Links

ആഗസ്റ്റ് 12ഉം ജനാധിപത്യവും !

സഖാവ് ഉള്ളിയേരി കുട്ടികൃഷ്ണനുമായി ഒരു അഭിമുഖം:

റിപ്പോര്‍ട്ടര്‍: ആഗസ്റ്റ് 12ന്റെ സമരം പൊളിക്കാന്‍ സര്‍ക്കാര്‍ പല പദ്ധതികളും പ്ലാന്‍ ചെയ്യുന്നുണ്ടല്ലൊ. എന്താണ് അഭിപ്രായം? 

സഖാവ് : ഫാസിസം. തനിഫാസിസം. ഇതാണ് ഇത് മാത്രമാണ് ഫാസിസം. ഞങ്ങള്‍ ഒരു ബ്രാഞ്ചില്‍ നിന്ന് രണ്ട് പേര്‍ വീതം അമ്പതിനായിരം ബ്രാഞ്ചുകളില്‍ നിന്നും ലക്ഷം കേഡര്‍മാര്‍   തിരുവനന്തപുരത്ത് എത്തി സെക്രട്ടേരിയറ്റിന് ചുറ്റും അനങ്ങാതിരിക്കുകയാണ് ചെയ്യുക. പോലീസിന്റെ ബാരിക്കേഡുകള്‍ തൊടുക പോലും ഇല്ല. അകത്ത് പ്രവേശിക്കുകയില്ല. സെക്രട്ടേരിയറ്റിന്റെ മതിലിനും ചുറ്റും ലക്ഷം കേഡര്‍മാര്‍ മനുഷ്യമതില്‍ തീര്‍ത്ത് ആരെയും അകത്ത് കടത്താതിരിക്കുന്ന സമാധാനപരമായ സമരമാണ് ഞങ്ങള്‍ ചെയ്യുക. സര്‍ക്കാര്‍ അതിന് അനുവദിക്കലാണ് ജനാധിപത്യം. ഞങ്ങള്‍ അങ്ങനെ സമാധാനപരമായി വളഞ്ഞിരിക്കുമ്പോള്‍ പോലീസോ കേന്ദ്രസേനയോ തടയുന്നത് ഫാസിസമാണ്. ഫാസിസം ഞങ്ങള്‍ പൊറുക്കില്ല. എത്ര പോലീസും പട്ടാളവും വന്നാലും ഞങ്ങള്‍ സെക്രട്ടേരിയറ്റ് വളഞ്ഞിരിക്കും. ഞങ്ങളാണ് ജനങ്ങള്‍. ജനങ്ങളുടെ കരുത്തിനു മുന്നില്‍ പോലീസും പട്ടാളവും പുല്ലാണ്. 

റിപ്പോര്‍ട്ടര്‍: നിങ്ങള്‍ ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും , ആഭ്യന്തരകലാപം സൃഷ്ടിക്കാന്‍ പോവുകയാണെന്നും രക്തസാക്ഷികളെ സൃഷ്ടിച്ച് പാര്‍ട്ടിക്ക് ഊര്‍ജ്ജം ശേഖരിക്കാനാണ് ഉദ്ദേശം എന്നൊക്കെ പറയപ്പെടുന്നുണ്ടല്ലൊ? 

സഖാവ്: അതൊക്കെ ബൂര്‍ഷ്വാ-കുത്തകമുതലാളിത്ത-സാമ്രാജ്യത്വ ദുഷ്പ്രചരണങ്ങള്‍ മാത്രം. ഞങ്ങളുടെ ലക്ഷ്യം സുവ്യക്തമാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണം. അത്രയേയുള്ളൂ. ഞങ്ങള്‍ ഭരണം അട്ടിമറിക്കില്ല. ഞങ്ങള്‍ക്ക് ഇപ്പോള്‍ ഭരണവും വേണ്ട. 

