Links

ടി.പി.വധത്തിന് ശേഷം ഇനിയെന്ത് ?

ടി.പി. വധത്തിനു പിന്നില്‍ സി.പി.എം ആണെന്നും പാര്‍ട്ടി വിട്ടതിലുള്ള വിരോധമാണ്‌ റവല്യൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനു കാരണമെന്നും, സി.പി.എം. നേതാക്കളുടെ നിര്‍ദേശപ്രകാരം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുമിച്ചാണു കൊല നടത്തിയതെന്നും  സംസ്‌ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.  അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി ദണ്ഡപാണിയാണ് കോടതിയെ ഇപ്രകാരം അറിയിച്ചത്.

ഇങ്ങനെ ഔദ്യോഗികമായി തന്നെ സി.പി.എം. എന്ന പാര്‍ട്ടിയാണ് ടി.പി.ചന്ദ്രശേഖരനെ 51വെട്ടുകള്‍ വെട്ടി അരുംകൊല ചെയ്തത് എന്ന് പ്രസ്താവിക്കപ്പെട്ടപ്പോള്‍ ഇപ്പോഴൊന്നും ആരും ഈ പ്രസ്താവനയെ എതിര്‍ക്കുന്നില്ല. നെയ്യാറ്റിന്‍‌കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പാര്‍ട്ടി ഇതിന് മുതിരുമായിരുന്നോ എന്ന സംശയവും ഇപ്പോള്‍ ആര്‍ക്കും ഇല്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഔദ്യോഗികമായി തന്നെ കൊലപാതകങ്ങള്‍ സംഘടിപ്പിക്കാറുണ്ട് എന്ന് ഇപ്പോള്‍ എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു.

ഇനി എന്ത്? രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുക എന്ന നയത്തിന്റെ പേരില്‍ നക്സലൈറ്റുകളെ എതിര്‍ത്ത പാര്‍ട്ടിയാണ് സി.പി.എം. അതേ പാര്‍ട്ടിയും നക്സൈലൈറ്റുകളുടെ രീതിയാണ് ഇത്രയും കാലമായി പിന്തുടര്‍ന്നു വന്നിരുന്നത് എന്നും വ്യക്തമായിരിക്കുന്നു. ഒരു വ്യത്യാസമുണ്ട്. നക്സലുകള്‍ വധിച്ചത് ജന്മിമാരെ ആയിരുന്നെങ്കില്‍ സി.പി.എം. വധിച്ചതെല്ലാം സാധാരണക്കാരെയായിരുന്നു. നക്സലുകള്‍ വര്‍ഗ്ഗശത്രുവായി കണ്ടത് ജന്മിമാരെ ആയിരുന്നെങ്കില്‍ സി.പി.എം. വര്‍ഗ്ഗശത്രുക്കള്‍ ആയി കണ്ടത് പാര്‍ട്ടിക്ക് ശല്യമായി തോന്നിയവരെയാണ്. അങ്ങനെയാണ് ടി.പി.യും വധിക്കപ്പെടുന്നത്.

