടീ എന്നു മാത്രം. പക്ഷേ സമുദായത്തിനകത്തു നിന്നുയരുന്ന ഏതെങ്കിലും തരത്തിലുള്ള ഒരു മതപരിഷ്കരണ ശബ്ദമായിരുന്നില്ല ഹമീദ് സാറിന്റെ ലേഖനങ്ങളിലുണ്ടായിരുന്നത്. അങ്ങിനെയെങ്കില്‍,അത് സ്വാഗതാര്‍ഹമായിരുന്നു. പക്ഷേ എപ്പോഴും അങ്ങിനെയെന്ന് തോന്നിപ്പിക്കുന്ന വ്യാജേന, മതത്തിന്റെ അടിവേരു പോലും മാന്തിപ്പൊളിക്കാനുള്ള മതവിരുദ്ധസൂത്രമായിരുന്നു ഇത്തരം ലേഖനങ്ങളില്‍ നിഴലിച്ചു നിന്നത്. അത് തിരിച്ചറിയപ്പെടുകയും അതിനെ പ്രതിരോധിക്കുന്നതില്‍ ജമാഅത്ത് പോലുള്ള പ്രസ്ഥാനങ്ങള്‍ മുന്‍ നിരയില്‍ നില്‍ക്കുകയും ചെയ്തപ്പോള്‍, ജമാഅത്ത് തീവ്രവാദത്തിന്റെ വിത്താണെന്നായി അദ്ദേഹത്തിന്റെ പ്രചാരണം.സമുദായം മൊത്തത്തില്‍ തീവ്രവാദത്തിന്റെ പേരില്‍ ഭീകരവാദമുദ്ര ചാര്‍ത്തപ്പെടുന്ന വര്‍ത്തമാനകാലത്ത് ആ പ്രചാരണത്തിനും കവറേജ് കിട്ടീ. പക്ഷേ സത്യത്തോട് ഏതെങ്കിലും തരത്തിലുള്ള പ്രതിബദ്ധതയോ, വസ്തുതകളെ പഠിച്ചെഴുതുന്ന രീതിയോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. എല്ലാ ആട്ടീനെയും പിടിച്ച് പട്ടിയും പിന്നെ പേപ്പട്ടിയുമാക്കുന്ന രീതി. ചാനലുകളില്‍ ഇടം കിട്ടുന്നത് കൊണ്ടും മാധ്യമങ്ങള്‍ വല്ലാതെ പ്രൊജക്ട് ചെയ്യുന്നത് കൊണ്ടും ഒരാളുടെ വാദങ്ങള്‍ സത്യസന്ധമാകണമെന്നില്ലല്ലോ.ദയവു ചെയ്ത് സുകുമാരന്‍ മാഷ് ജമാഅത്തെ ഇസ്ലാമിയെയോ ഇസ്ലാമിനെയോ കുറിച്ച് ഹമീദ് സാറിന്റെ ലേഖനങ്ങളില്‍ നിന്ന് പഠിക്കരുതെന്ന് ഒരപേക്ഷയുണ്ട്. ലക്ഷക്കണക്കിനു വെബ്സൈറ്റുകള്‍ നിലവിലുണ്ട് ഇസ്ലാമിനെക്കുറിച്ച്. യുക്തിവാദികളില്‍ നിന്ന് യുക്തിവാദം പഠിക്കുകയല്ലാതെ ഇസ്ലാം പഠിക്കേണ്ടതില്ലല്ലോ. ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചും ജമാഅത്തിനു തന്നെ ധാരാളം വെബ്സൈറ്റൂകളും പുസ്തകങ്ങളും ആനുകാലികങ്ങളും ഉണ്ടായിരിക്കെ ഹമീദ് സാറില്‍ നിന്നു പഠിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
മാഷിനു നന്ദി. സമയമുണ്ടെങ്കില്‍ വിസിറ്റ് ചെയ്യുക.
1. www.jihkerala.org
2.siokerala.org
3.www.jamaateislamihind.org

ഇസ് ലാം വിചാരം said...

V.B.Rajan said...

