Links

കോൺഗ്രസ്സിന്റെ ഭാവി ?

എക്സിറ്റ് പോൾ പ്രവചനം ശരിയായി കേരളത്തിൽ യു.ഡി.എഫ്. തോറ്റാൽ അതിൽ നിന്ന് ലഭിക്കുന്ന പാഠം എന്തായിരിക്കുമെന്നാൽ കോൺഗ്രസ്സിനെ പോലെ അഗ്രസ്സീവ്നെസ്സ് (അക്രമണോത്സുകത) തീരെയില്ലാത്ത പാർട്ടിക്ക് ഇന്ത്യയിൽ എവിടെയും പ്രസക്തിയില്ല എന്നതാണു. ബി.ജെ.പി.യുടെ വിജയം അവരുടെ അഗ്രസ്സീവ്‌നെസ്സ് ആണു. മമതയുടെ വിജയവും അവരുടെ അക്രമണോത്സുകത തന്നെ. കോൺഗ്രസ്സുകാർ ആക്രമിക്കാൻ പോയിട്ട് പ്രതിരോധിക്കാൻ പോലും നിൽക്കുകയില്ല. ശാരീരികാക്രമണം എന്നാരും തെറ്റിദ്ധരിച്ചു പോകല്ലേ. രാഷ്ട്രീയാക്രമണം ആണു ഉദ്ദേശിക്കുന്നത്.

അഴിമതിയൊക്കെ വെറുതെ. അത് ആക്രമണത്തിനുള്ള ആയുധമാക്കുന്നതിലാണു മിടുക്ക്. ലാവലിൻ എന്താ ചെറിയ അഴിമതിയാണോ, എന്നാൽ കോൺഗ്രസ്സ് ഒരിക്കലും അത് സി.പി.എമ്മിനെ പ്രത്യാക്രമണം നടത്താനുള്ള ആയുധമാക്കിയില്ല. ആളുകൾക്ക് അഴിമതി നടക്കുന്നതിൽ പ്രശ്നമില്ല. കാരണം എല്ലാവരും അഴിമതിയുടെ ഉപഭോക്താക്കളാണു. എന്നാൽ ആരു അഴിമതിയെ ആക്രമണത്തിനുള്ള ആയുധമാക്കുന്നുവോ ജനങ്ങൾ അവർക്ക് പിന്തുണ കൊടുക്കും. കേരളത്തിൽ സർക്കാരിനു ശരിക്കും നഷ്ടം സംഭവിച്ച പച്ചയായ അഴിമതി ലാവലിൻ ആണു. എന്നാൽ ഇവിടെ ആഘോഷിക്കപ്പെട്ട അഴിമതി സർക്കാരിനു ഒരു ബന്ധവും ഇല്ലാത്ത സ്വകാര്യതട്ടിപ്പായ സോളാറും. എന്ത്കൊണ്ട്? സോളാറിനെ സർക്കാരിന്റെ അഴിമതിയായി അഗ്രസ്സീവായി ഉയർത്തിക്കാട്ടാൻ തല്പരകക്ഷികൾക്ക് സാധിച്ചു. കോൺഗ്രസ്സുകാർ ലാവലിനെ അങ്ങനെ ഉപയോഗിച്ചില്ല.

