Links

വി.എസ്സ്. പാര്‍ട്ടിയില്‍ നിന്നും പുറത്തേക്ക് ?

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നായനാര്‍ ഗ്രൂപ്പും അച്യുതാനന്ദന്‍ ഗ്രൂപ്പും ഉണ്ടായിരുന്ന കാലത്ത് പിണറായി അച്യുതാനന്ദന്റെ ആളായാണ് അറിയപ്പെട്ടിരുന്നത്. അത് കണ്ണൂര്‍ക്കാര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമുള്ള സംഗതിയായിരുന്നു. എന്നാലും സംസ്ഥാന സെക്രട്ടരിയായിരുന്ന ചടയന്‍ ഗോവിന്ദന്‍ മരണപ്പെട്ടപ്പോള്‍ അന്ന് വൈദ്യുതമന്ത്രിയായിരുന്ന പിണറായി വിജയനെ പാര്‍ട്ടി സെക്രട്ടരി ആക്കിയത് അച്യുതാനന്ദന്റെ താല്പര്യപ്രകാരമായിരുന്നു എന്നത് രഹസ്യമല്ല. വൈദ്യതവകുപ്പില്‍ കഴിവും പിടിപ്പും തെളിയിച്ച മന്ത്രിയായ പിണറായിയെ തന്നെ സെക്രട്ടരി സ്ഥാനത്ത് അവരോധിക്കണോ എന്ന് ചോദിച്ചപ്പോള്‍ വേണം എന്ന് വി.എസ്സ്. നിര്‍ബന്ധം പിടിച്ചതായി അന്ന് പത്രവാര്‍ത്തകളും ഉണ്ടായിരുന്നു. ഒരു പക്ഷെ തന്റെ ഒരേയൊരു മന:സക്ഷി സൂക്ഷിപ്പുകാരനായി വി.എസ്സ്. പിണറായിയെ കണ്ടിരിക്കണം.

2000-മാണ്ടോട് കൂടി കേരളത്തെ വൈദ്യുതി മിച്ചമുള്ള സംസ്ഥാനമാക്കിയിരിക്കും എന്ന് ദൃഢപ്രതിജ്ഞ എടുത്തിരുന്ന പിണറായിയെ ആ ദൌത്യം നിറവേറ്റാന്‍ വി.എസ്സ്.അനുവദിച്ചില്ല. പിണറായി കേരളത്തെ വൈദ്യുതി മിച്ചസംസ്ഥാനമാക്കാന്‍ തീവ്രശ്രമം നടത്തിയതിന്റെ ബാക്കിപത്രമാണ് ലാവലിന്‍ കേസ്. അദ്ദേഹത്തിന് ആരോഗ്യകാര്യങ്ങളിലും അതീവതാല്പര്യം ഉണ്ടായിരുന്നതായി വേണം അനുമാനിക്കാന്‍. അത് കൊണ്ടായിരിക്കുമല്ലൊ വൈദ്യുതവകുപ്പിന്റെ കീഴില്‍ തന്നെ വേണം മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ആരംഭിക്കാന്‍ എന്ന് അദ്ദേഹം ശാഠ്യം പിടിച്ചത്. കണ്ണൂര്‍ ജില്ലയില്‍ എന്തും പിണറായിയുടെ കൈപ്പിടിയില്‍ ഒതുങ്ങുന്നതായിരിക്കണം എന്ന് ഒരലിഖിതനിയമം ഉണ്ടെന്ന് തല്പരകഷികള്‍ കുശുകുശുക്കാറുണ്ട്. ഉറക്കെ പറഞ്ഞൂടല്ലൊ.

സംസ്ഥാനസെക്രട്ടരി ആയതോടെ പിണറായി സ്വാഭാവികമായി പി.ബി.അംഗവുമായി. അവിടെയാണ് വി.എസ്സിന് അടി തെറ്റിയത്. പി.ബി.അംഗമായ പിണറായി വി.എസ്സിനോളം വളര്‍ന്നു എന്ന് മാത്രമല്ല സംഘടന കൈയിലെടുക്കാനുള്ള മിടുക്ക് കൊണ്ട് വി.എസ്സിനേക്കാളും ശക്തനുമായി. പിണറായിയുടെ മോഹങ്ങളുടെ അതിര് വി.എസ്സിനെക്കാളും വിശാലമായിരുന്നു. അങ്ങനെയാണ് പത്രഭാഷയില്‍ പാര്‍ട്ടിയില്‍ വി.എസ്സ്-പിണറായി ഗ്രൂപ്പ് ഉടലെടുക്കുന്നത്. പിന്നിടങ്ങോട്ട് പിണറായി എന്ത് പരിപാടി മുന്നോട്ട് വെച്ചാലും വി.എസ്സ്. എതിര്‍ക്കും. വി.എസ്സിന് തത്വങ്ങളുടെയും ആദര്‍ശങ്ങളുടെയും പിന്‍‌ബലമുണ്ടായിരുന്നു. എന്നാല്‍ പ്രായോഗികരാഷ്ട്രീയത്തില്‍ പിണറായിയുടെ വിരുത് അണികള്‍ക്കിടയില്‍ ആവേശം സൃഷ്ടിക്കാന്‍ പര്യാപ്തമായിരുന്നു. ഇരുവരും അന്യോന്യം ഒളിയമ്പുകള്‍ എയ്തുകൊണ്ടേയിരുന്നു.