സുകുമാരേട്ടാ,
"തന്റെയും ചുറ്റുമുള്ള രജ്യങ്ങളിലേയും ജനങ്ങള്‍ അള്ളാക്കു അടിപ്പെടുന്നത്‌ വരെ ഒരു ഇസ്ലാം മതവിശ്വാസിക്കു വിശ്രമം പാടില്ലന്നാണ് പ്രവാചകന്‍ പറയുന്നതു.......".


രാജേട്ടനിതിന്റെ തെളിവൊന്നു പറഞ്ഞു തന്നാല്‍ നല്ല കാര്യം. അങ്ങിനെ എവിടെയാണാവോ പ്രവാചകന്‍ പറഞ്ഞിട്ടുള്ളത്?

നിത്യസാക്ഷി said...

സുകുമാരേട്ടാ,
പിന്നെ ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് ചില ഒറ്റപ്പെട്ട മാധ്യമങ്ങളും സമുദായത്തിലെ തന്നെ ചില യാഥാസ്ഥിതിക ഗ്രൂപ്പുകളുമാണു. അവരില്‍പ്പെട്ട ചിലരുടെ ലിങ്കുകളാണു സുകുമാരേട്ടന്‍ നല്‍കിയിട്ടുള്ളത്.

വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്ന പ്രസ്ഥാനമാണു ജമാഅത്തെ ഇസ്ലാമി. ഭീകരവാദത്തിനോട് ജമാഅത്തിനെ ചേര്‍ത്തു കെട്ടാന്‍ ചിലര്‍ ശ്രമിക്കുന്നതിനു പിന്നിലെ ദുഷ്ടബുദ്ധി മനസ്സിലാക്കപ്പെടേണ്ടതുണ്ട്. മുസ്ലിം എന്ന പേരു ചേര്‍ന്നാല്‍ എല്ലാം ചിലര്‍ക്ക് ഭീകരവാദമാണു. ചിലരൊക്കെ അറിയാതെ ഇസ്ലാം ഫോബിയയുടെ പിടിയിലകപ്പെട്ടവര്‍. ചിലര്‍ മനപ്പൂര്വ്വം തന്നെ തെറ്റിദ്ധരിപ്പീക്കുന്നവര്‍. ഇവരുടെയൊക്കെ താല്പര്യമെന്തായാലും ഒരു കാര്യം സത്യമാണു സുകുമാരേട്ടാ..

ജമാഅത്തെ ഇസ്ലാമിക്ക് യാതൊരു ഹിഡണ്‍ അജണ്ടയുമില്ല.

ഇസ്ലാമിനെ ലോകം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പ്രതിവിധികള്‍ ഒരു പാടുള്ള ഒരു പ്രത്യയശാസ്ത്രമായി ജമാഅത്തെ ഇസ്ലാമി അവതരിപ്പിക്കുന്നു എന്നത് ശരിയാണു. അതൊരു ക്രൈമാകുന്നതെങ്ങിനെ? കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ പുലരണമെന്നും ഹൈന്ദവമൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യം നീങ്ങണമെന്നും ഇസ്ലാമിക നിയമങ്ങളാണു ലോകത്തിനു നല്ലതെന്നും, മതങ്ങളെ പരിപൂര്‍ണ്ണമായും പടിക്ക് നിര്‍ത്തണമെന്നുമൊക്കെ ആര്‍ക്ക് വേണമെങ്കിലും വാദിക്കാം. അത് പ്രബോധനം ചെയ്യാം. പക്ഷേ സമാധാനപരമായിരിക്കണമെന്നു മാത്രം.

കൊന്നും കൊലവിളിച്ചും ഒരാശയവും ജമാഅത്തെ ഇസ്ലാമി പ്രചരിപ്പിച്ചിട്ടില്ല. സ്നേഹം കൊണ്ടൂം സാഹോദര്യം കൊണ്ടൂം മാത്രമേ അത് കാലമിതുവരെ തങ്ങള്‍ക്ക് ശരിയെന്നു കരുതുന്ന ആശയങ്ങള്‍ പ്രചരിപ്പിച്ചിട്ടുള്ളൂ. ഒരു ജമാഅത്ത് പ്രവര്‍ത്തകനെപ്പോലും ഒരു വര്‍ഗ്ഗീയ കലാപത്തില്‍ പോലും കുറ്റക്കാരനായി കണ്ടെത്തിയിട്ടീല്ല.