സി.പി.എമ്മിനെ ന്യായീകരിക്കാന്‍ ഇപ്പോള്‍ വിരലിലെണ്ണാന്‍ കഴിയുന്ന ബുദ്ധിജീവികള്‍ മാത്രമേ രംഗത്ത് വരുന്നുള്ളൂ. ഇത്തരുണത്തില്‍ പാര്‍ട്ടി തിരുത്തി, ശുദ്ധീകരിച്ച് മുന്നോട്ട് പോകണമെന്നും സി.പി.എം. എന്ന പാര്‍ട്ടി കേരളത്തില്‍ വേണമെന്നും ചില കോണ്‍ഗ്രസ്സുകാര്‍ പോലും പറയുന്നുണ്ട്. എന്നാല്‍ എന്തിനാണ് സി.പി.എം. അങ്ങനെ ശുദ്ധീകരിക്കപ്പെടുന്നത്. അല്ലെങ്കില്‍ തന്നെ അത് സാധ്യമാണോ? അഴുക്കും മാലിന്യങ്ങളും നിറഞ്ഞ ഒരു പൊട്ടക്കുളം നന്നാക്കാന്‍ പാഴ്ശ്രമം നടത്തുന്നതിനേക്കാളും നല്ല്ലത് പുതിയ ഒന്ന് കുഴിക്കുന്നതാണ് എന്ന് ലെനിന്‍ തന്നെ പറഞ്ഞിട്ടുണ്ട്. നിക്ഷിപ്തതാല്പര്യക്കാരുടെ കൂടാരമാണ് ഇന്ന് സി.പി.എം. അത്കൊണ്ടാണ് പാര്‍ട്ടി എന്ന സ്ഥാപനം നിലനിര്‍ത്താന്‍ അവര്‍ എന്ത് ഹീനമായ മാര്‍ഗ്ഗങ്ങളും അവലംബിക്കുന്നത്. ജനപക്ഷത്ത് നിന്നുകൊണ്ട് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രസ്ഥാനം വേണമെന്നുള്ളവര്‍ അങ്ങനെയൊന്ന് പുതുതായി വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. അങ്ങനെ വളര്‍ത്തുന്നവര്‍ക്ക് സി.പി.എമ്മിന്റെ അപചയവും പതനവും ഒരു പാഠമായിരിക്കുകയും വേണം.

കേരളം ഭരിക്കാന്‍ യു.ഡി.എഫ്. തന്നെ മതി. അല്ലറച്ചില്ലറ അസ്വാരസ്യങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും യു.ഡി.എഫ്. ഭരണം നന്നായി പോകുന്നുണ്ട്. കേരളത്തിലെ റോഡുകള്‍ തന്നെ ഒന്ന് നോക്കിയാല്‍ ആ വ്യത്യാസം മനസ്സിലാകും. സാമൂഹ്യപ്രവര്‍ത്തനത്തിന് ഇന്ന് ആളുകള്‍ ഇല്ല. അവിടെയാണ് പുതിയൊരു ഇടത്പക്ഷ പ്രസ്ഥാനത്തിന്റെ ആവശ്യം വരുന്നത്. അങ്ങനെയൊരു പ്രസ്ഥാനം ഉയര്‍ന്നുവരുന്നതിന് പ്രതിബന്ധം ഇന്നത്തെ നിലയില്‍ സി.പി.എം. മാത്രമാണ്. മദ്യപാനം ഇന്ന് കേരളത്തെ മൊത്തം വിഴുങ്ങിയെന്ന് പറയാം. വൈകുന്നേരമായാല്‍ വെള്ളമടിക്കാത്ത നാലുപേരെ കാണാന്‍ പ്രയാസമായിട്ടുണ്ട്. മദ്യപാനവും ലോട്ടറിയും  എങ്ങനെ നോക്കിയാലും സാമൂഹ്യതിന്മയാണ്. ആരോഗ്യകരമായ മനസ്സുള്ള ഒരാള്‍ മദ്യം കഴിക്കുകയോ ലോട്ടറിടിക്കറ്റ് വാങ്ങുകയോ ഇല്ല എന്ന് ഞാന്‍ പറയും. ലോട്ടറി അടിക്കുന്ന കാശ് കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാം എന്നു കരുതുന്നത് തെറ്റാണ്. സര്‍ക്കാര്‍ ജനങ്ങളെ ഇപ്രകാരം വ്യാമോഹത്തിന് അടിമകളാക്കരുതായിരുന്നു. ഈ രണ്ട് തിന്മകളും നാട്ടില്‍ പ്രചരിപ്പിച്ചത് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആയിരുന്നു എന്നും ഇവ രണ്ടും ഇപ്പോള്‍ നമ്മുടെ അയല്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടകയിലും തമിഴ്നാട്ടിലും നിരോധിച്ചിട്ടുണ്ട് എന്നു കൂടി പറയട്ടെ.