കേരളത്തെ മറ്റൊരു ബംഗാളാക്കി ഭരണം സ്ഥിരമായി കൈയിലൊതുക്കാന്‍ പിണറായി പദ്ധതിയിട്ടു. ലീഗിനെ കൂടെ കൂട്ടിയാല്‍ അത് നിഷ്പ്രയാസം സാധ്യമാവുമായിരുന്നു എന്ന് കണ്ണൂര്‍ പാര്‍ലമെന്റ് സീറ്റ് അബ്ദുള്ളക്കുട്ടിയെന്ന മുസ്ലിം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് കൊണ്ട് മാത്രം പിടിച്ചെടുത്തതിലൂടെ എല്ലാവര്‍ക്കും ബോധ്യമായതാണ്. എന്നാല്‍ വി.എസ്സ്. വിട്ടില്ല. വര്‍ഗ്ഗീ‍യപാര്‍ട്ടികളുമായി ബന്ധം പാടില്ല എന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിലെ നയം ചൂണ്ടിക്കാട്ടിയാണ് വി.എസ്സ്. പിണറായിയുടെ മോഹത്തിന് തടയിട്ടത്. അത്രയും കാലം ഐസ്ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിച്ചത് വെറുതെയായി. ലീഗിനെക്കാളും വര്‍ഗ്ഗീയതയുള്ള പല സംഘടനകളും ഇന്ന് സി.പി.എമ്മിനോടൊപ്പമാണ് എന്നത് വേറെ കാര്യം. ഏറ്റവും അവസാനത്തെ അവസരമായിരുന്നു കരുണാകരന്റെ പാര്‍ട്ടിയായിരുന്ന ഡമൊക്രാറ്റിക്ക് ഇന്ദിരാ കോണ്‍ഗ്രസ്സിന്റെ (DIC) ഇടത് മുന്നണിയിലേക്കുള്ള പ്രവേശം. അന്ന് കരുണാകരനെ ഇടത് മുന്നണിയിലെടുത്തിരുന്നുവെങ്കില്‍ കേരളമങ്ങോളമിങ്ങോളം ധാരാളം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും അനുയായികളും ഡി.ഐ.സി.യില്‍ ചേരുകയും അങ്ങനെ കേരളം എന്നേന്നേക്കുമായി സി.പി.എമ്മിന് കിട്ടുകയും ചെയ്യുമായിരുന്നു. അതിനും തുരങ്കം വെച്ചത് വി.എസ്സ്. തന്നെ. കരുണാകരന്‍ ഇല്ലെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നായിരുന്നു വി.എസ്സിന്റെ ന്യായം. മുന്നണിയില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടേക്കും എന്ന അപകടം മണത്തറിഞ്ഞ സി.പി.ഐ. കരുണാകരന്റെ മുന്നണി പ്രവേശത്തെ നഖശിഖാന്തം എതിര്‍ത്തതും വി.എസ്സിന് ബലമായി. നോക്കണേ ഓരോരുത്തരുടെ താല്പര്യങ്ങള്‍ പോകുന്ന പോക്ക്.

ഇന്നിപ്പോള്‍ വി.എസ്സ്. പാര്‍ട്ടിയില്‍ തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണ്. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ബൂര്‍ഷ്വാ വ്യവസ്ഥിതിയില്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത വാക്കുകളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. “താന്‍ ഭരണഘടനാപരമായി പ്രവര്‍ത്തിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട വ്യക്തിയായതിനാല്‍ ഭരണഘടനക്കകത്ത് നിന്ന് പ്രവര്‍ത്തിക്കും” എന്നാണ് അദ്ദേഹം പരസ്യമായി പറഞ്ഞത്. സാക്ഷാല്‍ സോമനാഥ ചാറ്റര്‍ജി പോലും ഇത്ര കടുപ്പത്തില്‍ പറഞ്ഞിട്ടില്ല. ഈ ഭരണഘടന കമ്മ്യൂണിസ്റ്റ്കാര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്തതും വേറെ ഗതിയില്ലാത്തത് കൊണ്ട് അത് അനുസരിച്ച് പ്രവര്‍ത്തിക്കാമെന്ന് സത്യപ്രതിജ്ഞ ചെയ്യുന്നതാണെന്നും കോടിയേരി അദ്ദേഹത്തെ പഠിപ്പിക്കേണ്ടതുണ്ടോ ? സംഗതി അദ്ദേഹം ചുരുക്കം വാക്കുകളില്‍ അസന്നിഗ്ദമായി പറഞ്ഞിരിക്കുന്നു. താന്‍ പാര്‍ട്ടിക്ക് പുറത്തേക്ക് നടക്കുകയാണെന്ന്. എന്നാല്‍ പുറത്തേക്ക് പോകുന്ന തന്റെ പിന്നാലെ പാര്‍ട്ടിയും വരുമെന്ന ആത്മധൈര്യം അദ്ദേഹത്തിന്റെ വാക്കുകളില്‍ മുഴങ്ങുന്നുമുണ്ട്. ഞാന്‍ വെറുമൊരു രാഘവനോ ഗൌരിയമ്മയോ അല്ലെന്ന് അദ്ദേഹം പറയാതെ പറയുന്നു.

പാര്‍ട്ടി പിണറായിയുടെ പിന്നില്‍ പാറ പോലെ ഉറച്ചു നില്‍ക്കുന്നു. അതിന് കാരണവുമുണ്ട്. പാര്‍ട്ടിയെന്നാല്‍ ഇന്ന് വെറുമൊരു പാര്‍ട്ടിയല്ല. അത് ഒരു വന്‍‌വ്യവസായ സ്ഥാപനം കൂടിയാണ്. അത് നടത്തിക്കൊണ്ട് പോകണമെങ്കില്‍ പിണറായി വേണം. വി.എസ്സിന്റെ ആദര്‍ശത്തിന് കാല്‍ക്കാശിന്റെ വിലയില്ലെന്ന് എസ്.എഫ്.ഐ.കുട്ടികള്‍ക്ക് പോലും അറിയാം. എന്നാല്‍ ജനങ്ങള്‍ക്ക് പ്രതീക്ഷ ആദര്‍ശങ്ങളിലാണ് ഇന്നും. ഒന്നും കിട്ടുകയില്ലെങ്കിലും സ്വപ്നമെങ്കിലും കാണാലോ. അവിടെയാണ് വി.എസ്സിന്റെ വിജയം. അവിടെയാണ് വി.എസ്സ്. ആദര്‍ശകേരളത്തിന്റെ ഒരേയൊരു സമകാലികപ്രതീകമാവുന്നത്.

വി.എസ്സ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടാല്‍ അഥവാ സ്വയം പുറത്ത് പോയാല്‍ അത് സി.പി.എമ്മില്‍ അപരിഹാര്യമായ പ്രതിസന്ധി ഉണ്ടാക്കും. കാരണം സി.പി.എമ്മിന്റെ ചരിത്രത്തില്‍ ഏറ്റവും ദുര്‍ബ്ബലനായ ജനറല്‍ സെക്രട്ടരിയാണ് പ്രകാശ് കാരാട്ട്. വി.എസ്സോളം തലയെടുപ്പുള്ള മറ്റൊരു നേതാവ് ഇന്ന് സി.പി.എമ്മിലില്ല. അത് കൊണ്ടാണല്ലൊ പാര്‍ട്ടിയില്‍ ഒറ്റയാനായി ഇപ്പോഴും അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ കഴിയുന്നത്. എസ്.രാമചന്ദ്രന്‍ പിള്ളയെ മുഖ്യമന്ത്രി ആയി തെരഞ്ഞെടുത്തു എന്നും സത്യപ്രതിജ്ഞയേ ബാക്കിയുള്ളൂ എന്നൊക്കെ പറഞ്ഞുകേള്‍ക്കുന്നുണ്ട്. ലാവലിന്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് പൊതുയോഗങ്ങളും കുടുംബയോഗങ്ങളും വിളിച്ച് ചേര്‍ത്ത് പറഞ്ഞാല്‍ അണികള്‍ മറുത്തൊന്നും പറയാതെ കേള്‍ക്കും. എന്നാല്‍ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 20ല്‍ 20ഉം യു.ഡി.എഫ് അടിച്ചു മാറ്റുകയും ചെയ്യും.