സഹോദരമതവിശ്വാസികളെ സ്നേഹിക്കുകയും അവരോട് സൗഹാര്‍ദ്ദഭാവം വെച്ചു പുലര്‍ത്തുകയും ചെയ്യുന്ന പ്രസ്ഥാനമാണു ജമാഅത്തെ ഇസ്ലാമി. തെറ്റിദ്ധരിക്കുന്നവര്‍ക്ക് മുമ്പില്‍ പുസ്തകം പോലെ തുറന്ന് വെക്കപ്പെട്ടതാണതിന്റെ പ്രവര്‍ത്തനങ്ങള്‍.

പക്ഷേ തെറ്റീദ്ധരിപ്പിക്കുന്നവരെ ധരിപ്പിക്കാന്‍ പ്രയാസം തന്നെ. സുകുമാരേട്ടന്‍ അവരുടെ ഭാഗത്ത് നിന്ന് തെറ്റിദ്ധരിക്കുന്നവരില്‍ ഒരാളാകരുതെന്നപേക്ഷയുണ്ട്.
www.prabodhanam.net

Baiju Elikkattoor said...

സുകുമാരേട്ടാ,

നല്ല പോസ്റ്റും നല്ല സംവതാവും. മുഴുവന്‍ കമന്റുകളും വായിച്ചില്ല.

ഗൗരിനാഥന്‍ said...

എനിക്ക് ഇസ്ലാമിനെക്കുറിച്ച് മാത്രമല്ല എല്ലാ മതങ്ങളോടും അനല്പമായ വിദ്വേഷമുണ്ട്. മതം മനുഷ്യമനസ്സിനെ വികൃതമാക്കുന്ന വിഷമാണെന്നും അഭിപ്രായമുണ്ട്----- oru kunju kayyoppu ente vaka..athu aru paranjalum njan thiruthilla, karanam athra sakthamanu aaa paranjathu

ea jabbar said...

ജമാ അത്തെ ഇസ്ലാമിയുടെ പ്രത്യയ ശാസ്ത്രം എന്തെന്നറിയാന്‍ മൌദൂദിയുടെ പുസ്തകങ്ങളാണു വായിക്കേണ്ടത്. സലാഹുദ്ദീനും കൂട്ടരും ചൂണ്ടിക്കാട്ടുന്ന വെബ്സൈറ്റുകളല്ല.

Unknown said...

ഇന്ത്യയിലെ സാമുദായികാന്തരീക്ഷം അത്യന്തം വഷളാവുകയും കേരളത്തിലേക്കു കൂടി വര്‍ഗീയതയുടെ വിഷജ്വാലകള്‍ വ്യാപിക്കുകയും ചെയ്തിരിക്കെ, ഈ സ്ഥിതിവിശേഷത്തിന്റെ മൂലകാരണങ്ങള്‍ വസ്തുനിഷ്ഠമായി അപഗ്രഥിക്കേണ്ടതും പരിഹാരങ്ങള്‍ കണ്െടത്തേണ്ടതും അനുപേക്ഷ്യമാണ്. അപഗ്രഥനത്തിനിടയില്‍, മുസ്ലിംകളുടെ ഭാഗത്ത് സംഭവിച്ച അബദ്ധങ്ങളുടെ പാളിച്ചകളും വിമര്‍ശനബുദ്ധ്യാ വിലയിരുത്തുന്നത് പ്രസക്തവുമാണ്. അതിനുള്ള ആര്‍ജവം കാട്ടിയില്ലെങ്കില്‍ തെറ്റുകളും അവയുടെ ഭവിഷ്യത്തുകളും ആവര്‍ത്തിക്കുകയായിരിക്കും ഫലംഇത്തരമൊരു താത്ത്വിക വിശകലനത്തില്‍ അന്ധമായ കക്ഷിപക്ഷപാതത്തിനോ മുന്‍വിധികള്‍ക്കോ സ്ഥാനമനുവദിക്കരുതെന്നും അപഗ്രഥനം സത്യസന്ധമായിരിക്കണം എന്നതും അതിന്റെ പ്രാഥമിക ഉപാധിയാണ്. ആ ഉപാധി, ചോദ്യകര്‍ത്താവ് ഉദ്ധരിച്ച വരികളില്‍ പാലിക്കപ്പെട്ടില്ലെന്നത് നിര്‍ഭാഗ്യകരമായിരിക്കുന്നു. വരികള്‍ക്കിടയില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചാലും ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചാണ് ലേഖകന്റെ പരാമര്‍ശങ്ങളെന്ന് വ്യക്തമാണ്. ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് തികച്ചും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമായ പരാമര്‍ശങ്ങള്‍ നടത്തി എന്നത് മാത്രമല്ല ലേഖകന് സംഭവിച്ച തെറ്റ്; രാജ്യത്തിന്റെ വര്‍ഗീയധ്രുവീകരണത്തില്‍ അനിഷേധ്യ പങ്കുവഹിച്ച പ്രസ്ഥാനത്തെ സമര്‍ഥമായി മറച്ചുവെച്ചിരിക്കുന്നു എന്നതു കൂടിയാണ്