മദ്യം വിറ്റ് കിട്ടുന്ന കാശ് കൊണ്ട് സബ്സിഡി കൊടുത്ത് ഒരു രൂപയ്ക്ക് ഒരു കിലോ അരി ലഭ്യമാക്കുന്നതില്‍ എന്ത് ജനക്ഷേമമാണ് ഉള്ളത്. 50രൂപയ്ക്ക് ബീയര്‍ വാങ്ങി അതിന്റെ കുപ്പി രണ്ട് രൂപയ്ക്ക് വിറ്റ് രണ്ട് കിലോ അരി വാങ്ങാം, പിന്നെ എന്തിനാണ് ആളുകള്‍ പണിക്ക് പോകുന്നത് എന്നാണ് ചിലര്‍ ചോദിക്കുന്നത്. കേരളത്തിന്റെ സാമൂഹ്യഘടന ആകമാനം താറുമാറായിപ്പോയിരിക്കുന്നു. ചാനലുകളില്‍ രാഷ്ട്രീയക്കാരും സാംസ്ക്കാരികക്കാരും ചര്‍ച്ച ചെയ്യുന്നതൊന്നും ജനങ്ങളുടെ യഥാര്‍ഥ പ്രശ്നങ്ങളല്ല. ശരിയായ പ്രശ്നങ്ങള്‍ മനസ്സിലാക്കി ജനങ്ങളോടൊപ്പം നില്‍ക്കുന്ന ജനപക്ഷ രാഷ്ട്രീയം നല്ലതായിരുന്നു. എന്നാല്‍ അധികാരം ഏത് പ്രസ്ഥാനത്തെയും പെട്ടെന്ന് തന്നെ  ദുഷിപ്പിക്കുമെന്നും നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്.

കൊലപാതകം രാഷ്ട്രീയ അജണ്ടയായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന സി.പി.എമ്മിന് ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കാന്‍ അര്‍ഹതയില്ല. നക്സലുകള്‍ ഉന്മൂലനസിദ്ധാന്തം നടപ്പാക്കുമ്പോള്‍ മാര്‍ക്സിസ്റ്റുകാര്‍ പറഞ്ഞതും ഇതേ ന്യായമായിരുന്നുവല്ലൊ. മാര്‍ക്സിസ്റ്റുകാരുടെ കൊലപാതകങ്ങളെ പറ്റി പറയുമ്പോള്‍ മറ്റ് പാര്‍ട്ടിക്കാരും കൊന്നിട്ടില്ലേ എന്നു ചോദിക്കുന്നവരുണ്ട്. ഇന്ത്യയില്‍ എത്രയോ പാര്‍ട്ടികള്‍ ഉണ്ടെങ്കിലും സി.പി.എമ്മിന് മാത്രമാണ് പാര്‍ട്ടിക്കോടതികള്‍, പാര്‍ട്ടി വിചാരണ, പാര്‍ട്ടിക്വട്ടേഷന്‍ സംഘങ്ങള്‍  പോലുള്ള ഔദ്യോഗിക സംവിധാനങ്ങള്‍ ഉള്ളത്.  നിക്ഷിപ്തതാല്പര്യക്കാരുടെ കൂടാരം മാത്രമായി സി.പി.എം. ഇന്ന് അധ:പതിച്ചുപോയിരിക്കുന്നു. കമ്മ്യൂണിസ്റ്റ്പാര്‍ട്ടികള്‍ അധ:പതിക്കുന്തോറും അത് കൂടുതല്‍ കൂടുതല്‍ ഫാസിസ്റ്റായി പരിണമിക്കുകയാണ് ചെയ്യുക.