അഴിമതിക്കേസുകള്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് വാസ്തവത്തില്‍ ഒരലങ്കാരമാണ്. അതിനപവാദമാണ് പൊതുവെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍. തീരെ ഇല്ലെന്നല്ല. ഒട്ടും അഴിമതിയില്ലാതെ ഇക്കാലത്ത് നിന്ന് പിഴയ്ക്കാന്‍ സാധ്യമല്ല എന്നതാണല്ലൊ പരിപ്പ് വടയും കട്ടന്‍ ചായയും എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് തന്നെ. സാധാരണഗതിയില്‍ ഒരു കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞാല്‍ സി.പി.എം പോലൊരു പാര്‍ട്ടിയില്‍ അയാള്‍ മാറി നില്‍ക്കുകയോ അതല്ലെങ്കില്‍ മാറ്റുകയോ ആണ് വേണ്ടത് എന്നാണ് എല്ലാവരും പ്രതീക്ഷിക്കുക. ഇവിടെ പ്രതി ചേര്‍ക്കപ്പെട്ട ആളെ സംരക്ഷിക്കാന്‍ പി.ബി.യടക്കം പാര്‍ട്ടിയുടെ സര്‍വ്വസന്നാഹങ്ങളും ഉപയോഗപ്പെടുത്തുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാനേ ഉപകരിക്കൂ എന്നത് അവര്‍ക്ക് അറിയാഞ്ഞിട്ടല്ല. അതാണ് സി.പി.എം. ഇന്ന് അകപ്പെട്ടിട്ടുള്ള അപചയത്തിന്റെ ആഴം.

22 comments:

Raji Chandrasekhar said...

പിണറായി വിജയന്‍ സ്വയം മാറി നില്ക്കുന്നതാണ് മാന്യതയും മര്യാദയും എന്ന് കൂടെയുള്ളവരാരും അദ്ദേഹത്തിന് പറഞ്ഞുകൊടുക്കില്ല...

abhilash attelil said...

ലാവലിന്‍ കേസില്‍ അഴിമതി നടന്നിട്ട് ഉണ്ടെങ്കില്‍ ഒന്നാം പ്രതി വി യെസ് ആണ്.കാരണം അന്ന് എതിര്‍ ഗ്രൂപുകാരനും ശതുവും ആയിരുന്ന ബാലാനന്ദന്‍ പി ബി യക്ക് കൊടുത്ത പരാതി ചര്‍ച്ച ചെയതപ്പോള്‍ ലാവലിന്‍ കരാറിന് വേണ്ടി വാദിച്ചത് വി എസ ആയിരുന്നു.പിണറായി അന്ന് പി ബി മെമ്പര്‍ അല്ലായിരുന്നു. ഇത് പി ബിയ്ക്ക് നല്ല ബോധ്യം ഉണ്ട്.തെരഞ്ഞെടുപ്പില്‍ തോല്‍ക്കും എന്നുകൊണ്ട് ഒരു നിരപരാധിയെ ശിക്ഷിക്കാന്‍ പി ബി ഒരുക്കമല്ല.അല്ല പിണറായി ആണ് പ്രതി എങ്കില്‍ എന്തിന് വി യെസ് പിണറായിയെ പാര്‍ട്ടി സെക്രെട്ടറി ആക്കിയത്.അപ്പോള്‍ കള്ളന് കഞ്ഞിവച്ചവനല്ലേ വി യസ്.അപ്പോള്‍ അഴിമതി അല്ല കാര്യം.സ്വന്തം ഇമേജിന് വേണ്ടി ആരെയും അദേഹം തളളും.ആരെയും കൊള്ളും.ഒരു ഉദഹരണം പറഞ്ഞാല്‍ കിളിരൂര്‍ കേസിലെ വി ഐ പി ശ്രീമതി ടീച്ചര്‍ ആണ് എന്ന് മാധ്യമങ്ങള്‍ പറഞ്ഞപ്പോള്‍ വി യെസ് ഒന്നു പറഞ്ഞെങ്കില്‍ ആ വിവാദം തീര്‍ന്നേനെ. അത് പറഞ്ഞതു രണ്ടു വര്‍ഷത്തിനു ശേഷം ഇന്ത്യവിഷ്യനില് ഒരു മുഖമുഖത്ത്തിലാണ് അത് പറഞ്ഞതു.ശ്രീമതിയും വി യെസ്നെ പോലെ തന്നെ പാര്‍ട്ടിക്കു വേണ്ടി കഷ്ട്ടപെട്ടതല്ലേ? അത് പോലെ ഈ ആദര്‍ശവാന്‍ വീരേന്ദ്ര കുമാര്‍ ദേവസ്വത്തിന്റെ ആയിരകണക്കിന് ഏക്കര്‍ ഭൂമി കൈയേരിയതിനെതിരെ പാര്‍ട്ടിയും ദേശാഭിമാനിയും തുറന്നു കാണിച്ചിട്ടും ഈ ആദേര്‍ശവാന്‍ വാ തുറന്നിട്ടില്ല.മാതൃഭൂമി പിന്നെ പിന്തുണക്കില്ല എന്ന് വി യെസിനു നന്നായി അറിയാം

Midhu said...

പ്രിയ കേള്‍ക്കാത്ത വാര്‍ത്തകള്‍ , താങ്കള്‍ വി.എസിനെ എന്തൊക്കെ കുറ്റം പറഞ്ഞാലും കേരളത്തിലെ നിഷ്പക്ഷരായ സാധാരണക്കാരുടെ ഹൃദങ്ങളിലാണ് അദ്ദേഹത്തിന്‍റെ സ്ഥാനം. പ്രതിപക്ഷത്തായിരുന്നപ്പോള്‍ പറഞ്ഞതൊന്നും അദ്ദേഹത്തിന് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആരോപിക്കുന്നവര്‍ പോലും പാര്‍ട്ടി അദ്ദേഹത്തെ വരിഞ്ഞുകെട്ടിയിരിക്കുന്നത് മനസ്സിലാക്കുന്നുണ്ട്. ഇന്ന് ആദര്‍ശം ദൂരെയാണ്, പണമുള്ളിടത്തേ പ്രവര്‍ത്തകരും നേതാക്കളും നില്ക്കൂ. അതാണ് വി.എസ്. ഒറ്റപ്പെട്ടത്. പിണറായി പ്രതിയാക്കപ്പെട്ടതിന് സി.പി.എം ഉം ദേശാഭിമാനിയും കൈരളിയും നാണമില്ലാത്ത കുറെ സാഹിത്യനായകന്മാരും ഇത്രയും വിരളുന്നതെന്തിനാണ്. കൈകള്‍ ശുദ്ധമെങ്കില്‍ കോടതിയില്‍ സത്യം തെളിയിക്കാവുന്നതല്ലേ, സത്യത്തിന്‍റെ മുഖം ഭീകരമാണെന്ന് സി.പി.എം പേടിക്കുന്നുണ്ടായിരിക്കും.