Unknown said...

ഇന്ത്യയിലെ പ്രബല സമുദായങ്ങളായ ഹിന്ദുക്കളും മുസ്ലിംകളും വ്യക്തമായ സാമുദായിക ധ്രുവീകരണത്തിന് വിധേയരാവാനും ഒരേ സമൂഹത്തില്‍ ഒരുമിച്ചുകഴിയാന്‍ സാധ്യമല്ലെന്നവര്‍ തീരുമാനിക്കാനും കാരണമായിത്തീര്‍ന്നത് ദ്വിരാഷ്ട്രവാദവും വിഭജനവുമാണെന്ന് മനസ്സിലാക്കാത്തവരുണ്ടാവില്ല. ഇതിന് വഴിയൊരുക്കിയത് ഹിന്ദു-മുസ്ലിം സാമുദായികതകളായിരുന്നുതാനും. പ്രതിരോധ സ്വഭാവത്തിലാണെങ്കിലും ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ വളര്‍ന്നുവന്ന മുസ്ലിം സാമുദായികപ്രസ്ഥാനമാണ് ഒടുവില്‍ ശക്തിപ്രാപിച്ച് ദ്വിരാഷ്ട്രവാദം മുന്നോട്ടുവെച്ചത്. സാഹചര്യങ്ങള്‍ അതിന് നിര്‍ബന്ധിച്ചു എന്നു മാത്രമാണ് അതിനെ ന്യായീകരിക്കുന്നവര്‍ക്ക് ഏറിവന്നാല്‍ പറയാനാവുക. എന്നാല്‍, സാര്‍വലൌകികവും മാനവികസാഹോദര്യത്തില്‍ അധിഷ്ഠിതവുമായ ഇസ്ലാമികാദര്‍ശത്തിന്റെ പ്രബോധനപരമായ ചുമതല ഏറ്റെടുക്കുകയും അതോടൊപ്പം സമുദായത്തിന്റെ സംസ്കരണത്തിനും അവകാശസംരക്ഷണത്തിനും തുല്യപ്രാധാന്യം നല്‍കുകയുമായിരുന്നു മുസ്ലിം സാമുദായികപ്രസ്ഥാനം ചെയ്തിരുന്നതെങ്കില്‍ ഹിന്ദു-മുസ്ലിം ബന്ധങ്ങള്‍ വഷളാവുമായിരുന്നില്ലെന്നു മാത്രമല്ല, രാജ്യം പിളര്‍ത്തുകൊണ്ടുപോയി എന്ന ശാശ്വതമായ അപഖ്യാതിക്ക് മുസ്ലിംകള്‍ ശരവ്യരാവുകയുമില്ലായിരുന്നു. വിഭജനാനന്തരം ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷം അനുഭവിക്കുന്ന എല്ലാ പീഡനങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും പ്രധാന പശ്ചാത്തലമായി വര്‍ത്തിക്കുന്നതും ഹിന്ദുവര്‍ഗീയവാദികളുടെ കൈയില്‍ ഏറ്റവും മൂര്‍ച്ചയേറിയ ആയുധമായിത്തീര്‍ന്നിരിക്കുന്നതും വിഭജനമാണെന്ന് ആര്‍ക്കും കാണാവുന്നതേയുള്ളൂ. സ്വതന്ത്ര ഇന്ത്യയിലെ മുസ്ലിംലീഗിന് ദ്വിരാഷ്ട്രവാദത്തോട് ആഭിമുഖ്യമില്ല. മുസ്ലിം ന്യൂനപക്ഷത്തിന്റെ താല്‍പര്യസംരക്ഷണത്തിലൊതുങ്ങും ലീഗിന്റെ ദൌത്യം. എന്നിട്ടും കേരളത്തിനു പുറത്ത് മുസ്ലിംലീഗ് വേരുപിടിക്കാത്തതിന്റെ പിന്നിലെ മുഖ്യകാരണങ്ങളിലൊന്ന് അതിന്റെ പേരും പതാകയും ഓര്‍മിപ്പിക്കുന്ന സ്വാതന്ത്യ്ര പൂര്‍വകാലചരിത്രമാണ്. ഈ വസ്തുത മറച്ചുവെച്ചുകൊണ്ട്, സമകാലിക ഇന്ത്യയില്‍ ഹൈന്ദവവര്‍ഗീയത ശക്തിയാര്‍ജിക്കാനുള്ള കാരണങ്ങളെക്കുറിച്ച വിശകലനം പൂര്‍ണമോ വസ്തുനിഷ്ഠമോ ആവില്ല.