കേന്ദ്രത്തിൽ 2ജി സ്പെക്ട്രം അഴിമതിയാക്കി കോൺഗ്രസ്സിനെതിരെ എല്ല്ലാ ഭാഗത്ത് നിന്നും ആക്രമണം നടത്തിയപ്പോൾ കോൺഗ്രസ്സുകാർ പ്രതിരോധിക്കാൻ നിന്നില്ല എന്ന് മാത്രമല്ല സത്യം ജനങ്ങളോട് പറയാൻ പോലും മെനക്കെട്ടില്ല. 2ജി എന്നത് അഴിമതിയല്ല എന്നത് പച്ചയായ യാഥാർഥ്യമാണു. രണ്ട് വർഷം മുൻപ് 2ജി സ്പെക്ട്രം ലേലം ചെയ്തിരുന്നെങ്കിൽ സർക്കാരിനു ഒന്നേമുക്കാൽ ലക്ഷം കോടി രൂപ വരുമാനം കിട്ടുമായിരുന്നു എന്നും ലേലം ചെയ്യാത്തത് കൊണ്ട് അത്രയും തുക ഖജനാവിനു നഷ്ടം ആയി എന്നുമാണു സി.എ.ജി.യുടെ കണക്ക്. ഏതോ ഒരു ഗോപികൃഷ്ണൻ എന്ന് ഓർമ്മ അയാളാണു ഇത് അഴിമതിയായി ആദ്യം ചിത്രീകരിച്ചത്. പിന്നെയത് എല്ലാവരും ഏറ്റുപിടിച്ചു. അത് അഴിമതിയല്ല സി.എ.ജി.യുടെ ഒരു നിരീക്ഷണം മാത്രമാണു എന്ന് പറയാൻ ഒരു കോൺഗ്രസ്സുകാരനും തുനിഞ്ഞില്ല. ഞാൻ അന്നും ഇക്കാര്യം വിശദീകരിച്ച് നിരന്തരം ബ്ളോഗിൽ എഴുതുന്നുണ്ടായിരുന്നു.

അന്ന് 2ജി ലേലം നടന്നില്ലല്ലൊ, മാത്രമല്ല എന്തിനു ലേലം നടത്തണം? 2ജി ലേലം ചെയ്യണ്ട എന്നത് ഒന്നാം യു.പി.എ. സർക്കാരിനു മുൻപ് ഭരിച്ച എൻ.ഡി.എ. സർക്കാരിന്റെ നയം ആയിരുന്നു. പ്രമോദ് മഹാജൻ ആയിരുന്നു ടെലികോം മന്ത്രി. 2ജി സ്പെക്ട്രം ലൈസൻസ് ഫീസ് വാങ്ങി അനുവദിച്ചാൽ മതി എന്നായിരുന്നു ആ നയം. പിന്നീട് യു.പി.എ. ഭരണത്തിൽ എ.രാജ എന്ന ടെലികോം മന്ത്രിയും ആ നയം പിന്തുടർന്ന് ലൈസൻസ് ഫീ വാങ്ങി 2ജി സ്പെക്ട്രം അനുവദിക്കുകയാണുണ്ടായത്. ലേലം ചെയ്യണം എന്ന കാര്യം അപ്പോൾ ആരും ചിന്തിക്കുന്നേയില്ല. പിന്നെ രണ്ട് വർഷം കഴിഞ്ഞ് 3ജി ടെക്‌നോളജി വന്നപ്പോൾ അതിനുള്ള സ്പെക്ട്രം ലേലം ചെയ്യാമെന്ന് യു.പി.എ. സർക്കാർ തീരുമാനമെടുത്തു. ലേലം ചെയ്തു. നല്ല പൈസ സർക്കാരിനു കിട്ടി. സി.എ.ജി. ഓഡിറ്റ് ചെയ്തപ്പോൾ പറയുന്നു, എന്നാൽ പിന്നെ അന്ന് 2ജിയും ലേലം ചെയ്തെങ്കിൽ ഇന്ന് 3ജിക്ക് കിട്ടിയ നിരക്കിന്റെ അടിസ്ഥാനത്തിൽ 1.75 ലക്ഷം കോടി സർക്കാരിനു കിട്ടിയേനേ എന്ന്. 3ജിക്ക് കിട്ടിയ അതേ പണം രണ്ട് വർഷം മുൻപ് 2ജിക്ക് കിട്ടും എന്ന് എങ്ങനെയാണു സി.എ.ജി.ക്ക് അനുമാനിക്കാൻ കഴിയുക?