അനില്‍@ബ്ലോഗ് // anil said...

"“താന്‍ ഭരണഘടനാപരമായി പ്രവര്‍ത്തിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട വ്യക്തിയായതിനാല്‍ ഭരണഘടനക്കകത്ത് നിന്ന് പ്രവര്‍ത്തിക്കും” എന്നാണ് അദ്ദേഹം പരസ്യമായി പറഞ്ഞത്. സാക്ഷാല്‍ സോമനാഥ ചാറ്റര്‍ജി പോലും ഇത്ര കടുപ്പത്തില്‍ പറഞ്ഞിട്ടില്ല."

മാഷെ,
സോമനാഥ ചാറ്റര്‍ജി പോസ്റ്റുകളൊന്നും ആരും മറന്നിട്ടില്ല കേട്ടോ.
:)

താങ്കളെന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലായില്ല. വി.എസ് .തെറ്റു കാരനെന്നോ, പിണറായി തെറ്റുകാരനെന്നോ അതോ എല്ലാവരും കള്ളന്മാരെന്നോ?

ആഗോളവല്‍ക്കരണ കാലത്തെ പാര്‍ട്ടി നേതാവാണ് പിണറായ് വിജയന്‍. അതങ്ങിനെ തന്നെ ഇരിക്കട്ട. പക്ഷെ വി.എസ്.ഒറ്റക്ക് പാര്‍ട്ടിക്ക് പുറത്തു പോകും എന്നു തോന്നുന്നില്ല .

Unknown said...

Raji,വായനയ്ക്കും അഭിപ്രായത്തിനും നന്ദി ...

“കേള്‍ക്കാത്ത വാര്‍ത്തകള്‍” ഇവിടെ എഴുതിയിട്ടുള്ളത് പി.ബി.യില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ മറ്റുമാണ്. അതിനെക്കുറിച്ചൊക്കെ പറയാന്‍ ഞാന്‍ ആളല്ല.

വിനുവിനും നന്ദി ....

അനില്‍,ഞാന്‍ ചില വസ്തുതകള്‍ വിവരിച്ചു എന്നേയുള്ളൂ. രഷ്ട്രീയത്തിലെ കള്ളന്മാരെ അന്വേഷിച്ചു പോയാല്‍ ചുറ്റിപ്പോകും :)

നിധീഷ് said...

വി.എസ്സോളം തലയെടുപ്പുള്ള മറ്റൊരു നേതാവ് ഇന്ന് സി.പി.എമ്മിലില്ല......


Aaranavo mashe angine paranjath.... nalla thamasa kelkana polundu vayichappol!!!!!!

prashanth said...

വി.എസ്സോളം തലയെടുപ്പുള്ള മറ്റൊരു നേതാവ് ഇന്ന് കേരളത്തില്‍ ഇല്ല ......

Unknown said...

നന്ദി പ്രശാന്ത്(dotcompals)തിരുത്തിയ വാചകത്തിന് ....

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അനിൽ പറഞ്ഞത് ശരിയാണു..എന്താണു പറയാൻ ഉദ്ദേശിയ്ക്കുന്നതെന്ന് സുകുമാരൻ ചേട്ടനു പോലും അറിയില്ല.ചിലപ്പോൾ മാർക്സിസ്റ്റ് എന്നു പറയും.ചിലപ്പോൾ കോൺ‌ഗ്രസുകാരനെന്നു പറയും.ചിലപ്പോൾ സോമനാഥ് ചാറ്റർ‌ജിയെ അനുകൂലിയ്ക്കും, ചിലപ്പോൾ പ്രതികൂലിയ്ക്കും.ആകപ്പാടെ അദ്ദേഹത്തിനു തന്നെ നിശ്ചയമില്ല..ആകെ ഒരു കാര്യം അദ്ദേഹത്തിനു അറിയാവുന്നത് എങ്ങനെയെങ്കിലും മാർക്സിസ്റ്റ് പാർട്ടിയെ തെറി വിളിയ്ക്കുക എന്നതാണു.അതു സ്ഥാപിയ്ക്കാൻ വേണമെങ്കിൽ സംഘപരിവാറിനെ വരെ അദ്ദേഹം അനുകൂലിയ്ക്കും, നിഷേധാത്മക രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പന്മാരായ കോൺ‌ഗ്രസിനു വരെ അദ്ദേഹം പൂമാല ചാർത്തും.

അതുകൊണ്ട് ചർച്ചകളിൽ വലിയ കാര്യമില്ല.

Unknown said...

ഒരാള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ പക്ഷത്ത് എന്നെന്നും ഉറച്ചു നില്‍ക്കണം എന്ന ഒരു കണ്‍സെപ്റ്റ് ആണ് സുനിലിന്. ഞാന്‍ ആ ഒരു ചിന്താഗതിക്ക് എതിരാണ്. ആ മനോഭാവമാണ് വോട്ട് ബാങ്ക് സൃഷ്ടിക്കുന്നത്. പാര്‍ട്ടികളും, പാര്‍ട്ടികള്‍ക്ക് അംഗങ്ങളും പ്രവര്‍ത്തകരും ഭാരവാഹികളും ഉണ്ടാവട്ടെ. ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ അംഗമോ പ്രവര്‍ത്തകനോ അല്ലാത്ത വ്യക്തികള്‍ ഒരു പാര്‍ട്ടിയുടെയും പക്ഷത്ത് ശാശ്വതമായി നില്‍ക്കാതെ സ്വതന്ത്രപൌരനായിരിക്കണം എന്നതാണ് എന്റെ രാഷ്ട്രീയം. എന്നാല്‍ മാത്രമേ പാര്‍ട്ടികള്‍ നന്നാവൂ. എന്നാലേ ജനാധിപത്യം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നടപ്പിലാവൂ. ജനാധിപത്യത്തില്‍ പാര്‍ട്ടികള്‍ ഉപകരണങ്ങള്‍ മാത്രമാണ്,സ്ഥാപനങ്ങളല്ല. പൌരന്മാര്‍ക്ക് വേണ്ടത് രാഷ്ട്രത്തെ സംബന്ധിക്കുന്ന രാഷ്ട്രീയബോധമാണ്. അല്ലാതെ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയോടുള്ള വിധേയത്വമല്ല. എന്റെ ഈ രാഷ്ട്രീയം ചര്‍ച്ചചെയ്യാന്‍ താല്പര്യമുള്ളവരെ ക്ഷണിക്കുന്നു.

prashanth said...

മാര്കിസ്ടുകാര്‍ നലത് കാണിച്ചാല്‍ നല്ലത് എന്ന് പറയണം !.
സോമനാഥ ചാറ്റ്രജി നലത് കാണിച്ചാല്‍ നല്ലത് എന്ന് പറയണം .
സംഘ പരിവാര്‍ നലത് കാണിച്ചാല്‍ നല്ലത് എന്ന് പറയണം !