പാര്‍ട്ടിയുടെ ആശയപ്രചാരണത്തിന് സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ഓണ്‍‌ലൈന്‍ വേദികളും ഉപയോഗിക്കണമെന്ന് പ്രവര്‍ത്തകരോട് സി.പി.എം. നേതൃത്വം ആഹ്വാനം ചെയ്യുകയുണ്ടായി. എന്നാല്‍ എന്ത് ആശയമാണ് ഇത്തരം വേദികളിലൂടെ പ്രചരിപ്പിക്കാന്‍ സഗാക്കള്‍ക്കുള്ളത്? പാര്‍ട്ടിയെ ആരെങ്കിലും ക്രിയാത്മകമായി പോലും വിമര്‍ശിച്ചാല്‍ അവരെ മാര്‍ക്സിസ്റ്റ് വിരുദ്ധന്‍ എന്നു മുദ്രകുത്തി വെട്ടുകിളികളെ പോലെ കൂട്ടത്തോടെ വന്നു തെറി പറയുക, പരിഹസിക്കുക, ഭീഷണിപ്പെടുത്തുക എന്നതൊഴിച്ച് എന്ത് നല്ല ആശയങ്ങളും കാഴ്ചപ്പാടുകളുമാണ് അവര്‍ക്ക് പങ്ക് വയ്ക്കാനുള്ളത്? ചാനലുകളില്‍ തന്നെ മാധവന്‍ കുട്ടിയും ശക്തിധരനും ഭാസുരേന്ദ്രബാബുവും ഒക്കെ ഇങ്ങനെ ഉറഞ്ഞുതുള്ളേണ്ടി വരുന്നത് എന്ത്കൊണ്ടാണ്? നല്ലതും ശരിയായതും ‘നേരെ വാ നേരെ പോ’ എന്ന മട്ടില്‍ ഉള്ളതുമായ അഭിപ്രായങ്ങള്‍ അവരുടെ പക്കല്‍ ഇല്ല എന്നത്കൊണ്ട് മാത്രമാണ്.

ലോകത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തകര്‍ന്നത് അതിന്റെ തന്നെ സ്വയംകൃതാനര്‍ത്ഥങ്ങള്‍ നിമിത്തമാണ്. ബംഗാളില്‍ സംഭവിച്ചതും കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നതും അങ്ങനെ തന്നെ.  വിമര്‍ശകര്‍ക്ക് എന്തെങ്കിലും പറയാനോ അല്ലെങ്കില്‍ എഴുതാനോ മാത്രമല്ലേ കഴിയൂ. അല്ലാതെ ഒളിക്യാമറകള്‍ സ്ഥാപിക്കാന്‍ കഴിയില്ലാലോ. അത്കൊണ്ട് സി.പി.എമ്മിന് വേണ്ടി ആരും സഹതാപക്കണ്ണീര്‍ ഒഴുക്കിയിട്ട് കാര്യമില്ല. ആ പാര്‍ട്ടി ശുദ്ധീകരിക്കപ്പെടുമെന്നോ തിരുത്തപ്പെടുമെന്നോ ആരും കരുതേണ്ടതുമില്ല.  മറ്റുള്ളവരെ നോക്കി കൊലവിളി നടത്താന്‍ ആ പാര്‍ട്ടിക്ക് ഇനി കഴിയരുത്.  അതിനായി മുഴുവന്‍ ജനാധിപത്യ വിശ്വാസികളും യോജിക്കേണ്ടതുണ്ട്.

5 comments:

കാഴ്‌ചക്കാരന്‍ said...