റിപ്പോര്‍ട്ടര്‍: നിങ്ങള്‍ ഇങ്ങനെ സെക്രട്ടേരിയറ്റ് അനിശ്ചിതകാലത്തേക്ക് ഉപരോധിച്ചാല്‍ അത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടല്ലേ? ലക്ഷം പേര്‍ തങ്ങിയാല്‍ നഗരം വീര്‍പ്പുമുട്ടില്ലേ? 

സഖാവ്: ഒരിക്കലുമില്ല. ഇത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള സമരമാണ്. ജനങ്ങളുടെ ആവശ്യമാണ് മുഖ്യമന്ത്രി രാജിവെക്കുക എന്നത്. അത്കൊണ്ട് ജനങ്ങള്‍ക്ക് ഈ സമരം ബുദ്ധിമുട്ടായി തോന്നുകയില്ല. ജനങ്ങള്‍ ഞങ്ങള്‍ക്ക് പണം തരുന്നു, താമസിക്കാന്‍ സൌകര്യം തരുന്നു, ഭക്ഷണപദാര്‍ത്ഥങ്ങള്‍ തരുന്നു. എന്തിന് ആഗസ്റ്റ് 12വരെ കാത്തു, ഇതിനു മുന്നേ സമരവളണ്ടിയര്‍മാര്‍ വന്ന് ഞങ്ങളെ ഈ ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ നിന്ന് മോചിപ്പിച്ച് രക്ഷിക്കണമായിരുന്നു എന്നാണ് ജനം നമ്മോട് പറയുന്നത്. 

റിപ്പോര്‍ട്ടര്‍: ഉമ്മന്‍ ചാണ്ടി രാജി വെച്ചാല്‍ നിങ്ങള്‍ ഈ സമരം ഉപേക്ഷിക്കുമോ? 

സഖാവ്: അത് പാര്‍ട്ടി ആലോചിക്കും. ഞങ്ങള്‍ക്ക് അനഭിമതനാകുന്ന മുഖ്യമന്ത്രിയാണ് പകരം വരുന്നതെങ്കില്‍ ലക്ഷം കേഡര്‍മാര്‍ പിന്നെയും ഇരച്ചുവരും. അപ്പോഴും സെക്രട്ടേരിയറ്റ് വളഞ്ഞ് ഇരിക്കാനുള്ള സൌകര്യം സര്‍ക്കാര്‍ ചെയ്തു തരണം. കാരണം ഇവിടെ ജനാധിപത്യമാണ്. ജനാധിപത്യത്തില്‍ സമരം ചെയ്യുന്ന ജനങ്ങളെ അടിച്ചമര്‍ത്താന്‍ പാടില്ല. അടിച്ചമര്‍ത്തിയാല്‍ അത് ഫാസിസമാണ്. ഫാസിസം ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല. അത്രയും കരുത്തുള്ളവരാണ് ജനങ്ങള്‍. ആ ജനക്കരുത്താണ് ആഗസ്റ്റ് 12ന് തിരുവഞ്ചൂരിന്റെ പോലീസും കേന്ദ്രന്റെ സേനയും കാണാന്‍ പോകുന്നത്.

റിപ്പോര്‍ട്ടര്‍: ആട്ടെ, നിങ്ങള്‍ ഭരിക്കുമ്പോള്‍ ഇത് പോലെ മുഖ്യമന്ത്രി രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് സെക്രട്ടേരിയറ്റ് ഉപരോധിച്ചാല്‍ നിങ്ങള്‍ അതനുവദിക്കുമോ? ഈ സമരം ഒരു കീഴ്വഴക്കമാക്കാമോ? 