ഇവര്‍ എല്ലാം ജനങള്‍ക്കും രാജ്യത്തിനും ജനാതിപത്യത്ത്തിനും സെക്കുലരിസത്തിനും നിരക്കാത്ത കാര്യങ്ങള്‍ കാണിച്ചാല്‍ രാജാവ് നഗ്നനാണ് എന്ന് പറയാനും മടിക്കരുത് .

സുകുമാരേട്ടന്‍ എഴുതുന്നത് അങ്ങിനേ ആണ്. ദയവായി തുടരുക.

Unknown said...

Dear Prashanth(dotcompals),
രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്ത് , എങ്ങനെ പ്രവര്‍ത്തിക്കണം, രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ സമൂഹത്തില്‍ എങ്ങനെ ഇടപെടണം എന്നിത്യാദി കാര്യങ്ങളില്‍ സമൂലവും സമഗ്രവുമായ ചര്‍ച്ചകള്‍ സമൂഹത്തില്‍ വ്യാപകമായി നടക്കണം. സ്വാതന്ത്ര്യസമരകാലത്തും സ്വാതന്ത്ര്യാനന്തരം ഏതാനും വര്‍ഷങ്ങളിലും കോണ്‍ഗ്രസ്സ്,കമ്മ്യൂണിസ്റ്റ് തുടങ്ങിയ പാര്‍ട്ടികള്‍ പല തരത്തിലുള്ള സാമൂഹ്യപ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. അന്നൊക്കെ രാഷ്ട്രീയപ്രവര്‍ത്തനം എന്നാല്‍ സാമൂഹ്യപ്രവര്‍ത്തനം തന്നെ ആയിരുന്നു. ഇന്ന് സ്ഥിതി അപ്പാടെ മാറി. രാഷ്ട്രീയപ്രവര്‍ത്തനം എന്നാല്‍ പാര്‍ട്ടി എന്ന സ്ഥാപനത്തെ എങ്ങനെയും നിലനിര്‍ത്തുക എന്നതായിത്തീര്‍ന്നു. ഇന്ന് പാര്‍ട്ടി എന്നാല്‍ അതിന്റെ പ്രവര്‍ത്തകര്‍ക്ക് തൊഴിലും സമൂഹത്തില്‍ മേധാവിത്വവും നല്‍കുന്ന കൂറ്റന്‍ സംവിധാനമാണ്. മുമ്പെന്നെത്തേക്കാളും സമൂഹത്തിന് ധാരാളം സാമൂഹ്യപ്രവര്‍ത്തകര്‍ അവശ്യമുള്ള കാലഘട്ടമാണിത്. എന്നാല്‍ അത്തരം പ്രവര്‍ത്തകരെ സംഭാവന ചെയ്യാന്‍ ഇന്ന് പാര്‍ട്ടികള്‍ക്കാവുന്നില്ല. മാത്രമല്ല രാഷ്ട്രീയ പാര്‍ട്ടികളോട് വിധേയത്വമില്ലാത സാമൂഹ്യപ്രവര്‍ത്തകരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സംഭവങ്ങളുമുണ്ട്. ഇതൊക്കെ ബ്ലോഗില്‍ പറഞ്ഞത് കൊണ്ടോ പത്ത് പേര്‍ വായിച്ച് പോയത് കൊണ്ടോ കാര്യമില്ല. ഒരു മൂവ്‌മെന്റ് ഉയര്‍ന്ന് വരികയാണെങ്കില്‍ ബ്ലോഗ്ഗേര്‍സിനും സംഭാവന ചെയ്യാമെന്ന് മാത്രം.

prashanth said...

അങ്ങിനെ ഒരു മൂവ്മെന്റ് ഉയര്ന്നു വരണം , അതിന് സമൂഹത്തിലേ ക്രീമി ലയര്‍ രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ കൂടുതല്‍ വരണം . ഇപ്പൊ അത് സംഭവിക്കുന്നില്ല. പലരും ജീവിക്കാനുള്ള എല്ലാ പഴുതുകളും അടയുമ്പോള്‍ ആണ് രാഷ്ട്രീയത്തിലേക്ക് വരുന്നത്‌!

Sureshkumar Punjhayil said...

:)

വീ.കെ.ബാല said...