അതേയവസരത്തില്‍, 1941-ല്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിലവില്‍വന്ന ഇസ്ലാമികപ്രസ്ഥാനം സാമുദായികതയെ സാമുദായികതകൊണ്ട് നേരിടുന്നതിന് തീര്‍ത്തും എതിരായിരുന്നുവെന്നും ഇസ്ലാമിനെ സര്‍വമനുഷ്യര്‍ക്കും സ്വീകാര്യമായ ദൈവിക സന്മാര്‍ഗമായി അവതരിപ്പിക്കുന്നതിലും ഒപ്പം മുസ്ലിം സമൂഹത്തെ വര്‍ഗീയ-വിഭാഗീയ ചിന്തകള്‍ക്കതീതരായ ഉത്തമസമുദായമായി പരിവര്‍ത്തിപ്പിക്കന്നതിലുമാണ് പൂര്‍ണമായും ഊന്നിനിന്നതെന്നും അതിന്റെ ചരിത്രവും സാഹിത്യങ്ങളും പരിശോധിക്കുന്നവര്‍ക്ക് ബോധ്യപ്പെടും. ഇന്ത്യാ ചരിത്രം സത്യസന്ധമായി രേഖപ്പെടുത്തിയ ഒരു പണ്ഡിതനും മൌലാനാ മൌദൂദിയുടെയോ ജമാഅത്തെ ഇസ്ലാമിയുടെയോ ഇസ്ലാമിക രാഷ്ട്രീയസങ്കല്‍പമാണ് ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് അശനിപാതത്തെക്കാള്‍ മാരകമായിത്തീര്‍ന്നതെന്ന് അഭിപ്രായപ്പെട്ടത് കണ്ടിട്ടില്ല. ചിലരെങ്കിലും വിഭജനവാദത്തെ എതിര്‍ത്ത ജമാഅത്തിന്റെ കാഴ്ചപ്പാടിനെ വിലമതിക്കുകയാണ് ചെയ്തിട്ടുള്ളത്. സ്വതന്ത്ര ഇന്ത്യയില്‍ ഹിന്ദുവര്‍ഗീയത ശക്തിപ്രാപിച്ചപ്പോള്‍ അതിനെ എതിര്‍ക്കേണ്ടിവന്ന സെക്യുലറിസ്റുകളില്‍ ചിലര്‍, കൃത്രിമമായ സന്തുലിതത്വവും നീതിബോധവും പ്രകടിപ്പിക്കാന്‍ ജമാഅത്തെ ഇസ്ലാമിയെ കുറ്റപ്പെടുത്താറുണ്െടന്നത് ശരിയാണ്. അതിപ്പോഴും തുടരുന്നുമുണ്ട്. പക്ഷേ, ഈയാത്യന്തിക സെക്യുലറിസ്റുകളുടെ കണ്ണില്‍ മുസ്ലിംലീഗ് എക്കാലത്തും വര്‍ഗീയപാര്‍ട്ടി ആയിരുന്നുവെന്നും സലഫി സംഘടനകള്‍ ഉള്‍പ്പെടെയുള്ള മതസംഘടനകള്‍ ജമാഅത്തെ ഇസ്ലാമിയെപ്പോലെത്തന്നെ മതമൌലികതാവാദികളുടെ ഗണത്തിലാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നും മാന്യലേഖകന്‍ ഓര്‍ക്കണം. മതം ദൈവവും മനുഷ്യനും തമ്മിലുള്ള സ്വകാര്യഇടപാടു മാത്രമാണെന്നും ജീവിതത്തിന്റെ മറ്റൊരു മേഖലകളിലും മതത്തിന് പ്രവേശനമുണ്ടായിരിക്കരുതെന്നും സമ്മതിച്ചുകൊടുക്കാത്തവരെല്ലാം അവരുടെ ദൃഷ്ടിയില്‍ വര്‍ഗീയവാദികളും മതമൌലികതാവാദികളുംതന്നെ. ഷാബാനു കേസിലെ ശരീഅത്ത് വിരുദ്ധമായ സുപ്രീംകോടതിവിധിയെ വിമര്‍ശിച്ചതാണ് ഇന്നും മുസ്ലിം വര്‍ഗീയതക്കും ഫണ്ടമെന്റലിസത്തിനും ഏറ്റവും വലിയ തെളിവായി സെക്യുലര്‍ മീഡിയയും ലോബിയും കൊണ്ടുനടക്കുന്നത്.