സൂകുമാരേട്ടാ, സ്വയം മാറാന്‍ തയ്യാറാവാത്ത പാര്‍ട്ടിയേയോ മനുഷ്യനേയോ എങ്ങിനെയാണ്‌ മറ്റൊരാള്‍ക്ക്‌ മാറ്റാന്‍ കഴിയുക. നിയമങ്ങള്‍ക്കുപോലും പരിധിയുണ്ട്‌. ഭ്രാന്തമായി കൊലവിളി നടത്തുകയും അതു ചെയ്യുകയും ചെയ്യുന്ന ഒരാളെ എന്തു ചെയ്യും ? വീണ്ടും വീണ്ടും കൊല ചെയ്യുന്ന ഒരാളെ ഒടുവില്‍ തൂക്കിലേറ്റാം എന്നല്ലെയുള്ളു. അതാവട്ടെ ആധൂനിക കാലത്തിനു യോജിച്ചതല്ലതാനും. മാറാനും മാറ്റാനും തയ്യാറാവട്ടെ. ഇല്ലെങ്കില്‍ ചരിത്രം അനിവാര്യമായും അവരെ അങ്ങിനെ പഠിപ്പിക്കും. (ഉള്ളില്‍ നിന്നുള്ള മാറ്റത്തിനുള്ള സൂചനയാണല്ലൊ അച്യൂതാനന്തനിലൂടെ നാം കാണുന്നത്‌.)

പിന്നെ, സിപിഎമ്മായാലും കോണ്‍ഗ്രസ്സായാലും ചോദ്യം ചെയ്യാനാളില്ലാത്ത അവസ്ഥ ജനാധിപത്യ ദ്രോഹത്തിലേക്ക്‌ നയിക്കും.. അതു കൊണ്ടു തന്നെ അസത്യമെങ്കിലും ദൂര്‍ബലവും വെറും കാപട്യപരവുമായ സി.പി.എം ന്യായീകരണക്കാര്‍ ആവശ്യമാണ്‌.

ഇന്നത്തെ സിപിഎമ്മില്ലാതായാല്‍ കേരളത്തിലെന്തോ സംഭവിച്ചു പോവും എന്ന അയൂക്തി പല ഉല്‍പതിഷ്‌ണുക്കളും പ്രകടിപ്പിക്കാറുള്ളതു തന്നെ. മാറ്റത്തെ ഭയക്കുന്ന മനസ്സാണത്‌. മലയാളികളിലെ ഉള്ള നമ്മകളുടെ സംഘടനാ രൂപങ്ങള്‍ പല ഭാവത്തില്‍ പല പേരുകളില്‍ പൂറത്തു വരാന്‍ മടിക്കുന്നത്‌ സിപിഎമ്മിന്റെ ഇന്നത്തെ ഉരുക്കു മുഷ്ടിയില്‍ ഒതുങ്ങി പോയതു കൊണ്ടാണ്‌. ഇന്നത്തെ രൂപത്തിലുള്ള സിപിഎം തകര്‍ന്നാല്‍ മറ്റൊരു നല്ല കേരളം നമുക്കു കാണാം.

Prasanna Raghavan said...

മാഷു പറഞ്ഞതു തീർശ്ചയായും സത്യങ്ങളാണ്.

പക്ഷെ അവിടെ ശക്തമായ ഒരു ഇടതു പക്ഷം ആവശ്യമാണ് എന്നതിൽ സംശയമില്ല, അതു അച്ചുതാനന്ദൻ പൊടിതൂത്തു മിനിക്കിക്കൊണ്ടു വരുന്ന ഇടതു പക്ഷമാകരുത്.

പിന്നെ യു.ഡി എഫിന്റെ കാര്യം പറഞ്ഞാൽ, ഇന്നു കേരളത്തിൽ ഒരു ജനാധിപത്യഭരണം ഉണ്ടോ? കുറെ ക്രിസ്ത്യാനികളൂ, മുസ്ലീംഗങ്ങളും നായന്മാരും ഈഴവരും കിടി ചേർന്നു മന്ത്രു സഭ വീതിച്ചെടുത്താൽ ജനാധിപത്യമാകുമോ?

ajith said...

വേണം റിയല്‍ ആയ ഒരു ഇടതുപക്ഷം

സന്തോഷ്‌ said...