പ്രീയപ്പെട്ട സുകുമാരൻ മാഷിന്,
കഴിഞ്ഞ ലേഖനത്തിൽ സി.പി.ഐ. (എം) ലെ പിണറായി സഖാവിനെ ഒരു വഴിക്കെത്തിച്ചു അടുത്ത ലിഫ്റ്റിംഗ് സഖ: വി.എസ്സ്. ഇനീ സി.പി.ഐ. (എം) ൽ ആര് ബാക്കി എന്ന് ഒരു പോസ്റ്റ് പ്രതീക്ഷിക്കാമോ. ശ്രീമാൻ കേൾക്കാത്ത വാർത്തകൾ പറഞ്ഞതാവട്ടെ റിവറ്റ് വയ്ക്കാൻ വി.എസ്സ് നെ ക്കാൾ മിടുക്കൻ വേറെ ആരും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഇല്ല. അദ്ദേഹം അവസരവും ആളുകളെയും പരിചയപ്പെടുത്തി, പിന്നെ താങ്കളുടെ കഴിഞ്ഞ പോസ്റ്റിലെ ( സി.പി.എം ൽ ഇനി എന്ത് ? ) ഒരു രാഷ്ട്രീയ തിരിച്ചറിവ് പ്രതീക്ഷയ്ക്ക് വകനൽകുന്നു, താങ്കൾ ഭാരതീയൻ എന്ന മഹാ അർത്ഥത്തെ തിരിച്ചറിയുന്നു എന്ന് അറിയാൻ കഴിഞ്ഞതിൽ. അതായത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ( മാർക്സിസ്റ്റ്) എന്ന സംഘടനയുടെ, സമൂഹത്തിൽ അത് ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങൾ അത് വിസ്മരിക്കാൻ താങ്കളുടെ ബോധമനസ്സ് സമ്മതിക്കാത്തത് അതാണ് താങ്കളുടെ പോസ്റ്റിലെ വരികൾക്കിടയിൽ നിഴലിക്കുന്നത്. ഇന്നത്തെ സാമ്പത്തിക സാമൂഹിക ചുറ്റുപാടിൽ കമ്മ്യൂണിസത്തെ നിങ്ങൾ പോസ്റ്റ്മോർട്ടം ചയ്തപ്പോൾ ഡീകമ്പോസ്ഡ് ആയ ജീവിത യാഥാർഥ്യങ്ങളെ താങ്കൾക്ക് കാണാൻ കഴിഞ്ഞൊള്ളു. ഈ വിശ്വമാനവികതയ്ക്ക് പകരം വയ്ക്കാൻ ഏത് ആത്മീയ രാഷ്ട്രീയ ഇസമാണ് താങ്കളുടെ കൈയ്യിൽ ഉള്ളത് ?!! മൂല്ല്യശോഷണം വരാത്ത ഒരു മ്സ്തിഷ്കം, ഒരു ചിന്ത ഇതൊക്കെ നിഷ്പക്ഷനായ ഒരു സാമൂഹ്യ ജീവിക്ക് അത്യാവശ്യമായവയാണ്.
മുതലാളിത്വവും, സോഷ്യലിസവും താങ്കൾ വളരെ സിമ്പിൾ ആയി ബ്രീഫ് ചയ്തു. മുതലാളിത്വത്തെക്കാൾ സങ്കുചിതവും, ഹീനവുമായ ഒന്ന് എന്നായിരുന്നു താങ്കൾ സോഷ്യലിസത്തെ തിരിച്ചറിഞ്ഞത് (തകരുന്ന മുതലാളിത്തവും മലരുന്ന സോഷ്യലിസവും എന്ന ഈ പോസ്റ്റിലൂടെ, അങ്ങനെ അല്ലങ്കിൽ ഒരിക്കൽ കൂടെ ഈ പാര ഒന്ന് വായിക്കുക….” ഇത്തരുണത്തില് എന്താണ് മുതലാളിത്തം എന്താണ് സോഷ്യലിസം, അവ രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് നമുക്കൊന്ന് മനസ്സിലാക്കണ്ടെ…………. ചുരുക്കത്തില്‍ ഇതാണ് സോഷ്യലിസം…..” ) മാഷ് പറഞ്ഞ ഈ ഇസ്സമാണോ സോഷ്യലിസം, കുറച്ചുകൂടെ സിമ്പിൾ ആക്കി പറഞ്ഞാൽ ഇതല്ലെ രാഷ്ട്രീയസ്ലേവിസം. മാഷ് ജീവിതത്തിൽ എന്നെങ്കിലും പട്ടണി കിടന്നിട്ടുണ്ടോ ?. ഭക്ഷണം ഇല്ലാത്തതിന്റെ പേരിൽ ? ജോലി ലഭിക്കാത്തതിന്റെ പേരിൽ, ഭരണകർത്താവിന്റെ ആശ്രിതനോ ബന്ധുവോ അല്ലാത്തതിന്റെ പേരിൽ ? സവർണ്ണനല്ലാത്തതിന്റെ പേരിൽ ? ഇങ്ങനെ ഏതെങ്കിലുമൊക്കെ തിരസ്കരണങ്ങൾ ( തന്റേതല്ലാത്ത കാരണങ്ങൾ) അറിഞ്ഞവനെ എന്താണ് സോഷ്യലിസ്സം വിഭാവനം ചെയ്യുന്ന ജീവിതത്തിന്റെ മാധുര്യം ഊഹിക്കാനെങ്കിലും കഴിയു. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവന് എന്ത് സോഷ്യലിസ്സം, എന്ത് ജനാധിപത്യം…….കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ കേരളത്തിൽ നിന്നും തുടച്ച് നീക്കപ്പെടുമ്പോൾ നമ്മൾ മനസ്സിലാക്കും എന്തായിരുന്നു കമ്മ്യൂണിസ്സം നൽകുന്നതെന്ന്….. ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് തന്നെ ഇടാം…..
പിണറായി വിജയൻ കുറ്റവാളി എങ്കിൽ അദ്ദെഹം ശിക്ഷിക്കപ്പെടട്ടെ, കുറ്റവാളികൾ ആരായിരുന്നാലും ശിക്ഷിക്കപ്പെടട്ടെ പാർട്ടി ഭേദമന്യെ…..

Unknown said...

നന്ദി “വി.കെ.ബാല”, സഹിഷ്ണുതയോടെയുള്ള സംവാദത്തിന് തയ്യാറായതില്‍.. വിശദമായ മറുപടി അടുത്ത പോസ്റ്റായി എഴുതാം...
സസ്നേഹം,

abhilash attelil said...

പ്രിയപ്പെട്ട വിനു ഒരു കാര്യം മനസിലാക്കണം ജന പിന്തുണ അല്ല സത്യത്തിനു അടിസ്ഥാനം.താങ്കളുടെ വാദം ശരിയാണെങ്കില്‍ ആന്റണിയെക്കാളും മുനിരിനെകാലും ജനപിന്തുണ കരുണാകരനും കുഞാലികുട്ടിക്കുമാണ്. അത് കൊണ്ടു അവരാണ് ശരി എന്നാണോ താങ്കള്‍ പറയുന്നത്.ഞാന്‍ വിശ്വസിക്കുന്നത് അങ്ങനെ അല്ല.അതിന് ഏറ്റവും നല്ല ഉദഹരണം വി.എസ് തന്നെയാണ്.കേരളത്തിലെ ജനങ്ങള്‍ വി.എസിനെ വെറുത്ത ഒരു കാലം ഉണ്ടായിരുന്നു.മറന്നു പോയോ?വെട്ടിനിരത്തല്‍ നായകനാക്കി മാധ്യമങ്ങള്‍ വി എസിനെ മാറ്റിയതും ജനങളുടെ മനസ്സില്‍ വേരുക്കപെട്ടവനയി മാറിയതും ഓര്‍ക്കുന്നില്ലേ? അന്ന് കൂടെയുണ്ടായിരുന്നത് ഈ പാര്‍ട്ടിയും പ്രവര്‍ത്തകരും മാത്രമായിരുന്നു.ഈ 'ജനങ്ങള്‍' എന്ന് വിനു വിശേഷിപ്പിച്ചവരെ കണ്ടില്ല. അതെല്ലാം മറന്നു വി എസ് പാര്‍ട്ടിക്കെതിരെ തിരിഞ്ഞപ്പോള്‍ ആണ് മാധ്യമങ്ങള്‍ക്ക് പ്രിയങ്കരന്‍ ആയതു.അവര്‍ ഇപ്പോള്‍ മകന്‍ ഡോക്ട്രറെട്ട് കിട്ടാന്‍ വേണ്ടി മാര്‍ക്ക് തിരുത്തിയതും മകള്‍ക്ക് ഗവേഷണത്തിന് ലക്ഷം അനുവദിച്ചതും കണ്ടില്ല അന്ന് നടിക്കുന്നു. പകരം വി എസും വീരേന്ദ്രകുമാറിന്റെ കൈയേറ്റവും ഇന്ത്യ വിഷിയന്‍ ഈടില്ലാതെ എടുത്ത വായ്പ പലിശ ഉള്‍പെടെ കോടി അടയാക്കാനുള്ളതും കണ്ട്ടില്ലന്നു നടിക്ക്‌ുന്നു .വി യെസിനെ വെറുക്കപ്പെട്ടവന്‍ ആക്കിയതും ജനനായകന്‍ ആക്കിയതും മാധ്യമങളാണ്.ലാവലിന് വേണ്ടി പാര്‍ട്ടി സംസ്ഥാന സെക്രെട്ര്യെട്ടിലും പി ബി യിലും വാദിച്ച വി യെസിനെ കുടപെടുതാതെ പാര്‍ട്ടി തീരുമാനം നടപ്പാക്കിയ പിണറായിയെ അഴിമാതിക്കാരന്‍ ആക്കുന്നതും. അത് വായിച്ചു മാധ്യമങ്ങളുടെ ബുദ്ധിയില്‍ ചിന്തിക്കുന്നവര്‍ക്കാന് വെറുക്കപ്പെട്ടവന്‍ഉം ജനനായകനും ആകുന്നതു.ഏതെങ്കിലും ഒരു പക്ഷം ഇല്ലാത്ത മാധ്യമം കേരളത്തില്‍ ഉണ്ടോ? ഓരോ മാധ്യമവും അവരവരുടെ താല്പര്യത്തിനു വേണ്ടി ചിലരെ താഴ്ത്തും ചിലരെ പൊക്കും.കരുണാകരനെ മാറ്റി ഉമ്മന്‍ ചാണ്ടിയെ മുഖ്യ മന്ത്രി ആക്കുവാന്‍ വേണ്ടി മനോരമ ചാര കേസുണ്ടാക്കി നമ്പി നാരായണന്‍ എന്ന മിടുക്കനായ ശാസ്ത്രഞ്ഞന്നെ ജയില്‍ ആക്കിയതുപോലെ. പക്ഷെ വരികള്‍ക്കിടയിലൂടെ വായിച്ചു സത്യം മനസിലാക്കുന്നവര്‍ കുറവാണ്.വിനു പറഞ്ഞതുപോലെ ഉള്ള 'ജനങളാണ്' കൂടുതലും.