Unknown said...

ഇസ്ലാം ബലാല്‍ക്കാരേണ ലോകത്ത് നന്മ അടിച്ചേല്‍പിക്കാന്‍ വന്ന മതമാണെന്നോ മുസ്ലിമിന്റെ ജീവിതത്തിന്റെ മിനിമം ലക്ഷ്യം അധികാരം ഒപ്പിക്കുകയാണെന്നോ ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനം വാദിച്ചിട്ടില്ല, വിശ്വസിക്കുന്നുമില്ല. വ്യക്തിസംസ്കരണത്തിലൂടെ സാമൂഹ്യസംസ്കരണവും അതുവഴി രാഷ്ട്രസംസ്കരണവും സാധിക്കണമെന്ന ഇസ്ലാമിന്റെ കാഴ്ചപ്പാടാണ് ജമാഅത്തെ ഇസ്ലാമി എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. പക്ഷേ, അതിനര്‍ഥം ഇസ്ലാം ആരാധനാകര്‍മങ്ങളിലൊതുങ്ങിയ ഒരു പാരമ്പര്യമതമാണെന്നും അധികാരവും രാഷ്ട്രീയവും അതിന് നിഷിദ്ധമാണെന്നും വാദിക്കലാണെങ്കില്‍ ആ വാദം സ്വീകരിക്കാനും ജമാഅത്ത് സന്നദ്ധമല്ല. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും ഉള്‍പ്പെടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ ഉള്‍ക്കൊള്ളുന്ന സമഗ്ര ജീവിതവ്യവസ്ഥിതിയാണ് ഇസ്ലാമെന്ന് ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ജമാഅത്ത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. . മതത്തെ രാഷ്ട്രീയവല്‍ക്കരിക്കുക എന്ന പ്രയോഗത്തിന്റെ ആശയം തന്നെ അവ്യക്തമാണ്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി മതത്തെ ഉപയോഗപ്പെടുത്തുക എന്നാണോ വിവക്ഷ? എങ്കില്‍ ആ തൊപ്പി ആര്‍ക്കാണ് ചേരുകയെന്ന് രണ്ടുവട്ടം കണ്ണാടിയില്‍ നോക്കിയശേഷം തീരുമാനിക്കണം.