എന്തോ ആകട്ടെ, സി.എ.ജി. അങ്ങനെയൊന്നു നിരീക്ഷിച്ചു. എന്നാൽ ലേലം ചെയ്തിരുന്നെങ്കിൽ കിട്ടുമായിരുന്നു എന്ന് പറഞ്ഞ ഒന്നേമുക്കാൽ ലക്ഷം കോടി രൂപ (അതായത് കിട്ടാത്ത രൂപ) അടിച്ചുമാറ്റി എന്നൊരു അഴിമതിക്കഥ നാട്ടിൽ പ്രചരിക്കുന്നതാണു പിന്നെ കണ്ടത്. ഇന്നും ആളുകൾ വിശ്വസിക്കുന്നത് 2ജിയിൽ അത്രയും കോടി കോൺഗ്രസുകാർ കട്ടു എന്നാണു. സത്യാവസ്ഥ അതായത് ഈ ഒന്നേമുക്കാൽ കോടി എന്നത് ഒരു സാങ്കല്പിക കണക്കാണെന്ന് ജനങ്ങളോട് പറഞ്ഞ് പ്രതിരോധിക്കാൻ ഒരു കോൺഗ്രസ്സുകാരനും മുന്നോട്ട് വന്നില്ല.

അതേ സമയം, മൂർത്തമായ അഴിമതിയായ ലാവലിൻ ഇടപാടിനെ സി.പി.എം. എത്ര സമർത്ഥമായാണു മറച്ച് പിടിക്കുന്നത്. യാതൊരു പ്രയോജനവും ഇല്ലാതെ ഒരു യൂനിറ്റ് വൈദ്യുതി പോലും അധികം ഉല്പാദിപ്പിക്കാൻ കഴിയാതെ സർക്കാരിന്റെ ഖജനാവിൽ നിന്ന് 375 കോടി ചെലവായി. പാഴ്ചെലവ്. 2ജിയിൽ ഒരു നയാപൈസ എങ്ങും മറിഞ്ഞില്ല. അത് ഒന്നേമുക്കാൽ ലക്ഷം കോടി കട്ടത് പോലെയായി. എങ്ങനെയുണ്ട്? ഇതാണു പറഞ്ഞത്, കോൺഗ്രസ്സ് പാർട്ടിക്ക് ഇന്നത്തെ രാഷ്ട്രീയത്തിൽ അതിജീവിയ്ക്കാൻ അർഹതയില്ല. തങ്ങളുടെ ഭാഗത്തുള്ള ന്യായം പോലും പറഞ്ഞ് പിടിച്ച് നിൽക്കാൻ കഴിയാത്ത ശുദ്ധപാവങ്ങൾക്ക് മറ്റുള്ളവരെ ആക്രമിക്കാൻ എങ്ങനെ കഴിയും. അഗ്രസ്സീവ് രാഷ്ട്രീയം മാത്രമേ വിജയിപ്പിക്കാൻ കഴിയൂ. കോൺഗ്രസ്സിൽ ഒരു കെജ്രിവാൾ പോലും ഇല്ല. പിന്നെ എങ്ങനെ പിടിച്ചു നിൽക്കും?

മേമ്പൊടി : കേരളത്തിൽ ബി.ജെ.പി. ശക്തി പ്രാപിക്കുന്നത് കൊണ്ട് മുസ്ലീങ്ങളിൽ ഒരു ഇൻസെക്യൂരിറ്റി ബോധം തോന്നുകയും അതിന്റെ ഭാഗമായി വർഗീയതയെ പ്രതിരോധിക്കാൻ ഇടത് പക്ഷത്തിനു മാത്രമേ കഴിയൂ എന്ന് കരുതി മുസ്ലീങ്ങളിൽ സി.പി.എം. അനുകൂലതരംഗം ഉണ്ടായിട്ടുണ്ട് എന്നും ബഷീർ വള്ളിക്കുന്നിനെ പോലുള്ളവരുടെ എഴുത്തുകൾ ചൂണ്ടിക്കാട്ടി ചിലർ എന്നോട് പറഞ്ഞിട്ടുണ്ട്. ആയിക്കോട്ടെ, അതും ബി.ജെ.പി.ക്കല്ലേ ഗുണം ചെയ്യുക. ഹിന്ദുക്കൾ അപ്പോൾ ബി.ജെ.പി.യിൽ ഊറിക്കൂടുമല്ലൊ.

3 comments:

Dwayakshari said...