സുകുമാരന്‍ ചേട്ടനോട് ഒരു ചോദ്യം മൂന്നു വര്‍ഷം കൂടുമ്പോള്‍ ബ്രാഞ്ച് മുതല്‍ പി ബി വരെ സമ്മേളനങ്ങള്‍ നടത്തി കോട്ടങ്ങളും നേട്ടങ്ങളും ചര്‍ച്ച ചെയ്തു മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്‌ മാറേണ്ട നേതാക്കളെ മാറ്റിയും പ്രെവര്‍ത്ത്തിക്‌ുന്ന മതേതര പാര്‍ട്ടി സി പി എം അല്ലാതെ വേറെ ഏതാണുള്ളത്

Unknown said...

കേള്‍ക്കാത്ത വാര്‍ത്തകള്‍ എന്ന ബ്ലോഗ്ഗറോട് വ്യക്തിപരമായി ഒരു കാര്യം പറയട്ടെ, ഒന്നും വിചാരിക്കരുത് കേട്ടോ. എന്റെ ബ്ലോഗില്‍ കമന്റ് എഴുതുന്നവരോട് അവരെ സംബോധന ചെയ്ത് മറുപടി പറയണമെന്ന് എനിക്ക് മുന്‍പൊക്കെ ആഗ്രഹം തോന്നിയിരുന്നു. നോക്കുമ്പോള്‍ മിക്ക ബ്ലോഗ്ഗര്‍മാരുടെയും പേരുകള്‍ സംബോധന ചെയ്യാന്‍ ഒരു പ്രയാസം. അതിനാല്‍ എന്തിനാ ഇങ്ങനെ അനോനി നാമത്തില്‍ ബ്ലോഗുന്നത് ,സ്വന്തം പേരില്‍ ആയിക്കൂടേ എന്ന് രണ്ട് മൂന്ന് പോസ്റ്റുകള്‍ കാച്ചി. അത് മുതല്‍ ബ്ലോഗിലെ 90 ശതമാനം ബ്ലോഗ്ഗേര്‍സിനും ഞാന്‍ അനഭിമതനായി. സ്വന്തം പേരിലെഴുതുന്നവര്‍ പോലും ക്ഷോഭിച്ചു. എനിക്കും അനോനിയായി എഴുതണമായിരുന്നു എന്നാണ് ന്യായം പറഞ്ഞത്. ഇപ്പോള്‍ എന്ത് അനോനി പേരായാലും ഞാന്‍ ആ പേരിലങ്ങ് സംബോധന ചെയ്യും വേണമെങ്കില്‍. എന്നാലും സുഹൃത്തേ, കേള്‍ക്കാത്ത വാര്‍ത്തകളേ എന്നെങ്ങിനെ സംബോധന ചെയ്യും? ആ പേര്‍ ബ്ലോഗിന് നല്ല ചേര്‍ച്ചയുണ്ട്. ബ്ലോഗര്‍ പേര്‍ വേറെ എന്തെങ്കിലും ആക്കിക്കൂടേ? സ്വന്തം പേര്‍ വെക്കണം എന്ന് ഞാന്‍ ഇനി മലയാളികള്‍ ആരോടും പറയില്ല. മലയാളി ബ്ലോഗ്ഗര്‍ എന്തും സഹിക്കും. പക്ഷെ സ്വന്തം പേര്‍ വെച്ച് ബ്ലോഗിക്കൂടേ എന്ന് ചോദിച്ചാല്‍ തീരെ സഹിക്കില്ല. വെറുതെ പറഞ്ഞതാണ്. ചിലര്‍ സുഹൃത്തിന്റെ കമന്റ് ക്വാട്ട് ചെയ്യുമ്പോള്‍ കേള്‍ക്കാത്ത വാര്‍ത്തകള്‍ പറഞ്ഞത് എന്ന് പറയുമ്പോള്‍ വിഷമം തോന്നിയ പോലെ തോന്നി.

മാര്‍ക്സിസ്റ്റ് സുഹൃത്തുക്കളോട് അവര്‍ക്ക് മനസ്സിലാവുന്ന പോലെ സംസാരിക്കാന്‍ എനിക്ക് കഴിയാറില്ല. കാരണം അവരുടെ ആശയങ്ങളാല്‍ അവരുടെ മനസ്സ് നിറഞ്ഞിട്ടുണ്ടാവും. അന്യ ആശയങ്ങള്‍ക്ക് അവിടെ സ്പെയിസ് ഉണ്ടാവില്ല. എല്ലാ പ്രത്യയശാസ്ത്രവിശ്വാസികള്‍ക്കും ഇത് ബാധകമാണ്. പുതിയ ആശയങ്ങള്‍ക്ക് മാര്‍ക്സിസത്തിന് തന്നെയും സമുഹത്തില്‍ വേരോട്ടം ഇല്ലാതെ പോകുന്നതിന് കാരണം ഇതാണ്. മനുഷ്യമനസ്സുകള്‍ക്ക് ആശയ നവീകരണക്ഷമത ഉണ്ടായിരുന്നിരിക്കണമായിരുന്നു.