ജീവിതത്തെ ഇസ്ലാമികവല്‍ക്കരിക്കണമെന്ന് പറയുമ്പോള്‍ രാഷ്ട്രീയം മാത്രം അതില്‍നിന്നൊഴിച്ചുനിര്‍ത്താന്‍വയ്യ. രാഷ്ട്രീയത്തില്‍ ആര്‍ക്കും എന്തും ആവാമെന്ന വാദം മതനിഷേധികളുടേതാണ്, മതവിശ്വാസികളുടേതല്ല. ഈ രാജ്യത്തും ലോകത്തും ഇന്നു നടക്കുന്ന സകലമാന തിന്മകളുടെയും പിന്നില്‍ രാഷ്ട്രീയവും അധികാരശക്തികളുമുണ്ട്. ശിര്‍ക്ക്, കൊലപാതകം, വ്യഭിചാരം, പലിശ, മദ്യപാനം തുടങ്ങി ഇസ്ലാം നിരോധിച്ച സര്‍വ പാപങ്ങളും അധികാരപീഠങ്ങളുടെ തണലില്‍ വളരുകയും ജനജീവിതംതന്നെ നരകീയമായിത്തീരുകയുമാണ്. അതൊക്കെ ഒരു വശത്ത് നടക്കട്ടെ, നമുക്കും അതിന്റെ ഗുണഭോക്താക്കളാവാം എന്ന മനോഭാവത്തോടെ സകല അധാര്‍മിക പാര്‍ട്ടികളുടെയും കൊടിപിടിക്കാന്‍ മുസ്ലിംകള്‍ക്ക് അനുവാദം നല്‍കുന്ന വീക്ഷണം ആരുടേതായാലും അതിനോട് സമരസപ്പെടാന്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് സാധ്യമല്ല. രാജ്യം നന്നാവണമെങ്കില്‍ ദൈവഭയമോ മനുഷ്യസ്നേഹമോ ഇല്ലാത്തവരുടെ കരങ്ങളില്‍നിന്ന് രാജ്യത്തിന്റെ കടിഞ്ഞാണ്‍ മോചിപ്പിക്കണം. അത് ഞങ്ങളുടെ ജോലിയല്ല, സെക്യുലര്‍ രാഷ്ട്രീയക്കാരുടെ ജോലിയാണെന്നാണ് ഇസ്ലാമിന്റെ അനുയായികള്‍ക്ക് പറയാനുള്ളതെങ്കില്‍, നന്മ സംസ്ഥാപിക്കാനും തിന്മ ഉന്മൂലനം ചെയ്യാനുമുള്ള ദൌത്യം അവര്‍ കൈയൊഴിഞ്ഞു എന്നേ അര്‍ഥം വരൂ. മുതലാളിത്തവും കമ്യൂണിസവും ഒരുപോലെ പരാജയത്തിന്റെ പടുകുഴിയിലേക്ക് പതിച്ചുകൊണ്ടിരിക്കുന്ന ഈ നൂറ്റാണ്ടിന്റെ അന്ത്യദശകത്തിലും ദൈവികസന്മാര്‍ഗത്തെ ഒരു സമ്പൂര്‍ണ ബദല്‍വ്യവസ്ഥയായി മുന്നോട്ടുവെക്കാന്‍ ലഭിച്ച സുവര്‍ണാവസരം ഉപയോഗപ്പെടുത്തുന്നതിനു പകരം അതിന് യത്നിക്കുന്നവരെ 'മാരക വിപത്തായി' ചിത്രീകരിക്കുന്നവരുടെ അവിവേകത്തെക്കുറിച്ച് എത്ര കുറച്ച് പറയുന്നുവോ അത്രയും നല്ലത്.