അറുപത്തേഴിൽ പത്തിൽ താഴെ സീറ്റിലേക്ക് ചുരുങ്ങി പോയപ്പോഴും ഇങ്ങനെ ഒരു ചോദ്യമുണ്ടായിരുന്നു.

Ananth said...

"അറുപത്തേഴിൽ പത്തിൽ താഴെ സീറ്റിലേക്ക് ചുരുങ്ങി പോയപ്പോഴും ഇങ്ങനെ ഒരു ചോദ്യമുണ്ടായിരുന്നു."

the party in 67 with the name "congress"( two bulls) came to an end in 69 when indira gandhi was expelled from it by nijalingappa and group......then she formed a party of her own called congress ( cow and calf)......and that too came to an end in 1977 when indira was expelled from that party following the election defeat after emergency by antony and group.......then she formed another party with the name congress ( hand )and that party is the one currently owned by the heirs of indira........this is a privately owned company just as the national herald assets case indeed proves...... and it has nothing to do with the "indian national congress" of the days of the real gandhi and nehru......

Ananth said...

സ്പെക്ടറം വിതരണത്തിലും കല്ക്കരി ഖനി വിതരണത്തിലുമൊക്കെ upa സർക്കാരിന്റെ കാലത്ത് നടന്ന അഴിമതികൾ കണ്ടില്ലെന്നു നടിക്കുന്നത് കാര്യങ്ങൾ ശരിയായി മനസിലാക്കുന്നതിലുള്ള കഴിവില്ലായ്മ കൊണ്ടാണോ അതോ അന്ധമായ കോണ്ഗ്രസ് ഭക്തി കൊണ്ടാണോ എന്തോ .......ഇദ്ദേഹം പറയുന്ന രീതിയിൽ ......നമ്മുടെ കയ്യിലുള്ള ഒരേക്കർ സ്ഥലത്തിൽ പത്തു സെന്റു സ്ഥലം സെന്റിന് ഒരു ലക്ഷം രൂപ വച്ചു വിറ്റു എന്നിരിക്കട്ടെ രണ്ടു വർഷം കഴിഞ്ഞു മറ്റൊരു പത്തു സെന്റു വിൽക്കുമ്പോൾ സെന്റിന് പത്തു ലക്ഷം വച്ചു കിട്ടിയാൽ ആദ്യത്തെ കച്ചവടം കൊണ്ടു 90 ലക്ഷം രൂപയുടെ notional loss ഉണ്ടായി എന്നു പറയും ......സത്യത്തിൽ വിറ്റ ആളിന് "നഷ്ടം" ഉണ്ടായില്ലെങ്കിലും വാങ്ങിയ ആളിനുന്ടായ ലാഭം notional അല്ല real ആണ് ........അതുകൊണ്ടു ഇത്തരത്തിലുള്ള മൂല്യവര്ധനവ്‌ മുൻകൂട്ടികന്ടു തങ്ങൾക്കു താല്പര്യമുള്ള ചില ആളുകൾക്ക് സ്പെക്ടറവും ഖനികളും വിതരണം ചെയ്തു കൊടുത്തതിലാണ് അഴിമതി നടന്നു എന്നു പറയുന്നത് .......ടെലികോം രംഗവുമായി ഒരു ബന്ധവുമില്ലാത്ത റിയൽ എസ്റ്റേറ്റ്‌ കമ്പനികൾ ഇത്തരത്തിൽ നൂറു കണക്കിന് കോടികൾ കൈക്കൂലി കൊടുത്തു license നേടുകയും തുടർന്നു ആയിരക്കണക്കിന് കോടി രൂപാ ലാഭത്തിൽ അത് അന്താരാഷ്‌ട്ര ടെലികോം കമ്പനിക്കു കൈമാറുകയും ചെയ്തതൊന്നും ഇദ്ദേഹത്തിന്റെ കണ്ണിൽ അഴിമതി അല്ല ( unitech - telenor )........