സഖാവ്: ഞങ്ങളുടെ മന്ത്രിമാരെ ജനങ്ങളാണ് തെരഞ്ഞെടുക്കുക. ആ മന്ത്രിമാര്‍ക്കും ജനങ്ങള്‍ക്കും സെക്രട്ടേരിയറ്റില്‍ പോകേണ്ടി വരും. അത് ജനങ്ങളുടെയും പാര്‍ട്ടിയുടെയും ജനാധിപത്യാവകാശമാണ്. ആ ജനാധിപത്യം ഞങ്ങള്‍ സംരക്ഷിക്കും. സമരത്തെ ഞങ്ങള്‍ പോലീസോ കേന്ദ്രസേനയോ ഇല്ലാതെ തികച്ചും ജനാധിപത്യപരമായി നേരിടും. 

റിപ്പോര്‍ട്ടര്‍: എങ്ങനെ?

സഖാവ് : സമരത്തിന് പോകും എന്ന് പാര്‍ട്ടി കണ്ടെത്തുന്ന ഓരോ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെയും യു.ഡി.എഫ്. അനുഭാവിയുടെയും വീടുകളില്‍ പാതിരായ്ക്ക് പോയി വാതിലില്‍ മുട്ടി വിളിച്ച് കുടുംബനാഥനോട് സൌമ്യമായി പറയും, ഈ വീട്ടില്‍ നിന്ന് ആരെങ്കിലും സമരത്തിന് പോയാല്‍ പോയവന്റെ കൈയും കാലും യഥാസ്ഥാനത്ത് ഉണ്ടാവില്ല. പിന്നെ അവന് ജീവിതത്തില്‍ എവിടെയും സഞ്ചരിക്കേണ്ടി വരില്ല എന്ന്. ഇത് കേള്‍ക്കുമ്പോഴേക്കും സമരം രാഷ്ട്രീയപ്രേരിതമാണെന്ന് ഗൃഹനാഥന് ബോധ്യമാകും. പാര്‍ട്ടിക്ക് ജനാധിപത്യം സംരക്ഷിക്കാന്‍ ഇത് പോലെ എത്രയോ വഴികളുണ്ട്. ജനങ്ങളാണ് പാര്‍ട്ടി, പാര്‍ട്ടിയാണ് ജനങ്ങള്‍. പാര്‍ട്ടിയെ സംരക്ഷിക്കലാണ് ജനങ്ങളെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള വഴി. പാര്‍ട്ടിയുടെ വഴിമുടക്കുന്ന വര്‍ഗ്ഗശത്രുക്കളെ ഉന്മൂലനം ചെയ്യലും ജനാധിപത്യസംരക്ഷണത്തിന്റെ മുന്നുപാധിയാണ്. 

റിപ്പോര്‍ട്ടര്‍:  അപ്പോള്‍ ശരിക്കും എന്താണ് ഈ ജനാധിപത്യം? 

സഖാവ് : എന്താ സംശയം? ഞാന്‍ പറഞ്ഞല്ലൊ പാര്‍ട്ടിയാണ് ജനങ്ങള്‍. അപ്പോള്‍ പാര്‍ട്ടിയുടെ ആധിപത്യമാണ് ജനാധിപത്യം. ഇവിടെ ഞങ്ങള്‍ക്ക് ആധിപത്യമില്ല. അത്കൊണ്ട് ജനാധിപത്യവും ഇല്ല. ഇവിടെ ബൂര്‍ഷ്വകള്‍ക്കാണ് ആധിപത്യം. ശരിയായ ജനാധിപത്യത്തില്‍ പാര്‍ട്ടിക്ക് മാത്രമേ ആധിപത്യം ഉണ്ടാകാന്‍ പാടുള്ളൂ. ഡിക്റ്റേറ്റര്‍ഷിപ്പ് ഓഫ് പ്രോലിറ്റേറിയന്‍സ് എന്നാണ് അതിന്റെ പേര്. പാര്‍ട്ടിക്ക് ആധിപത്യം കിട്ടുമ്പോള്‍ ജനങ്ങള്‍ക്ക് ആധിപത്യം കിട്ടും. ആ ആധിപത്യം മറ്റാരും കവര്‍ന്നെടുക്കാതിരിക്കാന്‍  മറ്റാരെയും പാര്‍ട്ടി ഉണ്ടാക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. പാര്‍ട്ടിയെ വിമര്‍ശിക്കുന്നവര്‍ ബൂര്‍ഷ്വകളുടെ ചെരുപ്പ് നക്കികളും കുലംകുത്തികളും വര്‍ഗ്ഗശത്രുക്കളുമാണ്. അത്തരക്കാരെ വിപ്ലവത്തിനു മുന്‍പ് വടിവാള്‍ കൊണ്ട് 51 വെട്ടുവെട്ടി കൊല്ലും. വിപ്ലവത്തിന് ശേഷം ടിയാനന്‍‌മെന്‍ സ്ക്വയറില്‍ ചെയ്ത പോലെ പട്ടാളടാങ്കുകള്‍ കയറ്റി ചതച്ച് ഉന്മൂലനം ചെയ്യും. 