>>> കേരളം ഭരിക്കാന് യു.ഡി.എഫ്. തന്നെ മതി. അല്ലറച്ചില്ലറ അസ്വാരസ്യങ്ങള് ഉണ്ടാകാറുണ്ടെങ്കിലും യു.ഡി.എഫ്. ഭരണം നന്നായി പോകുന്നുണ്ട്. കേരളത്തിലെ റോഡുകള് തന്നെ ഒന്ന് നോക്കിയാല് ആ വ്യത്യാസം മനസ്സിലാകും. മദ്യപാനവും ലോട്ടറിയും എങ്ങനെ നോക്കിയാലും സാമൂഹ്യതിന്മയാണ്. സര്ക്കാര് ജനങ്ങളെ ഇപ്രകാരം വ്യാമോഹത്തിന് അടിമകളാക്കരുതായിരുന്നു. ഈ രണ്ട് തിന്മകളും നാട്ടില് പ്രചരിപ്പിച്ചത് കമ്മ്യൂണിസ്റ്റ് സര്ക്കാര് ആയിരുന്നു എന്നും ഇവ രണ്ടും ഇപ്പോള് നമ്മുടെ അയല് സംസ്ഥാനങ്ങളായ കര്ണ്ണാടകയിലും തമിഴ്നാട്ടിലും നിരോധിച്ചിട്ടുണ്ട് എന്നു കൂടി പറയട്ടെ. <<<

കെ.പി.എസ്‌,

പൊതുജനത്തിനു ഉപകാരമുള്ള എന്തു കാര്യമാണു ഈ ഒരു വർഷത്തിനുള്ളിൽ സർക്കാർ നടപ്പിലാക്കിയതു? നെയ്യാറ്റിങ്കരയിൽ പ്രചരണത്തിനു സർക്കാർ ഏതെങ്കിലും ഭരണനേട്ടങ്ങൾ ഉയർത്തികാട്ടിയതായി ഞാൻ കണ്ടില്ല. ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ അധികാരത്തിനുവേണ്ടി പോരടിക്കുന്ന ഒരു ആൾക്കുട്ടം എന്ന നിലയിലേക്കു അധപതിചുപോയ ഒരു ഭരണപക്ഷമല്ലേ ഇന്നു നമ്മൾക്കുള്ളതു?

റോഡിൽ നോക്കി ഭരണത്തിന്റെ നിലവാരം മനസ്സിലാക്കുന്നതു എങ്ങനെയാണു എന്നു പറയാമോ? ജോലിയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വളരെയധികം യാത്ര ചെയ്യുന്ന ഒരു വ്യക്തിയാണു ഞാൻ. ഇവിടെയുള്ള പ്രധാനപ്പെട്ട പൊതുമരാമത്തു റോഡുകളിൽ ഒരിടത്തുപോലും ഈ സർക്കാർ എന്തെങ്കിലും മാറ്റം വരുത്തിയതായി ഞാൻ കണ്ടിട്ടില്ല.

യു.ഡി.എഫ്‌ സർക്കാർ അധികാരത്തിൽ വന്ന ശേഷം പുതിയതായി ആരംഭിച്ച ലോട്ടറികളെക്കുറിച്ചു താങ്കൾക്കു അറിയില്ലേ? കരുണ, പ്രതീക്ഷ, ധനശ്രീ, പൗർണ്ണമി, ഭാഗ്യനിധി തുടങ്ങിയ ലോട്ടറികൾ ഒക്കെ ഈ സർക്കാർ തുടങ്ങിയവ അല്ലേ? ഇതൊക്കെ ഇടതിന്റെ ചുമലിൽ കെട്ടി വയ്ക്കണോ?

മദ്യം തമിഴ്‌നാട്ടിലും കർണ്ണാടകത്തിലും നിരോധിച്ചിട്ടുണ്ടൊ? കേരളത്തിൽ മദ്യം പ്രചരിപ്പിച്ചതു കമ്യൂണിസ്റ്റുകാർ ആണോ? കമ്യൂണിസ്റ്റുകൾ ഉണ്ടാവുന്നതിനു മുൻപു കേരളത്തിൽ മദ്യം ഉണ്ടായിരുന്നില്ലേ?

എഡിറ്റർ said...

നൂറ് ശതമാനം ശരിയാണ് പറഞ്ഞത്