അതുപോലെ കല്ക്കരിഖനികളും പല കടലാസ് കമ്പനികൾ ഏറ്റെടുത്തു മറിച്ചു വില്ക്കുന്ന സാഹചര്യവും ഉണ്ടായി .....ഇതൊക്കെ ബോദ്ധ്യപ്പെട്ടതു കൊണ്ടാണ് കോടതി ഈ വിഷയങ്ങളിൽ ഇടപെടുന്നതും license കൾ റദ്ദാക്കി വീണ്ടും ലേലം ചെയ്യുവാൻ ഉത്തരവിടുന്നതും .......തുടർന്നു നടന്ന ലേലത്തിൽ കിട്ടിയ തുക ഈ രണ്ടു രംഗത്തും ചൂണ്ടിക്കാണിക്കപ്പെട്ട ആനുമാനിക നഷ്ടം ശരിവെക്കുന്ന തരത്തിലായിരുന്നു എന്ന വസ്തുതയും ഇദ്ദേഹം കാണുന്നില്ല ........പിന്നെ ലക്ഷം കോടി എന്നൊക്കെ പറയുന്നത് കൊണ്ഗ്രസ്സുകാർ അടിച്ചു മാറ്റിയ തുക അല്ല .....ഖജനാവിന് കിട്ടുമായിരുന്ന പണം എന്നേയുള്ളൂ അത്തരത്തിൽ ലാഭം കൊയ്യാനുള്ള അവസരം ഒരുക്കി കൊടുത്തതിനു നൂറുകണക്കിന് കോടികൾ കൈക്കൂലിയായി വാങ്ങി എന്നതിനാണ് രാജായെ പോലെയുള്ളവര് ജയിലിൽ കിടക്കേണ്ടി വന്നത് ......പിന്നെ ഇതേ തെറ്റ് ലാവ്ലിൻ കേസിന്റെ കാര്യത്തിൽ ഇദ്ദേഹവും പറയുന്നു 350 കോടിയോളം മുടക്കി നവീകരണം നടത്തിയതു കൊണ്ട് പ്രയോജനം ഉണ്ടായില്ല എന്നു cag പറഞ്ഞതു കൊണ്ടു അത്രയും തുകയുടെ അഴിമതി നടത്തി എന്നാണ് ഇദ്ദേഹം പറയുന്നത് ........കാൻസർ ആശുപത്രിക്ക് സഹായമായി നൂറു കോടി നല്കാം എന്ന ഉറപ്പിൽ പദ്ധതി ചെലവ് പെരുപ്പിച്ചു കാണിച്ചു ലാവ്ലിന് നൂറു കോടി അധികമായി നൽകിയതിൽ പത്തു കോടിയോ മറ്റോ മാത്രമേ ആശുപത്രിക്ക് കിട്ടിയുള്ളൂ ....ആ രീതിയിൽ 90 കോടിയോളം രൂപാ സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടായി എന്ന വസ്തുത ആരും നിഷേധിക്കുന്നില്ല .....ആശുപത്രിക്കുള്ള സഹായവും വൈദ്യുത പദ്ധതിയുടെ നവീകരണവുമായി ബന്ധപ്പെടുത്തുന്ന വിചിത്ര രീതിയെ ചോദ്യം ചെയ്ത വകുപ്പ് സെക്രട്ടരിയുടെ "തല പരിശോധിക്കണം" എന്നു കുറിപ്പെഴുതി അതുമായി മുന്നോട്ടു പോയ അന്നത്തെ വകുപ്പ് മന്ത്രി ആയിരുന്ന പിണറായി വിജയനെ സംസ്ഥാന ഖജനാവിനുണ്ടായ നഷ്ടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും രക്ഷപ്പെടുവാൻ നിയമ സാങ്കേതികയുടെ പഴുതൊരുക്കി കൊടുത്തതും കൊണ്ഗ്രസിന്റെ adjustment രാഷ്ട്രീയമല്ലാതെ മറ്റൊന്നല്ല ......സംസ്ഥാന ഖജനാവിന് 2 കോടി രൂപയുടെ നഷ്ടം വരുത്തി എന്നതിന്റെ പേരിലാണ് ബാലകൃഷ്ണ പിള്ളയെ ജയിലിൽ അടച്ചത് എന്ന കാര്യവും ഓർമ്മിക്കുക