റിപ്പോര്‍ട്ടര്‍ : ഇതൊക്കെ ഇന്ത്യയില്‍ നടക്കുമോ? 

സഖാവ് : നടക്കണം. അതിനാണ് വര്‍ഗ്ഗസമരം. വര്‍ഗ്ഗസമരം മൂര്‍ച്ഛിച്ചാലാണ് വിപ്ലവം നടക്കുക. വര്‍ഗ്ഗസമരം മൂര്‍ച്ഛിക്കാന്‍ നിരന്തരം സമരങ്ങള്‍ വേണം. അതിനാണ് ഞങ്ങള്‍ പണ്ടുമുതലേ കൊടികുത്തി കൊടികുത്തി പരിശ്രമിക്കുന്നത്. ഈ ഉപരോധവും വര്‍ഗ്ഗസമരത്തിന്റെ ഭാഗമാണ്. തിരിച്ചടികള്‍ ഉണ്ടാകും. എന്നാലും സമരം ചെയ്യാതിരിക്കാനാകുമോ? ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാരായിപ്പോയില്ലേ? 

റിപ്പോര്‍ട്ടര്‍ : ഇന്ത്യയില്‍ വിപ്ലവം നടക്കുമോ? വിപ്ലവം നടന്ന സ്ഥലങ്ങളില്‍ ഒന്നും ഇപ്പോള്‍ കമ്മ്യൂണിസം ഇല്ലല്ലൊ? 

സഖാവ് : ഇന്ത്യയിലും വിപ്ലവം നടക്കണം. എന്തെന്നാല്‍ മാര്‍ക്സിസം ശാസ്ത്രമാണ്, അജയ്യമാണ്. ലോകത്തിന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയും ഗണിച്ച് പ്രവചിച്ച ഒരേയൊരു ശാസ്ത്രജ്ഞനാണ് കാറല്‍ മാര്‍ക്സ്. അദ്ദേഹം പ്രവചിച്ച പോലെ വിപ്ലവം നടത്തിയില്ലെങ്കില്‍ പിന്നെ ഞങ്ങളൊക്കെ എന്തിനാ ഇങ്ങനെ കമ്മ്യൂണിസ്റ്റുകാരായി കഷ്ടപ്പെടുന്നത്? ഇപ്പോള്‍ തന്നെ ലക്ഷം കേഡര്‍മാരെ തിരുവനന്തപുരത്ത് എത്തിക്കാന്‍ എത്ര കോടിയാ ചെലവ്. പോലീസും കേന്ദ്രസേനയും വന്നാലും എല്ല്ലാ തിരിച്ചടികള്‍ക്കും ഒടുവില്‍ വിപ്ലവം വിജയിക്കുക തന്നെ ചെയ്യും.

റിപ്പോര്‍ട്ടര്‍ : എന്നാല്‍ ശരി, ലാല്‍ സലാം !

സഖാവ് : ലാല്‍ സലാം !





1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പോള്‍ ശരിക്കും എന്താണ് ഈ ജനാധിപത്യം?