ഏതായാലും വി.കെ.ബാലയ്ക്ക് മറുപടിയായി ഞാന്‍ അടുത്ത പോസ്റ്റ് എഴുതുന്നുണ്ട്. അത് കൂടി വായിക്കുമല്ല്ലൊ.

sreedharan.t.p said...

പാര്‍ടിയുടെ ഇന്നെത്തെ അവസ്ഥ മനസ്സിലാക്കാന്‍ ഇതു കൂടി കാണുക സുഹൃത്തുക്കളെ ....
http://peoplesforum1.blogspot.com/2008/05/blog-post.html

abhilash attelil said...

http://kelkkaththavarththakal.blogspot.com/

saijith said...

കമ്മ്യൂണിസ്റ്റ് പാര്‍ടി എന്ന് പറയുന്നത് വെറും പിണറായിയും വി എസും മാത്രമാണോ .....?അതാണോ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രം ....? ഇവിടെ ഇന്ന് പാര്‍ടി തെരുവില്‍ തല്ലു കൂടിയും കോലം കത്തിച്ചും പഴയ കൊണ്ഗ്രെസ്സുകരെ (ആന്റണി -കരുണാകര ഗ്രുപ്പ് ) പോലെ തരം താഴുമ്പോള്‍ ഒന്നോര്‍ക്കുക ഇവിടെ ഇനിയും യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കാര്‍ ജീവിച്ചിരിപ്പുണ്ട് എന്ന് ,ദയവു ചെയ്തു അവര്‍ക്ക് നാണകേട് ഉണ്ടാക്കരുത് ....!!!
കൊടി എടുത്തു കെട്ടെടാ എന്ന് പറഞ്ഞാല്‍ കെട്ടാന്‍ ഇന്ന് പാര്‍ടിക്ക് ആളില്ല എങ്കിലും
ആള് വരും, പക്ഷെ പണം എറിയണം ,അതിനു ആദര്‍ശവും പേറി നടക്കുന്ന വി എസിനെ കൊണ്ട് ആകുമോ ..!! അതിനു സാക്ഷാല്‍ പിണറായി വരണം അത് പഴയ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് അറിയില്ലെങ്കിലും പുത്തന്‍ തലമുറക്ക് നന്നായി അറിയാം,അതല്ലേ അവരൊക്കെ ഈ പിണറായിയുടെ കൂടെ ...!!!അതുകൊണ്ടാണ് പാര്‍ടി വളര്‍ത്തുന്നതില്‍ പങ്ക് പിണറായിക്ക് ആണ് എന്ന് ഒരുകൂട്ടര്‍ പറയുന്നതും .ഏതായാലും കമ്മ്യൂണിസ്റ്റ്
പാര്‍ടിക്ക് ഉത്തമം ഈ പക്ഷം ചേരല്‍ നിര്‍ത്തി പാര്‍ടിയെ ഒറ്റകെട്ടായി പാര്‍ടി മാത്രം ആയി കൊണ്ടുപോകുന്നത് തന്നെ ആണ് ....തല്‍കാലം ആള്‍ ദൈവ വിളികളും കുത്തക മുതലാളി വിശേഷണവും നിര്‍ത്തി വരുന്ന തിരഞ്ഞെടുപ്പില്‍ വല്ല സീറ്റും കിട്ടുമോ എന്ന് നോക്ക് സഖാക്കളെ ..........!!!

വീ.കെ.ബാല said...

@കേൾക്കാത്ത വാർത്തകൾ,
വി.എസ് തന്നെയാണ്.കേരളത്തിലെ ജനങ്ങള് വി.എസിനെ വെറുത്ത ഒരു കാലം ഉണ്ടായിരുന്നു.മറന്നു പോയോ?വെട്ടിനിരത്തല് നായകനാക്കി മാധ്യമങ്ങള് വി എസിനെ മാറ്റിയതും ജനങളുടെ മനസ്സില് വേരുക്കപെട്ടവനയി മാറിയതും ഓര്ക്കുന്നില്ലേ?
“ മേൽപ്പറഞ്ഞ കാര്യം ഒരു തെറ്റിദ്ധാരണ മാത്രമാണ്. വീ.എസ്സ് വെറുക്കപ്പെട്ടവനായത്, കുറച്ച് ആളുകൾക്കും കുറെ മാധ്യമങ്ങൾക്കും മുന്നിലാണ്., ദരിദ്രരായുള്ള ഭൂരിപക്ഷം ജനങ്ങളും വീ.എസ്സ്. ഉയർത്തിയ മൂല്ല്യങ്ങൾക്കൊപ്പമായിരുന്നു. വീ.എസ്സ് എന്ന 85കാരൻ സഖാവല്ല അവിടെ അദ്ദേഹം ഉയർത്തിക്കാട്ടിയ മൂല്ല്യങ്ങളാണ് മാനിക്കപ്പെടുന്നത്. ചില കാര്യങ്ങൾ നമുക്ക് മനസ്സിലാകാൻ കുറെ കാലമെടുക്കും (കമ്മ്യൂണിസ്റ്റുകൾ പൊതുവേ അങ്ങനെ എന്നൊരു പറച്ചിൽ ഉണ്ട് ഇവിടെ അതല്ല ഉദ്ദേശിച്ചത്) പ്രകൃതിയോട് കാണിക്കുന്ന ക്രൂരതകൾ പ്രതിഫലിക്കാൻ കുറേ വർഷമെടുക്കും ഇതൊന്ന് വായിക്കുക – മണ്ണിനെ പൊന്നാക്കാൻ എന്ന ലേഖനം കൂടെ വായിക്കുക.
വെട്ടിനിരത്തൽ സമരം ഒരിക്കലും തെറ്റല്ല, അത് ആവർത്തിക്കപ്പെടേണ്ടതാണ്. മലയാളി മണ്ണുതിന്നുന്ന കാലത്തെ ആ ആദർശം വെറുക്കപെടേണ്ടതാവു. വീ എസ്സ് എന്ന മനുഷ്യനെ വിലയിരുത്തിയാൽ അത് താങ്കളുടെ കാഴ്ച്ചാപ്പാട് ശരിയെന്ന് തോന്നിപ്പിക്കും, ( പദവിക്ക് ചേരാത്ത ആലംങ്കാരിക ഭാഷയും പ്രയോഗവും വീ.എസ്സ് ധാരാളം നടത്തിയിട്ടുണ്ട് ) വ്യക്തിപരമായി അദ്ദേഹത്തിന്റെ പ്രവർത്തികളെ ന്യായികരിക്കുന്നില്ല, ആര് പറഞ്ഞു എന്നതിലും നല്ലത് എന്തുപറഞ്ഞു എന്ന് ശ്രദ്ധിക്കുന്നതാണ്. ഒപ്പം എന്തുചെയ്യുന്നു എന്ന് നിരീക്ഷിക്കുന്നതും.